ലൈംഗിക പീഡന പരാതിയില്‍ സിനിമാ സംവിധായകന്‍ ലിജു കൃഷണയെ പോലിസ് കസ്റ്റഡിയിലെടുത്തു. നിവിന്‍ പോളിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു.
പടവെട്ടിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെ ഷൂട്ടിംഗ് സ്ഥലത്തുനിന്നാണ് ഇയാളെ കാക്കനാട് ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നൽകിയ യുവതിയും ഈ ചിത്രവുമായി പ്രവർത്തിക്കുന്നുണ്ട്.
ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ തുടര്‍ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
യുക്രൈനിൽ കർണാടക സ്വദേശി നവീൻ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബ് ആക്രമണത്തിൽ വേർപിരിഞ്ഞു പോയ സഹോദരങ്ങൾ പോളണ്ടിൽ കണ്ടുമുട്ടി. ഓച്ചിറ പായിക്കുഴി ഡയമണ്ട് ബിനുവിന്റെയും ബിജിയുടെയും മക്കളായ മുഹമ്മദ് അസ്ഹറും മുഹമ്മദ് ആസിഫുമാണ് പോളണ്ടിലെ മില്ലേനിയം ഹോട്ടലിൽ വീണ്ടും കണ്ടുമുട്ടിയത്.
മനസ് നിറയ്ക്കുന്ന ഒരു നിമിഷം കൂടിയായിരുന്നു ഇരുവരുടെയും ആ കൂടിക്കാഴ്ച. ഹാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് മുഹമ്മദ് അസ്ഹർ (21). അനുജൻ മുഹമ്മദ് ആസിഫ് (19) അതേ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയുമാണ്.
സംഭവം ഇങ്ങനെ;
അസ്ഹർ ഹാർകിവ് നൗക്കോവ ഭൂഗർഭ മെട്രോ സ്റ്റേഷനിലെ ബങ്കറിൽനിന്ന് ഹോസ്റ്റലിലേക്ക് പോകാനായി പുറത്തിറങ്ങവെയായിരുന്നു ബോംബ് വർഷം. അവിടെനിന്നു രക്ഷപ്പെട്ട അസ്ഹർ പോളണ്ടിലെത്തി. തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അസ്ഹറിനെ മധ്യ പോളണ്ടിലെ തരാസ്‌ക്കയിലുള്ള ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെത്തിച്ചു.
എന്നാൽ, ദിവസങ്ങൾകഴിഞ്ഞ് പോളണ്ടിലെത്തിയ അനുജൻ ആസിഫിന് അഭയം ലഭിച്ചത് പോളണ്ടിലെ എയർ പോർട്ടിനു സമീപമുള്ള മില്ലേനിയം ഹോട്ടലിലായിരുന്നു. തരാസ്‌ക്ക ഉൾപ്രദേശമായതിനാൽ ഫോണിലും നെറ്റ് വഴിയും ഇരുവർക്കും പരസ്പരം ബന്ധപ്പെടാനായില്ല. കഴിഞ്ഞ ദിവസം അസ്ഹറിന് നാട്ടിലേക്കെത്താനുള്ള വിമാന ടിക്കറ്റ് ശരിയായി.
എംബസി ഉദ്യോഗസ്ഥർ അസ്ഹർ ഉൾപ്പെടെയുള്ള സംഘത്തെ മില്ലേനിയം ഹോട്ടലിൽ എത്തിച്ചു. അവിടെവെച്ച് അപ്രതീക്ഷിതമായാണ് അസ്ഹർ അനുജൻ ആസിഫിനെ കണ്ടുമുട്ടിയത്. അസ്ഹറിന് ശനിയാഴ്ച പോളണ്ടിലെ സമയം വൈകീട്ട് മൂന്നിനു പുറപ്പെടുന്ന ഇൻഡിഗോ എയർവേയ്സിൽ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ വന്നിറങ്ങും, അതേസമയം, ആസിഫിന് ടിക്കറ്റ് ലഭ്യമായിട്ടില്ല
ഡോ. ഐഷ വി
കൊല്ലം കോർപറേഷനിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരം അമ്മയും അനുജത്തിയും കൂടി നഗര പ്രദേശത്തിന്റെ പ്രൈമറി ഡാറ്റ ശേഖരിക്കാൻ ഇറങ്ങിയതാണ്. പി എച്ച് ഡി തിസീസിനു വേണ്ടി ഡാറ്റ ശേഖരിക്കുകയാണ് ലക്ഷ്യം. നഗര പ്രദേശത്തേയും ഗ്രാമ പ്രദേശത്തേയും ഡാറ്റ ശേഖരിയ് ക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ദിവസവും കൊല്ലം നഗരത്തിലെ ഡാറ്റ ശേഖരിക്കുന്നു. അതിരാവിലെ തന്നെ പ്രാതൽ മുതൽ അത്താഴം വരെയുള്ള വിഭവങ്ങൾ പാചകം ചെയ്ത് വച്ച ശേഷം അച്ഛനോട് എന്തൊക്കെ എവിടെയൊക്കെയാണ് ഇരിക്കുന്നതെന്ന് അമ്മ കാണിച്ചു കൊടുത്തു.
പ്രാതൽ കഴിച്ച് പൊതിച്ചോറും സഞ്ചിയിൽ വച്ച് അമ്മയും അനുജത്തിയും വീട്ടിൽ നിന്നിറങ്ങി. ചിറക്കര ത്താഴത്തു നിന്നും പരവൂർ, ചാത്തന്നൂർ, കൊട്ടിയം വഴിയായിരുന്നു കൊല്ലത്തേയ്ക്കുള്ള ബസ് യാത്ര. കൊല്ലം കോർപറേഷന്റെ എല്ലാ കൗൺസിലുകളിൽ നിന്നും ഡാറ്റ ശേഖരിക്കണം. പല വീടുകളിൽ കയറേണ്ടതുള്ളതിനാലും കാശ് സൂക്ഷിച്ചേ ചിലവാക്കൂ എന്നതിനാലും നടന്നായിരുന്നു വിവര ശേഖരണം. മീനചൂടിൽ ഉച്ചവരെ അവർ പല വീടുകൾ കയറി ഇറങ്ങി വിവരങ്ങൾ ശേഖരിച്ചു. നേരത്തേ പ്രിന്റെടുത്തു വച്ചിരുന്ന ചോദ്യാവലികളിൽ ഓരോന്നിലും അപ്പപ്പോൾ വിവരങ്ങൾ രേഖപ്പെടുത്തിയായിരുന്നു മുന്നേറ്റം. ചില വീട്ടിലെ അംഗങ്ങൾക്കെല്ലാം നര ബാധ കൂടുതലായിരുന്നു. ബ്രാഹ്മണരിലും പാൽ കൂടുതലായി ഉപയോഗിക്കുന്നവരിലുമാണ് നര ബാധ കൂടുതൽ എന്നായിരുന്നു അനുജത്തിയുടെ റിസർച്ചിന്റെ ഭാഗമല്ലാത്ത ഒരു കണ്ടെത്തൽ .
പലവീടുകൾ പിന്നിട്ട് അവർ ഇരവിപുരം ഭാഗത്തെത്തി. മീനചൂടു കൂടുതലായിരുന്നിട്ടും മകളെ പി എച്ച് ഡി കാരിയാക്കുന്നതിൽ അമ്മയ്ക്കായിരുന്നു ഉത്സാഹവും ആവേശവും . അങ്ങിനെയാണ് ശാരീരികമായ പല അസ്കിതകളും വകവയ്ക്കാതെ അമ്മ അനുജത്തിയോടൊപ്പം ഇറങ്ങിത്തിരിച്ചത്. മനസ്സാണ് പ്രധാനം. എന്തും ചെയ്യുന്നതും മനസ്സിന്റെ തന്നെ അദമ്യമായ ആഗ്രഹം മൂലമാണ്. തീവ്രമായ ആഗ്രഹമുള്ളതിനാൽ വിചാരിക്കുന്ന കാര്യം നടത്തിയെടുക്കുക എന്നത് അമ്മയുടെ സ്വഭാവമാണ്. അതിനാൽ മീനച്ചൂടോ , കാറ്റോ ,മഴക്കാലമോ, ദൂരമോ, രാവോ പകലോ ഒന്നും അമ്മയ്ക്ക് പ്രശ്നമല്ലായിരുന്നു. . അനുജത്തിയും അതുപോലെ തന്നെ. തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ പിന്നോട്ടില്ല.
ഓരോ ദിവസവും ഇത്ര വാർഡുകളിൽ ഇത്ര വീടുകളിൽ കയറണമെന്ന് തീരുമാനിച്ചാൽ അത്രയും പൂർത്തിയാക്കും. അങ്ങനെ അവർ നടന്നു നടന്ന് ഇരവിപുരമെന്ന തീരപ്രദേശത്തെത്തി. അടുത്തുകണ്ട ഒരു കൊച്ചു വീട്ടിൽ അവർ കയറി. അവരുടേയും വിവരങ്ങൾ ചോദ്യാവലിയിൽ രേഖപ്പെടുത്തി. അവസാനം കൊണ്ടുവന്ന ഭക്ഷണം അവിടിരുന്ന് കഴിച്ചിട്ട് യാത്ര തുടരാം എന്നവർ തീരുമാനിച്ചു. ആ വീട്ടിൽ രണ്ട് പ്രായം ചെന്ന സ്ത്രീകളും അവരുടെ സഹോദരനുമായിരുന്നു താമസം. ഉച്ച ഭക്ഷണം അവിടെ വച്ച് കഴിക്കുന്നതിനിടയിൽ അവർ അമ്മയോടും അനുജത്തിയോടും കുശലാന്വേഷണം നടത്തി. ചിറക്കര ത്താഴത്താണ് വീടെന്ന് പറഞ്ഞപ്പോൾ അവരുടെ ബന്ധുക്കൾ ചിറക്കര ത്താഴത്തുണ്ടെന്ന് പറഞ്ഞു. അവിടെ നിന്നും ഒരു കാർത്തികേയൻ കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക്ക് സിവിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്ത് അവരുടെ വീട്ടിൽ താമസിച്ചാണ് കോളേജിൽ പോയി വന്നിരുന്നതെന്നും അവർ പറഞ്ഞു. കാർത്തികേയൻ മാമൻ അച്ഛൻെറ ഒരമ്മാവന്റെ മകനാണ്.
അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്നും കൊല്ലം പട്ടണത്തിലെത്താൻ ബസ്സില്ലായിരുന്നു. അങ്ങനെയാണ് കാർത്തികേയൻ മാമന്റെ ബന്ധുവായ അവരുടെ വീട്ടിൽ താമസിച്ച് കോളേജിൽ പോയത്. കാർത്തികേയൻ മാമൻ ബി ടെക്കിന് റാങ്ക് ജേതാവായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആദ്യ എഞ്ചിനീയറും അദ്ദേഹം തന്നെ. ഐ ഐ എമ്മിൽ നിന്നും എം ബി എ എടുത്ത അദ്ദേഹം കൊച്ചിൻ ഷിപ്പിയാർഡിലും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. അങ്ങനെ പറഞ്ഞു വന്നപ്പോൾ വിവരശേഖരണത്തിന് ചെന്നവരും ആ വീട്ടുകാരും ബന്ധുക്കളായി.

ഭക്ഷണം കഴിഞ്ഞ് കൈ കഴുകാൻ അവർ ദൂരെയുള്ള വഴിവക്കിലെ പൈപ്പിൽ നിന്നും ശേഖരിച്ചു കൊണ്ടു വച്ചിരുന്ന വെള്ളമാണ് നല്കിയത്. ആ വീട്ടിൽ കിണർ ഇല്ലായിരുന്നു. പണ്ട് മറ്റു വീടുകളിലെ കിണറ്റിൽ നിന്നും ചുമട്ടുവെള്ളം കൊണ്ടു വരുമായിരുന്നു. പൈപ്പുവെള്ളം വന്നപ്പോൾ കിണറ്റിൽ നിന്നും കോരേണ്ട എന്നൊരു ഗുണമുണ്ട്. കിണർ കുഴിയ്ക്കാഞ്ഞതെന്തെന്ന് അനുജത്തി അവരോട് ചോദിച്ചു ? സഹോദരൻ കൂലിപ്പണിയെടുത്തും സഹോദരിമാർ റേന്ത തുന്നിയുമാണ് ജീവിക്കുന്നതെന്ന് അവർ പറഞ്ഞു. റേന്ത തുന്നാൻ അവരെ പഠിപ്പിച്ചത് സമീപത്തെ കന്യാസ്ത്രീ മഠത്തിലെ അമ്മമാരാണ്. അതിനാൽ കിണർ കുഴിക്കാനുള്ള പണം അവർക്കില്ലായിരുന്നു. അവിവാഹിതരായി കഴിയേണ്ടി വന്നതിന്റെ കാര്യവും അവർ വിശദീകരിച്ചു.
തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് പ്രശസ്തയായിരുന്ന ഒരു ഗായികയാണ് അവരുടെ അമ്മ. മഹാരാജാവിൽ നിന്നും ധാരാളം പട്ടും വളയും പതക്കങ്ങളും അവർക്ക് സമ്മാനമായി ലഭിച്ചിരുന്നു. അവരുടെ അച്ഛന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ അമ്മയ്ക്ക് ലഭിച്ച പതക്കങ്ങളിൽ ഒന്ന് എടുത്ത് വിൽക്കാൻ ശ്രമിച്ചു. രാജമുദ്രയുള്ള(ശംഖ്) പതക്കം തിരിച്ചും മറിച്ചും നോക്കിയ കടയുടമയ്ക്ക് സംശയം പതക്കം ഇയാൾ മോഷ്ടിച്ച് കൊണ്ടുവന്നതാണോയെന്ന്. അങ്ങനെ കടയുടമ പതക്കവുമായി വന്നയാളെ രാജ കിങ്കരന്മാരുടെ കൈകളിലേൽപ്പിച്ചു . വിവരമറിഞ്ഞ ഗായികയുടെ സഹോദരന്മാർക്ക് നേരത്തെ കുറച്ച് ദേഷ്യം ഇവരുടെ അച്ഛനോട് ഉണ്ടായിരുന്നതിനാൽ അളിയൻ തങ്ക പതക്കം മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചു എന്ന് കേസ് വാദിച്ചു. കേസിന്റെ ആവശ്യങ്ങൾക്കായി വസ്തുവകകൾ വിൽക്കേണ്ടി വന്നതും മാതാപിതാക്കളുടെ പെട്ടെന്നുള്ള മരണവും അവരെ അനാഥരും ദരിദ്രരുമാക്കി.
പിന്നെ അക്കാലത്ത് സ്ത്രീധനം കൊടുക്കാൻ കാശില്ലാതിരുന്നതിനാൽ അവർക്ക് അവിവാഹിതരായി തുടരേണ്ടി വന്നു. അവർ പറഞ്ഞു നിർത്തി. ഭക്ഷണം കഴിച്ച് ഒന്നു വിശ്രമിച്ച ശേഷമാണ് അമ്മയും അനുജത്തിയും മറ്റ് വീടുകളിലേയ്ക്ക് വിവര ശേഖരണത്തിനായി പോയത്.

സന്ധ്യയായപ്പോൾ ഉളിയനാട് വരെയെത്തുന്ന ബസ്സിൽ കയറി അമ്മയും അനുജത്തിയും നാട്ടിലെത്തി. വീട്ടിൽ നിന്ന് ആര് ദൂരേയ്ക് പോയാലും സന്ധ്യയായിട്ടും തിരിച്ചെത്തിയില്ലെങ്കിൽ അച്ഛന് വിഷമമാണ്. അച്ഛൻ പിന്നെ വീട്ടിൽ നിന്നും റോഡിലേയ്ക്കിറങ്ങുന്ന നടപ്പാതയിൽ താഴേ തട്ടിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ ചാരി പോയവർ വീട്ടിലെത്തുന്നതുവരെ റോഡിലേയ്ക്ക് നോക്കി നിൽക്കും. അനുജത്തിയും അമ്മയും എത്തിയപ്പോൾ അവർ ഒരുമിച്ച് വീട്ടിലെത്തി. ആ ദിവസങ്ങളിൽ ഞാനും വീട്ടിലെത്തിയിരുന്നു. കൈകാലും മുഖവുമൊക്കെ കഴുകി വൃത്തിയാക്കി നിലവിളക്കും കൊളുത്തി ചായ കുടിയും കഴിഞ്ഞ് ഞാനും അനുജത്തിയും വിശേഷങ്ങൾ പറയാനൊരുങ്ങി. അവൾ വാതോരാതെ വള്ളിപുള്ളി വിടാതെ അന്നത്തെ വിശേഷങ്ങൾ പറഞ്ഞു. ഞാൻ കേട്ടുകൊണ്ട് ഇരുന്നു കൊടുത്താൽ മാത്രം മതി. എന്തൊക്കെ കറികൾ നേരത്തേ വച്ചിട്ടുണ്ടെങ്കിലും ഒന്നുരണ്ട് കറികൾ കൂടി രാത്രി വയ്ക്കുക അമ്മയുടെ ശീലമാണ്. അങ്ങനെ അമ്മ അടുക്കളയിലേയ്ക്ക് പോയി. റിസേർച്ചൊക്കെ കഴിഞ്ഞ് എം ജി യുണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി അവാർഡ് ചെയ്തപ്പോൾ അനുജത്തി ഞങ്ങളുടെ നാട്ടിലെ ആദ്യ പി എച്ച് ഡി ക്കാരിയായി.അനുജത്തി ഡോ. അനിത. വി ഇപ്പോൾ കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
രാധാകൃഷ്ണൻ മാഞ്ഞൂർ
‘ഈ ജീവിതത്തിൽ ചേട്ടൻ തൃപ്തനാണോ ‘ എൻറെ ചോദ്യം അപ്രതീക്ഷിതമായിരുന്നു . (ഭാര്യയെയും മക്കളെയും ഇട്ടെറിഞ്ഞുള്ള ഈ സഞ്ചാരം ശരിയാണോ എന്നുള്ള അർത്ഥത്തിലായിരുന്നു ചോദ്യം.)
‘പൂർണ്ണ തൃപ്തൻ. എനിക്ക് കാണേണ്ട ആളെ ഇന്ന് കണ്ടു. എൻറെ മകളെ …
അവൾക്കു മാത്രമേ എന്നോട് ഇഷ്ടമുള്ളൂ. പിന്നെയുള്ള രണ്ട് ആൺ മക്കൾക്കും എന്നെ ഇഷ്ടമില്ല. മകൾക്കറിയാം ഞാൻ ഈ അമ്പലത്തിൽ വരുമെന്ന് . കലണ്ടറിൽ നോക്കി പ്രധാന അമ്പലങ്ങളിലെ ഉത്സവങ്ങൾ അവൾ കണ്ടുപിടിക്കും . എന്നെ കാണണമെന്ന് തോന്നുമ്പോൾ അവൾ വരും, … ഇന്നലെ വന്നത് അവളും , മകളും കൂടിയാ…’
ഗോപാലേട്ടൻ ചിരിച്ചു.
ഞാൻ ചിരിച്ചില്ല … കലണ്ടറിൽ നോക്കി ഉത്സവസ്ഥലത്തു നിന്ന് അച്ചനെ കാണുന്ന മകൾ … മുത്തച്ചനെ കാണുന്ന കൊച്ചുമകൾ …
എനിക്ക് പുച്ഛം തോന്നുന്നു.
എന്തൊരു ജീവിത ശൈലിയുടെ ഉടമയാണീയാൾ …?
‘ എങ്ങനെയാണ് ജീവിതച്ചിലവ് ?’
അതിനൊക്കെ ചില പൊടികൈകളുണ്ട്. വാ കീറിയ തമ്പുരാൻ ഇരയും തരും . ‘
തുകൽ ബാഗിനുള്ളിൽ നിന്നും ഒരു ലെൻസെടുത്തു കാണിച്ചു . ‘ഇത് കണ്ടോ … ഹസ്തരേഖാ പ്രവചനം ‘ ഗോപാലേട്ടൻ വീണ്ടും ചിരിച്ചു.
ശരിക്കും ഞെട്ടിയത് ഞാനാണ്.
മനുഷ്യൻറെ ഭാവി ഭൂത വർത്തമാനങ്ങളുടെ ഉടമസ്ഥനാണ് എൻറെ അരികിൽ നിൽക്കുന്ന ഈ മനുഷ്യൻ . ഇയാളെ ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ പറ്റുന്നില്ല .
‘എങ്കിൽ എൻറെ കൈ ഒന്ന് നോക്കൂ’ അദ്ദേഹം ലെൻസെടുത്ത് എൻറെ കൈരേഖകളിലൂടെ കടന്നുപോയി. നിസ്സഹായതയിൽ പൊതിഞ്ഞ ഒരു ചിരി എനിക്ക് സമ്മാനിച്ചു.
‘ ഇത്തവണയെങ്കിലും പി എസ് സി റാങ്ക് ലിസ്റ്റിൽ വരുമോ . പരീക്ഷ എളുപ്പമായിരിക്കുമോ .
എനിക്ക് മറ്റൊന്നും അറിയണ്ട . ‘
‘റാങ്ക് ലിസ്റ്റിൽ കടന്നു കൂടാൻ നിന്റെയീ കൈരേഖകൾ പോരാ. കാരണം നീയൊരു വിഡ്ഢിയാണ്. ‘ ഗോപാലേട്ടൻ വീണ്ടും ചിരിക്കുന്നു.
എന്റെ അഹങ്കാരത്തിനു മുകളിൽ സ്വയം ബുദ്ധിജീവി ചമയുന്ന ധാർഷ്ട്യത്തിന് മുകളിലൊക്കെ ആ ചിരി പരന്നൊഴുകുന്നു.
എനിക്ക് ഗോപാലേട്ടനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത് .
ഒരു ദക്ഷിണ പോലും കൊടുക്കാതെ ഞാനെഴുന്നേറ്റു . ഭാവി ഭൂത വർത്തമാനങ്ങളൊക്കെ എത്ര കൃത്യമായി അയാൾ കണ്ടെത്തിയിരിക്കുന്നു. പൂർവ്വ കാലങ്ങളൊക്കെ മനസ്സിലാക്കിയ ആ മനുഷ്യനു മുന്നിൽ ഞാൻ വല്ലാതെ ചെറുതാകുന്നത് പോലെ … ‘രാധാകൃഷ്ണാ ഈ ഭൂമിയിൽ നമ്മളൊക്കെ എത്ര നിസ്സാരൻമാരാണ്. ഒന്നിലും അഹങ്കരിക്കണ്ട … പറ്റുമെങ്കിൽ ആരെയും ഉപദ്രവിക്കാതെ ജീവിക്കാൻ നോക്കുക. ജീവിതം നിരീക്ഷിക്കുക …നമ്മൾ നമ്മളായി തന്നെ ജീവിക്കുക …”
ഗോപാലേട്ടൻ ഒരു ഫിലോസഫറെപ്പോലെ സംസാരിച്ചു. അസൂയയുടെയും, കുശുമ്പിന്റെയും കൊമ്പ് ഒടിച്ചതിന്റെയും ആഹ്ലാദത്തിൽ ഗോപാലേട്ടൻ അമ്പലത്തിലെ തിരക്കുകൾ നോക്കിനിന്നു …
പിറ്റേദിവസം രാവിലെ പി എസ് സി പരീക്ഷാ കേന്ദ്രത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ . തുണിസഞ്ചിക്കുള്ളിൽ ഹാൾ ടിക്കറ്റും, പി എസ് സി ഗൈഡും ഒരിക്കൽകൂടി കരുതലോടെ പരിശോധിച്ചു.
ഗോപാലേട്ടന് എന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നി.
‘ ഇന്ന് ഞാൻ മടങ്ങുന്നു …’
എങ്ങോട്ടൊന്നും ഞാൻ ചോദിച്ചില്ല. (ലോകമേ തറവാടെന്നുള്ള ജീവിതക്കാരനോട് ആ ചോദ്യം ചോദിക്കുന്നത് ശരിയല്ല . )
‘പാലക്കാട് ഒന്നുരണ്ട് ഉത്സവങ്ങളുണ്ട് … അങ്ങോട്ട് പോവുന്നു.’
‘ കുറച്ചു ദിവസം ഇവിടെ കാണുമെന്നല്ലെ പറഞ്ഞത്. പിന്നെന്താണ് പെട്ടെന്നൊരു യാത്ര …?’
‘എനിയ്ക്ക് പോവണം കുഞ്ഞെ ‘ ഗോപാലേട്ടന്റെ വാക്കുകളിൽ എന്തെങ്കിലും കുറ്റബോധമുണ്ടോ ?
എനിയ്ക്കാകെ സങ്കടം തോന്നി. ഇന്നലെ ഉച്ചമുതൽ കൂടെ കൂടിയ ഒരു സൗഹൃദം, എന്നെ ഈ മഹാക്ഷേത്രത്തിന്റെ തിരക്കുകളിൽ ഒരു കെയർടേക്കറെപ്പോലെ സംരക്ഷിച്ച മനുഷ്യൻ … പ്രായത്തിന്റെ അകലമുണ്ടെങ്കിലും ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ എന്നോട് പെരുമാറിയ മനുഷ്യൻ…
എൻറെ ചിന്തകൾ മറ്റൊരുതരത്തിൽ കാടുകയറി. ഇന്നലെ വന്ന മകൾ അച്ഛനെപ്പറ്റി അമ്മയോടും ആങ്ങളമാരോടും വിവരം പറഞ്ഞു കാണും . ഒരു പക്ഷെ പുറപ്പെട്ടുപോയ അച്ഛനെ തേടി അവർ വരുമായിരിക്കും. ഭാവി കാര്യങ്ങൾ വായിച്ചെടുക്കാൻ കഴിവുള്ള ഗോപാലേട്ടൻ ഇതു മനസ്സിലാക്കി മുങ്ങുകയാണ്. എന്റെ ഊഹം ശരിയാണെന്ന് തന്നെ കരുതുന്നു. കാരണം ഗോപാലേട്ടൻ ആരെയോ ഭയക്കുന്നു …ആരെയോ പുറത്തെ തിരക്കിൽ പ്രതീക്ഷിക്കുന്നു.
( ഇത്രയും കാലം തിരക്കാതിരുന്ന ഒരാളെ തേടി അവർ വരുമോ … എന്തോ എനിക്കറിയില്ല. ഗോപാലേട്ടൻ എന്നെ ധർമ്മസങ്കടത്തിലാക്കി. പി എസ് സി ടെസ്റ്റിനു വേണ്ടി പഠിച്ച ചോദ്യോത്തരങ്ങൾ ബാഷ്പീകരിച്ചു പോയതുപോലെ …
‘ചേട്ടാ ഹാളിലേക്ക് കയറാൻ സമയമായി . ‘ ഞാൻ തിരക്കു കാട്ടി.
‘ ശരി അനിയാ… നമുക്ക് ഇനി എവിടെയെങ്കിലും വച്ചു കാണാം. ഒരുപക്ഷെ ഏറ്റുമാനൂരമ്പലത്തിൽ, അല്ലെങ്കിൽ തിരുനക്കരയിൽ … ഗോപാലേട്ടൻ ചിരിക്കുന്നു …
“നിനക്ക് ഒന്നുമെ തെരിയലെ … ശാപ്പാട്ടുമേ തെരിയും …” എന്റെ അഹംബോധത്തിനു മുകളിൽ ആ ചിരി വീണ്ടും …
അടുത്ത ഉത്സവ സ്ഥലത്തേക്കു പോവാൻ വണ്ടിക്കൂലി വല്ലതും വേണോ … ഞാനൊന്നും ചോദിച്ചില്ല … ഗോപാലേട്ടൻ യാത്രയായി .
ആ മനുഷ്യൻ നടന്നു നീങ്ങുന്നത് നോക്കി ഞാൻ നിന്നു .
ഗോപാലേട്ടാ താങ്കൾ ആരാണ് ?
ജീവിതത്തിൻറെ പൊള്ളുന്ന നിറഭേദങ്ങളിൽ നിന്നും പിൻ തിരിഞ്ഞ് എങ്ങോട്ടാണ് യാത്ര … ഈ ഉത്സവകാഴ്ചകൾ താങ്കൾക്കെന്താണ് സമ്മാനിക്കുന്നത് …
ഉപരേഖ
ഇന്ന് തികച്ചും അപ്രതീക്ഷിതമായി പ്രിയപ്പെട്ട എഴുത്തുകാരൻ ഫാദർ ബോബി കട്ടിക്കാടിന്റെ ‘സഞ്ചാരിയുടെ ദൈവം’ എന്ന പുസ്തകം വായിച്ചു . ഞാൻ തുറന്ന പേജിൽ ഒരു വാചകം ഇങ്ങനെ എഴുതി കണ്ടു ” ഭക്തിയും , പ്രാർത്ഥനയുമൊക്കെ കർമ്മം ചെയ്യുന്നവന്റെ കരുത്താണ് , കടമകളിൽനിന്ന് ഒളിച്ചോടുന്നവന്റെ അഭയമല്ല “
സുജു ജോസഫ്
കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന റേഡിയോ മലയാളത്തിന്റെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായ ‘കിളിവാതിൽ’ എന്ന പേരിൽ നടത്തുന്ന പരിപാടിക്ക് പുതു മാനം നൽകി മലയാളം മിഷൻ യുകെ ചാപ്റ്ററിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച സർഗ്ഗ സൃഷ്ടികൾ ഏറെ ശ്രദ്ധേയമായി. വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി ഇക്കഴിഞ്ഞ ഡിസംബർ 27 മുതൽ 30 വരെ ഓരോ ദിവസവും 4 സമയങ്ങളിലായി ക്രിസ്തുമസ് നവവത്സര-സ്പെഷ്യൽ പ്രോഗ്രാമായിട്ടാണ് റേഡിയോ മലയാളത്തിൽ കിളിവാതിൽ സംപ്രേഷണം ചെയ്തത്.
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന നന്മയുടെ സന്ദേശം നല്കുന്ന ചിന്തോദ്ദീപകമായ ഒരു കഥ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് ഏവർക്കും ആകർഷകമായ രീതിയിൽ ആമുഖമായി അവതരിപ്പിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.
യുകെയിലെ അറിയപ്പെടുന്ന ഗായകനും കവന്ററി കേരള സ്കൂൾ അധ്യാപകനുമായ ഹരീഷ് പാലാ മലയാള നാടിന്റെപ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനംഅതിമനോഹരമായി ആലപിച്ച് മുഴുവൻ ശ്രോതാക്കളുടെയും അഭിനന്ദനമേറ്റുവാങ്ങി. ബേസിംഗ് സ്റ്റോക്ക് മലയാളം സ്കൂളിലെ വിദ്യാർത്ഥിനികളും കൊച്ചു വാനമ്പാടികളുമായ ആൻ എലിസബത്ത്ജോബിയും ആഗ്നസ് തോമസും ആലപിച്ച ഭക്തി സാന്ദ്രമായ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് ഏറെ ഇഷ്ടമായി.
യുകെയിലെ ഹോർഷം അമ്മ മലയാളം സ്കൂളിലെ വിദ്യാർത്ഥി നവനീത് പ്രശാന്ത്, സ്കൂളിലെ അധ്യാപികയും സ്വന്തം അമ്മയുമായ ദിവ്യ പ്രശാന്തിനൊപ്പം ചേർന്ന് ഹൃദ്യമായി ആലപിച്ച കുമാരനാശാന്റെ കവിത വ്യത്യസ്തതയാർന്ന തലത്തിൽ എത്തിച്ചു. ലണ്ടനിലെ പ്രശസ്ത മലയാളി അസോസിയേഷനായ എം എ യുകെയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മലയാളം സ്കൂളിലെ വിദ്യാർത്ഥിനി ശ്രേയ മേനോൻ ആലപിച്ച നാടൻ പാട്ടും കൈയ്യടി നേടുകയുണ്ടായി.
ലണ്ടനിലെ ഇതളുകൾ മലയാളം സ്കൂളിലെ ആറ് വയസുകാരിയായ വിദ്യാർത്ഥിനി നിരൂപമ സന്തോഷ് വയലാർ രാമവർമ്മയുടെ വൃക്ഷം എന്ന കവിത ആലപിച്ച് കവിതയെ സ്നേഹിക്കുന്ന ശ്രോതാക്കളെ വിസ്മയിപ്പിച്ചപ്പോൾ ലണ്ടനടുത്തുള്ള സെന്റ് മോണിക്ക മിഷൻ മലയാളം സ്‌കൂളിലെ വിദ്യാർഥി ഡാറിൻ കെവിൻ മധുരിമയാർന്ന ഈണത്തിൽ മനോഹരമായ ഒരു ലളിതഗാനം ആലപിച്ച് ശ്രോതാക്കളുടെ മനം കവർന്നു.
എല്ലാ കൂട്ടുകാർക്കുമായി മനോഹരമായ ഒരു കവിത ആലപിച്ച ബേസിംഗ്‌സ്‌റ്റോക് മലയാളം സ്കൂളിലെ വിദ്യാർഥിയായ ആരോൺ തോമസ് ജോബിയും യുകെയിലെ ന്യൂകാസിലിൽ പ്രവർത്തിക്കുന്ന സമീക്ഷ മലയാളം സ്കൂളിലെ വിദ്യാർത്ഥിനികളും കൊച്ചു ഗായികമാരുമായ മിയ റോസ് ജെപുത്തനും ആദ്യ സിനോജും ആലപിച്ച വ്യത്യസ്തതയാർന്ന ഗാനങ്ങളും പ്രശസ്ത കവി കെ അയ്യപ്പപ്പണിക്കരുടെ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ എന്ന കവിതയാലപിച്ച പോർസ്‌മൗത്ത് ഹിന്ദു സമാജം മലയാളം സ്കൂളിലെ വിദ്യാർത്ഥിനി ശാരദ പിള്ളയും റേഡിയോ മലയാളത്തിന്റെ മുഴുവൻ ശ്രോതാക്കളുടെയും പ്രശംസ നേടി.

മലയാളം മിഷന്റെ ഭാഗമായ റേഡിയോ മലയാളത്തിൽ പങ്കെടുക്കുവാൻ യുകെ ചാപ്റ്ററിലെ അധ്യാപകർക്കും പഠിതാക്കൾക്കും അവസരം നൽകിയതിന് റേഡിയോ മലയാളത്തിന്റെ മുഴുവൻ സാരഥികളോടും മലയാളം മിഷൻയുകെ ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
വ്യത്യസ്തതയാർന്ന സർഗ്ഗസൃഷ്ടികൾ ഉൾപ്പെടുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാടികളുടെ ഏകോപനംനടത്തി റേഡിയോ മലയാളത്തിന്റെ കിളിവാതിൽ എന്ന സ്പെഷ്യൽ പ്രോഗ്രാമിനെ സമ്പന്നമാക്കുവാൻ സഹായിച്ച അധ്യാപകരെയും കുട്ടികളെയും മാതാപിതാക്കളെയും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാപ്രതിഭകളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി. എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ റീജിയണൽ കോർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ജയപ്രകാശ് എസ് എസ്, രെഞ്ചു പിള്ള, ബിന്ദു കുര്യൻ, ജിമ്മി ജോസഫ് എന്നിവർ അഭിനന്ദിച്ചു.
റേഡിയോ മലയാളത്തിന്റെ കിളിവാതിൽ പരിപാടിയിൽ ക്രിസ്മസ് പുതുവത്സര സ്പെഷ്യൽ പ്രോഗ്രാമായിമലയാളം മിഷൻ യുകെ ചാപ്റ്ററിലെ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച സർഗ്ഗസൃഷ്ടികൾ കേൾക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിൻറെ (40 ) നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശോഭ ശേഖറിൻറെ അന്ത്യം.
അനുശോചനയോഗത്തിൽ പ്രസിഡണ്ട് എലെക്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ, ജോ: സെക്രട്ടറി സുധാ പ്ലക്കാട്ട് , ജോ.ട്രഷറർ ജോയ് തുമ്പമൺ എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയില്‍. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.ആശുപത്രി അധികൃതരാണ് തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. സിബിഐ അഞ്ചാം ഭാഗത്തിൽ ഇദ്ദേഹം ഉണ്ട് എന്നാണ് സൂചന. ഇപ്പോഴിതാ ജഗതിക്ക് അപകടം നടന്ന ദിവസത്തെക്കുറിച്ചുള്ള സംഭവം പറയുകയാണ് മകൾ പാർവ്വതി ഷോൺ.
പപ്പയ്ക്ക് അപകടം നടക്കുന്ന ദിവസം എല്ലാം ദുശകുനം ആയിരുന്നു എന്ന് പാർവ്വതി പറയുന്നു. പൂജാമുറി യാതൊരു പ്രകോപനവുമില്ലാതെ തീപിടിച്ചിരുന്നു. ഇപ്പോഴും ആ ദിവസം ഓർമ്മയുണ്ട് എന്ന് പാർവതി പറഞ്ഞു. പപ്പ വിളിച്ചു പറഞ്ഞതിനാൽ താൻ വീട്ടിലെത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞശേഷം വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞത്. അദ്ദേഹത്തെ തിരിച്ചു വിളിച്ച് കാര്യം അന്വേഷിക്കാൻ സാധിക്കില്ല. കാരണം മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു.
ഡ്രൈവർ അങ്കിളിനെ വിളിച്ചാണ് കാര്യങ്ങൾ തിരക്കിയിരുന്നത്. പക്ഷേ അന്ന് വണ്ടി ഓടിച്ചത് പപ്പേടെ ഡ്രൈവർ അല്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്. ഷൂട്ട് കഴിഞ്ഞ് പപ്പാ ക്ഷീണിച്ച് പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. സീ ബെൽറ്റ് ഒക്കെ ധരിച്ചിട്ട് ഉണ്ടായിരുന്നു. പക്ഷേ ആ കാറിൽ എയർബാഗ് സംവിധാനം ഇല്ലായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് പറയുന്നത്. പപ്പയുടെ സുഹൃത്ത് തങ്ങളെ ആദ്യം വിളിച്ച അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക് എന്താണ് എന്ന് തിരിച്ചു ചോദിച്ചപ്പോൾ കോൾ കട്ടായി. പിന്നെ നിരവധി കോളുകൾ വന്നു. ആശുപത്രിയിൽ എത്തിയപ്പോഴും ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരുകൈ മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ എന്ന് പാർവതി പറയുന്നു. അവിടെനിന്ന് പപ്പ ഇവിടെ വരെ എത്തി എന്നും ഇനി എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസമുണ്ട് എന്നും പാർവതി പറയുന്നു.
കെ റെയില്‍ സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്.
സര്‍വ്വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊടിക്കുന്നില്‍ സുരേഷ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഉദ്യോഗസ്ഥരോട് ‘നിന്റെ തന്തയുടെ വകയാണോ ഈ സ്ഥല’മെന്ന് ചോദിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രകടനം. ‘ഇയാളാരാ, ഞാന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്, നിന്നെക്കാള്‍ മേല്‍ ഇരിക്കുന്ന ആളാണ് ഞാന്‍’ എന്ന് സ്ഥലത്തെത്തിയ സിഐയോടും എംപി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ മൂന്നാം തീയതിയാണ് കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്‍കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.
ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസെഫ് എന്നിവര്‍ അവരെ വിറ്റു എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്‌കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്.