Latest News

ഡോ. ഐഷ വി

ശ്രീമതി ഉദയയെ ഞാൻ പരിചയപ്പെടുന്നത് തീരദേശ വികസന അതോറിറ്റിയിലെ അസിറ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ സുനിൽ സാറ് വഴിയാണ്. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപള്ളിയിൽ തീരദേശ വികസന അതോറിറ്റി വഴി ഒരു കെട്ടിടം പണിയാനുള്ള ശ്രമം നടന്നിരുന്നു. കാരണം തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം അവരുടെ മുറ്റത്തൊരുക്കുന്ന കോളേജാണ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപള്ളി . 2018 ലെ മഹാ പ്രളയവും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളും നിമിത്തം തീരദേശ വികസന അതോറിറ്റി വഴിയുള്ള ആ പദ്ധതി നടന്നില്ല. എന്നാൽ AXE സുനിൽ സാറിനെ കൃഷിയറിവുകൾ പങ്കു വയ്ക്കുന്നതിനും കാർഷികോല്പന്ന വിപണത്തിനും വേണ്ടി ഞാൻ രൂപീകരിച്ച APAS Agri Horti എന്ന കൃഷി ഗ്രൂപ്പിൽ ചേർത്തു. അതുകൊണ്ട് ഫലമുണ്ടായി. അദ്ദേഹത്തിന് കൃഷി കാര്യങ്ങൾ നോക്കാൻ സമയമില്ലെങ്കിലും താത്പര്യമുള്ളവരുടെ മൂന്നാല് പേരുകളും ഫോൺ നമ്പരുകളും ആ ഗ്രൂപ്പിൽ ചേർക്കാനായി എനിയ്ക്ക് തന്നു. അക്കൂട്ടത്തിൽ ഉദയയുടെ പേരും ഉണ്ടായിരുന്നു. ഉദയ സുനിൽ സാറിന്റെ ഭാര്യയുടെ ചേച്ചിയാണ്. ഉദയ ഒരു വിധവയാണ് പാലക്കാട് അല്പം കൃഷിയുമായി കഴിഞ്ഞു കൂടുന്നു. കൃഷി ഗ്രൂപ്പിൽ ചേർന്നാൽ കൃഷിയറിവുകൾ ലഭിയ്ക്കും. ഉദയയ്ക്ക് ഹൃദയ വേദനകളും മറക്കാൻ അത് വഴി തെളിയ്ക്കും എന്നാണ് അന്ന് സുനിൽ സാറിൽ നിന്നും എനിയ്ക്ക് മനസ്സിലായത്. അങ്ങനെ ഞാൻ അവരെയെല്ലാം കൃഷി ഗ്രൂപ്പിൽ ചേർത്തു. രണ്ടു മൂന്നു പ്രാവശ്യം കൃഷി സംബന്ധമായ കാര്യങ്ങൾ ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിരുന്നു.

പിന്നെ, ഓർമ്മ ചെപ്പിലെ ഏതാനും അധ്യായങ്ങളുടെ ലിങ്ക് ഞാൻ ഉദയയ്ക്ക് അയച്ചു കൊടുത്തിരുന്നു. വായിച്ചിട്ട് ഉദയയുടെ അഭിപ്രായങ്ങൾ വാട് സാപിൽ രേഖപ്പെടുത്തിയിരുന്നു . അങ്ങനെയിരിക്കെ എനിക്ക് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിലേയ്ക്ക് ട്രാൻസ്ഫർ ആയപ്പോൾ ഞാൻ ഓർമ്മയിൽ പരതി, ആരാണ് പാലക്കാട് ജില്ലയിൽ പരിചയക്കാരായി ഉള്ളതെന്ന്. ഉടനെ ഞാൻ ഉദയയെ വിളിച്ചു സംസാരിച്ചു . പാലക്കാട് ജില്ലയിലെ ഒലവക്കോട് റെയിൽവേ കോളനിയിൽ ധോണി ഫാമിനടുത്ത് പൈറ്റാൻ കുന്നിലാണ് ഉദയ താമസിയ്ക്കുന്നതെന്ന് പറഞ്ഞു. സമാന ചിന്തകളുള്ള ആൾക്കാർ അടുത്തു വരുന്നത് വളരെ നല്ലതു തന്നെയെന്നും തമ്മിൽ കാണാമെന്നും ഉദയ പറഞ്ഞു. പിന്നെയെനിയ്ക്ക് ഉദയ വാട്ട് സാപിൽ അയച്ചു തന്നത് ഒരു കവിതയായിരുന്നു. ഉദയയിൽ കൃഷിക്കാരി മാത്രമല്ല ഒരു കവയിത്രി കൂടിയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് അന്നാണ്.

( താരക പൈതൽ )

രചന : ഉദയ ശിവദാസ്

താരക പൈതലേ താറുടുപ്പിച്ചോണ്ട്

താരാട്ടുമൂളുന്ന പൂന്തെന്നലേ

താലോലമാട്ടുവാൻ ഞാനും വരട്ടെയോ

താഴോട്ടു പോരുവാൻ ചൊല്ലുമോ നീ

അങ്കണത്തൈമാവിലൂഞ്ഞാലിടാം നല്ലൊ_

രപ്പൂപ്പൻ താടി പുതപ്പു നൽകാം

ആലോലം താലോലം പാടുവാനാ കുയിൽ

പെണ്ണിനെ കൂടെ വിളിച്ചിരുത്താം

ആവണി ചേലൊത്ത പിഞ്ഞാണമൊന്നിൽ ഞാൻ

പൂനിലാ പൈമ്പാൽ നിറച്ചു നൽകാം

കാട്ടിലെ പൈങ്കിളി പെണ്ണിനെ കൂട്ടിട്ട്

കാവൊന്നു ചുറ്റുവാൻ കൊണ്ടുപോകാം.

പോരും വഴിക്കാ മുളങ്കൂട്ടിലെത്തുമ്പോൾ

പുല്ലാങ്കുഴൽ പാട്ട് ചേർന്ന് കേൾക്കാം

ചന്ദന കാടിന്റെ ഓരത്തുടെത്തുമ്പോൾ

ചന്ദനപൂവും പറിച്ചു നൽകാം

ചപ്രത്തലയനാ വള്ളിക്കെട്ടിൻ മേലെ

കൂമനുറങ്ങുമാ ചാഞ്ഞ കൊമ്പിൻ

മേലെയായ് വെൺ ചാരു ശില്പം പോൽ കാണുന്നു

ചാരു മുഖിയവൾ ചന്ദ്രലേഖ

നീ വരും നേരവും കാത്തു ഞാനൊട്ടെന്റെ

വള്ളിക്കുടിലിൽ മയങ്ങി പോയി

ചൊല്ലാൻ മറന്നവൾ ഏറ്റം കുറുമ്പത്തി

വാടാമലർ കിളി പെണ്ണൊരുത്തി ….
വായിക്കണം എന്നൊരു കുറിപ്പോടെ ഉദയ എനിയ്ക്കയച്ചു തന്ന ഈ കവിത ഞാൻ വായിച്ചു. സന്തോഷമായി. പിന്നെയും രണ്ടു മൂന്ന് മാസങ്ങൾ കഴിഞ്ഞാണ് ഇത് വളരെ കുറഞ്ഞ സമയം കൊണ്ട് എഴുതി തീർത്ത കവിതയാണെന്ന് ഉദയയിൽ നിന്നും ഞാനറിഞ്ഞത്. ചുരുക്കി പറഞ്ഞാൽ നിമിഷ കവിതകൾ എഴുതാൻ കഴിവുള്ള ഒരു കവയിത്രി എന്നു പറയാം. ഉദയയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ വല്യമ്മയുടെ വീട്ടിൽ പോയിട്ട് വന്നൊരു ദിവസം ഉച്ചയ്ക്കത്തേയ്ക്ക് ഒരുപ്പേരിയും സാമ്പാറും തയ്യാറാക്കുന്നതിനിടയ്ക്ക് എഴുതിയ കവിത. കറികൾ വയ്ക്കാൻ തുടങ്ങുമ്പോൾ ഒന്നുരണ്ട് വരികൾ ഹൃദയത്തിൽ നിന്നൊഴുകിയെത്തി. ഉടനെ തന്നെ ഒരു പേപ്പറും പേനയും അടുത്തെടുത്തു വച്ചു. ഒഴുകിയെത്തിയ വരികൾ ഒന്നൊന്നായി പേപ്പറിലേയ്ക്ക് പകർത്തി. അങ്ങനെ സാമ്പാറും ഉപ്പേരിയും വെന്തു കഴിയുമ്പോഴേയ്ക്കും “താരക പൈതൽ ” എന്നു പേരിട്ട കവിത പിറവിയെടുത്തിരുന്നു.

പിന്നെ ഉദയയിൽ നിന്നും ശുഭദിനാശംസകൾ നുറുങ്ങു കവിതകളായി എത്തിക്കൊണ്ടിരുന്നു.

സൗഹൃദ മൊന്ന തേ സർവ്വ ശ്രേഷ്ഠം
സ്വാതന്ത്ര്യമാണതിൻ ശാന്തി മന്ത്രം
ചേർത്തുപിടിക്കിലും വിട്ടു കൊടുക്കലിൻ
സൗന്ദര്യമാണതിന്നേക ഭാവം ….
ശുഭ ദിനം …

ഒരു നൂറു മൺചിരാതൊരുമിച്ചു തെളിയിക്കെ
മനസ്സിൽ നിറയുമീ ദീപാവലി
ശ്രീരാമചന്ദ്രനും സീതാദേവിക്കും
വരവേല്പൊരുക്കുമീ ദീപാവലി മനസ്സാലൊരുക്കുമീ ദീപാവലി നിറഞ്ഞു കത്തുന്ന നിലവിളക്കു പോലെ ഐശ്വര്യം നിറഞ്ഞതാവട്ടെ ഈ ദീപാവലി … ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.

നിറമുള്ള സ്വപ്നങ്ങൾ വിടാരാൻ തുടങ്ങുന്നു
തൂമഞ്ഞു ഹാസത്തി-
ന്നിതളു പോലെ ….

അഴകിൽ പ്രതീക്ഷകൾ
അണിയിച്ചൊരുക്കുന്നു
നിറമേഴും ചാലിച്ചു ചേർത്ത പോലെ
ശുഭ ദിനം.

നവസുദിനം തുകിലുണരുo
മലർവനിയിൽ മാന്തോപ്പിൽ
ഇടകലരും പറവകളുടെ
കളകൂജന മതി മധുരം

ശുഭദിനം

പുലർക്കാല വന്ദനം നേരുന്നു ഭൂമിക്ക്
പൊന്നാട ചാർത്തുമീ കുഞ്ഞിളം വെയിലിന്
പുലർക്കാല വന്ദനം തൂമഞ്ഞുതുള്ളിയിൽ വിശ്വം ചമയ്ക്കുന്ന വിസ്മയ പൊരുളിന്
ശുഭദിനം

ഉദയയുടെ “പുലർ വേള” എന്ന കവിത എഴുതി തീർന്നപ്പോൾ ഉദയ തന്നെ ഇമ്പമാർന്ന ശബ്ദത്തിൽ അത് പാടി റിക്കോർഡ് ചെയ്ത് എനിയ്ക്കിട്ടു തന്നു. പാടാനുള്ള കഴിവും ഉദയയ്ക്ക് ഉണ്ടെന്നറിയുന്നത് അന്നാണ്. ഞാൻ ഉദയയെ കണ്ടിട്ടില്ലായിരുന്നു. ഈ പാട്ടു കേട്ടുകഴിഞ്ഞപ്പോൾ ഞാൻ ഉദയയെ വാട്സാപ് വഴി വീഡിയോ കാൾ ചെയ്തു. ഞങ്ങൾ കണ്ട് സംസാരിച്ചു. അന്നാദ്യമായി ഉദയ തന്റെ കഥ എന്നോട് പറഞ്ഞു. ഉദയയുടെ കവിതകൾ പ്രസിദ്ധീകരിയ്ക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ കുറച്ചു കൂടി ഒന്നിരുത്തം വന്നിട്ട് പ്രസിദ്ധീകരിയ്ക്കാം എന്നാണ് ഉദയ പറഞ്ഞത്. ആദ്യ കാലങ്ങളിൽ ഉദയ എഴുതിയ കവിതകൾ ഒരു കൂട്ടുകാരിയുടെ സഹോദരിയായിരുന്നു പാടി റിക്കോർഡ് ചെയ്തിരുന്നത്. എപ്പോഴും അതെളുപ്പമല്ല എന്നു വന്നപ്പോൾ ഉദയ തനിയെ പാടി റിക്കോർഡ് ചെയ്യാൻ തുടങ്ങി. പുലർവേള എന്ന കവിതയുടെ കുറച്ച് ഭാഗങ്ങൾ താഴെ കൊടുക്കുന്നു.

പുലർവേള

രചന: ഉദയ ശിവദാസ്

നവസുദിനം തുകിലുണരും
മലർവനിയിൽ മാന്തോപ്പിൽ
ഇടകലരും പറവകളുടെ കളകൂജനമധിമധുരം
കതിരവനിൻ കനക രഥം
കാണായ് പൊൻ പ്രഭ വിതറി
പനിമതി തൻ തിരുനെറ്റിയിൽ കളഭക്കുറി ചാർത്തിയ്ക്കേ
കന്നി സൂര്യന് കണി വെയ്ക്കാൻ …..

ഇങ്ങനെ നീളുന്ന കവിത പുലരിയുടെ എല്ലാ സൗന്ദര്യവും മൂല്യവും ഉദയയുടെ മാറ്റാർന്ന ശബ്ദ സൗകുമാര്യത്തിൽ വിടർന്നു വരുന്നതു പോലെയായിരുന്നു.

ഉദയ ശിവദാസ് ദമ്പതികളുടെ ഏക മകളായ ശ്രദ്ധ ശിവദാസിന് വേണ്ടി ഈ ജനുവരിയിൽ ഉദയ എഴുതിയ കവിത “മകൾക്ക്” എന്ന് പേരിട്ട് പാടി എനിയ്ക്ക് അയച്ചു തന്നിരുന്നു. ശ്രദ്ധ ഇപ്പോൾ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ എംബിഎ വിദ്യാർത്ഥിനിയാണ്. മകൾക്ക് വേണ്ടി ഉദയ എഴുതിയ കവിതയുടെ ഏതാനും വരികൾ താഴെ കൊടുക്കുന്നു.

മകളേ കണിക്കൊന്ന മലരേ
മനസ്സിന്റെ നിറവേ നിനക്കോർത്തു മൂളാൻ
കൊലുസിന്റെ താളത്തിലലിയുന്നൊരിരീണമായ് ചാരത്തു തന്നെയുണ്ടമ്മ
കനവേ നിനക്കെന്റെ കരളിൽ കുറിയ്ക്കുന്ന കവിത തൻ ചേലുമൊന്നല്ലേ.
വരികളിൽ വിരിയുന്ന വർണ്ണങ്ങളാലെത്ര മഴവില്ലു തീർത്തു തന്നില്ലേ .
അച്ഛന്റെ മാറിലെ ചൂടേറ്റുറങ്ങുമാ രാവും നിനക്കോർമ്മയില്ലേ.
………

വിവേകാനന്ദ സ്വാമികളെ കുറിച്ച് ഒരു കവിത ഉദയ എഴുതിയത് പാടി എനിക്കയച്ചു തന്നു.

എന്റെ ഗുരുനാഥൻ

ബ്രഹ്മകമലം വിടരും നയനം
ശാന്ത ഗംഭീര സുസ്മേര വദനം
പ്രണമിക്കുന്നു നിൻ തൃപ്പാദപത്മം ശ്രീവിവേകാനന്ദ സ്വാമികൾ ശരണം

പ്രണവാക്ഷര ജപ മുഖരിതമധരം
ഗൂഢസ്മിത മതിലലിയും പൊരുളായ്
സൂര്യതേജോമയ ഭവ കാന്തി
ശാന്തി പകരും ദർശനപുണ്യം

ഭാരത പൈതൃക ശ്രീയെഴുംവസനം
പ്രൗഢിയാർന്നരുളും തലപ്പാവും
ഓർക്കിലെന്തതി മോഹനരുപം
ശ്രീവിവേകാനന്ദ സ്വാമി തൻ സ്മരണം

മതസൗഹാർദ്ദത പെരുമകൾ തീർക്കേ
സഹോദര്യം നാദമുതിർത്തു
ഹൃത്ത് പകുത്താ മധു മന്ത്രധ്വനി
വിശ്വമാകെ മാറ്റൊലി കൊണ്ടു

ആർഷഭാരത സംസ്കൃതി പകരും ആത്മജ്ഞാന പരാത്പരമഖിലം
പുറമേയലയാതകമേ തിരിയുക
ബ്രഹ്മം നിയെന്നറിയുക മനമേ

ഋഷിവര്യന്മാരുള്ളാലെഴുതിയ
പൗരാണിക ബഹു താത്വിക ചിന്തകൾ
പ്രചരിപ്പിക്കാൻ ഉൾവിളിപോലെ
ശപഥമെടുത്താ ഭാരതപുത്രൻ

കന്യാകുമാരി നിൻ മൺതരിപോലും
പരമപദത്താൽ പാവനമല്ലേ
ആവേശത്തിര ചിതറും നടയിൽ അഭിമാനത്തിന്നലയൊലിയില്ലേ

കോടി ജന്മ സുകൃതം പോലൊരു ധ്യാന വേളയിലാഗതനായ് നീ
പുഞ്ചിരിയാലൊരു കവിത രചിച്ചെൻ
നെഞ്ചമാകെ മലർമഴ തൂകി (ബ്രഹ്മ)

ഈ കവിത കിട്ടിക്കഴിഞ്ഞപ്പോൾ വീണ്ടും പ്രസിദ്ധീകരിയ്ക്കുന്നതിനെ കുറിച്ച് ഞാൻ വീണ്ടും ചോദിച്ചു. എന്തെങ്കിലും ഒക്കെ ചെയ്യണം എന്നേ ഉദയ പറഞ്ഞുള്ളു. ഓർമ്മചെപ്പിൽ ഉദയയെ കുറിച്ച് ഞാൻ എഴുതട്ടേയെന്ന് ചോദിച്ചപ്പോൾ ഉദയയുടെ മറുപടി ഇങ്ങനെയായിരുന്നു. ” എന്നെ കുറിച്ച് എന്തെഴുതാനാണ് മാം?.” ഞാൻ പറഞ്ഞു: ” ഉദയ എഴുതിയ കവിത തന്നെ ധാരാളം”
അങ്ങനെ ഉദയ സമ്മതിച്ചു.

തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തെ ഒരാശുപത്രിയിലായിരുന്നു ഉദയയുടെ ജനനം. ഉദയ ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ ഉദയയുടെ അച്ഛന്റെയും അമ്മയുടേയും കുടുംബ o പാലക്കാട് ജില്ലയിലെ അട്ടപാടിയിലേയ്ക്ക് കുടിയേറി. ധാരാളം സ്ഥലമൊക്കെ വാങ്ങിച്ച് കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും കുലത്തൊഴിലായ മരപ്പണി ചെയ്തും ഉദയയുടെ അച്ഛനമ്മമാർ ആറു മക്കളെ പൊന്നുപോലെ വളർത്തി. അവർ താമസിക്കുന്ന സ്ഥലത്തു നിന്നും നല്ല കോളേജിലേയ്ക്കും മറ്റും പോകാൻ ഗതാഗത സൗകര്യം വളരെ കുറവായതിനാൽ ഉദയയുടെ വിദ്യാഭ്യാസം വീടിന് സമീപമുള്ള സ്കൂളുകളിലും പാരലൽ കോളേജിലും സമീപത്തെ ഒരു കോളേജിലുമായി ഒതുങ്ങി. അങ്ങനെ ബികോം പാസ്സായി കഴിഞ്ഞപ്പോൾ ഉദയയുടെ കൂട്ടുകാരി ലതയുടെ പരിചയത്തിലുള്ള ഒരു നല്ല മനുഷ്യൻ ഇവരെ സമീപിച്ച് പറഞ്ഞു: എനിക്ക് രണ്ട് പെൺകുട്ടികളെ വേണം. വനമാല കല്യാണാ ശ്രമത്തോടനുബന്ധിച്ച്‌ ഒരു നഴ്സറി സ്കൂളും ഒന്നാം ക്ലാസ്സും തുടങ്ങാൻ ആഗ്രഹിയ്ക്കുന്നു. അവിടെ പഠിപ്പിക്കാനാണ്.

ആ നല്ല മനുഷ്യന്റെ ശമ്പളത്തിൽ നിന്നാണ് സ്കൂളിന്റെ നടത്തിപ്പ്. വേറെ സാമ്പത്തിക സ്രോതസ് ഒന്നുമില്ല. ഒരു ദക്ഷിണ പോലെ അഞ്ചു രൂപ നഴ്സറി ക്ലാസ്സിൽ നിന്നും 10 രൂപ ഒന്നാം ക്ലാസ്സിലെ കുട്ടികളിൽ നിന്നും ലഭിക്കും. അങ്ങനെ ലതയും ഉദയയും കൂടി സ്കൂൾ നടത്താൻ തുടങ്ങി. നാനൂറ് രൂപ വീതമായിരുന്നു ഇരുവർക്കും ലഭിച്ചിരുന്ന ശമ്പളം. അത് വണ്ടിക്കൂലിയ്ക്ക് പോലും തികയില്ലായിരുന്നു. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ ലത വിവാഹിതയായി പോയി. സ്കൂൾ നടത്തിപ്പ് ഉദയയുടെ മാത്രം ഉത്തരവാദിത്തമായി മാറി. ശമ്പളം കൊടുക്കുന്ന നല്ല മനുഷ്യൻ വല്ലപ്പോഴുമൊരിക്കൽ മാത്രം വരും. ഉദയ തന്റെ തന്നെ ഉത്തരവാദിത്വത്തിൽ കൂട്ടുകാരെ കൂടി വിളിച്ച് സ്കൂൾ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയി. രക്ഷിതാക്കൾ ഉദയയെ വിശ്വസിച്ചാണ് കൂട്ടികളെ ആ സ്കൂളിൽ ചേർത്തത്. അവരുടെ ആവശ്യം ആ സ്കൂളിൽ ചേർന്ന കുട്ടികളെ നാലാം ക്ലാസ് പരീക്ഷയെഴുതിച്ചിട്ടേ ഉദയ സ്കൂൾ വിട്ട് മറ്റ് ജോലിയ്ക്ക് പോകാവൂ എന്നായിരുന്നു അവരുടെ നിബന്ധന. അങ്ങനെ ഉദയ ആ സ്കൂളിന്റെ നടത്തിപ്പുമായി മുന്നോട്ട് പോയി. കുട്ടികളെ നാലാം ക്ലാസ്സ് പരീക്ഷ എഴുതിയ്ക്കാറായപ്പോഴാണ് പ്രശ്നം.

ഒരു പ്രൈവറ്റ് സ്കൂളുകാരും ഇവർക്കനുകൂലമായിരുന്നില്ല. പിന്നെ ഉദയ സാക്ഷരത മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത് കൊണ്ട് ഷോളയാർ സ്കൂളിലെ ഒരധ്യാപകനെ പരിചയമുണ്ടായിരുന്നു. അദ്ദേഹം ്് സഹായിയ്ക്കാമെന്നേറ്റു. ഒരു മാസം കുട്ടികളെ ഷോളയാർ സ്കൂളിൽ പഠിപ്പിച്ച് ഹാജർ നേടിയിട്ട് വേണം പരീക്ഷ എഴുതി യ്ക്കാൻ. 36 കിലോമീറ്റർ താണ്ടി ദിവസവും കുട്ടികളെ ആ സ്കൂളിലെത്തിയ്ക്കാൻ. ആ പ്രതിസന്ധിയും ഉദയ തരണം ചെയ്തു. കുട്ടികളെ നാലാം ക്ലാസ്സ് പരീക്ഷയെഴുതിച്ച് കഴിഞ്ഞ ശേഷം ഉദയ സ്കൂളിന്റെ പടിയിറങ്ങി. പിന്നെ അന്നാട്ടിലെ മിൽമ സൊസൈറ്റിയുടെ സെക്രട്ടറിയായി മൂന്നു വർഷത്തിലധികം ജോലി ചെയ്തപ്പോഴായിരുന്നു ഉദയയുടെ വിവാഹം. പത്രപരസ്യം കണ്ട് വെറുo പത്ത് ദിവസം കൊണ്ട് വിവാഹം നടന്നു.

ഫാർമസിസ്റ്റായ ശിവദാസ് ആയിരുന്നു വരൻ. ശിവദാസിന്റെ അച്ഛനമ്മമാർ പാലക്കാട്ടുകാരായിരുന്നു. അച്ഛന്ചത്തീസ്ഗഡ് സ്റ്റീൽ പ്ലാന്റിൽ അവിടെയായിരുന്നു കുടുംബത്തിന്റെ സ്ഥിര താമസം. ശിവദാസിന് ഒരു സഹോദരൻ കൂടിയുണ്ട്. രണ്ട് മക്കളും മലയാളക്കരയുമായി വല്യ ബന്ധമൊന്നുമില്ലാതെ വളർന്നവരാണ്. വിവാഹിതയാകുമ്പോൾ ഉദയയുടെ ഭർത്താവിന് ഡാമൻ ഡിയു എന്ന കേന്ദ്ര ഭരണ പ്രദേശത്തായിരുന്നു ജോലി. ഉദയ ആദ്യം ഛത്തിസ്ഗഡിലെത്തി. പിന്നെ ദമ്പതികൾ ദാമൻ ദി യു വിൽ കുറേക്കാലം ജീവിച്ചു. മകൾ പിറന്നപ്പോൾ ഉദയയുടെ വീട്ടുകാർ ഉദയയെ പ്രസവത്തിനായി നാട്ടിലേയ്ക്ക് കൊണ്ടുവരാൻ തയ്യാറായിരുന്നു. എന്നാൽ ഉദയയുടെ ഭർത്താവിന്റെ മാതാപിതാക്കൾ സന്തോഷത്തോടെ പ്രസവ ശുശ്രൂഷയൊക്കെ അവിടത്തന്നെ നടത്തി.

ശ്രദ്ധയെന്ന് പേരിട്ട് അവർ മകളെ വളർത്തി. ഡാമൻ ഡിയു ഗുജറാത്ത്, സിക്കിം എന്നിങ്ങനെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ജോലി മാറി മാറി കിട്ടിയതനുസരിച്ച് കുടുംബം പല സ്ഥലങ്ങളിൽ താമസിച്ചു. ഒരു ഫ്ലാറ്റ് വാങ്ങി. വിവാഹിതയായശേഷം സന്തോഷവും സ്നേഹവും സുരക്ഷിതത്വവും സമ്പത്തും ശിവദാസിന്റെ സ്നേഹ ചിറകിനുള്ളിൽ ഉദയയ്ക്കും മകൾക്കും യഥേഷ്ടം ലഭിച്ചിരുന്നു. അവസാനം സിക്കിമിലായിരുന്നു ഉദയയുടെ ഭർത്താവിന് ജോലി. സൺ ഫാർമയിൽ. മകൾ ഒമ്പതാം ക്ലാസ്സിൽ ചേർന്ന് 3 ദിവസമേ യായുള്ളൂ.

ശിവദാസിന് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടു. പ്രശ്നമൊന്നുമില്ലെന്ന് ഉദയയോട് പറഞ്ഞു. ബിപി കൂടിയതാകാമെന്നാണ് അവർ കരുതിയത്. ഹിൽ സ്റ്റേഷനിലാണ് അവരുടെ താമസം. അടുത്തുള്ള കാർഡിയോളജി സെന്ററിലേയ്ക്ക് അവർ നടന്നു പോയി. അഞ്ച് മിനിട്ട് കൊണ്ടെത്താവുന്നിടത്ത് അരമണിയ്ക്കൂർ കൊണ്ടാണെത്തിയത്. അവിടെ ചെന്നപ്പോൾ കാർഡിയോളജിസ്റ്റ് അന്ന് ലീവായിരുന്നു. ആശു പത്രിയിലുള്ളവർ ഒരറ്റാക്ക് കഴിഞ്ഞെന്നും വേഗം അടുത്ത അറ്റാക്ക് വരുന്നതിന് മുമ്പ് സിക്കിം മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിയ്ക്കണമെന്നും പറഞ്ഞു. അവർ തന്നെ ആംബുലൻസ് ഏർപ്പാടാക്കി കൊടുത്തു.

സിക്കിം മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെയും സമയത്തിന് വൈദ്യ സഹായം ലഭിച്ചില്ല. ഉദയ ഒരു ഫയലെടുത്തു തിരിച്ചു വന്നപ്പോൾ ഡോക്ടർ മാൻ ശിവദാസ് കിടന്ന കട്ടിലിന് ചുറ്റും കൂടി നിൽക്കുന്നു. അപ്പോഴേയ്ക്കും ആ ജീവൻ പൊലിഞ്ഞിരുന്നു. അകാലത്തിലെ ഭർത്താവിന്റെ വിയോഗം ഉദയയുടെ മനസ്സിന് ഉൾക്കൊള്ളാനോ താങ്ങാനോ കഴിയാവുന്നതിനും അപ്പുറമായിരുന്നു. പിന്നെ മൃതദേഹം ഛത്തീസ് ഗഡിലെത്തിച്ച് സംസ്കാരം നടത്തി. 13 ന്റെ അന്ന് ചടങ്ങുകൾ കഴിഞ്ഞപ്പോൾ ബന്ധുക്കൾ ഉദയയെയും മകളെയും സിക്കിമിലെ വീട്ടിലെത്തിച്ചു. കാരണം മകളുടെ വിദ്യാഭ്യാസം , ഇൻഷ്വറൻസ് , ബാങ്ക്, സൺ ഫാർമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അങ്ങനെ ധാരാളം വിഷയങ്ങൾ ഉണ്ടായിരുന്നതിനാൽ ഉദയയ്ക്കും മകൾക്കും കുറേക്കാലം കൂടി സിക്കിമിൽ തങ്ങാതെ തരമില്ല. ബന്ധുക്കൾക്ക് അവരവരുടെ കാര്യങ്ങൾ ഉള്ളതുകൊണ്ട് അവർക്ക് തിരിച്ചു പോകാതെ തരമില്ല. അവർ 3 പേർ താമസിച്ചിരുന്ന വീട്ടിൽ രണ്ടു പേർ മാത്രമായി. ശിവദാസ് പകുതി മാത്രം കുടിച്ച് ബാക്കിയാക്കി വച്ചിരുന്ന കാപ്പി കപ്പ് കണ്ടപ്പോൾ ഉദയയ്ക്ക് സഹിക്കാനായില്ല.

മകൾക്ക് മലയാളം അറിയില്ല. കേരളത്തിൽ പോയാൽ സിബിഎസ്സി സ്കൂളിൽ ചേർത്താൽ ഈ പ്രശ്നം പരിഹരിയ്ക്കാം. ഉദയ മകളെ അവിടെ സിബിഎസ്സി സ്കൂളിൽ ചേർത്ത് മകളുടെ ഒൻപതാം ക്ലാസ്സ് പരീക്ഷ കഴിയുന്നതു വരെ അവിടെ തങ്ങി. ആറു മാസം പല ഓഫീസുകൾ കയറിയിറങ്ങുന്ന ജോലി ഉദയ ഒറ്റയ്ക്ക് ചെയ്തു. മനസ്സെപ്പോഴേ പിടി വിട്ട് പോയപ്പോൾ ഒറ്റയ്ക്ക് തുഴയാൻ വയ്യ എന്നൊരു തോന്നൽ. അപ്പോൾ അനുജത്തി വന്ന് ആറ് മാസം കൂടെ താമസിച്ചു. മകളുടെ പരീക്ഷ കഴിഞ്ഞപ്പോൾ അവർ ടി സി വാങ്ങി നാട്ടിലേയ്ക്ക്. മകളെ പഠിപ്പിയ്ക്കാനായി ഉദയ അഞ്ച് സെന്റ് സ്ഥലം ഒലവക്കോട്ട് വാങ്ങി. വീടു വച്ചു. മകളെ സിബിഎസ്സി സ്കൂളിൽ ചേർത്തു. മകൾ മിടുക്കിയായി പഠിച്ചു ഇപ്പോൾ എംബിഎ ചെയ്യുന്നു. നാട്ടിൽ വന്ന കാലത്ത് ഉദയയുടെ മനസ്സിന്റെ നീററലകറ്റാൻ സഹോദരൻ ഉദയയെ നെല്ലിയാമ്പതിയ്ക്ക് കൊണ്ടുപോയി. ഉദയയ്ക്ക് ആ സമയം പുറം കാഴ്ചകളൊന്നു o ആസ്വദിയ്ക്കാനുള്ള മാനസികാവസ്ഥയില്ലായിരുന്നു.

ഭർത്താവ് സമയത്ത് ചികിത്സ കിട്ടാതെ മരിച്ചല്ലോ എന്ന ചിന്ത ഉദയയ്ക്ക് ആധിയും വ്യാധിയുമായി മാറി. അടിസ്ഥാനപരമായി പറഞ്ഞാൽ ഉദയ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിവുള്ളവളാണ്. സ്കൂൾ നടത്തിപ്പിന്റെ കഴിവിൽ നമ്മളത് കണ്ടതാണല്ലോ. ഉദയ തുടങ്ങി വച്ച സ്കൂൾ ഇന്ന് 9-ാം ക്ലാസുവരെയുള്ള സ്കൂളായി മാറി. അവിടത്തെ ഒരു പ്രമുഖ സ്കൂളിന്റെ അനുബന്ധസ്കൂളായി പ്രവർത്തിക്കുന്നു. ഭർത്താവിന്റെ സ്നേഹ ചിറകിൽ ഒതുങ്ങി കഴിഞ്ഞപ്പോഴും വിയോഗ ശേഷം കുറേ കാലത്തേയ്ക്കും ഉദയ തന്റെ ശക്തിയും തന്നിലുറങ്ങി കിടക്കുന്ന കഴിവുകളും തിരിച്ചറിഞ്ഞില്ല. ഇന്ന് ഉദയ നന്ദി പറയുന്നത് വൈക്കം അനാ മയയിലെ ശ്രീ പ്രേംലാലിനോടാണ്. അദ്ദേഹത്തിന്റെ ഹാപ്പിനസ് ക്ലബ്ബിൽ ചേർന്നതിൽ പിന്നെയാണ്. അദ്ദേഹത്തിന്റെ മെന്ററിംഗ് യോഗ മെഡിറ്റേഷൻ എന്നിവ ഉദയയിൽ നല്ല മാറ്റം വരുത്തി. ഉദയ മണ്ണിനേയും മനുഷ്യനേയും മരത്തേയും സ്നേഹിച്ച് കൃഷി ചെയ്യാൻ തുടങ്ങി. റീഡേഴ്സ് ക്ലബ്ബിൽ ചേർന്നു. അതിൽ “who cry when you die?” എന്ന പുസ്തകം വായിച്ചു കേട്ടപ്പോൾ തന്റെ ജീവിതവും അർത്ഥപൂർണ്ണമാകണമെന്ന് ഉദയ ചിന്തിച്ചു. റീഡേഴ്സ് ക്ലബ്ബിൽ നിന്ന് ഡിസ്കഷൻ ക്ലബ്ബിൽ ചേർന്നു. നന്നായി കമന്റിടുന്ന ഉദയയെ മറ്റുള്ളവർ ശ്രദ്ധിയ്ക്കാൻ തുടങ്ങി. അങ്ങനെ അതിലുള്ളവർ ഉദയയോട് എന്തെങ്കിലും എഴുതി പോസ്റ്റു ചെയ്തു കൂടെ എന്ന് ചോദിച്ചു. അങ്ങനെ വീട്ടിലെത്തിയ ഉദയയുടെ ആദ്യ കവിത ഏകദേശം ഒരു മണിക്കൂർ കൊണ്ട് 2020 ഡിസംബറിൽ പിറന്നു. അത് താഴെ കൊടുക്കുന്നു. ഉദയയുടെ ഹൃദയ നൊമ്പരങ്ങൾ ആദ്യ കവിതയിൽ പ്രതിഫലിയ്ക്കുന്നുണ്ട്.

എനിക്കുമുണ്ടായിരുന്നു കുഞ്ഞിതൾ

വിടർത്തി പുഞ്ചിരി പൊഴിച്ച പൂക്കാലം

എനിക്കുമുണ്ടായിരുന്നു കുങ്കുമം വിതറി

നാണത്താൽ തുടുത്ത സന്ധ്യകൾ

എനിക്കു മുണ്ടായിരുന്നു പൂഞ്ചിറ_

കൊതുക്കി സല്ലപിച്ചിരുന്ന പൂഞ്ചില്ല

എനിക്കു മുണ്ടായിരുന്നു ഹൃത്തതിൽ

നനുത്ത പുഞ്ചിരി നിറച്ചു വച്ചൊരാൾ

എനിക്കു മുണ്ടായിരുന്നു നെഞ്ചിലെ

കിനാവിലെപ്പോഴും നിറഞ്ഞു നിന്നൊരാൾ

പിന്നെനിക്കു മുണ്ടായിരുന്നു കാവിലെ

വിളക്കണഞ്ഞ പോൽ കൊഴിഞ്ഞ നാളുകൾ

അടർന്നു വീണു പോയ്
നേർത്ത തേങ്ങലായ്

നനഞ്ഞ ഓർമ്മകൾ ബാക്കിയാക്കി നീ

പറഞ്ഞതില്ല നീ അറിഞ്ഞുമില്ല ഞാൻ

പിരിഞ്ഞു പോകവേ മുറിഞ്ഞു വാക്കുകൾ …..

പിന്നെ ശ്രീ പ്രേംലാലിന്റെ മെഡിറ്റേഷൻ സെഷൻ കഴിഞ്ഞപ്പോൾ അതേ കുറിച്ച് ഒരു കവിതയെഴുതി ഹാപ്പിനസ് ക്ലബ്ബിന്റെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. അതിന് നല്ല കൈയ്യടി ലഭിച്ചിരുന്നു. പിന്നൊരു നിമിഷ കവിത ജനിച്ചത് ഫാദേർസ് ഡേയിലാണ്. ഉദയയുടെ അനുജത്തി അച്ഛന്റെ പഴയ കാല കഷ്ടപ്പാടുകൾ വർണ്ണിച്ചു കൊണ്ടൊരു കവിത ഫാമിലി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. അതു വായിച്ച ഉദയ അപ്പോൾ തന്നെ അച്ഛനെ കുറിച്ച് മറ്റൊരു കവിതയെഴുതി ആ ഫാമിലി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. അതിനും വളരെയധികം പ്രോത്സാഹനം ലഭിച്ചു. പിന്നെ ഏത് കാര്യവും 3 ആഴ്ച ചെയ്താൽ ശീലമാകുമെന്നാണല്ലോ . 3 ആഴ്ചത്തേയ്ക്കുള്ള വെല്ലുവിളി ഹാപ്പിനസ് ക്ലബ്ബിൽ നിന്നും ലഭിയ്ക്കുമ്പോൾ ഒരു കവിത പൂർത്തിയാക്കാൻ കഴിയണേ എന്നായിരിക്കും ഉദയയുടെ പ്രാർത്ഥന. ഉദയ അത് ഒരാഴ്ച കൊണ്ട് പൂർത്തീകരിച്ച് രണ്ടാഴ്ച വെറുതേയിരിയ്ക്കും. വീണ്ടും അടുത്ത 21 ദിവസ വെല്ലുവിളി വരുമ്പോൾ വീണ്ടും എഴുതും. പാട്ടും കവിതകളും കേൾക്കുക ഉദയയുടെ ഇഷ്ട വിനോദമാണ്. ഡിസ്കഷൻ ക്ലബ്ബിലെ രവിയേട്ടൻ ഉദയയുടെ ബന്ധു കൂടിയാണ്. ധാരാളം കവിതകളും പാട്ടുകളും ഉദയയ്ക്ക് ഇട്ടു കൊടുക്കും. ഉദയ അത് കേൾക്കും. ക്ലബ്ബിലെ ബേബി സാറും മറ്റംഗങ്ങളും ഉദയയെ വീണ്ടും വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിയ്കാറുണ്ട്. കൃഷ്ണനെ കുറിച്ചുള്ള കവിതകളും പാട്ടുകളുമാണ് ഉദയയ്ക്ക് ഏറെ പ്രിയം.
കൃഷ്ണനെ കുറിച്ച് ഉദയ എഴുതിയ കവിത താഴെ കൊടുക്കുന്നു.

കണി കാണണമെന്നുണ്ണി കണ്ണാ നിൻ രൂപം

നീലാഞ്‌ജനമണിയും നിൻ കാർമേഘവർണ്ണം

കഴലിണ ചേർത്ത രുളേണം അടിയനു തവ രൂപം

കളഭ ചാർത്തണിയും നിൻ കായാമ്പൂ വർണ്ണം

കാരുണ്യം വഴിയും നിൻ തിരുമിഴി കൾക്കഴകായ്

കണി മലരായ് വിരിയാനി ഹ തെല്ലല്ലൊരു മോഹം

ആനന്ദാമൃത് ചോരും ചെഞ്ചുണ്ടിൽ ഹാസം
ഇടനെഞ്ചിൽ തിരയിളകി കടലോളം ഹർഷം
ഒരു പീലി കണ്ണായ് നിൻ തിരുമുടിയിൽ ചേരാൻ

കൊതി തുള്ളും പൊൻ മയിലായ് അരികത്തിന്നണയാം

മണിമാലയോടിട ചേർന്നൊരു വനമാലയതാവാം

തിരു മാറിൽ ചേർന്നണിയെ പൊലിയണ മീ ജന്മം

തൂനെറ്റിയിലണിയും നറുകള ഭകൂട്ടാവാം

അതിലലിയും പനിനീർ കണമതു മതി മമ പുണ്യം

അല ഞൊറിയും മഴവില്ലോ പൂഞ്ചേല പരുവം

അതിലേ തോ വർണ്ണപ്പൊട്ടി ന്നെന്നുടെ ഹൃദയം (കണി)

ഒന്നും ഒന്നിന്റേയും അവസാനമല്ല. കാലമിനിയും ഉരുളും വിഷുവരും വർഷവരും എന്നു പറഞ്ഞതു പോലെ ഉദയയ്ക്കിനിയും ധാരാളം കവിതകൾ പിറക്കും. ഉദയ അത് പ്രസിദ്ധീകരിക്കും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഉദയയുടെ കൃഷി തോട്ടത്തിൽ നിന്നുള്ള ഫോട്ടോകൾ

 

 

 

 

 

 

ഭാരതത്തിൻെറ ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ (93) അന്തരിച്ചു. രോഗബാധിതയായി ചികിൽസയിലായിരുന്നു. 1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത മങ്കേഷ്കർ ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു.

മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.

ലതയുടെ 13 ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്. ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 1945 ൽ മുംബൈയിലെത്തിയ ലത ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി. ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ ‘രാ ലഗൂൻ കർ ജോരി’ അടക്കമുള്ള ചില പാട്ടുകൾ ലതയെ ശ്രദ്ധേയയാക്കി.

ദിൽ മേരാ തോടാ, ബേ ദർദ് തേരേ ദർദ് കോ, മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി. നൗഷാദ്, ശങ്കർ-ജയ്കിഷൻ, എസ്.ഡി.ബർമൻ, പണ്ഡിറ്റ് ഹുസൻ ലാൽ ഭഗത് റാം, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദൻ മോഹൻ, റോഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കു വേണ്ടി ലത പാടിയിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്. മന്നാ ഡേ, കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്. 1962 ൽ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതൻ കെ ലോഗോം എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവൻ ഏറ്റുപാടി.

ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ.

ഹരിഗോവിന്ദ് താമരശ്ശേരി

തെന്നിന്ത്യയിലെ സംഗീത പ്രേമികളുടെ മനം കവർന്നിരിക്കുകയാണ് മലയാളികളൊരുക്കിയ മ്യൂസിക് ആൽബം “സായ”. യുകെയിലെ മലയാളികളായ ഒരുപറ്റം കലാകാരന്മാരുടെ സ്വപ്ന സാക്ഷാത്കാരമാണ് വെയിൽസിൻ്റെ ദൃശ്യ ചാരുതയിൽ “സായ” യായി ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയത്. വെറും രണ്ടാഴ്ചയിൽ 2 മില്യണിലധികം ആളുകളാണ് “സായ” യെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയുടെ തമിഴ് പതിപ്പിന് ഇതിനോടകം തന്നെ 2 മില്യണും, മലയാളത്തിന് 8 ലക്ഷ്യത്തിലധികവും വ്യൂസ് ഉണ്ട്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി തൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റുവാൻ ഒരു പെൺകുട്ടി സഞ്ചരിക്കുന്ന ലളിതവും രസകരവുമായ യാത്രയുടെ ദൃശ്യാവിഷ്കാരമാണ് “സായ”. മ്യൂസിക് ഇൻഡസ്ട്രിയിലെ അതികായരായ സരിഗമ ഇന്ത്യ ലിമിറ്റഡാണ് സായ റിലീസ് ചെയ്തത്. റിലീസിന് ശേഷം #saaya ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.

ലണ്ടനിൽ നിന്നുള്ള കൃപ ഗിവാനെ, ഇസ്മായേൽ നോറിസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉയരെ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായിക ശിവാങ്കി കൃഷ്ണകുമാറാണ്. നടിയും ഗായികയുമായ ശിവാങ്കി ഈ മ്യൂസിക് വീഡിയോയിലൂടെ ഇതിനോടകം പ്രശസ്തയായിക്കഴിഞ്ഞു. തൊടുപുഴയാണ് ശിവാങ്കിയുടെ ജന്മദേശം. സംഗീത സംവിധായകനും ഗായകനും, പിയാനിസ്റ്റുമായ മിഥുൻ ഈശ്വറാണ് സായയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമ മേഖലയിൽ അസ്സിസ്റ്റന്റ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന കോതമംഗലം സ്വദേശി റോണു സക്കറിയ റോയ് ആണ് സായ സംവിധാനം ചെയ്തിരിക്കുന്നത്. റോണു കാര്ഡിഫിലാണ് സ്ഥിരതാമസം. ഡ്രാമ, പത്തുകൽപ്പനകൾ തുടങ്ങിയ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ച കുമളി സ്വദേശി ഷിൻസ് കെ ജോസാണ് സായയുടെ ഡയറക്ക്റ്റർ ഓഫ് ഫോട്ടോഗ്രഫി. ഡ്രോൺ പൈലറ്റ് ലൈസൻസുള്ള അപൂർവ്വം മലയാളി ഛായാഗ്രാഹകരിൽ ഒരാൾകൂടിയാണ് ഷിൻസ്. പ്രൊജക്റ്റ് ഡിസൈൻ എബി ജോസഫും, ക്രിയേറ്റിവ് ഡയറക്ഷൻ ചിണ്ടു ജോണിയും , ഛായാഗ്രഹണം ജൈസൺ ലോറൻസും, എഡിറ്റിങ് റിനോ ജോസഫും, കളറിംഗ് ആദർശ് കുര്യനും, മേക്കപ്പ് ശാലു ജോര്ജും നിർവഹിച്ചിരിക്കുന്നു. “സായ” ഇതിനോടകം ഇന്ത്യയിലാകമാനം സൂപ്പർ ഹിറ്റായതിൻ്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.

എസക്‌സ്: കോള്‍ചെസ്റ്ററില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളിയും ജോണ്‍സ് ടൂര്‍സ് കമ്പനിയുടെ ഉടമയുമായ ലിന്റോ ജോസിന്റെ പിതാവ് വടക്കേപീടിക ജോസ് (70) നിര്യാതനായി. ഇന്ന് രാവിലെഇന്ത്യന്‍ സമയം മൂന്നരയോടുകൂടിയാണ് മരണമടഞ്ഞത്. ചാലക്കുടി ആളൂര്‍ സ്വദേശിയുംവടക്കേപീടികയില്‍ കുടുംബാംഗമാണ്.

സംസ്‌ക്കാര കര്‍മ്മം ഞായറാഴ്ച വൈകുന്നേരം 4. 30 ന് ആളൂര്‍ സെന്റ് ജോസഫ് സെമിത്തേരിയത്തില്‍ നടക്കൂം. ഭാര്യ: മേഴ്‌സി, മക്കള്‍: ലിന്റോ, ലൈജോ, ലിജിന്‍. മരുമക്കള്‍: രാജി ലിന്റോ (പ്രസിഡന്റ്, കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി), കൊച്ചു മക്കള്‍: റയാന്‍ ജോണ്‍, ലൂയി ജോണ്‍.

പരേതന്റെ നിര്യാണത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തിയതായി സെക്രട്ടറി ജോര്‍ജ് കളപ്പുരയ്ക്കല്‍ അറിയിച്ചു.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

ഏതൊരു വിഢിക്കും വിമർശിക്കുവാനും, പരാതിപ്പെടാനും, അപലപിക്കാനും കഴിയും. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും ആത്മനിയന്ത്രണം ആവശ്യമാണ്. പലപ്പോഴും മറ്റുള്ളവരെ വിമർശിക്കുവാൻ എനിക്കു തന്നെ എന്താണ് കുറവുള്ളതെന്ന് വെളിപ്പെടുത്തുന്നു. ഈ വാക്യങ്ങൾ സിഗ്മണ്ട് ഫ്രോയ്ഡ് കാലങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. ഒരു പക്ഷെ മലയാളിയുടെ സ്വഭാവരീതി മനസ്സിൽ വച്ചുകൊണ്ട് പറഞ്ഞതാവാം എന്ന് ചിന്തിച്ചുപോവുന്നു. വാവ സുരേഷിനെ മൂർഖൻ കടിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ചില ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മഹാന്മാരുടെ തള്ള് വിശേഷങ്ങൾ അരങ്ങ് കൊഴുത്തു മുന്നേറുകയായിരുന്നു . വാവ ഒരു കള്ള നാണയമാണെന്നും പാമ്പിൻവിഷം വിൽപ്പനക്കാരനാണന്നുമൊക്കെ അവർ പറഞ്ഞു വച്ചു. സൈബർ മീഡിയയിൽ ഉറഞ്ഞുതുള്ളിയവരുടെ ലക്ഷ്യങ്ങൾ എന്താണെന്നറിയില്ല. ഒരുകാര്യം സത്യമാണ്. ഫ്രോയിഡിയൻ മന:ശാസ്ത്രം പറഞ്ഞത് മലയാളിയുടെ വിമർശിക്കാനുള്ള മനസ്സിനെയാണ്, ആ നികൃഷ്ട സ്വഭാവത്തെയാണ്. വാവ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുല്ലുവില കൊടുക്കുന്നവർ അയാളൊരു നന്മമരമല്ലെന്നു പറയുന്നു,

കഴിഞ്ഞ തിങ്കളാഴ്ച കുറിച്ചിയിൽ (കോട്ടയം) പാമ്പു പിടുത്തത്തിൽ അപകടത്തിൽപെട്ട വാവസുരേഷിൻ്റെ ജീവനുവേണ്ടി നാടുമുഴുവൻ പ്രാർത്ഥനയിലായിരുന്നു.

കുറിച്ചിയിലെ വാർഡ് മെമ്പർ ബി.ആർ. മഞ്ജീഷ് കുമാർ മുതൽ ഒരു ഗ്രാമം മുഴുവൻ സുരേഷിനായ് മെഡിക്കൽ കോളേജിൽ ഓടിയെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിൻ്റെ നേതൃത്വത്തിൽ അഞ്ച് വിഭാഗങ്ങളെ മേധാവികൾ ഉൾപ്പെട്ട സംഘം ആ ജീവന് കാവൽ നിന്നു. മന്ത്രി വി. എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ സുരേഷിനെ സന്ദർശിച്ചു. കാര്യങ്ങൾ ഭംഗിയായി പുരോഗമിക്കുമ്പോഴും നാം ചർച്ചയിലായിരുന്നു.

വാവയ്ക്ക് കുറച്ച് ‘ഊള ഫാൻസുണ്ട’ന്ന് ഒരു നിരീക്ഷകൻ പറഞ്ഞു വച്ചു. നോക്കണെ കാര്യങ്ങളുടെ പോക്ക്……

നമ്മൾ മലയാളികൾ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു.

ജീവിതത്തിൽ നാം ഏറിയപങ്കും മറ്റുള്ളവരെ നിരീക്ഷിക്കുവാനാണ് സമയം കണ്ടെത്തുന്നത് മറ്റൊരുവൻ്റെ പ്രതികരണങ്ങൾ, സ്വകാര്യതകൾ തുടങ്ങി എല്ലാം വിധേയമാക്കുന്നു. ഇതൊക്കെയാണ് നമ്മൾ പർവ്വതീകരിച്ചു കാണുന്നത്…. ഏതോ കാലത്ത് ജീവിക്കുന്ന ‘മക്കോണ്ട ‘ നിവാസികൾ….. സ്വപ്നങ്ങളുടെ ഉട്ടോപ്യയിൽ ഉണ്ട് ഉറങ്ങുന്നവർ …..

സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങിയാൽ നമുക്കിതൊക്കെ വേഗം ബോധ്യമാകുമെന്ന് ഓഷോയും പറയുന്നു.

എന്തിനെയും വിമർശിച്ച് പറയുന്ന മലയാളിയുടെ വ്യാജ പൊങ്ങച്ച പ്രമാണങ്ങളെ പൊളിച്ചടുക്കണമെന്ന് പ്രശസ്ത ഗായകൻ ദിലീപ് വയല (ജയവിജയ ഹിറ്റ്സ് കോട്ടയം ) പറയുന്നു . ഏതു കാര്യത്തിലും നമ്മുടെ നാട്ടിലെ ആളുകൾ കുറ്റം പറയും. അവരുടെ രക്തത്തിൽ അലിഞ്ഞ കാര്യമാണ്. എത്ര നന്നായി പാടിയാലും എന്തെങ്കിലും കുറ്റം പറഞ്ഞെങ്കിലെ ഇവറ്റകൾക്ക് സമാധാനമാവുകയുള്ളൂ….. വാവയുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്… അയാൾ എത്ര ബഹുമാനത്തോടെയാണ് പാമ്പിനെ സമീപിക്കുന്നത്….. ‘അദ്ദേഹം’ എന്നോ ‘അതിഥി’ എന്നോ സംബോധന ചെയ്യുന്ന….. ഇതിൽ എവിടെയാണ് പാമ്പിനെ ഉപദ്രവിക്കുന്നത്….. പാമ്പിൻ വിഷം മാർക്കറ്റിൽ കൊടുക്കുന്നില്ല…. വാവ അയാൾക്കിഷ്ടപ്പെട്ട പ്രവർത്തി ചെയ്യുന്നു. അതും ലാഭേഛയില്ലാതെ ചെയ്യുന്നു . പല സ്ഥലങ്ങളിലും വണ്ടിക്കൂലി പോലും വാങ്ങാറില്ലത്രെ … ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. ദിലീപ് പറഞ്ഞു നിർത്തി.

ഉപരേഖ

വാവ സുരേഷ് ഒരു പ്രതീകമാണ് . നിസ്വാർത്ഥ പ്രവർത്തിയുടെ ആൾ രൂപം. വാവയുടെ ജാതിയും, ജാതകവും തിരഞ്ഞു പോയ മഹാന്മാരെയോർത്ത് നമുക്ക് ലജ്ജിക്കാം….. പലർക്കും അയാളുടെ നിറമാണ് പ്രശ്നം…. കറുപ്പ്…. അതൊരു പ്രശ്നമാവുന്നു….. നെറ്റി ചുളിയേണ്ട.

ഉഗ്രവിഷമുള്ള കാർക്കോടകൻമാരും, വാസുകിമാരും സൈബർ ഇടങ്ങളിലെ മാളങ്ങളിൽ ഇനിയുമുണ്ട് ……സൂക്ഷിക്കുക.

കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നില വഷളായതിനെത്തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ലതയെ കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനെക്കൂടാതെ ന്യൂമോണിയയും സ്ഥിരീകരിച്ചിരുന്നു. പത്ത് ദിവസത്തിന് ശേഷം കോവിഡ് ഐസിയുവില്‍ നിന്നും സാധാരണ ഐസിയുവിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും വഷളായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

1943ല്‍ തന്റെ പതിമൂന്നാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്.വിവിധ ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. പരമോന്നത ബഹുമതിയായ ഭാരത് രത്‌ന ഉള്‍പ്പടെ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

അപകടനില കടന്ന് ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവരികയാണ് വാവ സുരേഷ്. കാണാന്‍ ആഗ്രഹമെന്ന് അറിയിച്ചപ്പോഴേക്കും വാവാ സുരേഷിന്റെ അരികിലേക്ക് ഓടിയെത്തി മന്ത്രി വിഎന്‍ വാസവന്‍. ആരോഗ്യനില പൂര്‍ണമായും വീണ്ടെടുത്ത വാവ സുരേഷിനെ മന്ത്രി വീണ്ടും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

രാവിലെ കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടറുടെ ഫോണ്‍ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു ഇവിടെ വരെ എത്താന്‍ സാധിക്കുമോ.

അതിനെന്താ ആകാമല്ലോ എന്നു മറുപടി പറഞ്ഞ്, ഓഫീസിലെ കാര്യങ്ങള്‍ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം മുറിയിലേക്ക് പോയി.

ഐസിയുവില്‍ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു, ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം ഞാന്‍ അറിയിച്ചു. അതുപോലെ വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോള്‍, ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍, ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല. ചിരിച്ചുകൊണ്ടായിരുന്നു മറുപടി. അതുപറ്റില്ല ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം, ആവശ്യത്തിന് ഉറക്കം കിട്ടണം അതൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞ് മുറയില്‍ നിന്ന് മടങ്ങി,

വനം വകുപ്പിന്റെ നിയന്ത്രണങ്ങളും ‘സര്‍പ്പ’ ആപ്ലിക്കേഷനുമെല്ലാം വരുന്നതിനു മുന്‍പു പാമ്പുമായി ബന്ധപ്പെട്ട ഒരുപാടു തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ആളാണു സുരേഷ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ മാറ്റിയെടുക്കുന്നതിനു വാവ പ്രയത്‌നിച്ചിട്ടുണ്ട് അതുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനാവുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ഞങ്ങള്‍ എത്തിക്കുന്നത്. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത്. അവരുടെ ചികിത്സയുടെ ഫലമാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നത്.

കഴിഞ്ഞദിവസം ആരോഗ്യനില മെച്ചപ്പെട്ടതോടെ വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കു മാറ്റിയിരുന്നു. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ എത്തിയ പാമ്പിന്‍ വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നതും നിര്‍ത്തി. 2 ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

സുരേഷ് ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ട്. കാലില്‍ പാമ്പു കടിയേറ്റ ഭാഗം ഡോക്ടര്‍മാര്‍ക്കു കാണിച്ചു കൊടുത്തു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണതോതില്‍ തിരിച്ചുകിട്ടി. മൂന്നു ദിവസത്തിനകം സുരേഷിന് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

ഭര്‍ത്താവിനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. പത്ത് വര്‍ഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കര്‍ ചെയ്തത്. ശിവശങ്കറിന്റെ ആത്മകഥ ‘അശ്വാത്ഥാമാവ് വെറുമൊരു ആന’ നാളെ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന രംഗത്തെത്തിയിരിക്കുന്നത്. പുസ്തകം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി.

എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാന്‍. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കര്‍. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയില്‍ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. അത്തരത്തില്‍ ഭര്‍ത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ജോലി വേണമെന്നത് നിര്‍ണായകമായിരുന്നു.

ഫോണ്‍ നല്‍കി ചതിച്ചെന്ന് ശിവശങ്കര്‍ എഴുതിയത് ശരിയായില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ഐ ഫോണ്‍ നല്‍കി ഉന്നതനായ ഒരാളെ ചതിക്കേണ്ട കാര്യം തനിക്കില്ല. ശിവശങ്കര്‍ തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയായിരുന്നു. എം. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല.

‘ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചെന്ന് സ്വപ്ന. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹമാണ് സ്പേസ് പാര്‍ക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്.

എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ എനിക്ക് പങ്കില്ല. ഭര്‍ത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്ന പറഞ്ഞു.

താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. ഒരു ഫോണ്‍വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നെന്നും സ്പ്‌ന പറയുന്നു.

ബൈക്ക് വീണ്ടും വില്ലനായപ്പോള്‍ മൂന്ന് യുവാക്കള്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍. എംസി റോഡില്‍ എസ്ബി കോളജിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിലാണ് മൂന്ന് പേര്‍ മരിച്ചത്.

ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), വാഴപ്പള്ളി കണിയാംപറമ്ബില്‍ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്‌സ് (26) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കി പറ്റി.

ഇന്നലെ രാത്രി ഒമ്പതേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. പരുക്ക് പറ്റി റോഡില്‍ വീണ യുവാക്കളെ നാട്ടുകാര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അജ്മലിന്റെ മരണം സംഭവിച്ചിരുന്നു. ഗുരുതര പരുക്കുപറ്റിയ രുദ്രാക്ഷിനെയും അലക്‌സിനെയും പിന്നീട് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

സീറോ മലങ്കര സഭയിലെ ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനീ സഭാംഗമായ സിസ്റ്റര്‍ ഗ്രേസ് മാത്യു (59 )ഇന്ന് തിരുവനന്തപുരത്ത് കാറപകടത്തില്‍ മരണമടഞ്ഞു .

സിസ്റ്റര്‍ ഗ്രേസ് മാത്യു വെള്ളൂർക്കോണം ഡി.എം കോൺവെന്റ് സുപ്പീരിയറും MCA വെള്ളൂർക്കോണം യൂണിറ്റ് ആനിമേറ്ററുമായിരുന്നു

സ്നേഹബഹുമാനപ്പെട്ട ഗ്രേസ് മാത്യു ഡി.എം സിസ്റ്ററിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved