കന്യാസ്ത്രീയെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം. പൂമാലകൾ അണിയിച്ചും കതിനകൾ പൊട്ടിച്ചുമാണ് സ്വീകരിച്ചത്. വിശ്വാസികളും ബന്ധുക്കളും ഉൾപ്പടെ വൻ ജനാവലിയാണ് ഫ്രാങ്കോയെ സ്വീകരിക്കാനായി തൃശൂർ മറ്റത്ത് തടിച്ചു കൂടിയത്.
കാറിൽ വന്നിറങ്ങിയ ഉടനെ പൂമാലകൾ അണിയിക്കുകയായിരുന്നു. ആദ്യം ബിഷപ്പ് മറ്റം പള്ളിയിൽ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽ പോയി പ്രാർത്ഥന ചൊല്ലി. തുടർന്ന് ദേവാലയത്തിലെ ആരാധനാ ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് 105 കതിനയാണ് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് ഫ്രാങ്കോയ്ക്ക് വേണ്ടി 105 കതിനകൾ പൊട്ടിച്ചത്.
വീട്ടിൽ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമായിരുന്നു ഫ്രാങ്കോയുടെ മടക്കം. ചാലക്കുടി പള്ളിയിൽ സഹോദരിയുടെ കുഴിമാടത്തിനരികിലും പോയി. ഇവിടെയും നിരവധി പേരാണ് ബിഷപ്പിനെ സ്വീകരിക്കാനായി കാത്തുനിന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.
ഈ കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കി കൊണ്ടായിരുന്നു കോടതി വിധി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത അറിയിച്ചിരുന്നു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്ക് എതിരെ ചുമത്തിയ കേസ്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.
തന്നെ, പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. ഒട്ടേറെ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ബിഷപ്പിന് എതിരെ കേസെടുത്തത്. തന്നെ വധിക്കാൻ ശ്രമിച്ചെന്നും കന്യാസ്ത്രീ ഇതിനിടെ പരാതി നൽകിയിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന.പല പ്രതിസന്ധികളിലൂടെയും കടന്നുപോയ താരം കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമൊത്തുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം നവീനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. വൻ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്.
2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഭാവന അവസാനമായി വേഷമിട്ട ചിത്രം. കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം ’96’ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചിത്രത്തിൽ കൈകാര്യം ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡ സിനിമയായ ഭജറംഗി 2 ആണ് ഭാവന ഒടുവിൽ വേഷമിട്ട ചലച്ചിത്രം.
സിനിമയിലും പുറത്തും സുഹൃത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ഭാവനയുടേത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ്. മഞ്ജുവുമായുള്ള ചിത്രങ്ങൾ ഭാവന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.
ഭാവന പങ്കുവെച്ച ഏറ്റവും പുതിയ ഒരു കാന്റീഡ് ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. മഞ്ജുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. വാം ടോണിലുള്ള ചിത്രം ഒരു റെസ്റ്റോറന്റ്ന് അകത്തുവെച്ചുള്ളതാണ്. ഭാവനയുടെ കയ്യിൽ ഒരു ഫോർക്കും ഉണ്ട്.
“ഞങ്ങളെല്ലാം അല്പം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് പ്രകാശം കടന്നുവരുന്നതും.” ഫോട്ടോക്ക് താഴെ ഭാവന കുറിച്ചു. ഇതിനോടകം തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.
View this post on Instagram
മെട്രിസ് ഫിലിപ്പ്
മലയാളി അടിപൊളിയാണ്. കഴിഞ്ഞ 5-6 വർഷം കൊണ്ട് കുടിച്ചു തീർത്തത് 47000 കോടിയുടെ മദ്യമാണ്. 2021 ഡിസംമ്പറിൽ 140 കോടി. ബിയർ, വൈൻ, ബാർ അതിന്റെ കണക്ക് വേറെ വരുമേ. ഈ കോടിയെല്ലാം എന്തിനാണ് ചിലവഴിക്കുന്നത്, സർക്കാർ ജോലിക്കാർക്ക് ശമ്പളം, പെൻഷൻ, ബിയർ കെഎസ്ആർടിസിക്ക് 100 കോടി, അങ്ങനെ പോകുന്നു. റോഡ് മുഴുവൻ കുഴിയായി കിടന്നലും കുഴപ്പമില്ല. വാഹനം ഓടിക്കുന്നവർ, കുഴിയിൽ വീഴാതെ വെട്ടിച്ചുകൊണ്ട് പൊയ് ക്കൊള്ളും.
കേരളത്തെ ഇത്രയും താങ്ങി നിർത്തുന്ന മദ്യപൻമാർക്ക്, അവർ ആഗ്രഹിക്കുന്ന ബ്രാൻഡുകൾ, നോക്കി മേടിക്കാൻ പറ്റുന്ന സാഹചര്യമുണ്ടോ കേരളത്തിൽ. പാവങ്ങൾ മഴയും വെയിലും കൊണ്ട്, വൃത്തിഹീനമായ സ്ഥലത്ത് , ക്യു പോലും തെറ്റിക്കാതെ, വളരെ അച്ചടക്കത്തോടെ നിൽക്കുന്നവരുടെ നൊമ്പരം ആരറിയുന്നു. ചിലർ ഹെൽമെറ്റ് വെച്ചാണ് നിൽപ്പ്. ഇത്രയും കഷ്ടപ്പെട്ട്, ക്യാഷരുടെ അടുത്ത് ചെല്ലുമ്പോൾ ആഗ്രഹിച്ച ബ്രാൻഡ് കിട്ടാതെ, വരുമ്പോൾ, പെട്ടെന്ന് എടുക്കുവാൻ പോകുന്ന തീരുമാനം കൊണ്ട്, എത്ര ടെൻഷൻ അടിക്കേണ്ടി വരും. അവസാനം ബില്ല് വാങ്ങി, കളക്ഷൻ പോയിന്റിൽ എത്തുമ്പോൾ, ഒരു ന്യൂസ്‌പേപ്പറിൽ പോലും പൊതിഞ്ഞു തരാതെ, വഴിയിൽ ഉള്ളവരെ മുഴുവൻ കാണിച്ചുകൊണ്ട് പോകുമ്പോൾ ഉണ്ടാകുന്ന അരിശം അത് വേറെ. ബ്രാണ്ടി ഷോപ്പിന്റെ മുന്നിൽ, ഷെയറിനായി കാത്തുനിൽക്കുന്നവരെ വെട്ടിച്ചു പോയി വാങ്ങണം. ബില്ലുകൾ ആരും തന്നെ കൊണ്ട് പോകാറില്ല. അതെല്ലാം റോഡിലും, കൗണ്ടറിന്റെ മുന്നിലും ചിതറികിടക്കുന്നു. ചിലർ ബിഗ്‌ഷോപ്പർ ബാഗുമായിട്ടാണ് വരുന്നത്. ചിലർ ഹാഫ് ബോട്ടിൽ അരയിൽ, തിരുകുന്നത് കാണുമ്പോൾ പേടിയാകും. ദൈവമേ, ഇതെങ്ങാനും താഴെപോയാൽ ഉള്ള അവസ്ഥ എന്താകും. ഇത്രയും കോടികൾ സർക്കാരിലേയ്ക്ക് നൽകുന്നവർക്ക് , അർഹമായ പരിഗണന നൽകണം.
വിദേശരാജ്യങ്ങളിൽ എല്ലാം സൂപ്പർമാർക്കറ്റുകളിലിലും, പെട്ടികടകളിൽ വരെ സുലഭമായി മദ്യം വാങ്ങാം. നമുക്ക് ആഗ്രഹിച്ചത്, നോക്കിയെടുക്കാം. നല്ല കവറിൽ പൊതിഞ്ഞു തരും. അതുപോലെ ഉള്ള സമാധാനം ആണ് നമ്മുടെ നാട്ടിലും വേണ്ടത്. ലോകം, ഉള്ള കാലം മുഴുവൻ മദ്യപിക്കുന്നവർ ഉണ്ടാകും. അവരാണ് സർക്കാരിനെ സാമ്പത്തികമായി പിടിച്ചുനിർത്തുന്നവർ. അതിനാൽ അവർക്കു അവകാശപ്പെട്ട ഫെസിലിറ്റി ചെയ്ത്കൊടുക്കണം. മഴയും വെയിലും കൊള്ളേണ്ടവർ അല്ലെന്ന് ഓർക്കുക. സാധിക്കുന്നിടത്തെല്ലാം, ഷോപ്പുകൾ തുറന്നുകൊടുക്കണം. എന്നോർത്തു മദ്യപാനത്തെ പ്രോൽസാഹപ്പിക്കുകയല്ല.
മദ്യം ഉപയോഗിക്കുന്നവർ ആരൊക്കെയാണ്. പാടത്തും പറമ്പിലും പണിയുടുത്തു, വൈകുന്നേരം, ഒരു കുപ്പി കള്ള് അല്ലെങ്കിൽ 100 മില്ലി ചാരായം കുടിക്കുന്നവരുടെ ഒരു കാലം ഉണ്ടായിരുന്നു. അവരൊകെ 90-100 വയസ്സ് വരെ ജീവിച്ചവരാണ്. എന്നാൽ ഇന്ന് ആ രീതികളും ആളുകളും മാറിയിരിക്കുന്നു. മദ്യപാനം ഒരു ഫാഷൻ ആയി. ഒരു റിലാക്‌സേഷനു വേണ്ടി കുടിക്കുന്നവർ തുടങ്ങി, മദ്യത്തിന് അടിമ ആയവർ വരെ ആയിക്കഴിഞ്ഞിരിക്കുന്നു. രാവിലെ മുതൽ ഒരു ജോലിയും ചെയ്യാതെ കുടിക്കുന്നവർ കുടുംബത്തിനും സമൂഹത്തിനും ബാധ്യതയാണ്. എന്നാൽ അവർ കാരണം, വല്ലപ്പോഴും കഴിക്കുന്നവർ കുറ്റപെടുത്തലുകൾ കേൾക്കേണ്ടിവരുന്നു. പകൽ അരുത് എന്നാണ് പറയുന്നത്, എന്നാൽ ചിലർ പതറിപോകുന്നു.
മദ്യപിക്കുന്നവർ, യൂറോപ്യൻസിനെ കണ്ട് പഠിക്കണം എന്നാണ് പറയുക. അവരുടെ രാജ്യത്തെ, തണുപ്പുള്ള കാലാവസ്ഥയ്ക്ക്, ഒരു പെഗ് അടിക്കും. അതും സിപ് ചെയ്താണ് കഴിക്കുന്നത്. എന്നാൽ നമ്മളോ ഒറ്റവലി. പിന്നെ രണ്ട്, മൂന്ന്, ബോട്ടിൽ തീർക്കുക, ഒരെണ്ണം കൂടി വാങ്ങുക, ഓഫ് ആയി കിടക്കുക. മാക്സിമം 2/3, അതേ ആകാവൂ. ചിലർ പറയും എത്ര അടിച്ചാലും പൂസാക്കില്ല എന്ന്. അവർക്കുള്ളിൽ ഗുരുതര പരുക്ക് ഉണ്ടെന്ന് ഉറപ്പാണ് എന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്.
ഓരോ സാഹചര്യങ്ങൾ കൊണ്ടാണ് ഒരു വ്യക്തി മദ്യപിക്കുന്നവർ ആകുന്നത്. വല്ലപ്പോഴും, എന്നത് മാറി ദിവസേന ആകും. രണ്ടെണ്ണം അടിക്കണം എന്ന് പറഞ്ഞു തുടങ്ങിയിട്ട് പൂസായി ആടി പോകുന്നത്, നല്ലതാണോ. ഫുഡ് കൂടുതലായി കഴിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകും. അതിനാൽ മദ്യപാനം കൊണ്ട്, ശരീരത്തിന് ദോഷം അല്ലാതെ ഒരു ഗുണവും ഉണ്ടാകുന്നില്ല. മുഖവും വീർത്ത് , വയറും ചാടി ആരോഗ്യമില്ലാതെ വരും. രണ്ടെണ്ണം അടിച്ചു വലിയ ഷോ ഒന്നും കാട്ടാതെ വീട്ടിൽ പോയി കുടുംബത്തെ സന്തോഷിപ്പിക്കുന്നവരും ഉണ്ടാകാം. അപ്പോൾ എങ്ങനെ ആണ് ഒരെണ്ണം.
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം. അതിനാൽ ജാഗ്രതയോടെ മൂന്നോട്ടു പോകാം. Life is beautiful .
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ മാനദണ്ഡങ്ങൾ അതി കഠിനമാക്കി ചൈനീസ് സർക്കാർ. നിരീക്ഷണത്തിലിരിക്കുന്നവരെ വീടുകൾക്ക് പകരം മെറ്റൽ ബോക്‌സുകളിൽ താമസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരത്തിൽ താമസിപ്പിക്കുന്നതിനായി രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെയും നൂറ് കണക്കിന് ബസുകളിൽ കൊണ്ട് പോകുന്ന വീഡിയോകളും വൈറലാവുകയാണ്.
2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊവിഡ് ഇന്ന് ലോകമൊട്ടാകെ നാശം വിതച്ച് മുന്നേറുകയാണ്. ചൈനയിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിക്കുന്നു. അടുത്ത മാസം രാജ്യത്ത് നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സും സർക്കാരിന് വെല്ലുവിളി ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. സർക്കാർ പിന്തുടരുന്ന ഡൈനാമിക് സീറോ എന്ന ഫോർമുല പ്രകാരം കർശന ലോക്‌ഡൗൺ, അടിയന്തര കൂട്ട പരിശോധന എന്നീ മാർഗങ്ങളും രാജ്യത്ത് തുടരുന്നുണ്ട്.
ഗർഭിണികളും കുട്ടികളും, പ്രായമായവരുമടക്കം നിർബന്ധമായും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കണം. രണ്ടാഴ്ചയാണ് ക്വാറന്റൈൻ കാലയളവ്. ഓരോ ബോക്സിനകത്തും തടിക്കട്ടിലുകളും ടോയ്‌ലറ്റുമുണ്ടാകും. പ്രദേശത്തെ ആരെങ്കിലും ഒരാൾ രോഗബാധിതനായാൽ അവിടത്തെ എല്ലാ നിവാസികളും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറണം. രോഗികളെയും രോഗലക്ഷണമുള്ളവരെയും അധികൃതർ ആപ്പുകളുടെ സഹായത്തോടെ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
20 ദശലക്ഷത്തോളം ആളുകൾ ചൈനയിൽ വീടുകളിൽ തന്നെ ബന്ധനാവസ്ഥയിലെന്ന പോലെ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ പോലും അനുവാദമില്ല. എന്നാൽ അടുത്തിടെ കർശന ലോക്‌ഡൗണിനെത്തുടർന്ന് ഒരു യുവതിയുടെ ഗർഭം അലസിയത് ചൈനയിൽ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ ക്വാറന്റൈൻ മാർഗങ്ങൾ അവലംബിച്ചിരിക്കുന്നത്.
Millions of chinese people are living in covid quarantine camps now!
2022/1/9 pic.twitter.com/wO1cekQhps— Songpinganq (@songpinganq) January 9, 2022
നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
അതേസമയം, ഓസീസ് സർക്കാരിന്റെ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗൽ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കിയത്. ഇതോടെ ജോക്കോവിച്ച് ഉടൻ ഓസ്ട്രേലിയ വിടേണ്ടിവരും. മാത്രമല്ല, മൂന്നു വർഷത്തേക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല.
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്ട്രേലിയയിൽനിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
കുളിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു തവണ മാത്രം കുളിക്കുന്ന സമ്പ്രദായം ഉള്ള ഒരു ഗോത്രം സ്ത്രീകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ?. അതെ അവിടെയുള്ള സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ കുളിക്കു. എന്നിട്ടും പുരുഷന്മാർക്ക് അവരെ വളരെ ഇഷ്ടമാണ്.
ജീവിതകാലത്ത് ഒരിക്കൽ മാത്രം കുളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഹിംബ ഗോത്രത്തിലെ സ്ത്രീകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ലോകമെമ്പാടും പ്രശസ്തമായ ആഫ്രിക്കയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയും ആചാരങ്ങളും പിന്തുടരുന്ന ഗോത്രങ്ങളുണ്ട്. അതിലൊന്നാണ് ഹിംബ ഗോത്രം ഇവിടെ സ്ത്രീകൾ അവരുടെ തനതായ പാരമ്പര്യത്തിനും വസ്ത്രധാരണത്തിനും പേര്കേട്ടതാണ്. ഹജാസ് വയലൻസ് കമ്മ്യൂണിറ്റിയിലെ 20 മുതൽ 50 വരെ ആളുകൾ ഈ ഗോത്രത്തിൽ താമസിക്കുകയും ഒരു കുടുംബം പോലെ ഒരുമിച്ച് ജീവിക്കുന്നു.
ഈ ഗോത്രത്തിലെ സ്ത്രീകളെ അതീവ സുന്ദരികളായി കണക്കാക്കുന്നു. ഈ സ്ത്രീകൾ ജീവിതത്തിലൊരിക്കലേ കുളിക്കാറുള്ളൂ എന്നതാണ് പ്രത്യേകത. അവർ വിവാഹിതരാകുന്ന സമയത്താണ്ആ ദിവസം വരുന്നുത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗോത്രത്തിലെ ഹിംബ ആളുകൾ നാടോടികളാണ്. അവർ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയിൽ ജീവിക്കാൻ ശീലിച്ചവരാണ്. പുറം ലോകവുമായുള്ള അവരുടെ ബന്ധം വളരെ കുറവാണ്. അവരുടെ ഭക്ഷണത്തിൽ പ്രധാനമായും ചോളം അല്ലെങ്കിൽ തിന മാവ് കൊണ്ട് ഉണ്ടാക്കുന്ന കഞ്ഞിയുണ്ട്.
ഈ ഗോത്രത്തിലെ മില്ലറ്റിനെ മഹാംഗു എന്ന് വിളിക്കുന്നു. ഇതുകൂടാതെ ഈ ആളുകൾ ഏത് വിവാഹ ചടങ്ങുകളിലും സന്തോഷകരമായ അവസരങ്ങളിലും മാംസം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ആഫ്രിക്കയിലെ മറ്റ് ഗോത്ര സമൂഹങ്ങളെപ്പോലെ ഹിംബയിലെ ജനങ്ങളും പശുവിനെ ആശ്രയിക്കുന്നു. കൂട്ടത്തിൽ ഒരാളുടെ വീട്ടിൽ പശു ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കപ്പെടുന്നു. പശുവിനെ കൂടാതെ ആടുകളെയും വളർത്തുന്നവരാണ് സമുദായക്കാർ. പശുവിന്റെ പാൽ ദിവസവും ഊറ്റിയെടുക്കുക എന്നത് വീട്ടിലെ സ്ത്രീകളുടെ ചുമതലയാണ്.
ഹിംബ ഗോത്രത്തിലെ സ്ത്രീകൾക്ക് കുളിക്കാൻ അനുവാദമില്ല അവിടെയുള്ള സ്ത്രീകളുടെ കൈ കഴുകാൻ വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് പല മാധ്യമ റിപ്പോർട്ടുകളിലും അവകാശപ്പെടുന്നു. സ്ത്രീകൾക്ക് ഒരു ദിവസം മാത്രമേ കുളിക്കാൻ കഴിയൂ അതും വിവാഹദിനത്തിൽ. ഈ ബുദ്ധിമുട്ടുകൾക്കിടയിലും ഹിംബ സ്ത്രീകൾ സ്വയം വൃത്തിയായി സൂക്ഷിക്കാൻ ഒരു അതുല്യമായ മാർഗം കണ്ടെത്തിയിരിക്കുന്നു. അത് കേട്ടാൽ നിങ്ങളും ആശ്ചര്യപ്പെടും.
ഗോത്രത്തിലെ സ്ത്രീകൾ വൃത്തിയും പുതുമയും നിലനിർത്താൻ ഒരു പ്രത്യേകതരം ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നു. ഈ ഔഷധസസ്യങ്ങൾ തിളപ്പിക്കുമ്പോൾ അവരുടെ ശരീരത്തെ അതിന്റെ പുക കൊണ്ട് ഫ്രഷ് ആയി നിലനിർത്തുന്നു. ഇക്കാരണത്താൽ അവരുടെ ശരീരത്തിൽ മണം ഇല്ല. ഇതുകൂടാതെ അവളുടെ ചർമ്മത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ അവൾ ഒരു പ്രത്യേക തരം ലോഷൻ ഉപയോഗിക്കുന്നു. ഇത് കാരണം ഗോത്രത്തിലെ എല്ലാ സ്ത്രീകളും ചുവപ്പായി കാണപ്പെടുന്നു. മൃഗങ്ങളുടെ കൊഴുപ്പ്, ഹെമറ്റൈറ്റ് (ഇരുമ്പിന് സമാനമായ ധാതു മൂലകം) പൊടി എന്നിവയിൽ നിന്നാണ് ഈ ലോഷൻ തയ്യാറാക്കുന്നത്.
ഈ ലോഷനിൽ നിന്ന് അവര്‍ക്ക് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. കൂടാതെ പ്രാണികളും കൊതുകുകളും അവയിൽ നിന്ന് അകന്നുനിൽക്കുന്നു. ‘ചുവന്ന മനുഷ്യൻ’ എന്നാണ് ഈ സ്ത്രീകളെ പുറംലോകത്ത് അറിയുന്നത്. ഗോത്രത്തിലെ സ്ത്രീകളുടെ വസ്ത്രധാരണവും വിചിത്രമാണ്. ഹിംബ ജനങ്ങളും വളരെ മതവിശ്വാസികളാണ്. അവർ തങ്ങളുടെ ദേവതയായ ‘മുകുരു’വിനോട് പ്രാർത്ഥിക്കാൻ അഗ്നി ഉപയോഗിക്കുന്നു. കുട്ടികളുടെ സംരക്ഷണം മുതൽ മറ്റെല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. സ്ത്രീകൾ പലപ്പോഴും പുരുഷന്മാരേക്കാൾ കഠിനാധ്വാനം ചെയ്യുന്നു.
20 കോടി വർഷങ്ങൾക്കപ്പുറം ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പ്രവചിച്ച് ഗവേഷകർ. സോമാലിയ ഉൾപ്പെടുന്ന കിഴക്കൻ ആഫ്രിക്കൻ മേഖലക്ക് കാലക്രമേണ ചലനം സംഭവിച്ച് വൻകരയിൽ നിന്ന് വേർപ്പെട്ട് ഇന്ത്യൻ ഉപഭൂഖണ്ഡവുമായി കൂടിച്ചേരുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ മഡഗാസ്‌കറും ഇന്ത്യയുമായി ചേരും. ഇന്ത്യയുടെ പശ്ചിമതീര മേഖലയിൽ വൻ പർവതം രൂപപ്പെടുമെന്നും പഠനത്തിന് നേതൃത്വം നൽകിയ നെതർലൻഡിലെ യൂട്രെക്ട് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കടിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം പഠിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
സോമാലിയ, കെനിയ, ടാസ്മാനിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന കരഭാഗം ആഫ്രിക്കൻ വൻകരയിൽ നിന്ന് വേർപ്പെട്ട് കടലിലൂടെ നീങ്ങി ഇന്ത്യൻ കരയോട് ചേരും. ഇത് ‘സോമാലയ’ എന്ന പുതിയ പർവതത്തിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കും -പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ഡോവ് വാൻ ഹിൻസെൻബർഗ് പറയുന്നു. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ നാടകീയമായ മാറ്റം ഹിമാലയത്തിന്റെ കൊടുമുടികളെ ഓര്‍മ്മയിലേക്ക് നയിക്കും, സോമാലയ പര്‍വതങ്ങള്‍ മുംബൈയ്ക്ക് മുകളില്‍ ഉയരും. അക്കാലത്ത്, രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ ഒരേ സൂപ്പര്‍ ഭൂഖണ്ഡം പങ്കിടും.
ഭൂഖണ്ഡങ്ങൾ എല്ലാക്കാലവും നമ്മൾ ഇന്ന് കാണുന്നത് പോലെ നിലനിൽക്കുമെന്ന് കരുതരുതെന്ന് ഗവേഷകസംഘത്തിലെ തോമസ് സ്കൗട്ടൻ ചൂണ്ടിക്കാട്ടുന്നു. ഒമ്പത് കോടി വർഷം മുമ്പ് മഡഗാസ്കറിൽ നിന്ന് വേർപ്പെട്ടതാണ് ഇന്ത്യ. ഇന്ന് നമ്മൾ കാണുന്ന രീതിയിൽ ഇന്ത്യ രൂപപ്പെട്ടിട്ട് ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വർഷങ്ങൾ പിന്നിടുമ്പോൾ മലബാറിലെ തീരങ്ങൾ ഇല്ലാതാകും. പവിഴപ്പുറ്റുകളും തീരങ്ങളും താഴ്ന്ന പ്രദേശങ്ങളും ഉയർന്ന കൊടുമുടികളായി മാറും. ലക്ഷദ്വീപിന് അടുത്തായി സീഷെൽസും എത്തും. മലബാർ മേഖലയോടൊപ്പം അവ എട്ട് കിലോമീറ്റർ ഉയരമുള്ള ഒരു പർവതനിരയായി മാറിയേക്കാം. എവറസ്റ്റ് പോലുള്ള പർവതങ്ങളുടെ മുകളിൽ പഴയ പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൽ ഇന്ന് നാം കാണുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
ഭൗമോപരിതലത്തിലെ ഫലകങ്ങളുടെ ചലനം വര്‍ധിക്കുകയാണെന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നതിന്‍റെ തോത് ഏറുകയാണ്. ‘ഫലകചലന സിദ്ധാന്തം’ അനുസരിച്ച് ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങളാലും ഇരുപതോളം ചെറുഫലകങ്ങളാലുമാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നിനീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണമെന്ന് ഫലകചലന സിദ്ധാന്തം പറയുന്നു. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഭൂകമ്പങ്ങള്‍.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയെന്ന ഒറ്റവരി വിധി പ്രസ്താവത്തിന് എതിരെ പ്രോസിക്യൂഷൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്നും വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ്പി ഹരിശങ്കർ പ്രതികരിച്ചു.
ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും അറിയിച്ചു.
കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ല. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും കോട്ടയം മുൻ എസ്പി പ്രതികരിച്ചു.
കേസിൽ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേസ് ഇവിടെ അവസാനിപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തീർച്ചയായും അപ്പീല് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാനെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ദൈവത്തിന് സ്തുതി പറഞ്ഞാണ് സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം മടങ്ങിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
കോട്ടയം∙ പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. നു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്
കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേൾക്കുന്നതിനായി ബിഷപ് ഫ്രാങ്കോ പിൻവാതിലിലൂടെ കോടതിയിലെത്തിയിരുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നു കേസന്വേഷണത്തിനു മേൽനോട്ടം നൽകിയ കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കർ. ഇന്ത്യയിൽത്തന്നെ വേറിട്ടു നിൽക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. വൈക്കം മുൻ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായത്. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു.
പീഡനം, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴു മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 6 സാക്ഷികളെ വിസ്തരിച്ചു.
അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി സി.പി.ഐ. ജയശങ്കറിന്റെ പരാതിയിന്‍മേല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് സി.പി.ഐയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്.
സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കര്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചയിലും ഭരണത്തെയും ഭരണകര്‍ത്താക്കളേയും നിരന്തരമായി വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കും മുന്നണി സംവിധാനത്തിനും ദോഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തിരുന്നത്.
ഇതിനെ തുടര്‍ന്ന് സി.പി.ഐ ബ്രാഞ്ച് തലത്തില്‍ ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.2020 ജൂലായിലെ ബ്രാഞ്ച് പൊതുയോഗത്തില്‍ ഇതേ കാര്യങ്ങള്‍ക്ക് ശാസിച്ചിട്ടും അനുസരിച്ചില്ല, പാര്‍ട്ടിയുടെയും പാര്‍ട്ടി ബഹുജന സംഘടനകളുടെയും യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ക്യാംപെയ്‌നുകളിലും പങ്കെടുത്തില്ല എന്നിവയായിരുന്നു നടപടിക്ക് ആധാരമായ മറ്റ് കാരണങ്ങള്‍.
പാര്‍ട്ടി ലെവിയായ 1330 രൂപ തിരിച്ചു നല്‍കിയതായും ബ്രാഞ്ച് സെക്രട്ടറി അറിയിച്ചിരുന്നു.എന്നാല്‍ ബ്രാഞ്ച് തീരുമാനങ്ങള്‍ക്കെതിരായി ജയശങ്കര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.
അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു.