പങ്കാളികളെ പരസ്പരം വെച്ചുമാറുന്ന വൻ സംഘത്തിലെ മുഖ്യകണ്ണികൾ എന്ന് കരുതുന്ന ഏഴ് പേരെ ചങ്ങനാശ്ശേരിയ്ക്കടുത്തുള്ള കറുകച്ചാലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ പ്രധാനമായും ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലെ ഉള്ളവരാണ്. ചങ്ങനാശേരി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്.
വലിയ കണ്ണികളുള്ള സംഘമാണ് ഇതെന്നാണ് പൊലീസ് നൽകുന്ന സൂചന. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനം. ആയിരക്കണക്കിനു ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. ബലമായി പ്രകൃതി വിരുദ്ധ വേഴ്ച്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നും പരാതിയിലുണ്ട്.
ഡോ. ഐഷ വി
ഓരോ യാത്രയിലും നമുക്ക് ചില അനുഭവങ്ങൾ ഉണ്ടാകാം. ഓർത്തു വയ്ക്കാൻ ചില മായ കാഴ്ചകൾ ഉണ്ടാകാം. അതൊരു വിനോദ യാത്രയാണെങ്കിൽ നമ്മെ അലട്ടിയിരുന്ന പല പ്രശ്നങ്ങളും നമ്മൾ ആ നിമിഷങ്ങളിൽ മറന്നേക്കാം. നമ്മൾ പോകാനാഗ്രഹിച്ചിരുന്ന സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകൾ ചിലപ്പോൾ തിരക്കു കൊണ്ട് നമ്മൾ മാറ്റിവച്ചേക്കാം. അങ്ങനെ മാറ്റിവയ്ക്കുന്നതിൽ പലതും പിന്നെ നടന്നില്ലെന്നും വരാം. അതിനാൽ നമ്മൾ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്കുള്ള യാത്ര അല്‌പം സമയം കണ്ടെത്തി നടപ്പിലാക്കുക. അത് ചിലപ്പോൾ ബന്ധുക്കളെ കാണാനാകാം, സുഹൃത്തുക്കള കാണാനാകാം . ചിലപ്പോൾ അത് തീർത്ഥാടനമാകാം. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്കുള്ള യാത്രയാകാം.
ഞങ്ങളുടെ നെല്ലിയാമ്പതി യാത്രയും അങ്ങനെയൊരു യാത്രയാണ്. ഒരു വാരാന്ത്യത്തിലെ ചെറിയ യാത്ര. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയെത്തിയപ്പോൾ ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങൾ സമയമുള്ളതനുസരിച്ച് ഒരു ദിവസത്തെ യാത്ര ഒരു സ്ഥലത്തേയ്ക്ക് എന്ന രീതിയിൽ ഞങ്ങൾ ക്രമീകരിച്ചു. അങ്ങനെ നടത്തിയൊരു യാത്രയാണ് “പാവപ്പെട്ടവന്റെ ഊട്ടി” എന്നറിയപ്പെടുന്ന “നെല്ലിയാംപതി” യിലേയ്ക്കുള്ള കാർ യാത്ര. മക്കൾ പഠനവുമായി ബന്ധപ്പെട്ട് ഒരാൾ തിരുവനന്തപുരം ജില്ലയിലും ഒരാൾ ഡൽഹിയിലുമായിരുന്നതിനാൽ ഞാനും ഭർത്താവും മാത്രം ഞങ്ങളുടെ കാറിലായിരുന്നു ഈ വാരാന്ത്യ യാത്ര. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നും ” നെല്ലി ദേവി” യുടെ സ്ഥലത്തേയ്ക്കുള്ള യാത്ര . രാവിലെ പ്രാതൽ തയ്യാറാക്കി കഴിച്ച് ഉച്ച ഭക്ഷണവും കുടിവെള്ളവും പഴങ്ങളും കൈയ്യിൽ കരുതിയായിരുന്നു ഞങ്ങളുടെ യാത്ര.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ഞങ്ങൾ വടക്കഞ്ചേരിയിൽ നിന്നും യാത്ര തിരിച്ചു. ഗൂഗിൾ മാപ്പിട്ട് വടക്കഞ്ചേരിയിൽ നിന്ന് നെമ്മാറയിലെ നെൽപ്പാടങ്ങളും ഇടയ്ക്കിടെ അവയുടെ നടുക്ക് തലയുയർത്തി നിൽക്കുന്ന കരിമ്പനകളും കണ്ട് പിന്നിട്ട് പോത്തുണ്ടി ഡാമിനരികിലൂടെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിനടുത്തെത്തി. വഴിയോരത്തു കണ്ട ചില കടകൾക്ക് ” നെല്ലി” ദേവിയുടെ പേരിൽ തുടങ്ങുന്ന പേരുകളായിരുന്നു.
“പോത്തുണ്ടി ഡാം” തിരികെ വരുമ്പോൾ കാണാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. വനം വകുപ്പുകാർ ഞങ്ങളുടെ കാറിന്റെ നമ്പർ കുറിച്ചു വച്ചു. “ഇന്ന് നെല്ലിയാംപതിയിൽ തങ്ങുന്നുണ്ടോ ” ചോദിച്ചു. ഇല്ലെന്ന് മറുപടി കൊടുത്തപ്പോൾ വൈകുന്നേരം 3 മണിയ്ക്കു മുമ്പ് തിരികെയെത്തണമെന്ന നിർദ്ദേശമുണ്ടായി. മൂന്ന് മണിയ്ക്കു ശേഷം വനത്തിനുള്ളിലേയ്ക്ക് ആർക്കും പ്രവേശനമില്ല. അങ്ങനെ ഞങ്ങൾ വനത്തിനുള്ളിലെ യാത്രയാരംഭിച്ചു. കാനനപാതയുടെ ഇരുവശത്തും മാമരങ്ങളും വള്ളി പടർപ്പുകളും കുറ്റിച്ചെടികളും പുൽച്ചെടികളും പൂച്ചെടികളും ചേർന്ന നിത്യ ഹരിതമായ നിബിഡ വനം. സഹൃപർവ്വതത്തിലേയ്ക്കാണ് ഞങ്ങൾ കയറുന്നത് . മുപ്പത് കിലോമീറ്ററോളം യാത്ര ചെയ്താലേ നെല്ലിയാമ്പതിയിലെത്തുകയുള്ളൂ. അര കിലോമീറ്റർ മുതൽ ഒന്നര കിലോമീറ്ററിലധികം ഉയരമുള്ള മാമലകളാണ് കേരളത്തിന്റെ കിഴക്കൻ അതിരിടുന്ന സഹ്യപർവ്വതത്തിന്റെ ഈ ഭാഗത്തുള്ളത്. ഞങ്ങൾ വനത്തിനുള്ളിലൂടെയുള്ള യാത്രയാരംഭിച്ചപ്പോൾ മറ്റു വാഹനങ്ങളേയോ കാൽനടയാത്രക്കാരേയോ കാണാനുണ്ടായിരുന്നില്ല. എന്നാൽ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ തിരികെ വരുന്ന ഒറ്റപ്പെട്ട വാഹനങ്ങളെ ഇടയ്ക്കിടെ കാണാനായി.
ഏതാനും ഹെയർപിൻ വളവുകൾ കയറി കഴിഞ്ഞപ്പോൾ ദൂരെ കാണുന്ന മലകളുടേയും താഴെ പോത്തുണ്ടി ഡാമിന്റേയും ഫോട്ടോകൾ എടുക്കാനായി ഞങ്ങൾ ഹെയർപിൻ വളവിന്റെ വീതിയേറിയ ഭാഗത്ത് വണ്ടി നിർത്തി. മുൻ ദിവസങ്ങളിലെ യാത്രക്കാർ വണ്ടി നിർത്തി ഭക്ഷണം കഴിച്ചതിന്റേയും പേപ്പർ പ്ലേറ്റുകളും പ്ലാസ്റ്റിക്കുകളും മറ്റും താഴേയ്ക്ക് വലിച്ചെറിഞ്ഞതിന്റേയും അവശേഷിപ്പുകൾ അവിടെ കാണാമായിരുന്നു. പോത്തുണ്ടി ഡാമിലെ ജലത്തിന്റെ ഗാഢതയാർന്ന നീലിമയും ദൂരെ കാണുന്ന കുന്നുകളുടെ പകുതിക്ക് താഴെയുള്ള മാമരങ്ങളും പകുതിക്ക് മുകളിലേയ്ക്ക് എന്നോ ഒലിച്ചു പോയ മേൽമണ്ണിന്റെ ചുവന്ന അവശേഷിപ്പുകളും ഇടയ്ക്കിടെ തെളിഞ്ഞു കാണുന്ന പാറയും അല്പം പൊക്കം കുറഞ്ഞ രണ്ട് മലകൾക്കിടയിലെ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞും മാമലകളെ തഴുകി നിൽക്കുന്ന ഗാഢത കുറഞ്ഞ ആകാശനീലിമയും ഞങ്ങൾ മൊബൈലിൽ പകർത്തി. ഞങ്ങൾക്കൊരു കാര്യം വ്യക്തമായത് ആഗ്നേയശിലയാണ് ഈ മാമലകളുടെ അടിത്തറയെന്നാണ്. ചെങ്കുത്തായ മാമലയിലെ മേൽമണ്ണ് വേരുപടലങ്ങൾ കൊണ്ട് തടുത്തു നിർത്തി ആവുന്നത്ര സംരക്ഷിയ്ക്കാൻ മാമരങ്ങൾ ശ്രമിച്ചിട്ടുണ്ട്. അവിടെ കാഴ്ചകൾ കണ്ട് കുറച്ചുനേരം ഞങ്ങൾ നിന്നപ്പോൾ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഇരു ചക്ര വാഹനങ്ങളും ജീപ്പുകളും വാനുകളും കാറുകളും ഞങ്ങളെ കടന്നുപോയി. ചിലർ ഞങ്ങളെ കണ്ടെന്നവണ്ണം വാഹനം നിർത്തി കാഴ്ചകൾ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ഞങ്ങൾ കാറിൽ കയറി യാത്ര തുടർന്നു.
കൊടും വനത്തിനുള്ളിൽ ചെങ്കുത്തായ ചരിവുകളിൽ മലകളെയും പാറകളെയും കീറി മുറിച്ച് ഹെയർപിൻ വളവുകളടങ്ങിയ റോഡു നിർമ്മിച്ച ആദ്യ കാല വ്യക്തികളെ മനസ്സിൽ നമിച്ചു പോയി. എന്തു മാത്രം കഷ്ടപ്പാടുകൾ അവർ അനുഭവിച്ചിരിയ്ക്കണം. പോകുന്നവഴിയിൽ ഇരുഭാഗത്തും വാനരന്മാരെ കാണാമായിരുന്നു. കുഞ്ഞിനെ ചേർത്ത് പിടിച്ചിരിയ്ക്കുന്നവ, കുഞ്ഞിന് പേൻ കൊന്നു കൊടുക്കുന്നവ , വഴിയരികിലെ തിട്ടമേലും മറ്റും ഒറ്റപ്പെട്ടിരിയ്ക്കുന്നവ , മരങ്ങൾ കുലുക്കുന്നവ , മുഖം നല്ല റോസ് നിറമുള്ളവ അങ്ങനെ ധാരാളം കുരങ്ങന്മാർ, ചില വളവുകളിൽ ആനയിറങ്ങാൻ സാധ്യതയുള്ള സ്ഥലമാണെന്ന് ബോർഡ് വച്ചിരുന്നു. അവിടവിടെയായി ചെറുനീർച്ചാലുകളും ചെങ്കുത്തായ പാറകളിലൂടെ മഴക്കാലത്ത് മഴ വെള്ളം വെള്ളച്ചാട്ടം തീർത്തതിന്റേയും അവശേഷിപ്പുകൾ കാണാമായിരുന്നു. മലമുകളിൽ നിന്നും അരിച്ചിറങ്ങുന്ന വെള്ളവും റോഡിനിരുഭാഗത്തുമുള്ള വൃക്ഷങ്ങളുടെ ശീതളഛായയും മല കയറുന്ന യാത്രയിലുടനീളം ഉണ്ടായിരുന്നതിനാൽ പകലോന്റെ ചൂടറിഞ്ഞതേയില്ല. മുന്നിലുള്ള ഏക വഴിയിലൂടെ മാമലയുടെ നെറുകയിലെത്തിക്കഴിഞ്ഞു എന്നു തോന്നിയപ്പോൾ ചുറ്റും ഇടയ്ക്കിടെയുള്ള മരങ്ങളും വള്ളിക്കാടും കുറ്റിച്ചെടികളും മാത്രം. വഴിയാണെങ്കിലോ മറുവശത്തേയ്ക്ക് മലയിറങ്ങുന്ന രീതിയിൽ , ഫോണിന് റേഞ്ചില്ല. അവിടെങ്ങും ജനവാസത്തിന്റെ യാതൊരു ലാഞ്ചനയുമില്ല.
മുന്നിൽ കണ്ട വഴിയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഒരു കുന്നിന്റെ നെറുകയിൽ നിന്നുമിറങ്ങി അല്പം സഞ്ചരിച്ച ശേഷം അടുത്ത കുന്നിന്റെ നെറുകയിലേയ്ക്കുള്ള കയറ്റം. അങ്ങനെ കുന്നിൻ മുകളിൽ നിന്ന് കുന്നിൻ മുകളിലേയ്ക്കുള്ള യാത്രയാണ് പിന്നീട് നടക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. ചില ഭാഗത്ത് റബർ തോട്ടങ്ങളും അടയ്ക്കാ തോട്ടങ്ങളും കാണാമായിരുന്നു. ജനവാസ കേന്ദ്രത്തോടടുത്തു എന്ന് ഞങ്ങൾക്ക് തോന്നലുണ്ടായി. വഴി രണ്ടായി പിരിയുന്ന മുക്കിലെത്തിയപ്പോൾ ഒന്നുരണ്ട് കടകളും വഴിയോരത്തെ താത്ക്കാലിക ചായക്കടകളും കാണാമായിരുന്നു. ഇടതു വശത്തെ കടയുടെ മുന്നിൽ നിന്നയാളോട് ഞങ്ങൾ വഴി ചോദിച്ചു. ഇടത്തോട്ട് പോയാൽ സീതാർകുണ്ടിലെത്താമെന്നും വലത്തോട്ട് പോയാൽ നൂറടി തുക്കുപാലം, കേശവൻ പാറ എന്നിവിടങ്ങളിലെത്താമെന്നും മറുപടി കിട്ടി. ആ മുക്കിൽ നിന്നും ഞങ്ങൾ വലത്തോട്ട് തിരിഞ്ഞു. വലതുവശത്തായി നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് ഓഫീസ് , പ്രാഥമിക ആരോഗ്യ കേന്ദ്രം, കാനറാ ബാങ്കിന്റെ ഒരു ശാഖ എന്നിവ കാണാമായിരുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകളും. ആ വഴി ഞങ്ങൾ യാത്ര തുടർന്നു. ഒരു ഭാഗത്തെത്തിയപ്പോൾ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരിയ്ക്കുന്നു.
ഞങ്ങൾക്ക് മുന്നേ തന്നെ സഞ്ചാരികളേയും വഹിച്ചെത്തിയവ. ഇത്രയും പേർ ഇവിടെ എത്തിയോയെന്ന് ഞങ്ങൾ അതിശയിച്ചു പോയി. വഴിയുടെ ഇടതു ഭാഗത്തെല്ലാം നല്ല പച്ചപ്പാർന്ന തേയില തോട്ടങ്ങൾ. AVT യുടെ തേയില തോട്ടവും ഫാക്ടറിയും അവിടെ കണ്ടു. ആ മുക്കിലെ ഒരു കടയിൽ നിന്നും ചായ കുടിച്ചു. ഞങ്ങൾ റോഡിന്റെ വലതു ഭാഗത്തെ ചെറിയ അമ്പലത്തിന് മുകളിലുള്ള നടപ്പാതയിലേയ്ക്ക് കയറി. ആ പാത വനത്തിന്റെ ഭാഗമാണ് . അതിലൂടെ നടന്ന് കേശവൻ പാറയിലെത്തി. അതിന് മുകളിൽ കയറി നിന്നാൽ ചുറ്റുമുള്ള കുന്നുകളും കുന്നിൻ ചരിവിലുള്ള തോട്ടങ്ങളും കാണാം. ധാരാളം സഞ്ചാരികൾ അവിടേയ്ക്ക് . അല്പസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ തിരികെ വന്ന് കാറിൽ കയറി. ഞങ്ങൾ ആദ്യം വഴി ചോദിച്ച മുക്കിലെത്തി. പിന്നെ അടുത്ത വഴിയിലൂടെ യാത്ര തുടർന്നു. ആ വഴിയ്ക്ക് മുമ്പേയെത്തിയ കെ എസ് ആർ ടി സി ബസ്സുകൾ കണ്ടു. എല്ലാ ഓർഡിനറി ബസ്സുകൾ പാലക്കാട് നിന്നും എത്തിയവ. മുന്നോട്ട് സഞ്ചരിച്ച് ഞങ്ങൾ അടുത്ത മുക്കിലെത്തി. പോകുന്ന വഴിയ്ക്ക് ചില റിസോർട്ടുകൾ ഉണ്ടെന്ന് മനസ്സിലായി. കെ എസ് ആർ ടി സിയിലെ സഞ്ചാരികൾക്ക് അവിടെയാണ് ഭക്ഷണം ഒരുക്കിയിരിയ്ക്കുന്നത്.
ഞങ്ങളെത്തിയ മുക്കിലായിരുന്നു സർക്കാർ വക ഓറഞ്ച് – വെജ് തോട്ടം . അതിനകത്ത് നല്ല ഭംഗിയിൽ വെട്ടിയൊരുക്കിയ ചെടികളും ചെടികളുടെ നഴ്സറിയും പോളി ഹൗസുകളും ഓറഞ്ച് മരങ്ങളും ഏറുമാടങ്ങളും പച്ചക്കറി കൃഷിയും ഉദ്യാനവും ആമ്പൽ പൊയ്കയും കണ്ടു. എല്ലാം മനം മയക്കുന്ന കാഴ്ചകൾ തന്നെ. ഇടവിട്ട് വീശുന്ന കുളിർ കാറ്റാസ്വദിച്ച് ഞങ്ങൾ നടന്നു. ഫാം കണ്ടു കഴിഞ്ഞ് ഞങ്ങൾ കാറിൽ കയറി . മുന്നോട്ട് പോയപ്പോൾ ധാരാളം കടകൾ . സഞ്ചാരികൾക്ക് വാങ്ങിക്കൊണ്ട് പോകാൻ പാകത്തിലുള്ള തദ്ദേശ ഉത്പന്നങ്ങളാണ് പലതിലും. ഒരു കടക്കാരനോട് ഞങ്ങൾ വഴി ചോദിച്ചു. ആ വഴി അഞ്ച് കിലോമീറ്റർ മുന്നോട്ട് പോയാൽ സീതാർകുണ്ടിലെത്താം. അവിടെ ഒരു “വ്യൂ പോയിന്റ്” ഉണ്ട്. അങ്ങനെ ഞങ്ങൾ മുന്നോട്ടുള്ള യാത്ര തുടർന്നു. ഇരുവശത്തും കൽപന്തലിട്ട് പടർത്തിയിരിയ്ക്കുന്ന ഫാഷൻ ഫ്രൂട്ട് തോട്ടങ്ങൾ കടന്ന് തേയില തോട്ടങ്ങൾക്ക് നടുവിലൂടെ കടന്ന് പോകുന്ന വഴിയിലൂടെ സീതാർകുണ്ടിലെ പോബ്സ് എസ്റ്റേറ്റിലെത്തി. അവിടെ പ്രവേശനകവാടത്തിൽ പേരും ഫോൺ നമ്പറും നൽകി വീണ്ടും മുന്നോട്ട് . ഇരുവശത്തും കാപ്പിത്തോട്ടങ്ങൾ . പല വർണ്ണത്തിൽ കാപ്പി കുലകൾ : പാകമായവയും ആകാത്തവയും. കുറേ മുന്നോട്ട് പോയപ്പോൾ കാപ്പിത്തോട്ടത്തിനുള്ളിൽ നിന്ന് ഒരു മാൻപേട എത്തി നോക്കി. കാർ നിർത്തി ഫോട്ടോയെടുക്കാൻ ഞാൻ മൊബൈലെടുത്തപ്പോഴേയ്ക്കും അവൾ ഉൾവലിഞ്ഞു.
വനവാസക്കാലത്ത് സീതയും രാമ ലക്ഷ്മണന്മാരും വിശ്രമിച്ചെന്ന് കരുതപ്പെടുന്ന സീതാർകുണ്ടിൽ ഞാൻ കണ്ട മാൻപേട , സീതാപഹരണ കഥ ഓർമ്മിപ്പിച്ചു. മാരീചന്റെ മായയിൽ വന്ന ഒരു മാനിനെ പിടിയ്ക്കാൻ ശ്രീരാമനെ സീത പറഞ്ഞയച്ചതിനെ തുടർന്നാണല്ലോ രാവണൻ സീതയെ പുഷ്പക വിമാനത്തിൽ അപഹരിച്ചു കൊണ്ടുപോയത്. ഞങ്ങൾ മുന്നോട്ട് പോയപ്പോൾ kSRTC ബസും ഏതാനും കാറുകളും വലതു വശത്ത് നിൽക്കുന്നത് കണ്ടു. അതൊരല്പം താഴ്ചയുള്ള സ്ഥലമാണ്. ഇടത് വഴിയിലൂടെ മുന്നോട്ട് പോകണം. വലതു വഴിയിലൂടെ തിരികെയെത്തണം എന്ന് ഞങ്ങൾക്ക് മനസ്സിലായി. അവിടെ അങ്ങിങ്ങ് കാലികൾ മേയുന്നത് കാണാമായിരുന്നു. ഞങ്ങൾ ഇടതു വശത്തുകൂടി മല കയറി കാപ്പിത്തോട്ടം കഴിഞ്ഞ് തേയില തോട്ടത്തിലെത്തി. ഇടതു വശത്ത് സ്പ്രിംഗ്ളറുകൾ ഉപയോഗിച്ച് തേയില തോട്ടം നനയ്ക്കുന്നുണ്ടായിരുന്നു. അവിടെ പാർക്കിംഗ് ഏരിയയിൽ ഞങ്ങൾക്ക് മുന്നേയെത്തിയ വലുതും ചെറുതുമായ ധാരാളം വാഹനങ്ങൾ ധാരാളം സഞ്ചാരികൾ .
ഇരുപത് രൂപ കൊടുത്ത് വാഹനം പാർക്ക് ചെയ്തു. പോബ്സിന്റെ തേയില കാപ്പി ഉത്പന്നങ്ങളും ഐസ്ക്രീമും ഭക്ഷണസാധനങ്ങളും അവിടെയുണ്ടായിരുന്നു. ഞങ്ങൾ നേരെ വ്യൂ പോയിന്റിലെത്തി. അവിടെ ഒരു നെല്ലി മരം ഞങ്ങൾ കണ്ടു. അഗാധമായ താഴ്ചയിൽ വീടുകൾ കെട്ടിടങ്ങൾ വയലുകൾ മരങ്ങൾ പാതകൾ എല്ലാം കാണാം വിമാനത്തിൽ നിന്ന് താഴേയ്ക്ക് നോക്കിയാലെന്ന പോലെ കാണാം. തിരികെ പാർക്കിംഗ് സ്ഥലത്തെത്തിയപ്പോൾ സമയം ഒരു മണി . കാറിലിരുന്നു തന്നെ ഉച്ച ഭക്ഷണം കഴിഞ്ഞ് കൈകഴുകി കാറിൽ കയറിയപ്പോൾ കണ്ട കാഴ്ച ഏതോ രക്ഷിതാക്കൾ ഒരു കുട്ടിയ്ക്ക് വാങ്ങി കൊടുത്ത ഐസ് ക്രീം ഒരു കുരങ്ങൻ കൈക്കലാക്കി. ചിലർ അതിന്റെ ഫോട്ടോയെടുത്തു. മറുവഴിയിലൂടെ ഞങ്ങൾ പാർക്കിംഗ് സ്ഥലത്തു നിന്നും മലയിറങ്ങി. എട്ടോളം റിസോർട്ടുകളും തോട്ടങ്ങളോടനുബന്ധിച്ച് സഞ്ചാരികൾക്ക് താമസിയ്ക്കാനുള്ള സൗകര്യങ്ങളും നെല്ലിയാമ്പതിയിലുണ്ട്. ആകെ പതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയേ അവിടുള്ളൂ.
17 ഡിഗ്രി സെൽഷ്യസ് ചൂടും മണിക്കൂറിൽ എട്ടു കിലോമീറ്റർ വേഗതയിൽ വീശുന്ന തണുത്ത കാറ്റും ഇവിടത്തെ പ്രത്യേകതയാണ്. പത്തോളം ഹെയർപിൻ വളവുകൾ താണ്ടിയാണ് നെല്ലിയാമ്പതിയിൽ എത്തേണ്ടത്. രണ്ടേ കാലോടു കൂടി ഞങ്ങൾ മലയടിവാരത്തെത്തി. വനം വകുപ്പുകാർ ഞങ്ങളുടെ വാഹനം തിരിച്ചെത്തിയ വിവരം കുറിച്ചു . പിന്നെ ഞങ്ങൾ പോത്തുണ്ടി ഡാം കാണാനെത്തി. ഒരാൾക്ക് 20 രൂപ ടിക്കറ്റെടുത്ത് ഉദ്യാനത്തിൽ കയറി വിശ്രമിച്ചു. കുറേ കഴിഞ്ഞപ്പോൾ ഫിഗ് തേൻ എന്നിവ ചേർന്ന ഐസ്ക്രീം വാങ്ങി കഴിച്ചു. ഉദ്യാനം ചുറ്റി നടന്ന് കണ്ട് വെയിലാറിയപ്പോൾ ഡാമിന് മുകളിലേയ്ക്ക് കയറി. കയറുന്ന പടവുകൾക്കിരുവശവും ആടുകൾ മേയുന്നുണ്ടായിരുന്നു. അവർ എത്ര നിസ്സാരമായാണ് ആ ചരിവ് കയറുന്നത്. പടവുകൾ കയറുന്നതിനിടയിൽ ഒരു കൊച്ചു മിടുക്കൻ പറയുന്നത് കേട്ടു: നാൽപത്തഞ്ച് ഡിഗ്രി സ്ലോപ്പാണ് ഡാമുമായി ആ പടവുകൾ തീർക്കുന്നതെന്ന്.
ഞങ്ങൾ ഡാമിന് മുകളിൽ നിന്ന് ജലാശയം കണ്ടു. അവിടെ അടയാളപ്പെടുത്തിയിരിയ്ക്കുന്നതനുസരിച്ച് 355 അടിയോളം ജലം കയറിക്കിടന്ന സമയങ്ങളും ഉണ്ടായിട്ടുണ്ട്. ഏതാണ്ട് പത്ത് മാമലകൾ റിസർവോയറിന് അതിരുകൾ തീർക്കുന്നുണ്ട്. ഒരു ഭാഗത്ത് ഡാമിന്റെ ഭിത്തിയും . കുറേ സമയം ഡാമിന് മുകളിൽ ചില വഴിച്ച് ഞങ്ങൾ തിരികെ പോന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.





രാധാകൃഷ്ണൻ മാഞ്ഞൂർ
തോറ്റു പോകുമെന്നും, തീർന്നുപോകുമെന്നും തോന്നുന്ന ചില പ്രതിസന്ധി നിമിഷങ്ങളിൽ ആശ്വാസത്തിന്റെ തുരുത്തായ് ഗാനങ്ങൾ മാറുന്നു . അവ തരുന്ന പ്രതീക്ഷയുടെ വാതായനങ്ങൾ മറക്കാനാവില്ല….. ഞാനിതാ ഈ പ്രപഞ്ചത്തിന്റെ കോണിൽ ജീവിച്ചിരിക്കുന്നു, എന്റെ ഊർജ്ജം മുഴുവൻ തിരിച്ചു കിട്ടിയിരിക്കുന്നു എന്നു പറയാൻ ചങ്കൂറ്റം തരുന്ന ചില ഗാനങ്ങൾ. എന്റെ ജീവിതത്തിൽ വ്യത്യസ്തവും, മൗലികവുമായൊരു ദർശനം തന്ന ചില സംഗീതങ്ങൾ….. അവയൊക്കെയാണ് ഇന്ന് പ്രതിപാദിക്കുന്നത്.
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ പി. ജയചന്ദ്രനാണ്. ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എത്രയോ തവണ കേട്ടിരിക്കുന്നു. ആലാപനത്തിന്റ ആ രാജകുമാരനോട് വല്ലാതെ അസൂയ തോന്നിയ നിമിഷങ്ങളുണ്ട്. പ്രണയത്തിന്റെ കാല്പനിക ദൂരങ്ങൾ താണ്ടിയ ആ ശബ്ദമാധുരി മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.
‘ നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ ‘വ്രീളാ ഭരിതയായ് ‘എന്നു തുടങ്ങുന്ന ഗാനം എക്കാലവും എന്നെ അത്ഭുതപ്പെടുത്തുന്നു.
ജയേട്ടൻ പാടിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഒരു ലളിത ഗാനമാണ് “ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ “. ഭരണിക്കാവ് ശിവകുമാറിന്റെ രചന. ഒറ്റയ്ക്കൊരു തോണിയിൽ ഏകാന്തതയുടെ മഹാ തുരിത്തിലേക്ക് എന്നെ കൊണ്ടെത്തിക്കുന്ന ഗാനം. എഴുപത്തിയഞ്ചു മുതൽ എൺപത് കാലഘട്ടം വരെയുള്ള കാലത്താണ് മനോഹരമായ ലളിതഗാനങ്ങൾ പിറന്നത്.
79 ൽ ഞാൻ കേട്ട ഒരു ലളിത ഗാനമാണ് “ദശമി വിളക്ക് തൊഴാനെത്തിയ/ വസന്ത പൗർണ്ണമി പെണ്ണേ/ ദശമി സന്ധ്യാ മുടിയിൽ ചൂടിയ “……കല്ലറ അപ്പുകുട്ടൻ എന്ന സംഗീത അധ്യാപകൻ ഈണം നൽകിയ ഈ ഗാനം ആരാണ് എഴുതിയതെന്നറിയില്ല. പന്തല്ലൂര് തറവാട്ടിൽ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാൻ വന്ന അപ്പുക്കുട്ടൻ സാർ ഹാർമോണിയത്തിന്റെ അകമ്പടിയിൽ ഈ ഗാനം പാടിയത് ഇന്നും ഓർമ്മയിലുണ്ട്.
ബാവുൽ സംഗീതത്തിന്റെ ഒരു പുണ്യ സായാഹ്നം
സംഗീതം ജീവനോപാധി പോലെ കൊണ്ടുനടക്കുകയും, സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഭേദിച്ച് ഉന്മദാവസ്ഥയിലെത്തുകയും ചെയ്യുന്ന ബാവുൽ കേട്ടത് 2008 നവംബർ 23ന് വൈകുന്നേരമാണ്. (പൊൻകുന്നത്ത് ജനകീയ വായനശാലയുടെ ക്ഷണം സ്വീകരിച്ചു വന്നവർ)
നവംബർ 23 ന്റെ പകൽ മുഴുവൻ ഞാൻ തിരക്കിലായിരുന്നു. അന്ന് പ്രിയ സുഹൃത്തും പ്രശസ്ത കവിയുമായ രാജുവല്ലൂരാന്റെ വിവാഹം. ഈ തിരക്കിനിടയ്ക്ക് ബാവുൽ സംഗീതം കേൾക്കാൻ പോവണമോ എന്ന് ഞാൻ ശങ്കിച്ചു. എഴുത്തുകാരൻ ജോസ് പുല്ലുവേലി നിർബന്ധമായും പറഞ്ഞു “പോരാ എന്തു തിരക്കുണ്ടായാലും അതു കേൾക്കണം.” ശരി….. എങ്കിൽ അങ്ങനെ തന്നെ…….
ബംഗാളി ഭാഷയുടെ വന്യസൗന്ദര്യം എനിയ്ക്ക് പിടിയ്ക്കില്ലന്നു പറഞ്ഞപ്പോൾ സഹൃദയ സുഹൃത്ത് രാജൻ മാഷാണ് ഒരു ഉപദേശം തന്നത്…… “രാധേ ശുദ്ധ സംഗീതത്തിന് ഭാഷയില്ല, മതമില്ല…… കേൾക്കാനുള്ള മനസ്സ് മതി”…… അകാലത്തിൽ പിരിഞ്ഞു പോയ ആ പ്രതിഭയുടെ വാക്കുകൾ ഇന്നും മനസ്സിലുണ്ട്. ഇനി ബാവുലുകളെ പറ്റി പറയട്ടെ.
ഭ്രാന്ത് എന്നർത്ഥമുള്ള ബാതുൽ എന്ന സംസ്കൃതപദം ലോപിച്ചുണ്ടായതാണ് ബാവുൽ എന്ന വാക്ക്. പതിനാറാം നൂറ്റാണ്ടിലെ ചൈതന്യ ദേവന്റെ കാലത്താണ് ബാവുൽ സംഗീതം പ്രചാരം നേടിയത്. ബംഗാളി സംസ്കാരത്തിന്റെ അവധൂത പാരമ്പര്യം.
ബൗദ്ധ -വൈഷ്ണവ – സൂഫി ദർശനങ്ങളുടെ ആഴത്തിലുളള സ്വാധീനമാണ് ബാവുൽ ഗാനങ്ങളുടെ പ്രത്യേകത. സാഹിത്യകൃതികളുടെ വിചാരങ്ങളോ,അലങ്കാര മുദ്രകളോ ഒന്നും ഇതുവരെ ബാധിക്കാറില്ല….. ശുദ്ധ സംഗീതത്തിലൂടെ പലതും നിരാകരിക്കുന്ന ഒരു രീതി ഇവർ പിന്തുടരുന്നു. സംഗീതം അത്രമേൽ അവർക്കുള്ളിൽ പെയ്തുകൊണ്ടിരിക്കുന്നു. ശാന്തിനികേതനെയും, ടാഗോറിനെയും, എന്തിനേറെ പറയുന്നു ‘സോനാ പുരി’ എന്ന ഗ്രാമത്തെപ്പറ്റി വരെ അവർ പാടുന്നു.
ഏക് താര (ഒറ്റതന്ത്രിവീണ) ദുതാര (ഇരു തന്ത്രി വീണ) കൊണ്ടും രണ്ടു മണിക്കൂർ ആ ഗായകർ പാടി….. കാൽ ചിലങ്ക കെട്ടി, കൈ മണികൊട്ടി ആടി…..
രണ്ടുമണിക്കൂർ സംഗീത പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ലൊരു മഴ പെയ്തു കഴിഞ്ഞിരുന്നു. മനസ്സും ശരീരവും നന്നായി തണുത്തു….. ആ ചാറ്റൽ മഴയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിലേക്ക് ഞങ്ങൾ നടന്നു. ഇടയ്ക്ക് രാജൻ മാഷ് എന്നോട് ചോദിച്ചു “എങ്ങനുണ്ട് ബാവുൽ?” ഞാനൊന്നും മറുപടി പറഞ്ഞില്ല. കാരണം അത്രയേറെ ആ ഗാനശാഖ എന്നിൽ വിസ്മയം തീർത്തിരുന്നു. ഒന്നിനെയും അറിയാതെയും, കേൾക്കാതെയും വിമർശിക്കുന്ന എന്റെ സ്വഭാവത്തിന് ഒരു കിഴുക്കായിരുന്നു ആ ചോദ്യം…..
ഉപരേഖ
സംഗീതം നമ്മുടെ മനസ്സിൽ കുളിർമഴ തീർക്കുന്നു. പൊൻകുന്നത്തെ ബാവുൽ സംഗീതം പെരുമഴയായി നിറഞ്ഞു. ഈ ബംഗാൾ സംഘത്തിൽ മലയാളത്തിലെ പ്രശസ്ത കവി ബിനു. എം.പള്ളിപ്പാടുണ്ടായിരുന്നു. (‘പാലറ്റ് ‘എന്ന കവിതാസമാഹാരത്തിന്റെ ഉടമ.) ബിനുവായിരുന്നു ഓടക്കുഴൽ വാദകൻ.
ഒരു ബാവുൽ ഗാനം ഇങ്ങനെ പാടുന്നു.
” നീ തിരസ്കരിച്ചാലും
പ്രിയ സുഹൃത്തെ
ഞാൻ നിസ്സഹായനാണ് എന്റെ പാട്ടുകൾ എന്റെ പ്രാർത്ഥനകളാണ്
ചില പൂവുകൾ വർണ്ണങ്ങൾ കൊണ്ട് പ്രാർത്ഥിക്കുന്നു
മങ്ങിയ നിറമുള്ളതുകൊണ്ട് മറ്റവ സുഗന്ധത്തിലൂടെയും, വീണ വിറയ്ക്കുന്ന തന്ത്രികൾ കൊണ്ട് പ്രാർത്ഥിക്കുന്നു. “
നടിയെ ആക്രമിച്ച കേസില്‍ റിപ്പോട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അബ്യൂസിനെ അതിജീവിച്ച നടിയെ അപമാനിച്ച പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ചിന്നു ചാന്ദിനി.
പി.സി. ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നണ്ടല്ലോ എന്ന് ചിന്നു ചാന്ദിനി പ്രതികരിച്ചു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെയായിരുന്നു പി.സി. ജോര്‍ജ് നടിയെ ആക്രമിച്ച വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് നടത്തിയ പ്രതികരണം പങ്കുവെച്ച് ചിന്നു നിലപാട് വ്യക്തമാക്കിയത്.
‘എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്,’ ചിന്ദു ചാന്ദിനി പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി.സി. ജോര്‍ജ് വിഡീയോയില്‍ പ്രതികരിക്കുന്നത്.
നാഗാലാൻഡിൽ ഇന്ത്യ– മ്യാൻമർ അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന കിഫിരെ ജില്ലയിലെ താനാമീർ ഗ്രാമത്തിൽ അത്യപൂർവ മൃഗം മേഘപ്പുലിയെ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. 3.7 കിലോമീറ്റർ പൊക്കമുള്ള മേഖലയിലാണ് പുലിയെ കണ്ടത്. ലോകത്ത് തന്നെ ഇത്രയും ഉയരമുള്ള മേഖലയിൽ ഈ വിഭാഗത്തിൽപെട്ട പുലികളെ കാണുന്നത് ഇതാദ്യമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. നിയോഫിലിസ് നെബുലോസ എന്നു ശാസ്ത്രനാമമുള്ള മേഘപ്പുലികൾ പൊതുവെ താഴ്ന്ന മേഖലകളിൽ അധിവസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന എൻജിഒയാണു പുലിയുടെ ചിത്രങ്ങളെടുത്തത്. കിഫിരെ ജില്ലയിൽ 65 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വനമേഖലയുണ്ട്. നാഗാലാൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സാരാമതി പർവതവും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. താനാമീർ ഗ്രാമത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് സമഗ്രപഠനം നടത്താനായാണു വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ഗവേഷകർ ഇവിടെയെത്തിയത്.
ഗ്രാമീണരുടെ സഹായത്തോടെ അൻപതിലധികം ക്യാമറകൾ ഇവർ ഇവിടെ സ്ഥാപിച്ചു. സാരാമതീ പർവതത്തിനു ചുറ്റുഭാഗത്തായി രണ്ടു വളർന്ന പുലികളെയും രണ്ടു പുലിക്കുട്ടികളെയും കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. കൂടുതൽ പുലികൾ ഇവിടെയുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. താനാമീർ ഗ്രാമത്തിൽ താമസിക്കുന്ന തദ്ദേശീയ ഗോത്രവംശമായ യിംഖ്യൂങ്ങുകളുടെ ഭാഷയായ ചിറിൽ ‘ഖെഫാക്’ എന്ന പേരിലാണു മേഘപ്പുലികൾ അറിയപ്പെടുന്നത്.
പുലികളുടെ കൂട്ടത്തിൽ വലുപ്പം കുറഞ്ഞ മൃഗങ്ങളാണു മേഘപ്പുലികൾ. ഒരു മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതൽ 20 കിലോ വരെയാണ്. സാധാരണ പുലികളിൽ നിന്നു വ്യത്യസ്തമായി വിചിത്രമായ ഘടനയുള്ള പുറം രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. മേഘരൂപത്തിലുള്ള ഈ ഘടനകൾ മൂലമാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേഡ്സ് അഥവാ മേഘപ്പുലികൾ എന്ന പേരു ലഭിച്ചതും.ഇളം മഞ്ഞ മുതൽ കടുത്ത ബ്രൗൺ വരെ നിറത്തിലുള്ള ഈ ജീവികളെ കണ്ടുകിട്ടിയിട്ടുണ്ട്. വളരെ നീളം കൂടിയ വാലും പല്ലുകളും ഇവയ്ക്കുണ്ട്. ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ കാനനത്തിലൂടെ അതിദ്രുതം ചലിക്കാനും മരം കയറാനും അതി വിദഗ്ധരാണ്.
ഹിമാലയത്തിന്റെ താഴ്‌വരകളുമായി ബന്ധപ്പെട്ടും തെക്കുകിഴക്കൻ ഏഷ്യയിലുമായാണ് ഇവയുടെ അധിവാസ മേഖല. ഇന്ത്യ കൂടാതെ തെക്കൻ ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, ലാവോസ്, ബംഗ്ലദേശ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. തായ്‌വൻ ദ്വീപിൽ മുൻപ് ഇവയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ന് ഇവയ്ക്ക് അവിടെ പൂർണ വംശനാശം സംഭവിച്ചുകഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഐക്യരാഷ്ട്ര സംഘടന ഇവയെ വിലയിരുത്തുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരള പ്രോസിക്യൂട്ടര്‍ ഓഫീസ്, റിപ്പോര്‍ട്ടര്‍ ചാനൽ, ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്ര കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി നികേഷ് കുമാർ എന്നിവർക്ക് കേസിലെ പ്രതിയായ ദിലീപിന്റെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന് തെളിയുന്ന വേളയിലാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്നും താരം കുറ്റപ്പെടുത്തുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണമാണ് ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെ അറിയാമെന്നായിരുന്നു എന്നാണ് ബാലചന്ദ്രകുമാറിന്റെ ഒരു വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും ഒരു വിഐപിയാണ് ഇത് കൊണ്ടുവന്നതെന്നും ബാലചന്ദ്രകുമാർ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതോടെയാണ് വീണ്ടും അന്വേഷണം എന്നതിലേക്ക് സര്‍ക്കാര്‍ എത്തിയത്. പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.
എന്നാൽ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി തനിക്കുള്ള ബന്ധം കോടതിയെ ബോധ്യപ്പെടുത്താനാകാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയാണെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനഃപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ദിലീപ് പരാതിയില്‍ ആരോപിക്കുന്നു. നിരന്തരമായ റിഹേഴ്‌സലിന് ശേഷമാണ് അഭിമുഖം പ്രക്ഷേപണം ചെയ്തതെന്നും റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ചേര്‍ന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ദിലീപ് ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇന്‍ ക്യാമറ പ്രൊസിഡിങ്ങ്‌സാണെന്നും അതിന്റെ ലംഘനമാണ് നടക്കുന്നത് എന്നും ദിലീപ് പരാതിയില്‍ പറയുന്നു.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മതിയായ ജീവനക്കാരില്ലാത്ത ആശുപത്രികളിലേക്ക് സൈന്യത്തെ ഇറക്കി ബ്രിട്ടന്‍. ഒമിക്രോണ്‍ വകഭേദം കൂടി സ്ഥിരീകരിച്ചതോടെ രോഗികള്‍ നിറഞ്ഞൊഴുകിയ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ വന്നതോടെയാണ് ബ്രിട്ടീഷ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയത്.
ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍എച്ച്എസ്) ആശുപത്രികളിലാണ് സൈന്യത്തിന്റെ സേവനമുള്ളത്. 200 സൈനികര്‍ക്കാണ് കോവിഡ് ചുമതല. 40 സൈനിക ഡോക്ടര്‍മാര്‍ക്ക് പുറമെ 160 സാധാരാണ സൈനികരും കോവിഡ് ഡ്യൂട്ടിയിലുണ്ട്. അടുത്ത മൂന്നാഴ്ചത്തേക്കാണ് സൈനികരെ നിയമിച്ചിരിക്കുന്നത്.
ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിച്ചതോടെയാണ് ആശുപത്രികളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനൊപ്പം പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരും വലിയ തോതില്‍ വൈറസ് ബാധിതരാകുകയോ ഐസൊലേഷനിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. ഇംഗ്ലണ്ടിലെ മറ്റ് ആശുപത്രികളിലേക്ക് വൈകാതെ സൈന്യത്തിന്റെ സേവനം തേടേണ്ടി വരുമെന്നാണ് വിവരം. മുമ്പുണ്ടായിരുന്ന തരംഗങ്ങളിലും ആശുപത്രികളില്‍ സൈന്യത്തിന്റെ സേവനമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം 1,79,756 കോവിഡ് കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച മാത്രം പ്രതിദിന കോവിഡ് കേസുകളില്‍ 29 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നിലവില്‍ 17,988 പേര്‍ കോവിഡിനെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.
‘അമ്മ പാവമാണ്. ഒന്നും ചെയ്യല്ലേ’…പോലീസിനെ കണ്ടപാടെ നിലവിളിച്ച് എട്ടുവയസ്സുകാരന്‍. അമ്മ ചെയ്ത കുറ്റകൃത്യം പോലും മനസ്സിലാക്കാന്‍ ആവാത്ത കുഞ്ഞ്, അമ്മ പറഞ്ഞത് അനുസരിക്കുക മാത്രമേ ആ കുഞ്ഞ് മനസ്സ് ചെയ്തിട്ടുള്ളൂ, എന്നിട്ടും അവന്റെ മനസ്സ് ഏറെ നൊന്തു. ‘ആശുപത്രിയില്‍ പോയി വാവയെ വാങ്ങിക്കൊണ്ടുവരാം’ എന്ന് കുഞ്ഞുങ്ങളോട് പറയുന്ന തമാശ അവനോടും ചിലപ്പോള്‍ നീതു പറഞ്ഞുകാണും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതിനെച്ചൊല്ലിയുള്ള ബഹളത്തില്‍ പകച്ച് പോയത് പ്രതി നീതുരാജിന്റെ മകനാണ് എന്താണ് നടക്കുന്നതെന്നറിയാതെ വലഞ്ഞത്. അമ്മയെ അനുസരിച്ച അവന് ഈ സംഭവത്തെത്തുടര്‍ന്ന് ഏറെ വേദനയാണ് അനുഭവിക്കേണ്ടി വന്നത്.
അമ്മയോടൊപ്പം നാലാംതീയതി സന്തോഷത്തോടെയാണ് അവന്‍ യാത്ര തിരിച്ചത്. എന്തിനാണ്, എങ്ങോട്ടാണ് എന്ന് വ്യക്തമായി അറിയില്ലായിരുന്നു. എങ്കിലും കുട്ടി ആവേശത്തിലായിരുന്നു. കോട്ടയത്ത് മെഡിക്കല്‍ കോളേജിനടുത്ത് ഹോട്ടലില്‍ മുറിയെടുത്തതും ആ ദിവസങ്ങളില്‍ ആശുപത്രിയിലേക്കും സമീപ സ്ഥലങ്ങളിലേക്കുമുള്ള യാത്രയും ഹോട്ടല്‍ ഭക്ഷണവുമെല്ലാം ബാലന്‍ ആസ്വദിച്ചു.
സംഭവ ദിവസവും അമ്മയുടെ കൂടെപ്പോയി. അമ്മയുടെ നിര്‍ദേശം അനുസരിച്ച് പ്രസവവിഭാഗത്തിന് മുന്നില്‍ കാത്തുനിന്നു. തിരികെ വന്ന അമ്മയുടെ കൈയില്‍ ഒരു തുണിപ്പൊതിയുണ്ടായിരുന്നു. അത് അവന്റെ അനുജത്തിയാണെന്ന് അമ്മ പറഞ്ഞുകാണും. അതിനാലാണ് സിസിടിവി ദൃശ്യങ്ങളിലും പോലീസ് മുറിയിലെത്തിയപ്പോഴും ഈ ബാലന്‍ സന്തോഷവാനായിരുന്നത്.
പക്ഷേ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്. പോലീസ് മുറിയിലെത്തുന്നതും അമ്മയോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും അവന്‍ കണ്ടു. ഇതിനിടയില്‍ കുട്ടി കരഞ്ഞുപറഞ്ഞു.
പിന്നെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക്. ഒപ്പം എത്തിയ അമ്മയെ പോലീസുകാര്‍ കൊണ്ടുപോയതോടെ കുട്ടി കരയാന്‍ തുടങ്ങി. കാരണം അമ്മ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ.
വനിതാ പോലീസുകാര്‍ അവനെ ആശ്വസിപ്പിച്ച് ശിശുസൗഹൃദ മുറിയിലേക്ക് മാറ്റി. എങ്കിലും കുട്ടിക്ക് സങ്കടമായിരുന്നു. ഇടയ്ക്ക് ഒരു തവണ അഞ്ചുമിനിറ്റ് അവന്‍ അമ്മയെ കണ്ടു. വീണ്ടും മുറിയിലേക്ക്. സങ്കടവും പേടിയും തോന്നിയ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ രാത്രി വൈകി നീതുവിന്റെ ബന്ധുക്കളെത്തി അവനെ ഏറ്റുവാങ്ങി. അമ്മ എവിടെയെന്നറിയാതെ അവന്‍ ബന്ധുക്കള്‍ക്കൊപ്പം മടങ്ങി.
പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താതക തെയ്താരെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബുദുള്‍ വഹാബാണ്. ക്യാമ്പസും ഹോസ്റ്റല്‍ ലൈഫുമാണ് ഈ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.സിനിമയില്‍ ആകെയുള്ള പതിനഞ്ച് ഗാനങ്ങളില്‍ അഞ്ചാമത്തെ ഗാനമാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തിലെ ദര്‍ശന ഗാനവും ഒണക്കമുന്തിരി ഗാനവും അടുത്തിടെ ഏറെ ശ്രദ്ധേയമായിരുന്നു.
ചെന്നൈ നഗരത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായി അടുത്തിടെ പുറത്തിറക്കിയ ‘കുരല്‍ കേള്‍ക്കിതാ’ ഗാനവും ശ്രദ്ധ നേടുകയുണ്ടായി. ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി.
ഒരു ചെറുവിമാനത്തിൽ ഒറ്റയ്‍ക്ക് ലോകം ചുറ്റുന്ന പത്തൊമ്പത് വയസുകാരിയായ ബെൽജിയം സ്വദേശി സാറ റഥർഫോർഡ് റിയാദിലെത്തി. 52 രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ഏവിയേഷൻ ക്ലബ് വൻവരവേൽപാണ് സാറയ്‍ക്ക് നൽകിയത്.
സാറയുടെ യാത്രക്കിടയിൽ വിമാനം ലാൻഡ് ചെയ്യുന്ന സ്റ്റോപ്പിങ് പോയിന്റുകളിലൊന്നാണ് റിയാദ്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നിവയിൽ സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും അവരിൽ വ്യോമയാന രംഗത്തോടുള്ള താത്പര്യം വർധിപ്പിക്കുകയുമാണ് സാറയുടെ ഈ ഏകാന്ത വ്യോമയാത്രയുടെ ഉദ്ദേശ്യം. സൗദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 കിലോമീറ്റർ ദൂരമാണ് മൊത്തം പറക്കുന്നത്.
2021 ഓഗസ്റ്റിൽ പടിഞ്ഞാറൻ ബെൽജിയത്തില്‍ നിന്നാണ് സാഹസിക യാത്ര തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണ് യാത്ര. ഒറ്റ എൻജിനും രണ്ട് സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയർക്രാഫ്റ്റാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് സാറ, യു.എസ് ഫെഡറൽ ഏവിയേഷൻ അസ്‍മിനിസ്ട്രേഷനിൽ നിന്നും പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് നേടിയത്.
ചെറുവിമാനം ഉപയോഗിച്ച് ഒറ്റയ്‍ക്ക് ലോകം ചുറ്റുന്ന സാറ യാത്രയിൽ വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗിന്നസ് ബുക്കിൽ റെക്കോർഡിടും. യുഎഇയിൽ നിന്നാണ് സാറ റിയാദിലെത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ സൗദിയിലെ ബെൽജിയം അംബാസഡർ ഡൊമിനിക് മൈനറും റിയാദ് വിമാനത്താവള കമ്പനിയിലെയും സൗദി ഏവിയേഷൻ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു.