Latest News

പാലായിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.

പാലാ ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ(കല്യാണി)യെ യാണ് കാണാതായത്. ഇന്ന് രാവിലെ 7 മണി വരെ വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. വിവരമറിഞ്ഞു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് ഉടൻ തന്നെ ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു.

തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ ഉടനെ തന്നെ ഈരാറ്റുപേട്ടയിൽ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു.

ഈരാറ്റുപേട്ട സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വിഷ്ണുപ്രിയയെയാണ് ജനുവരി 26 ചൊവ്വാഴ്ച വീട്ടിൽ നിന്നും കാണാതായത്. രാവിലെ 6 മണിയോടെയാണ് പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. രാവിലെ കിടപ്പ് മുറിയിൽ പെൺകുട്ടിയെ കണ്ടില്ലെന്നും വീട്ടിൽ നിന്ന് ഇറങ്ങി പോകാനുള്ള സാഹചര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു.

മലപ്പുറത്ത് ആ​ദിവാസി വൃദ്ധൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരുളായി ഉൾവനത്തിൽ വാൾക്കെട്ട് മലയിൽ അധിവസിക്കുന്ന കരിമ്പുഴ മാതനാണ് മരിച്ചത്. 67 വയസായിരുന്നു. 20 വർഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡൽഹിൽ അതിഥിയായി പങ്കെടുത്തയാളാണ് മരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും.

ബുധനാഴ്ച രാവിലെ പാണപ്പുഴയ്ക്കും വാൾക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം. മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് റേഷൻ വാങ്ങാൻ വരുകയായിരുന്നു. ആദിവാസി സംഘത്തിന് മുന്നിലേക്ക് ആന ചാടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല.

പ്രായം കാരണം ഓടി രക്ഷപ്പെടാനും കഴിയാത്തതിനെ തുടർന്ന് ആന കുത്തുകയായിരുന്നു. തുടർന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ ഇതേ വരെ അടുത്ത് ചെല്ലാൻ കഴിഞ്ഞിട്ടില്ല. കരിക്കയാണ് ഭാര്യ.

കെഎസ്ഇബിയുടെ പേരില്‍ നടക്കുന്ന വന്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി വികെ പ്രശാന്ത് എംഎല്‍എ. വൈദ്യുതി ബില്ല് അടയ്ക്കാത്തത് കൊണ്ട് കണക്ഷന്‍ വിച്ഛേദിക്കുമെന്ന് പറഞ്ഞുകൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തനിക്കും ഇത്തരമൊരു സന്ദേശം വന്നിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. തട്ടിപ്പിന് പിന്നില്‍ വടക്കേ ഇന്ത്യന്‍ സംഘമാണ്. ഇവര്‍ക്കെതിരെ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.

വികെ പ്രശാന്ത് പറഞ്ഞത്: ”വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് എനിക്ക് ലഭിച്ച മെസ്സേജാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത് . മെസ്സേജില്‍ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്. മെസ്സേജില്‍ പറഞ്ഞിരിക്കുന്ന നമ്പറിലേക്ക് വിളിക്കുന്നവരോട് ടീം വ്യൂവര്‍, എനി ഡെസ്‌ക് തുടങ്ങിയ ആപ്ലികേഷനുകള്‍ ഡൌണ്‍ ലോഡ് ചെയ്യാനാവശ്യപ്പെടും.

””തുടര്‍ന്ന് അതിലൂടെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തി പണം അപഹരിക്കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതിനകം നടന്നതായാണ് അറിയുന്നത്. വടക്കേ ഇന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നില്‍. KSEB ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് പത്രവാര്‍ത്തകളും നല്‍കിയിട്ടുണ്ട്. BSNL ബില്ലുകളുമായി ബന്ധപ്പെട്ടും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി അറിയുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളി പ്രതി ദിലീപ്. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോണ്‍ ഹാജരാക്കാന്‍ സാധിക്കില്ല. തന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കി മറുപടിയില്‍ പറഞ്ഞു.

ഹാജരാക്കണമെന്ന ആവശ്യപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കും. ഫലം കോടതിക്ക് കൈമാറാം. അല്ലാതെ പൊലീസിന് നല്‍കില്ല. അവര്‍ തനിക്കെതിരെ കള്ളക്കഥയുണ്ടാക്കുമെന്നാണ് ദിലീപ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ പരിശോധിക്കണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചു.

ഇത് പരിശോധിച്ചാല്‍ തനിക്കെതിരായ ഗൂഝാലോചനയുടെ തെളിവുകള്‍ ലഭിക്കുമെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചത്. കേസിലെ നിര്‍ണായക തെളിവായ ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ഇന്നലെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

ഇതിന് മറുപടിയായാണ് ഫോണുകള്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചിരിക്കുന്നത്.ദൃശ്യങ്ങള്‍ക്കായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുനിന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി യുകെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. പീഡനദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വന്നത്. ഇക്കാര്യവും റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

സ്വിറ്റ്‌സര്‍ലാന്റില്‍ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് വെളിപ്പെടുത്തല്‍. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ അദ്ദേഹവുമായി അകല്‍ച്ചയിലാണ്. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

മലയാളത്തിലെ മുൻനിര നിർമ്മാണ കമ്പനികളായിൽ ഒന്നാണ് ആശിർവാദ് സിനിമാസ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നരസിംഹത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത് ആശിർവാദ് ഇന്ന് ഇരുപത്തി രണ്ട് വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ കേക്ക് മുറിച്ച് വാർഷികം ആഘോഷിച്ചിരിക്കുകയാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. ഇത്രയും വർഷങ്ങൾ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും മോഹൻലാൽ പറഞ്ഞു. സന്തോഷ് ശിവൻ ഉൾപ്പടെയുള്ളവർ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

അതേസമയം ആശിർവാദ് സിനിമാസിന്റെ പുതിയ ചിത്രം ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ശ്രീജിത്ത് ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമി ലി ഡ്രാമയാണ്. ജൂലൈയിലാണ് ‘ബ്രോ ഡാഡി’ ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്.

മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾ വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി.

നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് നൽകിയാൽ പകരം പുതിയ ബൊലോറ തരാമെന്നും മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ കൃത്യം ഒരുമാസത്തിനുള്ളിൽ താൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വാഹനം ഏറ്റെടുത്ത് പുത്തൻ ബൊലേറൊയാണ് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞൻ വാഹനം നിർമിച്ച മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബവും പുതിയ ബൊലോറ കൈപറ്റിയത്.

താൻ നിർമിച്ച വാഹനവുമായാണ് ഭാര്യക്കും മക്കൾക്കുമൊപ്പം ദത്തായത്ര എത്തിയത്. വാഹനം കൈമാറുന്നതും പുത്തൻ പുതിയ മോഡലായ ബൊലോറ കൈപറ്റുന്നതുമായി ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്‌

വാര്‍ത്താസമ്മേളനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇഷ്ട ചാനലായ ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടറെ രൂക്ഷമായി ചീത്ത വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസ് ഫോട്ടോ ഓപ്പണിനിടെയായിരുന്നു സംഭവം.

പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന ഫോക്‌സ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയുടെ ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്. ഇതിന് വിലക്കയറ്റം എന്നത് വലിയ സമ്പത്താണെന്നും കൂടുതല്‍ പണപ്പെരുപ്പം വരട്ടെ എന്നുമായിരുന്നു ബൈഡന്റെ പരിഹാസം. ഉത്തരം നല്‍കിയതിന് പിന്നാലെ ‘സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച് ‘ എന്ന് ബൈഡന്‍ ഡൂസിയെ അസഭ്യം പറയുകയായിരുന്നു. മൈക്ക് ഓണ്‍ ആണെന്നോര്‍ക്കാതെയായിരുന്നു പരാമര്‍ശമെങ്കിലും ക്യാമറകള്‍ ഇത് കൃത്യമായി പകര്‍ത്തി.

പലരും വീഡിയോയിലൂടെയാണ് ബൈഡന്‍ പറഞ്ഞതെന്തെന്ന് വ്യക്തമായി കേട്ടത്. വീഡിയോ വൈറലായതോടെ വിവാദം പുകഞ്ഞ് കത്തുകയാണ് യുഎസില്‍. ബൈഡനെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വൈറ്റ് ഹൗസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.സംഭവത്തെ ചിരിച്ച് തള്ളിയ ഡൂസി പ്രസിഡന്റ് തന്നെ നേരില്‍ വിളിച്ചതായും വെറുതേ പറഞ്ഞതാണ് കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞതായും അറിയിച്ചിട്ടുണ്ട്.

ഡോണള്‍ഡ് ട്രംപിനെയും വലതുപക്ഷ പാര്‍ട്ടിയെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ് ഫോക്‌സ് ന്യൂസ്. വിലക്കയറ്റത്തെക്കുറിച്ചടക്കമുള്ള തീപ്പൊരി ചോദ്യങ്ങളില്‍ ബൈഡന്‍ തീരെ തൃപ്തനല്ലായിരുന്നുവെന്നാണ് വിവരം.

 

നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ കൂട്ട് നിന്നത് കാവ്യ മാധവനും കൂടിയെന്ന് റിപ്പോര്‍ട്ട്. ദിലീപ് ഗൂഢാലോചന നടത്തിയ സംഭവത്തില്‍ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഗൂഢാലോചന നടത്തുമ്പോള്‍ കാവ്യ മാധവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വരും ദിവസങ്ങളില്‍ ഓരോരുത്തരില്‍ നിന്നായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ ദിലീപുമായി അടുപ്പമുള്ള കൂടുതല്‍ പേരെയും ചോദ്യം ചെയ്യും.

ഇതിന് പുറമേ കൂറുമാറിയ സാക്ഷികളുടെ സ്വത്തുവിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിചാരണ വേളയില്‍ ആരുടെയെങ്കിലും സമ്പത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവര്‍ മൂന്ന് പേരും ഒരേ ദിവസം മൊബൈല്‍ ഫോണ്‍ മാറ്റിയതായാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപ് ഫോണുകള്‍ കൈമാറിയിട്ടില്ല.

ഷെറിൻ പി യോഹന്നാൻ

കാറ്റാടി സ്റ്റീൽസിന്റെ ഉടമയായ ജോൺ കാറ്റാടിയുടെ മകനാണ് ഈശോ. അതിസമ്പന്ന കുടുംബം. ബാംഗ്ലൂരിലെ അറിയപ്പെടുന്ന പരസ്യ കമ്പനിയിലാണ് ഈശോയ്ക്ക് ജോലി. ജോണിന്റെ ഉറ്റസുഹൃത്തായ കുര്യൻ നാട്ടിൽ ഒരു പരസ്യ കമ്പനി നടത്തുകയാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി നല്ല ബന്ധം തുടർന്നു പോരുന്നു. അങ്ങനെയിരിക്കെ, ജോണിന്റെയും കുര്യന്റെയും കുടുംബത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കുന്നു.

ഓപ്പണിങ് ക്രെഡിറ്റ്സിലെ രസകരമായ ചിത്രകഥയിലൂടെ പ്രേക്ഷകരിൽ താല്പര്യമുണർത്തുന്ന ചിത്രം ആദ്യപകുതിയിലെ കോൺഫ്ലിക്ടുകൾ ഉടലെടുക്കുന്നിടത്താണ് രസകരമാകുന്നത്. എന്നാൽ ‘ബ്രോ ഡാഡി’യിൽ പറയുന്ന ‘കോൺഫ്ലിക്ട്’ ഒക്കെയും ‘ബഡായി ഹോ’ ഉൾപ്പെടെയുള്ള പല ചിത്രങ്ങളിലും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ചിത്രത്തിന്റെ കഥാതന്തുവിൽ പുതുമയൊന്നും തോന്നില്ല.

അവതരണരീതിയിലും കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരാൻ പ്രിത്വിരാജ് തയ്യാറായിട്ടില്ല. ‘ലൂസിഫർ’ ഒരുക്കിയ പ്രിത്വിരാജിൽ നിന്നും ഡിഫോൾട്ടായി പ്രതീക്ഷിച്ചുപോകുന്ന ബ്രില്ല്യൻസ് ഇവിടെ കാണാൻ കഴിയില്ല. ഒരു ഔട്ട്‌ & ഔട്ട്‌ കോമഡി എന്റർടൈനർ ഒരുക്കാനാവും അദ്ദേഹം ശ്രമിച്ചത്. എന്നാൽ അതിൽ പരിപൂർണ്ണമായി വിജയിച്ചിട്ടില്ലെന്ന് പറയാം.

കളർഫുള്ളായ എന്റർടൈനറാണ് ‘ബ്രോ ഡാഡി’. കൂടുതലൊന്നും ചിന്തിക്കാതെ ഇരുന്ന് കാണാവുന്ന ചിത്രം. മോഹൻലാലും പ്രിത്വിരാജും ഹ്യൂമർ റോളുകളിലെത്തുമ്പോൾ മോഹൻലാലിന്റെ ചില മാനറിസങ്ങൾ രസകരമായിരുന്നു. ലാലു അലക്സിന്റെ പ്രകടനവും ശ്രദ്ധേയം. ദീപക് ദേവിന്റെ സംഗീതവും അഭിനന്ദന്‍ രാമാനുജന്റെ ഫ്രെയിമുകളും ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. എന്നാൽ കഥാവതരണത്തിലേക്ക് വരുമ്പോഴാണ് ചിത്രം പിന്നിലേക്ക് വലിയുന്നത്.

കണ്ടിരിക്കാവുന്ന ആദ്യ പകുതിയും കണ്ട് മറക്കാവുന്ന ചില രംഗങ്ങളുള്ള രണ്ടാം പകുതിയും ചേരുന്നതാണ് സിനിമ. തിരക്കഥയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ രണ്ടാം പകുതിയിൽ ചിത്രം ഇഴയുന്നു. സാന്ദർഭിക തമാശകൾ വർക്കൗട്ടായത് ഒഴിച്ചാൽ നിറഞ്ഞു ചിരിക്കാനുള്ള രംഗങ്ങളും സിനിമ നൽകുന്നില്ല. ചില തമാശകൾ നല്ലപോലെ പാളിപോകുന്നുമുണ്ട്.

പുതുമയില്ലാത്ത കഥയിൽ സാന്ദർഭിക തമാശകളുടെ സഹായത്തോടെ കളർഫുള്ളായി ഒരുക്കിയ ചിത്രമാണ് ‘ബ്രോ ഡാഡി’. തിരക്കഥ തളരുമ്പോഴും മറ്റൊരു ‘ധമാക്ക’യിലേക്ക് വീഴാതെ ചിത്രത്തെ പിടിച്ചുനിർത്താൻ പ്രിത്വിരാജിനായിട്ടുണ്ട്. ഒരു തവണ കണ്ട് മറക്കാം. അത്ര മാത്രം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്ററ് യോർക്ക്ഷെയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന ഷൈനി ജേക്കബിൻെറ മാതാവ് ചമ്പക്കുളം, നടുഭാഗം, എതിരേറ്റ് വർഗീസ് ചാക്കോയുടെ (അപ്പച്ചൻ) ഭാര്യ മേരിക്കുട്ടി ജേക്കബ് (72 )നിര്യാതയായി. മൃത സംസ്‌കാര ശുശ്രൂഷകൾ ഇന്ന് പത്തുമണിക്ക് കളർ കോട് യൂണിയൻ പെന്തക്കോസ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. മക്കൾ: ഷിബു ജേക്കബ് (ന്യൂസിലൻഡ്), ഷൈനി ജേക്കബ് (യുകെ) മരുമക്കൾ: ഹെസ്‌ബാ, ഉമ്മച്ചൻ (യുകെ) .

ഷൈനി ജേക്കബിൻെറ മാതാവിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved