കാമുകിമാരിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. ഒരേ സമയം രണ്ട് യുവതികളുമായി പ്രണയബന്ധം സൂക്ഷിച്ച യുവാവാണ് കർണാടകയിലെ സോമേശ്വറിൽ വെള്ളിയാഴ്ച മരിച്ചത്. ദക്ഷിണ കന്നഡയിലെ എളിയാർപടവ് സ്വദേശിയായ ലോയ്ഡ് ഡിസൂസയാണ് മരിച്ചത്.
തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്നപരിഹാരത്തിനായാണ് കാമുകിമാരെ ലോയ്ഡ് സോമേശ്വറിലെ കടൽതീരത്തേക്ക് ക്ഷണിച്ചത്. യുവാവ് മറ്റൊരാളെ പ്രണയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒരാൾ വഴക്കിട്ടു. തൊട്ടുപിന്നാലെ അവൾ കടലിലേക്ക് എടുത്തുചാടി. ഇതോടെ ലോയ്ഡ് യുവതിയെ രക്ഷിക്കാനായി പിന്നാലെ ചാടി.
യുവതിയെ രക്ഷിക്കാനായെങ്കിലും ഒഴുക്കിൽപെട്ട ലോയ്ഡിന്റെ തല പാറക്കൂട്ടത്തിലിടിച്ചു. ഓടിക്കൂടിയവർ യുവാവിനെ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഗൾഫിൽ ജോലി ചെയ്തിരുന്ന ലോയ്ഡ് കോവിഡ് വ്യാപനത്തെ തുടർന്നാണ് കർണാടകയിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് യുവതികളുമായി പരിചയത്തിലാകുന്നത്. ഒരാളുമായി ബന്ധം തുടരുന്ന സമയത്ത് തന്നെ രണ്ടാമത്തെയാളുമായി പ്രണയത്തിലാകുകയായിരുന്നു.
തമിഴകത്തിന്റെ ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ച ചിത്രമാണ് മഹാൻ. ഫെബ്രുവരി പത്തിന് നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തു വന്നിരിക്കുകയാണ്. അച്ഛനും മകനും മാസ്സ് ആയും ക്ലാസ് ആയും നടത്തുന്ന ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഗാന്ധി മഹാൻ എന്ന കഥാപാത്രമായാണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത് എങ്കിൽ ദദ എന്ന് വിളിപ്പേരുള്ള കഥാപാത്രമായാണ് ധ്രുവ് വിക്രം ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. വിക്രം, ധ്രുവ് വിക്രം എന്നിവരെ കൂടാതെ സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് എസ് എസ് ലളിത് കുമാർ ആണ്. അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നതും എടുത്തു പറയണം. കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് ഇതിനു ശേഷം റിലീസ് ചെയ്യാനുള്ള വിക്രം ചിത്രങ്ങൾ.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. വാദങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിഭാഗം ഉന്നയിച്ചത്.
കേസില്‍ പ്രതികള്‍ക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. ആരോപണങ്ങള്‍ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങള്‍ തന്നെ നശിപ്പിക്കുകയാണ്. ഒരിക്കല്‍ മണിയുടെ അനിയനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോള്‍ ആരോ മരിച്ചത് താന്‍ കൊന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ദിലീപ് വാദിച്ചു. മാധ്യമ വാര്‍ത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു.
കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു.ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.
യുകെയിൽ എനർജി ബിൽ വർദ്ധനവ് എത്രയെന്ന് ഇന്നറിയാം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ സഹായിക്കാൻ ചാൻസലർ ഋഷി സുനക് ഇന്ന് മൾട്ടി ബില്യൺ പൗണ്ടിന്റെ പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സാധാരണ ജനങ്ങൾ. എനർജി ബില്ലുകളിലെ വർദ്ധനവിന് പുറമേ പലിശനിരക്കിലും കൗൺസിൽ ടാക്‌സിലും നികുതിയിലും വർദ്ധനവ് നേരിടാനൊരുങ്ങുകയാണ് ജനങ്ങൾ.
കുതിച്ചുയരുന്ന ഹോൾസെയിൽ ഗ്യാസിന്റെ വില കാരണം എനർജി റെഗുലേറ്റർ ഓഫ്‍ഗം ഊർജ്ജ വില പരിധിയിൽ 50% വരെ വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ശരാശരി ബിൽ പ്രതിവർഷം £1,915 ആയി ഉയർന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. വില പരിധി ഏകദേശം 22 ദശലക്ഷം കുടുംബങ്ങളെ ബാധിക്കുന്നു, ഇത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. വർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ നടത്തിയ ഇടപെടലുകൾ ഫലവത്തായില്ല.
അതേസമയം എല്ലാ കുടുംബങ്ങൾക്കും അവരുടെ ഊർജ്ജ ബില്ലുകളിൽ നിന്ന് £200 കിഴിവ് നൽകിക്കൊണ്ട് ബില്യൺ കണക്കിന് പൗണ്ടുകളുടെ പദ്ധതികൾ ചാൻസലർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എനർജി ബില്ലുകളിൽ കുറവ് രേഖപ്പെടുത്തുമ്പോൾ കിഴിവ് നൽകുന്ന തുക തിരിച്ച് നൽകേണ്ടി വരുമെന്നാണ് സൂചന. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 300 പൗണ്ട് വരെ അധിക സഹായവും നല്‍കുമെന്നാണ് സൂചന.
ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായ രണ്ടാം മാസവും ഉയര്‍ത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇത് നിരവധി ഭവനഉടമകള്‍ക്ക് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പേയ്‌മെന്റിന് വഴിയൊരുക്കും. ഈ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാക് ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
എനര്‍ജി പ്രൈസ് വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കാന്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ ലക്ഷക്കണക്കിന് ഭവന ഉടമകള്‍ക്ക് റിബേറ്റ് നല്‍കാനാണ് ചാന്‍സലര്‍ ഒരുങ്ങുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് എ മുതല്‍ സി വരെ സര്‍ക്കാര്‍ ഗ്രാന്റ് മൂലമുള്ള റിബേറ്റ് ലഭിക്കും. എനര്‍ജി വില വര്‍ദ്ധനവിന് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ്, കൗണ്‍സില്‍ ടാക്‌സ്, മറ്റ് ബില്ലുകള്‍ എന്നിവ ഉയരുമ്പോള്‍ കുടുംബങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ച വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പേ തുര്‍ക്കിയില്‍ സമാന രീതിയില്‍ ദുരന്തം. തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ മരവിച്ചു മരിച്ച പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്‌സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു ട്വീറ്റ് ചെയ്തു. മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ വളരെക്കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ചെരുപ്പുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റക്കാരോടുള്ള ഗ്രീക്ക് അതിര്‍ത്തി സേനയുടെ ക്രൂരതകള്‍ വ്യക്തമാക്കുന്നതാണ് സംഭവമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇവരുടെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ നിലപാടുകളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭയാര്‍ഥികളോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് ഗ്രീസിനുള്ളതെന്നത് നാളുകളായി വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണമാണ്.മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കുന്നത് തുര്‍ക്കി-ഗ്രീസ് വഴിയാണ്. തുര്‍ക്കിയില്‍ നിന്ന് ബോട്ടുകള്‍ വഴി കുടിയേറ്റക്കാരെ ഈജിയന്‍ കടലിലൂടെ ഇറ്റലിയിലേക്ക് കടത്തുന്ന ഒട്ടേറെ കള്ളക്കടത്ത് സംഘങ്ങളുണ്ട്.
ഭൂരിഭാഗം പേരും ഒന്നുകില്‍ വടക്കുകിഴക്കന്‍ അതിര്‍ത്തി കടന്നോ കിഴക്കന്‍ ഈജിയന്‍ കടല്‍ ദ്വീപുകളിലേക്കുള്ള കള്ളക്കടത്ത് ബോട്ടുകളില്‍ കയറിയോ ഗ്രീസിലേക്ക് കടക്കുന്നു. കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ട് ഒട്ടേറെപ്പേര്‍ കഴിഞ്ഞ മാസങ്ങളില്‍ മരിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
കുടിയേറ്റക്കാരെ തടയാന്‍ ഗ്രീസ് അതിര്‍ത്തിയില്‍ വലിയ വേലികള്‍ കെട്ടുകയും ഇവിടെ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നുള്ള കുടിയേറ്റക്കാരെ നദി കടത്തി തിരികെ അയയ്ക്കുകയും കടല്‍ മാര്‍ഗം എത്തിയവരെ അതേ വഴി തിരിച്ചയയ്ക്കുകയുമൊക്കെ ഗ്രീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള നടപടികളാണ്.
എന്നാല്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ പന്ത്രണ്ട് പേരെ അതിര്‍ത്തി സേന നിര്‍ബന്ധിച്ച് തിരിച്ചയച്ചതാണെന്ന വാദം ഗ്രീസ് തള്ളിയിട്ടുണ്ട്. കുടിയേറ്റ സംഘം അതിര്‍ത്തിയിലെത്തിയിരുന്നില്ലെന്നും സേന ക്രൂരമായി പെരുമാറി എന്ന വാദം തികച്ചും വ്യാജമാണെന്നും ഗ്രീക്ക് മന്ത്രി നോട്ടിസ് മിറ്ററാച്ചി അറിയിച്ചു.
തമിഴ്‌നാട്ടിൽ സഹപാഠിയുടെ വീട്ടിലേക്ക് പോയ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിൻ ഷാ (20) യുടെ മരണത്തിലാണ് കോളേജ് അധികൃതരും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്.
ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വർഷ ഡിഫൻസ് (നേവി) വിദ്യാർത്ഥി ഷാഹിൻ ഷായാണ് ജനുവരി രണ്ടിന് കടലിൽ കുളിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടിൽ ജമാലുദ്ദീൻ – സബീന ദമ്പതികളുടെ മകനാണ് ഷാഹിൻ. അവധി ദിവസമായിരുന്നതിനാൽ സുഹൃത്തുക്കളോടൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് പോകുന്ന വിവരം രാവിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.
പിന്നീട് അന്നേദിവസം ഉച്ചയോടെ ഷാഹിൻ ഷാ മരണപ്പെട്ടെന്ന് വിവരം ലഭിച്ചു. വൈകിട്ട് മൂന്നു മണിയോടെയാണ് ആൻഡമാനിലുള്ള കുടുംബത്തിന് മരണവാർത്ത എത്തിയത്. എന്നാൽ, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്പർ വൈകിട്ട് നാല് വരെയും ഓൺലൈനിൽ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഷാഹിൻ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി പരസ്പരവിരുദ്ധമാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
ഷാഹിൻ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളിൽ വ്യക്തമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പടെ വൈകിപ്പിക്കുന്നതായും കുടുംബം ആരോപിച്ചു. എം5 എന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
മരണം സംബന്ധിച്ച് ഷാഹിൻ ഷായുടെ ബന്ധുക്കൾ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടുത്തദിവസം അത് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. മരണത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. ഷാഹിന്റെ സഹോദരി ഷാലിമ ആൻഡമാനിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
മകളോടൊപ്പം എംബിബിഎസ് പഠിക്കാൻ അച്ഛനും. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയ അച്ഛൻ ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ. മുരുഗയ്യൻ (54), മകൾ ആർ.എം.ശീതൾ (18) എന്നിവർക്കാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്. മുരുഗയ്യൻ മുരുഗയ്യൻ ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിലും മകൾ ശീതൾ പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലുമാണു ഇന്നലെ വന്ന അലോട്മെന്റിൽ പ്രവേശനം നേടിയത്.
മുരുഗയ്യൻ എൻജിനീയറിങ്, നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങളും നേടിയിട്ടുണ്ട്. ചെറുപ്പത്തിൽ ഡോക്ടറാകാൻ ആഗ്രഹം ഉണ്ടായിരുന്നതായി മുരുഗയ്യൻ പറഞ്ഞു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്താൽ എൻജിനീയറായി. ഉയർന്ന പ്രായപരിധി നിബന്ധനയില്ലാതെ ആർക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെ മുരുഗയ്യന്റെ ആഗ്രഹത്തിന് വീണ്ടും ചിറകുമുളച്ചു.
റിഫൈനറിയിലെ ജോലി കഴിഞ്ഞു വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യൻ നീറ്റ് പരീക്ഷയ്ക്കു പഠിച്ചത്. ഭാര്യ മാലതി പൂർണ പിന്തുണ നൽകി. തഞ്ചാവൂർ സ്വദേശിയായ മുരുഗയ്യൻ 31 വർഷമായി കേരളത്തിലുണ്ട്. 21 വർഷമായി തൃപ്പൂണിത്തുറ തെക്കുംഭാഗം മാലതി നിലയത്തിലാണ് താമസം. അടുത്ത അലോട്മെന്റ് കൂടി നോക്കിയ ശേഷമേ ഏതു കോളജിൽ ചേരണമെന്നു തീരുമാനിക്കൂ.
പിതാവിന്റെ അന്ത്യാഭിലാഷം സാധിച്ചു നല്‍കുന്നതിന്റെ ഭാഗമായി പത്രത്തില്‍ പരസ്യം നല്‍കിയ പെരുമാതുറ സ്വദേശി നസീര്‍ ഒടുവില്‍ വെട്ടിലായി. കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്‍കുന്നു എന്നായിരുന്നു പരസ്യം.എന്നാല്‍ ഒന്നിലധികം ലൂയിസുമാര്‍ രംഗത്തെത്തി. ഇതില്‍ ജീവിച്ചിരിക്കുന്ന ലൂയിസിനെ റിപ്പോര്‍ട്ടര്‍ ടിവിയും കണ്ടെത്തി.
മുപ്പത് വര്‍ഷം മുന്‍പ് നസീറിന്റെ പിതാവ് കൊല്ലം സ്വദേശി ലൂസിസില്‍ നിന്നും ഇരുപത്തിരണ്ടായിരം രൂപം കടം വാങ്ങിയിരുന്നു. വിദേശത്ത് വച്ചായിരുന്നു ഈ സംഭവം.അബ്ദുള്ള മരിക്കുന്നതിന് മുന്‍പ് തന്റെ പഴയ സുഹൃത്തില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മകനോട് പറഞ്ഞു. മേല്‍ വിലാസം അറിയാത്തത് കൊണ്ട് പേര് വച്ച് പരസ്യവും നല്‍കി. ഇതിനകം അഞ്ച് പേര്‍ പണം വാങ്ങാന്‍ രംഗത്തെത്തി. ഇതില്‍ നാല് പേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാള്‍ പറയുന്നു.
1975 ല്‍ ദുബായിലെത്തിയ ലൂയിസ് പാസ്‌പോര്‍ട്ടും തെളിവായി നിരത്തുന്നു.തന്റെ സഹോദരന്റെ പേര് ബേബിയാണെന്നും പറയുന്നു.ഇതേ അവകാശ വാദമാണ് മരണപ്പെട്ട് പോയ മറ്റ് ലൂസിസുമാരുടെ ബന്ധുക്കള്‍ക്കും. ഇതോടെയാണ് നസീര്‍ അങ്കലാപ്പിലായത്. രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ജീവിച്ചിരിക്കുന്ന ലൂസിസിന് പണം നല്‍കാനാണ് നാസറിന്റെ തീരുമാനം. അല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കണമെന്നും നസീര്‍ പറയുന്നു.
1980കളില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മകന്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. ‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക നാസര്‍,’ എന്നാണ് പരസ്യം.
സംഭവമിങ്ങനെ, 1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നല്‍കി അബ്ദുള്ളയെ സഹായിച്ചു. 1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു.
അന്ന് നവമാധ്യമങ്ങള്‍ വഴി അബ്ദുള്ളയുടെ മക്കള്‍ അറിയിപ്പ് നല്‍കിയെങ്കിലും ലൂയിസിനെ കണ്ടെത്താനായില്ല. കഴിഞ്ഞ 23ാം തിയതി 83 കാരനായ അബ്ദുള്ള മരിക്കുകയും ചെയ്തു. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം നവ മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. അതിനാല്‍ ആളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. പരസ്യം കണ്ട് ഒരാള്‍ ഇവരെ വിളിച്ചു. ലൂസിസിനെ അറിയാമെങ്കിലും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള.
പാലക്കാട്∙ ഭയപ്പെടുത്തുന്ന രീതിയിൽ സംസ്ഥാനത്തു പിടിമുറുക്കുകയാണ് ലഹരി ഉപയോഗവും കടത്തും. ഇത്തരം കേസുകളിൽപ്പെടുന്ന സ്ത്രീകളുടെ എണ്ണവും മുൻപില്ലാത്ത വിധം കൂടുന്നു. പിടിയിലാകുന്ന സ്ത്രീകളിൽ കൂടുതലും 22–25 വയസ്സിനിടയ്ക്കുള്ള വിദ്യാർഥികളാണെന്നത് ആശങ്കയുടെ തോത് വർധിപ്പിക്കുകയാണ്. എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്താംഫെറ്റമിൻ), ഹഷീഷ് ഒായിൽ, എൽഎസ്ഡി സ്റ്റാംപ് (ലൈസർജിക് ഡൈ ആസിഡ് എത്തിലമൈഡ്) എന്നിവ കടത്തുന്ന സംഘങ്ങളിലാണ് വനിതകൾ കൂടുതൽ. അതിൽ എംഡിഎംഎ ഉപയോഗിക്കുന്നവരും വിൽക്കുന്നവരുടെ എണ്ണമാണ് അധികമെന്നും നർക്കോട്ടിക്ബ്യൂറോ, എക്സൈസ് എൻഫോഴ്സ്മെന്റ്–ഇന്റലിജൻസ് വിഭാഗങ്ങൾ വ്യക്തമാക്കുന്നു.
ലഹരിക്കടത്തിൽ യുവതികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നവിധം ഉയരുന്നതായി എക്സൈസ് കഴിഞ്ഞദിവസം ഹൈക്കോടതിയെയും അറിയിച്ചിരുന്നു. കോവിഡ്കാലത്താണ് ഈ സാഹചര്യം വർധിച്ചത്. നേരത്തേ കഞ്ചാവ് കടത്തുസംഘത്തിൽ സ്ത്രീകളുണ്ടായിരുന്നെങ്കിലും അവരിൽ മിക്കവരും ഇതരസംസ്ഥാനക്കാരും മോശം ജീവിത സാഹചര്യവുമുള്ളവരുമായിരുന്നു. എന്നാൽ മൂന്നു വർഷമായി പ്രഫഷനൽ കോഴ്സ് വിദ്യാർഥിനികളും ഐടി മേഖലയിൽ അടക്കം ജോലി ചെയ്യുന്നവരുമാണ് സംഘങ്ങളിലുളളവരിൽ അധികവും. ഇവരിൽ എല്ലാവരും എംഡിഎംഎ, സ്റ്റാംപ് ലഹരിക്കും അടിമകളാണ്. പിന്നീട് അതിന്റെ കരിയറായി മാറുകയുമാണ് ചെയ്യുന്നത്.
കണ്മഷി രൂപത്തിൽ പോലും ലഹരിമരുന്നുകൾ ലഭിക്കുമ്പോൾ വിദ്യാലയങ്ങളിൽ വേഗത്തിൽ പ്രചരിപ്പിക്കാൻ കഴിയുമെന്ന അപകടവുമുണ്ട്. കാക്കനാട് ഫ്ലാറ്റ് ലഹരിക്കടത്തുകേസിൽ പിടിയിലായ മൂന്നു വനിതകളിൽ ഒരാൾ അധ്യാപികയാണ്. അവർ എംഡിഎമ്മിന്റെ ചില്ലറ വിൽപനക്കാരിയും സംഘങ്ങളുടെ ഏകോപന ചുമതലക്കാരിയുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. രണ്ടു വർഷത്തിനിടയിൽ 18 യുവതികളാണ് ഇത്തരം കേസുകളിൽ പിടിയിലായത്. ഇടുക്കി വണ്ടിപ്പെരിയാറിൽ എംഡിഎമ്മുമായി അറസ്റ്റിലായ 22 വയസ്സുള്ള തിരുവനന്തപുരത്തുകാരിയാണ് ഈ നിരയിൽ ഒടുവിലത്തേത്.
വാളയാർ അതിർത്തിയിലൂടെ വരുന്ന വാഹനം ബെംഗളൂരുവിൽ നിന്നാണെന്ന് അറിഞ്ഞാൽ അതിൽ ലഹരിമരുന്നുണ്ടാകുമെന്ന് ഉറപ്പിക്കേണ്ട സ്ഥിതിയിൽ വ്യാപകമാണു കടത്തെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ബൈക്കിൽ വരുന്ന ജോഡികൾ കോളജിന്റെ തിരിച്ചറിയൽകാർഡ് കാണിച്ചാലും കാര്യമില്ല. ഇത്തരത്തിൽ ആറുമാസത്തിനിടയിൽ പരിശോധിച്ച 23 ബൈക്കുകളിൽ 14 എണ്ണത്തിലും എംഡിഎംഎ ഉണ്ടായിരുന്നു. ഫ്രീക്കൻമാർക്ക് പിന്നിലുളള വനിതകളുടെ ബാഗിലും അടിവസ്ത്രത്തിലുമായിരുന്നു അവ ഒളിപ്പിച്ചിരുന്നത്.
ഒരു ബൈക്കിലെ യുവാവിന്റെ പഴ്സിലായിരുന്നു രണ്ടുഗ്രാം ലഹരി. കാറിലെ കുടുംബയാത്ര പലപ്പോഴും ലഹരിക്കച്ചവടത്തിനും വിതരണത്തിനുമുളളതായി മാറിയതോടെ പരിശോധനയും ശക്തമായി. ക്ലാസ്‌മേറ്റ്, പഠിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ എന്നിവർ മുഖേനയാണ് ഇവർ കടത്തുകാരായി മാറുന്നതെന്നാണ് മിക്ക കേസുകളിൽ നിന്നുമുളള വിവരം. പിന്നീട് നാട്ടിലേക്കുള്ള വരവിൽ ലഹരി ഒഴിവാക്കാൻ കഴിയാത്ത ഘടകമായി മാറും. മൂന്നു ഫ്രീക്കന്മാർക്ക് ഒരു യുവതി എന്ന നിലയിലാണ് ലഹരിക്കടത്തു വാഹനങ്ങളിൽ കണ്ടുവരുന്നത്. ഇവരുടെ സാമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ആഫ്രിക്കൻ വംശജരുമായുള്ള ബന്ധവും വ്യക്തമായി.
യുവതികൾ ശരീരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കൊണ്ടുവരുന്നത് വ്യാപകമാണിപ്പോൾ. എംഡിഎംഎ, സ്റ്റാംപുകൾ എന്നിവ രഹസ്യഭാഗങ്ങളിൽ സൂക്ഷിക്കുന്നത് പലപ്പോഴും പരിശോധനയ്ക്കും തടസ്സമാകുന്നുണ്ട്. കോയമ്പത്തൂർ ചാവടിയിൽനിന്ന് പിടികൂടിയ കൊല്ലം സ്വദേശിയായ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിനിയുടെ അടിവസ്ത്രങ്ങളിൽനിന്ന് അഞ്ചുഗ്രാം ലഹരി മരുന്നാണ് പിടികൂടിയത്. കേസെടുത്ത് വിവരം വീട്ടുകാരെ അറിയിച്ചപ്പോൾ മറുപടി ആദ്യം രൂക്ഷമായ അസഭ്യമായിരുന്നുവന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറയുന്നു. അത്രയ്ക്കു വിശ്വാസമായിരുന്നു മകളിൽ അവർക്ക്.
പിതാവും ആങ്ങളയും സ്ഥലത്തെത്തി കാര്യങ്ങളറിഞ്ഞപ്പോൾ തളർന്നുപോയി. രണ്ടുവർഷം മുൻപ്, ഉറക്കമൊഴിച്ചു പഠിക്കുന്നതിലെ സമ്മർദ്ദം ഒഴിവാക്കാനുളള സൂത്രവിദ്യയായാണ് കൂട്ടുകാരി ലഹരിയായി നൽകിയത്. രണ്ടു തവണ കഴിച്ചതോടെ അതിൽനിന്നു തിരിച്ചുകയറാൻ കഴിയാതെയായി. ഇപ്പോൾ അതു വാങ്ങാൻ ലഹരി കടത്തുകാരിയുമായി. കടത്തും കച്ചടവും ഒരുപോലെ നടത്തിയ വനിതയെ പിടികൂടിയത് കാക്കനാട് ഫ്ലാറ്റ് ലഹരിക്കേസിലാണ്. അധ്യാപികയാണ് അവർ. കേസിൽ കച്ചവടത്തിന്റെ കണ്ണികൾ അന്വേഷിച്ച തുടങ്ങിയപ്പോൾ സംഘത്തിലുള്ള യുവതികളുടെ എണ്ണം മൂന്നായി.
പിടിയിലായ യുവതികളിൽ രണ്ടു പേരൊഴികെ ബാക്കി 90 ശതമാനവും പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നവരാണ്. ബാക്കിയുള്ളവർ ബിരുദ കോഴ്സുകാരും. കർണാടകയിൽ പഠിക്കുന്നവരാണ് ഭൂരിഭാഗവും. തേവരപാലത്തിനടുത്തുനിന്ന് ഫ്രീക്കന്മാർക്കൊപ്പം എംഡിഎംഎ വിൽപനയ്ക്ക് ഇറങ്ങി അറസ്റ്റിലായ യുവതി ബെംഗളൂരുവിൽ എംബിഎ അവസാന സെമസ്റ്റർ വിദ്യാർഥിയാണ്. ബെംഗളൂരുവിൽനിന്ന് ബൈക്കിൽ എത്തിച്ച ‘സാധനം’ അവരിൽനിന്നു വാങ്ങി വിൽപനയ്ക്കു നിൽക്കുമ്പോഴാണ് അറസ്റ്റിലായത്.
ആ പെൺകുട്ടി രണ്ടാം സെമസ്റ്ററിലാണ് ലഹരി ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീട് അതിനുള്ള പണം കണ്ടത്താൻ അതു വിൽക്കേണ്ട സ്ഥിതിയായി. ക്രിസ്മസ് അവധിക്ക് വീട്ടിൽ വന്ന യുവതി എംഡിഎംഎ ലഭിക്കാൻ സാഹചര്യമില്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് ബെംഗളൂരുവിൽനിന്ന് എത്തിച്ചത്. യുവാക്കൾ അടക്കം വിവിധ കേസുകളിൽ ഇതുവരെ അറസ്റ്റിലായവർ ബിടെക്, എംസിഎ, എംബിബിഎസ്, എംബിഎ വിദ്യാർഥികളാണ്.
സമ്മർദം, ഭയം, പരീക്ഷാപ്പേടി, വീട്ടിൽനിന്നു വിട്ടുനിന്നു പഠിക്കുമ്പോഴുണ്ടാകുന്ന മനഃപ്രയാസം (ഹോംസിക്ക്നസ്) ഇതൊക്കെ മാറാനുളള കുറുക്കു വഴിയായിട്ടാണ് ഇവർക്കിടയിൽ മരുന്ന് പ്രചരിക്കുന്നത്. എന്നാല്‍ ഇവരാരും പിന്നിലെ വൻചതി അറിയാതെ അത് ഉപയോഗിക്കുമ്പോൾ പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധത്തിലാകുന്നു. പലർക്കും അത് എത്തിച്ചുകൊടുക്കുന്നത് സഹപാഠികളാണെന്നതും ആശങ്ക ഉയർത്തുന്ന ഒന്നാണ്. സ്റ്റാംപിനും എംഡിഎംഎക്കും അടിമകളായവർ ലൈംഗികചൂഷണത്തിന് ഇരയാകുന്നതും സാധാരണമാണെന്ന് നർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർ പറയുന്നു.
യുവതികൾ ലഹരി ഇടപാടിന് ഒറ്റയ്ക്ക് ഇറങ്ങുന്നത് കുറവാണ്. മിക്കവരും ഡീൽ നടത്തുന്നത് ‘ഇരുണ്ട’ ലോകത്തിലാണ്– അതായത് ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക് നെറ്റിലൂടെ. ക്രിപ്റ്റോ കറൻസിയിൽ വരെയാണ് ഇടപാട്. ഡാർക്ക് നെറ്റിൽ ലഹരി ലഭിക്കാൻ ഒട്ടേറെ ലിങ്കുകളുണ്ട്. അത് പരസ്പരം പങ്കുവയ്ക്കാറുണ്ട് അവരുടെ ശൃംഖലയിൽ. കൊറിയറിൽ സാധനം ചെറിയ അളവിൽ തുടർച്ചയായി എത്തിച്ചുകൊടുക്കാൻ മറ്റു രാജ്യങ്ങളിലെ ഏജൻസികളും തയാറാണ്. ഡാർക്ക് നെറ്റിൽ വാങ്ങുന്നവരും വിൽക്കുന്നവരും പരസ്പരം തിരിച്ചറിയുന്നില്ലെന്ന പ്രത്യേകതയുണ്ട്. അതിനാൽ പിടിക്കപ്പെട്ടവരിൽ അധികം പേർ സുരക്ഷിതരായി വെബ് വഴി ഇടപാടുകൾ നടത്തുന്നതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
യുവതികൾ നടത്തുന്ന ലഹരിക്കച്ചവടത്തിന് മുൻപിലും പിന്നിലും എസ്കോർട്ട് യുവാക്കളാണ്. ആദ്യം രണ്ടു ബൈക്കുകൾ, പിന്നിലുളള ബൈക്കിലുള്ള ജോഡികളിലെ യുവതിയിലായിരിക്കും ലഹരിമരുന്ന്. അതിന് പിന്നിലും രണ്ട് ബൈക്കുകൾ. എത്തേണ്ട സ്ഥലവും ആവശ്യക്കാരുടെ വിവരവും എസ്കോർട്ട് പാർട്ടികൾ യുവതിക്കൊപ്പമുളള യുവാവിന് നൽകുകയാണ് ചെയ്യുന്നത്. പിടിക്കപ്പെട്ട യുവതികളിൽ പലരും ‘ഡാർക്ക് നെറ്റ് ഡീലിൽ’ വിദഗ്ധരാണെന്നും അധികൃതർ പറയുന്നു.
രണ്ട് സെറ്റ് മേശ, രണ്ടു സെറ്റ് കസേര എന്നിവ വിൽപനയ്ക്കുവച്ചുവന്ന ഡാർക്ക് നെറ്റിലെ പരസ്യം കണ്ടാൽ ഉരുപ്പടി കിട്ടുമെന്ന് കരുതേണ്ട. ലഹരിമരുന്ന് ഇടപാടിനുളള കോഡാണിത്. പ്രദേശവും ആളും ശൃംഖലയുമനുസരിച്ച് കോഡുകൾ മാറിവരാറുണ്ട്. ലഹരിക്ക് അടിമകളായവരുടെ കൈകളിലാണ് ഇത്തരം കോഡുകളുണ്ടാവുക. കൺമഷിയെഴുതണം എന്നുസ്ത്രീകൾ പറഞ്ഞാൽ മറ്റെന്തെങ്കിലുമാണെന്ന് ആരെങ്കിലും വിചാരിക്കുമോ? എന്നാൽ കൺമഷിരൂപത്തിൽ ഇവർ ലഹരി ഉപയോഗിക്കുന്നതിന്റെ കോഡാണ് കൺമഷിയെഴുതൽ എന്നത്. സ്കൂളുകളിൽ ഇത്തരം ആകർഷകമായ പേരുകളിലാണ് അപകടകരമായ ഇടപാടുകൾ. ഇത്തവണ ക്രിസ്മസ്–പുതുവത്സര ആഘോഷത്തിന് വലിയ തോതിൽ ഡാർക്ക് നെറ്റ് വഴി കൊച്ചി കേന്ദ്രീകരിച്ച് ലഹരിമരുന്നുകളെത്തിയതായാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു ലഭിച്ച വിവരങ്ങൾ.
പിടിയിലായ യുവതികളിൽ 95 ശതമാനവും ലഹരി ഉപയോഗിച്ച്, അത് ഉപേക്ഷിക്കാൻ കഴിയാതെ പിന്നീട് അതിന്റെ കരിയർമാരായവരാണ്. വീട്ടുകാർ പഠനാവശ്യത്തിന് നൽകുന്ന പണം ലഹരി വാങ്ങാൻ ഉപയോഗിച്ചു സ്ഥാപനത്തിൽനിന്ന് പുറത്തായ കേസുകളുമുണ്ട്. ക്ലാസ്മേറ്റിനൊപ്പം പാർട്ടികളിലെത്തിയും ഉന്മേഷത്തിനുള്ള മരുന്നായുമാണ് ആദ്യം ഉപയോഗിക്കുന്നത്. പാർട്ടികളിൽപ്പെട്ട് ലഹരിക്കടിപ്പെടുന്നവരെ പാർട്ടിഡ്രഗ് എന്നാണ് ലഹരിസംഘത്തിലുളളവർ വിളിക്കുന്നത് .ഒറ്റതവണ കഴിക്കുന്നതോടെ പിന്നീട് അടിപ്പെടുന്ന ലഹരിമരുന്നുകൾ പിന്നീട് ഇഷ്ടമനുസരിച്ച് ലഭിക്കുക പ്രയാസമാണ്.
ലഹരിസ്റ്റാംപിന് ബെംഗളൂരുവിൽ 2000 രൂപയാണ് വിലയെങ്കിൽ കേരളത്തിൽ അത് അയ്യായിരമാണ്. പണം കൊടുത്ത് അതു വാങ്ങാൻ കഴിയാതാകുമ്പോൾ ലഹരി വിൽപനക്കാരികളാവുകയാണ് മിക്കവരും. കഞ്ചാവ് കൊണ്ടുപോകുമ്പോഴുള്ളത്ര ‘റിസ്‌ക്’ എംഡിഎമ്മിനില്ല. ഏതു ചെറിയ അളവിലും അത് എത്തിക്കാം. കർണാടക പൊലീസ് ലഹരിമരുന്നു വേട്ടയിൽ സജീവമല്ലെന്നതിനാൽ ബിസിനസ് ശക്തമാക്കാൻ ലഹരി ലോബിക്ക് തടസ്സമില്ല. അടുത്തിടെ നർകോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധനയും നടപടികളും ശക്തമാക്കിയതുമാത്രമാണ് പ്രതീക്ഷ നൽകുന്നത്. എൻസിബിയുടെ നടപടി ശക്തമായതോടെ ബെംഗളൂരു കേന്ദ്രീകരിച്ചുളള എംഡിഎംഎ സംഘങ്ങളിൽ ചിലർ ചെന്നൈയിലേക്കു കുടിയേറിയെന്നാണ് റിപ്പോർട്ട്.
കുട്ടുകാരിയുടെ അല്ലെങ്കിൽ കൂട്ടുകാരന്റെ നിർബന്ധത്തിനും നിർദേശത്തിനും ഉപദേശത്തിനും വഴങ്ങി ഇത്തരം ലഹരിയിൽ ചെന്നുപെട്ടുപോകരുതെന്നാണ് വിദഗ്ധർക്ക് നൽകാനുള്ള നിർദേശം. തമാശയ്ക്കുപോലും ഉപയോഗിച്ചുപോകരുത്. പിന്നീട് അതിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞെന്നുവരില്ല. സിന്തറ്റിക് ലഹരിമരുന്നുകൊണ്ടൊന്നും കൂടുതൽ പഠിക്കാനോ, ഉന്മേഷം ഉണ്ടാക്കാനോ കഴിയില്ല. മനസ്സിനു സന്തോഷവും ലഭിക്കില്ല. അവസാനിക്കാത്ത ദുരിതവും സങ്കടവുമാണ് ലഹരി ഉപയോക്താക്കളെ കാത്തിരിക്കുന്നതെന്ന് തിരിച്ചറിയുക. തലച്ചോറിനെയും മനസ്സിനെയും അത് തകർത്തുകളയും, വലിഞ്ഞു മുറുക്കി, ഞെരുക്കി ഉടയ്ക്കും. ആകർഷകമായ വിധത്തിൽ ലഹരിമരുന്നുകൾ മുൻപിലെത്തുമ്പോൾ, അതിൽപ്പെട്ടുപോയാൽ പിന്നെ ആർക്കും സഹായിക്കാനാവില്ല, ആരും കൂടെയുണ്ടാവുകയുമില്ല. അതിനാൽ അരുത്, കൗതുകത്തിനുപോലും വേണ്ട ലഹരിമരുന്നുകളുടെ ഉപയോഗം.
ബിനോയ് എം. ജെ.
മനുഷ്യൻ പ്രശ്നങ്ങളുടെ ലോകത്ത് ജീവിക്കുന്നു. വാസ്തവത്തിൽ ഈ പ്രശ്നങ്ങൾ അവിടെ ഉള്ളവയാണോ? നാം ജന്മാന്തരങ്ങളിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നു. പ്രശ്നങ്ങൾ ഇല്ലെങ്കിൽ ജീവിതവുമില്ല. നമുക്ക് എന്തെങ്കിലും പണി വേണ്ടേ? സമയം കളയുവാൻ വേണ്ടി നാം തുടങ്ങി വയ്ക്കുന്ന, പ്രശ്നം പരിഹരിക്കുവാനുള്ള പരിശ്രമങ്ങൾ, ഒടുവിൽ നമ്മെത്തന്നെ വിഴുങ്ങുന്നു. നാം അഗാധ ദു:ഖത്തിലേയ്ക്ക് വഴുതിവീഴുന്നു. നാം കുരുക്കിൽ പെട്ടു പോവുന്നു. പിന്നീട് നമുക്ക് അവിടെ നിന്നും മോചനമില്ല.
വാസ്തവത്തിൽ പ്രശ്നങ്ങൾക്ക് ഉണ്മയുണ്ടോ? പ്രശ്നങ്ങൾ യാഥാർത്ഥ്യങ്ങളാണോ? അതോ അവ യാഥാർഥ്യത്തെ മറക്കുകയാണോ? പ്രശ്നങ്ങൾ യാഥാർഥ്യമാണെങ്കിൽ നമുക്ക് പ്രതീക്ഷയ്ക്ക് വകയില്ല. ജീവിതം എന്നും അന്ധകാരാവൃതമായി തുടരും. പ്രശ്നങ്ങൾ മിഥ്യയാണെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഒരു നാൾ നമുക്കവയിൽനിന്ന് പുറത്തു കടക്കാം. പ്രശ്നങ്ങൾ യാഥാർത്ഥ്യത്തെ മറക്കുകയാണ് ചെയ്യുന്നതെങ്കിൽ ആ യാഥാർഥ്യം അത്യന്തം ഭാവാത്മകമായിരിക്കും. അവിടെ അനന്താനന്ദം ഉണ്ടായിരിക്കും. വെറും ശീലത്തിന്റെ ബലം മൂലം, ഇല്ലാത്ത പ്രശ്നങ്ങളെ ഉണ്ടെന്ന് സങ്കല്പിച്ചുകൊണ്ട്, ജീവിതത്തെ നരകമാക്കി മാറ്റുന്ന മനുഷ്യൻ വാസ്തവത്തിൽ മൂഢനാണ്. എന്നാൽ യുക്തിയുടെയും ബുദ്ധിയുടെയും ബലം കൊണ്ട് പ്രസ്തുത ശീലങ്ങൾ അനാവശ്യവും അനാരോഗ്യകരവും ആണെന്ന് മനസ്സിലാക്കി അവയെ ദൂരെയെറിയുന്നവൻ ഈശ്വരപദം പുൽകുന്നു.
ഈ പ്രശ്നങ്ങളെല്ലാം എവിടെ നിന്നും വരുന്നു? നമുക്കൊരു പ്രശ്നമുള്ളതായി നാമാദ്യമേ സങ്കല്പിച്ചു വയ്ക്കുന്നു. പ്രശ്നം ഉണ്ടെങ്കിൽ അതിന് പരിഹാരവും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി നാം വീണ്ടും വീണ്ടും പ്രശ്നങ്ങളെ മനസ്സിലേക്ക് കൊണ്ടു വരുന്നു. അങ്ങനെ പ്രശ്നങ്ങൾ ഒരു ഒഴിയാബാധയായി നമ്മുടെ മനസ്സിൽ കടന്നു കൂടുന്നു. പ്രശ്ന പരിഹാരം ജീവിതവ്രതമായി സ്വീകരിക്കുന്ന മനുഷ്യന് അവന്റെ നൈസർഗ്ഗികമായ സ്വാതന്ത്ര്യവും ആഹ്ളാദവും ശക്തികളും നഷ്ടപ്പെട്ടു പോകുന്നു. പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അറിവ് അനുപേക്ഷണീയമായി വരികയും ആ അറിവാകട്ടെ എല്ലായിടത്തും തെറ്റുന്നതായി നാം കാണുകയും ചെയ്യുന്നു. അറിവ് തെറ്റുന്നതിനൊപ്പിച്ച് നാം കൂടുതൽ കൂടുതൽ അറിവ് സമ്പാദിക്കുന്നതിൽ വ്യഗ്രത കാട്ടുകയും അറിവും പ്രശ്നങ്ങളും തീർക്കുന്ന മായാബന്ധനത്തിൽ നാമകപ്പെട്ടു പോവുകയും ചെയ്യുന്നു. സദാ തെറ്റുന്ന ഈയറിവ് ആപേക്ഷികവും മിഥ്യയുമാകുന്നു. അതിന്റെ പിറകെ ഓടുന്നതു കാരണം നമുക്ക് നൈസർഗ്ഗികമായ സർവ്വജ്ഞ്വത്വം അഥവാ ‘സത്യം’ നഷ്ടപ്പെട്ടു പോവുകയും നമ്മിലെ ഈശ്വരഭാവം തിരോഭവിക്കുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120