literature

ഡോ. ഐഷ വി

പെട്രോമാക്സിന്റെ ശക്തിയേറിയ വെളിച്ചം വയലിൽ കിഴക്ക് ഭാഗത്തു നിന്നും കണ്ടു തുടങ്ങിയപ്പോഴേ തോന്നി സമയം രാത്രി എട്ടു മണിയായെന്ന്. ഏതാനും പേർ ദിവസവും മുടങ്ങാതെ തവളപിടുത്തം നടത്തി പോന്നു. ഞങ്ങളുടെ പുരയിടവും ആലുവിളക്കാരുടെ പറമ്പും തമ്മിൽ വേർതിരിയ്ക്കുന്ന ഒരു നീർ ചാലുണ്ട്. അതിലും പതിവായി അവരിറങ്ങി തവളയെ തപ്പും. 1970 കളിലേയും 1980 കളിലേയും പതിവായിരുന്നു ഇത്.. ഇതേ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് തവളകളെ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണെന്നാണ്. അന്നാട്ടുകാരുടെ തീൻ മേശയിലെ ഇഷ്ട വിഭവങ്ങളിലൊന്ന് തവളയിറച്ചി ഫ്രൈയാണത്രേ. നമ്മുടെ നാട്ടുകാർ വില്ലൻ ചുമയ്ക്ക് ഔഷധമായും തവളയിറച്ചി ഉപയോഗിച്ചിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. മുതുകത്ത് നേരിയ പച്ച നിറമുള്ള കൊഴുത്തുരുണ്ട തവളകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

തവളപിടുത്തക്കാർ പണി നിർത്തി തിരിച്ചു പോകുമ്പോഴേയ്ക്കും അർദ്ധരാത്രിയാകും.
പിന്നെ പിന്നെ തവളകളുടെ എണ്ണം കുറഞ്ഞു വന്നതിനാലാകണം 1990 കളുടെ പകുതി കഴിഞ്ഞപ്പോൾ തവളപിടുത്തക്കാരെ കാണാനില്ലാതായി. ഞാൻ പ്രീഡിഗ്രിയ്ക്ക് കൊല്ലം എസ് എൻ വിമൺസ് കോളേജിൽ പഠിക്കുന്ന കാലം. അവിടെ കാന്റീന്റെയടുത്തായി ഒരു വലിയ സിമന്റ് ടാങ്കിൽ വെള്ളം നിറച്ച് ധാരാളം തവളകളെ ഇട്ടിരുന്നു. ഇതിൽ നിന്നു പിടിച്ചു കൊണ്ടുവരുന്ന തവളകളായിരുന്നു ഞങ്ങളുടെ ഡിസക് ഷൻ ടേബിളിൽ എത്തിയിരുന്നത്. അറ്റൻഡർ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന തവളകളെ ഡിസക്ഷൻ ചെയ്ത് തൊലികളഞ്ഞ് , ത്‌സയാറ്റിക് നെർവ് കണ്ടുപിടിച്ച് ഏകദേശം 1mm x 2mm വലിപ്പത്തിൽ കട്ട് ചെയ്ത എക്സ്റേ ഫിലിം കഷണങ്ങൾ നെർവിനടിയിൽ സൂഷ്മതയോടെ ഫോഴ് സപ് സ് ഉപയോഗിച്ച് എടുത്ത് വച്ച് തവളയുടെ ത് സയാറ്റിക് പ് ലക് സസ് ഡിസ്പ്ലേ തയ്യാറാക്കി മായ റ്റീച്ചർ വന്ന് നോക്കാനായി ഞങ്ങൾ ഡിസക്ഷൻ ടേബിളിനരികിൽ കാത്തു നിൽക്കും. മായ ടീച്ചർ ഓക്കേ പറഞ്ഞാൽ റഫ് റിക്കോർഡും പിന്നെ ഫെയർ റിക്കോർഡും തയ്യാറാക്കാം.

അങ്ങനെ വീട്ടിൽ വച്ച് തവളയെ ഡിസക്ഷൻ ചെയ്യാൻ എനിയ് ക്കൊരു മോഹം. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന ഒരു വൈകുന്നേരം അനുജനും കൂട്ടുകാരും കൂടി പച്ച ഈർക്കിലി തുമ്പ് വളച്ച് കെട്ടി തവളയെ പിടിക്കാനുള്ള കുരുക്ക് തയ്യാറാക്കി. അവർ തോട്ടിലേയ്ക്ക് പോയി. കരയിലോ ആഴം കുറഞ്ഞ വെള്ളത്തിലോ വിശ്രമിക്കുന്ന തവളയുടെ തല ഈർക്കിലി കുടുക്കിട്ട് പിടിച്ച് നാല് തവളകളെ അനുജൻ വീട്ടിലെത്തിച്ചു. ഞാനവയെ ഡിസക്ഷൻ ചെയ്തു. കോളേജിൽ ഫോർമാലിൻ ഉപയോഗിച്ച് മയക്കിയ തവകളെയായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്. എന്നാൽ ഈ ജീവനുള്ള തവളകളെ ഡിസ് ക ട് ചെയ്യാൻ ഞാൻ പെടാപാടുപ്പെട്ടു. ഒന്ന് കൈ കൊണ്ട് പിടിക്കുമ്പോഴേയ്ക്കും വഴുതി പോകുന്ന ശരീരം. വല്ലവിധവും ഡിസക്ഷൻ പൂർത്തിയാക്കി ത്സയാറ്റിക് പ്ലക്സസ് ഡിസ്പ്ലേ അനുജനും അനുജത്തിയ്ക്കും കാണിച്ചു കൊടുത്തു. പിന്നെ ഞങ്ങൾ തവളയുടെ തുടകൾ ഫ്രൈ ചെയ്തു ഭക്ഷിച്ചു. അങ്ങനെ ആദ്യമായും അവസാനമായും തവളയിറച്ചിയുടെ രുചിയറിഞ്ഞു. എന്തുകൊണ്ടാണ് തവളപിടുത്തക്കാർ പതിറ്റാണ്ടുകളോളം സ്ഥിരമായി തവളയെ പിടിച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്.

ഉഭയജീവിയായ തവള ഈസ്റ്റിവേഷൻ, ഹൈബർനേഷൻ എന്നീ പ്രക്രിയകൾക്ക് വിധേയരാകുന്നവരാണ്. പ്രതികൂല കാലാവസ്ഥയാകുമ്പോൾ മാസങ്ങളോളം ഉറങ്ങും. മഴയുടെ ആരംഭത്തിൽ തന്നെ ഉണർന്ന് പൊക്രോം പൊക്രോം ശബ്ദത്തോടു കൂടി ഉത്സാഹഭരിതരായി അവർ പുതുമഴയെ വരവേൽക്കും. മഴയിൽ നനഞ്ഞ പുതു മണ്ണിന്റെ ഗന്ധം അന്തരീക്ഷത്തിൽ പടരും. പറമ്പിൽ പണിക്കാർ തെങ്ങിൻ തടം തുറന്ന് പെരുമഴയിൽ തടത്തിൽ വെള്ളം കെട്ടി നിൽക്കുന്ന സമയത്ത് തവളയുടെ ലാർവയായ വാൽ മാക്രികളെ ധാരാളമായി കാണാമായിരുന്നു.

ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട് വയലിൽ നിന്നും തോട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലായി വളരെ ഉയർന്ന പ്രദേശത്താണ്. ഈ പറമ്പിൽ ഒരു തവളയെ പോലും കാണ്മാനില്ലായിരുന്നു. എന്നാൽ ഞങ്ങൾ മത്സ്യം വളർത്താൻ ഒരു ചെറിയ പടുതാ കുളം , താറാവിന് കുളിക്കാൻ ഒരു കൊച്ചു കുളം എന്നിവ നിർമ്മിച്ചപ്പോൾ എവിടെ നിന്നെന്നറിയില്ല. നല്ല വലുപ്പമുള്ള തവളകൾ ഇവിടേയ് ക്കെത്തി. അങ്ങനെ നാലുകാലുള്ള നങ്ങേലിപ്പെണ്ണിനെ പിടിക്കാൻ കോലു നാരായണനും (ചേര) പുറകെയെത്തി. അങ്ങനെ പായലും മറ്റ് പ്ലവകങ്ങളും മത്സ്യങ്ങളും മാക്രികളും ഉരഗങ്ങളും പാമ്പിനെ പിടിക്കാൻ കീരിയുമൊക്കെയായി ഒരു ഇക്കോ സിസ്റ്റം വലിയ കാല താമസമില്ലാതെ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

CAD/CAM ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ശിവപ്രസാദ് സർ , സാറിന്റെ ചില ജീവിതാനുഭവങ്ങൾ അയവിറക്കി. താഴ്ന്ന ക്ലാസ്സുകൾ മുതൽ ക്ലാസ്സിൽ ഒന്നാമൻ .ബിടെക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് റാങ്ക് ഹോൾഡർ ആയിരുന്നു. ക്യാമ്പസ് പ്ലേസ്മെന്റും കിട്ടി. ആ ജോലിയ്ക്ക് ജോയിൻ ചെയ്തു. കടലുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ചില അസൈൻമെന്റുകളുണ്ടായിരുന്നു. അങ്ങനെ ജോലിയ്ക്കിടയിൽ പ്ലാറ്റ് ഫോം തകർന്ന് സാറും സഹപ്രവർത്തകരും കടലിൽ വീണു. ഏതോ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചതുകൊണ്ട്. നീന്തൽ വശമില്ലാത്ത സാറിനും സഹപ്രവർത്തകർക്കും ജീവൻ തിരിച്ചു കിട്ടി. എന്നാൽ കടലിൽ വീണതിന്റെ ഭയത്തിൽ നിന്നും സാറിന് മോചിതനാകാൻ ആ കാലഘട്ടത്തിൽ കഴിഞ്ഞില്ല. അതിനാൽ ആദ്യം കിട്ടിയ നല്ല ശമ്പളമുള്ള ജോലി രാജി വയ്ക്കേണ്ടി വന്നു. പിന്നെ എംടെക്കിന് ചേർന്നു. അതിനും റാങ്ക് ഹോൾഡർ ആയി. അതു കഴിഞ്ഞ് പി എച്ച് ഡി. അതും വിജയകരമായി പൂർത്തിയാക്കി.

ആഹ്ളാദം നൽകിയ വിജയങ്ങളെക്കാൾ വേദനപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ഏതാനും വർഷങ്ങൾ. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും ലഭിച്ചില്ല. ആകെ നിരാശ ബാധിച്ച കാലം. സ്കൂളിലും കോളേജിലും സാറിനേക്കാൾ മാർക്ക് കുറഞ്ഞയാൾ ഐ എ എസുകാരനായി. നിരന്തരമായ ശ്രമവും അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാനുള്ള തന്റേടവുമായിരുന്നു അദ്ദേഹത്തിന് തുണയായത്. സാറിന്റെ മറ്റൊരു കൂട്ടുകാരൻ മാർക്ക് സ്കോർ ചെയ്യുന്ന കാര്യത്തിൽ പുറകോട്ടായിരുന്നെങ്കിലും ഒരു മെട്രോപോളിറ്റൻ സിറ്റിയിൽ ഒന്നാന്തരമൊരു ഷോപ്പിംഗ് കോംപ്ലെക്സിന്റേയും സൂപ്പർ മാർക്കറ്റിന്റേയും ഉടമയായി കഴിഞ്ഞിരുന്നു. പിന്നെയും വളരെ കാലം കഴിഞ്ഞാണ് സാറിന് ആർ ഇ സിയിൽ സ്ഥിരമായി ലക്ചറർ പോസ്റ്റ് ലഭിച്ചത്. അദ്ദേഹം അന്ന് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഫുൾ സ്കോറർ ആയി മുന്നേറുമ്പോൾ നമ്മളാണ് മിടുക്കരെന്നും വിജയിച്ചവരെന്നും നമ്മൾ ചിന്തിക്കും. എന്നാൽ ജീവിത വിജയം മറ്റു ചില നൈപുണ്യങ്ങൾ ( സ്കിൽ) കൂടിയുള്ളവർക്കായിരിക്കും.

ഇപ്പോൾ റിസൾട്ടുകളുടെ സീസൺ ആണ്. പത്താം ക്ലാസ്സിലും പ്ലസ് ടുവിനും ഫുൾ എപ്ലസ് നേടിയവർ ധാരാളം. ഫുൾ എപ്ലസുകാർക്ക് അഭിനന്ദന പ്രവാഹമായിരിക്കും. അവർക്ക് ഫ്ലക്സ് , അനുമോദന യോഗങ്ങൾ, ട്യൂഷൻ സെന്ററുകാരുടെ നോട്ടീസിൽ ഫോട്ടോ എല്ലാം ഉണ്ടാകും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് ഒന്നോ രണ്ടോ എ പ്ലസ്സുകൾ നഷ്ടപ്പെട്ട ഡിസ്റ്റിംഗ്ഷൻ നേടിയ , നല്ല കഴിവും നൈപുണ്യമുള്ള ധാരാളം വിദ്യാർത്ഥികൾ റിസൾട്ടു വന്നവരുടെ കൂട്ടത്തിലുണ്ടാകും. അവർ പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങൾ ആകാറില്ല. അവർക്ക് ചിലപ്പോൾ വീട്ടിൽ നിന്ന് പോലും അനുമോദനങ്ങൾ ലഭിച്ചെന്ന് വരില്ല. രക്ഷിതാക്കൾ ചിലപ്പോൾ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥിയെ നോക്കി പഠിക്കാൻ അവരെ ഉപദേശിച്ചേക്കാം. അവർക്ക് വേണ്ടിയാണ് എന്റെ ഈ കുറിപ്പ്. ഒന്നോ രണ്ടോ റിസൾട്ടുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല.

മക്കൾക്ക് കുറച്ച് മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവരെ ശകാരിക്കുകയോ രക്ഷിതാക്കൾ മനോവിഷമപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. കാരണം പലവിധത്തിലുള്ള കഴിവുകളുള്ള ബഹുമുഖ പ്രതിഭകളായിരിക്കും അവർ. ചിലർ കര കൗശല വിദഗ്ദരാകാം. ചിലർ ദീനാനുകമ്പയുള്ളവരാകാം , ചിലർ സാഹിത്യത്തിലോ ശാസ്ത്രത്തിലോ കൃഷിയിലോ ഒക്കെ മിടുക്കരാകാം. അവരാരും മോശക്കാർ അല്ല. നാളെ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉതകുന്നവർ ആയിരിക്കും അവർ. രക്ഷിതാക്കളും സമൂഹവും അധ്യാപകരും അവരെയും പ്രോത്സാഹിപ്പിക്കണം. അടുത്ത ഘട്ടത്തിലെ വിജയത്തിലേയ്ക്ക് കുതിക്കാൻ അവരെ സഹായിക്കണം. ആദ്യ ഘട്ടത്തിൽ സ്കോർ കുറഞ്ഞ കുട്ടിയാണെങ്കിലും വിജയിക്കാനുള്ള മനസുണ്ടായിരുന്നാൽ ശുഭപ്രതീക്ഷയുണ്ടായിരുന്നാൽ നിരന്തര ശ്രമമുണ്ടായിരുന്നാൽ തീർച്ചയായും പിന്നീട് അവർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും. ഒരോരുത്തരും അവരവരിൽ ഉറങ്ങിക്കിടക്കുന്ന നൈപുണ്യവും വാസനയും തിരിച്ചറിയണം. അവനവനെ തന്നെ തിരിച്ചറിഞ്ഞ് കഴിവുകൾ തേച്ചുമിനുക്കിയെടുക്കുമ്പോഴേ യഥാർത്ഥ വിജയമാകുന്നുള്ളൂ. അവരവർക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ എടുത്ത് പഠിക്കുമ്പോൾ അവർക്കത് നന്നായി പൂർത്തിയാക്കാൻ സാധിക്കുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന മൈക്കിൾ തരകൻ സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന് കണക്കിലും സയൻസിലും സ്കിൽ കുറവായിരുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ട സോഷ്യൽ സയൻസ് ഐശ്ചിക വിഷയമായെടുത്ത് പഠിച്ചപ്പോൾ റാങ്ക് നേടാനും ഉന്നത പദവിയിൽ എത്താനും സാധിച്ചു. അതിനാൽ എല്ലാ വിദ്യാർത്ഥികളും ഒരാത്മ പരിശോധന നടത്തി അവരവരുടെ നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. ഭാവിയിൽ ഉന്നത വിജയം സുനിശ്ചിതം . എല്ലാ കൊച്ചു കൂട്ടുകാർക്കും സ്വയം തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെയെന്ന് ആശംസിച്ചു കൊണ്ട് തത്ക്കാലം നിർത്തുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

ഇവരെ നമുക്ക് “‘ കുഞ്ഞൂഞ്ഞമ്മ” എന്ന് വിളിക്കാം. ചില മനുഷ്യരുടെ യോഗം അങ്ങിനെയാണ്. അവർക്ക് ഒരു പേര് ഉണ്ടായിരുന്നോ എന്ന് പോലും സമൂഹം ഓർക്കില്ല. നാല് ആൺ തരികളുടെ ഇടയിലെ ഒരു പെൺതരിയായി വളർന്നപ്പോൾ പോലും ആരും പേര് വിളിച്ചില്ല. മോളേന്നോ കുഞ്ഞേന്നോ ഒക്കെ വിളിച്ചു. ആൺ മക്കളെ പഠിപ്പിച്ചപ്പോൾ അവരെയാരും പഠിപ്പിച്ചില്ല. മുറച്ചെറുക്കന് വിവാഹം ചെയ്ത് കൊടുത്തപ്പോൾ അയാൾ അവളെ “എടീ” എന്നു വിളിച്ചു. കാലക്രമേണ അവരും സ്വന്തം പേര് മറന്നു. എങ്കിലും ഏക പുത്രിക്ക് ” ലക്ഷ്മി” എന്ന് പേരിടാൻ കുഞ്ഞൂഞ്ഞമ്മ മറന്നില്ല. കുഞ്ഞുഞ്ഞമ്മയുടെ ഭർത്താവ് കേശവൻ ഉളള പറമ്പിലെ തേങ്ങ സമയാസമയം വെട്ടിച്ച് കാശാക്കുകയല്ലാതെ തെങ്ങിന്റെ തടം തുറക്കുകയോ വളമിടുകയോ കിളയ്ക്കുകയോ മറ്റെന്തെങ്കിലും ജോലി ചെയ്യുകയോ ഒന്നും ചെയ്തില്ല. കുഞ്ഞൂഞ്ഞമ്മ ചാരവും അടുക്കള മാലിന്യവും സമയാസമയം ഓരോ തെങ്ങിന്റേയും മൂട്ടിലെത്തിച്ചിരുന്നതിനാൽ അന്നം മുട്ടാതെ കഴിയാനുള്ള വക കല്പ വൃക്ഷം അവർക്ക് നൽകിക്കൊണ്ടിരുന്നു. കാലം 1960 കളായിരുന്നതിനാൽ മൊബൈൽ ഫോൺ, ടിവി, മിക്സി, ഗ്രൈന്റർ, വാഷിംഗ് മെഷീൻ എന്നിങ്ങനെ യാതൊരു വീട്ടുപകരണങ്ങളും വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നില്ല. അവർക്ക് മറ്റ് ചിലവുകളും ഇല്ലായിരുന്നു. ഒരു വീടും പറമ്പുകളും ഏക പുത്രി ലക്ഷ്മി അവകാശിയായുള്ളതായതിനാൽ സ്ത്രീധനത്തെ കുറിച്ചും അവർക്ക് ചിന്തിക്കേണ്ടിയിരുന്നില്ല. മകളുടെ വിവാഹ ശേഷം മകളുടെ മക്കളെ വളർത്തുന്നതിലായി കുഞ്ഞൂഞ്ഞമ്മയുടെ ശ്രദ്ധ. മകളുടെ പ്രസവങ്ങളുടെ എണ്ണം കൂടി കൂടി വന്നു. കുഞ്ഞുഞ്ഞമ്മയുടെ കൂനും. കേശവന് സമയാസമയം ഭക്ഷണം കഴിച്ചാൽ മാത്രം മതി.

ഒന്ന് രണ്ട് ദിവസമായി കുഞ്ഞൂഞ്ഞമ്മയെ കാണുമ്പോൾ കേശവന്റെ അവിഹിതത്തെ കുറിച്ച് പറയാൻ തുടങ്ങി. വിഷമം ഉള്ളിലൊതുക്കിയെങ്കിലും മകൾ വീട്ടിലുണ്ടായിരുന്നതിനാൽ കുഞ്ഞൂഞ്ഞമ്മ അതേ പറ്റി ഒന്നും ചോദിച്ചില്ല. മകൾ ഭർത്താവിന്റെ വീട്ടിൽ പോയി കഴിഞ്ഞ് ഒരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ കുഞ്ഞൂഞ്ഞമ്മ കേശവനോട് അതേ പറ്റി ചോദിച്ചു. ചോദ്യം കേട്ടതും കേശവൻ ഉത്തരം പറയാൻ മുതിർന്നില്ല. പ്രവർത്തിച്ചതേയുള്ളൂ. കുഞ്ഞൂഞ്ഞമ്മയുടെ ആഹാരം തട്ടിതെറിപ്പിച്ചു. ആ വീട്ടിലെ അടുപ്പിൽ വേവിക്കാൻ ഭക്ഷണം കഴിക്കാൻ ഒന്നും തന്നെ കേശവൻ പിന്നെ കുഞ്ഞൂഞ്ഞമ്മയെ അനുവദിച്ചില്ല. അയൽപക്കത്ത് സഹോദരന്റെ വീട്ടിൽ പോയി പാചകം ചെയ്യാൻ കുഞ്ഞൂഞ്ഞമ്മ ശ്രമിച്ചെങ്കിലും നാത്തൂനാരുടെ മുഖം കടുത്തു കണ്ടപ്പോൾ അവർ ആ ശ്രമം മതിയാക്കി. അപ്പോഴാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് തന്റെ പേരിലുള്ള 20 സെന്റ് സ്ഥലത്ത് ഒരു വീട് വച്ചാലോ എന്ന ആഗ്രഹം ഉണ്ടായത്. പണിക്കാരെ കൊണ്ട് പറമ്പിലെ തന്നെ മണ്ണ് കുഴിച്ചെടുത്തു കുഴച്ച് മൺകട്ടയറുത്തെടുത്ത് വെയിലത്തുണക്കി വീട് പണിഞ്ഞു. രണ്ടുമൂന്ന് കട്ടകൾ അല്പം അകലത്തിൽ ക്രമീകരിച്ച് ജാലകങ്ങളും തയ്യാറാക്കി. മേൽക്കൂര ഓലമേഞ്ഞ് പ്രകൃതി സൗഹൃദമായ ഒരു വീട് നിർമ്മിക്കാൻ കുഞ്ഞുഞ്ഞമ്മയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. തന്റെ കാലം കഴിഞ്ഞാൽ സ്വയം മണ്ണോട് ചേരുന്ന വീട്. അതിൽ തനിച്ച് താമസമാക്കിയ ആദ്യ ദിവസം കുഞ്ഞൂഞ്ഞമ്മ മനസ്സിൽ വിചാരിച്ചു. പക്ഷി മൃഗാദികളും ഇത്രയൊക്കെത്തന്നെയല്ലേ ചെയ്യുന്നത്. കാറ്റിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്ന ഒരു ഗേഹം. അവയുടെ കാലശേഷം മണ്ണോട് ചേരും.

അന്നുമുതൽ അവർക്ക് വളരെ ശാന്തിയും സമാധാനവും അനുഭവപ്പെട്ടു. അടിക്കടിയുള്ള പ്രസവത്തിനിടയിൽ മകൾക്ക് അമ്മയുടെ കാര്യം അന്വേഷിക്കാൻ സാധിച്ചില്ല. അമ്മാമ്മയെ കാണാതെ വളർന്ന കുഞ്ഞുങ്ങളും കുഞ്ഞൂഞ്ഞമ്മയുടെ പേരിനെ കുറിച്ച് അജ്ഞാതരായിരുന്നു. കുഞ്ഞൂഞ്ഞമ്മയ്ക്ക് പ്രായം കൂടി വന്നപ്പോൾ സഹോദരൻ സാമ്പത്തികമായി സഹായിച്ചു പോന്നു. അങ്ങിനെ കുഞ്ഞൂഞ്ഞമ്മയുടെ അന്ത്യ കാലമായി. ആരെയും ബുദ്ധിമുട്ടിയ്ക്കാതെ കുറച്ച് കരിപ്പട്ടിയും ഒരു മൺകുടത്തിൽ വെള്ളവുമായി തന്റെ വീടിനകത്ത് വാർദ്ധക്യത്തിന്റെ ആസക്തികളുമായി കുഞ്ഞൂഞ്ഞമ്മ ചിത്രഗുപ്തന്റെ കണക്കെടുപ്പ് തീരുന്നതുവരെ കാത്തു കിടന്നു. ജീവനെടുക്കുന്നതു വരെ ജീവിച്ചല്ലേ പറ്റൂ. അപ്പോൾ ജീവൻ നിലനിർത്താൻ അല്പാല്പം കരിപ്പട്ടിയും ജലവും കുഞ്ഞൂഞ്ഞമ്മ അകത്താക്കി. അന്ത്യ നിമിഷങ്ങളെണ്ണി കഴിയുമ്പോൾ കുഞ്ഞൂഞ്ഞമ്മയുടെ മനസ്സ് വളരെ ശാന്തമായിരുന്നു. എല്ലാ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രവും. ശവസംസ്കാരം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇല്ലെങ്കിൽ സമൂഹത്തിന് നാറും എന്ന പക്ഷക്കാരിയായിരുന്നു അവർ. അങ്ങനെ യാതൊരു കർമ്മബന്ധവുമില്ലാതെ അവർ യാത്രയായപ്പോൾ സമൂഹം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി. കുഞ്ഞുഞ്ഞമ്മയുടെ ദേഹം മണ്ണോട് ചേർന്ന് കഴിഞ്ഞപ്പോൾ കാലം അതിന്റെ കർത്തവ്യം പൂർത്തിയാക്കി. വീട് നിന്നതിന്റെ ഒരു പാടു പോലും അവശേഷിപ്പിക്കാതെ എല്ലാം മണ്ണോട് ചേർത്തു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ളതാണ് ഇന്ദിരാമ്മയെ കുറിച്ചുള്ള ഓർമ്മകളും. ഇന്ദിരാമ്മയെ ആദ്യം കണ്ട ദിവസം അവർ തങ്ങളെ സ്വീകരിച്ചത് ഒരു പാത്രം നിറയെ മാമ്പഴ കഷണങ്ങളുമായിട്ടായിരുന്നു. ചിരാവാത്തോട്ടത്തു നിന്നും വയൽ വഴി കുഴുപ്പിലച്ചാമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ ആയിരുന്നു ആദ്യമായി ഇന്ദിരാമ്മയെ കാണുന്നത്. അപരിചിതയായ ഒരു സ്ത്രീ തോട്ടു വരമ്പിലൂടെ മൂന്ന് കൂട്ടികളുമായി വരുന്നത് നോക്കി നിൽക്കുകയായിരുന്നു ഇന്ദിരാമ്മ. അങ്ങനെ ഞങ്ങൾ അടുത്തെത്തിയപ്പോൾ തോടിന്റെ അക്കരെ ഇക്കരെ നിന്നുകൊണ്ട് ഇന്ദിരാമ്മയും അമ്മയും പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ വല്യമാമനെ അവർക്കറിയാം. വല്യമാമന്റെയടുത്താണ് അവർ മരുന്ന് വാങ്ങാൻ പോകുന്നത്. മാത്രമല്ല, അമ്മയും ഇന്ദിരാമ്മയും ഒരേ കുടുംബക്കാർ ആണത്രേ. ഒല്ലാൽ കുടുംബം. അങ്ങനെ ഇന്ദിരാമ്മ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ തോട് മുറിച്ച് കടന്ന് ഇന്ദിരാമ്മയുടെ വീട് നിൽക്കുന്ന പറമ്പിലേയ്ക്ക് കയറി. അവർ ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. മക്കളെയും ഭർത്താവിനേയും പരിചയപ്പെടുത്തി. മൂന്നാമത്തെ മകളോട് മാമ്പഴം കൊണ്ടുവരാൻ പറഞ്ഞു. ആ ചേച്ചി മാമ്പഴം ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കി കൊണ്ടുവന്നു. മാമ്പഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

പിന്നീട് ഞങ്ങൾ ചിറക്കരത്താഴത്ത് താമസമായപ്പോഴാണ്‌ ഇന്ദിരാമ്മയെ വീണ്ടും കാണുന്നത്. ഗിരിജ ചേച്ചിയുടെ വിവാഹ നിശ്ചയത്തിന്റെ അന്ന്. രാവിലെ തന്നെ ഇന്ദിരാമ്മയെത്തി പച്ചക്കറികൾ അരിയാൻ മറ്റു സ്ത്രീകളെ സഹായിച്ചു. അവർ തമ്മിൽ കുശലാന്വേഷണം നടത്തുന്നതും വിശേഷങ്ങൾ പങ്കു വയ്ക്കുന്നതും ഞാൻ കേട്ടിരുന്നു. ഇന്ദിരാമ്മയുടെ ഒരു മകളെ വിവാഹം കഴിച്ചത് രാജസ്ഥാനിൽ ജോലിയുള്ള റയിൽവേ ജീവനക്കാരനായിരുന്നു. ആ മകളുടെ പ്രസവത്തിന് ഇന്ദിരാമ്മയ്ക്ക് അങ്ങോട്ട് പോകാൻ സാധിച്ചില്ല. പക്ഷേ അവിടത്തെ ആൾക്കാർ അവരുടെ ആചാരമനുസരിച്ച് വേണ്ടതെല്ലാം ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും അണിയിച്ചൊരുക്കി ആഘോഷങ്ങൾ നടത്തുകയും ചെയ്തു. അതിനാൽ ഇന്ദിരാമ്മയ്ക്ക് ആ കാര്യത്തിൽ ആശ്വാസമായിരുന്നു.

അന്ന് ഇന്ദിരാമ്മ പറഞ്ഞ മറ്റൊരു കാര്യം ഗൾഫുകാരായ ആങ്ങളമാരെ കുറിച്ചായിരുന്നു. ആങ്ങളമാർ ഇന്ദിരാമ്മയെ സാമ്പത്തികമായി സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരുന്നു. എന്നാൽ അവരുടെ ഭാര്യമാർ കൂടി അറിഞ്ഞ് സമ്മതിച്ച് നൽകുന്ന തുക മാത്രമേ ഇന്ദിരാമ്മ സ്വീകരിച്ചിരുന്നുള്ളൂ. നാത്തൂന്മാർ കൂടി ഇക്കാര്യമറിയണമെന്നായിരുന്നു ഇന്ദിരാമ്മയുടെ നിലപാട്. ഇന്ദിരാമ്മയുടെ ഈ നിലപാട് എനിക്കിഷ്ടപ്പെട്ടു.

ചിറക്കരത്താഴത്തേയ്ക്ക് ബസ് സർവ്വീസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞ് കാപ്പിൽ ഇടവ ഭാഗത്തു നിന്നും വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ ഒരു പെൺകുട്ടി പരവൂരിൽ നിന്നും ഞങ്ങളുടെ നാട്ടിലേയ്ക്കുള്ള ബസിൽ കയറി ലാസ്റ്റ് പോയിന്റായ ചിറക്കര താഴത്തെത്തി. ഇന്ദിരാമ്മയും ആ ബസ്സിലുണ്ടായിരുന്നു. ബസ്സുകാർ അവിടെ ഇറക്കിവിട്ട പെൺകുട്ടി എങ്ങോട്ടും പോകാനിടമില്ലാതെ നിന്നപ്പോൾ ഇന്ദിരാമ്മ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. അന്ന് ആറേഴ് മക്കളുള്ള വീട്ടിലേയ്ക്ക് ഒന്നിനെ കൂടി സ്വീകരിക്കാൻ അവർക്ക് പ്രശ്നമില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഫോണില്ലാതിരുന്ന കാലമായതുകൊണ്ട് നാട്ടിൽ നിന്നും ഒരാളെ കുട്ടിയുടെ വീട്ടിലേയ്ക്കയച്ചു. കുട്ടിയുടെ വീട്ടിൽ നിന്നും ആളെത്തി കുട്ടിയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുപോയി.

ഇന്ദിരാമ്മയുടെ ഒരു മകൾ സുനില എന്റെ കൂട്ടുകാരിയും മറ്റൊരു മകൾ അനില എന്റെ അനുജത്തിയുടെ കൂട്ടുകാരിയുമായിരുന്നു. ചിറക്കര ക്ഷേത്രത്തിൽ പോയി വരുന്ന വഴി ഇന്ദിരാമ്മ ഞങ്ങളുടെ വീട്ടുമുറ്റത്തു കൂടെയും അപ്പുറത്തെ വീട്ടുമുറ്റത്തു കൂടെയും കയറി ഇറങ്ങി കുശലം പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. പിന്നീട് അവർ കടുത്ത പ്രമേഹ ബാധിതയായിതീർന്നു. അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ പോയിട്ട് തിരികെ വരും വഴി ഞങ്ങളുടെ വീട്ടിൽ കയറി കഞ്ഞി വെള്ളം ചോദിച്ചു. അന്ന് കുത്തരിയുടെ കഞ്ഞി വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഞാനതെടുത്ത് കൊടുത്തു. പ്രമേഹ ബാധിതർക്ക് കുത്തരിയുടെ കഞ്ഞി വെള്ളം കുടിച്ചു കൂടെന്ന് പറഞ്ഞ് അവർ കുടിച്ചില്ല.

ഞാൻ കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുന്ന കാലത്തായിരുന്നു ഇന്ദിരാമ്മയുടെ മരണം. ഞാൻ കോഴിക്കോട് നിന്ന് എത്തിയ ദിവസം ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ലീനയും കൂടിയായിരുന്നു ഇന്ദിരാമ്മയുടെ മരണത്തിന് പോയത്. ഞങ്ങൾ ചെന്നപ്പോൾ അവർക്കായി ഒരു കല്ലറ അവിടെ തയ്യാറാകുന്നുണ്ടായിരുന്നു. ഇന്ദിരാമ്മയുടെ ആഗ്രഹപ്രകാരമാണ് കല്ലറയിൽ അടക്കുന്നതെന്ന് ലീന പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ പതിവില്ലാത്ത ഒരു രീതിയാണ് കല്ലറയിൽ അടക്കം ചെയ്യുന്നത്. അതിനാൽത്തന്നെ എനിയ്ക്കതിൽ പുതുമ തോന്നി. അങ്ങനെ ഇന്ദിരാമ്മ സുമംഗലിയായി ഈ ലോകത്തോട് യാത്ര പറഞ്ഞു.

ഇന്ദിരാമ്മയുടെ മരണശേഷം വീടും പറമ്പും ഒരു മകനാണ് ലഭിച്ചത് . മകൻ അത് പണയം വച്ച് ജപ്തി നടപടികൾ നേരിടേണ്ടി വന്നതു മൂലം ഇന്ദിരാമ്മയുടെ ഭർത്താവിന് താമസിക്കാൻ ഇടമില്ലാതായി. അങ്ങനെ ചിറക്കര ത്താഴം ജങ്ഷനിൻ അദ്ദേഹം പണി കഴിപ്പിച്ച കടമുറിയിലേയ്ക്ക് താമസം മാറി. സുനിലയുടെ ഭർത്താവിന്റെ വീടും ആ കടമുറിയ്ക്ക് സമീപമായിരുന്നു. കശുവണ്ടി ഫാക്ടറിയുടെ കെട്ടിട നിർമ്മാണവും പുകക്കുഴൽ നിർമ്മാണവും നല്ല വശമുള്ള മേസ്തിരിയായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം ജ്യോത്സ്യവും പഠിച്ചു. ഞാൻ ഡിഗ്രി കഴിഞ്ഞ് കുറച്ചു നാൾ ടൈപ്റ്റെറ്റിംഗ് പഠിക്കാൻ പോയപ്പോൾ വഴിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടപ്പോൾ എന്റെ നക്ഷത്രവും മറ്റും ചോദിച്ച് മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു. “നീ ടൈപ് റൈറ്റിംഗ് പഠിക്കേണ്ടവളല്ല. വേറെ കോഴ്സുകൾ ചെയ്യുക. നല്ല നിലയിലെത്തും”. പിന്നീട് ഞാൻ കംപ്യൂട്ടർ സയൻസ് എടുത്ത് പഠിച്ചപ്പോൾ അന്ന് പഠിച്ച ടൈപ് റൈറ്റിംഗ് കംപ്യൂട്ടർ കീ ബോർഡുമായി താദാത്മ്യം പ്രാപിക്കൽ എളുപ്പമാക്കി.

വർഷങ്ങൾ കഴിഞ്ഞ് 2008 ഏപ്രിൽ 23 ന് ഞങ്ങളുടെ വീടിന് തറക്കല്ലിടുന്ന സമയത്ത് ഞാൻ ഇന്ദിരാമ്മയുടെ ഭർത്താവിനെ ക്ഷണിച്ചു. അദ്ദേഹം രാവിലെ തന്നെ സ്ഥലത്ത് എത്തി ചേർന്നു. ഞാൻ ദക്ഷിണ കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് വളരെ സന്തോഷമായി. സ്വന്തം നാട്ടിൽ ലഭിച്ച ഒരംഗീകാരമായാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികൾ നന്നായി പൂർത്തിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ ഒരംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ചിലപ്പോൾ അങ്ങനെയാണ്. ഒരാളുടെ കഴിവുകൾ ആ നാട്ടിലെ പലരും അറിയുന്നുണ്ടാവില്ല.

അന്ന് ചടങ്ങ് കഴിഞ്ഞ് പോകുന്നതിന് മുമ്പായി കട്ടിളവയ്ക്കൽ ചടങ്ങ് നടക്കുമ്പോൾ കട്ടിളയുടെ അടിയിൽ ഒരു സ്വർണ്ണത്തരി കൂടി വയ്ക്കണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചു. എന്നിട്ട് പറഞ്ഞ കാര്യം “അന്ന് ഞാനുണ്ടാവില്ല” എന്നായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ ഓണക്കാലത്തിന് മുമ്പ് , കട്ടിളവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ദിരാമ്മയുടെ ലോകത്തേയ്ക്ക് യാത്രയായിരുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

ഇരുപത്തിയഞ്ച് പൈസത്തുട്ട് അനുജൻ അബദ്ധത്തിൽ വിഴുങ്ങിയപ്പോൾ .. ഞങ്ങൾക്കാകെ പരിഭ്രമമായി. അന്ന് ചിരവാത്തോട്ടത്തെ വീട്ടുമുറ്റത്ത് നിന്ന ഒരു ഔഷധ സസ്യമായിരുന്നു ആനത്തകര . അമ്മ ആനത്തകരയുടെ ഇളം ഇലകൾ പറിച്ചെടുത്ത് തോരൻ വച്ചു. അനുജനെ കൊണ്ട് ഈ തോരൻ ധാരാളം കഴിപ്പിച്ചു. പിറ്റേന്ന് വയറിളകിയപ്പോൾ തലേന്ന് വിഴുങ്ങിയ നാണയം സുഖമായി പുറത്തേയ്ക്ക് . ഭേദിയിളക്കണമെങ്കിൽ അമ്മ ഞങ്ങൾക്ക് ആവണെക്കണ്ണയോ ആനത്തകരയിലയുടെ തോരനോ ആയിരുന്നു തന്നിരുന്നത്. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ വളരുന്ന കുലയായി മഞ്ഞ പൂക്കൾ പിടിയ്ക്കുന്ന ഈ ചെടി അന്ന് ചിറക്കര വയലിൽ രണ്ടിടത്തായി കാണപ്പെട്ടിരുന്നു. ഒന്ന് കാവറ ഭാഗത്തും ഒന്ന് കൊച്ചാലുവിളയുടെ കിഴക്കുഭാഗത്തും . ഇപ്പോൾ അവിടെ നിന്നൊക്കെ ഇത് അപ്രത്യക്ഷമായി. വർക്കല റയിൽവേ സ്റ്റേഷൻ വക പറമ്പിൽ ഇത് ധാരാളമായുണ്ട്.

ഈ ചെടിയുടെ കുടുംബത്തിൽ പെട്ടവയാണ് വട്ടത്തകര, പൊൻ തകര, പൊന്നാവീരൻ എന്നിവ. മഴക്കാലത്ത് ധാരാളമായി കണ്ടുവരുന്ന ഈ ചെടികൾ പോഷക ഗുണമുള്ള ഇലക്കറിയായി ആളുകൾ ഉപയോഗിച്ചിരുന്നു. ആയുർവേദത്തിൽ ഒട്ടേറെ ഔഷധങ്ങൾ ഈ സസ്യം കൊണ്ട് ഉണ്ടാക്കാറുണ്ട്. അലോപ്പതിയിൽ ലിവർ സിറോസിസിനുള്ള മരുന്ന് നിർമിക്കുന്നതും ഈ സസ്യത്തിൽ നിന്നു തന്നെ.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

മോഹന്‍ലാല്‍ കാര്‍ റേസറായി അഭിനയിച്ച നടക്കാതെ പോയ സിനിമയെ കുറിച്ച് സംവിധായകന്‍ രാജീവ് അഞ്ചല്‍. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ പേര് ‘ഓസ്‌ട്രേലിയ’ എന്നായിരുന്നു. അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ഓസ്‌ട്രേലിയയുടെ ചിത്രീകരണം നടത്തിയത്.

റിസ്‌കി ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകന്‍. വേറിട്ട ലുക്കിലായിരുന്നു മോഹന്‍ലാല്‍ ആ രംഗങ്ങളില്‍ അഭിനയിച്ചത്. കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ച നായകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ റേസിംഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്.

കാമുകിയുടെ ഭയം മാറാന്‍ നായകന്‍ കാര്‍ വേഗത്തില്‍ ഓടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നുണ്ട് എന്നാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഓസ്‌ട്രേലിയ നടന്നില്ലെങ്കിലും അതിലെ രംഗങ്ങള്‍ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിന് ഉപയോഗിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു കാര്‍ ഒക്കെ ഡിസൈന്‍ ചെയ്തിരുന്നു. നായകന്റെ വര്‍ക്ക്‌ഷോപ്പും ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. എന്നാല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ചിത്രീകരിച്ച രംഗങ്ങളൊക്കെ ബട്ടര്‍ഫ്‌ളൈസിന് വേണ്ടി ഉപയോഗിച്ചു.

ബട്ടര്‍ഫ്‌ളൈസിലെ നായകന്‍ കാര്‍ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു. ബട്ടര്‍ഫ്‌ളൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ശ്രീ പെരുമ്പത്തൂരില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഉപയോഗിച്ചത്. അക്കാലത്ത് ആ സിനിമ ഹിറ്റായി എന്നും രാജീവ് അഞ്ചല്‍ വ്യക്തമാക്കി.

മുഹമ്മദ് റാഷിക്ക് കെ.പി.

മൈലാഞ്ചിപുതച്ച മീസാങ്കല്ലിന് മുകളിൽ പലപ്പൊഴുമൊരു ശലഭം വന്നിരിക്കാറുണ്ട്.
ഖബറിൽ നിന്നുള്ള കഥകൾ കേട്ടു,
ചിറകുകൾ കല്ലോട് ചേർത്തു
അതനങ്ങാതെ കിടക്കും.

കോലായിൽ കാലു നീട്ടിയിരുന്നാണ്
വലിയുമ്മ മുറുക്കുന്നതും, കഥ പറയുന്നതും.
നിലത്തിട്ടാൽ പാമ്പാവുന്ന വടിയുടെ കഥ
ദൈവകല്പനയേറ്റാൻ കത്തിയെടുത്ത
ത്യാഗിയായ ഉപ്പയുടെ കഥ..
കല്ലേറേറ്റു ചോര പൊടിഞ്ഞിട്ടും
അവർക്ക് പൊറുതുകൊടുക്കണമേയെന്നു പ്രാർത്ഥിച്ച
നന്മയുടെ രാജാവിന്റെ കഥ.

എങ്കിലും പറയാതെയൊളിപ്പിച്ച കഥകൾ
വലിയുമ്മയുടെ ചുണ്ടുകൾക്കിടയിൽ വീർപ്പുമുട്ടും.
കിടാങ്ങളുറങ്ങിക്കഴിയുമ്പോൾ മെല്ലെ കണ്ണുകളടച്ചു ദൂരെയെങ്ങോട്ടോ ഉമ്മാമ്മ യാത്ര പോകും.
അവർ പറയാതെ വിട്ട കഥകളിലധികവും
ഉമ്മയാണ്‌ പറഞ്ഞത്, കഥയായല്ല, പയ്യാരമായി.
അപ്പോഴൊക്കെ
വിളക്ക് നോക്കി ഒരു നേർച്ചപ്പൂമ്പാറ്റ ചുവരിൽ
പറ്റിപ്പിടിച്ചു കിടക്കും…

ഖബറാളികൾ കഥ പറയുമോ..?
അവരുടെ കഥകളിലധികവും കാൽവിരലുകളോടൊപ്പം കൂട്ടിക്കെട്ടി
മൂന്നുകഷ്ണം തുണി പൊതിഞ്ഞു മൂടപ്പെട്ടതല്ലേ.?
പിന്നെ മിണ്ടാനും പറയാനുമവർക്ക്
റത്തുബിന്റെ പൊഴിയാത്ത തളിരുകൾ മാത്രം..
അവയോ തസ്ബീഹ് കൊണ്ടു ജന്നതിലേക്കു
വഴിവെട്ടുന്നു,
ദുനിയവിയായ കഥകൾ അവിടെ മരിക്കുന്നു…

അസറുകഴിഞ്ഞാൽ
നേർത്ത തണുപ്പുള്ളൊരു കാറ്റുവീശാറുണ്ട്.
അതിനു ശേഷമാണ് ശലഭങ്ങൾ
അടുക്കളയുടെ, കോലായുടെ ചുവരുകൾ-
തേടി വന്നിരിക്കാറുള്ളത്.
അവരറിയുന്ന കഥകളും
അവർകേട്ട വാർത്തകളും
നമ്മോടു പറയാൻ വരുന്നതാവാം.
മീസാങ്കല്ലിന്റെ തണുപ്പുള്ള,
മൈലാഞ്ചിമണമുള്ള കഥകൾ…

ഉമ്മാമ്മയുടെ മീസാങ്കല്ലിൽ
ഞാൻ കണ്ട കരിയില നിറമുള്ള പൂമ്പാറ്റ
ഇടക്കൊക്കെ അടുക്കളച്ചുവരിൽ
പറ്റിപ്പിടിച്ചിരിക്കുന്നത്‌ കാണാം..
അതു കാണുമ്പോഴേതോ നേർച്ചക്കടമുണ്ടെന്നോതി,യുമ്മ മെല്ലെ
ഖുർആനിലോ മൗലൂദിലോ സ്വയം മറക്കും.
സുബ്ഹിക്ക് മുന്പാ ശലഭം പറന്നു പോകും.

കഥകളാണല്ലോ വിശ്വാസങ്ങൾക്കാധാരം.
ഇപ്പോഴൊന്നും അവയെ കാണാറില്ല..
മരിച്ചവർ മരിച്ചവരാണ്, അവരോടൊപ്പം അക്കഥകളും…
ഇരുളിലെവിടെയോ ഒരു ശലഭം
വഴിതെറ്റി പറക്കുന്നുണ്ടാവണം…
ചരിത്രങ്ങളും, സ്വപ്നങ്ങളും
കഥകളായുറഞ്ഞു കൂടി ഒരു
മൈലാഞ്ചി മൊട്ടിൽ വിടരാൻ കാത്തു കിടക്കുന്നുണ്ടാവും…

ആരറിയാൻ…
ആരറിയാൻ
ഖബറാളികൾ കഥപറയുമോ എന്ന്…
നവയുഗത്തിലെന്നും ഈ സമയമല്ലോ വലുത്…
അതിലെവിടെ ഖബറാളികൾക്കൊരിടം.?
അവരെയും നാം ഖല്ബിന്റെ പള്ളിക്കാട്ടിൽ
മറമാടിയതല്ലേ…
അതു കൊണ്ടാണല്ലോ
മരിച്ചവർ മരിച്ചവരായതും
ശലഭങ്ങൾക്ക് വഴി തെറ്റിയതും….

 

 

 

 

 

 

 

 

മുഹമ്മദ് റാഷിക്ക് കെ.പി. : മലപ്പുറം സ്വദേശി . ഒരു സ്വകാര്യ ലാബിൽ അറ്റൻഡറായി ജോലി ചെയ്യുന്നു 

ഡോ. ഐഷ വി

ലക്ഷ്മി അച്ഛാമ്മ എന്തേ കള്ളന്മാരെ തല്ലിയില്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. അതിനൊരു കാരണമുണ്ട്. ഈ സംഭവത്തിനും വളരെ മുമ്പ് ശ്രീദേവി അപ്പച്ചിയുടെ വിവാഹ നിശ്ചയത്തിന് മുമ്പൊരു ദിവസം അച്ഛൻ കല്ലടയിൽ പോയി മടങ്ങിയെത്തിയപ്പോൾ ഇരുട്ടിപ്പോയി. കല്ലടയിൽ നിന്നും തലച്ചുമടായി കുറെ സാധനങ്ങളും കൊണ്ടാണ് വരവ്. കല്ലടയിൽ നിന്നും കൊച്ചു വെളുപ്പാൻ കാലത്ത് നടക്കാൻ തുടങ്ങിയാൽ നേരം ഇരുട്ടിക്കഴിയുമ്പോൾ ചിറക്കരയിലെത്താം. അങ്ങനെ അച്ഛൻ നടന്നു വരികയായിരുന്നു. എന്തോ ശബ്ദം കേട്ട് ഉറക്കമുണർന്ന ലക്ഷ്മി അച്ഛാമ്മ ഒരു വടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. വൈദ്യുതിയില്ലാത്തതിനാൽ ഒരു മനുഷ്യനേക്കാൾ ഉയരമുള്ള എന്തോ നടന്നു വരുന്നതായി ലക്ഷ്മി അച്ചാമ്മയ്ക്ക് തോന്നി. അതിനാൽ വടിയെടുത്ത് ഒറ്റയടി. അടിച്ചു കഴിഞ്ഞാണ് അത് അച്ഛനായിരുന്നു എന്ന വിവരം ലക്ഷ്മി അച്ഛാമ്മ തിരിച്ചറിയുന്നത്. അച്ഛൻ ശ്രീദേവി അപ്പച്ചിയുടെ വിവാഹ നിശ്ചയത്തിനാവശ്യമായ കുറേ സാധനങ്ങൾ കല്ലടയിൽ നിന്നും കൊണ്ടുവന്നതായിരുന്നു.
ലക്ഷ്മി അച്ഛാമ്മ ധാരാളം നിയമ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ചിലതിൽ വിജയത്തിന്റെ മധുരം നുകരാൻ കഴിഞ്ഞിട്ടുണ്ട്. ചിലതിൽ പരാജയത്തിന്റെ കയ്പു നീരും നുണയേണ്ടി വന്നിട്ടുണ്ട്. വിജയിച്ചതിൽ ഒന്ന് സിങ്കപ്പൂരിലായിരുന്ന മരിച്ചുപോയ മകന്റെ സ്വത്തിൽ നിന്നും ജീവനാംശം ലഭിക്കേണ്ട കേസായിരുന്നു. പിൽക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ മരിച്ചതിന് ശേഷമുള്ള കേസിൽ പ്രീസിഡൻസ് ആയത് ഈ കേസിന്റെ വിധിയാണ്.

കൊച്ചുമക്കളുടെ പഠന കാര്യത്തിലും അവരവരാൽ കഴിയുന്ന ജോലി ചെയ്ത് സ്വന്തം കാലിൽ നിർത്താൻ ലക്ഷ്മി അച്ഛാമ്മ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി ബന്ധുക്കളുടെ വിവിധ സ്ഥാപനങ്ങളിൽ കൊച്ചുമക്കൾക്ക് ജോലി തരപ്പെടുത്തി കൊടുത്തിരുന്നു.

ജനുവരി 19 ലക്ഷ്മി അച്ഛാ’മ്മയുടെ മകന്റെ ശ്രാദ്ധ ദിവസമായിരുന്നു. എല്ലാ വർഷവും ആ ദിവസം ശ്രാദ്ധമാചരിക്കാൻ ലക്ഷ്മി അച്ഛാമ്മ പ്രത്യകം ശ്രദ്ധിച്ചിരുന്നു. ആ ദിവസം ബന്ധുമിത്രാദികളായി ധാരാളം പേർ ആ വീട്ടിൽ എത്തിയിരുന്നു

മറ്റൊന്ന് ലക്ഷ്മി അച്ഛാമ്മ ധാരാളം പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നു എന്നതാണ്. അതിന്റെ പങ്ക് പൊതിഞ്ഞ് മടിക്കുത്തിൽ വച്ച് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടുത്തരിക ലക്ഷ്മി അച്ഛാമ്മയുടെ പതിവായിരുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട ഏറ്റവും ധീരയായ സ്ത്രീ ലക്ഷ്മി അച്ഛാമ്മയായിരുന്നു. ലക്ഷ്മി അച്ഛാമ്മയ്ക്ക് ഇരുട്ടിനേയോ ദൂരത്തേയോ അപവാദത്തേയോ നിയമവ്യവസ്ഥയേയോ ഒന്നും ഭയമില്ലായിരുന്നു. ഒരു പക്ഷേ അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോയതു കൊണ്ടാകാം ലക്ഷ്മി അച്ഛാമ്മയക്ക് ഇത്രയും കരുത്ത് വന്നത്. ” തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നാണല്ലോ പ്രമാണം. ഇക്കാലത്ത് സ്ത്രീകൾ നിരന്തരം പീഡിപ്പിയ്ക്കപ്പെടുകയും, ഭർത്തൃ വീട്ടിലോ സമൂഹത്തിലോ അടിച്ചമർത്തപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യുമ്പോൾ അതിജീവനത്തിന്റേയും നിരന്തര പോരാട്ടത്തിന്റേയും മകുടോദാഹരണമായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ ജീവിതം. ഓരോ പോരാട്ടത്തിലും ശരിയും തെറ്റുമുണ്ടാകാം നീതിയും നീതികേടുമുണ്ടാകാം, ധാർമ്മികതയും അധാർമ്മികതയുമുണ്ടാകാം എന്നിരുന്നാലും ഈ പെൺകരുത്തിനെ സ്മരിക്കാതെ വയ്യ.

നാട്ടുവാഴി തറവാട്ടിൽ നീലമ്മയുടേയും ഈശ്വരന്റേയും മകളായി 120 വർഷം മുമ്പ് ജനനം. നീലമ്മയുടെ സഹോദരൻ കൊച്ചു പത്മനാഭനായിരുന്നു തറവാട്ടു കാരണവർ. 150 ഏക്കറിലധികം വസ്തുവകകൾ ഉണ്ടായിരുന്ന കാരണവർ അനന്തരവളെ പരവൂരിലുള്ള അതിസമ്പന്നമായ കുടുംബത്തിലെ രാമനുമായി വിവാഹം നടത്തി അയച്ചു. രാമൻ തന്റെ ജ്യേഷ്ഠനുമൊത്ത് പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ കച്ചവടം( പങ്ക് കച്ചവടം) നടത്തിയിരുന്നു. കച്ചവടത്തിൽ ജ്യേഷ്ഠന്റെ ചതി അനുജൻ മനസ്സിലാക്കിയിരുന്നില്ല. പാർട്ണർഷിപ്പിൽ ലയബിലിറ്റി കൂടുതൽ ആയിരിയ്ക്കും കമ്പനിയാണെങ്കിൽ ലയബിലിറ്റി കുറവായിരിയ്ക്കും എന്നൊക്കെ കോമേഴ്സ് വിദ്യാർത്ഥികൾ പഠിക്കുന്ന കാര്യങ്ങൾ രാമനോ ഒരു നൂറ്റാണ്ട് മുമ്പ് പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്ന ലക്ഷ്മി അച്ഛാമ്മയോ ഗ്രഹിച്ചിരുന്നില്ലെന്ന് രത്‌ന ചുരുക്കം. ഫലം , രാമനും ഭാര്യയും ജ്യേഷ്ഠന്റെ ചതിയിൽ പാപ്പരാക്കപ്പെട്ട് കുടുംബത്തിൽ നിന്നും കച്ചവടത്തിൽ നിന്നും പുറത്തേയ്ക്ക്. ഒരർത്ഥത്തിൽ പറഞ്ഞാൽ രാമായണത്തിലെ രാമന് ഭാര്യ സീതയുമൊത്ത് വനവാസത്തിന് പോകേണ്ടി വന്നതു പോലത്തെ അവസ്ഥ.

തറവാട്ടിലേയ്ക്ക് സ്വമേധയാ മടങ്ങിപ്പോരാൻ ലക്ഷ്മി അച്ഛാമ്മയുടെ ആത്മാഭിമാനം അനുവദിച്ചില്ല. അതിനാൽ തന്നെ പരവൂരിൽ ഒരു ചായക്കട നടത്തി പൂജ്യത്തിൽ നിന്നും ജീവിതം കരുപിടിപ്പിയ്ക്കാനായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ ശ്രമം. ആകെ അഞ്ച് മക്കളായിരുന്നു ലക്ഷ്മി അച്ഛാമ്മയക്ക്. മൂന്ന് പെണ്ണും രണ്ടാണും. ഭർത്താവ് രാമന് കടുത്ത പ്രമേഹം ബാധിക്കുക കൂടി ചെയ്തതോടെ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാൻ കഴിയാതെയായി. അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴാണ് പരവൂരിലെത്തിയ കാരണവർ ലക്ഷ്മി അച്ഛാമ്മയും കുടുംബവും കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണാനിടയായി. കൊച്ച് കഷ്ടപ്പാടിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കിയ കാരണവർ അവരെ ചിറക്കരയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോന്നു.

പിന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ലക്ഷ്മി അച്ഛാമ്മയുടെ പോരാട്ട കാലം. അനുഭവമെന്ന ഗുരുവിൽ നിന്നും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടാനായതിന്റെ പതിന്മടങ്ങ് വിവരം അവർ സ്വായത്തമാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് നെൽകൃഷിയുള്ളവർക്ക് സുഭിക്ഷമായി അരിയാഹാരം കഴിക്കാം അല്ലാതുള്ളവർക്ക് അന്നജം ലഭിക്കാൻ മരച്ചീനിയും മാംസ്യം ലഭിക്കാൻ മീനുമായിരുന്നു ആശ്രയം. അരിയാഹാരം കഴിക്കാൻ ആഗ്രഹിച്ച ലക്‌ഷ്മി അച്ചാമ്മ പാർവത്യാരുടെ വീട്ടിൽ രാത്രിയോ കൊച്ചു വെളുപ്പാൻ കാലത്തോ എത്തുന്ന നെല്ല് സഹായികളായ സ്ത്രീകളെയും കൂട്ടിപ്പോയി രാത്രിയോ പകലോ എന്ന് നോക്കാതെ തലച്ചുമടായി കൊണ്ടുവന്നു. പുഴുങ്ങിയുണക്കി ഉരലിൽ ഈച്ചാടി കുത്തി അരിയാക്കി. വിൽക്കാൻ വേണ്ടി ചെയ്താൽ തിന്നാൻ വേണ്ടി കിട്ടും എന്നതായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ സാമ്പത്തിക ശാസ്ത്രം. കൂടാതെ ഏത് ബിസിനസ്സിന്റേയും ലാഭം എത്രയളവിൽ ഉത്പാദിപ്പിക്കുന്നു – എന്നതിനെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന മാനേജ്മെന്റ് തന്ത്രവും അവർ മനസ്സിലാക്കിയിരുന്നു. ജോലിക്കാരെ ഒരിക്കലും പിണക്കാതെ നയത്തിൽ നിർത്തി കാര്യങ്ങൾ നടപ്പിലാക്കുന്ന മനുഷ്യവിഭവശേഷി വിദഗ്ധ കൂരോഹിണിമകളായടിയായിരുന്നു അവർ. ഈ നയം അപ്പച്ചിയ്ക്ക് കൂടി കിട്ടിയിരുന്നു. ഇവർ മനുഷ്യ വിഭവശേഷി കൃത്യമായും വിദഗ്ധമായും മാനേജ് ചെയ്യുന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

നെല്ലുകുത്തി വിൽക്കുന്നത് കൂടാതെ ബന്ധുക്കളായ ആലപ്പുഴക്കാരുടേയും തിരുവനന്തപുരത്തുകാരുടേയും വസ്തുവകകൾ കൂടി ലക്ഷ്മി അച്ചാമ്മ നോക്കി നടത്തിയിരുന്നു. അതിനാൽ തന്നെ കുറെ പണിക്കാർ ലക്ഷ്മി അച്ചാമ്മയെ ആശ്രയിച്ച്‌ ജീവിച്ചിരുന്നു. ഇങ്ങനെ വസ്തുവകകൾ നോക്കി നടത്തിയിരുന്നതിനാൽ ഇടയ്ക്കിടെ ആലപ്പുഴ യാത്രയും തിരുവനന്തപുരം യാത്രയും ചെയ്യേണ്ടി വന്നിരുന്നു. യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് കൊച്ചു വെളുപ്പാൻ കാലത്തേ തന്നെ ഓലച്ചൂട്ട് കത്തിച്ചിറങ്ങി കിലോമീറ്ററുകൾ അകലെയുള്ള ബസ് സ്റ്റോപ്പിലെത്തണം. തിരിച്ചും അതുപോലെ രാത്രിയായിരിയ്ക്കും മടക്കം. ലക്ഷ്മി അച്ചാമ്മയുടെ സഹോദരിമാർ ഉൾപ്പടെ സമപ്രായക്കാരായ ആ കാലഘട്ടത്തിലെ സ്ത്രീകൾ പുരുഷന്റെ നിഴലായി വീട്ടിൽ ഒതുങ്ങിക്കഴിയുമ്പോഴായിരുന്നു ഇത്തരം യാത്രകൾ. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാരിരുമ്പിന്റെ കരുത്തുള്ള മനക്കരുത്തുള്ള സ്ത്രീയായി മാറുകയായിരുന്നു. ഒരു പൂവാലനും അവരുടെ പിറകെ കൂടിയില്ല. ആരും കമന്റടിച്ചില്ല. ഒരപവാദ പ്രചരണവും നടത്തിയില്ല. പ്രായം ഏറി വന്നപ്പോൾ ” കീഴതിലമ്മയെ”ന്ന് ആളുകൾ ബഹുമാനപുരസരം വിളിച്ചു പോന്നു.

എന്റെ കുട്ടിക്കാലത്ത് ഞാൻ ലക്ഷ്മി അച്ചാമ്മയോട് രാത്രിയുള്ള യാത്രകളിൽ പേടിയാകില്ലേയെന്ന് ഒരിക്കൽ ചോദിച്ചു. അപ്പോഴാണവർ മഴയുള്ള ഒരമാവാസി രാവിലെ യാത്രയെ കുറിച്ച് എന്നോട് പറഞ്ഞത്. വെളിച്ചത്തിന് വേണ്ടി ചൂട്ടും കെട്ടി പോവുകയായിരുന്നല്ലോ പതിവ്. മഴ കാരണം ചൂട്ടണഞ്ഞു പോയി. കുറ്റാകുറ്റിരുട്ട്.. ഒന്നും കാണാൻ വയ്യ. അന്നൊക്കെ പറമ്പുകൾ വൃത്തിയായും കയ്യാലകൾ ആണ്ടോടാണ്ട് കോരി മിനുക്കി ഇടുന്ന പതിവ് ആളുകൾക്കുണ്ടായിരുന്നു. അങ്ങനെ നാട്ടുവഴിയുടെ ഓരം ചേർന്ന് കയ്യാല തപ്പി തപ്പി നടന്ന ലക്ഷ്മി അച്ചാമ്മ ചെന്ന് പെട്ടത് ഒരാനയുടെ അടുത്താണ്. കയ്യാലയെന്ന് കരുതി ആനയെ പിടിച്ചപ്പോൾ അത് അനങ്ങുന്നു. ആന ഉപദ്രവിച്ചില്ല. അങ്ങനെ ലക്ഷ്മി അച്ചാമ്മ രക്ഷപെട്ടു. ഇക്കഥ കേട്ടപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരി മമ്മൂഞ്ഞിനെയാണ് എനിക്കോർമ്മ വന്നത്. മറ്റൊന്ന് കള്ളന്മാർ വന്ന ദിവസം പുറത്തിറങ്ങി നോക്കിയതാണ്. സ്വയരക്ഷയ്ക്കായി കൈയ്യിൽ കരുതുന്ന വടിയുമായി പുറത്തിറങ്ങിയ ലക്ഷ്മി അച്ഛാമ്മ കണ്ടത് വീടിന്റെ ഭിത്തിയിൽ ചേർന്ന് ശ്വാസം പോലും വിടാതെ നിൽക്കുന്ന രണ്ട് കള്ളന്മാരെയാണ്. ലക്ഷ്മി അച്ചാമ്മ അവരെ ഉപദ്രവിക്കാതെ വീടിനകത്തേയ്ക്ക് കയറിപ്പോയി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

രാജു കാഞ്ഞിരങ്ങാട്

കനം തൂങ്ങുന്ന കൺപോളകളെ വലിച്ചു തുറന്ന് അവൻ എഴുന്നേറ്റിരുന്നു. ഇരമ്പിക്കൊണ്ട് ഒരു ബൈക്ക് കടന്നു പോയി.കണ്ണിൽ നിന്ന് ഉറക്കത്തെ തിരുമിക്കളയാൻ പാടുപെടുകയാണ് പുലരി. ഇരുട്ടിൻ്റെ കൂന ഇപ്പോഴും ബാക്കിയുണ്ട്. പീടികത്തിണ്ണയിൽ ഉറങ്ങുന്നവരുടെ അനക്കവും, ഞരക്കവും
കേൾക്കാം. രാവിനെ കുതിർത്ത മഴമുളയിടുന്നുണ്ട് ഈ കൊച്ചു വെളുപ്പിന് .കണ്ണ് ചിമ്മി ചിമ്മി വരുന്നു പുതച്ച് ചുരുണ്ടുകൂടി കിടക്കാൻ ആർത്തി. ഇനിയും താമസിച്ചു കൂടാ അവൻ വേഗം എഴുന്നേറ്റു ആകെ ഒരു പരവേശം കുറേ വെള്ളമെടുത്ത് മടുമടാന്ന് കുടിച്ച് ദീർഘശ്വാസം വിട്ടു. സമാവറിൽ വെള്ളമൊഴിച്ച് തീപ്പൂട്ടാനുള്ള ഒരുക്കമായി. രാത്രിയിലെ കള്ളിൻ്റെ കെട്ടു വിടാത്ത ഒരു കാർന്നോര് നാട്ടിൽ ചൂരുള്ള
തെറിയും തെറിപ്പിച്ച് തെറിച്ചു തെറിച്ചു നടന്നു പോയി.

മുഷിഞ്ഞ മുഖമുള്ള ഒരുവൾ വെള്ള കീറി വരുന്ന നേരം തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ഒരുവനെ തലയിൽ കൈവെച്ചു പ്രാകിക്കൊണ്ടിരുന്നു. നാട്ടുവഴി നാണത്താലെ മുഖം കുനിച്ചു നിന്നു. ഇലപ്പടർപ്പുകളിലൂടെ കിഴക്കൻ മാനത്തെ ചന്ദനത്തുടുപ്പ് തെളിഞ്ഞു. ചുവന്നതോർത്ത് തലയിൽക്കെട്ടി നീല ഷർട്ടിട്ട ചുമട്ടുകാർ ചന്തയിലേക്കു നടന്നുതുടങ്ങി. മലയിറങ്ങിവരുന്ന ബസ്സിൻ്റെ നീണ്ട ഹോണടി കേട്ട് ദൂരദിക്കിലേക്ക് പോകേണ്ടവർ ബസ്സ്റ്റോപ്പിലേക്ക് ഓടി. കടുപ്പത്തിലൊരു ചായ എടുത്ത് അവൻ ഊതിയൂതിക്കുടിച്ച് നിരപ്പലക ഓരോന്നായി തുറക്കാൻ തുടങ്ങി. ചവറ്റിലക്കിളികൾ മണ്ണിലേക്ക് പാറിയിറങ്ങി.പീടിക മോന്തായത്തിലിരുന്ന് ഒരു കാക്ക തൊള്ള തുറന്ന് വെളുപ്പിനെ വിളിച്ചുണർത്തിക്കൊണ്ടിരുന്നു.

അമ്പലത്തിൻ്റെ പൊട്ടിപ്പൊളിഞ്ഞ ആൽത്തയിൽ ഒറ്റയ്ക്കിരുന്ന് നേരം വെളുപ്പിച്ച അയാൾ പീടികയിലേക്ക് കയറി വന്നു എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തിയതാണ് ‘ നാടാറുമാസം കാടാറുമാസം’ – എന്നു പറഞ്ഞതുപോലെയാണ് അയാൾ. ഒരു ദിവസം നേരം വെളുത്താൽ പിന്നെ കാണില്ല. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കറങ്ങും. അങ്ങനെ എവിടെയൊക്കയോ ചുറ്റിക്കറങ്ങി ഒരു ദിവസം വെളുക്കുമ്പോൾ കാണാം പീടികയിലേക്ക് കയറി വരുന്നത്. തിരിച്ചു പോകുന്നതുവരെ അമ്പലത്തിലെ ആൽത്തറയിൽ താമസം. രാത്രി ഏതുനേരത്തും ഇരിക്കുന്നതേ ആളുകൾ കണ്ടിട്ടുള്ളു കിടന്നുറങ്ങുന്നത് ആരും കണ്ടിട്ടില്ല. ഒരോ ജന്മങ്ങള് ഓരോ മറിമായം .എത്ര പ്രായമുണ്ടെന്ന് ആർക്കും തിട്ടമില്ല അലക്കി വെളുപ്പിച്ച പാൻറും ഷർട്ടും, ഊശാൻ താടി, പിന്നിലേക്ക് ചീകിവെച്ച മുടി പുറത്ത് വലിയ ഒരു ബാഗ് എന്നും അയാൾ ഇങ്ങനെയായിരുന്നു. അന്നും ഇന്നും ഇതേ പ്രായം.രാവിലെ കടയിൽ വന്ന് കടുപ്പത്തിലൊരു ചായ. കുറച്ചു കഴിഞ്ഞ് വലിയ ബാഗ് വലിച്ചു തുറന്ന് വിദേശമദ്യത്തിൻ്റെ ഒരു കുപ്പിയെടുത്ത് രണ്ടു ഗ്ലാസിൽ പകരും അര ഗ്ലാസ് മദ്യത്തിൽ തണുത്ത വെള്ളമൊഴിച്ച് ഒരു ഗ്ലാസ് അവനു കൊടുത്ത് അടുത്ത ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി ഒരു പോക്കാണ് ബസ്സ് കയറി പട്ടണത്തിലേക്ക് .ഇത് ഒരു ദിവസം കാണാതാകുന്നതു വരെ തുടർന്നു കൊണ്ടിരിക്കും.

അവൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും അയാൾ ഇങ്ങനെ ആയിപ്പോയിട്ടുണ്ടാകുക . ഇന്നുവരെ അയാൾ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ഒരു ചിരിയിൽ എല്ലാം ഒതുക്കും. അനിശ്ചിതത്വത്തിൽ ആയിപ്പോയ ഒരു ജീവിതമോ? അനാഥത്വം പേറുന്ന ഒരു സങ്കടലോ? തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ!

മായികമായ മനുഷ്യമനസ്സിനെ തിരിച്ചറിയാൻ കഴിയുന്നേയില്ല. എന്തൊക്കെ ആഗ്രഹങ്ങളോടു
കൂടിയാണ് വളർന്നു വന്നിട്ടുണ്ടാകുക.പക്ഷേ എത്തിച്ചേരുന്നതോ’ നിനയ്ക്കുന്നത് ഒന്ന് ഫലിക്കുന്നത് മറ്റൊന്ന്’ – തൻ്റെ കർമ്മപഥമേതെന്ന് കാലം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാകാം. ആർക്കു വേണ്ടി, എന്തിനു വേണ്ടി ഈ നെട്ടോട്ടങ്ങൾ ആലോചിച്ചാൽ ആദിയും അന്തവുമില്ല. എല്ലാം പ്രതീക്ഷകളാണ് ജനിച്ചാൽ മരിക്കുമെന്ന് നമുക്കറിയാം ‘എന്ന്’ എന്നുള്ളതാണ് നമ്മേ മുന്നോട്ടേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. ആശകളും, വാക്കുകളും നമ്മേ ഊർജ്ജസ്വലരാക്കുന്നത്.

പിത്ത നിറമുള്ള തെരുവു വിളക്കുകൾ ഇപ്പോഴും മുനിഞ്ഞു കത്തുന്നു. അയാൾ ഇറങ്ങി നടന്നത് അ
വനറിഞ്ഞതേയില്ല.ആലോചനയിൽ നിന്ന് ഉണർന്നപ്പോൾ ലഹരിയുടെ ഒരു ചെറു ചൂട് തണുപ്പിനെ അകറ്റിക്കൊണ്ടിരുന്നു. എങ്കിലും അയാൾ തന്നെയായിരുന്നു മനസ്സിൽ. സമാവറിലെ വെണ്ണീർ തട്ടി നാണയ തുട്ടിട്ട തിളയ്ക്കുന്ന വെള്ളത്തിൻ്റെ ചിലമ്പിച്ച ശബ്ദത്തിലേക്ക് ചെവിചേർത്ത് അവൻ ഓർത്തു. വേരുകൾ വെട്ടിമാറ്റപ്പെട്ട ഒരു മരമോ അയാൾ വർഷങ്ങൾകടന്നു പോയിട്ടും വേദന വിട്ടുമാറാത്ത ഒരു ഹൃദയം.
ആളിപ്പടർന്നദുഃഖത്തിൽ നിശ്ശബ്ദമാക്കപ്പെട്ടപോലെ മൂകതയുടെ മൂടുപടം മാത്രം തനിക്കുരക്ഷ എന്നു ക
രുതുന്നതുപോലെ ജീവിതത്തെ എത്രമാത്രം തന്നിൽ നിന്നകറ്റി ഈ ശരീരത്തെ അലച്ചലിനായി വിട്ടു കൊ
ടുത്തു കൊണ്ട് അടങ്ങാത്ത ക്രൂരതയുടെ, അസഹിഷ്ണുതയുടെ ബഹിർസ്ഫുരണമോ.സ്വയം കത്തിത്തീരലോ. അങ്ങനെയുമുണ്ടാകാം ചിലജന്മങ്ങൾ

മഴയ്ക്ക് മണ്ണിനോട് പ്രണയമെന്ന് കാതിൽ പറയുന്നതുപോലെ ഇലകൾ പതുക്കെയനങ്ങിക്കൊ ണ്ടിരുന്നു. മഴക്കാറുള്ളതിനാൽ പ്രഭാതത്തിന് ഇന്ന് ഇരുണ്ട മുഖമാണ് .മുട്ടവിളക്കു പോലെ മുനിഞ്ഞു
കത്തിയതെരുവിളക്കുകൾ കണ്ണടച്ചു. പണിക്കു പോകുന്ന പെണ്ണുങ്ങളുടെ കലപില ശബ്ദം അടുത്തുവരുന്നു ഇനി കടയിലും തിരക്കാവും.

“എന്തൊക്കെയുണ്ടെടോ എന്ന കുഞ്ഞാരൻ മാഷിൻ്റെ ചോദ്യത്തിന് ‘എന്നും ഒരേ പോലെ രാവിലെ എഴുന്നേൽക്കുന്നു ചായ ഉണ്ടാക്കുന്നു ആൾക്കാർ വന്നു കുടിക്കുന്നു പോകുന്നു . ഉച്ച, രാത്രി ഇങ്ങനെയൊക്കെ’
എന്ന് പറയുമ്പോൾ അങ്ങനെയൊന്നുമല്ലെന്നും ഓരോ ദിവസത്തിനും പാഠഭേദങ്ങൾ ചമയ്ക്കുകയാണെന്നും ഇപ്പോൾ കാണുന്ന പുഴയല്ല പിന്നെ കാണുന്നത് എന്നും പറഞ്ഞു കൊണ്ട് ചായ കുടിക്കുന്ന മാഷിനെ നോക്കി ഇതെന്തൊരു മനുഷ്യനാപ്പായെന്ന് പിറുപിറുത്ത് ചായ പറ്റെഴുതി പീടിക വിട്ട് പോയിക്കെണ്ടിരുന്ന തോട്ടം പണിക്കാർ. അപ്പോഴും അവൻ്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നത് ലിപിയില്ലാത്ത ഭാഷ പോലുള്ള അയാളെയായിരുന്നു. വിയർത്ത മുഖം കള്ളി മുണ്ടിൻ്റെ കോന്തലയിൽ തോർത്തി ചെവിക്കുറ്റിയിലെ മുറി ബീഡി കത്തിച്ച് വലിക്കുമ്പോൾ കുഞ്ഞാരൻ മാഷ് ചോദിച്ചു.

“എന്താടോ, രാവിലെ ഒരാലോചന ”

ആളും അർത്ഥവുമില്ലാത്തഒരാളെക്കുറിച്ച് പറഞ്ഞാൽ തനിക്കെന്ത് പിരാന്ത് എന്നു കരുതുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം ഉറ്റ സുഹൃത്തിനെപ്പോലെ എന്നും രാവിലെ വന്ന് ഒരു ഗ്ലാസ് ഒഴിച്ചു തന്ന് ഒന്നും മിണ്ടാതെ നടന്നു മറയുന്നവനെക്കുറിച്ച് ഇവർക്കെന്തറിയാം.

” ഒന്നുമില്ല മാഷേ, ഓരോ ഓർമ്മകള് ”

ഇവനിതെന്തു പറ്റിയെന്ന് കുഞ്ഞാരൻ മാഷിൻ്റെ കണ്ണിൻ തുമ്പത്ത് പൊട്ടിവിരിയുന്നത് കണ്ട് മറ്റൊരു ചോദ്യമുണ്ടാകുന്നതിനു മുന്നേ അവൻ പണിയിൽ വ്യാപൃതനായി. ഓർക്കാപ്പുറത്തായിരിക്കും മാഷിൽ നിന്ന് വാക്കുകൾ ഇറങ്ങി വരുന്നത്. രാവിലെ കഴിച്ചതിൻ്റെ മണമെങ്ങാൻ കിട്ടിയാൽ മതി നാട്ടിലാകെ
നോട്ടീസടിക്കാൻ ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടലാകും അത്.

മുതലാളി വരാൻ നേരമായി അവൻ എല്ലാപണികളും വേഗത്തിൽ ഒതുക്കി. അന്ന് യാന്ത്രീകമായാണ് അ
വൻ ഓരോ പണിയും ചെയ്തത്. പക്ഷേ അലസത ഒട്ടും ഉണ്ടായിരുന്നില്ല. അയാളായിരുന്നു അവൻ്റെ മനസ്സുമുഴുവൻ എത്രയോകാലമായി കാണുന്നതാണ് ഇതുവരെ ഇങ്ങനെ ഒരനുഭവമുണ്ടായിട്ടില്ല. ഇവിടെ
എത്തിയാൽ എന്നും രാവിലെ വരും ചായ കുടിക്കും പിന്നെ ഗ്ലാസ് നിറച്ച് രണ്ടുപേരും കുടിക്കും അയാൾ
പോകും. അന്നൊന്നും തോന്നാത്ത എന്തോ ഒന്ന് ഇന്ന് മനസ്സിനെ മദിക്കുന്നു. മറ്റൊന്നും ഓർക്കാൻ
കഴിയുന്നില്ല ഓരോ ശ്രമവും പരാചയപ്പെടുകയാണ്.മനസ്സിൻ്റെ അടിത്തട്ടിൽ നിന്ന് മുങ്ങിയെടുക്കുന്ന തൊക്കെ അയാളെക്കുറിച്ചുള്ള ഓർമ്മകളുടെ വെള്ളാരങ്കല്ലുകളാണ്. കാച്ചിൽ വള്ളി പോലെ ഓർമ
ഞറുങ്ങണെ പിറുങ്ങനെ മനസ്സിനെ വരിയുന്നു,

രാത്രി കടയടക്കുമ്പോഴേക്കും അവൻ ചതഞ്ഞവള്ളി പോലെയായിരുന്നു. കുളി കഴിഞ്ഞ്
ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ അയാൾ തിരിച്ചെത്തിയിരിക്കുമോയെന്ന് അറിയാനുള്ള ഒരാകാംക്ഷ
ഇരച്ചെത്തി. എന്നാൽ അപ്പോൾ തന്നെ ഇനി വരാതിരിക്കുമോ എന്നആശങ്കയും കുടിയേറി പക്ഷേ, അതെല്ലാം നിമിഷനേരം മാത്രമേ ഉണ്ടായുള്ളു. സ്നേഹത്തിൻ്റെ ഒരു തെളിനീർ അവനെ വന്നു തൊടുന്നതു
പോലെ അദൃശ്യനായി അയാൾ അവനരികിൽ തൊട്ടിരിക്കുമ്പോലെ. പിന്നെ അവനിൽ നിന്ന് നേർത്ത താളത്തിൽ കൂർക്കം വലി ഉയർന്നു കൊണ്ടിരുന്നു.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

Copyright © . All rights reserved