literature

ഡോ. ഐഷ വി

ഒരു ദിവസം ചിറക്കര ഗവ.സ്കൂളിലെ വിദ്യാർത്ഥികളിൽ പലരും ക്ലാസ്സിലെത്തിയത് അധ്യാപകരുടെ കൈയ്യിലിരിയ്ക്കുന്ന ചൂരലിനേക്കാൾ നീളം കൂടിയ ചൂരൽ പോലുള്ള അല്പം കൂടി വണ്ണമുള്ള കമ്പുകളുമായിട്ടായിരുന്നു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഞാൻ കൂട്ടുകാരോട് കാര്യമന്വേഷിച്ചു. ഇന്ന് ” അരിയോരയാണ്.” ഒരു കുട്ടിയുടെ മറുപടി. അപ്പോൾ ഒരു വിരുതൻ ഏറ്റുപറഞ്ഞു: ” അരിയോരരിയോരരിയോര
ചേനയുമില്ലേ കാച്ചിലുമില്ലേ ഉള്ളവരാരും തന്നതുമില്ലേ
തിന്നതുമില്ലേ
അരിയോരരിയോരരിയോര” .
എന്റെ അമ്മയുടെ ചേച്ചിയുടെ മകൻ സത്യനും അതേ ക്ലാസ്സിലായിരുന്നു. സത്യൻ പറഞ്ഞു : ഇന്ന് വൃശ്ചികമാസത്തിലെ കാർത്തികയാണ്. ഇതു പോലുള്ള കമ്പിന്റെ അറ്റത്ത് തുണി ചുറ്റി എണ്ണയിൽ മുക്കി കത്തിച്ച് നന്നായി കിളച്ചിട്ടിരിയ്ക്കുന്ന പറമ്പുകളിലെല്ലാം കൊണ്ട് പോയി നാട്ടും . പോകുന്നവഴിയ്ക്ക് ” അരിയോര” എന്ന് വിളിച്ചു കൊണ്ടാകും പോകുക. പറമ്പിലെ കരിയിലയും നീക്കി കൂട്ടിയിട്ട് കത്തിയ്ക്കും. വൈകിട്ട് വീട്ടിലുള്ള കിഴങ്ങുകളായ ചേന, കാച്ചിൽ, ചേമ്പ് നനകിഴങ്ങ് , ചെറു കൊള്ളിക്കിഴങ്ങ് എന്നിവ പുഴുങ്ങി തിന്നും .

ഉച്ചയ്ക്ക് കമ്പുകൾ കൈയിലില്ലാതിരുന്ന കുട്ടികൾ ചിറക്കര ഏറം ഭാഗത്ത് എവിടെയൊക്കെയോ പോയി കൂടുതൽ കമ്പുകൾ സംഘടിപ്പിച്ചു കൊണ്ടുവന്നു. ഞങ്ങളുടെ ക്ലാസ്സിലെ സുധ എനിക്കും സത്യനും രണ്ട് കമ്പു വീതം തന്നു. ചിറക്കര ഏറത്തെ ചില വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും അന്ന് ഈ കമ്പെടുക്കുന്ന ചെടികൾ ധാരാളം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. കാരണം ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുറഞ്ഞത് രണ്ട് കമ്പെങ്കിലും കിട്ടിയിരുന്നു.
ചിറക്കര ഇടവട്ടം ഭാഗത്തോ താഴം ഭാഗത്തോ ഈ ചെടി കാണാനില്ലായിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു ഇത് കാക്കണം കോലാണെന്ന്. അന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ് ടീച്ചറായ ശ്രീധരൻ സാർ ക്ലാസ്സിൽ വന്നപ്പോൾ കുട്ടികളുടെ കൈയ്യിലെ കമ്പുകളും കലപില ശബ്ദങ്ങളും കണ്ടിട്ട് പറഞ്ഞു. ” അരിയോര” എന്നല്ല പറയേണ്ടത്. ” ഹരിയോ ഹര” എന്നാണെന്ന്. കാർത്തിക ദീപം തെളിയ്ക്കുന്ന കാർഷികോത്സവമാണിന്ന്. അന്ന് പതിവില്ലാത്ത കലപില ശബ്ദത്തോടെയാണ് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയത്.

സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴിയിലെ വീടുകളിൽ എല്ലാം ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചിലർ പുറം തൊലി ചീകി ഉണക്കിയ മരച്ചീനി കമ്പിന്റെ തുമ്പിൽ തുണി ചുറ്റി വയ്ക്കുന്നു. ചിലർ പറമ്പിലും റോഡിലുമുള്ള കരിയിലകൾ നീക്കി കൂട്ടുന്നു. മറ്റുള്ളർ വിളക്ക് തേയ്ച്ച് വയ്ക്കുന്നു. ഞങ്ങളുടെ വീട്ടിലും ഇതുപോലെ കുറെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ കാച്ചിൽ പുഴുങ്ങിയതും തേങ്ങാ ചമ്മന്തിയും കിട്ടി.
സന്ധ്യയായപ്പോൾ അമ്മ കമ്പുകളിലും കാക്കണം കോലിലും തുണി ചുറ്റിയത് എണ്ണയിൽ മുക്കി തീകത്തിച്ചു പറമ്പുകളിൽ പലയിടത്തായി കുത്തി നിർത്തി. ഇങ്ങനെ തീപന്തവുമായി പോകുന്ന വഴിക്കാണ് ” ഹരിയോ ഹര” വിളി കൂടുതലും. അപ്പി മാമൻ കരിയിലകൾ കൂട്ടിയതിന് തീയിട്ടു.
എനിക്കതൊരു പുത്തൻ അനുഭവമായിരുന്നു. കാരണം കാസർഗോഡ് ഞാൻ ഇങ്ങനെയൊരാഘോഷം കണ്ടിട്ടില്ലായിരുന്നു.

അച്ഛൻ നാട്ടിലെത്തിയപ്പോൾ ഈ ആഘോഷത്തെ കുറിച്ച് ഞാൻ അച്ഛനോട് പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞതിങ്ങനെയാണ് കർഷകർ കൃഷിഭൂമി വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നു. ഈ പ്രക്രിയ എലികളുടേയും കീടങ്ങളുടേയും നിയന്ത്രണം ഉറപ്പു വരുത്തുന്നു. അത് ഒരുമിച്ചാകുമ്പോൾ എല്ലാ വർഷവും കൃത്യമായി ഈ പ്രക്രിയ തുടർന്ന് പോകും. പിന്നെ കുട്ടികളുടെ ” അരിയോര കമ്പ്” കാക്കണം കോൽ എന്ന ചൂരൽ/ മുള വർഗ്ഗത്തിൽ പെട്ട ചെടിയാണെന്ന് കൂടി അച്ഛൻ പറഞ്ഞു തന്നു.

കാർത്തിക വിളക്കിന് പൊലിമ കൂടിയത് ഞങ്ങൾ ചിറക്കര ത്താഴത്ത് താമസിക്കുമ്പോഴാണ്. ആ വീട് വയലിന് അരികിലാണ്. അതിനാൽ തോട്ടു വരമ്പിലോ പാലത്തിനടുത്തോ നിന്നാൽ വളരെ ദൂരം വരെയുള്ള കാഴ്ചകൾ കാണാം. വയലിൽ ചപ്പുകൾ വാഴക്കരിയിലകൾ എന്നിവ കത്തിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഇതൊരു മത്സരമാണോ എന്നു പോലും തോന്നിപ്പോകും. എങ്ങും അഗ്നിജ്വാലകൾ . അഗ്നിയ്ക്ക് ശുദ്ധീകരിയ്ക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ? നാട് മുഴുവൻ ശുദ്ധമാകുന്ന ദിനം. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക .

കാലം മാറി. വിദേശ പണത്തിന്റെ കുത്തൊഴുക്ക് മലയാളിയെ ഇരുന്ന് തിന്നുന്നവരാക്കി. ചില വീടുകളിൽ കാർത്തിക വിളക്ക് മൺ ചിരാതിൽ ഒതുങ്ങി. കൃഷി കുറഞ്ഞു. പറമ്പുകൾ കാട് കയറി. കയ്യാലകൾ ബലപ്പെടുത്താതായി. പെരുച്ചാഴി പാമ്പ് മറ്റ് ക്ഷുദ്ര ജീവികൾ കീടങ്ങൾ എന്നിവ കൂടി . പറമ്പുകൾ പലയിടത്തും സുഗമമായി ഇറങ്ങി നടക്കാൻ പറ്റാത്തവയായി മാറി.

ഇപ്പോൾ മലയാളി തിരിച്ചറിവിന്റേയും തിരിച്ച് പോക്കിന്റേയും വക്കിലാണ്. അല്ലാതെ പറ്റില്ല എന്നായിരിയ്ക്കുന്നു. ചിലർ പറമ്പുകൾ തരിശിടാതെ കൃഷിചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് ചെയ്യുമ്പോൾ കീട നിയന്ത്രണവും കാർത്തിക വിളക്കിന്റെ ഭംഗിയും കൂടും. ” ഹരിയോ ഹര”.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

വെള്ളിയാഴ്ച വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. ശനിയും ഞായറും അവധി ദിവസങ്ങളായതുകൊണ്ട് കൂട്ടുകാരുമായി ചീട്ടുകളിച്ചിരുന്നു. ചീട്ടുകളിയുടെ ഉസ്‌താദ്‌ ആണ് സെൽവരാജൻ. ഉറങ്ങാൻ കിടന്നത് വളരെ താമസിച്ചാണങ്കിലും പ്രശനമില്ല,താമസിച്ച് എഴുന്നേറ്റാൽ മതി.

ഏതായാലും കാലത്തേ എഴുന്നേൽക്കണ്ട എന്ന സമാധാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഞാൻ എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അതിരാവിലെ എഴുന്നേൽക്കേണ്ടിവന്നു.

ജോർജ് കുട്ടി കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡിയാകുന്നു. ഞാൻ ചോദിച്ചു,കാലത്തേ എന്താ പരിപാടി?”

“ഇന്ന് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നു.”

“ഇവിടെ.?”

“അതെ.ഇവിടെ.”

“എന്തിന് ?”.

“എടോ ,താൻ ഇങ്ങനെ ജീവിച്ചാൽ മതിയോ?ആത്മീയകാര്യങ്ങൾ കൂടി നോക്കേണ്ടതല്ലേ?അത് ചർച്ച ചെയ്യാനാണ് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നത്. കൂടെ ഒരു പത്തു പതിനഞ്ചു പേരും കാണും.”

“തനിക്കെന്താ ഭ്രാന്തുണ്ടോ?”.

“ചൂടാകാതെ.ഈ ബിഷപ്പിന് കിരീടവും തൊപ്പിയുമൊന്നും ഇല്ല. പാവം ബിഷപ്പാണ്. ഒരു ജീൻസും പിന്നെ ഒരു ടീ ഷർട്ടും,മാത്രം.”

“മാത്രം?”എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

ജോർജ് കുട്ടി പറഞ്ഞ ബിഷപ്പിനെ എനിക്ക് മനസ്സിലായി. ചിലപ്പോൾ ഒരു മുറിബീഡിയും വലിച്ചു മൂളിപ്പാട്ടും പാടി കക്ഷത്തിൽ കുറെ വാരികകളും ഇറുക്കിപ്പിടിച്ച് നടക്കുന്നവൻ എന്ത് ബിഷപ്പ്? അതായിരുന്നു മനസ്സിൽ.

ജോർജ് കുട്ടി പറഞ്ഞു,”വേറെ ചില സഭകളിലാണെങ്കിൽ എങ്ങനെ ജീവിക്കേണ്ടതാണ്, പാവം വിധിച്ചട്ടില്ല.”

എനിക്ക് രസകരമായിട്ടു തോന്നിയത്, കഴിഞ്ഞ ഞായറാഴ്ച എൻ്റെ കൂടെ സെൻറ് ജോസെഫ്‌സ് ചർച്ചിൽ ജോർജ് കുട്ടി കുർബാന കാണാൻ വന്നു. മുൻപത്തെ ആഴ്ചയിൽ അൾസൂറുള്ള ഓർത്തഡോക്സ് സഭയുടെ ട്രിനിറ്റി ചർച്ചിൽപോയി. ഇപ്പോൾ CSI സഭയുടെ ബിഷപ്പിനെ ക്ഷണിച്ചിരിക്കുന്നു. ജോർജ് കുട്ടി പെന്തകോസ്ത് സഭ വിഭാഗത്തിൽപെട്ട ആളാണെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.

“ഇത് നല്ല തമാശ. താനെന്താ ഓന്താണോ?”

“അതാണ് എൻ്റെ ബുദ്ധി. എല്ലാവരും പറയുന്നു,അവർ പറയുന്നതാണ് ശരി എന്ന്. പരമമായ സത്യം എന്താണന്നു അറിയില്ലല്ലോ. അതുകൊണ്ട് എല്ലാ ഗ്രൂപ്പിലും അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടേക്കാം.”

ജോർജ് കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ കൊള്ളാം.

ബിഷപ്പ് ദിനകരനെ ഞാൻ പരിചയപ്പെട്ടിരുന്നു.

ഒരു പത്തുപതിനഞ്ച് ആളുകളുമായി പത്തുമണിയായപ്പോൾ ദിനകരൻ വന്നു. എല്ലാവർക്കും കൂടി ഇരിക്കാൻ സൗകര്യം കുറവായതുകൊണ്ട് ജോർജ് കുട്ടിയുടെ റൂമിൽ ഉറപ്പിച്ചുവച്ചിരുന്ന കശുമാവിൻ്റെ ചോട്ടിൽ നിലത്തു ഷീറ്റുവിരിച്ചു ഇരുന്നു.

രണ്ടാഴ്ചകഴിഞ്ഞു അവിടെ നടക്കാൻ പോകുന്ന കൺവെൻഷൻ എങ്ങിനെ നടത്തണം എന്നതാണ് ചർച്ച വിഷയം. കൺവെൻഷനിൽ പാടുന്ന പാട്ടുകൾക്ക് ഗിറ്റാറിസ്റ്റ് ജോർജ് കുട്ടി. കീബോർഡ് വായിക്കാൻ എൻ്റെ പേര് ജോർജ് കുട്ടി നിർദ്ദേശിച്ചു. എനിക്ക് കീബോർഡ് അറിയില്ല എന്ന് പറയുമ്പോൾ ഇങ്ങനെയല്ലേ അറിയുന്നത് എന്നാണ് മറുപടി.

ഞാൻ പരിചയപ്പെട്ട വാഴക്കുളംകാരൻ ജോസ് അവരുടെ പള്ളിയിൽ പെരുന്നാളിന് ഗാനമേള നടത്തിയ കാര്യം പറഞ്ഞത് ഓർമ്മിച്ചെടുത്തു. ജോസ് ഹാർമോണിയം മറ്റൊരു സുഹൃത്ത്,വയലിൻ, ഒരു ടാക്സി ഡ്രൈവർ തബല. എല്ലാവരും പാട്ടുകാർ. കുറ്റം പറയരുതല്ലോ. ആരും അതിനുമുൻപ് സ്റ്റേജിൽ കയറിയിട്ടില്ലാത്തവർ.

പുതിയതായി വന്ന വികാരിയച്ചനെ ചാക്കിട്ടു പിടിച്ചു കിട്ടിയതാണ് അവസരം. അവസാനം ഒന്നും സംഭവിച്ചില്ല. കാരണം ആദ്യത്തെ രണ്ടുമിനിട്ടു “ബലികുടീരങ്ങളെ “പാടിയപ്പോഴേ ,”എന്നെ കല്ലെറിയല്ലേ “,എന്നുപാടി വികാരിയച്ചൻ അവരെ രക്ഷപെടുത്തി.

ഞാൻ പറഞ്ഞു,ജോസിനോട് ചോദിക്കാം.

ജോസിനോട് ചോദിച്ചപ്പോൾ ജോസ് എപ്പോഴേ റെഡിയാണ്. മൈക്ക് ഓപ്പറേറ്റർ സിഡി പ്ലേ ചെയ്യും.. സ്റ്റേജിലിരിക്കുന്നവർ വെറുതെ അഭിനയിക്കുക, ലൈവ് ആണെന്ന് തോന്നിക്കാൻ. ജോസും ജോർജ് കുട്ടിയും മൂന്നു ദിവസവും നന്നായിട്ട് അഭിനയിച്ചു.

പ്രകടനം വൻ വിജയമായി. രണ്ടുപേർക്കും പോക്കറ്റ്മണിയായി നല്ലൊരു തുക ലഭിച്ചു. കിട്ടിയ കാശുമായി വിനായക ബാറിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി.

വഴിയിൽ വച്ച് കോൺട്രാക്ടർ രാജനെ കണ്ടുമുട്ടി.

രാജന് അഞ്ചടി പൊക്കം കാണും. കയ്യിൽ എപ്പോഴും ഒരു ബ്രീഫ് കേസ് ഉണ്ട് . കോൺട്രാക്ടറായതുകൊണ്ട് പല ഡോക്യൂമെൻറ്സും ആണ് അതിനുളിൽ എന്നാണ് എല്ലാവരോടും പറയുക. ഒരിക്കൽ ഞങ്ങൾ ഒന്നിച്ചുള്ള ഒരു ബസ്സ് യാത്രയിൽ അബദ്ധത്തിൽ ബസ്സിനുളിൽ വച്ച് ബ്രീഫ് കേസ് തുറന്നുപോയി. അതിനകത്ത് മൂന്നുനാലു ഉളികൾ,ഒരു ചുറ്റിക, ഒരു മുഴക്കോല് എന്നിവയാണ് ഉണ്ടായിരുന്നത്. ആശാരിപ്പണിയാണ് എന്ന് പറയാൻ മടി ആയതുകൊണ്ട് കാണിക്കുന്ന അഭ്യാസങ്ങളാണ്.

രാജനും കൂടി ഞങ്ങളുടെ ഒപ്പം.

എല്ലാവരും രണ്ടുപെഗ് കഴിച്ചുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു,” കോൺട്രാക്ടറെ ഞങ്ങളുടെ വീടിൻ്റെ പുറത്തെ വാതിലിൻ്റെ പാഡ് ലോക്ക് അല്പം ഇളകുന്നുണ്ട്. അത് ഒന്ന് ശരിയാക്കിക്കിട്ടിയാൽ നന്നായിരുന്നു.”

കോൺട്രാക്ടർ പോക്കറ്റിൽ നിന്നും വിൽസ് സിഗരറ്റിൻ്റെ പാക്കറ്റ് എടുത്ത് അതിൻ്റെ പുറത്തു എഴുതിക്കൂട്ടി,എന്നിട്ട് പറഞ്ഞു,”ഞാൻ ഒരു കൊട്ടേഷൻ തരാം” .

അര മണിക്കൂർ നിശ്ശബ്ദനായിരുന്ന് കണക്കുകൂട്ടി. വിൽസ് സിഗരറ്റ് മാത്രമേ അദ്ദേഹം വലിക്കൂ. അതിൻ്റെ പാക്കറ്റിന് പുറത്ത് കൊട്ടേഷൻ എഴുതിക്കൂട്ടി തന്നു.

അമ്പതു രൂപ.

ജോർജ് കുട്ടി അതുമേടിച്ച് വലിച്ചുകീറി രാജൻ്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് പറഞ്ഞു,”എടൊ ആശാരി,താൻ വന്ന് ആ സ്ക്രൂ അഴിച്ച് ഒന്ന് ഫിറ്റ് ചെയ്യ്. അവൻ്റെ സിഗരറ്റ് പാക്കിൻ്റെ പുറത്തു കൊട്ടേഷൻ”.

രാജൻ ബ്രീഫ് കേസ് എടുത്തു.

ഞങ്ങൾ അനുഗമിച്ചു.

പൂട്ട് അഴിച്ചെടുത്തു. അതിനടിയിൽ ഒരു ചെറിയ പാക്കിങ് കൊടുത്ത് ലെവൽ ചെയ്യണം. രാജൻ അരമണിക്കൂർ ആലോചിച്ചു. വിൽസ് പാക്കറ്റ് എടുത്തു. സിഗരറ്റുകൾ എല്ലാം പാക്കറ്റിൽ നിന്നും പോക്കറ്റിലേക്ക് മാറ്റി. വിൽസ് സിഗരറ്റിൻ്റെ കവർ നാലായി മടക്കി അടിയിൽ പാക്കിങ് കൊടുത്തു .ലോക്ക് ഫിറ്റ് ചെയ്തു. പണി കഴിഞ്ഞു.

ചെറിയ ഒരു തടിക്കഷണം ഉപയോഗിച്ച് ലെവൽ ചെയ്യേണ്ട സ്ഥാനത്ത് വിൽസിൻ്റെ പാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

“അറുപതു രൂപ.”

“താൻ കൊട്ടേഷൻ തന്നത് അമ്പതു രൂപയല്ലേ? ഇപ്പോൾ എങ്ങനെ അറുപതായി?”

“വിൽസിൻ്റെ പാക്കറ്റാണ് ഞാൻ അടിയിൽ പാക്കിങ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തുക കൂടി”.

“മഴ നനഞ്ഞാൽ പാക്കിങ് പോകില്ലേ?”

“മഴനനയാതിരിക്കാൻ ഒരു കുട മഴപെയ്യുമ്പോൾ നിവർത്തി പിടിച്ചാൽ പോരേ ?”.

ജോർജ് കുട്ടി പറഞ്ഞു.”ശരി.കുടയുടെ വില നാൽപ്പതു രൂപ കുറച്ചു ദാ ഇരുപത് രൂപ പിടിച്ചോ.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

സ്കോട്ട്ലന്റ : ജീവകാരുണ്യ രംഗത്തും മലയാള ഭാഷയോടുള്ള സ്‌നേഹ കടപ്പാടിൻറെ ഭാഗമായും പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ കേരളത്തിലും പുറത്തുള്ളവർക്കുമായി സാഹിത്യ മത്സര൦ നടത്തുന്നു.

കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക-ജീവകാരുണ്യ പ്രമുഖരെ എൽ.എം.സി. ആദരിച്ചിട്ടുണ്ട്. കാക്കനാടൻ, ബാബു കുഴിമറ്റ൦, ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത് സേവനം ചെയ്ത ജീ. സാ൦ മാവേലിക്കരക്ക് എം.എൽ.എ . ആർ. രാജേഷാണ് പുരസ്‌കാരം നൽകിയത്. സ്വിസ്സ് സർലണ്ടിൽ നിന്നുള്ള കവി ബേബി കാക്കശേരിയുടെ “ഹംസഗാനം” എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ വെച്ച് എം.എൽ.എ. .ശിവദാസൻ നായർ പുരസ്‌കാരം നൽകി ആദരിച്ചു. 2018 -19 ൽ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. വിശ്വം പടനിലത്തിന്റ “അതിനപ്പുറം ഒരാൾ” എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. 2020 ൽ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്ത് നൽകാനിരുന്ന പുരസ്‌കാര കർമ്മം കോവിഡ് മൂലം മാറ്റിവച്ചു. നിഷ്കർഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖ മൂന്നംഗ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

2016 മുതൽ 2020 വരെ പ്രസിദ്ധികരിച്ച കഥ, യാത്രാവിവരണ മികച്ച ഗ്രന്ഥങ്ങൾക്കാണ് 25,000 രൂപയും, പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരവും നൽകുക. കൃതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31, 2020 ആണ്. പുസ്തകങ്ങൾ അയക്കേണ്ട വിലാസം. Sasi Cherayi, 124 Katherin Road, London – E6 1 ER. England. (email -sunnypta @yahoo.com).

ഡോ. ഐഷ വി

നമ്മൾ സാധാരണ കഴിക്കുന്ന വിശിഷ്ടമെന്നോ വിലകൂടിയതെന്നോ കരുതുന്ന ഭക്ഷണ പദാർത്ഥങ്ങളെ അപേക്ഷിച്ച് പതിൻ മടങ്ങ് പോഷക മൂല്യമുള്ള ഒരു ഭക്ഷ്യ വസ്തുവാണ് മുരിങ്ങയില. ഒന്നോ രണ്ടോ മുരിങ്ങയെങ്കിലും വീട്ടുവളപ്പിൽ വളർത്തിയാൽ ഓരോ കുടുംബത്തിനും ആവശ്യമായ ഇലക്കറിയും പച്ചക്കറിയും( മുരിങ്ങക്കായ) ലഭിക്കും. മുരിങ്ങയില പറിച്ചെടുത്താൽ മൂന്ന് മണിക്കൂറിനകം ഉപയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്. മൂന്നു മണിക്കൂർ കഴിയുമ്പോഴേയ്ക്കും പുതുമ നഷ്ടപ്പെട്ട് ഇലയും തണ്ടും ഉതിർന്നു വീഴുന്ന സ്ഥിതിയിലാകും. പിന്നെ തോരൻ വയ്ക്കുന്ന സമയത്ത് തണ്ടും കൂടി ഇലയോടൊപ്പം പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് വയറിളകുന്നതിലേയ്ക്ക് നയിക്കാം.

മുരിങ്ങയില ഞങ്ങൾ ഉള്ളിലാക്കാൻ വേണ്ടി കുട്ടിക്കാലം മുതൽ അമ്മ പല ആഹാരരൂപത്തിലും ഞങ്ങൾക്ക് തന്നിട്ടുണ്ട്. അതിൽ ആദ്യത്തെ ഓർമ്മ കാസർഗോഡ് നെല്ലികുന്നിലെ ഗിൽഡിന്റെ നഴ്സറിയിൽ പഠിക്കുന്ന കാലത്തുള്ളതാണ്. അല്പം മധുരമുള്ള ഓർമ്മയാണത്. നഴ്സറിയുടെ പുറകു വശത്തുള്ള കളിസ്ഥലത്തിന്റെ അതിരിൽ ഉള്ള ഒരു മുരിങ്ങയിൽ നിന്നും ഇലകൾ ശേഖരിച്ച് കൊണ്ടുവന്ന് ശ്രദ്ധയോടെ ഇലകൾ ഇറുത്തെടുത്ത് കഴുകി അതിൽ ശർക്കര പൊടിച്ചത് തേങ്ങ ചിരകിയത് ചെറിയ ഉള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ഏലക്കായ പൊടിച്ചത് എന്നിവ നന്നായി ചേർത്തിളക്കി വയ്ക്കും. വാഴയിലയിൽ അരിമാവ് കുഴച്ചതോ ഗോതമ്പ്മാവ് കുഴച്ചതോ നന്നായി പരത്തി അതിൽ നേരത്തേ തയ്യാറാക്കി വച്ചിരിയ്ക്കുന്ന മുരിങ്ങയില കൂട്ട് വാരി വച്ച് നിരത്തി മടക്കി ആവിയിൽ പുഴുങ്ങിയോ ഇരുമ്പ് ചട്ടിയിൽ നിരത്തി അതിനുമുകളിൽ വെള്ളം നിറച്ച ഒരു കലം ഭാരമായി വച്ച് പരുവത്തിന് തിരിച്ചും മറിച്ചും വച്ച് ചുട്ടെടുക്കുകയോ ചെയ്യും. അല്പ സമയം കഴിഞ്ഞാൽ ഞങ്ങൾക്ക് കഴിക്കാനുള്ള പോഷക സമൃദ്ധമായ നാലുമണി പലഹാരമായ ഇളം ചൂടുള്ള ഇലയട തയ്യാർ. ആദ്യമൊക്കെ കഴിക്കാൻ മടിച്ചെങ്കിലും അമ്മയുടെ സ്നേഹപൂർവ്വമായ നിർബന്ധം കൂടിയാകുമ്പോൾ ഞങ്ങൾ അത് മുഴുവൻ കഴിക്കും.

മറ്റൊന്ന് അല്പം പുളിയും ഉപ്പും കലർന്ന ഓർമ്മയാണ്. ചിറക്കര ത്താഴത്ത് താമസിക്കുമ്പോൾ മുരങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് അതിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് അല്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഗ്ലാസ്സുകളിലേയ്ക്ക് പകർന്ന് ഞങ്ങൾക്ക് കുടിക്കാൻ തരും. ഈ പാനീയം വിറ്റാമിനുകൾ നിറഞ്ഞതും അമിത രക്ത സമ്മർദ്ദത്തെ ഒഴിവാക്കുന്നതുമാണ്.

മറ്റൊന്ന് ഒഴിച്ചു കറിയാണ്. ഒന്നോ രണ്ടോ പിടി മുരിങ്ങയില കടുക് വറുത്ത് അതിലിട്ടിളക്കി വാടുമ്പോൾ തോരന്റെ അരപ്പും വെളളവും ഉപ്പും ചേർത്ത് തിളപ്പിച്ച് കറിയാക്കും. മറ്റു ഒഴിച്ചു കറികൾ ഇല്ലെങ്കിലും ചോറുണ്ണാം. അടുത്തത് തോരനാണ്. കർക്കടക മാസമൊഴികെ മറ്റെല്ലാ മാസങ്ങളിലും ഞങ്ങളുടെ വീട്ടിൽ മുരിങ്ങയില ഉപയോഗിക്കാറുണ്ട്. മുരിങ്ങക്കാ സാമ്പാർ. അവിയൽ. തീയൽ എന്നിവയിൽ ചേർത്തും തോരനായും അമ്മ ഞങ്ങൾക്ക് തരാറുണ്ട്. തോരൻ രണ്ട് വിധത്തിൽ തയ്യാറാക്കും, ഒന്ന് കായ് ഒരു വിരൽ നീളമുള്ള കഷണങ്ങളായി മുറിച്ച് നെടുകെ കീറി വേകിച്ച് തോരനാക്കും. മറ്റൊന്ന് നെടുകെ കീറിയ മുരിങ്ങക്കായുടെ മാംസളമായ ഭാഗം മാത്രം ഒരു തവി കൊണ്ട് നീക്കിയെടുത്ത് തോരൻ വയ്ക്കുന്ന വിധമാണ്. കൊച്ചു കുട്ടികൾക്ക് അതാണ് കൂടുതൽ ഇഷ്ടപ്പെടുക.
ഞങ്ങളുടെ വീട്ടിൽ നീണ്ടതും കുറിയതും ചെറുതും വണ്ണമുള്ളതുമായ വിവിധയിനം മുരിങ്ങകളുണ്ട്. ഇലകളും ധാരാളം. ചിലപ്പോൾ ഇലകൾ ഉണക്കിപൊടിച്ച് സൂക്ഷിക്കാറുണ്ട്. ഇത് സൂപ്പാക്കി കഴിച്ചാൽ പ്രസവിച്ച അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുo. സൂപ്പ് , ജ്യൂസ് കേക്ക് മറ്റ് പലഹാരങ്ങൾ എന്നിവയിൽ ചേർത്തും മുരിങ്ങയിലപ്പൊടി ഉപയോഗിക്കാവുന്നതാണ്.

കുട്ടിക്കാലത്തെ മറ്റൊരനുഭവം : ഒരു ദിവസം എന്റെ കാൽ മുട്ടിൽ നല്ല നീര്.. അച്ഛൻ അമ്മയോട് പറഞ്ഞു: അല്പം മുരിങ്ങപ്പട്ട ബട്ടികൊണ്ടുവരാൻ. അമ്മ അത് കൊണ്ടു വന്നപ്പോൾ അച്ഛൻ പറഞ്ഞു: അത് നന്നായി അരയക്കാൻ. അരച്ച ശേഷം അത് വെണ്ണയിൽ കുഴച്ച് നീരുള്ള ഭാഗത്ത് പുരട്ടി തന്നു. അല്പം ചൂട് കൂടുതൽ ആണെങ്കിലും കാലിലെ നീര് വേഗത്തിൽ മാറി.

പ്രായപൂർത്തിയായ ശേഷമുള്ള ഒരനുഭവമാണ്. പല വാടക വീടുകളിലും കറങ്ങിയ ശേഷമുളള അവസ്ഥ എന്നത് ദീർഘ നാളായി നിലനിൽക്കുന്ന കാൽമുട്ട് വേദനയായിരുന്നു. ഒരു സ്റ്റെപ്പിറങ്ങണമെങ്കിൽ വേദനിയ്ക്കുമോ എന്ന് ഭയന്ന് ഇറങ്ങേണ്ട അവസ്ഥ. അങ്ങിനെ നാട്ടിൽ സ്വന്തം വീട്ടിൽ താമസിക്കാൻ അവസരം വന്നു. പറമ്പിൽ ഉള്ള മുരിങ്ങക്കായ ഞങ്ങൾ തന്നെ ഉപയോഗിച്ചു രണ്ട് ദിവസം മുരിങ്ങക്കായ ധാരാളം കഴിച്ച ശേഷമുള്ള അനുഭവം എന്നെ അതിശയിപ്പിച്ചു. രണ്ടു കാലുകളും ഒരുപോലെ ഉപയോഗിച്ച് പടികൾ കയറാനും ഇറങ്ങാനും സാധിക്കുന്നു. ഈ അനുഭവത്തോടു കൂടി എപ്പോൾ മുരിങ്ങ ഒടിഞ്ഞ് വീണാലും അതിന്റെ കമ്പുകൾ മുഴുവൻ കുഴിച്ചു വയ്ക്കുന്ന രീതി ഞാൻ പ്രാവർത്തികമാക്കി. അങ്ങനെ പറമ്പിൽ ധാരാളം മുരിങ്ങയായി. എന്റെ മുട്ടുവേദനയ്ക്ക് പരിഹാരവും.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂർ നഗരത്തിലെ ഞങ്ങളുടെ പക്ഷിവേട്ട ഏതാണ്ട് അലങ്കോലമായി.
കൊക്കുരുമ്മിയിരിക്കുന്ന കൊക്കുകളുടെ കൊക്കിന് വെടി വച്ച് പിടിച്ച് ഫ്രൈ ചെയ്ത് കൊക്കുമുട്ടെ തിന്നുന്നത് ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ടതാണ്.
എല്ലാം വെറുതെയായി.
വെടിയേറ്റ കൊച്ചിന്‌ ഐസ്ക്രീമും അമ്മക്ക് ഒരു മസാലദോശയും കാപ്പിയും വാങ്ങികൊടുത്ത് എല്ലാം സൗമ്യമായി പരിഹരിച്ചു.
ജോസഫ് പറഞ്ഞു,,” നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറണം. നമുക്ക് പോകാം ഒന്നുകൂടി നായാട്ടിന്”.
“നനഞ്ഞോ?എന്നാൽ ഞാനില്ല.എങ്ങനെയാണ് നനഞ്ഞത്?” സെൽവരാജൻ അവൻെറ ഭാഷാ പാണ്ഡിത്യം പ്രകടിപ്പിച്ചു.
ജോസഫ് പറഞ്ഞു,”ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതല്ലെ?”
” ആണോ?പഴഞ്ചൊല്ലിൽ പതിരില്ല. പക്ഷേ,നനഞ്ഞത് എങ്ങനെയാണന്ന് പറഞ്ഞില്ല”
“കുന്തം. ”
ഭാഗ്യത്തിന് സംസാരം നീണ്ടുപോയില്ല. ഒരു എസ്‌ഡി ബൈക്കിൽ രണ്ടുപേർ ഞങ്ങളുടെ മുൻപിൽ അവതരിച്ചു.
അച്ചായൻ ഉടനെ പരിചയപ്പെടുത്തി,”ഇത് കൊല്ലം രാധാകൃഷ്ണൻ,കാഥികനാണ്. ഇവിടെ ജോലിയും വീക്ക് എൻടിൽ നാട്ടിൽ പോയി കഥാപ്രസംഗവും നടത്തിയിട്ടു വരും.”
രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് കൈ തന്നു.
“കൂടെയുള്ളത് ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ്റെ പിന്നണിയിലെ അംഗം”.
പരിചയപെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ജോർജ് കുട്ടി ഒരു ചോദ്യം “ഞങ്ങൾക്ക് ഒരു കഥാപ്രസംഗം കേൾക്കണം,സാധിക്കുമോ?”
“ഞാൻ റെഡി .പോകാം വീട്ടിലേക്ക്.”രാധാകൃഷ്ണൻ.
“ആരുടെ വീട്ടിലേക്ക്?”
“നിങ്ങൾക്കല്ലേ കേൾക്കേണ്ടത്. നിങ്ങളുടെ വീട്ടിലേക്ക്”.
ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് രാധാകൃഷ്ണൻ പറഞ്ഞു,”ദാ , പത്തുമിനിട്ടിനകം ഞാൻ വന്നേക്കാം”
“ഇനി ഇന്ന് കഥാപ്രസംഗവും കൂടി കേട്ട് കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി?”
” കാശുകൊടുക്കാതെ ഒരു കഥാപ്രസംഗം കേൾക്കുന്നതല്ലേ? തനിക്കെന്താ നഷ്ടം?”
എന്ത് പറയാനാണ്?
പറഞ്ഞതുപോലെ പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ഒരു ഹാർമോണിയവും തബലയുമായി എത്തി. ഇതിലെ രസകരമായ വസ്തുത ഉപകരണങ്ങൾ ഉണ്ടെങ്കിലും ആർക്കും ഉപയോഗിക്കാനറിയില്ല.
കഥാപ്രസംഗം ആരംഭിച്ചു.
“സൗഹൃദയരെ, ഞാൻ പറയാൻ പോകുന്ന കഥയുടെപേര് “കൊക്കിരിക്കുന്ന പാടം.”
അച്ചായൻ ചാടി പറഞ്ഞു,”ഹോസ്‌കോട്ടയിലെ കിളികൾ എന്നുമാറ്റണം ”
“ഈ കഥ നടക്കുന്നത് ഇവിടെയല്ല.”
“കഥ നടക്കുവോ?”സെൽവരാജന് സംശയം.
“ഞാൻ കഥ നടക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുകയാണ്.”
“തിങ്കളാഴ്ച കാലത്ത് എനിക്ക് ജോലിയുണ്ട്. അപ്പോഴേക്കും തിരിച്ചുവരാൻ പറ്റുവെങ്കിലേ ഞാൻ വരുന്നുള്ളു”.
“പച്ചവിരിച്ച നെൽപ്പാടങ്ങൾ. കൊയ്ത്തുകാത്തിരിക്കുന്ന കൊക്കുകൾ പറന്നു നടക്കുന്നു.ആ പാടവരമ്പിലൂടെ അവൾ നടന്നു.”
“പാടവരമ്പിൽ മുഴുവൻ ചെളിയല്ലേ?”സെൽവരാജൻ .
“അതെ. എന്താ പ്രശനം?”
“അല്ല പാടവരമ്പിൽ ചെളിയാണെങ്കിൽ പാവാട പൊക്കി പിടിച്ചില്ലെങ്കിൽ ചെളിയാകും.”
കഥാപ്രസംഗം കത്തിക്കയറുകയാണ്.
“പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ…… ഞാനും …..വരട്ടെയോ……”
ചങ്ങമ്പുഴയുടെ രമണനിൽ നിന്നും അടിച്ചുമാറ്റി കഥാപാത്രങ്ങളുടെ പേരും സ്ഥലവും മാറ്റി കഥ മുന്നേറുമ്പോൾ സെൽവരാജൻെറ അടുത്ത ചോദ്യം.”ഈ ലാട് എന്ന് പറയുന്നത് എന്ത് ജീവിയാ?”
“ലാട് …..?ഇതെവിടെ നിന്നുകിട്ടി?.ലാട് …?”
“ഇപ്പോൾ പാടിയില്ലേ? പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ….”
ഇതിനിടക്ക് ഗോപാലകൃഷ്ണൻ തബലയിൽ രണ്ടുതവണ മുട്ടി ശബ്ദം കേൾപ്പിച്ചു. തബലയുടെ സൈഡിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ നിന്നും രണ്ടുമൂന്ന് എലിക്കുഞ്ഞുങ്ങൾ പുറത്തേക്ക് ചാടി ഓടിപ്പോയി.
“അതാ അങ്ങോട്ടു നോക്കൂ. “കാഥികൻ ദൂരേക്ക് വിരൽ ചൂണ്ടി. എന്നിട്ട് തുടർന്നു ,”നമ്മൾ എന്താണ് കാണുന്നത്?”
“എലി ഓടുന്നത് ഞങ്ങൾ ഇഷ്ട്ടം പോലെ കണ്ടിട്ടുണ്ട്. താൻ കഥ പറയൂ”.
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അടഞ്ഞുപോകുന്നു.
ഞാൻ കണ്ണ് തുറക്കുമ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും മ്യൂസിക്ക് ഉപകരണങ്ങൾ പായ്ക്ക് ചെയ്യുകയാണ്. സെൽവരാജനും ജോർജ് കുട്ടിയും നിലത്തുകിടന്നുറങ്ങുന്നു. ജോസഫ് അച്ചായൻ സോഫയിലും.
“രാധാകൃഷ്ണൻ എന്നോട് ഒരു ചോദ്യം,” എങ്ങനെയുണ്ടായിരുന്നു?”
“അടിപൊളി.”
” നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കണ്ണടച്ചിരുന്നു കേൾക്കുന്നത് എനിക്ക് വലിയ പ്രചോദനമായി. താങ്ക് യു.”
ഞാൻ അച്ചായനിട്ടും സെൽവരാജനിട്ടും ഓരോ ചവിട്ടു വച്ചുകൊടുത്തു.
ചോദ്യം ആവർത്തിക്കപ്പെട്ടു.
എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു.
“അടിപൊളി” എന്ന പദ പ്രയോഗം കണ്ടു പിടിച്ചവന് നന്ദി.
“നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതു ഭാഗം ആണ്?”
“അത് പറയാനുണ്ടോ? അവസാന ഭാഗം.”
രാധാകൃഷ്‌നും ഗോപാലകൃഷ്ണനും സന്തോഷമായി.
“ഞങ്ങൾ കഥ പറഞ്ഞ ഒരു സ്ഥലത്തും ഇത്രയും നന്നായി ശ്രദ്ധിച്ചിരിക്കുന്ന ആളുകളെ കണ്ടിട്ടില്ല. അടുത്ത ആഴ്ച ഞാൻ ഒരു പുതിയ കഥയുമായി വരാം “.
സെൽവരാജൻ പാഞ്ഞു,”എനിക്ക് അടുത്ത ആഴ്ച പനിയാണ്.”.
അച്ചായൻപറഞ്ഞു, “ഇവന് പനിയാണെങ്കിൽ കൂടെ താമസിക്കുന്ന എനിക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ? ഇവനെ നോക്കണം. മരുന്ന് വാങ്ങി കൊടുക്കണം.”.
ജോർജ് കുട്ടി പറഞ്ഞു,”എനിക്ക് ധ്യാനം കൂടാൻ പോകണം .”
അച്ചായൻെറ സംശയം,”പാറേപള്ളീൽ ആണോ?”
ഞാനെന്തു പറയും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ജോർജ് കുട്ടി പറഞ്ഞു, “അടുത്ത ആഴ്ച അവൻെറ കല്യാണമാണ്. ”
പെട്ടന്ന് രാധാകൃഷ്ണൻ പറഞ്ഞു, “അങ്ങിനെയാണെകിൽ ഭാര്യയേയും കൂട്ടി ഒരു ദിവസം വാ. ഞാൻ ഒരു പുതിയ കഥ പഠിച്ചു വയ്ക്കാം.”
“അത് വേണ്ട.”
“അതെന്താ?”.
“കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഡിവോഴ്‌സ് കാണാൻ വയ്യ”.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

ഡോ. ഐഷ വി

ചാത്തന്നൂരിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ കൊല്ലം ഗവ. ആശുപത്രിയിലെ ഹെഡ് നഴ്സിനെ കണ്ടു. പതിവു പോലെ കുശലാന്വേഷണങ്ങൾ നടത്തി. വിഷയം എങ്ങനെയോ കായംകുളം കെ വി കെ യും ഐസ്റ്റഡും സംയുക്തമായി നടത്തിയ ടെയിനിംഗിൽ എത്തി. പപ്പായയാണ് താരം. പപ്പായയുടെ ഗുണഗണങ്ങളെപ്പറ്റി സിസ്റ്റർ നന്നായി സംസാരിച്ചു. കൂട്ടത്തിൽ സിസ്റ്റർക്ക് ഗവ. ജോലി കിട്ടുന്നതിന് മുമ്പ് ബെൻസിഗർ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പ്രമേഹ ബാധിതർ ഉണങ്ങാ വ്രണവുമായി വന്നാൽ മാഗ്സൾഫും ഗ്ലിസറിനും മുറിവിൽ വച്ചുകെട്ടാൻ ഉപയോഗിക്കുകയേ ഇല്ല. പകരം മാസങ്ങളായി ഉണങ്ങാതെ നിൽക്കുന്ന വ്രണത്തിലേയ്ക്ക് പച്ച പപ്പായയുടെ കറ നീക്കിയിറക്കി വ്രണത്തിൽ വച്ച് കെട്ടും രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ വ്രണത്തിലെ പഴുപ്പ് നിറം മാറി ചുവപ്പുനിറം വച്ച് തുടങ്ങും. പിന്നെ വ്രണമുണങ്ങാൻ അധികം താമസമില്ല.

ഇതേ പോലെ കായംകുളം കെ വി കെ യിലെ ജിസി മാഡം ട്രെയിനിംഗിനു വന്ന ഒരു സ്ത്രീയുടെ ഭർത്താവിന്റെ അനുഭവം ഞങ്ങളോട് പങ്ക് വച്ചിരുന്നു. മറ്റു ട്രെയിനേഴ്സ് എല്ലാം ശാന്തമായി ക്ലാസ്സ് കേൾക്കുമ്പോൾ ഒരു സ്ത്രീയ്ക്കുമാത്രം ആകെ അസ്വസ്തത, ട്രെയിനിംഗിൽ പങ്കെടുത്തില്ലെങ്കിലും വേണ്ടില്ല വേഗം വീട്ടിലെത്തിയാൽ മതിയെന്ന ചിന്ത. ആകെ അസ്വസ്തയായിരുന്ന അവരോട് മാഡം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി . വിഷമ ഹേതു ആ സ്ത്രീയുടെ ഭർത്താവിന്റെ കാലിലെ ഉണങ്ങാത്ത പ്രമേഹ വ്രണമാണ്. കാര്യങ്ങൾ കേട്ട ശേഷം മാഡം അവരോട് പറഞ്ഞു. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കി തുടച്ച വ്രണത്തിൽ പച്ച പപ്പായക്കറ ഇറ്റിക്കാൻ. അവർ അതുപോലെ ചെയ്തു. രോഗിയ്ക്ക് നീറ്റൽ സഹിക്കാൻ വയ്യാതായപ്പോൾ മാഡത്തെ വിളിച്ചു. തത്ക്കാലം വേദാനാസംഹാരി കഴിച്ച് കടിച്ച് പിടിച്ച് കിടന്നോളാൻ നിർദ്ദേശിച്ചു. അവർ അനുസരിച്ചു. മൂന്ന് ദിവസം ഇത് ആവർത്തിച്ചു. നാലാം ദിവസം മുതൽ വ്രണത്തിന്റെ കുഴിയിൽ ഉരുക്കു വെളിച്ചെണ്ണ നിറക്കാൻ നിർദ്ദേശിച്ചു . 21 ദിവസം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഉണങ്ങി. പല ചികിത്സ മൂന്ന് മാസത്തിലധികം പരീക്ഷിച്ചിട്ടും ഉണങ്ങാത്ത വ്രണമാണ് കേവലം പപ്പായക്കറ ഉരുക്ക് വെളിച്ചെണ്ണ ചികിത്സയിലൂടെ മൂനാഴ്ച കൊണ്ട് ഉണങ്ങിക്കിട്ടിയത്. അപ്പോഴേയ്ക്കും ഒരു എറണാകുളം ബസ്സെത്തി . ഞങ്ങൾ അതിൽ കയറി യാത്രയായി.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ജോർജ് കുട്ടിയുടെ തോക്കിൽ നിന്നും വെടിപൊട്ടി അടുത്തവീട്ടിലെ കുട്ടിക്ക് പരുക്കേറ്റു.
നിമിഷനേരംകൊണ്ട് ഈ വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടി. പക്ഷെ,ഒരു മലയാളി തമിഴ് കുട്ടിയെ വെടിവെച്ചു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
അടുത്ത വീട്ടിലെ ഹൗസ് ഓണറിൻെറ അനുജൻെറ നാലു വയസ്സുള്ള കുട്ടിക്കാണ് വെടിയേറ്റിരിക്കുന്നത്.
കൂട്ടക്കരച്ചിലും ബഹളവും ആയികേട്ടവർ കേട്ടവർ ഓടി വന്നുകൊണ്ടിരുന്നു. ഓടി വരുന്നവർ ജോർജ് കുട്ടി ബോധമില്ലാതെ കിടക്കുന്നതാണ് കാണുന്നത്. അതിനിടക്ക് വെടിയേറ്റു മരിച്ച ആളിൻെറ ബോഡി കാണാൻ വന്ന പലരും നിരാശരായി മടങ്ങി.
സൈക്കിൾ ചെയിനും കുറുവടിയുമായി വന്ന തമിഴന്മാർ നിരാശരായി. ഒരുത്തൻ വന്ന് നോക്കിയിട്ടു പറഞ്ഞു”,ഇത് മലയാളി ജോർജ് കുട്ടി,തമിഴ് കുട്ടിയല്ല.”
വേറെ ഒരാൾ,” ഇത് പെരിയ ആൾ,കുട്ടിയല്ല”
ഒരു കാര്യം വ്യക്തമായി ജോർജ് കുട്ടിയുടെ കിടപ്പും പേരും ഒത്തുവന്നതുകൊണ്ട് വന്നവർ വന്നവർ ജോർജ് കുട്ടി വെടി ഏറ്റുകിടക്കുകയാണെന്ന് തെറ്റിദ്ധരിച്ചു നിരാശരായി തിരിച്ചുപൊയ്കൊണ്ടിരുന്നു

.
ശരിക്കും വെടിയേറ്റ കുട്ടിയും അതിൻെറ തള്ളയും അടുത്ത വീട്ടിൽ കിടന്നു കരയുന്നു.
അയൽപക്കത്തെ പ്രായമായ  ഒരു  സ്ത്രീ  അവരെ വഴക്കു പറയുകയാണ്, “കൊളന്തക്ക് പാൽ കൊടടി “.
കേട്ട് നിന്ന ഒരു പയ്യൻ ചോദിക്കുന്നു,”ഏതു പാലാണ് കൊടുക്കുന്നത്”..
തള്ള ഒരു തടിക്കഷണവുമായി അവൻെറ പിറകെ ഓടി.
“അവൻ പാല് കൊടുക്കുന്നത് കാണാൻ വന്നിരിക്കുന്നു.”
ജോർജ് കുട്ടിയുടെ തോക്കിൽ കയറി വെടിവച്ച പെൺകുട്ടി എവിടെയോ പോയി ഒളിച്ചിരുന്നു..
ഹൗസ് ഓണറിൻെറ ഭാര്യ അക്ക അവളെ തേടി നടന്നു .
മകളെ കണ്ടുകിട്ടിക്കഴിഞ്ഞപ്പോൾ അക്ക ആ സന്തോഷം കൊണ്ട് കുറെ പരിപ്പുവടയും അഞ്ചാറ് ഗ്ലാസ് ചായയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. ചൂട് പരിപ്പുവടയുടെ മണം അവിടെ നിറഞ്ഞു. ജോർജ് കുട്ടി ചാടി എഴുന്നേറ്റു ചായകുടിക്കാനും പരിപ്പുവട തിന്നാനും തുടങ്ങി.
എന്നിട്ട് ഒരു ചോദ്യം.”എന്താ സംഭവിച്ചത്?”ചൂട് പരിപ്പുവട തിന്നുന്നതിനിടക്ക് ജോർജ് കുട്ടി പറഞ്ഞു,
“പരിപ്പുവടയുടെ മണം അടിച്ചാൽ ജോർജ് കുട്ടിയുടെ ബോധക്കേട് മാറും.”
വെടിയേറ്റ കൊച്ചുമായി ‘കൊച്ചിൻെറ അമ്മയും വന്നു, ഒരു ചൂട് പരിപ്പുവട കടിച്ചുകൊണ്ട് അവർ പറഞ്ഞു, .”അക്ക ബോൺസ് പൊട്ടിയിരിക്കും.”കൊച്ചിന്റെ എല്ല് പൊട്ടിയിരിക്കും,എന്ന്.
ജോർജ് കുട്ടി ചാടി പറഞ്ഞു. “ശരിയാ പൊട്ടിയിരിക്കും. ഡോക്ടറുടെ അടുത്തുപോകാം”.
ഞങ്ങൾക്ക് കാര്യം മനസ്സിലായി. ആയിടക്കാണ് അവിടെ ഒരു പുതിയ ക്ലിനിക് ഒരു ഭാര്യയും ഭർത്താവും കൂടി തുടങ്ങിയത്.
ഹൗസ് സർജൻസി കഴിഞ്ഞ ഉടനെ കാര്യമായ ക്ലിനിക്കൽ പരിചയമില്ലാത്തവർ. അതി സുന്ദരിയായിരുന്നു ലേഡി ഡോക്ടർ. ഭർത്താവിന് എപ്പോഴും മരുന്നുകൊടുക്കാൻ പേടിയാണ് അയാൾ ഇപ്പുറത്തെ മുറിയിലിരുന്ന് ചോദിക്കും,” ഉഷേ ഈ പയ്യന് എന്ത് മരുന്ന് കൊടുക്കണം?”.അവർ നിർദേശിക്കും.
അങ്ങനെ രസകരമായ സീനുകൾ കാണാം. ഞങ്ങൾ ആഘോഷമായിട്ട് കൊച്ചിനെയുംകൂട്ടി ചായകുടിച്ചു കഴിഞ്ഞു ക്ലിനിക്കിലേക്ക് യാത്ര ആയി.
കേറിച്ചെന്ന ഉടനെ ഡോക്ടർ ഒരു ചോദ്യം” വാട്ട് ഹാപ്പെൻഡ്?”
ജോസഫ് ചാടി പറഞ്ഞു,”ജോർജ് കുട്ടി വെടി വച്ചതാ. ബോൺസ് പൊട്ടിയിരിക്കും””
ഡോക്ടർ ഉടനെ “ഉഷേ, പോലീസിനെ വിളി ,ഇവർ വെടി വെച്ച കേസ്സാ ഇത്.”
ഉഷ ഡോക്ട്ടർ വേദിയിൽ മുഖം കാണിച്ചു.
കൊച്ചിൻെറ കയ്യിൽ കൊതുക് കുത്തിയപോലെ ഒരു ചെറിയ പാട് കാണാം.
“നിങ്ങൾക്കെല്ലാം വേറെ പണിയില്ലേ? വന്നിരിക്കുന്നു വെടിയേറ്റ് എല്ലുപൊട്ടിയ കൊച്ചിനെയും കൊണ്ട്. ഇത് വല്ല കൊതുകും കുത്തിയതായിരിക്കും”.
അപ്പോഴാണ് സെൽവരാജൻ ഒരു ചോദ്യം,” സാർ നിങ്ങളുടെ ഭാര്യയുടെ പേര് ഉഷ,നിങ്ങൾ ക്ലിനിക്കിന് ഇട്ടിരിക്കുന്ന പേര് പുഷ്പ ക്ലിനിക്..അതെന്താ?”
ജോർജ് കുട്ടി പറഞ്ഞു,”അത് ഇയാളുടെ ആദ്യത്തെ ലവറിൻ്റെ പേര് ,പുഷ്പ. നമ്മളുടെ ഭാഷയിൽ പറഞ്ഞാൽ കുറ്റി. ഇനി കുറച്ചു കഴിയുമ്പോൾ ഇയാൾ ആ പേര് മാറ്റും”
പിന്നെ എന്ത് സംഭവിച്ചു?
എൻെറ കാര്യം മാത്രം പറയാം. ഞാൻ നിമിഷനേരം കൊണ്ട് വീട്ടിൽ എത്തി..
ഇന്ന് പുഷ്പ ക്ലിനിക്ക് വളർന്ന പുഷപ ഹോസ്പിറ്റൽ ആയി വൈറ്റെഫീൽഡിൽ കാണാം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

അഡ്വ. റോയ് പഞ്ഞിക്കാരൻ

മലയാള ഭാഷയ്ക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യേകിച്ചും ബ്രിട്ടനിൽ മുന്നിൽ നിൽക്കുന്നതിന്റ പ്രധാന കാരണം മിന്നിമറയുന്ന സിനിമകളേക്കാൾ പുസ്തകം, വായന അവർ ഹൃദയത്തോടെ ചേർത്ത് പിടിക്കുന്നതുകൊണ്ടാണ്. അതിന് അടിത്തറയിട്ടത് 1066-1087 വരെ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. പ്രമുഖ പ്രവാസി സാഹിത്യകാരൻ കാരൂർ സോമന്റെ ഇംഗ്ലീഷ് നോവൽ “മലബാർ അഫ്ളയിം” (Malabar Aflame) ജെയിൻ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷകയായ മിസ്.ചിത്ര സൂസൻ തമ്പി, പ്രമുഖ ജെറ്റിർ എന്ന റിസർച്ച് ജേർണലിൽ നോവലിന്റ അന്തരാത്മാവിൽ നിന്നുള്ള നീരീക്ഷണം നടത്തുക മാത്രമല്ല അതൊരു പഠനവിഷയമാക്കി അവതരിപ്പിച്ചു.


മലയാളത്തിൽ നിന്ന് പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നുണ്ടെങ്കിലും ഇംഗ്ലീഷിന് ലഭിക്കുന്നത്ര പ്രാതിനിധ്യം മറ്റ് ഭാഷകൾക്ക് ലഭിക്കുന്നില്ല. അങ്ങനെ പരിഭാഷപ്പെടുത്തിയ നല്ല കൃതികൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ജെസിബിയുടെ 25 ലക്ഷം ഇപ്പോൾ ലഭിക്കുന്നുണ്ട്. 2019 ൽ മാധുരി വിജയിയുടെ “ദി ഫാർ ഫീൽഡ്”, എന്ന കൃതിക്കും, 2020 ൽ മലയാളത്തിലെ എസ്. ഹരീഷിന്റ നോവൽ “മീശ” ക്കും ലഭിച്ചു. രവീന്ദ്രനാഥ്‌ ടാഗോറിന് 1913 ൽ നൊബേൽ സമ്മാനം ലഭിച്ചതുമുതൽ ഇന്ത്യൻ സാഹിത്യം ലോകമറിഞ്ഞുതുടങ്ങി. അവരിൽ പ്രധാനികളാണ് അമിതാവ്‌ ഘോഷ്, ആർ.കെ.നാരായണൻ, വിക്രം സേത്, സൽമാൻ റുഷ്‌ദി, അരുന്ധതി റോയ്, ചേതൻ പ്രകാശ് ഭഗത് തുടങ്ങിയവർ. ഈ നോവൽ 2010 ൽ “കാണാപ്പുറങ്ങൾ” എന്ന പേരിൽ സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധികരിച്ചത്. പിന്നീട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 2015 ൽ മീഡിയ ഹൗസ്, ഇംഗ്ലീഷ് വിഭാഗം ന്യൂഡൽഹി പ്രസിദ്ധികരിച്ചു. ഇതിൻെറ എഡിറ്റർ കുര്യൻ പാമ്പാടിയാണ്. ഈ നോവൽ ആമസോൺ വഴിയും ഉടൻ പുറത്തുവരുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലണ്ടിലേക്ക് വന്ന രണ്ട് ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാരാണ് ആന്റണി, അലി. ഒരാൾ മലയാളി മറ്റൊരാൾ ഇന്നത്തെ പാകിസ്ഥാൻ കാശ്മീരുകാരൻ. അവർ കൊച്ചി നാവികകേന്ദ്രത്തിൽ ഒന്നിച്ച് ജോലിചെയ്യുക മാത്രമല്ല ആത്മസുഹൃത്തുക്കളുമാണ്. അലി വിവാഹം കഴിച്ചിരിക്കുന്നത് മലബാറിൽ നിന്നുള്ള മുസ്ലിം യുവതിയെയാണ്. അവരിൽ തുടങ്ങുന്ന മൂന്ന് തലമുറകളുടെ സംഭവബഹുലമായ ജീവിതപ്രാരാബ്‌ധങ്ങൾ, വർണ്ണവിവേചന സംസ്കാര൦, അസമത്വ-അസ്വാതന്ത്ര്യ൦ നിറഞ്ഞ ജീർണ്ണമായ മതിൽകെട്ടിനുള്ളിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പിന്റ അനുഭവപാഠങ്ങളും സവിശേഷതകളുമാണ് ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നത്.

ജഡിക സ്വഭാവക്കാരനായ അലി മക്കയിൽ പോയിട്ടു വന്ന് ഹാജ്ജിയരായി മാറുക മാത്രമല്ല ഒടുവിൽ മുസ്ലിയാർ എന്ന് സ്വയം തീരുമാനിച്ചു. ആദ്യമായിട്ടാണ് ഈസ്റ്റ് ലണ്ടനിൽനിന്നൊരാൾ മക്കയിൽ പ്രാർത്ഥിക്കാൻ പോകുന്നത്. സൗദി രാജാവുമായി ബന്ധമുണ്ടാക്കി പള്ളി പണിയാൻ പണം സമ്പാദിച്ചു. പള്ളി പണിയുന്നതിന് പകരം വീടുകൾ വാങ്ങിക്കൂട്ടി. വെള്ളക്കാരും അകമഴിഞ്ഞു സഹായിച്ചു. സ്വന്തം വീട് പള്ളിയാക്കിയപ്പോൾ മറ്റുള്ളവരുടെ പ്രിയങ്കരനായി മാറി. മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയതൊന്നും ഒപ്പം നടന്ന വിശ്വാസികൾ തിരിച്ചറിഞ്ഞില്ല. അല്ലാഹുവിന്റ അനുയായി എന്നവർ വിശ്വസിച്ചു. ലണ്ടനിലുള്ള ഭാര്യയെ മൊഴി ചൊല്ലി പിരിഞ്ഞിട്ട് പാകിസ്ഥാനിൽ നിന്ന് രക്തബന്ധത്തിലുള്ളവരെ വിവാഹം കഴിച്ച് കൊണ്ടുവന്നു. അലിയുടെ വളഞ്ഞ വഴിയിലൂടെ പാക്കിസ്ഥാനികളുടെ എണ്ണം ഇംഗ്ലണ്ടിൽ പെരുകി വന്നു. രാത്രികാലം മൊഴിചൊല്ലി പാർത്തിരുന്ന ഭാര്യമാരുടെ വീട് സന്ദർശനമൊന്നും മറ്റാരുമറിഞ്ഞില്ല. പാകിസ്ഥാൻ കാശ്മീരികളുമായുള്ള കൂട്ടുകെട്ടിൽ സ്വന്തം വീട്ടിലെ വിദ്യാസമ്പന്നനായ മകൻ ഒരു ഭീകരനായി മാറിയത് പിതാവ് അറിഞ്ഞില്ല. അത് അനുയായികളെ അത്ഭുതപ്പെടുത്തി.

സത്യവിശ്വാസത്തിൽ കടന്നുവന്ന അലിക്ക് മറ്റൊരാളെ കൊല്ലുന്നതിനോടെ ഒട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല. ദാരിദ്യത്തിൽ കിടന്ന തങ്ങളെ സമ്പന്നരാക്കിയത് ഈ മണ്ണാണ്. പെറ്റുവളർത്തിയ മണ്ണിൽ രാജ്യദ്രോഹം നടത്തുന്ന മകനെ കൊല്ലണമെന്ന് തന്നെ അലി തീരുമാനിച്ചു. ചെറുപ്പത്തിൽ അച്ഛനൊപ്പം ആടുമാടുകളെ വെട്ടിനുറുക്കിയത് അലി ഓർത്തോർത്തു നടന്നു. തന്റെ കൈകളിൽ രക്തക്കറ പുരളാൻ പാടില്ല. മറ്റാരുമറിയാതെ രഹസ്യത്തിൽ പോലീസിനെ വിവരമറിയിച്ചു. പോലീസ് മകനെ കസ്റ്റഡിയിലെടുത്തു. അലി പൊലീസിന് പ്രിയപ്പെട്ടവനായി മാറി. ആ സത്യം പ്രിയ സുഹൃത്ത് ആന്റണിക്ക് മാത്രമേ അറിയൂ.

ഈ നോവൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസലർ, ഡോ. ജാൻസി ജെയിംസ് ,, ഇംഗ്ലീഷ് നോവലിസ്റ്റ് ജയശ്രി മിശ്രക്ക് നൽകി പ്രകാശനം ചെയ്തു. പിന്നീട് ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ വച്ച് മുൻ ബ്രിട്ടീഷ് സഹമന്ത്രിയും ഇപ്പോഴത്തെ എം.പി.യുമായ സ്റ്റീഫൻ ടിംസ് കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസന് നൽകി പ്രകാശനം ചെയ്തു.

മനുഷ്യമനസ്സുകളുടെ വിഹ്വലതകളും ഗൃഹാതുരത്വവും സ്‌നേഹബന്ധങ്ങളും നിറനിലാവുപോലെ ഈ കൃതിയിൽ നിറഞ്ഞു നിൽക്കുന്നു. കൊച്ചുമക്കളെ ആന്റണി മലയാളം പഠിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ മലയാളത്തനിമയുള്ള മലയാളികൾ താലോലിച്ചു വളർത്തിയ മാതൃഭാഷയോടുള്ള സ്‌നേഹം, ആദരം, സംസ്കാരം, പ്രാർത്ഥന തുടങ്ങിയ നല്ല ശീലങ്ങൾ കൊച്ചുമക്കൾക്ക് പകർന്നുകൊടുത്തിട്ടാണ് ആന്റണി ഈ ലോകത്തോട് വിട പറഞ്ഞത്. യൂറോപ്പിൽ നിന്ന് ആദ്യമായിട്ടാണ് ബ്രിട്ടന്റെ ചരിത്രം പറയുന്ന ഒരു മലയാള, ഇംഗ്ലീഷ് നോവൽ ലഭിക്കുന്നത്. ഈ കൃതി മലയാള ഭാഷയ്ക്കെന്നും ഒരു മുതൽക്കൂട്ടാണ്.

അഡ്വ.റോയ് പഞ്ഞിക്കാരൻ

സുബിനി

എന്നെത്തെയുംപോലെ ഉണർവ്വില്ലാത്ത കടലാസ് മടക്കുകളിൽ നൂറുകണക്കിന് ജീവിതങ്ങൾ വർഷങ്ങളായി എൻറെ മേശയുടെ ഇടതും വലതുമുള്ള കൂറ്റൻ അലമാരകളിൽ തീരുമാനം കാത്തു കിടക്കുന്നു. ഈ അലമാരകൾ പണിതിട്ട് ഒരു 20 വർഷമെങ്കിലും ആയിക്കാണും. പരിചയ സമ്പന്നതയ്ക്കും, ആഢ്യത്വത്തിനും, പിന്നെ സമ്പന്നതയ്ക്കും ഒട്ടും കുറവ് തോന്നില്ല. തൊഴിലിൻറെ സാധ്യതയെ കുറിച്ച് വളരെ നല്ല ബോധ്യം അന്നേ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കും. അത് പോലെ ഒരു ജീവിതം ഉറ്റു നോക്കീട്ടാണല്ലോ രണ്ടു വർഷം മുൻപ് ഞാൻ മൂപ്പരുടെ ശിഷ്യത്വം സ്വീകരിച്ചത്. കുഴപ്പം പിടിച്ച പല പ്രശ്നങ്ങളിൽ പെട്ടു പലരും ഇവിടെ വന്നു സഹായം തേടുമ്പോൾ, ദൈവത്തിൻറെ വീട്ടിലെ സെക്യൂരിറ്റി ഗാർഡിനെ പോലെ ചെറിയ അഹങ്കാര ഭാവങ്ങൾ ഒക്കെ ഞാൻ എടുക്കാറുണ്ട്. പിന്നെ പിന്നെ അവർ എനിക്ക് വലിയ ഭാവം തരാറില്ല. മൂടിന് തീ പിടിച്ചു വരുന്നവർ ഉണ്ട്.. അവർക്കും ചിലപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്.. നാളെത്തേക്കു ഫയൽ ചെയ്യേണ്ട ഒരു സുപ്രധാന കടലാസാണ് ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുന്നത്… ഇടയ്ക്ക് ചെറുതായി പൊതു അവസ്ഥ ആലോചിച്ചു ശ്രദ്ധ തെറ്റിയ പോലെ..

വണ്ടിയുടെ ശബ്‍ദം.. സാർ എത്തിയ മട്ടാണല്ലോ.. എങ്കിൽ വഴക്കുറപ്പ്… ഇന്നലെ ഇമെയിൽ ചെയ്യാൻ പറഞ്ഞ വർക്ക് ആണ് ഞാൻ ഇപ്പോഴും കുത്തി കുറിച്ചോണ്ടിരിക്കുന്നത്. മുന്നിൽ കാത്തിരിക്കുന്ന പുതിയ ആളുകളുടെ മുന്നിൽ വെച്ച് അപമാനിക്കാഞ്ഞാൽ മതിയായിരുന്നു. പിന്നാലെ ക്യാബിനിലേക്കു ചെന്നേക്കാം. കിട്ടാനുള്ളത് വേഗം വാങ്ങിച്ചു പുറത്തേക്കു വന്നാൽ ഇവരുടെ മുന്നിലെങ്കിലും മാനം കാക്കാലോ. .

സാധാരണ എത്തിയാൽ ഉടനെ ഒന്നു ഓഫീസിൽ കയറിയിട്ടേ അദ്ദേഹം താഴത്തെ നിലയിൽ ഉള്ള വീട്ടിലേക്കു പോകാറുള്ളൂ. മുംബൈ ഓഫീസിലായിരുന്നു കഴിഞ്ഞ ആഴ്ച. അവിടുത്തെ കേസുകളുടെ വിവരങ്ങളൊന്നും ഇവിടെ ചർച്ച ചെയ്യാറില്ല. വളരെ ആത്മവിശ്വാസത്തോടെ മാത്രമേ ഓരോ പ്രാവശ്യവും ഇവിടുന്നു പോകാറുള്ളൂ. അവിടുത്തെ ഓഫീസിൽ എന്നെ പോലെ സഹായികളായി നാലു പേരുണ്ട് എന്ന് മാത്രമേ എനിക്ക് ഇത്രയും കാലമായിട്ടും അറിയൂ…അവരെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം എന്നെ ഒരു നോട്ടം നോക്കിയത് കൊണ്ട് പിന്നെ ചോദിക്കാൻ ധൈര്യം ഉണ്ടായില്ല.. ആരായാലും എനിക്കെന്താ… കൃത്യമായി ശമ്പളം കിട്ടുന്നുണ്ടല്ലോ.. വീട്ടിൽ നിന്നും ആകെ നാലു കിലോമീറ്റർ ദൂരമേയുള്ളൂ ഇങ്ങോട്ടെനിക്ക്. പിന്നെ കൂടുതൽ അറിഞ്ഞാൽ പാടാണ്. എങ്ങാനും മുംബൈയ്ക്ക് ട്രാൻസ്ഫർ ചെയ്താലോ..

ഇതിപ്പോ എത്തീട്ടു ഇത്രേം നേരായിട്ടും സാറിനെ ഇങ്ങോട്ട് കണ്ടില്ലല്ലോ…. വീട്ടിലേക്കു നേരെ കയറിയ മട്ടാണല്ലോ…പതിവില്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ട്.. ഡ്രൈവർ ഫോണിൽ മാറി മാറി ആരെയൊക്കെയോ വിളിക്കുന്നത്‌ കാണുന്നു. ഒന്നു പോയി നോക്കണം എന്നുണ്ട്… ഇത്രേം കാലം നിഴല് പോലെ എല്ലാ ദിവസവും കൂടെ നിന്നിട്ടും ഒരിക്കൽ പോലും ആദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ല.. ഉമ്മറത്ത് നിർത്തി അടുത്ത ദിവസത്തേക്കുള്ള ജോലികൾ ഏൽപ്പിക്കും… അത്ര തന്നെ.. അനാവശ്യമായ ഒരു അകൽച്ച പാലിക്കലല്ലേ അത് എന്ന് എനിക്ക് പലവട്ടം തോന്നീട്ടുണ്ട്. പിന്നെ എനിക്കെന്തു കാര്യം മൂപ്പരുടെ വീടിനകത്തു കയറീട്ടു.. ഇക്കണ്ട കാലമെത്രയും അദ്ദേഹം ഒരു സുഹൃത്തിനോട് സംസാരിക്കുന്നതു പോലും ഞാൻ കേട്ടിട്ടില്ല. വല്ലാത്ത മുരടൻ എന്ന് ഞാൻ മനസ്സിൽ അയാളെ വിലയിരുത്താറുണ്ട്. എനിക്കെന്തു കാര്യം. ശമ്പളം കൃത്യം കിട്ടുന്നുണ്ടല്ലോ.. ഓഫിസിൽ വരുന്ന ഓരോരുത്തരോടും കുശലം പറയുന്നത് എൻറെ ശീലമാണ്..എല്ലാരുടെയും മുഖത്ത് ടെൻഷൻ മാത്രമേ കാണാറുള്ളു. ചിലർക്ക് എൻറെ സംസാരം ഇഷ്ടപ്പെടുന്നില്ല എന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയിട്ടും ഉണ്ട്.

എന്തായിരിക്കും സംഭവിച്ചത്… രണ്ടും കല്പിച്ചു ഞാൻ താഴോട്ട് ചെല്ലാൻ ഉറപ്പിച്ചു.. വാതിൽക്കൽ ആരോ നിൽപ്പുണ്ട്..തിരിഞ്ഞു നടന്നാലോ എന്നു ചിന്തിച്ചു… മുന്നോട്ട് വെച്ച കാൽ മുന്നോട്ടു തന്നെ എന്നുറപ്പിച്ചു…ജനലിലൂടെ സാർ ചിരിച്ചു കൊണ്ട് ആരോടോ ഫോണിൽ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതു കാണാം… ഇത്ര മനോഹരമായി ചിരിക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ഞാൻ അതിശയിച്ചു.. എന്നിട്ടും എന്തിനായിരുന്നു… ഇത്ര സന്തോഷവാനായി അദ്ദേഹത്തെ ഞാൻ കണ്ടിട്ടേ ഇല്ല… പ്രായമുള്ള ഒരു സ്ത്രീ എൻറെ അടുത്തേക്ക് വന്നു, ഒരു പ്ലേറ്റ് നിറയെ മധുര പലഹാരങ്ങൾ നീട്ടി… എനിക്ക് ഒന്നും മനസ്സിലായില്ല… ഇത് വരെ ഈ വീട്ടിൽ നിന്നും പച്ച വെള്ളം പോലും വാങ്ങി കുടിച്ചിട്ടില്ല… ആരും തന്നിട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി… ഇതിപ്പോ…അദ്ദേഹത്തിൻറെ അമ്മയാണ് എന്ന് മനസ്സിലായി..പ്രായത്തിലേറെ ഭാരിച്ച വിഷമങ്ങൾ ആ മുഖത്തെ ഐശ്വര്യം എന്നോ കാർന്നെടുത്തപോലെ തോന്നി.. മധുരം എൻറെ നേരെ നീട്ടിയപ്പോൾ അവർ എൻറെ മുഖത്തേക്ക് നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “അവൻ ഇനിയെങ്കിലും ഒന്നു ജീവിക്കുമല്ലോ,.. മരവിച്ച മനസ്സോടെ എത്ര കാലായി ഇങ്ങനെ”. അവരുടെ കണ്ണുകളിലെ തിളക്കം എനിക്ക് വ്യക്തമായി കാണാമായിരുന്നു… ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ മധുരം നുണച്ചു അന്ധാളിപ്പ് മാറാതെ തിരിച്ചു നടന്നു. ഡ്രൈവർ ഫോണിൽ ആരോടോ സംസാരിക്കുന്നു.. “ജീവിതം തിരിച്ചു കിട്ടിയ പോലെ ആണ് സാറിന്.. മൂന്നു വർഷമായല്ലോ കോമയിൽ ആയിട്ട്.. ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചു വരവല്ലേ.. എന്ത് സ്മാർട്ട്‌ ആയ മോനായിരുന്നു..അതെ,.. ചികിത്സ എല്ലാം മുംബൈയിലായിരുന്നു..വൈഫ് ഉണ്ടല്ലോ അവിടെ… ”

ആകാംഷ, അതിശയം, ആനന്ദം, ആത്മവിശ്വാസം. ഒരല്പ നേരം കൊണ്ട് എൻറെ മനസ്സ് മാറി മറഞ്ഞല്ലോ. എനിക്ക് എന്തോ ധൈര്യം വന്ന പോലെ… ഞാൻ ഓഫീസിലേക്ക് കയറി ഇന്നലെ വെറുതെ വാചകമടിച്ചും പകൽക്കിനാവ് കണ്ടും ബാക്കിവെച്ച വർക്ക് പൂർത്തിയാക്കി. ഫയൽ സാറിന് ഇമെയിൽ അയച്ചു. കാത്തിരിന്നു മുഷിഞ്ഞ ക്ലയന്റസിന് ഞാൻ ഒരു ഇൻസ്റ്റന്റ് കോഫി ഇട്ടു കൊടുത്തു. സാർ ഉടൻ വരുമെന്നും, കേസിൻറെ പ്രാഥമിക വിവരങ്ങൾ ഞാൻ മനസ്സിലാക്കി, പ്രധാന വിവരങ്ങൾ കുറിച്ചു വെച്ചാൽ അത് അവർ സാറിനെ കാണുമ്പോൾ കൂടുതൽ ഗുണപ്പെടുമെന്നും പറഞ്ഞു എൻറെ മേശക്കരികിലേക്കു അവരെ ക്ഷണിച്ചു.. എന്നിലെ ആത്മാർത്ഥത തിരിച്ചറിഞ്ഞ ഞാൻ ആത്മവിശ്വാസത്തോടെയും, അവർ, എന്നിൽ അർപ്പിച്ച വിശ്വാസത്തോടെയും ഞങ്ങൾ സംസാരിച്ചു തുടങ്ങി.. ചുറ്റുമുള്ളതൊന്നും എന്നെ അലട്ടിയില്ല. അതിനിടയിൽ എപ്പോഴോ സാർ എൻറെ മുന്നിലൂടെ ക്യാബിനിലേക്ക് കയറി പോകുന്നത് കണ്ടു..ഞാൻ ബഹുമാനത്തിൽ എഴുന്നേൽക്കും മുൻപേ…വേണ്ട …തുടർന്നോളൂ എന്ന് പുഞ്ചിരിയോടെ ആംഗ്യം കാണിച്ചു.. ഇന്നാണ് ഞാൻ ശരിക്കും സാറിൻറെ ജൂനിയർ ആയത്.

സുബിനി
കോഴിക്കോട് സ്വദേശി. ജനനം 1979. കേരള കാർഷിക സർവകലാ ശാലയിൽ നിന്നും കാർഷിക എഞ്ചിനീയറിംഗ് ബിരുദം, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും അന്താരാരാഷ്ട്ര ബിസിനസ്സിൽ ബിരുദാനന്തര ബിരുദം. ബാങ്കിങ്, ടൂറിസം, ഇ -ഗവേണൻസ്, ട്രെയിനിങ് തുടങ്ങിയ മേഖലകളിലായി 15 വർഷത്തെ പ്രവർത്തി പരിചയം. അവതാരകയും വോയിസ്‌ ആർട്ടിസ്റ്റും ആണ്. സംഗീത, നാടക പരിപാടികളുടെ നിർമാണവും ഏകോപനവും നിർവഹിച്ചിട്ടുണ്ട്.
ടൂറിസം, കൃഷി, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

കഴിഞ്ഞ ഒക്ടോബറിൽ കൊല്ലം ജില്ലയിലെ പവിത്രേശ്വരത്ത് ഒരു പപ്പായത്തോട്ടം കാണാനും ഐ സ്റ്റെഡിന്റെ ഓഫീസിൽ പോകുവാനുമായി എന്റെ ബന്ധുക്കളുമായി പോകുമ്പോൾ
വളരെ സന്തോഷമായിരുന്നു. മനസ്സ് ഒരു നാൽപത് കൊല്ലം പുറകിലേയ്ക്ക് കുതിച്ചു. അന്ന് അച്ഛനാണ് ആദ്യമായി എനിക്ക് പറഞ്ഞു തരുന്നത് ഔഷധാവശ്യത്തിനായി പപ്പായയിൽ നിന്നും കറയെടുക്കാമെന്നും അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ തോട്ടങ്ങളായി പപ്പായ കൃഷി ചെയ്ത് കറയെടുത്ത് കോളൻ ക്യാൻസറിനെ ചെറുക്കാൻ ഉപയോഗിക്കാറുണ്ടെന്ന്. ഒരു ആറാം ക്ലാസ്സുകാരിക്ക് അതൊരു അത്ഭുതവും കൗതുകവുമായിരുന്നു. കാസർഗോഡ് ഞങ്ങൾ താമസിച്ചിരുന്ന സമയത്തു തന്നെ അച്ഛനമ്മമാർ വീട്ടിൽ പപ്പായ വളർത്തിയിരുന്നു. ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കരയിൽ താമസിച്ചിരുന്നപ്പോഴും ആ പതിവ് തുടർന്നു. എന്നും വീട്ടുവളപ്പിൽ ഒരു പപ്പായയെങ്കിലും കാണും. ചിറക്കര താഴത്തെ വീട്ടിൽ ഞങ്ങൾ താമസത്തിനെത്തിയപ്പോൾ അവിടെ ഒരു വലിയ പപ്പായ മരം ഉണ്ടായിരുന്നു. വലിയ കായ പിടിയ്ക്കുന്ന പഴുത്താൽ അകം മഞ്ഞ നിറമാകുന്നയിനം. ആ പപ്പായയുടെ അകക്കാമ്പ് പഴുക്കുമ്പോൾ വളരെ മൃദുവായിരുന്നു. തൈ പപ്പായകളിൽ എനിക്ക് കൈയ്യെത്താവുന്ന ഉയരത്തിലുള്ള കായകളിൽ (കറയെടുത്ത് മരുന്നിന് ഉപയോഗിക്കാം എന്ന വിവരം കിട്ടിയ ശേഷം ) തൊട്ടു തലോടുകയും പപ്പായയെ സ്നേഹിക്കുകയും ചെയ്യുക എന്റെ പതിവായിരുന്നു. ചിലപ്പോൾ ഞാൻ കായുടെ പുറത്ത് നഖം കൊണ്ട് ഒന്നു വരഞ്ഞ് നോക്കും. ഊറി വരുന്ന കറ ഒരിലക്കുമ്പിളിൽ ശേഖരിക്കും. പക്ഷേ അത് ഉപയോഗിക്കാനറിയാതെ പ്രയോജനമില്ലല്ലോ? 1979-80 കാലഘട്ടത്തിലായിരുന്നു ഈ പരിപാടി.

നിത്യവും പപ്പായ കഴിക്കുന്നത് കൊണ്ട് മലബന്ധമോ പോഷകാഹാരക്കുറവോ അമിത വണ്ണമോ അക്കാലത്ത് ഞങ്ങളെ ബാധിച്ചിരുന്നില്ല. നിത്യവും പപ്പായ കഴിക്കുന്നവർക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യതയും കുറവാണ്.

ഞാൻ എട്ടാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് കുറച്ച് ദിവസം കിഴക്കേ കല്ലട തോപ്പു വിളയിൽ അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിൽ പോയി താമസിച്ചു. അവിടെ ഒരു വലിയ പപ്പായ മരത്തിൽ ഒരു കായ കാക്ക കൊത്തി നിൽക്കുന്നത് കണ്ടു. നല്ല ചുവന്ന ഉൾക്കാമ്പുള്ള പപ്പായയായിരുന്നു അത്. അവിടെ അവർ പപ്പായയ്ക്ക് “ഓമയ്ക്ക” എന്നായിരുന്നു പറഞ്ഞിരുന്നത്. പപ്പായയ്ക്ക് ഓമയ്ക്ക, കപ്പയ്ക്ക, കപ്ലങ്ങ, കറുമൂസ് തുടങ്ങീ പേരുകളുണ്ടെന്ന് വിവിധ സ്ഥലങ്ങളിൽ ജീവിക്കാൻ ഇടവന്നപ്പോൾ ഞാൻ മനസ്സിലാക്കി. ഞാൻ ആദ്യമായിട്ടായിരുന്നു ചുവന്ന ഉൾക്കാമ്പുള്ള പപ്പായ കാണുന്നത്. പപ്പായയിൽ വർണ്ണവൈവിധ്യമുണ്ടെന്നത് എനിക്ക് ആദ്യ അറിവായിരുന്നു. അതിൽ കാക്ക കൊത്താതെ പാകമായി നിന്ന ഒരു കായ ഞാൻ കുത്തിയിട്ടു. അത് ഖണ്ഡിച്ചു തിന്നതു കൂടാതെ അതിന്റെ വിത്തു മുഴുവൻ ശേഖരിച്ചു. ഞാൻ അവിടെ നിന്നും തിരികെ പോന്നപ്പോൾ ആ വിത്തുകളും കൂടെ കൊണ്ടു പോന്നു. അത് ഞങ്ങളുടെ വീട്ടിൽ നട്ടുവളർത്തി. അതിന്റെ നിറവും മധുരവും മൃദുത്വവും എനിക്ക് ഇഷ്ടപ്പെട്ടതിനാൽ അതിന്റെ വംശം നശിച്ചു പോകാതെ ഞാനിന്നും വളർത്തുന്നു. വീട്ടിൽ കോഴിയിറച്ചി വയ്ക്കുന്ന സമയത്ത് ഇറച്ചി മാർദ്ദവമുള്ളതാക്കാൻ പച്ച പപ്പായ കഷണങ്ങൾ കൂടി ചേർക്കാൻ അച്ഛൻ അമ്മയോട് പറയുമായിരുന്നു. അമ്മ അത് അനുസരിക്കുകയും ചെയ്തിട്ടുണ്ട്. ഇറച്ചിയുടെ മൃദുത്വം മാത്രമല്ല പപ്പായയുടെ എല്ലാ ഗുണങ്ങളും ആ കറിയിലുണ്ടാകും.

പപ്പായ എട്ടും പത്തും വർഷം തെങ്ങിൻ തടി പോലെ തായ്ത്തടി വണ്ണം വച്ച് നിറയെ കായോട് കൂടി നിന്ന അനുഭവവും വീട്ടിലുണ്ടായിട്ടുണ്ട്. ഞങ്ങൾ ഭൂതക്കുളം സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ പോകുന്ന വഴിയിൽ ചില വീടുകളിൽ ഇളം പച്ചനിറത്തിലും വയലറ്റ് നിറത്തിലും നീളം കൂടിയതുമായ പപ്പായകൾ കണ്ടിട്ടുണ്ട്. പിന്നീട് ഒരു സഹപാഠി എന്നോട് പറഞ്ഞറിഞ്ഞത് സിങ്കപ്പൂരുനിന്നും വിത്ത് കൊണ്ടുവന്ന് ഇട്ടതാണ് അവയെന്നാണ്. അങ്ങനെ ഞാൻ സിങ്കപ്പൂരിലായിരുന്ന കുഞ്ഞമ്മയ്ക്ക് കത്തെഴുതി. കുഞ്ഞമ്മ നാട്ടിൽ വന്നപ്പോൾ എനിക്ക് കുറേ പപ്പായ വിത്തുകൾ കൊണ്ടു തന്നു. ഞാനത് പാകിയെങ്കിലും മുളച്ചില്ല. പിന്നീടാണ് എനിക്ക് മനസ്സിലായത് പപ്പായ നന്നായി മുളയ്ക്കാനുള്ള സാധ്യത വിത്തെടുത്ത് ആദ്യ 7 ദിവസത്തിനുള്ളിലാണെന്ന്. പിൽക്കാലത്ത് പഠനം ജോലി വിവാഹം തുടങ്ങിയ കാര്യങ്ങൾ മൂലം വീട്ടിൽ നിന്നും 20 വർഷത്തിലധികം മാറി നിൽക്കേണ്ടി വന്നപ്പോൾ പപ്പായ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. അത് ശരീരത്തിന്റെ സ്ഥൂലതയിലേയ്ക്കും ദുർമേദസിലേയ്ക്കും നയിച്ചു.

ഞാൻ കണ്ണൂരിലെ കോളേജിലേയ്ക്ക് 2009 -ൽ പ്രിൻസിപ്പലായി ട്രാൻസ്ഫറായി പോയപ്പോൾ തളിപ്പറമ്പ് തൃച്ഛംബരത്തുള്ള NSS ഹോസ്റ്റലിലായിരുന്നു താമസിച്ചത്. അക്കാലത്ത് കടയിൽ നിന്നും വാങ്ങിയ ഒരു പപ്പായയുടെ സ്വഭാവം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വിത്തുകൾ കുറവ് നല്ല ദൃഡത ദീർഘനാൾ കേടാകാതെയിരിക്കുക. മധുരം ഞങ്ങളുടെ വീട്ടിലുള്ളവയെക്കാൾ കുറവ് . ആകെ മൂന്ന് വിത്താണ് എനിക്ക് കിട്ടിയത്. ഞാൻ അത് കൊല്ലത്തു കൊണ്ടുവന്ന് പാകി കിളിർപ്പിച്ചു. ഒരെണ്ണം പിടിച്ചു കിട്ടി. 8 വർഷത്തോളം അത് കായ്ഫലം തന്നു. കായുടെ ഞെട്ടിന് മറ്റ് പപ്പായകളെ അപേക്ഷിച്ച് നീളം കൂടുതലായിരുന്നു. കച്ചവടക്കാർക്ക് പ്രിയം കൂടിയ ഷെൽഫ് വാല്യു കൂടിയ റെഡ് ലേഡി എന്നയിനമാണ് അതെന്ന് എനിക്ക് മനസ്സിലായി. കണ്ണൂർ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വളരെ മൃദുവും മഞ്ഞനിറവും മധുരവുമുള്ള പൊക്കം കുറഞ്ഞയിനം പപ്പായയുടെ വിത്തുകൾ എനിക്ക് ലഭിച്ചു. കാർത്തികപള്ളിയിലേയ്ക്ക് 2014 -ൽ സ്ഥലം മാറി വന്നപ്പോൾ ഞങ്ങളുടെ കോളേജിലെ ജയരാജ് വീയപുരം ഫാമിൽ നിന്നും ഏതാനും പപ്പായ തൈകൾ എനിക്ക് വാങ്ങി തന്നു. കാഴ്ചയിലും ഉൾക്കാമ്പിന്റെ കട്ടിയിലും റെഡ് ലേഡി പോലെ തോന്നിക്കുമെങ്കിലും മഞ്ഞ നിറമുള്ള കാമ്പായിരുന്നു അവയ്ക്ക്. ഒരു പക്ഷേ റെഡ് ലേഡിയിൽ പരപരാഗണം നടന്ന് അങ്ങനെയായതാവാം.
അങ്ങനെ കായയുടെ നീളം വണ്ണം ആകൃതി മരത്തിന്റെ പ്രകൃതി മാധുര്യത്തിലെ വ്യത്യസ്തത നിറത്തിലെ വ്യത്യാസം പൊക്കം കുറഞ്ഞ സിന്റ F1 തുടങ്ങിയവയുമായി എന്റെ വീട്ടിലിപ്പോൾ എട്ടിലധികം പപ്പായയിലെ ജൈവ വൈവിധ്യമുണ്ട്. ചാണകം നന്നായി കൊടുക്കുമ്പോൾ അവ തഴച്ച് വളർന്ന് നല്ല കായ്ഫലം തരുന്നു.

2019 ഒക്ടോബറിൽ ഞാൻ ISTED ഡയറക്ടർ ഗോപാലകൃഷ്ണൻ സാറിനെ വിളിച്ചു. പപ്പയിൻ എടുക്കാനായി പപ്പായത്തോട്ടം നിർമ്മിക്കുന്നതിനെ കുറിച്ച് ചോദിക്കാനാണ് വിളിച്ചത്. അദ്ദേഹം കൊല്ലം ജില്ലാ കോ ഓർഡിനേറ്ററായ ഓമന കുട്ടൻ സാറിന്റെ ഫോൺ നമ്പർ തന്നു. 1000 തൈയ്യിലധികം നട്ടെങ്കിൽ മാത്രമെ പപ്പയിൻ എടുക്കാൻ സമ്മതിക്കുകയുള്ളൂ എന്ന് പറഞ്ഞു. ചോലയില്ലാത്ത സ്ഥമായിരിക്കണം. ഒരു സെന്റിൽ പത്ത് തൈകൾ നടാം. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത് കൃഷിയുണ്ടെങ്കിലേ 1000 തൈകൾ നടാൻ പറ്റുകയുള്ളൂ. അങ്ങനെ ഞങ്ങൾ 3 പേർ ( ഞാൻ, അമ്മയുടെ ചേച്ചിയുടെ മകൾ അനിത( സത്യവതി), കുഞ്ഞമ്മയുടെ മരുമകൾ അരുണ, ) ചേർന്ന് 1000 തൈകൾ നടാൻ തീരുമാനിച്ചു. അങ്ങനെയാണ് കുഞ്ഞമ്മയുടെ മകന്റെ കാറിൽ ഞങ്ങൾ പവിത്രേശ്വരത്തേയ്ക്ക് തിരിച്ചത്. അവിടെ വഴിക്ക് വച്ച് ഓമന കുട്ടൻ സാറും അവിടെ സൊസൈറ്റി രൂപീകരിച്ച് പപ്പായ കൃഷിക്ക് നേതൃത്വം നൽകിയ മോഹനൻ സാറും ഞങ്ങളെ കാത്ത് നിൽപുണ്ടായിരുന്നു. അവർ ഞങ്ങളെ മൂന്ന് മാസം പ്രായമായ കായ്കൾ പിടിച്ചു തുടങ്ങിയ തൈകളുള്ള കല്ലടയാറിന്റെ തീരത്തുള്ള ഒരു പപ്പായത്തോട്ടത്തിലേയ്ക്ക് ആനയിച്ചു. ജലസേചനം നിർബന്ധമായതിനാൽ അതിന് സൗകര്യമുള്ള കുളങ്ങളും ആ തോട്ടത്തിലുണ്ട്. വരിയായും നിരയായും പൂക്കളും കുഞ്ഞു കായ്കളുമായി വളർന്നു വരുന്ന പപ്പായത്തോട്ടം. മൊസൈക്ക് വൈറസ് രോഗം വേഗം പപ്പായയെ ബാധിക്കും എന്നതിനാൽ മരച്ചനീ( കപ്പ) പപ്പായത്തോട്ടത്തിൽ ഇടവിളയായി നടാൻ പാടില്ല. തോട്ടം നടന്നു കാണുന്നതിനിടയിൽ മോഹനൻ സാർ പറഞ്ഞു. പപ്പായയ്ക്ക് തെങ്ങാണ് ഏറ്റവും നല്ല ഇടവിള.

തമിഴ് നാട്ടിൽ 20 വർഷത്തിലധികമായി പപ്പയിൻ ഉത്പാദിപ്പിക്കാനായി പപ്പായ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഉണ്ടത്രേ. അവർ കറയുല്പാദനവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും ലാഭകരമായി ചെയ്യുന്നു. ഇതൊക്കെ കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് അച്ഛൻ എന്റെ മനസ്സിൽ വിതച്ച ചിന്തയ്ക്ക് ചിറകു വച്ചു തുടങ്ങി. ഐസ്റ്റെസിന്റെ ഓഫീസിലേയ്ക്ക് പോകുന്ന വഴി മോഹനൻ സാറിന്റെ വീട്ടിലും കയറി. തിണ്ണ നിറയെ പപ്പായ തൈകൾ നിരന്നിരിക്കുന്നു. തായ് ലാന്റിൽ നിന്നും വാങ്ങിയ വിത്ത് പാകി മുളപ്പിച്ച തൈകളാണ്. അവിടെ നിന്നും ഞങ്ങൾ മോഹനൻ സാറിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സ്റ്റെഡ് ഓഫീസിലെത്തി. ഫോം പൂരിപ്പിച്ച് തൈകളുടെ വിലയും ഏൽപ്പിച്ചു. കോയമ്പത്തൂരിലെ സിന്റാൾ കമ്പനിയിലേയ്ക്കാണ് കറ അയയ്ക്കേണ്ടത്. കറ കേടാകാതിരിക്കാനായി പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് ചേർക്കണം. പവിത്രേശ്വരത്ത് നൂറിലധികം കർഷകർ സൊസൈറ്റി രൂപീകരിച്ച ശേഷമാണ് കൃഷി തുടങ്ങിയത്. 2018 ലെ വെള്ളപൊക്കത്തിൽ പലരുടേയും കൃഷി നശിച്ചു. അവർ പിൻ വാങ്ങി. കുറച്ചുപേർ പ്രതീക്ഷയോടെ മുന്നേറുന്നു. അവർക്കൊരു ബിഗ് സല്യൂട്ട് ഞാൻ മനസ്സിൽ കൊടുത്തു.

അവിടെ അടുത്തുള്ള കടയിൽ നിന്നും മോഹനൻ സാർ ചായയും കടിയും വാങ്ങി തന്നു. ചായ കുടി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. മൂന്നാല് ദിവസത്തിനുള്ളിൽ മോഹനൻ സാറിന്റെ വാഹനത്തിൽ തൈകൾ 1200 എണ്ണം ഞങ്ങളുടെ പറമ്പുകളിൽ എത്തി. തൈകൾ കണ്ടപ്പോൾ അപ്പി മാമനും( രവി) ഓമയ്ക്കാത്തോട്ടമുണ്ടാക്കാൻ ഒരു മോഹം. അങ്ങനെ അപ്പി മാമന്റെ 200 തൈകളും വൈകാതെയെത്തി. 1.5 -2 മീറ്റർ അകലം പാലിച്ച് തൈകൾ നടണം. നട്ടു. വേനലിൽ നനച്ചു. മഴയിൽ പൂത്തു കായ്ച്ചു. കൊറോണയും മൊസൈക് രോഗവും പ്രതീക്ഷകൾ തകിടം മറിച്ചു. വേണ്ട പരിഹാരങ്ങൾ എല്ലാം ചെയ്ത് മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു. ചിലപ്പോൾ അങ്ങനെയാണ്. Man proposes God’s disposes എന്നാണല്ലോ?

ഇതിനിടയിൽ ഐ സ്റ്റെഡ് 2 കെയിനിംഗുകൾ കർഷകർക്കായി കായംകുളം കെ വി കെ യിൽ നടത്തി. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായുള്ള എക്സിബിഷനുകളും ഐ സ്റ്റഡിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുറച്ചുപേർ വ്യവസായം തുടങ്ങി. കായംകുളത്ത്‌ നടന്ന ട്രെയിനിംഗുകൾ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജീസി മാഡത്തിന്റെ നേതൃത്വത്തിലായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ക്ലാസുകളിൽ പങ്കെടുത്തു. എക്സ്പോർട്ട് ലൈസൻസുകൾ ഉള്ളവർ വരെയുണ്ട്. പപ്പായ കൊണ്ട് ടൂട്ടി ഫ്രൂട്ടി ഹൽവ സോപ്പ് ഫേസ്പാക്ക് തുടങ്ങി പതിനഞ്ചിലധികം വിഭവങ്ങൾ നിർമ്മിക്കാൻ പഠിപ്പിച്ചു. തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പഠിച്ചു.

ഇഡി ക്ലബ് വിദ്യാർത്ഥികൾ പായ്ക്ക് ചെയ്ത എണ്ണയ്‌ക്കൊപ്പം

ക്ലാസ്സിനിടയിൽ ഇന്ന് മാർക്കറ്റിൽ ലഭ്യമായ ബേബി ഓയിലുകളെ കുറിച്ച് ജീസി മാഡം സൂചിപ്പിച്ചു. മിനറൽ ഓയിൽ ചേർന്നവ കുഞ്ഞുങ്ങളുടെ കണ്ണിലും മൂക്കിലും വായിലും തൊടാൻ പാടില്ലത്രേ. “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന് ചെറിയ അക്ഷരത്തിൽ വല്യ വിപത്തിനെ പറ്റിയുള്ള കാര്യം ഒളിപ്പിച്ചു വച്ചിരിക്കുന്നതുപോലെ തന്നെയാണ് ബേബി ഓയിലിന്റെ കാര്യവും . അതിനാൽ നിങ്ങൾ ബേബി ഓയിലിന് പകരം മറ്റൊരു ഉത്പന്നത്തെ കുറിച്ച് ചിന്തിയ്ക്കണമെന്ന് മാഡം സൂചിപ്പിച്ചത് എന്റെ മനസ്സിൽ കിടന്നു. അങ്ങനെ ഞാൻ ഒരു പപ്പായ – വി സി ഒ ഹോട്ട് പ്രോസസിലൂടെ രൂപപ്പെടുത്തി. ഇത് ഭക്ഷ്യയോഗ്യമായ ചർമ്മ സംരക്ഷണ എണ്ണയാണ്. ശരീരത്തിനകത്തും പുറത്തും ഉപയോഗിക്കാം. ലാക്റ്റസ്സ് അലർജിയുള്ളവർക്കും ഫലപ്രദം. ഞാൻ ഈ എണ്ണ ഒരു വിർട്ടി ലിഗോ പേഷ്യന്റിന് പരീക്ഷിക്കാനായി നൽകി. സാധാരണ ഗതിയിൽ ബീറ്റാ കരോട്ടിൻ ചേർന്നവ വിർട്ടി ലിഗോക്കാർക്ക് ഫലപ്രദമല്ലാത്തതാണ്. എന്നാൽ ഇത് വളരെ ഫലപ്രദമായി തോന്നി-ജീസി മാഡത്തിന് മഞ്ഞ നിറത്തിലുള്ള പപ്പായയിൽ തയ്യാറാക്കിയ എണ്ണയുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ മാഡം റെഡ് ലേഡി ചേർത്ത് തയ്യാറാക്കാൻ പറഞ്ഞു. അതിന്റെ ഫോട്ടോയിട്ടപ്പോൾ വന്നു മാഡത്തിന്റെ മറുപടി. Both are beautiful. This is an innovation . അങ്ങനെയാണ് പേറ്റന്റിന് അപേക്ഷിച്ചത്. കൂടാതെ തിരുവനന്തപുരത്തു നടന്ന Exhibition -ൽ എന്റെ കോളേജിലെ വിദ്യാർത്ഥികൾ ഈ എണ്ണ ഗ്ലാസ് ബോട്ടിലുകളാക്കി നല്ല ലേബലോടെ മാർക്കറ്റ് ചെയ്യാൻ ഒരു ശ്രമം നടത്തി. ഒരു ഫലമെന്നതിലുപരി ധാരാളം ഉപയോഗങ്ങൾ പപ്പായ വഴിയുണ്ട്. മുട്ട കോഴികൾക്ക് നെയ്യ് വയ്ക്കാതിരിക്കാനും നല്ലൊരു കാലിത്തീറ്റയായും പപ്പായ ഉപയോഗിക്കാവുന്നതാണ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

RECENT POSTS
Copyright © . All rights reserved