ഡോ. ഐഷ വി
ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോകുമ്പോൾ ചില ഓർമ്മകൾ ഓടിയെത്തുന്നു. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് നല്ല ഉയരമുള്ള പ്രദേശത്താണ്. ആയതിനാൽ തന്നെ. വടക്ക് പടിഞ്ഞാറൻ കാറ്റ് ഓടിട്ട കെട്ടിടങ്ങൾക്ക് ദോഷം ചെയ്തിരുന്നു. ശക്തിയായ കാറ്റിൽ ഓട് പറന്നു പോകുമെന്നതിനാൽ അര നൂറ്റാണ്ട് മുമ്പ് ഓടിട്ട കടകൾ പലതും കാറ്റിനെ ഭയന്ന് ഉയരം കുറച്ചായിരുന്നു പണിഞ്ഞിരുന്നത്. അന്ന് ഞങ്ങളുടെ പറമ്പിൽ വല്യച്ഛൻ പണിത കടയും അതുപോലെ തന്നെ. പിൽക്കാലത്ത് ആ പുരയിടം അമ്മയ്ക്ക് ലഭിച്ചപ്പോൾ അമ്മ ആദ്യം ചെയ്തത് വടക്ക് പടിഞ്ഞാറൻ കാറ്റ് വരുന്ന ദിശയിൽ കാറ്റിനെ ചെറുക്കാനായി ധാരാളം പ്ലാവ് നട്ട് പിടിപ്പിയ്ക്കുക എന്നതായിരുന്നു. അത് ഫലം കണ്ടു. പിന്നീട് ഞങ്ങളുടെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടേയില്ല.
പിൽക്കാലത്ത് കണ്ടൽ പൊക്കുടൻ എന്ന പരിസ്ഥിതി പ്രവർത്തകൻ കാറ്റിനെ ചെറുക്കാൻ കടൽത്തീരത്ത് നട്ടുപിടിപ്പിച്ച കണ്ടൽ ചെടികൾ തീരം സംരക്ഷിക്കുന്ന പദ്ധതിയായി കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വ്യാപിച്ചപ്പോൾ കണ്ടൽ പൊക്കുടൻ “ഒരു പ്രാന്തൻ ” കണ്ടലായി മാറുകയായിരുന്നു. നിത്യവും വിവിധയിനം കണ്ടലുകൾ നടാനുള്ള ദിനചര്യ അദ്ദേഹം ആജീവനാന്ത കാലം ഉത്സാഹത്തോടെ തുടർന്നു പോന്നു.
ഇത്തവണത്തെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം” ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കുക”യെന്നതാണ്. പറമ്പിലും റോഡരികിലും സമീപപ്രദേശത്തെ സ്ഥാപനങ്ങളിലും ഒരു ഫലവൃക്ഷത്തൈ എങ്കിലും നടാൻ എല്ലാവരും ശ്രദ്ധിക്കുക. ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ “ഫലവുമാകും തണലുമാകും.”. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ ഓക്സിജനുമാകും.
പരിസ്ഥിതി പുന:സ്ഥാപിക്കൽ യജ്ഞമായി ചെറു കാടുകളായ ഫലവൃക്ഷങ്ങളുടെ ” മിയാവാക്കി’ വനം നമ്മുടെ വീട്ടു പറമ്പുകളിലും പൊതുയിടങ്ങളിലും വച്ചു പിടിപ്പിക്കുക. അഞ്ചു വർഷം നമ്മൾ സംരക്ഷിച്ചാൽ 20- 30 അടി ഉയരം വയ്ക്കും. 20 വർഷം കൊണ്ട് ഒരു ചെറുകാട് രൂപപ്പെടുത്തിയെടുക്കാം. ഇത്രയും വനം സ്വാഭാവികമായി ഉണ്ടാകണമെങ്കിൽ 100-150 വർഷം പിടിക്കും. “അകിര മിയവാക്കി ” എന്ന ജാപ്പനീസ് ബോട്ടാണിസ്റ്റിന്റെ തിയറിയനുസരിച്ച് ഇത്തരം ചെറു കാടുകൾ 9000 വർഷം വരെ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.
ഇനി എങ്ങിനെയാണ് ഒരു മിയാ വാക്കി വനം രൂപപ്പെടുത്തേത് എന്നു നോക്കാം.
ആദ്യമായി തരിശായി കിടക്കുന്ന സ്ഥലം ജെസിബി വച്ച് നന്നായി ഇളക്കി കൃത്യമായി ഒരു മീറ്റർ നീളം ഒരു മീറ്റർ വീതി എന്ന തരത്തിൽ ചെറു പ്ലോട്ടുകൾ ആക്കുക. ഈ ഓരോ ചതുരശ്ര മീറ്ററിലും ഒരു മീറ്റർ മുതൽ 5 അടി താഴ്ച വരെയുള്ള കുഴികൾ എടുക്കുക. അതിൽ ചകിരിചോർ, ചാണകപ്പൊടി, കമ്പോസ്റ്റ് കരിയില വൈക്കോൽ ഉമി, എന്നിവയിലേതെങ്കിലും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ട് കുഴി മൂടുക. ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും മുകളിലുള്ള ഒരടി ഘനത്തിൽ മേൽമണ്ണായിരിയ്ക്കണം. ഇങ്ങനെ തയ്യാറാക്കുന്ന കുഴി ഒന്നിന് 300 രൂപ ചിലവ് പ്രതീക്ഷിക്കാം. ഇനി ഓരോ ചതുരശ്രമീറ്ററിലും 3 മുതൽ 5 തൈകൾ വരെ നടാം. ഈ തൈകൾ വൻ വൃക്ഷം, കുറ്റിച്ചെടി , വള്ളിച്ചെടി എന്നിവയാകാം. ഉദാഹരണത്തിന് മാവ്, പ്ലാവ്, പേര, നെല്ലി, റംബുട്ടാൻ, ജാമ്പ, പാഷൻ ഫ്രൂട്ട്, കോവൽ ഒക്കെയാകാം. പ്രാദേശികമായി നന്നായി വളരുന്നവ നടണം. ഇങ്ങനെ നടുന്ന തൈകൾ അടിവളമുള്ളതുകൊണ്ടും മണ്ണിളക്കമുള്ളതു കൊണ്ടും നല്ല സൂര്യപ്രകാശം ലഭിക്കുന്നതു കൊണ്ടും മത്സരിച്ച് ഉയരത്തിൽ വളരും. 7-8 മാസം കൊണ്ട് 3 മീറ്റർ ഉയരം വയ്ക്കാൻ സാധ്യതയുണ്ട്. 5 വർഷം നന്നായി സംരക്ഷിച്ചാൽ പിന്നെ വളം വെള്ളം ഒന്നും കൊടുക്കേണ്ട. സ്വാഭാവിക വനം പോലെ ഈ ചെറുകാട് നില നിന്നു കൊള്ളും. നമുക്കും പറവകൾക്കും അണ്ണാറക്കണ്ണനും ശലഭങ്ങൾക്കും ചെറു ജീവികൾക്കും ധാരാളം ഭക്ഷണം. പോരാത്തതിന് എല്ലാവർക്കും നല്ലൊരു ആവാസ വ്യവസ്ഥയും . ഒന്നു ശ്രമിച്ചു നോക്കുക.
തീരം സംരക്ഷിക്കാനും നമുക്ക് മിയാ വാക്കി വനം പ്രയോജനപ്പെടുത്താം. തീരത്തോടടുത്ത് 10 മീറ്റർ വീതിയിൽ കണ്ടൽ ചെടികളുടെ ഒരു ബെൽറ്റ് തീർക്കുക. അതിനിപ്പുറം മിയാവാക്കി വനത്തിന്റെ ഒരു ബെൽറ്റ്. ഫലവൃക്ഷങ്ങളായാൽ വളരെ നന്ന്.
എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
ജോലികഴിഞ്ഞു തിരിച്ചുവരുമ്പോൾ വഴിക്കുവച്ച് ജോർജ്‌കുട്ടി പറഞ്ഞു,”നമ്മളുടെ ഹുസൈൻ്റെ നിക്കാഹ് ഉറപ്പിച്ചു,താനറിഞ്ഞില്ലേ?”
“പിന്നെ ,എൻ്റെ അനുവാദം വാങ്ങിയിട്ടല്ലേ ഉറപ്പിച്ചത്. പക്ഷെ,തിരക്കുകാരണം ഞാൻ തീയതി മറന്നുപോയി. എന്നാണ് നിക്കാഹ് എന്ന് പറ,”
” ഓ,കോമഡി,പ്രായത്തിൽ നമ്മളെല്ലാവരേക്കാൾ പ്രായം കുറഞ്ഞവൻ ,പിന്നെ നമ്മുടെ കാഥികനെ കാണുമ്പോഴാണ് ഒരാശ്വാസം. ഹുസൈൻറെ നിക്കാഹിന് എന്താ സമ്മാനം കൊടുക്കുന്നത്?”
“ഞാൻ എൻ്റെ പേരിലുള്ള എസ്റ്റേറ്റിൽ നിന്നും ഒരു രണ്ടേക്കർ സ്ഥലം എഴുതിക്കൊടുക്കും.പാവം ജീവിച്ചുപോകട്ടെ.”
“അങ്ങനെയാണെങ്കിൽ ഞാൻ മജെസ്റ്റിക് തീയേറ്റർ അവരുടെ പേരിൽ എഴുതിക്കൊടുക്കും.”ജോർജ് കുട്ടിയും തീരുമാനിച്ചു.”ഇന്ന് വൈകുന്നേരം ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസ്സോസിയേഷൻ്റെ ഒരു അവൈലബിൾ എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ചാലോ?എന്താ തൻറെ അഭിപ്രായം?”
“എന്തിനാ?കല്യാണം നടത്താനും അസോസിയേഷൻ്റെ സഹായം വേണോ?”
“അറിഞ്ഞ വിവരങ്ങൾ മറ്റുള്ളവരെകൂടി അറിയിക്കേണ്ട ധാർമ്മികമായ ഒരു കടപ്പാടില്ലേ?”
ഞങ്ങൾ ഇങ്ങനെ പരസ്പരം പാരവെച്ചുകൊണ്ടിരിക്കുമ്പോൾ ഹൗസ് ഓണറുടെ മകൾ ബൊമ്മി ഞങ്ങളുടെ അടുത്ത് വന്നു, ഒരു കടലാസു കഷണം ജോർജ് കുട്ടിയുടെ കയ്യിൽ കൊടുത്തു. ജോർജ് കുട്ടി അത് തുറന്നുനോക്കി. അത് ഹുസൈൻ എഴുതിയ ഒരു കത്തായിരുന്നു. അത്യാവശ്യം ആയി ഒന്ന് കാണാമോ എന്നുചോദിച്ചിരിക്കുന്നു.
ഞങ്ങൾ രണ്ടുപേരുംകൂടി ഹുസൈനെ അന്വേഷിച്ചു ചെന്നപ്പോൾ പ്രശ്നം അകെ കുഴഞ്ഞു മറിഞ്ഞിരുന്നു. ഹുസൈൻ മുതലാളിയുടെ കൂടെ കൂട്ടുപോയതാണ് , പെണ്ണുകാണാൻ. കാഴ്ചയ്ക്ക് തരക്കേടില്ലാത്ത ഹുസൈനെ കണ്ടപ്പോൾ പെണ്ണുപറഞ്ഞു, അവൾക്ക് ഹുസൈനെ മതി എന്ന്. മുതലാളി സമ്മതിക്കുമോ. അയാൾ യാതൊരുകാരണവും ഇല്ലാതെ ഹുസൈനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഇനി നിക്കാഹ് നടക്കുന്നത് കാണട്ടെ അയാൾ പറഞ്ഞു.
സംഗതി നിസ്സാരമല്ല. ഹുസൈന് ജോലിയില്ല, ഒരു ജോലി സംഘടിപ്പിച്ചുകൊടുക്കണം. ഹുസൈൻ്റെ മുതലാളിയെ പോയി കണ്ടിട്ടുകാര്യം ഇല്ല. അയാൾ നല്ല കലിപ്പിലാണ്. ജോർജ്‌കുട്ടി നേതൃത്വം ഏറ്റെടുത്തിട്ടു പറഞ്ഞു,”എന്തുവന്നാലും നമ്മൾ ഇത് നേരിടും. ഒരാഴ്‌ച്ചയ്ക്കകം ഹുസൈന് ഒരു ജോലി നമ്മൾ കണ്ടുപിടിക്കും.”
ഹുസൈൻ ജോലിചെയ്യുന്നത് ഒരു ചെറിയ പലചരക്ക് കടയിലാണ്. അവനും മുതലാളിയും മാത്രം . മുതലാളി എന്നുപറയുമെങ്കിലും ഒരു പാവം ചെറുപ്പക്കാരനാണ്.
അവൈലബിൾ എക്സിക്യൂട്ടീവ് കമ്മറ്റി കൂടിയെങ്കിലും എന്തുചെയ്യണം എന്ന് ആർക്കും ഒരു ഊഹവും ഇല്ലായിരുന്നു. എന്തുചെയ്യണം എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതുവഴി വന്ന കോൺസ്റ്റബിൾ അപ്പണ്ണ ജോർജ് കുട്ടിയെക്കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ജോർജ്‌കുട്ടി ഒന്ന് കൂടിയാലോ? “അപ്പണ്ണ പറഞ്ഞു. കേട്ടപാതി ജോർജ്‌കുട്ടി പറഞ്ഞു,” ശരി പോകാം.”
.”ഞാനില്ല.”ഞാൻ പറഞ്ഞു.
കോൺസ്റ്റബിൾ അപ്പണ്ണ പറഞ്ഞു, കാശ് ഞാൻ കൊടുക്കും. പറ്റിക്കുന്ന പണി അപ്പണ്ണക്കില്ല.”
മനസ്സില്ല മനസോടെ ഞാൻ കൂടെ പോയി. രാധാകൃഷ്ണനോടും അച്ചായനോടും അപ്പണ്ണ പറഞ്ഞു,”വാ എല്ലാവരും നമ്മുക്ക് ഒത്തു കൂടാം.”.
എല്ലാവരും കൂടി വിനായക ബാറിലേക്ക് നീങ്ങി. ഓരോ പെഗ്ഗ് കഴിച്ചതേയുള്ളൂ അപ്പോൾ അപ്പണ്ണക്ക് ഒരു ഫോൺ കോൾ,”.ഉടനെ സ്റ്റേഷനിൽ എത്തണം.”.അപ്പണ്ണ പറഞ്ഞു,”എന്തോ സീരിയസ് വിഷയമാണ് എനിക്ക് പോകണം”.
അയാൾ ഇറങ്ങി സ്ഥാലം വിട്ടു.ജോർജ് കുട്ടിയും ഒപ്പം പോയി.
ഇനി ഒരു അടവ് ബാക്കിയുണ്ട്. ഞാൻ പറഞ്ഞു,”ജോർജ് കുട്ടി നിൽക്ക് ,വീടിന്റെ താക്കോൽ തന്നിട്ട് പോകൂ”.ഞാൻ ജോർജ് കുട്ടിയുടെ അടുത്തേക്ക് താക്കോൽ വാങ്ങാൻ എന്ന ഭാവത്തിൽ ഓടി. എന്നെ കണ്ട് അപ്പണ്ണ പറഞ്ഞു,”താനും രക്ഷപെട്ടു,അല്ലേ?ഞാൻ രാധാകൃഷ്ണന് ഒരു പണി കൊടുത്തതാണ്. അവൻ ഭയങ്കര പിശുക്കനാണ് അവൻറെ പിശുക്ക് മാറ്റി എടുക്കാൻ വേണ്ടി ഞാൻ വെറുതേ പറഞ്ഞതായിരുന്നു, സ്റ്റേഷനിലേക്ക് ചെല്ലണം എന്ന്.”
“ഞാനൊരു സിഗരറ്റ് വാങ്ങി വരട്ടെ എന്നു പറഞ്ഞു ഹുസൈൻ ജോലിക്ക് നിൽക്കുന്ന കടയിലേക്ക് അപ്പണ്ണ കയറി. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഞാനും ജോർജുകുട്ടിയും കടയിലേക്ക് ചെന്നു.
ഞങ്ങൾ മൂന്നു പേരെയും കണ്ട ഉടനെ , കടക്കാരൻ പറഞ്ഞു,” സാറെ പറ്റിപ്പോയതാണ്, ക്ഷമിക്കണം. എനിക്ക് യാതൊരു വിരോധവുമില്ല ഹുസൈൻ ആ പെണ്ണിനെ നിക്കാഹ് കഴിച്ചോട്ടെ .” ഒന്നും മനസ്സിലാകാതെ അപ്പണ്ണ ,” ഇയാളെന്താ ജോർജൂട്ടി പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല.”
ജോർജ്കുട്ടിയെ നോക്കി കൈകൂപ്പിക്കൊണ്ട് കടക്കാരൻ പറഞ്ഞു, “തുപ്പാക്കി അണ്ണാ എന്നെ ഉപദ്രവിക്കരുത്.”ജോർജ് കുട്ടി എയർ ഗണ്ണും തോളിൽ വച്ച് നടക്കുന്നത് കണ്ടിട്ടുണ്ടാകും അയാൾ,ഞാൻ വിചാരിച്ചു.
ജോർജ് കുട്ടി നടന്ന സംഭവങ്ങൾ എല്ലാം വിശദമായി അപ്പണ്ണയ്ക്ക് പറഞ്ഞുകൊടുത്തു. മുതലാളിക്ക് പെണ്ണുകാണാൻ ഒന്നിച്ചു പോയതാണ്. പെണ്ണിന് ഹുസൈനെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് മുതലാളി ഹുസൈനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
” അതെങ്ങനെ ശരിയാവും?”
“സാർ ഞാൻ അയാളെ തിരിച്ചെടുക്കാം.ഹുസൈൻ ആ പെൺകുട്ടിയെ നിക്കാഹ് കഴിച്ചോട്ടെ. ഞാൻ അവനെ ജോലിയിൽ തിരിച്ചെടുക്കാം.”
ഇതെല്ലാം കേട്ടുനിന്ന ഹുസൈന് സഹിക്കാൻ കഴിഞ്ഞില്ല അവൻ പൊട്ടിക്കരഞ്ഞു,” ഇക്കാ വേണ്ട ഞാൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കുന്നില്ല. ഇക്കയ്ക്ക് ആലോചിച്ച പെണ്ണിനെ ഇക്ക തന്നെ നിക്കാഹ് കഴിക്കണം. അതാണ് ശരിയായ രീതി.”
ഹുസൈൻ്റെ മുതലാളി പറഞ്ഞു ,”ഹുസൈൻ, വേണ്ട നീ എൻറെ അനുജനെ പോലെയാണ് നീ അവളെ നിക്കാഹ് ചെയ്ത് സുഖമായി ജീവിക്കൂ.”
“എനിക്ക് വേണ്ട, എനിക്ക് സാധിക്കില്ല”ഹുസൈൻ തറപ്പിച്ചുപറഞ്ഞു.
പെട്ടെന്ന് അപ്പണ്ണ ചോദിച്ചു നീ അവളെ വിവാഹം കഴിക്കുന്നില്ലേ?”
” ഇല്ല”. അവൻ പറഞ്ഞു
അപ്പണ്ണ ഹുസൈൻ്റെ മുതലാളിയുടെ നേരെ തിരിഞ്ഞു ,”താൻ അവളെ വിവാഹം കഴിക്കാൻ തയ്യാറാണോ.?”
” അല്ല.”
“നിങ്ങൾ രണ്ടുപേരും തയ്യാറല്ലെങ്കിൽ ജോർജ് കുട്ടി തയ്യാറാണോ?” ജോർജ്ജുകുട്ടി തലയിൽ ചൊറിഞ്ഞുകൊണ്ടു നില് ക്കുകയാണ്. അപ്പണ്ണ എൻറെ നേരെ തിരിഞ്ഞു ഞാൻ അടുത്ത കടയുടെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന സിനിമ പോസ്റ്റർ നോക്കി അവിടെ സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ നിൽക്കുകയാണ്.
“നിങ്ങൾ ആർക്കും വേണ്ടെങ്കിൽ ആപാവം കുട്ടിയെ വഴിയാധാരം ആക്കാൻ ഞാൻ സമ്മതിക്കില്ല..ഞാൻ…………”
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
ഡോ. ഐഷ വി
ഭൂതകുളം ചിറയെ നമുക്ക് പ്രദേശത്തിന്റെ മഴ വെള്ള സംഭരണി എന്ന് വിശേഷിപ്പിക്കാം. ഭൂതക്കുളം സ്കൂളിൽ നിന്ന് ഡോക്ടറുടെ മുക്കിലേയ്ക്ക് വരുന്ന വഴി ഇടതു വശത്തായി ഈഴം വിള ക്ഷേത്രത്തിന് എതിർ ഭാഗത്തു നിന്നും തുടങ്ങുന്ന ചിറ അവസാനിക്കുന്നത് ഭൂതകുളം എൽ പി എ സി ന്റെ പുറകിലാണ്. ഈഴം വിള ക്ഷേത്രത്തിന്റെ എതിർ ഭാഗത്ത് ചിറയിലേയ്ക്ക് പതിക്കാൻ ഒരു തോടുണ്ട്. ലാറ്ററൈറ്റ് കല്ലുള്ള പ്രദേശമായതിനാൽ തോടൊഴുകിയൊഴുകി ജലത്തിനടിയിലുള്ള കല്ല്
വളരെ മൃദുവായിരുന്നു.
“ഒരച്ചൻ മകൾക്കയച്ച കത്തുകളിലെ കല്ലിനുമുണ്ടൊരു കഥ പറയാൻ എന്ന കത്തിൽ പറയുന്ന പോലെ വെള്ളം ഒഴുകി ഒഴുകി മൃദുവാക്കിയ അടിത്തട്ടാണ് ആ തോടിന്റേത് എന്നെനിക്ക് തോന്നി. ആ ചിറയുടെ ഒരറ്റത്ത് സമീപത്തുള്ള വയലരികിലെ കരത്തോട്ടിലേയ്ക്ക് വെള്ളം ഒഴുക്കിവിടാനുള്ള ചീപ്പും ഉണ്ട്. മഴക്കാലത്ത് കുട്ടികൾ ആ തോട്ടിലിറങ്ങിയാൽ തെന്നി ചിറയിലെത്തുെമന്നുറപ്പ്. അങ്ങനെ ഒരു മഴക്കാലത്ത് ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ബേബിയും(ലീനാ കുമാരി) കൂടി മറ്റു കുട്ടികളോടൊപ്പം ചിറയിലേയ്ക്കു വെള്ളം വീഴുന്നത് കാണാനായി പോയി. തെന്നുമെന്ന് ഉറപ്പായിരുന്നതിനാൽ കുട്ടികളാരും തന്നെ വെള്ളത്തിൽ ഇറങ്ങിയില്ല. അപ്പോഴാണ് ബേബി ആ കഥ പറഞ്ഞത്. ഞങ്ങളെ കണക്ക് പഠിപ്പിച്ച ഇന്ദിര ടീച്ചറിന്റെ അമ്മ കുട്ടിയായിരുന്നപ്പോൾ ഭൂതക്കുളം സ്കൂളിലായിരുന്നു പഠിച്ചത്. ഒരു കൗതുകത്തിന് ആമ്പൽ പിച്ചാൽ ചിറയിൽ ഇറങ്ങിയ കുട്ടി ചിറയിൽ മുങ്ങിത്താണു. അന്ന് എന്റെ അച്ഛന്റെ അമ്മാവനായ കേശവൻ വല്യച്ഛനാണ് ഇന്ദിര ടീച്ചറിന്റെ അമ്മയെ രക്ഷിച്ചതത്രേ.
അക്കൂട്ടത്തിൽ ഭൂതക്കുളം സ്കൂളിനെ പറ്റിയും ബേബി പറഞ്ഞു. കേശവൻ വല്യച്ഛൻ ആ സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിലെ കെട്ടിടങ്ങൾ മുഴുവൻ ഓലപ്പുരകളായിരുന്നു. അക്കാലത്തുണ്ടായ തീപിടുത്തത്തിൽ സ്കൂൾ പൂർണ്ണമായും കത്തിനശിച്ചുവത്രേ. അങ്ങനെ ഒന്നുരണ്ട് വർഷം കേശവൻ വല്യച്ഛന്റേയും സമപ്രായക്കാരായ മറ്റ് വിദ്യാർത്ഥികളുടേയും വിദ്യാഭ്യാസം 2-3 വർഷത്തോളം മുടങ്ങിയത്രേ പിന്നീട് സ്കൂളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ് അധ്യയനം പുനരാരംഭിച്ചത്. കേശവൻ വല്യച്ചന്റെ പഠന കാലം കണക്കാക്കിയാൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സ്കൂളാണ് ഭൂതക്കുളം ഗവ. സ്കൂൾ.
ഞങ്ങൾ ഭൂതകുളം സ്കൂളിൽ പഠിക്കുന്ന സമയത്തും പകുതി കെട്ടിടങ്ങളും ഓലപ്പുരകൾ ആയിരുന്നു. പലപ്പോഴും യുപി ക്ലാസിലുള്ളവർക്ക് ഓലപ്പുരകളിലും ഹൈസ്കൂളിലുള്ളവർക്ക് – ഓടിട്ട കെട്ടിടത്തിലുമായിരുന്നു ക്ലാസ്സ് . സ്കൂളിൽ അക്കാലത്ത് കിണർ ഇല്ലായിരുന്നു. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ സമീപത്തുള്ള വീടുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. അങ്ങനെ അക്കാലത്തെ സ്കൂൾ പിറ്റിഎ ഒരു കിണർ കുഴിക്കാൻ തീരുമാനിച്ചു. അമ്മയും ശ്രീദേവി അപ്പച്ചിയും. പിറ്റിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്നു. അതിനാൽ കിണർ കുഴിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതിൽ അമ്മയും ശ്രീദേവി അപ്പച്ചിയും ഭാഗഭാക്കായി .
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
ബാംഗ്ലൂരിൽ മഴപെയ്താൽ എല്ലാം കുഴഞ്ഞു മറിയും. ഓടകൾ നിറഞ്ഞൊഴുകി റോഡുകളിൽ കൂടിയുള്ള യാത്ര ദുസ്സഹമാകും.റോഡിൽ കൂടി പോകുന്ന വാഹനങ്ങൾ ചെളി വെള്ളം തെറിപ്പിച്ച് കാൽനട യാത്രക്കാരെ കുളിപ്പിക്കും.
ശക്തിയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ വിരസമായി റോഡിലേക്ക് നോക്കി ഞാനും ജോർജുകുട്ടിയും ഞങ്ങളുടെ വാടകവീടിൻ്റെ വരാന്തയിൽ ഇരുന്നു. പുറത്തേക്കൊന്നും പോകാൻ തോന്നുന്നില്ല.
ഞങ്ങളുടെ ആ ഇരിപ്പുകണ്ട് സഹതാപം തോന്നിയിട്ടാകണം അക്ക ചോദിക്കുകയും ചെയ്തു,”എന്ന ജോർജുകുട്ടി,പൈത്യകാരൻ മാതിരി ?എന്നാച്ച് ?”
ജോർജ്‌കുട്ടി വെറുതെ ചിരിച്ചു. എന്തുചെയ്യാനാണ് ? പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല . ഒരു തത്വചിന്തകനെപോലെ ജോർജുകുട്ടി പറഞ്ഞു,” ഇത്രയും കാലം നമ്മൾ ഇവിടെ ജീവിച്ചു എന്തു നേടി? നമ്മൾ ബുദ്ധിപരമായി പ്രവർത്തിക്കണം ,ചിന്തിക്കണം. അതുകൊണ്ട് സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യുന്നതിനോ വ്യവസായങ്ങൾ നടത്തുന്നതിനെക്കുറിച്ചോ മാറി ചിന്തിക്കണം.”
ഞാൻ ഒന്നും പറഞ്ഞില്ല.എല്ലാ മറുനാടൻ മലയാളികളും ചിന്തിക്കാറുള്ള കാര്യമാണ്.ബിസ്സിനസ്സ്,വ്യവസായം അങ്ങനെ പലതും മറുനാടൻ മലയാളികളുടെ സ്വപ്നങ്ങളാണ്.
“നമ്മളെപ്പോലെ ബുദ്ധിയുള്ള മലയാളികൾ മടിപിടിച്ച് ഇരിക്കാൻ പാടില്ല.”
പറയുന്നതിൽ അല്പം കാര്യമുണ്ടെന്ന് എനിക്കും തോന്നി. “നമ്മൾക്ക് എന്ത് ബിസ്സിനസ്സ് നടത്താൻ പറ്റും?” ഞങ്ങൾ രണ്ടുപേരും കൂടി ആലോചന തുടങ്ങി.നമ്മുടെ നാട്ടിൽ ഇല്ലാത്ത എന്ത് ബിസ്സിനസ് ആണ് ആരംഭിക്കുവാൻ കഴിയുക?
ഇപ്പോൾ ആയുർവേദം, പ്രകൃതി സംരക്ഷണം ഗ്ലോബൽ വാമിംഗ് ഇങ്ങനെയുള്ള വിഷയങ്ങൾക്ക് നല്ല ഡിമാൻഡാണ്.അങ്ങനെയുള്ള എന്തെങ്കിലും ആകട്ടെ.
പക്ഷെ,ചർച്ചകൾ എങ്ങുമെത്തിയില്ല.
ജോർജുകുട്ടി പറഞ്ഞു,” ബാംഗ്ലൂരിലുള്ള നല്ല ശതമാനം ആളുകൾക്കും അലർജി രോഗങ്ങൾ ഉണ്ട്, ഇതിന് നമുക്ക് ആയുർവേദ മരുന്നുകൾ എന്തെങ്കിലും കണ്ടു പിടിച്ചാലോ?”
വളരെ നേരം ഞങ്ങൾ ആലോചിച്ചിരുന്നു. മൂക്കിപ്പൊടി മുതൽ കാറുകൾ ഇംപോർട്ട് ചെയ്യുന്നതുവരെ പല പദ്ധതികൾ ഞങ്ങൾ ചർച്ച ചെയ്തു. എങ്കിലും ഞങ്ങൾക്ക് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾ നടപ്പിലാക്കണം എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ എല്ലാം തന്നെ മറ്റുപലരും നേരത്തെ കണ്ടുപിടിച്ചത് ഞങ്ങളുടെ കുറ്റമാണോ?
ഞങ്ങളുടെ ചർച്ചകൾ നീണ്ടുപോയി. ഇതിനിടയിൽ രാധാകൃഷ്ണൻ ,സെൽവരാജൻ, അച്ചായൻ, ഗംഗാധരൻ ഇങ്ങനെ ഞങ്ങളുടെ ബാംഗ്ലൂർ നോർത്ത് മലയാളി അസോസിയേഷനിലെ പലരും അവധി ദിവസമായതുകൊണ്ട് ഞങ്ങളെ അന്വേഷിച്ചുവന്നു. വന്നവർ എല്ലാവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു.
രാധാകൃഷ്ണൻ പറഞ്ഞു,” വ്യവസായം നമ്മുക്ക് പതുക്കെ ആലോച്ചിച്ച് ചെയ്യാം. ഇപ്പോൾ നമുക്കൊരു ഷോർട്ട് ഫിലിം എടുത്താലോ?”
“അത് നല്ല ഒരു ഐഡിയ ആണ്.നമ്മൾക്ക് ഒരു ഒന്നാന്തരം സംവിധായകൻ കസ്റ്റഡിയിൽ ഉണ്ട്. അദ്ദേഹം തയാറാക്കിയ തിരക്കഥയും ഉണ്ട്.”എന്നെ ആണ് ജോർജ് കുട്ടി കൊണ്ടു വരാൻ നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. എങ്കിലും ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു.
“സംവിധായകൻ ആരായാലും വേണ്ടില്ല, എൻ്റെ കഥവേണം.”കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു.
“പാടത്തിൻ്റെ വരമ്പത്തെ എലി ,എന്ന എൻ്റെ കഥ മതി. അതാകുമ്പോൾ നടി നടന്മാരെ തേടി അലയേണ്ടതില്ല. ഞാൻ നായകൻ, പിന്നെ നായിക..”
ഗംഗാധരൻ ഇടക്കുകയറി പറഞ്ഞു,”നായിക എലിയാണ്, അത് ഇനി പറയേണ്ട കാര്യമില്ല.”
“അല്ല, എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുണ്ട്.”
“തൻ്റെ ഓഫിസിലെ റിസപ്‌ഷനിസ്റ്റ് അല്ലെ? എനിക്കറിയാം, അതുമതി. പേരിന് ചേർന്ന നായിക തന്നെ. സമ്മതിച്ചു, ഒരേ മുഖഛായ , കൊള്ളാം. വാലിൻ്റെ കുറവ് മാത്രം . അത് നമ്മൾക്ക് ശരിയാക്കാം . “ഗംഗാധരൻ പറഞ്ഞു.
“വാൽ നമ്മൾ വച്ചുപിടിപ്പിക്കേണ്ടിവരും. സെൽവരാജൻ മേക്കപ്പ് ആർട്ടിസ്റ് “അച്ചായൻ പറഞ്ഞു.
“ഷോർട്ട് ഫിലിമിന് പാടത്തിൻ്റെ വരമ്പത്തെ എലി എന്നപേര് ചേരില്ല. ക്ളോസറ്റിൽ വീണ എലി എന്നാക്കിയാലോ?”അച്ചായൻ തൻ്റെ വിജ്ഞാനം വിളമ്പി.
“ഗാനങ്ങൾ എഴുതണം ചിട്ടപ്പെടുത്തണം, ക്യാമറ …അങ്ങനെ ഒരുപാട് ജോലികൾ ബാക്കിയുണ്ട്. “ജോർജ് കുട്ടി പറഞ്ഞു.
ഗംഗാധരൻ പറഞ്ഞത് ഓർമ്മിച്ച് രാധാകൃഷ്‌ണൻ ഒരു ചോദ്യം “അത് ..താൻ എങ്ങനെയാ എൻ്റെ ഓഫിസിലെ പെൺകുട്ടിയെ അറിയുന്നത്?”
“ആ പെൺകുട്ടിയെ അറിയാത്തവർ ആരാ ഈ നാട്ടിൽ ഉള്ളത്? “ഗംഗാധരൻ്റെ മറുചോദ്യത്തിൽ രാധാകൃഷ്ണൻ വീണു. “ഞാൻ എൻ്റെ കഥ പിൻവലിക്കുന്നു.”
“അത് പറ്റില്ല, എന്താ കാരണം? “അച്ചായൻ ചോദിച്ചു. ഗംഗാധരൻ പതുക്കെ പുറത്തേക്ക് ഇറങ്ങി, ഒരു സിഗരറ്റ് കത്തിച്ചു. രാധാകൃഷ്ണൻ പറഞ്ഞു, “ഞാൻ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. ഞാൻ പിൻമാറുന്നു.”
“അങ്ങനെ തോന്നുമ്പോൾ വാക്ക് മാറ്റാൻ പറ്റില്ല. നമ്മൾ കഥയും തിരക്കഥയും തയാറാക്കി. മേക്കപ്പ് ആർട്ടിസ്റ്റിനെ കണ്ടുപിടിച്ചു. സംവിധായകൻ റെഡിയായി. അങ്ങനെ മേജറായിട്ടുള്ള കാര്യങ്ങൾ എല്ലാം ഫിക്സ് ചെയ്തു. ഇനി പിന്മാറിയാൽ നഷ്ടപരിഹാരം നൽകണം. പോരെങ്കിൽ നായികയെ വിളിച്ച് ഗംഗാധരൻ വിവരം പറഞ്ഞു കഴിഞ്ഞു.അപ്പോൾ പാടത്തിൻ്റെ വരമ്പത്തെ എലി എന്ന കൊല്ലം രാധാകൃഷ്ണൻ്റെ കഥയിൽ നമ്മളുടെ ഷോർട്ട് ഫിലിം ആരംഭിക്കുകയാണ്. “അതുവരെ മിണ്ടാതിരുന്ന ജോർജ് മാത്യു പറഞ്ഞു.
“ഇതിൽ നിന്നും പിൻമാറാൻ എന്ത് ചെയ്യണം.? “രാധാകൃഷ്ണൻ.
“പതിവുപോലെ എല്ലാവർക്കും മസാലദോശയും കാപ്പിയും”.ആഘോഷമായി എല്ലാവരും മഞ്ജുനാഥ കഫേയിലേക്ക് യാത്രയായി. ഒരു മൊബൈലും കയ്യിൽ പിടിച്ചു് അതുവരെ യാതൊന്നും സംസാരിക്കാതെ ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചിരുന്ന ഹുസ്സയിൻ പറഞ്ഞു, എൻ്റെ ഷോർട്ട് ഫിലിം റെഡി.”
“എന്താ തൻ്റെ കഥയുടെ പേര്?”
“കൊല്ലൻ രാധാകൃഷ്ണൻെറ എലി”.
“കൊല്ലൻ രാധാകൃഷ്ണൻ അല്ല,കൊല്ലം രാധാകൃഷ്ണൻ”.അച്ചായൻ തിരുത്തി.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
ഡോ. ഐഷ വി
വൈകുനേരം പ്യൂൺ കാർത്ത്യായനിയമ്മ ബെല്ലടിച്ചു. സ്കൂൾ വിട്ടു. ആ ബെല്ലടി കേട്ടാലുടൻ കുട്ടികളിൽ ചിലർ വീട്ടിലേയ്ക്കോടും ചിലർ ശാസ്താ ക്ഷേത്ര മൈതാനത്ത് കളിക്കാൻ ഒരുങ്ങും. ചിലർ കൂട്ടുകാർ എത്തുന്നതു വരെ കാത്തു നിൽക്കും. ഞാൻ ഭൂതക്കുളം ഗവ. ഹൈസ്കൂളിൽ പഠിക്കാനെത്തുന്നതിന് മുമ്പ് മാധവൻ എന്നു പേരുള്ള ഒരു പ്യൂൺ ആയിരുന്നു. സ്കൂളിൽ ബെല്ലടിച്ചിരുന്നത്. ഇത്തിരി കുടവയറുള്ള അദ്ദേഹം ചുറ്റികയും താങ്ങി ബെല്ലടിക്കാനെത്തുമ്പോഴേയ്ക്കും ചിലർ ആത്മഗതമായും പുറമേയും പറയുമായിരുന്നത്രേ.
” വള്ളം തള്ളി മാധവണ്ണാ
ബെല്ലടി , ബെല്ലടി ബെല്ലടി”. അങ്ങനെ ആ സ്കൂളിലെ പല കഥകളും തലമുറകൾ കൈമാറി പോന്നതാണ്. ചിലപ്പോൾ ഇരട്ട പേരുകൾ വരെ.
കാർത്ത്യായനിയമ്മ ബെല്ലടിക്കുന്ന കാര്യത്തിലൊന്നും കുട്ടികൾക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ കാർത്ത്യായനിയമ്മയുടെ ഭർത്താവ് പരമു എന്നയാളെ കുട്ടികൾ വെറുതെ വിട്ടിരുന്നില്ല. പേരിന് മുന്നിൽ “നക്കി” എന്ന വിശേഷണം കൂടി ചേർത്തായിരുന്നു വിളിച്ചിരുന്നത്. സ്കൂളിൽ ചേരാനുള്ള അപേക്ഷാ ഫോറം, മുതിർന്നവർക്കാവശ്യമായ നാരങ്ങാ വെള്ളം, സോഡ, ബീഡി, തീപ്പെട്ടി, ന്യൂസ് പേപ്പർ, മുറുക്കാൻ മുതലായവയും കുട്ടികൾക്ക് പ്രിയങ്കരമായ നാരങ്ങ മിഠായി , പൊട്ടു കടല, നീലക്കടല, അണു ഗുണ്ടു മിഠായി, ജീരക മിഠായി, പേന , പെൻസിൽ , നോട്ട്ബുക്ക് എന്നിവയും പരമുവിന്റെ കടയിൽ ഉണ്ടായിരുന്നു.
വൈകുന്നേരം സ്കൂൾ വിട്ടാൽ ചില കുട്ടികൾ പരമുവിന്റെ കടയിൽ സാധനങ്ങൾ വാങ്ങാൻ കയറും. അവർ അഞ്ചോ പത്തോ പൈസ കൊടുക്കുമ്പോൾ കിട്ടുന്ന എള്ളുണ്ട പോലെ കറുത്തുരുണ്ട അണു ഗുണ്ട് മിഠായിയുടേയോ മറ്റ് മിഠായികളുടേയോ എണ്ണം കുട്ടികൾ ഉദ്ദേശിച്ചത്രയും ഇല്ലെങ്കിൽ നേരത്തേ പറഞ്ഞ വിശേഷണം കൂടി ചേർത്ത് പേര് നീട്ടി വിളിച്ച ശേഷം കുട്ടികൾ ഓടുകയായിരുന്നു പതിവ്. അതിൽ പരമുവിന് പരാതിയോ പരിഭവമോ ദ്യേഷ്യമോ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. അടുത്ത കുട്ടിക്ക് വേണ്ട സാധനങ്ങൾ കൊടുക്കുന്നതിലായിരിയ്ക്കും പരമുവിന്റെ ശ്രദ്ധ.
അന്ന് ഞാൻ വല്യേച്ചിയോടും കൊച്ചേച്ചിയോടുമൊപ്പം വീട്ടിലേക്ക് തിരിച്ചു. ചിറയുടെ അടുത്ത് എത്താറായപ്പോൾ ശക്തമായ കാറ്റും മഴയും തുടങ്ങി. പെട്ടെന്ന് ഒരു സീനിയർ വിദ്യാർത്ഥിനി ഓടി വന്ന് എന്റെ കുടയിൽ കയറി. എന്റെ കൈയ്യിൽ നിന്നും കുട വാങ്ങി ആ കുട്ടി പിടിച്ചു. ചുരുക്കത്തിൽ ഒട്ടകത്തിന് തല വയ്ക്കാൻ സ്ഥലം കൊടുത്തപ്പോൾ അറബി ടെന്റിൽ നിന്നും പുറത്തായ അവസ്ഥയിലായി ഞാൻ. ആ കുട്ടി കാറ്റിനെതിരെ കുട പിടിക്കേണ്ടതിന് പകരം കാറ്റിന് അനുകൂലമായി പിടിച്ചു. ശക്തിയായ കാറ്റിൽ കുട സാധാരണ നിവർത്തി വച്ചാൽ എങ്ങിനെയിരിക്കുമോ അതിന്റെ എതിർ ദിശയിലേയ്ക്ക് കുട മലക്കം മറിഞ്ഞു. കുടയുടെ ആകൃതി മറിഞ്ഞപ്പോൾ കുട്ടി സൂത്രത്തിൽ കുട എന്റെ കൈയ്യിൽ തന്നശേഷം മറ്റൊരു കുട്ടിയുടെ കുടക്കീഴിലേയ്ക്ക് മാറി.
കുടനന്നാക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. ആ കുടയും പിടിച്ച് നടക്കാൻ എനിയ്ക്കാകെ നാണക്കേടായി. ഗത്യന്തരമില്ലാതെ ഞാനാ കുട പിടിക്കേണ്ടി വന്നു. വല്യേച്ചി എന്നെ വല്യേച്ചിയുടെ കുടയിൽ കയറ്റി. കുട നേരെയാക്കാൻ വല്യേച്ചിയും ശ്രമിച്ചു. നിഷ്ഫലം തന്നെ. വീടെത്തിയപ്പോഴേയ്ക്കും ആ കുട പിടിയ്ക്കുന്നതിലെ നാണക്കേട് മാറിയിരുന്നു. പിന്നീട് അച്ഛൻ വന്നപ്പോൾ എനിക്ക് കുട ശരിയാക്കി തന്നു. ആർച്ച്(ഉസാഗ്) ആകൃതിക്ക് നല്ല ബലം താങ്ങാനുള്ള കഴിവുണ്ടെന്ന് പഠിപ്പിച്ചു തന്നത് അച്ഛനാണ്. വീശിയടിക്കുന്ന കാറ്റ് കുടയുടെ ഉൾഭാഗത്തേയ്ക്കടി യ്ക്കാൻ ഇടയായാൽ കുടമലക്കം മറിയുമെന്ന് ഞാൻ പഠിച്ചു. കാറ്റിനെതിരേ കുടയുടെ പുറം ഭാഗം വരത്തക്കവിധത്തിൽ പിടിച്ചാൽ ചെറുത്തു നിൽക്കാമെന്നും എനിക്ക് മനസ്സിലായി.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കാരൂർ സോമൻ
ലോക രാജ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സർവ്വദിക്കുകളിലും പ്രകാശകിരണങ്ങൾ ചിതറിക്കൊണ്ടിരിന്ന രാജ്യത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ പാർക്കുന്ന ഇന്ത്യാക്കാരടക്കം ലോക ജനതയുടെ ശ്രദ്ധ എത്തിനിൽക്കുന്നത് പുണ്യ നദിയായ ഗംഗയിലാണ്. വിശുദ്ധ നദിയായ ഗംഗയിൽ പോയി കുളിക്കുകയും സൂര്യ ഭഗവാനെ പുജിക്കുകയും ചെയ്ത പലരുടേയും മൃതദേഹങ്ങൾ മൃഗങ്ങളെപോലെ ഒഴുകിയൊഴുകി പോകുന്ന കാഴ്ചകൾ ആരോ കാട്ടിയ മഹാപാതകമായിട്ടാണ് തോന്നുന്നത്. ദയനീയമായി വിലപിക്കുന്ന പാവങ്ങളും, യു.പി ഭരണാധിപൻമാരുടെ നിഷ്‌ഠൂരവും മൂഢത്വവും ലജ്ജാവഹവുമായ ഹൃദയത്തെ ദഹിപ്പിക്കുന്ന പ്രവർത്തികളും ആരിലും ആശങ്ക വളർത്തുന്നു. വാസ്തവത്തിൽ കർത്തവ്യബോധമുള്ള, രാഷ്ട്രീയബോധമുള്ള ഒരു ഭരണാധിപൻ ജനത്തിന്റ ശിശ്രുഷകൻ ആകേണ്ടവനാണ്. മനുഷ്യമനസ്സുകളിൽ എന്നും കുളിർമ്മയും സുഗന്ധവും പരത്തുന്ന നദിയിൽ കോവിഡ് ബാധിച്ച ശവശരീരങ്ങൾ ഒഴുകുകയെന്നത് ആരും സ്വപ്നത്തിൽപ്പോലും പ്രതിക്ഷിച്ചതല്ല. പുണ്യ നദികൾ മലിനപ്പെടുത്തുന്നത് ആരാണ്? ഞാൻ ന്യൂഡൽഹിയിൽ ആയിരുന്ന കാലം ഗംഗാനദിക്ക് മുകളിലെ പാലത്തിലൂടെ ട്രെയിനിൽ പോകുമ്പോൾ ഒരു നേർച്ചപോലെ ട്രെയിനിലിരുന്ന് നദിയിലേക്ക് നാണയങ്ങൾ എറിയുന്നവരെ കണ്ടിട്ടുണ്ട്.
കവി സച്ചിദാനന്ദൻ സമൂഹത്തിന്റ ദയനീയാവസ്ഥ മനസ്സിലാക്കി ചില തീവ്രമായ പ്രതികരണങ്ങൾ നടത്തിയപ്പോൾ തലയില്ലാത്ത ഫെയ്‌സ് ബുക്കിൽ തലകൾ പൊങ്ങി വന്ന് അദ്ദേഹത്തിന്റ അക്കൗണ്ട് വരിഞ്ഞു മുറുക്കികെട്ടുകയുണ്ടായി. സാഹിത്യകാരൻ, കവി, എഴുത്തുകാരൻ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തികളെ ശക്തമായി അപലപിക്കും. അതിന് ആരും രാഷ്ട്രീയ നിറം കൊടുക്കരുത്. ഒരു ദുരന്തം വരുമ്പോൾ സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടേണ്ടവരല്ലേ? അത് യു.പി. സർക്കാർ, ഡൽഹി സർക്കാരായാലും ചോദ്യം ചെയ്യുക ഒരു പൗരന്റെ മൗലിക അവകാശമാണ്. മൗനികളായിരിക്കാൻ ഇന്ത്യയിൽ രാജഭരണമല്ല.
ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ആഴമേറിയ മുറിവുകളുണ്ടാകുമ്പോൾ അധികാര ലഹരിയിൽ മദിക്കുന്നവർക്ക് എഴുത്തുകാർ ഒരു വിലങ്ങുതടിയാണ്. വികലമായ കാഴ്ചപ്പാടുകളുള്ളവരെ ഹൃദയത്തിൽ പുണരുന്ന സങ്കുചിത മനസ്സുള്ളവരല്ല സാഹിത്യ രംഗത്തുള്ളവർ. എല്ലാവരും അധികാരികൾ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണത്തിനായി കാത്തുനിൽക്കുന്നവരുമല്ല. ഭരണത്തിന്റ തലപ്പത്തിരുന്നുകൊണ്ട് മനുഷ്യശരീരങ്ങളെ നദികളിൽ ഒഴുക്കിവിടുന്നതും, കൊറോണയുടെ പേരിൽ ഓക്സിജനും മരുന്നുമില്ലാതെ ജനങ്ങൾ മരിക്കുന്നതും ലോക ജനത കണ്ടിരിക്കില്ല അതിനെ വികാരാർദ്രമായി അപലപിക്കതന്നെ ചെയ്യും. അത് വിദേശ മാധ്യമങ്ങൾ കൊണ്ടാടുന്നു.
യൂ.പി. സർക്കാരിന്റെ സാമൂഹ്യ അടിത്തറ നിലനിർത്തുന്നത് കുറെ മതങ്ങളായതുകൊണ്ടാണ് പുണ്യനദിയിലൂടെ മൃതശരീരങ്ങൾ ഒഴുകിപോകുന്നത് കണ്ടിട്ടും വിശ്വാസികൾ മൗനികളാകുന്നത്. ഈ ദുരവസ്ഥ കണ്ടിട്ടും വിടർന്ന മിഴികളോടെ മതത്തെ പ്രണമിക്കാനാണ് താത്പര്യം. ഈ കൂട്ടർക്കാവശ്യം പൊങ്ങച്ചം പറയുന്ന, മൈതാനപ്രസംഗം നടത്തുന്ന ജനപ്രതിനിധികളെയാണ്. മനുഷ്യരെ വിഭജിച്ചു നിർത്തി മത വർഗീയതയുടെ പേരിൽ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയാൻ സാധിക്കുന്നില്ല. അറിവുണ്ടാകാൻ, വായിച്ചു വളരാൻ പുസ്തകങ്ങളോ ലൈബ്രറികളോയില്ല. ഏതാനമുള്ളത് നഗരങ്ങളിൽ മാത്രം. ഒരു പൗരന്റെ മൗലിക അവകാശങ്ങൾ ക്രൂരമായി രാഷ്ട്രീയ മേലാളന്മാർ കാറ്റിൽപറത്തി സമൂഹത്തിൽ അരാജകത്വം നിലനിർത്താൻ അനുവദിക്കരുത്. മുൻകാലങ്ങളിൽ ഇതുപോലുള്ള സമ്പന്നവർഗ്ഗം സമൂഹത്തെ വരിഞ്ഞുമുറുക്കി കെട്ടിയിട്ടിട്ടുണ്ട്. ജനങ്ങളുടെ ജീവനേക്കാൾ സ്വാർഥതാത്പര്യങ്ങൾ വളർത്തുന്നവർ.
കോവിഡ് മരണനിരക്ക് കുറയ്ക്കാനും വാക്സിൻ ഉത്പാദനം കൂട്ടാനുമാണ് ശ്രമങ്ങൾ നടത്തേണ്ടത്. അതിലെ വീഴ്ചകൾ ആളിക്കത്തിക്കുന്നതിലാണ് പലർക്കും താത്പര്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ആൾക്കൂട്ടങ്ങളിൽ നടക്കുന്ന പ്രമുഖരെ ധാരാളമായി കണ്ടു. ജനങ്ങളെ മരണത്തിലേക്ക് നയിക്കുന്നതിൽ ഇവർക്കും നല്ലൊരു പങ്കുണ്ട്. എവിടെയെല്ലാം കോവിഡുണ്ടോ അവിടെയെല്ലാം ഇവരുടെ കാലടിപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇവരാണ് ജനങ്ങളോട് പറയുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഇവരല്ലേ മറ്റുള്ളവർക്ക് മാതൃകയായി ആദ്യം വരേണ്ടത്. ജാഗ്രത പാലിക്കേണ്ടത്. നമ്മുടെ ആരോഗ്യ രംഗം കോവിഡു മൂലം കൂടുതൽ സങ്കീർണമാകുമ്പോൾ മനുഷ്യരെ നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ലെങ്കിൽ അത് സർവ്വനാശത്തിലേക്ക് നയിക്കും. ഭരണകൂടങ്ങൾ അവരുടെ വിജയം കാഴ്ചവെയ്ക്കേണ്ടത് ഇതുപോലുള്ള അപകടവേളകളിലാണ്. ജനങ്ങളെ ചിന്താകുഴപ്പത്തിലാക്കാതെ കോവിഡിന് എതിരെയുള്ള പോരാട്ടമാണ് എല്ലാവരും നടത്തേണ്ടത്.
ഭരണകൂടത്തിനെതിരെ പ്രതികരിക്കുമ്പോൾ അല്ലെങ്കിൽ അവരുടെ വീഴ്ചകൾ ഗൗരവപൂർവ്വം ചർച്ച ചെയ്യുമ്പോൾ എഴുത്തുകാരെ ഭീഷണിപ്പെടുത്തി മൂലക്കിരുത്താമെന്നത് രാഷ്ട്രീയ ശൂന്യത മാത്രമല്ല മടിശീല ഒളിപ്പിക്കാൻ കൂടിയാണ്. ലോകചരിത്രത്തിൽ വിപ്ലവങ്ങളുടെ, സാമൂഹ്യ മാറ്റത്തിന് പിന്നിൽ എത്രയോ സർഗ്ഗ പ്രതിഭകൾ കടന്നു വന്നിരിക്കുന്നു. “അർത്ഥശാസ്ത്ര” ത്തിന്റ സൃഷ്ടാവും ബി.സി. 297 കളിൽ മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തന്റെ സഹായിയും ഉപദേഷ്ടാവുമായിരുന്ന ചാണക്യൻ നന്ദരാജവംശത്തെ കുടിലതന്ത്രത്തിലൂടെ ഇല്ലാതാക്കിയത് വിവേകവും മനുഷ്യനന്മയും ഉള്ളതുകൊണ്ടായിരുന്നു. ആ പാരമ്പര്യമാണ് നമുക്കുള്ളത്. അനീതിക്ക് കൂട്ടുനിൽക്കാൻ ഭൂരിപക്ഷം എഴുത്തുകാരും തയ്യാറാകില്ല. ആ പാത പിന്തുടരുന്നവർ ഇന്ന് ചുരുക്കമാണ്. എഴുത്തുകാർ അടച്ചുപൂട്ടിയ മുറിക്കുള്ളിലിരുന്ന് മതമന്ത്ര പൂജകൾ നടത്തുന്നവരല്ല. അവരുടെ ആയുധം അക്ഷരമാണ്.
കോവിഡ് മൂലം ജനങ്ങളിൽ ഉത്ക്കണ്ഠ വർദ്ധിപ്പിച്ചു എന്നതാണ് യാഥാർഥ്യം. ആ കർത്തവ്യബോധത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. പുണ്യ നദിയായ ഗംഗയിൽ ഞാനും കുളിച്ചു ശുദ്ധിവരുത്തിയിട്ടുണ്ട്. അവിടെ മൃതശരീരങ്ങൾ ഒഴുകുന്നതും ഓക്സിജൻ കിട്ടാതെ ജനങ്ങൾ മരണപ്പെടുന്നതും ലോകജനതയെ അമ്പരിപ്പിക്കുന്ന കാര്യമാണ്. ഇത്തരത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് അപമാനമുണ്ടാക്കിയവർ തട്ടാമുട്ടി ഉത്തരങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുന്നത് കാലത്തിന്റ ചുവരെഴുത്തുകൾ എന്തെന്ന് അറിയാത്തവരാണ്. ഈ ദുരിതത്തിൽ നിന്ന് മുക്തി നേടാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അല്ലാതെ പരസ്പരം പഴിചാരലല്ല.
രാഷ്ട്രീയ പാർട്ടികൾ ഏതുമാകട്ടെ. യു പിയിൽ ഇതിനുത്തരവാദികളായ മന്ത്രിമാരെ രാജിവെപ്പിക്കാൻ തയ്യാറായിട്ടില്ല. ഇന്ത്യയിൽ ഇത്ര വലിയ മഹാപാപം ചെയ്തിട്ടും നിർബാധം ഭരണത്തിൽ തുടരുന്നു. ജനങ്ങളുടെ ജീവനേക്കാൾ അവർക്ക് വലുത് അധികാരമാണ്. പ്രിയപ്പെട്ടവരുടെ കണ്ണീരിനെ തടഞ്ഞു നിർത്താൻ, ഗംഗാപ്രവാഹംപോലെ ഉള്ളിലെരിയുന്ന തീയണക്കാൻ ഇവർക്കാകുമോ? ഇവരാരും തപസ്സിൽ ആത്മാവിനെ ബന്ധിച്ചു നിർത്തി പ്രാണൻ പോയവരല്ല അതിലുപരി കോവിഡിനെ കീഴടക്കാൻ ഓക്സിജൻ കിട്ടാതെ ആശുപത്രി കിടക്ക കിട്ടാതെ മരിച്ചവരാണ്. പ്രാണൻ പോയിട്ടും അവരുടെ ശവസംസ്‌കാരം നടത്താൻ സാധിക്കാതെ നദിയിൽ ഒഴുക്കുക ആർക്കാണ് അംഗീകരിക്കാൻ സാധിക്കുക. ഇതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? ഹിമാലയസാനുക്കളിൽ ആർഭാടമായ പൂജാദ്രവ്യങ്ങളൊന്നുമില്ലാതെ കാട്ടുപഴങ്ങളും പച്ചവെള്ളം കുടിച്ചും അതി കഠിനമായ മഞ്ഞിൽ ഭാരത ജനതയ്ക്കായി തപസ്സനുഷ്ഠിച്ച സന്ന്യാസിവര്യന്മാരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചത് അങ്ങനെയല്ല. അതിന്റ മൂലകാരണം കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാൻ കോടതികൾ മുന്നോട്ട് വരണം.
ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാതെ വാക്സിൻ നിർമ്മാണം ദ്രുതഗതിയിൽ നടത്താനും ജീവനുവേണ്ടി പോരടിക്കുന്ന പാവങ്ങളോട് സ്‌നേഹവും കാരുണ്യവും കാട്ടാനും എല്ലാവരും മുന്നിട്ടിറങ്ങണം. കൊട്ടാരക്കെട്ടുകളിൽ താമസിക്കുന്ന ഭരണാധികാരികൾ മനസ്സിലാക്കേണ്ടത് ജനങ്ങൾക്ക് വേണ്ടുന്ന സുരക്ഷ, സംരക്ഷണം കൊടുക്കുക മാത്രമല്ല ഓക്സിജൻ, വാക്സിൻ കിട്ടാതെ വന്നാൽ അത് ഭരണ പരാജയമെന്ന് പറയാൻ ഇടയുണ്ടാകും. സാധാരണ സാഹിത്യ രംഗത്തുള്ളവർ ധർമ്മികതയുടെ ശബ്‌ദമാണുയർത്തുന്നത്. അവർ സായുധകലാപത്തിനൊന്നും ആഹ്വാനം ചെയ്തിട്ടില്ല. ജനത്തിനാവശ്യം കരുതലും സ്‌നേഹവുമാണ്. കരുത്തുള്ള ഭരണാധിപന്മാർ നിത്യവും നേട്ടങ്ങൾ കൈവരിക്കുന്ന ലക്ഷ്യബോധമുള്ളവരാകണം. അവിടെയാണ് പുഞ്ചിരി വിടരേണ്ടത് അല്ലാതെ ഭയമോ മരണമോ അല്ല. ശവശരീരങ്ങൾ ദഹിപ്പിക്കാൻ സ്ഥലമില്ലാതെ വന്നാൽ മരുന്നില്ലാതെ മരണത്തിലേക്ക് തള്ളിവിട്ടാൽ രാജവാഴ്ച്ച ഒളിച്ചോടിപ്പോയതുപോലെ ഇന്നത്തെ ജനാധിപത്യവും ഒളിച്ചോടിപ്പോകാൻ സാധ്യതയുണ്ട്.
കടപ്പാട് : ലിമ വേൾഡ് ലൈബ്രറി
ഡോ. ഐഷ വി
ഏത് യുദ്ധവും വലിയ നാശനഷ്ടത്തിലേ കലാശിക്കുകയുള്ളൂ. യുദ്ധത്തിന്റെ തീവ്രതയനുസരിച്ച് നാശത്തിന്റെ അളവും കൂടും. സമാധാനത്തിന്റേയും ശാന്തിയുടേയും വഴിയാണ് നന്മയുടെ വഴി. അത് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നു. ഇന്ന് ലോകം ഒറ്റക്കെട്ടായി കോവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. അതിന് രാജ്യാതിർത്തികളില്ല. ജാതി മത വംശ ഭേദങ്ങളില്ല. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന യുദ്ധം. കൊറോണയെന്ന സുന്ദരമായ വൈറസിനെതിരെ ഒരേ ലക്ഷ്യത്തോടെയുള്ള യുദ്ധം. ഈ യുദ്ധത്തിൽ മാനവരാശി ജയിക്കണമെന്ന് മനുജൻ ആഗ്രഹിക്കുന്നു. കൊറോണയ്ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുകയും അത് എല്ലാവരിലും എത്തിക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നു എന്ന കാര്യo സ്തുത്യർഹം തന്നെ. അതിനിടയിൽ വൈറസിന്റെ ജനിതക വ്യതിയാനവും അതുളവാക്കുന്ന ശക്തിമത്തായ രണ്ടാം തരംഗവും മൂന്നാം തരംഗവുമൊക്കെ അതിജീവിക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് ലോക ജനത.
അതിനിടയ്ക്കാണ് മഹാമാരിയെ നേരിടുന്ന ജനതയ്ക്ക് പേമാരിയേയും കൊടുംങ്കാറ്റിനേയും നേരിടേണ്ടി വരുന്നത്. അനന്തരഫലങ്ങളായ കടൽ കയറ്റം വെള്ളപ്പൊക്കം എന്നിവ മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിക്കുന്നത്. ഒക്കെയും രോഗവ്യാപന സാധ്യതകൾ കൂട്ടുന്ന കാര്യങ്ങൾ. ഇതൊക്കെ പ്രകൃത്യാ നടക്കുന്നത് എന്ന് കരുതാം. എന്നാൽ മനുഷ്യൻ കരുതി കൂട്ടി ചെയ്യുന്ന ചിലയാക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ. അതിലൊന്ന് ഈയാഴ്ച നടന്ന ഇസ്രായേലിലേയ്ക്കുള്ള പാലസ്തീന്റെ റോക്കറ്റാക്രമണം. അതിൽ ഒരു മലയാളി വനിത മരണത്തിനിരയാകുകയും ചെയ്തു. അതിനിടയിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞ കാഴ്ച . ഇതൊക്കെ കാണുമ്പോൾ മനുഷ്യൻ തലമറന്ന് എണ്ണ തേയ്ക്കുകയാണോ എന്ന് തോന്നിപ്പോകും.
ഈ ലോകത്ത് താമസ സൗകര്യമില്ലാത്ത നിരവധി ജനങ്ങൾ ഉണ്ട്. അപ്പോൾ ഉള്ള കെട്ടിടങ്ങൾ എന്തിന്റെ പേരിലായാലും ഏതു രാജ്യത്തിന്റെ മുതലായാലും ശരി തകർക്കുന്നത് ന്യായീകരിക്കത്തക്ക കാര്യമല്ല. ഓരോ യുദ്ധത്തിലും മരിക്കുന്നത് അച്ഛനമ്മമാരോ മക്കളോ സഹോദരങ്ങളോ ഒക്കെയാകാം. ഒരു രാജ്യം വെട്ടിപിടിച്ചതു കൊണ്ടോ, അന്യ രാജ്യാതിർത്തി കയ്യേറി കുറേക്കൂടി വെട്ടിപിടിച്ചതുകൊണ്ടോ ആരും പ്രത്യേകിച്ചൊന്നും അധികത്തിൽ നേടുന്നില്ല. അപ്പോൾ ഓരോ രാജ്യവും അവനവന്റെ രാജ്യാതിർത്തിയ്ക്കുള്ളിൽ നിന്ന് സർവ്വോന്മുഖമായ വികസനം ജനതയുടെ ക്ഷേമം എന്നിവ കൈവരിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമമായ വഴി. അതിനാൽ കോവിഡിനെതിരെയുള്ള യുദ്ധം നടക്കുന്ന സമയത്ത് ലോകം മുഴുവൻ സമാധാനത്തിന്റേയും ശാന്തിയുടേയും വഴി തെളിക്കുന്നതാണ് നല്ലത്.
“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന വാക്യം നമുക്ക് സ്മരിക്കാം. പാലിക്കാം.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
“ഇന്ന് ഫ്രീ ആണല്ലോ, നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ?” ഞാൻ ജോർജുകുട്ടിയോട് പറഞ്ഞു. കേട്ടപാടെ ജോർജുകുട്ടി പറഞ്ഞു,”തനിക്ക് ഒരു സഹായമായി കൂടെ വരുന്നതിന് വിരോധമില്ല. നിർബന്ധമാണെങ്കിൽ വൈകുന്നേരത്തെ ഭക്ഷണവും കഴിക്കാം. അതിൽ കൂടുതൽ ഒന്നും പറഞ്ഞേക്കരുത്. എനിക്ക് സമയമില്ല.”
ഞങ്ങൾ ഡ്രസ്സു മാറി പുറത്തേക്കിറങ്ങി. സിനിമ കഴിഞ്ഞു വൈകുന്നേരത്തെ ഭക്ഷണവും കഴിച്ചുപോന്നാൽ ഭക്ഷണം ഉണ്ടാക്കുക എന്ന ബോറൻ പരിപാടി ഒഴിവാക്കാം. ഞങ്ങൾ ബസ്‌സ്റ്റോപ്പിൽ എത്തിയപ്പോൾ ദാ,നിൽക്കുന്നു ബിഷപ്പ് ദിനകരനും രണ്ട് ഉപദേശികളും.
“ഞങ്ങൾ ജോർജ് കുട്ടിയെ കാണാൻ അങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു. “ദിനകരൻ പറഞ്ഞു. “നമ്മളുടെ അടുത്ത ബൈബിൾ കൺവെൻഷനെക്കുറിച്ചു ആലോചിക്കാനാണ്.”
“അയ്യോ,ഇന്നുപറ്റില്ല, ഞങ്ങൾ ഒരു സിനിമയ്ക്ക് പോകുകയാണ്.”
“അതുശരി,ഏതാ ഫിലിം?”
“പതിനൊന്നാമത്തെ പ്രമാണം.”,ഞാൻ പെട്ടെന്ന് പറഞ്ഞു. ബിഷപ്പ് ദിനകരൻ എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് പറഞ്ഞു,”നിങ്ങൾ പോയിട്ട് വാ.”
ഞങ്ങളെല്ലാവരും കൂടി നിൽക്കുന്നതിൽനിന്നും കുറച്ചുദൂരെ ഒരാൾ ഓടി പോകുന്നത് കണ്ടു.” അത് നമ്മളുടെ ഗംഗാധരൻ ആണല്ലോ..” ജോർജ്ജുകുട്ടി പറഞ്ഞു..
” അതെ അത് ഗംഗാധരൻ തന്നെയാണല്ലോ. എന്തോ കുഴപ്പമുണ്ട്. നമ്മൾ ഇടപെടേണ്ടി വരും എന്നാണ് തോന്നുന്നത്.” ഞാൻ പറഞ്ഞു.
” ഗംഗാധരൻ നിൽക്കൂ. എന്തുപറ്റി? എങ്ങോട്ടാണ് താൻ ഓടുന്നത്?”
” ഒരു വഴക്ക് സമാധാനത്തിൽ തീർക്കാൻ പോകുകയാണ്. നിൽക്കാൻ സമയമില്ല.”.
” തന്നെ ഓടിക്കുന്നത് ആരാണ്?ഞങ്ങൾ ഇടപെടണോ?”.
” അയ്യോ വേണ്ട, ഇത് നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ല.”
” അതെന്താ? തനിക്ക് ഞങ്ങളുടെ കഴിവിൽ വിശ്വാസമില്ലേ?”
“ഇത് ഞാനും ഭാര്യയും തമ്മിലുള്ള പ്രശ്നമാണ്. അവളുടെ അടി കിട്ടാതിരിക്കാൻ ഞാൻ ഓടിയതാണ്”.
ഓടിക്കൊണ്ടിരുന്ന ഗംഗാധരൻ നിന്നു, എന്നിട്ട് പറഞ്ഞു,” നമ്മുടെ കോൺട്രാക്റ്റർ രാജൻ അവശനായി ആശുപത്രിയിലാണ്. നിങ്ങൾ അറിഞ്ഞില്ലേ ?പറ്റുമെങ്കിൽ അതിലൊന്ന് ഇടപെട്.”
“എന്തുപറ്റി? .”
“ആരോ രാജനെ അടിച്ചുവീഴ്ത്തി എന്നാണ് പറയുന്നത്. ശരിക്കും എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. രാവിലെ വീട്ടിൽ അടിയേറ്റ് അവശനായി ബോധമില്ലാതെ കിടക്കുന്നത് കണ്ട് അയൽക്കാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ ആക്കിയിരിക്കുകയാണ്.”
കോൺട്രാക്ടർ രാജൻ ബ്രൂസിലിയുടെ കടുത്ത ആരാധകനാണ്. രാജൻ കരാട്ടെ ട്രെയിനിങ്ങുകൾ നടത്താറുണ്ട്. കൈയിൽ മിക്കവാറും കരാട്ടെ പ്രാക്ടീസ് ചെയ്യുന്നവർ കൊണ്ടുനടക്കുന്ന ഒരു നിഞ്ച ഉണ്ടാകും. രണ്ടു തടിക്കഷണങ്ങൾ ഒരു ചെയിനിൽ പിടിപ്പിച്ചിരിക്കും. അത് വീശി ആളുകളെ കീഴടക്കുന്ന അഭ്യാസമാണ് രാജൻ്റെ സ്‌പെഷ്യൽ പരിപാടി. ഈ ഉപകരണം രാജൻ സ്വയം നിർമ്മിച്ചതാണ്.
ഉയരം വളരെ കുറഞ്ഞ കുള്ളനായ രാജൻ നിഞ്ച എടുത്ത് ചുഴറ്റുന്നതുകാണുമ്പോൾ ആരും ചിരിച്ചുപോകും..
“ഇനി ഇന്നേതായാലും സിനിമയ്ക്കു പോകണ്ട. നമുക്ക് രാജനെ പോയി കാണാം. ഇങ്ങനെയുള്ളപ്പോഴല്ലേ നമ്മൾ മറ്റുള്ളവരെ സഹായിക്കേണ്ടത്.”ജോർജ് കുട്ടി പറഞ്ഞു.
“അങ്ങനെയാണെങ്കിൽ നമുക്ക് നമ്മുടെ ട്രഷറെയും കൂട്ടണം. അത്യാവശ്യം ഫണ്ട് പിരിക്കണമെങ്കിൽ നാലു പേർ അറിഞ്ഞിരിക്കണ്ടേ?”
ഞങ്ങൾ ജോസഫ് അച്ചായനേയും സെൽവരാജനെയും വിളിച്ചു. വരുന്നതിൽ രണ്ടുപേർക്കും വളരെ സന്തോഷം. അഡ്‌മിറ്റായിരിക്കുന്ന സെൻറ് ഫിലോമിനാസ് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ രാജൻ നല്ല ഉറക്കത്തിലാണ്.
സൂക്ഷിച്ചുനോക്കിയിട്ട് സെൽവരാജൻ ഒരു ചോദ്യം,”ചത്തുപോയോ?”
അടിയേറ്റ് മുഖത്തിൻറെ ആകൃതി മാറിപ്പോയിരുന്നു. മൂക്കിൻറെ പാലം തകർന്നു പോയാൽ മുഖത്തിൻറെ ആകൃതി മാറാതിരിക്കുമോ?.നല്ല ഒന്നാന്തരം അടിയാണ് കിട്ടിയിരിക്കുന്നത്. മുഖം നീരുവച്ച് വീർത്തിരുന്നു. ഉറക്കം തെളിഞ്ഞു എഴുന്നേറ്റ രാജനോട് ഞങ്ങൾ വിവരങ്ങൾ വിശദമായി ചോദിച്ചു.
” ആരാണ് രാജനെ ആക്രമിച്ചത്? എന്താണ് അതിനുപിന്നിലുള്ള പ്രചോദനം ?” ഇതെല്ലാം ഞങ്ങൾക്ക് അറിയണമായിരുന്നു. ഇത് നമ്മുടെ അസോസിയേഷൻറെ അന്തസ്സിൻ്റെ പ്രശ്നമാണ് . ആരാണെങ്കിലും നമുക്ക് പകരം ചോദിക്കണം”. ഞങ്ങൾ തീരുമാനമെടുത്തു.
രാജൻ പറഞ്ഞു സാരമില്ല, ഞാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു .”
“അങ്ങനെ താൻ ക്ഷമിച്ചു എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല. അതിന് പകരം ചോദിക്കണം .”
രാജൻ ഒന്നും മിണ്ടുന്നില്ല.
താൽപര്യമില്ലെന്ന് വളരെ വ്യക്തം.
കുറച്ചു കഴിഞ്ഞു ചുറ്റും നോക്കുന്നത് കണ്ട് അച്ചായൻ ചോദിച്ചു,” രാജൻ എന്താണ് തിരയുന്നത്?”
” എൻറെ മൊബൈൽ കാണുന്നില്ല. അത് വീട്ടിൽ ആണെന്ന് തോന്നുന്നു. എടുത്തു കൊണ്ടു വരാമോ?” “അതിനെന്താ?”
ഞങ്ങൾ തിരിച്ചു പോകുന്ന വഴി ഹൗസ് ഓണറുടെ വീട്ടിൽ നിന്നും താക്കോൽ വാങ്ങി വീട് തുറന്നു. അവിടെ ഒരു സ്റ്റാൻഡിൽ മൊബൈൽ ഉറപ്പിച്ചിരിക്കുന്നു. അപ്പോഴും മൊബൈൽ ഓൺ ആയിരുന്നു.
ഞങ്ങൾ മൊബൈൽ എടുത്ത് നോക്കി. അതിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നു.
രാജൻ മൊബൈൽ ഓൺ ചെയ്തു വെച്ചിട്ട് നിഞ്ച ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതാണ് .തൻ്റെ അഭ്യാസം വീഡിയോ എടുത്ത് യൂട്യൂബിൽ ഇടാൻ വേണ്ടി റെക്കോർഡ് ചെയ്തതായിരുന്നു.
രാജൻ ആഞ്ഞുവീശിയപ്പോൾ ലക്ഷ്യം തെറ്റി നിഞ്ച മൂക്കിൽ കൊണ്ടു മൂക്കിൻറെ പാലം തകർന്നു.
എല്ലാം വിഡിയോയിൽ കൃത്യമായി റെക്കോർഡ് ചെയ്തിരിക്കുന്നു.
“ഇനി രാജൻ വെൽഫെയർ ഫണ്ട് വേണ്ടെന്നു വയ്ക്കാം. അല്ലാതെ എന്തുചെയ്യാനാണ്?”
സെൽവരാജൻ പറഞ്ഞു.
എല്ലാവരും സമ്മതിച്ചു.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
ഡോ. ഐഷ വി
“ഇവിടെ നല്ലൊരു കുശിനി ഉണ്ടായിരുന്നതാ . അത് പൊളിച്ച് വയ്ക്കേണ്ടി വന്നപ്പോൾ ഈ പരുവത്തിലായി” . ഗോപാലൻ വല്യച്ഛൻ അമ്മ കൊടുത്ത ചായ ഗ്ലാസ് വാങ്ങി കൊണ്ട് പറഞ്ഞു തുടങ്ങി. വല്യച്ഛൻ ഒരല്പം ചരിത്രം പറഞ്ഞു തുടങ്ങുകയാണെന്ന് എനിക്ക് തോന്നി. തറവാട്ടിൽ മരുമക്കത്തായം വിട്ട് മക്കത്തായമായപ്പോൾ ആദ്യം സ്വതന്ത്രനായത് ഗോപാലൻ വല്യച്ഛനാണ്. പതിനെട്ടാം വയസ്സിൽ തന്നെ കാരണവരുടെ ആശ്രിതനായി കഴിയാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ തീരുമാനിച്ചു. നാട്ടിൽ തന്നെ അധ്വാനിച്ചാൽ വലിയ മേന്മയില്ലെന്ന് തോന്നിയതിനാൽ സിങ്കപ്പൂരിലേയ്ക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ നീലമ്മയുടെ സീമന്ത പുത്രൻ സിങ്കപ്പൂരിലേയ്ക്ക് യാത്രയായി. സ്വത്ത് ഭാഗം വച്ച സമയത്ത് പറക്കമുറ്റാതിരുന്ന കൃഷ്ണൻ. കേശവൻ, രാമൻ എന്നിവരുടെ സ്വത്തുക്കൾ നീലമ്മ ഒറ്റപട്ടികയിലാണിട്ടിരുന്നത്. ജ്യേഷ്ഠൻ നാടുവിട്ടതോടെ അനുജന്മാരും പറക്കമുറ്റിയതോടെ ഓരോരുത്തരായി സിങ്കപ്പൂർ ലക്ഷ്യം വച്ച് യാത്രയായി. രണ്ടാo ലോക മഹായുദ്ധവും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരവും നടക്കുന്ന സമയമായതിനാൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ (INA) അവർ നാലു പേരും ആകൃഷ്ടരായി. ഐ.എൻ.എ. യിൽ ചേർന്നു.
എല്ലാവരും പോർമുഖത്തായിരുന്നതിനാൽ തീക്ഷണമായ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. ചിലപ്പോൾ മലേഷ്യൻ കാടുകളിൽ കുടിവെള്ളം പോലും കിട്ടാതെ കഴിയേണ്ടി വന്നിട്ടുണ്ട്. അപ്പോൾ രാത്രി പാറപ്പുറത്ത് വിരിച്ചിട്ടിരിക്കുന്ന വെള്ളമുണ്ടിൽ പറ്റുന്ന മഞ്ഞുകണങ്ങൾ പിഴിഞ്ഞെടുത്തിരുന്ന വെള്ളമായിരുന്നു പലപ്പോഴും ദാഹം ശമിപ്പിച്ചിരുന്നത്. സൈന്യം സിങ്കപ്പൂരിലേയ്ക്ക് നീങ്ങിയപ്പോൾ ബ്രിട്ടൻ സിങ്കപ്പൂർ കറൻസി മാറ്റിയ സമയമായിരുന്നു. നാട്ടിൽ നിന്നും പോയ മറ്റൊരാൾ ഉപേക്ഷിക്കപ്പെട്ട സിങ്കപ്പൂർ കറൻസി ധാരാളം ശേഖരിച്ച് തലയിണയുറകളിൽ കെട്ടിവച്ചു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനൊടുവിൽ കറൻസി പുന:സ്ഥാപിയ്ക്കപ്പെട്ടപ്പോൾ പണക്കാരനായിത്തീർന്നു.
ഇതിനിടയിൽ യുദ്ധത്തിൽ രാമൻ കൊല്ലപെട്ടു. രാമന്റെ മരണ വാർത്തയറിഞ്ഞ സഹോദരി ലക്ഷ്മി മറ്റുള്ളവർ കൂടി യുദ്ധത്തിൽ മരിച്ചേക്കുമെന്ന ധാരണയാൽ വീടു വച്ചപ്പോൾ മൂവരുടേയും സ്വത്തിലേയ്ക്ക് കയറ്റി വീടുവച്ചു. യുദ്ധം കഴിഞ്ഞ് കുറേ കാലം കൂടി സിങ്കപ്പൂരിൽ തുടർന്ന സഹോദരന്മാർ നാട്ടിലെത്തിയപ്പോൾ കണ്ടത് അവരുടെ പറമ്പിൽ കയറി സഹോദരി വീടു വച്ചിരിക്കുന്നതാണ്. കൃഷ്ണൻ വീടുവച്ചപ്പോൾ കുശിനി നീളത്തിൽ ലക്ഷ്മിയുടെ ഭിത്തിയോട് ചേർന്ന് വരത്തക്കവിധത്തിൽ വച്ചു. സഹോദരന്മാരും സഹോദരിയും തമ്മിലുള്ള തർക്കം മുറുകിയപ്പോൾ മൂന്നാമസ്ഥന്മാരുടെ സാന്നിദ്ധ്യത്തിൽ കൃഷ്ണൻ കുശിനി പൊളിയ്ക്കാമെന്ന വ്യവസ്ഥയിലും ലക്ഷ്മി പുതിയ കിണർ വെട്ടാമെന്ന വ്യവസ്ഥയിലും തർക്കം പരിഹരിക്കപ്പെട്ടു. അങ്ങനെ ഒരു മുറ്റത്ത് രണ്ട് വീടും രണ്ട് കിണറുമായി. കുശിനി പൊളിച്ച് പണിഞ്ഞപ്പോൾ അത് ഒരു വരാന്തയും അടുക്കളയുള്ള ഓല മേഞ്ഞ ചാണകം മെഴുകിയ ഭാഗമായാണ് പണിതത്. ഇതിനിടയിൽ സഹോദരന്മാർ വിവാഹിതരായി. കൃഷ്ണൻ കലയ്ക്കോട് എന്ന സ്ഥലത്തുള്ള ഗോമതിയെയാണ് വിവാഹം ചെയ്തത്. ലക്ഷ്മിയോട് പോരടിച്ച് നിൽക്കാനുള്ള ത്രാണി ഗോമതിയ്ക്ക് ഇല്ലാത്തതിനാൽ കൃഷ്ണനും കുടുബവും വീടും വസ്തുവകകളും കേശവന് വിറ്റിട്ട് കലയ് ക്കോട്ടേയ്ക്ക് താമസം മാറി. സഹോദരന്മാരിൽ കൃഷ്ണൻ മാത്രമേ ഐഎൻഎയിൽ പ്രവർത്തിച്ചിരുന്നതിന്റെ രേഖകൾ പെട്ടിയിൽ സൂക്ഷിച്ചിരുന്നുള്ളൂ. സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷൻ അനുവദിച്ചപ്പോൾ കൃഷ്ണന് പെൻഷൻ ലഭിച്ചു. കൃഷ്ണൻ ഐഎൻഎ കൃഷ്ണൻ എന്ന പേരിൽ അറിയപ്പെട്ടു. മറ്റുള്ളവരുടെ ഗൃഹങ്ങളിൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഓരോ ഫോട്ടോകൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഗോപാലൻ വല്യച്ഛൻ പറഞ്ഞ് നിർത്തിയപ്പോൾ എനിക്ക് ഏകദേശ ചരിത്രം പിടി കിട്ടി.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
എല്ലാ ശനിയാഴ്ചയും സാധാരണ ഞങ്ങൾ കാലത്ത് ഉറങ്ങി എഴുന്നേൽക്കാൻ താമസിക്കും. കൂടുതൽ സമയം കിടന്നുറങ്ങും, അത് ഒരു പതിവ് സംഭവമാണ്. പതിവ് പോലെ ഞങ്ങൾ ഉറക്കത്തിലായിരുന്നു. ഒൻപതുമണി ആയിക്കാണും ഞങ്ങളുടെ വീടിൻ്റെ വാതിലിൽ എന്തോ ശക്തിയായി ഇടിച്ചതുപോലെ ഒരു ശബ്ദം കേട്ടു. എന്തെല്ലാമോ തകർന്നു വീഴുന്നതു പോലെ, ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും കേൾക്കാം.
വീണ്ടും ഒരിക്കൽ കൂടി ആ ശബ്ദം കേട്ടു. ഞങ്ങൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.
“ഭൂമി കുലുങ്ങിയതാ, എല്ലാം തകർന്ന് വീണു. ഇനി നമ്മൾ എവിടെ താമസിക്കും?ഹൗസ് ഓണർക്ക് വലതും പറ്റിയോ എന്ന് നോക്കണം.”ജോർജ് കുട്ടി പറഞ്ഞു.
“ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞതുപോലെയായി.”
“അയ്യോ പാമ്പും കടിച്ചോ? എവിടെ? ആരെ? എന്നിട്ടു പാമ്പെവിടെ?”
കോമഡി കേൾക്കാൻ നിൽക്കാതെ ഞാൻ പോയി വാതിൽ തുറന്നു.
വാതിൽ തുറന്നു ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് , ചിട്ടി നടത്തുന്ന തോമസ് ചേട്ടനും വേറെ പരിചയമുള്ള അഞ്ചാറുപേരും കൂടി ഒന്നും പറയാതെ എന്നെ തള്ളിമാറ്റി തുറന്ന വാതിലിൻ്റെ ഗ്യാപിലൂടെ അകത്തു കയറി. എല്ലാവരും കിട്ടിയ കസേരകളിൽ ഇരിപ്പുറപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല.
“ഇവിടെ നമ്മൾ മലയാളികൾക്ക് ഒരു അസോസിയേഷൻ ഉണ്ട്. പക്ഷെ എന്താ പ്രയോജനം?പ്രസിഡണ്ടും സെക്രട്ടറിയും മറ്റ് അസോസിയേഷനുകൾ നന്നാക്കാൻ നടക്കുകയാണ്. അതെങ്ങനെയാ, വഴിയേ പോയവനൊക്കെ സിനിമ സംവിധായകനും പ്രൊഡ്യൂസറും എല്ലാം ആണ് എന്നാണ് ഭാവം.”ഒരുത്തൻ കിട്ടിയ സമയം പാഴാക്കാതെ പ്രസംഗം ആരംഭിച്ചു. അയാളുടെ ചൊറിയുന്ന പ്രസംഗം കേൾക്കാൻ എനിക്ക് വലിയ താല്പര്യം തോന്നിയില്ല.
“നിങ്ങൾ കാര്യം എന്താണ് എന്ന് പറയൂ.”
“നമ്മുടെ തോമസ് ചേട്ടനെ ഇവിടെ ചായക്കട നടത്തുന്ന രാമകൃഷ്ണൻ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചു. നമ്മൾക്ക് അതിൽ പ്രതിഷേധിക്കണം. അനുശോചന മീറ്റിംഗ് കൂടണം.”അയാൾ പറഞ്ഞു..
“അനുശോചന മീറ്റിങ്ങോ?അതെന്താ?തോമസ് ചേട്ടൻ ചത്തോ?
“ചത്തില്ല. ഞാൻ ഇവിടെയുണ്ട്. “തോമസ് ചേട്ടൻ വിളിച്ചു പറഞ്ഞു.
“ഇപ്പോൾ എന്താ പ്രശനം?”
തോമസ്സ് ചേട്ടൻറെ കൂടെ വന്നവർ പറഞ്ഞു,”തോമസ്സ് ചേട്ടൻ ഇവിടെ ഒരു ചിട്ടി നടത്തുന്നുണ്ട്. ചിട്ടി പിടിച്ചതിനുശേഷം രാമകൃഷ്‌ണൻ തവണ അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ കിട്ടാനുള്ള പൈസ പിരിക്കാൻ തോമസ് ചേട്ടൻ രണ്ടുപേരെയും കൂട്ടി രാമകൃഷ്ണന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾ പട്ടിയെ അഴിച്ചുവിട്ടു, തോമസ് ചേട്ടനെ കടിപ്പിച്ചു. ഇതിന് പകരം ചോദിക്കണം.”
“കടിപ്പിച്ചില്ല, നക്കിയതേയുള്ളു.”തോമസ് ചേട്ടൻ പറഞ്ഞു
“നക്കിയതേയുള്ളു? അപ്പോൾ കുഴപ്പം ഇല്ല. പട്ടിക്ക് തോമസ് ചേട്ടൻ്റെ സ്വഭാവം മനസിലായി എന്ന് ചുരുക്കം. ജോർജ് കുട്ടി പറഞ്ഞു.”
“എന്ത് സ്വഭാവം?”
“നക്കിയാണ് എന്ന് പട്ടിക്ക് മനസ്സിലായിക്കാണും”. ഞാൻ പറഞ്ഞു.
“ഇതിന് ഞങ്ങൾ എന്ത് ചെയ്യണം?പട്ടി നക്കിയ ഭാഗം സോപ്പും വെള്ളവും ഒഴിച്ച് കഴുകിയാൽ മതി. ഇനി പട്ടി കടിച്ചു എന്ന് തോന്നൽ ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കണം.”
“അയ്യോ അതൊന്നും വേണ്ട.”തോമസ്സ് ചേട്ടന് കുത്തി വയ്‌പ്പ് എടുക്കുന്നതിന് പേടിയാണ്.
“അത് പറ്റില്ല. പൊക്കിളിനു ചുറ്റും പതിനാലു കുത്തിവയ്പ്പ് വേണം .ഇപ്പോൾ അത് മൂന്നായി ചുരുക്കിയിട്ടുണ്ട്. നമ്മൾക്ക് പുഷ്പ ക്ലിനിക്കിലേക്ക് പോകാം”
“പോകാം.”എല്ലാവരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പുഷ്പ ക്ലിനിക്കിൽ പോകാൻ എല്ലാവർക്കും നല്ല ഉത്സാഹമാണ്.
“ഞാൻ ഇപ്പോൾ വരാം,” എന്ന് പറഞ്ഞിട്ട് ജോർജ് കുട്ടി വീടിനകത്തേയ്ക്കു കയറിപ്പോയി.
സംഭവം അറിഞ്ഞു പിന്നെയും ഏതാനും പേരുകൂടി വന്നു ചേർന്നു. രാമാകൃഷ്ണനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്ന് ചിലർ ചർച്ച ചെയ്യുന്നു. വേറെ ചിലർ തോമസ് ചേട്ടനെ പട്ടികടിച്ച വാർത്തയ്ക്ക് പബ്ലിസിറ്റി കൊടുത്ത് എങ്ങനെ നാറ്റിക്കാൻ കഴിയും എന്നു പ്ലാൻ ചെയ്യുകയാണ് എന്ന് മനസ്സിലായി.
രണ്ടു ഗ്രൂപ്പ് തിരിഞ്ഞു ചർച്ചയിലാണ്. തോമസ് ചേട്ടനോട് ചിട്ടി പിരിവിൽ എതിർപ്പുള്ളവർ അയാളെ നാണം കെടുത്താൻ എന്താണ് മാർഗ്ഗം എന്ന് വിചാരിച്ചുള്ള നാടകം ആണ് ഇത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
ജോർജ് കുട്ടിയെ കാണുന്നില്ല.
ഞാൻ അകത്തെ മുറിയിൽ നോക്കുമ്പോൾ ജോർജ് കുട്ടി കണ്ണാടിയുടെ മുൻപിൽ നിന്നും പ്രസംഗിക്കുകയാണ്.
“നമ്മളുടെ തോമസ് ചേട്ടനെ പട്ടിയെക്കൊണ്ട് കടിപ്പിച്ചോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി?ഒരാളെ നക്കുന്നത് പട്ടിയാണെങ്കിലും തെറ്റാണ്. ഇത്തരം നക്കിത്തരത്തിന് കൂട്ട് നില്ക്കാൻ നമ്മളുടെ അസോസിയേഷന് കഴിയില്ല. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ അപലപിക്കപ്പെടേണ്ടതാണ്.”.
“അപ്പോൾ പ്രതിഷേധം കൂടാൻ തീരുമാനിച്ചോ?”
“പിന്നല്ലാതെ? കുറച്ച് നാളായി ഒന്ന് നല്ല രീതിയിൽ പ്രസംഗിച്ചിട്ട്.”
ജോർജ് കുട്ടി പറഞ്ഞു,”പട്ടി കടിച്ചതാണോ നക്കിയതാണോ എന്ന് സശയമുണ്ട്. അതുകൊണ്ട് ഒരു ഡമ്മി പരീക്ഷണം ആവശ്യമാണ്. ഡമ്മിയായി പട്ടിയെ കിട്ടണം. അതല്ലെങ്കിൽ തോമസ് ചേട്ടൻറെ ഒപ്പം വന്ന ആരെങ്കിലും പട്ടി ആയി അഭിനയിച്ചാലും മതി,.ആരാണ് പട്ടി?”
“നമ്മളുടെ കൂടെ പട്ടിയാകാൻ പറ്റിയത് ആരാണ് എന്ന് കണ്ടു പിടിക്കണം. കൂടുതൽ ബഹളം ഉണ്ടാക്കികൊണ്ടിരുന്ന ഒരാളെ ചൂണ്ടി ഒരുചോദ്യം. തനിക്ക് പട്ടി ആകാമോ?”
“ഞാൻ പട്ടി?”
“അതെ താൻ തന്നെ പട്ടി.”എല്ലാവരും കയ്യടിച്ചു.
“പട്ടിയായി അഭിനയിക്കുന്ന ആൾ നാലുകാലിൽ വന്ന് തോമസ്സ് ചേട്ടനെ എങ്ങനെയാണ് കടിച്ചത് എന്ന് അഭിനയിച്ചുകാണിക്കണം.”
ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു,”തുടങ്ങുന്നതിന് മുൻപ് ഒന്ന് പറയണേ. വീഡിയോ എടുത്ത് ഫേസ് ബുക്കിൽ ഇട്ടാൽ ഇത് വൈറൽ ആകും.”
ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, തോമസ്സ് ചേട്ടൻറെ ഒപ്പം വന്നിരിക്കുന്നവർ തോമസുചേട്ടൻ്റെ ശത്രുക്കൾ ആണ്, അയാളെ എങ്ങനെയെങ്കിലും താഴ്ത്തികെട്ടണം, ഇതാണ് അവരുടെ മനസ്സിലിരിപ്പ്..പലരും ചിട്ടി പിടിച്ചിട്ടു പൈസകൊടുക്കാതെ സൂത്രത്തിൽ മാറി നടക്കുന്നവർ ആണ്. എന്നാൽ തോമസ് ചേട്ടന് അത് മനസ്സിലാകുന്നുമില്ല.
“ശരി , തോമസുചേട്ടൻ പുറത്തുപോയിട്ട് , ഇങ്ങോട്ടു തിരിച്ച് നടന്നു വരണം. അപ്പോൾ പട്ടി ആയി അഭിനയിക്കുന്ന ആൾ രാമകൃഷൻറെ പട്ടി ചെയ്തത് എന്താണോ അതുപോലെ ചെയ്യണം.”
പട്ടി ആയിട്ടു അഭിനയിക്കുന്ന ആൾ ചമ്മി. എങ്കിലും അയാൾ അതിനു തയാറായി. അപ്പോൾ ജോർജ് കുട്ടി തൻ്റെ പ്രിയപ്പെട്ട ഗിത്താർ എടുത്തുകൊണ്ടു വന്ന് ഒരു കസേരയിൽ ചാരിവച്ചു. എന്നിട്ട് പറഞ്ഞു, ഇത് മൈൽ കുറ്റിയാണ്.”
മൈൽ കുറ്റിയോ? അതെന്തിനാണ്?”
“അത് തനിക്ക് അറിയില്ലേ? മൈൽ കുറ്റി കണ്ടാൽ ഏതു പട്ടിയും അതിനുമുകളിൽ മൂത്രം ഒഴിക്കും. നമ്മളുടെ ഡമ്മി പരീക്ഷണത്തിന് ഒറിജിനാലിറ്റി വേണ്ടേ? പട്ടിയായി അഭിനയിക്കുന്ന ആൾക്ക് താനൊരു പട്ടിയാണന്നു തോന്നലുണ്ടാക്കാൻ ആണ്.”
ഇപ്പോൾ ഒരു മൊട്ടുസൂചി താഴെ വീണാൽ കേൾക്കാം.
“എവിടെ പട്ടി?”
“ഇതാ പട്ടി നിൽക്കുന്നു”. ഒരാൾ വിളിച്ചുപറഞ്ഞു.
“ഞാനല്ല പട്ടി,താനാണ് പട്ടി”
“ഒരുകാര്യം ചെയ്യൂ,നിങ്ങളിൽ ആരാണ് പാട്ടി എന്ന് തീരുമാനിച്ചിട്ട് ഉച്ചകഴിഞ്ഞു വാ,നമ്മൾക്ക് പരിഹാരം ഉണ്ടാക്കാം.”
തോമസ് ചേട്ടനൊഴിച്ച് എല്ലാവരും സ്ഥലം വിട്ടു. “അപ്പോൾ ഉച്ചകഴിഞ്ഞു വീണ്ടും വരണോ?”
“എൻ്റെ തോമസുചേട്ടാ, അവർ നിങ്ങളെ മണ്ടൻ കളിപ്പിക്കുന്നത് ആണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ. പിന്നെ നിങ്ങളുടെ ചിട്ടി എങ്ങനെ ശരിക്കു നടന്നുപോകും?.”
“അപ്പോൾ എന്നെ പട്ടി കടിച്ചു എന്നുപറയുന്നതിൽ വാസ്തവം ഇല്ല എന്ന് നിങ്ങൾക്ക് മനസിലായി. അത് മതി.”
“പാവം തോമസുചേട്ടൻ”,ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് പറഞ്ഞുപോയി.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി