literature

സുബിനി

എന്നെത്തെയുംപോലെ ഉണർവ്വില്ലാത്ത കടലാസ് മടക്കുകളിൽ നൂറുകണക്കിന് ജീവിതങ്ങൾ വർഷങ്ങളായി എൻറെ മേശയുടെ ഇടതും വലതുമുള്ള കൂറ്റൻ അലമാരകളിൽ തീരുമാനം കാത്തു കിടക്കുന്നു. ഈ അലമാരകൾ പണിതിട്ട് ഒരു 20 വർഷമെങ്കിലും ആയിക്കാണും. പരിചയ സമ്പന്നതയ്ക്കും, ആഢ്യത്വത്തിനും, പിന്നെ സമ്പന്നതയ്ക്കും ഒട്ടും കുറവ് തോന്നില്ല. തൊഴിലിൻറെ സാധ്യതയെ കുറിച്ച് വളരെ നല്ല ബോധ്യം അന്നേ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കും. അത് പോലെ ഒരു ജീവിതം ഉറ്റു നോക്കീട്ടാണല്ലോ രണ്ടു വർഷം മുൻപ് ഞാൻ മൂപ്പരുടെ ശിഷ്യത്വം സ്വീകരിച്ചത്. കുഴപ്പം പിടിച്ച പല പ്രശ്നങ്ങളിൽ പെട്ടു പലരും ഇവിടെ വന്നു സഹായം തേടുമ്പോൾ, ദൈവത്തിൻറെ വീട്ടിലെ സെക്യൂരിറ്റി ഗാർഡിനെ പോലെ ചെറിയ അഹങ്കാര ഭാവങ്ങൾ ഒക്കെ ഞാൻ എടുക്കാറുണ്ട്. പിന്നെ പിന്നെ അവർ എനിക്ക് വലിയ ഭാവം തരാറില്ല. മൂടിന് തീ പിടിച്ചു വരുന്നവർ ഉണ്ട്.. അവർക്കും ചിലപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്.. നാളെത്തേക്കു ഫയൽ ചെയ്യേണ്ട ഒരു സുപ്രധാന കടലാസാണ് ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുന്നത്… ഇടയ്ക്ക് ചെറുതായി പൊതു അവസ്ഥ ആലോചിച്ചു ശ്രദ്ധ തെറ്റിയ പോലെ..

വണ്ടിയുടെ ശബ്‍ദം.. സാർ എത്തിയ മട്ടാണല്ലോ.. എങ്കിൽ വഴക്കുറപ്പ്… ഇന്നലെ ഇമെയിൽ ചെയ്യാൻ പറഞ്ഞ വർക്ക് ആണ് ഞാൻ ഇപ്പോഴും കുത്തി കുറിച്ചോണ്ടിരിക്കുന്നത്. മുന്നിൽ കാത്തിരിക്കുന്ന പുതിയ ആളുകളുടെ മുന്നിൽ വെച്ച് അപമാനിക്കാഞ്ഞാൽ മതിയായിരുന്നു. പിന്നാലെ ക്യാബിനിലേക്കു ചെന്നേക്കാം. കിട്ടാനുള്ളത് വേഗം വാങ്ങിച്ചു പുറത്തേക്കു വന്നാൽ ഇവരുടെ മുന്നിലെങ്കിലും മാനം കാക്കാലോ. .

സാധാരണ എത്തിയാൽ ഉടനെ ഒന്നു ഓഫീസിൽ കയറിയിട്ടേ അദ്ദേഹം താഴത്തെ നിലയിൽ ഉള്ള വീട്ടിലേക്കു പോകാറുള്ളൂ. മുംബൈ ഓഫീസിലായിരുന്നു കഴിഞ്ഞ ആഴ്ച. അവിടുത്തെ കേസുകളുടെ വിവരങ്ങളൊന്നും ഇവിടെ ചർച്ച ചെയ്യാറില്ല. വളരെ ആത്മവിശ്വാസത്തോടെ മാത്രമേ ഓരോ പ്രാവശ്യവും ഇവിടുന്നു പോകാറുള്ളൂ. അവിടുത്തെ ഓഫീസിൽ എന്നെ പോലെ സഹായികളായി നാലു പേരുണ്ട് എന്ന് മാത്രമേ എനിക്ക് ഇത്രയും കാലമായിട്ടും അറിയൂ…അവരെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം എന്നെ ഒരു നോട്ടം നോക്കിയത് കൊണ്ട് പിന്നെ ചോദിക്കാൻ ധൈര്യം ഉണ്ടായില്ല.. ആരായാലും എനിക്കെന്താ… കൃത്യമായി ശമ്പളം കിട്ടുന്നുണ്ടല്ലോ.. വീട്ടിൽ നിന്നും ആകെ നാലു കിലോമീറ്റർ ദൂരമേയുള്ളൂ ഇങ്ങോട്ടെനിക്ക്. പിന്നെ കൂടുതൽ അറിഞ്ഞാൽ പാടാണ്. എങ്ങാനും മുംബൈയ്ക്ക് ട്രാൻസ്ഫർ ചെയ്താലോ..

ഇതിപ്പോ എത്തീട്ടു ഇത്രേം നേരായിട്ടും സാറിനെ ഇങ്ങോട്ട് കണ്ടില്ലല്ലോ…. വീട്ടിലേക്കു നേരെ കയറിയ മട്ടാണല്ലോ…പതിവില്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ട്.. ഡ്രൈവർ ഫോണിൽ മാറി മാറി ആരെയൊക്കെയോ വിളിക്കുന്നത്‌ കാണുന്നു. ഒന്നു പോയി നോക്കണം എന്നുണ്ട്… ഇത്രേം കാലം നിഴല് പോലെ എല്ലാ ദിവസവും കൂടെ നിന്നിട്ടും ഒരിക്കൽ പോലും ആദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ല.. ഉമ്മറത്ത് നിർത്തി അടുത്ത ദിവസത്തേക്കുള്ള ജോലികൾ ഏൽപ്പിക്കും… അത്ര തന്നെ.. അനാവശ്യമായ ഒരു അകൽച്ച പാലിക്കലല്ലേ അത് എന്ന് എനിക്ക് പലവട്ടം തോന്നീട്ടുണ്ട്. പിന്നെ എനിക്കെന്തു കാര്യം മൂപ്പരുടെ വീടിനകത്തു കയറീട്ടു.. ഇക്കണ്ട കാലമെത്രയും അദ്ദേഹം ഒരു സുഹൃത്തിനോട് സംസാരിക്കുന്നതു പോലും ഞാൻ കേട്ടിട്ടില്ല. വല്ലാത്ത മുരടൻ എന്ന് ഞാൻ മനസ്സിൽ അയാളെ വിലയിരുത്താറുണ്ട്. എനിക്കെന്തു കാര്യം. ശമ്പളം കൃത്യം കിട്ടുന്നുണ്ടല്ലോ.. ഓഫിസിൽ വരുന്ന ഓരോരുത്തരോടും കുശലം പറയുന്നത് എൻറെ ശീലമാണ്..എല്ലാരുടെയും മുഖത്ത് ടെൻഷൻ മാത്രമേ കാണാറുള്ളു. ചിലർക്ക് എൻറെ സംസാരം ഇഷ്ടപ്പെടുന്നില്ല എന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയിട്ടും ഉണ്ട്.

എന്തായിരിക്കും സംഭവിച്ചത്… രണ്ടും കല്പിച്ചു ഞാൻ താഴോട്ട് ചെല്ലാൻ ഉറപ്പിച്ചു.. വാതിൽക്കൽ ആരോ നിൽപ്പുണ്ട്..തിരിഞ്ഞു നടന്നാലോ എന്നു ചിന്തിച്ചു… മുന്നോട്ട് വെച്ച കാൽ മുന്നോട്ടു തന്നെ എന്നുറപ്പിച്ചു…ജനലിലൂടെ സാർ ചിരിച്ചു കൊണ്ട് ആരോടോ ഫോണിൽ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതു കാണാം… ഇത്ര മനോഹരമായി ചിരിക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ഞാൻ അതിശയിച്ചു.. എന്നിട്ടും എന്തിനായിരുന്നു… ഇത്ര സന്തോഷവാനായി അദ്ദേഹത്തെ ഞാൻ കണ്ടിട്ടേ ഇല്ല… പ്രായമുള്ള ഒരു സ്ത്രീ എൻറെ അടുത്തേക്ക് വന്നു, ഒരു പ്ലേറ്റ് നിറയെ മധുര പലഹാരങ്ങൾ നീട്ടി… എനിക്ക് ഒന്നും മനസ്സിലായില്ല… ഇത് വരെ ഈ വീട്ടിൽ നിന്നും പച്ച വെള്ളം പോലും വാങ്ങി കുടിച്ചിട്ടില്ല… ആരും തന്നിട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി… ഇതിപ്പോ…അദ്ദേഹത്തിൻറെ അമ്മയാണ് എന്ന് മനസ്സിലായി..പ്രായത്തിലേറെ ഭാരിച്ച വിഷമങ്ങൾ ആ മുഖത്തെ ഐശ്വര്യം എന്നോ കാർന്നെടുത്തപോലെ തോന്നി.. മധുരം എൻറെ നേരെ നീട്ടിയപ്പോൾ അവർ എൻറെ മുഖത്തേക്ക് നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “അവൻ ഇനിയെങ്കിലും ഒന്നു ജീവിക്കുമല്ലോ,.. മരവിച്ച മനസ്സോടെ എത്ര കാലായി ഇങ്ങനെ”. അവരുടെ കണ്ണുകളിലെ തിളക്കം എനിക്ക് വ്യക്തമായി കാണാമായിരുന്നു… ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ മധുരം നുണച്ചു അന്ധാളിപ്പ് മാറാതെ തിരിച്ചു നടന്നു. ഡ്രൈവർ ഫോണിൽ ആരോടോ സംസാരിക്കുന്നു.. “ജീവിതം തിരിച്ചു കിട്ടിയ പോലെ ആണ് സാറിന്.. മൂന്നു വർഷമായല്ലോ കോമയിൽ ആയിട്ട്.. ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചു വരവല്ലേ.. എന്ത് സ്മാർട്ട്‌ ആയ മോനായിരുന്നു..അതെ,.. ചികിത്സ എല്ലാം മുംബൈയിലായിരുന്നു..വൈഫ് ഉണ്ടല്ലോ അവിടെ… ”

ആകാംഷ, അതിശയം, ആനന്ദം, ആത്മവിശ്വാസം. ഒരല്പ നേരം കൊണ്ട് എൻറെ മനസ്സ് മാറി മറഞ്ഞല്ലോ. എനിക്ക് എന്തോ ധൈര്യം വന്ന പോലെ… ഞാൻ ഓഫീസിലേക്ക് കയറി ഇന്നലെ വെറുതെ വാചകമടിച്ചും പകൽക്കിനാവ് കണ്ടും ബാക്കിവെച്ച വർക്ക് പൂർത്തിയാക്കി. ഫയൽ സാറിന് ഇമെയിൽ അയച്ചു. കാത്തിരിന്നു മുഷിഞ്ഞ ക്ലയന്റസിന് ഞാൻ ഒരു ഇൻസ്റ്റന്റ് കോഫി ഇട്ടു കൊടുത്തു. സാർ ഉടൻ വരുമെന്നും, കേസിൻറെ പ്രാഥമിക വിവരങ്ങൾ ഞാൻ മനസ്സിലാക്കി, പ്രധാന വിവരങ്ങൾ കുറിച്ചു വെച്ചാൽ അത് അവർ സാറിനെ കാണുമ്പോൾ കൂടുതൽ ഗുണപ്പെടുമെന്നും പറഞ്ഞു എൻറെ മേശക്കരികിലേക്കു അവരെ ക്ഷണിച്ചു.. എന്നിലെ ആത്മാർത്ഥത തിരിച്ചറിഞ്ഞ ഞാൻ ആത്മവിശ്വാസത്തോടെയും, അവർ, എന്നിൽ അർപ്പിച്ച വിശ്വാസത്തോടെയും ഞങ്ങൾ സംസാരിച്ചു തുടങ്ങി.. ചുറ്റുമുള്ളതൊന്നും എന്നെ അലട്ടിയില്ല. അതിനിടയിൽ എപ്പോഴോ സാർ എൻറെ മുന്നിലൂടെ ക്യാബിനിലേക്ക് കയറി പോകുന്നത് കണ്ടു..ഞാൻ ബഹുമാനത്തിൽ എഴുന്നേൽക്കും മുൻപേ…വേണ്ട …തുടർന്നോളൂ എന്ന് പുഞ്ചിരിയോടെ ആംഗ്യം കാണിച്ചു.. ഇന്നാണ് ഞാൻ ശരിക്കും സാറിൻറെ ജൂനിയർ ആയത്.

സുബിനി
കോഴിക്കോട് സ്വദേശി. ജനനം 1979. കേരള കാർഷിക സർവകലാ ശാലയിൽ നിന്നും കാർഷിക എഞ്ചിനീയറിംഗ് ബിരുദം, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും അന്താരാരാഷ്ട്ര ബിസിനസ്സിൽ ബിരുദാനന്തര ബിരുദം. ബാങ്കിങ്, ടൂറിസം, ഇ -ഗവേണൻസ്, ട്രെയിനിങ് തുടങ്ങിയ മേഖലകളിലായി 15 വർഷത്തെ പ്രവർത്തി പരിചയം. അവതാരകയും വോയിസ്‌ ആർട്ടിസ്റ്റും ആണ്. സംഗീത, നാടക പരിപാടികളുടെ നിർമാണവും ഏകോപനവും നിർവഹിച്ചിട്ടുണ്ട്.
ടൂറിസം, കൃഷി, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

കഴിഞ്ഞ ഒക്ടോബറിൽ കൊല്ലം ജില്ലയിലെ പവിത്രേശ്വരത്ത് ഒരു പപ്പായത്തോട്ടം കാണാനും ഐ സ്റ്റെഡിന്റെ ഓഫീസിൽ പോകുവാനുമായി എന്റെ ബന്ധുക്കളുമായി പോകുമ്പോൾ
വളരെ സന്തോഷമായിരുന്നു. മനസ്സ് ഒരു നാൽപത് കൊല്ലം പുറകിലേയ്ക്ക് കുതിച്ചു. അന്ന് അച്ഛനാണ് ആദ്യമായി എനിക്ക് പറഞ്ഞു തരുന്നത് ഔഷധാവശ്യത്തിനായി പപ്പായയിൽ നിന്നും കറയെടുക്കാമെന്നും അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ തോട്ടങ്ങളായി പപ്പായ കൃഷി ചെയ്ത് കറയെടുത്ത് കോളൻ ക്യാൻസറിനെ ചെറുക്കാൻ ഉപയോഗിക്കാറുണ്ടെന്ന്. ഒരു ആറാം ക്ലാസ്സുകാരിക്ക് അതൊരു അത്ഭുതവും കൗതുകവുമായിരുന്നു. കാസർഗോഡ് ഞങ്ങൾ താമസിച്ചിരുന്ന സമയത്തു തന്നെ അച്ഛനമ്മമാർ വീട്ടിൽ പപ്പായ വളർത്തിയിരുന്നു. ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കരയിൽ താമസിച്ചിരുന്നപ്പോഴും ആ പതിവ് തുടർന്നു. എന്നും വീട്ടുവളപ്പിൽ ഒരു പപ്പായയെങ്കിലും കാണും. ചിറക്കര താഴത്തെ വീട്ടിൽ ഞങ്ങൾ താമസത്തിനെത്തിയപ്പോൾ അവിടെ ഒരു വലിയ പപ്പായ മരം ഉണ്ടായിരുന്നു. വലിയ കായ പിടിയ്ക്കുന്ന പഴുത്താൽ അകം മഞ്ഞ നിറമാകുന്നയിനം. ആ പപ്പായയുടെ അകക്കാമ്പ് പഴുക്കുമ്പോൾ വളരെ മൃദുവായിരുന്നു. തൈ പപ്പായകളിൽ എനിക്ക് കൈയ്യെത്താവുന്ന ഉയരത്തിലുള്ള കായകളിൽ (കറയെടുത്ത് മരുന്നിന് ഉപയോഗിക്കാം എന്ന വിവരം കിട്ടിയ ശേഷം ) തൊട്ടു തലോടുകയും പപ്പായയെ സ്നേഹിക്കുകയും ചെയ്യുക എന്റെ പതിവായിരുന്നു. ചിലപ്പോൾ ഞാൻ കായുടെ പുറത്ത് നഖം കൊണ്ട് ഒന്നു വരഞ്ഞ് നോക്കും. ഊറി വരുന്ന കറ ഒരിലക്കുമ്പിളിൽ ശേഖരിക്കും. പക്ഷേ അത് ഉപയോഗിക്കാനറിയാതെ പ്രയോജനമില്ലല്ലോ? 1979-80 കാലഘട്ടത്തിലായിരുന്നു ഈ പരിപാടി.

നിത്യവും പപ്പായ കഴിക്കുന്നത് കൊണ്ട് മലബന്ധമോ പോഷകാഹാരക്കുറവോ അമിത വണ്ണമോ അക്കാലത്ത് ഞങ്ങളെ ബാധിച്ചിരുന്നില്ല. നിത്യവും പപ്പായ കഴിക്കുന്നവർക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യതയും കുറവാണ്.

ഞാൻ എട്ടാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് കുറച്ച് ദിവസം കിഴക്കേ കല്ലട തോപ്പു വിളയിൽ അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിൽ പോയി താമസിച്ചു. അവിടെ ഒരു വലിയ പപ്പായ മരത്തിൽ ഒരു കായ കാക്ക കൊത്തി നിൽക്കുന്നത് കണ്ടു. നല്ല ചുവന്ന ഉൾക്കാമ്പുള്ള പപ്പായയായിരുന്നു അത്. അവിടെ അവർ പപ്പായയ്ക്ക് “ഓമയ്ക്ക” എന്നായിരുന്നു പറഞ്ഞിരുന്നത്. പപ്പായയ്ക്ക് ഓമയ്ക്ക, കപ്പയ്ക്ക, കപ്ലങ്ങ, കറുമൂസ് തുടങ്ങീ പേരുകളുണ്ടെന്ന് വിവിധ സ്ഥലങ്ങളിൽ ജീവിക്കാൻ ഇടവന്നപ്പോൾ ഞാൻ മനസ്സിലാക്കി. ഞാൻ ആദ്യമായിട്ടായിരുന്നു ചുവന്ന ഉൾക്കാമ്പുള്ള പപ്പായ കാണുന്നത്. പപ്പായയിൽ വർണ്ണവൈവിധ്യമുണ്ടെന്നത് എനിക്ക് ആദ്യ അറിവായിരുന്നു. അതിൽ കാക്ക കൊത്താതെ പാകമായി നിന്ന ഒരു കായ ഞാൻ കുത്തിയിട്ടു. അത് ഖണ്ഡിച്ചു തിന്നതു കൂടാതെ അതിന്റെ വിത്തു മുഴുവൻ ശേഖരിച്ചു. ഞാൻ അവിടെ നിന്നും തിരികെ പോന്നപ്പോൾ ആ വിത്തുകളും കൂടെ കൊണ്ടു പോന്നു. അത് ഞങ്ങളുടെ വീട്ടിൽ നട്ടുവളർത്തി. അതിന്റെ നിറവും മധുരവും മൃദുത്വവും എനിക്ക് ഇഷ്ടപ്പെട്ടതിനാൽ അതിന്റെ വംശം നശിച്ചു പോകാതെ ഞാനിന്നും വളർത്തുന്നു. വീട്ടിൽ കോഴിയിറച്ചി വയ്ക്കുന്ന സമയത്ത് ഇറച്ചി മാർദ്ദവമുള്ളതാക്കാൻ പച്ച പപ്പായ കഷണങ്ങൾ കൂടി ചേർക്കാൻ അച്ഛൻ അമ്മയോട് പറയുമായിരുന്നു. അമ്മ അത് അനുസരിക്കുകയും ചെയ്തിട്ടുണ്ട്. ഇറച്ചിയുടെ മൃദുത്വം മാത്രമല്ല പപ്പായയുടെ എല്ലാ ഗുണങ്ങളും ആ കറിയിലുണ്ടാകും.

പപ്പായ എട്ടും പത്തും വർഷം തെങ്ങിൻ തടി പോലെ തായ്ത്തടി വണ്ണം വച്ച് നിറയെ കായോട് കൂടി നിന്ന അനുഭവവും വീട്ടിലുണ്ടായിട്ടുണ്ട്. ഞങ്ങൾ ഭൂതക്കുളം സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ പോകുന്ന വഴിയിൽ ചില വീടുകളിൽ ഇളം പച്ചനിറത്തിലും വയലറ്റ് നിറത്തിലും നീളം കൂടിയതുമായ പപ്പായകൾ കണ്ടിട്ടുണ്ട്. പിന്നീട് ഒരു സഹപാഠി എന്നോട് പറഞ്ഞറിഞ്ഞത് സിങ്കപ്പൂരുനിന്നും വിത്ത് കൊണ്ടുവന്ന് ഇട്ടതാണ് അവയെന്നാണ്. അങ്ങനെ ഞാൻ സിങ്കപ്പൂരിലായിരുന്ന കുഞ്ഞമ്മയ്ക്ക് കത്തെഴുതി. കുഞ്ഞമ്മ നാട്ടിൽ വന്നപ്പോൾ എനിക്ക് കുറേ പപ്പായ വിത്തുകൾ കൊണ്ടു തന്നു. ഞാനത് പാകിയെങ്കിലും മുളച്ചില്ല. പിന്നീടാണ് എനിക്ക് മനസ്സിലായത് പപ്പായ നന്നായി മുളയ്ക്കാനുള്ള സാധ്യത വിത്തെടുത്ത് ആദ്യ 7 ദിവസത്തിനുള്ളിലാണെന്ന്. പിൽക്കാലത്ത് പഠനം ജോലി വിവാഹം തുടങ്ങിയ കാര്യങ്ങൾ മൂലം വീട്ടിൽ നിന്നും 20 വർഷത്തിലധികം മാറി നിൽക്കേണ്ടി വന്നപ്പോൾ പപ്പായ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. അത് ശരീരത്തിന്റെ സ്ഥൂലതയിലേയ്ക്കും ദുർമേദസിലേയ്ക്കും നയിച്ചു.

ഞാൻ കണ്ണൂരിലെ കോളേജിലേയ്ക്ക് 2009 -ൽ പ്രിൻസിപ്പലായി ട്രാൻസ്ഫറായി പോയപ്പോൾ തളിപ്പറമ്പ് തൃച്ഛംബരത്തുള്ള NSS ഹോസ്റ്റലിലായിരുന്നു താമസിച്ചത്. അക്കാലത്ത് കടയിൽ നിന്നും വാങ്ങിയ ഒരു പപ്പായയുടെ സ്വഭാവം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വിത്തുകൾ കുറവ് നല്ല ദൃഡത ദീർഘനാൾ കേടാകാതെയിരിക്കുക. മധുരം ഞങ്ങളുടെ വീട്ടിലുള്ളവയെക്കാൾ കുറവ് . ആകെ മൂന്ന് വിത്താണ് എനിക്ക് കിട്ടിയത്. ഞാൻ അത് കൊല്ലത്തു കൊണ്ടുവന്ന് പാകി കിളിർപ്പിച്ചു. ഒരെണ്ണം പിടിച്ചു കിട്ടി. 8 വർഷത്തോളം അത് കായ്ഫലം തന്നു. കായുടെ ഞെട്ടിന് മറ്റ് പപ്പായകളെ അപേക്ഷിച്ച് നീളം കൂടുതലായിരുന്നു. കച്ചവടക്കാർക്ക് പ്രിയം കൂടിയ ഷെൽഫ് വാല്യു കൂടിയ റെഡ് ലേഡി എന്നയിനമാണ് അതെന്ന് എനിക്ക് മനസ്സിലായി. കണ്ണൂർ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വളരെ മൃദുവും മഞ്ഞനിറവും മധുരവുമുള്ള പൊക്കം കുറഞ്ഞയിനം പപ്പായയുടെ വിത്തുകൾ എനിക്ക് ലഭിച്ചു. കാർത്തികപള്ളിയിലേയ്ക്ക് 2014 -ൽ സ്ഥലം മാറി വന്നപ്പോൾ ഞങ്ങളുടെ കോളേജിലെ ജയരാജ് വീയപുരം ഫാമിൽ നിന്നും ഏതാനും പപ്പായ തൈകൾ എനിക്ക് വാങ്ങി തന്നു. കാഴ്ചയിലും ഉൾക്കാമ്പിന്റെ കട്ടിയിലും റെഡ് ലേഡി പോലെ തോന്നിക്കുമെങ്കിലും മഞ്ഞ നിറമുള്ള കാമ്പായിരുന്നു അവയ്ക്ക്. ഒരു പക്ഷേ റെഡ് ലേഡിയിൽ പരപരാഗണം നടന്ന് അങ്ങനെയായതാവാം.
അങ്ങനെ കായയുടെ നീളം വണ്ണം ആകൃതി മരത്തിന്റെ പ്രകൃതി മാധുര്യത്തിലെ വ്യത്യസ്തത നിറത്തിലെ വ്യത്യാസം പൊക്കം കുറഞ്ഞ സിന്റ F1 തുടങ്ങിയവയുമായി എന്റെ വീട്ടിലിപ്പോൾ എട്ടിലധികം പപ്പായയിലെ ജൈവ വൈവിധ്യമുണ്ട്. ചാണകം നന്നായി കൊടുക്കുമ്പോൾ അവ തഴച്ച് വളർന്ന് നല്ല കായ്ഫലം തരുന്നു.

2019 ഒക്ടോബറിൽ ഞാൻ ISTED ഡയറക്ടർ ഗോപാലകൃഷ്ണൻ സാറിനെ വിളിച്ചു. പപ്പയിൻ എടുക്കാനായി പപ്പായത്തോട്ടം നിർമ്മിക്കുന്നതിനെ കുറിച്ച് ചോദിക്കാനാണ് വിളിച്ചത്. അദ്ദേഹം കൊല്ലം ജില്ലാ കോ ഓർഡിനേറ്ററായ ഓമന കുട്ടൻ സാറിന്റെ ഫോൺ നമ്പർ തന്നു. 1000 തൈയ്യിലധികം നട്ടെങ്കിൽ മാത്രമെ പപ്പയിൻ എടുക്കാൻ സമ്മതിക്കുകയുള്ളൂ എന്ന് പറഞ്ഞു. ചോലയില്ലാത്ത സ്ഥമായിരിക്കണം. ഒരു സെന്റിൽ പത്ത് തൈകൾ നടാം. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത് കൃഷിയുണ്ടെങ്കിലേ 1000 തൈകൾ നടാൻ പറ്റുകയുള്ളൂ. അങ്ങനെ ഞങ്ങൾ 3 പേർ ( ഞാൻ, അമ്മയുടെ ചേച്ചിയുടെ മകൾ അനിത( സത്യവതി), കുഞ്ഞമ്മയുടെ മരുമകൾ അരുണ, ) ചേർന്ന് 1000 തൈകൾ നടാൻ തീരുമാനിച്ചു. അങ്ങനെയാണ് കുഞ്ഞമ്മയുടെ മകന്റെ കാറിൽ ഞങ്ങൾ പവിത്രേശ്വരത്തേയ്ക്ക് തിരിച്ചത്. അവിടെ വഴിക്ക് വച്ച് ഓമന കുട്ടൻ സാറും അവിടെ സൊസൈറ്റി രൂപീകരിച്ച് പപ്പായ കൃഷിക്ക് നേതൃത്വം നൽകിയ മോഹനൻ സാറും ഞങ്ങളെ കാത്ത് നിൽപുണ്ടായിരുന്നു. അവർ ഞങ്ങളെ മൂന്ന് മാസം പ്രായമായ കായ്കൾ പിടിച്ചു തുടങ്ങിയ തൈകളുള്ള കല്ലടയാറിന്റെ തീരത്തുള്ള ഒരു പപ്പായത്തോട്ടത്തിലേയ്ക്ക് ആനയിച്ചു. ജലസേചനം നിർബന്ധമായതിനാൽ അതിന് സൗകര്യമുള്ള കുളങ്ങളും ആ തോട്ടത്തിലുണ്ട്. വരിയായും നിരയായും പൂക്കളും കുഞ്ഞു കായ്കളുമായി വളർന്നു വരുന്ന പപ്പായത്തോട്ടം. മൊസൈക്ക് വൈറസ് രോഗം വേഗം പപ്പായയെ ബാധിക്കും എന്നതിനാൽ മരച്ചനീ( കപ്പ) പപ്പായത്തോട്ടത്തിൽ ഇടവിളയായി നടാൻ പാടില്ല. തോട്ടം നടന്നു കാണുന്നതിനിടയിൽ മോഹനൻ സാർ പറഞ്ഞു. പപ്പായയ്ക്ക് തെങ്ങാണ് ഏറ്റവും നല്ല ഇടവിള.

തമിഴ് നാട്ടിൽ 20 വർഷത്തിലധികമായി പപ്പയിൻ ഉത്പാദിപ്പിക്കാനായി പപ്പായ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഉണ്ടത്രേ. അവർ കറയുല്പാദനവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും ലാഭകരമായി ചെയ്യുന്നു. ഇതൊക്കെ കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് അച്ഛൻ എന്റെ മനസ്സിൽ വിതച്ച ചിന്തയ്ക്ക് ചിറകു വച്ചു തുടങ്ങി. ഐസ്റ്റെസിന്റെ ഓഫീസിലേയ്ക്ക് പോകുന്ന വഴി മോഹനൻ സാറിന്റെ വീട്ടിലും കയറി. തിണ്ണ നിറയെ പപ്പായ തൈകൾ നിരന്നിരിക്കുന്നു. തായ് ലാന്റിൽ നിന്നും വാങ്ങിയ വിത്ത് പാകി മുളപ്പിച്ച തൈകളാണ്. അവിടെ നിന്നും ഞങ്ങൾ മോഹനൻ സാറിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സ്റ്റെഡ് ഓഫീസിലെത്തി. ഫോം പൂരിപ്പിച്ച് തൈകളുടെ വിലയും ഏൽപ്പിച്ചു. കോയമ്പത്തൂരിലെ സിന്റാൾ കമ്പനിയിലേയ്ക്കാണ് കറ അയയ്ക്കേണ്ടത്. കറ കേടാകാതിരിക്കാനായി പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് ചേർക്കണം. പവിത്രേശ്വരത്ത് നൂറിലധികം കർഷകർ സൊസൈറ്റി രൂപീകരിച്ച ശേഷമാണ് കൃഷി തുടങ്ങിയത്. 2018 ലെ വെള്ളപൊക്കത്തിൽ പലരുടേയും കൃഷി നശിച്ചു. അവർ പിൻ വാങ്ങി. കുറച്ചുപേർ പ്രതീക്ഷയോടെ മുന്നേറുന്നു. അവർക്കൊരു ബിഗ് സല്യൂട്ട് ഞാൻ മനസ്സിൽ കൊടുത്തു.

അവിടെ അടുത്തുള്ള കടയിൽ നിന്നും മോഹനൻ സാർ ചായയും കടിയും വാങ്ങി തന്നു. ചായ കുടി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. മൂന്നാല് ദിവസത്തിനുള്ളിൽ മോഹനൻ സാറിന്റെ വാഹനത്തിൽ തൈകൾ 1200 എണ്ണം ഞങ്ങളുടെ പറമ്പുകളിൽ എത്തി. തൈകൾ കണ്ടപ്പോൾ അപ്പി മാമനും( രവി) ഓമയ്ക്കാത്തോട്ടമുണ്ടാക്കാൻ ഒരു മോഹം. അങ്ങനെ അപ്പി മാമന്റെ 200 തൈകളും വൈകാതെയെത്തി. 1.5 -2 മീറ്റർ അകലം പാലിച്ച് തൈകൾ നടണം. നട്ടു. വേനലിൽ നനച്ചു. മഴയിൽ പൂത്തു കായ്ച്ചു. കൊറോണയും മൊസൈക് രോഗവും പ്രതീക്ഷകൾ തകിടം മറിച്ചു. വേണ്ട പരിഹാരങ്ങൾ എല്ലാം ചെയ്ത് മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു. ചിലപ്പോൾ അങ്ങനെയാണ്. Man proposes God’s disposes എന്നാണല്ലോ?

ഇതിനിടയിൽ ഐ സ്റ്റെഡ് 2 കെയിനിംഗുകൾ കർഷകർക്കായി കായംകുളം കെ വി കെ യിൽ നടത്തി. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായുള്ള എക്സിബിഷനുകളും ഐ സ്റ്റഡിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുറച്ചുപേർ വ്യവസായം തുടങ്ങി. കായംകുളത്ത്‌ നടന്ന ട്രെയിനിംഗുകൾ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജീസി മാഡത്തിന്റെ നേതൃത്വത്തിലായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ക്ലാസുകളിൽ പങ്കെടുത്തു. എക്സ്പോർട്ട് ലൈസൻസുകൾ ഉള്ളവർ വരെയുണ്ട്. പപ്പായ കൊണ്ട് ടൂട്ടി ഫ്രൂട്ടി ഹൽവ സോപ്പ് ഫേസ്പാക്ക് തുടങ്ങി പതിനഞ്ചിലധികം വിഭവങ്ങൾ നിർമ്മിക്കാൻ പഠിപ്പിച്ചു. തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പഠിച്ചു.

ഇഡി ക്ലബ് വിദ്യാർത്ഥികൾ പായ്ക്ക് ചെയ്ത എണ്ണയ്‌ക്കൊപ്പം

ക്ലാസ്സിനിടയിൽ ഇന്ന് മാർക്കറ്റിൽ ലഭ്യമായ ബേബി ഓയിലുകളെ കുറിച്ച് ജീസി മാഡം സൂചിപ്പിച്ചു. മിനറൽ ഓയിൽ ചേർന്നവ കുഞ്ഞുങ്ങളുടെ കണ്ണിലും മൂക്കിലും വായിലും തൊടാൻ പാടില്ലത്രേ. “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന് ചെറിയ അക്ഷരത്തിൽ വല്യ വിപത്തിനെ പറ്റിയുള്ള കാര്യം ഒളിപ്പിച്ചു വച്ചിരിക്കുന്നതുപോലെ തന്നെയാണ് ബേബി ഓയിലിന്റെ കാര്യവും . അതിനാൽ നിങ്ങൾ ബേബി ഓയിലിന് പകരം മറ്റൊരു ഉത്പന്നത്തെ കുറിച്ച് ചിന്തിയ്ക്കണമെന്ന് മാഡം സൂചിപ്പിച്ചത് എന്റെ മനസ്സിൽ കിടന്നു. അങ്ങനെ ഞാൻ ഒരു പപ്പായ – വി സി ഒ ഹോട്ട് പ്രോസസിലൂടെ രൂപപ്പെടുത്തി. ഇത് ഭക്ഷ്യയോഗ്യമായ ചർമ്മ സംരക്ഷണ എണ്ണയാണ്. ശരീരത്തിനകത്തും പുറത്തും ഉപയോഗിക്കാം. ലാക്റ്റസ്സ് അലർജിയുള്ളവർക്കും ഫലപ്രദം. ഞാൻ ഈ എണ്ണ ഒരു വിർട്ടി ലിഗോ പേഷ്യന്റിന് പരീക്ഷിക്കാനായി നൽകി. സാധാരണ ഗതിയിൽ ബീറ്റാ കരോട്ടിൻ ചേർന്നവ വിർട്ടി ലിഗോക്കാർക്ക് ഫലപ്രദമല്ലാത്തതാണ്. എന്നാൽ ഇത് വളരെ ഫലപ്രദമായി തോന്നി-ജീസി മാഡത്തിന് മഞ്ഞ നിറത്തിലുള്ള പപ്പായയിൽ തയ്യാറാക്കിയ എണ്ണയുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ മാഡം റെഡ് ലേഡി ചേർത്ത് തയ്യാറാക്കാൻ പറഞ്ഞു. അതിന്റെ ഫോട്ടോയിട്ടപ്പോൾ വന്നു മാഡത്തിന്റെ മറുപടി. Both are beautiful. This is an innovation . അങ്ങനെയാണ് പേറ്റന്റിന് അപേക്ഷിച്ചത്. കൂടാതെ തിരുവനന്തപുരത്തു നടന്ന Exhibition -ൽ എന്റെ കോളേജിലെ വിദ്യാർത്ഥികൾ ഈ എണ്ണ ഗ്ലാസ് ബോട്ടിലുകളാക്കി നല്ല ലേബലോടെ മാർക്കറ്റ് ചെയ്യാൻ ഒരു ശ്രമം നടത്തി. ഒരു ഫലമെന്നതിലുപരി ധാരാളം ഉപയോഗങ്ങൾ പപ്പായ വഴിയുണ്ട്. മുട്ട കോഴികൾക്ക് നെയ്യ് വയ്ക്കാതിരിക്കാനും നല്ലൊരു കാലിത്തീറ്റയായും പപ്പായ ഉപയോഗിക്കാവുന്നതാണ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

ബേബി കാക്കശ്ശേരി

നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും
നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ !
നന്നേ തണുത്തു മരവിച്ചൊരെൻ ജഡം
പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ?

പള്ളിപ്പറമ്പിലെ മണ്ണിലും പാടില്ല
വള്ളിലക്കാട്ടിലെ മണ്ണിലും പാടില്ല
കോവിഡ് വന്നിട്ടു ചത്തതാണായതു –
കൊണ്ടു കത്തിക്കണം ചാരമാക്കീടണം
മുഷ്ടി ചുരുട്ടിയെറിയുന്നു നാട്ടുകാർ
കൂട്ടുകാർ ബന്ധുമിത്രാദികളും തഥാ .

മോർച്ചറിയിൽ ഞാൻ തണുത്തു വിറയ്ക്കുന്നു
മോചനം കിട്ടാൻ തീയിട്ടു കരിക്കുക.

 

ബേബി കാക്കശ്ശേരി

തൃശ്ശൂർ ജില്ലയിൽ 1945-ൽ ജനനം. മദ്രാസിൽ നിന്നും പെയ് ന്റിങ്ങിൽ ഡിപ് ലോമാ നേടി. നാട്ടിൽ 15 വർഷം കമ്പിത്തപാൽ വകുപ്പിൽ സേവനം. തുടർന്ന് 1980-ൽ സ്വിറ്റ്സർലണ്ടിൽ എത്തി. 2007-ൽ അടിത്തൂൺ പറ്റി. വിലാപകാവ്യം, ദാഹിക്കുന്ന താമര, ഹംസഗാനം എന്നീ കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. ഇതിൽ ഹംസഗാനം ലണ്ടൻ മലയാളി കൗൺസിലിന്റെ അവാർഡിന് അർഹമായി. ഒട്ടനവധി മ്യൂസിക് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ സ്വിസ്സിൽ കവിതയും പാട്ടുമായി വിത്രമജീവിതം നയിക്കുന്നു.

 

ജോൺ കുറിഞ്ഞിരപ്പള്ളി

ശനിയാഴ്ച കാലത്തുണ്ടായ പ്രശ്നങ്ങൾമൂലം നായാട്ടിന് പോകാനുള്ള എല്ലാവരുടെയും മൂഡ് പോയിരുന്നു. നായാട്ടിനുപോകാൻ സെൽവരാജൻ ജോസെഫിനെയുംകൂട്ടി ഞായറാഴ്‌ച കാലത്തുതന്നെ വരാമെന്നും പറഞ്ഞുപോയി.
ജോസഫിനെ എല്ലാവരും അച്ചായൻ എന്നാണ് വിളിക്കുന്നത്. സെൽവരാജൻ മലയാളി ആണെങ്കിലും പാലക്കാട് രീതിയിൽ തമിഴും മലയാളവും ചേർത്ത് സംസാരിക്കുന്നതുകൊണ്ട് പാണ്ടി എന്ന് അവൻ കേൾക്കാതെ വിളിക്കും. അച്ചായൻ ചങ്ങനാശ്ശേരിക്കാരൻ ആണ്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ പെട്ടതാണെങ്കിലും ഇംഗ്ലീഷ് കമ്മിയാണ്. ജോലി കഴിഞ്ഞാൽ പ്രധാന ഹോബി ചീട്ടു കളിയാണ്. ഏതായാലും ഈ ടീമുമായി ഞങ്ങൾ വളരെ പെട്ടെന്ന് സൗഹാർദ്ദത്തിലായി.

ഞായറാഴ്ച കാലത്തുതന്നെ സെൽവരാജനും അച്ചായനും എത്തി. ജോർജ് കുട്ടി എന്നെയും വിളിച്ചു എഴുന്നേൽപ്പിച്ചു. എല്ലാവരും പോകാൻ റെഡി ആയി വന്നപ്പോൾ ജോർജ് കുട്ടി ഞങ്ങൾ എല്ലാവരോടുമായിട്ട് ഒരു ചോദ്യം ,”നിങ്ങളുടെ തൊപ്പി എവിടെ?”
“തൊപ്പി?”.
“നായാട്ടിനുപോകാൻ ചില ചട്ടവട്ടങ്ങളുണ്ട്.എല്ലാവരും തൊപ്പി ധരിക്കണം. അത് വെള്ള കളറുള്ളതായിരിക്കണം. ഇല്ലെങ്കിൽ ഞാൻ തരാം “പെട്ടിതുറന്നു നാലു വെള്ള നിറത്തിലുള്ള തൊപ്പികൾ എടുത്തു.
സെൽവരാജൻ പറഞ്ഞു,”ശരിയാ,വെള്ളത്തൊപ്പി തന്നെ വേണം. നമ്മൾ വെടി വയ്ക്കുന്ന കൊക്കിന്റെ നിറവും ആയി മാച്ച് ചെയ്യണം.”
” അപ്പോൾ വെടി വയ്ക്കുന്ന ആൾ കൊക്കാണ് എന്ന് വിചാരിച്ചിട്ട് നമ്മളുടെ തൊപ്പിക്കിട്ട് വെടി വച്ചാലോ?”അതാണ് അച്ചായന്റെ സംശയം.
“എങ്കിൽ വിധി എന്ന് സമാധാനിക്കുക”ജോർജ് കുട്ടി പറഞ്ഞു.
“ഇനി ഇറങ്ങുന്നതിനുമുമ്പ് നായാട്ടുകാരെ സംരക്ഷിക്കുന്ന ദേവനുണ്ട്. അദ്ദേഹത്തെ വണങ്ങണം.” ബാലരമയിലെ ശിക്കാരി ശംഭുവിൻറെ ഒരു പടം എൻലാർജ് ചെയ്തു വച്ചിരുന്നതിന്റെ മുൻപിൽ പോയി വണങ്ങി. ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി.
വൈറ്റെഫീൽഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നാലുകിലോമീറ്റർ ഹോസ്‌കോട്ടെ ഡയറക്ഷനിൽ ഉള്ളിലേക്കുപോയാൽ നെൽപ്പാടങ്ങൾ കാണാം”..
“ബാംഗ്ലൂരിൽ നെൽപാടങ്ങളോ ?”
“താൻ എൻ്റെ കൂടെ വാ ,കാണിച്ചുതരാം “.
അവിടെ ഇപ്പോൾ കൊയ്ത്ത് കഴിഞ്ഞിരിക്കുകയാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ധാരാളം കൊക്കുകൾ കാണും. നമ്മൾ പോകുന്നു,വെടിവയ്ക്കുന്നു,എടുത്തുകൊണ്ട് വരുന്നു,.ഫ്രൈ ചെയ്യുന്നു. കാര്യം നിസ്സാരം. കേട്ടപ്പോൾ ഞങ്ങൾ എല്ലാവർക്കും രസം പിടിച്ചു. ബാംഗ്ലൂരിൽ ഒരു തുള്ളി വെള്ളം കിട്ടണമെങ്കിൽ പണിയാണ്. അപ്പോഴാണ് നെൽകൃഷി.?അതായിരുന്നു എൻ്റെ മനസ്സിൽ.
എങ്കിലും ഞാനും സമ്മതിച്ചു.
ജോർജ് കുട്ടി തോക്കെടുത്തു. എല്ലാം ചെക്ക് ചെയ്തു. ഒരു 3 പെല്ലറ്റ് എടുത്തു തോക്കു മടക്കി ചവിട്ടികൂട്ടി അതിൽ നിറച്ചു. ഒരു വെള്ള തൊപ്പിയെടുത്തു തലയിൽ വച്ച് സൈക്കിൾ എടുത്തു റെഡി ആയി.
ഞങ്ങൾ എല്ലാവരും റെഡി.
ഞങ്ങൾ നാലുപേരും ശിക്കാരി ശംഭുവിനെ സ്‌മരിച്ച് സൈക്കിളിൽ കയറാൻ തുടങ്ങുമ്പോൾ ഹൗസ് ഓണറിന്റെ ഭാര്യ,ഞങ്ങൾ സ്നേഹപൂർവ്വം അക്ക എന്ന് വിളിക്കുന്ന സ്ത്രീയും അവരുടെ ഇളയകുട്ടിയും അവിടേക്കുവന്നു.
“എവിടെ പോകുന്നു?”അവർ വെറുതെ ലോഹ്യം ചോദിച്ചു. ഹൗസ് ഓണറിന്റെ ഇളയകുട്ടി ബൊമ്മി ഒരു തനി കുസൃതികുട്ടിയാണ്. അവൾ ഞങ്ങളുടെ അടുത്തുവന്ന് അടിമുടി നോക്കി.
ഇതെന്താ അണ്ണാ,തോക്ക് കണ്ട് അവൾ ചോദിച്ചു.”തോക്ക്,തുപ്പാക്കി.”
“നിജമാ ,അങ്കിൾ എങ്കെ പോറെ ?”
“നായാട്ട്.”
“അതെന്ന?”
ജോർജ്കുട്ടി ആംഗ്യം കാണിച്ചു പറഞ്ഞു. ദാ ഇവിടെ ഞെക്കും ,പക്ഷി വെടികൊണ്ട് ചാകും. പിന്നെ ഫ്രൈ.
മലയാളം വളച്ചൊടിച്ചു തമിഴ് ആക്കി സംസാരിക്കുകയാണ്.
കൊച്ചിന് രസം പിടിച്ചു.
“ശരി വരുമ്പോൾ കാണാം. കാമോൺ ബോയ്‌സ്,സ്റ്റാർട്ട്.”
ജോർജ് കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയം പെൺകുട്ടി ജോർജുകുട്ടിയുടെ കയ്യിലിരുന്ന എയർ ഗണ്ണിന്റെ ട്രിഗർ വലിച്ചു.
തോക്കിൽ നിന്നും വെടി പൊട്ടി. സെൽവരാജൻ എന്റമ്മോ” എന്ന ഒരു നിലവിളി. ഞങ്ങൾ നോക്കിയപ്പോൾ സെൽവരാജന്റെ തൊപ്പി ആകാശത്തുകൂടി പറന്നു പോകുന്നു.
“അച്ചായാ ഒന്ന് നോക്കിക്കേ എൻെറ തലയിൽ തുള വീണിട്ടുണ്ടോന്ന്” സ്വെൽവരാജൻ പേടിച്ചു വിറച്ചു പോയി.
ഞങ്ങൾ ചിരിക്കണമോ കരായണമോ എന്ന് സംശയിക്കാൻ തുടങ്ങുമ്പോൾ അയൽവക്കത്തെ വീട്ടുമുറ്റത്തുനിന്നും നിലവിളി ഉയർന്നു.
ഹൗസ് ഓണറിന്റെ അനുജന്റെ നാലു വയസ്സുള്ള കുട്ടിക്ക് വലതുകൈയുടെ ഷോൾഡറിൽ വെടിയേറ്റു..അവിടെ നിന്ന് കൂട്ട നിലവിളി ഉയർന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

ഐശ്വര്യ ലക്ഷ്മി. എസ്സ്

ചിലങ്ക കെട്ടിയാടാറില്ല
പക്ഷേ ചുവടുവയ്ക്കാറുണ്ട്
കാലുകളല്ല മനസ്സാണെന്നു മാത്രം

ഉഗ്ര ഘോരയും ചിറകറ്റ
നഷ്ടങ്ങളും അങ്ങനെയങ്ങനെ ചുവടുവച്ചരങ്ങൊഴിയുമ്പോൾ ചിലനേരം ഒരരുവികണക്കെ ഒഴുകാറുണ്ട്
അല്ലെങ്കിൽ ചൂടുവെള്ളത്തിന്റെ പിടച്ചിലറിയാറുണ്ട്

കൂത്ത് പറഞ്ഞ് ആടുന്ന ചാക്യാരെപ്പോലെ
മിഴാവു കൊട്ടാൻ അനുവദിക്കാറില്ലെന്നു മാത്രം

ഗുരുവില്ലാതെ സ്വതസിദ്ധമായ കഴിവോടെ ചുവട് പിഴയ്ക്കാതെ അവൾ ആടിത്തിമർത്ത് അരങ്ങൊഴിയുമ്പൊഴേക്ക് രാത്രി പകലിനായ് പെയ്തൊഴിയാറുണ്ട്

അരങ്ങുകൾക്ക് പഞ്ഞമില്ലാതെ
പിന്നെയും അണിയാറുണ്ട് വേഷങ്ങൾ ആടിത്തിമർക്കാറുമുണ്ട്
ചൊല്ലി തീരാത്ത പരിഭവവുമായ് ഈ ലോകം വിട്ടകലുംവരെ

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

ഡോ. ഐഷ വി

കപ്പലിൽ വന്ന സാധനങ്ങൾ രാജ്യാന്തര നിയമമനുസരിച്ച് കപ്പലിൽ നിന്നും കരയിലിറക്കുന്നതിനായി കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തു വച്ചു തന്നെ കപ്പൽ എല്ലാ സാമഗ്രികളോടും കൂടി സാധനങ്ങൾ ഇറക്കേണ്ട രാജ്യത്തെ കപ്പിത്താന്മാർക്ക് കൈമാറിയതോടെ ആ കപ്പലിലെ കപ്പിത്താന്മാരും ജീവനക്കാരും രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് സ്വതന്ത്രരാകാറുണ്ട്. ചിലർ കര കാണാനും സാധനങ്ങൾ വാങ്ങാനും മറ്റുവിനോദങ്ങൾക്കുമായി സമയം മാറ്റി വയ്ക്കാറുണ്ട്. ലോജിസ്റ്റിക്കിലെ ശ്രീ ജോയി ജോൺ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ചരക്ക് കപ്പലിൽ വന്ന നാവികർക്ക് ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് അപ്പോഴാണ് സുഹൃത്ത് ജോയി ജോണിനെ അറിയിച്ചത്. കുടുംബം നാട്ടിലായതിനാൽ തിരക്കിട്ട് താമസ സ്ഥലത്തേയ്ക്ക് പോയിട്ട് പ്രത്യകിച്ച് കാര്യമൊന്നുമില്ല. എന്നാൽ പിന്നെ ഈ നാവികർക്കൊപ്പം കുറേ സമയം ചിലവാക്കാമെന്ന് ജോയി ജോൺ തീരുമാനിച്ചു.

ജോയി ഒന്നു ഫ്രഷായി വന്നപ്പോഴേക്കും പ്ലാസ്റ്റിക് കുട്ടകൾ നിറച്ച് സാമാന്യം വലിയ മീനും കൊഞ്ചുമായി നാവിക സംഘം തയ്യാർ. ഇത്രയും മത്സ്യങ്ങൾ ഇവർക്ക് കടലിൽ വച്ച് പാചകം ചെയ്ത് ഭക്ഷിക്കാനായിരിക്കുമെന്ന് ജോയി ഊഹിച്ചു. ആഥിതേയ രാജ്യത്തിന്റെ കപ്പലിൽ അവർ ഉൾക്കടലിലേയ്ക്ക് ഒരു യാത്ര പോയി. ഇവരുടെ പക്കൽ മത്സ്യബന്ധനത്തിനുള്ള സാമഗ്രികളും ഉണ്ടായിരുന്നു. കരയിൽ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ദൂരത്തിലെത്തിയപ്പോൾ നാവികർ കൂടെ കൊണ്ടു വന്ന ഉണങ്ങിയ പഴങ്ങളും മറ്റും ഭക്ഷിച്ച ശേഷം എല്ലാവരും ഒന്നു ഉഷാറായി. കരയിൽ രാജാക്കന്മാർ വനാന്തരങ്ങളിൽ നായാട്ടിന് പോകുന്ന പ്രതീതിയാണ് ജോയിക്ക് ഈ യാത്രയെ പറ്റി തോന്നിയത്. വനത്തിനും നിഗൂഢതകളുണ്ട്. കടലിനും. വനത്തിന് വന്യതയുണ്ട്. കടലിന് അതിന്റേതായ ഘോരതയും ശാന്തതയും ആ യാത്രയിൽ അവർക്ക് അനുഭവപ്പെട്ടിരുന്നു.

എല്ലാവരും ഉഷാറായപ്പോൾ നാവികരിൽ ചിലർ നേരത്തേ കരുതിയിരുന്ന നല്ല മുഴുത്ത ചെമ്മീനുകളെ കടലിൽ എറിയാൻ തുടങ്ങി. ഇത്രയും കഷ്ടപ്പെട്ട് പിടിച്ച് കരയിലെത്തിച്ച ചെമ്മീനുകളെ എത്ര നിസ്സാരമായാണ് ഇവർ കടലിൽ എറിഞ്ഞു കളയുന്നതെന്ന് ജോയി ചിന്തിച്ചു. ഒരു ഘട്ടത്തിൽ തന്റെ സന്ദേഹം പങ്കു വച്ച ജോയിയോട് അവരിൽ ഒരാൾ പറഞ്ഞു. നിങ്ങളുടെ മതം അനുശാസിക്കുന്നില്ലേ ചെതുമ്പലും ചിറകുമുള്ള കടൽ ജീവികളെയാണ് ഭക്ഷിക്കേണ്ടതെന്ന് . അതുപോലെ ഞങ്ങളുടെ മതവും അനുശാസിക്കുന്നുണ്ട് ഇത്തരം ജീവികളെ ഭക്ഷിക്കരുതെന്ന്. ജോയിക്ക് ആ വാക്കുകൾ ഒരു ഓർമ്മപെടുത്തൽ ആയിരുന്നു. ഒപ്പം തിരിച്ചറിവും. ചെമ്മീനുകൾ കപ്പലിന് സമീപമെത്തിയ കടൽ ജീവികൾക്ക് ഭക്ഷണമായി തീർന്നു കഴിഞ്ഞപ്പോൾ കപ്പലിൽ കരുതിയിരുന്ന മറ്റു മത്സ്യങ്ങളുടെ ഊഴമായി. നാവികരിൽ ഒരാൾ ആ വലിയ മത്സ്യങ്ങളെ വെട്ടി നുറുക്കി കടലിലേയ്ക്ക് എറിഞ്ഞു കൊണ്ടിരുന്നു. അതിലേയ്ക്ക് ആകൃഷ്ടരായി എത്തിയ ചില വലിയ മീനുകളെ മറ്റൊരു നാവികൻ ചെറിയൊരു വലയിട്ട് പിടിച്ച് കപ്പലിലാക്കി. പഴയവയെ കളഞ്ഞിട്ട് പുതിയ മത്സ്യത്തെ ഭക്ഷിക്കാനായിരിക്കും ഒരുക്കമെന്ന് ജോയി ചിന്തിച്ചു. എന്നാൽ അപ്പോഴും തെറ്റി. ജോയിയെ അമ്പരപ്പിച്ചു കൊണ്ട് നാവികർ അവയെയും വെട്ടി നുറുക്കി കടലിൽ എറിഞ്ഞു. അപ്പോൾ കപ്പലിന് ചുറ്റും ജലത്തിൽ ചുവപ്പ് നിറം പടരാൻ തുടങ്ങിയിരുന്നു.

കപ്പലിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ഒരു തിരയിളക്കം. ദൂരദർശിനിയിലൂടെ നോക്കിയ കപ്പിത്താൻ അതൊരു വമ്പൻ സ്രാവാണെന്ന് ഉറപ്പിച്ചു. മൂന്ന് കിലോമീറ്റർ അകലെ വച്ചു തന്നെ ചോരയുടെ മണം തിരിച്ചറിയാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ. പിന്നെ വൈകിയില്ല. ആ തിരയിളക്കും കപ്പിലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. കിട്ടിയ അവസരത്തിൽ ഒരു വടത്തിലൂടെ കപ്പലിന്റെ വശത്തിലൂടെ പുറത്തേയ്ക്കിറങ്ങയ നാവികൻ പാഞ്ഞടുത്ത സ്രാവിന്റെ ദേഹത്തേയ്ക്ക് നല്ല മൂർച്ചയ്യുള്ള കണ്ടി കൊണ്ട് ഒരൊറ്റ വെട്ട്. മനുഷ്യന്റേതു പോലെ ഒരു നിലവിളി കേട്ട് പുറത്തേക്ക് നോക്കിയ ജോയി കാണുന്നത് കടലിലെ ശോണിമയാണ്. കൂടെ സ്രാവിന്റെ ദീനരോദനവും നിമിഷങ്ങൾ കൊണ്ട് അകലേയ്ക്ക് നീങ്ങിയ സ്രാവ് കലി പൂണ്ട് കപ്പലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. അണയാൻ പോകുന്ന ദീപം ആളിക്കത്തും പോലെ. അപ്പോഴേയ്ക്കും നാവികർ തയ്യാറായിരുന്നു. അവരിട്ട വൻ വലയിൽ സ്രാവ് കുടുങ്ങിയിരുന്നു. രക്ഷപെടാനുള്ള അവസാനശ്രമമെന്നോണം അത് വലയോട് കൂടി കപ്പലിനെ വലം വയ്ക്കാൻ തുടങ്ങി. അവസാന നിമിഷംവരേയും പോരാടി നിൽക്കുക എന്നത് വിജയിക്കാൻ അതി തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരാളുടേയും ശ്രമമാണ്. സ്രാവിനെ വലിച്ചെടുക്കാൻ നാവികർ നന്നേ പാടുപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിൽ അധികമെടുത്തു ആ സ്രാവിനെ പിടിച്ച് കപ്പലിൽ ഇടാൻ. സ്രാവ് കപ്പലിനകത്തായി കഴിഞ്ഞപ്പോൾ കപ്പിത്താന്മാരും കൂട്ടരും കൂടി സ്രാവിന്റെ ചിറകുകൾ വാലുകൾ എന്നിവ മാത്രം അരിഞ്ഞെടുത്തു. പിന്നീട് സ്രാവിനെ പിടിച്ചതിനെക്കാൾ കഷ്ടപ്പെട്ട് അവർ അതിനെ കടലിലേയ്ക്ക് തള്ളി.

കുറച്ചു കഴിഞ്ഞപ്പോൾ ജീവനറ്റ സ്രാവിന്റെ ശരീരത്തെ ചെറു മീനുകൾ ആഹരിയ്ക്കാൻ തുടങ്ങി. നിയതിയുടെ നിയമം അങ്ങിനെയാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നു. ഇവിടെ കുഞ്ഞു മീനുകളെ ഭക്ഷിച്ച് സ്ഥൂലശരീരിയായ വമ്പൻ സ്രാവിനെ ചെറു മീനുകൾ ആഹരിയ്ക്കുന്നു. കുറച്ചുനേരം ഇതൊക്കെ നോക്കി നിന്ന ജോയിക്ക് ഒരു സംശയം ഇത്രയും കഷ്ടപ്പെട്ട് പിടിച്ചെടുത്ത സ്രാവിന്റെ മാംസളമായ യാതൊരു ഭാഗവും ഉപയോഗിക്കാതെ അതിന്റെ ഒട്ടും മാംസളമല്ലാ വാലും ചിറകും ഭദ്രമായി പൊതിഞ്ഞ് ഫ്രീസറിൽ വച്ചതെന്തേ? സംശയ നിവാരണത്തിന് ജോയി കപ്പിത്താനെ തന്നെ സമീപിച്ചു. അദ്ദേഹം പറഞ്ഞു ഇതിന്റെ ചിറകിനും വാലിനും വല്യ വിലയാണ്. അമേരിക്കയിൽ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുമ്പോൾ ഉള്ളിൽ അലിഞ്ഞ് ചേർന്ന് ശരീരത്തിന്റെ ഭാഗമാകാൻ കഴിയുന്ന നൂലുണ്ടാക്കാൻ പറ്റിയതാണ് സ്രാവിന്റെ ഈ ഭാഗങ്ങളെന്ന്.

കപ്പൽ തിരിച്ച്‌ കരയോടടുക്കുമ്പോൾ കുഞ്ഞ് മീനുകൾക്ക് ആഹാരമുകുന്ന വമ്പൻ സ്രാവിനെ കുറിച്ചായിരുന്നു ജോയിക്ക് ചിന്ത

(ഇത് ഞങ്ങളുടെ കോളേജിലെ പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോൺ പറഞ്ഞു തന്ന സംഭവ കഥയാണ്.)

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

ജോൺ കുറിഞ്ഞിരപ്പള്ളി

കൂടുതൽ വലിയ പ്രശനങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ വാടകവീട്ടിലെ താമസം രണ്ടാഴ്ച കഴിഞ്ഞു. കൂടുതൽ അഭ്യാസങ്ങൾക്കൊന്നും സമയം കിട്ടിയില്ല. ജോലിസ്ഥലത്ത് ഞങ്ങൾ രണ്ടുപേർക്കും
വളരെ തിരക്കായിരുന്നു. അപ്പോഴേക്കും ഞങ്ങളുടെ അയൽവാസികളും ഹൗസ് ഓണറിൻറെ കുടുംബവും ആയി നല്ല അടുപ്പത്തിലായി. തന്നെയുമല്ല ഞങ്ങൾ രണ്ടുപേരും നല്ല ഡീസൻറ് ചെറുപ്പക്കാരായിരുന്നു, അവരുടെ കണ്ണിൽ. അതുകൊണ്ട് അതാവശ്യം സഹായങ്ങളും അവർ ചെയ്തു തന്നു. ബാംഗ്ലൂരിൽ റേഷൻ ആയികിട്ടുന്ന വെള്ളം അവർ ഞങ്ങൾ ഇല്ലാത്തപ്പോൾ ഞങ്ങൾക്കുവേണ്ടി സംഭരിച്ചു വയ്ക്കും,വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കും. അങ്ങനെ ചില്ലറ സഹായങ്ങൾ ചെയ്തുതരുന്നത് ഞങ്ങൾക്കും ഉപകാരമായിത്തീർന്നു. ഒരു ശനിയാഴ്ച കാലത്ത് ജോർജ് കുട്ടി എഴുന്നേറ്റു. എന്നെയും വിളിച്ചു എഴുന്നേൽപ്പിച്ചു.
“എന്താ കാര്യം?”
“നമ്മൾക്ക് ഇന്ന് നായാട്ടിനുപോകണം.”
“നായാട്ട്?”
“അതെ, നമ്മൾ പോകുന്നത് കൊക്കിനെ വെടിവയ്ക്കാനാണ്. പക്ഷെ കൊക്കുവെടി എന്ന് ആളുകൾ പറയാറില്ല.തന്നെയുമല്ല നായാട്ട് എന്ന് പറഞ്ഞില്ലെങ്കിൽ അതിനു ഒരു വെയിറ്റ് ഇല്ല.”
“ബാംഗ്ലൂർ നഗരത്തിൽ നമ്മൾ നായാട്ടിനു പോകുന്നു എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും”
“തനിക്ക് ബാംഗ്ലൂർ നനഗരത്തിൻ്റെ ഭൂമിശാസ്ത്രം അറിയില്ല……………”
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടുപേർ ഞങ്ങളുടെ വീട്ടിലേക്കു വരുന്നതു കണ്ട് ഞങ്ങൾ
സംസാരം നിർത്തി.
അവർ അടുത്ത് വന്നു.”നിങ്ങൾ മലയാളികളാണ് അല്ലെ?”
ചോദ്യം മലയാളത്തിലാണ്.”അതെ.നിങ്ങളോ?” ജോർജ്കുട്ടി പെട്ടെന്ന് തിരിച്ചു ചോദിച്ചു.
“ഞങ്ങളും.”
“അപ്പോൾ നമ്മൾക്ക് മലയാളത്തിൽ സംസാരിക്കാം
അല്ലെ?”
ഞാൻ അമ്പരന്നു നിൽക്കുകയാണ്. അപ്പോൾ ഇത്രയും സമയം സംസാരിച്ചത് ഏതു ഭാഷയിലാണ്?അവർ
ഞങ്ങൾ താമസിക്കുന്നതിനടുത്ത് തന്നെയുള്ളവരായിരുന്നു. ജോസഫും സെൽവരാജനും. അവരും ഞങ്ങളെപ്പോലെ ഒന്നിച്ചു താമസിക്കുകയാണ്. ഏതായാലും ജോർജ് കുട്ടി നായാട്ടിൻറെ കാര്യം
മറന്നു എന്ന് കരുതിയിരിക്കുമ്പോൾ വീണ്ടും അതെ വിഷയം എടുത്തിട്ടു.
” ഞങ്ങൾ നായാട്ടിനു പോകുകയാണ്.നിങ്ങളും വരുന്നോ?”
“അതിനു ഞങ്ങൾക്ക് തോക്കില്ല”
“നന്നായിട്ടു പഠിച്ചാൽ തോക്കില്ല……………..നിങ്ങൾ വരുന്നു എങ്കിൽ വാ. “ജോർജ് കുട്ടി അകത്തുപോയി എയർഗൺ എടുത്തുകൊണ്ടു വന്നു. സ്വെൽവരാജൻ പറഞ്ഞു.”അടിപൊളി,ഞങ്ങളും വരുന്നു.പക്ഷെ ഈ
തോക്ക് ഡ്യൂപ്ലിക്കേറ്റ് ആണോ,അതോ പൊട്ടുന്നതാണോ”
സ്വന്തം തോക്കിനെ അപമാനിച്ചാൽ ആർക്കും ദേഷ്യം വരും .ജോർജ് കുട്ടി 3 യുടെ ഒരു പെല്ലറ്റ് എടുത്തു തോക്കു മടക്കി ചുരുട്ടിക്കൂട്ടി അത് നിറച്ചു. മുറ്റത്തിറങ്ങിനിന്നു ആകാശത്തിലേക്കു വെടി
വെച്ചു. സൈനികർ ആചാരവെടി വെക്കുന്നതുപോലെ.
“കൊള്ളാം” നല്ല ശബ്ദത്തോടെ അത് പൊട്ടി.
അല്പം കഴിഞ്ഞു “ഘിണിം .ഘിണിം” എന്ന ശബ്ദത്തോടെ അടുത്തുണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റ്
പൊട്ടി താഴേക്ക് വീണു.വീണത് ഇലക്ട്രിക്പോസ്റ്റിൻ്റെ സ്റ്റേ വയറിൽക്കൂടി ഊർന്ന് അടുത്തുള്ള വീട്ടുകാരുടെ വീടിൻ്റെ പുറത്തേക്ക് വീണു. ആ വീഴ്ചയിൽ എട്ടുകാലി വല പോലെ അവരുടെ വീടിനുമുകളിൽ പിടിപ്പിച്ചിരുന്ന ടി.വി.ആൻറിന മറിഞ്ഞുവീണു.സാമാന്യം നല്ല ശബ്ദം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ ഓടിക്കൂടി.
ആ ഹൗസ് ഓണർ പറഞ്ഞു,”ഓ കുഴപ്പമില്ല,അത് കെട്ടാനുള്ള കാശു തന്നാൽ മതി”
ജോർജ് കുട്ടി ഉടനെ സമ്മതിച്ചു.”എത്ര രൂപ തരണം?”
“ഇരുന്നൂറ്”
“അമ്പത് രൂപക്ക് ഒരു ദിവസം ജോലിക്ക് ആളെക്കിട്ടും അപ്പോൾ ഇരുന്നൂറുരൂപ?”
കേട്ടുനിന്ന ഒരാൾ മധ്യസ്ഥനായി.”ഇരുന്നൂറു രൂപ കൂടുതലാ,നൂറു കൊടുക്ക്”
“അതൊന്നും പറ്റില്ല.”
“ശരി,അൻപതു രൂപ തന്നാൽ പ്രശനം തീർന്നു.”ഹൗസ് ഓണർ.
മധ്യസ്ഥൻ പറഞ്ഞു ,”അത് ന്യായം”
“ഞാൻ ഇരുപത്തഞ്ചു രൂപതരും”ജോർജ് കുട്ടി
ഹൗസ് ഓണർ പറഞ്ഞു,”ശരി,പോട്ടെ,നമ്മടെ സാറല്ലേ സാർ ഇരുപത്തഞ്ചു രൂപ തരൂ.”
ജോർജ് കുട്ടി എന്നെ നോക്കി,”ഒരു ഇരുപത്തഞ്ചു രൂപ കൊടുക്ക്.
“ഞാൻ എന്തിനു കൊടുക്കണം? താൻ കൊടുക്ക്”
“വാടകയ്ക്ക് വീടെടുത്തത് താനല്ലേ?അപ്പോൾ അതിനോടനുബന്ധിച്ചുണ്ടാകുന്ന ചിലവുകൾ താൻ
എടുക്കണം. തനിക്ക് ഒരു നഷ്ടവും ഇല്ല.”അവർ ആദ്യം ചോദിച്ചത് എത്രയാണ്?”
“ഇരുന്നൂറ്.”
“ഇപ്പോൾ കൊടുക്കുന്നത് എത്രയാണ്?”
“ഇരുപത്തഞ്ച്”
“അപ്പോൾ ഇരുന്നൂറ് കൊടുക്കണ്ട സ്ഥാനത്തു നൂറ്റി എഴുപത്തഞ്ചു രൂപ കുറച്ചു ഇരുപത്തഞ്ചു രൂപ
കൊടുത്താൽ ലാഭം എത്രയാ?”
“നൂറ്റി എഴുപത്തഞ്ച്”
“ഇത്രയുംലാഭം കിട്ടിയിട്ടും തനിക്ക് ഇരുപത്തഞ്ചു രൂപ കൊടുക്കാൻ പറ്റില്ല അല്ലെ?”
അവൻ്റെ കയ്യിൽ കാശുകാണില്ല. ഞാൻ ഇരുപത്തഞ്ച് രൂപ കൊടുത്തു പ്രശനം ഒഴിവാക്കി. അരിശം സഹിക്ക വയ്യാതെ ഞാൻ അകത്തുപോയി ഒരു കസേരയിൽ ഇരുന്നു.

ജോർജ് കുട്ടി അകത്തു വന്ന് എന്നെ നോക്കി അൽപനേരം നിന്നു .പെട്ടെന്ന് അവൻ്റെ പോക്കറ്റിൽ
നിന്നും ഇരുപത്തഞ്ചു രൂപ എടുത്തു എൻ്റെ പോക്കറ്റിൽ തിരുകി വച്ചു. അവൻ പറഞ്ഞു,” നീ ഇതറിയണം .ചെറുപ്പത്തിലേ അച്ഛൻ മരിച്ചു.’അമ്മ മാനസികരോഗി.ചേട്ടൻ ഉത്തരവാദിത്വമില്ലാതെ കഞ്ചാവടിച്ചു നടക്കുന്നു.കല്യാണം കഴിപ്പിക്കാറായ രണ്ടനുജത്തിമാർ.ഈ പ്രാരാബ്ധങ്ങളെല്ലാം വന്നാൽ ഒരു മനുഷ്യൻ എന്ത് ചെയ്യും?”
ഓടിക്കളിച്ചു തമാശ പറഞ്ഞു നടക്കുന്ന ജോർജ്കുട്ടിയുടെ ചരിത്രം, എനിക്ക്അറിഞ്ഞുകൂടായിരുന്നു. സങ്കടം സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു. ആ ഇരുപത്തഞ്ച് രൂപ അവൻ്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു. കണ്ണീരടക്കി ഞാൻ പറഞ്ഞു,”ജോർജ് കുട്ടി ക്ഷമിക്കണം,ഞാനറിഞ്ഞില്ല നിനക്ക് ഇങ്ങനെ ഒരു
ചരിത്രം ഉണ്ട് എന്ന്.”
“നീ എന്താ ഈ പറയുന്നത്?ഞാൻ കഴിഞ്ഞ ആഴ്ചകണ്ട സിനിമയുടെ കഥ പറഞ്ഞതല്ലേ?”
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
വര : അനുജ സജീവ്

സുരേഷ് നാരായണൻ

വിഫലമായൊരു വിനോദയാത്രയുടെ അഴുക്കുമെഴുക്കുകൾ കഴുകിക്കളയാനാണ് ആ പുഴക്കടവിലേക്കു പോയത്.

‘ഇറങ്ങാൻ പറ്റില്ല! വന്യതയുടെ ഓളങ്ങളിളക്കിക്കൊണ്ടതു പറഞ്ഞു.

‘ഞാൻ ആണുങ്ങളുടെ പുഴയാണ്!’

‘ഞാനത് വിശ്വസിക്കില്ല. അങ്ങനെയെങ്കിൽ പെണ്ണുങ്ങളുടെ പുഴയെവിടെ?’

ഒരു നിമിഷം.. ഒഴുക്കു നിലച്ചു!

‘അത്… കല്യാണത്തിനു ശേഷം അതിൻറെ ഒഴുക്കു വറ്റിപ്പോയി. മാനം ലോറികയറി പോയി’

 

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.

ഡോ. ഐഷ വി

പൂജാവധി കുട്ടികൾക്കെല്ലാം വളരെ സന്തോഷമുള്ള ദിവസങ്ങളാണ്. പുസ്തകങ്ങൾ പൂജ വച്ചു കഴിഞ്ഞാൽ പിന്നെ പൂജയെടുപ്പു വരെ പഠിയ്ക്കാൻ ആരും പറയില്ല. പഠിയ്ക്കുകയും വേണ്ട. പണിക്കാർ അവരുടെ പണിയായുധങ്ങളും പൂജ വയ്ക്കാറുണ്ട്. കാസർഗോട്ടെ ഞങ്ങളുടെ പൂജാവധി വളരെ സന്തേഷവും മാധുര്യവുമുള്ളതായിരുന്നു. അയൽ പക്കത്തെ ദേവയാനി ചേച്ചിയ്ക്കും ഭാസ്കരന്മാമനും അക്കാലത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഞങ്ങൾ തന്നെയായിരുന്നു മക്കൾ. ഞങ്ങളുടെ ഒന്നുരണ്ട് പുസ്തകങ്ങൾ അവിടെയും ഒന്നുരണ്ടെണ്ണം ഞങ്ങളുടെ വീട്ടിലും പൂജവയ്ക്കും . ഭാസ്കരന്മാമൻ രാവിലെയും വൈകുന്നേരവും അവരുടെ വീട്ടിൽ പൂജ ചെയ്യും. സരസ്വതി ദേവി ,ലക്ഷ്മീ ദേവി, ശ്രീ കൃഷ്ണൻ , ശിവൻ, ഗണപതി, തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ നിലവിളക്ക്, ചന്ദനത്തിരി ,കർപ്പൂരം മുതലായവ കത്തിച്ച് വയ്ക്കും ഒപ്പം മുന്തിരി, ഓറഞ്ച്,ആപ്പിൾ , വാഴപ്പഴം, അവൽ, മലർ, കൽക്കണ്ടം, ഉണക്കമുന്തിരി, ശർക്കര മുതലായവയുണ്ടാകും. പ്രഭാത പൂജയ്ക്കും പ്രദോഷപൂജയ്ക്കും ഞങ്ങൾ അവിടെ ഹാജർ . പൂജ കഴിയുമ്പോൾ അവൽ, പഴം, ആപ്പിൾ, ഓറഞ്ച് ഇത്യാദി വിഭവങ്ങൾ ചേച്ചിയും മാമനും കൂടി പങ്കു വച്ച് ഞങ്ങൾക്ക് തരും. ഈ പതിവ് ഞങ്ങൾ കാസറഗോഡുണ്ടായിരുന്ന എല്ലാ വർഷവും ആവർത്തിച്ചു.

ഒരു പൂജയെടുപ്പിനായിരുന്നു അനുജത്തിയുടെ എഴുത്തിനിരുത്ത്. നെല്ലിക്കുന്നിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ചാണ് അനുജത്തി അനിത ആദ്യാക്ഷരം കുറിച്ചത്. അമ്മ രാവിലെ തന്നെ അനുജനേയും അനുജത്തിയേയും കുളിപ്പിച്ചൊരുക്കി. സാധാരണ ദേവയാനി ചേച്ചിയാണ് ഞാൻ സ്കൂളിൽ പോകാനായി തലമുടിയൊക്കെ ചീകി കെട്ടി ഒരുക്കി വിട്ടിരുന്നത്. അന്ന് ഞാൻ തനിച്ചൊരുങ്ങി. ചേച്ചിയും മാമനും ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങി വന്നു. ഞങ്ങൾ ക്ഷേത്രത്തിലെത്തി. അനുജത്തിയെ അച്ഛന്റെ മടിയിലിരുത്തി. ഒരു പാത്രത്തിൽ നിരത്തിയ അരിയും മറ്റു പൂജാ സാമഗ്രികളും അടുത്തുണ്ടായിരുന്നു. ക്ഷേത്ര പൂജാരി ഒരു കഷണo മഞ്ഞളുമായി വന്നു. അനുജത്തിയുടെ നാക്കിൽ ” ഓം” എന്നെഴുതിയതും അനുജത്തി ആ മഞ്ഞൾ കഷണം വിഴുങ്ങി. പൂജാരി അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് പോയി. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. അച്ഛൻ അനുജത്തിയുടെ ചുണ്ടുവിരൽ പിടിച്ച് അരിയിൽ എഴുതിച്ചു. ഹരി: ശ്രീ ഗണ പതായെ നമ:

എന്നെയും അനുജനേയും എന്റെ രണ്ട് മക്കളേയും എഴുത്തിനിരുത്തിയത് അച്ഛനാണ്.
അക്ഷരം മനസ്സിലുറപ്പിച്ചത് അമ്മയുടെ നിരന്തര പരിശ്രമം മൂലവും. കതിയാമ്മ ചേച്ചിയുടെ മകൾ ഭാവനയേയും രമണി ചേച്ചിയുടെ മകൻ പ്രമീദിനേയും അച്ഛൻ എഴുത്തിനിരുത്തിയിട്ടുണ്ട്.
1995 ലെ പൂജാവധിയ്ക്ക് ഞാൻ തൃശ്ശൂരിലായിരുന്നു. അന്ന് ഇരിങ്ങാലക്കുട വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിച്ചിരുന്നവർക്കൊപ്പം വടക്കും നാഥ ക്ഷേത്രത്തിലെത്തി. കൂടെ വന്നവർ അവിടെ ഒരാൽച്ചുവട്ടിൽ നിരത്തിയിട്ടിരുന്ന മണലിൽ വീണ്ടും അക്ഷരം എഴുതി നോക്കി. അപ്പോൾ ഒരു കൗതുകത്തിന് ഞാനും അത് അനുകരിച്ചു. അവർ അങ്ങനെ എല്ലാ വർഷവും എഴുതുന്ന പതിവുണ്ടത്രേ.
2018 – ൽ പോളച്ചിറയിലെ വിഷ്ണു ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുട്ടികളെ എഴുതിയ്ക്കാൻ എനിക്കവസരം ലഭിച്ചു. 2019 -ൽ ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിൽ ഗുരുക്കമാരിൽ ഒരാളായി എനിക്കവസരം ലഭിച്ചു. ഭൂതക്കളം ലതിക ട്യൂട്ടോറിയലിൽ ഞങ്ങളെ പഠിപ്പിച്ച ഉദയകുമാർ സാറായിരുന്നു എന്നെ ക്ഷണിച്ചത്. ഐ എസ് ആർ ഓയിലെ സയന്റിസ്റ്റും റിട്ട പ്രിൻസിപ്പലും, ജോലിയുള്ളവരും അന്നു ഗുരുക്കന്മാരായി അവിടെയുണ്ടായിരുന്നു. ധാരാളം പരിചയക്കാരെയും അന്നവിടെ കാണാൻ കഴിഞ്ഞു. ഒരു ട്രിപ്പ് കുട്ടികളെ എഴുതിച്ച് കഴിഞ്ഞപ്പോൾ ദേവസ്വം സദ്യാലയത്തിൽ തയ്യാർ ചെയ്തിരുന്ന പ്രാതൽ കഴിയ്ക്കാനായി ഉദയകുമാർ സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് തിരികെ വന്ന് ബാക്കിയുള്ള കുട്ടികളെ എഴുതിച്ചു. അവിടെ സ്വർണ്ണ നാരായമായിരുന്നു നാക്കിലെഴുതാനായി വച്ചിരുന്നത്. അന്ന് ഐ എസ് ആർ ഓയിലെ സയന്റിസ്റ്റിനെ കൊണ്ടു എഴുതിയ്ക്കാനുള്ള ക്യൂവിലായിരുന്നു ആളുകൾ കൂടുതൽ.

അന്ന് എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം എന്റെ കൂടെ ഭൂതക്കുളം സ്കൂളിൽ പഠിച്ച ശ്രീദേവി , അവരുടെ പേരക്കുട്ടിയെ എഴുതിയ്ക്കാൻ തിരഞ്ഞെടുത്തത് എന്നെയായിരുന്നു എന്നതാണ്.

ഇത്തവണയും ഉദയകുമാർ സാർ എന്റെ അമ്മയെ വിളിച്ച് മൂന്ന് മക്കളെയും പൂജയെടുപ്പിന് ഗുരുക്കന്മായി ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിലെത്താൻ ക്ഷണിച്ചു. പിന്നെ എന്നെയും സാർ വിളിച്ചിരുന്നു. ഒന്ന് തീയതിയും സമയവും അറിയിക്കാൻ. മറ്റൊന്ന് കോവിഡ് കാലമായത് കൊണ്ട് കുറച്ച് ദിവത്തേയ്ക്ക് പൊതു പരിപാടിയിലൊന്നും പങ്കെടുക്കേണ്ടന്ന് ഓർമ്മിപ്പിക്കാൻ. പിന്നൊന്ന് എഴുത്തിനിരത്തുന്ന ഗുരുക്കന്മാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ ആയിരിയ്ക്കണമെന്നറിയിയ്ക്കാൻ. സാർ തന്നെ കലയ്ക്കോട് പി എച്ച് സിയിൽ ഇത്തവണ എഴുത്തിനിരുത്തുന്ന അഞ്ച് ഗുരുക്കന്മാരെയും ആന്റിജൻ ടെസ്റ്റ് ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ അഞ്ച് ഗുരുക്കമാരും ഒക്ടോബർ 22-ാം തീയതി രാവിലെ ഒൻപതരയ്ക്കു തന്നെ കല്ക്കോട് പി എച്ച്സിയിലെത്തി. എന്നെ എന്റെ ഭർത്താവ് രാവിലെ തന്നെ ഡോക്ടറുടെ മുന്നിൽ എത്തിച്ചു. അവിടെ നിന്നും നേരത്തേ നിശ്ചയിച്ചതുപ്രകാരം കൂട്ടുകാരി രതിയോടൊപ്പം(ഇപ്പോൾ ഭൂതക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ) കലയ്ക്കോട്ടെത്തി. പിപി ഇ കിറ്റിട്ട് ആരോഗ്യ പ്രവർത്തകർ തയ്യാറായി. ആദ്യം തന്നെ ഞങ്ങളുടെ ടെസ്റ്റ് കഴിഞ്ഞു. മൂക്കിൽ നിന്നും സ്രവമെടുത്തായിരുന്നു പരിശോധന. വേഗം തന്നെ ഞങ്ങൾ അവിടെ നിന്നും മടങ്ങി. ഉദയകുമാർ സാർ അവിടെ എത്തിയിരുന്നു. ഞങ്ങൾ തിരികെ വീട്ടിലെത്തി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ സാറ് വിളിച്ച് അറിയിച്ചു. എല്ലാവരുടേയും ഫലം നെഗറ്റീവ് . അതും സന്തോഷം തന്നെ.

പൂജയെടുപ്പ് 26-ാം തീയതി. ഇത്തവണത്തെ നവമി ആഘോഷങ്ങൾ എല്ലാം തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്ന പ്രത്യേകതയുണ്ട്. സ്വർണ്ണ നാരായം, പ്രസാദം എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണ അക്ഷരം എഴുതിച്ചാലും ഇല്ലെങ്കിലും വിദ്യാരംഭം നടത്തുന്ന എല്ലാ കുരുന്നുകൾക്കും നന്മ നേരുന്നു. മുമ്പ് അക്ഷരമെഴുതിച്ച എല്ലാ കുരുന്നുകളും നല്ല നിലയിലെത്താൻ ഓർക്കുമ്പോഴെല്ലാം മനസ്സിൽ ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. ഈ കോവിഡ് കാലത്ത് എല്ലാവർക്കും നന്മ വരട്ടെ.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

വര : അനുജ സജീവ്

ജോൺ കുറിഞ്ഞിരപ്പള്ളി

ജോർജ്കുട്ടിയുടെ പ്രകടനങ്ങൾ എന്നെ തീർത്തും അമ്പരപ്പിച്ചുകളഞ്ഞു. ഓരോ പാക്കറ്റുകൾ തുറക്കുമ്പോഴും ഇനി എന്ത് അപകടമാണ് വരാൻ പോകുന്നത് എന്ന ഉത്കണ്ഠയായിരുന്നു മനസ്സിൽ.
പലപല പാക്കറ്റുകളിലായി ജോർജ്കുട്ടി അയാളുടെ സാധനങ്ങൾ പാക്ക് ചെയ്ത് വച്ചിരിക്കുകയാണ്.
ഓരോ പാക്കറ്റ് തുറക്കുമ്പോഴും എൻ്റെ നെഞ്ചിടിപ്പ് കൂടി വന്നു.

സമയം സന്ധ്യ ആകുന്നു.ഇരുട്ടിൻറെ നിഴലുകൾ പതുക്കെ ഞങ്ങളെ പൊതിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”ഇനി നാളെ ബാക്കിതുറക്കാം.”എന്നിട്ട് ഒരു പാക്കറ്റ് കയ്യിലെടുത്തു.
“ഇനി ഞാൻ തുറക്കാൻപോകുന്നത് വളരെ ഇമ്പോർട്ടൻറായ ഒരു പാക്കറ്റ് ആണ് .അതോടുകൂടി ഇന്നത്തെ പ്രോഗ്രാം അവസാനിക്കുന്നു”.പാക്കറ്റ് തുറന്നു.
അത് ഒരു ചത്ത കോഴിയെ പാക്ക് ചെയ്തത് ആയിരുന്നു.
“ഇതെന്താ ഒരു ചത്ത കോഴിയെ പൊതിഞ്ഞുകൊണ്ടു വന്നിരിക്കുന്നത്?”
“ഇത് കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങിയതാണ്.അതിന് ജീവൻ കാണില്ല. ”
“ഇതെന്ത് ചെയ്യാൻ പോകുന്നു.?”
“താൻ ഏതു നാട്ടുകാരനാടോ?കോഴിയെന്തിനാ? താൻ ഒരു മത്തായി തന്നെ.”
“ഇതെങ്ങനെ ജോർജ്കുട്ടി എന്നെ കൂട്ടുകാർ മത്തായി എന്ന് വിളിക്കുന്നത് അറിഞ്ഞു.ഞാൻ എല്ലാവരോടും മാത്യു എന്നെ പറഞ്ഞിട്ടുള്ളൂ.”
” ഓ അതോ?.പൊതുവെ മണ്ടന്മാർ എല്ലാം മത്തായിമാർ ആയിരിക്കും.അല്ലെങ്കിൽ മത്തായിമാർ മണ്ടന്മാർ ആണ് എന്നും പറയാം..”
ജോർജ് കുട്ടി നമ്മുടെ ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാൻ നോക്കുന്നു. ഇവനെ ഒതുക്കണം.
ഞാൻ മനസ്സിൽകണ്ടത് അയാൾ മാനത്തു കണ്ടു,
“വെറുതെ പറഞ്ഞതാടോ,താൻ കാര്യമാക്കണ്ട. നമ്മൾ ഇവനെ ഇപ്പോൾ ശരിയാക്കി, പിന്നെ അല്പം…………”
“അല്പം…………? അതൊന്നും ഇവിടെ നടക്കില്ല.”
“വേണ്ടെങ്കിൽ വേണ്ട ,ഞാൻ തനിയെ കഴിച്ചോളാം. താൻ ഒരു കാര്യം ചെയ്യ്,ദാ അപ്പുറത്തു ഒരു ബാർ ഉണ്ട്. ശ്രീ വിനായക ബാർ. അവിടെ ഭക്ഷണവും കിട്ടും .ഒരു മലയാളിയാണ് മാനേജർ, കോശി ,എൻ്റെ നാട്ടുകാരനാ,ചെങ്ങന്നൂർ. അവിടെ പോയി ഭക്ഷണം കഴിച്ചിട്ട് വാ. അപ്പോഴേക്കും ഞാൻ ഇവനെ ശരിയാക്കി പിന്നെ അല്പം അടിച്ചു റെഡിയായി ഇരിക്കാം”
“എന്തിന് ? ”
“ഇന്ന് ശനിയാഴ്ച അല്ലെ?നമ്മൾക്ക് കവിത ചൊല്ലാം. പാട്ടു പാടാം. ഞാൻ ഗിറ്റാർ വായിച്ചു കേൾപ്പിക്കാം.”
“ഓഹോ ,ജോർജ് കുട്ടിക്ക് ഗിറ്റാർ വായിക്കാനറിയാം?”
“താൻ പോയിട്ടുവാടോ.”
“അങ്ങനെ വേണ്ട.നമ്മുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം.”
“അങ്ങനെ വഴിക്കുവാ.വെറുതെ ജാഡ കാണിക്കാതെ. ”
ചപ്പാത്തിയും കോഴിക്കറിയും തയാറാക്കുന്നതിനിടയിൽ ജോർജ്കുട്ടി വളരെ വേഗത്തിൽ ഗിറ്റാർ പഠിച്ചത്, എയർ ഗണ്ണുമായി നായാട്ടിന് പോകുന്നത്, അങ്ങനെ തൻ്റെ വീര കഥകൾ എല്ലാം വിവരിക്കുകയും ചെയ്തു. അതിനിടയിൽ പാട്ടുപാടുകയും കവിതകൾ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു.എല്ലാം ഞാൻ സഹിച്ചു,എന്ന് പറയുന്നതാണ് ശരി.
ചപ്പാത്തിയും കറിയും തയ്യാറായിക്കഴിഞ്ഞപ്പോൾ ജോർജ്കുട്ടി മാക്ഡോവെൽസിൻറെ ഒരു ഹാഫ് ബോട്ടിൽ വിസ്‌ക്കി എടുത്തുകൊണ്ടുവന്നു.
“നമ്മൾ ക്രിസ്ത്യാനികൾ മദ്യപിക്കുമ്പോൾ ചുരുങ്ങിയത് നാലുപേർ ഉണ്ടായിരിക്കണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇത് ഇപ്പോൾ പാപമാണ് .നമ്മൾ രണ്ടു പേര് അല്ലെ ഉള്ളൂ.”ജോർജ് കുട്ടി പറഞ്ഞു.
“ബൈബിൾ?ഏതു ബൈബിൾ ?ഞാൻ കേട്ടിട്ടില്ലല്ലോ “.
“തനിക്കു വിവരമില്ല. ആട്ടെ താൻ ദിവസവും ബൈബിൾ വായിക്കാറുണ്ടോ?”
“ഇല്ല” ,ഞാൻ പറഞ്ഞു.
“എൻ്റെ നാമത്തിൽ നാലുപേർ ഒന്നിച്ചുകൂടുമ്പോൾ അവരുടെ മദ്യത്തിൽ ഞാനുണ്ട്,എന്ന് ബൈബിളിൽ പറയുന്നുണ്ട്.നമ്മൾ രണ്ടു പേരല്ലേയുളളൂ.”.എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
“അതുകൊണ്ടാണ് ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒക്കെ ക്രിസ്ത്യാനികൾ കൂട്ടം കൂടി മദ്യപിക്കുന്നത്.”
ഞാൻ പറഞ്ഞു,” ജോർജ് കുട്ടി ഒരു ബൈബിൾ പണ്ഡിതനാണ് എന്നു തോന്നുന്നു.”.
“ഭക്ഷണം റെഡി.നമ്മുക്ക് പ്രാർത്ഥിച്ചിട്ട് തുടങ്ങാം.”
അയാൾ ബൈബിൾ കയ്യിലെടുത്തു. എനിക്ക് ജോർജ് കുട്ടിയുടെ ഈ ബൈബിൾ വായന തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. താൻ ആ ബൈബിൾ താഴെ വയ്ക്ക്.”ഞാൻ പറഞ്ഞു.
“അത് പറ്റില്ല.കുറച്ചൊക്കെ ദൈവ വിശ്വാസവും വേണം.”
ജോർജ് കുട്ടി ബൈബിൾ എടുത്തു,വായിച്ചു,“നിങ്ങൾ പോയി നിങ്ങളുടെ അപ്പം സന്തോഷത്തോടെ ഭക്ഷിക്കുക , ഉല്ലാസപൂർണ്ണമായ ഹൃദയത്തോടെ നിങ്ങളുടെ വീഞ്ഞ് കുടിക്കുക, കാരണം നിങ്ങൾ ചെയ്യുന്നതിനെ ദൈവം ഇതിനകം അംഗീകരിച്ചു 7. യെശയ്യാവു 5:22.”ഞാൻ മിണ്ടാതെയിരുന്നു.
“കണ്ടോ,നമ്മൾ ചെയ്യാൻപോകുന്നതിനെ ദൈവം അംഗീകരിച്ചു എന്ന്. അതുകൊണ്ട് നമ്മൾക്ക് വൈൻ ഉണ്ടാക്കണം.തനിക്കറിയാവോ വല്ലതും?”
ഞാൻ പറഞ്ഞു,” ഇല്ല.”
“സാരമില്ല,ഞാൻ പഠിപ്പിക്കാം.ജനറൽ നോളജ്ജ് കുറവാണല്ലേ?”
ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു,എന്തുചെയ്യുന്നതിനും ജോർജ് കുട്ടി ഒരു ബൈബിൾ വാക്യത്തെ കണ്ടുപിടിച്ചു വച്ചിരിക്കും.
ഒരു കാര്യം എനിക്ക് മനസ്സിലായി ,ജോർജ് കുട്ടിക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം.എനിക്ക് അറിഞ്ഞുകൂടാത്തതും അതാണ്.
ആവേശം കൂടി വന്നപ്പോൾ ജോർജ് കുട്ടി ഗിറ്റാർ കയ്യിലെടുത്തു. ആദ്യം സ്ട്രിംഗിൽ തൊട്ടപ്പോഴേ ഒരു കാര്യം എനിക്ക് മനസ്സിലായി.ജോർജ് കുട്ടിക്ക് ഗിറ്റാറ് വായിക്കാൻ അറിയില്ല.
ഞാൻ ചോദിച്ചു,”ജോർജ് കുട്ടി എവിടുന്നാ ഗിറ്റാർ പഠിച്ചത്?”
“എടോ ഇതൊന്നും ആരും പഠിപ്പിക്കേണ്ട ,ഇങ്ങനെ എടുത്ത് ഈ സ്റ്ററിങ്ങിൽ തട്ടിയാൽ മതി”
.അയാൾ ഇനി എയർ ഗൺ എടുത്ത് ഇങ്ങനെ വല്ലതും പ്രയോഗിക്കുമോ അതായിരുന്നു എൻ്റെ പേടി.
അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് ജോർജ് കുട്ടി പറഞ്ഞു,”അടുത്ത ആഴ്ച നമ്മൾ നായാട്ടിനുപോകുന്നു.”
ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ നായാട്ട്?.
“നായാട്ട് എന്നുപറയുമ്പോൾ വേട്ട പട്ടികളും കാണും അല്ലെ? പ്രത്യകം ട്രെയിനിങ് കൊടുത്ത നായ്ക്കൾ വേണ്ടിവരും ഇതുപോലെയുള്ള ഒരു നഗരത്തിൽ നായാട്ട് നടത്താൻ.തൻ്റെ വേട്ട നായ്ക്കൾ എവിടെ?”
ഞാൻ വെറുതെ കളിയായിചോദിച്ചു.
“വേട്ട നായ്ക്കൾ ഇല്ല. അതിനുപകരം നമ്മുക്ക് ഹൗസ് ഓണറുടെ പിള്ളേരെ കൂട്ടാം.”
താമസം തുടങ്ങിയില്ല അപ്പോഴേക്കും ഐഡിയകൾ വന്നു തുടങ്ങി. ഇവനെ അങ്ങനെ കേറി മേയാൻ വിട്ടുകൂട. ഞാൻ തീരുമാനിച്ചു.
“ഒരു വിഡ്ഢിയുടെ അധരങ്ങൾ വഴക്കു വിലക്ക് വാങ്ങുന്നു. അടി ക്ഷണിച്ചു വരുത്തുന്നു,പ്രോവെർബ് 18 6,ഇതല്ലേ മത്തായി നീ മനസ്സിൽ വിചാരിക്കുന്നത്? .”
ഞാൻ ഫ്ലാറ്റ്.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
വര : അനുജ സജീവ്
RECENT POSTS
Copyright © . All rights reserved