literature

രാധിക

കൗസല്യാ സുപ്രജാ രാമാ
പൂർവാസന്ധ്യാ പ്രവർത്തതേ
ഉത്ഥിഷ്ട നരശാർദൂല
കൈവല്യം ദൈവമാഹ്നികം

താമരക്കുട്ടി ഒന്നുകൂടി കണ്ണ് ഇറുക്കിയടച്ച് അമ്മയുടെ അടുത്തേക്ക് ചായാൻ ശ്രമിച്ചു. അർത്ഥം മനസ്സിലായില്ലെങ്കിലും ഈ പാട്ട് കേൾക്കാൻ നല്ല സുഖണ്ട്. ഇങ്ങനെ കണ്ണടച്ചിരിക്കാൻ അതിലേറെ സുഖം.

“താമരേ, ഒരു ദിവസം നിന്നെ ഞാനെന്റെ സ്വന്താക്കും” ഇതാരാണപ്പാ ഇത്ര നേരത്തെ! പതുക്കെ കണ്ണു തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. പാതികൂമ്പിയ മിഴിയുമായി അവൾ ഇരുന്നു.

‘താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം’

ഇന്നലെ രാത്രി ആരോ പാടി കേട്ട താരാട്ടിന്റെ ഈണത്തിൽ ഒന്നുകൂടി മയങ്ങാം.

അരുണ രാശി മെല്ലെ മെല്ലെ കിഴക്കിനെ സിന്ദൂണിമണിയിക്കാൻ തുടങ്ങിയപ്പോൾ ആരോ പാടി

‘താമരക്കണ്ണൻ വന്ന വേളയിൽ
താമരക്കൊരു പരിഭവം’

“അതോണ്ടാണോ ഇങ്ങനെ കണ്ണടച്ചിരുന്ന് സ്വപ്നം കാണണത്?”

ഈ പരിഭവംന്ന് പറഞ്ഞാൽ എന്താണാവോ! എന്തെങ്കിലും ആവട്ടെ. എന്തായാലും അറിയില്ല്യാന്ന് നടിക്കണ്ട. താമരക്കുട്ടി പതുക്കെ കണ്ണുതുറന്ന് ഒന്ന് ചിരിച്ചു.

“ഞാൻ കണ്ണുതുറന്നൂല്ലോ. എനിക്കൊരു പരിഭവംണ്ട്”. അവൾ മെല്ലെ പറഞ്ഞു

“പെണ്ണേ നിന്നോടല്ല, കുളി കഴിഞ്ഞു പോകുന്ന നന്ദിനിചേച്ചീനോടാണ് ചേട്ടൻറെ കിന്നാരം. കുളക്കടവിലിരുന്ന് ഉണ്ടക്കണ്ണൻ ചിരിച്ചു.

എന്നോട് ആരെങ്കിലും ഇങ്ങനെ കിന്നാരം പറയോ? ആവോ, ആർക്കറിയാം! അവൾ പ്രതീക്ഷയോടെ ഉണ്ടക്കണ്ണനെ നോക്കി.
അവൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി. അവളും കണ്ണിറുക്കാൻ ശ്രമിച്ചു. അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യാണ്ന്ന് മനസ്സിയാതോണ്ട് വേണ്ടാന്ന് വെച്ചു. പുസ്തക സഞ്ചി കുളക്കടവിൽ വെച്ച് ഉണ്ടക്കണ്ണൻ തുള്ളിച്ചാടി അവൻറെ വഴിക്ക് പോയി.

ഈ ഉണ്ടക്കണ്ണൻടെപേര് എന്തായിരിക്കും? ഉണ്ണിക്കണ്ണൻന്ന് വിളിച്ചാലോ?

ഇത്ര പെട്ടെന്ന് ആള് തിരിച്ചുവന്ന്വോ! പടവിൽ ഇരുന്ന് വെള്ളത്തിൽ കാലിട്ടടിച്ചു കൊണ്ട് പായസം നുണച്ചിറക്കുന്ന ഉണ്ടകണ്ണനെ കണ്ടപ്പോൾ അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. കൊതിയൻ!

“എന്തിനാ വെറുതെ കിണിക്കണത്?” അവൻ ദേഷ്യം ഭാവിച്ചപ്പോൾ അവൾ വീണ്ടും ചിരിച്ചു. അമ്മപ്പയ്യ് കിടാവിനെ നക്കി തുടക്കുന്ന വാത്സല്യത്തോടെ അവൻ വിരലുകൾ ഒന്നുകൂടി നക്കി, ഇല മീൻ കുഞ്ഞുങ്ങൾക്ക് എറിഞ്ഞുകൊടുത്തു വെള്ളത്തിൽ ഇറങ്ങി.

ദൂരത്തു വളവിൽ ഒരു തല കണ്ടപ്പോൾ അവൻ പറഞ്ഞു.
“എൻറെ സ്കൂളിലെ സംഗീതാധ്യാപികയാണ് ആ വരുന്നത്.”

“എന്നുവെച്ചാൽ?”

“പാട്ട് ടീച്ചർ” അവൻ ചിരിച്ചു. ” ഗീത ടീച്ചർ”. അവൻ മെല്ലെ മൂളി.
‘താമരകുമ്പിളല്ലോ മമ ഹൃദയം
– അതിൽ
ഗീതേ നിൻ സംഗീത മധു പകരൂ’

“ടാ ചെറുക്കാ, ഇന്ന് സ്കൂളിൽ വരുന്നില്ലേ?” ടീച്ചറിന്റെ ചോദ്യം കേട്ടപ്പോൾ താമര കുട്ടി ചിരിച്ചു വശം കെട്ടു. ഉണ്ടക്കണ്ണൻ മെല്ലെ തലയാട്ടി.

ടീച്ചർ പോയപ്പോൾ ഉണ്ടക്കണ്ണൻ ചോദിച്ചു. “എന്താ നിന്റെ പേര്?”

“എന്നെ ആരും നീന്ന് വിളിക്കണ്ട.”

“ഏയ്, പരിഭവിക്കണ്ട”.

അപ്പോൾ ഇതാണല്ലേ പരിഭവം!

“മഹാറാണിയുടെ പേര് എന്താണാവോ?”

“പങ്കജ്”

“അത്രയ്ക്കങ്ങട് സ്റ്റൈൽ ആക്കണ്ട. പങ്കജം, അല്ലെങ്കിൽ പങ്കജാക്ഷി”

“സത്യായിട്ടും എൻറെ പേര് പങ്കജ്ന്ന് തന്ന്യാ.” താമര കുട്ടിക്ക് സങ്കടം വന്നു.

“ഈ പേരിൻറെ അർത്ഥം എന്താണെന്ന് അറിയോ?”

ഇല്ലെന്നവൾ തലയാട്ടി.

“എന്നാൽ കേട്ടോളൂ. ചെളിയിൽ നിന്നും ഉണ്ടായത്. അതുകൊണ്ട് ഞാൻ തന്നെ താമരക്കുട്ടീന്ന് വിളിക്കാം. എന്താ പോരേ?”

“അത് തന്ന്യാ എനിക്കും ഇഷ്ടം. അങ്ങനെ വിളിച്ചാൽ മതി”

“അപ്പൊ ശരി വൈകുന്നേരം കാണാം.”

ഓടിപ്പോകുന്ന ഉണ്ടക്കണ്ണനെ നോക്കി നിൽക്കുമ്പോൾ താമര കുട്ടിയെ തൊട്ടുരുമ്മി പോയ കുഞ്ഞു മീൻ പറഞ്ഞു. “പറ്റുമെങ്കിൽ എന്നെ പിടിക്കാൻ വാ”
*** *** *** *** ***

സ്കൂൾ എന്തിനാ ഇത്ര നേരം! എത്ര നേരാ ഇങ്ങനെ കാത്തു നിൽക്ക. താമര കുട്ടിക്ക് മുഷിപ്പ് തോന്നി

“ഏയ് താമരേ എന്താ ആലോചിക്കുന്നത്?” പുസ്തകസഞ്ചി
കരയ്ക്കു വെച്ച് വെള്ളത്തിലിറങ്ങി കാലും മുഖവും കഴുകുമ്പോൾ ഉണ്ടക്കണ്ണൻ ചോദിച്ചു.

“ഉണ്ടക്കണ്ണാ, എന്തൊക്കെണ്ട് വിശേഷം?” അവളും കുശലം ചോദിച്ചു.

“നാളെ സിനിമയ്ക്ക് പോയാലോ?” ബസ്സ് ഇറങ്ങി വന്ന പൊടിമീശ ചോദിച്ചു.

“അയ്യോ അടുത്താഴ്ച പരീക്ഷല്ലേ ഞാനില്ല”. കണ്ണട മൊഴിഞ്ഞു. “നാളെ അമ്പലത്തിൽ വന്നാൽ കാണാം”

“നോക്കട്ടെ.” കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നതിനുശേഷം ” ശരി, നാളെ കാണാം” എന്ന് പറഞ്ഞ് രണ്ടുപേരും രണ്ടു വഴിക്ക് പോയി.

“താമരേ, ആ ചേച്ചി ചേട്ടനോട് പറഞ്ഞത് എന്താന്നറിയോ?”

“എന്താ?”

‘തളിരിട്ടകിനാക്കൾ തൻ താമര മാലയുമായ്
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ’

ഈ ഉണ്ടക്കണ്ണൻ ആള് കൊള്ളാല്ലോ

അപ്പ ശരി നാളെ കാണാം ഉണ്ടക്കണ്ണൻ സഞ്ചിയെടുത്തു പതുക്കെ നടക്കാൻ തുടങ്ങിയപ്പോൾ താമരക്കുട്ടി മെല്ലെ തലയാട്ടി.

*** *** *** *** ***

പിറ്റേന്ന് താമരക്കുട്ടി നേരത്തെ തന്നെ കണ്ണുതുറന്നു.

“ഇന്ന് എന്താ ഇത്ര നേരത്തെ?” കുഞ്ഞി മീനിന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് താമര പറഞ്ഞു. “വേറൊന്നും കൊണ്ടല്ല. ഉണ്ടക്കണ്ണൻ നേരത്തെ വന്നാൽ മിസ്സാവരുതല്ലോ എന്ന് വെച്ചിട്ടാ.”

“നടക്കട്ടെ നടക്കട്ടെ”, നീന്തി പോകുന്നതിനിടയിൽ കുഞ്ഞു മീൻ പറഞ്ഞു.

“ഹേയ് പങ്കജ്” പുസ്തകസഞ്ചി പടവിൽ വച്ച് അവൻ വിളിച്ചു.

“അതെ, എന്നെ അങ്ങനെ വിളിക്കണ്ട”.
“അതെന്താ, തനിക്ക് ആ പേര് ഇഷ്ടല്ലേ?”

“അതല്ല. ഇയാള് എന്നെ താമരേന്ന് വിളിച്ചാൽ മതി.”

“ശരി താമരക്കുട്ടി.”

അമ്പലത്തിലേക്ക് പോകുന്ന കട്ടിമീശയും പട്ട് സാരിയും എന്തോ പറഞ്ഞു ചിരിച്ചു.

“രണ്ടുദിവസം മുമ്പ് ആയിരുന്നു അവരുടെ കല്യാണം. ലൗ മാരേജാ”

“അതെന്താ സാധനം?” ചോദിച്ചു കഴിഞ്ഞപ്പോൾ താമരക്ക് വേണ്ടായിരുന്നു എന്ന് തോന്നി.

ഉണ്ടക്കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “പ്രേമവിവാഹം. അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായി കല്യാണം കഴിച്ചതാ. അതുപോട്ടെ, അവർ പാടിയ പാട്ട് എന്തായിരിക്കും താമരക്കുട്ടി?”

അറിയില്ലെന്ന് അവൾ തലയാട്ടി

‘താമരപ്പൂ നീ കണ്ടു മോഹിച്ചു
താഴെ ഞാൻ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട് .”

“അതെ എനിക്ക് ഒരു സംശയംണ്ടായിരുന്നു”

“ഇഷ്ടംപോലെ ചോദിക്കാം”

“അതെങ്ങന്യാ കവിളില് താമരക്കാട് ഉണ്ടാവുക”

“അതെയ് ഈ പ്രേമം തലയ്ക്ക് പിടിച്ചാൽ അങ്ങന്യൊക്കെ തോന്നും അല്ലാണ്ടെന്താ.”

“ഇയാളുടെ ശരിക്കും പേരെന്താ?”

“പങ്കജ്”

“അതെങ്ങന്യാ ശരിയാവണത്? പങ്കജ് പെൺകുട്ടികളുടെ പേരല്ലേ?”

“അല്ല ആൺകുട്ടികളുടെ പേരാ”

“പങ്കജാക്ഷൻ ആയിരിക്കും”

“അല്ല താമരക്കണ്ണൻ”

അവൾക്ക് ചിരി വന്നു. ഈ താമരക്കണ്ണനെ എനിക്ക് ശരിക്കും ഇഷ്ടാവാൻ തുടങ്ങീരിക്കണു

“എന്താ ആലോചിക്കണത്?”

“ഒന്നുംല്ല്യ”

“അപ്പ ശരി പിന്നെ കാണാം”

“ഇയാള് ആർക്കെങ്കിലും അങ്ങനെ താമരപ്പൂവ് കൊടുത്തിട്ടുണ്ടോ?”

“ഏയ് അതൊന്നും നമുക്ക് പറഞ്ഞ പണിയല്ല. ”

“ഒരു കാര്യം പറയട്ടെ. അതെയ് ഇയാൾക്ക് ആരുടെയെങ്കിലും കവിളിൽ താമരക്കാട് വിരിയിക്കണംന്ന് തോന്ന്യാൽ എന്നെ വിളിച്ചാൽ മതി. ഞാൻ വരാം.”

“അതുവേണ്ട താമരക്കുട്ടി, എനിക്ക് പൂവ് പൊട്ടിക്കുന്നത് ഇഷ്ടല്ല, എൻറെ താമരക്കുട്ടി തണ്ടൊടിഞ്ഞ് നിൽക്കുന്നതും ഇഷ്ടല്ല. അപ്പ ശരി പിന്നെ കാണാം”

*** *** *** *** ***

ഇന്നെന്താ ഈ സൂര്യൻ ഇത്ര സാവധാനം! പതിവില്ലാതെ മുകളിലേക്ക് നോക്കി അവൾ പരിഭവിച്ചു

വളവ് തിരിഞ്ഞ് ലല്ലലലം പാടി ചാഞ്ചാടി വരുന്ന പുസ്തകസഞ്ചി കണ്ടപ്പോൾ താമര കുട്ടിയുടെ മനസ്സും ഒന്ന് ചാഞ്ചാടി.

“അതാ നിൻറെ കറുമ്പൻ വരുന്നുണ്ട് . ” കുഞ്ഞു മീൻ കളിയാക്കി ചിരിച്ചു.

കറുമ്പൻ മാത്രല്ല കുറുമ്പനും ആണ്

താമര മനസ്സിൽ പറഞ്ഞു.

ഉണ്ടക്കണ്ണൻ സ്കൂളിലെ സാഹസിക കഥകൾ പറഞ്ഞു. താമരക്കുട്ടിയും തൻറെ കൊച്ചു ലോകത്തിലെ വിശേഷങ്ങൾ പങ്കുവെച്ചു.

“എന്തു ഭംഗിയാണ് ആ ചേച്ചിയെ കാണാൻ?” വഴിയിലൂടെ പതുക്കെ നടന്നു വരുന്ന ദാവണിയെ നോക്കി താമര പറഞ്ഞു.

“മരം ചാരി നിൽക്കണ ചേട്ടൻറെ ലൈനാ. ഇപ്പോൾ തിരിഞ്ഞു നോക്കും.”

അവൻ പറഞ്ഞതുപോലെ ദാവണി തിരിഞ്ഞുനോക്കി

“ഇപ്പോൾ നിവിൻപോളി പിന്നാലെ നടക്കും”പറഞ്ഞു

അവർ രണ്ടുപേരും പോയപ്പോൾ താമരക്കുട്ടി ചോദിച്ചു

ഏത് പാട്ടാ ആ ചേട്ടൻ പാടിയത്?

‘പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമര മൊട്ടായിരുന്നു നീ
ഒരു താമര മൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിരിഞ്ഞു നീ…’

“ഇയാൾക്ക് എങ്ങനെ ഇതൊക്കെ അറിയുന്നത്!”

“പൊട്ടത്തി, അതിന് കുറച്ചു പാട്ട് കേട്ടാൽ മതി. മനസ്സിൽ കുറച്ച് സ്നേഹം കൂടി വേണം അത്രയേ ഉള്ളൂ.”

“അതെ ഞാനൊരു കാര്യം ചോദിക്കട്ടെ?”

“ചോദിച്ചോളൂ”

“ഇയാളെ ഞാൻ താമരക്കണ്ണൻന്ന് വിളിക്കട്ടെ?”

“താമരക്കണ്ണൻ” അവൻ കുലുങ്ങി ചിരിച്ചു “എൻറെ അമ്മ പോലും എന്നെ അങ്ങനെ വിളിച്ചിട്ടില്ല. ഇനി താമര കുട്ടിക്ക് അത്ര നിർബന്ധാണെങ്കിൽ വിളിച്ചോളൂ. എന്നാ ഞാൻ പോട്ടെ.”

“എന്താ ഇത്ര തിരക്ക്?”

“പോയിട്ട് ഇപ്പൊ തന്നെ തിരിച്ചു വരും. അമ്പലത്തിൽക്ക്”

*** *** *** *** ***

കുളിച്ചു കുട്ടപ്പനായിട്ടാണ് താമരക്കണ്ണൻ വന്നത്. പായസത്തിന്റെ ഇല മീൻ കുഞ്ഞിന് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു

“ആ പോയ കൊമ്പൻ മീശേനെ എല്ലാവരും താമരാന്നാണ് വിളിക്കാ.”

“അതെന്താ? ”

“അയാൾ എപ്പോഴും വെള്ളത്തിലാ അതുകൊണ്ടാ”

അത് നല്ല തമാശ. താമരക്കുട്ടി അതിശയിച്ചു

“ഇയാള് അമ്പലത്തിൽ പോയി എന്താണ് പ്രാർത്ഥിച്ചത്?”

‘താമര പൂവിൽ ..വാഴും ദേവിയല്ലോ നീ… ‘ അവൻ മൂളി

“അതെ എനിക്ക് വേണ്ടിയിട്ട് ഇയാൾ ഒരു പാട്ടു പാട്വോ?”

അവൻ പതുക്കെ പാടി

‘കല്യാണി കളവാണി ചൊല്ല മ്മിണി ചൊല്ല്
വെള്ള”താമര” പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ’

താമര കുട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു

‘ആൺപൂവാണേൽ അമ്പലപ്പുഴ “ഉണ്ടക്കണ്ണന്” പൂജക്ക്
പെൺപൂവാണേൽ ആഹാ മറ്റൊരു ഒരു “കാർവർണ്ണന്” മാലക്ക്’

“താമരക്കുട്ടി പഠിച്ചു പോയല്ലോ. !”

“ഉണ്ടക്കണ്ണൻ അസ്സലായി പാടുന്നുണ്ടല്ലോ.”

“താമരക്കുട്ടീം നന്നായി പാടുന്നുണ്ട്.”

“ഇയാൾ വലുതായാൽ വലിയ പാട്ടുകാരൻ ആവോ?”

“പാട്ടുകാരനോ. മിണ്ടാൻ വയ്യാത്ത ഞാനെങ്ങന്യാ പാട്ടുകാരൻ ആവണത്? തന്റെ മനസ്സിൽ എന്നോട് ഇഷ്ടം ഉള്ളതുകൊണ്ടാണ് എൻറെ പാട്ട് കേൾക്കാൻ പറ്റുന്നത്. ”

“അപ്പ ശരി. പിന്നെ കാണാം താമരേ”

“നേരത്തെ വരണം ഞാനും കാത്തിരിക്കും ഉണ്ണിക്കണ്ണാ”

‘കല്യാണി കളവാണി ചൊല്ല മ്മിണി ചൊല്ല്
വെള്ള”താമര” പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ’ ഉണ്ടക്കണ്ണൻ പാടിക്കൊണ്ട് എഴുന്നേറ്റു.

താമരക്കുട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു

‘ആൺപൂവാണേൽ അമ്പലപ്പുഴ “ഉണ്ടക്കണ്ണന്” പൂജക്ക്
പെൺപൂവാണേൽ ആഹാ മറ്റൊരു “കാർവർണ്ണന്” മാലക്ക് ‘

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും
‘കല്യാണി കളവാണി’ ലൂപ് മോഡിൽ ആരോ പാടി കൊണ്ടിരിക്കുന്നത് അവൾ അറിഞ്ഞു.

ചിത്രീകരണം : അനുജ കെ

രാജു കാഞ്ഞിരങ്ങാട്

മനസ്സുകൊണ്ടൊരു വിനോദയാത്ര
നടത്തുക
മനസ്സുകൊണ്ടാകുമ്പോൾ അത്
തീർത്ഥയാത്രയാകും
മനസ്സുകൊണ്ടൊരു പൂക്കാലം
തീർക്കുക
മനസ്സുകൊണ്ടാകുമ്പോൾ അത്
പ്രണയകാലമാകും
തിരക്കുകൾക്കും അന്തർദാഹങ്ങൾക്കും
അവധി കൊടുക്കുക
തിരിഞ്ഞുനോക്കാനും അന്യനെ അറിയാനും
അതുവഴി കഴിയും
സന്തോഷത്തോടെ ജീവിക്കുക
ജീവിതമെന്തെന്ന് ഇപ്പോഴാണറിയുക
സുന്ദരമായതിനെയൊക്ക സ്വന്തമാക്കി
നശിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് മനുഷ്യർ

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

കാത്‌ലീൻ ഒമേറ

അങ്ങനെ ജനങ്ങൾ
വീട്ടിലിരുന്നു.
അവർ പുസ്തകങ്ങൾ
വായിച്ചു,
വിശ്രമിച്ചു,
വ്യായാമം ചെയ്തു,
കലയിലും കളിയിലും ഏർപ്പെട്ടു,
പുതു ജീവിതരീതി പഠിച്ചു.

ശ്രദ്ധയുടെ
ആഴത്തിൽ മുങ്ങി,
ചിലർ ധ്യാനിച്ചു,
ഉപവസിച്ചു,
പ്രാർത്ഥിച്ചു,
നൃത്തം ചെയ്തു,
ചിലർ
സ്വന്തം നിഴലുകളെ സന്ധിച്ചു.

ജനങ്ങൾ
വ്യത്യസ്തമായി
ചിന്തിക്കാൻ തുടങ്ങി,
അങ്ങനെ അവർ സുഖപ്പെട്ടു.

അജ്ഞതയിൽ
വിവരമില്ലായ്മയുടെ വഴികളിൽ ജീവിച്ച,
അർത്ഥരാഹിത്യത്തിൽ
അപകടകരമാം വിധം
ഹൃദയശൂന്യരായിരുന്ന,
ആളുകളുടെ അഭാവത്തിൽ
ഭൂമി പോലും
മുറിവുണക്കാൻ തുടങ്ങി.

പിന്നെ,
മനുഷ്യർ തമ്മിൽ കണ്ടു,
അവർ മരിച്ചവർക്കു വേണ്ടി ദുഃഖിച്ചു.

മനുഷ്യർ പുതിയ മാർഗങ്ങൾ
തിരഞ്ഞെടുത്തു,
പുതിയ കാഴ്ചപ്പാടുകൾ
സ്വപ്നം കണ്ടു,
ജീവിതത്തിന്റെ
പുതുവഴികൾ കണ്ടെത്തി.

അവർ ഭൂമിയെ
പൂർണമായും സുഖപ്പെടുത്തി,
സ്വയമവർ സുഖപ്പെടുത്തിയ പോലെ

കാത്‌ലീൻ ഒമേറ

അഖിൽ മുരളി

പ്രിയേ നിന്നെ സ്നേഹിച്ചു
പണ്ടേ ഞങ്ങൾ
പൂനിലാവായ് ഉദിച്ചുയർന്നീ
മനസ്സുകൾ തോറു, മിന്നു നീ
തീരാനഷ്ടമായ് മാറിയതെന്തേ
നിൻ നറു പുഞ്ചിരി നന്ദിതമാക്കിയ
കലാലയമാകെ, കദനമറിയുന്നു
ഇന്നീ മാത്രയിൽ.
സൗഹൃദം തേടിയെത്തിയീയങ്കണം
കൗതുകമോടെ നോക്കിനിൻ ഹൃത്തിലായ്,
സമ്പന്നയാണു നീ വിദ്യയിലെന്നുമേ
സമ്പുഷ്ടമാക്കിടും ചിത്തങ്ങൾതോറും
ഒരു വെൺപനിനീർപുഷ്പമായ് നീ-
വിരിഞ്ഞു ശോഭിക്കവേ.
ഓടിക്കളിച്ചു നാം, പാട്ടും തകർപ്പുമായ്
മാറിയ വേളകൾ മൺമറഞ്ഞീടവേ
ഭാഗ്യതാരമായുദിച്ചു നീ കലാലയമാകെ-
യെൻ പ്രിയ തോഴീ, ഓർമ്മപ്പൂക്കളാൽ
ഞാനിന്നൊരുക്കുന്നു നൈർമല്യ മാല്യം.
മൂടിയ വാനിടം പോലെയെൻ മാനസം
ഒപ്പം വിതുമ്പുന്നു നിന്നുടെ ഗുരുക്കളും.
ചൊല്ലുവാൻ വാക്കുകളില്ലെന്നറിഞ്ഞാലും
വാക്കുകൾക്കതീതമായ് നിന്നുടെയിരുപ്പിടം
ഓർമ്മകൾ വിടരുമീ അക്ഷരമുറ്റ, മെന്നു-
മീ നൊമ്പരം ഓർമ്മയായ് കാത്തിടും.
ഏറുന്നു രോദനം എന്നുമീഹൃത്തിലായ്
സത്യമാം നിന്നുണ്ട് നൈർമല്യ ഭാവവും
മിഥ്യയാം നിന്നുടെ യാത്ര തൻ ഓർമ്മയും
എന്നുമീ വാനിലായ് കണ്ടിടാ, മാമൃദു
ഹാസതരംഗങ്കളെന്നുമേ.

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

ചിത്രീകരണം : അനുജ കെ

 

2010 മുതൽ യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തനത്തിന്റെ പത്താം വാർഷീകം ആഘോഷിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള ഭാഷാസ്നേഹികൾക്കായി യൂട്യൂബ് ചാനൽ ആരംഭിക്കുന്നു.

പ്രവാസി എഴുത്തുകാരുടെയും പ്രമുഖ എഴുത്തുകാരുടെയും രചനകൾ വായിക്കപ്പെടുന്ന ചാനലിൽ നാടൻ കലകളെയും,കേരളീയ കലകളേയും പരിചയപ്പെടുത്തുന്നു. സാംസ്‌കാരിക സമ്മേളനങ്ങളുടെയും കലാമേളകളുടെയും ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങൾ തുടങ്ങിയ പ്രവർത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനൽ ലോക പ്രവാസിമലയാളികൾക്ക് തങ്ങളുടെ സാഹിത്യരചനകൾ കൂടുതൽ വായനക്കാരിൽ എത്തുന്നതിനും അന്യം നിന്ന് പോകുന്ന തനത് കേരളീയ കലകളുടെ വളർച്ചക്കും കാരണമാകുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.

യുകെയിലെ അബർഡീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി എഴുതിയ “കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ” വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികൾ എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയം വീട്ട് തടങ്കലിൽ എന്ന പോലെ കഴിയുന്ന മലയാളികൾക്ക് ഈ ചാനൽ ഒരു ആശ്വാസം ആകും. ഈ ചാനലിന്റെ പ്രവർത്തനത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ ലണ്ടൻ
മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോർഡിനേറ്ററും യുകെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനുമായ സി. എ. ജോസഫുമായി ( 0784674602 ) ബന്ധപ്പെടാവുന്നതാണ്.

ഡോ. ഐഷ വി

ഒരു ദിവസം സ്കൂളിൽ നിന്നുംവീട്ടിൽ എത്തിയപ്പോൾ അമ്മ ചക്ക വരട്ടിയത് വച്ച് പായസം ഉണ്ടാക്കിയത് തന്നു. നല്ല രുചിയുണ്ടായിരുന്നു. വല്യമ്മച്ചി അയച്ചു തന്നതാണെന്ന് അമ്മ പറഞ്ഞു. അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചിയെ എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾക്ക് വേണ്ടി ചക്ക വരട്ടിയതും വറുത്തതും കഷ്ടപ്പെട്ടുണ്ടാക്കി ടിന്നുകളിൽ നിറച്ച് കൊല്ലത്തുനിന്നും കാസർഗോട്ടേയ്ക്ക് പാഴ്സലായി അയച്ച വല്യമ്മച്ചിയോട് എനിയ്ക്ക് മധുരമുള്ള സ്നേഹം തോന്നി.

അച്ഛൻ വന്നപ്പോൾ അമ്മ ചക്കപ്പായസവും ചക്കവറുത്തതും എടുത്തു കൊടുത്തിട്ട് കാര്യങ്ങൾ പറഞ്ഞു. അന്യനാട്ടിൽ കിടക്കുന്ന നമ്മുക്കായി വല്യമ്മച്ചി ഒറ്റയ്ക്ക് എത്ര കഷ്ടപ്പെട്ടായിരിക്കും ചക്കവരട്ടിയും ചക്ക വറുത്തതും ഉണ്ടാക്കി അയച്ചിരിക്കുക എന്ന് . കൃഷിപ്പണിയും മറ്റും ധാരാളമുള്ള കുടുംബത്തിൽ ആ തിരക്കിനിടയിൽ മണിക്കൂറുകൾ ചിലവിട്ട് ഉണ്ടാക്കിയതാണത്.
എതായാലും ഞങ്ങൾ കുട്ടികൾക്ക് കുറേ ദിവത്തേയ്ക്ക് കുശാലായി. ചക്ക വരട്ടിയതും ചക്ക വറുത്തതുമൊക്കെ ഞങ്ങൾ കഴിച്ചു തീർത്തു. പിൽക്കാലത്ത് പഴുത്ത ചക്കയിൽ ശർക്കരയും ഏലയ്ക്ക യുമെല്ലാം ചേർത്ത് അമ്മ എല്ലാ ചക്കക്കാലത്തും ഞങ്ങൾക്ക് ചക്ക വരട്ടിയത് തയ്യറാക്കി തന്നിട്ടുണ്ട്. വളർന്നപ്പോൾ ഞാന്തം ചക്ക വരട്ടിയത് ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും അപ്രതീക്ഷിതമായി വല്യമ്മച്ചിയുടെ സ്നേഹത്തിൽ ചാലിച്ച് പാഴ്സലായെത്തിയ ചക്ക വരട്ടിയതിന്റേയും ചക്ക വറുത്തതിന്റേയും രുചി ഒളിമങ്ങാത്ത ഓർമ്മയാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

കാരൂർ സോമൻ

ആകാശച്ചെരുവിൽ വെളിച്ചം മങ്ങിയ സമയം. കൊറോണ വൈറസ് ഭീതി പടർന്നു നിൽക്കുമ്പോഴാണ് ലണ്ടനിൽ നിന്നെത്തിയ കോഴിപറമ്പിലെ കോയിച്ചൻ എന്ന് വിളിപ്പേരുള്ള യാക്കൂ കൊറീത് കാറുമായി റോഡിലിറങ്ങിയത്. കർശന നിയമമുണ്ടായിട്ടും ഒരു സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവരെ വെറുതെ വിടാൻ പോലീസ് തയ്യാറായില്ല. കാറുമായി മടങ്ങിപ്പോകാൻ തയ്യാറല്ലാത്ത കോയിച്ചൻ തന്റെ പൊങ്ങച്ചം പൊലീസിന് മുന്നിൽ എടുത്തു കാട്ടി. ഉടനടി പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ വൈറസ് കുടുബത്തിലുള്ളതെന്ന് മനസ്സിലാക്കി. മുൻപ് ആലപ്പുഴയിൽ ധാരാളം കോഴികൾ വൈറസ് മൂലം ചത്തൊടുങ്ങിയിരുന്നു. കോഴിപറമ്പിലെ കോയിച്ചെന്റെ പിതാവ് കൊറീതിനും ധാരാളം കോഴികളുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് വൈറസ് കണ്ടെത്തിയത് കോഴിപറമ്പിലെ കോഴികൾക്കാണ്. കോഴികളെയെല്ലാം കൊന്നു കുഴിച്ചുമൂടി. ഇപ്പോൾ കൊറോണ പരത്താൻ മകനും ലണ്ടനിൽ നിന്നെത്തിയിരിക്കുന്നു.

കോയിച്ചൻ നാട്ടിലെത്തിയത് രോഗക്കിടക്കയിലുള്ള പിതാവിനെ കാണാനാണ്. ആ വരവിന് മറ്റൊരു ഉദ്ദേശവുമുണ്ട്. കോഴികളെ പരിപാലിച്ചിരുന്ന കുഞ്ഞുമോൻ കോഴികൾക്കൊപ്പം കോഴിപ്പനി പിടിച്ചു് മരണപ്പെട്ടു. ആ കുടുംബത്തിന്റ എല്ലാം ഉത്തരവാദിത്വവും കുട്ടികളുടെ പഠനമെല്ലാം കോഴിപറമ്പൻ കൊറീത് ഏറ്റെടുത്തു. അതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. കൊറിതിന്റ മകൻ കോയിച്ചൻ പിതാവറിയാതെ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുമോളുടെ ഉത്തരവാദിത്വവും ഏറ്റെടുത്തു. മധുര സ്മരണയിൽ കഴിയുന്ന കുഞ്ഞുമോൾ കോഴി പൊരിച്ചു കാത്തിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞത്. ആ വാർത്ത അവളെ അഗാധ ചിന്തയിലേക്ക് വലിച്ചിഴച്ചു.

കോയിച്ചെന്റെ കാറിൽ നിന്ന് പോലീസ് ഒരു ജോണി വാക്കർ വിസ്‌കിയെടുത്തു് തിരിച്ചും മറിച്ചും നോക്കി. നാട്ടിൽ വരുമ്പോഴൊക്കെ കോയിച്ചൻ കുപ്പികൾ കൊണ്ടുവരാറുണ്ട്. കോഴിയും കുപ്പിയും കുഞ്ഞുമോളും അയാൾക്ക് വിലപ്പെട്ടതാണ്. പൊലീസിന് മറ്റൊരു വിവരംകൂടി കിട്ടി. രാജ്യത്തെ ജനതാ ഹർത്താൽ ദിവസം ഇയാളെ പോലീസ് പിടികൂടി വിട്ടയച്ചതാണ്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഫേസ് ബുക്ക് പരിശോധിച്ചു. മറ്റുള്ളവരുടെ കഴുത്തിൽ കത്തിവെക്കുന്ന പലതും വായിച്ചു. ബ്രിട്ടനിൽ ഇയാൾ അറിയപ്പെടുന്നത് കൊറോണ കോഴിയെന്നാണ്. ആ പേര് വരാൻ കാരണം സോഷ്യൽ മീഡിയയിലാണ് ഇദ്ദേഹം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതും അതിനെ വളർത്തി വലുതാക്കി മൊട്ട വിറ്റഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളർത്തുന്ന കോഴിപ്പനി ഇപ്പോൾ കൊറോണ വൈറസ്സായി മനുഷ്യരുടെയിടയിലും വളർത്തുന്നു. തന്റെ തെറ്റുകൾ പൊറുക്കണമെന്ന് പോലീസിനോട് കേണപേക്ഷിച്ചെങ്കിലും പോലീസുകാരൻ കണ്ണു കുർപ്പിച്ചു് വെറുപ്പോടെ നോക്കി പറഞ്ഞു. “നിന്നെപോലുള്ള വൈറസ് രോഗികൾ ജയിലിൽ കിടന്നാലെ പഠിക്കു”. കോയിച്ചൻ ദയനീയ ഭാവത്തിൽ കണ്ണു തുറന്ന് നോക്കി.

സംഭവമറിഞ്ഞ ലണ്ടനിൽ നഴ്‌സായി ജോലിചെയ്യുന്ന രണ്ട് മക്കളുള്ള ഭാര്യ അലീന പോലീസ് സ്റ്റേഷനിലുള്ള ഭർത്താവിനോട് വ്യാകുലപ്പെട്ടുകൊണ്ടറിയിച്ചു.

” ഇവിടുന്ന് നാട്ടിൽ പോയത് കൊറോണ പടർത്താനാണോ മനുഷ്യ? രോഗമുള്ള വ്യക്തിയുടെ ചുമ, തുമ്മൽ, രോഗബാധയുള്ള വ്യക്തികൾ സ്പര്ശിച്ച വസ്തുക്കളിൽ തൊട്ടാൽ പകരുന്നതൊക്കെ അറിയില്ലേ? വീട്ടിലിരിക്കാതെ വൈറസ് പരത്താൻ ഇറങ്ങിയിരിക്കുന്നു? ആരെ കാണാനാണ് ഇത്ര തിടുക്കത്തിൽ പോയത്? ഈ രാജ്യത്തിനും നാണക്കേടുണ്ടാക്കുമെല്ലോ?

ആരെ കാണാനെന്നുള്ള ചോദ്യം കേട്ടപ്പോൾ ഹ്ര്യദയം കുതിക്കുവാൻ തുടങ്ങി. തന്റെ തലക്ക് മുകളിൽ നാട്ടിലെ കാമുകിയുടെ വാൾ തൂങ്ങികിടക്കുന്നത് അലിനക്കറിയില്ല. മാതാപിതാക്കളെ കാണാൻ വളരെ ഉത്സാഹത്തോടെ പോകുമ്പോൾ ഭർത്താവ് കാമുകിയുമായി പ്രേമസുഖത്തിൽ പുളച്ചൊഴുകാനെന്ന് ഒരു ഭാര്യയും ചിന്തിക്കില്ല. പേരിനും പെരുമക്കും വേണ്ടി സോഷ്യൽ മീഡിയയിൽ എന്തെങ്കിലും കത്തിച്ചുവിടുമെങ്കിലും ദാമ്പത്യ ജീവിതത്തിൽ മറ്റൊരു പരിഷ്ക്കാരം വരുത്തുമെന്ന് അലീന വിശ്വസിക്കില്ല. നല്ല ഭർത്താക്കന്മാർക്ക് അങ്ങനെ മൂടുപടമിട്ട് നടക്കാൻ സാധിക്കുമോ?

പള്ളിയിൽ പോകുമ്പോഴൊക്കെ ഭർത്താവ് ബാഹ്യഡംബരങ്ങളിൽ മിഴിവ് കാണിക്കാറുണ്ട്. ആ മുഖം വടിച്ചു മിനുക്കി, പള പളുപ്പൻ കറുത്ത കോട്ടും സ്യൂട്ടും അതിൽ സുഗന്ധം പരത്തുന്ന പെർഫ്യൂമടിച്ചു് തിളങ്ങുന്ന ഷൂസു൦ കറുത്ത കണ്ണടയും സ്ത്രീകളുടെ ശ്രദ്ധ ക്ഷണിക്കാൻ മാത്രമെന്ന് അലീനയുടെ കൂട്ടുകാരി ആനി പറഞ്ഞപ്പോഴാണ് അതിന്റ ദൂഷ്യവശം മനസ്സിലാക്കി അലീന ഒപ്പം പോകാൻ തുടങ്ങിയത്. ആദ്യ കുടിക്കാഴ്ചയിൽ തന്നെ ഇയാളൊരു കോഴിയെന്ന് ആനി മനസ്സിലാക്കി അകൽച്ച പാലിച്ചു. ഇപ്പോൾ ആ കോഴിപ്പനി സോഷ്യൽ മീഡിയയിലാണ് കാണുന്നത്. ഭർത്താവിനെ ഓർത്തിരുന്ന അലീനയുടെ മനസ്സ് പള്ളിക്കുള്ളിലെ ഭിത്തികളിൽ ചിറകുവിരിച്ചു പറക്കുന്ന സുന്ദരിമാരായ മാലാഖമാരിലെത്തി. ഏതൊരു പുരുഷനും അതിന് മുകളിൽ ചിറക് വിടർത്തി പറക്കാൻ ശ്രമിക്കും. ആ മാലാഖമാരെ കണ്ട് തന്റെ കണ്ണ് കുളുർത്തിരിന്നു. ഭക്തി പ്രകടനങ്ങൾ കാഴ്ച്ചവെക്കുന്ന ഈശ്വരന്റ കൂടാരങ്ങൾ ആഡംബരത്തിൽ ഉല്ലസിക്കുന്നു. സുന്ദരിമാർ മണ്ണിലെ പക്ഷികളായി പലരുടെയും ഹൃദയത്തിൽ നിർബാധം വന്നിരിക്കുന്നു. ചിലർക്ക് പദവികളാണ് പ്രധാനം. ഈ കൊറോണ കൊവിഡിനെ മനുഷ്യരിലൂടെ ഈശ്വരൻ അയച്ചതാണോ? ഈശ്വരൻ തന്ന പ്രപഞ്ചത്തെ മനുഷ്യർ മാലിന്യകൂമ്പാരമാക്കിയത് മാത്രമല്ല അവന്റെ മനസ്സും പാപ മാലിന്യത്താൽ നിറഞ്ഞിരിക്കുന്നു. മനുഷ്യർ കിളിക്കൂടുകളിൽ അഭയം പ്രാപിച്ചു. ശത്രു മുന്നിൽ പത്തിവിരിച്ചാടുന്നു. എങ്ങും ഭയം, മൗനം, നിശ്ശബ്‌ദം. ഈശ്വരന്റെ കാലൊച്ചകൾ കാതുള്ളവൻ കേൾക്കട്ടെ

ശിവജ കെ.നായർ.

 പച്ച മരത്തിന്റെ ഉച്ചിയിൽ
മകര വെയിൽ
തിളച്ചുമറിഞ്ഞു.
ഇലകൾ കൊഴിച്ചെറിഞ്ഞ്
ജല സമൃദ്ധിതേടിയ
കൊമ്പിൻ മുനമ്പിൽ
ചുവന്നുതുടുത്തൊരൊറ്റപ്പൂവ് മാത്രം
ഉദിച്ചങ്ങനെ
ജ്വലിച്ചു നിന്നു .
വെയിൽത്തിളപ്പിലേയ്ക്ക്

ചൂടുചോര ചാറിയ
ഒരുൻമാദിനിപ്പൂവ് !

വേനലൊഴുക്കിനെതിരെ
ഒരീറൻ കാറ്റ്
പലവട്ടം നീന്തിക്കയറിയ
നേരത്ത്
നരകയറിയ
ഉമിക്കുന്നു മല
ചമഞ്ഞൊരുങ്ങിയ
ഒട്ടിയക്കുഴിയുടെ നേർക്ക്
ഒരു വിളറിയ
ചിരിയെറിഞ്ഞു
തിളച്ചു കുറുകി
തണുത്തുറഞ്ഞ
വെയിൽ
കൊത്തിക്കുടിച്ച്
പൂച്ച വയലിലെ
കാക്കകൾ
ആർപ്പുവിളിച്ചു.
ഒഴുക്കു വറ്റിയ ഒരു
തോടിന്റെ കരയിലെ
പനങ്കൂട്ടത്തിന്റെ
തണലിലപ്പോഴും
തിന്നു കൊഴുത്ത
ഒരെരുമ ഇരുട്ടിന്റെ വന്മല പോലെ
നീണ്ടു നിവർന്നങ്ങനെ
കിടപ്പുണ്ടായിരുന്നു…. !


ശിവജ കെ.നായർ.

ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

 

ഡോ. ഐഷ വി

ചില കേട്ടറിവുകളും അനുഭവങ്ങളും ഓർമ്മകളെ പൂർണ്ണതയിലേയ്ക്ക് നയിക്കുന്നു. അതിലൊന്നാണ് എന്നെ ആരെങ്കിലും വിളിക്കുമ്പോൾ ” എന്തോ” യെന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്ത. ശാന്തയുമൊത്തുള്ള ഞങ്ങളുടെ ചില്ലിട്ട കുടുംബ ഫോട്ടോ വീട്ടിലെ ഭിത്തിയിൽ തൂങ്ങുന്നുണ്ട്. എന്നെ രണ്ടര വയസ്സിൽ കാസർഗോഡ് നെല്ലി കുന്നിലുള്ള ഗിൽഡിന്റെ നഴ്സറിയിലാക്കി. നഴ്സറിയിൽ നിന്നും വീട്ടിലെത്തിയാൽ ഞാനേതെങ്കിലും മൂലയിൽ ചെന്നിരിക്കും. അച്ഛനമ്മമാർ വിളിച്ചാൽ വിളി കേൾക്കില്ല. ഐഷേ എന്നു വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കണം എന്നാണ് അച്ഛന്റെ നിബന്ധന. പക്ഷേ ഞാൻ മിണ്ടാതിരിക്കും. എന്നെ വീടിന്റെ മുക്കിലും മൂലയിലും അന്വേഷിച്ച് നടക്കേണ്ടതിനാൽ അച്ഛനമ്മമാർക്ക് ദേഷ്യം വന്നിരുന്നു. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായത് ശാന്ത ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരംഗത്തെപ്പോലെ വന്നതിനു ശേഷമാണ്.

ശാന്ത ഞങ്ങളുടെ വീട്ടിലെങ്ങനെ എത്തിയെന്നറിയേണ്ടേ? ശാന്തയുടെ അച്ഛന് തുകൽപ്പെട്ടിയുണ്ടാക്കി വിൽക്കുന്ന ബിസിനസ് ആയിരുന്നു. അച്ഛൻ അദ്ദേഹത്തിന്റെ പക്കൽ നിന്നും രണ്ട് തുകൽ പെട്ടികൾ വാങ്ങി. രണ്ടും നല്ല വലുപ്പമുള്ള പെട്ടി കൾ . ഒന്ന് കറുപ്പും ഒന്ന് ചുവപ്പും. ഒന്നിൽ അച്ഛൻ ഓഫീസ് കാര്യങ്ങൾ സൂക്ഷിച്ചു വച്ചു. ഒന്നിൽ വസ്ത്രങ്ങളും. പെട്ടി വിറ്റയാളുടെ വീട്ടുകാര്യങ്ങൾ അച്ഛൻ അന്വേഷിച്ചു കാണും . അല്പം സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണ്. അദ്ദേഹത്തിന്റെ മകൾ ശാന്ത ഹൈസ്കൂളിൽ പഠിയ്ക്കുന്നു. ശാന്തയെ കൂടെ നിർത്തി പഠിപ്പിക്കാമെന്ന് അച്ഛൻ ഏറ്റു. എന്റെ ഒറ്റപ്പെടലിന് ഒരവസാനമാവുമെന്ന് അച്ഛൻ കരുതി. അങ്ങനെ ശാന്ത ഞങ്ങളുടെ വീട്ടിലെത്തി. എനിയ്ക്കാരു ചേച്ചിയായി. ശാന്ത ഞങ്ങളുടെ വീട്ടിൽ നിന്ന് രാവിലെ സ്കൂളിൽ പോകും. ഞാൻ നഴ്സറിയിലേയ്ക്കും. വൈകിട്ട് ശാന്ത എത്തുമ്പോഴേയ്ക്കും ഞാനുമെത്തും. പിന്നെ ശാന്ത എന്റെ കൂടെ കളിക്കും വർത്തമാനങ്ങൾ പറയും. അച്ഛനമ്മമാർ എന്നെ പേരു ചൊല്ലി വിളിക്കുമ്പോൾ ഞാൻ അനങ്ങാതിരിക്കുന്ന വിവരം ശാന്ത മനസ്സിലാക്കി. ശാന്ത വളരെ കഷ്ടപ്പെട്ട് എന്നെ എന്തായെന്ന് വിളി കേൾക്കാൻ പഠിപ്പിച്ചു. പിന്നെ ആരെന്റെ പേര് വിളിച്ചാലും എന്തോ യെന്ന് വിളി കേൾക്കുക പതിവായി. ഒരിക്കൽ എനിയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുറേ മണിക്കൂറുകൾ ഇരിക്കാനിടയായി.

അവിടെ ഉച്ചഭാഷിണിയിലൂടെ ഏതോ ഒരു ഐഷ പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ കാണണമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഈ പേര് കേട്ടപ്പോൾ ഞാൻ ശാന്ത പഠിപ്പിച്ച “എന്തോ ” യെന്ന് വിളി കേൾക്കാൻ തുടങ്ങി. അന്നേരം അമ്മ പറഞ്ഞു : അത് മോളെയല്ല വിളിക്കുന്നത് , വേറെ ഏതോ ഐഷയെയാണെന്ന്. എങ്കിലും വീണ്ടും വീണ്ടും ഉച്ചഭാഷിണിയിലൂടെ ഈ പേര് കേട്ടപ്പോൾ ഞാൻ വിളി കേട്ടുകൊണ്ടേയിരുന്നു. “എന്തോ “യെന്ന വാക്ക് എന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത് വച്ചതു പോലെയായിരുന്നു.

ശാന്ത പത്താം ക്ലാസ്സ് കഴിഞ്ഞ് പോയ ശേഷം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞങ്ങളെ കാണാനെത്തി. ശാന്തയുടെ അനുജത്തിയുമായാണ് എത്തിയത്. ഞങ്ങൾക്ക് ബിസ്ക്കറ്റും പലഹാരങ്ങളും കൊണ്ടുവന്നിരുന്നു. അപ്പോൾ ശാന്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അമ്മ ഞങ്ങൾ കുട്ടികൾക്ക് ശാന്തയേയും അനുജത്തിയേയും പരിചയപ്പെടുത്തിത്തന്നു. ചായയും കുടിച്ച് ഞങ്ങളെ കുറേ നേരം ഊഞ്ഞാലാട്ടിയ ശേഷമാണ് ശാന്തയും അനുജത്തിയും പോയത്. പെട്ടികൾ അലമാരയ്ക്ക് വഴി മാറി. ശാന്തയുടെ അച്ഛൻ നിർമ്മിച്ച തുകൽ പെട്ടികൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അച്ഛന്റെ പക്കൽ ഭദ്രമായുണ്ട്.

ഡോ.ഐഷ . വി.

 

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

ഡോ. ഐഷ വി

പയസ്വിനിയും പുലിക്കുന്നും ടെലിവിഷനും.

ചില അവധി ദിവസങ്ങളിൽ അച്ഛൻ ഞങ്ങളേയും കൊണ്ട് നടക്കാൻ പോകാറുണ്ട്. അങ്ങനെ അനുജത്തിയ്ക്ക് ആറു മാസമായ സമയത്ത് (1973)ഒരവധി ദിവസം അച്ഛനും അമ്മയും അനുജനും ഞാനും അനുജത്തിയുമായി നടക്കാനിറങ്ങി. അനുജത്തി അമ്മയുടെ ഒക്കത്താണ്. അച്ഛനിത്തിരി വേഗത കൂടുതലാണ്. അച്ഛന്റെ ഒപ്പമെത്താൻ ഞാനും അനുജനും ഓടുന്നുണ്ട്. നെല്ലിക്കുന്നിൽ നിന്നും കാസർഗോഡ് പട്ടണത്തിലെത്തി വലത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്നു. അപ്പോൾ ഞങ്ങൾ അച്ഛനോട് ചോദിച്ചു. അച്ഛാ എത്താറായോ? അച്ഛൻെറ മറുപടി ഈ പുലിക്കുന്ന് കയറി ഇറങ്ങിയാൽ ചന്ദ്രഗിരിപ്പുഴയായി. ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നു കൂടി പേരുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ രണ്ട് പേരുകളും എനിക്കിഷ്ടപ്പെട്ടു. ഞങ്ങൾ പുലിക്കുന്ന് കയറി. പുലിക്കുന്നിന് മുകളിലൂടെ വീണ്ടും മുന്നോട്ട് നടന്നപ്പോൾ ഇറക്കമായി. ഒരു കയറ്റത്തിന് ഒരിറക്കവുമുണ്ട്. ഒരു കുന്നിന് ഒരു കുഴിയുമുണ്ട്. ഇറക്കo ഞങ്ങൾക്കൊരാശ്വാസമായി. അച്ഛൻ വേഗത അല്പം കുറച്ചിട്ടുണ്ട്. പുലിക്കുന്നു കയറിയ ആയാസത്തിലാവണം. നദി കടലിനോടടുക്കുമ്പോൾ വേഗത കുറയും. ഞങ്ങൾ ഇറക്കമിറങ്ങുമ്പോൾ അമ്മയാണത് കണ്ടുപിടിച്ചത്. വഴിയുടെ വലതു ഭാഗത്തായി ധാരാളം കാറ്റാടി മരങ്ങൾ. അങ്ങനെ ആദൃമായി ഞാൻ കാറ്റാടി മരം കണ്ടു. അമ്മ പറഞ്ഞു: നല്ല കാറ്റ്. നമ്മൾ വീടു വയ്ക്കുമ്പോൾ ഒരു കാറ്റാടി മരം കൂടി നട്ടുപിടിപ്പിക്കണം. അച്ഛനും അത് ശരിവച്ചു. ഞാനത് മനസ്സിൽ കുറിച്ചു. പിന്നീട് ധാരാളം വൃക്ഷങ്ങൾ സ്വന്തം കൈ കൊണ്ട് നട്ടുപിടിപ്പിച്ചെങ്കിലും അമ്മ കാറ്റാടി മരം മാത്രം നട്ടില്ല. ഇരുപതോളം വർഷങ്ങൾക്കു ശേഷം ഒരു കാറ്റാടി മരവും കുറേ തേക്കിൻ തൈകളും വാങ്ങി കൊടുത്തെങ്കിലും അച്ഛനമ്മമാർ അവർ താമസിക്കുന്ന വീട്ടു പറമ്പിൽ അതു നട്ടില്ല. കൃഷിയുടെ കൂടെ അവ വേണ്ടത്രേ.

പുലിക്കുന്നിറങ്ങി പയസ്വിനിയെ ഞങ്ങൾ കൺകുളിർക്കെ കണ്ടു. തീരത്ത് കുറച്ചുനേരം വിശ്രമിച്ചു. പിന്നെ പതുക്കെ പുലിക്കുന്ന് കയറി ഇറങ്ങി നെല്ലിക്കുന്നിലെ വാടക വീട്ടിലേയ്ക്ക് . പിന്നീട് പല പ്രാവശ്യം പുലിക്കുന്നിലും പുഴക്കരയിലും എത്തിയിട്ടുണ്ട്. ഈ യാത്രകൾ ഞങ്ങൾക്ക് വളരെ സന്തോഷം നൽകി. ഒപ്പം ദീപ്തമായ ഓർമ്മകളും. ഒരിക്കൽ പുലിക്കുന്നിലെത്തിയത് ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കോമ്പൗണ്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന എഞ്ചിനീയറും കുടുംബവും പുലിക്കുന്നിലേയ്ക്ക് താമസം മാറിയപ്പോഴാണ്. ഞങ്ങൾ അവരുടെ വീട്ടിലെത്തി. ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ കുട്ടികൾ കളിച്ചു. മുതിർന്നവർ വർത്തമാനം പറഞ്ഞിരുന്നു.

പിന്നീട് അച്ഛൻ ഞങ്ങളെ പുലിക്കുന്നിൽ കൊണ്ടുപോയത് ടെലിവിഷൻ കാണാനാണ് (1974-ൽ ). അന്ന് ഡൽഹിയിൽ നിന്നാണ് സംപ്രേക്ഷണം. അന്ന് അച്ഛൻ പറഞ്ഞു തന്നത് കേബിൾ വഴിയാണ് സംപ്രേക്ഷണം എന്നാണ്. അവിടെ വലിയ ഒരു ഡിഷ് ആന്റിനയും സ്ഥാപിച്ചിരുന്നു. ഒരു പക്ഷേ കേരളത്തിൽ ആദ്യമായി ടെലിവിഷൻ സ്ഥാപിച്ചത് പുലിക്കുന്നിലായിരിക്കും. അന്ന് ഇൻസാറ്റ് പോലുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിട്ടില്ലായിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി . ഇന്ദിരാ ഗാന്ധിയേയും ഞങ്ങൾ ടെലിവിഷനിൽ കണ്ടിരുന്നു. ടെലിവിഷൻ വരുന്നതിന് മുമ്പ് റേഡിയോ മാത്രമാണുണ്ടായിരുന്നത്. ടെലിവിഷൻ വന്നതിനു ശേഷം ധാരാളം പേർ പുലിക്കുന്നിലെത്തി ടെലിവിഷൻ വാർത്തകൾ കേട്ടു. അച്ഛൻ പറഞ്ഞു തന്നത് ശ്രീമതി ഇന്ദിരാഗാന്ധിയാണ് ടെലിവിഷന് വളരെ പ്രാധാന്യം നൽകി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ടെലിവിഷൻ സൗകര്യം നടപ്പിലാക്കി വാർത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്.

ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കര താഴത്ത് താമസിക്കുമ്പോൾ 1978-ൽ അച്ഛൻ ഞങ്ങളെ കൊല്ലം എസ് എൻ കോളേജിൽ വച്ചു നടന്ന എക്സിബിഷൻ കാണാൻ കൊണ്ടുപോയി. ഇത്തരം വലിയ എക്സിബിഷന് തുടക്കം കുറിച്ചത് ശ്രീ നാരായണ ഗുരുവാണ്. പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് നടന്ന എക്സിബിഷനുകൾ പൊതുജനങ്ങൾക്ക് സഹായകമായി. മുമ്പേ നടന്ന ദീർഘവീക്ഷണമുള്ള ധിഷണാശാലികൾ പിൻപേ വന്ന വർക്ക് വഴി കാട്ടിയാകുന്നു. അന്നത്തെ എക്സിബിഷനിൽ ക്ലോസ്ഡ് സർക്യൂട്ട് റ്റിവി കാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. റ്റിവിയിലൂടെ അവർ ഞങ്ങളെ കാട്ടിത്തന്നു.

1982 എഷ്യാഡ് ഡൽഹിയിൽ നടക്കുന്ന സമയം. ഞങ്ങൾ ഭൂതക്കുളം ലതിക കോളേജിൽ ട്യൂഷന് പോയിരുന്നു. ലതിക കോളേജിന്റെ ഉടമസ്ഥൻ ഗോപാലകൃഷ്ണപിള്ള സാറ് ഒരു ടി വി വാങ്ങിയിരുന്നു. സാറിന്റെ വീട് ഊന്നിൻ മൂട്ടിലാണ്. അവിടെയും ലതിക കോളേജ് പ്രവർത്തിക്കുന്നുണ്ട്. ഭൂതക്കുളം ലതികയുടെ ചുമതല വഹിച്ചിരുന്ന ഉദയകുമാർ സർ ഞങ്ങളെ വരി വരിയായി ഭൂതക്കുളത്തു നിന്നും ഊന്നിൽ മൂട്ടിലേയ്ക്ക് നടത്തി ടെലിവിഷനിൽ ഏഷ്യാഡ് കാട്ടിത്തരുവാനായി കൊണ്ടുപോയി. വൈകുന്നേരം അതൊക്കെ കണ്ട് അല്പം വൈകിയാണ് വീട്ടിലെത്തിയത്.

1983 എന്റെ ക്ലാസ്സിൽ പഠിച്ച ഇന്ദിരയുടെ അച്ഛൻ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു ടെലിവിഷൻ കൊണ്ടുവന്നു. വീട്ടിന്റെ ജനലഴിയുടെ അടുത്ത് റോഡിനഭിമുഖമായി വച്ച ടെലിവിഷനിലെ കാഴ്ചകൾ പ്രീഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് വരികയായിരുന്ന ഞാൻ ഏതാനും നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീട്ടിലേയ്ക്ക് പോരുക പതിവാക്കി. ചിറക്കര ഗ്രാമത്തിൽ ആദ്യമായി ടെലിവിഷൻ എത്തിയത് ചിറക്കര ത്താഴത്ത് കശുവണ്ടി ഫാക്ടറിക്കടുത്തുള്ള ഈ വീട്ടിലാണെന്ന് പറയാം. ഒന്നോ രണ്ടോ മാസത്തിനകം ഇന്ദിരയുടെ വീട്ടിലെ ടെലിവിഷൻ അപ്രതൃക്ഷമായി.

1984 ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ച സമയം. വാർത്തകളും ശവസംസ്ക്കാര ചടങ്ങുകളും തത് സമയം സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ജനത്തിന് ആഗ്രഹമായി. അന്ന് ചിറക്കരയിൽ മൂന്ന് വീടുകളിൽ ടെലിവിഷൻ എത്തിയിരുന്നു . ഒന്ന് എന്റെ ക്ലാസ്സിൽ പഠിച്ച മനോജിന്റെ വീട്ടിൽ (ശ്രീ കുഴുപ്പിൽ വിശ്വംഭരന്റെ വീട്). രണ്ട് കാട്ടി കടയോടടുത്ത ഒരു ലണ്ടൻകാരുടെ വീട്ടിൽ. അവർ ടെലിവിഷൻ വാങ്ങിയതല്ല. ഒരു കോ ഓപറേറ്റീവ് ബാങ്കിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ചതാണ്. മൂന്ന് എന്റെ ജൂനിയറായി പഠിച്ച സതിയുടെ വീട്ടിൽ . ജനതാ ജംഗ്ഷനും മൂലക്കടയ്ക്കും ഇടയിലാണ് ഈ വീട്. മൂന്ന് വീടുകളും തമ്മിൽ ഒന്ന് – ഒന്നര കിലോമീറ്റർ അകലം കാണും. ഇതൊക്കെ ഞാനെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു എന്ന് നിങ്ങൾ ധരിക്കുന്നുണ്ടാകാം.
ശവസംസ്കാര ചടങ്ങുകൾ തത്സമയം കാണാൻ വ്യഗ്രതയുള്ള രണ്ടു പേർ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു എന്നതു തന്നെ : എന്റെ അനുജനും അനുജത്തിയും . അനുജൻ അനിൽകുമാർ വിളിക്കുന്നിടത്തേയ്ക്കല്ലാം അനുജത്തി അനിതയും കൂടെ പോകും (അച്ഛൻ വീട്ടിലുണ്ടെങ്കിൽ രണ്ടു പേരും വീട്ടിൽ കാണും . കേട്ടോ?) അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ വൈദ്യുതി വിളക്കിന് വോൾട്ടേജ് വളരെ കുറവായിരുന്നു. പാഠപുസ്തകങ്ങൾ വായിക്കാനും ഞങ്ങൾ നന്നേ പ്രയാസപ്പെട്ടിരുന്നു. ശ്രീ സി വി പത്മരാജൻ വൈദ്യുതി മന്ത്രിയായ സമയത്ത് വാഴ വിള ജങ്ഷനടുത്തായി ഒരു ട്രാൻസ്ഫോർമർ സ്ഥാപിയ്ക്കുന്നതു വരെ ഈ പ്രശ്നം തുടർന്നു. അങ്ങനെ വോൾട്ടേജ് കുറയുമ്പോൾ ടെലിവിഷൻ പ്രവർത്തിക്കാതാകും. ശവസംസ്ക്കാര ചടങ്ങുകൾ തത്സമയം കാണാനായി മനോജിന്റെ വീട്ടിലെത്തിയ അനുജനും അനുജത്തിയും ഉള്ള കുറുക്കു വഴികളിലൂടെ സഞ്ചരിച്ച് കാട്ടി കടയ്ക്കടുത്ത ലണ്ടൻകാരുടെ വീട്ടിലെത്തി. അവിടെയും പ്രശ്നമായപ്പോൾ നേരെ സതിയുടെ വീട്ടിലേയ്ക്ക്. അങ്ങനെ ചടങ്ങുകൾ ഭാഗികമായെങ്കിലും കാണാൻ പറ്റിയ ചാരിതാർത്ഥ്യത്തോടെ അനുജനും അനുജത്തിയും വീട്ടിലെത്തി.

പിന്നീട് ഞങ്ങളുടെ അയൽപക്കത്തെ ലണ്ടൻകാരായ സരസ്വതിയക്കയുടെ വീട്ടിലും ടെലിവിഷൻ എത്തി. പിന്നീട് ടിവി പല വീടുകളിലും എത്തി. എത്തിയിടത്തെല്ലാം അയൽ പക്കക്കാരും കൂട്ടമായെത്തി ടി വി കണ്ടു. മിക്കവാറും എല്ലാ വീട്ടുകളിലും ടീവി എത്തിയപ്പോഴേയ്ക്കും അയൽ ബന്ധങ്ങളും മുറിഞ്ഞു. സരസ്വതിയക്കയുടെ വീട്ടിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഷേക്സ്പിയർ നാടകം കാണാൻ ഞാനും പോയിട്ടുണ്ട്.

ടെലിവിഷൻ വ്യാപകമായപ്പോൾ ചില ലേഖകർ വിഢിപ്പെട്ടിയുടെ ഗുണത്തേയും ദോഷത്തേയും കുറിച്ച് ലേഖനങ്ങൾ പത്രത്തിലും മാസികകളിലും എഴുതി. നിവർന്നിരുന്നു കണ്ണും ടി വിയും നേർ രേഖയിൽ വരത്തക്കവിധം പ്രകാശമുള്ള മുറിയിലിരുന്നു ടി വി കാണുക. ടീവി കാണുന്നവർ വൈറ്റമിൻ എ കൂടുതൽ കഴിക്കുക എന്നിവ അവയിൽ ചിലതാണ്. വിഢിപ്പെട്ടിയെ വിമർശിച്ചവരും ധാരാളം. സർവ്വസാധാരണമായപ്പോൾ ചാനലുകളുടെ എണ്ണം കൂടിയപ്പോൾ പ്രസാർ ഭാരതി ബില്ലു വന്നപ്പോൾ റേഡിയോയ്ക്കും ടെലിവിഷനും വെവ്വേറെ സംപ്രേക്ഷണ കേന്ദ്രങ്ങൾ വന്നപ്പോൾ സ്വകാര്യ ടെലിവിഷൻ ചാനലുകൾ വന്നപ്പോൾ പുതു തലമുറയ്ക്ക് ഭാവനയ്ക്കനുസരിച്ച് ധാരാളം അവസരങ്ങൾ വന്നപ്പോൾ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. പിന്നെ ഓരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകാരം ചാനലുകൾ മാറി മാറി കണ്ടു. മാറ്റം ഒരനിവാര്യതയാണ്. കാലത്തിനൊത്ത് കോലവും മാറണമെന്നല്ലേ ചൊല്ല്.വിഢിപ്പെട്ടിയിലും ധാരാളം മാറ്റങ്ങൾ വന്നു. ബ്ലാക്ക് ആന്റ് വൈറ്റ് മാറി കളറായി . എൽ സി ഡി യു o എൽ ഇ ഡി യുമൊക്കെ വന്നപ്പോൾ സ്റ്റാന്റിലോ മേശപ്പുറത്തോ സ്ഥാനമുണ്ടായിരുന്ന ടി വി യുടെ സ്ഥാനം ഭിത്തിയിലായി. ടെക്നോളജി മാറുന്നതിനുസരിച്ച് ടെലിവിഷൻ സർവീസുകളും ആന്റിനയും ഒക്കെ മാറി. പൊതു ജനങ്ങളുടെ അറിവു o അതനുസരിച്ച് മാറി. സഭാ നടപടികൾ ടെലിവിഷനിൽ കാണാമെന്നായി. സാങ്കേതിക വിദ്യയേയും മാറ്റത്തേയും നമ്മൾ മനസ്സിലാക്കി നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്യുക.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

RECENT POSTS
Copyright © . All rights reserved