literature

രാജു കാഞ്ഞിരങ്ങാട്

ഒരു ചെടിയിൽ ഇരുനിറപ്പൂക്കളോ
ഒരമ്മയ്ക്കിരുമുഖക്കാഴ്ച്ചയോ
ഇല്ലെനിക്കു ബാല്യ, കൗമാരങ്ങൾ
സാന്ത്വന സ്നേഹങ്ങൾ അമ്മതൻ –
താരാട്ട്
അനുഗ്രഹിച്ചില്ലമ്മ അക്ഷതം കൊണ്ട്
ആശ്വസിപ്പിച്ചില്ല ഒരു ചെറു വാക്കിനാൽ
ആക്രോശിക്കുന്നമ്മ, നിറുകയിൽ –
കൈചേർത്ത്
നശിച്ചുപോകുവാൻ നാമം ജപിക്കുന്നു
അഹല്യയാകുവാനാശിച്ചു ഞാനന്ന്
സീതയായ് ധരപിളർന്നു താഴാനും
പാഴ് ച്ചെടിയെന്നു പറിച്ചെറിഞ്ഞിട്ടും
‘ചൊറിയണം’ യെന്നുപേർ ചേർത്തു –
വിളിച്ചിട്ടും
ആരും തിരിഞ്ഞു നോക്കാതേയിരുന്നിട്ടും
തളിരിട്ടുതാനെയാ പെൺകൊടിമണ്ണിതിൽ
കൂടപ്പിറപ്പുകൾ കോർത്തെടുത്തീടുന്നു
അച്ഛനോ നിസ്സംഗമേലാപ്പണിയുന്നു
നൊന്തു പെറ്റുള്ളൊരമ്മയിതെങ്ങിനെ
സ്വന്തം ചോരയേ കൊല്ലാക്കൊല ചെയ്യുന്നു
മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി
അമ്മയെന്നപരനാമത്തിലറിയുന്നുണ്ടിന്നും

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ഡോ. ഐഷ വി

ഈ ഭൂമിയിൽ ജീവിച്ച് മരിക്കുമ്പോൾ മറ്റുള്ളവർക്ക് ഓർക്കാൻ തക്ക സുകൃതങ്ങൾ അവശേഷിപ്പിച്ച് പോകുന്നവർ വളരെ കുറവാണ്. അങ്ങനെ 146 വർഷം മുമ്പ് കഥാവശേഷനായ കേവലം 49 വർഷ o മാത്രം (1825 -1874) ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന ആദ്യ കാല നവോത്ഥാന നായകൻ ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കല്ലിശേരി വേലായുധപണിക്കർ . ജീവിച്ചിരുന്ന 49 വർഷം കൊണ്ട് അവർണ്ണർക്ക് ജീവിക്കാൻ വളരെയധികം പ്രയാസം നേരിട്ട ഇരുളടഞ്ഞ കാലഘട്ടത്തിൽ അവർക്ക് വേണ്ടി പോരാടിയ വീരനായ ധീരനായ പോരാളിയുടെ ചരിത്രം അവിസ്മരണീയമാക്കുവാൻ ആർകെ സമുദ്രയെന്ന ശ്രീ രാധാകൃഷ്ണൻ രചിച്ച കാവ്യ ഗാഥ. വേലായുധ ചേകവർ എന്ന് പേരിട്ട ഈ കാവ്യ ഗാഥയുടെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ഈ സെപ്റ്റംബർ 28 വൈകുന്നേരം 4 മണിക്ക് എനിക്കും നിയോഗമുണ്ടായി. ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ഫീനിക്സിന്റെ അച്ഛനാണ് ശ്രീ രാധാകൃഷ്ണൻ എന്ന കഥാകാരൻ . ഈ കാവ്യ ഗാഥയെ കുറിച്ച് സെപ്റ്റംബർ 28 ന്റെ മലയാള മനോരമ പത്രത്തിൽ ” പെടപെടയ്ക്കണ കവിത” എന്ന പേരിൽ ഒരു വാർത്ത വന്നിരുന്നു. ശ്രീ രാധാകൃഷ്ണൻ എന്ന മത്സ്യ തൊഴിലാളി ഈ ഗാഥ രചിക്കുമ്പോൾ അതിന്റെ പശ്ചാത്തലം സമുദ്രമായിരുന്നു. മൊബൈലിൽ റിക്കോർഡ് ചെയ്ത് വാട് സാപ്പിലൂടെ സമുദ്രത്തിൽ നിന്നും വായു മാർഗ്ഗം കരയിലേയ്ക്കൊഴുകിയ ഗാഥ. കേവലം എഴുപത് വരികളിലൂടെ മനോഹരമായ വരകളിലൂടെ ആറാട്ടുപുഴ വേലായുധപണിക്കർ എന്ന മുമ്പേ നടന്ന പോരാളിയുടെ ജീവിതത്തിന്റെ 9 മിനുട്ടിൽ ഒതുങ്ങുന്ന ദൃശ്യാവിഷ്കാരമാണ് ” വേലായുധ ചേകവർ” എന്ന ഗാഥ. മാഗ് മ യുട്യൂബ് ചാനലിലൂടെയാണ് ഇത് പ്രകാശനം ചെയ്തത്.

സെപ്റ്റംബർ 28 ന് ഞങ്ങളുടെ കോളേജിൽ അഡ് മിഷൻ ദിവസമായിരുന്നു. സമയത്ത് ഗാഥയുടെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ പറ്റുമോ എന്ന് എനിക്കും പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോണിനും സംശയമായിരുന്നു. അതിനാൽ പി റ്റി എ പ്രസിഡന്റ് എന്നോട് പറഞ്ഞു: കാര്യങ്ങൾ പറഞ്ഞു കൊണ്ട് രാധാകൃഷ് ണന് ഒരു മെസ്സേജ് അയക്കാൻ . അങ്ങനെ ആശംസകൾ നേർന്നുകൊണ്ട് ഞാൻ ഒരു സന്ദേശം നൽകി.

അഡ് മിഷൻ കഴിഞ്ഞപ്പോൾ സമയമുണ്ട്. ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ തീരുമാനിച്ചു . മംഗലം ഗവ ഹയർ സെക്കന്ററിയ്ക്കും ഇടയ്ക്കാട് ശ്രീ വേലായുധ പണിക്കർ അവർണ്ണർക്കായി പണിയിച്ച ശിവക്ഷേത്രത്തിനും സമീപമുള്ള ആറാട്ടുപുഴ വേലായുധപണിക്കർ സ്മാരക ആഡിറ്റോറിയത്തിൽ ഞങ്ങളെത്തി. ഞങ്ങൾ ചെല്ലുമ്പോൾ കഥാകാരൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് ആഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പേരും ഫോൺ നമ്പരും ഒരു ബുക്കിൽ രേഖപ്പെടുത്തിയ ശേഷം കൈയിൽ സാനിടൈസറും പുരട്ടി ഞങ്ങൾ ആഡിറ്റോറിയത്തിനകത്ത് കയറി .

ചടങ്ങിൽ ഡോ.ഐഷ വി പ്രസംഗിക്കുന്നു

അകലങ്ങളിൽ ഇട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഞാൻ ഇരിപ്പുറപ്പിച്ചു. അടുത്തതിൽ പിറ്റി എ പ്രസിഡന്റും . ഉത്ഘാടകനായ ശ്രീ രാജീവ് ആലുങ്കൽ എത്താൻ കുറച്ചു കൂടി വൈകുമെന്നറിഞ്ഞു. ഒരു ഫോൺ വന്നപ്പോൾ പിറ്റി എ പ്രസിഡന്റ് പുറത്തേയ്ക്കിറങ്ങി. അടുത്ത കസേരയിലിരുന്ന മറ്റൊരാളോട് ശ്രീ വേലായുധ പണിയ്ക്കരെ കുറിച്ചുള്ള പുസ്തകങ്ങൾ വല്ലതും ലഭ്യമാണോ എന്ന് ഞാൻ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇടയ്ക്കാട് ക്ഷേത്ര പറമ്പിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മാഡം ഒന്ന് നടന്ന് കണ്ട് വരൂ, എന്ന്. അങ്ങനെ ഞാനിറങ്ങി. ക്ഷേത്ര പറമ്പിലെത്തി. തൊട്ടടുത്തു തന്നെ മംഗലം സ്കൂളുമുണ്ട്. ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ 1854 -ൽ സ്ഥാപിച്ച ഇന്നു വരെ പുനഃപ്രതിഷ്ഠ വേണ്ടി വന്നിട്ടില്ലാത്ത ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്രത്തിലേയ്ക്ക് കാലെടുത്ത് വച്ചപ്പോൾ അദ്ദേഹം ബ്രാഹ്മണരുടെ ഇടയിൽ പോയി പൂണൂലണിഞ്ഞ് ആ വിദ്യയും പഠിച്ച് വന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ ചരിത്രം ഓർത്തു പോയി. ക്ഷേത്ര പറമ്പിൽ തന്നെ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ആ നവോത്ഥാന നായകന്റെ പോരാട്ട ജീവിതത്തിന്റെ നിർണ്ണായക നിമിഷങ്ങളെ തങ്കലിപികളാൽ ആലേഖനം ചെയ്തിരിയ്ക്കുന്നു :

ആദ്യ കാർഷിക സമരം നയിച്ചു.
അവർണ്ണരുടെ ആദ്യത്തെ കഥകളിയോഗം 1861 ൽ സ്ഥാപിച്ചു.
നവോത്ഥാന നായകരിൽ ആദ്യത്തെ രക്തസാക്ഷി.
മേൽമുണ്ട് സമരം 1851-ൽ.
അച്ചിപ്പുടവ സമരവും ആദ്യത്തെ കാർഷിക സമരവും 1886 -ൽ.
സഞ്ചാര സ്വാതന്ത്ര്യ പോരാട്ടവും ജയിൽ വാസവും 1867 .
മൂക്കുത്തി സമരം, മുലക്കര വിരുദ്ധ സമരം, മിശ്രവിവാഹത്തിന് നേതൃത്വം നൽകി. അവർണ്ണരുട ആദ്യത്തെ ശിവക്ഷേത്രം 1854 -ൽ സ്ഥാപിച്ച മഹാൻ.


പ്രതിമ കണ്ട് തിരികെ നടക്കുമ്പോൾ എനിക്ക് അഭിമാനം തോന്നി. എന്റെ അച്ഛന്റെ ജ്യേഷ്ഠ പത്നി പരേതയായ ശ്രീമതി സരളാ പണിക്കരുടെ പിതാമഹനാണല്ലോ ഈ മഹാൻ എന്ന്.

തിരികെ ആഡിറ്റോറിയത്തിനടുത്ത് എത്തിയപ്പോൾ ഫീനിക്സും അമ്മയും എത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുമാരനാശാൻ സ്മാരക സമിതി എന്ന ബോർഡ് വച്ച കാറിൽ ശ്രീ രാജീവ് ആലുങ്കലും കുടുംബവുമെത്തി. താമസിയാതെ യോഗം ആരംഭിച്ചു. ഈശ്വരപ്രാർത്ഥന കഴിഞ്ഞ് കഥാകാരൻ സ്വാഗതം ആശംസിച്ച വേദിയിൽ ഞങ്ങളിരുന്നു. പരിമിതമായ ഔപചാരിക വിദ്യാഭ്യാസമേ ഉള്ളു എങ്കിലും ശ്രീ ആർകെ സമുദ്ര നവോത്ഥാന നായകനെ വരയും വാക്കും ധനവും സമയവും മുടക്കി അനശ്വരനാക്കാൻ ശ്രമിച്ച ദൃശ്യാവിഷ്കാരത്തിന്റെ പ്രകാശന ചടങ്ങിൽ അങ്ങനെ ഞാനും പങ്കെടുത്തു.


നിങ്ങളും വേലായുധ ചേകവർ എന്ന് പേരിട്ട ഈ മനോഹര ദൃശ്യാവിഷ്കാരം കാണുമല്ലോ? ഈ ലിങ്കിൽ അത് ലഭ്യമാണ്.

തിരികെ പോരുമ്പോൾ ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. അഭിമാനവും.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ജോർജ് ശാമുവേൽ 

ചെറുപ്പം മുതലേ അവന്റെ പ്രണയം ഏകാന്തതകളോടായിരുന്നു. ഇരുട്ട് മുറിയും ഒറ്റപ്പെടലും അവന്റെ പ്രണയിനിയുടെ വശ്യ സൗന്ദര്യത്തിനു കാമ രൂപം നൽകി സദാ അലങ്കരിച്ചു. നിശബ്ദചുവരുകൾക്കുള്ളിൽ പ്രധിധ്വനിക്കുന്ന ശ്വാസത്തിന്റെ നേരിയ മുഴക്കങ്ങളും വിയർപ്പിന്റെ ഗന്ധങ്ങളും അവനിൽ ഏകാന്തതയുടെ ചുരുളുകൾ വർധിപ്പിച്ചു. കഴുകിയിട്ട് മാസങ്ങളായ പുതപ്പിനുള്ളിൽ മുഷിഞ്ഞു നാറിയ തലയിണയെ വാരിപ്പുണർന്ന് അവന്റെ പഴയ കാലത്തിലേക്ക് അവൻ കുതിച്ചു പാഞ്ഞു. യാത്രയിൽ ആരോ പിന്തുടരുന്നെങ്കിലും അവനതു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ കാലത്തിന്റെ ദൂതൻ ആയിരിക്കാം.

ആ കുടുംബത്തിൽ ആദ്യമായായിരുന്നു അങ്ങനെ ഒരു സംഭവം. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ അമ്മ മരിക്കുക. ഒരു നടുക്കത്തോടെയും വെറുപ്പോടെയും അച്ഛന്റെ കൈകൾ നീട്ടി സ്വീകരിക്കുന്ന അവന്റെ മുഖത്തെ പുഞ്ചിരി ആ കാലത്തു മാത്രം കാണാൻ കഴിഞ്ഞിരുന്ന ഒന്നായി പിന്നീട് മാറി. ‘അമ്മയുടെ തലയെടുത്താ നശൂലം പുറത്തു വന്നെ, നീ സൂക്ഷിച്ചോ ഇവനൊരിക്കൽ നിന്റെയും കാലനാകും’!
അച്ഛന്റെ വാക്കുകൾ അയാളിൽ വലിയ ഒരു വിള്ളൽ വീഴ്ത്തി. വെറുപ്പും ഭയവും ആ കുഞ്ഞിലേക്കുള്ള ദൂരം വർധിപ്പിച്ചു. അതിൽ പിന്നെ അയാൾ ആ കുഞ്ഞിനെ ഒന്ന് എടുക്കുക പോലും ഉണ്ടായിട്ടില്ല. പ്രായം ചെന്ന അച്ഛനും ആയാളും കുഞ്ഞും തനിച്ച്‌ ആ വലിയ വീട്ടിൽ കഴിയുന്നത് അയാളെ അസ്വസ്ഥനാക്കി. ഡൽഹിയിൽ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധികാര പദവിയിൽ മാത്യൂസ് ഹോക്ക് എന്നറിയപ്പെടുന്ന അയാൾ താമസിക്കാതെ ഡൽഹിക്ക് പോകാൻ തീരുമാനിച്ചു.
‘നീ പോയാൽ ഈ കൊച്ചിനെ ഞാൻ എന്ത് ചെയ്യും?’
അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകാൻ അയാളുടെ അറിവുകൾക്കോ കഴിവിനോ സാധിച്ചില്ല.
‘കൊല്ലാൻ പറ്റില്ലല്ലോ, ഞാൻ നോക്കിക്കൊള്ളാം’
അൽപ്പം ഗൗരവത്തോടെയും പുച്ഛത്തോടെയും അച്ഛൻ പിറുപിറുത്തു. മാത്യൂസ് പോയി ഒരു മാസത്തിനു ശേഷം അച്ഛന് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ അടുത്ത് ഉണ്ടായിരുന്ന ഒരു പരിചയക്കാരനെ അച്ഛനെയും കുഞ്ഞിനേയും നോക്കുന്നതിനായി മാത്യൂസ് ഫോണിലൂടെ ഏർപ്പെടുത്തി.

ജീവിതത്തിന്റെ അടുത്ത താളുകൾ മറിയുമ്പോൾ കാലം വല്ലാതെ മുന്നോട്ട് പോയിരുന്നു. അവന് മൂന്നാം തരത്തിൽ പുതിയ സ്കൂളിൽ ചേരേണ്ടി വന്നു. കൂടെ പഠിച്ച കുട്ടിയുടെ കവിളിലൂടെ അവൻ പെൻസിൽ കുത്തിയിറക്കി. പുതിയ സ്കൂളിൽ കൊണ്ട് ചേർത്തത് വേലായുധൻ ആണ്. കഴിഞ്ഞ എട്ട് വർഷമായി അലനെ നോക്കുന്നതും വളർത്തിയതുമെല്ലാം അയാളാണ്. അയാളുടെ പ്രകടമായ സ്വഭാവമാണ് അവൻ മറ്റുള്ളവരോടും കാണിക്കുന്നത്. ഈ സംഭവം കൊണ്ട് തന്നെ അയാൾ പഴയതിലും ക്രൂരനായി തീർന്നിരുന്നു. അലന്റെ അപ്പച്ചൻ അപ്പോഴേക്കും കിടപ്പിലായി കഴിഞ്ഞിരുന്നു. ‘അടങ്ങി ഒതുങ്ങി പറയുന്നത് കേട്ട് ജീവിച്ചുകൊള്ളണം, ഇല്ലെങ്കിൽ കൊന്നു കുഴിച്ചു മൂടും ഞാൻ. സ്കൂളിൽ പോയി തോന്ന്യവാസം കാണിച്ചിട്ട് വന്നാൽ വെട്ടിയരിഞ്ഞു പട്ടിക്ക് തിന്നാൻ കൊടുക്കും… കേട്ടോടാ!’ പുതിയ സ്കൂളിൽ ചേർത്തത്തിന്റെ അന്ന് അയാളുടെ അലറൽ ഒരു ഇടി നാദം പോലെ അവന്റെ മനസ്സിൽ തറച്ചുനിന്നു. അയാൾക്ക് എല്ലാ മാസവും ഡൽഹിയിൽ നിന്നും വരുന്ന കാശിനോടായിരുന്നു ഭ്രമം. അധികം താമസിക്കാതെ അവൻ അനുഭവിക്കുന്നതെല്ലാം അവന്റെ സുഹൃത്തുക്കളിൽ പരീക്ഷിച്ചു തുടങ്ങി. സ്കൂളിൽ നിന്നുള്ള ഫോൺ വിളികൾ മടുത്തപ്പോൾ അയാൾ അവന്റെ പഠിപ്പങ്ങു നിർത്തി. അച്ഛന്റെ അറിവിൽ അവൻ എന്നും സ്കൂളിൽ പോകുന്നുണ്ടായിരുന്നു.

അവനെ പുറത്തെങ്ങും വിടാതെ അയാൾ വീട്ടിനുള്ളിൽ അടച്ചു. ‘ഞാൻ കളിക്കാൻ പൊക്കോട്ടെ?’
‘അകത്തിരുന്നു കളിച്ചാൽ മതി’
‘എന്നെ വിട്ടില്ലേൽ ഞാൻ പറഞ്ഞു കൊടുക്കും’
‘ആരോട്?’
‘മീര ടീച്ചറോട് പറയും, ടീച്ചറ് നല്ല അടി തരും’
‘നീ പോയി പറഞ്ഞു കൊടുക്ക്’ ദേഷ്യത്തോടെ അയാൾ ടി വി യുടെ ശബ്ദം കൂട്ടി. ഒരു പക്ഷേ അവന്റെ അച്ഛനെ അവൻ മറന്നു തന്നെ കാണും. പോയതിൽ പിന്നെ ഇത്രനാൾക്കിടയിൽ ഒന്ന് മിണ്ടിയിട്ട് പോലുമില്ലല്ലോ. അവന്റെ മുറിക്കുള്ളിൽ കളിപ്പാട്ടങ്ങൾ പോലും കൂട്ടില്ലാതെ അവൻ കളിച്ചു നടന്നു. ഇടയ്ക്ക് അയാൾ അപ്പച്ചനോടും കയർക്കുന്നതു അവന് കേൾക്കാമായിരുന്നു. ഒരു രാത്രിയിൽ പുറത്തു ശക്തമായ മഴയിൽ ഇരുട്ട് അവന്റെ കരച്ചിൽ കേട്ടു. വേദന കൊണ്ട് അവൻ അലമുറയിട്ട് കരഞ്ഞു. വേലായുധൻ വിയർപ്പു തുള്ളികൾ വിരൽ കൊണ്ട് തെറിപ്പിച്ചു അലന്റെ മുറിയിൽ നിന്നും പുറത്തു വന്നു വിശ്രമിച്ചു. അതിനു ശേഷം എത്രയോ തവണ അവൻ ഇരയാകേണ്ടി വന്നു. പല രാത്രികൾ മുറിവുകളിൽ നിന്നുയരുന്ന വേദനയിൽ അവന്റെ കരച്ചിൽ ഇരുട്ട് മാത്രം കേട്ടു. പുറം ലോകവുമായി ബന്ധമില്ലാത്തവന്റെ വേദന വേറെ ആരു കേൾക്കാനാണ്.

പിന്നീട് അവൻ മുറിക്കുള്ളിൽ അവന്റെ ജീവിതത്തെ അടച്ചു പൂട്ടി.
‘ടാ കതകു തുറക്ക്, ചോറ് ദേണ്ട്.. വേണേൽ എടുത്ത് കഴിക്ക് ‘
അയാൾ അത് വാതിലിന്റെ അരികിൽ വച്ചു പോയി. വേലായുധൻ പുറത്തു പോകുന്ന സമയം അവൻ അത് കഴിച്ചു. അയാൾ പുറത്തു പോകാത്തപ്പോൾ അവന്റ വയറു വാ വിട്ടു കരയുമായിരുന്നു.
‘ആ ചെറുക്കനെ കാണാനേ ഇല്ലല്ലോ? അവന്റെ അപ്പൻ അവനെയും ഡൽഹിക്ക് കൊണ്ട് പോയോ?’
വേലായുധന്റെ സ്വഭാവം കാരണം ഒരിക്കൽ പോലും തിരിഞ്ഞു നോക്കാത്ത അയൽക്കാരൻ ഒരിക്കൽ അയാളോട് ചോദിച്ചു.
‘ഏയ് ഇല്ല അവൻ ഇവിടെയുണ്ട്, അവനു പുറത്തിറങ്ങുന്നതൊന്നും ഇഷ്ടമില്ല.’
‘അപ്പോൾ അവൻ സ്കൂളിലൊന്നും ഇത്ര നാളായിട്ടും പോയിട്ടില്ലേ?’
‘അതല്ലെടോ തന്നോട് പറഞ്ഞത് അവനു ഇഷ്ടമല്ലെന്ന്’
വേലായുധന്റെ മുഖം കറക്കുന്നതു അയാൾക്ക് ഭയമായിരുന്നു.

ഒരു ദിവസം അലൻ പഠനം നിർത്തിയതും അലന്റെ സ്വഭാവം ശരിയല്ലെന്നും എല്ലാം അയാൾ മാത്യൂസിനോട് സൂചിപ്പിച്ചു.
‘ഞാൻ എന്നാൽ അധികം താമസിക്കാതെ അങ്ങോട്ട് വരാം വേലായുധാ..’
‘അയ്യോ സാറ് വരാൻ വേണ്ടി പറഞ്ഞതൊന്നുമല്ല’
‘അതല്ലടോ, അന്ന് പോയതിൽ പിന്നെ ഞാൻ അങ്ങോട്ട് വന്നിട്ടില്ലല്ലോ. അവനെ ഭയന്ന് ഞാൻ ഓടി.. എല്ലാം നേടി.. എന്നിട്ടിപ്പോ എന്താ സമാധാനം ഇല്ലല്ലോ! എല്ലാം നിർത്തി നാട്ടിൽ വന്നു അവന്റെയൊപ്പം സമാധാനത്തോടെ ജീവിക്കണം.’
‘സാറ് വരുമ്പോൾ നേരത്തെ അറിയിക്കില്ലേ’
അപ്പോഴേക്കും കാൾ കട്ടായിരുന്നു. അയാളുടെ മനസ്സിൽ ഭീതി പടർന്നു.
‘ആ ചെക്കൻ എന്തേലും വിളിച്ചു പറയുമോ! ഇത്ര നാളും അയാളെ പറ്റിച്ചു ഞാൻ സമ്പാദിച്ചതൊക്കെ…’
ഭീതിയുടെ തിരിച്ചറിവിൽ അയാൾ വിറങ്ങലിക്കുന്നുണ്ടായിരുന്നു.
പിറ്റെന്നാൾ അപ്പച്ചൻ മരിച്ചു. വിവരം അറിഞ്ഞപ്പോൾ അന്നത്തെ ഫ്ലൈറ്റിനു തന്നെ മാത്യൂസ് നാട്ടിൽ എത്തി.
‘അലൻ, വാതിൽ തുറക്ക് ഇത് പപ്പയാ. എടാ തുറക്കാൻ’
‘നിർബന്ധിക്കണ്ട സാറെ അവൻ തുറക്കില്ല’
‘താൻ മിണ്ടാതിരിക്കെടോ’
സഹികെട്ട അയാൾ വാതിൽ തല്ലിപ്പൊളിച്ചു. തന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ കാഴ്ച. ദുർഗന്ധം കൊണ്ട് അയാൾക്ക് മനം മറിഞ്ഞു. ഇരുട്ട് നിറഞ്ഞ മുറികളിൽ തന്റെ ബീജത്തിന്റെ വളർച്ചയെ അയാൾ അന്വേഷിച്ചു. മുഷിഞ്ഞു നാറിയ പുതപ്പിനുള്ളിൽ തലയിണയോടു ചേർന്ന് ചേതനയറ്റ ശരീരവുമായി അവൻ കിടന്നുറങ്ങുന്നു. അന്ന് ഉച്ചയ്ക്ക് കൊടുത്ത ഭക്ഷണവും വാതിലിനരികിൽ തണുത്തു വിറങ്ങലിച്ചിരുന്നു.

തിരച്ചറിവുണ്ടായതിനു ശേഷം ആദ്യമായി അവൻ അവന്റെ അച്ചനെയും മറ്റൊരാളുടെ കണ്ണുനീരും കാലത്തിന്റെ ദൂതനൊപ്പം വിദൂരതയിൽ നിന്ന് കണ്ടു. അയാൾക്കൊപ്പം അവൻ യാത്ര തുടർന്നു ഒരു പുഞ്ചിരിയോടെ

 

 

ജോർജ് ശാമുവേൽ

ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.

അഖിൽ പുതുശ്ശേരി

വെടിയുണ്ടയേറ്റൊടുങ്ങിയ ജീവൻ
പിറന്നു വീണൊരാപുണ്യദിനം
പൊടിയുംരുധിരം തുടച്ചൊരു ചേല-
പുതച്ചുനടന്നൊരു നാടിൻ പൗരൻ
സഹനംകൊണ്ട് പൊരുതിനയിച്ചൊരു
പടതൻ ദീപം ഗാന്ധിസ്മരണകൾ

മിഴികളിലണിയും സൂര്യപ്രഭയിൽ
സമരംചെയ്തു നയിച്ചൊരു നാടിനെ
കൈവെള്ളയിലായ് അഭയമതേകി
അധികാരമതു നേടിയ വേളയിൽ
ആശ്രമജീവിതം വരിച്ചോരു പൗരൻ

കാന്തി നശിച്ചു ക്ഷയിച്ചൊരു ഇന്ത്യയെ
വർണ്ണംപൂശി മോടിയിലാക്കിടാൻ
എത്രയോ ഗാന്ധികളുണരാൻ ഇരിപ്പതു
സത്യമതെന്നു കാണും കനവതിൽ

രാഷ്ട്രപിതാവാം ഗാന്ധിയെ കാണുകിൽ
എനിക്കുമാകണം ഗാന്ധിയെന്നതു
ഓരോ പൗരനുമുറക്കെപ്പറയുക
ഈ നാടിൻ കാന്തി ഉയർത്തിക്കെട്ടുക

 

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

കാരൂർസോമൻ

മാനത്തു തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ തമ്പിയുടെ കണ്ണുകൾ തിളങ്ങി നിന്നു . ഉറങ്ങാൻ കിടന്നിട്ടും കൺപോള അടയുന്നില്ല. കണ്ണ് ചിമ്മി നോക്കി . രാത്രി കനത്തു . ആത്മ സുഹൃത്ത് എത്ര പെട്ടെന്നാണ് മദ്യത്തിന് വഴങ്ങി തന്നെ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തത്. കഞ്ചാവ് മാഫിയ ലീഡർ ഭരണകക്ഷിയിലെ പ്രമുഖന്റെ മകനെന്ന് ലോകത്ത് മറ്റാർക്കുമറിയില്ല. അവർക്ക് തൻകാര്യം വൻ കാര്യമാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ വിഷയമല്ല. കുരുടൻ നാട്ടിൽ കോങ്കണ്ണൻ രാജാവുള്ളതുകൊണ്ടാണ് പഠിക്കുന്ന കുട്ടികളുടെ ഭാവിയെ ഓർത്ത് പോലീസിന് രഹസ്യവിവരം കൊടുത്തത്. അവർ തന്നെ കഴുത്തു ഞെരിച്ചു കൊല്ലുമോ അതോ അതോ കത്തിക്ക് ഇരയാക്കുമോ? അവരുടെ ഉള്ളിലിരിപ്പ് അറിയാം. തന്നെ കൊന്നിട്ട് പ്രതിപക്ഷ പാർട്ടിയുടെ തലയിൽ കെട്ടിവെക്കും. ചാനലുകളിൽ ചർച്ചയാക്കി അത് വോട്ടായി മാറ്റും. മനസ്സ് തേങ്ങി . വീട്ടുകാരറിയാതെ അറിയാതെ സൂര്യനുണരുന്നതിന് മുൻപ് തന്നെ ഹൃദയത്തിൽ നിന്നുള്ള ഭാരമിറക്കി മാവേലിക്കര ട്രെയിൻ സ്റ്റേഷനിലേക്ക് തമ്പി നടന്നു.

കാരൂർസോമൻ

ഡോ. ഐഷ വി

ചിറക്കര ഗവ. യു പി എസിലെ മറ്റൊരു പ്രത്യേകത ബള്ളിയാഴ്ചകളിലെ അവസാനത്തെ പീരിഡിലുള്ള സോഷ്യൽ ആയിരുന്നു. കുട്ടികളെ സംബന്ധിച്ച് അതൊരു ഉത്സവം തന്നെയായിരുന്നു. ആ സ്കൂളിലെ പരിപാടികളിൽ ഏറ്റവും ആഹ്ലാദമുള്ള പീരീഡ്‌ ഞാൻ സ്കൂളിൽ ആദ്യമായി ചെന്ന് കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ചയിൽ . ഉച്ച ഭക്ഷണ സമയം മുതൽ കുട്ടികളുടെ മുഖത്തെ സന്തോഷം ഞാൻ ശ്രദ്ധിച്ചു. അങ്ങനെയാണ് ആരോ ഒരാൾ ഇന്ന് അവസാന പീരീഡ് സോഷ്യൽ ആണെന്ന് പറഞ്ഞത്. അതെന്താണെന്നറിയാനുള്ള ജിജ്ഞാസയായിരുന്നു എനിക്ക്. കുട്ടികളെല്ലാം വേഗം തന്നെ ഉച്ച ഭക്ഷണം കഴിച്ച് തയ്യാറായി. വട്ടയില, വാഴയില പിന്നെ ഒന്നുരണ്ട് പേരുടെ കൈവശമുള്ള തുണി സഞ്ചികൾ എല്ലാമായി കുട്ടികൾ വിവിധ കൂട്ടമായി വയൽ വരമ്പുകളിലൂടെ നടന്നു. ഓരോരുത്തരും വയൽ വരമ്പുകളുടെ വിളുമ്പിൽ നിൽക്കുന്ന നീലയും വയലറ്റും മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ കുട്ടികൾ ഇറുത്തെടുത്തു. അവരരുടെ കൈകളിലുള്ള വാഴയില വട്ടയില തുടങ്ങിയവയിൽ നിറച്ചു. അന്ന് ഇന്നത്തേതുപോലുള്ള പ്ലാസ്റ്റിക് കവറുകൾ ഇല്ലായിരുന്നു. തുണിക്കടകളിൽ നിന്നും ലഭിക്കുന്ന കവറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചവർ നന്നായി സൂക്ഷിച്ച് ഉപയോഗിച്ചിരുന്നു.

എന്റെ കൈയ്യിലെ ചോറ്റുപാത്രത്തിൽ ഞാനും പൂക്കൾ നിറച്ചു. അതിൽ തുമ്പയും കാശി തുമ്പയും കാള പൂവും കായാമ്പൂവും പേരറിയാത്ത വൈവിധ്യമാർന്ന പൂക്കളും ഉണ്ടായിരുന്നു. ചിറക്കര വയലിൽ അക്കാലത്ത് കായാമ്പൂ ഉണ്ടായിരുന്നത് രണ്ടേ രണ്ട് ഭാഗത്താണ്. ഒന്ന് ഏറം ഭാഗത്ത് തെക്ക് കിഴക്കായുള്ള ഭാഗത്ത്. മറ്റൊന്ന് താവണം പൊയ്ക ഭാഗത്ത് വയൽ താവണം പൊയ്കയോട് ചേർന്ന് കിടക്കുന്നിടത്ത്. കാർ വർണ്ണന്റെ മെയ്യിലെ കായാമ്പൂവിന്റെ നിറം ഓരോ സോഷ്യൽ ദിവസവും കായാമ്പൂ പറിക്കുമ്പോൾ ഞാൻ ഓർത്തു. കളമ്പോട്ടി( അതിരാണി) യായിരുന്നു മറ്റൊരത്ഭുതം. കുട്ടികൾ പുസ്തകത്താളിൽ വയലറ്റ് നിറം ചാർത്താൻ കളമ്പോട്ടി കായകൾ ഉപയോഗിച്ചിരുന്നു. ഒരു കാൽനടയാത്രക്കാരൻ സാധാരണ ശ്രദ്ധിക്കാനിടയില്ലാത്ത വർണ്ണവൈവിധ്യമാണ് ഈ കേദാര ഭൂമി ഞങ്ങൾക്കായി കാത്തുവച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചനേരത്തെ ഇടവേളയിൽ പൂക്കൾ ശേഖരിച്ച് ക്ലാസ്സിലെത്തിയവർ അവരവരുടെ പുസ്തകം സൂക്ഷിച്ചിരുന്നതിനടുത്തായി അവ സൂക്ഷിച്ചു.

അവസാന പീരിഡ് ആയപ്പോൾ കുട്ടികൾ ഓരോരുത്തരായി കൊണ്ടു വന്ന പൂക്കൾ മേശപ്പുറത്തേയ്ക്കിട്ടു. നിയതമായ ആകൃതിയില്ലാതെ . അവ മേശപ്പുറത്ത് കൂടിക്കിടന്നു. എല്ലാ പേരുടേയും പുക്കൾ മേശപ്പുറത്തെത്തിയപ്പോൾ ആരോ ഒരാൾ കൈ കൊണ്ട് മ്യദുവായി അവയെ ഒന്നൊതുക്കി വൃത്താകൃതി ഒപ്പിച്ചു. മറ്റൊരാൾ മൂന്ന് ചന്ദനത്തിരി കത്തിച്ച് വച്ചു. ഇതിനിടെ ക്ലാസ്സിലെത്തിയ ടീച്ചർ ഒന്നൊതുങ്ങിനിന്നു. കുട്ടികൾ മേശയുടെ അടുത്തു നിന്നും മാറിയപ്പോൾ കസേരയിൽ ഇരുന്നു. പിന്നെ കാര്യപരിപാടി നടന്നു. ടീച്ചർ ഓരോരുത്തരെയായി വിളിച്ചു. അവരവർക്ക് അവതരിപ്പിക്കേണ്ട പരിപാടികളും പാട്ടുകളും യാതൊരു സഭാകമ്പവുമില്ലാതെ കുട്ടികൾ അവതരിപ്പിച്ചു. അവസാന ബെല്ലടിച്ചപ്പോൾ ആരോ ഒരാൾ മേശ പുറത്തു നിന്നും പൂക്കളെല്ലാo എടുത്ത് കളഞ്ഞു. വർഷാവസാനത്തെ സോഷ്യൽ ദിനം കുട്ടികൾ പിരിവിട്ട തുക വച്ച് അമ്മമാരുടെ സഹായത്തോടെ വാങ്ങുന്ന പരിപ്പുവട .ചായ എന്നിവയിൽ അവസാനിച്ചു.

ഓരോ വർഷവും എല്ലാ വെള്ളിയാഴ്ച്ചയും കുട്ടികൾ പൂക്കളിറുക്കാനിറങ്ങുന്ന പതിവ് മുടങ്ങിയത് അലക്സാണ്ടർ സർ സ്ഥലം മാറി വന്നപ്പോഴാണ്. മേശപ്പുറത്തെ പൂക്കളുടെ കൂമ്പാരം സാറിനത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു ഇങ്ങനെ പൂക്കൾ പറിച്ചു കൂട്ടേണ്ട ആവശ്യമില്ല ഒരു ചന്ദനത്തിരി കത്തിച്ചു വച്ചാൽ മതിയെന്ന് . പിന്നെ ഞങ്ങൾ ഈ പതിവ് തുടർന്നു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

മിനി സുരേഷ്

മഴ ഇടമുറിയാതെ പെയ്തു തകർക്കുകയാണ്. രണ്ടു ദിവസമായി ദുരിതപ്പെയ്ത്തു തുടങ്ങിയിട്ട്. തോടിനെ കലക്കി മറിച്ചു മലവെള്ളം വരാൻ തുടങ്ങി.ഇങ്ങനാണേൽ ഇന്നു ഡാം തുറന്നേക്കും. പിന്നെ റോഡും, തോടുമെല്ലാം ഇണ ചേർന്ന് ഒന്നാകാൻ അധികസമയമെടുക്കില്ല.

“പത്തുമണിക്ക് ഷിബു അണ്ണന്റെ പെട്ടി ഓട്ടോ വരും.ഒന്നു വേഗമാകട്ടെന്റെ വിമലേ”

കാൽ പെട്ടിപ്പുറത്തേക്ക് കയറ്റി വച്ച് ശശിധരൻപറഞ്ഞു കൊണ്ടേയിരുന്നു. ചുമരിനോട് ചേർത്തുള്ള തടിപ്പാളിയിൽ വയ്ക്കാവുന്നത്ര സാധനങ്ങൾ പെറുക്കി വയ്ക്കുകയായിരുന്നവിമലയ്ക്ക അതു കേട്ട് കലി വന്നു.

“നിങ്ങളാ ടി.വി ഒന്നെടുത്ത് അലമാരേടെ മുകളിൽ കേറ്റി വയ്ക്ക മനുഷ്യാ..

അവൾപറഞ്ഞതു കേൾക്കാതെ ശശി ടി.വിയുടെ ശബ്ദം ഒന്നു കൂടെ കൂട്ടി. ടി.വി കണ്ടു തകർക്കുകയാണ് അപ്പനും,മക്കളും വാശി പിടിച്ച്,ഒരു കണക്കിന് പൂതി തീർക്കട്ടെ അവിടെ ചെന്നാലിതു പോലെ സ്വാതന്ത്യം
ഇല്ലല്ലോ,ഓരോരുത്തരുടെ ‘മുഞ്ഞീം ,മോറും’ നോക്കി വേണ്ടേ..’ഓരോന്നു ചെയ്യാൻ.

എടുക്കാവുന്ന സാധനങ്ങളത്രയും പൊതിഞ്ഞെടുത്തു വച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തെപ്പോലെയല്ല കൊറോണ കാരണം ബസ്സുകളിലൊന്നും കെട്ടും,ദാണ്ഡവുമായി കയറാൻ പറ്റില്ല. സാധനങ്ങളൊക്കെ കോട്ടയത്ത് എത്തിച്ചു തരാമെന്നു പറഞ്ഞതു തന്നെ ഷിബു അണ്ണന്റെ വലിയ മനസ്സ്. വെള്ളംകേറിയാൽ ബസ്സ് സർവ്വീസും നാളെ തന്നെ നിലയ്ക്കും.

ഓട്ടോ വീടുവരെ വരില്ല ,ഇടവഴിയിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

“ചെക്കാ നെൻറെ കളിപ്പാട്ടം എന്തേലുമൊക്കെ എടുത്തു വയ്ക്ക,അവടെ ചെന്ന് ഓരുടെ പുള്ളേരുമായി ശണ്ഠ കൂടാതെ”

തറയിൽ മലന്നു കിടന്നു കറുമുറാ മുറുക്കും കടിച്ച് കിടക്കുന്ന മകന്റെ ചന്തിക്കിട്ട് ഒന്നു കൊടുത്ത്
വിമല ദേഷ്യം തീർത്തു.

ചുമടുകളും താങ്ങി മുട്ടൊപ്പം വെള്ളം കയറിയ വഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ അവളൊന്നു
തിരിഞ്ഞു നോക്കി.’ഈശ്വരാ..കാത്തോളണേ, തിരിച്ചു വരുമ്പോൾ ഈ കൂരഇവിടെ കാണണേ..
വെള്ളക്കുഴി ആണേലും അന്തിയുറങ്ങാനൊരിടം ഉള്ളതാ,

ക്യാമ്പിൽ പോയി നിൽക്കാമെന്നു വച്ചാൽ ശശിക്ക് ഇഷ്ടമില്ല. കു:ടുംബ വീടാണേൽ കൂടി മറ്റൊരു വീട്ടിൽ നിൽക്കുന്നതിൽ പരം ദുരിതമൊന്നും ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. പ്രകടമായ ഇഷ്ടക്കേട് നേരെ കാണിക്കും അനുജന്റെ ഭാര്യ.

വയനാട്ടിലുമൊക്കെ കെട്ടിടങ്ങളും,മലകളും വേരോടെ പിഴുതെറിയുന്ന കാഴ്ച കണ്ട് നെഞ്ച് പൊള്ളിയിരിക്കുമ്പോഴായിരിക്കും കുത്തു വർത്തമാനം പറയുന്നത്.

” ഇപ്പോൾ ക്യാമ്പിലൊക്കെ നല്ല സുഖാന്നാ അറിയണത്, ബിരിയാണീം,പലഹാരോം ഒക്കെ വിതരണം ചെയ്യാൻ ആൾക്കാര് മൽസരിക്കുകയാണത്രേ..”

അതു കേൾക്കുമ്പോൾ ശശിക്ക് തരിച്ചു കയറും.
പിന്നെ വഴക്കും,ബഹളവും തുടങ്ങും.

” നിനക്കത് പറയാനെന്താടീ അവകാശം,ഞാൻ ജനിച്ചു വളർന്ന വീടാണ്, നക്കാപിച്ച തന്ന് എന്റെ
ഭാഗം കൂടി നെന്റെ കെട്ടിയോൻ വാങ്ങിയെന്നും വച്ച് ..
പിന്നെ ഒന്നും,രണ്ടും പറഞ്ഞ് ശണ്ഠ തുടങ്ങുകയായി. അതിനിടയിൽ കളിപ്പാട്ടത്തെ ചൊല്ലി പിള്ളേരുടെ കലഹം,ഭക്ഷണം തരുന്നതിൽ പോലും കാണാം വേറുകൃത്യം,
കുളിമുറിയിലെ സോപ്പു മാറ്റി വില കുറഞ്ഞ ഏതോ സോപ്പു വച്ചതിനാണ് കഴിഞ്ഞ കുറി ശശി കലഹത്തിനു തുടക്കമിട്ടത്.

ഇത്തവണഅങ്ങനെയുള്ളആളിപ്പടരുകൾക്കൊന്നും തിരികൊളുത്താതെ എല്ലാംകരുതിയിട്ടുണ്ട്. സോപ്പ്, പലവ്യഞ്ജനങ്ങൾഅങ്ങനെ എല്ലാം കരുതിയിട്ടുണ്ട്.ശശി പണിയില്ലാതെ രണ്ടു മാസമായിരിക്കുന്നു.
അയൽക്കൂട്ടത്തിന്റെ ഓണക്കുറി കൊണ്ടാണ് എല്ലാമൊന്നു തരപ്പെടുത്തിയത്, എന്നാലും പരാതികൾ കാണും ഒരു പാട്,..കുട്ടികൾ സോഫ വൃത്തികേടാക്കി ,ശശി ബാത് റൂമിൽ കയറിയാൽ വെള്ളമൊഴിക്കില്ല,.. അങ്ങനെ..അങ്ങനെ…ആട്ടും,തുപ്പും കേട്ട് സഹിച്ച് മഴ മാറുന്നതും നോക്കികാത്തിരിക്കുന്ന ഗതികേട്. മഴ മാറി തിരിച്ചെത്തിയാലോ .പകുതി സാധനങ്ങൾ വെളളം കേറി നശിച്ചിട്ടുണ്ടാവും. എല്ലാം തേച്ചു കഴുകി എടുക്കാനുള്ള പാടു വേറെ. മഹാമാരി വന്നെല്ലാം കാർന്നു തിന്നതിനാൽ ഇക്കുറി സർക്കാർ സഹായ
മൊന്നും പ്രതീക്ഷിക്കേണ്ടന്നാണ് കേട്ടത്.

ഈശ്വരാ..അടുത്ത ജന്മത്തിലെങ്കിലും ഇതു പോലെയുള്ള ദുരിതങ്ങളൊന്നും തരരുതേ.അവളറിയാതെ കണ്ണു തുടച്ചു.

ബസ്സിൽ തീരെ ആൾക്കാരുണ്ടായിരുന്നില്ല. മുഖം മൂടി വച്ച് നിശ്ചലരായിരിക്കുന്ന രണ്ടു മൂന്നു പേർ മാത്രം. കണ്ണുകളിൽ വറ്റിയ പ്രതീക്ഷകളുടെ നിഴൽപ്പാടുകൾ തെളിഞ്ഞു നിൽക്കുന്നു.

ദാരിദ്രത്തിന്റെ അമ്മ വിളയാട്ടങ്ങളുടെ വടുക്കൾ നാട്ടിലെങ്ങും തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇരുവശത്തുമുള്ള പാടങ്ങളുടെ നടുവിലൂടെ പകുത്തുണ്ടാക്കിയ റോഡിലെ വിജനതയിലൂടെ
ഒറ്റപ്പെട്ടവന്റെ ദുഃഖവും പേറി ബസ്സിഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു.

കഴിഞ്ഞവർഷംഎന്തുസഞ്ചാരികളായിരുന്നു’മലരിക്കലെ’ ആമ്പൽപ്പാടം കാണാനിതു വഴി വന്നത്.
ഈ വർഷം അടച്ചു പൂട്ടലിന്റെ താഴിട്ട് എല്ലാംനിശ്ചലമായികിടക്കുകയാണ്.

രണ്ടു മഴ അടുപ്പിച്ചു പെയ്താൽ വെള്ളക്കെട്ടിനടിയിലാവുന്ന കുമരകത്തെ സാധാരണക്കാരുടെ വ്യസനം വിനോദ സഞ്ചാരികളൊന്നും അറിയുന്നതു പോലുമില്ലല്ലോ.

സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോ തടഞ്ഞു കൊണ്ട് അനുജൻ പടിക്കൽ തന്നെ ഉണ്ടായിരുന്നു.
” അല്ല,നിങ്ങളെന്തു ഭാവിച്ചാ ഇപ്രാവശ്യം കെട്ടും കെട്ടി ഇങ്ങോട്ടു പോന്നത്. അത്യാവശ്യത്തിനല്ലാതെ
പുറത്തിറങ്ങരുതെന്ന് നാഴികക്കു നാൽപതു വട്ടം നാടെങ്ങും കൊട്ടിഘോഷിക്കുവാ. വരുന്നേനു മുൻപ്
ഒന്നു വിളിച്ചു ചോദിക്കാർന്നല്ലോ…ഞാൻ പറയാതെ തന്നെ കേൾക്കായിരുന്നു ഫോണിലൂടെ വീടിനു വെളിയിലിറങ്ങിയാലുള്ള ഭവിഷ്യത്ത്. അയൽപക്ക കാരോടും കൂടി സമാധാനം പറയണം. കുമരകം
ഭാഗത്തൊക്കെ അസുഖമുള്ളതാ..യാതൊരു ബോധവുമില്ലാതെ ..ഛെ”

വിമല ശശിയുടെ മുഖത്തേക്ക് നോക്കി. എന്തു പറയണമെന്നറിയാതെ അയാളും കുഴങ്ങി നിൽക്കുകയാണ്. ശരിയാണ് എല്ലാവരും തങ്ങളെ മാത്രമേ കുറ്റം പറയൂ.ഇനിയിപ്പോൾ എവിടെപ്പോകും. പിള്ളേരും തളർന്ന മട്ടാണ്.

“ശശിച്ചേട്ടാ എനിക്കു പോയിട്ട് തിരക്കുണ്ട്‌” ഷിബു അണ്ണൻ തിരക്കുകൂട്ടി.

” അല്ല രവീ, ഞങ്ങളാ പുറകിലത്തെ വരാന്തയിൽ കഴിഞ്ഞോളാം.യാതൊരു ശല്യവും വരാതെ ഞാൻ
നോക്കിക്കോളാം,കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ.വെളിയിലൊരു അടുപ്പു കൂട്ടി ഭക്ഷണവും
വച്ച് കഴിച്ചോളാം. “. വിമല കെഞ്ചി.

“നടക്കത്തില്ലെന്നു പറഞ്ഞാൽ അത്ര തന്നെ .. നടക്കത്തില്ല”രവി ഗേറ്റിനകത്തു കയറി ഒരു നിമിഷം കൊണ്ട് പൂട്ടിക്കഴിഞ്ഞു.

ഗേറ്റിൽ തട്ടി വിളിക്കാനൊരുങ്ങിയ ശശിധരനെ ഷിബു തടഞ്ഞു.” വേണ്ട ചേട്ടാ വിളിക്കണ്ട.വെള്ളം
കയറാത്ത ഒരു കൊച്ചു വീട് അധികം ദൂരത്തല്ലാതെ എനിക്കുമുണ്ട്,വേനൽ വരുമ്പോൾ ചിലപ്പോൾ കിണറ്റിൽ വെള്ളം കുറയാറുണ്ട്. പക്ഷേ മഴ തന്ന് അപ്പോളേക്കും ദൈവം കനിവു കാട്ടാറുണ്ട്. നിങ്ങൾക്ക് സമ്മതമാണേൽ ഇപ്രാവശ്യം അങ്ങോട്ടു പോകാം.ഈ കൊച്ചു പിള്ളേരേം കൊണ്ട് അലയണ്ട.”

” നന്ദിയുണ്ട് ഷിബുവണ്ണാ .ഇനിയിപ്പോൾ തിരിച്ചു ക്യാമ്പിലോട്ടു പോകാമെന്നു വച്ചാലും റോഡിലെല്ലാം
വെള്ളമായിക്കാണും.അത്രക്കു മലവെള്ളം വരുന്നുണ്ടായിരുന്നു. കൊറോണ വന്നിട്ടും ചിലരുടെ
മനസ്സിലൊന്നുംവെളിച്ചംവീശിയിട്ടില്ല. മനുഷ്യരിനിയും ഒരുപാട് പഠിക്കാനുണ്ട്. ഷിബുവിന്റെ കൈ ചേർത്തു പിടിച്ചു കൊണ്ട് ശശി മെല്ലെപറഞ്ഞു.

 

മിനി സുരേഷ്

കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

സുരേഷ് നാരായണൻ

1 മഴയുടെ ദൂതൻ.

പ്രാർത്ഥനയാണെന്നറിയാതെ
‘ചന്തമേറിയ പൂവിലും’
പാടിക്കൊണ്ടിരിക്കുമ്പോൾ
വാതിൽക്കൽ മുട്ടു കേട്ടു.

(അതെന്തോ, അവൾ മാത്രമേ കേട്ടുള്ളൂ)

കറുത്ത ഉടുപ്പിട്ട ഒരു ചിരിയിലേക്കാണ് വാതിൽ തുറന്നത്.

ഒരു കുട നീട്ടിക്കൊണ്ടവൻ പറഞ്ഞു,
‘നാളെ മഴക്കാലം തുടങ്ങ്വാ.
ഇദ് വെച്ചോ!ഞാൻ പോട്ടെ.’

അവൾ പോലുമറിയാതെ കൈനീണ്ടു.
പതുപതുത്ത ശീലക്കുട !

നന്ദി പറഞ്ഞു കൊണ്ടവൾ ചോദിച്ചു,
‘നിക്ക്, നിൻറെ പേരെന്താ?’

‘മഴക്കാറ്’.പയ്യൻ അപ്രത്യക്ഷനായി.

2. കേട്ടെഴുത്ത്

എല്ലാ ദിവസോം
മലയാളം മാഷ് കേട്ടെഴുത്തിടും.

അന്നത്തെ വാക്ക് ചെറുതായിരുന്നു,
‘ഇംഗിതം’

പേപ്പർ നോക്കിവന്ന മാഷ്
എൻറടുത്തെത്തിയപ്പോൾ ബ്രേക്കിട്ടു .

ഞാൻ എഴുതിയിരിക്കുന്നു, ‘ഇങ്കിതം’.

‘പോയി അമ്മേടെ
ഇങ്കു കുടിച്ചിട്ട് വാ!’
മാഷ് അലറി.

സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.

ഡോ. ഐഷ വി

ചിറക്കര ഗവ.യുപിഎസിൽ 1976 നവംബറിൽ നാലാം ക്ലാസ്സിൽ പ്രവേശനം നേടുമ്പോൾ കാസർഗോട്ടെ കൂട്ടുകാരെ വേർപിരിഞ്ഞു വന്ന വിഷമമായിരുന്നു എനിക്ക് . തികച്ചും ഗ്രാമാന്തരീക്ഷം. പ്രകൃതി രമണീയമായ സ്ഥലം. സ്കൂൾ വക സ്ഥലത്തോട് ചേർന്ന് തന്നെയാണ് ചിറക്കര ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ‘ ക്ഷേത്ര പറമ്പിൽ ഒരു കാവും ഉണ്ട്. വയലേലയോട് ചേർന്ന് ക്ഷേത്രക്കുളവും. കാവിൽ വൻ വൃക്ഷങ്ങളും വടം പോലുള്ള വള്ളികളും ചെറു ചെടികളും നിറഞ്ഞിരുന്നു. അവിടെ ഏതാനും . നാഗദൈവ പ്രതിഷ്ഠകളും ഉണ്ടായിരുന്നു. കാവിലെ ജൈവ വൈവിധ്യവും മറ്റും മറ്റെങ്ങും ഞങ്ങൾ കുട്ടികൾക്ക് കണ്ട് പരിചയമുള്ളതായിരുന്നില്ല. അതിൽ പടർന്നു കിടന്നിരുന്ന ചില വള്ളികളിൽ പിടിയ്ക്കുന്ന കായകൾ തോട് പൊട്ടിച്ചാൽ ജാതിക്കായുടെ ജാതിപത്രി പോലെ ഒരു പത്രി അകത്തെ വിത്തിന് മുകളിൽ പറ്റിപ്പിടിച്ചിരുന്നു. ഇത് രണ്ട് നിറങ്ങളിൽ ഉണ്ടായിരുന്നു. ഒന്ന് കടും ചുവപ്പ് പത്രിയും കടുo മഞ്ഞ നിറമുള്ള പത്രിയും.

കാസർഗോഡ് ടൗണിലെ കുട്ടികൾക്ക് ലഭ്യമായിരുന്ന ജലഛായങ്ങളൊന്നും തന്നെ ചിറക്കര സ്കൂളിലെ കുട്ടികളുടെ പക്കലില്ലായിരുന്നു. അക്കാലത്ത് അവർക്ക് അതേ പറ്റി അറിവും ഇല്ലായിരുന്നു. അവിടത്തെ കുട്ടികളുടെ വരകൾക്ക് വർണ്ണങ്ങളും മിഴിവും ഏകിയിരുന്നത് ഈ കാവിൽ ലഭ്യമായിരുന്ന ഇത്തരം കായകളുടെ പത്രികളായിരുന്നു. പിന്നെ തേക്കിന്റെ കുരുന്നിലയിൽ നിന്ന് ലഭിക്കുന്ന ചുവന്ന നിറവും മഞ്ഞളും നീലമഷിയും കലർത്തിയാൽ കിട്ടുന്ന പച്ചനിറവും മറ്റുമായിരുന്നു. ഈ ചുവന്ന പത്രിയും മഞ്ഞപത്രിയും തൂവെള്ള താളിൽ വരച്ച ചിത്രങ്ങളിൽ ഉരസി പ്രകൃതിദത്തമായ നല്ല ചുവപ്പ് നിറവും മഞ്ഞ നിറവും കുട്ടികൾ സൃഷ്ടിക്കുമ്പോൾ ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. വീട്ടിൽ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്ന ഒരു ജലച്ഛായ പെട്ടിയുണ്ടായിരുന്നെങ്കിലും ഞാനും ഇത്തരത്തിൽ വർണ്ണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഈ നിറങ്ങൾ പിന്നീട് മങ്ങിപ്പോയിരുന്നില്ല.

കാവിലെ ഒരു വലിയ വള്ളി അല്പമകലെയുള്ള മറ്റൊരു വൃക്ഷത്തിൽ കയറി ഒരു ഊഞ്ഞാൽ പോലെ തൂങ്ങി കിടന്നിരുന്നു. അതിനാൽ ചിറക്കര സ്കൂളിലെ കുട്ടികൾക്ക് ഓണത്തിന് മാത്രമല്ല ഊഞ്ഞാലാടാൻ അവസരം ലഭിച്ചത്. എന്നും ആ വള്ളിയിൽ കയറി ഊഞ്ഞാലാടുക ഞങ്ങളുടെ പതിവായിരുന്നു. ചിറക്കര ദേവീക്ഷേത്ര ശ്രീകോവിലിന് ചുറ്റുമതിൽ ഉണ്ടായിരുന്നെങ്കിലും പറമ്പിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. അതിർ വരമ്പു പോലുമില്ലാതിരുന്നതിനാൽ സ്കൂൾ പറമ്പ് എവിടെ തീരുന്നു ക്ഷേത്രപറമ്പ് എവിടെ ആരംഭിക്കുന്നു എന്ന് കുട്ടികൾക്കും തിട്ടമില്ലായിരുന്നു. ഞങ്ങളുടെ കളികൾ കൂടുതലും ഈ കാവിന്റെ തണൽ പറ്റിയായിരുന്നു. അത് ക്ഷേത്രത്തിലെ അല്പം ഉയരം കുറഞ്ഞ പോറ്റിക്ക് അത്രയ്ക്കിഷ്ടമല്ലായിരുന്നു എന്നു വേണം പറയാൻ. ഞങ്ങൾ കാവിലെ വള്ളിയിൽ ഊഞ്ഞാലാടുന്നത് കാണുമ്പോൾ ഈ പോറ്റി ഞങ്ങളെ വഴക്ക് പറഞ്ഞ് ഓടിച്ചിരുന്നു. എന്നിരുന്നാലും മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങളവിടെ പോകും ഞങ്ങളുടെ കളികൾ തുടരും. ചിലപ്പോൾ അമ്മ തന്നയയ്ക്കുന്ന പച്ചരിയും ശർക്കരയും തേങ്ങയും പിന്നെ പത്തോ ഇരുപതോ പൈസയും ഞങ്ങൾ ഈ പോറ്റിയെ ഏൽപ്പിക്കും. ഉച്ച കഴിഞ്ഞുള്ള ഇടവേളയിൽ പടച്ചോർ പോലെ തയ്യാറാക്കിയ കട്ടിപ്പായസം ഞങ്ങൾക്ക് കിട്ടും. ഞങ്ങളും കൂട്ടുകാരും കുറച്ച് അവിടെ വച്ച് കഴിക്കും പിന്നെ ബാക്കിയുള്ളത് വീട്ടിൽ കൊണ്ടുപോകും.

ചിറക്കര ഗവ യു. പി എസിൽ അക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളം ലഭ്യമല്ലായിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ സ്കൂളിന്റെ പറമ്പിൽ മൂന്ന് കിണറുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഹെഡ് മാസ്റ്ററുടെ ഓഫീസ് കെട്ടിടം നിൽക്കുന്ന തട്ടിലായിരുന്നു. അതിലെ വെള്ളം അധ്യാപകർ മാത്രം ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് വെള്ളം കോരാനായി തൊട്ടിയും കയറും ഒന്നും കിണറ്റിന് സമീപം ഉണ്ടായിരുന്നില്ല. രണ്ടാമത്തേത് അതിന് തൊട്ടു താഴെയുള്ള തട്ടിലെ ഒരു പൊട്ടക്കിണർ ആണ്. മൂന്നാമത്തേത് ചിറക്കര പോസ്റ്റോഫീസിനടുത്തായി സ്കൂൾ പറമ്പിൽ കുടുങ്ങിത്താണിരുന്ന മറ്റൊരു കിണർ ആണ് . ഒരു ദിവസം ഇടിവെട്ടിയപ്പോൾ ഈ കിണർ കുടുങ്ങിത്താണതാണെന്നാണ് കുട്ടികൾ എനിക്ക് തന്ന വിവരം. ആളു തൊടി ഉണ്ടായിരുന്ന ഈ കിണർ കുടുങ്ങിത്താണതോടെ ആളു തൊടി തറനിരപ്പിനും താഴെയായി. ആളു തൊടിയില്ലാതെ കിടന്നിരുന്ന പൊട്ടക്കിണറ്റിലും കൂടുങ്ങിത്താണ കിണറ്റിലും അവിടൊക്കെ ഓടിക്കളിച്ചിരുന്ന ഒരു കുട്ടി പോലും വീണില്ല എന്നത് ഭാഗ്യമെന്ന് തന്നെ പറയാം.

കുട്ടികൾ വെള്ളം കുടിച്ചിരുന്നത് സമീപത്തെ വീടുകളിൽ നിന്നോ ക്ഷേത്ര കിണറ്റിൽ നിന്നോ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികൾ കൈയും പാത്രവും കഴുകിയിരുന്നത് ചിറക്കര ക്ഷേത്രത്തിനടുത്തു കൂടി ഒഴുകിയിരുന്ന തോട്ടിലായിരുന്നു. ആ തോട്ടിന്റെ കരയിലും ശ്രീകോവിലിനടുത്തും ക്ഷേത്രം വക കിണറുകൾ ഉണ്ട്. അന്ന് തോടിനടുത്തുള്ള ക്ഷേത്രം വക കെട്ടിടത്തിന്റെ തിണ്ണയിലിരുന്ന് കുട്ടികൾ ഭക്ഷണം കഴിക്കും. പിന്നെ തോട്ടിൽ പാത്രo കഴുകും ക്ഷേത്രം വക കിണറ്റിൽ തൊട്ടിയും കയറും ഉണ്ടെങ്കിൽ കുട്ടികൾ അതിലെ വെള്ളം കോരി കുടിക്കും. ഈ കിണറ്റിനും ഞങ്ങളുടെ വീടായ കാഞ്ഞിരത്തും വിളയിലെ കിണറ്റിനും ചില സാമ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു കിണറുകളും തറനിരപ്പിൽ നിന്ന് മുകളിലായി ഉസാഗ് ആകൃതിയിലുള്ള വലിയ വീതിയുള്ള വെട്ടുകല്ലുകൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു. ഞങ്ങളുടെ വീട്ടിലെ കിണറിന് അച്ഛന്റെ അമ്മാവൻ ആളുപടി കെട്ടിച്ച് കപ്പിയും കയറും ഇടാനുള്ള തൂണും മറ്റും നിർമ്മിച്ചിരുന്നു. അച്ഛൻ വീടും പറമ്പും വാങ്ങിയ ശേഷം ഈ കിണർ സിമന്റ് പൂശി എടുത്തു. 1000 വർഷത്തിലധികം പഴക്കമുള്ള കിണർ ആണിതെന്നാണ് അച്ഛൻ പറഞ്ഞുള്ള അറിവ് . എന്നാൽ ചിറക്കര ക്ഷേത്രത്തിന്റെ തോട്ടിൻ കരയിലുള്ള കിണറിന് ആളു തൊടി ഉണ്ടായിരുന്നില്ല. വലിയ കല്ലുകൾ സിമന്റ് പൂശിയിരുന്നില്ല. മണ്ണാങ്കട്ടയുടെ അംശം തീരെയില്ലാത്ത അത്തരം കറുത്ത നല്ല കട്ടിയുള്ള ലാറ്ററൈറ്റ് കല്ലുകൾ എവിടെ നിന്നാണ് അവിടെ എത്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ചിറക്കര പ്രദേശത്തെ വെട്ടുകല്ലുകൾക്കൊന്നും ആ സ്വഭാവമില്ല. എന്നാൽ കണ്ണൂർ ജില്ലയിലെ കല്ലുകൾക്ക് ആ സ്വഭാവമുണ്ട് താനും. ഞങ്ങളുടെ പൂർവ്വികർ ഞങ്ങളുടെ വീട്ടിലെ കിണർ പണിയാനായി കൊണ്ടുവന്ന കല്ലിന്റെ ബാക്കിയെന്ന് കരുതാവുന്ന കുറേ കല്ലുകൾ ഗംഗാധരൻ വല്യച്ചന്റെ ഭാര്യ യശോധര വല്യമ്മച്ചി വിറ്റിട്ടു പോയ പറമ്പിൽ മൺ കയ്യാലകൾക്ക് മുകളിലായി അടുക്കിയിരുന്നതായി കണ്ടിട്ടുണ്ട്.

ചിറക്കര ക്ഷേത്രത്തിലെ കിണറിന്റെ ഉസാഗ് ആകൃതിയിലുള്ള കല്ലുകൾക്ക് മുകളിൽ കയറി നിന്ന് തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം മുക്കിയെടുക്കുകയായിരുന്നു കുട്ടികൾ ചെയ്തിരുന്നത്. ഈ കിണറ്റിൽ നിന്നും ഞങ്ങൾ വെള്ളം കോരുമ്പോൾ കാവിൽ നിന്നും ഞങ്ങളെ ഓടിച്ചിരുന്ന പോറ്റി എത്തി ഞങ്ങളെ ഓടിക്കുമായിരുന്നു. കിണറിന്റെ താഴെയറ്റം മുതൽ മുകൾ ഭാഗം വരെ ഒരേ ആകൃതിയിലും വലിപ്പത്തിലുമുള്ള കല്ലുകൾ അടുക്കിയാണ് ചെയ്തിട്ടുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൊല്ലം ജില്ലയിലുള്ള ഈ ക്ഷേത്രത്തിന്റെ മൂലകുടുംബം കണ്ണൂർ മാടായി കാവാണെന്ന് ക്ഷേത്രത്തിൽ രസീതെഴുതാനിരുന്ന ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ വെട്ടുകല്ലുകൾ കണ്ണൂരിൽ നിന്നും വന്നിരിയ്ക്കാൻ സാധ്യതയുണ്ട്. ഈ ക്ഷേത്രത്തിന് എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ശ്രീ അഡ്വ. സുഗതൻ ചിറക്കരയെ കുറിച്ച് എഴുതിയ ഒരു കുറിപ്പിൽ പറയുന്നത്. പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള മേഘസന്ദേശത്തിൽ ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ കൃതികളിൽ എഴുതിയിട്ടുണ്ടെന്ന് ആ കുറിപ്പിൽ പറയുന്നു.

ചിറക്കര ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി തടിയിൽ നിർമ്മിച്ച ഒരു കളിത്തട്ടും തെക്ക് കിഴക്ക് ഭാഗത്ത് ഒരു അരയാലും ഉണ്ട്. നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ കളിത്തട്ട് വേദിയായിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് ഞങ്ങൾ ആ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു വലിയ പനയുണ്ടായിരുന്നു. ചിരവാ തോട്ടത്തെ അമ്മവീട്ടിൽ കിളയ്ക്കാനായി വന്നിരുന്ന ശ്രീ സുരേന്ദ്രന് നടുവിനിത്തിരി പ്രശ്നവും കൂനും ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പനയിൽ കയറി വീണിട്ടാണ് അങ്ങനെയായത് എന്നാണ് ഞങ്ങളുടെ വല്യമ്മച്ചി പറഞ്ഞുള്ള അറിവ് . പിന്നീട് ഈ വലിയ പന മുറിച്ചു. പകരം ഒരു തൈ പന നട്ടുപിടിപ്പിച്ചു. ക്ഷേത്രക്കുളത്തിലെ നിറ വെള്ളത്തിന്റെ രഹസ്യവും ഞാനന്ന് നിരീക്ഷിച്ച് കണ്ടുപിടിച്ചിരുന്നു. ഇത് നിരീക്ഷിക്കാൻ ഒരു കാരണമുണ്ട്. ഞങ്ങളുടെ തൊടിയിൽ ഉള്ള ഒരു വെള്ളച്ചാലിൽ വെണ്ടയ്ക്ക് വെള്ള മൊഴിയ്ക്കാനായി ഞാനും അമ്മയും അനുജനും കൂടി ഒരു കൊച്ചു കുളം കുഴിച്ചു. ഉറവയുടെ നിരപ്പിലുള്ള വെള്ളമല്ലാതെ അതിൽ വെള്ളം കൂടിയിരുന്നില്ല. ധാരാളം വെള്ളം വരാൻ എനിക്കും അനുജനും ആഗ്രഹം തോന്നി. അങ്ങനെ ഞങ്ങൾ തോട്ടിൽ നിന്നും വെള്ളം കോരി ഈ കുട്ടിക്കുളത്തിൽ നിറച്ചു. നേരം വെളുക്കുമ്പോൾ വെള്ളത്തിന്റെ നിരപ്പ് താഴ്ന്നിട്ടുണ്ടാകും. അങ്ങനെയാണ് ഞാൻ ചിറക്കര ക്ഷേത്ര കുളത്തിലെ ജലനിരപ്പിന്റെ രഹസ്യം അറിയാൻ ശ്രമിച്ചത്. കുളത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ സമീപത്തുള്ള തോട്ടിൽ നിന്നും വെള്ളമെത്തിക്കാനായി ഒരു ഓവുണ്ട്. ഈ ഓവിലൂടെ ദിവസവും കുളത്തിലേയ്ക്ക് വെള്ളമെത്തുന്നുണ്ട്. അല്ലാതെ അത്രയും ജലം ആ പ്രദേശത്ത് അന്തരീക്ഷമർദ്ദത്തേയും ദേദിച്ച് ഉറവ ജലം മാത്രമായി ഉയർന്ന് നിൽക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ അധ്യാപകരില്ലാതിരുന്ന സമയത്ത് അടുത്ത ക്ലാസ്സിൽ മലയാളം പഠിപ്പിച്ചിരുന്ന വാസു സാറ് വരാനിടയായി. അദ്ദേഹം ഞങ്ങളോട് ഇപ്പോൾ ഏത് വിഷയത്തിന്റെ പീരീഡ്‌ ആണെന്ന് ചോദിച്ചു. “മലയാള”മാണെന്ന് കുട്ടികൾ മറുപടി പറഞ്ഞു. അടുത്ത ചോദ്യം മലയാളമെന്താണെന്നായി. “ഒരു ഭാഷ” എന്നായി കുട്ടികൾ. അപ്പോൾ ” ഭാഷ” എന്നാൽ എന്തെന്നായി വാസു സാർ. കുട്ടികളുടെ ഉത്തരം മുട്ടി. പലരും പലതും പറഞ്ഞു. അവസാനം സാറ് പറഞ്ഞു:” ആശയം വിശദമാക്കാനുള്ള ഉപാധിയാണ് ഭാഷ”. എന്നിട്ട് ” ആംഗ്യ ഭാഷ” യും ഒരു ഭാഷയാണെന്ന് സാറ് പറഞ്ഞു. പിന്നെ സ്കൂളിനെ കുറിച്ച് ഒരു ഖണ്ഡിക എഴുതാൻ സാറ് പറഞ്ഞു. ഞങ്ങൾക്കാർക്കും അധികമൊന്നും എഴുതാനോ വർണ്ണിക്കാനോ അക്കാലത്ത് അറിയാമായിരുന്നില്ല. എല്ലാവരും എഴുതിയത് വായിച്ചു നോക്കിയ ശേഷം സാറ് സ്കൂളിനെ കുറിച്ച് വർണ്ണിച്ച് പറഞ്ഞു. അതിൽ ഒരു വാചകം ഇങ്ങനെയായിരുന്നു: ചിറക്കര ഗവ: യു പി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രത്തിന് സമീപം ഒരു ദേവീ ക്ഷേത്രമുണ്ട്. അങ്ങനെ അവിചാരിതമായി വാസു സാർ ഞങ്ങളുടെ ക്ലാസ്സിലെത്തിയത് വേറിട്ട ചിന്തയ്ക്കിടയാക്കി.

1980-81 അധ്യയന വർഷം ചിറക്കര ഗവ: യു പി എസ് വളർന്ന് ഹൈസ്കൂളായി മാറി.
1979 -ൽ ഞാൻ ആ സ്കൂൾ വിട്ട് ഭൂതക്കുളം ഗവ.ഹൈസ്കൂളിൽ ചേർന്നു. എന്നാലും പ്രകൃതിദത്ത നിറങ്ങൾ ചാലിച്ചിട്ട ഓർമ്മകൾ മറക്കാനാവില്ലല്ലോ?

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ഐശ്വര്യ ലക്ഷ്മി.എസ്സ്.

മിഴിയിണകൾ തഴുകിവരും
സന്ധ്യാരാഗങ്ങളിൽ
ചേർന്നമരുന്നു ചരൽപാതയും മൗനവും.
ഓലഞ്ഞാലിയോടല്ലലു പാടുന്നു ചാരെ പടിക്കെട്ടകലെ ചെമ്പോത്തും.
കാതിലരികെ മായും ഓർമ്മകളായ് നീയും.
മറയത്തു നീ കൊരുത്തിട്ടോരു വാക്കുകളൊക്കെയും
ചിലമ്പുന്നു അകലെ.
വറ്റിപ്പോയോരു കുളത്തിലാണ്ട നിന്നോർമ്മകളൊക്കെയും ഇടവപ്പാതിയിലാകെ ഇടമുറിയാതെ പെയ്തൊഴുകുന്നു മനമാകെ.
സന്ധ്യക്കു മീതെ തിരിതെളിയും അസ്ഥിത്തറയിലുണ്ടൊരു കാലത്തിൻ സ്മരണയിന്നോളം.
കൂടെയുണ്ടിന്നോളമെന്നു പറയാതെ പറയും വേനലിൽ തളരാത്തൊരാ തുളസിയും.
നെറ്റിത്തടത്തിലണിയും ചന്ദനം ചൊല്ലുമാ കുളിരോർമ്മകൾ മായ്ക്കുവാനാവതില്ലൊരുനാളും .
അകലുവതാണിന്നേറെ നല്ലതുവെന്നാലും
ഒരുപിടി ചിതാഭസ്മമായി മാറിയാലും അടരരുതൊരുനാളും
മനസ്സിൽ നിന്നായ്.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

Copyright © . All rights reserved