literature

രാജു കാഞ്ഞിരങ്ങാട്

കുന്നുകയറി വേച്ചു വേച്ചു വരുന്നുണ്ട്
ഒരു തൊപ്പിപ്പാള
ഇറ്റിറ്റു വീഴുന്നുണ്ട് വിയർപ്പുതുള്ളികൾ
ആർത്തിയോടെ മണ്ണ് നക്കി നക്കി
കുടിക്കുന്നു ആ ഉപ്പുജലത്തെ

ആകാശത്തെ നോക്കി അടയാളങ്ങൾ
വെയ്ക്കുന്നു
അക്ഷരം പഠിച്ചിട്ടില്ലാത്ത വിരലുകൾ
ഭൂമിയാകുന്ന ഉത്തരക്കടലാസിനെ
ജീവൻ്റെ മഷി കൊണ്ട് പൂരിപ്പിക്കുന്നു

അന്നത്തിൻ്റെ അക്ഷയഖനിയാണത്
നിങ്ങൾ തിരസ്കരിച്ച
ആഴങ്ങുടെ ജലരേഖ
വൃക്ഷ ജാതകം

ആ ശരീരത്തിലെ പച്ച ഞരമ്പുകളിൽ
കാണാം
മഴക്കാടുകൾ
ഹരി നീല പത്രങ്ങൾ
ജലരേഖകൾ

ആ തൊലിയുടെ വരൾച്ചയിൽ കാണാം
വേനൽ വഴികൾ
വരണ്ട നോവുകൾ
കത്തും കനൽപ്പാടുകൾ

എത്ര പണിതിട്ടും
മതിയാകുന്നില്ലെന്നു മാത്രം പരാതി
കുന്നിൻ്റെ ഉച്ചിയിലുണ്ടൊരു കൊച്ചു വീട്
ദാഹിച്ചനാക്ക് വരണ്ട ചുണ്ടുകളെ
തലോടുന്നു

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ഡോ. ഐഷ വി

അമ്മയോടൊപ്പം കാസർഗോഡ് നെല്ലിക്കുന്നിലെ മാർക്കറ്റിൽ ഒരു ദിവസം രാവിലെ അമ്മയോടൊപ്പം പോയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഒരു വലിയ കുട്ടയോളം വലുപ്പമുള്ള ആമകൾ . കൂട്ടത്തിൽ വിരുതു കൂടിയ ഒരാമ ഓടാൻ ശ്രമിച്ചപ്പോൾ ഒരാൾ അതിന്റെ പുറത്ത് കയറി നിൽക്കുന്നു. കുട്ടകളിൽ കറുത്ത നിറത്തിലുള്ള വലിയ ആമ മുട്ടകളുമായി സ്ത്രീകൾ. അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോൾ നെല്ലിക്കുന്ന് കടൽപ്പുറത്ത് മണൽ മാന്തി മുട്ടയിടാനായി കടലിൽ നിന്നും കൂട്ടമായി കരയിൽ കയറിയ കടലാമകളെയാണ് അവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കടലാമകൾ തങ്ങളുടെ മുട്ടകൾ കര സംരക്ഷിച്ചു കൊള്ളുമെന്ന് കരുതി കാണണം. ചില ആമകൾ തലയും കൈകാലുകളും തോടിനുള്ളിലേയ്ക്ക് വലിച്ച് പതുങ്ങി ഒരു കുട്ട കമഴ്ത്തിയതു പോലെ കിടന്നു. ഒന്നു രണ്ടെണ്ണം ഇടയ്ക്കിടെ തല മാത്രം പുറത്തേയ്ക്കിട്ട് നോക്കുന്നുണ്ട്. ഒരാൾ പറയുന്നത് കേട്ടു: ആമകളെ തീയിലിട്ട് ചുട്ടാൽ മാംസം പുറത്തെടുക്കാൻ എളുപ്പമുണ്ടെന്ന് .അന്ന് രണ്ടാം ക്ലാസ്സിലായിരുന്ന( കാലം 1974) ഞാൻ ജീവിതത്തിൽ ആദ്യമായാണ് ആമകളെ കാണുന്നത്. അതും ജീവനുള്ളവ. ഒന്നാo പാഠത്തിലെ രണ്ടാം സ്വരാക്ഷരം പഠിപ്പിക്കാനുള്ള ചിത്രവും “ആ – ആമ” എന്ന വാക്കുമാണ് എനിയ്ക്കപ്പോൾ ഓർമ്മ വന്നത്. അന്ന് അമ്മ രണ്ട് ആമ മുട്ടകൾ വാങ്ങി. ഞങ്ങൾ വീട്ടിലേയ്ക്ക് പോന്നു. എന്റെ കൈ വെള്ളയിൽ ഒതുങ്ങുന്നതായിരുന്നില്ല അവ. അത്രയ്ക്ക് വലുപ്പമുണ്ടായിരുന്നു. കോഴി മുട്ടയുടെ തോടു പോലുള്ള തോട് അവയ്ക്കില്ലായിരുന്നു. തോൽ പോലുള്ളതായിരുന്നു മുട്ടയുടെ ആവരണം. അമ്മ അത് തോരൻ വച്ചു തന്നു.

ആമകളെ കുറിച്ച് കൂടുതൽ അറിയുന്നത് പിന്നീടാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ വാർഷിക പരീക്ഷയ്ക്ക് ആറാം ക്ലാസ്സുകാർക്ക് ഒരു ചോദ്യമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവിയേത്? ആറാം ക്ലാസ്സിലെ മഹിളാമണിയായിരുന്നു എന്റെ അടുത്തിരുന്ന് പരീക്ഷയെഴുതിയത്. വർഷം 1978. ഉത്തരം അറിയാതിരുന്ന മഹിളാമണി അവരുടെ ജൂനിയറായ എന്നോട് ടീച്ചർ കാണാതെ ആ ചോദ്യത്തിന്റെ ഉത്തരമറിയാമോ എന്ന് ചോദിച്ചു. എനിക്കത് അറിയില്ലായിരുന്നു. ഞാൻ വീട്ടിലെത്തി. ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് എനിക്ക് തിരയാൻ വല്യമാമൻ സമ്മാനിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഞാൻ എല്ലാ പുസ്തകങ്ങളും വീണ്ടും പരതി. അതിൽ ഒരിടത്തു നിന്നു ആമയുടെ ആയുസ്സിനെപ്പറ്റി എനിക്ക് വിവരം ലഭിച്ചു . 500 വർഷത്തിലധികം ജീവിച്ചിരിക്കുന്ന ജീവിയാണത്രേ ആമ . കട്ടിയുള്ള പുറന്തോടും കൈകാലുകളും തലയും അപകട ഘടത്തിൽ ഉൾ വലിക്കാനുള്ള കഴിവും കരയിലും വെള്ളത്തിലും കഴിയാമെന്ന ഉഭയ ജീവിയായതു കൊണ്ടുമാകാം ആമയ്ക്ക് അത്രയും ആയുസ്സ് ഉള്ളത് എന്ന് ഞാൻ ചിന്തിച്ചു.

ജീവനുള്ള ആമകളെ എനിക്ക് ലഭിക്കുന്നത് 2007 ലാണ്. ഞങ്ങൾ മാവേലിക്കരയിൽ ശ്രീകൃഷ്ണവിലാസം എന്ന വീട്ടിൽ വാടകയ്ക് താമസിക്കുമ്പോൾ. ആ വീട്ടിൽ മുറ്റത്തിന്റെ അരിക് കെട്ടാനായി ഇറക്കിയ മണലിൽ ഇരുന്ന ആമകളായിരുന്നു അത്. ചെറിയ കരയാമകൾ ആണ് അവയെന്ന് പിന്നീട് അറിഞ്ഞു. ആ പ്രദേശത്ത് അത്തരം ആമകൾ ഉണ്ടത്രേ. മാവേലിക്കരയിലെ പല വീടുകളിലും വലിയ ആഴമുള്ള കുളങ്ങൾ ഉണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ പുറകിലും ഒരു വലിയ കുളമുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ ആ കുളത്തിന് ഒന്നര മീറ്റർ താഴ്ചയേ ഉണ്ടായിരുന്നുള്ളൂ. രണ്ട് തലമുറകൾ പരിശ്രമിച്ച് ആ കുളം നികത്തി അത്രത്തോളമാക്കി. കാളവണ്ടിയിലും മറ്റുo മണ്ണടിച്ചിട്ട് കാലങ്ങൾ കൊണ്ടാണ് അവർ അത്രത്തോളമാക്കിയത്.

ഞങ്ങൾ അവിടെ താമസിക്കുമ്പോൾ മൂന്നാം തലമുറയുടെ ഊഴമായിരുന്നു. ഇന്ദു എന്ന വീട്ടുടമസ്ഥ ആ പറമ്പ് കൃഷി ഭൂമിയാക്കാനായി കുളം മണ്ണിട്ട് നികത്താൻ കല്ലേലിൽ ഉണ്ണി എന്നയാളെ ഏൽപ്പിച്ചു . ഇന്ദുവും കുടുംബവും കൽക്കട്ടയിലായിരുന്നു താമസം. ജെ സി ബി, ലോറി തുടങ്ങിയവയൊക്കെയുള്ള കാലമായതുകൊണ്ട് കല്ലേലിൽ ഉണ്ണിയ്ക്ക് വേഗം പണി പൂർത്തിയാക്കാൻ സാധിച്ചു. കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങളായിരുന്നു ആ കുളം നികത്താൻ ഉപയോഗിച്ചത്. കൂട്ടത്തിൽ അയൽപക്കക്കാരും മടിച്ചില്ല. അവരുടെ വീട്ടിലെ സകല പ്ലാസ്റ്റിക്ക് വേസ്റ്റുകളും ചപ്പ് ചവറുകളും ഓരോ തവണയും ലോറികൾ വരുന്നതിന് മുമ്പ് കൊണ്ടു തള്ളി. ഇത്രയും കെട്ടിട വേസ്റ്റുകൾ കൊണ്ടു ത്തള്ളിയാൽ ആ ഭൂമി കൃഷിഭൂമിയായി ഉപയോഗിയ്ക്കാൻ കഴിയുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതിനും കല്ലേലിൽ ഉണ്ണി പരിഹാരം കണ്ടെത്തി. ആ പറമ്പിലെ തന്നെ നല്ല മണ്ണുള്ള സ്ഥലത്തു നിന്നും ജെസിബി വച്ച് മണ്ണ് മാന്തി കുളത്തിന്റെ ഏറ്റവും മുകളിലായി നിക്ഷേപിച്ചു . നിരത്തി നല്ല കൃഷിഭൂമിയാക്കി മാറ്റി.

ഇങ്ങനെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ആമകളാകണം ഞാൻ മണലിൽ നിന്നും എടുത്തത്. ആ വീടിന്റെ കിണറിനരികിലായി ഒരു സിമന്റ് ടാങ്കുണ്ടായിരുന്നു. ഞാനതിൽ വെള്ളം നിറച്ച് ആമകളെ അതിലിട്ടു. ഞങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കും കൊടുത്തു. പക്ഷേ അവ അതൊന്നും തിന്നു കണ്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ടാങ്കിനരികിൽ ചെന്ന് നോക്കിയപ്പോൾ ടാങ്കിൽ ആമകളില്ലായിരുന്നു. സ്വന്തം ഭക്ഷണവും അവർക്ക് പറ്റിയ ആവാസ വ്യവസ്ഥയും തേടി പോയതാകണം. അവ ജീവിക്കട്ടെ 500 വർഷത്തിലധികം എന്ന് മനസ്സാൽ ആഗ്രഹിച്ചു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ഡോ. ഐഷ വി

ചേന മിക്കവാറും എല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാൽ ചൊറിയൻ ചേനയായാലോ? സാധാരണ ചേന തൊട്ടവർക്കറിയാം അതിന്റെ ചൊറി. അപ്പോൾ പിന്നെ ചൊറിയൻ ചേനമൂലമുണ്ടാകുന്ന ചൊറിച്ചിലിനെ പറ്റി പറയേണ്ടല്ലോ? ഞങ്ങൾ കാസഗോഡുനിന്നും ചിരവാതോട്ടത്ത് എത്തുന്നതിന് വളരെ മുമ്പ് നടന്ന സംഭവമാണ്. ചിരവത്തോട്ടത്തെ വീട്ടിൽ ധാരാളം സാധാരണ കാണുന്ന നമ്മൾ ഭക്ഷ്യാവാശ്യത്തിന് ഉപയോഗിക്കുന്ന ചേനകൾ നട്ടുവളർത്തിയിരുന്നു. എന്നാൽ കൂവളത്തിന് കിഴക്ക് ഭാഗത്തായി സാധാരണ ചേനയെ അപേക്ഷിച്ച് വളരെ ഉയരം കൂടിയ ചേനകൾ നിന്നിരുന്നു. മറ്റു ചേനകൾ ഭക്ഷണാവശ്യത്തിന് എടുക്കുമ്പോൾ ഈ ചേനകൾ മാത്രം വെട്ടിയെടുത്തിരുന്നില്ല. ഇത് ഞങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു വൈകുന്നേരം അപ്പി മാമൻ( രവീന്ദ്രൻ) ഞങ്ങൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുതരാനായി ഇരുന്നപ്പോൾ ഞങ്ങൾ ഇക്കാര്യം ചോദിച്ചു. ഈ ചേന സാധാരണ ചേനയെ അപേക്ഷിച്ച് ചൊറി കൂടിയ ഇനമാണെന്നും ഔഷധഗുണം കൂടുതൽ ഉണ്ടെന്നും അർശസ് പോലുള്ള അസുഖങ്ങൾ മാറാനായി ഈ ചേന ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞു തന്നു.

ഔഷധാവശ്യത്തിന് ഉപയോഗിക്കുമ്പോൾ ചൊറിയൻ ചേനയെ തൈരിലോ മോരിലോ സംസ്കരിച്ചാണ് ഉപയോഗിക്കുകയെന്നും അപ്പി മാമൻ പറഞ്ഞു തന്നു . പിന്നെ അപ്പി മാമൻ വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ചേന മോഷണത്തിന്റെ കഥ പറഞ്ഞു. ഒരു രാത്രി ഒരാൾ വന്ന് അവിടത്തെ ചൊറിയൻ ചേന ഒരെണ്ണം മോഷ്ടിച്ചുവത്രേ. മോഷണ മുതൽ പിന്നീട് ആ നാട്ടിലെ തന്നെ ഒരു വീട്ടിൽ കൊണ്ടുപോയി വിറ്റു. ചേന അരിഞ്ഞവർക്കും വച്ചവർക്കും തിന്നവർക്കും ചൊറിയോട് ചൊറി. ചേന തിന്ന വായും തൊണ്ടയുമെല്ലാം ചൊറിഞ്ഞു. ചൊറിയ്ക്ക് യാതൊരു ശമനവുമില്ലാതായപ്പോൾ അവർ ചിരവാതോട്ടത്ത് വൈദ്യന്മാരുടെ അടുത്ത് ചികിത്സയ്ക്ക് എത്തി. കഴിച്ച ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ചേനയാണ് പണി പറ്റിച്ചതെന്ന് മനസ്സിലായി. അവർക്ക് പ്രതിവിധി നൽകി പറഞ്ഞയച്ചു.

ഞങ്ങൾ എത്ര ചോദിച്ചിട്ടും ആരാണ് മോഷ്ടിച്ചതെന്നോ എവിടെയാണ് വിറ്റ തെന്നോ അപ്പി മാമൻ ഞങ്ങളോട് പറഞ്ഞില്ല. മോഷ്ടിച്ചയാളുടെ വീട്ടിലെ ദാരിദ്ര്യം കൊണ്ടും ഈ ചേനയെ കുറിച്ച് അറിയാത്തതു കൊണ്ടും പറ്റിയ അബദ്ധമാവാം എന്നു മാത്രം പറഞ്ഞു. ഞങ്ങളിലെ ഡിക്ടറ്റീവുകൾ തലപ്പൊക്കി. ചൊറിയൻ ചേനയുടെ കാര്യം ഞങ്ങൾ അന്വേഷണം തുടർന്നു. 24 മണിക്കൂറിനകം ഞങ്ങൾ ചേനയെടുത്തയാളെയും കൊടുത്ത വീടിനെയും കണ്ടുപിടിച്ചു. പക്ഷേ അതാരെന്ന് പറയാതിരുന്ന അപ്പി മാമനാണ് വല്യ ശരിയെന്ന് ഞാനിന്നും വിശ്വസിക്കുന്നു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

കാരൂർ സോമൻ

കിഴക്കേ മലമുകളിൽ പുലരി പെറ്റു. ആർത്തിയോടെ ജനാലയിലൂടെ സുര്യനെ നോക്കി ശാസ്ത്രജ്ഞൻ ശശിധരൻ നായർ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങാൻ സാധിച്ചില്ല. മനസ്സ് നിറയെ കിനാവിന്റ തേരോട്ടമായിരിന്നു. എന്തിനാണ് താന്‍ സുര്യനെ നോക്കി കരയുന്നത്? കരച്ചിലടക്കാൻ സാധിക്കാത്തത് എന്താണ്? നിറപ്പകിട്ടാർന്ന ആകാശത്തേക്ക് നോക്കിയിരുന്നു. മണ്ണിൽ നിന്ന് മറ്റ്‌ ഗ്രഹങ്ങളിലേക്ക് തീനാളമുയർത്തി തൊടുത്തു വിട്ട ഉപഗ്രഹ വിക്ഷേപണങ്ങൾ ആ ഗ്രഹങ്ങളെ എത്രമാത്രം ഇളക്കി മറിച്ചു കാണണം. ആർക്കും യാതൊരു ഉപദ്രവും ചെയ്യാതെ നിശ്ശബ്‌ദമായി കിടന്നുറങ്ങിയ ഗ്രഹത്തിൽ കിളികളെപോലെ ആരോ പറന്നു വന്നിരിക്കുന്നു. അവിടെമാകെ ഇപ്പോൾ അലർച്ചകൾ മാത്രം. നിർമ്മലമായ നീലിമയാർന്നു കിടന്നയിടം മലീനസമാക്കാൻ ഭൂമിയിൽ നിന്ന് മനുഷ്യർ എത്തിയിരിക്കുന്നു. ഭീതിയോടെ മിഴിച്ചു നോക്കി.

കതകടച്ചാണ് കരയുന്നതെങ്കിലും ആ കണ്ണീർ കണ്ടാൽ കാണുന്നവർ കരുതും തനിക്കെന്തോ മാനസിക പ്രശ്നമുണ്ടെന്ന്. അല്ലെങ്കിൽ ശാസ്ത്രലോകത്തിന് ധാരാളം സംഭവനകൾ ചെയ്ത താൻ കിറുക്കനെന്ന് പറയും. പക്ഷെ അങ്ങനെയല്ല സംഗതിയുടെ കിടപ്പ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കരച്ചിലിന്റെ കാരണങ്ങൾ പലതാണ്. ശശി തന്റെ സ്വന്തം മുറിയിലിരുന്ന് കരഞ്ഞുകൊണ്ട് കമ്പ്യൂട്ടർ തുറന്നു. അവിവാഹിതനായ ശശി ഇതുവരെ നേരില്‍കാണുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ലോകത്തിന്റെ പല ഭാഗത്തുമുള്ള തന്റെ അനേകം കാമുകിമാര്‍ക്ക് സങ്കടം പങ്കുവെച്ചുള്ള കത്തുകളയച്ചു. പലപ്പോഴും തന്റെ കലങ്ങിയ മനസ്സിന് വിടർന്ന മിഴികളുള്ള സുന്ദരിമാർ അനുരാഗത്തെക്കാൾ സ്‌നേഹവർഷങ്ങൾ കൊണ്ടു മുടാറുണ്ട്. ക്ഷണനേരത്തെ ആ ആ ബന്ധം ഹൃദയത്തിന് ഒരാശ്വാസമാണ്. ഇങ്ങനെയിരിക്കുന്ന അവസരത്തിലാണ് ശശിയുമായുള്ള അഭിമുഖത്തിന് ഒരു ടീവി ചാനൽ രാവിലെ തന്നെ വീട്ടിലെത്തിയത്. അവർ തന്നെയാണ് കതകിൽ മുട്ടിയത്. ശശി കതക് തുറന്നു. മുന്നിൽ ചാനലുകാർ. അവർ പുഞ്ചിരി തൂകി പ്രഭാത വന്ദനങ്ങൾ അറിയിച്ചു. തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി. ഇവർ എന്തിന് വന്നു? തനിക്ക് വല്ല പുരസ്കാരവും കിട്ടിയോ? അവരെകുട്ടി അടുത്ത മുറിയിലേക്ക് നടന്നു. ചാനലുകാർ ശശിധരനെ മിഴിച്ചു നോക്കികൊണ്ടറിയിച്ചു.

“അങ്ങയുടെ ഒരഭിമുഖം ഞങ്ങള്‍ക്കു വേണം. പിന്നെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും തരണം.. ഇന്ന് രാവിലെ ഈ വീട്ടിലുള്ളവർ ഞങ്ങളെ വിളിച്ചറിയിച്ചത് സാറ് വല്ലാതെ കരയുന്നു എന്നാണ്” ഇങ്ങനെ പറഞ്ഞുകൊണ്ട് ചാനല്‍ പ്രതിനിധി തന്റെ പണിതുടങ്ങി.

“ശരിക്കും സാറെന്തിനാണ് ഇങ്ങനെ നിര്‍ത്താതെ കരയുന്നത്?

ചോദ്യം കേട്ട് ശശിയുടെ ഉള്ളൊന്ന് ഞരങ്ങി. അമ്മ അതിരാവിലെ അമ്പലത്തിൽ പോകാനിറങ്ങിയപ്പോൾ കരച്ചിൽ കണ്ടു കാണണം. അമ്മക്ക് മുറിയിൽ വരാൻ അല്പം ഭയവുമുണ്ട്. കാരണം ഈ മുറിയിൽ നിന്ന് പല പൊട്ടിത്തെറികളു൦, ശബ്തങ്ങളും പുറത്തുവരാറുണ്ട്. ഇപ്പോഴിത തൻ്റെ പരീക്ഷണ ശാലയിൽ കണ്ടത് കരച്ചിലാണ്. എല്ലാമോർത്തു് ശശി കൂടുതല്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. ചാനലുകാര്‍ക്കും സങ്കടം വന്നു തുടങ്ങി. മിന്നൽപ്പിണർപോലെ തീയും പുകയും ഓരോ ഗ്രഹത്തിലേക്ക് പറപ്പിക്കുന്ന ശാസ്ത്രജ്ഞൻ മുന്നിലിരുന്ന് കരയുമ്പോള്‍ നാമെന്തുചെയ്യും. ശശിയുടെ കരച്ചിലിന്റെ താളത്തിനൊപ്പിച്ച് ശബ്ദത്തെ താളക്രമത്തിൽ സംഗീതമാക്കി. ചാനലുകാർ പരസ്പരം പിറുപിറുത്തു. ശുഭപ്രതീക്ഷയോട് ചോദിച്ചു.

“സാറെ കുടുംബത്തിൽ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ സഹപാഠികൾ വല്ല പാരയും പണിതോ?
“ഒ… ഒന്നുമില്ല”. കരഞ്ഞുകൊണ്ട് ശശി പറഞ്ഞു.
“എന്തെങ്കിലും മാനസിക പ്രയാസങ്ങൾ വല്ലതുമുണ്ടോ? ഒന്നുമില്ലെന്ന് ഉത്തരം കൊടുത്തു.
ശശി തികഞ്ഞ ഒരു സാമൂഹ്യ ജീവിയായതിനാല്‍ സാമൂഹ്യപരമായ കാരണങ്ങളാവും കരച്ചിലിനു പിന്നില്‍ എന്നു സംശയിച്ചുകൊണ്ട് ചില സമകാലിക വിഷമതകളെക്കുറിച്ച് ചോദിക്കുവാന്‍ ചാനലുകാര്‍ തീരുമാനിച്ചു.

“കടംകയറി കേരളത്തിലെ അനേകം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഭരണത്തിലുള്ളവരുടെ ആശ്രിതർക്ക് തൊഴിൽ കിട്ടുന്നു. പാവങ്ങൾക്ക് തൊഴിൽ കിട്ടുന്നില്ല. പല പേരിൽ കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ നടക്കുന്നു. രാഷ്ട്രീയക്കാർ മതങ്ങളെ തെരുവിലിറക്കി മനഃസമാധാനം നഷ്ടപ്പെടുത്തുന്നു. എങ്ങും കൈക്കൂലി, അനീതി നടക്കുന്നു. ഇതിൽ എന്തെങ്കിലും കണ്ടിട്ടാണോ അങ്ങ് കരയുന്നത്?

”അത് മാത്രമല്ല ” അമർഷത്തോടുള്ള വ്യക്തമായ ഉത്തരം ഉടനെ ലഭിച്ചു.

”ഇവിടെ കുന്നിടിച്ച് നിരപ്പാക്കി വെള്ളപൊക്കമുണ്ടാക്കുന്നതുപോലെ ഇതര ഗ്രഹങ്ങളും നമ്മൾ ഇടിച്ചു നിരപ്പാക്കുന്നു. ഞാനും അതിൽ പങ്കാളിയാണ്. അവിടുന്ന് എന്ത് പ്രളയമെന്ന് വരാനിരിക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായിരുന്ന നമ്മുടെ നാട്ടില്‍ മനുഷ്യനേക്കാൾ മതത്തെ സ്‌നേഹിക്കുന്നവരും സകല ജീവിത മൂല്യങ്ങളേയും കാറ്റില്‍ പറത്തി ഭരണകൂടങ്ങൾ എങ്ങും ഇടിച്ചു നിരത്തുകയാണ്. എല്ലാം കാണുമ്പൊൾ കരച്ചിൽ വരുന്നു”

ചാനലുകാര്‍ക്ക് സമാധാനമായി. അമ്മയുടെ മുലഞെട്ടില്‍ നിന്നും ഊറിവരുന്ന സ്തന്യാമൃതം നുകരുവാന്‍ കുഞ്ഞ് കാത്തിരിക്കുന്നതുപോലെ ചാനലുകാർ ശശിയുടെ വാക്കുകള്‍ക്കായി ചെവിതുറന്ന് വച്ച് അയാളെ ഉറ്റുനോക്കി.
”ഞാന്‍ കരയുന്നത് ചിലപ്പോള്‍ എൻ്റെ മനസ്സിന്റ കുറ്റബോധമാകാം” ഇങ്ങനെ പറഞ്ഞുകൊണ്ട് ശശി
തന്റെ വചനപ്രഘോഷണം ആരംഭിച്ചു.
”കന്യകയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍കൊള്ളുന്ന അനേകായിരം ജീവികളിൽ ഒന്ന് മാത്രം ലോകനീതിയുടെ ഉള്‍പ്രേരണയാല്‍ സ്വയം സഞ്ചരിച്ച് മാതപേടകത്തില്‍ പ്രവേശിച്ചതു മുതല്‍ പുറത്ത് വന്ന്, സകല ലോകരസങ്ങളേയും അനുഭവിക്കാന്‍ തക്കവണ്ണം ഇന്ദ്രിയ-അതിന്ദ്രിയ ഉപകരണങ്ങളുമായി ജീവിതം ആരംഭിച്ചതേ കരഞ്ഞുകൊണ്ടായിരുന്നു. അങ്ങനെ കരഞ്ഞു കരഞ്ഞ് ഞാന്‍ വളര്‍ന്നു. ആരും, വ്യക്തമായി മനസ്സിലാക്കാതെ സംഭവങ്ങളെ ചരിത്രമെന്ന് തെറ്റിദ്ധരിച്ച് അവയെല്ലാം വാരിവലിച്ച് ഉറക്കമിളച്ചിരുന്ന് പഠിച്ച് ബിരുദം വാങ്ങി. ശാസ്ത്ര രംഗത്തെ ശിഷ്യരെ താൻ കടിച്ചുകീറി. ഇപ്പോഴവർ ഗ്രഹങ്ങളെ ഇടിച്ചു നിരത്തുന്നു. സാമൂഹ്യ പരിശീലനം ലഭിച്ചവർ ദേശങ്ങളെ ഇടിച്ചു നിരത്തുന്നു. യേശുവിനെ ഒറ്റികൊടുത്തതുപോലെ എല്ലാവരും മുപ്പതുവെള്ളിക്കാശിന് ഓരോന്നിനെ ഒറ്റികൊടുത്തു ജീവിക്കുന്നു”.

ശശി കരയുകയോ ചിരിക്കുകയോ ചെയ്യട്ടെ എന്നു കരുതി ഈ പ്രശ്‌നത്തെ തള്ളി കളയരുത്. ഒരു നൂലില്‍ കൊരുത്ത മുത്തുകള്‍പോലെ സകലമനുഷ്യരും പരസ്പരം ബന്ധമുള്ളവരാണ്. അപ്പോൾ ശശിയുടെ ദുഃഖം നമ്മുടെ ദുഃഖമാണ്. ഈ ലോകത്തിന്റെ ദുഃഖമാണ്.
ഒരു ജീവിതകാലം മുഴുവന്‍ കരയുവാനായി അവസരം ലഭിച്ചിട്ടും സമൂഹത്തെ ബോധിപ്പിക്കുവാനായി കൃത്രിമമായി ചിരിച്ചുകൊണ്ട് ജീവിച്ചു. ഇനിയും അതിന് തയ്യാറല്ല. കരഞ്ഞുകലങ്ങിയ മിഴികൾ തളരുക മാത്രമല്ല അയാളുടെ നാവും മനസ്സും നിറയെ ഉപ്പുനിറഞ്ഞിരിക്കുന്നു. അതിനാല്‍ ജീവന്റെ ഉപ്പിനെ തിരിച്ചറിഞ്ഞ ശശി പൂര്‍വ്വാധികം ഭംഗിയായി കരയട്ടെ. എല്ലാം പാപഭാരവും കരഞ്ഞു തീർക്കട്ടെ. ചാനലുകാർ പുറത്തിറങ്ങുമ്പോഴും ശശി തൻ്റെ നീണ്ട താടി മാറിമാറി തലോടികൊണ്ടിരിന്നു.

ഡോ. ഐഷ വി

ഞാൻ കണ്ണൂർ തളിപറമ്പിനടുത്ത് പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സമയത്ത് കോളേജിലെ എൻ എസ് എസ് യൂണിറ്റ് സഞ്ജീവനി പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങൾ പട്ടുവത്തുള്ള കൃഷ്ണൻ – മറിയാമ്മ ദമ്പതികളുടെ വീട്ടിൽ പോകാനിടയായി. രണ്ടു പേർക്കും കാഴ്ചയില്ലായിരുന്നു. മക്കളില്ലാത്ത ദമ്പതികൾ . അവരുടെ അപ്പോഴത്തെ പ്രശ്നം പഴകി ദ്രവിച്ച വീട്ടിന്റെ അറ്റകുറ്റ പണി . പിന്നെ കക്കൂസില്ലാത്ത വീടിന് കക്കൂസ് നിർമ്മിച്ച് കിട്ടണം എന്നതായിരുന്നു. ഞങ്ങളുടെ കോളേജിലെ ജോമിഷ ജോസഫ് എന്ന വിദ്യാർത്ഥിനിയുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ അവരുടെ പ്രശ്നം പരിഹരിച്ചു കൊടുത്തു. ജോമിഷ ജോസഫിന് 2013-14 ലെ മികച്ച എൻ എസ് എസ് വോളന്റിയറിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്കായി എനിക്കും പല പ്രാവശ്യം അവിടെ പോകേണ്ടി വന്നു. ഓരോ കാര്യങ്ങൾ അന്വേഷിച്ച കൂട്ടത്തിലാണ് അവർക്ക് വസ്തുവും വീടുമൊക്കെ ഒരു അച്ചനാണ് കൊടുത്തതെന്ന് അറിയുന്നത്. ആദ്യം അച്ചൻ വച്ചു കൊടുത്ത വീടും പറമ്പുമൊക്കെ വിറ്റിട്ടാണ് ഇപ്പോഴത്തെ വീട്ടിൽ താമസിക്കുന്നത്. ആ അച്ചൻ ആ പരിസരത്തുള്ള ധാരാളം പേർക്ക് വീടും സ്ഥലവുമൊക്കെ നൽകിയെന്ന് അയൽപക്കക്കാർ എന്നോട് പറഞ്ഞു. ആദ്യമാധ്യം വീട് ലഭിച്ചവർക്ക് രണ്ടേക്കറും പിന്നീട് ലഭിച്ചവർക്ക് ഒന്നരയേക്കർ ഒരേക്കർ എന്നിങ്ങനെ കുറഞ്ഞു വന്നു. സ്ഥലവില കൂടിയതും ഫണ്ടിന്റെ കുറവുമാകാണം ഇതിന് കാരണം. ഈ അച്ചൻ വിവിധ സ്ഥലങ്ങളിലായി ഏഴായിരത്തിലധികം വീടുകൾ വച്ച് നൽകിയിട്ടുണ്ടത്രേ. ഇത്രയും ആസ്തി ലഭിച്ച പലരും ഇതൊന്നും കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ആ യാത്രകളിൽ നിന്ന് എനിക്ക് മനസ്സിലായത്.

പൊതു ജനങ്ങൾക്ക് ഇത്രയുമൊക്കെ വാരിക്കോരി സംഭാവന ചെയ്ത അച്ചനെ കുറിച്ച് കൂടുതലറിയാൻ കൗതുകം തോന്നി. 1948 ൽ ഇറ്റലിയിൽ നിന്നും വന്ന് മുബൈയിലും വയനാട്ടിലും മിഷനറി പ്രവർത്തനം ആരംഭിച്ച ഫാദർ സുക്കോൾ ആണ് അതെന്ന് പിന്നീട് മനസ്സിലായി. ഫാദർ സുക്കോൾ കൈവച്ച എല്ലാ പദ്ധതികളും അതിന്റെ പൂർണ്ണതയിലെത്തിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് സുക്കോളച്ചനെ കാണാൻ ഭാഗ്യം ലഭിച്ചത്.
സഞ്ജീവനി പാലിയേറ്റീവ് കെയറിലെ ശോഭയാണ് എന്നോട് പരിയാരം മറിയാപുരത്തുള്ള വൃക്ക രോഗo ബാധിച്ച രണ്ട് സഹോദരമാരുടെ കാര്യം പറയുന്നത്. അങ്ങനെ ഞാനും ശോഭയും ഞങ്ങളുടെ പിറ്റിഎ പ്രസിഡന്റ് ഗോപാലകൃഷ്ണൻ സാറും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും ശ്രീനിവാസൻ സാറും ജോമിഷയും കൂടി അവരെ കാണാനായി പോയി. ഞങ്ങൾ ചെല്ലുമ്പോഴേക്കും അവർക്ക് പുറത്ത് നിന്ന് ധാരാളം സഹായം കിട്ടി വീട് പുതുക്കിപണിയാൻ തുടങ്ങിയിരുന്നു. അവരുടെ വീടും ആദ്യം സുക്കോളച്ചൻ നൽകിയതാണ്. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ സുക്കോളച്ചനെ ഒന്ന് കാണണമെന്ന് തോന്നി. അങ്ങനെ ഞങ്ങൾ സുക്കോളച്ചനെ കാണാനായി കയറി. അവിടെ ജോലിയ്ക്ക് നിന്നിരുന്നത് ഞങ്ങളുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി നവനീതിന്റെ അച്ഛനായിരുന്നു. ഞങ്ങൾ ചെന്നപ്പോൾ സുക്കോളച്ചൻ ഉച്ചയുറക്കത്തിലായിരുന്നു. അദ്ദേഹം ഉറക്കം കഴിഞ്ഞ് എഴുനേൽക്കുന്നത് വരെ ഞങ്ങൾ കാത്തു നിന്നു. നവനീതിന്റെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ കുറേ നേരം കൊച്ചുവർത്തമാനം പറഞ്ഞിരുന്നപ്പോൾ ഫാദർ സുക്കോൾ എഴുന്നേറ്റു വന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തു വന്നിരുന്നു. ഞങ്ങളും അദ്ദേഹത്തെ വണങ്ങി. ഞങ്ങളെ പരിചയപ്പെട്ടശേഷം അദ്ദേഹം അകത്തു പോയി ഒരു മിഠായി ഭരണിയുമായി തിരികെ വന്നു. ഞങ്ങൾക്കെല്ലാം അദ്ദേഹം മിഠായി തന്നു. എന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിച്ച ശേഷം അവർക്കും കൂടി കൊടുക്കാനുള്ള മിഠായികൾ അദ്ദേഹം എനിക്ക് നൽകി. കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പാതി ഇംഗ്ലീഷിലും പാതി മലയാളത്തിലുമായാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പറഞ്ഞു: എനിക്കിപ്പോൾ തൊണ്ണൂറ്റി എയിറ്റ് വയസ്സായി(98) . എന്നിട്ടദ്ദേഹം ചിരിച്ചു . പിന്നെ തുടർന്നു. കേരളത്തിൽ വയനാട്ടിലാണ് ആദ്യ പ്രവർത്തനം. അന്നൊക്കെ(1948 -ൽ) സൈക്കിളിലായിരുന്നു സഞ്ചാരം. 1980 -ൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം കൊടുത്തു. കുറേ കാര്യങ്ങൾ ചെയ്തു. ഫണ്ടിനായി ആരോടും കൈ നീട്ടിയില്ല. പക്ഷേ സുമനസ്സുകൾ അദ്ദേഹത്തോടൊപ്പം നിന്നു. വൃക്കരോഗ ബാധിതനായ ആളെ കാണാനാണ് ഞങ്ങൾ വന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. പലർക്കും ജീവിക്കാൻ ഒരടിത്തറ കിട്ടിക്കഴിഞ്ഞാൽ അഞ്ചാറ് കോഴിയെ വളർത്തിയാലും അഞ്ചാറ് ആട്ടിനെ വളർത്തിയാലും ജീവിക്കാം. പക്ഷേ പലരും അത് ചെയ്യുന്നില്ല. നന്നായി ജീവിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പലരും മദ്യപിച്ച് സ്വയം നശിക്കുന്നതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. അങ്ങനെ പല വിഷയങ്ങളും സംസാരിച്ച ശേഷം ഫോണിൽ കുറച്ചു ഫോട്ടോകളുമെടുത്താണ് ഞങ്ങൾ മടങ്ങിയത്. എന്റെ ഫോൺ കേടായപ്പോൾ എടുത്ത ഫോട്ടോകൾ നഷ്ടപ്പെട്ടു. പക്ഷേ ആ കർമ്മയോഗിയെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും നല്ല തിളക്കത്തോടെ നിൽക്കുന്നു. 2014 ജനുവരിയിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അന്ന് തളിപറമ്പ് എഴാം മൈലിൽ നാഷണൽ ഹൈവേയ്ക്കടുത്ത് സെയിഫ് ഗാർഡ് കോംപ്ലെക്സിൽ പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ കോളേജിന് മുന്നിലൂടെയായിരുന്നു ആശുപത്രിയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദ്ദേഹം കൊണ്ടുപോയത്.

ഇന്ന് കോവിഡ് പടർന്നു പിടിയ്ക്കുന്ന കാലഘട്ടത്തിൽ അവരവരുടെ നാടുകളിലേയ്ക്ക് തിരിച്ചെത്തുന്നവരിൽ കുറച്ചുപേർക്കെങ്കിലും ആശങ്കയുണ്ടാകും. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന്. ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ഉള്ള സമയം നന്നായി പ്രവർത്തിക്കുക. സ്വന്തം നാട്ടിൽ തന്നെ നന്നായി പ്രവർത്തിക്കുക. നീണ്ട് നിവർന്നു കിടക്കുന്ന ജീവിതത്തിന് നേരെയൊന്ന് പുഞ്ചിരിച്ച് മുന്നേറുക. സുക്കോളച്ചന്റെ വാക്കുകൾ കടമെടുക്കുക. ജീവിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. ആടിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ജീവിക്കാം.
അവരവരുടെ അഭിരുചിയ്ക്കും കഴിവിനും അനുസരിച്ച് തുടങ്ങുക. കാലം മാറുന്നതിനനുസരിച്ച് കളം മാറ്റി ചവിട്ടുക . പ്രയത്നിയ്ക്കാൻ എന്തെങ്കിലും മടിയുണ്ടെങ്കിൽ അതെല്ലാം ഇന്നു തന്നെ മാറ്റുക. വരുമാനത്തിന്റെ 25 ശതമാനമെങ്കിലും ഭാവിയിലേയ്ക്കായി സൂക്ഷിച്ച് വയ്ക്കുക. നേരിന്റെ വഴിയിൽ മുന്നേറുക.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

“ഓർമ്മകൾ വേണം, നമ്മുടെ സംസ്കാരവും പൈതൃകവും മറക്കാതിരിക്കാനും വരും തലമുറയ്ക്ക് പകർന്നുകൊടുക്കാനും അവയൊക്കെ നശിക്കാതെ സൂക്ഷിക്കയും വേണം” ആരോട് പറയാൻ !
എന്റെ വല്യപ്പന്റെ അപ്പനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ നല്ലതുപോലെ അറിയാം. കുട്ടിക്കാലത്ത് ഓടിച്ചാടി നടന്ന പഴയ തറവാടിന്റെ കൊത്തുപണികൾ നിറഞ്ഞ നിരയിൽ വളരെ ബ്ളാക് ആൻഡ് വൈറ്റ് ഫോട്ടോകൾ നിരന്നു നിറഞ്ഞുനിന്നിരുന്നു. കുടുംബത്തിലെ പഴയതലമുറയിലെ അച്ചായന്മാരും അപ്പാപ്പന്മാരും ചുരുക്കം ചില അമ്മച്ചിമാരും പേരമ്മമാരും സിസ്‌തു പാസ്സായതിന്റെ നിറം മങ്ങിക്കൊണ്ടിരുന്ന ചില്ലിട്ട ഫോട്ടോകൾ ആയിരുന്നു അവയിൽ പലതും. പിന്നെ കുറെ കളർപ്പടങ്ങൾ ഉണ്ടായിരുന്നത് , ഈശോ മറിയം ഔസേപ്പും തിരുവത്താഴവും ക്രൂശിൽക്കിടക്കുന്ന യേശുനാഥന്റെ ദയനീയമായ ചിത്രവും, കുടുംബത്തിൽ മരിച്ചുപോയ തിരുമേനിയുടെയും ഒക്കെ പടങ്ങൾ ആയിരുന്നു . എന്നാൽ അവയിൽനിന്നൊക്കെയും വ്യത്യസ്തമായി ഇന്നും ഓർമ്മയിൽ നിൽക്കുന്ന രണ്ട്‌ എണ്ണ ഛായാ ചിത്രങ്ങൾ ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു . ഒന്നു, മുൻപ് പറഞ്ഞ വല്യപ്പച്ചന്റെ അപ്പൻ, വലിയ തലേക്കെട്ടും കെട്ടി, പിച്ചളകെട്ടിയ സിംഹമുഖമുള്ള കൈപ്പിടിയിൽ വലതുകൈപ്പത്തിയും അമർത്തിപ്പിടിച്ചു, കസവു നേര്യതും ചാർത്തി, നരച്ച കൊമ്പൻമീശയും വിരാജിച്ചു, ഉണ്ടക്കണ്ണുകൊണ്ട് കൃത്യം എന്നെ നോക്കുന്നതുപോലെയുള്ള ആ പടം. രണ്ടാമത്തേത് , കുടുംബത്തിൽപ്പെട്ട ഒരു അപ്പാപ്പൻ രണ്ടാംലോകമഹായുദ്ധത്തിനു മുമ്പേ ബ്രിട്ടീഷ് പൈലറ്റ് ആയിരിക്കുമ്പോൾ മൗണ്ട് ആബുവിൽ വിമാനം തകർന്നതിൽ ഒരു പൊടിപോലും കിട്ടാതെ കടന്നുപോയ അദ്ദേഹം വീരപുരുഷനായി പൈലറ്റിന്റെ യൂണിഫോമിൽ തൊപ്പിയും സ്യൂട്ടിൽ നിറയെ മെഡലുകളുമായി വീടിന്റെ നിരയിൽതൂങ്ങിക്കിടന്നിരുന്നത്. ഇവയെല്ലാം കുടുംബത്തിന്റെ സ്മാരകങ്ങളായിരുന്നു , ഓർമ്മകൾ ആയിരുന്നു , പൈതൃകത്തിൽ എന്നും അഭിമാനപുരസ്സരം ഓർമ്മയിലിരിക്കുന്ന ചരിത്രത്തിലെ ചില ഏടുകൾ വെളിവാക്കുന്ന താളിയോലകൾപോലെ!

പഴയ കൊത്തുപണികളുള്ള പിത്തളമൊട്ടുകൾ തറച്ച അറയും നിരയും, കോട്ടയം നഗരസഭാധ്യക്ഷൻ ആയിരുന്ന ടി .കെ. ഗോപാലകൃഷ്ണപ്പണിക്കർ തന്റെ “ഇന്ദ്രപ്രസ്ഥം” ഹോട്ടൽസമുച്ചയത്തിന്റെ ലോബിയും റിസപ്ക്ഷൻകൗണ്ടറും അലങ്കരിക്കാൻ പിൽക്കാലത്തു പൊളിച്ചുകൊണ്ടുപോയപ്പോൾ, അന്നത്തെ ഫോട്ടോകളിൽ പലതും വീടിന്റെ ഏതോ മൂലയിലും തട്ടിൻ പുറത്തും ചേക്കേറിയെന്നത് മറ്റൊരു ദയനീയ ചരിത്രമായതും മറച്ചുവെക്കുന്നില്ല. വല്യപ്പന്റെയോ എന്റെയോ പടം ഭിത്തിയിൽ കാണുന്നില്ലെങ്കിലും, ഇന്നത്തെ തലമുറ അവരുടെ കാര്യം മാത്രം നോക്കി ജീവിക്കാൻ മിടുക്കരായതിന്റെ പിന്നിൽ അതിജീവനത്തിന്റെ പുത്തൻ ചരിത്രങ്ങൾ മാത്രമേയുള്ളു.

പക്ഷെ മഹത്തായ രാഷ്ട്രങ്ങൾക്ക് ഇന്നിന്റെ സംഭവവികാസങ്ങൾ, ഇന്നലെയുടെ ചരിത്രങ്ങളിൽ കെട്ടിപ്പൊക്കിയ വിജയകഥകൾ മാത്രമാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ചരിത്രം ഉറങ്ങുന്നത്, ഗവേഷകന്റെ ചരിത്രപുസ്തകത്തിലും, മ്യൂസിയത്തിലും മാത്രമല്ല, പൂർവ പിതാക്കന്മാർ പടുത്തുയർത്തിയ സ്‌മാരകങ്ങളിലും അന്നത്തെ അവരുടെ പൂർണ്ണകായ പ്രതിമകളിലും കൂടെയാണ്. ഇൻഡ്യാക്കാർക്കു വടിയും പിടിച്ചു അർദ്ധനഗ്നനായി നിൽക്കുന്ന അവരുടെ രാഷ്ട്രപിതാവിന്റെ പ്രതിമ എന്നും ആദരവിന്റെ, സ്വാതന്ത്ര്യ ലബ്‌ധിയുടെ ബഹുമാനസൂചകമാണ്. അതേപോലെ തന്നെ നമ്മുടെ രാജ്യം പടുത്തുയർത്താൻ സഹായിച്ച ചരിത്രപുരുഷന്മാരുടെ പ്രതിമകളും നമ്മുടെ മനസ്സിലെ സ്മാരകശിലകളായും, സാംസ്കാരിക പൈതൃകങ്ങളായി പരിരക്ഷിച്ചുകൊണ്ടുമിരിക്കുന്നത്, നമ്മുടെ ചരിത്രം ലോകത്തിനു തുറന്നുകാട്ടുന്ന സത്യങ്ങൾ മാത്രമാണ് .ഇക്കാര്യത്തിൽ ഇൻഡ്യാ മഹാരാജ്യം വളരെ വിശാലമനസ്കർ തന്നെയാണ്. പക്ഷെ ആരെങ്കിലും മഹാത്മാഗാന്ധിജിയുടെ പ്രതിമ തകർത്താൽ, ജാതിമതഭേദമെന്യേ ഒരു ഇൻഡ്യാക്കാരനും അത് സഹിക്കാനാവില്ല, പ്രതികരിക്കാനും മടിക്കില്ല. പാവപ്പെട്ട ഇൻഡ്യാക്കാരന്റെ പാവപ്പെട്ട സംസ്കാരമായിട്ടു ആരും അതിനെ തള്ളിക്കളയേണ്ടതില്ല.
പ്രത്യുതാ, സമ്പന്നമായ അമേരിക്കയിൽ അടുത്തകാലത്ത് നടമാടിക്കൊണ്ടിരുന്നത് എത്രയോ അപലപനീയമായിരുന്നു. ഇവിടെ ഇന്ത്യയിലെപ്പോലെ നിരവധി പാർട്ടികളോ, വിഭാഗീയതകളോ ഉണ്ടായിരുന്നില്ല. കറമ്പനും വെളുമ്പനും പിന്നെക്കുറേ ബ്രൗൺ നിറക്കാരും, സ്വാതന്ത്ര്യം വേണ്ടതിലധികം ആസ്വദിച്ചു ജീവിച്ചു വരികയായിരുന്നു. പല കേസുകളിലും പ്രതിയായും ജയിൽവാസം പലപ്പോഴും അനുഭവിച്ചിട്ടുള്ള ഫ്ലോയിഡ് എന്ന കറുമ്പനെ , വെളുമ്പനായ ഒരു പോലീസുകാരൻ പിടിച്ചു കയ്യാമം വെച്ചതിന്റെ പിന്നാലെ ബലപ്രയോഗം നടത്തി, കഴുത്തിൽ കാൽമുട്ട് കുത്തി ശാസം മുട്ടിച്ചു കൊന്നുവെന്നത് തികച്ചും ദയനീയം തന്നെ. അതിന് പോലീസുകാരന് കടുത്ത ശിക്ഷ തന്നെ കൊടുക്കുകയും വേണം. എന്നാൽ അതിന്റെ പേരിൽ വംശീയതയും വർണ്ണവിവേചനവും വെറുപ്പും ആളിക്കത്തിച്ചുകൊണ്ടു സംഘടിതമായി നിരവധി വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ വാഹനങ്ങളും കൊള്ളയടിച്ചു അഗ്നിക്കിരയാക്കിയതിന്റെ പിന്നിൽ, ആരുടെയൊക്കെയോ സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നു സ്പഷ്ടമാണ്. സാംസ്‌കാരത്തിന്റെയും അമേരിക്കയുടെയും ചരിത്രം നൂറ്റാണ്ടുകളായി വിളിച്ചോതുന്ന പല ചരിത്രപുരുഷന്മാരുടെയും പ്രതിമകൾ തല്ലിത്തകർത്തുകളഞ്ഞു .

ചരിത്രത്തിലുടനീളം ഇതുപോലെ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിനു തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു. റഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ബോൾഷെവിക് വിപ്ലവത്തിൽ , മില്യൺകണക്കിനാളുകൾ പിടഞ്ഞു മരിച്ചു. വിപ്ലവകാരികൾ തങ്ങളുടെ രാജ്യത്തിന്റെ സാസ്കാരികപൈതൃകത്തിന്റെ കണികപോലും അവശേഷിപ്പിക്കാതിരിക്കാൻ കൊട്ടാരങ്ങളും, പള്ളികളും, കലാശേഖരങ്ങളും, പ്രമാണങ്ങളും നശിപ്പിച്ചെന്നു മാത്രമല്ല , റഷ്യയുടെ സർവാധികാരിയായിരുന്ന സാർ അലക്‌സാണ്ടർ മൂന്നാമന്റെ വെങ്കലപ്രതിമയും തരിപ്പണമാക്കി .ചൈനയിലെ 1966ലുണ്ടായ സാംസ്കാരിക വിപ്ലവത്തിനും സമാനമായ നശീകരണ പ്രവണത നടമാടി. 20 മില്യണിലധികം ജനങ്ങൾ കൊല്ലപ്പെട്ടു. പുരാതന സ്മാരകങ്ങൾ , കലാരൂപങ്ങൾ എന്നിവക്കുപുറമെ , ഷാങ്‌ഡോങിലെ 2000വർഷത്തെ ചരിത്രങ്ങൾ ഉറങ്ങുന്ന കൺഫ്യൂഷ്യസ്‌ ടെമ്പിൾ വരെ തകർത്തുകളഞ്ഞത്, ചൈനീസ് ജനത എന്നും വേദനയോടെ മാത്രമേ സ്മരിക്കയുള്ളു. ഇറാക്കിലെ സദ്ധാം ഹുസ്സൈന്റെ കിരാതവാഴ്ചയുടെ അവസാനം, അദ്ദേഹത്തെ വധിച്ചതോടൊപ്പം, ആ ചരിത്രം മറന്നുകളയാനായി സദ്ധാമിന്റെ പ്രതിമകൾ വലിച്ചു താഴെയിട്ടു ജനങ്ങൾ തൊഴിക്കുന്നതു മാത്രമേ, ഈ വിഷയത്തിന് ഉപോത്ബലകമായി ഓർമ്മയിലുള്ളു.

പക്ഷേ അമേരിക്കകാരന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ഈ കോവിഡ് കാലത്ത് സാമൂഹിക അകലവും മാസ്കും ധരിച്ചുകൊണ്ട് സ്വന്തം ജീവൻ പരിരക്ഷിക്കാൻ ഓരോ വ്യക്തിയും പാടുപെടുമ്പോൾ, വംശീയവെറിയും ഛിദ്രവാസനകളും പെട്ടെന്ന് തലപൊക്കാൻ തക്കതായ കാരണങ്ങൾ വല്ലതുമുണ്ടോ? അതോ സ്ഥാപിത താല്പര്യങ്ങൾ ഉള്ള സംഘടനകൾ വെറുതെ വികാര വിക്ഷോഭങ്ങൾക്കു തിരി കൊളുത്തി വിട്ടതാണോ ? അമേരിക്കയുടെ സാംസ്കാരിക പൈതൃകങ്ങളെപ്പറ്റി വേണ്ട അവബോധമില്ലാത്ത വിദ്യാർത്ഥികളെയും യുവാക്കളെയും, ഈ രാജ്യം ഒരു വിധത്തിലും സഹായിക്കില്ലെന്ന തെറ്റിദ്ധാരണ വളർത്തിയത് എങ്ങനെയാണ് ?
കറുത്ത വർഗ്ഗക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം വെളുമ്പരാണ്, ചില ക്രിസ്തീയ മൂരാച്ചി വിഭാഗങ്ങളാണ് തുടങ്ങിയ ചിന്താഗതികൾ അവരിൽ കുത്തിവെയ്ക്കപ്പെട്ടത് എങ്ങനെയാണ് ? കൊളമ്പസ്‌ അമേരിക്കയിൽ വന്നതെങ്ങനെയാണെന്നോ, ആരുമായിട്ടാണ് അദ്ദേഹം ചർച്ചകൾ നടത്തിയതെന്നോ , ഇന്ന് വിപ്ലവം അഴിച്ചുവിട്ട പലർക്കും അറിയില്ലായിരിക്കാം.
കൊളംബസ് അമേരിക്കയിൽ നൂറ്റാണ്ടുകൾക്കു മുമ്പേ വന്നതുകൊണ്ടാണല്ലോ ഇന്ന് കാണുന്ന വെളുമ്പനും കറമ്പനും ബ്രൗണനും അമിതമായ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ട്, കൊളംബസ്സിന്റെ പ്രതിമ തല്ലിത്തകർക്കാൻ മുമ്പോട്ട് വന്നത് !. 1984 ൽ പ്രസിഡന്റ് ആയിരുന്ന റീഗൻ ബാൾട്ടിമോറിൽ അനാച്ഛാദനം ചെയ്ത, അമേരിക്കയുടെ രാഷ്ട്രപിതാവിന്റെ സ്ഥാനത്തു നിൽക്കുന്ന കൊളംബസ്സിന്റെ പൂർണ്ണകായ പ്രതിമ പറിച്ചുമാറ്റി ഇന്നർ ഹാർബറിൽ കൊണ്ടുപോയി മറിച്ചിട്ടപ്പോൾ മറിചകറുത്തവന്റെ ജീവനെല്ലാം വിലപ്പെട്ടതായോ ? കറുത്തവന്റെ മാത്രമല്ല, എല്ലാവരുടെ ജീവനും തുല്യ വിലയും മഹത്വവുമുള്ളതാണെന്ന വിവേക ചിന്തയ്ക്കു മുൻ‌തൂക്കം കൊടുക്കാൻ നമ്മൾ എന്തെ മറന്നുപോയി?

168 വർഷങ്ങൾക്കുമുമ്പേ അടിമത്വം അവസ്സാനിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള വിളംബര പ്രസംഗം നടത്തിയ ഫ്രഡറിക് ഡഗ്‌ളാസ്സ് എന്ന മഹാത്മാന്റെ പ്രതിമ റോചെസ്റ്ററിലെ പാർക്കിൽ നിന്നും ജൂലൈ അഞ്ചാം തീയതി, പറിച്ചുമാറ്റി അടുത്തുള്ള നദിയിൽ മുക്കിയപ്പോൾ , അമേരിക്കയിലെ വംശീയ വെറി അവസാനിച്ചോ ?

യുവാക്കൾ തൊഴിലില്ലാതിരിക്കയും കടക്കെണിയിൽ മുങ്ങി നട്ടം തിരിയുകയും ചെയ്യുമ്പോൾ, വെറുപ്പും വിവരക്കേടും അവരുടെ ബുദ്ധിയെ തകിടം മറിക്കുവാൻ വെറുതെ ഒരു ഫ്ലോയ്ഡ് തരംഗം മതിയെന്ന് അമേരിക്ക ലജ്ജയോടെ അനുഭവിച്ചറിഞ്ഞപ്പോൾ , ലോകമാസകലം ആശ്ചര്യത്തോടെ ആ ഭ്രാന്തൻ വിപ്ലവത്തെ പുച്ഛത്തോടെ വീക്ഷിച്ചിരിക്കാം , എന്നല്ലാതെ ഇപ്പോൾ എന്ത് ചിന്തിക്കാൻ !!

വംശീയതയും വർഗീയതയും തൊലിക്കറുപ്പും കൊണ്ട് കറപിടിച്ചു മങ്ങിയ ചില്ലുകൊട്ടാരങ്ങൾ തച്ചുടക്കണം. ന്യായവും നീതിയും സമാധാനവും യാതൊരു പക്ഷപാതവുമില്ലാതെ നിലനിർത്തേണ്ടത് അതാത് രാജ്യത്തെ ഗവെർന്മെന്റിന്റെ പരമപ്രധാനമായ ചുമതലയാണ്. അതിന് സാധിച്ചില്ലെങ്കിൽ, ഇതുപോലെയുള്ള നശീകരണ പ്രവണതയുമായി ഏതെങ്കിലും ഒരു വിഭാഗം ഇറങ്ങിത്തിരിച്ചാൽ, ഈ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകങ്ങളും, ചരിത്ര സ്മാരകങ്ങളും നിലനിർത്താൻ നന്നേ പാടുപെടേണ്ടിവരും.

ജോർജ് ശാമുവേൽ 

എല്ലാ കുട്ടികളും ജനിക്കുന്നത് കരഞ്ഞുകൊണ്ടാണെങ്കിൽ ഞാൻ പിറന്നു വീണതേ ഒരു പുഞ്ചിരിയോടെ ആയിരുന്നു. കാലം മാറുമ്പോൾ അതിനനുസരിച്ചു നമ്മളും മാറണമെന്ന് അപ്പൻ അമ്മയോട് പറയുന്നത് ഇരുട്ടറയ്ക്കുള്ളിൽ കിടന്നു എത്രയോ തവണ കേട്ടിരിക്കുന്നു. എന്നാൽ പിന്നെ ആ ദുരന്ത മുഖം മുതൽ അപ്പനെയങ്ങ് സന്തോഷിപ്പിക്കാമെന്നു കരുതി. എന്റെ ചിരി കണ്ട് അസൂയ തോന്നിയാവണം മാലാഖയെന്ന് ഞാൻ തെറ്റിദ്ധരിച്ച പൂതന എന്നെ ഒന്ന് നുള്ളിയത്. 2020 മാർച്ചിൽ ജനിച്ച ഒരു ശിശുവിനെ ദേഹോപദ്രവം ചെയ്തയാളെ വെറുതെ വിടാനോ ! പുണ്യാഹം തളിച്ച് ഒരു ശുദ്ധികലശമങ്ങു നടത്തി. മുഖാവരണമുള്ളതു കൊണ്ട് മുഖത്തുണ്ടായ ഭാവമേതെന്നു അറിയാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കാര്യം മനസിലായി. ഇവർക്കൊക്കെ എന്തോ സംഭവിച്ചിരിക്കുന്നു.
വിദേശികളെ പുറത്തിറക്കാതെ നിരീക്ഷണത്തിലാക്കിയെന്നു എനിക്ക് മുമ്പേ സ്ഥാനം പിടിച്ചവൻ വായിക്കുന്നത് കേട്ടു. ഞാനും വിദേശത്തു നിന്ന് എത്തിയത് കൊണ്ടാവും രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു ഇളം വെയിൽ പോലും കാണിക്കാഞ്ഞത്. ഇവിടെ കൊറോണ വന്നു കൊറോണ വന്നു എന്ന് സ്ഥിരം കേൾക്കാൻ തുടങ്ങിയ ഞാൻ കരുതിയത് അത് എന്റെ പേരാണെന്നാണ്. എന്നാൽ പിന്നീട് ക്രമേണ ആ ചമ്മൽ ഞാൻ എന്റെയുള്ളിൽ ഒതുക്കി.
അങ്ങനെ എന്നെ വീട്ടിലേക്കയക്കാനൊരുങ്ങി. അമ്മയിൽ നിന്ന് ഞാൻ കേട്ടറിഞ്ഞ ലോകത്തിലേക്കാദ്യമായി… ഓർക്കുമ്പോൾ തന്നെ ഉള്ളിലൊരു മഞ്ഞു പെയ്ത അനുഭവം. പുറത്തിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണ് എന്നിലായിരിക്കും. ഓർക്കുമ്പോൾ തന്നെയൊരു നാണം. ങേ… എന്താ ഈ കൊണ്ട് വരുന്നേ, വരവത്ര പന്തിയല്ലല്ലോ! പ്രതീക്ഷിച്ച പോലെ എന്റെ നേരെ തന്നെ. അമ്മയുടെ മുഖത്തിരിക്കുന്ന അതേ സാധനം. ഓഹ്.. ഇവർക്കൊക്കെ പ്രാന്തായോ? എന്റെ സ്വാതന്ത്ര്യം ഇതോടെ ആരൊക്കെയോ കൈക്കലാക്കുകയാണോ. തടയാൻ ശ്രമിച്ചെങ്കിലും എന്റെ വായും മൂക്കുമെല്ലാം അതിന്റെ സ്വാധീനത്തിലായി കഴിഞ്ഞിരുന്നു. പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഞാൻ ഞെട്ടി. ഒരു ഈച്ച പോലുമില്ല ഇവിടെ എന്നെ സ്വീകരിക്കാൻ. കാറിലെ യാത്രയ്ക്കിടെ കുറെ പേരെ കണ്ടു. പക്ഷേ എന്നെ കാണണമെങ്കിൽ അവരുടെ തലയും കൈയ്യിലിരിക്കുന്ന പലക കക്ഷണവും തമ്മിലുള്ള കാന്തിക ബലം ഞാൻ വിച്ഛേദിക്കേണ്ടിയിരിക്കുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. വെളിച്ചമില്ലാത്ത അറയിൽ കിടന്നു ഞാൻ കണ്ട ലോകമല്ല യഥാർത്ഥ ലോകം, ഇത് ആധുനിക മനുഷ്യരുടെ… പരസ്പരം അറിയാത്തവരുടെ… നേരെ നോക്കി ലോകം കാണാത്തവരുടെ… രാജ്യ ദ്രോഹവും രാജ്യ സ്നേഹവും ഒരേ കയ്യിൽ കൊണ്ട് നടക്കുന്നവരുടെ നവലോകം. ഈ നാടിനിത്‌ എന്ത് പറ്റി… അല്ലേൽ തന്നെ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? നേരത്തെ കണ്ടിട്ടില്ലല്ലോ ഒന്നും. ചിലയിടത്തു ചീയുന്ന രാഷ്ട്രീയവും ചിലയിടത്തു പുകയുന്ന മതവും.. ലോകം മുഴുവൻ കീടാണുക്കളും. ഇതിങ്ങനെ തുടർന്നാൽ ഇനിയുള്ള ജീവിതം ഗുതാ ഹവ.
അപ്പൻ പറഞ്ഞ ലോകം തന്നെയാ ശരിക്കുള്ള ലോകം. മാറി മറിയുന്ന കാലവും അതിനൊത്ത രാഷ്ട്രീയവും. വളർന്നു വളർന്നു അക്രമത്തിന്റെയും മത തീവ്രവാദത്തിന്റെയും കൊടുമുടിയിലെത്തി നിൽക്കുന്ന ഭ്രാന്തൻമാരുടെ സ്വന്തം നാട്. സ്കൂളിൽ പോകാതെ ബൈജു ആശാന്റെ ആപ്പിൽ പെട്ട് പുതു ജീവിതം പഠിക്കുന്ന കൂട്ടത്തിലേക്കാണ് നമ്മുടെ കുഞ്ഞു വരുന്നതെന്ന് അപ്പൻ പറഞ്ഞപ്പോൾ എന്തിനെന്നില്ലാത്ത ദേഷ്യമായിരുന്നു. കേൾക്കുന്നതിനേക്കാൾ സത്യം കാണുന്നതിലാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
അമ്മ പുറത്തു പോകുമ്പോൾ കൂടെ പോകണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നു ഒരു ചന്ത മുഴുവൻ അതാ അകത്തേക്ക്. വീട്ടിലേക്ക് ഒരു മാസത്തേക്ക് വേണ്ട എല്ലാ സാധനവും ഓൺലൈൻ ആയി വാങ്ങിയിരിക്കുന്നു. ഇനിയെന്തിനു പുറത്തു പോകണം. എന്തിനു ആഗ്രഹിക്കണം. അപ്പനൊക്കെ കളിച്ചു വളർന്നത് തോപ്പിലും തൊടിയിലുമാണെങ്കിൽ ഞാൻ വളരുന്നതും കളിക്കുന്നതുമെല്ലാം ഓൺലൈൻ എന്ന അധോലോകത്തിന്റെ വീട്ടു മുറ്റത്താണ്. ജനിച്ചു ഒരു മാസം പോലും തികയുന്നതിനു മുൻപ് വെർച്വൽ ലോകത്തിന്റെ ആന്തരികാവയവങ്ങളെ ഞാൻ പരിചയപ്പെട്ടു തുടങ്ങി.
എന്റെ പ്രൈമറി സ്കൂളും പ്ലേ സ്കൂളും എല്ലാം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുമെന്ന സത്യവും മനസ്സിലാക്കി. അമ്മയുടെ കണ്ണുകളേക്കാൾ വാത്സല്യത്തോടെ കമ്പ്യൂട്ടറും കാമറ കണ്ണുകളും എന്നെ പരിഗണിക്കുന്നതായി പല തവണ തോന്നി. ഒരുപാട് പ്രതീക്ഷകളോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഞാൻ അങ്ങനെ അതിനെയെല്ലാം ഒരു മൂലയ്ക്ക് കൂട്ടിയിട്ടു. അല്ലെങ്കിൽ തന്നെ എന്ത് പ്രതീക്ഷിക്കാൻ, രാഷ്ട്രീയ രംഗത്തെ കൂറ് മാറ്റം കണ്ടു സഹികെട്ടാകണം കാലം പോലും അതിവേഗത്തിൽ മാറുന്നത്. പേരിനു വേണ്ടി പോരെടുക്കുന്ന വീരന്മാരുടെ നാട്ടിൽ എങ്ങനെ പിടിച്ചു നിൽക്കും. നടുവേ ഓടുക തന്നെ അല്ലാതെ എന്ത് ചെയ്യാൻ ! ഏതായാലും കൊറോണക്കാലത്തു ജനിച്ചത് കൊണ്ട് വീട്ടിലിരിക്കാൻ എങ്കിലും കഴിയുന്നു. വല്ല പ്രളയകാലത്തെങ്ങാനുമായിരുന്നെങ്കിൽ പ്രായം തികയുന്നതിനു മുന്നേ ബൈജു അങ്കിളിനെ തള്ളിപ്പറഞ്ഞു പള്ളിക്കൂടത്തിന്റെ പടി ചവിട്ടുകയും ഒഴുകി നടക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. അമ്മയുടെ ഉദരത്തിനുള്ളിൽ ഒരു ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി ഉണ്ടായിരുന്നെങ്കിൽ ഇവിടേക്ക് വരേണ്ടിയിരുന്നില്ല. ചിലപ്പോൾ ഒരു ഇരുപതോ മുപ്പതോ വർഷം കാത്തിരുന്നെങ്കിൽ ആ ആഗ്രഹവും പൂർത്തിയാകുമായിരുന്നിരിക്കാം.

 

ജോർജ് ശാമുവേൽ.
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.

ഡോ. ഐഷ വി

എന്റെ അച്ഛാമ്മയെ കുറിച്ച് കുറച്ചൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ അച്ഛന്റെ അച്ഛനെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ സ്വാഭാവികമായും ഉണ്ടാകുമല്ലോ? അതിനാൽ അച്ഛന്റെ അച്ഛനെ കുറിച്ചാണ് ഞാൻ പിറ്റേ ദിവസം അച്ഛനോട് ചോദിച്ചത്. അച്ഛാച്ചന്റെ പേര് കറുമ്പൻ എന്നാണെന്നും പേര് പോലെ കരിം കറുപ്പ് നിറമായിരുന്നു അച്ഛന്റെ അച്ഛനെന്ന് അച്ഛൻ എനിയ്ക്ക് പറഞ്ഞു തന്നു. കാവനാട്ട് കുടുംബാംഗമായിരുന്ന അച്ഛാച്ഛന്റെ അച്ഛനമ്മമാർ താമസിച്ചിരുന്നത് കൊല്ലം കിളികൊല്ലൂരിലായിരുന്നു. അച്ഛാച്ഛന്റെ അച്ഛന്റെ പേര് മാതേവൻ (മഹാദേവൻ ലോപിച്ചത്) എന്നായിരുന്നു. അച്ഛാച്ചന്റെ അമ്മ 113 വയസ്സു വരെ ജീവിച്ചിരുന്ന പൂർണ്ണ ആരോഗ്യവതിയായ സ്ത്രീയാണെന്നാണ് അച്ഛൻ പറഞ്ഞത്. അവരുടെ പേര് ഞാൻ ചോദിച്ചപ്പോൾ അച്ഛന് അറിയില്ലായിരുന്നു. അച്ഛാച്ഛന്റെ മറ്റ് മക്കളോടെല്ലാം ഞാൻ അന്വേഷിച്ചെങ്കിലും അവർക്കാർക്കും ആ പൂർവികയുടെ പേര് അറിയില്ലായിരുന്നു. കൊച്ചു മക്കൾക്ക് അവരുടെ അച്ഛാമ്മയുടെ പേര് അറിയാ ത്തതിൽ എനിയ്ക്ക് അതിശയം തോന്നി. ഒരു സ്ത്രീയായതു കൊണ്ടാണോ ആരും അവരുടെ പേര് ഓർത്ത് വയ്ക്കാഞ്ഞതെന്ന് ഞാൻ ചിന്തിച്ചു. ഒരനാഥ ബാലനെ കൂടി എടുത്ത് വളർത്തിയ അവർക്ക് എന്റെ മനസ്സിൽ ഒരു മഹതിയുടെ സ്ഥാനമായിരുന്നു. അവർക്ക് ആകെ രണ്ട് മക്കളായിരുന്നു. ഒരു മകളും ഒരു മകനും (എന്റെ അച്ഛാച്ഛൻ). അച്ഛാച്ഛന്റെ പെങ്ങളുടെ ഭർത്താവ് തിരുവിതാം കൂറിലെ പേഷ്കാർ ആയിരുന്നു. ഇന്നത്തെ ജില്ലാ കളക്ടറുടെ സ്ഥാനം. അച്ഛാച്ഛന്റെ പെങ്ങൾക്ക് ശങ്കരൻ എന്ന ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീമാൻ ശങ്കരനും ഭാര്യയ്ക്കും കുട്ടികൾ ഇല്ലായിരുന്നു. എന്റെ വിവാഹത്തിന് അവർ സന്നിഹിതരായിരുന്നു.

എന്റെ അച്ഛാച്ചന്റെ വിദ്യാഭ്യാസം വാരണപ്പള്ളി ഗുരുകുലത്തിലായിരുന്നു. അന്നൊക്കെ ഗുരു കുല വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു തിരുവിതാം കൂറിൽ നിലനിന്നിരുന്നത്. ആ കാലഘട്ടത്തിൽ വിദ്യനേടാൻ അവസരം ലഭിച്ചവർ തുലോം തുച്ഛം. കുഞ്ഞായിരുന്ന കറുമ്പന് സഹായത്തിനായി “ചാത്തിനൻ”എന്ന പരിചാരകനെ കൂടി അച്ഛാച്ചന്റെ അച്ഛനമ്മമാർ ഗുരുകുലത്തിൽ താമസിപ്പിച്ചിരുന്നു. ചാത്തിനൻ കുട്ടിയെ നന്നായി നോക്കി. ചാത്തിനനെ ഞാനിവിടെ അനുസ്മരിച്ചില്ലെങ്കിൽ ഒരു പക്ഷേ മറ്റാരും തന്നെ ചാത്തിനന്റെ പേരുപോലും സൂചിപ്പിച്ചില്ലെന്നിരിയ്ക്കും. ഉയരങ്ങളിലെത്തിയ പലരുടേയും പേര് നാലാൾ അറിയുമ്പോഴും അവർക്ക് ഒരു കൈ സഹായം ചെയ്തവരുടെ പേര് ആരും തന്നെ അനുസ്മരിച്ചില്ലെന്നിരിയ്ക്കും.

വാരണപ്പള്ളി ഗുരുകുലത്തിൽ അച്ഛാച്ചന്റെ സഹപാഠിയായിരുന്നു ശ്രീ നാരായണ ഗുരു. ശ്രീ ആറാട്ടുപുഴ വേലായുധന്റെ പുത്രനായ ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരും അച്ഛാച്ഛന്റെ സഹപാഠിയായിരുന്നു. ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരുടെ മകളെ അച്ഛാച്ഛന്റെ മൂത്ത മകൻ പിൽക്കാലത്ത് വിവാഹം കഴിച്ചു.

പഠനമൊക്കെ കഴിഞ്ഞ് പ്രായപൂർത്തിയായപ്പോൾ അച്ഛാച്ഛൻ കൃഷിയാണ് ജീവിത മാർഗ്ഗമായി തിരഞ്ഞെടുത്തത്. അക്കാലത്ത് കൃഷിയിൽ മികവ് പുലർത്തുന്നവർക്ക് തിരുവിതാംകൂർ മഹാരാജാവ് കല്പിച്ചു നൽകുന്ന സ്ഥാനപ്പേരായിരുന്നു “ചാന്നാർ” എന്നത്. അങ്ങിനെ കറുമ്പൻ , ” കറുമ്പൻ ചാന്നാർ” ആയിത്തീർന്നു. കിളികൊല്ലൂർ , അഞ്ചൽ, കിഴക്കനേല, കിഴക്കേ കല്ലട തുടങ്ങിയ സ്ഥലങ്ങളിൽ സ്വത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹം കിഴക്കേ കല്ലട സ്ഥിര വാസസ്ഥലമായി തിരഞ്ഞെടുത്തു. കാവുങ്ങൽ കുടുംബാംഗമായ കൊച്ചു കുഞ്ചേക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ . ആദ്യ ഭാര്യയുടെ മരണശേഷം എന്റെ അച്ഛാമ്മയെ അദ്ദേഹം വിവാഹം കഴിച്ചു.

സംസ്കൃതത്തിൽ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം മക്കളെ കൊണ്ട് പല പുരാണ ഗ്രന്ഥങ്ങളും വായിപ്പിയ്ക്കുകയും അവ വ്യാഖ്യാനിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പരാശ്രയ ജീവി ആകാതെ സ്വാശ്രയ ശീലം മക്കളിൽ വളർത്തിയെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വയാർജ്ജിത സ്വത്തിൽ നിന്നും അല്പമെങ്കിലും മിച്ചം വയ്ക്കാൻ അറിയുന്നവനാണ് ധനവാൻ എന്നാണ് അദ്ദേഹം മക്കളെ പഠിപ്പിച്ചത്. അതുപോലെ കഴിയുന്നതും കടം വാങ്ങാതിരിയ്ക്കുക. കടം വാങ്ങുന്നെങ്കിൽ അത് എന്ന് തിരിച്ച് കൊടുക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കടം വാങ്ങാവൂ എന്നും വാങ്ങുന്ന കടം കൃത്യമായി തിരിച്ചു കൊടുക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. തോപ്പു വിളയിൽ തറവാട്ടിലെ മറ്റു തായ് വഴികളിൽ പെട്ട പെങ്ങന്മാരുടെ മക്കൾക്കു കൂടി ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. അനന്തിരവന്മാരെ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി മദിരാശിയിലേയ്ക്ക് അയച്ചിരുന്നു. അന്ന് കേരള സർവകലാശാല പിറവിയെടുത്തിട്ടില്ലാത്ത കാലമാണ്. തിരുവിതാം കൂറിൽ മരുമക്കത്തായ സമ്പ്രദായം മാറ്റി മക്കത്തായ സമ്പ്രദായമാക്കിയപ്പോൾ സ്വാഭാവികമായും സ്വത്തുക്കൾ എല്ലാം മക്കൾക്ക് വന്ന് ചേരേണ്ടതാണ്. എന്നാൽ ധർമ്മിഷ്ഠനായ അദ്ദേഹം സ്വത്ത് ഭാഗം ചെയ്തപ്പോൾ ഒരു പകുതി സ്വത്ത് പല തായ് വഴികളിൽപ്പെട്ട മരുമക്കൾക്കും ഒരു പകുതി മക്കൾക്കും കൊടുത്തു.

സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനോ പുരുഷനൊപ്പം സ്ത്രീയെ പരിഗണിയ്ക്കുന്നതിനോ അദ്ദേഹം അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് എന്റെ നിരീക്ഷണത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീയ്ക്ക് അർഹമായ പരിഗണ നൽകാതിരുന്നതിൽ എനിയ്ക്കദ്ദേഹത്തോട് നീരസവും തോന്നിയിട്ടുണ്ട്.

അച്ഛാച്ഛൻ ഇരട്ട കുട്ടികൾക്ക് പേരിടാനായി തന്റെ സഹപാഠിയായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ അടുത്ത് ( വർക്കല) കൊണ്ടുപോയി. ഇരട്ടകൾ ആയിരുന്നെങ്കിലും ഒരാൾക്ക് മുഖത്തല്പം കറുപ്പ് കൂടുതലും മറ്റേയാൾക്ക് വെളുപ്പ് കൂടുതലുമായിരുന്നു. രണ്ടു കുട്ടികളേയും നന്നായി നിരീക്ഷിച്ച ഗുരു ” കാർത്ത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ …” എന്ന ശ്ലോകം ചൊല്ലി. അയനം കറുത്ത കുട്ടിയ്ക്ക് കാർത്ത്യായനി എന്നും ഗൗരം(വെളുപ്പ്) കൂടിയ കുട്ടിയ്ക്ക് ഗൗരി എന്നും പേരിട്ടു. രണ്ടും പാർവതീ ദേവിയുടെ പര്യായങ്ങൾ. ഇതിൽ കാർത്ത്യായനി അപ്പച്ചിയുടെ കൊച്ചു മകളെയാണ് എന്റെ അനുജൻ വിവാഹം ചെയ്തത്.

കാര്യങ്ങൾ ചെയ്യാനും ചെയ്യിക്കാനും അച്ഛാച്ഛൻ മികവ് പുലർത്തിയിരുന്നു. കാരണവരായിരുന്ന് ഭരിക്കുക മാത്രമല്ല കൃഷിയിടത്തിലേയ്ക്കിറങ്ങി പണി ചെയ്യുകയും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അദ്ദേഹത്തിന്റെ കാൽ പാദങ്ങളിൽ തള്ള വിരലുകൾക്ക് താഴെയായി എല്ലുകൾ തള്ളി നിന്നിരുന്നു. അദ്ദേഹത്തിന്റെ മക്കളുടേയും കൊച്ചുമക്കളുടേയും കാര്യമെടുത്താൽ എന്റെ കാൽ പാദങ്ങളിൽ രണ്ടിലും അതുപോലെ എല്ലു തള്ളി നിൽക്കുന്നത് കിട്ടിയിട്ടുള്ളൂ എന്ന് കുടുംബാംഗങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു പാദത്തിൽ മാത്രമേ ഈ പ്രത്യേകത ലഭിച്ചിട്ടുള്ളൂ. എന്റെ അച്ഛൻ വിശാലമായ കൃഷിയിടത്തിൽ അച്ഛാച്ഛൻ എവിടെയാണ് നിൽക്കുന്നത് എന്നറിയാൻ ഇളകിയ മണ്ണിൽ പതിഞ്ഞ കാൽപാദം നോക്കി പോകുമായിരുന്നത്രേ. ജനറ്റിക്സ് പഠിച്ചപ്പോൾ എനിയ്ക്ക് തോന്നിയിട്ടുണ്ട് എന്റെ കാലിന്റെ പ്രത്യേകത ഒരു റിസിസീവ് ജീനിന്റേതാണെന്ന് . അതുപോലെ അച്ഛാച്ഛന്റെ കരിം കറുപ്പ് നിറവും റിസിസീവ് ജീനാണെന്ന് . കാരണം മക്കളും കൊച്ചുമക്കളുമെടുത്താൽ ദാമോദരൻ വല്യച്ഛന്റെ മകനായ കൊച്ചു കറുമ്പൻ എന്നു വിളിച്ചിരുന്ന ലാൽ സുരേഷിന് മാത്രമാണ് അച്ഛാച്ചനോടടുത്ത നിറം ലഭിച്ചിട്ടുള്ളത്. ലാൽ സുരേഷിനെ കാണുമ്പോൾ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ അച്ഛാച്ഛനെ ഞാൻ സങ്കല്പിച്ചിരുന്നു. ആ കുടുംബത്തിലെ മറ്റൊരു പ്രത്യേകത പിതാവിൽ നിന്നും പുത്രനിലേയ്ക്ക് മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഹൈപ്പർ ട്രൈക്കോസിസ്( ചെവികളിൽ എഴുന്ന്_ നിൽക്കുന്ന രോമങ്ങൾ”) എന്ന .ജനിതക സ്വഭാവമായിരുന്നു. ഇതൊക്കെ നിരീക്ഷിയ്ക്കുക എന്റെ പതിവായിരുന്നു.

അച്ഛാച്ഛന്റെ കൃഷി രീതികൾ ശാസ്ത്രീയമായ കൃഷിരീതിയായിരുന്നു. കൃഷി മാറ്റം അദ്ദേഹം കൃത്യമായി ചെയ്തിരുന്നു. വാഴ നട്ടിടത്ത് അടുത്ത തവണ വാഴയെല്ലാം പിഴുതിട്ട് ചേനയേ നടുകയുള്ളൂ . ചേന നട്ടിടത്ത് വിള മാറ്റം ചെയ്യുമ്പോൾ വാഴ നടും. അതിനാൽ ഒരു സസ്യം വലിച്ചെടുക്കാത്ത പോഷകങ്ങൾ മറ്റ് സസ്യത്തിന് വലിച്ചെടുക്കാനാകും. കിഴക്കേ കല്ലടയിലെ 18 ഏക്കർ വരുന്ന പറമ്പിന്റെ അതിരുകളിൽ അദ്ദേഹം മുരിങ്ങ നട്ടു. മൂന്ന് കാളവണ്ടി നിറയെ മുരിങ്ങയ്ക്ക ഓരോ വിളവെടുപ്പിലും ചന്തയിലെത്തിയ്ക്കാൻ കഴിഞ്ഞിരുന്നു എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നടീൽ വസ്തുക്കളുടെ എണ്ണം കൂട്ടാൻ അദ്ദേഹം കാച്ചിൽ മുറിച്ച് നട്ടിരുന്നത്രേ. കാച്ചിലിന്റെ ചെത്തിയെടുത്ത തോലിൽ നിന്നും ധാരാളം തൈകൾ ഉത്പാദിപ്പിയ്ക്കാൻ എനിയ്ക്കും കഴിഞ്ഞിട്ടുണ്ട്. ബുൾബുൾ അധികം പിടിയ്ക്കാത്ത വർഷങ്ങളിൽ ഈ രീതി പ്രായോഗികമാണ്.

അദ്ദേഹത്തിന് കൃഷിയോടുണ്ടായിരുന്നതു പോലുള്ള ആത്മ ബന്ധം എനിക്കും പിന്നെ ഗൗരി അപ്പച്ചിയുടെ മകൻ ശങ്കരനണ്ണനുമാണ് കിട്ടിയിട്ടുള്ളത്. പറമ്പിലെ കൃഷി കൂടാതെ നെൽകൃഷിയും അദ്ദേഹം ചെയ്തിരുന്നു. കൊയ്ത്ത് കാലം കഴിയുമ്പോൾ ഉമിത്തീയ്യിൽ കോഴിമുട്ട വേവിച്ച് തിന്നുന്ന രീതി എന്റെ അച്ഛൻ കുട്ടിക്കാലത്ത് ചെയ്തിരുന്നതായി പറഞ്ഞിട്ടുണ്ട്. വൈക്കോലിനിടയിലും പശുവിന്റെ പുൽകൂട്ടിലും മറ്റും കോഴികൾ മുട്ടയിട്ട് വയ്ക്കും. ഇത് വീട്ടിലെ സ്ത്രീ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാറില്ല. കുട്ടികൾ മുട്ടയെടുത്ത് അതിന്റെ പുറത്ത് ചാണകം പൊതിഞ്ഞ ശേഷം ഉമിത്തീയിൽ ഇട്ട് ചുടും. പിന്നീട് തീയിൽ നിന്നെടുക്കുമ്പോൾ മുട്ട പുഴുങ്ങിയ പാകത്തിന് ലഭിക്കുമത്രേ. മുട്ടയിൽ പൊതിഞ്ഞ ചാണകം ഭസ്മമാകുകയും ചെയ്യും. അഗ്നിയ്ക്ക് വിശുദ്ധീകരിക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ?

ഒരായുഷ്കാലത്തേയ്ക്ക് വേണ്ട നന്മകൾ മക്കൾക്കും അനന്തരവർക്കും പകർന്നു നൽകിയ ശേഷമാണ് വെറും 69 വർഷക്കാലത്തെ ഭൗമ ജീവിതം കഴിഞ്ഞ് അദ്ദേഹം പോയത്. അപ്പോൾ എന്റെ അച്ഛന് 13 വയസ്സ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

മിനി സുരേഷ്

കർമ്മകാണ്ഡങ്ങളെല്ലാമൊഴിഞ്ഞു
നോക്കെത്താ ദൂരത്തസ്തമയസൂര്യനെരിയുന്നു.
കണ്ണുകളിലെരിയും നിസ്സഹായത,
ചുട്ടുപൊള്ളുമോർമ്മകൾ തൻ ജ്വാലാമുഖങ്ങൾ.

മങ്ങിയ കാഴ്ചകൾക്കിനി ജലയാന നൗകകളില്ല,
നിറമാർന്ന നിറക്കാഴ്ചകളില്ല.
ഭീതിതമാം ഏകാന്തതയിൽ നൊന്തും
നിശ്ശബ്ദതയുടെ ആഴം തേടുന്നവർ.

പുണ്യ ,ത്യാഗ,ദു:ഖപ്പെരുമഴയിൽ
നനഞ്ഞുതിരും മനുഷ്യാത്മാക്കൾ
സ്വയമലിഞ്ഞരങ്ങൊഴിയാനിടം തേടുന്നവർ
പൊള്ളലേൽപ്പിക്കുമീ വൃദ്ധസദനകാഴ്ചകൾ

 

മിനി സുരേഷ് ,കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

ഡോ. ഐഷ വി

ഒരു ദിവസം മൂന്നാം ക്ലാസ്സിലെ ഒരു ടീച്ചർ പറഞ്ഞ വാക്കാണ് “ചിറ്റമ്മനയം ” . ഭയങ്കരിയായ രണ്ടാനമ്മയെ കുറിച്ചൊരു സങ്കല്പമാണ് എനിയ്ക്കാ വാക്കിലൂടെ ലഭിച്ചത്. രണ്ടാനമ്മമാരിൽ ദുഷ്ടകളും , നല്ലവരും ഉണ്ടാകാം എന്ന് പിന്നീട് എനിയ്ക്ക് മനസ്സിലായി. ഏത് പ്രശ്നങ്ങളേയും നമ്മൾ മുൻ വിധിയോടെ സമീപിക്കുമ്പോഴാണ് തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത. തുറന്ന സമീപനമാണെങ്കിൽ അതിനുള്ള സാധ്യത കുറയും.

“ചിറ്റമ്മ നയം ” എന്ന വാക്കു ലഭിച്ച വൈകുന്നേരം ഞാൻ വീട്ടിലെത്തി എന്റെ അമ്മയോട് അതങ്ങ് പ്രയോഗിച്ചു. അമ്മ എന്നോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് . അമ്മയ്ക്ക് പുത്ര വാത്സല്യം ഇത്തിരി കൂടുതലാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഞാനന്ന് അങ്ങനെ പറഞ്ഞത്. അന്ന് ചായ കുടി കഴിഞ്ഞ് അയലത്തെ ദേവയാനി ചേച്ചിയുമായുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ ഞങ്ങൾ മൂവരും അടുത്തു നിൽക്കത്തന്നെ അമ്മ ഞാനങ്ങനെ പറഞ്ഞതിനെ കുറിച്ച് ചേച്ചിയോട് പറഞ്ഞു. അങ്ങനെ ഓരോന്ന് പറഞ്ഞ കൂട്ടത്തിൽ എന്റെ അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നെന്നും കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിൽ ആയിരുന്നു വീടെന്നും മരിച്ചു പോയെന്നും മനസ്സിലായി. അമ്മയുടെ അച്ഛനമ്മമാരെയും അച്ഛന്റെ അമ്മാവന്മാരേയും മറ്റും ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അച്ഛന്റെ അച്ഛനമ്മമാരെ കുറിച്ച് അതുവരെ ഒന്നും അറിയില്ലായിരുന്നു. കാസർഗോഡ് ആയിരുന്നു ഞങ്ങളുടെ താമസം എന്നതിനാൽ അച്ഛനമ്മമാർ അതേ കുറിച്ച് പറഞ്ഞു തരാതിരുന്നതിനാൽ അച്ഛന് അച്ഛനമ്മമാർ ഉണ്ടെന്നു പോലും ഞാൻ ചിന്തിച്ചിരുന്നില്ല. അന്നു സന്ധ്യയ്ക്ക് അച്ഛനെത്തിയപ്പോൾ ഞാൻ അച്ഛനോട് അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നോ എന്ന് ചോദിച്ചു. അപ്പോഴാണ് അച്ഛൻ അച്ഛന്റെ മാതാപിതാക്കളെ കുറിച്ച് ഞങ്ങളോട് പറഞ്ഞു തുടങ്ങിയത്. അച്ഛന് അച്ഛന്റെ അമ്മയെ ഒൻപതാം വയസ്സിൽ നഷ്ടപ്പെട്ടെന്നും കുതിരകൾ വലിയ്ക്കുന്ന വില്ലുവണ്ടിയിൽ സഞ്ചരിച്ചപ്പോൾ വില്ലുവണ്ടി മറിഞ്ഞ് ക്ഷതമേറ്റായിരുന്നു മരണമെന്ന് അച്ഛൻ പറഞ്ഞു തന്നു. അച്ഛന്റെ അമ്മയുടെ സ്ഥലം കൊല്ലം ജില്ലയിലെ ചിറക്കര താഴത്തും അച്ഛന്റെ അച്ഛന്റെ സ്ഥലം കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിലും . അച്ഛന്റെ അച്ഛൻ ശ്രീ കറുമ്പന്റെ ആദ്യ ഭാര്യ കൊച്ചു കുഞ്ചേക്കിയായിരുന്നു. കൊച്ചു കുഞ്ചേക്കിക്ക് നീലാംബരൻ , ദാമോദരൻ, ഗംഗാധരൻ എന്നീ ആൺ മക്കളും തങ്കമ്മ , ലക്ഷ്മി , കാർത്യായനി, ഗൗരി എന്നീ പെൺമക്കളും ആയിരുന്നു. ഇതിൽ കാർത്യായനിയും ഗാരിയും ഇരട്ട കുട്ടികളായിരുന്നു. ഇരട്ട കുട്ടികളെ പ്രസവിച്ച ഉടനേ തന്നെ കൊച്ചു കുഞ്ചക്കി അമ്മൂമ്മ മരിച്ചു. പിന്നെയാണ് അച്ഛാച്ചൻ എന്റെ അച്ഛാമ്മയായ “നീലമ്മ അമ്മു കുഞ്ഞിനെ” വിവാഹം ചെയ്യുന്നത്. കല്ലട “തോപ്പു വിള” തറവാട്ടിലെ കാരണവരായിരുന്ന “കറുമ്പൻ” എന്ന എന്റെ അച്ഛാച്ചന് ചിറക്കര ത്താഴത്ത് നാട്ടുവാഴിത്തറവാടിന്റെ കാരണവർ കൂടിയായിരുന്ന ആലുവിള “കൊച്ചു പത്മനാഭനെ” പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് അനന്തരവളായ “അമ്മു കുഞ്ഞിനെ” കാരണവർ തോപ്പു വിളയിലെ കാരണവർക്ക് വിവാഹം കഴിച്ചു കൊടുത്തത്.

അമ്മുക്കുഞ്ഞ് കൊച്ചു കുഞ്ചേക്കിയുടെ മക്കൾക്ക് സ്നേഹമയിയായ കുഞ്ഞമ്മയായിരുന്നു. അച്ഛാച്ചന് അമ്മു കുഞ്ഞിൽ രണ്ടാൺമക്കൾ കൂടി ജനിച്ചു. വിദ്യാധരൻ എന്ന എന്റെ അച്ഛനും വിശ്വംഭരനും. അങ്ങനെ മഹാഭാരതത്തിലെ കുന്തിയ്ക്കും മാദ്രിയ്ക്കും കൂടി അഞ്ചാൺ മക്കൾ എന്ന് പറഞ്ഞതു പോലെ കുഞ്ചേക്കിയ്ക്കും അമ്മു കുഞ്ഞിനുമായി അഞ്ചാൺ മക്കൾ. അവരെ പഞ്ച പാണ്ഡവന്മാരെന്ന് കിഴക്കേ കല്ലടയിലെ ആളുകൾ പറഞ്ഞു പോന്നു.

എന്റെ അച്ഛാമ്മ സ്വാത്വികയും സ്നേഹമയിയുമായിരുന്നെന്ന് അച്ഛൻ പറഞ്ഞു തന്നു. രണ്ടാനമ്മ നല്ലവളുമാകാമെന്ന് എനിയ്ക്ക് മനസ്സിലായി. പിന്നീട് അച്ഛന്റെ അർദ്ധ സഹോദന്മാരേയും സഹോദരിമാരേയും പരിചയപ്പെട്ടപ്പോൾ അത് കൂടുതൽ വ്യക്തമായി . അവരുടേയും അനന്തര തലമുറകളുടേയും സ്നേഹം ഇന്നും നിലനിൽക്കുന്നു. പിന്നെയുള്ള ഓരോ ദിവസങ്ങളിലും അച്ഛന്റെ ബന്ധുക്കളെ കുറിച്ച് ഞാൻ അച്ഛനോട് ചോദിക്കുമായിരുന്നു. അച്ഛൻ അതെല്ലാം പറഞ്ഞു തരും. അച്ഛാമ്മ വെളുത്ത് മെലിഞ്ഞ് ബോബ് ചെയ്ത മുടിയുള്ള സാമാന്യം നല്ല സൗന്ദര്യമുള്ള സ്ത്രീയായിരുന്നെന്നാണ് അച്ചന്റെ വർണ്ണനയിൽ നിന്നും എനിയ്ക്ക് മനസ്സിലായത്. അന്നുമുതൽ ഒരു ഫോട്ടോ പോലുമില്ലാതെ എന്റെ അച്ഛാമ്മയെ ഞാൻ മനസ്സിൽ കണ്ടു. അവരോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ഞാൻ ജനിക്കുന്നതിനും 23 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ അവരുടെ ഏകദേശ ചിത്രം എന്റെ മനസ്സിൽ പൂർത്തിയാക്കാൻ സാധിച്ചത് ശ്രീമതി അമ്മു കുഞ്ഞിന്റെ ചേച്ചി കുഴുപ്പിൽ കാർത്ത്യായനി അച്ചാമ്മയേയും അനുജത്തി കീഴതിൽ ലക്ഷ്മി അച്ഛാമ്മയേയും പിന്നീട് കണ്ടപ്പോഴാണ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

Copyright © . All rights reserved