literature

കാരൂർ സോമൻ

ആമുഖം

ഉത്തരേന്ത്യയില്‍ ജോലി നോക്കിയിരിന്ന കാലത്ത് സാമൂഹിക സേവന രംഗത്ത് പൂര്‍ണമായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ധാരാളം കന്യാസ്ത്രീകളുണ്ട്. ദൈവത്തിനുവേണ്ടി മാത്രമല്ല സമൂഹത്തിനായും പ്രവര്‍ത്തിച്ച്, താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിലൂടെ കൃതാര്‍ത്ഥരാകുന്നു കന്യാസ്ത്രീകള്‍. ഇവരോടൊപ്പം സഞ്ചരിച്ച് പ്രവര്‍ത്തിക്കുവാന്‍ എനിക്കും പഞ്ചാബില്‍ വെച്ച് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിലൂടെ അവരുടെ നിസ്വാര്‍ത്ഥസേവനങ്ങള്‍ കണ്ടറിഞ്ഞതുമുതല്‍ ഒരു നോവല്‍ എഴുതണമെന്ന ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. ഇന്ത്യ വിട്ട് വിദേശവാസം ചെയ്യുമ്പോഴാണ് ഒരു മലയാളി കന്യാസ്ത്രീ ബ്രിട്ടനില്‍ ലൈഗീക തൊഴിലാളികള്‍ക്ക് താങ്ങും തണലുമാകുന്ന ഒരു വാര്‍ത്ത കണ്ടത്. അത് ഒരു നോവലിലേക്ക്് എന്നെ നയിച്ചു.
കാര്‍മേല്‍ എന്ന കന്യാസ്ത്രീ കേരളത്തിലെ അനാഥാലയത്തില്‍ വളര്‍ന്ന് റോമിലെത്തി വൈദ്യശാസ്ത്രം പഠിച്ചു ലോകത്ത് പല ഭാഗങ്ങളിലായി അവര്‍ കണ്ടെത്തിയ ലൈഗീക തൊഴിലാളികള്‍ക്ക് സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കി ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക്, യഥാര്‍ത്ഥ ജീവിത സൗന്ദര്യങ്ങളിലേക്ക് വഴിനടത്തുന്ന കാര്‍മേലിന്റ ധന്യജീവിതമാണ് പ്രമേയം.
അത്മീയതയും ഭൗതികതയും തമ്മിലുള്ള സഘര്‍ഷങ്ങളിലൂടെയായാണ് യാത്ര. ഗണിതശാസ്ത്രത്തില്‍ കാലത്തിനൊപ്പം വീണുപോകാത്ത ചില കണക്കുകള്‍ എപ്പോഴും ബാക്കിയുണ്ടാകുമെല്ലോ? ജനിതക വൈകൃതങ്ങള്‍ മറയ്ക്കാതെ തന്നെ ആദര്‍ശത്തിന്റ ഏണിപ്പടിയിലൂടെ ഉയരങ്ങളില്‍ അവരെ പ്രതിഷ്ഠിക്കാനാണ് എന്റെ എളിയ ശ്രമം.
നിത്യമായി നടന്നു പോകുന്ന,അല്ലെങ്കില്‍ സംഭവിക്കുന്ന,അതുമല്ലെങ്കില്‍ ഒരിക്കലും സംഭവിക്കരുതെന്ന് നന്മ മനസ്സുകള്‍ കൊതിക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളും സവിനയം സമര്‍പ്പിക്കുന്നു. സ്വീകരിച്ചാലും.

സ്‌നേഹപൂര്‍വം,
കാരൂര്‍സോമന്‍

അദ്ധ്യായം – ഒന്ന്

കനലെരിയും വഴിത്താരകള്‍

സാഗരം
ജനസാഗരം
അതൊരു വലിയ സാഗരം പോലെ തോന്നിച്ചു.
പല നിറത്തിലുള്ള മനുഷ്യര്‍ പലഭാഗങ്ങളില്‍ നിന്ന് തിരകളായി തിരയടിക്കുന്ന ഒരു മഹാ സമുദ്രം. ഒന്നിച്ച് യാത്രചെയ്തവരെങ്കിലും പലതീരങ്ങളില്‍ അണയേണ്ടവരെന്നപോലെ പരസ്പരം ശ്രദ്ധിക്കാതെ തിരക്കിട്ട് കടന്നുപോകുന്നു. പേരില്ലാത്തവരുടെ കാലാള്‍പ്പട. പല രാജ്യങ്ങളില്‍ നിന്നു മണിക്കൂറുകളോളം സഞ്ചരിച്ചെത്തിയവര്‍. കറുത്തവര്‍, വെളുത്തവര്‍, ഇരുനിറക്കാര്‍, ആകര്‍ഷകമായി അരമുറി വസ്ത്രം ധരിച്ച സുന്ദരിമാര്‍, അവരുടെ ചുവന്നചുണ്ടുകള്‍ക്കും മിഴികള്‍ക്കും വിടരുന്ന പൂക്കളുടെ മനോഹാരിതയാണ്. അതില്‍ ചിലര്‍ തനത് നാടിന്റെ പ്രാദേശിക സുചകമായി ഉടയാടയണിഞ്ഞവരുണ്ട്. ഒരോ നിമിഷവും ആ സാഗരം പല മടങ്ങായി പലയിടത്തും വലുതായികൊണ്ടിരിന്നു.

ലണ്ടനിലെ പ്രമുഖ ഹിത്രു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതുമുതല്‍ ജാക്കി ഏതോ സ്വപനലോകത്തിലകപ്പെട്ടതുപോലെയായിരുന്നു. ജാക്കിയെന്ന് വിളിപേരുള്ള ഹരിഹരന്‍. താന്‍ തന്നെ സ്വയം മറന്നുപോയ തന്റെ സ്വന്തം പേര് – ഹരിഹരന്‍-ങ്ഹാ! അതൊരു രസാവഹമായ കഥയാണ്.

ഹിത്രു വിമാനത്താവളമെന്ന മായാലോകം. എവിടെ നോക്കണം എങ്ങനെ നോക്കണമെന്നറിയാതെ ജാക്കി മിഴിച്ചുനിന്നു. പച്ചപ്പുകള്‍ കരിഞ്ഞുണങ്ങാത്ത നാട്ടില്‍ നിന്നുമെത്തിയവന്‍. മിനിറ്റുകള്‍ക്കിടയില്‍ എത്രയെത്ര അതിമനോഹരങ്ങളായ തിളക്കമാര്‍ന്ന വിമാനങ്ങളാണ് ചിറക് വിടര്‍ത്തി പറന്നെത്തുന്നതും പറന്നുയുരുന്നതും. അവിടെയും സമുദ്രം അലയടിക്കുന്ന ശബ്ദം. ഓരോരോ രാജ്യങ്ങളുടെ കീര്‍ത്തിമുദ്രകളായി നീണ്ടുകിടക്കുന്ന വിമാനങ്ങളെ കൗതുകത്തോടെ നോക്കികൊണ്ട് ജാക്കി എമിഗ്രേഷനിലേക്ക് നടന്നു. അപ്പോഴും മനസ്സില്‍ നിറയെ നിരനിരയായി കിടക്കുന്ന വിമാനങ്ങളായിരുന്നു. ദുബൈ എയര്‍പോര്‍ട്ടിലും ഇത്രമാത്രം വിമാനങ്ങള്‍ കണ്ടില്ല. മുന്നിലൂടെ പ്രണയസമുദ്രത്തിലിളകി മറിഞ്ഞുകൊണ്ട് ഒരു യുവതിയും യുവാവും നടക്കുന്നു. മനസ്സില്‍ നിറയെ പരിഭ്രമമാണ്. ആവശ്യമായ പേപ്പറുകളെല്ലാം കൈവശമുണ്ട്. എങ്കിലും ഇനിയും എന്തൊക്കെ ചോദ്യങ്ങളായിരിക്കുമവര്‍ ചോദിക്കുകയെന്നറിയില്ല. പഠിക്കാന്‍ വന്ന ഒരു വിദ്യാര്‍ത്ഥിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുമോ? ഞാനിവിടെ വന്നത് പഠിക്കാനാണ്, മതവികാരവും മതതീവ്രതയും വളര്‍ത്താനല്ല. എമിഗ്രേഷനിലും തിരമാല വരുന്നതുപോലെ ജനമെത്തുന്നു. ബ്രിട്ടീഷ് – യൂറോപ്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അധികനേരം നില്‍ക്കേണ്ടി വരുന്നില്ല. അവര്‍ക്കെല്ലാം വ്യത്യസ്ഥവാതിലുകളാണ്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവര്‍ക്കു അഞ്ചു പ്രത്യേക ഗ്ലാസ് മുറികളില്‍ മെഷിനുകളുണ്ട്. ആ മെഷിനുകളാണ് എമിഗ്രേഷന്‍ ജോലി ചെയ്യുന്നത്. പാസ്‌പോര്‍ട്ടിലെ പ്രധാന പേജ് മെഷീനില്‍ അമര്‍ത്തുമ്പോള്‍ മുന്നിലെ സ്ക്രീനില്‍ മുഖം തെളിയുന്നു. പുറത്തേക്ക് പോകാന്‍ വാതില്‍ തുറക്കുന്നു. അതിന്റെ ഒരു ഭാഗത്ത് ഒരു കറുത്ത സ്ത്രീ സഹായത്തിനായി നില്പുണ്ട്. ക്യാമറകണ്ണുകള്‍ ഓരോരുത്തരുടെയും ചലനങ്ങള്‍ ഒപ്പിയെടുക്കുന്നു. ചില ഭാഗങ്ങളില്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാരന്‍ ഒരു മിനിറ്റുകൊണ്ട് പുറത്തേക്ക് പോകുമ്പോള്‍ മറ്റു രാജ്യക്കാര്‍ ഒരു മണിക്കൂറിലധികം നില്‌ക്കേണ്ടി വരുന്നു. ബ്രിട്ടീഷ് – അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുള്ളവര്‍ക്ക് ധാരാളം രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്നാണ് വിമാനത്തില്‍ എന്റെയടുത്തിരുന്ന സായിപ്പ് പറഞ്ഞത്. മനുഷ്യര്‍ ജാതി പിശാചിന്റെ ക്രൂരതയില്‍ ദുരിതമനുഭവിക്കുന്നത് ഓര്‍മ്മയിലെത്തി. അതുപോലെ ദരിദ്രരാജ്യങ്ങള്‍ അവര്‍ണ്ണവരും സമ്പന്ന രാജ്യങ്ങള്‍ സവര്‍ണ്ണവരുമാണോ? യേശുകൃസ്തു, ഗുരുദേവന്റെ വാക്കുകള്‍ ഓര്‍ത്തു. “” നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക” “” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”. മനുഷ്യ മനസ്സിന്റെ ജീര്‍ണ്ണതകളെ തുടച്ചുമാറ്റാന്‍ ഇതിനപ്പുറം ആഴവും അഴകുമുള്ള ആത്മാനന്ദം നല്കുന്ന കര്‍മ്മങ്ങളുണ്ടോ.? ബ്രിട്ടീഷ് അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുപോലെ എല്ലാ രാജ്യക്കാര്‍ക്കും എല്ലായിടത്തും സഞ്ചരിക്കാന്‍ തുല്യ നീതി, സ്വാതന്ത്ര്യം ലഭിച്ചാലേ യേശുവിന്റെ സ്‌നേഹം, ഗുരുദേവന്റെ ഒരു ജാതി, രാമന്റെ നന്മയുമൊക്കെ ആഘോഷിക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ കാലത്തിന്റ, ജാതിയുടെ അന്തേവാസികളായി തടവുമുറികളില്‍ പാര്‍ക്കേണ്ടിവരുമെന്ന് ജാക്കിക്ക് തോന്നി.

എമിഗ്രേഷന്‍ കഴിഞ്ഞ് മറ്റുള്ളവര്‍ക്കൊപ്പം പെട്ടിയെടുക്കാന്‍ താഴേക്ക് കണ്‍വെയര്‍ ബെല്‍റ്റിലൂടെ പോയി. അപ്പോള്‍ ഒന്നു മനസ്സിലായി. വെള്ളപ്പൊക്കം വന്നാലും ഈ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കും. പെട്ടികളുടെ വരവും കാത്ത് യാത്രികര്‍ നില്ക്കുന്നു. എല്ലായിടത്തും വിമാനത്തിന്റെ നമ്പരും മറ്റും വെളിപ്പെടുത്തുന്നു. ദുബൈയില്‍ നിന്നുള്ള വിമാനത്തിന്റെ നമ്പര്‍ നോക്കി ആ ഭാഗത്തേക്ക് നടന്നു. അല്പസമയത്തിനുള്ളില്‍ പെട്ടിയെടുത്ത് പുറത്തേക്ക് നടക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ടിനുള്ളിലെ കടകള്‍ നോക്കിനിന്നു. എന്തും വാങ്ങിപുറത്തേക്ക് കൊണ്ടുപോകാം. വ്യത്യസ്ഥങ്ങളായ ധാരാളം കടകള്‍. ഒരു പുസ്തക കടയില്‍ ഏറ്റവും വലിയ തിരക്ക് കണ്ടു. നൂറ്റാണ്ടുകളായി വായിച്ചു വായിച്ചു വളരുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ സാഹിത്യം അവര്‍ ലോകമെങ്ങും എത്തിക്കുകയും ചെയ്തു. അവരുടെ സംസ്കൃതിയില്‍ പുസ്തവായനക്ക് പ്രധാന പങ്കാണുള്ളത്. ആറു നീന്തിയവനെ ആഴമറിയു എന്നതുപോലെ അറിവുള്ളവനെ ജീവിത പുരോഗതിയുണ്ടാകു.

യാത്രക്കാരെ സ്വീകരിക്കാനായി കാത്തു നില്ക്കുന്നവരിലേക്ക് ജാക്കി മെല്ലെ നടന്നു നീങ്ങി. സഞ്ചാരികളെ സ്വീകരിക്കാനായി പേരെഴുതിയ കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നവരെ കണ്ടു. പലരുടെയും കൈകളില്‍ പൂക്കൂടകളുമുണ്ട്. അവിടെ എല്ലാ രാജ്യക്കാരേയും കണ്ടു. പെട്ടന്നുപിറകില്‍ നിന്നൊരു വിളികേട്ടു. “” ജാക്കി ” പെട്ടന്നവന്‍ തിരിഞ്ഞുനോക്കി. ജാക്കിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു. അവന്‍ വിനയപൂര്‍വ്വം ചോദിച്ചു. “” ഡാനിയല്‍ സാറല്ലേ” ഡാനിയല്‍ എന്ന ഡാനി “” അതെ ഞാന്‍ തന്നെ ” സ്ഫുടതയുള്ള മലയാളത്തില്‍ മന്ദഹാസത്തോടുള്ള മറുപടി. ജാക്കി ആദരവോടെ ഡാനിയല്‍ സാറിന്റെ ഇരു കരങ്ങളും കവര്‍ന്നു.

കണ്ണട ധരിച്ച മദ്ധ്യവയസ്ക്കന്‍. കണ്ടാല്‍ ബഹുമാനം തോന്നിപ്പോകുന്ന പ്രസന്ന മുഖഭാവം. ജാക്കിയുടെ തോളില്‍ തട്ടിപറഞ്ഞു. “” വരൂ……പോകാം……..” അവര്‍ മുന്നോട്ട് നടന്ന് ലിഫ്റ്റില്‍ കയറി കാര്‍പാര്‍ക്കിലെത്തി. കാറ് മൂന്നോ നാലോ വളവുകള്‍ താണ്ടി താഴെ വരുമ്പോഴാണ് മനസ്സിലായത് കാര്‍പാര്‍ക്ക് വളരെ ഉയരത്തിലാണന്ന്. ജാക്കിയുടെ യാത്ര, കുടുംബം, കേരളത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായ പ്രളയവും പേമാരിയും എല്ലാറ്റിനെപ്പറ്റിയും ചോദിച്ചുകൊണ്ടിരിന്നു. അതില്‍ വേദനാജനകമായി പറഞ്ഞത് വെള്ളപ്പൊക്കത്തിലും മണ്ണിടിഞ്ഞുവീണും ധാരാളം ജനങ്ങള്‍ മരിച്ചതാണ്. ചാരുംമൂട്ടിലും താമരക്കുളത്തും ജലപ്രളയമില്ലായിരുന്നു. ജാക്കിയും കൂട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ചെങ്ങന്നൂരില്‍ പോയിരുന്നു. അതിന് ഡാനി അഭിനന്ദനമറിയിച്ചു. ദുരന്തവേളകളില്‍ യൗവ്വനക്കാര്‍ ഇറങ്ങണം. ഒരു മഹാജലപ്രളയം വേണ്ടിവന്നു ജാതിയും മതവും രാഷ്ട്രിയവും മറന്ന് മലയാളി ഒന്നാകാന്‍. ഇപ്പോള്‍ ജന്മനാടിനെയോര്‍ത്തു വിദേശ മലയാളികള്‍ക്ക് സന്തോഷമുണ്ടു, വെറുതെ ദൈവത്തിന്റ നാട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവിടെ കാണുന്ന അനീതി, അക്രമം തുടങ്ങിയ അശുദ്ധി ഇപ്പോള്‍ വെള്ളത്താല്‍ ശുദ്ധി ചെയ്്‌തെടുത്തിരിക്കുന്നു. ഈ മഹാദുരന്തത്തിന് ജാക്കിയുടെ കണക്കുകൂട്ടല്‍ ഇങ്ങനെയാണ്. “” മനുഷ്യര്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരത, സമ്പത്തിലും അഹങ്കാരത്തിലും നീന്തിത്തുടിച്ചവരെ നദി തന്നെ നിലയല്ലാക്കയങ്ങളില്‍ മുക്കി.” ഡാനിയും അതിനെപ്പറ്റിയാണ് ചിന്തിച്ചത്. പ്രകൃതി ഇത്രമാത്രം സംഹാരഭാവത്തോടെ എന്തിനുവന്നു? പ്രകൃതിരമണീയമായ അതീവഭംഗിയുള്ള പച്ചിലകളാല്‍ സമൃദ്ധമായ ഈ ചേതോഹരദേശത്തെ സംഹരിച്ചത് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട് എത്രവേഗത്തിലാണ് പിശാച് ശൂന്യമാക്കിയത്. സ്വന്തം പ്രാണനെ രക്ഷിപ്പാന്‍ കഴിയാതെ നിലവിളിച്ചവരുടെ പ്രാണഭീതി കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കെ ജാക്കിയോട് പറഞ്ഞു.
“”ഇത് കലികാലമാണ.് ബാബേല്‍ രാജാവായിരുന്ന നെബുഖദ് നേസര്‍ രാജാവിന്റെ കാലത്ത് യിസ്രായേലിലെ യിരെമ്യാവു പ്രവാചകന്‍ ഫെലിസ്ത്യയിലെ ജനതയോട് യഹോവയിങ്കല്‍ നിന്നുണ്ടായ അരുളപ്പാട് പറയുന്നു. വടക്കു നിന്നും വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദി ദേശത്തിന്‍മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്‍മേലും അതില്‍ പാര്‍ക്കുന്നവരില്‍മേലും കവിഞ്ഞൊഴുകും. അപ്പോള്‍ മനുഷ്യര്‍ നിലവിളിക്കും. ദേശനിവാസികളൊക്കയും അലമുറയിടും. ദൈവത്തിന്റെ ദാസനായ യാക്കോബിനോട് പറയുന്നു. യാക്കോബേ നീ ഭയപ്പെടേണ്ട. യിസ്രായേലേ നീ ഭയക്കേണ്ട. നിന്റെ സന്തതിയെ ഞാന്‍ രക്ഷിക്കും. ഞാന്‍ നിന്നോടു കൂടെയുണ്ട് ”. മലയാളികള്‍ ഫെലിസ്ത്യയിലെ ജനങ്ങളെപോലെ ദൈവ ഭയമില്ലാത്തവരും ധിക്കാരികളുമായോ?. ദൈവത്തിന്റ സ്വന്തം നാട്ടില്‍ യാക്കോബേ എന്ന വിളി കേള്‍ക്കാന്‍ എത്രപേരുണ്ടായിരുന്നു? ഇന്ത്യയില്‍ ധാരാളം ദൈവങ്ങളുള്ള നാടായിട്ടും ഈ പ്രളയത്തില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്താന്‍ ഒരു പ്രവാചകനെയും കണ്ടില്ല. ജാതി-മത-അധികാരശക്തികള്‍ സുഖലോലുപരായി ജീവിക്കുന്ന നാടുകളിലാണ് ദുഃഖ-ദുരിതങ്ങള്‍ കുടുതലും പേമാരിയായി പെയ്തിറങ്ങുന്നത്. ആദ്യം ഒരു ദുരന്തം വരാതിരിക്കാനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. രണ്ടാമത് ഒരു ദുരന്തം വന്നാല്‍ അതിനെ എങ്ങനെ നേരിടാമെന്നത് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ കണ്ടുപഠിക്കണം. ഇവിടെ ഒരു വീട് വെക്കുന്നതുപോലും പ്രകൃതിക്ക് ഇണങ്ങും വിധമാണ്. അധികാരികള്‍ക്ക് കിട്ടുന്ന കൈക്കൂലിയുടെ കനത്തില്‍ ഓരോരുത്തരുടെ ഇഷ്ടത്തിന് വീടുവെക്കാന്‍ അനുവദിക്കില്ല. നമുക്കുണ്ടായ ഈ അനുഭവങ്ങള്‍ കേരളത്തെ ഒരു നവകേരളമാക്കി മാറ്റുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. ഈ ദുരന്തത്തില്‍ കണ്ട കരുതലും കൂട്ടായ്മയും തുടര്‍ന്നുമുണ്ടായാല്‍ കേരളം ലോകത്തിനു തന്നെ മാതൃകയാകും അല്ലേ ജാക്കി?” അവനും അത് ശരിവെച്ചു.

“” ഈശ്വരന് ഒരു ദേശത്തേയോ നഗരത്തെയോ നശിപ്പിക്കാന്‍ അധികസമയം വേണ്ട. ഈശ്വരന്റെ പ്രതികാര ദിവസങ്ങളാണ് കണ്ടത്. എന്നാലും മലയാളി പഠിക്കില്ല സാറെ”
യാതൊരു പൊങ്ങച്ചങ്ങളും ജാടകളുമില്ലാത്ത ആത്മീയ സ്വഭാവമുള്ള ഒരു സാധാരണ മനുഷ്യനെ ജാക്കി ഡാനിസാറില്‍ കണ്ടുപിടിച്ചു. യാത്രയില്‍ ജാക്കി സുന്ദരമായ വഴിയോര കാഴ്ചകളില്‍ മയങ്ങിയിരുന്നു. അടുത്തുകൂടി ഒരു പോലീസ് വാഹനം സൈറണ്‍ മുഴക്കി പാഞ്ഞുപോയി. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ഈ മഹാനഗരം ഇത്രമാത്രം ആകര്‍ഷകമെന്ന് കരുതിയില്ല. ആകാശനീലിമയില്‍ നിന്ന് മണ്ണില്‍ പരന്നൊഴുകുന്നത് ചന്ദ്രകിരണങ്ങളോ സൂര്യകിരണങ്ങളോ എന്നതറിയില്ല. എങ്ങും ഒരു നിലാവിന്റെ പ്രതീതി പരന്നു കിടക്കുന്നു.

എയര്‍പോര്‍ട്ടില്‍നിന്നു ഒന്നരമണിക്കൂര്‍ യാത്ര ചെയ്‌തെത്തിയത് പുഞ്ചിരിതൂകി നില്ക്കുന്ന പൂക്കളുടെ ഉദ്യാനത്തിലാണ്. ചുറ്റിലും പച്ചപ്പുകള്‍ നിറഞ്ഞ മരങ്ങളുടെയിടയില്‍ രണ്ടും മൂന്നും നിലകളുള്ള ഏതാനം കെട്ടിടങ്ങള്‍, ഒരു ഭാഗത്ത് പച്ചക്കറിതോട്ടം. മറ്റൊരു ഭാഗത്ത് ഓറഞ്ച,് ആപ്പിള്‍, പിയേര്‍സും വിവിധ നിറങ്ങളില്‍ കണ്ടു. പ്രകൃതി സൗന്ദര്യം തുളുമ്പി നില്ക്കുന്ന കാഴ്ചകള്‍. ശ്രദ്ധാപൂര്‍വ്വം നോക്കി നടത്തുന്ന കായ്കറി വിള നിലങ്ങളാണ്. അവിടേക്ക് ഏതാനം സ്ത്രീകള്‍ നടന്നുനീങ്ങുന്നു.

മനോഹരമായ ഒരു വലിയ കെട്ടിടത്തിന് മുന്നില്‍ കാര്‍ നിന്നു. ജാക്കി കാറില്‍ നിന്നിറങ്ങി ഉത്സാഹത്തോടെ ചുറ്റും നോക്കി. എങ്ങും കൗതുകകാഴ്ചകള്‍ മാത്രം. എല്ലാ കെട്ടിടങ്ങളുടെയും മുന്‍ഭാഗം സുന്ദരവും കണ്ണുകള്‍ക്ക് ആനന്ദം പകരുന്നതുമാണ്. ജനാലകള്‍ ഗ്ലസ്സുകള്‍ പതിച്ചവയാണ്. കാര്‍ പാര്‍ക്കില്‍ ഏതാനം കാറുകള്‍ കിടക്കുന്നു. മറ്റൊരു ഇരുനില കെട്ടിടത്തിന്റെ ജനാലയിലൂടെ ഏതാനും സ്ത്രീകള്‍ താഴെയെത്തിയ ഞങ്ങളെ ശ്രദ്ധയോടെ നോക്കുന്നു. അടുത്തുള്ള ജനാലയിലൂടെ നോക്കുന്നവരുടെ കണ്ണുകളില്‍ എന്തോ ഒരു അപാകത. പറഞ്ഞു കേട്ടതു ഇവിടെയെല്ലാം വേശ്യകളെന്നാണ്. അവരുടെ അംഗചലനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. കണ്ണുകളിലും ചുണ്ടുകളിലും ഒരു പുരുഷനെ ചുംബിക്കാനും മാറോടണക്കാനുമുള്ള വെമ്പലുണ്ട്.

ഡാനി സാര്‍ കെട്ടിടത്തിന്റെ മുന്‍ വാതിലിലെ കോളിങ്ങ് ബെല്‍ അമര്‍ത്തി. പതിമൂന്ന് മണിക്കൂറിലധികം യാത്ര ചെയ്തുവന്ന ക്ഷീണം ജാക്കിയുടെ മുഖത്ത് കണ്ടില്ല. പ്രസന്നഭാവമാണ്.
മുന്നിലെ ഗ്ലാസിട്ട കതകിന് പിന്നില്‍ ഒരു നിഴല്‍ കണ്ടു. ആദ്യം കരുതിയത് സിസ്റ്റര്‍ കാര്‍മേല്‍ ആയിരിക്കുമെന്നാണ്. പക്ഷെ കതക് തുറന്നത് മദാലസയായ ഒരു മദാമ്മയാണ്. വടിവൊത്ത ശരീരപ്രകൃതി. കൈകളിലും സ്തനങ്ങളുടെ മുകളിലും ഏതോ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. പ്രായം മുപ്പതോ മുപ്പത്തിയഞ്ചോ തോന്നും. കഴുത്തില്‍ രുദ്രാക്ഷമാല പോലുള്ള ഒരു മാല തൂക്കിയിട്ടിരിക്കുന്നു. കാതുകളില്‍ കമ്മലുകളില്ല. പുരികങ്ങളുമെഴുതിയിട്ടില്ല. തലമുടി ചെമ്പിച്ചതാണ്. ശരീര സൗന്ദര്യം ആകര്‍ഷകമാണ്. ആംഗ്യ ഭാഷ കാട്ടിയപ്പോഴാണ് സംസാരിക്കാന്‍ കഴിവില്ലാത്തവള്‍ എന്നറിഞ്ഞത്. ഓമനത്തമുള്ള ആ മുഖത്ത് കടുത്ത നിരാശ. അവളുടെ ജീവിതം ആരെങ്കിലും ചവുട്ടിമെതിച്ചതാണോ?

ഞങ്ങളെ മനസ്സിലാക്കിയതുപോലെ അകത്തേക്ക് ക്ഷണിച്ചു. മുറിക്കുള്ളിലെത്തിയപ്പോള്‍ അവിടുള്ള കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഞങ്ങള്‍ ഇരുന്നു. മുറിക്കുള്ളില്‍ യേശുകൃസ്തുവിന്റെ ക്രൂശിത രൂപം. മെര്‍ളിന്‍ പുറത്തേക്ക് നടന്നു. ജാക്കിയോട് ഡാനി മെര്‍ളിനെപറ്റി വിവരിച്ചു. സിസ്റ്റര്‍ കാര്‍മേലിന്റെ സെക്രട്ടറിയാണ്. ഇവിടുത്തെ എല്ലാ ഓഫീസ് കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്. “”മെര്‍ളിന്‍ പോയത് നമ്മള്‍ വന്നകാര്യം സിസ്റ്ററെ അറിയിക്കാനാണ്.” ഡാനിയേല്‍ സാര്‍ പറഞ്ഞു. ജാക്കി ടിപോയില്‍ കിടന്ന ഇംഗ്ലീഷ് പത്രങ്ങള്‍ മറിച്ചുനോക്കിയിരുന്നു.

ഡാനി മൊബൈല്‍ ജാക്കിക്ക് കൊടുത്തിട്ട് പറഞ്ഞു “” ഇവിടെ എത്തിയ വിവരം വീട്ടിലുള്ളവരെ അറിയിക്ക് ” ജാക്കി ഭവ്യതയോടെ ഫോണ്‍ വാങ്ങി നാട്ടിലേക്ക് വിളിച്ചു. അച്ഛനോടും അമ്മയോടും സംസാരിച്ചു. ഫോണ്‍ മടക്കി കൊടുത്ത സമയം അവരുടെ മുന്നിലേക്ക് നിറപുഞ്ചിരിയുമായി മാലാഖയെപ്പോലെ ഒരു കന്യാസ്ത്രീ കടന്നു വന്നു. ആ തിളങ്ങുന്ന കണ്ണുകള്‍ ഒരു ദീപംപോലെ ജാക്കിക്ക് തോന്നി. ആ നെഞ്ചത്ത് തൂങ്ങികിടന്ന കുരുശ് സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. നിലാവിന്റെ ഭംഗിയുള്ള വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. അവര്‍ എഴുന്നേറ്റ് നിന്ന് വണങ്ങി. അവരോട് ഇരിക്കാന്‍ ആംഗ്യംകാട്ടി കന്യാസ്ത്രീയും ഇരുന്നു. ജാക്കിയെ മന്ദഹാസത്തോടെ നോക്കി.
“” ങ്ഹാ ! ജാക്കി എത്തിയല്ലോ. ഞാന്‍ സിസ്റ്റര്‍ കാര്‍മേല്‍. യാത്ര സുഖമായിരുന്നോ? ”
“” സുഖമായിരുന്നു ” ജാക്കി മറുപടി പറഞ്ഞു.
ഒരമ്മയുടെ മുന്നിലിരിക്കുന്ന പ്രതീതിയാണ് ജാക്കിക്ക് അനുഭവപ്പെട്ടത്. ദിവ്യതേജസുള്ള ആ മുഖത്തേക്ക് അവന്‍ ഉറ്റുനോക്കിയിരുന്നു. പ്രായമുണ്ടെങ്കിലും ആ കണ്ണുകള്‍ക്ക് എന്ത് തിളക്കമാണ്. ആ നോട്ടം ആരുടെ ഹൃദയത്തിലും ശാന്തി പകരുന്നതാണ്. ആ കണ്ണുകള്‍, ചുണ്ടുകള്‍ എന്തിനൊക്കയോ ആശ്വാസം പകരുന്നതായി തോന്നുന്നു. കുളിര്‍മ്മയുള്ള മനസ്സുമായി ജാക്കി ഇരുന്നു. പക്ഷെ സിസ്റ്റര്‍ കാര്‍മേലിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. നിറഞ്ഞ ചെറു മന്ദഹാസത്തോടെയുള്ള അതേ ഭാവം. ആ മന്ദഹാസത്തിന് ഒരു കടലിന്റെ ആഴവും പരപ്പുമുണ്ടായിരുന്നു. കടുത്ത മൂടല്‍ മഞ്ഞില്‍ കിടന്നാലും അവിടെമാകെ പ്രകാശപൂരിതമാകും. ധ്യാനവും മൗനവും കൂട്ടിയിഴക്കപ്പെട്ട നിമിഷങ്ങള്‍. മരുഭൂമിയിലും മഞ്ഞുമലകളിലുമിരുന്ന് മറ്റുള്ളവരുടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്ന മണ്ണിലെ ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങള്‍.

“” എന്റെ അതിഥിയായി ജാക്കിക്ക് ഏതാനം ആഴ്ചകള്‍ ഇവിടെ കഴിയാം. അതിനിടയില്‍ ഒരു ചെറിയ ജോലി, താമസസൗകര്യം കണ്ടെത്താന്‍ ഡാനിസാറിന്റെ സഹായം വേണം ”
“” തീര്‍ച്ചയായും ശ്രമിക്കാം- ജാക്കി നമ്മുടെ കുട്ടിയല്ലേ ? എന്നാല്‍ ഞാനിറങ്ങട്ടെ സിസ്റ്റര്‍ ”
അവര്‍ എഴുന്നേറ്റു. ജാക്കി ഡാനിസാറിന്റെ ഇരു കരങ്ങളും ചേര്‍ത്തു പിടിച്ചു പറഞ്ഞു.
“” വളരെ നന്ദിയുണ്ട് സാര്‍….. വളരെ നന്ദി ”

ഡാനി യാത്ര പറഞ്ഞു പിരിഞ്ഞു. അപ്പോള്‍ മെര്‍ളിന്‍ ഒരു ഫയലുമായി അവിടേക്കുവന്നു. അ ഫയല്‍ മേശപ്പുറത്ത് വെച്ചിട്ട് അവളുടെ കസേരയിലിരുന്നു.
“” ങ്ഹാ ” ജാക്കി ഇതാണ് മെര്‍ളിന്‍. ഇവിടുള്ളവരുടെ ഏക സഹായിയാണ്. ഇവള്‍ക്കൊപ്പം പഠിച്ചവര്‍ പലരും ജോലി ചെയ്യുന്നുണ്ട്. സ്വന്തം കുടുംബത്തിലെ രണ്ടാനച്ഛനില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ രക്ഷപ്പെട്ടെത്തിയത് ഇവിടെയാണ്. രണ്ടാനച്ഛന്‍ ഇപ്പോള്‍ ജയിലിലാണ്. സ്ത്രീപീഡകര്‍ക്ക് കഠിന ശിക്ഷയാണ് ഈ രാജ്യത്തുള്ളത്. ഈ സ്ഥാപനത്തിന്റെ പേര് അറിയാമോ? ലേഡീസ് കെയര്‍ ഹോം. ഇവിടെ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല. അറിയാമല്ലോ?
“” അറിയാം സിസ്റ്റര്‍” ജാക്കി ഭവ്യതയോടെ പറഞ്ഞു.

“” ഇതൊരു ചാരിറ്റി സ്ഥാപനമാണ്. അറിഞ്ഞും അറിയാതെയും കടുത്ത സാഹചര്യത്തില്‍പ്പെട്ടും വഴിതെറ്റിപോകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ആരോഗ്യജീവിത സംരക്ഷണത്തിനായി അഭയം നല്കുന്ന സ്ഥാപനമാണ്. തെറ്റുകളും പാപങ്ങളും മാത്രം തലച്ചോറില്‍ ഉടക്കിനിര്‍ത്തിയവരെ തിരുത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാലും മാനസികവും ശാരീരികവുമായി അവരെ ഒപ്പം നിറുത്താനും ചികിത്സ, പഠനം, തൊഴില്‍, പ്രാര്‍ത്ഥന മുതലായ കാര്യങ്ങളില്‍ മുന്നോട്ട് നയിക്കുന്നു. ഇവിടെ നിന്ന് പഠിച്ച് തൊഴില്‍ കിട്ടിയ പലരും കുടുംബജീവിതം നയിക്കുന്നുണ്ട്. ഞാനൊരു ഡോക്ടറായും ശുശ്രൂഷകയായും ഇവിടെ സേവനം ചെയ്യുന്നു. ഇതാണ് ഈ സ്ഥാപനത്തെപ്പറ്റി ചുരുക്കത്തില്‍ പറയാനുള്ളത്.”

സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞതിന്റെ സാമൂഹ്യശാസ്ത്രം മനസ്സിലാക്കി ഉദ്വോഗത്തോടെ ജാക്കി പറഞ്ഞു. “” തീര്‍ച്ചയായും പാവപ്പെട്ട സ്ത്രീകള്‍ക്ക് സിസ്റ്റര്‍ ഒരു രക്ഷകയാണ്.” ചെറു പുഞ്ചിരിയോടെ സിസ്റ്റര്‍ പറഞ്ഞു.
“” രക്ഷകരായാല്‍ മാത്രം പോര. ആ രക്ഷയിലേക്ക് കടന്നുവരണം. കേരളത്തിലുണ്ടായ ജല പ്രളയത്തില്‍ എല്ലാവരും രക്ഷകരായി മുന്നോട്ട് വന്നത് ഞാനിവിടെയിരുന്ന് സന്തോഷത്തോടെയാണ് കണ്ടത്. എനിക്ക് ശമ്പളമില്ല എന്നാലും ഒരു ദിവസം ഉപവാസമെടുത്ത് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ ജനത്തെ ഈ മഹാ പ്രളയത്തില്‍ നിന്ന് രക്ഷിക്കണമെന്ന്. ”

ജാക്കിയും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതും മറ്റും വിവരിച്ചു “” എല്ലാം ദൈവഹിതമാണ്. ജാക്കിയെ ഇവിടെയെത്തിച്ചതും ദൈവഹിതം. മോന്റെ കാര്യം എന്നോട് പറഞ്ഞത് ഇറ്റലിയില്‍ മെഡിസിന് എന്നോടൊപ്പം പഠിച്ച ഫാദര്‍ മൈക്കിളാണ്. മറ്റാരും ഇവിടെ സഹായത്തിനില്ലെന്നറിഞ്ഞപ്പോള്‍ രണ്ടാഴ്ച ഇവിടെ ഷെല്‍ട്ടര്‍ കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇവിടെ ഗസ്റ്റായി വരുന്നത് സന്യാസജീവിതം നയിക്കുന്നവരാണ്. ജാക്കി മെര്‍ളിനൊപ്പം പോയി എന്തെങ്കിലും കഴിച്ചിട്ട് ഒന്നു കുളിച്ച് ഫ്രഷാകുക. എനിക്കൊരു ക്ലാസിന് പോകണം. നമുക്ക് പിന്നീട് കാണാം. ഓകെ”

സിസ്റ്റര്‍ കാര്‍മേല്‍ കമ്പ്യൂട്ടറില്‍ എന്തോ റ്റൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന മെര്‍ളിനോട് ആംഗ്യഭാഷയില്‍ ജാക്കിയുടെ കാര്യം പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.

സമൂഹത്തില്‍ വഴിതെറ്റി സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കായി ജീവിതം മാറ്റിവെച്ച, ഒരു മാലാഖയുടെ മനസ്സുള്ള അമ്മയുടെ മുന്നിലിരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍ ഒരപകടമുണ്ടായപ്പോള്‍ ജന്മം നല്കിയ മണ്ണിനെയോര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന അമ്മ. അതുവെറും പ്രര്‍ത്ഥനയല്ല. ഉപവാസ പ്രാര്‍ത്ഥന. എത്ര സന്യാസി വേഷക്കാര്‍ക്ക് ഇതുപോലെ ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.? ഇതിനൊക്കെ നന്ദി പറയേണ്ടത് ഷാരോണിനോടാണ്. അവളുടെ അമ്മാവന്‍ ഫാദര്‍ മൈക്കിള്‍ ഇറ്റലിയില്‍ ഉള്ളതുകൊണ്ടാണല്ലോ ഇങ്ങനെ ഒരവസരം ലഭിച്ചത്. ആള്‍ ദൈവങ്ങളുടെ അനുഗ്രഹങ്ങള്‍ തേടി ഒരു കൂട്ടര്‍ അലയുമ്പോള്‍ ജാക്കിയുടെ ശിരസ്സ് അഭിമാനം കൊണ്ടുയരുകയാണ്. ഈശ്വരന്റെ ചൈതന്യം തുടിച്ചുനില്‍ക്കുന്ന ഒരു മലയാളി കന്യാസ്ത്രീ, പാപത്തിന്റെ താഴ്‌വാരങ്ങളില്‍ വഴുതിവീണവരെ വിദേശ രാജ്യങ്ങളില്‍ രക്ഷപ്പെടുത്തുന്നു. മറ്റുള്ളവര്‍ക്കായി സ്വയം ഉരുകിയുരുകിതീരുന്ന മെഴുകുതിരികള്‍!

മെര്‍ളിന്‍ അടുത്തുവരുമ്പോഴാണ് ജാക്കിയുടെ ചിന്തകളകന്നത്. അവള്‍ ആംഗ്യംകാട്ടി വിളിച്ചുകൊണ്ട് കാന്റീനിലേക്ക് നടന്നു. അവിടുത്തെ വലിയൊരു ഹാളില്‍ കുറേപേര്‍ ഭക്ഷണം കഴിക്കുന്നു. അവിടെ നടക്കുന്ന ചില സ്ത്രീകള്‍ അര്‍ദ്ധനഗ്നരെക്കാള്‍ നഗ്നരെന്ന് പറയുന്നതാകും നല്ലത്. പാപ ജീവിതം മാത്രം പങ്കിട്ടെടുത്ത വാസവദത്തമാര്‍ക്ക് ഏതു വസ്ത്രം ധരിച്ചാലെന്താണ്? ആ മതിമോഹിനിമാര്‍ ജാക്കിയെ തറപ്പിച്ചുനോക്കി. ഇതിനുള്ളില്‍ ആദ്യമായിട്ടായിരിക്കും ഇവര്‍ ഒരു പുരുഷനെ കാണുന്നത്. മനസ്സ് അസ്വസ്ഥമായി. കാമാര്‍ത്തിയുള്ള അവരുടെ നോട്ടത്തിലും ഭാവത്തിലും മുഖം ചുളിഞ്ഞു. സ്വന്തം ശരീരഭാഗങ്ങള്‍ പുറം ലോകത്തിന് നല്‍കി സമ്പത്തുണ്ടാക്കിയവര്‍, പൂമണം പരത്തുന്ന പട്ടുമെത്തയില്‍ ഒരുങ്ങികിടന്ന് ദീര്‍ഘശ്വാസം വലിച്ചവര്‍. ദീര്‍ഘായുസ്സിനായി പാപകര്‍മ്മങ്ങളില്‍ നിന്നും മാറി വിശുദ്ധ ജീവിതം നയിക്കാനെത്തിയവര്‍. അപ്പോള്‍ ആ കാമ നോട്ടത്തിന് എന്ത് പ്രസക്തിയാണുള്ളത് ?. സ്വന്തം ജീവിതത്തിന്റെ പച്ചപ്പുകള്‍, സൗന്ദര്യം ആത്മഹനനത്തിലൂടെ ഉണക്കിയെടുത്ത് മരുഭൂമി തീര്‍ത്തവരുടെ കണ്ണുകളില്‍ ഇന്ന് കാണുന്നത് ഒരു മരുപച്ചയാണ്. ആ എത്തിനോട്ടം തീവ്രവേദനയുടെ കുണ്ടും കുഴിയും നിറഞ്ഞ നോട്ടമായി കണ്ടാല്‍ മതി.

മെര്‍ളിന്‍ നടന്നെത്തിയത് ഒരു മുറിക്കുള്ളിലാണ്. മനസ്സില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ അപ്പോഴാണ് മാറിയത്. മുറിക്കുള്ളിലിരുന്നു. അങ്ങുമിങ്ങും നില്ക്കുന്ന അര്‍ദ്ധനഗ്നരായ സ്ത്രീകളെ കാണാം. മെര്‍ളിന്‍ ഇരിക്കാന്‍ ആംഗ്യം കാട്ടിയിട്ട് അടുക്കള ഭാഗത്തേക്ക് പോയി. മുറിയാകെ കണ്ണോടിച്ചു. വേശ്യകളുടെ തീന്‍മേശകള്‍ അവരുടെ പാപങ്ങളെ കഴുകുംവിധം പരിശുദ്ധി നിറഞ്ഞതാണ്. ഓരോ നിമിഷവും തന്നിലെ ജിജ്ഞാസ വര്‍ദ്ധിക്കുകയാണ്. എല്ലാം പുതുമനിറഞ്ഞ കാഴ്ചകള്‍.

അല്‍പനേരം കഴിഞ്ഞ് ഒരു വെളുത്ത ട്രേയില്‍ ആഹാരവുമായി മെര്‍ളിനെത്തി. കഴിക്കൂ എന്നാംഗ്യം കാട്ടിയിട്ട് അവള്‍ പുറത്തേക്ക് പോയി. ജാക്കി ഭക്ഷണത്തിലേക്ക് നിമിഷങ്ങള്‍ നോക്കിയിരുന്നു. ങേ! ഇതെന്ത് ഭക്ഷണം ! അതില്‍ കുത്തികഴിക്കാനുള്ള മുള്ളുപകരണവുമുണ്ട്. സ്വന്തം വീട്ടില്‍ കിട്ടുന്ന ഭക്ഷണം വേണമെന്ന് വാശിപിടിക്കാനാവില്ലല്ലോ. അതില്‍ പച്ചിലകളും പുഴുങ്ങിയ മത്സ്യവും ഉരുളന്‍ കിഴങ്ങുമുണ്ട്. മറ്റുള്ളവ എന്തെന്നറിയില്ല. നല്ല വിശപ്പുണ്ട്. ജാക്കി ഒളി കണ്ണിട്ട് വാതിലിലൂടെ നോക്കി. മുള്ളുപകരണമുപയോഗിച്ച് കഴിക്കാനറിയില്ല. ആരും കാണാതെ പുറത്തേക്ക് നോക്കികൊണ്ട് അതിവേഗതയില്‍ കൈകൊണ്ട് എല്ലാം അകത്താക്കി. ചേര തവളയെ വിഴുങ്ങുന്ന അനുഭവമായിരുന്നു അപ്പോഴുണ്ടായത്. ആരും കാണാതിരുന്നത് ഒരാശ്വസമായി. ഭക്ഷണവും ജ്യൂസും കുടിച്ചു കഴിഞ്ഞതോടെ എല്ലാ വിശപ്പും ദാഹവും മാറി. മെര്‍ളിനെത്തി എന്തോ ആഗ്യം കാട്ടി കാണിച്ചു പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും പുഞ്ചിരിച്ചു കാണിച്ചു. കാന്റീനില്‍ നിന്നും ഓഫിസിലെത്തി പെട്ടികളുമെടുത്ത് ഗസ്റ്റ് റൂമിലെത്തി. സിസ്റ്റര്‍ ഇല്ലെങ്കിലും ആവശ്യമായ സഹായം ചെയ്തു തരാന്‍ മെര്‍ളിന്‍ എന്ന യുവ സുന്ദരി ഒപ്പമുണ്ട്. അവള്‍ ജാക്കിയെ മുറിയിലെത്തിച്ചിട്ട് മടങ്ങിപോയി. കതകടച്ചിട്ട് മുറിയിലാകെ ഒരു നിരീക്ഷണം നടത്തി. വേശ്യകളുടെ താവളമാണ് ശ്രദ്ധയോടിരിക്കണം. കണ്ടവരൊക്കെ തേജസുള്ള സുന്ദരിമാരാണ്. ഭയക്കേണ്ടതില്ല. അവരെ നയിക്കുന്നത് അപൂര്‍വ്വ ദിവ്യതേജസുള്ള കന്യാസ്ത്രീയാണ്.

മുറിയാകെ ഒന്നുകൂടി നോക്കി. രണ്ട് പേര്‍ക്ക് കിടക്കാനുള്ള രണ്ടു ബെഡ്ഡുകള്‍. ഭംഗിയുള്ള സോഫയും മൂന്ന് കസേരകളും ഒരു ഭംഗിയുള്ള മേശപ്പുറത്ത് പുഷ്പകുംഭവും. ഭിത്തിയോട് ചേര്‍ന്ന് രണ്ടു അലമാരകള്‍. ഭിത്തിയുടെ ഒരു ഭാഗത്ത് യേശുകൃസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ചിത്രമുണ്ട്. വളരെ മനോഹരങ്ങളായ മറ്റ് പല ചിത്രങ്ങളും ഭിത്തികളില്‍ നിറമാര്‍ന്നു കിടക്കുന്നു. സ്യൂട്ട് കേസില്‍ നിന്ന് തോര്‍ത്തും കൈലിമുണ്ടുമെടുത്ത് കുളിമുറിയിലേക്ക് കടന്നു.

കുളികഴിഞ്ഞപ്പോള്‍ ആകെയൊരു ഉന്മേഷം തോന്നി. ടി.വി ഓണ്‍ ചെയ്തു. ബി.ബി.സി ലോക വാര്‍ത്തകള്‍ ടി.വിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മനസ്സാകെ നാട്ടിലായിരുന്നു. അച്ഛനോടും അമ്മയോടും സംസാരിച്ചെങ്കിലും തന്നെ ഇവിടെയെത്തിച്ച ഷാരോണിനോട് എത്തിയ വിവരം പറഞ്ഞില്ല. മനസ്സിന് വല്ലാത്ത കുറ്റബോധമുണ്ട്. പുതിയൊരു ഫോണ്‍ എങ്ങനെയും നാളെത്തന്നെ വാങ്ങണം. ടി.വി ഓഫ് ചെയ്ത് ബെഡ്ഡില്‍ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒന്ന് കണ്ണടക്കാന്‍ കഴിഞ്ഞില്ല. ഷാരോണ്‍ ആണ് അതിന് തടസ്സം നില്ക്കുന്നത്. ചിന്താശകലങ്ങള്‍ തലച്ചോറില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. പക്ഷെ ഷാരോണ്‍ മാത്രം മനസ്സില്‍ തങ്ങിനില്ക്കുന്നു. മനസ്സുമാത്രമല്ല തൊണ്ടയും വല്ലാതെ വരളുന്നു. മേശപ്പുറത്തിരുന്ന ജഗ്ഗില്‍നിന്ന് വെള്ളമെടുത്ത് കുടിച്ചു. ഈ വേശ്യകളുടെ ആശ്രമവും പരിസരങ്ങളും എല്ലാം ആകര്‍ഷകമാണ്. എന്നിട്ടും മനസ്സാകെ കലങ്ങിമറിയുന്നു. സിസ്റ്റര്‍ വരുമ്പോള്‍ നാട്ടിലൊന്ന് വിളിക്കണമെന്ന് പറയണം. മനസ്സില്‍ നിനച്ചതുപോലെ ആരോ കതകില്‍ മുട്ടുന്നു. അത് സിസ്റ്റര്‍ തന്നെയെന്ന് ഉറപ്പുവരുത്തി ചെന്ന് വാതില്‍ തുറന്നു.

പുഞ്ചിരിയോടെ സിസ്റ്റര്‍ കാര്‍മേല്‍ മുന്നില്‍. സിസ്റ്റര്‍ അകത്തു കടന്നു സോഫയിലിരുന്നിട്ട് ചോദിച്ചു.
“” ഭക്ഷണം കഴിച്ചോ?”
“” ഓ…… കുളിയും കഴിഞ്ഞു സിസ്റ്റര്‍ ” ജാക്കി വിനയപൂര്‍വ്വം പറഞ്ഞു. സിസ്റ്റര്‍ അവനോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ജാക്കി ഇരുന്നു. “” മോനേ ജാക്കി നാളെത്തന്നെ മെര്‍ളിനെകൂട്ടി യൂണിവേഴ്‌സിറ്റിയില്‍ പോകണം. ഞാനവളോട് പറഞ്ഞിട്ടുണ്ട്. എല്ലാ സര്‍ട്ടിഫിക്കേറ്റുകളും എടുത്തുകൊള്ളണം.” ജാക്കി വിനീതനായി സമ്മതം മൂളി. “” ങ്ഹാ! പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. നാട്ടിലേക്ക് വിളിച്ചോ?… ഇതാ ഫോണ്‍ വിളിച്ചോളു ”. മാനം വേണമെങ്കില്‍ മൗനം വെടിയണം എന്ന പഴഞ്ചൊല്ല് ഇവിടെ വേണ്ടി വന്നില്ല. നല്ല മനസ്സോടെ സിസ്റ്റര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. ആ മധുരമുള്ള വാക്കില്‍ മനസ്സ് സംതൃപ്തമായി.
“” ഡാനി സാറിന്റെ ഫോണില്‍ നിന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു. ഇനിയും വിളിക്കാനുളള്ളത് കൊട്ടാരം കോശിസാറിനെയും അദ്ദേഹത്തിന്റെ മകള്‍ ഷാരോണിനെയുമാണ്”

കൊട്ടാരം എന്ന പേര് കേട്ടപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ തലച്ചോറില്‍ ഒരു ഭൂചലനം, മനസ്സിലെന്നും പ്രകാശിച്ചു നില്ക്കുന്ന പേരാണത്. സിസ്റ്റര്‍ ജാക്കിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“” എന്താ വീട്ടുപേര്? കൊട്ടാരമോ? സിസ്റ്റര്‍ കാര്‍മേലിന്റെ മനസ്സ് ഗതകാല സ്മരണകള്‍ കൊത്തിവലിച്ചു. ഉദ്വേഗത്തോടെ വീണ്ടും ചോദിച്ചു.
“” വീട്ടുപേര് കൊട്ടാരമെന്നാണോ? ”
“” അതേ…… കൊട്ടാരം വീട്. കൊട്ടാരം കോശിസാര്‍ ഞങ്ങള്‍ക്ക് കാണപ്പെട്ട ദൈവമാണ് ”
ജാക്കി പറഞ്ഞു നിറുത്തിയപ്പോള്‍ സിസ്റ്ററുടെ ശബ്ദം നിശ്ശബ്ദമായി. ഹൃദയമിടിപ്പുകള്‍ കൂടി. പൂര്‍വ്വ ജന്മ ബന്ധങ്ങള്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. നിര്‍മ്മലമായ ആ മൂഖം മൗനത്തിലാണ്ടിരുന്നു. ആ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദമോ ? അതോ സങ്കടമോ ?

അഖിൽ മുരളി

ചിതറി തെറിച്ചിടും
ഓർമ്മകളിലെപ്പോഴോ
എൻ ഹൃത്തിൽ
സൂചികൾ
കുത്തിനിന്നു.

നിനക്കാതെ പോയെൻ
നേരത്തെ ഞാനിന്നു
വിരഹമാർന്ന
കൈകളാൽ
ഓമനിച്ചു.

ഉമ്മറപ്പടിമേലെ എത്തിയെൻ
നേരത്തെ
തട്ടിമാറ്റിയവൻ ഞാനതല്ലോ.

ചിന്നിച്ചിതറിയ വർഷത്തിനിന്നു
എൻ ചാരെ അണയാൻ
ഭയമെന്തിന്

ചന്ദനഗന്ധം നുകർന്നൊരു
മാരുതൻ
അവയേകാൻ ഇന്നെന്തേ മടിച്ചിടുന്നു.

ഭൂതകാലത്തിൻ നിർവൃതിയിൽ
വർഷം എന്തോ
എൻ കാതിൽ
മൊഴിയാനണഞ്ഞു

വർഷകാലത്തിൻ ഗർജനം
ഇന്ന് പ്രാക്കുകൾ ഏറ്റതു
പോലെയായി.

മതിമറന്നു പോയൊരു
കാലത്തിൻ ചേഷ്ഠകൾ
എൻ മുന്നിലായി
പരിഹാസമാടിടുന്നു.

ഇരുകാലു ഉള്ളതിൽ
നാൽക്കാലി പോലെ
വിലസിയ മാത്രകൾ
മൂകമായി.

നിലാവിന്റെ നെഞ്ചിൽ
ചോരവാർന്നൊഴുകുന്ന
നിലവിളികൾ ഏറെ കേൾപ്പിച്ച നാളുകൾ.

ജീവിതമേകിയ ജനനിയെപോലും
നിന്ദിച്ചു നിന്നൊരു
ശാപകാലം
നാമുന്മാദമാടിയ നടനകാലം.

കത്തിജ്വലിച്ചൊരു
കാഴ്ചകളൊക്കയും
ഇന്ന് കത്തിക്കരിഞ്ഞു
കണ്ടിടുന്നു.

ആർത്തിരമ്പിടും പുഴകളും
തിരയും
ശ്രോതസ്സ് വറ്റുമ്പോൾ
വരണ്ടിടുന്നു.

നേരം പലതു കടന്നു
പോയെന്നാകിലും
നേരായി നീങ്ങുവാൻ
ശ്രമിക്കരുതോ?

ഇന്നുനാമാടുന്നീ
വിഡ്ഢി വേഷങ്ങളൊക്കെയും
നാളെയുടെ കഥകളിൽ
നായകനായിടും.

ക്രൂരത എന്നിൽ
വിരൽചൂണ്ടി
ഗർജ്ജിച്ചു
ആരാണ് ഞാനെന്ന് ചൊല്ലിടുക.

ഞാനെന്ന വാക്കിനാൽ
ചെയ്തൊരു തെറ്റുകൾ
എൻ ശിരസ്സിനെ
മണ്ണിൽ സ്പർശിച്ചു നിർത്തി.

നേരമെന്നതു മിഴിചിമ്മിടും
വേഗത്തിൽ
യാത്രയായിടും
പല ചേഷ്ഠകൾക്കായ്.

നേരം ചൊല്ലുന്നേ
കേൾക്കുക മർത്യരെ
നന്മചെയ്യുവാൻ വെക്കുക
എന്നെ നീ…….

ചോരപ്പൂക്കൾ വിരിഞ്ഞൊരു
മാറതിൽ
പനിനീർപുഷ്പത്ത പുഷ്ടിച്ചു
നിർത്തൂ……………….

അഖിൽമുരളി

മൿഫാസ്റ് കോളേജ് തിരുവല്ലയിൽ എംസിഎ അവസാനവർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻനായർ, അമ്മ കൃഷ്ണകുമാരി ,ജ്യേഷ്ഠൻ അരുൺമുരളി . കാവ്യാമൃതം, പാരിജാതം തുടങ്ങിയ കവിതാസമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. കവിമൊഴി, ഗ്രന്ഥലോകം തുടങ്ങിയ ആഴ്ചപതിപ്പുകളിൽ സ്ഥിരമായി കവിതകൾ എഴുതാറുണ്ട്. താളിയോലഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും, മലയാളമനോരമ ഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് അഖിൽ മുരളി .

 

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂരിൽ ജോലി തേടി എത്തുന്ന പലരുടേയും ആദ്യത്തെ അഭയകേന്ദ്രം ആണ് ശിവാജിനഗറിലുള്ള മലബാർ ലോഡ്‌ജ്‌ എന്ന് പറയാം.എനിക്ക് ഒരു ജോലിവേണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.തൽക്കാലം ഒരു താമസസ്ഥലം വേണം.പിന്നെ ജോലി കിട്ടിയാൽ നോക്കാം എന്ന ഒരു ചിന്തയായിരുന്നു.
മലബാർ ലോഡ്ജിൽ വച്ച് പരിചയപ്പെട്ടവരിൽ ഉണ്ണികൃഷ്ണൻ വളരെ ഡീസൻറ് ആയിരുന്നു.അതിനുംകൂടി തരികിടയായിരുന്നു ഒന്നിച്ചു താമസിക്കുന്ന ജോൺ സെബാസ്റ്റ്യൻ.
എന്റെ കഥ കേട്ട ഉണ്ണികൃഷ്ണൻ പറഞ്ഞു,അവൻ ജോലിചെയ്യുന്ന കമ്പനിയിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന്.അങ്ങിനെ അവൻ പറഞ്ഞ ജോലിയും കാത്തിരിക്കുമ്പോളാണ് ജോൺ സെബാസ്റ്റ്യൻ ഡെക്കാൻ ഹെറാൾഡിൽ വന്ന ഒരു പരസ്യവും ആയി വരുന്നത്.
“മാഷേ ഇതൊന്ന് പരീക്ഷിച്ചു നോക്ക്”.
ഡൊമലൂറിലുള്ള NGEF. ൽ നാളെ സ്പോട് ഇന്റർവ്യൂ നടക്കുന്നു.
ഡീറ്റെയിൽസ് നോക്കുമ്പോൾ കൊള്ളാം എന്ന് തോന്നി.ജോലി HR division ൽ അസിസ്റ്റന്റ് ആയിട്ടാണ്.CV യുമായി ഇന്റർവ്യൂ ന് നേരിട്ടു ഹാജരാകണം.
സ്ഥലപരിചയം ഇല്ലാത്തതുകൊണ്ട് ജോൺ സെബാസ്റ്റ്യൻ കൂടെ പോരാം എന്ന് സമ്മതിച്ചു..
കാലത്തുതന്നെ ഞങ്ങൾ റെഡി ആയി, ശിവാജി നഗറിൽ നിന്നും ബസ്സ് കയറി ഡൊമലൂരേക്ക്.
നിർഭാഗ്യവശാൽ ഡൊമലൂരെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനുപകരം HAL സ്റ്റോപ്പിലാണ് ഞങ്ങൾ ഇറങ്ങിയത്.ഒരു ഒരു ഓട്ടോ പിടിച്ചു പോകാനുള്ള ദൂരമേയുള്ളൂ.തിരക്കുള്ള സമയമാണ്.എത്ര ശ്രമിച്ചിട്ടും ഒന്നും നിർത്തുന്നുമില്ല.
“നമുക്ക് വല്ല കാറിനും കൈ കാണിച്ചു നോക്കാം ഇനി അരമണിക്കൂറേയുള്ളു,പിന്നെ അവർ ഗേറ്റ് ക്ളോസ്സ് ചെയ്യും”
വേവലാതിപ്പെട്ടു നിൽക്കുമ്പോളാണ് ഒരു പ്രൈവറ്റ് കാർ വരുന്നത് കണ്ടത്.ഒരു ഭാഗ്യപരീക്ഷണം നടത്തിനോക്കുക തന്നെ.ജോൺ സെബാസ്റ്റ്യൻ റോഡിന് നടുവിലേക്ക് കയറി നിന്നു.
കാർ നിന്നു.വണ്ടി ഓടിച്ചിരുന്നത് ഒരു സുന്ദരിയായ ചെറുപ്പക്കാരി ആയിരുന്നു.ദേഷ്യപ്പെട്ടു അവർ ചോദിച്ചു.
“വാട്ട് ടു യു വാണ്ട്?”
“മാഡം ഞങ്ങൾക്ക് അടിയന്തിരമായി ഒന്ന് ഡൊമലൂർ വരെ പോകണം.ഞങ്ങളുടെ കാർ ബ്രേക്‌ ഡൌൺ ആയിപോയി. മാഡം ആ വഴിയാണ് പോകുന്നതെങ്കിൽ ഞങ്ങളെ ഒന്ന് ഡൊമലൂർ വിടാമോ?.”അവൻ നല്ല ഫ്ലുവൻറ് ആയി ഇംഗ്ലീഷിൽ സംസാരിക്കും,എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്.
ഇതുപറഞ്ഞിട്ട് അവൻ എന്നെ ആ സ്ത്രീ കാണാതെ കണ്ണിറുക്കികാണിച്ചു.
“എന്നിട്ട് നിങ്ങളുടെ കാർ ഏവിടെ?”
“അതുകണ്ടില്ലേ അവിടെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത്.”
ആരുടെയോ ഒരു കാർ റോഡരുകിൽ പാർക്ക് ചെയ്തിരിക്കുന്നത് അവൻ ചൂണ്ടി കാണിച്ചു.
“എന്താ അത്യാവശ്യം?”.അവർ വിടുന്ന ലക്ഷണമില്ല.
“നോക്കു മാഡം ഇദ്ദേഹം NGEF ൽ HR മാനേജർ ആണ്”.
എന്നെ ചൂണ്ടി അവൻ പറഞ്ഞൂ.”ഞാൻ അസിസ്റ്റന്റും .ഇന്ന് അവിടെ ഒരു ഓപ്പൺ റിക്രൂട്ടിറ്മെന്റ് ഉണ്ട്.ഞങ്ങൾ താമസിച്ചാൽ റിക്രൂട്ട്മെന്റ് എല്ലാം കുഴയും.”
“നിങ്ങൾ HR ൽ മാനേജർ ആണ്?”
“അതെ.”
അല്ലാതെ ഇനിഎന്തുപറയാനാണ്?ആ ദ്രോഹി വായിൽ വരുന്നതുപോലെ തട്ടി വിടുകയാണ്.
അവർ ഒരു കറുത്ത വലിയ കണ്ണട ധരിച്ചിരിക്കുന്നതു കൊണ്ട് അവരുടെ മുഖഭാവം മനസിലാക്കാൻ വിഷമമായിരുന്നു.
“ശരി ,കയറിക്കോളൂ,ഞാൻ കൊണ്ടുപോയി വിടാം.”
താങ്ക്സ് പറഞ്ഞു ഞങ്ങൾ കാറിൽ കയറി ഇരുന്നു
.”ഒരു HR manger ആയി ജോലിചെയ്യുന്ന ആൾ റോഡിന്റെ നടുക്കുകയറി നിന്ന് മറ്റുള്ളവരുടെ വാഹനം തടഞ്ഞു നിർത്തുന്നത് അത്ര മരിയാദയൊന്നുമല്ല ”
“സോറി മാഡം,അത്യാവശ്യം കാരണം ചെയ്തു പോയതാണ്.സോറി”ഞാൻ പറഞ്ഞു.
പെട്ടന്നാണ് ആ യുവതിയുടെ അടുത്ത ചോദ്യം,”NGEF എന്ത് ഫാക്ടറി ആണ്?എന്താണ് നിങ്ങളുടെ പ്രോഡക്ട്?”
“അത് ഒരു ടെക്സ്റ്റയിൽ മിൽ ആണ്.ലോകത്തിലെ തന്നെ ഏറ്റവും മോഡേൺ ടെക്സ്റ്റെയ്ൽ മിൽ ആണ് ഞങ്ങളുടേത് .”ജോൺ സെബാസ്റ്റ്യൻ പറഞ്ഞു.
“നിങ്ങൾ HR മാനേജർ ആണ് എന്നല്ലേ പറഞ്ഞത്?എനിക്ക് അവിടെ വല്ല ജോലിയും കിട്ടാൻ സാധ്യതയുണ്ടോ?”
ചോദ്യം എന്നോടായിരുന്നെങ്കിലും ജോൺ സെബാസ്റ്റ്യൻ ആണ് മറുപടി പറഞ്ഞത്.
“നിങ്ങൾ CV തരു.ഞാൻ ശ്രമിക്കാം.”ജോൺ സെബാസ്റ്റ്യൻ വിടുന്ന ലക്ഷണമില്ല.
“മാഡം രാവിലെ എവിടെപോകുന്നു?”
“ഷോപ്പിംഗ്”.
“നിങ്ങൾ എന്ത് ലക്കി ആണ് .കാലത്തുതന്നെ ഷോപ്പിങ്”
“ഷോപ്പിംഗ് എന്ന് പറഞ്ഞെങ്കിലും പച്ചക്കറി വാങ്ങാൻ പോകുകയാണ്.”
“ഡാ,തള്ള നമ്മളെ ഒന്ന് വാരിയതാണെന്നു തോന്നുന്നു.ഏതായാലും മലയാളം മനസ്സിലാകില്ലാത്തത് നന്നായി.”
“വാട്ട് ?”
“നതിങ് മാഡം .”
“ശരി ദാ ,ഡൊമലൂർ എത്തി ആ കാണുന്നതല്ലേ NGEF?”അവർ ബോർഡ് ചൂണ്ടി കാണിച്ചു.
“അതെ,താങ്ക്സ് മാഡം .”
“നിങ്ങളുടെ വിസിറ്റിംഗ് കാർഡ് തരൂ.ഞാൻ കോൺടാക്ട് ചെയ്യാം”അവർ എന്റെ നേരെ കൈ നീട്ടി.
ഞാൻ വെറുതെ പോക്കറ്റിൽ തപ്പിയിട്ടു പറഞ്ഞു.
“കൈയ്യിൽ കാർഡ് ഒന്നും ഇല്ല.ജോലിക്ക് HR ൽ വന്ന് എന്നെ കോൺടാക്ട് ചെയ്താൽ മതി.”
“തള്ളക്ക് വിസിറ്റിംഗ് കാർഡ് കിട്ടിയേ അടങ്ങു.”അവൻ ഒന്നു തോണ്ടി.
ഞങ്ങൾ കാറിൽ നിന്നിറങ്ങി. അവർ വണ്ടി ഓടിച്ചുപോയി
ഞൻ നോക്കുമ്പോൾ അവിടെ ഗെയ്റ്റിൽ NGEF (New Government Electric Factory collabration with AEG ) എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ എഴുതി വച്ചിട്ടുണ്ട്.
അതാണ് അവൻ ടെക്സ്റ്റയിൽ മിൽ ആക്കി കളഞ്ഞത്.
അവർ ആ ബോർഡ് കണ്ടോ ആവോ?
ഭാഗ്യത്തിന് അവർ ഗേറ്റിലേക്ക് കാർ കൊണ്ടുവരാതിരുന്നത് നന്നായി.
ഞാൻ ഒരു മിടുക്കനല്ലേ എന്ന ഭാവത്തിൽ അവൻ ചിരിച്ചു.
ആ ചിരി അധികസമയം നീണ്ടു നിന്നില്ല.ഞങ്ങളെ കാറിൽ കയറ്റികൊണ്ടുവന്ന ആ സ്ത്രീ ഗേറ്റിലേക്ക് കാറുമായി വന്നു.
“ചതിച്ചെടാ അവൾ ജോലിക്ക് നിന്നെ അന്വേഷിച്ചു വരുന്നതാണ്.കയ്യിൽ CV യും ഉണ്ട് എന്ന് തോന്നുന്നു.
ഞാൻ വിളറി വെളുത്തു.
“എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ട് അവൻ പറഞ്ഞു.
“ഇനി എല്ലാം നിൻറ്റെ തലവര പോലെയിരിക്കും”

(തുടരും)

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ    നോവൽ അദ്ധ്യായം -1

ചിത്രീകരണം- അനുജ. കെ


ജോൺ കുറിഞ്ഞിരപ്പള്ളി

ഒന്ന്

ജീവിതം എന്നത് സ്വപ്നങ്ങളുടെ ഒരു ചീട്ട് കൊട്ടാരമാണ്.അവിടെ വേണമെങ്കിൽ രാജാവാകാം.അല്ലങ്കിൽ മന്ത്രിയോ സേവകനോ ഭടനോ എന്തുവേണമെങ്കിലും ആകാം. നമ്മളുടെ ഇഷ്ടം പോലെ വേഷങ്ങൾ തിരഞ്ഞെടുക്കാം.ഞാനും ഒരു വേഷം തിരഞ്ഞെടുക്കുന്നു.
എന്നെ ചിലർക്കെങ്കിലും പരിചയം കാണും.അറിഞ്ഞുകൂടാത്തവർക്കുവേണ്ടി ,എൻ്റെ പേര് മത്തായി.
പൊതുവെ മത്തായിമാർ മണ്ടന്മാർ ആയിരിക്കും എന്നൊരു വിശ്വാസം ഉണ്ട്.അത് ശരിയാണോ എന്ന് നിങ്ങൾ തീരുമാനിക്കുക
മുഴുവൻ പേരും പറഞ്ഞില്ല,എം.എ.മാത്യു എം.എ.
രണ്ടാമത്തെ എം.എ.എൻ്റെ ഡിഗ്രിയും ആദ്യത്തെ എം.എ. ഇനിഷ്യലും ആണ്.ഇപ്പോൾ മനസിലായല്ലോ ഞാൻ ഒരു വെറും “മത്തായി” അല്ല എന്ന്.
നാട്ടിൽ ഞങ്ങളുടെ ക്ലബും അതിനോട് ചേർന്ന് അല്പം നാടകവും കലാസാംസ്കാരിക പരിപാടികളുമായി നടക്കുന്ന സമയത്താണ് ബാംഗ്ലൂരിൽ ജോലിയുള്ള ഒരു സുഹൃത്ത്‌ നാട്ടിൽ വരുന്നത്. ബാംഗ്ലൂരിൽ ടാജ് റസിഡൻസി എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ് അവൻ.
അങ്ങിനെ ചെത്തിനടക്കുന്നതിനിടയിൽ അവൻ എന്നോട് ഒരു ചോദ്യം.
“മത്തായി ഇങ്ങിനെ നടന്നാൽ മതിയോ?ഒരു ജോലിയൊക്കെ വേണ്ടെ?എൻ്റെ കൂടെ ബാംഗ്ലൂർ ക്ക് പോരെ ജോലി ഞാൻ ശരിയാക്കി തരാം.”
ക്ലബ്ബിൽ കൂട്ടുകാരുടെ മുമ്പിൽ വച്ച് അവൻ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.
“മത്തായി ,ഒന്ന് ശ്രമിച്ചു നോക്കട”,
കൂട്ടുകാരുമായി ചീട്ടും കാരംസും കളിച്ചു സുഖമായി ഞാൻ ജീവിക്കുന്നത് അവന് സഹിക്കുന്നില്ല.
“എനിക്ക് ജോലി വേണ്ട “,എന്ന് പറയാൻ പറ്റില്ലല്ലോ.അതും ഒരു സുഹൃത്ത് ജോലി ശരിയാക്കി തരാം എന്ന് പറയുമ്പോൾ.
അങ്ങിനെ എല്ലാവരുടേയും പ്രോത്സാഹനവും നിർബന്ധവും സഹിക്കവയ്യാതെ ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി.ഞാൻ തീരുമാനം എടുക്കാൻ താമസിച്ചതുകൊണ്ട് അവൻ നേരത്തെ പോയിക്കഴിഞ്ഞിരുന്നു..
മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുന്നൂറ്റി മുപ്പത്തി മൂന്നാം ബസ്സിൽ കയറി അവൻ പറഞ്ഞതനുസരിച്ച് മാറത്തഹള്ളിയിൽ ഇറങ്ങി.
പക്ഷെ അവൻ എഴുതിത്തന്ന അഡ്രസ്സും വീടും കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല.രസകരമായ വസ്തുത മൊബൈൽ നാവിഗേറ്ററിലോ മാപ്പിലോ ഒന്നും അവൻ പറഞ്ഞ സ്ഥലമില്ല.ബസ്സ്‌ സ്റ്റോപ്പിന് അടുത്താണു എന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നു പക്ഷെ മാറത്തഹളളിയിൽ പല ബസ്സ് സ്റ്റോപ് കൾ ഉണ്ട്.വിളിക്കുമ്പോൾ അവൻ്റെ മൊബൈൽ സ്വിച് ഓഫ്.ഇനി മുൻപിലുള്ള വഴി ആരോടെങ്കിലും ചോദിക്കുക എന്നതാണ്
പലരോടും ചോദിച്ചു. അപ്പോൾ ഒരു കാര്യം വ്യക്തമായി.അവൻ തന്ന പേരിൽ ഒരു റോഡ് മാറത്തഹള്ളി പ്രദേശത്തില്ല.
ഇത്തരം സന്ദർഭങ്ങളിൽ ഞാൻ ഉപയോഗിക്കുന്ന ഒരു ട്രിക് ഉണ്ട്.ചെറിയ പെട്ടിക്കടകൾ,ബാർബർ ഷാപ്പുകൾ മുതലായവയുടെ ബോർഡ്‌കൾ വായിച്ചുനോക്കും.പേരുകൊണ്ട് മനസിലാക്കാം മലയാളികളുടെ കടകൾ.
ഇത്തരം കടകൾ പ്രാദേശിക ഇൻഫർമേഷനുകൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും.
അങ്ങിനെ ബോർഡുകൾ വായിച്ചു നടക്കുമ്പോളാണ് സുപ്രിയ ഹെയർ സലൂൺ എന്ന് മലയാളത്തിൽ എഴുതിയ ഒരു ബോർഡ് കാണുന്നത്.
എൻ്റെ നിഗമനം എത്ര ശരിയായി എന്ന് നോക്കൂ.സദാനന്ദൻ എന്ന വടകരക്കാരൻ ആയിരുന്നു സുപ്രിയ സലൂണിൻ്റെ പ്രൊപ്രൈറ്റർ.
.സദാനന്ദൻ പറഞ്ഞു,”ഇരുപതു വർഷമായി ഞാൻ ഇവിടെ ഈ ഷോപ് തുടങ്ങിയിട്ട്.ഇവിടെ ഇങ്ങിനെ ഒരു റോഡ് ഇല്ല”.
കാര്യങ്ങൾ ഏതാണ്ട് മനസിലായിത്തുടങ്ങി.അവനെ തേടി നടക്കുന്നതുകൊണ്ട് ഇനി വലിയ പ്രയോജനമില്ല.
ഏതായാലും ഇനി അല്പം വിശ്രമിക്കുക തന്നെ എന്ന് തീരുമാനിച്ചു.
വിശന്നിട്ട് കണ്ണുകാണാൻ വയ്യ.മുമ്പിൽ കണ്ട സാമാന്യം വലിയ ഒരു ഹോട്ടലിലേക്ക് കയറി.ഒരു ചായ കുടിക്കണം,വല്ലതും കഴിക്കണം.
എന്നിട്ട് ബാക്കി കാര്യം.
ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ട്. അരികിലായി ആളൊഴിഞ്ഞ ഒരു വിൻഡോ സീറ്റ് പിടിച്ചു.
ഒരു സപ്ലയർ വന്നു,
“ഏനു ബേക്കു സർ”
“എന്താ..?”
ഒന്നും മനസിലായില്ല.ഞാൻ അയാളുടെ മുഖത്തേക്കു നോക്കി.
ഞാനും അയാളും ഒന്നിച്ചു ഞെട്ടി.
“എടാ,നീയോ?”
“എടാ,മത്തായി..”
“ഇതാണോടാ നിൻ്റെ ടാജ് റെസിഡൻസി”?
“നീ എന്തിനാടാ ഇങ്ങോട്ട് വന്നത്?അന്നു വെറുതെ ഞാൻ ഒന്നു ഷൈൻ ചെയ്യാൻ പറഞ്ഞതല്ലേ………………? നീ ഒരു മത്തായി തന്നെ “.
അപ്പോൾ കുഴപ്പം എൻ്റെത് ആണ്.
“ഫൈവ് സ്റ്റാർ…………മാനേജർ……………….ജോലി മേടിച്ചു തരും…….എന്തെല്ലാം ആയിരുന്നു …?”
“ഏതായാലും നീ ചായ കുടിക്ക് “,
അവൻ ഒരു ചായയും മസാലദോശയും കൊണ്ടുവന്നു എൻ്റെ മുമ്പിൽ വച്ചു.
“നീ എങ്ങിനെ ഈ ഹോട്ടൽ കണ്ടുപിടിച്ചു?”
ഞാൻ വെറുതെ ചിരിച്ചു.
“ഇനി എന്താ നിൻ്റെ പരിപാടി?”
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ്റെ ചോദ്യം.
“ഏതായാലും വന്നതല്ലെ?കുറച്ചുദിവസം നിൻ്റെ കൂടെ താമസിച്ചു ബാംഗ്ലൂർ ഒന്ന് കാണണം”.
അവൻ്റെ മുഖത്തെ ദൈന്യത ഞാൻ കണ്ടില്ലന്നു വച്ചു .
“മോനെ നിൻ്റെ വീട്ടിൽ അത്യാവശ്യം ചുറ്റുപാട് ഒക്കെ ഉള്ളതല്ലേ?വല്ല റവറും (റബ്ബർ )വെട്ടിയാണങ്കിലും നിനക്ക് ജീവിക്കാം.എൻ്റെ സ്ഥിതി അതല്ല. അതുകൊണ്ട് തിരിച്ചുപോകാൻ നോക്ക്”.
“അത് വെറുതെ,നീ എന്നെ തിരിച്ചു നാട്ടിലയാക്കാം എന്ന് വിചാരിക്കേണ്ട”.
“മോനെ ഞാൻ പറയുന്നത് ഒന്ന് കേൾക്കു,അല്ല ഞാൻ ഒന്നും പറയുന്നില്ല.എൻ്റെ താമസസ്ഥലം കാണുമ്പൊൾ നിനക്ക് എല്ലാം മനസിലാകും.”
“സുഖമായി നാട്ടിൽ കഴിഞ്ഞ എന്നെ നീ വിളിച്ചുവരുത്തി……………ഇതിൻ്റെ വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ?ഏതായാലും വന്നു. നനഞ്ഞിറങ്ങിയാൽ കുളിച്ചുകേറുന്നവനാ ഈ മത്തായി.”
“നീ ആദ്യം ഈ മത്തായി എന്ന് പേരുതന്നെ മാറ്റണം.”.
“എൻ്റെ പേര് മാറ്റണോ?”
“നിൻ്റെ സർട്ടിഫിക്കറ്റിൽ പേര് മാത്യു എന്നല്ലേ? ആ പേര് ഇവിടെ പറഞ്ഞാൽ മതി.മനസിലായൊടാ മത്തായി?.പേര് കേൾക്കുമ്പോൾ ഒരു വെയിറ്റ് ഒക്കെ വേണ്ടേ?”..
ഇന്നുമുതൽ നീ മാത്യു എന്ന് അറിയപ്പെടും എന്ന തിരുവെഴുത്തു അങ്ങിനെ പൂർത്തിയായി.
അവൻ പറഞ്ഞതിലും ദയനീയമായിരുന്നു അവൻ്റെ വാസസ്ഥലം.
ഒരു ഒറ്റമുറി. വെള്ളം ടോയിലറ്റ് മുതലായ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം എൻ്റെ വരവോടുകൂടി അവൻ്റെ പ്രസരിപ്പ് നഷ്ട്ടപെട്ടോ എന്ന് എനിക്ക് സംശയമായി.
പതിവുപോലെ കാലത്തേ ഞാൻ എഴുന്നേറ്റു.നോക്കുമ്പോൾ വെള്ളമില്ല.പുറത്തേക്കുനോക്കുമ്പോൾ ഏതാനുംപേർ ബക്കറ്റുകളുമായി ക്യു നിൽക്കുന്നു.ഞാനും ഒരു ബക്കറ്റെടുത്തു പോയി ക്യുവിൽ നിന്നു.
മുൻപിൽ നിന്നിരുന്ന പെൺകുട്ടി എന്നെനോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
അവൾ ചോദിച്ചു,”വാട് ഈസ് യൂവർ നെയിം?”
“എന്താ?”
“ഓ ഇംഗ്ലീഷ് അറിയില്ല,അല്ലെ?”
“ഉം.”
“എന്താ പേര് എന്ന്”?
“മാത്ത്……………മാത്യു.”
“ചേട്ടൻ എത്ര വരെ പഠിച്ചു ?”
“എട്ടിൽ പൊട്ടി.”
“കഷ്ടം,ഞാൻ എസ്.എസ്.എൽ.സിയാ .പ്രസാദ് ചേട്ടൻ്റെ വീട്ടിൽ വന്നതാ അല്ലെ.”
“ഉം “.
“ഇത് ഞങ്ങൾ സ്ത്രീകളുടെ ക്യു ആണ്.പുരുഷന്മാർ അപ്പുറത്തെ ലൈനിൽ നിൽക്കണം
“എന്തിൻ്റെ ക്യു?”
അവൾ ചിരിച്ചു.”ടോയ്‌ലെറ്റിൽ പോകാൻ”
അവിടെ നിന്നും ഞാൻ രക്ഷപെട്ടു
രണ്ടാം ദിവസം അവൻ പറഞ്ഞു,”മത്തായി നിനക്ക് ഞാൻ ഒരു താമസസ്ഥലം കണ്ടുപിടിച്ചു തരാം”.
ശിവാജിനഗർ ബസ് സ്റ്റാന്റിനടുത്തു മലയാളികൾനടത്തുന്ന ഒരു മെസ്സും ഒരു ലോഡ്‌ജിയും ഉണ്ട്.മലബാർ ലോഡ്ജ് .അവിടെ ഒന്ന് ശ്രമിച്ചുനോക്കാം.
എന്നേക്കാൾ കൂടുതൽ ആവശ്യം അവനായിരുന്നു,ഞാൻ ഒരു നല്ല നിലയിൽ എത്താൻ എന്ന് തോന്നുന്നു. അങ്ങിനെ ഞാൻ മലബാർ ലോഡ്ജിലേ അന്തേവാസിയായി..
ഞാൻ ലോഡ്ജിലേക്ക് മാറുമ്പോൾ അവൻ പറഞ്ഞു,” നീ ഇതെല്ലം നാട്ടിൽ ചെന്ന് പറഞ്ഞേക്കരുത്.എൻ്റെ വിവാഹം ഉറപ്പിച്ചുവച്ചിരിക്കുന്നതാണ്.”
“ആ പെണ്ണിൻറെ കഷ്ടകാലം.ചൊവ്വ ദോഷം കാണും ജാതകത്തിൽ “ഞാൻ പറഞ്ഞൂ.
“എന്താ?”
“ഇല്ല സത്യമായിട്ടും പറയില്ല.”
അവന് ആശ്വാസമായി.
പിന്നീട് ഓർത്തു ചിരിക്കാൻ നല്ലൊരു വിഷയമായി ആ സത്യം ചെയ്യൽ.
ഒരാളോട് “സത്യം ഞാൻ പറയില്ല”, എന്ന് സത്യം ചെയ്യുക.
മലബാർ ലോഡ്ജിലെ താമസത്തിനിടയിലാണ് ഞാൻ ഉണ്ണികൃഷ്ണനെയും ജോൺ സെബാസ്റ്റ്യനേയും പരിചയപ്പെടുന്നത്.
അത് ജീവിതത്തിൽ ഒരു വല്ലാത്ത വഴിത്തിരിവിൽ എന്നെ എത്തിച്ചു.

(തുടരും )

ജോൺ കുറിഞ്ഞിരപ്പള്ളി

 

 

കാരൂർ സോമൻ

ഒരു വരി കൂടിയെഴുതാൻ എന്നുള്ളിൽ
നീരുറവയായി നീ നിറയുന്നു
നിന്നിലലിയാൻ ഞാനൊരു വെളിച്ചമാവുന്നു
ഇരുട്ടിൻ കിരാതമെഴുത്തിൽ
പുകയുന്ന ഹൃദയത്തിൻ ഏഴുതാളങ്ങളിൽ
നീ നിറയുന്നു , നീരുറവയായി

എൻെറ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴമ്പാട്ടിനുറവ തിരയുമ്പോൾ
നിന്റെ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴുതാരപ്പടം നിറയ്ക്കുന്നു

രാവെഴുന്നു, പൂനിലാവിൽ നീ നിറയുന്നു
ഞാനെഴുതുന്നു വരികളിൽ
നിന്റെ കദനവും ചെമ്പടപ്പുറപ്പാടിൻ
ചതുരവേഗങ്ങളും കലിയെഴും
കഥ പോലെ നിന്റെ നാവിൻചുവട്ടിൽ
ഞാൻ നിറയുന്നു , നിന്നരുവിയായി

ഒരിക്കലെൻ ചേതനകൾ മറുത്തെറിഞ്ഞില്ലേ
മലർപ്പൊടിയിൽ വേദനകൾ
പൂമുഖപ്പടിയിൽ ഭൂപടമെഴുതിയില്ലേ
നിറനിലാവിൽ കതിരൊളി മറച്ചതറിഞ്ഞില്ലേ
മലർക്കിനാവിൽ മറപിടിച്ചലറിയില്ലേ
നിന്റെ നിലാവുമെൻ കറുപ്പും
കറുപ്പിലഴകായിയെൻ കദനവും
നിൻ മൊഴിയിൽ ഞാനെന്റെ കഥയൊഴുക്കുന്നു
കവിതയിൽ നിനക്കൊരു വൃത്തമൊരുക്കുന്നു
പാട്ടെഴുത്തിൽ പുലരി പൂമ്പാറ്റയാവുന്നു
പലരെഴുത്തിൽ നീയൊരു പനയോലയാവുന്നു
നിന്റെ ചിത്രങ്ങളിലെന്റെ കവിതയിറക്കുന്നു
നിന്റെ ചേദനകളിലെന്റെ കരളിലിറക്കുന്നു
ഇനി -ഒരു ചോദ്യമിവിടെ അവശേഷിക്കുന്നു
ഇനി – ഒരു മറുചോദ്യമിവിടെ മറുനാദമാവുന്നു
അതെന്റെയും നിന്റെയും ഭൂപടത്തിൽ
പിറക്കാതെ പോയൊരു കുഞ്ഞുമാത്രം !!

 

 

 

 

വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]

 സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

കന്നഡ ഭാഷയിലെ പ്രശസ്‌ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനുമായിരുന്ന, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അന്തരിച്ച ഗിരീഷ് കർണാഡിന്റെ മുഖചിത്രവുമായി ജൂൺ ലക്കം ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകൃതമായി. യുക്മയുടെ പോഷക വിഭാഗമായ യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന “ജ്വാല” ലോക പ്രവാസി മലയാളി സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.

മുൻ ലക്കങ്ങൾ പോലെത്തന്നെ സൗമ്യവും ദീപ്തവുമായ ഒരു വിഷയം എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റെജി നന്തികാട്ട് പരാമർശിക്കുന്നു. പലതരത്തിലുള്ള മലിനീകരണങ്ങൾ നമ്മുടെ ജീവിതത്തെ ദുഃസ്സഹമാക്കികൊണ്ടിരിക്കുകയാണ്. അതിൽ ശബ്ദമലിനീകരണം എത്രമാത്രം ഉച്ചസ്ഥായിയിലാണെന്ന് റെജി കൃത്യമായി പറഞ്ഞു വക്കുന്നു. രാഷ്ട്രീയത്തിലും ആത്മീയതയിലും എല്ലാം ഒച്ചവെച്ചു മനുഷ്യനെ കീഴ്‌പ്പെടുത്തി നേതാക്കൾ ആകുന്ന പ്രവണതയെ ആശങ്കയോടെ കാണേണ്ടതാണ്.

ജീവിതാനുഭവങ്ങളുടെ നേർ ചിത്രങ്ങളും നിരവധി കഥകളും കവിതകളും അടങ്ങുന്ന ഈ ലക്കത്തിൽ ജ്വാല ഇ-മാഗസിന്റെ ചരിത്രത്തിൽ ഇദംപ്രദമമായി കാർട്ടൂൺ പംക്തിയും ആരംഭിക്കുകയാണ്. എഡിറ്റോറിയൽ അംഗം സി ജെ റോയി വരക്കുന്ന “വിദേശവിചാരം” എന്ന കാർട്ടൂൺ പംക്തി ജ്വാല ഇ-മാഗസിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നു. മലയാളത്തിലെ കാർട്ടൂൺ രചനകളുടെ നൂറു വർഷം ആഘോഷിക്കുന്ന വേളയിൽത്തന്നെ ഈ പംക്തി തുടങ്ങുന്നത് കൂടുതൽ ഉചിതമാകുന്നു.

തമിഴിലും മലയാളത്തിലും കൃതികൾ രചിക്കുകയും നിരവധി കൃതികൾ തർജ്ജമ ചെയ്യുകയും ചെയ്തിരുന്ന സാഹിത്യകാരനായിരുന്നു ഈയിടെ അന്തരിച്ച തോപ്പിൽ മുഹമ്മദ് ബീരാൻ. തമിഴ് മലയാളം മൊഴികൾക്കിടെയിലെ പാലമായി നിന്ന തോപ്പിൽ മുഹമ്മദ് ബീരാനെ സ്മരിക്കുന്നു കെ എൻ ഷാജി.

മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് അലൻസിയർ. നിരവധി വിവാദപരമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേരളം സമൂഹം ശ്രദ്ധയോടെ കേൾക്കുന്നു. അലൻസിയർ തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യകാലത്തെ കുറിച്ചു് രസകരമായി എഴുതിയിരിക്കുന്നു ‘വായനശാല നാടകക്കളരിയാകുന്നു’ എന്ന ലേഖനത്തിൽ.

യുകെയിലെ എഴുത്തുകാരിൽ വളരെ സുപരിചിതയായ ബീനാ റോയ് രചിച്ച ‘സദിർ’ , രാജേഷ് വർമ്മയുടെ ‘പഞ്ഞിമരം ‘ എന്നീ കവിതകൾ വളരെ മനോഹരമായ രചനകളാണ്. കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ ജ്വാല എഡിറ്റോറിയൽ ബോർഡ് അംഗം സി ജെ റോയിയുടെ ‘അപ്പോൾ, എന്ന കഥ ഉന്നത നിലവാരം പുലർത്തുന്നു. സോഷ്യൽ മീഡിയകളിൽ വളരെ സുപരിചിതരായ അനുരാജ് പ്രസാദിന്റെ ‘കണ്ണാടിമാളിക’ സാമുവേൽ ജോർജ്ജിന്റെ ‘ പിക്നിക് ഹട്ട് ‘ എന്നീ കഥകൾ കഥാവിഭാഗത്തെ മനോഹരമാക്കുന്നു.

മലയാള സിനിമാചരിത്രത്തിൽ പ്രഥമഗണനീയമായ ചിത്രമാണ് ‘പെരുന്തച്ചൻ’. ആ ഒറ്റ ചിത്രം മാത്രം സംവിധാനം ചെയ്ത ആളായിരുന്നു ഈയിടെ അന്തരിച്ച അജയൻ. ‘മാണിക്യക്കല്ലിൽ തുടങ്ങി മാണിക്യക്കല്ലിൽ ഒടുങ്ങിയ ചലച്ചിത്ര ജീവിതം’ എന്ന ലേഖനത്തിലൂടെ സി ടി തങ്കച്ചൻ ശ്രീ അജയനെയും മലയാള ചലച്ചിത്ര ലോകത്തെ നെറുകേടുകളെക്കുറിച്ചും ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. അരുൺ വി സജീവ് എഴുതിയ ‘സിന്ധൂ നദീതട സംസ്കാരം’ എന്ന നർമ്മ കഥയും കൂടിയാകുമ്പോൾ ജൂൺ ലക്കം പൂർണമാകുന്നു.

ജ്വാല ഇ-മാഗസിന്റെ ജൂൺ 2019 ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക

ആദില ഹുസൈൻ | മലയാളം കവിത

ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും
സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ
കാർന്നു തിന്നുന്നുവെന്ന്
നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന്
നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന്
നിന്റെ ആകാശം ചുവക്കുമ്പോൾ
പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ
അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ
പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ
ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ
ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും
ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി
വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും
പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും
പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ
നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി
അമ്മയെ തിരയുന്നു
ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും
വീണ്ടും കിടന്നുറങ്ങും
എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും
‘സിറിയ’ എനിക്ക് ദുഃഖമുണ്ട്

 

ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ
സെന്റ് മേരീസ്‌ ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹോദരി : ആൽഫിയാ ഹുസൈൻ

 

വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന നാലാമത് കൃതി ജോർജ്ജ് അറങ്ങാശ്ശേരിയുടെ കവിതാ സമാഹാരം ‘നിറഭേദങ്ങളില്ലാത്ത മരണം’ ജൂൺ 28 ന് പ്രകാശനം ചെയ്യുന്നു. ജീവിതത്തിന്റെ ദുഃഖാത്മകതയെ നെഞ്ചോട് ചേർത്ത് പിടിച്ച് ജീവിതത്തിൽ ഊറി വരുന്ന ഭാവങ്ങളുടെ ചിത്രങ്ങളാണ് ജോർജ്ജ് അറങ്ങാശ്ശേരിയുടെ ഓരോ കവിതയും. വിഷാദത്തിന്റെ ഒരു നനുത്ത ആവരണം പൊതിയുന്ന 11 കവിതകൾ അടങ്ങിയ ‘നിറഭേദങ്ങളില്ലാത്ത മരണം ‘ വായനക്കാരന് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു. റാം മോഹൻ പാലിയത്ത് എഴുതിയ
അവതാരികയും എം. തോമസ് മാത്യു എഴുതിയ ആസ്വാദന കുറിപ്പും പുസ്തകത്തിന്റെ ഉള്ളടക്കത്തെ മികവുറ്റതാക്കുന്നു.

യുകെയിലെ സാഹിത്യ ലോകത്ത് സുപരിചിതനായ ചാലക്കുടി സ്വദേശിയായ ജോർജ്ജ് അറങ്ങാശ്ശേരി സ്കോട്ട്ലാൻഡിൽ അബർഡീനിൽ താമസിക്കുന്നു. മലയാള സാഹിത്യത്തിൽ ബിരുദധാരിയായ ജോർജ്ജ് ‘മുറിവ് ‘ എന്ന പേരിലുള്ള ഇൻലൻഡ് മാസികയുടെ
എഡിറ്ററായിരുന്നു. ചാലക്കുടിയിലെ ദൃശ്യവേദി എന്ന സംഘടനയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു. മലയാളത്തിലെ ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതാറുള്ള ജോർജ്ജ് അറങ്ങാശ്ശേരിയുടെ പ്രഥമ കൃതിയായ ‘ വൃത്തിയാവാത്ത മുറി ‘ എന്ന കഥാ സമാഹാരത്തിന് മലയാളി അസോയ്‌സിയേഷൻ ഓഫ് മെരിലാൻഡ് (അമേരിക്ക )നടത്തിയ സാഹിത്യമത്സരത്തിൽ പ്രഥമ സ്ഥാനം ലഭിച്ചിട്ടുണ്ട്. യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല ഇ മാഗസിന്റെ ‘ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.

പ്രവാസി എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷൻ പ്രമുഖ മലയാള സാഹിത്യകാരന്മാരുടെയും കൃതികൾ പ്രസിദ്ധീകരിക്കുവാൻ
തയ്യാറെടുക്കുകയാണെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രധാന സംഘാടകൻ റജി നന്തികാട്ട് അറിയിച്ചു.

അനുജ.കെ

പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.

മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.

മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.

ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കാരൂര്‍ സോമന്‍

കേരള എക്‌സ്പ്രസ്സ് ട്രെയിന്‍ പറവകളുടെ ചിറകടി ശബ്ദമുയര്‍ത്തി കായംകുളത്തു നിന്നും ന്യൂ ഡല്‍ഹിയിലേക്ക് തിരിച്ചു. സുന്ദരദേശം പിന്നിലാക്കി ട്രെയിനും മിന്നല്‍ക്കൊടിപോലെ പാഞ്ഞു. ലണ്ടനില്‍ നിന്നെത്തിയ ഡാനി എന്ന വിളിപ്പേരുള്ള ഡാനിയേല്‍ സുകൃത്തു രാജന്‍പിള്ളയുടെ അടുത്തേക്ക് ഡല്‍ഹിക്ക് പോകുന്നു. മധ്യഭാഗത്തുള്ള സീറ്റില്‍ നിഴല്‍വിളക്കുപോലെ പ്രകാശം പരത്തുന്ന മുന്ന് സുന്ദരികുട്ടികള്‍ വന്നിരിന്നു. യൗവനം പുളകമണിഞ്ഞു നില്‍ക്കുന്ന ശരീര സൗന്ദര്യമുള്ളവര്‍. ഡല്‍ഹിയില്‍ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആകാം. അവരുടെ മുന്നിലിരിക്കുന്നത് ഒരു കുടുംബത്തിലുള്ളവരാണ്. ഡാനിയുടെ മൊബൈല്‍ ശബ്ദിച്ചു. രാജന്റ് ശബ്ദം ഡാനിയുടെ കാതുകളില്‍ മുഴങ്ങി. അവരുടെ സംസാരത്തില്‍ നിറഞ്ഞുനിന്നത് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യരെ മതമെന്ന മലിനജലത്തില്‍ മുങ്ങികുളിപ്പിക്കുന്ന തെരഞ്ഞെടുപ്പാണ്. രാജനും ഡാനിയും ലണ്ടനില്‍ പോകുന്നതിന് മുന്‍പ് രാഷ്ട്രപതി ഭവനിലെ പ്രത്യേക പോലീസ് വകുപ്പില്‍ ജോലി ചെയ്തവരും, കസ്തുര്‍ബാഗാന്ധി മാര്‍ഗ്ഗ് കെട്ടിടത്തില്‍ ഒന്നിച്ചു താമസിച്ചവരുമാണ്. അവരുടെ ഭാര്യമാരും ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‌സ്ടിട്യൂട്ടില്‍ ഒന്നിച്ചാണ് ജോലി ചെയ്തത്. രാജന്‍ ആ ജോലി ഇന്നും തുടരുന്നു. ഡാനിയും കുടുംബവും കേരളത്തില്‍ വരുന്നതിനേക്കാള്‍ കൂടുതല്‍ യാത്ര ചെയുന്നത് ഡല്‍ഹിയിലെ ആത്മ സുകൃത്തിന്റ വീട്ടിലേക്കാണ്. അവരും കുട്ടികളുടെ അവധി ദിനങ്ങളില്‍ ലണ്ടനിലേക്കും പോകാറുണ്ട്. രണ്ടുപേരും വിവാഹം കഴിച്ചിരിക്കുന്നത് നഴ്സന്‍മാരെയാണ്. രാജന് രണ്ടും ഡാനിക് മൂന്ന് കുട്ടികളുമുണ്ട്. രാജന്‍ വിവാഹം കഴിച്ചത് ആന്‍സി എന്ന ക്രിസ്തിയാനിയെയാണ്. ഡാനിയുടെ സുകൃത്തു രാജനുവേണ്ടി ആന്‍സിയെ വിവാഹമാലോചിച്ചത് ഓമനയാണ്. ജാതിപോരുത്തത്തെക്കാള്‍ മനസ്സിന്റ പൊരുത്തം നോക്കിയവര്‍. മനുഷ്യനേക്കാള്‍ വലിയ മതം വേണ്ടെന്ന് തിരുമാനമെടുത്തവര്‍. ആന്‍സി ഗര്‍ഭിണി ആയിരുന്നതിനാല്‍ ഓമനക്കൊപ്പം ലണ്ടനിലേക്കു പോകാന്‍ സാധിച്ചില്ല. അവരുടെ മക്കള്‍ തമ്മിലുള്ള വിവാഹം ഭാവിയില്‍ നടക്കുമെന്നവര്‍ പ്രത്യാശ പുലര്‍ത്തുന്നു. രണ്ട് ദിവസം ഡല്‍ഹിയില്‍ താമസിച്ചിട്ട് ഡാനി ലണ്ടനിലേക്ക് മടങ്ങും.

ഡാനി മേഘങ്ങള്‍ക്കിടയിലൂടെയുള്ള വിമാന യാത്ര ഒഴിവാക്കിയത് ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ തന്നെയാണ്. എത്രയോ വര്‍ഷങ്ങള്‍ ഈ ട്രെയിനില്‍ കേരളത്തിലേക്ക് യാത്ര ചെയ്തതാണ്. ഡാനിയുടെ മുഖത്തു പ്രകാശബിന്ദുക്കള്‍ ഗ്ലാസ്സിലൂടെ കടന്നുവന്നു പ്രസരിച്ചു. അടുത്തുള്ള റോഡിലൂടെ ചുട്ടുപൊള്ളുന്ന ചൂടില്‍ നാടിളക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കുന്നു. ഏതോ ഒരു മഹോല്‍സവത്തിന്റ പ്രതീതി. എണ്ണിയാല്‍ തീരാത്തവിധം തെല്ലുപോലും യാത്രക്കാര്‍ക്ക് വഴികൊടുക്കാതെ മോട്ടോര്‍ സൈക്കിളുകള്‍ മുന്നില്‍ പോകുന്ന സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് പിറകെയുണ്ട്. ഓരോ വാഹനങ്ങളും അലങ്കാരാചാര്‍ത്തുകളാല്‍ മനോഹരമാണ്. ഏറ്റവും മുന്നിലെ വാഹനത്തില്‍ പോകുന്ന മത്സരാര്‍ത്ഥി നിറപുഞ്ചിരിയുമായി വഴിയരികില്‍ നില്‍ക്കുന്നവരെ കൈവീശുന്നു. ചിലര്‍ വന്ന് ഹസ്തദാനം നടത്തുന്നു, ഹാരമണിയിക്കുന്നു. പൂച്ചെണ്ടുകള്‍ നല്‍കുന്നു. യാത്രക്കാരെ വഹിച്ചുകൊണ്ടുപോകുന്ന ബസ്സുകള്‍ മുന്നോട്ടു പോകാന്‍ നിവര്‍ത്തിയില്ലാതെ ഭാരപ്പെടുന്നു. വാഹനത്തില്‍ പ്രസംഗിക്കുന്ന നേതാവിന്റ വാക്കുകള്‍ വായുവിലൂടെ ഡാനിയുടെ കാതുകളിലേക്ക് ഒഴുകിയെത്തി. അയാളുടെ നാവില്‍നിന്നുയരുന്ന ഓരൊ വാക്കുകളും രാജ്യം അനുഭവിക്കുന്ന ദുഃഖദുരിതങ്ങളല്ല, ദരിദ്രകോടികളെ സൃഷ്ടിച്ചവരെപറ്റിയല്ല, മനുഷ്യര്‍ അനുഭവിക്കുന്ന അടിസ്ഥാന വിഷയങ്ങളല്ല, വികസന വിഷയങ്ങളല്ല അതിലുപരി ദൈവങ്ങള്‍ അനുഭവിക്കുന്ന വേദനകളാണ്. ഒരമ്മയുടെ മക്കളെപ്പോലെ കഴിഞ്ഞ സ്ഥലത്തു മത-വര്‍ഗീയത ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്ന പ്രസംഗം. മറ്റൊരു ട്രെയിന്‍ കടന്നു പോകാനായി കുറെ സമയം കാത്തുകിടക്കുമ്പോഴാണ് പ്രസംഗം ശ്രദ്ധിച്ചത്. ആ വാക്കുകള്‍ മനുഷ്യശരീരത്തിലെ ഓരോ അണുവിനെപോലെ അക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങളായി തലച്ചോറിലേക്ക് പ്രവഹിച്ചു. മനുഷ്യന്റ തലച്ചോറിലേക്ക് തുരന്നു ചെല്ലുന്ന വാക്കുകള്‍ അവര്‍ക്ക് ശവക്കുഴി തുരക്കുന്നതായി തോന്നി. നേതാവിന്റ വീര്യമുണര്‍ത്തുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയെ കളിയാക്കുന്ന, പരിഹസിക്കുന്ന വാക്കുകള്‍ കേട്ട് കോമാളികള്‍ കൈയ്യടിക്കുന്നു. തുടര്‍ന്നുള്ള വാക്കുകള്‍ തുരന്നു വന്നത് ഇരുള്‍ നിറഞ്ഞ തുരങ്കത്തിലേക്കാണ്. ട്രെയിനും അതിരുകള്‍ താണ്ടി യാത്ര തുടര്‍ന്നു. ചെറുപ്പത്തില്‍ തെരഞ്ഞെടുപ്പുകള്‍ ആനന്ദകരമായ ഒരനുഭവമായിരുന്നു. സ്നേഹത്തിന്റ ഊഷ്മളത നിറഞ്ഞ തെരഞ്ഞെടുപ്പുകള്‍. ഇതിന് മുന്‍പൊന്നും ഇത്രമാത്രം മത വൈര്യമുണര്‍ത്തുന്ന പ്രസംഗം കേട്ടിട്ടില്ല.

മനുഷ്യ മനസ്സില്‍ കനലുകള്‍ വാരിയെറിയുന്ന മത സ്പര്‍ദ്ധ വളര്‍ത്തുന്ന കൊടുംങ്കാറ്റ് മനസ്സിനെ ആശങ്കപ്പെടുത്തി. ഡാനിയുടെ മനസ്സ് ഏകാന്തതക്ക് വഴി മാറി. പച്ചപ്പില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കേരളത്തെ മതവര്‍ഗീയ മരുഭൂമിയാക്കാനുള്ള പ്രസംഗം. ആ വാക്കുകള്‍ പലരുടേയും ഹൃദയം കീഴടക്കുന്നു. കേരളം മതസഹിഷ്ണതയ്ക്കു ഒന്നാം സ്ഥാനത്തു തിളങ്ങി നില്‍ക്കുപ്പോഴാണ് വടക്കേ ഇന്ത്യയിലെ മതദേവന്‍ കുതിച്ചൊഴുകി കേരളത്തിലെത്തുന്നത്. മതദേവന്‍ തിളച്ചുമറിയുന്ന ചുടുവെള്ളത്തില്‍ ജാതിക്കിഴി തിളപ്പിച്ചെടുത്തു് അതിലെ പ്രസാദം ഭക്തര്‍ക്കായി വാരി വിതറുന്നു. കാര്യസിദ്ധിക്കുവേണ്ടി വഴിപാടാര്‍പ്പിച്ച മതദേവന്‍ മതഭക്തരോട് പറഞ്ഞു. ‘മതദേവന്‍ നിങ്ങളെ പട്ടിണിക്കിടില്ല. അന്നമൊരുക്കാന്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ എന്റെ കൈയ്യില്‍ സുരക്ഷിതരാണ്. അന്നദാനം കഴിച്ചിട്ടേ പോകാവൂ’. മതദേവന്‍ കൊണ്ടുവന്ന കള്ളപ്പണത്തിലായിരിന്നു എല്ലാവരുടേയും കണ്ണുകള്‍. ശരീരം ശുദ്ധി ചെയ്ത് മുങ്ങിക്കുളിച്ചു വന്നവര്‍ അനുസരണയുള്ള കുട്ടികളെപ്പോലെ വരിവരിയായി വാഴയിലക്ക് മുന്നിലിരുന്നു. മതദേവന്റെ മഹത്വവും വിനയവും ഓര്‍ത്തുകൊണ്ടവര്‍ വിഭവസമര്‍ത്ഥമായ ഭക്ഷണം കഴിച്ചു് എഴുന്നേറ്റു. ഓരോരോ തലമുറകളിലേക്ക് വളര്‍ന്നു പന്തലിച്ച മതത്തെ താലോലിച്ചു വളര്‍ത്തുന്നവര്‍ ഒരു ഭാഗത്തും അതിനെ തച്ചുടക്കാന്‍ വികസനവാദികള്‍ എന്ന പേരില്‍ ഒരു കൂട്ടര്‍ മറുഭാഗത്തും നിന്ന് പോരടിക്കുന്നു.

മതഭ്രാന്ത് കേരളത്തില്‍ കാണുമ്പൊള്‍ മലയാളികള്‍ക്ക് അമ്പരപ്പാണ് തോന്നുന്നത്. മഹാശിലായുഗം മുതല്‍ കേരളത്തില്‍ ജനവാസമുണ്ട്. കേരളത്തിലെ മനുഷ്യരുടെ വേരുകള്‍ ചെന്ന് നില്കുന്നത് ആദിവാസികളിലാണ്. ഇന്നും പലര്‍ക്കുമറിയില്ല നമ്മള്‍ ഏത് ആദിവാസി ഗോത്രത്തില്‍ നിന്നുള്ളവരെന്ന്. ഇന്ത്യക്ക് പുറത്തുനിന്ന് ആര്യന്മാരെത്തി. അന്ന് ജാതിമതമില്ല. കാലം മാറി പ്രഭാതത്തിന് പുലരിയെന്നു പേരുകൊടുത്തു. ആദിവാസി ആര്യന്മാര്‍ ഹിന്ദുവായി, ഹിന്ദുവില്‍ നിന്നും ക്രിസ്തിയാനി, മുസ്ലിങ്ങള്‍ ജന്മമെടുത്തു. ഒരമ്മയുടെ മക്കള്‍ ജാതി പറഞ്ഞ്, കൊടിയുടെ നിറം പറഞ്ഞ് തമ്മില്‍ തല്ലുന്നത് കുറെ നാളുകളായി കാണുന്നു. കേരള ചരിത്രത്തില്‍ ഫ്യൂഡല്‍-ബൂര്‍ഷ്വ-പൗരോഹിത്യ ശക്തികളെ തുരത്തിയോടിച്ച നാട്ടില്‍ ജാതി-മത ഉല്പാദനത്തിന് വളക്കൂറുള്ള മണ്ണായി മാറുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം നിലനില്‍ക്കുന്ന നാടിനെ നാറ്റിക്കാന്‍ വികൃതജനാധിപത്യവാദികളായ രാഷ്ട്രീയക്കാര്‍ വോട്ടുപെട്ടി നിറക്കാന്‍വേണ്ടി വികസിപ്പിച്ചെടുത്ത തന്ത്രമാണ് മതമെന്ന മന്ത്രം. അതിന്റ വായ് തുറന്നുവിട്ടാല്‍ മത വികാരം ആളിക്കത്തിക്കും. ജനാധിപത്യമെന്ന പേരില്‍ മത-പണാധിപത്യം കാഴ്ചവെക്കുന്ന തെരഞ്ഞെടുപ്പുകള്‍. എല്ലാം മതത്തിലും വര്‍ഗീയ-മത മൗലികവാദികളെ കാണാനുണ്ട്. പ്രച്ഛന്നവേഷധാരികളായ ഈ സാമുഹ്യ ശത്രുക്കളെ നേരിടാന്‍ ഗുരുദേവന് ഏതാനം വാക്കുകള്‍ മതിയായിരുന്നു. അദ്ദേഹം ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു വര്‍ഗീയ വാദി ചോദിച്ചു. ‘ഏതാ ജാതി’ ആ ചോദ്യം ഗുരുദേവന് ഇഷ്ടപ്പെട്ടില്ല. ‘കണ്ടാല്‍ അറിയില്ലേ’ വര്‍ഗീയവാദി വീണ്ടും ചൊറിയാന്‍ തുടങ്ങി. ‘മനസ്സിലായില്ല’. ഗുരുദേവന്‍ പറഞ്ഞു. ‘കണ്ടാല്‍ മനസ്സിലാകില്ലെങ്കില്‍ കേട്ടാല്‍ എങ്ങനെ അറിയാനാണ്’. ഇന്നായിരുന്നെങ്കില്‍ അദ്ദേഹം കരണത്ത് ഒന്ന് കൊടുത്തിട്ട് ചോദിക്കുമായിരുന്നു ‘ഇപ്പം മനസ്സിലായോ ‘. ഇന്ന് ഇതുപോലുള്ള വര്‍ഗീയ വിചിത്ര ജീവികള്‍ ഇറങ്ങിയത് മനുഷ്യനെ കൊള്ളചെയ്യാന്‍ മാത്രമാണ്. ഇവര്‍ മതത്തിന്റ മതില്‍ കെട്ടുംതോറും ജനാധിപത്യത്തെ വിഴുങ്ങുക മാത്രമല്ല ജനത്തെ അരക്ഷിതാവസ്ഥയിലേക്ക് നടത്തുക കുടി ചെയ്യുന്നു. മതത്തിന് ഭ്രാന്ത് പിടിച്ചാല്‍ മനുഷ്യര്‍ കണ്ണില്‍ ചോരയില്ലാത്ത വന്യ ജീവികളായി മാറും. മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് മതമെന്ന പാല്‍പ്പായസം ഇവര്‍ വിളമ്പുന്നത് ദൈവത്തിന്റ, പാവങ്ങളുടെ വിശപ്പടക്കാനല്ല മറിച്ചു് സ്വന്തം പള്ള വീര്‍പ്പിക്കാനാണ്. അധികാരം കിട്ടിയാല്‍ എന്തുമാകാമെന്ന ചിന്ത മനുഷ്യരെ കൊള്ള ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ജനാധിപത്യത്തിന്റ തണലില്‍ ലഭിച്ച തൊഴില്‍. സൂര്യപ്രഭ ഇലകള്‍ക്കിടയിലെ നിഴലുകളായി. സന്ധ്യയും ഇരുളും മാറി മറിഞ്ഞു.

മനസ്സില്‍ ജനാധിപത്യം പടുത്തുയര്‍ത്തിയ കെട്ടിടത്തിന്റ കല്ലുകള്‍ ഓരോന്നായി ഇളകി വീണുകൊണ്ടിരിക്കെ മനസ്സിന്റ ഏകാന്തതയെ തകര്‍ത്തത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് എന്താണ് ദൈവങ്ങളുടെ പേരില്‍ ക്രൂരമായി, രക്തമായി, മാംസക്കഷണങ്ങളായി, മഹോല്‍സവമായി മാറുന്നത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ ഇതൊന്നും കാണാറില്ല. വോട്ടു ചെയ്യുന്നവര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ മുക്കിലും മുലയിലും വീട്ടിലും നേരില്‍ പോലും കാണുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രമെ കാണാറുള്ളു. അവരുടെ കര്‍മ്മഫലം വിവേകമുള്ള ജനങ്ങളാണ് തീരുമാനിക്കുന്നത്. തെരഞ്ഞടുപ്പില്‍ പണമദ്യകഞ്ചാവ് കൃഷിക്കാരുടെ ആജ്ഞകള്‍ അനുസരിക്കുന്നവരോ, ദൈവമതങ്ങളുടെ സ്തുതിപാഠകരോ അല്ല. ദുര്‍ഗന്ധം വമിക്കുന്ന പ്രസംഗം കേള്‍ക്കാറില്ല. മുക്കിലും മുലയിലും പ്രസംഗിക്കാനും അന്തരീഷ മലിനീകരണം നടത്താനും അനുവാദമില്ല. കൊടിയുടെ നിറത്തേക്കാള്‍, ദേവന്മാരെക്കാള്‍ മനുഷന് നന്മ ചെയ്യുന്ന ജനപ്രതിനിധികളെ അവര്‍ ആദരിക്കുന്നു. വിജയിപ്പിക്കുന്നു. മാധ്യമങ്ങള്‍ വഴിയാണ് കുടുതലും ഈ കൂട്ടരെപ്പറ്റി ജനമറിയുന്നത്. പോസ്റ്റ് വഴി വീട്ടിലെത്തുന്ന മത്സരാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും നോക്കി വോട്ടു പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി പോസ്റ്റ് ചെയ്യുക മാത്രമാണ് ഡാനി ഇന്നുവരെ ചെയ്തിട്ടുള്ളത്. രണ്ട് തെരെഞ്ഞടുപ്പുകളും ആനയും ആടുംപോലുള്ള വിത്യാസം. വിശപ്പില്‍ നിന്നും വിശപ്പിലേക്ക് പോകുന്നവരുടെ തെരഞ്ഞെടുപ്പുകള്‍.

ട്രെയിനിലെ ജനാല കമ്പികളിലൂടെ മാഞ്ഞുപോകുന്ന കാഴ്ചകള്‍ കണ്ടിരുന്നു. വയല്‍പറമ്പുകളില്‍ ആടുമാടുകള്‍ പച്ചിലകള്‍ ഭക്ഷിച്ചു വിശപ്പടക്കുന്നതും വിയര്‍പ്പൊഴുക്കുന്ന കര്‍ഷകരെയും കണ്ടു. ട്രെയിന്‍ വീണ്ടും മറ്റൊരു ട്രെയിന്‍ പോകാനായി കാത്തു കിടന്നു. അതിനടുത്തൊരു ചെറിയ തടാകത്തില്‍ ധാരാളം പോത്തും എരുമയും മുങ്ങി കുളിക്കുന്നു. അവിടേക്ക് ഏതാനം കുഞ്ഞാടുകള്‍ വന്ന് ദാഹമടക്കാന്‍ ദയനീയമായി നോക്കി നിന്നു. തെരഞ്ഞെടുപ്പ് വിരുന്നുശാലയിലേക് വിശപ്പടക്കാന്‍ വരുന്ന കുഞ്ഞാടുകളെ ഡാനി ദയനീയമായി ഓര്‍ത്തിരുന്നു.

RECENT POSTS
Copyright © . All rights reserved