literature

ആദില ഹുസൈൻ | മലയാളം കവിത

ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും
സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ
കാർന്നു തിന്നുന്നുവെന്ന്
നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന്
നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന്
നിന്റെ ആകാശം ചുവക്കുമ്പോൾ
പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ
അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ
പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ
ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ
ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും
ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി
വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും
പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും
പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ
നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി
അമ്മയെ തിരയുന്നു
ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും
വീണ്ടും കിടന്നുറങ്ങും
എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും
‘സിറിയ’ എനിക്ക് ദുഃഖമുണ്ട്

 

ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ
സെന്റ് മേരീസ്‌ ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹോദരി : ആൽഫിയാ ഹുസൈൻ

 

വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന നാലാമത് കൃതി ജോർജ്ജ് അറങ്ങാശ്ശേരിയുടെ കവിതാ സമാഹാരം ‘നിറഭേദങ്ങളില്ലാത്ത മരണം’ ജൂൺ 28 ന് പ്രകാശനം ചെയ്യുന്നു. ജീവിതത്തിന്റെ ദുഃഖാത്മകതയെ നെഞ്ചോട് ചേർത്ത് പിടിച്ച് ജീവിതത്തിൽ ഊറി വരുന്ന ഭാവങ്ങളുടെ ചിത്രങ്ങളാണ് ജോർജ്ജ് അറങ്ങാശ്ശേരിയുടെ ഓരോ കവിതയും. വിഷാദത്തിന്റെ ഒരു നനുത്ത ആവരണം പൊതിയുന്ന 11 കവിതകൾ അടങ്ങിയ ‘നിറഭേദങ്ങളില്ലാത്ത മരണം ‘ വായനക്കാരന് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു. റാം മോഹൻ പാലിയത്ത് എഴുതിയ
അവതാരികയും എം. തോമസ് മാത്യു എഴുതിയ ആസ്വാദന കുറിപ്പും പുസ്തകത്തിന്റെ ഉള്ളടക്കത്തെ മികവുറ്റതാക്കുന്നു.

യുകെയിലെ സാഹിത്യ ലോകത്ത് സുപരിചിതനായ ചാലക്കുടി സ്വദേശിയായ ജോർജ്ജ് അറങ്ങാശ്ശേരി സ്കോട്ട്ലാൻഡിൽ അബർഡീനിൽ താമസിക്കുന്നു. മലയാള സാഹിത്യത്തിൽ ബിരുദധാരിയായ ജോർജ്ജ് ‘മുറിവ് ‘ എന്ന പേരിലുള്ള ഇൻലൻഡ് മാസികയുടെ
എഡിറ്ററായിരുന്നു. ചാലക്കുടിയിലെ ദൃശ്യവേദി എന്ന സംഘടനയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു. മലയാളത്തിലെ ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതാറുള്ള ജോർജ്ജ് അറങ്ങാശ്ശേരിയുടെ പ്രഥമ കൃതിയായ ‘ വൃത്തിയാവാത്ത മുറി ‘ എന്ന കഥാ സമാഹാരത്തിന് മലയാളി അസോയ്‌സിയേഷൻ ഓഫ് മെരിലാൻഡ് (അമേരിക്ക )നടത്തിയ സാഹിത്യമത്സരത്തിൽ പ്രഥമ സ്ഥാനം ലഭിച്ചിട്ടുണ്ട്. യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല ഇ മാഗസിന്റെ ‘ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.

പ്രവാസി എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷൻ പ്രമുഖ മലയാള സാഹിത്യകാരന്മാരുടെയും കൃതികൾ പ്രസിദ്ധീകരിക്കുവാൻ
തയ്യാറെടുക്കുകയാണെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രധാന സംഘാടകൻ റജി നന്തികാട്ട് അറിയിച്ചു.

അനുജ.കെ

പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.

മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.

മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.

ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കാരൂര്‍ സോമന്‍

കേരള എക്‌സ്പ്രസ്സ് ട്രെയിന്‍ പറവകളുടെ ചിറകടി ശബ്ദമുയര്‍ത്തി കായംകുളത്തു നിന്നും ന്യൂ ഡല്‍ഹിയിലേക്ക് തിരിച്ചു. സുന്ദരദേശം പിന്നിലാക്കി ട്രെയിനും മിന്നല്‍ക്കൊടിപോലെ പാഞ്ഞു. ലണ്ടനില്‍ നിന്നെത്തിയ ഡാനി എന്ന വിളിപ്പേരുള്ള ഡാനിയേല്‍ സുകൃത്തു രാജന്‍പിള്ളയുടെ അടുത്തേക്ക് ഡല്‍ഹിക്ക് പോകുന്നു. മധ്യഭാഗത്തുള്ള സീറ്റില്‍ നിഴല്‍വിളക്കുപോലെ പ്രകാശം പരത്തുന്ന മുന്ന് സുന്ദരികുട്ടികള്‍ വന്നിരിന്നു. യൗവനം പുളകമണിഞ്ഞു നില്‍ക്കുന്ന ശരീര സൗന്ദര്യമുള്ളവര്‍. ഡല്‍ഹിയില്‍ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആകാം. അവരുടെ മുന്നിലിരിക്കുന്നത് ഒരു കുടുംബത്തിലുള്ളവരാണ്. ഡാനിയുടെ മൊബൈല്‍ ശബ്ദിച്ചു. രാജന്റ് ശബ്ദം ഡാനിയുടെ കാതുകളില്‍ മുഴങ്ങി. അവരുടെ സംസാരത്തില്‍ നിറഞ്ഞുനിന്നത് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യരെ മതമെന്ന മലിനജലത്തില്‍ മുങ്ങികുളിപ്പിക്കുന്ന തെരഞ്ഞെടുപ്പാണ്. രാജനും ഡാനിയും ലണ്ടനില്‍ പോകുന്നതിന് മുന്‍പ് രാഷ്ട്രപതി ഭവനിലെ പ്രത്യേക പോലീസ് വകുപ്പില്‍ ജോലി ചെയ്തവരും, കസ്തുര്‍ബാഗാന്ധി മാര്‍ഗ്ഗ് കെട്ടിടത്തില്‍ ഒന്നിച്ചു താമസിച്ചവരുമാണ്. അവരുടെ ഭാര്യമാരും ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‌സ്ടിട്യൂട്ടില്‍ ഒന്നിച്ചാണ് ജോലി ചെയ്തത്. രാജന്‍ ആ ജോലി ഇന്നും തുടരുന്നു. ഡാനിയും കുടുംബവും കേരളത്തില്‍ വരുന്നതിനേക്കാള്‍ കൂടുതല്‍ യാത്ര ചെയുന്നത് ഡല്‍ഹിയിലെ ആത്മ സുകൃത്തിന്റ വീട്ടിലേക്കാണ്. അവരും കുട്ടികളുടെ അവധി ദിനങ്ങളില്‍ ലണ്ടനിലേക്കും പോകാറുണ്ട്. രണ്ടുപേരും വിവാഹം കഴിച്ചിരിക്കുന്നത് നഴ്സന്‍മാരെയാണ്. രാജന് രണ്ടും ഡാനിക് മൂന്ന് കുട്ടികളുമുണ്ട്. രാജന്‍ വിവാഹം കഴിച്ചത് ആന്‍സി എന്ന ക്രിസ്തിയാനിയെയാണ്. ഡാനിയുടെ സുകൃത്തു രാജനുവേണ്ടി ആന്‍സിയെ വിവാഹമാലോചിച്ചത് ഓമനയാണ്. ജാതിപോരുത്തത്തെക്കാള്‍ മനസ്സിന്റ പൊരുത്തം നോക്കിയവര്‍. മനുഷ്യനേക്കാള്‍ വലിയ മതം വേണ്ടെന്ന് തിരുമാനമെടുത്തവര്‍. ആന്‍സി ഗര്‍ഭിണി ആയിരുന്നതിനാല്‍ ഓമനക്കൊപ്പം ലണ്ടനിലേക്കു പോകാന്‍ സാധിച്ചില്ല. അവരുടെ മക്കള്‍ തമ്മിലുള്ള വിവാഹം ഭാവിയില്‍ നടക്കുമെന്നവര്‍ പ്രത്യാശ പുലര്‍ത്തുന്നു. രണ്ട് ദിവസം ഡല്‍ഹിയില്‍ താമസിച്ചിട്ട് ഡാനി ലണ്ടനിലേക്ക് മടങ്ങും.

ഡാനി മേഘങ്ങള്‍ക്കിടയിലൂടെയുള്ള വിമാന യാത്ര ഒഴിവാക്കിയത് ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ തന്നെയാണ്. എത്രയോ വര്‍ഷങ്ങള്‍ ഈ ട്രെയിനില്‍ കേരളത്തിലേക്ക് യാത്ര ചെയ്തതാണ്. ഡാനിയുടെ മുഖത്തു പ്രകാശബിന്ദുക്കള്‍ ഗ്ലാസ്സിലൂടെ കടന്നുവന്നു പ്രസരിച്ചു. അടുത്തുള്ള റോഡിലൂടെ ചുട്ടുപൊള്ളുന്ന ചൂടില്‍ നാടിളക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കുന്നു. ഏതോ ഒരു മഹോല്‍സവത്തിന്റ പ്രതീതി. എണ്ണിയാല്‍ തീരാത്തവിധം തെല്ലുപോലും യാത്രക്കാര്‍ക്ക് വഴികൊടുക്കാതെ മോട്ടോര്‍ സൈക്കിളുകള്‍ മുന്നില്‍ പോകുന്ന സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് പിറകെയുണ്ട്. ഓരോ വാഹനങ്ങളും അലങ്കാരാചാര്‍ത്തുകളാല്‍ മനോഹരമാണ്. ഏറ്റവും മുന്നിലെ വാഹനത്തില്‍ പോകുന്ന മത്സരാര്‍ത്ഥി നിറപുഞ്ചിരിയുമായി വഴിയരികില്‍ നില്‍ക്കുന്നവരെ കൈവീശുന്നു. ചിലര്‍ വന്ന് ഹസ്തദാനം നടത്തുന്നു, ഹാരമണിയിക്കുന്നു. പൂച്ചെണ്ടുകള്‍ നല്‍കുന്നു. യാത്രക്കാരെ വഹിച്ചുകൊണ്ടുപോകുന്ന ബസ്സുകള്‍ മുന്നോട്ടു പോകാന്‍ നിവര്‍ത്തിയില്ലാതെ ഭാരപ്പെടുന്നു. വാഹനത്തില്‍ പ്രസംഗിക്കുന്ന നേതാവിന്റ വാക്കുകള്‍ വായുവിലൂടെ ഡാനിയുടെ കാതുകളിലേക്ക് ഒഴുകിയെത്തി. അയാളുടെ നാവില്‍നിന്നുയരുന്ന ഓരൊ വാക്കുകളും രാജ്യം അനുഭവിക്കുന്ന ദുഃഖദുരിതങ്ങളല്ല, ദരിദ്രകോടികളെ സൃഷ്ടിച്ചവരെപറ്റിയല്ല, മനുഷ്യര്‍ അനുഭവിക്കുന്ന അടിസ്ഥാന വിഷയങ്ങളല്ല, വികസന വിഷയങ്ങളല്ല അതിലുപരി ദൈവങ്ങള്‍ അനുഭവിക്കുന്ന വേദനകളാണ്. ഒരമ്മയുടെ മക്കളെപ്പോലെ കഴിഞ്ഞ സ്ഥലത്തു മത-വര്‍ഗീയത ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്ന പ്രസംഗം. മറ്റൊരു ട്രെയിന്‍ കടന്നു പോകാനായി കുറെ സമയം കാത്തുകിടക്കുമ്പോഴാണ് പ്രസംഗം ശ്രദ്ധിച്ചത്. ആ വാക്കുകള്‍ മനുഷ്യശരീരത്തിലെ ഓരോ അണുവിനെപോലെ അക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങളായി തലച്ചോറിലേക്ക് പ്രവഹിച്ചു. മനുഷ്യന്റ തലച്ചോറിലേക്ക് തുരന്നു ചെല്ലുന്ന വാക്കുകള്‍ അവര്‍ക്ക് ശവക്കുഴി തുരക്കുന്നതായി തോന്നി. നേതാവിന്റ വീര്യമുണര്‍ത്തുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയെ കളിയാക്കുന്ന, പരിഹസിക്കുന്ന വാക്കുകള്‍ കേട്ട് കോമാളികള്‍ കൈയ്യടിക്കുന്നു. തുടര്‍ന്നുള്ള വാക്കുകള്‍ തുരന്നു വന്നത് ഇരുള്‍ നിറഞ്ഞ തുരങ്കത്തിലേക്കാണ്. ട്രെയിനും അതിരുകള്‍ താണ്ടി യാത്ര തുടര്‍ന്നു. ചെറുപ്പത്തില്‍ തെരഞ്ഞെടുപ്പുകള്‍ ആനന്ദകരമായ ഒരനുഭവമായിരുന്നു. സ്നേഹത്തിന്റ ഊഷ്മളത നിറഞ്ഞ തെരഞ്ഞെടുപ്പുകള്‍. ഇതിന് മുന്‍പൊന്നും ഇത്രമാത്രം മത വൈര്യമുണര്‍ത്തുന്ന പ്രസംഗം കേട്ടിട്ടില്ല.

മനുഷ്യ മനസ്സില്‍ കനലുകള്‍ വാരിയെറിയുന്ന മത സ്പര്‍ദ്ധ വളര്‍ത്തുന്ന കൊടുംങ്കാറ്റ് മനസ്സിനെ ആശങ്കപ്പെടുത്തി. ഡാനിയുടെ മനസ്സ് ഏകാന്തതക്ക് വഴി മാറി. പച്ചപ്പില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കേരളത്തെ മതവര്‍ഗീയ മരുഭൂമിയാക്കാനുള്ള പ്രസംഗം. ആ വാക്കുകള്‍ പലരുടേയും ഹൃദയം കീഴടക്കുന്നു. കേരളം മതസഹിഷ്ണതയ്ക്കു ഒന്നാം സ്ഥാനത്തു തിളങ്ങി നില്‍ക്കുപ്പോഴാണ് വടക്കേ ഇന്ത്യയിലെ മതദേവന്‍ കുതിച്ചൊഴുകി കേരളത്തിലെത്തുന്നത്. മതദേവന്‍ തിളച്ചുമറിയുന്ന ചുടുവെള്ളത്തില്‍ ജാതിക്കിഴി തിളപ്പിച്ചെടുത്തു് അതിലെ പ്രസാദം ഭക്തര്‍ക്കായി വാരി വിതറുന്നു. കാര്യസിദ്ധിക്കുവേണ്ടി വഴിപാടാര്‍പ്പിച്ച മതദേവന്‍ മതഭക്തരോട് പറഞ്ഞു. ‘മതദേവന്‍ നിങ്ങളെ പട്ടിണിക്കിടില്ല. അന്നമൊരുക്കാന്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ എന്റെ കൈയ്യില്‍ സുരക്ഷിതരാണ്. അന്നദാനം കഴിച്ചിട്ടേ പോകാവൂ’. മതദേവന്‍ കൊണ്ടുവന്ന കള്ളപ്പണത്തിലായിരിന്നു എല്ലാവരുടേയും കണ്ണുകള്‍. ശരീരം ശുദ്ധി ചെയ്ത് മുങ്ങിക്കുളിച്ചു വന്നവര്‍ അനുസരണയുള്ള കുട്ടികളെപ്പോലെ വരിവരിയായി വാഴയിലക്ക് മുന്നിലിരുന്നു. മതദേവന്റെ മഹത്വവും വിനയവും ഓര്‍ത്തുകൊണ്ടവര്‍ വിഭവസമര്‍ത്ഥമായ ഭക്ഷണം കഴിച്ചു് എഴുന്നേറ്റു. ഓരോരോ തലമുറകളിലേക്ക് വളര്‍ന്നു പന്തലിച്ച മതത്തെ താലോലിച്ചു വളര്‍ത്തുന്നവര്‍ ഒരു ഭാഗത്തും അതിനെ തച്ചുടക്കാന്‍ വികസനവാദികള്‍ എന്ന പേരില്‍ ഒരു കൂട്ടര്‍ മറുഭാഗത്തും നിന്ന് പോരടിക്കുന്നു.

മതഭ്രാന്ത് കേരളത്തില്‍ കാണുമ്പൊള്‍ മലയാളികള്‍ക്ക് അമ്പരപ്പാണ് തോന്നുന്നത്. മഹാശിലായുഗം മുതല്‍ കേരളത്തില്‍ ജനവാസമുണ്ട്. കേരളത്തിലെ മനുഷ്യരുടെ വേരുകള്‍ ചെന്ന് നില്കുന്നത് ആദിവാസികളിലാണ്. ഇന്നും പലര്‍ക്കുമറിയില്ല നമ്മള്‍ ഏത് ആദിവാസി ഗോത്രത്തില്‍ നിന്നുള്ളവരെന്ന്. ഇന്ത്യക്ക് പുറത്തുനിന്ന് ആര്യന്മാരെത്തി. അന്ന് ജാതിമതമില്ല. കാലം മാറി പ്രഭാതത്തിന് പുലരിയെന്നു പേരുകൊടുത്തു. ആദിവാസി ആര്യന്മാര്‍ ഹിന്ദുവായി, ഹിന്ദുവില്‍ നിന്നും ക്രിസ്തിയാനി, മുസ്ലിങ്ങള്‍ ജന്മമെടുത്തു. ഒരമ്മയുടെ മക്കള്‍ ജാതി പറഞ്ഞ്, കൊടിയുടെ നിറം പറഞ്ഞ് തമ്മില്‍ തല്ലുന്നത് കുറെ നാളുകളായി കാണുന്നു. കേരള ചരിത്രത്തില്‍ ഫ്യൂഡല്‍-ബൂര്‍ഷ്വ-പൗരോഹിത്യ ശക്തികളെ തുരത്തിയോടിച്ച നാട്ടില്‍ ജാതി-മത ഉല്പാദനത്തിന് വളക്കൂറുള്ള മണ്ണായി മാറുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം നിലനില്‍ക്കുന്ന നാടിനെ നാറ്റിക്കാന്‍ വികൃതജനാധിപത്യവാദികളായ രാഷ്ട്രീയക്കാര്‍ വോട്ടുപെട്ടി നിറക്കാന്‍വേണ്ടി വികസിപ്പിച്ചെടുത്ത തന്ത്രമാണ് മതമെന്ന മന്ത്രം. അതിന്റ വായ് തുറന്നുവിട്ടാല്‍ മത വികാരം ആളിക്കത്തിക്കും. ജനാധിപത്യമെന്ന പേരില്‍ മത-പണാധിപത്യം കാഴ്ചവെക്കുന്ന തെരഞ്ഞെടുപ്പുകള്‍. എല്ലാം മതത്തിലും വര്‍ഗീയ-മത മൗലികവാദികളെ കാണാനുണ്ട്. പ്രച്ഛന്നവേഷധാരികളായ ഈ സാമുഹ്യ ശത്രുക്കളെ നേരിടാന്‍ ഗുരുദേവന് ഏതാനം വാക്കുകള്‍ മതിയായിരുന്നു. അദ്ദേഹം ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു വര്‍ഗീയ വാദി ചോദിച്ചു. ‘ഏതാ ജാതി’ ആ ചോദ്യം ഗുരുദേവന് ഇഷ്ടപ്പെട്ടില്ല. ‘കണ്ടാല്‍ അറിയില്ലേ’ വര്‍ഗീയവാദി വീണ്ടും ചൊറിയാന്‍ തുടങ്ങി. ‘മനസ്സിലായില്ല’. ഗുരുദേവന്‍ പറഞ്ഞു. ‘കണ്ടാല്‍ മനസ്സിലാകില്ലെങ്കില്‍ കേട്ടാല്‍ എങ്ങനെ അറിയാനാണ്’. ഇന്നായിരുന്നെങ്കില്‍ അദ്ദേഹം കരണത്ത് ഒന്ന് കൊടുത്തിട്ട് ചോദിക്കുമായിരുന്നു ‘ഇപ്പം മനസ്സിലായോ ‘. ഇന്ന് ഇതുപോലുള്ള വര്‍ഗീയ വിചിത്ര ജീവികള്‍ ഇറങ്ങിയത് മനുഷ്യനെ കൊള്ളചെയ്യാന്‍ മാത്രമാണ്. ഇവര്‍ മതത്തിന്റ മതില്‍ കെട്ടുംതോറും ജനാധിപത്യത്തെ വിഴുങ്ങുക മാത്രമല്ല ജനത്തെ അരക്ഷിതാവസ്ഥയിലേക്ക് നടത്തുക കുടി ചെയ്യുന്നു. മതത്തിന് ഭ്രാന്ത് പിടിച്ചാല്‍ മനുഷ്യര്‍ കണ്ണില്‍ ചോരയില്ലാത്ത വന്യ ജീവികളായി മാറും. മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് മതമെന്ന പാല്‍പ്പായസം ഇവര്‍ വിളമ്പുന്നത് ദൈവത്തിന്റ, പാവങ്ങളുടെ വിശപ്പടക്കാനല്ല മറിച്ചു് സ്വന്തം പള്ള വീര്‍പ്പിക്കാനാണ്. അധികാരം കിട്ടിയാല്‍ എന്തുമാകാമെന്ന ചിന്ത മനുഷ്യരെ കൊള്ള ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ജനാധിപത്യത്തിന്റ തണലില്‍ ലഭിച്ച തൊഴില്‍. സൂര്യപ്രഭ ഇലകള്‍ക്കിടയിലെ നിഴലുകളായി. സന്ധ്യയും ഇരുളും മാറി മറിഞ്ഞു.

മനസ്സില്‍ ജനാധിപത്യം പടുത്തുയര്‍ത്തിയ കെട്ടിടത്തിന്റ കല്ലുകള്‍ ഓരോന്നായി ഇളകി വീണുകൊണ്ടിരിക്കെ മനസ്സിന്റ ഏകാന്തതയെ തകര്‍ത്തത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് എന്താണ് ദൈവങ്ങളുടെ പേരില്‍ ക്രൂരമായി, രക്തമായി, മാംസക്കഷണങ്ങളായി, മഹോല്‍സവമായി മാറുന്നത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ ഇതൊന്നും കാണാറില്ല. വോട്ടു ചെയ്യുന്നവര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ മുക്കിലും മുലയിലും വീട്ടിലും നേരില്‍ പോലും കാണുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രമെ കാണാറുള്ളു. അവരുടെ കര്‍മ്മഫലം വിവേകമുള്ള ജനങ്ങളാണ് തീരുമാനിക്കുന്നത്. തെരഞ്ഞടുപ്പില്‍ പണമദ്യകഞ്ചാവ് കൃഷിക്കാരുടെ ആജ്ഞകള്‍ അനുസരിക്കുന്നവരോ, ദൈവമതങ്ങളുടെ സ്തുതിപാഠകരോ അല്ല. ദുര്‍ഗന്ധം വമിക്കുന്ന പ്രസംഗം കേള്‍ക്കാറില്ല. മുക്കിലും മുലയിലും പ്രസംഗിക്കാനും അന്തരീഷ മലിനീകരണം നടത്താനും അനുവാദമില്ല. കൊടിയുടെ നിറത്തേക്കാള്‍, ദേവന്മാരെക്കാള്‍ മനുഷന് നന്മ ചെയ്യുന്ന ജനപ്രതിനിധികളെ അവര്‍ ആദരിക്കുന്നു. വിജയിപ്പിക്കുന്നു. മാധ്യമങ്ങള്‍ വഴിയാണ് കുടുതലും ഈ കൂട്ടരെപ്പറ്റി ജനമറിയുന്നത്. പോസ്റ്റ് വഴി വീട്ടിലെത്തുന്ന മത്സരാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും നോക്കി വോട്ടു പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി പോസ്റ്റ് ചെയ്യുക മാത്രമാണ് ഡാനി ഇന്നുവരെ ചെയ്തിട്ടുള്ളത്. രണ്ട് തെരെഞ്ഞടുപ്പുകളും ആനയും ആടുംപോലുള്ള വിത്യാസം. വിശപ്പില്‍ നിന്നും വിശപ്പിലേക്ക് പോകുന്നവരുടെ തെരഞ്ഞെടുപ്പുകള്‍.

ട്രെയിനിലെ ജനാല കമ്പികളിലൂടെ മാഞ്ഞുപോകുന്ന കാഴ്ചകള്‍ കണ്ടിരുന്നു. വയല്‍പറമ്പുകളില്‍ ആടുമാടുകള്‍ പച്ചിലകള്‍ ഭക്ഷിച്ചു വിശപ്പടക്കുന്നതും വിയര്‍പ്പൊഴുക്കുന്ന കര്‍ഷകരെയും കണ്ടു. ട്രെയിന്‍ വീണ്ടും മറ്റൊരു ട്രെയിന്‍ പോകാനായി കാത്തു കിടന്നു. അതിനടുത്തൊരു ചെറിയ തടാകത്തില്‍ ധാരാളം പോത്തും എരുമയും മുങ്ങി കുളിക്കുന്നു. അവിടേക്ക് ഏതാനം കുഞ്ഞാടുകള്‍ വന്ന് ദാഹമടക്കാന്‍ ദയനീയമായി നോക്കി നിന്നു. തെരഞ്ഞെടുപ്പ് വിരുന്നുശാലയിലേക് വിശപ്പടക്കാന്‍ വരുന്ന കുഞ്ഞാടുകളെ ഡാനി ദയനീയമായി ഓര്‍ത്തിരുന്നു.

ഇരുട്ടില്‍ അപരിചിതരായ ഒരാണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാല്‍ പിന്നെ, കാണുന്ന മലയാളിക്ക് ആകെ ഒരു അസ്വസ്ഥതയാണ്. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്നൊരു ആധി. അടഞ്ഞവാതിലും ഉടഞ്ഞചെടിച്ചട്ടിയും കാണിച്ച് കഥയുടെ ബാക്കി പ്രേഷകനു പൂരിപ്പിക്കാന്‍ വിട്ടുകൊടുത്ത പല കലകളില്‍ നിന്നായി ഈ ആകാംഷ വളര്‍ന്നു വന്നു. ഇരുട്ടില്‍ ഒരുമുറിയില്‍ ആണും പെണ്ണും ഒറ്റയ്ക്കായാല്‍ അല്ലെങ്കില്‍ രാത്രിയില്‍ ഒരു പെണ്ണ് ഒറ്റയ്ക്കു പുറത്തിറങ്ങി നടന്നാല്‍ എന്തോ സംഭവിക്കുമെന്നു ഭയന്നിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് ഇരുട്ടിലടയുന്ന ആ വാതിലുകളുടെ അകവശം തുറന്നുകാട്ടികൊണ്ട് നളിനി ജമീല എന്ന എഴുത്തുകാരി കടന്നു വരുന്നത്.

ആകാംഷകളിലും സങ്കല്‍പങ്ങളിലും ഭാവനകളിലുമായി പൊലിപ്പിച്ചു കൂട്ടിവെച്ചിരുന്ന ലൈംഗികതയുടെ പച്ചയായ യാഥാര്‍ഥ്യമെന്തെന്നു വിളിച്ചു പറയുന്ന എഴുത്തുകളുമായി. ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ വരെ വന്‍മാറ്റങ്ങള്‍ സൃഷ്ടിച്ച ‘ഞാന്‍ ലൈംഗിക തൊഴിലാളി’ എന്ന ആത്മകഥയ്ക്കു ശേഷം നളിനി ജമീല എഴുതിയ പുസ്തകമാണ് ‘എന്റെ ആണുങ്ങള്‍’. ലൈംഗികതൊഴിലാളി എന്നാല്‍ സുഹൃത്തുക്കളോ ഉറ്റവരോ ഇല്ലാത്ത, ഇരുട്ടില്‍ തെരുവില്‍ പ്രത്യക്ഷപ്പെട്ട് എങ്ങോട്ടോ അപ്രത്യക്ഷരാവുന്ന ഒറ്റപ്പെട്ട നികൃഷ്ട ജീവികളാണെന്ന പൊതുധാരണ പൊളിച്ചെഴുതലാണ് ഈ പുസ്തകത്തിനു പിന്നിലെ രാഷ്ട്രീയ പ്രേരണ എന്ന് പുസ്തകത്തിന്റെ ആമുഖ കുറിപ്പില്‍ പറയുന്നുണ്ട്. കേവലം നിഷ്‌ക്രീയരായ ഇരകള്‍ എന്ന മുന്‍വിധിയെ മുറിച്ചു കടന്ന് മുഖ്യധാര ഒതുക്കിയ തന്റെ സമുദായത്തിന്റെ സ്വയം മര്യാദയ്ക്കു വേണ്ടി നളിനി ശബ്ദമുയര്‍ത്തുന്നു. ലൈംഗിക തൊഴിലാളികള്‍ എന്ന ദയനീയരായ ഇരകളും അവരെ സമീപിക്കുന്ന ക്രൂരരും ശക്തരുമായ ആക്രാന്തകാരും എന്ന പൊതുധാരണകളെ പൊളിച്ചെഴുതുന്നുണ്ട് ഈ പുസ്തകം.

എല്ലാവര്‍ക്കും വഴങ്ങേണ്ടി വരുന്ന, ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍ എന്ന ധാരണയും ഇവിടെ തിരുത്തി കുറിക്കപ്പെടുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള, കരയുകയും ചിരിക്കുകയും ചെയ്യുന്ന, പ്രണയവും പ്രണയനഷ്ടങ്ങളും, മോഹവും മോഹഭംഗവുമുള്ള എല്ലാമനുഷ്യരെയും പോലെ സര്‍വസാധാരണരായ മനുഷ്യരാണ് നളിനി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ലൈംഗിക തൊഴിലാളികള്‍. അഭിമാനത്തോടെ തനിക്ക് സാധ്യമായ തൊഴില്‍ ചെയ്തു ജീവിക്കുന്ന, തന്റെ തൊഴിലിനാവശ്യമായ നൈപുണ്യം ആര്‍ജിച്ചെടുക്കാന്‍ ശ്രമിക്കുന്ന നളിനിയെയും പുസ്തകത്തില്‍ കാണാം. ആണിനെ കുറിച്ച് ഇത്ര വ്യക്തമായി ആര്‍ക്കു വിളിച്ചുപറയാന്‍ കഴിയും? പല ആണുങ്ങളെ കിടപ്പറയില്‍ കണ്ട ഒരു പെണ്ണിനല്ലാതെ? അതിനാല്‍ തന്നെ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യേണ്ട പുസ്തകമാണ് നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’. ആണിനെ വായിച്ചെടുക്കാവുന്ന ഒരു പെണ്‍പുസ്തകം. മലയാളി ആണുങ്ങളെ കുറിച്ച് നളിനിയുടെ നിരീക്ഷണം ഇങ്ങനെ–

‘ഇക്കാലത്തിനിടയില്‍ ഇടപെട്ട മലയാളി ആണുങ്ങളില്‍ എഴുപത്തഞ്ചു ശതമാനവും സ്ത്രീകളോട് സമഭാവനയില്ലാത്തവരാണ്. സ്ത്രീ ഭയങ്കര മോശമാണെന്ന ധാരണ മലയാളികളുടെ ജന്മവാസനയാണ്.’ ‘തങ്ങള്‍ക്കാവശ്യമുള്ളപ്പോഴും ഇതെല്ലാം സ്വന്തം ഔദാര്യമാണ് എന്ന പുച്ഛഭാവമാണ് മലയാളി ആണുങ്ങള്‍ക്ക് ‘വരുന്നോടീ’ ‘നിനക്കെത്രയാടീ’ എന്ന മനോഭാവം’. ‘പുറംനാട്ടില്‍ ജീവിക്കുകയോ മറ്റോ ചെയ്തതിന്റെ പേരിലൊക്കെ വ്യത്യസ്തരായവരാണ് ബാക്കിവരുന്ന ഇരുപത്തഞ്ചു ശതമാനം ആണുങ്ങള്‍.’  പലതരം ആണുങ്ങള്‍ കടന്നുവരുന്നുണ്ട് നളിനിയുടെ ഈ പുസ്തകത്തില്‍. അവരിലെല്ലാം സമൂഹത്തിന്റെ പരിഛേദവുമുണ്ട്.

പല തട്ടിലുള്ളവര്‍, പല തരത്തിലുള്ളവര്‍, പല സ്വഭാവങ്ങളുള്ളവര്‍… രാത്രിയും പകലും രണ്ടു മുഖങ്ങളുള്ളവര്‍, മനസ്സലിവും കാരുണ്യവുമുള്ളവര്‍, ചിരിച്ചുകൊണ്ട് ചതിക്കുന്നവര്‍.. ജീവിതം കൊണ്ട് നളിനി ജമീല എന്ന മൂന്നാംക്ലാസ് വിദ്യാഭ്യാസ യോഗ്യതക്കാരി സ്വന്തമാക്കിയ പാഠങ്ങള്‍ സിലബസുകള്‍ക്കുള്‍കൊള്ളാന്‍ കഴിയാത്തത്ര ബ്രഹത്താണ്. ആ ജീവിത പാഠങ്ങളാണ് ‘എന്റെ ആണുങ്ങള്‍’ എന്ന പുസ്തകത്തിന് ആഴവും പരപ്പും നല്‍കുന്നത്.

നളിനി ജമീല

ഡി സി ബുക്‌സ്

വില :125 രൂപ

കൊല്ലം: പത്തനാപുരം ഗാന്ധി ഭവനില്‍ ഡോ. പുനലൂര്‍ സോമരാജന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാഹിത്യ സെമിനാര്‍ വിളക്ക്‌തെളിയിച്ചുകൊണ്ട് ഡോ. ചേരാവള്ളി ശശി നിര്‍വഹിച്ചു. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ആത്മകഥ ‘കഥാകാരന്റ കനല്‍ വഴികള്‍’ നടന്‍ ടി.പി.മാധവന് നല്‍കി ചേരാവള്ളി ശശി പ്രകാശനം ചെയ്തു. കൊടും ശൈത്യത്തിലിരിന്നു നമ്മുടെ മാതൃഭാഷയുടെ അഭിവ്യദ്ധിക്കായി കഷ്ടപ്പെടുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. പുനലൂര്‍ സോമരാജന്‍ ഓര്‍മിപ്പിച്ചു.

സാഹിത്യ സെമിനാറില്‍ ‘സ്വദേശ-വിദേശ സാഹിത്യം’ എന്ന വിഷയത്തില്‍ ഡോ. ചേരാവള്ളി ശശിയും കാരൂര്‍ സോമനും അവരുടെ ആശങ്കങ്ങള്‍ പങ്കുവെച്ചു. ജാതിയും മതവും രാഷ്ട്രിയവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുപോലെ ഇന്ന് എഴുത്തുകാരെ ഭിന്നിപ്പിക്ക മാത്രമല്ല സ്വാന്തം പേര് നിലനിര്‍ത്താന്‍ എന്തും വിവാദമാക്കുകയും അര്‍ഹതയില്ലാത്തവര്‍ അരങ്ങു വാഴുകയം ചെയുന്ന ഒരു കാലത്തിലൂടെയാണ് സാഹിത്യ രംഗം സഞ്ചരിക്കുന്നത്. സ്‌കൂള്‍ പഠന കാലത്തു തന്നെ ഞാനും കാരൂര്‍ സോമനും മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യൂവസാഹിത്യ സഖ്യത്തിന്റ അംഗങ്ങളും പല വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം സജീവമായി സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാത്രവുമല്ല മാതൃ ഭാഷക്കായ് ഇത്രമാത്രം ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ എഴുതുന്നവര്‍ ചുരുക്കമെന്നും ഡോ.ചേരാവള്ളി ശശി അഭിപ്രായപ്പെട്ടു.

പ്രസാധകക്കുറുപ്പില്‍ എഴുതിയതുപോലെ ‘കഥാകാരന്റെ കനല്‍ വഴികള്‍’ എന്ന ആത്മ കഥയില്‍ അനുഭവജ്ഞാനത്തിന്റ കറുപ്പും വെളുപ്പും നിറഞ്ഞ ധാരാളം പാഠങ്ങളുണ്ട്. വിശപ്പും, അപമാനവും, കണ്ണീരും സഹിച്ച ബാല്യം, പോലീസിനെതിരെ നാടകമെഴുതിയതിനു നക്‌സല്‍ ആയി മുദ്രകുത്തപ്പെട്ട് പോലിസെന്റ് തല്ലു വാങ്ങി നാടുവിടേണ്ടി വന്ന കൗമാരം, ചുവടുറപ്പിക്കും മുന്‍പേ മറ്റുള്ളവരെ രക്ഷിക്കാനും, സ്വാന്തം കിഡ്‌നി ദാനമായി നല്‍കി സഹായിക്കാനുള്ള ഹൃതയ വിശാലത, ആര്‍ക്കുവേണ്ടിയോ അടിപിടി കുടി തെരുവുഗുണ്ടയായത്, പ്രണയത്തിന്റ പ്രണയസാഫല്യമെല്ലാം ഈ കൃതിയില്‍ വായിക്കാം. മാവേലിക്കര താമരക്കുളം ചാരുംമൂട്ടില്‍ നിന്നും ഒളിച്ചോടിയ കാരൂര്‍ സോമന്റെ ജീവിതഗന്ധിയായ കഥ അവസാനിക്കുന്നത് ലണ്ടനിലാണ്.

 

വിദേശ രാജ്യങ്ങളില്‍ എഴുത്തുകാരുടെ എണ്ണം എങ്ങനെ കൂടിയാലും മലയാള ഭാഷയെ അവര്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട്. അതില്‍ വിദേശ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. വിദേശത്തുള്ള ചില സംഘടനകള്‍ അക്ഷരം സ്പുടതയോടു വായിക്കാനാറിയാത്തവരെ എഴുത്തുകാരായി സല്‍ക്കരിച്ചു വളര്‍ത്തുന്നതുപോലെ കേരളത്തിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓരം ചാരി നിന്ന് ഭാഷക്ക് ഒരു സംഭാവനയും നല്‍കാത്തവരെ ഹാരമണിയിക്കുന്ന പ്രവണത വളരുന്നുണ്ട്. എന്റെ മുപ്പതിലധികം പുസ്തകങ്ങള്‍ പുറത്തു വന്നതിന് ശേഷമാണ് ഞാന്‍ ചില പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാന്‍ തുടങ്ങിയത്. ഇന്ന് കയ്യിലിരിക്കുന്ന കാശുകൊടുത്തു എന്തോ ഒക്കെ എഴുതി ഒന്നോ ഒന്നിലധികമോ പുസ്തകരൂപത്തിലാക്കിയാല്‍ ഈ രാഷ്ട്രീയ -സാംസ്‌കാരിക സംഘടന അവരെ എഴുത്തുകാരായി വാഴ്ത്തി പാടുന്ന കാഴ്ചയും കേരളത്തിലുണ്ട്.. അവരുടെ യോഗ്യത പാര്‍ട്ടിയുടെ അംഗ്വത്തമുണ്ടായിരിക്കണം എന്നതാണ്. അംഗ്വത്തമില്ലാത്ത പ്രതിഭാശാലികള്‍ പടിക്ക് പുറത്തു നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് ഇന്നുള്ളത്. ഈ ജീര്‍ണ്ണിച്ച സംസ്‌കാരം മാറണം. ഒരു സാഹിത്യകാരനെ, കവിയെ മലയാളത്തനിമയുള്ള മലയാളി തിരിച്ചറിയുന്നത് എഴുത്തു ലോകത്തെ അവരുടെ സംഭാവനകള്‍ മാനിച്ചും, കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വഴിയും, പ്രസാധകര്‍ വഴിയുമാണ്. കേരളത്തിലെ ബുദ്ധിമാന്മാരായ സാഹിത്യകാരന്മാര്‍ക്ക്, കവികള്‍ക്ക് അതിബുദ്ധിമാന്മാരായ ഈ കൂട്ടരെ കണ്ടിട്ട് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലെന്ന് കാരൂര്‍ സോമന്‍ കുറ്റപ്പെടുത്തി.

സി.ശിശുപാലന്‍, ഈ.കെ.മനോജ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗാന്ധി ഭവനിലെ ഭക്തിസാന്ദ്രമായ സംഗീത വിരുന്ന് അവിടുത്തെ ദുര്‍ബല മനസ്സുകള്‍ക്ക് മാത്രമല്ല സദസ്സില്‍ ഇരുന്നവര്‍ക്കും ആത്മാവിലെരിയുന്ന ഒരു സ്വാന്തനമായി, പ്രകാശവര്‍ഷമായി അനുഭവപ്പെട്ടു. ലീലമ്മ നന്ദി പ്രകാശിപ്പിച്ചു.

ജോസ്

നീയും ഞാനും
നമ്മുടെ സ്വപ്നങ്ങളും
ഒരിക്കല്‍ മനസ്സില്‍
നിറഞ്ഞു നിന്നിരുന്ന
നിറയെ സുന്ദരമായ
വര്‍ണ്ണചിത്രങ്ങള്‍
പോലെയായിരുന്നു….

എന്നോ എന്റെ മനസിലെ
ആ വര്‍ണ്ണചിത്രത്തില്‍
കറുപ്പിന്റെ പേനയില്‍
ആദ്യാക്ഷരങ്ങളെഴുതി നീ
എന്നെ കൂട്ടാതെ ഞാന്‍
പോകും വഴിക്കെതിരായി
കടന്നു പോയി..

ഇന്ന് നീ പോയ വഴികളില്‍
ഇരുട്ടിന്റെ കറുത്ത നിറമുള്ള
അന്ധകാരം മാത്രമാണുള്ളത്
നീയെനിക്കു സമ്മാനിച്ച
ആ കറുപ്പാണ് ഇന്നെനിക്കു
നിന്റെ ഓര്‍മകളില്‍ നിന്നുള്ള രക്ഷ…

എങ്കിലും ആ കറുപ്പിനുള്ളില്‍
ഒരു ക്ലാവുപിടിച്ച ഓര്‍മപോലെ
നിന്റെ ഉള്ളിലെ വെളുപ്പ്
ഞാന്‍ കാണുന്നു….
പക്ഷെ കറുപ്പ് കട്ടപിടിച്ച
നിന്റെ ഓര്‍മകളില്‍
എത്ര നിറം നല്‍കിയാലും
അന്നത്തെ പോലെ
പൂര്‍ണ്ണശോഭയില്‍
നിന്നിലേക്കെത്തുവാന്‍
സാധിക്കുന്നില്ലെനിക്കിന്നു….

കാരൂര്‍ സോമന്‍

മനുഷ്യ മനസ്സിന്റെ ഇരുണ്ട അറകളിലെന്നും വെളിച്ചം വിതറുന്നത് അക്ഷരങ്ങളും ആത്മാവുമാണ്. അത് പ്രഭാതമാരുതനെപ്പോലെ ലോകമെങ്ങും കുളിര്‍കാറ്റായി മഞ്ഞ് പൊഴിക്കുന്നു. ഓരോ സംസ്‌ക്കരാവും ആ കാലത്തിന്റെ നന്മയും തിന്മയും അടയാളപ്പെടുത്താറുണ്ട്. അതില്‍ നൂറ്റാണ്ടുകളായി ആ സംസ്‌ക്കാര വിജ്ഞാനത്തിന്റെ സുവര്‍ണ്ണ ദശയില്‍ ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ മഹത്തായ സംസ്‌ക്കാരം അടയാളപ്പെടുത്തിയിരിക്കുന്നത് അക്ഷരങ്ങളുടെ ലോകത്തെ ഏറ്റവും വലിയ പര്‍വ്വതമായ ബ്രിട്ടീഷ് ലൈബ്രററിയിലാണ്. ഏകദേശം 200 മില്യനടുത്ത് കലാ-സാഹിത്യ-ശാസ്ത്ര രംഗത്തേ പുരാതന ശേഖരങ്ങളാണ് ഇതിനുള്ളിലുള്ളത്. നമ്മുടെ എഴുത്തോലകളുടെ ഡിജിറ്റല്‍ വീഡിയോകള്‍വരെയുണ്ട്. പൗരണിക ഭാവത്തോടെ നില്ക്കുന്ന അക്ഷരങ്ങളുടെ കൊട്ടാരത്തിനു മുന്നില്‍ രാവിലെ തന്നെ ഞാനെത്തി. വാതിലിനടുത്ത് വൈവിദ്ധ്യമാര്‍ന്ന പൂക്കള്‍ പുഞ്ചിരി തൂകി നില്ക്കുന്നു. ക്ഷേത്രദര്‍ശനത്തിന് നില്ക്കുന്ന ഭക്തരെ പോലെ ഭയഭക്തിയോടെയാണ് ഈ സര്‍വ്വവിജ്ഞാന പാഠശാലയുടെ മുന്നില്‍ അകത്തേക്ക് കടക്കാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ വരിവരിയായി നില്ക്കുന്നത്. ചില താടിയും മുടിയുമുള്ളവരെ കണ്ടാല്‍ വൃതമെടുത്ത് വന്നതുപോലുണ്ട്. ഇവരുടെ പൂജാവിഗ്രഹങ്ങള്‍ അക്ഷരമാണ്. ആ സരസ്വതി ദേവിയെയാണവര്‍ ആരാധിക്കുന്നത്. ആ ആരാധന ഇന്‍ഡ്യയിലെ സിനിമകളില്‍ വേഷങ്ങള്‍ കെട്ടിയാടുന്ന നടി നടന്‍ന്മാര്‍ക്ക് കൊടുക്കുന്ന വെറും ആരാധനയല്ല. ഇത് അറിവിലും അന്വേഷണ ഗവേഷണങ്ങളിലുള്ള ഒരു ത്വരയാണ് ആരാധനയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ലോകത്തേ എല്ലാ അമൂല്യകൃതികളും ഇവിടെ ലഭ്യമാണ്. ഇപ്പോള്‍ ഒന്നാം സ്ഥാനത്തു വരുന്നത് വാഷിംഗ്ടണ്ണിനിലെ ലൈബ്രററി ഓഫ് കോണ്‍ഗ്രസ്സാണ്. അവിടുത്തെ വിജ്ഞാന ഭണ്ഡാരത്തിലുള്ളത് 164 മില്യനാണ്. അതിനടുത്തായി വരുന്നത് കാനഡയിലെ നാഷണല്‍ ലൈബ്രററി, അസ്റ്റോറിയായിലെ അഡ്‌മോന്റ്, ന്യൂയോര്‍ക്കിലെ പബ്ലിക്ക് ലൈബ്രററികളാണ്. ഇവിടെയെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് ജനങ്ങള്‍ വിജ്ഞാനത്തേ കണ്ടെത്താന്‍ നിശബ്ദരായി നീണ്ടനിരയില്‍ നില്ക്കുന്നതാണ്. എന്റെ മനസ്സ് കേരളത്തിലേക്ക് പോയി. അവിടുത്തെ പ്രധാന നീണ്ട നിര കാണുന്നത് മദ്യഷോപ്പുകളുടെ മുന്നിലാണ്. ദാഹവും മോഹവുമായി അവര്‍ ആരാധനയോടെ നില്ക്കുന്നു. നമ്മള്‍ വെറും ക്ഷണിക സുഖങ്ങളിലും ക്ഷണികവാദങ്ങളിലും വിളവ് തിന്നുന്നവരായി മാറുന്നത് എന്താണ്?

സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞ് അകത്തേക്കു കയറി. ആ വലിയ ഹാളില്‍ ഇടത്തു ഭാഗത്തായി ഒരു റസ്റ്റോറന്റുണ്ട്. ഞാനും അവിടേക്കു ചെന്നു. വിടര്‍ന്ന മിഴികളുമായി ഒരു സുന്ദരി പുഞ്ചിരി തൂകി എന്റെയടുത്ത് വന്ന് എനിക്കാവശ്യമുള്ളത് ചോദിച്ചു. ഓര്‍ഡര്‍ കിട്ടുന്നതുവരെ അവളുടെ കണ്ണുകളും ചുണ്ടുകളും പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. എത്രവേഗത്തിലാണ് അവളുടെ മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടതെന്ന് ഒരു നിമിഷം ഓര്‍ത്തിരുന്നു. കോഫി കുടിച്ചിട്ട് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ചെന്നു. അന്‍പതോളം പേര്‍ പത്ത് മണിക്കുള്ള ഗ്രൂപ്പിലുണ്ട്. ഞങ്ങളുടെ ഗൈഡ് എല്ലാവരുമായും മുകളിലെ നിലയിലേക്ക് നടന്നു. പലഭാഗങ്ങളിലായി ചെറിയ മേശകള്‍ക്കു മുകളിലുള്ള കമ്പ്യൂട്ടറുകളില്‍ നോക്കിയും, പേപ്പറില്‍ എഴുതിയും പഠനങ്ങളില്‍ മുതിര്‍ന്ന കുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരുമാണ് ഓരോരോ ഭാഗങ്ങളിലിരിക്കുന്നത്. അതില്‍ ചുരുക്കം ഏഷ്യക്കാരുമുണ്ട്. ഒരു റിഡര്‍ പാസ്സുണ്ടെങ്കില്‍ 150 മില്യന് മുകളിലുള്ള വിജ്ഞാന വസ്തുക്കള്‍ ഡിജിറ്റലായി കാണാം. ഞങ്ങളെ നയിക്കുന്ന സായിപ്പ് വെറുമൊരു ഗൈഡ് മാത്രമല്ല ഒരു പണ്ഡിതനെന്ന് എനിക്ക് തോന്നി. അറിവിന്റെ അജ്ഞാത തലങ്ങളിലേക്കാണ് അദ്ദേഹം മറ്റുള്ളവരെ നയിക്കുന്നത്. ഇതൊരു അറിവിന്റെ സഞ്ചാരമായി തോന്നി. അറിവില്ലാത്തവന്റെ അജ്ഞത ഇദ്ദേഹത്തിന്റെ മുന്നില്‍ സമ്മതിക്കാതെ നിവര്‍ത്തിയില്ല. എല്ലാ രാജ്‌യത്തു നിന്നുള്ള പുരാതന കൃതികള്‍ ഇവിടെയുണ്ട്. ഞാന്‍ ചോദിച്ചു. ഇന്‍ഡ്യയില്‍ നിന്നുള്ള പുരാതന കൃതികള്‍ എന്താണ് ഇവിടെയുള്ളത്. ഉടനടി അതിനും ഉത്തരം കിട്ടി. ഇന്‍ഡ്യയുടെ പുരാതനന മഹാഭാരതവും, രാമായണവും നിങ്ങള്‍ക്ക് ഇവിടെ ഡിജിറ്റലായി വായിക്കാം. ലോകഭാഷകളിലെ കൈയ്യെഴുത്ത് പ്രതികള്‍, ജേര്‍ണലുകള്‍, പത്രമാസികകള്‍, ചിത്രരചനകള്‍, ലോകസ്റ്റാമ്പുകള്‍, കുട്ടികളുടെ രചനകള്‍, സംഗീതം തുടങ്ങി ധാരാളം കാഴ്ചകളാണ് ഇതിനുള്ളിലുള്ളത്. ആറുനിലകളിലായി കണ്ണാടികൂടുകളിലും ഭൂഗര്‍ഭ അറകളിലുമാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നത്. മഹാശിലായുഗത്തിലെ മരത്തോലുകള്‍വരെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഓരോന്നും ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്.

ഓരോ നിലകളിലെത്താന്‍ ലിഫ്റ്റുണ്ട്. ചില്ലുപേടകങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തക കൂമ്പാരത്തിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അവിടെയുള്ള പുസ്തകങ്ങളെപ്പറ്റി ഗൈഡ് വിശദീകരിച്ചു തരും. എവിടെയും ഒരു പഠനമുറിപോലെയാണ്. എങ്ങും ഏകാഗ്രത. ഒരു മുട്ടുസൂചിവീണാലറിയുന്ന നിശബ്ദത. ഇവിടുത്തെ കലാലയങ്ങളില്‍ പഠിച്ചുവന്ന അച്ചടക്കമാണത്. കാലലയങ്ങളില്‍ രാഷ്ട്രീയത്തിന് പ്രവേശനമില്ല. പഠനകാലത്ത് പഠിച്ചാല്‍ മതി. എഴുത്തുകാരന്‍ ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞതവര്‍ അനുസരിക്കുന്നു. ”വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയ്യിലെടുക്കു. അതൊരായുധമാണ്”. ആദ്യം വിശപ്പടക്കാന്‍ പഠിക്കുന്നതാണ് നല്ലത്.

അറിവിന്റെ അക്ഷയനിധിയായ ബ്രിട്ടീഷ് ലൈബ്രററിയുടെ ആരംഭം 1753 ലാണ്. മനുഷ്യര്‍ അറിവിലൂടെ വളരാന്‍ ആദ്യം അടിത്തറയിട്ടത് 1066-1087 വരെ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമന്‍ രാജാവാണ്. വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന ആദ്യ പുസ്തകം ‘ഡോമസ്‌ഡേ’ പുറത്തുവന്നു. ലോകത്ത് ഇറങ്ങുന്ന ആദ്യപുസ്തകത്തിന്റെ ആദ്യകോപ്പി ഇവിടുത്തെ ലൈബ്രററിയില്‍ എത്തണമെന്ന് രാജകല്പനയും പുറപ്പെടുവിച്ചു. പിന്നീടുള്ള നാളുകളില്‍ പുസ്തകങ്ങളുടെ ഒഴുക്കായിരുന്നു. അവസാനമായി ഞങ്ങള്‍ എത്തിയത് അതിവിശാലമായ ഒരു ഹാളിലാണ്. അവിടുത്തെ കണ്ണാടികൂട്ടിനുള്ളില്‍ അതിപുരാതനങ്ങളായ വിവിധ ഭാഷകളിലെ കൃതികള്‍ വിശ്രമം കൊള്ളുന്നു. അതില്‍ വളരെ പ്രസിദ്ധമായ 1215 ല്‍ എഴുതിയ ബ്രിട്ടീഷ് ഭരണഘടനയായ ‘മാഗ്നാകാര്‍ട്ട’ യുമുണ്ട്. ഓരോന്നും കണ്ട് നടക്കുമ്പോള്‍ ഈ ലോകത്തിന്റെ കലാ-സാഹിത്യ സൗന്ദര്യത്തിന്റെ സമഗ്ര സംഭാവനകളാണ് കാണാന്‍ കഴിയുക. നമ്മെ വിസ്മയിപ്പിക്കുന്ന മധുരസ്മൃതികള്‍. എല്ലാറ്റിന്റെ മുകളില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്റെ കണ്ണുകള്‍ പെട്ടന്ന് നിശ്ചലമായി. സ്വന്തം രാജ്യത്തുനിന്നുള്ള പ്രതിഭകളുടെ സൃഷ്ടികള്‍ കണ്ടപ്പോള്‍ മനസ്സിന് അനുഭൂതിമധുരമായ ഒരാനന്ദം തോന്നി. 1630 – 33 ല്‍ ആഗ്രയിലെ ചിത്രകാരനായിരുന്ന ലാല്‍ ചന്ത് വരച്ച പിങ്ക് ലില്ലി എന്ന ചിത്രം ഭിത്തിയില്‍ കാണപ്പെട്ടു.

1590-1600 കാലങ്ങളില്‍ വരച്ച പഞ്ചാബ്, രാജസ്ഥാന്‍, യുപിയിലെ ചിത്രങ്ങളുമുണ്ട്. ഒരു കണ്ണാടിക്കുള്ളില്‍ 1930 മെയ് 18 ന് ജയിലില്‍ കിടന്നുകൊണ്ട് മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍ ഇന്‍ഡ്യന്‍ വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭുവിനെഴുതിയ കത്തു വായിച്ചു. 25 കിലോ ഭാരമുള്ള ഫ്രഞ്ച്-ലാറ്റിന്‍ ഭാഷയില്‍ കൈകകൊണ്ടെഴുതിയ ചിത്രങ്ങളോടുകൂടിയ പുരാതന ബൈബിളും നമ്മുടെ മഹര്‍ഷിമാരെഴുതിയ ഭഗ്‌വതഗീതയും രാമായണവും ഡിജിറ്റലായി കമ്പ്യൂട്ടറിലും കണ്ടിട്ടാണ് ഞാനവിടെ നിന്നും മടങ്ങിയത്. കേരളത്തില്‍ മദ്യം വിറ്റ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുമ്പോള്‍ ഇവിടെ വിറ്റഴിക്കുന്നത് വിലപ്പെട്ട പുസ്തകങ്ങളാണ്. വില്യംഷേക്‌സ്പിയര്‍, എഴുത്തുകാരി അനന്ത ക്രിസ്റ്റിയുടെ പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ടത് നാല് ബില്യനാണ്*. അങ്ങനെ എത്രയോ എഴുത്തുകാരുടെ എത്രയോ ബില്യന്‍, മില്യന്‍ പുസ്തകങ്ങള്‍ വിറ്റഴിക്കുന്നു. നമ്മുടെ കണ്ണ് ലാഭത്തിലാണ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് ഈ ലൈബ്രററി. 2017ലെ കണക്കിന്‍ പ്രകാരം 1.43 മില്യന്‍ സഞ്ചാരികളാണ് ഇവിടെ വന്നുപോയത്.

Email: [email protected]

രാജേഷ് ജോസഫ്

അയാള്‍ക്ക് എന്ത് എഴുതണം എവിടെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു. മിക്കവാറും ചെറുപ്പക്കാരുടെ ഡയറി കുറിപ്പുകള്‍ ഇങ്ങനെ ആയിരിക്കും തുടങ്ങുക എന്ന് അയാള്‍ അനുമാനിച്ചു. ശരാശരി സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലായിരുന്നു അയാളുടെ ജനനം. എന്നും എല്ലാവരോടുമൊപ്പം ആകാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. സ്വകാര്യ സന്തോഷങ്ങളേക്കാള്‍ സാമൂഹ്യമായ സന്തോഷങ്ങളുടെ ഭാഗമാകാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. നാല് ചുവരുകളുടെ ബന്ധനത്തെക്കാള്‍ വിശ്വ വിഹായസില്‍ ചിത്ര ശലഭത്തെ പോലെ പാറി പറക്കാന്‍ അയാളുടെ മനസ്സ് കൊതിച്ചു, പഠിത്തത്തിനു ഏറെ പ്രധാന്യം കൊടുക്കുന്ന താന്‍ കുടുംബത്തില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന അനുദിന ആക്രോശങ്ങളില്‍ നിന്ന് ഓടി അകലാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. ഗ്രാമ ഭംഗിയും, പൂക്കളും , പുഴയും, ഗ്രാമ വിശുദ്ധിയുമെല്ലാം അയാള്‍ എന്നും നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്നു, അവയുടെ ഓര്‍മകള്‍ എന്നും അയാളില്‍ സന്തോഷ അശ്രുക്കള്‍ സമ്മാനിച്ചു. താന്‍ പഠിച്ച ബിരുദവും, പുസ്തകങ്ങളും എല്ലാം അയാളിലെ ബാഹ്യ മനുഷ്യനെ അറിവിന്‍ സൗര വലയം സൃഷ്ട്ടിച്ചുവെങ്കിലും അയാളുടെ അന്തരാത്മാവ് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെ പുറകെയുള്ള യാത്രയായിരുന്നു. മഴവെള്ളത്തിനായി കാത്തിരിക്കുന്ന വേഴാമ്പല്‍ പോലെ.

നന്മയെ പുണരുവാനും നല്ലതുമാത്രം ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അയാള്‍ എന്നും ആഗ്രഹിച്ചിരുന്നു.നിര്‍ഭാഗ്യമെന്നു പറയട്ടെ അയാളുടെ സൗഹൃദങ്ങള്‍ ചതിയും വഞ്ചനയും മനസില്‍ സൂക്ഷിക്കുന്ന കള്ള പ്രവാചകന്മാരുടെ നിരയായിരുന്നു. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്ന ആധുനികതയുടെ പ്രവാചകന്മാര്‍. മനസ്സില്‍ ഒന്നും പുറത്തു മറ്റൊന്നും അഭിനയിക്കുന്നവരെ അയാള്‍ എന്നും വെറുത്തിരുന്നു. കാലപ്രവാഹത്തിന്‍ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ ഒരു പക്ഷെ അയാള്‍ക്ക് കഴിയാത്തതായിരിക്കാം. മുഖം മൂടി അണിഞ്ഞ മനുഷ്യനാകാന്‍ അയാള്‍ക്ക് ഒരിക്കലും സാധിക്കില്ല.

ജീവിതവും മനുഷ്യ ബന്ധങ്ങളും അയാളുടെ പഠന വിഷയാമായിരുന്നു. കാലചക്രത്തില്‍ മനുഷ്യരുടെ മാറ്റങ്ങളെ സൂക്ഷ്മതയോടെ വീക്ഷിച്ച അയാള്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു രൂപാന്തരീകരണം സംഭവിക്കുന്ന മനുഷ്യരുടെ സ്വഭാവ പ്രകടനങ്ങളില്‍ അസ്വസ്ഥനായിരുന്നു. മനുഷ്യര്‍ക്ക് ഇങ്ങനെ മാറാന്‍ സാധിക്കുവോ എന്ന ചോദ്യത്തിന് അയാള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും സമ്മര്‍ദങ്ങളുമായിരിക്കാം മനുഷ്യനെ വേലിയേറ്റ വേലിയിറക്ക സ്വഭാവത്തിലേക്ക് എത്തിക്കുന്നത് എന്ന ഉത്തരത്തിലേക്കു അനുമാനിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. സംപ്രീതരല്ല നര ജന്മം അവര്‍ പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

വിദൂരസ്ഥമായ പലതും സമീപസ്ഥവും സമീപസ്ഥമായ പലതും വിദൂരസ്ഥമാക്കുന്ന ശാസ്ത്ര സാങ്കേതികവിദ്യയുടെ മായാ ലോകം അയാളില്‍ അത്ഭുതത്തിന്‍ വര്‍ണങ്ങള്‍ വിടര്‍ത്തി . തനിക്ക് നഷ്ടപെട്ട അവസരങ്ങളെ ഓര്‍ത്തു അയാള്‍ വ്യസനിക്കുമായിരുന്നു. എവിടെ തെറ്റുപറ്റി എന്ന് കണ്ടുപിടിക്കാനുള്ള ശ്രമം മരുഭൂമിയിലെ മരീചികപോലെ അയാളില്‍ അവശേഷിച്ചു. ഇനിയും ഒരിക്കലും തിരിച്ചു പിടിക്കാനാവാത്തവിധം കൈവിട്ടു പോയ സൗഹൃദങ്ങള്‍,സാഹചര്യങ്ങള്‍ അവസരങ്ങള്‍ എല്ലാം അയാളുടെ അന്തരാത്മാവിലെ നീറുന്ന ഓര്‍മ്മകള്‍ ആയിരുന്നു. ഗൃഹാതുരത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല അവ എന്നും അലകടലായി തീരത്തെ പുല്‍കുന്നു എന്ന് അയാള്‍ വിശ്വസിച്ചു

ഓഫീസില്‍ പോകാന്‍ സമയമായി എന്ന് ഭാര്യ ഉറക്കെ വിളിച്ചു പറയുന്നതുകേട്ടാണ് അന്തരാത്മാവിലെ ആഴങ്ങളിലെ സ്വപ്ന സഞ്ചാരത്തില്‍ നിന്ന് അയാള്‍ ചാടി എഴുന്നേറ്റത്. വിഹായസിലേക്കു പറന്ന മനസിനെ പിടിച്ചുകെട്ടി മുഖം കഴുകാനായി പോയ അയാളുടെ മനസ്സ് മന്ത്രിച്ചു അയാള്‍ ആരാണ് അത് ഞാന്‍ തന്നെയോ.

ജോസ് വല്ലരിയാന്‍ കോയിവിള

നിനക്കായി പണ്ടുഞാന്‍ കണ്ട സ്വപ്നങ്ങള്‍
ഇന്നുമെന്റെ മനസ്സില്‍ പവിഴമുത്തുകളായുണ്ട്
മനസിന്റെ ഉള്ളിലെ ആ ഒരിറ്റു സ്‌നേഹം
എന്റെ നിദ്രകളിലെ ഞാന്‍ കൊതിക്കുന്ന
സ്വപ്നങ്ങളായി കാത്തുസൂക്ഷിക്കും ഞാനെന്നും ..

വര്‍ണ്ണ ചിറകുകള്‍ വിരിച്ചു പാറി പറക്കുന്ന
പൂമ്പാറ്റയെപോലെ എന്നും നീ പാറി പറക്കുന്നു
ഇന്നും എന്റെ സുന്ദര സ്വപ്നങ്ങളില്‍
ഒരിക്കല്‍ ഞാന്‍ കൊതിച്ചിരുന്നു നിനക്കൊപ്പം
ഒരു വര്‍ണ്ണ ചിത്രശലഭത്തെ പോലെ
ഈ ലോകം മുഴുവന്‍ പാറിപ്പറക്കാന്‍ …

ഒരിക്കലും വറ്റാത്ത നിന്റെ സ്‌നേഹത്തിന്റെ
നീരുറവയിലൂടെ നടന്നു നീങ്ങുന്നു
ഞാനിന്നു ഓരോ നിമിഷവും
നിന്റെ ഓര്‍മകളാണിന്നു എന്റെ ജീവിതത്തിനിന്നു
പുതു ജീവന്‍ നല്‍കുന്നത് ..

നിറ മിഴിയോടെ കുതിര്‍ന്നു നില്‍ക്കുന്ന
നിലാപക്ഷിയുടെ അടുത്തേക്ക് തിരിച്ചു
പോകുമ്പോഴും എനിക്ക് കൂട്ടിനായി
നിന്റെ സ്‌നേഹത്തിന്റെ ഓര്‍മകള്‍ മാത്രം …

ജോസ് വല്ലരിയാന്‍ കോയിവിള

RECENT POSTS
Copyright © . All rights reserved