ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വൻതീപിടിത്തം നിയന്ത്രണ വിധേയം. പാരീസ് പൊലീസ് വക്താവാണ് തീപിടുത്തം നിയന്ത്രണ വിധേയമായത് വിവരം പുറത്ത് വിട്ടത്. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതർ നേരത്തെ അറിയിച്ചു.
നോത്രദാം പള്ളിയിൽ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്. പള്ളിയുടെ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ച നിലയിലാണുള്ളത്. മറ്റു ഭാഗങ്ങളിലേക്ക് തീപടരാതെ ഇരിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. കത്തീഡ്രൽ പുനർനിർമ്മിക്കാൻ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
850 വർഷം പഴക്കമുള്ള പള്ളിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.
200 years to build, 700 years of existence and only 10 minutes to burn.
So sad to see, especially after hearing that the building may be unable to be saved.#notredame pic.twitter.com/MmMKPKekHn
— Finlay White (@finlaywhite7) April 15, 2019
ന്യൂസ് ഡെസ്ക്
പാരിസിലെ പ്രശസ്തമായ നോട്ടർ ഡേം കത്തീഡ്രലിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ കാത്തലിക് ചർച്ചിന്റെ അധീനതയിലുള്ളതാണ് ഈ കത്തീഡ്രൽ. 850 വർഷം പഴക്കമുള്ള ചർച്ച് പുരാതന ഗോതിക് മാതൃകയിൽ നിർമ്മിച്ചതാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നടന്നുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളാകാം അഗ്നി ബാധയ്ക്ക് കാരണമെന്നു കരുതുന്നു.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോൺ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്നത് അദ്ദേഹം മാറ്റി വച്ചിട്ടുണ്ട്. അതിഭയാനകമായ രീതിയിലുള്ള അഗ്നിബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് പാരിസ് മേയർ പറഞ്ഞു.


ന്യൂസ് ഡെസ്ക്
അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.
റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും. വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.

ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.
100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന് പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.

റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ് പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
ലേണർ ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരിൽ നിന്ന് മോശമായ രീതിയിലുള്ള പെരുമാറ്റങ്ങൾ അനുഭവിക്കേണ്ടി വരുന്നതായ പരാതികൾ പെരുകുന്നു. ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡാർഡ്സ് ഏജൻസിയ്ക്ക് ലൈംഗിക അതിക്രമം അടക്കമുള്ള മോശമായ അനുഭവങ്ങൾ ഉണ്ടായതായുള്ള 246 പരാതികളാണ് ഏപ്രിൽ 2018 മുതൽ മാർച്ച് 2019 വരെയുള്ള കാലയളവിൽ ലഭിച്ചത്.

2017-2018 കാലയളവിൽ 200 പരാതികളാണ് ലഭിച്ചിരുന്നത്. 2015 -16 കാലഘട്ടത്തിൽ 75 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ മൂന്നു മടങ്ങ് വർദ്ധനവാണ് അടുത്ത ടേമിൽ രേഖപ്പെടുത്തപ്പെട്ടത്. പരാതികളുടെ അടിസ്ഥാനത്തിൽ 40 ഇൻസ്ട്രക്ടർമാർക്കെതിരെ നടപടിയുണ്ടായി. 10 ഇൻസ്ട്രക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി. 135 കേസുകൾ ഡിവിഎസ്എ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

പരാതികൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ക്ലാസുകൾ വീഡിയോ റെക്കോർഡ് ചെയ്യണമെന്ന നിർദ്ദേശം ഉയരുന്നത്. ഇൻസ്ട്രക്ടർ ട്രെയിനിംഗിൽ സേഫ് ഗാർഡിംഗും ഉൾപ്പെടുത്തണമെന്നും ആവശ്യ ഉയർന്നിട്ടുണ്ട്. ലേണർ ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും ഉണ്ടാവുമെന്ന് ഡിവിഎസ്എ വൃത്തങ്ങൾ പറഞ്ഞു.
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.
മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്
വിഷുക്കണി ദര്‍ശന പുണ്യം തേടി ആയിരങ്ങള്‍ ശബരിമല സന്നിധാനത്തെത്തി. മലയാളികളും അന്യ സംസ്ഥാനക്കാരുമായ ഭക്തരുടെ വന്‍തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുകൈനീട്ടവും നല്‍കി.
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്. ക്ഷേത്രത്തിൽ ഇന്ന് വിഷു വിളക്ക് ആഘോഷമാണ്. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിന്‌ശേഷം തീർത്ഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാതിൽ തുറന്ന് ഗുരുവായൂരപ്പനെ കണികാണിച്ചു. രണ്ടര മുതൽ മൂന്നര വരെയായിരുന്നു ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം. ഇന്നലെ രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. തിരക്ക് കണക്കിലെടുത്ത് ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക്
ഐൽ ഓഫ് വൈറ്റിലെ ന്യൂപോർട്ടിൽ ഡബിൾ ഡെക്കർ ബസും രണ്ടു കാറുകളും കൂട്ടിയിടിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അറുപത് വയസോളം പ്രായമുള്ള സ്ത്രീയാണ് മരണമടഞ്ഞത്. പരിക്കേറ്റ 19 പേർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നാല് പേരെ എയർ ലിഫ്റ്റു ചെയ്താണ് ഹോസ്പിറ്റലിൽ എത്തിച്ചത്.
റെഡ് ഫിയറ്റ് ബ്രാവോ കാറിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. അതിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കുണ്ട്. നാല് പേർ യാത്ര ചെയ്തിരുന്ന സിൽവർ മിനി കൂപ്പറും അപകടത്തിൽ പെട്ടു. ബസ് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
ലണ്ടന്‍: ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് നല്‍കിയ സ്ഥാപനം പണിമുടക്കിയതോടെ ഇമിഗ്രേഷന്‍ അപേക്ഷകളുമായി എത്തിയവര്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത് സാങ്കേതിക തകരാര്‍ എന്നു മാത്രവും. സോപ്ര സ്റ്റെറിയ എന്ന സ്ഥാപനത്തെയാണ് ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് ഏല്‍പ്പിചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുമായി ഹോ ഓഫീസ് 91 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഇമിഗ്രേഷന്‍ സംബന്ധിയായ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സബ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു സോപ്ര സ്റ്റെറിയയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി വലിയ ആരോപണങ്ങള്‍ നേരിടുകയും ചെയ്തു.

ഓരോ അപേക്ഷകരും ഏതാണ്ട് 60 പൗണ്ടാണ് ഓരോ അപോയിന്‍മെന്റിനും നല്‍കേണ്ടത്. ഇത് അധിക തുകയാണെന്ന് നിരവധി തവണ ആരോപണം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല. 600 പൗണ്ട് മുടക്കി 24 മണിക്കൂറിനുള്ളില്‍ തീരുമാനമാകാനായി നല്‍കിയ ഒരു അപേക്ഷകന്‍ കമ്പനിയുടെ നിരുത്തരവാദിത്വം കാരണം 7 ദിവസം കാത്തിരിക്കേണ്ടി വന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ഉള്‍പ്പെടെ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഏതാണ്ട് 100ഓളം അപോയിന്‍മെന്റുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

ഇത്രയും അപേക്ഷകര്‍ക്ക് ഒന്നിച്ച് റീ-ഷെഡ്യള്‍ തീയതികള്‍ നല്‍കുക അസാധ്യമായ കാര്യമാണ്. ഇവരുടെ അപോയിന്‍മെന്റുകളുടെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം കൈമാറാനും കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അപേക്ഷകര്‍ പലരും രോക്ഷാകുലരായിട്ടാണ് സംഭവത്തോട് പ്രതികരിച്ചത്. 11 വര്‍ഷമായി യു.കെയില്‍ താമസിക്കുന്ന യുവതി പൗരത്വത്തിനായി അപേക്ഷയുമായി എത്തിയിരുന്നു. ഇത്രയും അധികം കാത്തിരിക്കേണ്ടിവരുന്ന അസഹീനയമാണെന്നായിരുന്നു അവരുടെ പ്രതികരണം. വളരെ മോശം സ്വീകരണം ആയിട്ടെ ഇതിനെ കാണാനാകൂവെന്നും അവര്‍ പ്രതികരിച്ചു.
ലണ്ടന്‍: മുന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം സാമ്പത്തികവും ആരോഗ്യപരവുമായ ഉന്നതിയില്‍ അല്ലെന്ന് സര്‍വ്വേ. 1970കളില്‍ 11-പ്ലസ് പാസായവരിലാണ് ഗവേഷണം നടത്തിയിരിക്കുന്നത്. പഠനത്തില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ജീവിത ആരോഗ്യനിലവാരത്തെയാണ് താരതമ്യം ചെയ്തിരിക്കുന്നത്. ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചവരും അവര്‍ക്ക് എതിരാളികളായ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഓരേ സമയത്തോ വ്യത്യസ്ഥ കാലഘട്ടങ്ങളിലോ പഠനം പൂര്‍ത്തിയാക്കിയവരുമായിട്ടാണ് താരതമ്യം നടന്നത്. ഇതില്‍ നിന്നും ഗ്രാമര്‍ സ്‌കൂള്‍ അലുമീനി വിദ്യാര്‍ത്ഥികള്‍ ആരോഗ്യപരവും സാമ്പത്തികപരമായ ഉയര്‍ച്ച നേടിയിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

1970 കളാണ് യു.കെയിലെ വിദ്യാഭ്യാസ മേഖല വലിയ ഉയര്‍ച്ച നേടിയ കാലഘട്ടം എന്നറിയപ്പെടുന്നത്. ഈ കാലഘട്ടം മുതല്‍ തന്നെ ഗ്രാമര്‍ സ്‌കൂള്‍ പഠനത്തിന് ശേഷം വലിയൊരു ശതമാനം പേര്‍ എ ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രീതി നിലനിന്നിരുന്നു. ബിരുദ കോഴ്‌സുകള്‍ ലക്ഷ്യം വെച്ച് മുന്നോട്ടുപോകുന്നവരും കുറവല്ല. യു.കെയിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പ്രചാരം നിലനില്‍ക്കുന്നതാണ് ഗ്രാമര്‍ സ്‌കൂളുകള്‍. പഠന മേഖലയില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് ഗ്രാമര്‍സ്‌കൂളിലെ സീറ്റ് നിര്‍ബന്ധമാണെന്ന് പലരും കരുതുന്നു. മാതാപിതാക്കള്‍ ഏറെ പണിപ്പെടുന്ന ആദ്യഘട്ടവും ഒരുപക്ഷേ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനമായിരിക്കും.

യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കാണ് പഠനം നടത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുവാനും, മനുഷ്യര്‍ തമ്മില്‍ സമ്പത്തിന്റെ അന്തരം വികസിക്കപ്പെടുവാനും ഗ്രാമര്‍ സ്‌കൂള്‍ പോലുള്ള കാര്യങ്ങള്‍ കാരണമാകുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടില്‍ മാത്രം 163 ഗ്രാമര്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇനി പുതിയ സ്ഥാപനങ്ങള്‍ തുറക്കാന്‍ അധികൃതര്‍ നിയമതടസം സൃഷ്ടിച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ കൂടുതല്‍ സ്‌കൂളുകള്‍ പ്രത്യക്ഷപ്പെട്ടേനെ. കഴിഞ്ഞ വര്‍ഷം യു.കെ സര്‍ക്കാര്‍ 50 മില്യണ്‍ പൗണ്ട് ഗ്രാമര്‍ സ്‌കൂളുകളുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യഭ്യാസ രീതിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്
ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത് ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഓശാന ഞായര്‍ മുതലുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ, പെസഹ വ്യാഴാഴ്ച ആചരണത്തില്‍ അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.
ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.
ഷിബു മാത്യൂ.
അച്ചായന്‍സ് ബീഫ് കറി, ചിക്കന്‍ പൊട്ടിത്തെറിച്ചത്, ഡ്രാഗണ്‍ ചിക്കന്‍ മുതല്‍ സൗദി ഷാംപെയിന്‍ എന്ന സമ്മര്‍ ഡ്രിങ്കില്‍വരെ എത്തി നില്‍ക്കുന്ന ഇരുന്നൂറോറോളം റെസിപികളുടെ സമാഹാരം ‘ബാച്ചിലേഴ്‌സ് പാചകം’ എന്ന പേരില്‍ ലോകത്തിലെ തന്നെ പ്രമുഖ പബ്‌ളിക്കേഷന്‍സായ ഡിസി ബുക്‌സ് പുസ്തകമാക്കി ലോകത്തിന് സമര്‍പ്പിച്ചു. ഈ പുസ്തക സമാഹാരം ഇന്ന് ഡിസി ബുക്‌സിന്റ എല്ലാ സ്റ്റാളുകളിലും, പ്രമുഖ ഏയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടാതെ കേരളത്തിലെ എല്ലാ പ്രമുഖ ബുക്ക് സ്റ്റാളുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.
ഇത് ഒരു ആമുഖം മാത്രമാണ്.
ഇത്, ബേസില്‍ ജോസഫ്. യുകെയിലെ ഇന്ത്യന്‍ രുചികളുടെ രാജാവ്. ഇരുന്നൂറോളം റെസിപികള്‍ സ്വന്തം. നാലു വര്‍ഷമായി വീക്കെന്റ് കുക്കിംഗ് എന്ന സ്ഥിരം പംക്തി മലയാളം യുകെ ന്യൂസില്‍. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ്, യുക്മ സില്‍വെര്‍സ്റ്റാര്‍ അവാര്‍ഡ്, അഥിനീയം റൈറ്റേഴ്‌സ് സൊസൈറ്റി അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ഇതിനോടകം സ്വന്തം.
കേരളത്തില്‍ കോട്ടയം ജില്ലയില്‍ കഞ്ഞിരപ്പള്ളിക്കടുത്തു ചെങ്ങളം എന്ന ഗ്രാമത്തില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ പുളിക്കല്‍ പി ജെ ജോസഫിന്റെയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി കുര്യന്റെയും മൂന്നാമത്തെ പുത്രന്‍ ബേസില്‍ ജോസഫ് പാചകകലയില്‍ മുമ്പിലെത്തിയതിന്റെ കഥയാണിത്. മകനെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആക്കണം എന്നതായിരുന്നു ഹെഡ്മാസ്റ്ററായിരുന്ന അച്ഛന്റെ ആഗ്രഹം. ഒരദ്ധ്യാപകനെ സംബന്ധിച്ച് അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റുമില്ല !! മൂത്ത സഹോദരിമാരില്‍ ബ്ലെസി സുമിത് അദ്ധ്യാപനവും ബെല്‍സി മാര്‍ട്ടില്‍ നഴ്‌സിംഗ് മേഖലയും തിരഞ്ഞെടുത്തപ്പോള്‍ ബേസില്‍ ജോസഫ് ചെന്നെത്തിയത് രുചിയുടെ ലോകത്ത്.
ഭക്ഷണം കഴിക്കുന്നതിലാണ് അത് പാകം ചെയ്യുന്നതിനെക്കാള്‍ മലയാളിക്ക് കൂടുതല്‍ ഇഷ്ടം. പക്ഷേ, ബേസില്‍ ജോസഫിന് അങ്ങനെയല്ല. ഭക്ഷണം പാകം ചെയ്യുന്നതിലും അത് മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും കഴിക്കുന്നവരുടെ മുഖത്തെ പുഞ്ചിരിയിലുമാണ് അദ്ദേഹത്തിന്റെ താല്പര്യം. സത്യം പറഞ്ഞാല്‍ എന്റെ കുടുംബത്തില്‍ ഈ മേഖലയില്‍ പഠനം നടത്തുകയും ജോലി ചെയ്യുകയും ചെയ്തിട്ടുള്ള ഏക വ്യക്തി ഞാന്‍ മാത്രമാണ്. ബേസില്‍ പറയുന്നു. പ്രീഡിഗ്രി പഠനശേഷം ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിഗ്രി എടുക്കുകയും പിന്നീട് ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാവധാനം കുക്കിംഗ് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മേഖലയായി മാറുകയും ചെയ്തു.
ഇതിനോടകം ബേസില്‍ മെനെഞ്ഞെടുത്തത് ഇരുന്നൂറോളം റെസിപികള്‍.
2006ല്‍ യുകെയിലെത്തിയ ബേസില്‍ വെയില്‍സിലെ ന്യൂ പോര്‍ട്ടിലാണ് താമസം. പാലാ മീനച്ചില്‍ ഓടക്കല്‍ കുടുംബാംഗമായ റോഷന്‍ ഫിലിപ്പാണ് ഭാര്യ. നേഹ ബേസില്‍ നോയല്‍ ബേസില്‍ എന്നിവര്‍ മക്കളാണ്.
വെല്‍ഷ് അസ്സംബ്ലി ഗവര്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ പ്ലസ് വെയില്‍സ് എന്ന ട്രെയിനിംഗ് കമ്പനിയില്‍ ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ വി ക്യൂ അസ്സസര്‍ ആയി ജോലി ചെയ്യുന്ന ബേസില്‍ പാചകത്തിന് പുതിയ മാനങ്ങള്‍ തേടുകയാണ്.
മലയാളം യുകെ ന്യൂസില്‍ കഴിഞ്ഞ നാലു വര്‍ഷമായി മുടങ്ങാതെ വീക്കെന്റ് കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്യുന്ന ബേസില്‍ ജോസഫ് മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യുവുമായി പാചക മേഖലയിലുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഓണ്‍ലൈന്‍ പാചക പംക്തികള്‍ക്ക് പ്രവാസികളുടെ ഇടയിലാണ് കൂടുതല്‍ പ്രസക്തിയെന്നാണ് ബേസില്‍ ജോസഫിന്റെ വാദം. കാരണം നാട് വിട്ടു കഴിയുമ്പോഴാണ് പലരും ഒരു ചായ പോലും സ്വന്തമായി ഉണ്ടാക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്. പിന്നെ ബാക്കിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ! പിന്നീട് ഇക്കൂട്ടര്‍ ആശ്രയിക്കുന്നതും ഓണ്‍ലൈന്‍ പാചക പംക്തികളെയാണ്. 1998 മുതല്‍ പാചക മേഖലയില്‍ സജ്ജീവ സാന്നിധ്യമുള്ള ബേസില്‍ ഇതിനോടകം ഇന്ത്യ, സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളിലെ പല പ്രമുഖ ഹോട്ടലിലും ജോലി ചെയ്തിട്ടുണ്ട്.
ഓരോ ആഴ്ചയിലും ഓരോ പുതിയ വിഭവങ്ങള്‍. അതെങ്ങനെ സാധിക്കുന്നു എന്ന എന്റെ ചോദ്യത്തിന്? ഓരോ ആഴ്ചകള്‍ക്കും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഒരു പുതിയ വിഭവത്തിന് പിറവിയെടുക്കാന്‍ അതു തന്നെ ധാരാളം. ഉദാഹരണത്തിന് ഈ ആഴ്ച തന്നെയെടുക്കുക. കത്തോലിക്കാ സഭയുടെ വലിയ ആഴ്ചയാണ്. ‘ഇണ്ടറിയപ്പവും പാലും’ പരമ്പരാകതമായി പൂര്‍വ്വീകര്‍ ആചരിച്ചുപോരുന്ന ആദ്ധ്യാത്മിക ശുശ്രൂഷയിലെ പ്രധാന ഇനം. അതേ നൈപുണ്യത്തോടെ ഇതുണ്ടാക്കാന്‍ അറിയാവുന്നവര്‍ ആധുനിക തലമുറയില്‍ എത്ര പേര്‍ ഉണ്ടാവും? പുതിയ ഒരു ഇനമല്ലെങ്കില്‍പ്പോലും ഇണ്ടറിയപ്പവും പാലും ഉണ്ടാക്കുന്ന വിധം കഴിഞ്ഞ കാലങ്ങളില്‍ മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം താങ്കളും ശ്രദ്ധിച്ചു കാണുമല്ലോ? ഓരോ ആഴ്ചകളിലെ പ്രത്യേകതകളാണ് ഒരു പുതിയ വിഭവം ഉണ്ടാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു വിഭവത്തേക്കുറിച്ചുള്ള ചിന്ത മനസ്സില്‍ കയറിക്കൂടിയാല്‍ അത് ഉണ്ടാക്കി തീരുന്നതുവരെ ഒരു മാസസ്സീകപിരിമുറുക്കമാണ്. ചിലപ്പോള്‍ ഉറക്കം പോലും കിട്ടാറില്ല. അതുണ്ടാക്കി രുചിച്ച് ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയ്ക്കാന്‍ പറ്റാത്തതാണ്.
പരാജയപ്പെട്ട അനുഭവങ്ങള്‍ എന്തെങ്കിലും.?
ഉണ്ട്. ധാരാളം. പക്ഷേ, മാറ്റങ്ങള്‍ വരുത്തി അത് പരിഹരിക്കും.
ആധുനിക തലമുറ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാളുപരി പുറമേ നിന്നുള്ള പാശ്ചാത്യ ഭക്ഷണങ്ങളോടാണല്ലോ കൂടുതല്‍ താല്പര്യം?
ശരിയാണ്. അവര്‍ ആയിരിക്കുന്ന സാഹചര്യത്തിലേയ്ക്ക് അവര്‍ പൊരുത്തപ്പെടുകയാണെന്ന് നമ്മള്‍ പറയേണ്ടിവരും. ഉദാഹരണത്തിന്, നമ്മളുടെ മക്കള്‍ പാശ്ചാത്യരായ അവരുടെ കൂട്ടുകാരുടെ മുമ്പില്‍ നമ്മളോട് മലയാളത്തില്‍ സംസാരിക്കാറില്ലല്ലോ !! അവര്‍ക്ക് മലയാളം അറിയാത്തതുകൊണ്ടോ നമ്മള്‍ അവരുടെ മാതാപിതാക്കന്മാരാണ് എന്ന ബോധം അവര്‍ക്കില്ലാത്തതു കൊണ്ടോ അല്ല. മറിച്ച്, ഇത് അവരുടെ നിലനില്പിന്റെ പ്രശ്‌നം കൂടിയാണ്.
യുകെയിലെത്തിയ മലയാളി പ്രവാസികളുടെ ആദ്യ തലമുറ കടന്നു പോയാല്‍ ഇന്ത്യന്‍ ഭക്ഷണങ്ങളോടുള്ള രണ്ടാം തലമുറയുടെ താല്പര്യം അവസാനിച്ചു എന്നാണോ?
എന്നില്ല. നമ്മള്‍ അവരെ പരിശീലിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും. നമ്മുടെ ചെറുപ്പകാലമാണ് അതിനുദാഹരണം. നമ്മുടെ മാതാപിതാക്കന്മാര്‍ നമ്മളെ പരിശീലിപ്പിച്ചതു പോലെ നമ്മള്‍ നമ്മുടെ മക്കളെ പരിശീലിപ്പിക്കാറുണ്ടോ? ഉത്തരവും വ്യക്തമാണ്. നമ്മുടെ സംസ്‌ക്കാരവുമായ പരിശീലനം അവര്‍ക്ക് കിട്ടിയാല്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു നല്ല ശതമാനം പാശ്ചാത്യര്‍ ഇപ്പോഴും ഇന്ത്യന്‍ ഭക്ഷണങ്ങളോട് അമിത താല്പര്യം കാണിക്കുന്നുണ്ടല്ലോ! പാകിസ്താനികളും ബംഗ്ലാളികളും ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന പേരില്‍ നടത്തുന്ന ബിസിനസ്സ് മേഖലകള്‍ ഇതിന്
വ്യക്തമായ ഉദാഹരണമല്ലേ??
ശരിയാണ്. ഒരു നല്ല ശതമാനം പാശ്ചാത്യര്‍ക്കും അറിയാം അവര്‍ കഴിക്കുന്നത് ശരിക്കും ഒതെന്റിക് ഇന്ത്യന്‍ ഭക്ഷണം അല്ല എന്ന്. പക്ഷേ, ഇന്ത്യന്‍ കറികള്‍ക്ക് ലോകത്തില്‍ എവിടേയും ഉള്ള സ്ഥാനമാണ് ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന് പേരില്‍ ഇക്കൂട്ടര്‍ ബിസിനസ്സ് നടത്താന്‍ കാരണം.
ഇരുന്നൂറോളം റെസിപ്പികളായി. ബാച്ചിലേഴ്‌സ് പാചകം പുസ്തകവുമായി. എന്താണ് അടുത്ത പ്ലാന്‍?
സ്വാതന്ത്രം കിട്ടുന്നതിനു വളരെ മുമ്പ് തന്നെ ഇന്ത്യന്‍ കറികളെ പാശ്ചാത്യ സമൂഹം അംഗീകരിച്ചതാണ്. ചരിത്രം പഠിച്ചാല്‍ അറിയാം. ഇന്ത്യന്‍ കറികളുടെ ഒരു എക്‌സിബിഷന്‍ യൂറോപ്പില്‍ സംഘടിപ്പിക്കുക എന്നതാണ് അടുത്ത ആഗ്രഹം. വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു ദൗത്യമാണെങ്കിലും ഒരു നല്ല സ്‌പോണ്‍സറെ കിട്ടിയാല്‍ സാധിക്കാവുന്ന കാര്യമേയുള്ളൂ. ഇരുന്നോറോളം വിഭവങ്ങള്‍ എനിക്ക് സ്വന്തമായിട്ടുണ്ടല്ലോ! അതോടൊപ്പം ബാച്ചിലേഴ്‌സ് പാചകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കണമെന്നും ആഗ്രഹമുണ്ട്.
ബേസില്‍ ജോസഫ് മലയാളികള്‍ക്ക് അഭിമാനം തന്നെ. ഇന്ത്യയുടെ രുചികള്‍ യൂറോപ്പിനെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ സംരഭത്തിന് പ്രോത്സാഹനം നല്‍കേണ്ടത് മലയാളികളായ നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.

ഷിബു മാത്യു
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍
മലയാളം യുകെ
സത്യങ്ങള്‍ വളച്ചൊടിക്കാതെ!