Main News

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിടം എന്ന സ്വപനം അപ്രാപ്യമാക്കുന്ന വിധത്തിലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതും പുതുതായി നിര്‍മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ക്ഷാമവുമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 2009ലെ മാന്ദ്യത്തിനു ശേഷം വീടുകളുടെ ശരാശരി വിലയില്‍ 47 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

154,452 പൗണ്ട് വിലയുണ്ടായിരുന്ന വീടുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില് 226,906 പൗണ്ടായാണ് വില ഉയര്‍ന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടെ 96 ശതമാനം വിലവര്‍ദ്ധനവാണ് ലണ്ടനിലുണ്ടായത്. ഒരു ശരാശരി വീടിന് 484,585 പൗണ്ടാണ് ഇവിടുത്തെ വില. ഇംഗ്ലണ്ടില്‍ ഏറ്റവും വിലക്കുറവുള്ള പ്രദേശം എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റില്‍ പോലും ശരാശരി വില 130,489 പൗണ്ടാണ്. 11 ശതമാനം വര്‍ദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും ഒരു 25 ശതമാനം നിക്ഷേപമുള്ള ഒരു സാധാരണ വരുമാനക്കാരന് ഇവിടെ 884 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള വീടുകള്‍ വരെ മാത്രമേ വാങ്ങാനാകൂ. ദേശീയ ശരാശരിയില്‍ നിന്ന് 9 സ്‌ക്വയര്‍ഫീറ്റ് കുറവാണ് ഇത്. ലണ്ടനിലാണെങ്കില്‍ 292 സ്‌ക്വയര്‍ഫീറ്റ് വരെ മാത്രമേ ഈ വരുമാനമുള്ളവര്‍ക്ക് താങ്ങാനാകൂ. സാവില്‍സ് ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് എന്നിവയാണ് പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതലുള്ള മറ്റു നഗരങ്ങള്‍.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് നല്‍കാനുള്ള പദ്ധതി ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും. 2023-24 വര്‍ഷത്തോടെ ഇത് നടപ്പാക്കാനാണ് തീരുമാനം. ആയിരക്കണക്കിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാനും ക്യാന്‍സര്‍ മരണങ്ങള്‍ കുറയ്ക്കാനും മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഉത്തേജനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അധിക നികുതിയുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. എന്‍എച്ച്എസിന്റെ 70-ാമത് ജന്മദിനം അടുത്ത മാസമാണ്. അതിനു മുമ്പായി ഈ പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഒരു ശതമാനം വര്‍ദ്ധന വരുത്തി 2002ലെ ബജറ്റില്‍ എന്‍എച്ച്എസ് ഫണ്ട് ബൂസ്റ്റ് അനുവദിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ ഒരു ധനസഹായം നല്‍കുന്നത്. ലേബര്‍ പ്രധാനമന്ത്രിയായിരുന്ന ഗോര്‍ഡന്‍ ബ്രൗണ്‍ കൊണ്ടുവന്ന ഈ നികുതി വര്‍ദ്ധനയെ സാധാരണക്കാരുടെ മേല്‍ അധികഭാരം ഏല്‍പ്പിക്കുന്ന നടപടി എന്നായിരുന്നു ടോറി വിമര്‍ശിച്ചത്. 21-ാം നൂറ്റാണ്ടിന് അനുസൃതമായ ഹെല്‍ത്ത്‌കെയര്‍ സംവിധാനങ്ങള്‍ എപ്രകാരമായിരിക്കണമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഈ ഫണ്ടിംഗിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.

ഈ ചരിത്രപരമായ ദീര്‍ഘകാല ഫണ്ടിംഗ് ബൂസ്റ്റ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനത്തിനുള്ള ഏറ്റവും യോജിച്ച ജന്മദിന സമ്മാനമായിരിക്കുമെന്നും ഹണ്ട് പറഞ്ഞു. എന്‍എച്ച്എസ് ജീവനക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാഴ്ചവെക്കുന്ന അമാനുഷികമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും ഹണ്ട് വ്യക്തമാക്കി.

ന്യൂഡല്‍ഹി : ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ അനില്‍ ബെയ്​ജാലി​​ന്റെ വസതിയില്‍ ആറ്​ ദിവസമായി കുത്തിയിരിപ്പ്​ സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല്​ മുഖ്യമന്ത്രിമാര്‍. ചന്ദ്ര ബാബു നായിഡു , മമത ബാനര്‍ജി , എച്ച്‌​ ഡി കുമാരസ്വാമി എന്നിവരാണ്​ പിണറായിക്കൊപ്പമുള്ളത്​. കെജ്​രിവാളി​​​​ന്റെ  വസതിയില്‍ എത്തിയാണ്​ നാല്‍വര്‍ സംഘം പിന്തുണയറിയിച്ചത്​.

സംഘം കെജ്​രിവാളി​​​ന്റെ കുടുംബവുമായി കൂടിക്കാഴ്​ച നടത്തുകയാണ്​. ലെഫ്​. ഗവര്‍ണറെ കാണാനും മുഖ്യമന്ത്രിമാര്‍ അനുമതി തേടിയിട്ടുണ്ട്​. കെജ്​രിവാള്‍ വീട്ടിലെത്തി മുഖ്യമന്ത്രിമാരെ കാണാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്​.

നേരത്തെ കെജ്​രിവാളിനെ കാണാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്​ അനുമതി നിഷേധിച്ചിരുന്നു. നീതി ആയോഗി​​​ന്റെ യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മമത കെജ്രിവാളിനെ കാണാന്‍ അനുമതി ചോദിച്ചത്. ലെഫ്​റ്റനന്‍റ്​ ഗവര്‍ണറായിരുന്നു അനുമതി നിഷേധിച്ചത്​. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് അര്‍ഹതപ്പെട്ട ബഹുമാനം നല്‍കണമെന്നും കേന്ദ്രം ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ രംഗത്ത് വരണമെന്നുമായിരുന്നു മമത ആവശ്യപ്പെട്ടത്​.

സമരം തുടരുമ്പോഴും ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. സമരം വ്യാപിപ്പിക്കുന്നതി​​ന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്​. തീരുമാനമെടുക്കാതെ മുന്നോട്ട് പോകുന്ന ലെഫ്റ്റനന്റ് ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ സമരം വ്യാപിപ്പിക്കാനാണ്​ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്​.

വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനോടൊപ്പം വീടുകള്‍ കയറി ആളുകളുടെ ഒപ്പ് ശേഖരണവും നടത്തും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയക്കുന്ന കത്തിലേക്കാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. ഇതിന് പുറമെ നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.

മോഹന്‍ലാല്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, പിഷാരടി, ധര്‍മ്മജന്‍, അനുശ്രീ, മിയ, ജുവല്‍ മേരി, ആര്യ, അര്‍ച്ചന, പാര്‍വതി തുടംഗി മലയാള സിനിമയിലെ വന്‍ താരനിര ഒന്നടങ്കം യുകെയില്‍ എത്തിക്കഴിഞ്ഞു. യുകെയിലെ പ്രമുഖ മലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിക്കുന്ന താരനിശയിലും അവാര്‍ഡ് നൈറ്റിലും പങ്കെടുക്കാനാണ് മലയാള സിനിമാ ലോകം ഒന്നടങ്കം യുകെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ബര്‍മിംഗ്ഹാമില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമേ ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രഗത്ഭ നടന്മാര്‍ കുടുംബസമേതം ആണ് അവാര്‍ഡ് നൈറ്റിന് എത്തിയിരിക്കുന്നത്. കൂടാതെഏറ്റവും മികച്ച ലൈറ്റ് സൗകര്യം ദുബായില്‍ നിന്നും എത്തിച്ച് ഗംഭീരമായ കലാവിരുന്നാണ് അവാര്‍ഡ് നൈറ്റിനൊപ്പം ഒരുക്കുന്നത്. മലയാളത്തിലെ ഒട്ടേറെ മികച്ച നടിമാര്‍ ഒന്നിച്ച് അണിനിരക്കുന്ന നൃത്ത നൃത്ത്യങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത.

മോഹന്‍ലാലും ഭാര്യ സുചിത്രയും, ബിജു മേനോനും സംയുക്താ വര്‍മ്മയും, സുരാജ് വെഞ്ഞാറമൂടും ഭാര്യ സുപ്രിയയും ആണ് അവാര്‍ഡ് നൈറ്റിലേക്ക് ഇരട്ടി മധുരവുമായി എത്തുന്നത്. എ ആര്‍ റഹ്മാന്‍ ഷോ ഉള്‍പ്പടെയുള്ള ഷോകള്‍ക്ക് ലൈറ്റിംഗ് നല്‍കുന്ന ഹാരോള്‍ഡ് ആണ് ലൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ദുബായില്‍ നിന്ന് എത്തുന്നത്. താരങ്ങള്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളിലായി യുകെയില്‍ എത്തിക്കഴിഞ്ഞു.

താരങ്ങളും ടെക്നീഷ്യന്‍മാരും ഉള്‍പ്പടെ 50 അംഗ ടീം ആണ് നാട്ടില്‍ നിന്ന് എത്തിയിരിക്കുന്നത്.  ബുധനാഴ്ചയോടെ എത്തിച്ചേര്‍ന്ന നടിമാരുടെ സംഘം നൃത്ത പരിശീലനം തുടങ്ങി കഴിഞ്ഞു.  പിഷാരടിയും, ധര്‍മ്മജനും, സുരാജും ഒന്നിക്കുന്ന ലൈവ് സ്കിറ്റുകള്‍ ഷോയുടെ ഹൈലൈറ്റ് ആയി മാറും.

ബിര്‍മിങ്ഹാമിലെ ഹിപ്പോഡ്രോം ഓഡിറ്റോറിയത്തില്‍ അടുത്ത ശനിയാഴ്ച നടക്കുന്ന താരനിശയില്‍ മോഹന്‍ലാല്‍, ബിജു മേനോന്‍, സുരാജ വെഞ്ഞാറമൂട്, മനോജ് കെ ജയന്‍, വിജയ് യേശുദാസ്, കീ ബോര്‍ഡിലെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി, ബിജിപാല്‍, ദിലീഷ് പോത്തന്‍, പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജി, അനുശ്രീ, മിയാ ജോര്‍ജ്ജ്, നിമിഷ സജയന്‍, ആര്യ, ഗായിക സിത്താര ഉള്‍പ്പടെ 50തില്‍പരം സിനിമ താരങ്ങളാണ് താര വിസ്മയം തീര്‍ക്കാന്‍ എത്തുക. ബര്‍മിങ്ഹാമിലേക്കുള്ള താരനിരയുടെ വരവ് കാത്തിരിക്കുന്ന കേരളീയ സമൂഹം ഇതിനോടകം തന്നെ സീറ്റുകള്‍ ഭൂരിഭാഗവും കയ്യടക്കി കഴിഞ്ഞു.

ആനന്ദ് ടിവിയുടെ മൂന്നാമത്തെ മെഗാഷോയില്‍ മോഹന്‍ലാലിനെ കാണുവാന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പാട്ടുകേള്‍ക്കാനുള്ള അവസരം കൂടി യുകെ മലയാളികള്‍ക്കു ലഭിക്കും. പ്രശസ്ത യുവ ഗായകന്‍ വിജയ് യേശുദാസാണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുക. മോഹന്‍ലാലിനൊപ്പം താരങ്ങളായ മനോജ് കെ ജയനും ബിജു മേനോനും മലയാളികളുടെ ഇഷ്ടഗാനങ്ങളുമായി സ്റ്റേജിലെത്തുമ്പോള്‍ അത് ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരവും യുകെ മലയാളികള്‍ക്ക് കൈവരും. ഒപ്പം കേരളത്തില്‍ ഇപ്പോള്‍ ഹാസ്യ രാജാക്കന്മാരായി വാഴുന്ന സുരാജ് വെഞ്ഞാറമൂടും പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജിയും ഉള്‍പ്പെടെയുള്ള സംഘത്തിലെ വെടിക്കെട്ട് ഐറ്റങ്ങളും ഉണ്ടാകും.

ഇങ്ങനെ താരങ്ങളുടെ നൃത്തം, പാട്ട്, കോമഡി സ്‌കിറ്റുകള്‍ ഒപ്പം വമ്പന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ ചടുലമായ നൃത്തചുവടുകളും ഒക്കെ ചേരുമ്പോള്‍ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത തകര്‍പ്പന്‍ ആഘോഷരാവായി മൂന്നാമത്തെ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് മാറും. ജ്യുവല്‍ മേരിയാണ് പരിപാടിയുടെ അവതാരകയായി എത്തുക. മഴവില്‍ മനോരമ ടിവി ഷോകളുടേയും ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലൂടെയും ജ്യൂവല്‍ മേരി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു. മലയാളത്തനിമ നിറഞ്ഞ സ്വതസിദ്ധമായ ശൈലിയിലൂടെ യുകെ മലയാളി മനസ്സുകളേയും പ്രോഗ്രാമിലുടനീളം ജ്യുവല്‍ മേരി കൈയിലെടുക്കും.

ബിര്‍മിങാമിലെ ന്യൂ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്നും 5 മിനിറ്റ് നടപ്പുദൂരം മാത്രമാണ് ഹിപ്പോഡ്രോം ഓഡിറ്റോറിയത്തിലേക്കുള്ളത്. അതുപോലെ, മൂര്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് 15 മിനിറ്റ് നടപ്പുദൂരത്തിലും ഓഡിറ്റോറിയത്തിലെത്താം. 20 മിനിറ്റ് വാഹന യാത്രാ അകലത്തിലാണ് ബിര്‍മിങാം എയര്‍പോര്‍ട്ട്. എം6 – എം5 മോട്ടോര്‍ വേകളും ഓഡിറ്റോറിയത്തിനു സമീപംകൂടി കടന്നുപോകുന്നു. ഓഡിറ്റോറിയത്തിനു സമീപം വിപുലമായ പാര്‍ക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ താരങ്ങള്‍ എത്തുമ്പോള്‍ യുകെയിലെ ഏക മലയാളം ഫിലിം അവാര്‍ഡ് കാണുവാന്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് ആനന്ദ് ടിവി പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. കാരണം ഇവിടെ 2000 പേര്‍ക്ക് മാത്രമാണ് സീറ്റ്.

100 പൗണ്ടുമുതല്‍ 20 പൗണ്ടുവരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. നാലംഗങ്ങള്‍ക്കായുള്ള ഫാമിലി ടിക്കറ്റുകള്‍ സ്‌പെഷല്‍ ഡിസ്‌കൗണ്ട് നിരക്കിലും ലഭിക്കും. സാധാരണ യുകെയില്‍ നടക്കുന്ന മറ്റു ഷോകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് വില്‍പന എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കൌണ്ടറില്‍ ടിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. നാല് മണി മുതല്‍ ഹാളിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും. അഞ്ച് മണി മുതലാണ്‌ താരനിശ അരങ്ങേറുന്നത്.

കാല്‍ നൂറ്റാണ്ടിലേറെയായി മലയാളികളുടെ വിശ്വാസ്യത നേടിയെടുത്ത ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് മീഡിയ എംഡിയും ആനന്ദ് ട്രാവല്‍സിന്റെ ഉടമ കൂടിയായ ശ്രീകുമാര്‍ സദാനന്ദന്‍ നേതൃത്വം നല്‍കുന്ന ആനന്ദ് ടിവി പ്രവര്‍ത്തകര്‍ ബര്‍മിംഗ്ഹാം ഷോയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക മികവാര്‍ന്ന ദൃശ്യ അനുഭവം സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മലയാളി സമൂഹം ഇതുവരെ നല്‍കികൊണ്ടിരിയ്ക്കുന്ന പ്രോത്സാഹനം ആണ് ഇത്രയും വമ്പന്‍ താരനിരയെ തന്നെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നതെന്ന് ശ്രീകുമാര്‍ സദാനന്ദന്‍ പറഞ്ഞു.

മുന്‍കൂട്ടിയുള്ള ബുക്കിംഗ് അവസാനിച്ചതിനാല്‍ ഇനി ഹിപ്പോഡ്രോമിലെ ആനന്ദ് ടിവി കൗണ്ടര്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാവുകയുള്ളൂ. നാല് മണി മുതലാണ്‌ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നും ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും ടിക്കറ്റുകള്‍ നല്‍കുന്നത് എന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഹാളിന്റെ വിലാസം

Birmingham Hippodrome
Hurst St, Southside B5 4TB

അണുവായാധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. പ്രധാനമന്ത്രി തെരേസ മേയോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ തുടങ്ങാനാണ് സഭയുടെ പദ്ധതി. ബിഷപ്പുമാര്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇടതുപക്ഷാഭിമുഖ്യമുള്ള ബിഷപ്പുമാര്‍ 35 വര്‍ഷം മുമ്പ് കൊണ്ടുവന്ന ഇത്തരം ഒരു പദ്ധതിക്ക് ജനറല്‍ സിനോഡ് അംഗീകാരം നല്‍കിയിരുന്നില്ല. നിരായുധീകരണം ഏകപക്ഷീയമായി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

ചെംസ്‌ഫോര്‍ഡ് ബിഷപ്പ് റൈറ്റ് റവന്റ് സ്റ്റീഫന്‍ കോട്രല്‍ അടുത്ത മാസം യോര്‍ക്കില്‍ നടക്കുന്ന സിനോഡില്‍ ഇക്കാര്യം അവതരിപ്പിക്കും. ആണവ നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഉടമ്പടിയോട് അനുകൂലമായി പ്രതികരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാണ് പദ്ധതി. ഉടമ്പടിയില്‍ യുകെ ഒപ്പുവെക്കുമോ എന്ന കാര്യം സഭയുടെ ഈ നീക്കം പരിശോധിക്കുമെന്ന് സഭ ഇന്നലെ പുറത്തിറക്കിയ രേഖ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ സഭ അണുവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അറിയിച്ചു.

സമാധാനം സ്ഥാപിക്കാനുള്ള നടപടികള്‍ക്കാണ് തങ്ങളുടെ പിന്തുണയെന്ന് സഭാനേതൃത്വം അറിയിച്ചു. എന്നാല്‍ ഈ ചര്‍ച്ച ഏകപക്ഷീയമായ നിരായുധീകരണം കാംക്ഷിക്കുന്നവര്‍ക്ക് അവസരമൊരുക്കുമെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം സഭയുടെ ഈ നിലപാട് അപ്രസക്തമാണെന്നാണ് മുതിര്‍ന്ന ടോറി നേതാക്കള്‍ പറയുന്നത്. അറിവോ വൈദഗ്ദ്ധ്യമോ ഇല്ലാത്ത കാര്യങ്ങളില്‍ സമയം മെനക്കെടുത്തുന്നതിനേക്കാള്‍ ക്രിസ്തീയ മൂല്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് സഭ ചെയ്യേണ്ടതെന്ന് മുന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ സര്‍ ജെറാള്‍ഡ് ഹോവാര്‍ത്ത് പറഞ്ഞു.

എന്‍എച്ച്എസ് ആശുപത്രികള്‍ ശസ്ത്രക്രിയാ ടാര്‍ജറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ജിപി റഫറലുകളുടെ അടിസ്ഥാനത്തില്‍ ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി എത്തുന്ന രോഗികള്‍ ഇപ്പോള്‍ പരമാവധി പരിധിയായ 18 ആഴ്ചകള്‍ക്കും ശേഷവും ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോണ്‍-അര്‍ജന്റ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലര മാസത്തിനു മേല്‍ ചികിത്സ കാത്തിരിക്കുന്നവരുടെ എണ്ണം 500,068 ആയതായാണ് കണക്ക്. 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

2016 ഫെബ്രുവരിക്ക് ശേഷം ആശുപത്രികള്‍ക്ക് ശസ്ത്രക്രിയകള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രിലില്‍ ആറു മാസത്തെ കാത്തിരിപ്പ് സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കാനായത് 87.5 ശതമാനം രോഗികള്‍ക്ക് മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അര മില്യനിലേറെ രോഗികള്‍ ഇപ്പോഴും ചികിത്സ ലഭിക്കാതെ കാത്തിരിക്കുകയാണെന്നത് വളരെ ദുഃഖകരമാണെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വൈസ് പ്രസിഡന്റ് ഇയാന്‍ ഏര്‍ഡ്‌ലി പറഞ്ഞു. 2008ലുണ്ടായതിനൊപ്പമാണ് എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍. മുന്‍നിര ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും ഇപ്രകാരം സംഭവിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ ഭൂരിപക്ഷം ആളുകളും ഒരു കണ്‍സള്‍ട്ടന്റ് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലുള്ളവരാണ്. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരാണ് ഇവരില്‍ മിക്കവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിന്റര്‍ സമ്മര്‍ദ്ദം മൂലമുണ്ടായ ഈ വലിയ ബാക്ക്‌ലോഗില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാനാണ് എന്‍എച്ച്എസ് പദ്ധതിയെന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ജങ്ക് ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സ് പ്ലാസ്റ്റിക് സ്‌ട്രോയുടെ ഉപയോഗം നിര്‍ത്തുന്നു. യുകെയിലെ എല്ലാ സ്‌റ്റോറുകളില്‍ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ സമീപനങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടാണ് കമ്പനിയുടെ പുതിയ നീക്കം. മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ദിവസവും ഉണ്ടാകുന്ന പ്ലാസ്റ്റിക് മാല്യന്യങ്ങളുടെ വലിയൊരു ശതമാനവും ഇതോടെ ഇല്ലാതാവും. 1,361 ബ്രാഞ്ചുകളില്‍ നിന്നായി ദിവസം 1.8 മില്യണ്‍ സ്‌ട്രോകളാണ് പുറന്തള്ളുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് രംഗത്ത് വന്നു. പുതിയ നീക്കം പരിസ്ഥിതി സംരക്ഷണത്തിനുള്ള വലിയ സംഭാവനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്. മക്‌ഡൊണാള്‍ഡ്‌സിന്റെ തീരുമാനം ഇതര വന്‍കിട കമ്പനികള്‍ക്ക് മാതൃകയാക്കാവുന്ന നടപടിയാണെന്നും മൈക്കിള്‍ ഗോവ് കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പകരമായി പേപ്പര്‍ സ്‌ട്രോകളായിരിക്കും ഇനി കമ്പനി ഉപയോഗിക്കുക. ഇത് നിര്‍മ്മിക്കുന്ന രണ്ട് കമ്പനികളുമായി ഉടന്‍ കരാറിലെത്തുമെന്ന് മക്‌ഡൊണാള്‍ഡ് അറിയിച്ചു. പേപ്പര്‍ സ്‌ട്രോകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് കമ്പനി നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. ഉപഭോക്താക്കള്‍ പൂര്‍ണ സംതൃപ്തി അറിയിച്ചതോടെയാണ് കമ്പനി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മക്‌ഡൊണാള്‍ഡിന് പുറമെ ബര്‍ഗര്‍ കിംഗ്, ജെഡി വെതര്‍സ്പൂണ്‍, കോസ്റ്റ കോഫി, പിസ്സ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളും പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു.

സമീപകാലത്ത് കടലിലെത്തുുന്ന മാലിന്യങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധവനവാണ് ഉണ്ടായിരിക്കുന്നത്. മത്സ്യങ്ങളുടെയും ഇതര കടല്‍ ജീവികളുടെയും ആവാസവ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ട് മുതല്‍ പന്ത്രണ്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ വര്‍ഷവും കടലില്‍ തള്ളുന്നത്. ഇതേ രീതി തുടര്‍ന്നാല്‍ 2050ഓടെ കടലില്‍ മത്സ്യത്തേക്കാള്‍ കൂടുതല്‍ മാലിന്യമാവും ഉണ്ടാവുകയെന്ന് യുഎന്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ പ്ലാസ്റ്റിക് നിരോധന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഒഴിവാക്കാന്‍ കഴിയുന്ന എല്ലാതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളും മാര്‍ക്കറ്റില്‍ പിന്‍വലിപ്പിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. കഴിഞ്ഞ മാസം യൂറോപ്യന്‍ യൂണിയനും പ്ലാസ്റ്റിക് നിരോധന നിയമനം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

വ്യാഴാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാല്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സൈനികള്‍ ഔറംഗസേബിനെ കൊല്ലുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ പുല്‍വാമയിലെ ഗുസൂ കാടിനുളളിലായിരുന്നു ക്രൂരതയൂം വീഡിയോ പിടുത്തവും.

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഔറംഗസേബിനെ തീവ്രവാദികള്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കാം. വെടിവെച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആയിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. നീല ജീന്‍സും ടി ഷര്‍ട്ടും ധരിച്ച നിലയിലുള്ള സൈനികനോട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ജോലിയെക്കുറിച്ചും പോസ്റ്റിംഗിനെ കുറിച്ചും പങ്കെടുത്ത ഏറ്റുമുട്ടലുകളെ കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്. വെള്ളിയാഴ്ചയായിരുന്നു വീഡിയോ പുറത്തുവന്നത്.

വ്യാഴാഴ്ച രാവിലെ ഈ ആഘോഷിക്കാന്‍ രാജൗരി ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സൈനികന്‍ തീവ്രവാദികളുടെ പിടിയില്‍ പെട്ടത്. പുല്‍വാമയിലെ കോലമ്പോറയില്‍ വെച്ചായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഇരയായത്. പിന്നീട് ഇവിടെ നിന്നും 10 കിലോമീറ്റര്‍ മാറി ഗുസ്സു ഗ്രാമത്തില്‍ പോലീസും സൈന്യവും നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും ആയിരുന്നു വെടിയേറ്റത്. 2017 ഒക്‌ടോബറില്‍ കൊലപ്പെടുത്തിയ വാസീംഷായുടെ കൊലപാതകത്തിനുള്ള പ്രതികാരമെന്നാണ് വീഡിയോയില്‍ തീവ്രവാദികള്‍ പറയുന്നത്. ഹിന്ദിയിലും ഉറുദുവിലുമാണ് തീവ്രവാദികള്‍ ഔറംഗസേബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

ജോലിയെക്കുറിച്ചും ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്നും സൂപ്പര്‍വൈസിംഗ് ഓഫീസറുടെ പേരെന്താണെന്നുമെല്ലാം ഓഫീസര്‍ മേജര്‍ ശുക്‌ളയുമായി പെട്രോളിംഗിന് പോകാറുണ്ടോയെന്നും തീവ്രവാദികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച ചോദിക്കുന്നു. പിതാവിന്റെ പേര് മൊഹമ്മദ് ഹനീഫ് എന്നാണെന്നും പൂഞ്ചില്‍ നിന്നുമാണ് താന്‍ വന്നതെന്നും മേജര്‍ ശുക്‌ളയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും വിനയത്തോടെ മറുപടി പറയുന്നു. ഷായ്ക്ക് എതിരേ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്.

ഹിന്ദി സംസാരിക്കുന്ന ഇസ്‌ളാമികള്‍ കൂടുതലുള്ള പൂഞ്ചിലെ ആട്ടിടയന്മാരുടെ മേഖലയില്‍ നിന്നുമാണ് ഔറംഗസേബ് വരുന്നത്. 4 ജമ്മുവില്‍ നിന്നുള്ള ഷോപിയാനിലെ ഷദിമാര്‍ഗ്ഗിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലാണ് ഔറംഗസേബ് ആദ്യം നിയോഗിതനായത്. രാവിലെ 9 മണിയോടെ കാറില്‍ വരികയായിരുന്ന ഔറംഗസേബിന്റെ വാഹനം തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്‍ ഡ്രൈവറെ ഇറക്കിവിട്ട ശേഷമാണ് ഔറംഗസേബിനെ കൊണ്ടുപോയത്. ഏപ്രില്‍ 30 ന് കൊല്ലപ്പെട്ട ഹിസ്ബുള്‍ തീവ്രവാദി സമീര്‍ ടൈഗറും കമാന്റര്‍ സദ്ദാം പഡ്ഡാറും ഉള്‍പ്പെടെ അഞ്ചു പേരെ ഇല്ലാതാക്കിയ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ അനേകം എന്‍കൗണ്ടറുകളില്‍ ഔറംഗസേബ് പങ്കാളിയായിട്ടുണ്ട്.

 

വിദ്യാഭ്യാസ വായ്പയെടുക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമം പഠിക്കുന്നവരേക്കാള്‍ കൂടൂതല്‍ പണം തിരിച്ചടക്കേണ്ടതായി വരുന്നുവെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി. ജോലിയിലെത്തിയാല്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന അഭിഭാഷകര്‍ക്കും ബാങ്കിംഗ് ജോലിയിലെത്തുന്നവര്‍ക്കും താരതമ്യേന കുറഞ്ഞ തുകയാണ് വായ്പായിനത്തില്‍ തിരിച്ചടക്കേണ്ടി വരുന്നത്. അതേസമയം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പഠന ശേഷം ഇവരേക്കാള്‍ 19,000 പൗണ്ടോളം അധികം നല്‍കേണ്ടി വരുന്നതാണ് സമിതി വിലയിരുത്തി.

മെയില്‍ നഴ്‌സുമാരും മിഡൈ്വഫുമാരും 133,000 പൗണ്ട് തിരിച്ചടക്കുമ്പോള്‍ മെയില്‍ ഫിനാന്‍സിയര്‍മാര്‍ 120,000 പൗണ്ടും അഭിഭാഷകര്‍ 114,000 പൗണ്ടും മാത്രമാണ് തിരിച്ചടക്കുന്നത്. സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമാക്കി കുറച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ മേലുള്ള ഭാരം കുറയ്ക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ഫീസുകളും ലോണുകളും ശരിയായ വിധത്തിലുള്ളതല്ലെന്ന വിമര്‍ശനം കമ്മിറ്റി നടത്തിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന രീതി പോലും വളരെ മോശമാണ്. അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഒരു ഏകീകൃത വ്യവസ്ഥയാണ് ഇതിനായി നടപ്പാക്കേണ്ടതെന്ന് കമ്മിറ്റി ചെയര്‍മാന്‍ ലോര്‍ഡ് ഫോര്‍സിത്ത് ഓഫ് ഡ്രംലീന്‍ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന സ്‌റ്റേജ് ഷോ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഷോയുടെ അണിയറ പ്രവര്‍ത്തകന്‍. മോഹന്‍ ലാല്‍ ഫാന്‍സ് വെബ് പേജിലൂടെയാണ് സിറാജ് ഖാന്റെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

മോഹന്‍ ലാല്‍ നടത്തിയത് ലാലിസം ആണെന്നും നടി പ്രയാഗ മാര്‍ട്ടിനൊപ്പം ആലപിച്ച യുഗ്മ ഗാനം  നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. മോഹന്‍ ലാലിന്റെ ഈ വീഡിയോയും വൈറലായിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു..

ഞാൻ സിറാജ് ഖാൻ ആർട്ടിസ്റ്റ് മാനേജർ, CPC യുടെ ഒരു മെമ്പർ കൂടിയാണ് വിവാദമായ ഓസ്‌ട്രേലിയൻ മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ അത് എന്നെ അറിയുന്നവർക്ക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2സ്കിറ്റും ആണ്, അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ്‌ മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രേക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.

തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ്‌ ഇടുന്നത്. ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ G.S.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടർച്ചയായി ഡാൻസും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ്‌ റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത്. നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കാണം.

12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക്‌ ചെയ്ത ഒരു പരിചയം കൊണ്ട് മാത്രം ഞാൻ ഒന്ന് ഉറപ്പിച്ചു പറയാം. ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം മാത്രമാണ് അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം. മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്…?

 

RECENT POSTS
Copyright © . All rights reserved