പെര്‍ത്ത്: ബ്രിട്ടനും ഓസ്‌ട്രേലിയക്കുമിടയില്‍ നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വീസിന് തുടക്കമിട്ട് ക്വാണ്ടാസ് എയര്‍ലൈന്‍. പെര്‍ത്തില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 6.45ന് പറന്നുയര്‍ന്ന ക്യുഎഫ്9 ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് ചരിത്രത്തിലേക്ക് കുതിക്കുന്നത്. പുലര്‍ച്ചെ 5 മണിയോടെ ഹീത്രൂവിലെത്തുന്ന വിമാനം ഉച്ചക്ക് 1 മണിയോടെ തിരികെ യാത്രയാരംഭിക്കും. നാളെ പുലര്‍ച്ചെ വിമാനം പെര്‍ത്തില്‍ തിരിച്ചെത്തും. പെര്‍ത്തില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുന്ന വിമാനങ്ങള്‍ സാധാരണയായി 20 മുതല്‍ 21 മണിക്കൂര്‍ വരെയാണ് സമയമെടുക്കാറുള്ളത്. അബുദാബി, ദുബായ്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഇവയ്ക്ക് സ്റ്റോപ്പ് ഓവറുകളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ആദ്യമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നോണ്‍സ്റ്റോപ്പ് വിമാന സര്‍വീസ് അവതരിപ്പിച്ചിരിക്കുന്നത്. 17 മണിക്കൂറാണ് വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം.
14,498 കിലോമീറ്ററാണ് (9000 മൈല്‍) ഈ സമയത്തിനുള്ളില്‍ വിമാനം താണ്ടുന്നത്. ബോയിംഗ് 747നേക്കാള്‍ ഇന്ധനക്ഷമതയുള്ള മോഡല്‍ എന്നതും മികച്ച ക്യാബിന്‍ സൗകര്യങ്ങളുമാണ് 787-9 ഡ്രീംലൈനറിനെ ഈ റൂട്ടില്‍ സര്‍വീസിനായി തെരഞ്ഞെടുക്കാന്‍ കാരണം. ഈ സര്‍വീസ് ലോകത്തെ ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകളില്‍ രണ്ടാമത്തേതാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓക്ക്‌ലാന്‍ഡ് സര്‍വീസാണ് ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ സര്‍വീസ് 14,529 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നതെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പറയുന്നു.
ഓസ്‌ട്രേലിയക്കും ബ്രിട്ടനുമിടയില്‍ വിമാന റൂട്ട് 1935ലാണ് നിലവില്‍ വരുന്നത്. കാന്‍ഗരൂ റൂട്ട് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പത്ത് പ്രധാന സ്റ്റോപ്പ്ഓവറുകളും 21 റീഫ്യൂവലിംഗ് സ്റ്റോപ്പുകളും ഇതിന് ഉണ്ടായിരുന്നു. 1938ല്‍ 9 ദിവസം നീളുന്ന ഫ്‌ളൈറ്റുകള്‍ സിഡ്‌നിക്കും സൗത്താംപ്റ്റണുമിടയില്‍ ആരംഭിച്ചു. ഫ്‌ളൈയിംഗ് ബോട്ടുകള്‍ എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. ഏറെ ക്യാബിന്‍ സ്‌പേസുണ്ടായിരുന് ഈ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഇറങ്ങി നടക്കാനും പുകവലിക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള വിമാന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1971ല്‍ മാത്രമാണ് ആരംഭിച്ചത്.
ഒട്ടേറെ ദിവസങ്ങള്‍ നീളുന്ന യാത്രയില്‍ നിന്ന് വെറും 17 മണിക്കൂറുകള്‍ മാത്രം നീളുന്ന ഒറ്റ ഫ്‌ളൈറ്റിലേക്ക് ഈ റൂട്ടിലെ യാത്ര മാറിയിരിക്കുകയാണ്. ചരിത്രപരമെന്നാണ് ഇതിനെ എയര്‍ലൈന്‍ മേഖലയിലുള്ളവര്‍ വിശേഷിപ്പിക്കുന്നത്. സിഡ്‌നിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നോണ്‍സ്‌റ്റോപ്പ് സര്‍വീസ് തുടങ്ങാന്‍ പുതിയ സര്‍വീസ് ക്വാണ്ടാസിന് പ്രചോദനമാകുമോ എന്ന ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍ ലാഭകരമാകുമോ എന്നതിന്റെ പരീക്ഷണം കൂടിയാണ് ഇതിലൂടെ നടക്കുന്നതെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ജോണ്‍ സ്ട്രിക്ക്‌ലാന്‍ഡ് പറയുന്നു.
ഞായറാഴ്ച മുതല്‍ യുകെയുടെ സമയക്രമം മാറുന്നു. നാളെ മാര്‍ച്ച് 25 ഞായറാഴ്ച മുതല്‍ യുകെ ഗ്രീന്‍വിച്ച് മീന്‍ ടൈമില്‍ നിന്ന് ബ്രിട്ടിഷ് സമ്മര്‍ ടൈമിലേക്ക് മാറുകയാണ്. ഈ മാറ്റം വരുന്നതോടെ നിലവിലെ സമയത്തിനേക്കാളും ഒരു മണിക്കൂര്‍ മുന്നിലായിരിക്കും യഥാര്‍ത്ഥ സമയം. സമയമാറ്റം മുന്നില്‍ കണ്ട് എല്ലാവരും ഇന്ന് രാത്രി ഉറങ്ങുന്നതിന് മുന്‍പ് തന്നെ വീട്ടിലുള്ള ക്ലോക്കുകളില്‍ മാറ്റം വരുത്തിയാല്‍ പകല്‍ സമയത്തെ വിലപ്പെട്ട ഒരു മണിക്കൂര്‍ നഷ്ടമാകില്ല. കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളുമെല്ലാം ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യപ്പെടുമെങ്കിലും വീടുകളിലെ അനലോഗ് ക്ലോക്കുകളുടെ സമയക്രമം നമ്മള്‍ തന്നെ മാറ്റേണ്ടിയിരിക്കുന്നു.
ഗ്രീന്‍വിച്ച് മീന്‍ ടൈമില്‍ നിന്ന് ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക് മാറുന്നതോടെ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കും. സുര്യന്‍ അസ്തമിക്കാന്‍ വൈകുന്നതോടെ പലരുടെയും വിലപ്പെട്ട ഉറക്കത്തിന്റെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യം കുറയും. സമയം മാറുന്നതിലെ പ്രധാന പ്രശ്‌നവും ഉറക്കം നഷ്ട്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നതാണ്. സമയമാറ്റം ഔദ്യോഗികമായി സംഭവിക്കുക മാര്‍ച്ച് 25 ഞായര്‍ പുലര്‍ച്ചെ ഒരു മണിക്കാണ്. മാറ്റത്തിന് ശേഷം നമ്മുടെ ക്ലോക്കുകളില്‍ ഇപ്പോഴുള്ള സമയത്തേക്കാളും ഒരു മണിക്കൂര്‍ മുന്നിലായിരിക്കും യഥാര്‍ത്ഥ സമയം. ഒക്ടോബറില്‍ കൂടുതല്‍ ലഭിച്ചിരുന്ന ഉറക്കം ഇതോടു കൂടി ഇല്ലാതാകുമെന്ന് ചുരുക്കം. ഒക്ടോബര്‍ മാസത്തിലുള്ള രാത്രി ദൈര്‍ഘ്യത്തേക്കാള്‍ ഒരു മണിക്കൂറോളം ഇനിമുതല്‍ കുറയും. സമയത്തില്‍ വരുന്ന മാറ്റങ്ങളുമായ ജനങ്ങള്‍ താദാത്മ്യം പ്രാപിക്കാന്‍ ഒരാഴ്ച്ചയെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്. നിലവില്‍ വൈകിയുറങ്ങുന്നവര്‍ പുതിയ മാറ്റവുമായി പൊരുത്തപ്പെടാന്‍ ഒരാഴ്ച്ചയില്‍ കൂടുതലെടുക്കുമെന്നും വിലയിരുത്തുപ്പെടുന്നു.
ഒരു മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നത് പോലും ഗൗരവമേറിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സമയ ക്രമം മുന്നോട്ട് പോകുന്ന ഘട്ടങ്ങള്‍ റോഡപകടങ്ങളുടെ നിരക്കില്‍ ചെറിയ വര്‍ദ്ധനവുണ്ടാകുന്നതായി കണക്കുകള്‍ പറയുന്നു. ഉറക്കം നഷ്ടപ്പെടുന്ന ഘട്ടങ്ങളുണ്ടാകുന്നുവെന്ന് തോന്നുകയാണെങ്കില്‍ സ്ലീപ് കൗണ്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഉപകാരപ്രദമായേക്കാം.
സ്ലീപ് കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ വായിക്കാം.
സാധാരണ തെരഞ്ഞെടുക്കുന്ന സമയത്തേക്കാളും നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുക. പുതിയ സമയക്രമത്തിലെ മാറ്റത്തെ ബാധിക്കാത്ത വിധത്തില്‍ ഉറക്കത്തെ ക്രമീകരിക്കാന്‍ ഇതു വഴി കഴിയും. സാധാരണ ഞായര്‍ ദിവസങ്ങളിലെപ്പോലെ തന്നെ ആവശ്യാനുസൃതമുള്ള ഉറക്ക സമയം കണ്ടെത്തുവാന്‍ ശ്രമിക്കുക. വളരെ സോഫ്റ്റായതും പരുക്കനായതും ചെറുതും പഴയതുമായ ബെഡുകളില്‍ സുഖ നിദ്ര സാധ്യമാകില്ല. 7 വര്‍ഷത്തിലധികം പഴക്കം ചെന്ന ബെഡാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് മാറ്റുക. കിടപ്പുമുറികളില്‍ കഴിവിന്റെ പരമാവധി വെളിച്ചെ കുറയ്ക്കാന്‍ ശ്രമിക്കുക.
പുറത്ത് ഇരുട്ടുള്ള സമയങ്ങളില്‍ മുറിക്കകത്ത് വലിയ പ്രകാശത്തിലുള്ള ബള്‍ബുകള്‍ ഓണ്‍ ചെയ്യാതിരിക്കുക. നല്ല ഉറക്കം ലഭിക്കുന്ന കാര്യങ്ങള്‍ ശീലമാക്കുക. മദ്യവും ഇതര ലഹരി ഉപയോഗങ്ങളുമെല്ലാം കുറച്ചുകൊണ്ടു വരികയും വായന പോലുള്ള കാര്യങ്ങള്‍ ശീലമാക്കുകയും ചെയ്യുക. കിടക്കുന്നതിന് മുന്‍പ് ഇളം ചൂടുള്ള പാല്‍ കുടിക്കുന്നതും നന്നാവും.
തോമസുകുട്ടി ഫ്രാന്‍സിസ്, ലിവര്‍പൂള്‍
ലിവര്‍പൂള്‍: പഴമയും പാരമ്പര്യവും കൊണ്ട് ക്രൈസ്തവികതയെ പാലൂട്ടി വളര്‍ത്തിയ ഇംഗ്ലണ്ടിലെ ഒരു പഴയ തുറമുഖ പട്ടണമാണ് ലിവര്‍പൂള്‍. ആ ലിവര്‍പൂള്‍ മണ്ണിലിതാ ഒരു കുടിയേറ്റ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. കാലദേശ ഭേദമന്യേ ക്രൈസ്തവ മക്കളുടെ തനതായ വിശ്വാസ അനുഷ്ഠാനങ്ങളെ തങ്ങളുടെ ഭാഗവാക്കുകളാക്കുന്ന ഈ പവിത്ര ഭൂമിയില്‍ ഇതാ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭ്യമായിരിക്കുന്നു. അതെ, Liverpool Litherland ലുള്ള ‘OUR LADY QUEEN OF PEACE’ എന്ന ദേവാലയം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ മക്കള്‍ക്ക് ഇനി സ്വന്തം.
ഒരു ബില്യന്‍ പൗണ്ട് വിലമതിക്കുന്ന ഈ വലിയ ആധുനിക ദേവാലയം കേരളീയരായ സഭാമക്കള്‍ക്ക് ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സഭ വെറും ഒരു പൗണ്ടിനാണ് നല്‍കിയിരിക്കുന്നുവെന്നുള്ളത് തികച്ചും പ്രസ്താവ യോഗ്യമാണ്. ഏകദേശം ഒരു ഏക്കറില്‍ ഏറെ വിസ്തൃതിയുള്ള ഒരു വലിയ കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തിലുള്ള മനോഹരമായ ഈ ദേവാലയം വിളങ്ങി നില്‍ക്കുന്നത്. അഞ്ഞൂറില്‍പരം വിശ്വാസികള്‍ക്ക് ഒന്നിച്ച് തിരുകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍ വേണ്ട സ്ഥല സൗകര്യവും ഇതിനുള്ളിലുണ്ട്. ദേവാലയത്തിന് ചുറ്റും കാര്‍പാര്‍ക്കിങ് സൗകര്യം. ദേവാലയത്തോടു ചേര്‍ന്നു തന്നെയാണ് വൈദികര്‍ക്കുള്ള താമസ സൗകര്യവും. കൂടാതെ അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന വലിയ ഹാള്‍, അതിനനുസൃതമായ സ്റ്റേജുമൊക്കെ ഈ ദേവാലയത്തോട് ചേര്‍ന്നുണ്ട്.
നാളെ, മാര്‍ച്ച് 25 ഞായര്‍; ആഗോള ക്രൈസ്തവ സമൂഹം യേശു നാഥന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ മഹനീയമായ ഓര്‍മ്മ പുതുക്കുന്ന ‘ഓശാനതിരുനാള്‍’ ആചരിക്കുകയാണ്. നാളെ നടത്തപ്പെടുന്ന ആഘോഷപൂര്‍ണ്ണവും, ഭക്തിസാന്ദ്രവുമായ ഓശാന തിരുനാള്‍ തിരുകര്‍മ്മങ്ങളിലൂടെയാണ് ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ തങ്ങളുടെ ഈ ദേവാലയത്തിലെ പ്രഥമ തിരുകര്‍മ്മത്തിന് നാന്ദി കുറിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിന്റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനം കൂടിയായ നാളെ തന്നെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള തങ്ങളുടെ ഈ ദേവാലയത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്നുവെന്ന അതീവ സന്തോഷത്തിലാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. ‘ഇതൊരു ദൈവനിശ്ചയം തന്നെ’. നാളത്തെ സുദിനം ഈ വിശ്വാസി സമൂഹത്തിന് ഒരു ഇരട്ടി മധുരമായി മാറ്റപ്പെടുകയാണ്.
ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം മെയ് 12ന് ശനിയാഴ്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹുമാനപ്പെട്ട വൈദികരുടെയും സന്യാസിനി സമൂഹത്തിന്റെയും മഹനീയമായ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നതാായിരിക്കും. അന്നേദിവസം ഈ സമൂഹത്തിലെ ഒരു ഡസനോളം കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടുന്നതാണ്. ക്രൈസ്തവികതയുടെ ക്യാപ്പിറ്റല്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ മണ്ണില്‍, തങ്ങള്‍ക്ക് പൈതൃകമായി കിട്ടിയിരിക്കൂന്ന വിശ്വാസത്തിന്റെ വേരുറപ്പിക്കുവാനും അതിലൂടെ ഇങ്ങനെയൊരു വലിയ ദേവാലയം സ്വന്തമായി ലഭിക്കുവാനും കഴിഞ്ഞത് ഒരു യാദൃശ്ചികതയല്ല. മറിച്ച്, ഇതൊരു സ്വര്‍ഗ്ഗീയ നിശ്ചയം തന്നെ എന്നുറപ്പിച്ചു പറയാന്‍ കഴിയും.
ഒന്നര പതിറ്റാണ്ടു പിന്നിടുകയാണ് കേരളീയരായ കത്തോലിക്കാ സമൂഹം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലും കുടിയേറിയിട്ട്. 2001 കാലഘട്ടത്തില്‍ ഒരു മലയാളി വൈദികന്‍ ആദ്യമായി ഇവിടെ നമ്മുടെ മാതൃ ഭാഷയില്‍ തന്നെ ദിവ്യബലി അര്‍പ്പിച്ചിരുന്നൂ. പിന്നീട് 2002 ന്റെ തുടക്കത്തോടുകൂടി ലിവര്‍പൂളിലെ ഫസാക്കേര്‍ലി ഭാഗത്തും മറ്റുമായി കുടിയേറിയിരുന്നഏതാനും കുടുംബങ്ങള്‍ രൂപം കൊടുത്ത പ്രാര്‍ത്ഥനാ കൂട്ടായ്മയിലൂടെയാണ് ലിവര്‍പൂളിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ എളിയ തുടക്കം. 2003 ജൂണ്‍ മാസം 27 ഞായര്‍, ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട ‘ദുക്‌റാന’തിരുനാള്‍ തിരുക്കര്‍മങ്ങളിലൂടെ ഈ വലിയ സമൂഹത്തിന്റെ ഇവിടെ വരെയുള്ള വളര്‍ച്ചയുടെ, അതിനായുള്ള പ്രയാണത്തിന്റെ തുടക്കംകുറിക്കപ്പെട്ടു. അങ്ങനെ തങ്ങളുടെ തനതായ പാരമ്പര്യ വിശ്വാസ അനുഷ്ഠാന കര്‍മ്മങ്ങളിലൂടെ കൈവരിക്കപ്പെട്ട ആത്മീയ ഉണര്‍വ്വിലൂടെ, അതു പകര്‍ന്നു നല്‍കാനെത്തിയ അജപാലകരിലൂടെ ലിവര്‍പൂള്‍ കേരളാ കാത്തലിക് കമ്മ്യൂണിറ്റി (LKCC)എന്ന പേരില്‍ ഒരു വലിയ വിശ്വാസ സമൂഹമായി മാറുവാന്‍ കഴിഞ്ഞിരിക്കുന്നു.
ഇന്ന് പൊതുവെ ലിവര്‍പൂള്‍ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും Liverpool, Fazakerly, Whiston, St.Helense, Warrington, Wigan & South Port എന്നീ വലുതും ചെറുതുമായ സീറോ മലബാര്‍ സഭാ മക്കളുടെ കൂട്ടായ്മയാണ് ഇന്ന് ഒരു ഇടയന്റെ കീഴില്‍ ഒരു വലിയ ആരാധനാലയത്തില്‍ ബലിയര്‍പ്പണത്തിനായി ഒത്തു ചേരുന്നത്. ഇങ്ങനെ ഒരു ദേവാലയം ഈ വലിയ സമൂഹത്തിന് സ്വന്തമാക്കാന്‍ നിതാന്ത പരിശ്രമം നടത്തി, ഒരു ജനതയുടെ ചിരകാലഭിലാഷം സഫലീകൃതമാക്കിയത് ഇടവക വികാരി ബഹുമാനപ്പെട്ട ജിനോ അരീക്കാട്ട് അച്ചന്‍ തന്നെയാണ്. ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അകമഴിഞ്ഞ പിന്തുണയും, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mahonന്റെയും ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തിന്റെ ആകെ തുകയാണ് ഈ ആരാധനാലയം.
1965ല്‍ പണികഴിക്കപ്പെട്ടതാണ് മനോഹരമായ ഈ ദേവാലയം. കേവലം അരനൂറ്റാണ്ടു പിന്നിടുമ്പോഴും ദേവാലയത്തിന്റെ മനോഹാരിതയ്ക്ക് തെല്ലും മങ്ങലേല്‍ക്കാതെ പ്രശോഭിതയായി നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാനാവില്ല. ഈ ദേവാലയത്തിലെ തിരുക്കര്‍മങ്ങളുടെ ക്രമീകരണങ്ങള്‍ക്കും മറ്റുമായി ബഹു: ജിനോ അച്ചനോടൊപ്പം റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, ജോ ജോസഫ്, ജോര്‍ജ് ജോസഫ്, ബിനു തോമസ് എന്നീ ട്രസ്റ്റിമാരും, ഊര്‍ജ്ജസ്വലരായ ഒരു പറ്റം കമ്മറ്റിയംഗങ്ങളും അക്ഷീണം യത്‌നിച്ചുവരുന്നു. ഇവരോടൊപ്പം ഈ വലിയ സമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ ഉപകരണങ്ങളായിത്തീര്‍ന്ന മുന്‍കാല ഭരണസമിതിയംഗങ്ങളും ഉണര്‍വ്വേകി നിലകൊള്ളുന്നൂ.
ഇന്ന് സത്യവിശ്വാസത്തതിനുനേരെ ആധുനിക ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യാനുഷ്ഠാങ്ങളുമൊക്കെ ഇളം തലമുറയ്ക്ക് പകര്‍ന്നു കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. നാളെ ഞായര്‍ ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് സമാധാനത്തിന്റെ രാജ്ഞിക്ക് ഭക്തിനിര്‍ഭരമായ ജപമാല സമര്‍പ്പിക്കും. തുടര്‍ന്ന് 3.30ന് ആഘോഷമായ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദേവാലയത്തിനെ വലം വെച്ചുകൊണ്ട് കുരുത്തോല പ്രദക്ഷിണം നടത്തപ്പെടും.
വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങള്‍.
*പെസഹാ വ്യാഴം
O4.30 pm ആരാധന, 05.30 PM വിശുദ്ധ കുര്‍ബ്ബാന
( കുട്ടികളുടെ കാലു കഴുകല്‍, അപ്പം മുറിക്കല്‍) വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ആരാധന ആരംഭിക്കുന്നു. രാത്രി മുഴുവന്‍ ആരാധന.
*ദു:ഖവെള്ളി
രാവിലെ 09.30 ന് തിരുകര്‍മ്മങ്ങള്‍, ആഘോഷമായ കുരിശിന്റെ വഴി..
*ദു:ഖശനി – രാവിലെ 09.30 ന് വി.കുര്‍ബ്ബാന
(തിരിയും വെള്ളവും വെഞ്ചിരിക്കല്‍)
* ഈസ്റ്റര്‍ കുര്‍ബ്ബാന
ശനിയാഴ്ച രാത്രി 8.00 മണിക്ക്
പുതിയ ദേവാലയത്തിന്റെ അഡ്രസ്സ്
OUR LADY QUEEN OF PEACE CHURCH, LITHERLAND
74 KIRKSTONE R0AD WEST, LITHERLAND
L21 0EQ
ഷോട്ട് ഗണ്ണും 200 തിരകളുമായി സ്‌കൂളിലെത്തിയ 15കാരന്റെ മനസുമാറിയതോടെ ഒഴിവായത് വന്‍ ദുരന്തം. 12-ബോര്‍ ഷോട്ട്ഗണ്ണുമായി നനീറ്റണിലെ ഹയം ലെയിന്‍ സ്‌കൂളിലെത്തിയ ശേഷം 999ല്‍ വിളിച്ച് അറിയിച്ച വിദ്യാര്‍ത്ഥിക്ക് സെപ്റ്റംബറില്‍ വാര്‍വിക്ക് ക്രൗണ്‍ കോര്‍ട്ട് ആറ് വര്‍ഷത്തെ തടവ് വിധിച്ചെങ്കിലും കുട്ടിയെ വെറുതെ വിടാന്‍ ലേഡി ജസ്റ്റിസ് ഹാലെറ്റ് ഇപ്പോള്‍ വിധിച്ചിരിക്കുകയാണ്. കുട്ടിക്ക് ശിക്ഷയേക്കാള്‍ പരിചരണവും ശ്രദ്ധയുമാണ് വേണ്ടതെന്ന് ജഡ്ജ് പറഞ്ഞു. മാതൃകാ പുത്രന്‍ എന്നാണ് ലണ്ടനിലെ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായ ഇവര്‍ പേര് വെളിപ്പെടുത്താത്ത പതിനഞ്ചുകാരനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവമുണ്ടായത്. വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷോട്ട്ഗണ്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ ആരുമില്ലാത്ത സ്ഥലം കണ്ടെത്തി തോക്ക് ലോഡ് ചെയ്യാന്‍ കുട്ടി ശ്രമിച്ചു. പെട്ടെന്ന് തന്നെ താന്‍ ചെയ്യാനുദ്ദേശിച്ച കാര്യത്തെക്കുറിച്ച് ബോധവാനായ കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 999ലേക്ക് വിളിക്കുകയും സ്‌കൂളിലെത്തിയ തന്റെ കയ്യില്‍ ഷോട്ട്ഗണ്ണും തിരകളുമുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും രാവിലെ അകാരണമായി ദേഷ്യം തോന്നിയതിനാല്‍ ആര്‍ക്കെങ്കിലും നേരെ ഉപയോഗിക്കാനാണ് തോക്കെടുത്തതെന്നുമാണ് 999 ഓപ്പറേറ്ററോട് ഇയാള്‍ പറഞ്ഞത്.
കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്ക് കൊണ്ടുവന്നതെന്നും തിരകളും ഒരു കത്തിയും തന്റെ കയ്യില്‍ ഉണ്ടെന്നും അവന്‍ വെളിപ്പെടുത്തി. ഒരു നിമിഷത്തേക്ക് ചിന്തിച്ചിരുന്നില്ലെങ്കില്‍ ഹീനമായ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാമായിരുന്ന സംഭവം ഉണ്ടാകുമായിരുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം തടവുശിക്ഷ വിധിച്ചുകൊണ്ട് ജ്ഡജ് ആന്‍ഡ്രൂ ലോക്ക്ഹാര്‍ട്ട് ക്യുസി പറഞ്ഞത്. എന്നാല്‍ തോക്ക് ഉപയോഗിക്കാന്‍ വളരെ ചുരുങ്ങിയ നേരത്തേക്കുള്ള ചിന്ത മാത്രമേ ഇയാള്‍ക്കുണ്ടായിരുന്നുള്ളുവെന്ന് ജഡ്ജ് ഹാലെറ്റ് കണ്ടെത്തി. പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നുവെന്നും അവര്‍ പറഞ്ഞു.
കുട്ടി കടുത്ത വിഷാദരോഗത്തിനും സോഷ്യല്‍ ആന്‍ക്‌സൈറ്റിക്കും അടിമയായിരുന്നുവെന്നും ജഡ്ജ് ഹാലെറ്റ് പറഞ്ഞു. പ്രത്യേകതരം ഓട്ടിസം കുട്ടിക്കുണ്ടായിരുന്നുവെന്നും മുമ്പ് പലവിധത്തിലുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കുട്ടിയെ ജയിലില്‍ നിന്ന് മോചിതനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവന്റെ മേലുണ്ടായിരുന്ന കുറ്റവാളി എന്ന മേല്‍വിലാസം മാറിയതില്‍ സന്തോഷമുണ്ട്. ഇനി അവന് ആവശ്യമായ പരിചരണം നല്‍കാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
50 മൈല്‍ സോണില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ അപകടം വരുത്തിയ ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ. 27കാരനായ ഇന്ത്യന്‍ വംശജന്‍ വരണ്‍ജ്യോത് സിങ് കന്‍ഡോളയ്ക്കാണ് ലെസ്റ്റര്‍ ക്രൗണ്‍ കോടതി കടുത്ത ശിക്ഷ വിധിച്ചത്. ജനുവരി 13 ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. തന്റെ കാമുകിയുമായി നൈറ്റ് ഔട്ടിന് പോയ ശേഷം തിരികെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസിന് സംശയമുണ്ട്. പക്ഷേ ആശുപത്രിയില്‍ വെച്ച് പോലീസുകാര്‍ ശേഖരിച്ച രക്ത സാമ്പിളുകള്‍ പരിശോധിക്കാന്‍ കന്‍ഡോള വിസമ്മതിച്ചതിനാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകട സമയത്ത് ഇയാള്‍ ഏതാണ്ട് 100 മൈല്‍ സ്പീഡിലാണ് വാഹനമോടിച്ചിരുന്നത്. അമിത വേഗതയില്‍ ഒരു വാനിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തുള്ള പോസ്റ്റില്‍ കാറിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാമുകി താന്‍വി മക്വാന സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു.
പോലീസ് ചോദ്യം ചെയ്യുന്നതിനു മുമ്പായി രാജ്യം വിടാനായിരുന്നു കന്‍ഡോളയുടെ തീരുമാനം. ഇതിനായി ഇന്ത്യയിലേക്കുള്ള വണ്‍വേ വിമാന ടിക്കറ്റ് ഇയാള്‍ ബുക്ക് ചെയ്തിരുന്നതായി ലെസ്റ്റര്‍ ക്രൗണ്‍ കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് കടക്കാനുള്ള ഇയാളുടെ തീരുമാനം മുന്‍കൂട്ടി അറിഞ്ഞ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആഷ്ബിക്ക് സമീപമുുള്ള എ 512 പാതയിലാണ്അപകടമുണ്ടായത്. അപകടത്തില്‍ കന്‍ഡോളയുടെ മെഴ്‌സിഡസ് സി200 കാര്‍ കരണം മറിഞ്ഞതായി പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6 വര്‍ഷവും 9 മാസവും വാഹനമോടിക്കുന്നതില്‍ നിന്നും സിങ്-കന്‍ഡോളയെ കോടതി വിലക്കിയിട്ടുണ്ട്. ശിക്ഷാ കാലവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും കോടതി വിധിയില്‍ പറയുന്നു.
അശ്രദ്ധമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായെന്നതാണ് കന്‍ഡോളയ്‌ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. രക്തപരിശോധനയ്ക്കായി സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതും കുറ്റകരമായ പ്രവൃത്തിയായി പോലീസ് കണക്കിലെടുത്തിട്ടുണ്ട്. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നതായി കോടതിയെ അറിയിച്ചിട്ടുണ്ട്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. സംഭവത്തിന് ശേഷം ജനുവരി 26ന് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ചോദ്യം ചെയ്യല്‍ ഫെബ്രുവരി 2ലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ ജനുവരി 27ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
നോട്ടിംഗ്ഹാമില്‍ മലയാളിയായ സിറിയക് ജോസഫിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ശിക്ഷ പ്രഖ്യാപിച്ചു. എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ എം വണ്‍ മിനി ബസ് ദുരന്തത്തിന് കാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് 17 വര്‍ഷം തടവാണ് ശിക്ഷയായി ലഭിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റൈസാര്‍ഡ് മാസീറാക്ക് എന്ന പോളണ്ട് വംശജനായ ഡ്രൈവര്‍ക്ക് 14 വര്‍ഷം തടവും മിനിബസിന് പിന്നില്‍ വന്നിടിച്ച ഫെഡ്എക്‌സ് ലോറിയുടെ ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിന് മൂന്ന് വര്‍ഷവും നാല് മാസവും തടവുമാണ് വിധിച്ചത്. എയില്‍സ്ബറി ക്രൗണ്‍ കോടതിയാണ് ഇവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.
എം വണില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ വാഹനത്തെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ വാഗ്സ്റ്റാഫിന്റെ ലോറി മിനിബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളുടെയും ഇടയില്‍ മിനിബസ് ഞെരിഞ്ഞമര്‍ന്നു. മാസീറാക്ക് മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് സ്ഥിരീകരിച്ചു. വാഗ്സ്റ്റാഫ് തന്റെ വാഹനം ക്രൂസ് കണ്‍ട്രോളിലായിരുന്നു ഓടിച്ചിരുന്നത്. ഇയാള്‍ ഹാന്‍ഡ്‌സ്ഫ്രീയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും വ്യക്തമായി. ഇടിക്കുന്നതിനു തൊട്ടുമുമ്പായി തനിക്കു മുന്നിലുള്ള വാഹനങ്ങള്‍ വാഗ്സ്റ്റാഫ് കണ്ടെങ്കിലും ബ്രേക്ക് ചെയ്യാനോ വാഹനം തിരിക്കാനോ ഇയാള്‍ ശ്രമിച്ചില്ലെന്നും വ്യക്തമായിരുന്നു.
മോട്ടോര്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ വാഹനമാണ് അപകടത്തിന് കാരണമായത്. ഇയാള്‍ അപകടത്തിനു മുമ്പായി രണ്ടു മണക്കൂറോളം അശ്രദ്ധമായി വാഹനമോടിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. സൈഡര്‍ ക്യാനുകള്‍ വാഹനത്തിന്റെ ക്യാബിനില്‍ നിന്ന് കണ്ടെത്തിയത് ഇയാള്‍ ഡ്രൈവിംഗിനിടയില്‍ മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുവെന്ന് കോടതി പറഞ്ഞു. പല തവണ പിടിക്കപ്പെട്ടിരുന്നതിനാല്‍ ഇയാളുടെ പ്രൊഫഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് എട്ട് കൗണ്ടുകളിലും അശ്രദ്ധമായ ഡ്രൈവിംഗിന് നാല് കൗണ്ടുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അശ്രദ്ധമായ ഡ്രൈവിംഗിലൂടെ മരണത്തിന് കാരണമായതില്‍ എട്ട് കൗണ്ടുകള്‍ ചുമത്തിയിരുന്നെങ്കിലും വാഗ്സ്റ്റാഫിനെ പിന്നീട് ഇതില്‍ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 26ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ആറ് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 26 വര്‍ഷങ്ങള്‍ക്കിടയിലുണ്ടാകുന്ന ഏറ്റവും ഭയാനകമായ അപകടമാണ് ഇതെന്ന് ജഡ്ജ് ഫ്രാന്‍സിസ് ഷെറിഡന്‍ പറഞ്ഞു. ഇതുപോലൊരു അപകടം ഇനി ഉണ്ടാകാതിരിക്കട്ടെയെന്നായിരുന്നു സിറിയക് ജോസഫിന്റെ കുടുംബം പ്രതികരിച്ചത്. ഇത്തരം അപകടങ്ങള്‍ പ്രതിരോധിക്കാന്‍ നടപടികളുണ്ടാകണം. ക്യാബിനുകള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്
ലണ്ടനിലുണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു. ഹൺസ്ളോ സെൻറ് ജോൺസ് മാർ തോമ്മാ ചർച്ച് മെമ്പർ ആയ രാജീവ് മാത്യു (37) ആണ് അപകടത്തിൽ പെട്ടത്. ബാൻബറിയിലാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിൽ ഉള്ള രാജീവിന്റെ കുടുംബത്തെ പോലീസ് ലണ്ടനിൽ നിന്നും വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.41 നാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടികൾ പോലീസുമായി ബന്ധപ്പെട്ട് മാർ തോമ്മാ ചർച്ച് സ്വീകരിച്ചു വരികയാണെന്ന് വികാരി റവ. ഷിബു കുര്യൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവിന്റെ പത്നി ശിൽപാ തങ്കം ജോയിയും മകൾ അനുഷ്ക സൂസൻ രാജീവും ഗുജറാത്തിലെ ബറൂച്ചിലാണ് താമസിക്കുന്നത്.
രാജീവ് മാത്യൂവിന്റെ അകാല വിയോഗത്തിൽ മലയാളം യു കെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
ലണ്ടന്‍: 999 എമര്‍ജന്‍സി കോളുകളില്‍ പോലീസ് പ്രതികരണം വൈകുന്നതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം പോലെയുള്ള സംഭവങ്ങളില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അന്വേഷണം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുരുതരമായ പല കുറ്റകൃത്യങ്ങള്‍ക്കും ഇരയായിട്ടുള്ളവര്‍ പോലീസെത്താന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നതായി അറിയിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളില്‍ 25 ശതമാനത്തിനും ജോലിത്തിരക്ക് മൂലം പലയിടങ്ങളിലും എത്താനാകാത്ത അവസ്ഥയാണെന്നാണ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറി പറയുന്നത്. ഒരു മണിക്കൂറിനുള്ളില്‍ പ്രതികരിക്കണമെന്ന് വ്യക്തമായ മാനദണ്ഡങ്ങളുള്ള ചില കേസുകളില്‍ പോലും പോലീസ് എത്തുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് വാര്‍ഷിക റിവ്യൂ വ്യക്തമാക്കുന്നു.
ആവശ്യം വര്‍ദ്ധിക്കുന്നത് പോലീസ് സേനകള്‍ക്കും മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന് പോലീസ് ചീഫുമാരും പറയുന്നു. പോലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള സുരക്ഷ നല്‍കുന്നുണ്ടെന്നുമാണ് ഹേര്‍ മജെസ്റ്റീസ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറി ആന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് (എച്ച്എംഐസിഎഫ്ആര്‍എസ്) വാര്‍ഷിക വിലയിരുത്തലില്‍ പറയുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇരകള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
60 മിനിറ്റിനുള്ളില്‍ നടപടി വേണമെന്ന് വിലയിരുത്തപ്പെടുന്ന ആയിരക്കണക്കിന് 999 കോളുകളില്‍ മണിക്കൂറുകളോളം പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. ചിലപ്പോള്‍ ദിവസങ്ങളോളം ഇതിനായി വേണ്ടി വരുന്നു. ഓഫീസര്‍മാരുടെ അഭാവം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേംബ്രിഡ്ജ്ഷയറില്‍ 999 കോളുകളോട് പ്രതികരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആവശ്യമായി വന്നത് ശരാശരി 15 മണിക്കൂറുകളാണ്. ഇത് ഇരകളാക്കപ്പെടുന്നവരുടെ സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അടുത്തിടെ കണ്ടെത്തിയ ഡിസീസ് എക്‌സ് എന്ന പകര്‍ച്ചവ്യാധി സിക, എബോള എന്നിവയ്‌ക്കൊപ്പം മാരകമായേക്കാമെന്ന് ലോകാരോഗ്യ സംഘടന. മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പിന് ഭീഷണിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധി എന്നാണ് സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെ മനുഷ്യരില്‍ ഇത് കണ്ടെത്തിയിട്ടില്ലെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് എത്തിപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വാക്‌സിനുകളുടെ അഭാവവും പുതിയ രോഗമായതിനാല്‍ വേണ്ടത്ര പഠനങ്ങള്‍ നടത്താത്തതും മൂലം ആരോഗ്യമേഖലയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമുണ്ടാക്കാനിടയുള്ള രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ ഡിസീസ് എക്‌സിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രോഗബാധ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ബാധിച്ചാല്‍ വന്‍തോതില്‍ മരണങ്ങള്‍ക്ക് കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിക, എബോള, ലാസ ഫീവര്‍, റിഫ്റ്റ് വാലി ഫീവര്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള മറ്റ് അപകടകാരികളായ പകര്‍ച്ചവ്യാധികള്‍. ഈ രോഗം ലോകത്തെവിടെ നിന്ന് വേണമെങ്കിലും പ്രത്യക്ഷപ്പെടാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാമെന്ന സാധ്യതയ്ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. സൂണോട്ടിക് രോഗങ്ങള്‍ എന്നാണ് മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗങ്ങള്‍ അറിയപ്പെടുന്നത്.
അടുത്ത കാലത്ത് ലോകത്തുണ്ടായ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെല്ലാം തന്നെ സൂണോട്ടിക് രോഗങ്ങളായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞന്‍ ഡോ. ബെര്‍ണാഡെറ്റ് മോര്‍ഗ് പറയുന്നു. ആവാസവ്യവസ്ഥയിലും മനുഷ്യന്റെ സ്വാഭാവിക വാസസ്ഥലങ്ങളിലു ഉണ്ടാകുന്ന മാറ്റവും ആധുനിക യാത്രാ സൗകര്യങ്ങളും മറ്റും ഇത്തരം രോഗങ്ങള്‍ മറ്റിടങ്ങളിലേക്ക് പകരാന്‍ കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ വൈറസുകള്‍ നമ്മുടെ ശത്രുക്കളാണ്. എന്നാല്‍ ശത്രുവിനേക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു. എച്1എന്‍1, സാര്‍സ്, മെര്‍സ്, സിക തുടങ്ങിയ മാരക വൈറസുകളെല്ലാം തന്നെ സൂണോട്ടിക് ആയിരുന്നെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു.
ലണ്ടന്‍: സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പോര്‍ട്ടബിള്‍ കാര്‍ഡ് റീഡറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സഭയ്ക്ക് കീഴിലുള്ള 16,000ത്തോളം വരുന്ന പള്ളികളിലും കത്തീഡ്രലുകളിലും ഇവ എത്തിക്കും. ഇവയിലൂടെ കോണ്ടാക്ട്‌ലെസ്, ആപ്പിള്‍ പേ, ഗൂഗിള്‍ പേ, ചിപ്പ് ആന്‍ഡ് പിന്‍ ട്രാന്‍സാക്ഷനുകള്‍ എന്നിവ സാധ്യമാണ്. കോണ്‍ഗ്രിഗേഷനുകള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇതെന്ന് സഭാവൃത്തങ്ങള്‍ പറയുന്നു.
പള്ളികളില്‍ എത്തുന്നവരുടെ കൈവശം ചിലപ്പോള്‍ സംഭാവനകള്‍ നല്‍കാന്‍ ആവശ്യമായ പണം ഉണ്ടാകണമെന്നില്ല. അപ്പോള്‍ ഈ റീഡറുകള്‍ ഉപകകരിക്കുമെന്ന് സ്റ്റാംഫോര്‍ഡിലെ സെന്റ് ജോര്‍ജ് ചര്‍ച്ച് സെക്രട്ടറി ആലിസണ്‍ ഡേവി പറഞ്ഞു. സംഅപ് എന്ന ഫിനാന്‍ഷ്യല്‍ കമ്പനിയാണ് കാര്‍ഡ് റീഡറുകളുടെ സാങ്കേതികതയ്ക്ക് പിന്നില്‍. പള്ളികളില്‍ നിന്നുള്ള സംഭാവനകള്‍ പ്രതിവര്‍ഷം 580 മില്യന്‍ പൗണ്ടായി ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഒരു ക്യാഷ്‌ലെസ് സമൂഹത്തില്‍ ഇത്തരം രീതികള്‍ അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു. വിവാഹങ്ങള്‍ പോലെയുള്ള അവസരങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ പലര്‍ക്കും കഴിയാറില്ല. കോണ്ടാക്ട്‌ലെസ് കാര്‍ഡുകള്‍ ഈ പ്രശ്‌നത്തിനും പരിഹാരമാകും. പണം നല്‍കുന്ന രീതികള്‍ മാറിയിരിക്കുന്നു. പുതിയ തലമുറയ്ക്കും ആരാധനാസ്ഥലങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് ആവശ്യമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നാഷണല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് ഓഫീസര്‍ ജോണ്‍ പ്രെസ്റ്റണ്‍ പറഞ്ഞു.