ന്യൂസ് ഡെസ്ക്
ലണ്ടനിൽ മലയാളി നഴ്സ് മരണമടഞ്ഞു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി ബീന(51) ആണ് ന്യൂഹാം ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരിച്ചത്. ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ് മിനിസ്റ്റർ ഹോസ്പിറ്റലിലെ നഴ്സായിരുന്നു മലയാറ്റൂർ സ്വദേശിയായ ഫ്രാൻസിസ് പാലാട്ടിയുടെ ഭാര്യയായ ബീന. മക്കൾ – റോൺ, ഫെബ, നിക്ക്.
ലണ്ടൻ അപ്റ്റൺ പാർക്കിലാണ് ഇവർ താമസിക്കുന്നത്. മൃതദേഹം ഉടൻ നാട്ടിലെത്തിച്ച് കൂത്താട്ടുകുളം സെന്റ് ജൂഡ് ചർച്ചിൽ സംസ്കരിക്കും. ഫാ.ജോസ് അന്ത്യാം കളത്തിന്റെ നേതൃത്വത്തിൽ പരേതയുടെ ഭവനത്തിൽ ഇന്നലെ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.
ചില മേഖലകളില്‍ അവിദഗ്ദ്ധ തൊഴിലാളികള്‍ക്കും പ്രവേശനം നല്‍കാന്‍ അനുവദിക്കുന്ന ഇമിഗ്രേഷന്‍ നയത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നയത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കൃഷി, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ തൊഴിലാളികളെ നിയമിക്കുന്നതിനാണ് വൈദഗ്ദ്ധ്യം കണക്കാക്കാതെയുള്ള ഇമിഗ്രേഷന് അനുമതി നല്‍കാനുള്ള നയം ഹോം സെക്രട്ടറി സാജിദ് ജാവീദ് തയ്യാറാക്കിയിരിക്കുന്നത്. ഭാവിയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കരുതെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ ആശയത്തിനു മേല്‍ ജാവിദ് വിജയം നേടിയിരിക്കുന്നു എന്നാണ് ഈ പദ്ധതി വ്യക്തമാക്കുന്നത്.

തെരേസ മേയുടെ ബ്രെക്‌സിറ്റ് ചെക്കേഴ്‌സ് പ്രൊപ്പോസലുകള്‍ക്ക് അനുസൃതമായാണ് പുതിയ നയവും അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് നയങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമീപനത്തില്‍ മാറ്റം വരുത്തണമെന്നാണ് ചില മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്ന് സ്വതന്ത്ര മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കഴിഞ്ഞയാഴ്ച ശുപാര്‍ശ നല്‍കിയിരുന്നു. ഭാവി ഇമിഗ്രേഷന്‍ നയങ്ങളെക്കുറിച്ചുള്ള ശുപാര്‍ശയിലാണ് സമിതി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ അതിനെ പാടെ അവഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ പുതിയ നയം അവതരിപ്പിക്കുകയും പ്രധാനമന്ത്രി അതിന് അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ സീസണല്‍ കാര്‍ഷിക മേഖല, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയവയില്‍ ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ അനുവദിക്കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്ന് ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ മാലിന്യ ശേഖരണം മാസത്തില്‍ ഒരു തവണ മാത്രമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് പുതിയ തീരുമാനം നിലവില്‍ വന്നിരിക്കുന്നത്. മാലിന്യം ഇനി കത്തിച്ചു കളയേണ്ടി വരുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ പങ്കുവെക്കുന്നത്. നോര്‍ത്ത് വെയില്‍സിലെ കോണ്‍വി കൗണ്ടിയാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. 11,000 വീടുകളില്‍ ഒരു വര്‍ഷത്തോളം നീണ്ട ട്രയലിന് ഒടുവിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ട്രയല്‍ പോലും പൊതുജന രോഷം വിളിച്ചു വരുത്തിയിരിക്കുകയാണ്. മാലിന്യം കുന്നുകൂടി ചീഞ്ഞഴുകാന്‍ തുടങ്ങിയത് എലികളെയും ഈച്ചകളെയും കടല്‍ക്കാക്കകളെയും ആകര്‍ഷിക്കുകയാണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. മാലിന്യത്തില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധത്തെക്കുറിച്ചും പരാതികള്‍ ഏറെയാണ്.

കുന്നുകൂടുന്ന മാലിന്യം കത്തിച്ചുകളയാന്‍ തങ്ങള്‍ക്ക് ഇന്‍സിനറേറ്ററുകള്‍ വാങ്ങേണ്ടി വന്നുവെന്ന് ചിലര്‍ പറയുന്നു. കൗണ്‍സിലിന്റെ ഈ പദ്ധതി മൂലം നിയമവിരുദ്ധമായി മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനയുണ്ടായെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചൂടുള്ള കാലാവസ്ഥയില്‍ ഈ മാലിന്യങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പോലും കാരണമാകാമെന്ന ആശങ്കയും ജനങ്ങള്‍ പങ്കുവെക്കുന്നു. ത്രീ വീക്കിലി മാലിന്യശേഖരണ പദ്ധതിയിലേക്ക് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 18 കൗണ്‍സിലുകള്‍ മാറിയിട്ടുണ്ട്. ഫോര്‍ വീക്കിലി കളക്ഷനിലേക്ക് മാറുന്നതിനായി നിരവധി കൗണ്‍സിലുകള്‍ ട്രയലുകള്‍ നടത്തി വരികയുമാണ്.

മാലിന്യ ശേഖരണം കാര്യക്ഷമമായി നടത്തണമെന്നും റീസൈക്കിളിംഗ് റേറ്റ് വര്‍ദ്ധിപ്പിക്കണമെന്നുമുള്ള സമ്മര്‍ദ്ദത്തിനിടെയാണ് ഈ നീക്കവുമായി കൗണ്‍സിലുകള്‍ മുന്നോട്ടു പോകുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ രണ്ട് കൗണ്‍സിലുകള്‍ ഫോര്‍ വീക്ക് കളക്ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ നീക്കം മാലിന്യ സംഭരണത്തിന്റ ചെലവു കുറയ്ക്കുമെന്നാണ് കോണ്‍വി കൗണ്‍സില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡമനുസരിച്ച് 2020ഓടെ വീട്ടുമാലിന്യങ്ങളുടെ 50 ശതമാനവും സംസ്‌കരിക്കണം. ഇപ്പോള്‍ ഇത് 43 ശതമാനം മാത്രമാണ്.
സ്‌കൈ സ്‌പോര്‍ട്‌സ് ചാനലുകളുടെ സബ്‌സ്‌ക്രിപഷന്‍ ഫീസില്‍ വര്‍ദ്ധനവ്. പ്രതിമാസം 2 പൗണ്ട് വീതം ഇനി അധികമായി നല്‍കേണ്ടി വരും. ഉപയോക്താക്കളുടെ അനുവാദമില്ലാതെയാണ് ചാനല്‍ അവരെ മറ്റൊരു പാക്കേജിലേക്ക് മാറ്റിയതെന്ന ആക്ഷേപം ഇതോടെ ഉയര്‍ന്നു കഴിഞ്ഞു. വര്‍ഷം 24 പൗണ്ട് ഇനി സ്‌കൈ സ്‌പോര്‍ട്‌സ് ചാനലുകള്‍ കാണുന്നവര്‍ അധികമായി നല്‍കേണ്ടി വരും. എല്ലാ ചാനലുകളും എച്ച്ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതോടെയാണ് ഈ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ വര്‍ദ്ധന നിലവില്‍ വരും. അമേരിക്കന്‍ മാധ്യമ ഭീമനായ കോംകാസ്റ്റ് സ്‌കൈ ചാനലുകള്‍ വാങ്ങിയതോടെയാണ് ഈ മാറ്റങ്ങള്‍ വന്നിരിക്കുന്നത്.

ഫോക്‌സുമായി മത്സരിച്ചാണ് 30 ബില്യന്‍ പൗണ്ടിന് സ്‌കൈ ഓഹരികള്‍ കോംകാസ്റ്റ് സ്വന്തമാക്കിയത്. ബ്രിട്ടന്റെ ടേക്കോവര്‍ പാനലിന്റെ മേല്‍നോട്ടത്തില്‍ നടന്ന ലേലത്തിലാണ് സ്‌കൈ ചാനലുകള്‍ കോംകാസ്റ്റ് സ്വന്തമാക്കിയത്. ലേല പ്രകിയ അടുത്ത കാലത്തു നടന്ന ഏറ്റവും സങ്കീര്‍ണ്ണത നിറഞ്ഞതും ദൈര്‍ഘ്യമേറിയതും ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ദിവസം നീണ്ട ലേലമാണ് നടന്നത്. മൂന്നു റൗണ്ടുകള്‍ നീണ്ട ലേലത്തില്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്‌സ് മുന്നോട്ടുവെച്ച ഓഹരിക്ക് 15.67 പൗണ്ട് എന്ന നിര്‍ദേശത്തെ തകര്‍ത്ത് കോംകാസ്റ്റിന്റെ 17.28 മേല്‍ക്കൈ നേടുകയായിരുന്നു.

ഇതോടെ സ്‌കൈയുടെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ കോംകാസ്റ്റിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ ഓഹരിയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൈയില്‍ പൂര്‍ണ്ണാധിപത്യം സ്ഥാപിക്കാനുള്ള റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ശ്രമങ്ങള്‍ ഇതോടെ രണ്ടാം തവണയും പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ചാനലുകള്‍ക്ക് പണം കൂടുതല്‍ നല്‍കേണ്ടി വരുന്നത് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഫീസ് വര്‍ദ്ധന തങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്ന് പ്രേക്ഷകര്‍ പ്രതികരിക്കുന്നു.
അദ്ധ്യായം 36
മറക്കരുത് ചരിത്രം; ഗുരുത്വവും വേണം
ചെറുപ്പം മുതല്‍ ഞാന്‍ ചവിട്ടി നിന്ന മണ്ണിലെ ഭാഷാ-സാഹിത്യത്തിനൊപ്പമാണ് സഞ്ചരിച്ചത്. മറ്റു കലകളെക്കാള്‍ ഞാന്‍ സാഹിത്യത്തെ ഇഷ്ടപെട്ടത് എന്നെ അല്ലെങ്കില്‍ മറ്റുള്ളവരെ ദുഃഖദുരിതത്തില്‍ നിന്നും, അനീതിയില്‍ നിന്നും ഇരുട്ടില്‍ നിന്നും അല്‍മാവിന്റെ ആഴം പോലെ അറിവിന്റെ ആഴങ്ങളിലേക്ക് നയിക്കാന്‍ സാഹിത്യത്തിന് മാത്രമേ സാധിക്കു എന്നതു മനസ്സിലാക്കിയാണ്. അതുകൊണ്ടാണ് സാഹിത്യം ഓരോ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രതീകമായിനിലനില്‍ക്കുന്നത്. ഞാന്‍ കാണുന്ന സാഹിത്യം നമ്മുടെ മുന്നില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ഒരു പൂങ്കവനമാണ്, ആ മനോഹാരിത കരുത്തുള്ള ഒരു സുഗന്ധമായി സമൂഹത്തില്‍ ശക്തമായി ഇടപെടുകയും കരിങ്കല്‍ കൊട്ടകളെ ഇടിച്ചു തകര്‍ക്കുകയും ചെയ്യുന്നു.
മനുഷ്യജീവനെ അന്ധകാരത്തിലേക് നയിച്ച, ഫ്യൂഡല്‍ വ്യവസ്ഥിതി, അന്ധവിശ്വാസങ്ങള്‍, അരാജകത്വം, ജാതിമത അടിമത്വം ഇങ്ങനെ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിന്ന എല്ലാ ജീര്‍ണതകള്‍ക്കുമെതിരെ തൂലിക എന്ന പടവാള്‍ ഉയര്‍ത്തിയവരാണ് ഉന്നത എഴുത്തുകാര്‍. എന്നാല്‍ നമ്മുടെ രാജ്യത്തെ എഴുത്തുകാരില്‍ കൂടുതലും ഓരോരോ മത-രാഷ്ടിയക്കാരുടെ ചേരികളിലാല്‍. ഈ കൂട്ടര്‍ അധികാരത്തിലെത്തിയാല്‍ അവര്‍ കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കഴിച്ചു തൃപതരായി സസുഖം വാഴുന്നു. ഈ കൂട്ടരെ നമ്മള്‍ കൂടുതലായി അറിയുന്നത് അവരുടെ പദവി, അംഗീകാരങ്ങളിലൂടെയാണ്. ഈ കൂട്ടര്‍ ഭാഷയ്ക് നല്‍കിയ സംഭവനകള്‍ വിലയിരുത്തപ്പെടാറുണ്ടോ? ചെറുപ്പത്തില്‍ എറണാകുളത്ത് ഒരു സാഹിത്യ ശില്പശാല മനോരമയുടെ യുവസാഹിത്യ സഖ്യം നടത്തി. ട്രെയില്‍ ടിക്കറ്റിനു കാശില്ലാത്തതിനാല്‍ എന്റെ ഒരു കോഴിയെ അമ്മയ്ക്ക് വിറ്റിട്ടാണ് പോയത്. അന്നൊക്കെ ഞാനീ നാടകവുമായി നടക്കുമ്പോള്‍ എന്റെ അച്ഛന്‍ പറയും ”ചെറുപ്പത്തിലേ അവന്റെ തല തിരിഞ്ഞതാണ്. പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് കാണുന്നില്ലേ? ഇവന്‍ നന്നാകില്ല.” അല്പസംതൃപ്തിക്കായി എഴുതിയവ സാഹിത്യമാണെന്നു എനിക്കറിയില്ലായിരുന്നു. ഒരു വിഷയത്തെ ആസ്പദമാക്കി കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ നാടകമാകുമെന്നു നാടകം കണ്ടപ്പോഴാണ് മനസ്സിലായത്. 2018-19 ല്‍ എത്തിനില്‍ക്കുമ്പോള്‍ അന്‍പതിനടുത്തു പുസ്തകങ്ങള്‍ എന്റെ പേരിലുണ്ട്. നീണ്ട നാളുകളായി കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ പത്ര-മാസികകളിലും ഓണപതിപ്പുകളിലും കഥ, കവിത, ലേഖനങ്ങള്‍ എഴുതുന്നുണ്ടെങ്കിലും എന്നും മനസ്സില്‍ ഒരു മധുരഗാനലാപനംപോലെ എനിക്ക് അല്‍മാനന്ദം നല്‍കുന്നത് 2006 ല്‍ ദീപിക ഓണപതിപ്പില്‍ ഞാന്‍ ആദ്യമായി എഴുതിയ പതിനാറുപേജുള്ള ‘സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി’ എന്ന യാത്ര വിവരണമാണ്.
![]()
2003 ല്‍ ഗള്‍ഫില്‍ നിന്നു ലണ്ടനില്‍ വന്നു. അതിന്റെ പ്രധാന കാരണം കുട്ടികളുടെ പഠനം ലണ്ടനില്‍ നടത്താനായിരുന്നു. സൗദി അറേബ്യന്‍ ഓയില്‍ കമ്പനി (അരാംകൊ)യില്‍ എന്റെ ഒപ്പം ജോലി ചെയ്ത ബ്രിട്ടീഷ്-അമേരിക്കന്‍-കാനഡ പൗരന്മാരുടെ വിദ്യാഭ്യാസത്തിന്റെ തനിമ, മേന്മ അന്നാണ് ഞാന്‍ കാണുന്നത്. ഇവരുടെ പേരുകള്‍ ക്രിസ്താനിയുടേത് ആണെങ്കിലും ഇവരൊന്നും പള്ളിയില്‍ പോകുന്നവരല്ലെന്നും അതിന്റെ പ്രധാന കാരണം പൗരോഹിത്യം വെറും വെള്ളതേച്ച ശവക്കല്ലറകളായി മാറി എന്നുള്ളതാണ്. ഈ ശവ കല്ലറകളില്‍ കുട്ടികള്‍, സ്ത്രീകള്‍ നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുന്നു. മരണം-വിവാഹം-സെമിത്തേരി തുടങ്ങിയ ആചാരങ്ങളാണ് വിശ്വാസികളെ അതിലേക്ക് അടുപ്പിക്കുന്നത്. ഈ ചൂഷണം ഭരണത്തിലുള്ളവര്‍ മനസ്സിലാക്കിയതുകൊണ്ടാണ് വികസിത രാജ്യങ്ങളില്‍ പള്ളിയോട് ചേര്‍ന്ന് ശവ കല്ലറകള്‍ ഇല്ലാത്തതും യുവതി യുവാക്കള്‍ കൂടുതലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതും. മരണം-വിവാഹം സമ്പന്നരുടെ ഭവനത്തിലെങ്കില്‍ ഇവര്‍ കൂട്ടത്തോടെ വിലപിടിപ്പുള്ള കാറുകളില്‍ വരുന്നതും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഒരു പാവപ്പെട്ടവന്റെ വീട്ടില്‍ ഇതുനൊന്നും അവര്‍ പോകില്ല. മതവും അധികാരവും കൂട്ടുകച്ചവടം നടത്തി എത്ര നാള്‍ ഇവര്‍ മനുഷ്യനെ അടിമകളായി നടത്തുമെന്ന സായിപ്പിന്റെ ചോദ്യം എന്നിലും ഒരു ചോദ്യമായി കിടക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് പാശ്ചാത്യര്‍ പഠിച്ചിരിക്കുന്നു. എന്തും പാശ്ചാത്യരില്‍ നിന്നും കടമെടുക്കുന്ന പൗരസ്ത്യര്‍ ഇതൊക്കെ എന്നറിയുമോ? വീട്ടില്‍ വളര്‍ത്തുന്ന നായും പൂച്ചയും ചത്താല്‍ പോലും മനുഷ്യനെപ്പോലെ എല്ലാ ബഹുമതികളോടെ അടക്കം ചെയ്ത് ശവകുടീരങ്ങള്‍ തീര്‍ക്കുന്ന ഇവരുടടെ സംസ്‌കാരം എന്നെ അശ്ചര്യപ്പെടുത്തിയിട്ടുണ്ട്. മതമല്ല മനുഷ്യനാണ് വലുത് എന്നവര്‍ പഠിച്ചിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസം ഇന്ത്യയിലെപോലെ വിറ്റഴിക്കുന്ന ഒരുല്പന്നമല്ലെന്നു ഞാന്‍ മനസ്സിലാക്കി. നമ്മുടെ നാട്ടില്‍ പ്രായം കൂടിയ സ്ത്രീകളെ പുരുഷന്മാര്‍ വിവാഹം കഴിക്കില്ല അതൊരു കുറവായി കാണുന്നു. ഇവിടെ പ്രായം ഒരു വിഷയമല്ല. ജാതി മത രാഷ്ട്രങ്ങള്‍ ഒരുവിഷയമല്ല. ആര്‍ക്കും ആരെയും പ്രണയിക്കാം. നല്ല മനുഷ്യര്‍ക്ക് നല്ല ജീവിതം നയിക്കാം.
മിടുക്കരായ കുട്ടികള്‍ക്ക് എത്ര വേണമെങ്കിലും പഠിക്കാം. ബാങ്കുകള്‍ സഹായിക്കും. ജോലി കിട്ടുമ്പോള്‍ അല്പമായ് അടച്ചു തീര്‍ത്താല്‍ മതി. പതിനെട്ടു വയസ്സുവരെ പഠനം എല്ലാം സര്‍ക്കാര്‍ ചെലവിലാണ്. കൈക്കൂലി കൊടുക്കേണ്ട ഒരു കാര്യവുമില്ല. എന്റെ മകനും മകളും സയന്‍സ്സില്‍ ഉപരി പഠനം നടത്തിയത് ഇവിടയാണ്. ഞങ്ങള്‍ക്ക് ഒരു തലവേദനയും ഈ കാര്യത്തിലുണ്ടായില്ല. അതുപോലെ ജോലിയിലും ഓരോരുത്തരുടെ കഴിവുകള്‍ക്ക് അനുസരിച്ചു തൊഴില്‍ ലഭിക്കുന്നു. ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കേണ്ടതില്ല. ചിലര്‍ ചിന്തിക്കും ബ്രിട്ടീഷുകള്‍ അവര്‍ക്കല്ലേ തൊഴില്‍ കൊടുക്കു. അവിടേയും ആ വിവേചനമില്ല. അവരവരുടെ യോഗ്യതകളാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്.
ചില ചെറുകിട പ്രസാധകരു ഭാഷയുമായി ബന്ധമുള്ളവരുമാണ് പ്രവാസത്തില്‍ കഴിയുന്ന കുറച്ചുപേരെ എഴുത്തുകാരാക്കിയതും ചൂഷണം ചെയ്തതും. പലരും കബളിപ്പിക്കപ്പെട്ടു. സാഹിത്യലോകത്തുള്ളവര്‍ ആശയ-ആദര്‍ശങ്ങളില്‍ പരസ്പരം പൊരുതുന്നവരാണെങ്കിലും ശത്രുത വച്ചു പുലര്‍ത്തുന്നവരായി അറിയില്ല. വിദേശത്തുള്ള അഭിനവ എഴുത്തുകാരാണ് പ്രതിഭാധനരായ എഴുത്തുകാരോട് ശത്രുത പുലര്‍ത്തുന്നതായി എനിക്ക് അനുഭവപ്പെട്ടത്. ലണ്ടനില്‍ എഴുത്തുകാരായ വായിക്കപ്പെടുന്നവരാണ് സിസിലി ജോര്‍ജ്, മലയാളികളായ ഇംഗ്ലീഷ് മലയാളം എഴുത്തുകാര്‍ ഡോ. സിറിയക് മാപ്രായില്‍, മീര കമല, നാടകസംവിധാന സംഗീതവിദ്വാന്‍ മനോജ് ശിവ, ജിന്‍സണ്‍ ഇരിട്ടി, സാംസ്‌കാരിക-സാമൂഹിക രംഗത്തുള്ള അപ്പച്ചന്‍ കണ്ണഞ്ചിറ, പ്രിയവ്രതന്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനും ന്യൂഹാം കൗണ്‍സിലറുമായ സുഗതന്‍ തെക്കേപുരയില്‍, ആന്റണി പട്ടേരി, ബിലാത്തി പട്ടണം മുരളി, മുകുന്ദന്‍, വക്കം ജി. സുരേഷ്‌കുമാര്‍ (തമ്പി), ശാമുവേല്‍തോമസ്, ലിവര്‍പൂളിലെ തോമസുകുട്ടി, ബിജു പീറ്റര്‍, അഡ്വ. ശ്രീജിത്ത്, ജോയ് അഗസ്തി, അരുണ ശശി, ബിന്ദു ബിനു, പ്രഭ ശശിധരന്‍, രമ ഫ്രാന്‍സിസ്, ബ്രിട്ടനിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെയുടെ പത്രാധിപര്‍ ബിന്‍സു ജോണ്‍, അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ ഈ മലയാളീ ജോര്‍ജ് ജോസഫ്, മലയാളം പത്രിക ടാജ് മാത്യു, ജോയിച്ചന്‍ പുതുക്കുളം, ഡെയിലി മലയാളം ന്യൂസ്, കേരള എക്‌സ്പ്രസ്സ്, സംഗമം, ജര്‍മനിയിലെ പ്രവാസി ഓണ്‍ലൈന്‍ ജോസ് കുമ്പിളിവേലില്‍, നമ്മുടെ ലോകം, ജോസ് പുതുശ്ശേരി ഇവരെല്ലാം പാശ്ചാത്യ രാജ്യങ്ങളില്‍ ഭാഷയുടെ തനിമയും സംസ്‌കാരവും നിലനിര്‍ത്തി പോകുന്നവരാണ്.
വിശ്വപ്രസിദ്ധനായിരുന്ന ടോള്‍സ്റ്റോയ് തന്നെ സമീപിച്ച പ്രമുഖ എഴുത്തുകാരന്‍ മാര്‍ക്‌സിം ഗോര്‍ക്കിയോട് പറഞ്ഞു. ”താങ്കള്‍ എഴുത്തില്‍ മിടുമിടുക്കന്‍ പക്ഷെ ഒരു കുറവുണ്ട്. ഗുരുത്വമില്ല.” ഇവിടെയുള്ളവര്‍ പണവും പ്രശസ്തിയും ആഗ്രഹിക്കുന്നവര്‍ അല്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങളില്‍ വളരെ പിന്നിലാണ്. നല്ല സാഹിത്യകൃതികള്‍ പോലെ നമ്മേക്കാള്‍ മുതിര്‍ന്ന എഴുത്തുകാരുടെ വാക്കുകള്‍ കേള്‍ക്കുക അതുള്‍കൊള്ളുക എന്നതും ഒരു ലഹരിയായിട്ടാണ് ഞാന്‍ കണ്ടിട്ടിട്ടുള്ളത്. കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഗുരുത്വം കുറഞ്ഞതും ഇതുമായി കുട്ടിവയ്ക്കാവുന്നതാണ്. ഇതു കേരളത്തിലെ കുറെ യുവഎഴുത്തുകാരിലും കാണാന്‍ സാധിക്കും. അവരുടെ രചനകളില്‍ സൗന്ദര്യ തുളുമ്പി നില്ക്കുമെങ്കിലും ഇവരില്‍ എത്രപേര്‍ക് ഒരു കാവ്യത്തിന്റെ അല്മഭാവങ്ങളായ അലങ്കാരം, ശബ്ദം, ആശയം, ഗുണം, മാര്‍ഗ്ഗം, ലക്ഷ്യം, അനുകമ്പ, ഭാഷയുടെ ഭാവരൂപങ്ങള്‍, സ്‌നേഹം എന്നിവ അറിയാം. സാഹിത്യത്തിന് സാധാരണ ഭാഷ മതി എന്നാല്‍പോലും അവിടേയും ഒരു സര്‍ഗ്ഗപ്രതിഭയുടെ കരകൗശലമുണ്ട്.
സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും മത വിഷയത്തിലായാലും പൂര്‍വ്വികര്‍ രേഖപ്പെടുത്തിയിട്ടുള്ള മഹത്തായ ചരിത്രമുണ്ട് അതൊക്കെമായിക്കപ്പെടുകയോ മറക്കപ്പെടുകയോ ചെയ്യുന്ന ഒരു സാമൂഹികാന്തരീക്ഷത്തിലാണ് ഇന്ന് കേരളം നീങ്ങുന്നത്. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഓരോരുത്തനും ആദ്യം കണ്ണാടിയില്‍ നോക്കി അവനവനെത്തന്നെ തിരിച്ചറിയണമെന്ന ഉള്‍ക്കാഴ്ചയോടെയായിരുന്നു ഇന്നിപ്പോള്‍ മൊബൈല്‍ യുഗത്തില്‍ സെല്‍ഫിയിലൂടെ സ്വന്തം മുഖം മിനുക്കി ലോകര്‍ക്ക് കാണാനായി സമര്‍പ്പിച്ചു കൊണ്ട് അതിന്റെ ലൈക്കിന്റെ എണ്ണം നോക്കി പരമാനന്ദം കൊണ്ടിരിക്കുമ്പോള്‍ ആ തലമുറയ്ക്ക് ലോകത്തെ കാണാനോ സമൂഹത്തെ കാണാനോ എവിടെയാണ് നേരം.
വയനാട്: സിസ്‌റ്റർ ലൂസിക്കെതിരെ എടുത്ത നടപടി പിൻവലിച്ചു. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ഉണ്ടായിരുന്ന വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. ഇന്ന് നടന്ന കാരക്കമല പാരീഷ് കൗൺസിൽ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് നാലുമണിക്ക് തുടങ്ങിയ പാരീഷ് കൗൺസിൽ യോഗം അനിശ്ചിതമായി നീണ്ട്പോവുകയും ചെയ്‌തതോടെ തീരുമാനത്തിനായി പുറത്തുകാത്തുനിന്നിരുന്ന നൂറ്റമ്പതോളം വിശ്വാസികളാണ് കൺസിൽ യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. തുടർന്നാണ് ഇടവക വികാരി നടപടികളെല്ലാം പിൻവലിച്ചതായി പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വർത്തയറിഞ്ഞ സിസ്റ്റർ ലൂസി തന്നെ പിന്തുണച്ച എല്ലാ വിശ്വാസികളോടും നന്ദിയറിയിച്ചു. തിൻമ്മക്കെതിരെ പോരാടുവാനുള്ള ഈ ഊർജം എല്ലാ വിശ്വാസികൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.
കന്യാസ്ത്രീകളെ പിന്തുണച്ച സി.ലൂസി കളപ്പുരക്കെത്തിരെ സഭ നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ലേഖനമെഴുതിയതുള്‍പ്പെടെ സഭയെ ധിക്കരിച്ച് പ്രവര്‍ത്തിച്ചതിന് മൂന്ന് മാസം മുന്‍പ് മാനന്തവാടി രൂപത നടപടിക്ക് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ എന്തിനാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കുകയും, ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മദര്‍ സൂപ്പീരിയര്‍ ആണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.
വന്‍കിട കമ്പനികള്‍ ജീവനക്കാര്‍ക്ക് ഷെയറുകള്‍ വിതരണം ചെയ്യണമെന്ന് ലേബര്‍ പദ്ധതി. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് വീതം ബോണസായി ലഭിക്കും. 11 മില്യന്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ ഈ പദ്ധതിയേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവതരിപ്പിക്കും. കമ്പനിയുടെ ഉയരുന്ന മൂല്യമനുസരിച്ചുള്ള ഡിവിഡെന്റില്‍ നിന്ന് 500 പൗണ്ട് തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കും. ബാക്കി തുക ഒരു സോഷ്യല്‍ ഡിവിഡന്റായി കണക്കാക്കി സര്‍ക്കാര്‍ പൊതു സേവനങ്ങള്‍ക്കായി വിനിയോഗിക്കും.

ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ കോണ്‍ഫറന്‍സില്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ മക്‌ഡോണല്‍ അവതരിപ്പിക്കും. കമ്പനികള്‍ക്ക് ധനമുണ്ടാക്കാന്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് അതിന്റെ ഉടമസ്ഥാവകാശവും കൂടി നല്‍കണമെന്ന് മക്‌ഡോണല്‍ പറയും. തൊഴിലാളികള്‍ക്ക് കമ്പനികളിലുണ്ടാകുന്ന പങ്കാളിത്തം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും അത് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നുമാണ് ലേബര്‍ ഈ പദ്ധതിയിലൂടെ മുന്നോട്ടു വെക്കുന്ന ആശയം. ഷെയറുകള്‍ തൊഴിലാളികള്‍ ഒരുമിച്ചായിരിക്കും കൈകാര്യം ചെയ്യുന്നതെന്നും ഷാഡോ ചാന്‍സലര്‍ തന്റെ പ്രസംഗത്തില്‍ പറയും.

എന്നാല്‍ 500 പൗണ്ട് എന്ന വാഗ്ദാനം സ്റ്റോക്ക് മാര്‍ക്കറ്റിനനുസരിച്ച് മാറിയേക്കാമെന്ന് ഷാഡോ ചാന്‍സലറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പനികള്‍ അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വന്നേക്കാമെന്നും സൂചനയുണ്ട്. 250 ജീവനക്കാരില്‍ ഏറെയുള്ള കമ്പനികള്‍ ഓണര്‍ഷിപ്പ് ഫണ്ടുകള്‍ രൂപീകരിച്ച് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് പദ്ധതി നിര്‍ദേശിക്കുന്നത്. രാജ്യത്തിന്റെ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമേഷന്‍ നടപ്പാക്കണമെന്ന നിര്‍ദേശവും ലേബര്‍ മുന്നോട്ടു വെക്കുന്നുണ്ട്.
ഓരോ ക്ലാസ് മുറികളിലെയും മൂന്ന് കുട്ടികള്‍ വീതം സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് മുന്നറിയിപ്പ്. യുകെയിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ചാരിറ്റിയായ ബര്‍ണാര്‍ഡോസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജാവേദ് ഖാനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി ചില്‍ഡ്രന്‍സ് സര്‍വീസുകള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ബുള്ളിയിംഗ്, ലൈംഗിക ചൂഷണങ്ങള്‍, ഗ്രൂമിംഗ്, ഗെയിമിംഗ് അഡിക്ഷന്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുട്ടികള്‍ നേരിടുന്നുണ്ട്.

സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജാവേദ് ഖാന്‍ പറയുന്നു. എന്നാല്‍ വേണ്ടവിധത്തില്‍ സേവനം നല്‍കാന്‍ ചില്‍ഡ്രന്‍സ് സര്‍വീസുകള്‍ക്ക് സാധിക്കുന്നില്ല. വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രമാണ് സര്‍വീസുകള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അനേകം കുട്ടികളെ കാണാന്‍ കഴിഞ്ഞതായി 60 ശതമാനം സോഷ്യല്‍ വര്‍ക്കര്‍മാരും വിദ്യാഭ്യാസ, നിയമപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറഞ്ഞതായി കഴിഞ്ഞ ദിവസം പുറത്തു വിട്ട യുഗോവ് പോള്‍ റിപ്പോര്‍ട്ടില്‍ ചാരിറ്റി വ്യക്തമാക്കുന്നു.

7000 കുട്ടികളില്‍ നടത്തിയ ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ക്ലാസിലും സാമൂഹിക പശ്ചാത്തലത്തിലും നിന്നുള്ള കുട്ടികള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ഖാന്‍ വ്യക്തമാക്കി. ഓരോ ക്ലാസ് മുറിയിലും മൂന്ന് കുട്ടികള്‍ക്കെങ്കിലും സ്ഥിരീകരിക്കാവുന്ന വിധത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇത് പകര്‍ച്ചവ്യാധിക്കു തുല്യമായ അവസ്ഥയാണെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
വിവാഹം കഴിഞ്ഞ് 67 വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ദമ്പതികള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെ അപര്യാപ്തത മൂലം പിരിയേണ്ടി വരുമോ എന്ന് ആശങ്ക. ചെംസ്ലി വുഡ് സ്വദേശികളായ ഫ്രാങ്ക് സപ്രിംഗെറ്റ് (91) ഭാര്യ മെരി (86) എന്നിവര്‍ കൗണ്‍സില്‍ ഫണ്ടിംഗ് ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പിരിഞ്ഞു ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വൂട്ടന്‍ വേവന്‍ എന്ന കെയര്‍ ഹോമിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രൈവറ്റ് കെയര്‍ നല്‍കാന്‍ കുടുംബത്തിന് പണമില്ല. കൗണ്‍സില്‍ കെയറാണ് ഇനി ആശ്രയം. ഇരുവര്‍ക്കും വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉള്ളതെന്നതിനാല്‍ രണ്ട് ഇടങ്ങളിലേക്ക് ഇവരെ മാറ്റുമോ എന്ന് ആശങ്കയുണ്ടെന്ന് മകള്‍ ജോവാന്‍ ഡൗണ്‍സ് പറഞ്ഞു.

അല്‍ഷൈമേഴ്‌സ രോഗ ബാധിതയായ മേരിക്ക് കെയര്‍ നല്‍കാമെന്ന് ലോക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രാങ്കിന് സ്വന്തം ഫ്‌ളാറ്റില്‍ താമസിക്കാന്‍ കഴിയുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നതെന്ന് ഡൗണ്‍സ് പറയുന്നു. ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനായി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഫ്രാങ്കും മേരിയും ഇതുവരെ പിരിഞ്ഞു താമസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ പിരിക്കുന്നത് അവരെ തകര്‍ത്തു കളയുമെന്നും മകള്‍ വ്യക്തമാക്കി. മേരിക്ക് അല്‍ഷൈമേഴ്‌സ് രോഗമുണ്ട്. ഫ്രാങ്കിന് പേശികള്‍ മരവിക്കുന്ന വാതരോഗവും ടൈപ്പ് 2 ഡയബറ്റിസ് രോഗവുമുണ്ട്. ഇദ്ദേഹത്തിന്റെ കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെ ഇരുവരും ചെംസ്ലി വുഡിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

മറവി രോഗം ഗുരുതരമായതോടെ മേരി വീടുവിട്ട് പുറത്തിറങ്ങി അലഞ്ഞു നടക്കാന്‍ തുടങ്ങി. അയല്‍ക്കാരും ഒരിക്കല്‍ ഒരു പോസ്റ്റ്മാനുമാണ് ഇവരെ വീട്ടില്‍ തിരികെയെത്തിച്ചത്. ഇപ്പോള്‍ ശരിയായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍ ഉള്ളത്. ഫ്രാങ്ക് നാലു തവണ വീട്ടിനുള്ളില്‍ വീണു. സന്ധിവാതവും വീഴ്ച നല്‍കിയ ആഘാതവും അദ്ദേഹത്തിന്റെ കൈകള്‍ക്ക് ഒരു ഫ്രെയിമിന്റെ പിന്തുണ വേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇവരെ ഒരുമിച്ച് നിര്‍ത്തുന്നതിനായി മക്കളായ റോഡെറിക്ക് സ്പ്രിംഗെറ്റും ജോവാന്‍ ഡൗണ്‍സും ശ്രമങ്ങള്‍ തുടരുകയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടി 2005ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു.
സഭയിലെ പ്രതിഷേധ സ്വരങ്ങളെ അടിച്ചൊതുക്കാൻ അടിയന്തിര നടപടി തുടങ്ങി. ആത്മീയതയിലും അച്ചടക്കത്തിലും കഴിഞ്ഞിരുന്ന കന്യാസ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയാൽ സഭയുടെ നേതൃത്വം മുട്ടുമടക്കേണ്ടി വരുമെന്ന യഥാർത്ഥ്യം മനസിലാക്കിയാണ് കർശന നിർദ്ദേശങ്ങൾ നല്കിയിരിക്കുന്നത്. പീഡനക്കേസിൽ ഉൾപ്പെട്ട ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മിഷനറിസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അഞ്ച് കന്യാസ്ത്രീകൾ നടത്തിയ ഐതിഹാസിക സമരത്തിന് പിന്തുണ നല്കിയ സത്യസ്തർക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. എറണാകുളത്ത് നടന്ന നീതി നിഷേധത്തിനെതിരായ സമരം വൻജനപിന്തുണ ആർജിച്ചതും സഭാ നേതൃത്വത്തിനെതിരെ വിശ്വാസികൾ വിരൽ ചൂണ്ടുകയും ചെയ്യുന്ന സ്ഥിതി ഭാവിയിലെങ്കിലും ഒഴിവാക്കാനുള്ള അടിയന്തിര നടപടികളാണ് സഭാ നേതൃത്വത്തിന്റെ രഹസ്യ നിർദ്ദേശപ്രകാരം നടപ്പാക്കുന്നത്. സഭാ നേതൃത്വത്തിന്റെ നടപടികൾക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.

മാനന്തവാടി സീറോ മലബാർ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗവുമായ സിസ്റ്റർ ലൂസി കളപ്പുരയെ പള്ളിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ നിന്ന് ഇടവക വിലക്കി. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാൻ മൂവാറ്റുപുഴ പിറമാടം ദയറയിലെ യുഹാനോനെതിരെയും നടപടിയുണ്ടായി. സിസ്റ്റർ ലൂസിക്കെതിരെ ഇടവക വിശ്വാസികൾ പ്രതിഷേധ സ്വരമുയർത്തിയെന്നും അതിനാലാണ് നടപടിയെന്നും ഇടവക വിശദീകരിച്ചു.
വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റർ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്നും മദര്‍ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു. അതേസമയം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ നടപടിയില്‍ വിശദീകരണവുമായി കാരയ്ക്കാമല സെന്റ് മേരീസ് ചര്‍ച്ച് വികാരി സ്റ്റീഫന്‍ കോട്ടയ്ക്കല്‍ രംഗത്ത് വന്നു. സിസ്റ്റര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും സഭാപരമായ വിലക്കുകള്‍ സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വികാരി പറഞ്ഞു. ഇടവക അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ സുപ്പീരിയറെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നും സമരപരിപാടികളില്‍ പങ്കെടുക്കുകയാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് സഭാ നേതൃത്വം രേഖാമൂലം മുന്നറിയിപ്പ് നല്‍കി.

അതേസമയം നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യുഹാനോന്‍ റമ്പാൻ പ്രതികരിച്ചു. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സമ്മര്‍ദമാണ് ഇത്തരമൊരു നിര്‍ദേശം തനിക്കു നല്‍കാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ മുന്‍നിരയിലേക്ക് ആദ്യം വന്നപ്പോള്‍ തന്നെ കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായിരുന്നു. എന്നാൽ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളുടെ സമരത്തിന് ആദ്യം മുതല്‍ക്കേ യുഹാനോന്‍ റമ്പാന്‍ പിന്തുണ നല്‍കിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നും ഇദ്ദേഹത്തിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.