40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ പണം അടക്കേണ്ടി വരും. 40 വയസ്സിന് മുകളില്‍ പ്രായമുള്ള മില്ല്യണ്‍ കണക്കിന് ജോലിയെടുക്കുന്നവര്‍ പുതിയ പദ്ധതിയായ ഡിമന്‍ഷ്യ ടാക്‌സ് അടക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം നടന്ന തെരെഞ്ഞെടുപ്പില്‍ ഡിമന്‍ഷ്യ ടാക്‌സ് പദ്ധതി കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ ടോറികള്‍ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഇക്കാരണം കൊണ്ടുതന്നെ തേരെസ മേയ് ജന പിന്തുണ കുറഞ്ഞതായി നിരീക്ഷകര്‍ പറയുന്നു. പദ്ധതി പ്രഖ്യാപനത്തിന് ശേഷം വന്ന എതിര്‍പ്പുകള്‍ പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ തന്നെ സോഷ്യല്‍ കെയറിനായി പരാമവധി പണമടക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശിക്കുകയാണ് പുതിയ പദ്ധതിയെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നും തെരെസ മേയ് പറഞ്ഞു. പുതിയ ഡിമന്‍ഷ്യ ടാകസ് ഡാമിയന്‍ ഗ്രീന്‍ ആവശ്കരിച്ച് പദ്ധതിയുടെ ഭാഗമായിട്ടാണ്.
കാബിനറ്റ് തീരുമാനത്തിന് മുന്‍പ് തന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഡാമിയന്‍ ഗ്രീന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് നടന്ന സോഷ്യല്‍ കെയര്‍ റിവ്യൂയില്‍ 40 വയസ്സിന് മുകളിലുള്ളവരുടെ ദേശീയ ഇന്‍ഷൂറന്‍സ് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം വെച്ചിരുന്നു. സര്‍ക്കാരിലേക്ക് അടക്കപ്പെടുന്ന തുക വര്‍ഷം 20 ബില്ല്യണ്‍ പൗണ്ട് വരെ ഉയര്‍ത്താന്‍ കഴിയുമെന്നും സമാന ലെവി സമ്പ്രദായം ജര്‍മ്മനി, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ടെന്നും മുന്‍ ഫസ്റ്റ് സെക്രട്ടറി അവകാശപ്പെട്ടു. പദ്ധതിയുടെ ആദ്യഘട്ടങ്ങളില്‍ പ്ലാന്‍ അനുസരിച്ച് 27,600 പൗണ്ട് ശരാശരി ശമ്പളം കൈപ്പറ്റുന്ന തൊഴിലാളി വര്‍ഷം 364 പൗണ്ട് ലെവി കൂടുതലായി നല്‍കേണ്ടി വരും. 52,000 പൗണ്ട് ശരാശരി ശമ്പളം കൈപ്പറ്റുന്ന തൊഴിലാളി വര്‍ഷം 884 പൗണ്ട് ലെവി കൂടുതലായി നല്‍കേണ്ടി വരുമെന്നും ഡാമിയന്‍ ഗ്രീന്‍ പറയുന്നു. മിസ്റ്റര്‍ ഗ്രീന്‍ ഫസ്റ്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്.
ജെറമി ഹണ്ട് സോഷ്യല്‍ കെയര്‍ റിവ്യൂ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറി തന്റെതായി പുതിയ പരിഷ്‌കരണങ്ങളും മാറ്റങ്ങളും ഈ വര്‍ഷം വകുപ്പില്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഡിമന്‍ഷ്യ ടാക്‌സ് സര്‍ക്കാര്‍ ജനങ്ങളിലേക്ക് തിരികെ നല്‍കുന്ന പണമാണെന്നും പദ്ധതി ചുരുങ്ങിയ സമയത്തേക്ക് ജനങ്ങളുടെ പണം സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മിസ്റ്റര്‍ ഗ്രീന്‍ പറയുന്നു. സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ 100 വയസ്സുവരെ ജീവിക്കാന്‍ പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് അതിനായുള്ള കരുതല്‍ ആവശ്യമാണെന്നും ടോറി എംപി ആഷ്‌ഫോര്‍ഡ് സണ്‍ഡേയോട് പറഞ്ഞു. അടുത്ത തലമുറ നിശ്ചിത തുകയുടെ നിക്ഷേപങ്ങള്‍ നടത്തുന്നവരാണ്. അതിനോടപ്പം രണ്ട് ശതമാനം കൂടുതല്‍ നിര്‍ബന്ധിത നാഷണല്‍ ഇന്‍ഷുറന്‍സ് ലെവിയിലേക്ക് നല്‍കാന്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കഴിയേണ്ടതുണ്ട്. സമാന രീതി ജപ്പാനില്‍ നിലനില്‍ക്കുന്നുണ്ട്. ലെവി അടക്കുന്നതിനോടപ്പം വരും വര്‍ഷങ്ങളിലുള്ള നിങ്ങളുടെ സാമൂഹിക പരിപാലനമാണ് സ്വയം ഉറപ്പു വരുത്തുന്നതെന്നും എംപി പറഞ്ഞു.
ഇ-സിഗരറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. ഇ-സിഗരറ്റുകളുടെ കോയില്‍ ചൂടാക്കുന്ന സമയത്ത് അപകടരമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായും സിഗരറ്റ് വലിക്കുന്ന സമയത്ത് ഇവ ശരീരത്തലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായും പുതിയ പഠനം വ്യക്തമാക്കുന്നു. ഇ-സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം, മാഗ്നീസ്, നിക്കല്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ശ്വാസകോശം, കരള്‍, ഹൃദയം തുടങ്ങിയവയ്ക്ക് ദോഷകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള പദാര്‍ഥങ്ങള്‍ ചിലപ്പോള്‍ കാന്‍സറിന് തന്നെ കാരണമായേക്കാം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ദ്ധ സംഘം ഏതാണ്ട് 56 ഓളം പേരുടെ ഇ-സിഗരറ്റ് ഉപകരണം പരിശോധിച്ചതില്‍ നിന്നും അപകടകരമായ പദാര്‍ഥങ്ങള്‍ ഇവയില്‍ നിന്ന് ഉണ്ടാക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇ-സിഗരറ്റ് ഉപകരണങ്ങളില്‍ നിന്ന് വലിയ തോതില്‍ ജൈവിക വിഷം പടരുന്നതായി വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ചില ഉപകരണങ്ങളില്‍ നിന്നും എയ്റോസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളില്‍ അപകടത്തിന്റെ തോത് ഏകദേശം ഇരുപത് മടങ്ങ് കൂടുതലാണ്. പഠനത്തിനായി തെരെഞ്ഞെടുത്ത ഉപകരണങ്ങളില്‍ നിന്നും കണ്ടെത്തിയ എയ്റോസോള്‍ സാമ്പിളുകള്‍ എന്‍വിറോണ്‍മെന്റ് പ്രോട്ടക്ഷന്‍ ഏജന്‍സി നിര്‍ദേശിച്ചിരിക്കുന്ന ലെഡ് കോണ്‍സെട്രേഷന്‍ അളവിനേക്കാള്‍ കൂടുതലാണ്. ഉപകരണങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിട്ടുണ്ട്.
യുകെയില്‍ ഏകദേശം 10 മില്ല്യണ്‍ ആളുകള്‍ ഇ-സിഗരറ്റുകള്‍ ഉരപയോഗിക്കുന്നതായിട്ടാണ് കണക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരമാണ് ഇ-സിഗരറ്റുകള്‍. ഒരുതരം ദ്രാവകത്തെ ഹീറ്റ് കോയില്‍ ഉപയോഗിച്ച് ചൂടാക്കുമ്പോളാണ് അവ പുക നിര്‍മ്മിക്കുന്നത്. മിക്ക ഇ-സിഗരറ്റുകളും നിക്കോട്ടിന്റെ അംശം കലര്‍ന്നവയാണ്. മുന്‍കാലങ്ങളില്‍ നടന്ന പഠനങ്ങള്‍ ഇ-സ്ിഗരറ്റുകള്‍ സാധരണ പുകവലിയെ അപേക്ഷിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവ് ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇ-സിഗരറ്റ് ഉപയോഗം സാധരണ പുകവലിയേ അപേക്ഷിച്ച് 95 ശതമാനം ദോഷകരമല്ലെന്ന് 2015ല്‍ പബ്ലിക് ഹെല്‍ത്ത് ഇഗ്ലണ്ട് പറഞ്ഞിരുന്നു. എന്നാല്‍ 2015 പുറത്തിറങ്ങിയ ഒരു പഠനം മനുഷ്യ ശരീരത്തിലെ കോശങ്ങളെ ഇ-സിഗരറ്റുകള്‍ ഇല്ലാതാക്കുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരു പഠനത്തില്‍ ഹാര്‍ട്ട് അറ്റാക്കുകള്‍ക്കും സ്‌ട്രോക്കുകള്‍ക്കും ഇവ കാരണമാകുന്നുവെന്നും വ്യക്തമായിരുന്നു.
നാടുകടത്തല്‍ ഭയം മൂലം രോഗികളായ കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സേവനം തേടാന്‍ മടിക്കുന്നു. ചികിത്സ തേടിയോ അല്ലാതെയോ എന്‍എച്ച്എസുകളിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ ഹോം ഓഫീസിന് കൈമാറണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. നാടുകടത്തല്‍ ഭയം മൂലം രോഗികളായ കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സേവനം തേടാതിരിക്കുന്നുവെന്നതിനുള്ള തെളിവുകളുണ്ടെന്ന് ഹെല്‍ത്ത് ബോസുമാര്‍ ആരോപിക്കുന്നു. ഈ നടപടി പൊതുജനാരോഗ്യ രംഗത്തെ ഗൗരവകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോഗ്യ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. മെഡിക്കല്‍ രംഗത്തെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തുന്നതാണ് പുതിയ പ്രശ്‌നങ്ങളെന്നും ഇത് രോഗിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതായും ഡോക്ടര്‍മാരുടെയും രോഗികുടെയും കൂട്ടായ്മകള്‍ പറയുന്നു.
നാടുകടത്തല്‍ ഭീഷണി നിലനില്‍ക്കുന്നത് കാരണം പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ ജിപിയെ സന്ദര്‍ശിക്കുന്നത് മാസങ്ങള്‍ വൈകിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് കമ്മറ്റി പറയുന്നു. അപകടങ്ങളെ തുടര്‍ന്നോ അല്ലാതെയോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം ആളുകള്‍ ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റില്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന കാരണംകൊണ്ടാണ് കുടിയേറ്റക്കാരായ ആളുകള്‍ ചികിത്സ തേടിയെത്തുന്നതെന്നും കമ്മറ്റി പറയുന്നു. തെരെസ മേയ് ഹോം സെക്രട്ടറിയായിരുന്ന സമയത്താണ് എന്‍എച്ച്എസും ചികിത്സക്കെത്തുന്ന സമയത്ത് വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്നതു സംബന്ധിച്ച പോളിസിക്ക് രൂപം നല്‍കിയത്. ഈ പോളിസി അനധികൃത കുടിയേറ്റക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഹോം ഓഫീസും എന്‍എച്ച്എസ് ഡിജിറ്റലുമായി തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച ധാരണാപത്രം (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) പ്രകാരം ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെയുള്ള വ്യക്തിവിവരങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. പരിശോധനയ്ക്ക് എത്തുന്ന രോഗികളുടെ അവസാനം താമസിച്ച സ്ഥലത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, ജന്‍മദിനം തുടങ്ങിയവ നല്‍കണം. എന്‍എച്ച്എസ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏതാണ്ട് 8,000 ത്തോളം രോഗികളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ കൈവശമുണ്ട്. ഈ വിവരങ്ങള്‍ ചെറിയ വ്യക്തിവിവരങ്ങള്‍ മാത്രമാണെന്നും രോഗങ്ങളെക്കുറിച്ചുള്ളവയോ രഹസ്യ സ്വഭാവമുള്ളവയോ അല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
റെഡ് ആരോസ് പൈലറ്റിന്റെ മരണത്തെ തുടര്‍ന്ന് ലോകത്തിലെ തന്നെ പ്രമുഖ ഇജക്ടര്‍ സീറ്റ് നിര്‍മ്മാതാക്കളായ കമ്പനിക്ക് 1.1 മില്ല്യണ്‍ പൗണ്ട് പിഴ. 2011 നവംബര്‍ 8ന് ഹാവക് ടിഐ എയര്‍ഗ്ക്രാഫ്റ്റിന്റെ പരീശീലന പറക്കലിനിടയിലാണ് ലെഫ്റ്റനന്റ് ഷോണ്‍ ക്‌നിംഗ്ഹാം എന്ന പൈലറ്റ് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. മാര്‍ക്ക് 10ബി ഇജക്ടര്‍ സീറ്റിലെ പാരച്യൂട്ട് യഥാസമത്ത് പ്രവര്‍ത്തിക്കാതായതോടെ സൗത്താഫ്രിക്കന്‍ വംശജനായ പൈലറ്റ് ലെഫ്റ്റനന്റ് ഷോണ്‍ ക്‌നിംഗ്ഹാമിന് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൈലറ്റ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.
35കാരനായ പൈലറ്റിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ അപകാത സംഭവിച്ചതായും സുരക്ഷ കാര്യത്തില്‍ വീഴ്ച്ച പറ്റിയതായും മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി ലിമിറ്റഡ് ജനുവരി 22 ന് കോടതിയില്‍ നടന്ന വാദത്തില്‍ സമ്മതിച്ചു. 1.1 മില്ല്യണ്‍ പിഴ തുകയും ഏകദേശം 550,000 പൗണ്ട് കോടതി ചെലവുകളും ഉള്‍പ്പെടുന്ന തുക കമ്പനി ലിങ്കണ്‍ ക്രൗണ്‍ കോടതിക്ക് കൈമാറി. പ്രബലരായ പല പൈലറ്റുമാരുടെയും വിമാന യാത്രക്കാരുടെയും സുരക്ഷയില്‍ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയിരിക്കുന്നതെന്ന് മിഡില്‍സെക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ വിചാര ചെയ്തുകൊണ്ട് ആദരണീയായ ജഡ്ജ് ജസ്റ്റിസ് കാര്‍ പറഞ്ഞു.
സുരക്ഷ വീഴ്ച്ച കാരണം ഒരു മരണം തന്നെ സംഭവിച്ചിരിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങളില്‍ ഗുണനിലവാരം ഉറപ്പു വരുത്തുന്നതില്‍ മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി പരാജയപ്പെട്ടു. അന്ന് സംഭവിച്ചത് ഒഴിവാക്കപ്പെടാന്‍ കഴിയുമായിരുന്ന ദുരന്തമാണ് മരണപ്പെട്ട പൈലറ്റിന്റെ വാക്കുകളില്‍ നിന്നാണ് ഞാനിത് പറയുന്നത് ജഡ്ജ് കാര്‍ പറയുന്നു. വലിയൊരു കാലഘട്ടം മുഴുക്കെ നിരവധി പൈലറ്റുമാരുടെ ജീവന്‍ കമ്പനി അപകടത്തിലാക്കിയിരുന്നെന്ന് ഫെബ്രൂവരി ആദ്യം നടന്ന വാദത്തില്‍ പ്രോസിക്യൂട്ടര്‍ റെക്‌സ് ടെഡ് കോടതിയെ അറിയിച്ചു. ഹവാക് എയര്‍ക്രാഫ്റ്റില്‍ നിന്നും പൈലറ്റ് സീറ്റ് ഇജക്ട് ചെയ്യുന്ന സമയത്ത് പ്രധാന പാരച്യൂട്ട് ഉള്‍പ്പെടെയുള്ളവ യഥാസമയം പ്രവര്‍ത്തിച്ചില്ലെന്ന് ടെഡ് പറയുന്നു. ഇജക്ഷന്‍ ചെയ്യുന്ന സമയത്ത് പൈലറ്റുമാര്‍ നൂറിലധികം ഫീറ്റ് ഉയരത്തിലായിരിക്കും ഉപകരണം യഥാക്രമം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പൈലറ്റിന്റെ മരണമായിരിക്കും ഫലമെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.
ഞങ്ങളുടെ ചിന്തകള്‍ എന്നും മരണപ്പെട്ട പൈലറ്റിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ്. അപകടം സംഭവിച്ചതില്‍ അങ്ങേയറ്റം ദുഖം രേഖപ്പെടുത്തുന്നു. വിഷയത്തില്‍ മാപ്പപേക്ഷിക്കുന്നതായും കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. ഷോണ്‍സിന്റെ മരണം ഒരിക്കലും ഒരു അപകടമായിരുന്നില്ല. അതൊരു ഒഴിവാക്കപ്പെടാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനും കഴിയില്ല. മാര്‍ട്ടിന്‍ ബെക്കര്‍ കമ്പനിക്ക് പിഴയൊടുക്കേണ്ടി വന്ന വാര്‍ത്ത് ഞങ്ങള്‍ അറിഞ്ഞു. അവരുടെ ലാഭത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണത്. ഞങ്ങളുടെ നഷ്ടത്തിനെ നികത്താന്‍ എത്ര വലിയ തുകയ്ക്കും കഴിയില്ല. വിധിക്ക് ശെഷം ഷോണിന്റെ സഹോദരി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വോള്‍വോ എക്‌സ്‌സി60 സ്വന്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ 13 കാറ്റഗറി വിജയികളെ പ്രഖ്യാപിച്ചിരുന്നു. ഇവരെ പിന്തള്ളിയാണ് വോള്‍വോ എക്‌സ്‌സി60 പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്‍മയുള്ള നിര്‍മ്മാണവും സുരക്ഷിതമായി ഓടിക്കാന്‍ കഴുയുന്ന വാഹനത്തിന്റെ ഘടനയുമാണ് വോള്‍വോ എക്‌സ്‌സി60 നെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് വോള്‍വോ യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2016ല്‍ കമ്പനി പുറത്തിറക്കിയ എക്‌സ്‌സി90 റണ്ണറപ്പായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ ഇക്കുറി വോള്‍വോ കാറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്രോസ്ഓവറുകള്‍ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അര്‍ഹതപ്പെട്ട പുരസ്‌കാരമാണ് വോള്‍വോ എക്‌സ്‌സി60 നേടിയിരിക്കുന്നതെന്ന് യുകെ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സ് ഡയറക്ടര്‍ ജോണ്‍ ചെല്ലെന്‍ പ്രശംസിച്ചു.
2016ല്‍ നടന്ന മത്സരത്തില്‍ വോള്‍വോയുടെ തന്നെ എക്‌സ്‌സി90 അവാര്‍ഡിന് തൊട്ടരികലെത്തിയിരുന്നു ഇത്തവണ വോള്‍വോ പുരസ്‌കാരം സ്വന്തമാക്കുക തന്നെ ചെയ്തുവെന്ന് അഭിനന്ദനാര്‍ഹമായ നേട്ടമാണിതെന്നും ജോണ്‍ പറഞ്ഞു. ഓവറോള്‍ യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അതിനോടപ്പം മീഡിയം ക്രോസ്ഓവര്‍ പുരസ്‌കാരവും ലഭിച്ചുവെന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം അഭിമാനര്‍ഹമായ നേട്ടമാണെന്ന് വോള്‍വോ കാര്‍ യുകെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ വെയ്ക്ക്ഫീല്‍ഡ് പറഞ്ഞു. പുരസ്‌കാരം കാറിന്റെ മനോഹരമായ ഡിസൈന്‍, കട്ടിംഗ് എഡജ് ടെക്‌നോളജി, ആഡംബരപൂര്‍ണമായ സ്റ്റൈലിന്റെയും വിജയത്തെ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള വലിയ വിജയത്തെയാണ് പുരസ്‌കാരം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോള്‍വോ എക്‌സ്‌സി60 അതേ നിലവാരത്തിലുള്ള കാറുകള്‍ക്കിടയിലെ മനോഹരമായി നിര്‍മ്മിച്ചിട്ടുള്ള വാഹനമാണെന്ന് ഇയാന്‍ ലൈനസ് പറഞ്ഞു. വോള്‍വോ എക്‌സ്‌സി60 ഡിസൈന്‍കൊണ്ടുതന്നെ അതിന്റെ ക്ലാസ് ഉറപ്പിച്ചു കഴിഞ്ഞതായും. സ്വീഡിഷ് ബ്രാന്റ് നിര്‍മ്മിച്ചെടുത്തിട്ടുള്ള വോള്‍വോ എക്‌സ്‌സി60 സ്‌റ്റെലിഷ് കാറുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് എഎം മാഗസീന്‍ പ്രതിനിധി ടോം ഷാര്‍പ് പറഞ്ഞു. യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കോക്‌സ് ഓട്ടോമോട്ടീവ് എക്‌സ്‌റ്റേണല്‍ റിലേഷന്‍സ് തലവന്‍ ഫിലിപ് പറഞ്ഞു.
അടുത്ത ആഴ്ച്ചകളില്‍ യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന ശീതക്കാറ്റ് റഷ്യയില്‍ നിന്നും യുകെയുടെ പ്രദേശങ്ങളിലേക്ക് വരും ദിവസങ്ങളില്‍ എത്തിച്ചേരും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ മഞ്ഞു വീഴ്ച്ചയായിരിക്കും അടുത്ത ആഴ്ച്ചകളില്‍ വരാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികൂല കാലാസ്ഥമൂലം വൈദ്യൂതി തടസ്സവും ഗതാഗത തടസ്സവും നേരിടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇഗ്ലണ്ടിലും സ്‌കോട്‌ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ശക്തമായ മഞ്ഞു വീഴ്ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതി ശക്തമായ ശീതക്കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പുകളുണ്ട്. ഞാറാഴ്ച്ച രാത്രി മൈനസ് 5 ഡിഗ്രി താപനിലയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ താപനില ഈ ആഴ്ച്ച മുഴുവന്‍ തുടരാനാണ് സാധ്യത.
മാര്‍ച്ച് മധ്യത്തോടെ കാലാവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലവസ്ഥമൂലം റോഡില്‍ ഗതാഗതം തടസ്സമുണ്ടാകുമെന്നും റെയില്‍വേ വിമാന സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു. ഗ്രാമീണ മേഖലകളില്‍ വൈദ്യതി മുടങ്ങാനും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ തകരാറ് സംഭവിക്കാനും സാധ്യതയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈസ്റ്റേണ്‍, സെന്‍ഡ്രല്‍ ഇഗ്ലണ്ടിലും കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. ചെവ്വാഴ്ച്ചയോടെ മഞ്ഞ് വീഴ്ച്ച സ്‌കോട്‌ലണ്ടിലേക്കും വെയില്‍സിലെ ചില പ്രദേശങ്ങളിലേക്കും നോര്‍ത്തേണ്‍ സൗത്തേണ്‍ ഇഗ്ലണ്ടിലേക്കും വ്യാപിക്കും.
കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും യുകെ മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുള്ളത് കാരണം യെല്ലോ വാണിംഗ് (yellow warning) നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും 10സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ബുധനാഴ്ച്ച 15 സെന്റീമീറ്ററായി ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ നിരീക്ഷകന്‍ മാര്‍കോ മുന്നറിയിപ്പ് നല്‍കി. മഞ്ഞു വീഴ്ച്ച കനത്തതോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തു വന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ നിരത്തില്‍ കൂടുതല്‍ കരുതലോടെ വേണം വാഹനമോടിക്കാനെന്ന് അധികൃതര്‍ പറഞ്ഞു.
ആരോഗ്യ മേഖലയിലെ പിഴവുകള്‍ സംഭവിക്കുന്നത് തടയാന്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ നഴ്‌സുമാര്‍ക്ക് അധികാരം നല്‍കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. മെഡിക്കല്‍ രംഗത്ത് നിലനില്‍ക്കുന്ന അധികാരക്രമം മുതിര്‍ന്ന ഡോക്ടര്‍മാരെ പേരെടുത്ത് വിളിക്കുന്നതില്‍ നിന്ന് നഴ്‌സുമാരെ വിലക്കുന്നുണ്ട്. ഓപറേഷന്‍ തീയ്യേറ്ററിലും അതുപോലുള്ള അടിയന്തര സാഹചര്യങ്ങളിലും സംഭവിക്കുന്ന പിഴവുകള്‍ ഇല്ലാതാക്കാന്‍ ഈ അധികാരക്രമം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറയുന്നു. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് ജെറമി ഹണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. പെരെടുത്ത് വിളിക്കാന്‍ ഇപ്പോഴും അധികാരം നല്‍കാത്ത ചുരുക്കം തൊഴില്‍ രംഗങ്ങളില്‍ ഒന്നാണ് ആരോഗ്യ മേഖലയെന്ന് അദ്ദേഹം പറയുന്നു. മെഡിക്കല്‍ രംഗത്ത് ഡോക്ടര്‍ എന്നുമാത്രമാണ് അഭിസംഭോദന രീതി. സര്‍ജന്റെ കാര്യത്തില്‍ അത് മിസ്റ്റര്‍ എന്നുമാണ്.
ചില ഡോക്ടര്‍മാര്‍ പാഴ്‌ച്ചെലവുകള്‍ സൃഷ്ടിക്കുന്നതായും ഇത്തരക്കാര്‍ തെറ്റുകുറ്റങ്ങള്‍ സമ്മതിച്ചു തരാന്‍ മടിയുള്ളവരാണെന്നും ജെറമി ഹണ്ട് ആരോപണം ഉന്നയിച്ചു. ഏതാണ്ട് 9000ത്തോളം ആശുപത്രി മരണങ്ങള്‍ സംഭവിക്കുന്നത് എന്‍എച്ച്എസ്സുകളുടെ പോരായ്മകള്‍ മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടിഷ് എയര്‍വേഴ്‌സ് പൈലറ്റിന്റെ ഭാര്യയായ എലൈന്‍ ബ്രൂമിലി മരണപ്പെടുന്നതിന് മുന്‍പ് നഴ്‌സ് അവര്‍ക്ക് അടിയന്തര ശ്വാസനാള ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു എന്നാല്‍ സര്‍ജനോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള ഭയം കാരണം നഴ്‌സ് മടിച്ചു നില്‍ക്കുകയാണ് ഉണ്ടായതെന്നും ജെറമി ഹണ്ട് ഉദാഹരണമായി പറഞ്ഞു. ഓപറേഷന്‍ തീയ്യേറ്ററുകളില്‍ അധികാരക്രമം നിലനില്‍ക്കുമ്പോള്‍ വീഴ്ച്ച വരുന്നത് തടയാന്‍ രണ്ട് കണ്ണുകള്‍ മാത്രമെ ഉണ്ടാവുകയുള്ളു. എന്നാല്‍ അത്തരം അധികാരക്രമം ഇല്ലെങ്കില്‍ തീയ്യേറ്ററിനുള്ളിലുള്ള എല്ലാ കണ്ണുകളും വീഴ്ച്ച വരുന്നത് തടയാന്‍ പാകത്തിന് നിലകൊള്ളാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
യുകെയിലെ മെഡിക്കല്‍ രംഗത്ത് ഇപ്പോഴും വലിയ രീതിയിലുള്ള അധികാരക്രമം നിലനില്‍ക്കുന്നുണ്ട്. പേരെടുത്ത് അഭിസംഭോദന ചെയ്യുന്നതിന് പകരമായി മിസ്റ്ററെന്നും ഡോക്ടറെന്നും മാത്രം വിളിക്കുന്ന ഒരേയൊരു തൊഴില്‍ മേഖല മെഡിക്കല്‍ രംഗമായിരിക്കും. എന്‍എച്ച്എസിലെ മരുന്നുകള്‍ നല്‍കുന്നതിനുള്ള പിഴവുമൂലം വര്‍ഷത്തില്‍ 22,000ത്തോളം മരണങ്ങള്‍ സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഫാര്‍മസിസ്റ്റുകളുടെ ഇടയില്‍ നിന്ന് വര്‍ഷത്തില്‍ ഏകദേശം 237 മില്ല്യണ്‍ പിഴവുകള്‍ മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഭവിക്കാറുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. ആറില്‍ ഒരു ആശുപത്രിയിലെ രോഗികള്‍ ഇത്തരം പിഴവുകള്‍ക്ക് വിധേയമാകുന്നതായി പഠനത്തില്‍ നിന്നും വ്യക്തമാകുന്നു. തിരിച്ചറിഞ്ഞതിലും ഗുരുതര വീഴ്ച്ചയാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഇനി ബ്രിട്ടനില്‍ ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വീടുകള്‍ വാങ്ങിക്കാം. നോര്‍ത്തേണ്‍ അയര്‍ലര്‍ണ്ടിലെ ഏറ്റവും വലിയ വീട് നിര്‍മ്മാതാക്കളാണ് ക്രിപ്‌റ്റോകറന്‍സി വീടുകള്‍ വാങ്ങിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബീറ്റ്‌കോയിന്‍ ഉപയോഗിച്ച് വീടുകള്‍ വാങ്ങിക്കാന്‍ കഴിയുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അല്ലെങ്കില്‍ റിപ്ലബിക് ഓഫ് അയര്‍ലണ്ടിലെ തന്നെ ആദ്യത്തെ സ്ഥാപനമാണ് ബാലിക്ലെയര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാഗന്‍ ഹോംസ്. ബിറ്റ്‌കോയിന്‍ എന്നാല്‍ ഇപ്പോള്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും നൂതനമായ സാമ്പത്തിക ക്രയവിക്രയ സംവിധാനങ്ങളില്‍ ഒന്നാണ്. പുതിയ തരത്തിലുള്ള സമ്പത്താണ് ബിറ്റ്‌കോയിനുകകള്‍. സാധാരണ പണമിടാപാടുകളോട് ഏറെ സാമ്യതയുള്ളതാണ് ഇവയെന്നും ഹാഗന്‍ ഹോംസിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെയിംസി ഹാഗന്‍ പറയുന്നു.
ബിറ്റ്‌കോയിനുകള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ ലോകത്താകമാനം വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ച് വിപണനം നടത്തുകയെന്ന പുതിയ നയം മാറുന്ന വിപണിക്ക് അനുശ്രൂതമായ ഞങ്ങളുടെ പ്രതികരണമാണെന്നും ജെയിംസി ഹാഗന്‍ പറയുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 18 മില്ല്യണ്‍ പൗണ്ട് ടേണ്‍ ഓവര്‍ നേടിയിട്ടുള്ള കമ്പനിയാണ് ഹാഗന്‍ ഹോംസ്. 30 വര്‍ഷത്തെ സേവന പാരമ്പര്യം അവകാശപ്പെടുന്ന വീട് നിര്‍മ്മാതാക്കളാണ് ഹാഗന്‍ ഹോംസ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 15 സൈറ്റുകളിലായി ഏതാണ്ട് 207ഓളം വീടുകളുടെ നിര്‍മ്മാണം കമ്പനി ഈ വര്‍ഷം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിര്‍മ്മാണത്തില്‍ 8 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ട് ആഗോള തലത്തില്‍ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ്. വിദേശ നിക്ഷേപകരുടെയും ബിസിനസ്സ് സംരഭകരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രദേശത്ത് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കാമെന്നും ഹാഗന്‍ പറയുന്നു. അതേസമയം പുതിയ കറന്‍സി ഉപയോഗത്തില്‍ വെല്ലുവിളികള്‍ ഉള്ളതായും ഹാഗന്‍ സമ്മതിക്കുന്നു.
ന്യൂസ് ഡെസ്ക്
പ്രശസ്ത ബോളിവുഡ് താരം ശ്രീദേവി അന്തരിച്ചു. കാർഡിയാക് അറസ്റ്റിനെ തുടർന്ന് ദുബായിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ശ്രീദേവിയ്ക്ക് 54 വയസായിരുന്നു പ്രായം. മോഹിത് മർവായുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിയിൽ എത്തിയത്. ഭർത്താവ് ബോണി കപൂറിനും ഇളയ മകൾ കുഷിയ്ക്കും ഒപ്പമാണ് ശ്രീദേവി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ വന്നത്.
ശ്രീദേവിയുടെ മരണവാർത്ത അറിഞ്ഞ് നൂറു കണക്കിന് ആരാധകരാണ് മുംബയിലെ അവരുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാലതാരമായി സിനിമയിൽ വന്ന ശ്രീദേവി ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തയായ നടികളിൽ ഒരാളാണ്. രാജ്യം പദ്മശ്രീ നല്കി ശ്രീദേവിയെ 2013 ൽ ആദരിച്ചിരുന്നു. ഹിന്ദി കൂടാതെ തമിൾ, മലയാളം, തെലുങ്ക്, കന്നട സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശസ്തരായ നടീനടന്മാർ ശ്രീദേവിയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന. 2017ല്‍ 38,528 യൂറോപ്യന്‍ പൗരന്‍മാര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം 15,460 അപേക്ഷകള്‍ മാത്രമായിരുന്നു ഈയിനത്തില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പൗരത്വത്തിനായി അപേക്ഷിച്ച 1,41,302 പേരില്‍ 27 ശതമാനത്തിലേറെയാളുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2012ല്‍ ഇത് വെറും 6 ശതമാനം മാത്രമായിരുന്നു.
ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ പൗരന്‍മാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്കയാണ് പൗരത്വത്തിനായുള്ള അപേക്ഷകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് സൂചിപ്പിക്കുന്നതെന്ന് കിംഗ്‌സ് കോളേജ് ലണ്ടനിലെ ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി പ്രൊഫസര്‍ ജോനാഥന്‍ പോര്‍ട്ടെസ് പറഞ്ഞു. 2004ല്‍ യൂണിയനില്‍ ചേര്‍ന്ന എട്ട് സെന്‍ട്രല്‍, ഈസ്‌റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നെത്തിയ 13,306 പേരാണ് കഴിഞ്ഞ വര്‍ഷം പൗരത്വത്തിനായി അപേക്ഷിച്ചത്.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി നല്‍കിയ അപേക്ഷകളില്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്നാഴ്ചകളില്‍ 10,784 യൂറോപ്യന്‍ പൗരന്‍മാര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. 2016നേക്കാള്‍ ഇരട്ടി വര്‍ദ്ധനയാണ് ഇവയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പൗരത്വത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകൡ 11 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.