Main News

ടോം ജോസ് തടിയംപാട്
2001ല്‍ യുകെയില്‍ ജന്മമെടുത്ത യുണൈറ്റഡ് കിംഗ്ഡം ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ (UKKCA) അതിന്‍റെ  മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനു സ്ഥാനാര്‍ഥി സംഗമത്തിലൂടെ ഈ വരുന്ന ശനിയാഴ്ച സാക്ഷിയാകുകയാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ശക്തമായ പ്രവര്‍ത്തനം കൊണ്ട് യുകെയിലെ ഏറ്റവും ശക്തമായതും കെട്ടുറപ്പ് ഉള്ളതുമായ സംഘടന എന്ന സല്‍പ്പേര് ഇതിനോടകം യുകെകെസിഎ നേടി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ കണ്‍വെന്‍ഷനുകളും വിവിധ കലാ മത്സരങ്ങളും ഒക്കെ ഈ സംഘടനയുടെ ശോഭ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ട് എന്നു തോന്നുന്നില്ല.

.
കഴിഞ്ഞ ഭരണ സമിതി ബൃഹത്തായ ഒരു തുക സംഭരിച്ചു വാങ്ങിയ ആസ്ഥാന മന്ദിരം സംഘടനയുടെ അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു എന്നത് ഓരോ അംഗങ്ങള്‍ക്കും അഭിമാനിക്കാവുന്നതാണ്. കാലാകാലങ്ങളില്‍ വന്ന കമ്മറ്റികള്‍ സംഘടനയുടെ വളര്‍ച്ചക്ക് വേണ്ടി ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചതിന്‍റെ പരിണിത ഫലമാണിതെല്ലാം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് സ്ഥാനാര്‍ഥി സംഗമം നടത്തുന്നു എന്നത് വളരെ പുതുമ ഉള്ളതും അഭിനന്ദനാര്‍ഹവുമാണ്. ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തില്‍ വച്ച് ശനിയാഴ്ച്ചയാണ് സ്ഥാനാര്‍ഥി സംഗമം നടക്കുന്നത്.

biju n roy
പ്രധാനമായും മത്സരം നടക്കുന്നത് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ ആണ്. അതില്‍ മാറ്റുരക്കുന്നത് പരിണിതപ്രജ്ഞരായ ബിജു മടുക്കകുഴിയും, റോയ് സ്റ്റീഫനും തമ്മില്‍ ആണ്. ഇവര്‍ രണ്ടു പേരും സംഘടനയുടെ ചരിത്രത്തില്‍ വളരെ വലിയ സംഭാവന ചെയ്തിട്ടുള്ളവരാണ് എന്നാണ് ആദ്യകാല പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

പ്രസിഡണ്ട് സ്ഥാനം കൂടാതെ  ജോയിന്റ് സെക്രട്ടറി  സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്കും മത്സരം നടക്കുന്നുണ്ട്. ഇതിലേക്ക് ജനവിധി തേടുന്നത് ജോണ്‍ ചാക്കോ (ബ്‌ളാക്ക് പൂള്‍ ) , സക്കറിയ പുത്തന്‍കളം (ലീഡ്‌സ് ), മോന്‍സി തോമസ് (കവന്ട്രി ) ബാബു തോട്ടം (ബര്‍മിംഗ്ഹാം) എന്നിവരാണ്. ഇവര്‍ എല്ലാവരും സംഘടനയുടെ പ്രവര്‍ത്തന മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ തന്നെയാണ്.

ukkca copy
സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും ജോയിന്റ്‌റ് ട്രഷറര്‍ സ്ഥാനത്തേക്കും നിലവില്‍ ഉള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല.

ബിജു മടുക്കകുഴിയെ പറ്റി അദ്ദേഹത്തെ അനുകൂലിക്കുന്നവരും  സുഹൃത്തുക്കളും  പറയുന്നത് നല്ല സംഘാടകനും, സമൂദായിക സ്‌നേഹിയുമാണ് എന്നാണെങ്കില്‍, റോയ് സ്റ്റീഫനെ പറ്റി പറയുന്നത്  ഒരു പഴയ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ചിട്ടയായി നടത്തുന്ന ആളും സമുദായത്തെ വികസന പാതയില്‍ നയിക്കാന്‍ കഴിവുള്ള ആളും എന്നാണ്.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയപ്രത്യേകത  എന്നു പറയുന്നത് സംഘടനയുടെ വളര്‍ച്ചയിലെ ജനാധിപത്യവികാസം തന്നെയാണ്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തു നിന്നും കുടിയേറിയ ഒരു ജനത എന്നനിലയില്‍ ലോകത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിന്‍റെ ജന്മഗൃഹമായ യുകെയില്‍ വന്നപ്പോഴും ആ ജനാധിപത്യത്തിന്‍റെ അന്തസത്ത ഒട്ടും ചോര്‍ന്നു പോകാതെ മാറോടു ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു മകുടോദാഹരണമാണ് ഈ തിരഞ്ഞെടുപ്പിലെ ശക്തമായ പ്രചാരണവും സ്ഥാനാര്‍ത്ഥി സംഗമവും.

യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഈ സ്ഥാനാര്‍ഥി സംഗമം നടത്തുന്നത്. ഇതിനു മുന്‍പ് വീഗന്‍ യുണിറ്റിന്റെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു സംഗമം നടന്നിരുന്നു എങ്കിലും യുകെയിലെ മുഴുവന്‍ ആളുകള്‍ക്കും പങ്കെടുക്കാവുന്ന വിധത്തില്‍ ഇങ്ങനെ ഒരു സ്ഥാനാര്‍ഥി സംഗമം നടത്തുന്നത് ഇതാദ്യമായാണ് എന്നതും ഒരു വലിയ പ്രത്യേകതയാണ്.

ukkca

ലോകം ഇന്നുവരെ കണ്ടെത്തിയ ഏറ്റവും മഹത്തായ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നത് ജനാധിപത്യമാണ് എന്നതില്‍ സംശയം ഇല്ല . ഇതിന്റെ തുടക്കം എന്നത് പുരാതന ആതന്‍സിനിന്നും ആണ്. BC 508 ല്‍ ആതന്‍സ് ഭരിച്ചിരുന്ന ക്ലേയ്സ്തനീസ് (Cleisthenes) ആണ് ആദ്യമായി ജനപങ്കാളിത്തത്തോടെ ഒരു ഭരണം സ്ഥാപിച്ചത്. ആതന്‍സിലെ പത്തു വര്‍ഗങ്ങളില്‍ നിന്നും അമ്പതു പേരെ വീതം തിരഞ്ഞെടുത്തു. അങ്ങനെ തിരഞ്ഞെടുത്ത 500 പേരുടെ ഒരു ബോഡി യെ ആതന്‍സിന്റെ ചുമതല ഏല്പിച്ചുകൊടുത്തു. ആ ബോഡിയുടെ പേര് ഡെമോക്രെഷ്യ (domokratia) എന്നായിരുന്നു. ഇതിന്റെ അര്‍ഥം ‘മുഴുവന്‍ ജനങ്ങളും’ എന്നാണ്. അവിടെ നിന്നും ആയിരുന്നു ജനാധിപത്യത്തിന്‍റെ ഉറവ പൊട്ടിയത്. പിന്നീട് അത് പല രൂപങ്ങളും പ്രാപിച്ചു ഡെമോക്രസി അഥവാ ജനങ്ങളുടെ ഭരണം എന്നായി തീര്‍ന്നു.

.
അതില്‍ ഏറ്റവും പ്രസിദ്ധമായ രണ്ടു ഭരണരീതി എന്നു പറയുന്നത് പ്രസിഡണ്ട് ഭരണവും , പാര്‍ലമെന്ററി ഭരണവുമാണ് എന്നു പറയാം. അങ്ങനെ ഉയര്‍ന്നു വന്ന ജനാതിപത്യ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നതില്‍ ബ്രിട്ടനില്‍ വന്ന ക്‌നാനായക്കാരും പിന്‍പില്‍ അല്ല എന്നു തെളിയിക്കുന്നത് ആണ് യുകെകെസിഎ തെരഞ്ഞെടുപ്പും ഈ ശനിയാഴ്ച്ച നടക്കുന്ന സ്ഥാനാര്‍ഥി സംഗമവും.

ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായ പെരിന്തല്‍മണ്ണയിലെ ഹോട്ടലിനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സത്യാവസ്ഥ എന്ത്? ‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’എന്ന് ബില്ലില്‍ എഴുതിക്കൊടുത്ത ഹോട്ടല്‍ ജീവനക്കാരനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായെങ്കിലും ഹോട്ടലുടമയ്ക്ക് ഇതേ കുറിച്ച് വ്യക്തമായ വിവരമില്ല. പ്രശംസ പിടിച്ചുപറ്റിയ ആ പ്രവര്‍ത്തിയുടെ ക്രെഡിറ്റ് താന്‍ ഏറ്റെടുക്കുന്നില്ലെന്നും തന്‍റെ നല്ലവനായ ജീവനക്കാരനായിരിക്കാമെന്നുമാണ് പെരിന്തല്‍മണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണന് പറയാനുള്ളത്. ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടപ്പോള്‍ കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നെന്നും അക്കൂട്ടത്തില്‍ പെട്ട ആരെങ്കിലുമാകാമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. എന്നാല്‍ പോസ്റ്റിലുള്ളത് തന്‍റെ കഥയാണെന്നും ഈ ബില്‍ താന്‍ ഗൂഗിളില്‍ നിന്ന് എടുത്ത ശേഷം സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയതാണെന്നും അഖിലേഷ് പറഞ്ഞു.
ഈ മാസം ആറിന് എഞ്ചിനീയറിംഗ് ബിരുദധാരിയായ അഖിലേഷ് കുമാര്‍ ഇട്ട പോസ്റ്റാണ് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. പട്ടിണി കാരണം ഹോട്ടല്‍ കണ്ണാടിയിലൂടെ എത്തി നോക്കിയ ഒരു തെരുവു ബാലനും കുഞ്ഞനുജത്തിയ്ക്കും ഭക്ഷണം വാങ്ങിച്ചു കൊടുത്ത ഒരാളുടെ കഥയായിരുന്നു അത്. ഭക്ഷണം വാങ്ങിക്കൊടുത്തതിന്റെ സംതൃപ്തിയില്‍ ബില്‍ ചോദിച്ചപ്പോള്‍ അയാളെ പോലും ഞെട്ടിച്ച ഒരനുഭവമാണ് ഉണ്ടായത്. ‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’ എന്നെഴുതിയ ബില്ലാണ് കിട്ടിയത്.

അഖിലേഷിന്റെ പോസ്റ്റ് ഇങ്ങനെ:

മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവന്‍ , അതെ മുടങ്ങാതെ നടക്കുന്ന വാര്‍ഷിക സമ്മേളനം …..നൂറു പേര്‍ വന്നു എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങച്ചങ്ങള്‍ പറഞ്ഞു ഇനിയെന്തു എന്ന ചോദ്യ ചിഹ്നവുമായി പോകുന്ന യന്ത്രങ്ങളുടെ സമ്മേളനം …..അത് കൊണ്ട് തന്നെ മനസ്സും യന്ത്രം പോലെയായിരുന്നു ……കരിപുരണ്ട യന്ത്രം പോലെ

മീറ്റിംഗ് കഴിഞ്ഞു , വൈകുന്നേരം ഒരു ലോഡ്ജ് എടുത്തു , ഫ്രഷ് ആയിട്ടു രാവിലെ പോകാമെന്ന് ഓര്‍ത്ത്…വിശപ്പാണേല്‍ പിടി മുറുക്കുന്നു , ഒന്നു കുളിച്ചു ഡ്രെസ്സും മാറി നേരെ അടുത്തു കണ്ട ഹോട്ടലില്‍ കയറി ….എല്ലാവരും ഭക്ഷണം കഴിക്കുന്നു , നല്ല മണവുമുണ്ട് ….മലപ്പുറത്തുകരുടെ ഭക്ഷണത്തിന്റെ കാര്യം പറയുകയേ വേണ്ട ,വിശപ്പിന്റെ കാഠിന്യം വീണ്ടും ഒന്നു കൂടെ ഇരട്ടിയായി …..

രണ്ടു പൊറോട്ടയും ഒരു ചിക്കന്‍ കറിയും ചായയും പറഞ്ഞു , ആവി പറക്കുന്ന സാധനം മുന്നിലെത്തി ….കടയുടെ ജനല്‍ചില്ലിലുടെ രണ്ടു കുഞ്ഞു കണ്ണുകള്‍ അയാള്‍ കണ്ടു …അത് അകത്തേക്കുള്ള എല്ലാവരുടെയും പാത്രങ്ങളിലേക്ക് മാറി മാറി നോക്കുകയായിരുന്നു ….ഒരു ചാക്ക് കെട്ടും കയ്യിലുണ്ടായിരുന്നു ….വിശപ്പിന്റെ വിളിയാണ് , ആരും നോക്കുന്നില്ല എല്ലാവരും കഴിച്ചു കൊണ്ടിരിക്കുന്നു ……

യന്ത്രമായ മനസ്സില്‍ എന്തോ വേദന അറിഞ്ഞു അയാള്‍ , കൈ കൊണ്ട് മാടി അവനെ വിളിച്ചു അകത്തേക്ക് വരാന്‍ , അകത്തേക്ക് വന്നപ്പോളാണ് കണ്ടത് ഒറ്റക്കായിരുന്നില്ല ഒരു കുഞ്ഞു പെണ്‍കുട്ടിയുമുണ്ടായിരുന്നു കൂടെ , പെങ്ങള് കുട്ടിയാണെന്ന് തോന്നി …വന്നപ്പോളെ അയാളുടെ പാത്രത്തിലെക്കായിരുന്നു രണ്ടു പേരുടെയും കണ്ണ് …അവിടെയിരിക്കുവാന്‍ പറഞ്ഞു ….മുഷിഞ്ഞ വസ്ത്രങ്ങള്‍ ആയിരുന്നു രണ്ടു പേരുടെയും , അവര്‍ മുന്നില്‍ രണ്ടു ചെറിയ കസേരകളിലായി ഇരുന്നു …

എന്താ വേണ്ടതെന്നു ചോദിച്ചു കഴിക്കാന്‍ , അപ്പോള്‍ അവന്‍ അയാളുടെ പാത്രത്തിലേക്ക് വിരല്‍ ചൂണ്ടി കാണിച്ചു ..അയാള്‍ വീണ്ടും പൊറോട്ടയും കറിയും ഓര്‍ഡര്‍ ചെയ്തു …അത് അവരുടെ മുന്നില്‍ വന്നു …അവന്‍ കഴിക്കാന്‍ പാത്രത്തിലേക്ക് കയ്യിടാന്‍ പോയപ്പോള്‍ അനിയത്തി അവന്റെ കയ്യില്‍ കേറി പിടിച്ചു , എന്തോ മനസിലായ പോലെ അവന്‍ എണിറ്റു, എന്നിട്ട് അവളെയും കൊണ്ട് കൈ കഴുകുന്ന സ്ഥലത്തേക്ക് പോയി ,അവളവനെ കൈ കഴുകാന്‍ വിളിച്ചതായിരുന്നു ……

എല്ലാവരും ഉറ്റു നോക്കുന്നുണ്ടായിരുന്നു , എന്തോ വലിയ സംഭവം കാണുന്ന പോലെ …അവര്‍ അയാളുടെ മുന്നില്‍ ഇരുന്നു അത് മുഴുവന്‍ കഴിച്ചു , തമ്മില്‍ നോക്കുകയോ ഒന്നും മിണ്ടുകയോ , ചിരിക്കുകയോ ഉണ്ടായിരുന്നില്ല …..എല്ലാം കഴിച്ചു കഴിഞ്ഞു അയാളെ ഒന്നു നോക്കിയിട്ട് കൈ കഴുകി അവര്‍ പോയി …അയാള്‍ അന്നേരവും മുന്നില്‍ വച്ചിരുന്ന ഭക്ഷണം തൊട്ടിരുന്നില്ല , പതുക്കെ തന്റെ വിശപ്പും ദാഹവും ശമിച്ചിരിക്കുന്നതായി അയാളറിഞ്ഞു ….

എന്തൊക്കെയോ മനസ്സിലുടെ മിന്നി മറഞ്ഞു പോയ നിമിഷം , വേഗം കഴിച്ചു തീര്‍ത്തു, ഇനിയൊന്നുറങ്ങണം നല്ല ക്ഷീണമുണ്ട് …. ബില്ലെടുക്കാന്‍ പറഞ്ഞു .അയാള്‍ കൈ കഴുകി വന്നു മേശപ്പുറത്തിരുന്ന ബില്‍ പാഡില്‍ നോക്കി ,,….കണ്ണില്‍ നിന്നും ഇത് വരെ വീഴാതെ സൂക്ഷിച്ച എന്തോ ഒന്നു കവിളിലൂടെ അയാളറിയാതെ ഒലിച്ചിറങ്ങി ……അവിടെ കൌണ്ടറില്‍ ഇരുന്ന തടിച്ച മനുഷ്യനെ മുഖമുയര്‍ത്തി ഒന്നു നോക്കി …അയാളും തിരികെ നോക്കി ചിരിച്ചു …..അതെ പച്ചയായ മനുഷ്യന്റെ യന്ത്രവല്‍കരിക്കപെടാത്ത മനസ്സിന്റെ ചിരി ,നഷ്ടപെട്ടിട്ടില്ല ഒന്നും , …നഷ്ടപെടുകയുമില്ല ….തിരികെ മുറിയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സും വലുതായിരുന്നു , എല്ലാവരും യന്ത്രങ്ങള്‍ പോലെ അല്ലെന്നുള്ള തിരിച്ചറിവും ……

ഹോട്ടലുടമ സി. നാരായണന് പറയാനുള്ളത്

ഇത്തരം സംഭവം എന്റെ അറിവിലില്ല. ബാറായിരുന്നു എന്റെ ഹോട്ടല്‍. ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. അക്കൂട്ടത്തില്‍ ഉള്ള ആരെങ്കിലുമായിരിക്കും ഈ നന്മ  ചെയ്തതിന് പിന്നില്‍. അയാള്‍ ആരാണെന്ന് അറിയാത്തതിനാല്‍ അഭിനന്ദിക്കാനുമാകില്ല. ഈയടുത്ത് നടന്ന സംഭവമല്ല ഇത്. കുറേ നാള്‍ മുമ്പായിരിക്കാം. ഈ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ക്രെഡിറ്റ് എനിക്ക് വേണ്ട. അത് ചെയ്തത് കാഷ്യറായിരുന്ന എന്റെ ജീവനക്കാരനായിരിക്കാം. രണ്ട് പേര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്നത് വലിയ കാര്യമല്ല. പൈസയില്ലാതെ ഭക്ഷണത്തിന് വരുന്ന പലര്‍ക്കും ഭക്ഷണം നല്‍കിയിട്ടുണ്ട്.

അഖിലേഷ് പറയുന്നത്:

2013ല്‍ നടന്ന സംഭവമാണിത്. എന്റെ കഥ തന്നെയാണിത്. തിരുവല്ല സ്വദേശിയായ ഞാന്‍ പെരിന്തല്‍മണ്ണയില്‍ റൂം എടുക്കുകയായിരുന്നു. അന്ന് ഹോട്ടലില്‍ നിന്ന് കിട്ടിയ ബില്‍ വീട് ഷിഫ്റ്റ് ചെയ്യുന്നതിനിടെ നഷ്ടമായി. അടുത്താണ് എഴുത്ത് തുടങ്ങിയത്. ഫേസ്ബുക്കില്‍ ഈ അനുഭവം എഴുതുന്നതിനായി ഗൂഗിളില്‍ നിന്ന് ഒരു ബില്ല് സെര്‍ച്ച് ചെയ്ത് എടുക്കുകയായിരുന്നു. ഇത് തന്നെയാവും ആ ഹോട്ടല്‍ എന്നാണ് കരുതുന്നത്. ആ ബില്ലില്‍ അന്ന് എഴുതി തന്നിരുന്നത് ഞാന്‍ അതേ പോലെ ബില്ലില്‍ എഴുതുകയായിരുന്നു. ഇപ്പോഴത്തെ ബില്‍ എന്റെ കയ്യക്ഷരത്തിലാണ്.

ഗൂഗിളില്‍ നിന്ന് ലഭിച്ച ബില്ല്

പോസ്റ്റും സോഷ്യല്‍ മീഡിയയിലെ ചില സംശയങ്ങളും

അഖിലേഷിന്റെ പോസ്റ്റും അതുമായി ബന്ധപ്പെട്ട വാര്‍ത്തയും നിരവധി പേര്‍ക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ സബ്രീന ഹോട്ടല്‍ അഖിലേഷ് പറയുന്നത് പോലെ അത്ര സിംപിളല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ഒരു പോസ്റ്റില്‍ നിന്ന്.

കടപ്പാട് : സൗത്ത് ലൈവ്

ലണ്ടന്‍: പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബ്രിട്ടനെ സൗദി യെമനില്‍ നടത്തിയ യുദ്ധത്തിലേക്ക് നിശബ്ദമായി വലിച്ചിഴച്ചെന്ന് ആരോപണം. പാര്‍ലമെന്റിന്റെ അംഗീകാരമോ പൊതുസമ്മതമോ ഇല്ലാതെ ആയിരുന്നു കാമറൂണിന്റെ ഈ നടപടിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സൗദി അറേബ്യ യെമനില്‍ നടത്തിയ അധിനിവേശത്തില്‍ ബ്രിട്ടനുളള പങ്ക് കാമറൂണ്‍ അംഗീകരിക്കണമെന്ന് വെസ്റ്റ്മിനിസ്റ്ററില്‍ നിന്നുളള സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവ് ഓന്‍ഗ്യൂസ് റോബര്‍ട്ട്‌സണ്‍ പറഞ്ഞു. യെമനിലെ യുദ്ധത്തിനായി ബ്രിട്ടന്‍ സൗദിക്ക് ആയുധവും പരിശീലനവും ഉപദേശവും നല്‍കിയതായും അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടന്‍ സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്ത ആയുധങ്ങളില്‍ 11,000 ശതമാനം വര്‍ദ്ധന ഉണ്ടായെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടനില്‍ നിന്ന് ഒരു ബില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ സൗദിയിലേക്ക് കയറ്റി അയച്ചു. ഒന്‍പത് മില്യന്‍ പൗണ്ടില്‍ നിന്നാണ് ഈ വര്‍ദ്ധന. യുദ്ധക്കുറ്റങ്ങളില്‍ സൗദി അറേബ്യ മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് പഴി കേട്ട് കൊണ്ടിരിക്കുകയാണ്. ഇതില്‍ ബ്രിട്ടീഷ് സൈനിക സഹായങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ആയിരക്കണക്കിന് സാധാരണക്കാരാണ് യെമനില്‍ കൊല്ലപ്പെട്ടത്. ഇക്കൂട്ടത്തില്‍ ബ്രിട്ടനില്‍ നിര്‍മിച്ച വിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയ സൗദി വ്യോമസേനാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇതിലെ വൈമാനികരെ പരിശീലിപ്പിച്ചതും ബ്രിട്ടീഷുകാരാണ്. ബ്രിട്ടനിലുണ്ടാക്കിയ ബോംബുകള്‍ യെമനില്‍ വര്‍ഷിച്ചതും ബ്രിട്ടീഷ് ഉപദേശകരുടെ സാനിധ്യത്തിലാണ്. യെമനിലെ യുദ്ധത്തില്‍ ബ്രിട്ടന്‍ സജീവമായി പങ്കെടുത്തു എന്ന കാര്യം പ്രധാന അംഗീകരിക്കേണ്ട സമയമാണിതെന്നും റോബെര്‍ട്ട്‌സണ്‍ പറഞ്ഞു.

ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത ഈ യുദ്ധത്തില്‍ കാമറൂണ്‍ എന്ത് കൊണ്ട് പാര്‍ലമെന്റിന്റെ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം ചോദിച്ചു. യുദ്ധത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തെന്ന ആരോപണങ്ങള്‍ കാമറൂണ്‍ നിഷേധിച്ചു. എന്നാല്‍ ബ്രിട്ടീഷ് ഉപദേശകര്‍ക്ക് സൗദിയില്‍ അറേബ്യയില്‍ പങ്കുണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം അംഗീകരിച്ചു. സൗദിയുടെ സൈനിക സഖ്യത്തില്‍ നമ്മള്‍ പങ്കാളികളായിരുന്നില്ല. ബ്രിട്ടീഷ് സൈനികര്‍ നേരിട്ട് ആക്രമണങ്ങളിലും പങ്കെടുത്തിട്ടില്ല. മാനുഷിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി നിര്‍ദേശങ്ങള്‍ മാത്രമേ ബ്രിട്ടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുളളൂവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന കുംഭമേളയിലും രാജ് തലസ്ഥാനത്തും ട്രെയിനുകളിലുമുള്‍പ്പെടെ ഭീകരാക്രമണത്തിനു പദ്ധതിയിട്ട സംഘം പിടിയില്‍. ഇവര്‍ക്ക് ഐസിസ് ബന്ധമുള്ളതായും വിവരമുണ്ട്. ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന കുംഭമേളയ്ക്കിടെയും ട്രെയിനുകളിലും ദേശീയ തലസ്ഥാനത്തെ സുപ്രധാന ഇടങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
റിപ്പബ്ലിക്ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ആക്രമണം നടത്താന്‍ ഐസിസ് പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഉന്നതതലയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി. അറസ്റ്റിലായ നാല് തീവ്രവാദികളും സിറിയയിലേക്ക് ഫോണില്‍ ബന്ധപ്പെടുന്നതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബോംബ് നിര്‍മാണത്തെക്കുറിച്ച് വെബ്‌സൈറ്റുകളില്‍ നിന്ന് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറയുന്നു.

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജരജനെ സിബിഐ പ്രതി ചേര്‍ത്തു. യുഎപിഎ 18-ാം വകുപ്പും ജയരാജനു മേല്‍ ചുമത്തിയിട്ടുണ്ട്. ഇരുപത്തഞ്ചാം പ്രതിയായാണ് ജയരാജനെ കേസില്‍ ഉള്‍പ്പെടുത്തിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ അറസ്റ്റ് ഉടന്‍തന്നെയുണ്ടാകുമെന്നാണ് സൂചന. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സിബിഐ രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിന് തലശേരി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു ജയരാജന്‍ ചെയ്തത്.
എന്നാല്‍ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നായിരുന്നു സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും സിബിഐ അറിിച്ചു. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്നു കാട്ടി കോടതി ജയരാജന്റെ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളി. അതിനു ശേഷമാണ് സിബിഐ ജയരാജനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

ആറുമാസം മുമ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും കോടതി തള്ളിയിരുന്നു. രണ്ടാമത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍്ജി തള്ളിയതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ജയരാജനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്ന കതിരൂര്‍ സ്വദേശിയായ മനോജിനെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ട്.

 

 

 

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം തുടരുകയാണ്. സംഭവത്തേത്തുടര്‍ന്ന് അടച്ച ക്യാംപസ് പ്രതിഷേധങ്ങളേത്തുടര്‍ന്ന് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്ത് അധ്യാപകര്‍ രാജി സമര്‍പ്പിച്ചു. പട്ടികവിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് രാജി നല്‍കിയത്.
ഭരണപരമായതുള്‍പ്പെടെ എല്ലാ പദവികളില്‍ നിന്നും രാദി വെച്ചതായി ഇവര്‍ അറിയിച്ചു. രോഹിതിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളേക്കുറിച്ച് അന്വേഷിക്കാന്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നിയോഗിച്ച കമ്മിറ്റി ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് കൈമാറി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇന്ന് സര്‍വകലാശാലയില്‍ എത്തും. തുടര്‍ന്ന് രോഹിതിന്റെ കുടുംബാംഗങ്ങളെയും ഇവര്‍ സന്ദര്‍ശിക്കും.

കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയയെ പുറത്താക്കുക, മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാജിവെക്കുക, സര്‍വകലാശാല വിസി അപ്പറാവുവിനെ സസ്‌പെന്‍ഡ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരം ഇന്നും തുടരുകയാണ്. നൂറോളം വിദ്യാര്‍ഥികളാണ് നിരോധനാജ്ഞയ്ക്കിടയിലും നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നത്.

ലണ്ടന്‍: യൂണിഫോമിന്റെ കാര്യത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ കടുത്ത ചിട്ടയാണ് കാലങ്ങളായി തുടര്‍ന്ന് പോരുന്നത്. ഇതിലെന്തെങ്കിലും മാറ്റം വരുത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ മികച്ച വിജയം നേടുന്ന പത്തു കോളേജുകളിലൊന്നായ ബ്രൈറ്റന്‍ കോളേജ് അതിന്റെ 170 കൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായി യൂണിഫോം നിബന്ധനകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഇവിടെ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്ക് വേണമെങ്കില്‍ ട്രൗസര്‍ ധരിക്കാം. ആണ്‍ കുട്ടികള്‍ക്ക് വേണമെങ്കില്‍ പെണ്‍കുട്ടികളുടെ പാവാടയും പരീക്ഷിക്കാനുളള അവകാശം ഈ കാമ്പസ് നല്‍കുന്നു. ഭിന്നലിംഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ഈ വിപ്ലവകരമായ നയഭേദഗതി കോളേജ് വരുത്തിയത്.
രണ്ട് വ്യത്യസ്ത തരത്തിലുളള യൂണിഫോമുകള്‍ കാമ്പസില്‍ നടപ്പാക്കാന്‍ പോകുകയാണെന്ന് തലവന്‍ റിച്ചാര്‍ഡ് കെയ്ന്‍സ് കഴിഞ്ഞ ദിവസം അറിയിച്ചു. ഏതണിയാനാണ് ഇഷ്ടമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചില കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും വിശദീകരണവും ഉണ്ടായി. വിദ്യാര്‍ത്ഥികളില്‍ സ്വത്വബോധമുണ്ടാക്കാനും അത്തരത്തില്‍ അവരെ ആദരിക്കപ്പെടാനുമാണ് ഈ നീക്കമെന്നും അധികൃതര്‍ വ്യക്തമാക്കി.
ചില പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തങ്ങള്‍ എതിര്‍ ലിംഗത്തില്‍ പെട്ടവരായി അറിയപ്പെടാനാണ് താല്‍പര്യം. ഇക്കാര്യം ഞങ്ങളും അംഗീകരിക്കുന്നു എന്ന് തെളിയിക്കാനാണ് ഈ നീക്കമെന്നും കെയിന്‍സ് വ്യക്തമാക്കി. കുട്ടികളുടെ ക്ഷേമവും സന്തോഷവുമാണ് ഹെഡ്ടീച്ചര്‍ എന്ന നിലയില്‍ തന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ വിശാലമായ ചിന്താഗതികള്‍ വച്ച് പുലര്‍ത്തുന്ന വിദ്യാലയമായാണ് ബ്രൈറ്റണ്‍ കോളേജിനെ വിലയിരുത്തുന്നത്. ഇവിടുത്തെ വാര്‍ഷിക ഫീസ് 12,000 പൗണ്ട് കടക്കാറുണ്ട്. തനിക്ക് ആണ്‍കുട്ടികളുടെ വേഷം ധരിക്കാന്‍ അനുവാദം നല്‍കണമെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടിയും അവളുടെ രക്ഷിതാക്കളും ഹെഡ്മാസ്റ്ററെ സമീപിച്ചതോടെയാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ആണ്‍കുട്ടികളുടെ വേഷം ധരിച്ച് സ്‌കൂളിലെത്തുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിനി കൂടിയാണിവള്‍ എന്ന പ്രത്യേകതയും ഉണ്ട്. പിന്നീട് പല രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരെ ഇതുമായി ബന്ധപ്പെട്ട് ചെന്ന് കണ്ടു. പിന്നീട് പതിനൊന്ന് വയസിന് മുകളിലുളളവര്‍ക്ക് നിയമമാറ്റം ബാധകമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

മാറ്റങ്ങളുടെ പ്രഖ്യാപനം ആരെയും അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് ആമി ആര്‍നെല്‍ എന്ന സിക്‌സ്ത് ഫോം വിദ്യാര്‍ഥിനിയുടെ പ്രതികരണം. സ്വന്തം സൗകര്യം എന്നത് വളരെ പ്രധാനമാണെന്നും ആമി പറഞ്ഞു. ഇത്തരമൊരു സ്‌കൂളില്‍ പഠിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മറ്റൊരു സിക്‌സ്ത്‌ഫോം ് വിദ്യാര്‍ത്ഥി ഫ്രെഡ് ഡിമ്പിള്‍ബ്ി പറഞ്ഞു. എല്ലാ സ്‌കൂളുകളും ഈ മാതൃക പിന്തുടര്‍ന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും ഇവിടെയുണ്ട്.

അഹമ്മദാബാദ്: പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യയായിരുന്നു. നര്‍ത്തകിയായ മല്ലികാ സാരാഭായി മകളാണ്. അഹമ്മദാബാദിലായിരുന്നു അന്ത്യം.
ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച അവര്‍ 1949ല്‍ അഹമ്മദാബാദില്‍ ദര്‍പ്പണ എന്ന പേരില്‍ കലാകേന്ദ്രം ആരംഭിച്ചു. പാലക്കാട് ആനക്കരയിലാണ് മൃണാളിനി ജനിച്ചത്. വടക്കത്ത് തറവാട്ടില്‍ ഡോ. സ്വാമിനാഥന്റേയും അമ്മു സ്വാമിനാഥന്റേയും മകളാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ഐഎന്‍എയില്‍ പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.

ലണ്ടന്‍: രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ബ്രിട്ടന്‍ ആരോഗ്യമേഖലയില്‍ പണം ചെലവിടുന്നില്ലെന്ന് പഠനം. യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ ആരോഗ്യമേഖലയ്ക്ക് ചെലവിടുന്നതിനേക്കാള്‍ 43 ബില്യന്‍ പൗണ്ട് കുറവായിരിക്കും 2020ഓടെ ബ്രിട്ടന്‍ ചെലവാക്കുകയെന്നും കിംഗ്‌സ് ഫണ്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടന്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് വിപരീതാനുപാതത്തിലാണ് ആരോഗ്യമേഖലയില്‍ ചെലവിടുന്നത്. 2020ഓടെ ആരോഗ്യമേഖലയിലെ ചെലവില്‍ 16 ബില്യന്‍ പൗണ്ട് കുറവ് വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം മറ്റ് മേഖലകളെ അപേക്ഷിച്ച് വലിയ തോതില്‍ ഫണ്ട് ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കുന്നുവെന്നാണ് മന്ത്രിമാരുടെ വാദം.
2020-21 ബജറ്റില്‍ 8.4 ബില്യന്‍ പൗണ്ട് ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സാമ്പത്തിക രംഗം വളരെ ബുദ്ധിമുട്ട് നേരിടുന്ന വേളയിലാണ് ഇതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മന്ത്രിമാരുടെ അവകാശ വാദങ്ങളെ കിംഗ്‌സ് ഫണ്ടിന്റെ കണക്കുകള്‍ ചോദ്യം ചെയ്യുന്നു. യൂറോപ്പിലെ രോഗിയായി ബ്രിട്ടന്‍ മാറിക്കഴിഞ്ഞെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ഫ്രാന്‍സും ജര്‍മനിയും അടക്കമുളള യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവിടുന്ന പണവുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനിലേത് വളരെ കുറവാണ്. അധികൃതര്‍ ചെലവ് ചുരുക്കുമ്പോള്‍ ആരോഗ്യമേഖലയില്‍ നിന്ന് മികച്ച സേവനം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കല്‍ നടപടികള്‍ രോഗികളെ ബാധിക്കുമെന്ന് ഷാഡോ ആരോഗ്യ സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍ പറയുന്നു. സര്‍ക്കാര്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ പണം ആരോഗ്യമേഖലയ്ക്ക് ആവശ്യമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. മൊത്ത ആഭ്യന്തര ഉത്പാദനവുമായി താരതമ്യപ്പെടുത്തിയാലും ബ്രിട്ടന്‍, സ്ലൊവേനിയയും ഫിന്‍ലാന്‍ഡും ചെലവാക്കുന്നതിലും വളരെ കുറച്ച് പണമാണ് ഈ രംഗത്ത് ചെലവഴിക്കുന്നത്. 2013ല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എട്ടര ശതമാനം ബ്രിട്ടന്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ചിരുന്നു.

രാജ്യത്തെ ആരോഗ്യമേഖലയിലെ ചെലവ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എട്ടരശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് 2000ത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ വാഗ്ദാനം നല്‍കിയിരുന്നു. 2009ല്‍ ഗോര്‍ഡന്‍ ബ്രൗണിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലിരിക്കെ ഇത് പാലിക്കുകയും ചെയ്തു. ഇപ്പോള്‍ എന്‍എച്ച്എസിന് ലഭിക്കുന്ന ഫണ്ടുകള്‍ മതിയായതല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്ന് മുന്‍ ആരോഗ്യമന്ത്രി നോര്‍മാന്‍ ലാമ്പ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ കാര്യങ്ങള്‍ തുടരുകയാണെങ്കില്‍ എന്‍എച്ച്എസിന്റെ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. എന്‍എച്ച്എസിന്റെ സംരക്ഷണത്തിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആരോഗ്യ സാമൂഹ്യ സേവനങ്ങള്‍ക്ക് എത്ര പണം നീക്കി വയ്ക്കണമെന്ന് നിശ്ചയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

വാറ്റ്ഫോര്‍ഡ്: ജോലി സ്ഥലത്ത് വച്ച് മലയാളി നഴ്സിനെ അപമാനിക്കാന്‍ ശ്രമിച്ചതായി കേസ്. യുകെയില്‍ ഈസ്റ്റ് ആംഗ്ലിയയിലെ വാറ്റ്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ ആണ് സംഭവം നടന്നത്. ഇവിടെ ബാന്‍ഡ് 6 സിസ്റ്ററായി ജോലി ചെയ്തു വരുന്ന മലയാളിക്കാണ് ദുരനുഭവം ഉണ്ടായത്. അതും തന്‍റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയില്‍ നിന്നും. ഹോസ്പിറ്റലില്‍ ഒരേ വിഭാഗത്തില്‍ വ്യത്യസ്ത തസ്തികകളില്‍ ആണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
പരാതിക്കാരിയുടെ അതേ വിഭാഗത്തില്‍ ഡൊമസ്റ്റിക് തസ്തികയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു മലയാളിയാണ് അപമാന ശ്രമം നടത്തിയത്. വാര്‍ഡില്‍ മറ്റാള്‍ക്കാര്‍ ഇല്ലാതിരുന്ന അവസരത്തില്‍ അപമര്യദയായ രീതിയില്‍ പരാതിക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു കൂടെ ജോലി ചെയ്തിരുന്ന മറ്റേയാള്‍ ചെയ്തത്. തന്‍റെ സഹപ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായപ്പോള്‍ ആദ്യം പകച്ച് പോയെങ്കിലും പരാതിക്കാരി ഉടന്‍ തന്നെ മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ടയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. മാത്രവുമല്ല കേസ് തുടര്‍ നടപടികള്‍ക്കായി പോലീസിന് കൈമാറുകയും ചെയ്തിരിക്കുകയാണ്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന്‍ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ ഉള്‍പ്പെട്ട ആളുകളെ സംബന്ധിച്ചും കേസിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണെങ്കിലും വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങല്‍ ഇപ്പോള്‍ പുറത്ത് വിടേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. മാത്രവുമല്ല കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കോടതിയുടെ തീര്‍പ്പ്‌ ഉണ്ടാകുന്നത് വരെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിയമപരമായ തടസ്സങ്ങളും ഉണ്ട്.

സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ദിവസം ഈസ്റ്റ് ആംഗ്ലിയയിലെ തന്നെ കോള്‍ചെസ്റ്ററിലും ഉണ്ടായിരുന്നത് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ അസോസിയേഷന്‍റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിക്കവേ ഒരു മുന്‍ ഭാരവാഹി അസോസിയേഷനിലെ വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറുക ആയിരുന്നു. യുക്മയുടെ ദേശീയ ഭാരവാഹിത്വം വരെ വഹിച്ചിട്ടുള്ള ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു ഇങ്ങനെ പെരുമാറിയതെന്നാണ് കോള്‍ചെസ്റ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഈ സംഭവത്തെ തുടര്‍ന്ന്‍ അസോസിയേഷന്‍റെ പരിപാടികള്‍ക്കിടയില്‍ ഒച്ചപ്പാട് ഉണ്ടാവുകയും ഇയാള്‍ പരിപാടി തീരും മുന്‍പ് സ്ഥലം വിടുകയുമായിരുന്നു. മാത്രവുമല്ല പരാതിക്കാരി പോലീസിലും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് രേഖാമൂലം മാപ്പപേക്ഷ നല്‍കുകയും മേലില്‍ തന്‍റെ ഭാഗത്ത് നിന്നും ഇത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ല എന്ന്‍ ഉറപ്പ് കൊടുക്കുകയും ചെയ്യുകയായിരുന്നു.

എന്തായാലും യുകെയിലെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയില്ലാത്ത ചില റിപ്പോര്‍ട്ടുകള്‍ ആണ് ഈയടുത്ത കാലത്ത് വന്നു കൊണ്ടിരിക്കുന്നത്. നാട്ടില്‍ മലയാളികള്‍ക്കിടയില്‍ നടമാടിയിരുന്ന പലിശ ബിസിനസ്സ് പോലുള്ള ചില സംഭവങ്ങളും അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും പോലീസ് കേസും യുകെയിലും ഉണ്ടായതായും മലയാളം യുകെ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

RECENT POSTS
Copyright © . All rights reserved