Main News

ലണ്ടന്‍: ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടുന്ന എച്ച്3എന്‍2 പനി ബാധ മൂലം അയര്‍ലന്‍ഡില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം യുകെയില്‍ എത്തിയെന്നും ഇതിന്റെ ശക്തി വര്‍ദ്ധിച്ചു വരികയാണെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ലെങ്കിലും പത്തില്‍ താഴെ ആളുകള്‍ ഈ രോഗബാധ മൂലം മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളെയാണ് ഈ പകര്‍ച്ചവ്യാധി എളുപ്പത്തില്‍ ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

5 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ഈ രോഗം അയര്‍ലന്‍ഡില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം ഈ വിന്റര്‍ വരെ 73 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച മാത്രം 19 പേര്‍ ആശുപത്രികളില്‍ എത്തിയതായാണ് കണക്ക്. മരണങ്ങള്‍ പത്തില്‍ താഴെ മാത്രമായതിനാലാണ് കൃത്യമായ കണക്കുകള്‍ നല്‍കാനാകാത്തതെന്ന് അയര്‍ലന്‍ഡിലെ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ആയ കെവിന്‍ കെല്ലെഹര്‍ പറഞ്ഞു.

ഫ്‌ളൂ ബാധിച്ച് എല്ലാ വര്‍ഷവും ആളുകള്‍ മരിക്കാറുണ്ടെന്നും 18 മുതല്‍ 20 പേര്‍ വരെയാണ് ശരാശരി മരണ സംഖ്യയെന്നും അദ്ദേഹം പറഞ്ഞു. ഓസീ ഫ്‌ളൂ ബാധിച്ച് ശരാശരി 400 മുതല്‍ 600 മരണങ്ങള്‍ വരെയാണ് ലോകമൊട്ടാകെ ഓരോ വര്‍ഷവും ഉണ്ടാകുന്നത്. പനിയോട് അനുബന്ധിച്ചുണ്ടാകുന്ന ഹൃദയരോഗങ്ങള്‍ മൂലമാണ് മരണങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ-എയുടെ മറ്റൊരു വകഭേദമായ ഈ രോഗം ഓസ്‌ട്രേലിയയില്‍ 1,70,000 ആളുകള്‍ക്ക് ബാധിക്കുകയും 300ലേറെപ്പേര്‍ മരിക്കുകയും ചെയ്തതോടൊണ് ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

ലണ്ടന്‍: ബ്രിട്ടനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പഴക്കം ചെന്നവയെന്ന് വെളിപ്പെടുത്തല്‍. 1990കളില്‍ നിര്‍മിച്ച കാര്യേജുകളിലാണ് ബ്രിട്ടനിലെ ട്രെയിന്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നതെന്ന് ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയ്ക്ക് ശരാശരി 21.1 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രസ് അസോസിയേഷന്‍ വിശകലനം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പഴക്കമുള്ള ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നതിനൊപ്പം മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായാണ് വെളിപ്പെടുത്തല്‍.

ലണ്ടനും സ്‌കോട്ട്‌ലന്‍ഡിനുമിടയില്‍ സര്‍വീസ് നടത്തുന്ന കാലിഡോണിയന്‍ സ്ലീപ്പര്‍ സര്‍വീസില്‍ 42 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതിനു പിന്നില്‍ രണ്ടാം സ്ഥാനത്തായി മെഴ്‌സിസൈഡില്‍ സര്‍വീസ് നടത്തുന്ന മെഴ്‌സിറെയില്‍ ഉണ്ട്. 38 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. ഈ രണ്ട് ഓപ്പറേറ്റര്‍മാരും വരുന്ന വര്‍ഷങ്ങളില്‍ പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നോര്‍ത്ത് ഇംഗ്ലണ്ടിലെ പേസേഴ്‌സ് പോലെയുള്ള സര്‍വീസുകളില്‍ 1980കളില്‍ നിര്‍മിച്ച കാര്യേജുകളാണ് ഉപയോഗിക്കുന്നത്. ബസുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇവ എത്രയും പെട്ടെന്ന് സ്‌ക്രാപ്പ് ചെയ്യണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. മറ്റ് സര്‍വീസുകളിലെ ട്രെയിനുകള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരണങ്ങള്‍ നടത്തി ഉപയോഗിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

രാജ്യത്തെ റെയില്‍ ഗതാഗത മേഖല ഒട്ടേറെ പുരോഗമിക്കേണ്ടതുണ്ടെന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് തലവന്‍ സ്റ്റീഫന്‍ ജോസഫ് പറഞ്ഞു. പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് മിക്ക ഓപ്പറേറ്റര്‍മാരും പറയുന്നത്. ചിലര്‍ ട്രെയിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും പറയുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് നാം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലിവര്‍പൂള്‍: 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള കാര്‍പാര്‍ക്കിലെ വാഹനങ്ങളെല്ലാം തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവമുണ്ടായത്. കാര്‍ പാര്‍ക്കിന് സമീപത്തുള്ള അറീനയില്‍ ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ഹോഴ്‌സ് ഷോ ഇതേത്തുടര്‍ന്ന് മാറ്റിവെച്ചു. കിംഗ്‌സ് ഡോക്കിലാണ് തീപ്പിടിത്തമുണ്ടായതെന്ന് മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. ബഹുനില കാര്‍ പാര്‍ക്കിലുണ്ടായിരുന്ന എല്ലാ വാഹനങ്ങളും അഗ്നിക്കിരയായെന്ന് പോലീസ് വ്യക്തമാക്കി.

12 ഫയര്‍ എന്‍ജിനുകളും ശ്വസന ഉപകരണങ്ങള്‍ ധരിച്ച അഗ്നിശമന സേനാംഗങ്ങളുമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ എത്തിയത്. തീപ്പിടിത്തത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹോഴ്‌സ് ഷോയ്ക്കായി എക്കോ അറീനയില്‍ എത്തിയവര്‍ പുകയില്‍ കുടുങ്ങി. സംഭവത്തില്‍ ആര്‍ക്കും അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലിവര്‍പൂള്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. ഷോയ്ക്കായി എത്തിച്ച കുതിരകള്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

മൂന്നാം നിലയിലുണ്ടായിരുന്ന ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്. കുതിരകളെ ഒന്നാം ലെവലിലായിരുന്നു നിര്‍ത്തിയിരുന്നത്. തീപ്പിടിത്തമുണ്ടായതോടെ ഇവയെ അറീനയിലേക്ക് മാറ്റുകയായിയരുന്നു. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളും ടയറുകളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോയ്ക്കായി അറീനയില്‍ 4000 പേര്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നു. ചിത്രം: വിബി ജോബ്.
ചെന്നൈ∙ തമിഴക രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി നടൻ രജനികാന്ത്. സ്വന്തം പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നു സ്റ്റൈൽ മന്നൻ അറിയിച്ചു. ആരാധകർ ഏറെനാളായി കാത്തിരുന്ന ആ തീരുമാനം ഇന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തിൽ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോൾ മോശം അവസ്ഥയിലാണ്. അതു മാറ്റാൻ ശ്രമിക്കും. സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു വർഷം തമിഴ്നാട്ടിൽ സംഭവിച്ച കാര്യങ്ങൾ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങൾ തമിഴ്നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാൻ ഈ തീരുമാനം എടുത്തില്ലെങ്കിൽ ഞാൻ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിർവഹണം കൊണ്ടുവരാനാണു താൻ ആഗ്രഹിക്കുന്നത്.

ആത്മീയതയിൽ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല. രാജാക്കൻമാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തിൽനിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാർ നമ്മളെ കൊള്ളയടിക്കുകയാണ്. സത്യസന്ധത, ജോലി, വളർച്ച എന്നിവയായിരിക്കും നമ്മുടെ പാർട്ടിയുടെ മൂന്നു മന്ത്രങ്ങൾ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോ വേണ്ടയോ എന്നു നമുക്ക് ആലോചിക്കാം. സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ 1996ൽത്തന്നെ അതാവാമായിരുന്നു. ജനാധിപത്യം അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. അതു വൃത്തിയാക്കിയെടുക്കണം. തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തും, രജനി കൂട്ടിച്ചേർത്തു.

രാവിലെ ആരാധക സംഗമത്തിനു കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളിലെത്തിയ അദ്ദേഹത്തെ ‘തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രി’ എന്നു വാഴ്ത്തിയാണ് സ്വീകരിച്ചത്. ‘സൂര്യന്റെ ശക്തി പകൽ മാത്രമേയുള്ളൂ, രജനിയുടെ ശക്തി എപ്പേഴുമുണ്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങളും ആരാധകർ മുഴക്കി.

 

ഫോര്‍ട്ടുകൊച്ചിയില്‍   ഈ രാവ് ഉറങ്ങില്ല ‘പപ്പാഞ്ഞി’കളുടെ ഉത്സവമാണ്. ഡിസംബറിന്റെ അവസാന  മണിക്കൂറുകളിലേക്കു കടക്കുന്ന ഇന്ന് ഫോര്‍ട്ടുകൊച്ചിയുടെ മനസ്സില്‍ ഇനി പപ്പാഞ്ഞികള്‍ മാത്രം… പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചി ഉടുത്തൊരുങ്ങുകയാണ്… കൊച്ചി കടപ്പുറത്തേക്കുള്ള എല്ലാ വഴികളിലും ആഘോഷത്തിന്റെ തോരണങ്ങള്‍… നക്ഷത്ര വിളക്കുകള്‍… ചുവപ്പ് ചുറ്റിയ സാന്റകള്‍… പൈതൃക നഗരം മാത്രമല്ല, ഈ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഓരോ മനുഷ്യനും പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഓരോ വീടും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.

ജാതി-മത ഭേദമന്യേ കൊച്ചിയുടെ മാത്രം ഉത്സവം…………

പപ്പാഞ്ഞികള്‍ പോര്‍ച്ചുഗീസ് സമ്മാനം – ‘പപ്പാഞ്ഞി’ എന്നാല്‍ പോര്‍ച്ചുഗീസില്‍ ‘മുത്തച്ഛന്‍’ എന്നാണര്‍ത്ഥം. പോര്‍ച്ചുഗീസ് പാരമ്പര്യമുള്ളവര്‍ മുത്തച്ഛനെ പപ്പാഞ്ഞി എന്നാണ് വിളിക്കുക.

pappanji
മുതിര്‍ന്ന കാരണവര്‍ എന്ന അര്‍ത്ഥത്തിലാണ് കൊച്ചിക്കാര്‍ പപ്പാഞ്ഞിക്ക് രൂപംകൊടുത്തത്. ആദ്യകാലത്ത് കോട്ടും സ്യൂട്ടുമണിഞ്ഞ സായ്പിന്റെ രൂപമായിരുന്നു കൊച്ചിയുടെ പപ്പാഞ്ഞികള്‍ക്ക്. കടന്നുപോകുന്ന വര്‍ഷത്തിന്റെ പ്രതീകമാണ് പപ്പാഞ്ഞി. ഈ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ഒരു വര്‍ഷം എരിഞ്ഞടങ്ങും. പ്രതീക്ഷകള്‍ നിറയുന്ന പുതിയ വര്‍ഷത്തെ എതിരേല്‍ക്കുന്നതിന്റെ ഭാഗമായാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.

പപ്പാഞ്ഞി എന്ന വാക്ക് പോര്‍ച്ചുഗീസിന്റെ സംഭാവനയാണെങ്കിലും പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടുള്ള ആഘോഷം പോര്‍ച്ചുഗീസുകാര്‍ക്കുണ്ടായിരുന്നില്ല. കൊച്ചിയില്‍ അധികാരമുറപ്പിച്ച ഡച്ചുകാര്‍ക്കോ, ബ്രിട്ടീഷുകാര്‍ക്കോ ഇങ്ങനെയൊരാഘോഷം ഉണ്ടായിരുന്നതായി ചരിത്രമില്ല. പോര്‍ച്ചുഗീസുകാരുടെ പപ്പാഞ്ഞിയെ കടമെടുത്ത്, കൊച്ചി രൂപപ്പെടുത്തിയതാണ് ഈ പുതുവര്‍ഷ ഉത്സവം… കൊച്ചിക്കാര്‍ രൂപപ്പെടുത്തിയ കൊച്ചിയുടെ സ്വന്തം ഉത്സവം.

കൊച്ചിയുടെ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ജാതിയും മതവുമൊന്നുമില്ല. ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുന്ന കേരളത്തിലെ അപൂര്‍വം ഉത്സവങ്ങളിലൊന്നായി ഈ ആഘോഷം മാറിക്കഴിഞ്ഞു. ഡിസംബറിന്റെ അവസാന നാളുകളില്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ മുക്കിലും മൂലയിലുമൊക്കെ പപ്പാഞ്ഞികളെ കാണാം. കുട്ടികളും ചെറുപ്പക്കാരുമൊക്കെ ഓരോ സംഘങ്ങളായി പപ്പാഞ്ഞിയെ ഉണ്ടാക്കി വഴിയോരത്ത് സ്ഥാപിക്കും. ഡിസംബര്‍ 31-ന് വൈകീട്ടുതന്നെ പാട്ടും നൃത്തവുമൊക്കെ തുടങ്ങും. രാത്രി പന്ത്രണ്ടോടെ പപ്പാഞ്ഞിക്ക് തീകൊളുത്തും. വീടുകളില്‍ ഈ സമയത്ത് കേക്ക് മുറിക്കും. വീട്ടുമുറ്റങ്ങളില്‍ മെഴുകുതിരികള്‍ തെളിക്കും. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വിവാഹം ചെയ്ത്, മറ്റു നാടുകളിലേക്ക് പോയ സ്ത്രീകള്‍ ഈ ഉത്സവകാലത്ത് വീടുകളിലെത്തും. പുറം നാടുകളില്‍ ജോലിക്ക് പോയവരും തിരിച്ചുവരും.

കൊച്ചിൻ കാര്‍ണിവലിന്റെ ചരിത്രം………..

പണ്ടുമുതല്‍ പുതുവര്‍ഷക്കാലത്ത് കൊച്ചിയില്‍ ക്ലബ്ബുകളും, സാംസ്‌കാരിക സംഘടനകളും വ്യാപകമായി കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രച്ഛന്നവേഷധാരികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകളാണ് അതില്‍ പ്രധാനം.

പ്രച്ഛന്നവേഷ പരിപാടിയും കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. വേഷപ്രച്ഛന്നരായി ആഘോഷങ്ങളില്‍ പങ്കെടുക്കുക പാശ്ചാത്യരാജ്യങ്ങളില്‍ പതിവാണ്. പുതുവര്‍ഷാഘോഷക്കാലത്ത് സ്ത്രീവേഷം അണിഞ്ഞ് നടക്കുന്ന ചെറുപ്പക്കാരെ ഫോര്‍ട്ടുകൊച്ചിയില്‍ കാണാം.

1985-ല്‍ ആണ് ഫോര്‍ട്ടുകൊച്ചിയില്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ജനകീയ ‘കാര്‍ണിവലി’ന് തുടക്കം കുറിച്ചത്. നാടിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ചെറിയ ആഘോഷങ്ങളെല്ലാം ഒന്നിച്ചുചേര്‍ത്ത് ഒരൊറ്റ ആഘോഷം എന്ന നിലയിലേക്ക് മാറ്റുകയും അതിന് സര്‍ക്കാര്‍ സംവിധാനം പിന്തുണ നല്‍കുകയുമായിരുന്നു.

Image result for cochin carnival 2017

ഫയൽ ചിത്രം

അന്താരാഷ്ട്ര യുവജന വര്‍ഷമായി ആചരിച്ച 1985-ല്‍ ‘പങ്കാളിത്തം’, ‘വികസനം’, ‘സമാധാനം’ എന്നീ മുദ്രാവാക്യങ്ങളുമായാണ് കൊച്ചിയില്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ‘സാഹസം’, ‘പരിസ്ഥിതി’ എന്നീ മുദ്രാവാക്യങ്ങള്‍ കൂടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തു. ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷം ആരും ആര്‍ക്കുവേണ്ടിയും നടത്തുന്നതല്ല. എല്ലാവരും ചേര്‍ന്ന് എല്ലാവര്‍ക്കും വേണ്ടി നടത്തുകയാണ്. റോഡുകള്‍ അലങ്കരിക്കുന്നതും പപ്പാഞ്ഞികള്‍ സ്ഥാപിക്കുന്നതും വേഷമിടുന്നതും റാലിയില്‍ അണിനിരക്കുന്നതുമൊക്കെ നാട്ടുകാര്‍ തന്നെ. ഈ വര്‍ഷം 65 സംഘടനകള്‍ ചേര്‍ന്നാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

Related image

     ഫയൽ ചിത്രം 

ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. ആയിരുന്ന കെ.ബി. വത്സലകുമാരി കുറേക്കാലം കാര്‍ണിവല്‍ ആഘോഷക്കമ്മിറ്റി ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു. മുന്‍ മേയര്‍ കെ.ജെ. സോഹനായിരുന്നു ജനറല്‍ കണ്‍വീനര്‍. ഒരിക്കല്‍ മുഖ്യമന്ത്രി കരുണാകരന്‍ ആഘോഷക്കാലത്ത് ഫോര്‍ട്ടുകൊച്ചി വഴി കടന്നുപോയി. ആഘോഷങ്ങള്‍ കണ്ട് അദ്ദേഹം കാര്യം തിരക്കി. വിവരങ്ങളറിഞ്ഞ അദ്ദേഹം കാര്‍ണിവല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്ന് നിര്‍ദേശിച്ചു. പിന്നീട് കാര്‍ണിവലിന് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചു. കൊച്ചി നഗരസഭയും കാര്‍ണിവല്‍ കമ്മിറ്റിയെ സഹായിച്ചുപോന്നു.

Related image

ഫയൽ ചിത്രം 

‘ജീവിതാചാരങ്ങളുടെ പുതുക്കിപ്രഖ്യാപനം’ എന്നാണ് കൊച്ചിയുടെ പുതുവര്‍ഷാഘോഷത്തെക്കുറിച്ച് ഫോര്‍ട്ടുകൊച്ചി സബ് കളക്ടറായിരുന്ന താരാ ഷറഫുദ്ദീന്‍ പറഞ്ഞത്. വിവിധ ജാതി-മത വിഭാഗങ്ങളില്‍പ്പെടുന്നവരുടെ ഒത്തുചേരലാണിത്… ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന ആഘോഷം. കൊച്ചിയുടെ മതേതര കൂട്ടായ്മയെ ശക്തിപ്പെടുത്തുന്ന ഘടകം കൂടിയാണ് ഈ ഉത്സവം.

Related image

        ഫയൽ ചിത്രം 

പുതുവര്‍ഷകാലത്ത് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാകും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31-ന് രാത്രി പപ്പാഞ്ഞിക്ക് തീകൊളുത്തുമ്പോള്‍ സാക്ഷികളാവാന്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് കടപ്പുറത്തെത്തിയത്. എല്ലാ വഴികളും വളരെ നേരത്തെ അടച്ചിട്ടും ഇത്രയധികം പേര്‍ കടപ്പുറത്തെത്തിയത് അധികൃതരെ ഞെട്ടിച്ചു.

Image result for cochin carnival 2017

ഫയൽ ചിത്രം 

ഇത്രയധികം പേര്‍ ഒരുമിച്ചുകൂടി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഉത്സവങ്ങള്‍ ഇന്ത്യയില്‍ത്തന്നെ അപൂര്‍വമാണ്. ആനിലയ്ക്ക് അന്താരാഷ്ട്രതലത്തില്‍ തന്നെ കൊച്ചിയുടെ ഉത്സവം ശ്രദ്ധിക്കപ്പെടുകയാണ്.
ഇക്കുറി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കൂറ്റന്‍ പപ്പാഞ്ഞിയുണ്ടാകും. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഇക്കുറി പപ്പാഞ്ഞിക്ക് രൂപകല്‍പ്പന നടത്തിയത്. 40 അടി ഉയരമുള്ള പപ്പാഞ്ഞി ഇരുമ്പ് ചട്ടക്കൂടിലാണ് തയ്യാറാക്കിയത്. ചാക്ക്, തുണി, കടലാസ് എന്നിവയും ഉപയോഗിച്ചു.

Image result for cochin carnival 2017

       ഫയൽ ചിത്രം 2017

കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ പരമ്പരാഗത കളികളും കലാരൂപങ്ങളും അരങ്ങേറും. പഴയകാലത്ത് കൊച്ചിയില്‍ കണ്ടിരുന്ന തേക്കൂട്ടം കളി, ചൂണ്ടയിടല്‍, മൈലാഞ്ചിയിടല്‍, ക്യാറ്റ് ബെല്‍റ്റ്, നീന്തല്‍, സൈക്ലിങ് തുടങ്ങിയ ഇനങ്ങളിലെല്ലാം മത്സരങ്ങളുണ്ട്.
ബാന്‍ഡ് മേളം, കളരിപ്പയറ്റ്, ചവിട്ടുനാടകം തുടങ്ങിയ കലാ രൂപങ്ങളും, പാശ്ചാത്യ സംഗീതവും അരങ്ങേറും. കയാക്കിങ്, ഗാട്ടാ ഗുസ്തി, പഞ്ചഗുസ്തി, ബീച്ച് ഫുട്ബോള്‍, ബാഡ്മിന്റണ്‍, പഴയകാല കളിക്കാരുടെ പന്തുകളി, പഴയകാല ചലച്ചിത്രഗാന മത്സരം, കുറാഷ്, ദീര്‍ഘദൂര ഓട്ടം തുടങ്ങി നിരവധി പരിപാടികള്‍ കാര്‍ണിവല്‍കാലത്ത് നടക്കും. കുേറക്കാലമായി നാവികസേനയും പരിപാടികളുമായി സഹകരിക്കുന്നു.

Image result for cochin carnival 2017

          ഫയൽ ചിത്രം 

ഇക്കുറിയും പരമ്പരാഗത കളികളും കലാരൂപങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ പി.ജെ. ജോസി, വി.ഡി. മജീന്ദ്രന്‍, പി.ഇ. വില്‍സണ്‍ എന്നിവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ മേയര്‍ കെ.ജെ. സോഹന്‍ ഇപ്പോഴും നേതൃനിരയിലുണ്ട്.

Image result for cochin carnival 2017

ഫയൽ ചിത്രം

നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയാണ് കൊച്ചിന്‍ കാര്‍ണിവല്‍ സമാപിക്കുക. ജനുവരി ഒന്നിന് വൈകീട്ടാണ് ഘോഷയാത്ര. ഫോര്‍ട്ടുകൊച്ചി വെളിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര, പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും. ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും.

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് സര്‍ജന്‍മാര്‍ കുറയുന്നത് രോഗികളുടെ സുരക്ഷക്ക് ഭീഷണിയാകുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രസവത്തോട് അനുബന്ധിച്ച് ചില സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമാകുന്ന അടിയന്തര ശസ്ത്രക്രിയകളും അപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍ക്ക് നല്‍കേണ്ട അടിയന്തര ശസ്ത്രക്രിയകളും മറ്റും സ്‌പെഷ്യലിസ്റ്റുകളുടെ കുറവു മൂലം അപകടകരമായ സാഹചര്യങ്ങളിലാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. റേഡിയോളജിസ്റ്റുകളുടെ കുറവ് മൂലം പല മേജര്‍ ശസ്ത്രക്രിയകള്‍ക്കും വിധേയരാകുന്നവര്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകുകയോ മറ്റ് അപകടകരമായ അവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുന്നതായി മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു.

സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റുകളുടെ എണ്ണം എന്‍എച്ച്എസ് ആശുപത്രികളില്‍ വളരെ കുറവാണ്. നാലിലൊന്ന് ആശുപത്രികളിലെ രോഗികള്‍ക്ക് ഇവരുടെ സേവനം വേണ്ട വിധത്തില്‍ ലഭ്യമാകുന്നില്ല. ഈ സ്‌പെഷ്യലിസ്റ്റ് കേഡറിലുള്ള ഡോക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കുന്നില്ല എന്നാണ് എന്‍എച്ച്എസ് നേതൃത്വം സമ്മതിക്കുന്നത്. ഇമേജ് ഗൈഡഡ് സര്‍ജന്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ ശരീരത്തിലെ രോഗമുള്ള ഭാഗങ്ങള്‍ ഇമേജിംഗ് ഉപകരണങ്ങളിലൂടെ കണ്ടെത്തുന്നവരാണ്.

വലിയ തോതിലുള്ള ആന്തരിക രക്തസ്രാവവും രക്തം കട്ടപിടിക്കുന്നതിലൂടെയുണ്ടാകുന്ന തടസങ്ങളും മറ്റും കണ്ടെത്താനും ആവശ്യമായ ശസ്ത്രക്രിയകളും ചികിത്സകളും നല്‍കാനും ഇവരുടെ സേവനം അത്യാവശ്യമാണെന്നിരിക്കെയാണ് എന്‍എച്ച്എസില്‍ ഈ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനായി ഇന്റര്‍നെറ്റില്‍ വലയൊരുക്കി കാത്തിരിക്കുന്ന പതിനായിരക്കണക്കിനാളുകളെ തിരിച്ചറിഞ്ഞതായി പോലീസ്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന 4000 പേര്‍ മാത്രമുള്ള ഒരു ചാറ്റ്‌റൂം കണ്ടെത്തിയതായി നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ സൈമണ്‍ ബെയ്‌ലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ഈ ചാറ്റ്‌റൂമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും അന്വേഷണം നടത്തിയതും. കുട്ടികളെ കെണിയില്‍പ്പെടുത്തുക എന്ന ലക്ഷ്യവുമായി പതിനായിരക്കണക്കിന് ആളുകളാണ് ചാറ്റ്‌റൂമുകളിലും ഫോറങ്ങളിലും എത്തുന്നതെന്ന് നോര്‍ഫോക്ക് കോണ്‍സ്റ്റാബുലറി ചീഫ് കോണ്‍സ്റ്റബിളും സൂചിപ്പിച്ചു.

കുട്ടികളോട് ലൈംഗികത തോന്നുന്ന പീഡോഫൈലുകള്‍ക്ക് നേരത്തേയില്ലാത്ത വിധം കുട്ടികളെ സ്വാധീനിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന, തിരിച്ചറിഞ്ഞവരുടെ എണ്ണം 20,000നു മേല്‍ വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാനും പിടികൂടാനും പലപ്പോഴും സാധിക്കാറില്ലെന്നും പോലീസ് സമ്മതിക്കുന്നു.

എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ ആയിരക്കണക്കിന് പോലീസുകാരുടെ പരിശ്രമം ആവശ്യമാണെന്ന വസ്തുതയും പോലീസ് അറിയിക്കുന്നുണ്ട്. പെരിസ്‌കോപ്പ്, ഫേസ്ബുക്ക് ലൈവ് പോലെയുള്ള ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ അപകടങ്ങളേക്കുറിച്ചുള്ള ക്യാംപെയിനിംഗിലാണ് പോലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്‍പിസിസിയും നാഷണല്‍ ക്രൈ ഏജന്‍സിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

വിയന്ന: പ്രവാസ കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരള സഭയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ച് അംഗങ്ങള്‍ പങ്കെടുക്കും. നേരിട്ട് നാമനിര്‍ദ്ദേശം ലഭിച്ച നാല് പേരും, ഒരാള്‍ പ്രത്യേക ക്ഷണിതാവായിട്ടുമാണ് തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

സംഘടനയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ആനി ലിബു (യു.എസ്.എ), യു. കെ രക്ഷാധികാരി ഹരിദാസ് തെക്കുംമുറി, യൂറോപ്പ് റീജണല്‍ പി.ആര്‍.ഓ സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), സെയിന്റ് ലൂസിയ കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലാകൃഷ്ണന്‍ (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോണ്‍ സേവ്യര്‍ (ചെക്ക് റിപ്പബ്ലിക്ക്) എന്നിവരെയാണ് ലോക കേരള സഭയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ കേരള നിയമസഭയുടെ താഴയുള്ള ഹാളില്‍ ചേരും. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.

ഇന്ത്യന്‍ പൗരന്മാരും മലയാളി പ്രവാസികളുമായ 177 പേരെയാണ് (77 പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും 100 പേര്‍ വിദേശത്തുള്ളവരും) സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടക്കുന്ന സഭയില്‍ ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരുമെന്നാണ് വിവരം.

മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം.

കേരളം എന്നത് നാലതിരുകള്‍ക്കുള്ളിലായി അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ലാതാവുകയും കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി പടരുകയും ചെയ്ത സാഹചര്യത്തില്‍ കേരള ലോക സഭയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകമലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും അത്തരമൊരു ഏകോപനം പ്രവാസി സമൂഹത്തിനും കേരളത്തിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കില്‍കോക്ക്:  ‘നാളെ നമുക്ക് കാണാം,വരുമല്ലോ?’ പ്രത്യാശയോടെ മനോജ് സക്കറിയ ആ വാക്കുകള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍ത്തിരിക്കില്ല അതിനും മുമ്പേ സ്വര്‍ഗ്ഗീയ മാലാഖമാര്‍ തന്നെ നിത്യതയുടെ തീരത്തേക്ക് കൂട്ടാനെത്തുമെന്ന്….നിറഞ്ഞ പ്രതീക്ഷയോടെ അയര്‍ലണ്ടിന്റെ സ്വപ്നഭൂമിയിലെത്തിയ കോട്ടയം ചിങ്ങവനം സ്വദേശിയായ കില്‍കോക്കിലെ മനോജ് സക്കറിയ എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമായിരുന്നു ആ സന്ദേശം അയച്ചത്.

അയര്‍ലണ്ടിലെ ഹെവന്‍ലീ ഫീസ്റ്റ് കൂട്ടായ്മയുടെ പാസ്റ്റര്‍ നൈജു ഡാനിയേലിനെ സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മനോജ് സന്ദേശം അയച്ചത്. മനോജും മക്കളും അയര്‍ലണ്ടില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കില്‍കോക്കിലെ ഇവരുടെ ഭവനത്തില്‍ ഒരു പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്താമെന്ന് നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നു. അതനുസരിച്ച് ഇന്നലെയായിരുന്നു ആ പ്രാര്‍ഥനാ യോഗം നടക്കേണ്ടിയിരുന്നത്. ഏറെപേരെ ആ യോഗത്തിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തിരുന്നു. മരണത്തിലെയ്ക്കാണ് താന്‍ പോവുന്നതെന്ന് അറിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഫോണ്‍ സന്ദേശത്തിലൂടെ പാസ്റ്റര്‍ നൈജുവിനോടും നടത്തിയത്. പക്ഷേ ആ പുതിയ തുടക്കത്തിനും അനുഗ്രഹം തേടിയുള്ള അര്‍ത്ഥനയ്ക്കും മുമ്പേ മനോജിനെ സ്വന്തം സന്നിധിയിലേക്ക് വിളിയ്ക്കാനായിരുന്നു ദൈവത്തിനിഷ്ടം.

സൗദിയില്‍ വര്‍ഷങ്ങള്‍ കൂട്ടിവെച്ച സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ചതിനൊപ്പം ബാങ്ക് വായ്പ കൂടിയെടുത്താണ് കൂരോപ്പടയില്‍ സ്വന്തമായി ഒരു കൊച്ചു വീട് മനോജ്‌ പണിതത്. കഴിഞ്ഞ വര്‍ഷം വീടിന്റെ കേറിത്താമസം കഴിയുമ്പോള്‍ തന്നെ അയര്‍ലണ്ടിലേക്കുള്ള ജോലി ഏതാണ്ട് ഉറപ്പാക്കിയിരുന്നു. നല്ല കാലത്തിന്റെ ആ സ്വപ്‌നം കൂടി കണ്ടുകൊണ്ടാണ് ബാങ്ക് ലോണ്‍ എടുത്തത്.

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ വിട്ട് അയര്‍ലണ്ടിലേക്ക് പോരുമ്പോള്‍ ഷിജിയും പ്രതീക്ഷിച്ചത് ഭര്‍ത്താവിനെയും, മക്കളെയും എത്രയും വേഗം കൂട്ടി ഇവിടെയെത്താമെന്നാണ്. അങ്ങനെ ഒരു വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ശേഷമാണ് മനോജും, മക്കളും ഡിസംബര്‍ 27 ന് അയര്‍ലണ്ടില്‍ എത്തിയത്. ഒരു പകലിന് ശേഷം വീണ്ടും ജീവിതം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. ആ വിശ്രമദിനത്തിന്റെ അവസാനമാണ് മനോജ് നിത്യവിശ്രമത്തിലേയ്ക്ക് യാത്രയായത്.

മക്കളായ പത്തുവയസുകാരി മിക്ക എലിസബത്തിനെയും, സാവിയോ സക്കറിയായെയും (5 വയസ്) തൊട്ടടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഇനിയും വിശ്വസിക്കാനായിട്ടില്ല ഷിജിയ്ക്ക്. അസ്വസ്ഥതകള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. കാലാവസ്ഥാവ്യത്യാസത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് എന്നാണ് അവര്‍ കരുതിയത്. ഒറ്റനോട്ടത്തില്‍ കുഴപ്പങ്ങള്‍ ഒന്നും കാണാനും ഇല്ലായിരുന്നു. പുലര്‍ച്ചെ അടുക്കളയിലേയ്ക്ക് വെള്ളമെടുക്കാന്‍ പോയ മനോജ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

അയര്‍ലണ്ടിലെ മലയാളികള്‍ ഇന്നലെ ദിവസം തുടങ്ങിയത് ആ ദുഃഖവാര്‍ത്ത അറിഞ്ഞു കൊണ്ടായിരുന്നു. ഈ മനോഹരനാട്ടില്‍ ജീവിതം തുടങ്ങാനെത്തിയ മലയാളി സഹോദരന്റെ നിര്യാണവാര്‍ത്ത ഏവരെയും ഞെട്ടിച്ചു.

കില്‍കോക്കിലെ മലയാളി സമൂഹം മാത്രമല്ല, ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ അജ്ഞാതനായ ആ സുഹൃത്തിന്റെ വിയോഗമറിഞ്ഞു പാഞ്ഞെത്തിയിരുന്നു. മനോജും കുടുംബവും ഉള്‍പ്പെട്ട ഹെവന്‍ലീ ഫീസ്റ്റ് വിശ്വാസസമൂഹത്തിലെ എല്ലാ അംഗങ്ങളും തന്നെ കില്‍കോക്കിലെത്തിയിരുന്നു. സംഘടനാ പ്രതിനിധികളും, മത സാംസ്‌കാരികനേതാക്കളും ആ കുടുംബത്തിന് ആശ്വാസവുമായെത്തി. പാസ്റ്റര്‍ നൈജു ഡാനിയേലിന്റെയും,  പാസ്റ്റര്‍ ബിനിലിന്റേയും നേതൃത്വത്തില്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തപ്പെട്ടു. വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ര്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യനും സാന്ത്വനവുമായെത്തി.

ഈ വിദൂരദേശത്ത് ഞങ്ങളെല്ലാം കൂടെയുണ്ടെന്ന സമാശ്വാസം ആ കുടുംബത്തെ ഒട്ടൊന്നുമല്ല ആശ്വസിപ്പിച്ചത്. കൈയ്യിലും,ബാങ്കിലുമെല്ലാം ഉണ്ടായിരുന്ന പണമെല്ലാം കൂട്ടിവെച്ചാണ് അയര്‍ലണ്ടിലേക്കുള്ള ടിക്കറ്റ് എടുത്തത്.  ആ കുടുംബത്തിന്റെ അപ്രതീക്ഷിത ദുഃഖത്തിലും നഷ്ടത്തിലും, മനസറിഞ്ഞു സഹായിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍  വളരെ പെട്ടന്ന് തന്നെ തയാറെടുക്കുകയാണ്. ഫ്യുണറല്‍ ഹോമിന്റെ ചിലവുകളിലേയ്ക്കും,നാട്ടിലേക്കുള്ള യാത്രയ്ക്കും ,സംസ്‌കാര ചടങ്ങുകള്‍ക്കും മാര്‍ഗം കണ്ടെത്തണമെന്ന ഉദ്ദേശ്യമെങ്കിലും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഷിജിമോള്‍ എവിടെ നിന്നും ഇതൊക്കെ പെട്ടന്ന് എങ്ങനെ കണ്ടെത്തും ?

സഹായിക്കേണ്ടത് അയര്‍ലണ്ടിലെ മലയാളി സമൂഹമാണ് എന്ന തിരിച്ചറിവിലാണ് ഷിജിമോളുടെ അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കില്‍കോക്കിലെ മലയാളികളും, വിവിധ സാമൂഹ്യപ്രവര്‍ത്തകരും, സംഘടനകളും രംഗത്തിറങ്ങുന്നത്. പാസ്റ്റര്‍ നൈജു ഡാനിയേല്‍ ,വിനോദ് ഓസ്‌കാര്‍, ചില്‍സ് കുര്യാക്കോസ്,വിധു സോജിന്‍ എന്നിവരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഒരു താത്കാലിക സംവിധാനം ഈ ആവശ്യത്തിലേയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രതിസന്ധിയിലും സങ്കടത്തിലും അലയുന്ന മനോജിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന് ആഗ്രഹിക്കുന്ന സുമനസുകള്‍ക്ക് താഴെകാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കാവുന്നതാണ്.

Shijimol Thomas
IBAN -IE93AIBK93320134398056 .
BIC-AIBKIE2D.

ക്രിസ്തുമസ് – ന്യൂ ഇയര്‍ സമയം ആഘോഷങ്ങളുടെ കൂടെ കാലമാണ്. ആഘോഷങ്ങളിലെ ഒരു പ്രധാന ഭാഗമാകട്ടെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നുള്ള ഷോപ്പിംഗ് തന്നെ. ആളുകളുടെ ഈ ഷോപ്പിംഗ് ഭ്രമം മുതലാക്കാന്‍ വന്‍കിട ചെറുകിട റീട്ടെയിലെര്‍മാര്‍ എല്ലാം പല തരത്തിലുള്ള ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുള്ളതും ഇങ്ങനെയുള്ള സീസണുകളില്‍ തന്നെയാണ്. തങ്ങളുടെ കടയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം, സീസണ്‍ അനുസരിച്ച് നിശ്ചിത ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകള്‍ ആണ് സാധാരണ കണ്ടു വരുന്ന ഉത്സവകാല നേട്ടങ്ങള്‍. ആരും തന്നെ സൗജന്യമായി പണം നല്‍കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കടയില്‍ ഷോപ്പിംഗ് ചെയ്തോ എന്ന് പറയുകയും ചെയ്യുന്നില്ല.

എന്നാല്‍ യുകെ മലയാളികള്‍ക്ക് ഈ ന്യൂ ഇയര്‍ വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുകയാണ്. യുകെയിലെ എല്ലാ മലയാളിയുടെയും അക്കൌണ്ടിലെക്ക് അടുത്ത ഒരാഴ്ചക്കാലം തീര്‍ത്തും സൗജന്യമായി പത്ത് പൗണ്ട് വീതം നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ് ഈ ന്യൂ ഇയര്‍ ആഴ്ചയില്‍ തരംഗമാകുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പണം നിക്ഷേപിക്കാനുള്ള ഒരു അക്കൌണ്ട് തുടങ്ങുക എന്നത് മാത്രമാണ്. അതിനും നൂലാമാലകള്‍ ഒന്നുമില്ല. നിങ്ങളുടെ ഇ മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്കിത് തുടങ്ങുകയും ചെയ്യാം. എങ്ങനെയെന്നറിയണ്ടേ? ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം. അതെങ്ങനെയെന്നല്ലേ?

ഇപ്പോള്‍ തുറന്നിരിക്കുന്ന വിന്‍ഡോയില്‍ കാണുന്ന spend ccrb എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മറ്റൊരു വിന്‍ഡോ തുറക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് ccrb pay എന്ന ഓപ്ഷന് താഴെ shop gift cards  എന്ന മെനു ക്ലിക്ക് ചെയ്യുക. യുകെയിലെ ഒട്ടു മിക്ക ഷോപ്പുകളുടെയും കാര്‍ഡുകള്‍ ഇവിടെ കാണാം. ഇനി നിങ്ങള്‍ ഷോപ്പിംഗിന് പോകാന്‍ ഉദ്ദേശിക്കുന്ന ഷോപ്പില്‍ നിന്നുള്ള ഗിഫ്റ്റ് കാര്‍ഡ് വാങ്ങുക. ഇതിനായി Buy now എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് pay with ccrb എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് കാര്‍ഡ് വിലയുടെ 10% കഴിച്ചുള്ള തുക മാത്രം കാര്‍ഡ് ഉപയോഗിച്ച് പേ ചെയ്യുക. (അതായത് നൂറ് പൗണ്ട് വിലയുള്ള ഒരു ഗിഫ്റ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ നിങ്ങള്‍ ചെലവഴിക്കേണ്ടത് 90 പൗണ്ട് മാത്രം. അന്‍പത് പൗണ്ടിന്റെ കാര്‍ഡ് വാങ്ങാന്‍ ചെലവഴിക്കേണ്ടത് 45പൗണ്ട് മാത്രം). അത് പോലെ തന്നെ ഈ ഗിഫ്റ്റ് കാര്‍ഡ് നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്ക് അയയ്ക്കാനുള്ള ഓപ്ഷനും ഇവിടെ ലഭ്യമാണ്. send gift എന്ന ഓപ്ഷന്‍ വഴി നിങ്ങള്‍ക്ക് ഈ ഗിഫ്റ്റ് കാര്‍ഡ് സുഹൃത്തുക്കള്‍ക്കോ യൂണിവേഴ്സിറ്റിയിലും മറ്റും പഠിക്കുന്ന മക്കള്‍ക്കോ ഒക്കെ അയച്ച് കൊടുക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ നല്‍കുന്ന പണം നിങ്ങള്‍ ഉദ്ദേശിച്ചിടത്ത് തന്നെ ചെലവഴിക്കപ്പെടുന്നു എന്നും ഉറപ്പ് വരുത്താം.

നിങ്ങള്‍ക്ക് ഉടന്‍ തന്നെ ഒരു ഡിജിറ്റല്‍ ഗിഫ്റ്റ് കോഡ് ലഭ്യമാകുന്നു. ഇനി നിങ്ങള്‍ കാര്‍ഡ് വാങ്ങിയ ഷോപ്പില്‍ നിന്നും ഷോപ്പിംഗ് നടത്തുക പണം കൊടുക്കേണ്ട സമയമാകുമ്പോള്‍ ഈ ഡിജിറ്റല്‍ കോഡ് കാണിക്കുക (നമ്മള്‍ സാധാരണ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ).

നിങ്ങള്‍ പെയ്മെന്റ് നടത്തുന്ന ഈ വെബ്സൈറ്റ് ബാര്‍ക്ലേയ്സ് ബാങ്ക് പോലുള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്ന അതേ സെക്യൂരിറ്റി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും പൂര്‍ണ്ണമായും സുരക്ഷിതവുമാണ്. ഇനി താമസിക്കേണ്ട നിങ്ങളുടെ പുതുവത്സര സമ്മാനമായ പത്ത് പൗണ്ട് കരസ്ഥമാക്കൂ, ഷോപ്പിംഗ് ആനന്ദ പ്രദമാക്കൂ!

NB: ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ലിങ്കില്‍  ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ പത്ത് പൗണ്ട് ഓഫര്‍ ലഭിക്കുന്നത്. നേരിട്ട് വെബ്സൈറ്റില്‍ പോയാല്‍ ഈ ഓഫര്‍ ലഭ്യമായിരിക്കില്ല.

RECENT POSTS
Copyright © . All rights reserved