ലണ്ടന്‍: 55 വയസ്സിനു താഴെയുള്ളവര്‍ക്ക് 10,000 പൗണ്ട് വീതം നല്‍കാന്‍ ദി റോയല്‍ സോസൈറ്റി ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് ദി ആര്‍ട്‌സ്, മാനിവാക്‌ച്ചേര്‍സ് ആന്റ് കോമേഴ്‌സ് (ആര്‍എസ്എ) ശുപാര്‍ശ ചെയ്തു. രണ്ടു വര്‍ഷത്തിനിടയ്ക്ക് രണ്ടു തവണകളായി 5,000 പൗണ്ട് വീതം നല്‍കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചില ബെനിഫിറ്റുകളും നികുതിയിളവുകളും ഇത് നല്‍കുന്നതോടെ പിന്‍വലിക്കാനും നിര്‍ദേശമുണ്ട്. മാറുന്ന സാഹചര്യങ്ങളില്‍ ജോലി നഷ്ടപ്പെടല്‍ ഭീഷണി നേരിടുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് പുതിയ പദ്ധതി കണക്കാക്കപ്പെടുന്നത്. 2020 ഓടെ ഓട്ടോമേഷന്‍ മൂലം ജോലി നഷ്ടമാകുന്ന യുകെ പൗരന്മാര്‍ക്കും സോഷ്യല്‍ കെയര്‍ സഹായം തേടേണ്ടി വരുന്നവര്‍ക്കും പുതിയ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം ഉപകാരം ചെയ്യും.

രണ്ട് വര്‍ഷത്തിനിടയില്‍ 5,000 പൗണ്ട് വീതം രണ്ട് തവണകളായിട്ടാണ് പണം നല്‍കേണ്ടതെന്നാണ് ആര്‍എസ്എ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പണം ലഭിക്കുന്നവര്‍ തങ്ങള്‍ ഈ പണം എന്തിനായിട്ടാണ് ഉപയോഗിക്കുകയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നല്‍കുന്ന പണം ജനങ്ങളെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദഗ്ദ്ധ്യമില്ലാത്ത ജോലിയില്‍ തുടരുന്ന ഒരാള്‍ക്ക് തന്റെ കരിയര്‍ മെച്ചപ്പെടുത്താനും പുതിയ ജോലിയിലെത്താനും ഈ തുക ഉപകാരപ്രദമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രചോദനമാകാന്‍ ഈ ഫണ്ടിനു കഴിഞ്ഞേക്കും.

പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ചൈല്‍ഡ് ബെനഫിറ്റ്, നികുതിയിളവ്, ജോബ് സീക്കര്‍ അലവന്‍സ് തുടങ്ങിയവ ഷ്ടമാകുമെന്നാണ് കരുതുന്നത്. വര്‍ഷം 14.5 ബില്ല്യണ്‍ വീതം വകയിരുത്തിയാല്‍ ഏതാണ്ട് 13 വര്‍ഷം കൊണ്ട് രാജ്യത്തെ പകുതിയോളം വരുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം സര്‍ക്കാര്‍ തലത്തിലെ സേവിംഗ്‌സില്‍ നിന്ന് എടുത്ത നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ ഒരു യൂണിവേഴ്‌സല്‍ ബേസിക്ക് ഇന്‍കം എന്ന പദ്ധതിയുടെ സാധ്യതകള്‍ തങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നു. ജോലിയടിസ്ഥാനത്തിലും മറ്റു തലങ്ങളിലും ഭാവിയില്‍ ഉയര്‍ന്നേക്കാവുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് എതിരെ കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് പുതിയ ആര്‍എസ്എ റിപ്പോര്‍ട്ടെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ട്രഷറി മിനിസ്റ്റര്‍ ജോനാദന്‍ റെയ്‌നോള്‍ഡ്‌സും അഭിപ്രായപ്പെട്ടു.
മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍
കേരളത്തില്‍ ഏറ്റവുമധികം ഭൂസ്വത്ത് കൈവശം വച്ചിരിക്കുന്നത് ടാറ്റ കമ്പനിയാണെന്നാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ടാറ്റ കമ്പനിയുടെ കൈവശം ഭൂസ്വത്തുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. കരം അടക്കുന്നതിന്റെ ഇരട്ടിയിലധികം സ്ഥലം ടാറ്റ കൈവശം വച്ചിട്ടുണ്ടെന്നാണ് വിവാദത്തിന് അടിസ്ഥാനം. എന്നാല്‍ ബ്രിട്ടീഷ് രാജ്ഞിയാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം ഏക്കര്‍ സ്ഥലത്തിനാണ് ഓരോ വര്‍ഷവും രാജ്ഞിയുടെ പേരില്‍ കേരള സര്‍ക്കാരിന് കരം അടയ്ക്കുന്നത്. ഒരു തുണ്ടു ഭൂമിക്കുവേണ്ടി ആദിവാസികളും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരും സമര കോലാഹലങ്ങളുമായി വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കാരുണ്യത്തിന് കാത്തു കിടക്കുമ്പോഴാണ് കേരളത്തിന്റെ ഇത്രയധികം മണ്ണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ റാണി കൈവശം വെച്ചിരിക്കുന്നത്.
ബ്രിട്ടീഷ് കമ്പനിയായ ഹാരിസണ്‍ മലയാളത്തിന്റെ ഭൂസ്വത്തുക്കളാണ് ബ്രിട്ടീഷ് രാജ്ഞിക്ക് സ്വന്തമായിരിക്കുന്നത്. ഹാരിസണ്‍ മലയാളത്തെ കമ്പനീസ് ആക്ട് പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് സ്ഥാവര ജംഗമ വസ്തുക്കള്‍ ബ്രിട്ടന്റെ രാഷ്ട്രത്തലവയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തമാകുകയായിരുന്നു. കമ്പനിയുടെ സ്വത്തുവകകള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലാക്കി കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്ഞിയുടെ പേരിലാണ് കരം അടയ്ക്കുന്നത്.

കേരളത്തിലെ ആദ്യ ഇടതുപക്ഷ മന്ത്രിസഭ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ മധ്യവര്‍ഗത്തില്‍പ്പെട്ട ഭൂവുടമകള്‍ നിയമത്തിന്റെ പരിധിയില്‍ വന്നെങ്കിലും കമ്പനി രൂപീകരിച്ച് പ്ലാന്റേഷന്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന വന്‍ തോക്കുകള്‍ക്ക് ഒരു പരുക്കു പറ്റാതെ രക്ഷപ്പെടും. ഭൂരഹിതരായ ആയിരങ്ങള്‍ ഉണ്ടെങ്കിലും ഇത്രയധികം ഭൂമി ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍ കിടക്കുന്നതിനെ ഭരണപ്രതിപക്ഷ കക്ഷികളോ കേന്ദ്ര സര്‍ക്കാരോ കണ്ട ഭാവമില്ല. ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലുള്ള സ്ഥലം തിരിച്ചുപിടിക്കാന്‍ ഉതകുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ചില തത്പര കക്ഷികള്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനു പുറമെ ഹാരിസണ്‍ മലയാളത്തിന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് അനുവദിച്ച നൂറുകോടിയിലധികം വരുന്ന വായ്പാത്തുക കമ്പനി പിരിച്ചുവിട്ട സ്ഥിതിക്ക് ഇനിയും ആര് തിരിച്ചടയ്ക്കും എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. നിയമപ്രകാരം ബ്രിട്ടീഷ് രാജ്ഞിയാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. കൃത്യമായ രേഖകളോ കരം കെട്ടിയ രസീതോ ഇല്ലാതെയാണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചതിനാല്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുക ദുഷ്‌കരമാണ്.
പ്രസവത്തിനായി സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന. സിസേറിയന്‍ ശസ്ത്രക്രിയകള്‍ കുറയ്ക്കണമെന്നും പുതുക്കിയ നിര്‍ദേശങ്ങളില്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ ഇപ്പോള്‍ ഒട്ടേറെ വൈദ്യശാസ്ത്ര ഇടപെടലുകള്‍ക്ക് വിധേയരാകുന്നുണ്ട്. ഏതു വിധത്തില്‍ തങ്ങളുടെ പ്രസവം നടത്തണമെന്ന കാര്യത്തില്‍ അവര്‍ക്ക് അഭിപ്രായങ്ങളുമുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു.

പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ സാധാരണ പ്രസവത്തിന്റെ വേഗതയെക്കുറിച്ചുള്ള മുന്‍നിര്‍ദേശം പാടെ നിരാകരിച്ചിരിക്കുകയാണ്. മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിരക്കിലാണ് ഗര്‍ഭശയമുഖം വികസിക്കുന്നത് എന്ന ധാരണ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ഈ ധാരണ ഒട്ടേറെ സ്ത്രീകളെ അനാവശ്യ സിസേറിയനിലേക്ക് തള്ളി വിടുന്നുണ്ടെന്നും സംഘടന കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി കൂടുതല്‍ അനാവശ്യ ഇടപെടലുകള്‍ പ്രസവങ്ങളിലുണ്ടാകുന്നുണ്ടെന്ന് സംഘടനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ചിലെ മെഡിക്കല്‍ ഓഫീസറായ ഡോ.ഒലുഫെമി ഒലഡപോ പറഞ്ഞു.

സിസേറിയനും ഓക്‌സിടോക്‌സിന്‍ ഉപയോഗിച്ച് പ്രസവം വേഗത്തിലാക്കുന്നതും ലോകത്ത് വ്യാപകമായിരിക്കുകയാണ്. സെര്‍വിക്‌സിന്റെ വികാസം സംബന്ധിച്ച ധാരണ 1950കള്‍ മുതലുള്ളതാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ഗവേഷണങ്ങള്‍ അനുസരിച്ച് ഈ വികാസത്തിന്റെ വേഗതക്കുറവ് അമ്മയ്‌ക്കോ കുട്ടിക്കോ ദോഷമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നിരക്ക് പലര്‍ക്കും പല വിധത്തിലാകാമെങ്കിലും സാധാരണ പ്രസവങ്ങള്‍ക്ക് അത് തടസമാകാന്‍ ഇടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: യുകെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലേക്കെന്ന് വിലയിരുത്തല്‍. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം കടുത്ത മാന്ദ്യത്തിന്റെ പിടിയിലമുമെന്ന് വന്‍കിട നിക്ഷേപകരാണ് വിലയിരുത്തുന്നത്. 2019 തുടക്കത്തോടെ മാന്ദ്യം തുടങ്ങുമെന്ന് സര്‍വേയില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവുകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. 56 ശതമാനം പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളും 57 ശതമാനം ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 2020ഓടെ രാജ്യത്ത് മാന്ദ്യമുണ്ടാകുമെന്ന ആശങ്ക പങ്കുവെക്കുന്നു.
2018 ബ്രെക്‌സിറ്റ് ചര്‍ച്ചകളെ സംബന്ധിച്ച് നിര്‍ണ്ണായകമായ വര്‍ഷമാണെന്ന് ഗ്രീന്‍ഹില്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കാര്‍ലോ ബോസ്‌കോ പറയുന്നു. ഇപ്പോള്‍ത്തന്നെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നാണ്യപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടിനെ നേരിടുകയാണ്. ഉപഭോക്തൃ വിനിമയ നിരക്കും വളര്‍ച്ചാ നിരക്കും മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ താഴെയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യൂറോപ്പിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും 2019 ആദ്യം തന്നെ രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങാന്‍ കാരണമാകുമെന്ന് പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്റെ പ്രതിനിധിയും പറഞ്ഞു.

80 ഡിസ്‌ട്രെസ്ഡ് ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 50 പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ യുകെയ്ക്ക് പുറത്തുള്ളവര്‍ ബ്രെക്‌സിറ്റ് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. ബ്രെക്‌സിറ്റി സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങിയതിനാല്‍ അതിനെ രക്ഷിക്കുന്നതിന് യുകെ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാന്ദ്യം പ്രവാസികള്‍ക്കായിരിക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയെന്നും വിലിയിരുത്തപ്പെടുന്നു.
പ്രോസസ്ഡ് ഭക്ഷണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ടിന്‍, പാക്കേജ്ഡ് ഫുഡുകളും പഞ്ചസാരയടങ്ങിയ സീരിയല്‍ ഫുഡുകളും പാനീയങ്ങളും അപകടകാരികളാണെന്നും പഠനം വ്യക്തമാക്കുന്നു. മധ്യവയസ്‌കരായ സ്ത്രീകളില്‍ ഇവ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സംസ്‌കരിക്കുന്നതിനും ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കുന്നതിനുമായി ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് മനുഷ്യന് അപകടമുണ്ടാക്കുന്നത്. ഭക്ഷണത്തിന്റെ പകുതിയോളം പ്രോസസ്ഡ് ഫുഡ് കയ്യടക്കിയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന ഗൗരവമുള്ള വസ്തുതയിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്.

പാക്കറ്റുകളില്‍ ലഭിക്കുന്ന മാംസ ഉല്‍പ്പന്നങ്ങള്‍, പൈസ്, ക്രിസ്പുകള്‍, മിഠായികള്‍ എന്നിവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവയായിരിക്കാം ഗുരുതര രോഗത്തിലേക്ക് ഉപയോഗിക്കുന്നവരെ തള്ളിവിടുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. ഫൈബറുകളും വിറ്റാമിനുകളും കുറഞ്ഞ ഈ ഭക്ഷണങ്ങള്‍ ക്യാന്‍സറിന് കാരണമായില്ലെങ്കിലേ അദ്ഭുതമുള്ളു എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആദ്യമായി നടക്കുന്ന പഠനമാണ് ഇതെന്നും ഗവേഷകര്‍ വ്യക്തമാക്കി. പാക്ക്ഡ് ഫുഡുകള്‍ ഉപയോഗിക്കുന്നവര്‍ അവയിലടങ്ങിയിരിക്കുന്ന ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയേക്കുറിത്ത് അറിഞ്ഞിരിക്കണമെന്നും അതിനായി ലേബലുകള്‍ ശ്രദ്ധാപൂര്‍വം വായിക്കണമെന്നും നിര്‍ദേശിക്കപ്പെടുന്നു.
1,05,000 പ്രായപൂര്‍ത്തിയായവരുടെ ഫുഡ് ഡയറികള്‍ തയ്യാറാക്കിയാണ് പഠനം നടത്തിയത്. 24 മണിക്കൂര്‍ സമയത്ത് എത്രയളവില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം ഇവര്‍ കഴിച്ചു എന്ന് പരിശോധിച്ചു. നാലിലൊന്ന് പേര്‍ കഴിച്ചതിന്റെ 32 ശതമാനവും പ്രോസസ് ചെയ്യപ്പെട്ടവയായിരുന്നു. എട്ട് ശതമാനം മാത്രം ഉപയോഗിച്ച നാലിലൊന്ന് ആളുകളേക്കാള്‍ ഇവര്‍ക്ക് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ വരാന്‍ 23 ശതമാനം അധിക സാധ്യതയുള്ളതായി പരിശോധനയില്‍ വ്യക്തമായി. ഈ വിഭാഗത്തില്‍ 38 ശതമാനം സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തിനു ശേഷം ബ്രെസ്റ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തി. ഈ രോഗം വരാനുള്ള സാധ്യത യുവതികളില്‍ 27 ശതമാനം വര്‍ദ്ധിച്ചുവെന്നും പഠനം വെളിപ്പെടുത്തുന്നു. കുടലുകളിലെ ക്യാന്‍സര്‍ സാധ്യത 23 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് ഇത് കാരണമാകുന്നില്ലെന്നും വ്യക്തമായി.

പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫ്രഞ്ചുകാരേക്കാള്‍ കൂടുതല്‍ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് അതുകൊണ്ടുതന്നെ ക്യാന്‍സര്‍ സാധ്യത ഏറെയാണെന്ന് ഗവേഷകര്‍ പറയുന്നു. 19 യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് യുകെയില്‍ വിറ്റഴിക്കപ്പെടുന്ന 50.7 ശതമാനം ഭക്ഷണ പദാര്‍ത്ഥങ്ങളും അള്‍ട്രാ പ്രോസസ് ചെയ്തതാണ്. ജര്‍മനിയില്‍ ഇത് 46.2 ശതമാനവും അയര്‍ലന്‍ഡില്‍ 45.9 ശതമാനവും ഫ്രാന്‍സില്‍ 14.2 ശതമാനവും മാത്രമാണ്.
പരീക്ഷപ്പേടിയെ മറികടക്കാന്‍ കുട്ടികള്‍ സനാക്‌സ്, ഡയാസെപാം തുടങ്ങിയ മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമര്‍ സ്‌കൂള്‍ കുട്ടികള്‍ ദിവസം നിശ്ചിത ഡോസ് എന്ന നിലയ്ക്ക് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഗുളികകളുടെ പരസ്യം ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സുലഭമാണെന്ന് ബിബിസി നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 13 വയസ്സിനു താഴെ വരെ പ്രായമുള്ള കുട്ടികള്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതായി ഡ്രഗ്‌സ് ചാരിറ്റിയായ അഡാക്ഷന്‍ പറയുന്നു. സനാക്‌സ്, ഡയാസെപാം തുടങ്ങിയ മരുന്നുകള്‍ വാങ്ങാന്‍ എളുപ്പം സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ വില്‍പ്പന രീതി. ഓണ്‍ലൈനില്‍ ഈ മരുന്നുകളുടെ വില്‍പ്പന അനുവദനീയമല്ലെന്ന് ഇവയുടെ ഉത്പാദകര്‍ അറിയിച്ചു. വില്‍പ്പന നടത്തിയ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പൂട്ടിച്ചതായും കമ്പനി അധികൃതര്‍ പറയുന്നു.

സ്വന്തമായി മരുന്നുകള്‍ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കാന്റര്‍ബെറിയിലേയും സൗത്ത് ഈസ്റ്റിലേയും കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നെയില്‍ കോള്‍സ് പറയുന്നു. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ഗ്രാമര്‍ സ്‌കൂളുകളിലാണ് കൂടുതലായും ഉള്ളത്. സമ്മര്‍ദ്ദം കൂടുതലുള്ള ഇത്തരം സ്ഥാപനങ്ങളിലാണ് കുട്ടികള്‍ സ്വയം ചികിത്സയിലേക്ക് പോകുന്നത്. ഇവ സാധാരണയായി കുട്ടികള്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ കൂട്ടത്തില്‍ ഉള്ളവയാണ്. സ്‌കൂളിന് ഉള്ളില്‍ നിന്ന് തന്നെ ഇവയൊക്കെ ഉപയോഗിക്കുന്നവരുള്ളതായി കാണാന്‍ കഴിയും. സ്‌കൂളില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കുട്ടികള്‍ മരുന്നുകള്‍ ദിവസവും ഉപയോഗിക്കുന്നുവെന്നും ഡെയിലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ നെയില്‍ പറഞ്ഞു.

ചില കുട്ടികള്‍ ഇത്തരം മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങിക്കുന്നത് നിയമ വിരുദ്ധമായ വഴിയിലൂടെയാണ്. സോഷ്യല്‍ മീഡിയ വഴി ഇത്തരം നിയമ വിരുദ്ധ ഓണ്‍െൈലന്‍ മാര്‍ക്കറ്റുകള്‍ കുട്ടികള്‍ കണ്ടെത്തുന്നു. പ്രത്യേക ബ്രൗസര്‍ ഉപയോഗിച്ചുള്ള ഇത്തരം ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഇത്തരം മരുന്നുകള്‍ വാങ്ങിക്കുന്നതിന് നല്ല ടെക്‌നിക്കല്‍ അറിവ് അത്യാവശ്യമാണ്. പരീക്ഷകളോടുള്ള പേടിയും സമ്മര്‍ദ്ദവുമാണ് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിലേക്ക് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതെന്ന് കോള്‍സ് കൂട്ടിച്ചേര്‍ത്തു.
ജോജി തോമസ്
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏതുവിധേനയും അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഗാലാന്റില്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജറുസലേം യാത്രാ വാഗ്ദാനവുമായി ബിജെപി രംഗത്ത്. ഹജ്ജ് തീര്‍ത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി നല്‍കി വന്ന സബ്സിഡി നിര്‍ത്തലാക്കിയ നടപടി രാഷ്ട്രീയ ഭേദമന്യേ നിഷ്പക്ഷമതികള്‍ സ്വാഗതം ചെയ്തിരുന്നതാണ്. പൊതുഖജനാവില്‍ നിന്നുള്ള പണം രാജ്യത്തിന്റെ വികസനത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കുമാണ് വിനിയോഗിക്കേണ്ടതെന്നും അല്ലാതെ അമര്‍നാഥിലേയ്ക്കോ മക്കയിലേയ്ക്കോ ഉള്ള തീര്‍ത്ഥാടനത്തിനല്ലെന്നുമുള്ള പുരോഗമന വാദികളുടെ സാമാന്യ യുക്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് സ്വീകാര്യത നല്‍കിയത്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് ആരംഭിച്ചത്. ഇതിന്റെ ഉപഭോക്താക്കള്‍ പലപ്പോഴും സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരായിരുന്നു. മാത്രമല്ല ഒരു മതേതര രാഷ്ട്രത്തില്‍ പൊതുഖജനാവിലെ പണം തീര്‍ത്ഥാടനത്തിനായി വിനിയോഗിക്കുന്നത് വിമര്‍ശന വിധേയമായിരുന്നു. എന്നാല്‍ നാഗാലാന്റിലെ ബിജെപി ഘടകം ഇതൊന്നുമറിയാതെയാണ് തെരഞ്ഞെടുപ്പു വാഗ്ദാനമായി സൗജന്യ ജെറുസലേം യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനസംഖ്യയില്‍ 80 ശതമാനത്തിലേറെ ക്രിസ്ത്യാനികള്‍ വരുന്ന നാഗാലാന്റില്‍ ഏതുവിധേനയും ഭരണം പിടിക്കുകയാണ് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലക്ഷ്യം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇസ്രയേലിലെ പ്രമുഖ മാധ്യമമായ ജെറുസലേം പോസ്റ്റിലെ പ്രധാന വാര്‍ത്തയാണ്. വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നല്‍കിയ വാഗ്ദാനം പോലെയാണോ ഇതൊന്നുമാണ് ഇനിയും അറിയാനുള്ളത്.
ലണ്ടന്‍: കഞ്ചാവ് ഉല്‍പന്നം ആദ്യമായി വിപണിയിലെത്തിച്ച് ഹെല്‍ത്ത് റീട്ടെയിലര്‍. ഹോളണ്ട് ആന്‍ഡ് ബാരെറ്റ് ആണ് മെഡിസിനല്‍ കഞ്ചാവ് ഓയില്‍ വിപണിയിലെത്തിച്ചത്. ബ്രിട്ടനില്‍ എല്ലായിടത്തും സ്റ്റോറുകളുള്ള റീട്ടെയില്‍ ഭീമനാണ് ഹോളണ്ട് ആന്‍ഡ് ബാരെറ്റ്. ഒരു മാസം മുമ്പാണ് ഈ ഉല്‍പന്നം സ്റ്റോറുകളില്‍ എത്തിയത്. എന്നാല്‍ വില്‍പന ശരവേഗത്തിലാണ് കുതിക്കുന്നത്. 37 ശതമാനം വരെ വില്‍പന ഉയര്‍ന്നുവെന്നാണ് കണക്ക്.

കഴിഞ്ഞ വര്‍ഷം 1,25,000 കഞ്ചാവ് ഓയില്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടര ലക്ഷമായി ഉയര്‍ന്നിട്ടുണ്ടെന്ന് കനാബി ട്രേഡ് അസോസിയേഷന്‍ യുകെ അറിയിച്ചു. ആവശ്യക്കാരേറിയതിനാല്‍ ഈ ഉല്‍പന്നത്തിന്റെ നാല് വകഭേദങ്ങള്‍ കൂടി അടുത്ത മാസത്തോടെ സ്‌റ്റോറുകളില്‍ എത്തിക്കുമെന്ന് ഹോളണ്ട് ആന്‍ഡ് ബാരെറ്റ് അറിയിച്ചു.

സിബിഡി ഓയിലിന്റെ ജനപ്രീതിയില്‍ തങ്ങള്‍ അതിശയിച്ചുപോയെന്നാണ് കമ്പനി അറിയിക്കുന്നത്. ഡച്ച് കമ്പനിയായ ജേക്കബ് ഹൂയ്‌സ് ആണ് ഈ ഉല്‍പന്നത്തിന്റെ നിര്‍മാതാക്കള്‍. 0.2 ശതമാനം വരെ മാത്രം സൈക്കോആക്ടീവ് ടെട്രാഹൈഡ്രോ കാനബിനോള്‍ അടങ്ങിയിരിക്കുന്ന ഇത് കാര്യമായ ലഹരിയുണ്ടാക്കില്ല. അതുകൊണ്ട് തന്നെ ഇതിന്റെ വില്‍പന നിയമവിധേയമാണ്.
ലണ്ടന്‍: ‘പിറന്നുവീഴുന്ന നിമിഷം മുതല്‍ അടുത്ത ഏതുനിമിഷവും മരണത്തിനു കീഴടങ്ങാനുള്ള സാധ്യതയാണ് ഒരു മനുഷ്യനു മുമ്പിലുള്ളത്,’ ബ്രിട്ടീഷ് ചരിത്രകാരന്‍ ആര്‍നൊള്‍ഡ് ടോയിന്‍ബി എഴുതി. ‘ഈ സാധ്യത ഒടുവില്‍ ഒരു വസ്തുതയായി മാറുന്നു,’ പ്രിയപ്പെട്ട ഒരു കുടുംബാംഗത്തെയോ ഒരു ഉറ്റ സുഹൃത്തിനെയോ മരണം തട്ടിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദന എത്ര തീവ്രമാണ്! നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരണത്താല്‍ വേര്‍പിരിയുമ്പോള്‍ നാം നിസ്സഹായതയുടെ ആഴക്കയത്തിലേക്ക് ആണ്ടുപോകുന്നു. കുടില്‍തൊട്ടു കൊട്ടാരംവരെ മരണം കയറിയിറങ്ങുന്നു. അത് ആരെയും വിടില്ല. ‘മരണം വരുത്തിവെക്കുന്ന ദുഃഖത്തിനുമുമ്പില്‍ നാമെല്ലാം ഒന്നുമറിയില്ലാത്ത കുട്ടികളെപ്പോലെയാണ്. ഇത്തരത്തിൽ മരണം ഒരു കള്ളനെപ്പോലെ കടന്നു വന്നപ്പോൾ ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത്.
ലണ്ടനിലെ ലെവിഷാമില്‍ മലയാളിയായ ബൈജു (43) വിന്റെ മരണം ഒരു കുടുംബത്തെ മാത്രമല്ല യുകെ മലയാളികളെ ഞെട്ടിച്ച്, ഈ ലോകത്തോട് വിട പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ബൈജു, ലെവിഷാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. എന്നാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ ഡോക്ടര്‍മാര്‍ വെന്റിലേറ്ററിന്റെ സഹായം നിർത്തുകയായിരുന്നു.
ബൈജു കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് ഇരുമ്പയം സ്വദേശിയാണ്. ഭാര്യ നിഷ കുറുപ്പന്തറ മാന്‍വെട്ടം സ്വദേശിനിയാണ്. ബൈജു നിഷ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ലെവിഷാമിലെ മലയാളി സമൂഹം നിഷക്കും കുഞ്ഞുങ്ങള്‍ക്കും ആശ്വാസവും സഹായങ്ങളുമായി ആശുപത്രിയില്‍ എത്തിച്ചേർന്നിട്ടുണ്ട്. ബൈജുവിന്റെ വേർപാട് മൂലം വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ മലയാളംയുകെ ന്യൂസ് ടീം പങ്ക് ചേരുകയും ചെയ്യുന്നു.
ലണ്ടന്‍: ടെസ്‌കോ എക്‌സ്പ്രസ് സ്റ്റോറുകളില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഷോപ്പിംഗിന് ഉപഭോക്താക്കളില്‍ നിന്ന് വീണ്ടും പണമീടാക്കി ടെസ്‌കോ. അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായതോടെയാണ് ഉപഭോക്താക്കളില്‍ പലരും ഇതേക്കുറിച്ച് അറിയുന്നത്. പലരും ഓവര്‍ഡ്രാഫ്റ്റായെന്ന പരാതിയും ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 300 ടെസ്‌കോ എക്‌സ്പ്രസ് സ്റ്റോറുകളിലെ കാര്‍ഡ് പെയ്‌മെന്റ് സിസ്റ്റത്തിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് ടെസ്‌കോ പിന്നീട് വിശദീകരിച്ചു. ഷോപ്പിംഗ് സമയത്ത് ശരിയായ വിധത്തില്‍ പ്രോസസിംഗ് നടത്താതിരുന്ന കാര്‍ഡുകളില്‍ നിന്നാണ് പണമീടാക്കിയതെന്നാണ് വിശദീകരണം.

നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളില്‍ നടത്തിയ ഷോപ്പിംഗുകളുടെ പണം ഒറ്റയടിക്ക് ഡെബിറ്റ് ടചെയ്യപ്പെട്ടത് കണ്ട് ഉപഭോക്താക്കളുടെ കണ്ണുതള്ളിയെന്ന് മണിസേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്കുണ്ടായ ദുരനുഭവം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയിനിംഗും ആരംഭിച്ചതോടെ ക്ഷമാപണവുമായി ടെസ്‌കോയുടെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ അലെസാന്ദ്ര ബെല്ലിനി എത്തി. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി ബെല്ലിനി എഴുതി.

നേരത്തേ നടത്തിയ ഷോപ്പിംഗില്‍ നടക്കാതെ പോയ പണമിടപാടുകളാണ് ഇപ്പോള്‍ നടന്നതെന്നും അവയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പെന്‍ഡിംഗ് പെയ്‌മെന്റ് എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളില്‍ മൂന്ന് മാസമായി കാണാത്ത തുക പെട്ടെന്ന് പിന്‍വലിക്കപ്പെട്ടത് ഞെട്ടിച്ചെന്ന് ചില ഉപഭോക്താക്കള്‍ പറഞ്ഞു. 9 ട്രാന്‍സാക്ഷനുകള്‍ വരെ ഒറ്റയടിക്ക് നടത്തിയത് കടക്കെണിയിലാക്കിയെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്.