Main News

ലണ്ടന്‍: വിദ്യാഭ്യാസ രംഗത്ത് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത് അടുത്തെങ്ങും കാണാനാകാത്ത തിരക്ക്. സ്‌കൂളുകള്‍ ഈ വര്‍ഷം നിറഞ്ഞു കവിയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഴാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലാണ് അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിലെ പകുതിയോളം സെക്കന്‍ഡറി സ്‌കൂളുകളിലും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ എണ്ണം ശേഷിക്കു മേല്‍ എത്തുകയോ പൂര്‍ണ്ണ ശേഷിയില്‍ പ്രവേശനം നടക്കുകയോ ചെയ്തതായാണ് വിവരം. 100 കൗണ്‍സിലുകളില്‍ നിന്നുള്ള കണക്ക് അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം മൂലം 53 ശതമാനം സ്‌കൂളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

2015ല്‍ ഇതിന്റെ നിരക്ക് 44 ശതമാനം മാത്രമായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മാത്രം നിരക്കാണ് ഇത്. മറ്റു ക്ലാസുകളിലേക്കും പ്രവേശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞ സ്‌കൂളുകള്‍ 40 ശതമാനം വരും. 2022ഓടെ 1,25,000 കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോകുമെന്ന ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലിബറല്‍ ഡെമോക്രാറ്റ് ആണ് ഈ കണക്കുകള്‍ ശേഖരിച്ചത്. സ്‌കൂളുകളില്‍ ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാതാകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ഇതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ലൈല മോറന്‍ പറഞ്ഞു.

തിങ്ങിനിറഞ്ഞ ക്ലാസ് റൂമുളും അമിതജോലി ചെയ്യേണ്ടി വരുന്ന അധ്യാപകരും ഈ പ്രതിസന്ധിയുടെ ഇരകളാണ്. ഇതി തരണം ചെയ്യണമെങ്കില്‍ സ്‌കൂള്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. അതിനായി 7 ബില്യന്‍ പൗണ്ട് എങ്കിലും സര്‍ക്കാര്‍ വകയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഫ്രീസ്‌കൂളുകള്‍ക്കായാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. അത്തരം സ്‌കൂളുകള്‍ സീറ്റുകള്‍ ആവശ്യത്തിനുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ആരംഭിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

വന്‍നാശം വിതച്ച ഇര്‍മയ്ക്കു പിന്നാലെ മരിയ ചുഴലിക്കാറ്റ് കരീബിയനിലേക്ക്. കാറ്റഗറി 5 കൊടുങ്കാറ്റായ മരിയ ഡൊമിനിക്കയില്‍ ആഞ്ഞടിച്ചു. കനത്ത നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായതെന്നാണ് വിവരം. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറായാണ് മരിയ രൂപംകൊണ്ടത്. മുന്‍ ബ്രിട്ടീഷ് കോളനിയായ ഡൊമിനിക്കയില്‍ 72,000ത്തില്‍ പരം ആളുകള്‍ താമസിക്കുന്നുണ്ട്.

57 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് വീശിയതെന്നാണ് വിവരം. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് വീണ്ടും ശക്തി പ്രാപിക്കുമെന്ന് അമേരിക്കയുടെ നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. ഡൊമിനിക്കയില്‍ നിന്ന് ലീവേര്‍ഡ് ദ്വീപുകളിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും പിന്നീട് വിര്‍ജിന്‍ ദ്വീപുകളിലേക്കുമായിരിക്കും മരിയ നീങ്ങുകയെന്നാണ് പ്രവചനം.

വന്‍ തിരമാലകള്‍ക്ക് കൊടുങ്കാറ്റ് കാരണമാകാമെന്ന് ഹറിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപ ദ്വീപുകളില്‍ പേമാരിക്കും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലുകളും വന്‍ പ്രളയവും ഇതിന്റെ ഫലമായി ഉണ്ടായേക്കാം. വിര്‍ജിന്‍ ദ്വീപുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. ഇര്‍മ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് വിര്‍ജിന്‍ ദ്വീപുകളില്‍ ഉണ്ടായത്.

ലെസ്റ്റര്‍: 60 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ പിടിയിലായി. 14 വയസുള്ള മൂന്ന് പേരും ഒരു 15 കാരനുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 60 കാരന്‍ മരിച്ചത്. അന്വേഷണത്തിലാണ് സംശയത്തിന്റെ പേരില്‍ കുട്ടികളെ അറസ്റ്റ് ചെയ്തത്. ലെസ്റ്ററില്‍ സെപ്റ്റംബര്‍ 2നുണ്ടായ സംഭവത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു.

സെപ്റ്റംബര്‍ 12നാണ് സംഭവത്തേക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഏതു വിധത്തിലാണ് ഈ സംഭവമുണ്ടായതെന്നുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. സെപ്റ്റംബര്‍ 2 ശനിയാഴ്ച ഇയാളെ ലെസ്റ്ററിലെ കിംഗ് സ്ട്രീറ്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി എന്നു മാത്രമാണ് അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായ കുട്ടികള്‍ കസ്റ്റഡിയിലാണ്.

സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണെന്ന് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ മൈക്കിള്‍ കീന്‍ പറഞ്ഞു. സംഭവമുണ്ടായ സമയത്ത് അതുവഴി കടന്നുപോയ ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രൈ സ്‌റ്റോപ്പറിലോ 0800555111 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്.

ഫുട്‌ബോള്‍ കളിയുടെ വലിയ നാടായ ക്ലാസുകളുടെ തന്നെ തറവാട് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ടില്‍ ജന്മമെടുത്ത ബി.ബി.എയ്ക്ക് ഇംഗ്ലീഷുകാരന്‍ തന്നെയായ, പ്രശസ്തമായ പല ക്ലാസുകളിലും പരിശീലകനായി പരിചയ സമ്പത്തുള്ള പീറ്റ് ബെല്ലിനെ പരിശീലകനായി ലഭിച്ചിരിക്കുന്ന സന്തോഷവാര്‍ത്ത ഈ അവസരത്തില്‍ എല്ലാ കായിക പ്രേമികളുമായി പങ്കുവെയ്ക്കുന്നു. പീറ്റ് ബെല്ലിന്റെ നേതൃത്വത്തില്‍ നോട്ടിംഗ്ഹാമില്‍ ബി.ബി.എ അതിന്റെ ആദ്യ പരിശീലന ക്യാമ്പ് ഇക്കഴിഞ്ഞ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നോണം മാറി മാറി വരുന്ന വീക്കെന്‍ഡുകളില്‍ പീറ്റ് ബെല്ലിന്റെ നേതൃത്വത്തില്‍ കോച്ചിംഗ് ക്യാമ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, വെയ്ന്‍ റൂണി എന്നിവരുടെ മാസ്മരിക പ്രകടനങ്ങള്‍ കണ്ട ഇംഗ്ലണ്ടിലെ വലിയ ക്ലബ്ബുകളുടെ നിലവാരത്തിലേക്ക് ബി.ബി.എയും ഭാവിയില്‍ ഉയരും എന്നുള്ള ഒരു വലിയ ശുഭാപ്തി വിശ്വാസം കളിക്കാരും കോച്ചും പ്രകടിപ്പിക്കുകയുണ്ടായി. വരുന്ന വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളുമായി നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങളിലേക്ക് ബി.ബി.എയുടെ നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചുണക്കുട്ടികള്‍ വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുന്നു.

ബി.ബി.എയോട് സഹകരണം അറിയിച്ചിട്ടുള്ള പ്രശസ്ത താരങ്ങളായ ഐ.എം. വിജയന്‍, ഉസ്മാന്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഭാവിയില്‍ ബി.ബി.എ പ്രതീക്ഷിക്കുന്നു. മലയാളികളായി ജനിച്ച് ഇംഗ്ലീഷുകാരുടെ ഇടയില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് അവരുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശാരീരികമായ കായിക വ്യായാമം, അതും പുറത്തെ തുറന്ന കളി സ്ഥലങ്ങളിലാണ് ഏറ്റവും അനുയോജ്യം എന്ന് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ എല്ലാ അഭ്യുദയകാംക്ഷികളും വിശ്വസിക്കുകയും അതിനായി അനുസ്യൂതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബി.ബി.എയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിനും വിജയത്തിനും സഹായ സഹകരണങ്ങള്‍ നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി അതിന്റെ ഭാരവാഹികള്‍ നന്ദി അറിയുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനും വിജയത്തിനും ഏവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ലണ്ടന്‍: സ്വകാര്യ ആംബുലന്‍സുകള്‍ക്കായി എന്‍എച്ച്എസ് ചെലവഴിക്കുന്ന തുകയില്‍ വന്‍ വര്‍ദ്ധനവ്. രണ്ടു വര്‍ഷത്തിനിടെ അഞ്ചിരട്ടി വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രസ് അസോസിയേഷന്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് നേടിയ രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് 78 മില്യന്‍ പൗണ്ടാണ് സ്വകാര്യ ആംബുലന്‍സുകള്‍ക്കു വേണ്ടി എന്‍എച്ച്എസ് ചെലവഴിച്ചത്. 999 കോളുകള്‍ സ്വീകരിക്കാനും രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും സ്വകാര്യ ആംബുലന്‍സുകളെ എന്‍എച്ച്എസ് ആംബുലന്‍സ് ട്രസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവുമൂലം എന്‍എച്ച്എസ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ല.

ഇംഗ്ലണ്ടിലെ 10 ആംബുലന്‍സ് ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. 2016-17 വര്‍ഷത്തില്‍ 78,359,087 പൗണ്ട് സ്വകാര്യ ആംബുലന്‍സുകള്‍ക്കായി നല്‍കിയിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 64,2101,770 പൗണ്ട് ആയിരുന്നു ഈയിനത്തില്‍ ചെലവഴിച്ചത്. 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എമര്‍ജന്‍സി പാരാമെഡിക്കല്‍ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി കൂടുതല്‍ പണം ചില ട്രസ്റ്റുകള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗത്ത് സെന്‍ട്രല്‍ ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത്. 16,336,000 പൗണ്ടാണ് 2016-17 വര്‍ഷത്തില്‍ ഈ ട്രസ്റ്റ് ചെലവാക്കിയത്. കഴിഞ്ഞ വര്‍ഷം 13,610,000 പൗണ്ട് ചെലവഴിച്ച സ്ഥാനത്താണ് ഇത്. തൊട്ടു പിന്നാലെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ട്രസ്റ്റ് എത്തി. 14,012,429 പൗണ്ട് ആണ് ട്രസ്റ്റിന്റെ ചെലവ്. മുന്‍വര്‍ഷം 6,639,335 പൗണ്ട് മാത്രമായിരുന്നു ട്രസ്റ്റിന്റെ ചെലവ്. സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളില്‍ നിന്നും ചാരിറ്റികളായ സെന്റ് ജോണ്‍സ് ആംബുലന്‍സ്, റെഡ് ക്രോസ് എന്നിവയില്‍ നിന്നും ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കാറുണ്ട്.

ലണ്ടന്‍: കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാത്തതിലൂടെ സെക്കന്‍ഡറി സ്‌കൂളുകള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ടീച്ചേഴ്‌സ് ഓഫ് റിലീജിയസ് എഡ്യുക്കേഷന്‍. 26 ശതമാനം സെക്കന്‍ഡറി സ്‌കൂളുകളും മതവിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ‘ആധുനിക ജീവിതം’ നയിക്കാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുന്നത് തടയുകയാണ് ഇത്തരം സ്‌കൂളുകളെന്നാണ് ആരോപണം. സംഘടന നടത്തിയ ഗവേഷണത്തിലാണ് ഈ ആരോപണമുള്ളത്. 2015ല്‍ വിവരാവകാശ നിയമം വഴി ലഭ്യമായ ഈ വിവരം ബിബിസി ഇപ്പോളാണ് പുറത്തു വിട്ടത്.

മൂന്നിലൊന്നിലേറെ അക്കാഡമികളും 11 മുതല്‍ 13 വയസു വരെയുള്ള കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നില്ല. 44 ശതമാനം അക്കാഡമികള്‍ 14-16 പ്രായ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കുന്നില്ലെന്നും അസോസിയേഷന്‍ പറയുന്നു. കൂടുതല്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അക്കാഡമികളായി മാറുന്നതോടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു. അക്കാഡമികള്‍ക്ക് സ്വന്തമായി സിലബസ് നിശ്ചയിക്കാമെന്നതാണ് ഇതിന് കാരണം.

നിയമപരമായി അനുവദിച്ചിരിക്കുന്ന ഒന്നാണ് മതവിദ്യാഭ്യാസം. എന്നാല്‍ ഈ നിയമം ഒട്ടേറെ സ്‌കൂളുകള്‍ ലംഘിക്കുകയാണെന്ന് സംഘടനാ പ്രതിനിധി ഫിയോണ മോസ് പറഞ്ഞു. കുട്ടികള്‍ മതകാര്യങ്ങളില്‍ നിരക്ഷരരായാണ് സ്‌കൂളുകളില്‍ നിന്ന് പുറത്തു വരുന്നതെന്നും അവപര്‍ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും കുറിച്ച് പഠിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നില്ല. സ്വന്തമായി വിശ്വാസങ്ങളും മൂല്യങ്ങളുമുണ്ടാക്കാനും സ്വന്തം ആശയങ്ങള്‍ രൂപീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാനുള്ള അവസരവുമാണ് കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്.

മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിന് അറിയാമെന്നും ബ്രിട്ടന്റെയും മറ്റു രാജ്യങ്ങളുടെയെ പാരമ്പര്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ചിത്രം കുട്ടികളില്‍ എത്തിക്കാന്‍ ഗുണനിലവാരമുള്ള മതവിദ്യാഭ്യാസം ആവശ്യമാണെന്നുമാണ് ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പ്രതികരിച്ചത്. മറ്റു വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയു കുറിച്ചുള്ള അറിവും ഇതിലൂടെ നല്‍കാനാകും. അക്കാഡമികളും ഫ്രീസ്‌കൂളുകളുമുള്‍പ്പെടെയുള്ള സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകളില്‍ ഇത് നിര്‍ബന്ധമായും നടപ്പാക്കുന്നുണ്ട്. മറ്റു ്കൂളുകളും നിയമപരമായ ഈ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഡിപ്പാര്‍ട്ടമെന്റ് ആവശ്യപ്പെട്ടു.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികളില്‍ മുമ്പില്ലാത്തവിധം വര്‍ദ്ധന. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും റെക്കോര്‍ഡ് എണ്ണം കുട്ടികളാണ് സര്‍വകലാശാലാ വിദ്യാഭ്യാസത്തിന് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇംഗ്ലണ്ടിലെ 18 വയസുകാരില്‍ മൂന്നിലൊന്ന് പേര്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയെന്ന് അഡ്മിഷന്‍ സര്‍വീസായ യുകാസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ ഇത് നാലിലൊന്നാണ്.

യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തുന്ന കുട്ടികളുടെ ആകെ എണ്ണത്തില്‍ രാജ്യവ്യാപകമായി കുറവ് രേഖപ്പെടുത്തുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്നതും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുകെ സര്‍വകലാശാലകളില്‍ എത്തുന്നത് കുറയുന്നതുമാണ് ഇതിന് കാരണമാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എ ലെവല്‍ പരീക്ഷാ ഫലങ്ങള്‍ എത്തിയതിനു നാലാഴ്ചകള്‍ക്കു ശേഷമാണ് ഈ കണക്കുകള്‍ യുകാസ് പുറത്തു വിട്ടത്.

2013നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഏറ്റവുമുയര്‍ന്ന നിരക്കാണ് ഈ വര്‍ഷമുണ്ടായത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നേരിട്ട് യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് എത്തുന്നത് വര്‍ദ്ധിക്കുന്നു എന്നാണ് 18 വയസുകാരുടെ പ്രവേശനത്തിലുണ്ടായ വര്‍ദ്ധനവ് തെൡയിക്കുന്നത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വെയില്‍സിലും മുന്‍വര്‍ഷത്തേക്കാള്‍ അല്‍പം കുറവാണ് ഡിഗ്രി കോഴ്‌സുകള്‍ക്ക് എത്തുന്നവരുടെ എണ്ണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടന്‍: വാരാന്ത്യത്തില്‍ 160 വിമാനങ്ങള്‍ റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ച റയന്‍എയര്‍ വരും ദിവസങ്ങളിലും വിമാനങ്ങള്‍ റദ്ദാക്കും. മൂന്നു ദിവസങ്ങളിലായി 160ലേറെ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. പൈലറ്റുമാരുടെ അവധി ക്രമീകരിക്കുന്നതിലുണ്ടായ പിഴവു മൂലമാണ് വാരാന്ത്യത്തില്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതെന്നായിരുന്നു വിശദീകരണം. മുപ്പതിനായിരത്തിലേറെ യാത്രക്കാര്‍ ഐറിഷ് ബജറ്റ് എയര്‍ലൈനുണ്ടായ പ്രതിസന്ധിയില്‍ യുകെയിലും വിദേശത്തുമായി കുടുങ്ങി.

സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളമാണ് സര്‍വീസുകള്‍ റദ്ദാക്കിയതു മൂലം ഏറ്റവും പ്രതിസന്ധിയിലായത്. ഇന്ന് മാത്രം എസെക്‌സിലേക്കും തിരിച്ചുമുള്ള 22 ബോയിംഗ് 737 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ബാഴ്‌സലോണ, ബുഡാപെസ്റ്റ്, ഓസ്ലോ, പ്രാഗ് എന്നിവടങ്ങളിലേക്ക് ലിങ്ക് ചെയ്യുന്ന വിമാനങ്ങളാണ് ഇവ. സ്റ്റാന്‍സ്റ്റെഡില്‍ നിന്നും തിരിച്ചുമുള്ള ആറ് ഡൊമസ്റ്റിക് സര്‍വീസുകള്‍ റദ്ദാക്കി. എഡിന്‍ബറയ്ക്കുള്ള നാല് സര്‍വീസുകളും ഗ്ലാസ്‌ഗോയ്ക്കുള്ള രണ്ട് സര്‍വീസുകളുമാണ് ഇവ.

യുകെയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ കാര്യമായി തടസപ്പെട്ടിട്ടില്ല. ഡബ്ലിന്‍, ഹാംബര്‍ഗ്, ക്രാക്കോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് മാഞ്ചസറ്റര്‍ വിമാനത്താവളത്തില്‍ റദ്ദാക്കിയത്. ഗാറ്റ്വിക്കില്‍ നിന്നും തിരിച്ചുമുള്ള ഡബ്ലിന്‍, ബ്രിസ്ര്‌റ്റോള്‍ സര്‍വീസുകളും ബര്‍മിംഗ്ഹാം-മാഡ്രിഡ് സര്‍വീസുകളും റദ്ദാക്കി. 20-ാം തിയതി വരെ റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് അറിയിപ്പുകള്‍ നല്‍കിയതായി കമ്പനി അറിയിച്ചു.

ഷിബു മാത്യൂ.
കീത്തിലി. യോര്‍ക്ഷയറിലെ പ്രമുഖ അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടന്നു. രാവിലെ പതിനൊന്നു മണിക്ക് ആഘോഷ പരിപാടികള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. സുധിന്‍ ഡാനിയേലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അസ്സോസിയേഷന്റെ ഏഴാമത് ഓണം പ്രത്യാശയുടേയും സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും കൂട്ടായ്മയുടെയും ജാതി മത ഭേദമില്ലാത്ത വിശ്വാസ ജീവിതരീതികളുടേയും ഉത്തമ മാതൃകയാണെന്ന് ഡോ. സുധിന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അസ്സോസിയേഷന്റെ കലാസൃഷ്ടികള്‍ക്ക് തുടക്കമായി. മാവേലി സ്റ്റേജിലെത്തി. പ്രജകളുടെ ആനുകാലീക പ്രസക്തമായ ചോദ്യങ്ങള്‍ കീത്തിലിയിലെത്തിയ മാവേലി നേരിടേണ്ടി വന്നു. പുതിയ നോട്ടും പെട്രോളും സ്ത്രീവിഷയങ്ങളും പിന്നെ മാവേലി തീരെ പ്രതീക്ഷിക്കാത്ത ദിലീപിന്റെ ജാമ്യവും. എല്ലാ ചോദ്യങ്ങള്‍ക്കും സരസമായ ഭാഷയില്‍ മാവേലി മറുപടിയും പറഞ്ഞ് മടങ്ങി. തുടര്‍ന്ന് വള്ളംകളി. യുക്മ വള്ളംകളിയില്‍ യോര്‍ക്ക്ഷയറിനെ പ്രതിനിധീകരിച്ച വെയ്ക്ഫീല്‍ഡിന്റെ ചമ്പക്കുളം ചുണ്ടന്റെ ഒന്നാം തുഴക്കാരനായ ബാബു സെബാസ്റ്റ്യന്‍ അമരക്കാരനായി കുട്ടനാട്ടുകാരനായ സോജന്‍ മാത്യൂ ഒന്നാം തുഴക്കാരനുമായി നടത്തിയ വള്ളംകളി ഇത്തവണ കീത്തിലി മലയാളി അസ്സോസിയേഷന്റെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഡോ. അഞ്ചു ഡാനിയേല്‍ സ്‌പോണ്‍സര്‍ ചെയ്ത KMA ചുണ്ടന്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ ആഘോഷങ്ങള്‍ തിമിര്‍പ്പിലായി. തുടര്‍ന്ന് ഇരുപത്തിന്നാലു കൂട്ടം കറികളുമായ ഓണസദ്യ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കെ. എം. എ. ഉണര്‍ന്നു. കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍.. സപ്തസ്വരങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത മാധുരി. നൃത്തനൃത്യങ്ങള്‍.. ബോളിവുഡ് ഡാന്‍സ്, കൂടാതെ എല്ലാക്കാലവും അവതരിപ്പിക്കുന്ന കോമഡികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണികളെ ചിരിപ്പിച്ച് ടോം ജോസഫും കൂട്ടരും ചേര്‍ന്നവതരിപ്പിച്ച കോമഡിയും കൂടി ചേര്‍ന്നപ്പോള്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ പൂര്‍ണ്ണമായി..

ഇംഗ്ലണ്ടിലെ മലയാളി അസ്സോസിയേഷനുകളില്‍ സാധാരണ സ്ത്രീ സാന്നിധ്യം വൈസ് പ്രസിഡന്റില്‍ മാത്രം ഒതുങ്ങുകയാണ്. ഒരു വൈസ് പ്രസിഡന്റ് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് വ്യക്തമായ ഉദാഹരമാണ് കീത്തിലിയില്‍ കണ്ടത്. ജെസ്സി പൊന്നച്ചന്‍. ആറ് മണിക്കൂര്‍ നീണ്ട ആസ്വാദ്യന സംഗീത വിസ്മയങ്ങള്‍ തീര്‍ത്ത ഈ കലാകാരി കീത്തിലിക്ക് അഭിമാനമാനമാണ്.

ഓണാഘോഷ മത്സരങ്ങള്‍ ബാബു സെബാസ്റ്റ്യന്‍ ക്യാപ്റ്റനായ ബാഹുബലിയും സാബി ജേക്കയ്ബ് ക്യാപ്റ്റനായ പുലിമുരുമനും രണ്ട് വിഭാഗമായി എറ്റുമുട്ടി. ബാഹുബലി വിജയിച്ചു. ആരോഗ്യപരമായ മത്സരം ആസ്വാദകരില്‍ ആനന്ദമുണര്‍ത്തി.
യോര്‍ക്ഷയറിലെ പ്രസിദ്ധമായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലി ഗാനമേള നടത്തി. ഇതുവരെയും കാണാത്ത ഒരാഘോഷമായിരുന്നു ഇത്തവണത്തെ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം.

ഫാ.ബിജു കുന്നയ്ക്കാട്ട്

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ക്രൈസ്തവ സഭയ്ക്ക് മാത്രമല്ല ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും കിട്ടിയ ഏറ്റവും ‘വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത’ (ലൂക്കാ 2:10) ബഹു. ടോം ഉഴുന്നാലിലച്ചന്റെ മോചന വാര്‍ത്തയായിരുന്നു. വി. ബൈബിളില്‍ വിവരിക്കുന്ന മൂന്ന് ഉപമകളുടെ കൂടെ (കാണാതെ പോയി കണ്ടുകിട്ടിയ ആടിന്റെ ഉപമ, നഷ്ടപ്പെട്ടുപോയി തിരിച്ചുകിട്ടിയ നാണയത്തിന്റെ ഉപമ, പിതാവില്‍ നിന്നകന്ന് ദൂരദേശത്തേയ്ക്ക് പോയിട്ടും തിരിച്ചുവന്ന ധൂര്‍ത്തപുത്രന്റെ ഉപമ-ലൂക്കാ 15) ചേര്‍ത്തുപറയാന്‍ ഇതാ, നാലാമതൊരു ദൈവികമായ ഉപമ കൂടി – തട്ടിക്കൊണ്ടുപോകപ്പെട്ടതിനുശേഷം തിരിച്ചുകിട്ടിയ ഉഴുന്നാലിലച്ചന്‍ എന്ന ഉപമ. തിരിച്ചുകിട്ടിയ ആടിനെ സന്തോഷത്തോടെ ഇടയന്‍ ഇടയന്‍ തോളിലേറ്റിയതുപോലെ അച്ചനെ ഇപ്പോള്‍ ലോകം ഹൃദയത്തിലേറ്റിയിരിക്കുന്നു, തിരിച്ചു കിട്ടിയ നാണയത്തെക്കുറിച്ചുള്ള സന്തോഷം അയല്‍ക്കാരുമായി പങ്കുവെയ്ക്കപ്പെട്ടതുപോലെ കേട്ടവരെല്ലാം ഈ വലിയ വിശേഷം പങ്കുവെയ്ക്കുന്നു, ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന പിതാവിന്റെ മനസ് ഇന്ന് ലോകം ഏറ്റുവാങ്ങിയിരിക്കുന്നു: ‘ അവര്‍ ആഹ്‌ളാദിക്കാന്‍ തുടങ്ങി”. (ലൂക്കാ 15: 24).

പ്രിയപ്പെട്ട ടോമച്ചന്റെ നന്ദി വാക്കുകളോടു ചേര്‍ന്ന് ലോകം മുഴുവന്‍ പറയുന്നു: ‘ദൈവത്തിനു നന്ദി, ഒമാന്‍ രാജാവിനു നന്ദി, സഭാ നേതൃത്വത്തിനു നന്ദി, ഈ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ട് പരിഹാരത്തിനായി ശ്രമിച്ച വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കു നന്ദി, സര്‍വ്വോപരി അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു തുള്ളി കണ്ണുനീരെങ്കിലും പൊടിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി’.

സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തിയുടെ പരസ്യത്തില്‍ ഒരു കുഞ്ഞ്, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുനില്‍ക്കുന്ന തന്റെ അമ്മയോടു ചോദിക്കുന്നു: ‘ അമ്മേ, ദൈവം ഇല്ലാതിരുന്നെങ്കിലോ? കുഞ്ഞിന്റെ ഈ സംശയത്തിന് വിവിധ ജീവിതരംഗങ്ങളിലുള്ളവരാണ് ഉത്തരം നല്‍കുന്നത്. ഉയര്‍ന്ന സ്ഥലത്തു കയറി നില്‍ക്കാന്‍ ഉള്ളിലെ ഭയം മാറ്റുന്നത് ദൈവമെന്ന് ഇലക്ട്രിസിറ്റി ലൈന്‍മാന്‍, പാടത്ത് വിത്തുമുളപ്പിക്കുന്നത് ദൈവമെന്ന് കര്‍ഷകന്‍, പരീക്ഷയില്‍ ജയിക്കാന്‍ സഹായിക്കുന്നതും ദൈവമെന്ന് വിദ്യാര്‍ത്ഥികള്‍, കരിക്കിനുള്ളില്‍ വെള്ളം നിറയ്ക്കുന്നതുപോലും ദൈവമെന്ന് അവന്റെ സഹപാഠിയും പറഞ്ഞുകൊടുക്കുന്നു. പരസ്യത്തിനൊടുവില്‍ ഈ ഉത്തരങ്ങളുടെ വെളിച്ചത്തില്‍ പൊതുനിഗമനം ഇങ്ങനെ: ”ദൈവം ഉണ്ട്”. ടോം അച്ചന്റെ മോചന വാര്‍ത്ത കേട്ടപ്പോള്‍ മനുഷ്യസ്‌നേഹം തുടിക്കുന്ന ഓരോ ഹൃദയവും ആയിരം മടങ്ങ് ഉറപ്പോടെ ഈ ഉത്തരം ആവര്‍ത്തിച്ചു. ‘ദൈവം ഉണ്ട്’ .

ആത്മാര്‍ത്ഥമായി എല്ലാവരും ദൈവത്തെ വിളിച്ച നാളുകളായിരുന്നു ഇത്. ഒരിക്കല്‍ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലെങ്കിലും ടോമച്ചന്‍ എല്ലാ ഭവനത്തിന്റെയും വേദനയും പ്രാര്‍ത്ഥനാ വിഷയവുമായി മാറി. ഗവണ്‍മെന്റ് തലത്തില്‍ മോചന ശ്രമങ്ങള്‍ നടക്കുമ്പോഴും ദൈവജനത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ദൈവത്തില്‍ മാത്രമായിരുന്നു. വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ (സെപ്തംബര്‍ – 14) ദിനത്തിന് കൃത്യം രണ്ട് ദിവസം മുമ്പ് മോചിതനായി എത്തിയ ടോമച്ചന്റെ ജീവിതം, അദ്ദേഹം സഹിച്ച വര്‍ണനാതീതമായ കുരിശുകളുടെ വിജയത്തിന്റെയും പുകഴ്ചയുടെയും തിരുനാള്‍ ദിവസം സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മൂന്ന് ഉത്തരവാദിത്തങ്ങളാണ്; പ്രാര്‍ത്ഥന, പ്രവര്‍ത്തനം, പ്രത്യാശ.

ബഹു. ടോം അച്ചന്റെ കാര്യത്തില്‍ ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ചു. ഇക്കാലത്താണ് സുവിശേഷം എഴുതപ്പെട്ടിരുന്നതെങ്കില്‍, ‘ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നു കാണിക്കാന്‍ ഈശോ അവരോട് (ലൂക്കാ 18:11) ടോം ഉഴുന്നാലിലച്ചന്റെ ഉപമ പറഞ്ഞു’ എന്നു ചിലപ്പോള്‍ വായിക്കേണ്ടി വന്നേനെ. അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞവരെല്ലാം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ വി. കുര്‍ബാന അര്‍പ്പിക്കാന്‍ ഒരിക്കല്‍ പോലും അവസരം ലഭിച്ചില്ലെങ്കിലും പകല്‍ സമയം മുഴുവന്‍ പ്രാര്‍ത്ഥിച്ചാണ് സമയം പോക്കിയിരുന്നതെന്ന് ഫാ. ടോം പറഞ്ഞു. സംശയങ്ങളൊന്നുമില്ലാതെ ലോകം മുഴുവന്‍ പറയുന്നു- ഉഴുന്നാലിലച്ചന്റെ മോചനം പ്രാര്‍ത്ഥനയുടെ ഉത്തരമാണ്. മനസ്സ് മടുക്കാതെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വൈകിയാലും ഉത്തരമുണ്ടെന്നാണ് ടോമച്ചന്റെ അനുഭവം പഠിപ്പിക്കുന്നത്. ചില വലിയ കാര്യങ്ങള്‍ക്ക് വലിയ കാത്തിരിപ്പുവേണ്ടി വരും. വി. അഗസ്റ്റിന്‍ പാപജീവിതത്തില്‍ നിന്നു തിരിച്ചുവരാന്‍ വി. മോനിക്ക (അഗസ്റ്റിന്റെ അമ്മ)) കണ്ണീരോടെ പ്രാര്‍ത്ഥിച്ചു കാത്തിരുന്നത് നീണ്ട 17 വര്‍ഷം. ഒരു കാര്യം ഉറപ്പിക്കാം. ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥനയും ഫലമണിയാതെ പോകില്ല.

‘താന്‍ പാതി, ദൈവം പാതി’ എന്ന പഴമൊഴിയുടെ നേര്‍സാക്ഷ്യമായിരുന്നു വിവിധ തലങ്ങളില്‍ നടന്ന മോചന പ്രവര്‍ത്തനങ്ങളും അവയെ ബലപ്പെടുത്തിയ പ്രാര്‍ത്ഥനയും. ഇതു രണ്ടിനും ഊര്‍ജ്ജം നല്‍കിയതാകട്ടെ, മോചനം സാധ്യമാണെന്ന പ്രത്യാശയും. ഈ മൂന്ന് കാര്യങ്ങളുടെ ഒത്തുചേരലില്‍ മോചനം യാഥാര്‍ത്ഥ്യമായി. കുരിശുമരവും കുരിശനുഭങ്ങളും ഈശോ ശരീരത്തില്‍ ചുമന്നു, ഗത്സമിനിയില്‍ രക്തമൊഴുകി പ്രാര്‍ത്ഥിച്ചു, പിതാവ് കൈവിടില്ലെന്ന് പ്രത്യാശിച്ചു – അത് ഈശോയുടെയും കുരിശിന്റെയും വിജയത്തിനും പുകഴ്ചയ്ക്കും കാരണമായി. ഒന്നര വര്‍ഷം നീണ്ട ടോമച്ചന്റെ കുരിശുകളും സെപ്തംബര്‍ 12-ന് പുകഴ്ത്തപ്പെട്ടത് ഈ മൂന്ന് കാര്യങ്ങളുടെ ഒന്നിക്കലിലത്രേ!

അതീവ സങ്കീര്‍ണമായ ഈ മോചന ദൗത്യത്തിന് മുന്നണിയില്‍ പ്രവര്‍ത്തിച്ച ചിലര്‍ കൂടി ഈ വാര്‍ത്തയോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. നിര്‍ണായകമായ മോചന അഭ്യര്‍ത്ഥന നടത്തിയ കത്തോലിക്കാ സഭാ തലവന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ, ഒരു വലിയ സമൂഹത്തിന്റെ മുഴുവന്‍ ഹൃദയവേദനയുടെ ആഴം കണ്ട് മോചന ശ്രമത്തിന് മുന്‍കൈ എടുത്ത ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്, സതേണ്‍ അറേബ്യയുടെ വികാരി അപ്പസ്‌തോലിക്ക ബിഷപ്പ് പോള്‍ ഹിണ്ടര്‍, കേരള സഭയിലെ സഭാ നേതൃത്വം, ടോമച്ചന്‍ അംഗമായ ഡോണ്‍ ബോസ്‌കോ സഭയുടെ അധികാരികള്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സഭയുടെ പരമാധികാരിയായ മാര്‍പാപ്പയുടെ കരം ചുംബിച്ച് ആദരവ് പ്രകടിപ്പിക്കുന്ന പതിവ് തെറ്റിച്ച്, സഹനദാസന്‍ ടോമച്ചന്റെ കരം ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയുടെ മുഴുവന്‍ ആദരം അച്ചനെ അറിയിച്ചു. ഒന്‍പത് രാജ്യങ്ങളിലെ സൈന്യം ഭരണം നടത്തുന്ന തീവ്രവാദികളുടെ മേഖലയില്‍ നിര്‍ണായക ഇടപെടലിലൂടെ ഒമാന്‍ രാജാവ് മോചന ദൗത്യത്തിന് നേതൃത്വം നല്‍കി. മാനുഷികമായ പല പ്രവര്‍ത്തനങ്ങളിലൂടെ മുമ്പും ഈ ഭരണാധികാരി കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും കൂടി സുല്‍ത്താനായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരള സഭയുടെയും സലേഷ്യന്‍ സഭയുടെയും നിരന്തര അഭ്യര്‍ത്ഥനയെ അര്‍ഹിക്കുന്ന പരിഗണനയോടെ കണ്ട് ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തിയ, ശ്രീമതി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളും മറക്കപ്പെടരുതാത്തതാണ്. ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നത് ഒറ്റ കാര്യം മാത്രം, ടോമച്ചന്റെ മോചനം സാധ്യമാക്കാന്‍ ദൈവത്തിന് ചില കരങ്ങള്‍ ആവശ്യമായിരുന്നു. ഈ സഭാധികാരികളും ഭരണാധികാരികളും ദൈവകരങ്ങളില്‍ ഉപകരണങ്ങങളായി മാറുകയായിരുന്നു.

ഭീകരര്‍ അത്ര ഭീകരരല്ലായിരുന്നു എന്ന് ടോമച്ചന്റെ സാക്ഷ്യം. ‘അവര്‍ എന്നെ വധിക്കുമെന്ന് ഞാനൊരിക്കലും ഭയപ്പെട്ടിരുന്നില്ല’ എന്ന് അച്ചന്‍ തന്നെ പറയുന്നു ഒറ്റവസ്ത്രത്തില്‍ തന്നെ കഴിയേണ്ടി വന്നെങ്കിലും അസുഖബാധിതമായപ്പോള്‍ മരുന്ന് തരാനുളള കരുണ ആ അസുരഹൃദയങ്ങളിലുണ്ടായി എന്നതും അത്ഭുതം തന്നെ. എത്ര ക്രൂര ഹൃദയത്തിലും കരുണയുടെ ഒരംശം എവിടെയെങ്കിലും മായാതെ കിടപ്പുണ്ടാകുമെന്നുറപ്പ്. ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും എന്തൊക്കെയോ ചില നല്ല കാര്യങ്ങള്‍ ഈശോ യൂദാസില്‍ കണ്ടതുപോലെ, ഭീകരരുടെ മനസില്‍ പോലും ദൈവം പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍!.

‘യമന്‍’ എന്ന പേര് മലയാളികള്‍ക്ക് അത്ര പഥ്യമല്ല. ഹൈന്ദവ പുരാണമനുസരിച്ച് മനുഷ്യരെ ഈ ഭൂമിയില്‍ നിന്നു കൊണ്ടുപോകുന്ന ‘കാലന്‍’ എന്നതിന്റെ പര്യായപദമാണേ്രത അത്. ടോമച്ചന്റെ കാര്യത്തില്‍ അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ ‘യമനില്‍’ നിന്ന് ദൈവം അച്ചനെ സൈ്വര ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനുവേണ്ടി നടന്ന കൂട്ടായ ശ്രമങ്ങള്‍ തെളിയിക്കുന്നത്, മനുഷ്യത്വത്തിനും പൗരോഹിത്യത്തിനും ലോകവും ദൈവജനവും കൊടുത്ത വില അളക്കാനാവാത്തതാണെന്നതാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ക്രൈസ്തവ സഭ ലോകത്തോടു പ്രസംഗിച്ച ഏറ്റവും വലിയ സുവിശേഷ പ്രഘോഷണമായിരുന്ന ഫാ. ടോം ഉഴുന്നാലില്‍ ദൈവാശ്രയബോധവും ദൈവചിന്തയും പ്രാര്‍ത്ഥവയും ദാനധര്‍മ്മവുമെല്ലാം അത് ജനങ്ങളില്‍ വളര്‍ത്തി. കുരിശിന്റെ അവസാനം ക്രിസ്തുവിന്റെ കാലം മുതല്‍ നിരാശയായിരുന്നില്ല, അത് ഉത്ഥാനത്തിന്റെ സന്തോഷത്തിലെ അവസാനിക്കൂ. ക്രിസ്തുദാസന്‍ ടോമച്ചന്റെ കാര്യത്തിലും അത് തെറ്റിയില്ലാ തെറ്റുകയുമില്ല.

ഈ കാലഘട്ടത്തിന്റെ സുവിശേഷവും ഈശോ തന്ന ഉപമയുമാണ് ഫാ. ടോം ഉഴുന്നാലില്‍, സഭ വളരും, മനുഷ്യത്വം വളരും, നന്മ വളരും. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമ്പോള്‍ ഏതു ദുഃഖവും സന്തോഷമായി മാറ്റാന്‍ ദൈവത്തിനു കഴിയും. നമ്മുടെ കുരിശുകളില്‍ പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തിക്കാനും പ്രത്യാശിക്കാനും കാത്തിരിക്കാനും ടോമച്ചന്റെ മാതൃകയും മനോഭാവവും നമുക്ക് ശക്തിയാകട്ടെ.

നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

Copyright © . All rights reserved