സ്വന്തം ലേഖകന്‍എടത്വാ : കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുമ്പോള്‍ ആരുടെയും മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ കുട്ടനാടിന്റേതാണ് . കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍വയലുകളും വഞ്ചികളൊഴുകുന്ന തോടുകളും ഇരുകരകളിലുമായി ആടിയുലയുന്ന തെങ്ങുകളും തീര്‍ക്കുന്ന ദൃശ്യവിസ്മയങ്ങളാല്‍ മനോഹരമായ നാട്ടിന്‍പുറങ്ങള്‍ നിറഞ്ഞയിടം . അതാണ് ഏതൊരു മലയാളിയുടേയും മനസ്സിലെ കുട്ടനാട് .
പക്ഷേ, യഥാര്‍ത്ഥത്തില്‍ ഇന്ന് ! കുട്ടനാട് ക്യാന്‍സറിന്റെ സ്വന്തം നാടാവുകയല്ലേ ? ചുരുങ്ങിയപക്ഷം അവിടെ ജീവിക്കുന്നവരുടെ അവസ്ഥ അതാണ് . വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്തെ ജലം പൂര്‍ണമായും മലിനമാണ് . പമ്പ , അച്ചന്‍കോവില്‍ , മണിമല എന്നീ മൂന്നു പുഴകളാല്‍ ചുറ്റപ്പെട്ട് കടല്‍ നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട് . തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കുന്നതോടെ ഏതാനും മാസം വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായും നിലയ്ക്കും . നെല്‍വയലുകളിലടിച്ച കീടനാശിനികളും പുഴകളിലൂടെ ഒഴുകിവന്ന മാലിന്യങ്ങളും വീടുകളില്‍നിന്നും ഹൗസ്‌ബോട്ടുകളില്‍നിന്നും ഒഴുകുന്ന മനുഷ്യവിസര്‍ജ്യങ്ങളും എണ്ണപ്പാടകളും കെട്ടിക്കിടക്കുന്ന ഒരിടം . ആ വെള്ളമാണ് വലിയൊരു വിഭാഗം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് . ഫലമോ , ജലജന്യരോഗങ്ങളും ക്യാന്‍സറും അനുദിനം വര്‍ദ്ധിക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സെയ്‌റു ഫിലിപ്പിന്റെ നേതൃത്വത്തില്‍ 2009ല്‍ കൈനകരിയില്‍ നടന്ന സര്‍വേയുടെ ഫലം ഇതിന്റെ വ്യക്തമായ സൂചനയാണ് . 8091 ജനങ്ങള്‍വരുന്ന 1809 വീടുകളിലാണ് ക്യാന്‍സര്‍ കണ്ടെത്താനുള്ള സര്‍വേ നടന്നത്. ആയിരത്തില്‍ 4.5 ആളുകള്‍ക്ക് ക്യാന്‍സറുണ്ടെന്നായിരുന്നു ഫലം . അഞ്ചാം വാര്‍ഡില്‍ ആയിരത്തിന് 8.1 ആളുകള്‍ക്കാണ് ക്യാന്‍സര്‍രോഗം കണ്ടത് .
ക്യാന്‍സര്‍ വിദഗ്ധരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സര്‍വേ അല്ലെന്നതിനാല്‍ ഈ ഫലം സ്വീകാര്യമല്ല . പുതുതായി രോഗമുണ്ടായവരുടെ കണക്ക് കിട്ടിയാലേ അവര്‍ ഒരു പ്രദേശത്ത് ക്യാന്‍സര്‍ കൂടുതലാണെന്ന് സമ്മതിക്കൂ . അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷത്തിനിടെ നടന്ന മരണമോ അവിടെ കണ്ട മൊത്തം ക്യാന്‍സര്‍ രോഗികളുടെ എണ്ണമോ അവര്‍ പരിഗണിക്കില്ല . എന്നാല്‍ 2004 നും 2009 നുമിടയില്‍ ആ പ്രദേശത്ത് 27.2 ശതമാനം പേര്‍ മരിച്ചത് ക്യാന്‍സര്‍ മൂലമാണെന്ന വസ്തുത കാണാതെ പോയതാണ് ഏറെ സങ്കടകരം. പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണനിരക്ക് 19.4 ശതമാനം മാത്രമായിരുന്നു . ജീവിത ശൈലീരോഗം മൂലം 7.9 ശതമാനം പേരും മരിച്ചുവെന്നാണ് കണ്ടെത്തല്‍.
കുട്ടനാട്ടിലെ ജീവിതാവസ്ഥ അവിടെ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നവരുടെ മൊഴികളിലൂടെ നോക്കാം . പൊതുവേ പ്രദേശത്ത് ക്യാന്‍സര്‍ കൂടുതലുണ്ടെന്നു വിശ്വസിക്കുന്നവരാണിവര്‍ . പേരുപറഞ്ഞാല്‍ ഉന്നതങ്ങളില്‍നിന്ന് വിശദീകരണം ചോദിക്കുമെന്ന ആശങ്കയുള്ള ഒരു ഡോക്ടര്‍ പറഞ്ഞത് , അദ്ദേഹത്തിന്റെ അനുഭവത്തില്‍ വെള്ളത്തിലൂടെയുള്ള അണുബാധ കുട്ടനാട്ടുകാര്‍ക്ക് നല്ലപോലെയുണ്ടെന്നാണ് . കോശങ്ങള്‍ക്കു നാശമുണ്ടാക്കുന്ന സെല്ലുലൈറ്റിസ് രോഗം മറ്റു പ്രദേശങ്ങളിലുള്ളതിലുമേറെ കുട്ടനാട്ടിലുണ്ട് . ചിലര്‍ക്ക് രണ്ടുമാസംവരെ ജോലിക്കുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും .
കൊയ്ത്ത് കഴിഞ്ഞാല്‍ അടികള കളയാന്‍ കീടനാശിനി പ്രയോഗിക്കും . പോള അഥവാ പായല്‍ വാരാന്‍ കൂലിച്ചെലവായതിനാല്‍ അതിനും വിഷപ്രയോഗം . പായല്‍ ചീഞ്ഞ് വെള്ളത്തിലലിയുമല്ലോ . പാടം വറ്റിയാല്‍പ്പിന്നെ അടുത്ത കൃഷിയിറക്കുന്നതിനുള്ള രാസവള പ്രയോഗമായി . പുളിങ്കുന്ന് താലൂക്ക് ആസ്പത്രിയിലെ നാട്ടുകാരന്‍ കൂടിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. ജി. ദാസിന്റെ വാക്കുകളില്‍നിന്ന് മണ്ണും വെള്ളവും വിഷമയമാകുന്നതിന്റെ ചിത്രം വ്യക്തമാകും . മനുഷ്യവിസര്‍ജ്യം മൂലമുണ്ടാകുന്ന ഇകോളി ബാക്ടീരിയ വെള്ളസാമ്പിളില്‍ പരമാവധി പത്തുമാത്രമേ പാടുള്ളൂ . കുട്ടനാട്ടിലെ വെള്ളത്തില്‍ അത് 1450വരെ കണ്ടെന്നും ദാസ് പറയുന്നു .
കൈനകരിയിലെ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനും റിട്ട . അധ്യാപകനുമായ ജോസഫ് ഈ ഭീകരാവസ്ഥ മനസ്സിലാക്കിയാണ് മഴവെള്ള സംഭരണി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചത് . കുട്ടനാട്ടിലുടനീളം അദ്ദേഹം മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനുവേണ്ടി ക്ലാസുകളെടുത്തു . വലിയ ബാധ്യതവരാതെ സ്ഥാപിക്കാമെന്നിരിക്കെ , അതിന് കഴിവുള്ളവര്‍പോലും സംഭരണിക്കു മെനക്കെടാതെ വിഷജലത്തെ ആശ്രയിക്കുകയാണ് . കുട്ടനാട്ടിലേക്ക് തിരുവല്ലയില്‍നിന്ന് കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റി പദ്ധതിയുണ്ടെങ്കിലും ഫലപ്രദമല്ല . നീരേറ്റുപുറത്തുനിന്ന് വെള്ളമെത്തിക്കുന്ന മറ്റൊരു പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു . പക്ഷേ, വെള്ളംമാത്രം വരുന്നില്ല . ചുരുക്കിപ്പറഞ്ഞാല്‍ നേരാംവണ്ണം കുടിവെള്ളം കിട്ടുന്നില്ല . കുടിക്കുന്ന വെള്ളമാണെങ്കില്‍ കീടനാശിനിയും മറ്റും അലിഞ്ഞ് മലിനവും.
ക്യാന്‍സര്‍ കൂടുന്നുവെന്നറിഞ്ഞിട്ടും രാഷ്ട്രീയക്കാര്‍ കാണിച്ച അനാസ്ഥതന്നെയാണ് കുടിവെള്ളപദ്ധതികളുടെ കാര്യത്തിലുമുള്ളത് . കുട്ടനാട്ടിലെ രണ്ടുലക്ഷത്തോളം വരുന്ന ജനങ്ങള്‍ അത്രയേ അര്‍ഹിക്കുന്നുള്ളൂവെന്ന അലസമനോഭാവം . ക്യാന്‍സര്‍ കൂടുന്നുവെന്ന് തെളിയിക്കുന്ന സര്‍വേഫലമൊന്നും അവര്‍ക്കു വേണ്ട . വേണ്ടത് പുതുതായി ക്യാന്‍സര്‍ കൂടുന്നവരുടെ എണ്ണം. അതാരാണെടുക്കേണ്ടത് ? ഇനി കണക്കുകളില്ലെന്ന് എങ്ങനെ പറയാനാകും ? കഥപറയുന്ന കണക്കുകളിലേക്ക് തന്നെ പോകാം .
കുട്ടനാട്ടില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു . ആലപ്പുഴ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയുടെ കണ്ടെത്തല്‍ പ്രകാരം 715 പേര്‍ക്കാണ് ക്യാന്‍സര്‍ രോഗം ഉള്ളത് . എന്നാല്‍ ഈ കണക്ക് തെറ്റാണ്. കുട്ടനാടിന്റെ സമീപ പ്രദേശങ്ങളില്‍ ഉള്ള ആശുപത്രികളില്‍ നിന്ന് ശേഖരിച്ചതാവാം ഇത് . എന്നാല്‍ കുട്ടനാട്ടില്‍ 7000 ത്തില്‍ അധികം ക്യാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് .
ചില രാഷ്ട്രീയ ഉന്നതര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഈ പഠന റിപ്പോര്‍ട്ട് പുറം ലോകം കണ്ടില്ല . സത്യസന്ധമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും , വകുപ്പും തയ്യാറായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തു വരിക . വകുപ്പും മന്ത്രിയും പ്രതികളാകുന്ന അന്വേഷണത്തിന് അവര്‍ തയ്യാറാവുമോ? നിലവില്‍ ക്യാന്‍സര്‍ ബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആയിരങ്ങള്‍ വേറെയുമുണ്ട് . എന്തെങ്കിലും വിധത്തിലുള്ള പരിശോധനകള്‍ക്ക് വിധേയരാകാത്ത കര്‍ഷകരും , കര്‍ഷക തൊഴിലാളികളും , കൂലിപ്പണിക്കാരനും , കട്ട കുത്തുകാരനും , കക്കാ വരുന്നവനും , മീന്‍ പിടിച്ച് ഉപജീവനം കഴിക്കുന്നവരുമാണ് കുട്ടനാട്ടിലെ ഭൂരിഭാഗം ജനങ്ങളും . മറ്റെന്തെങ്കിലും രോഗവുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ ക്യാന്‍സര്‍ ബാധിതരാണെന്ന് അവര്‍ അറിയുന്നത് . പിന്നെ ഉള്ളതെല്ലാം വിറ്റു പെറുക്കി അതുകൊണ്ട് കിട്ടാവുന്ന സ്വകാര്യ ആശുപത്രിയെ സമീപിക്കും . ബസ്സില്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയ രോഗി ആംബുലന്‍സിലാണ് തിരിച്ചെത്തുക . ഒന്നര രണ്ടു മാസത്തെ ചികിത്സയ്ക്കിടയില്‍ ആള് ‘വടിയാകും’ . അല്ലെങ്കില്‍ അവര്‍ വടിയാക്കും . പണം കയ്യിലുണ്ടെങ്കില്‍ ചികിത്സ വര്‍ഷങ്ങളോളം നീളും . ക്രൂരമായി തോന്നുമെങ്കിലും ഇതാണ് യാഥാര്‍ത്ഥ്യം . ചികിത്സയും മരുന്നും പരിശോധനകളും നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ ആകുന്നതു കൊണ്ടു തന്നെ രോഗിയുടെ അഭിപ്രായത്തിന് പ്രസക്തിയുമില്ല . അത് അങ്ങനെയാണ് വേണ്ടതും . പക്ഷെ ഇവിടെ സ്വകാര്യന്മാര്‍ക്ക് കൊള്ളയടിക്കാന്‍ ഡോക്ടര്‍മാര്‍ അവരുടെ കടമയും ഉത്തരവാദിത്വവും മറന്ന് കൂട്ടുനില്‍ക്കുകയാണ് . പറഞ്ഞു വന്നതില്‍ നിന്നു മാറി… അതായത് കുട്ടനാട്ടിലെ ക്യാന്‍സര്‍ രോഗികളെപ്പറ്റി ചിന്തിക്കാന്‍ അധികൃതര്‍ തയ്യാറാവണം . എന്തുകൊണ്ട് കുട്ടനാട്ടില്‍ ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നു എന്നതിനെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന്‍ തയ്യാറാവണം . കീടയുടെയും , കളനാശിനിയുടെയും , രാസവളങ്ങളുടെ അശാസ്ത്രീയ ഉപയോഗവും തന്നെയാണ് ക്യാന്‍സറിന് കാരണമാകുന്നതെന്ന് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു . നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ് .
ഓരോ കൃഷിക്കാലത്തും വിഷക്കമ്പിനികളുടെ എക്‌സിക്യൂട്ടീവ്മാര്‍ കര്‍ഷകരെ സമീപിച്ച് അവരുടെ വിഷത്തിന്റെ മേന്മകള്‍ നിരത്തും . ഈപ്പേന്‍ , കുട്ടന്‍ കുത്ത് , എരിച്ചില്‍പ്പുഴു , തണ്ടു ഇരപ്പന്‍ , ഗാളീച്ച മുഞ്ഞ , ഇലകരിച്ചില്‍ , മഞ്ഞളിപ്പ് തുടങ്ങി എല്ലാത്തരം കീടങ്ങളേയും മരുന്ന് പ്രതിരോധിക്കും എന്നാണ് അവര്‍ പറയുന്നത്. കൊടിയ വിഷത്തെ ‘ മരുന്ന് ‘ എന്ന് വിളിക്കുന്ന ലോകത്തിലെ ഒരേ ഒരു ജനതയാണ് പ്രബുദ്ധ മലയാളികള്‍ . വിഷം തളിക്കല്‍ ഉപജീവനമാക്കിയെടുത്തവര്‍ യാതൊരു പ്രതിരോധ മാര്‍ഗ്ഗവും സ്വീകരിക്കാതെയാണ് തൊഴില്‍ ചെയ്യുന്നത് ഇവരുമായി നടത്തിയ ആശയ വിനിമയത്തില്‍ അവര്‍ക്ക് മുമ്പ് ഈ തൊഴില്‍ ചെയ്തവരെല്ലാം 60 വയസിനു മുമ്പ് മരിച്ചവരാണ് . രോഗം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു . മാരക കീടനാശിനികളെക്കുറിച്ചും അത് മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്ക് അവബോധമുണ്ടാക്കണം . ജനങ്ങളേയും കര്‍ഷകരേയും ബോധവത്ക്കരിക്കണം . അമിതമായി വിഷപ്രയോഗം നടത്തുന്നവരെ നിയമപരമായോ കായികമായിത്തന്നെയോ എതിരിടണം . ഇത് എതിര്‍ക്കപ്പെടണം അല്ലെങ്കില്‍ അടുത്ത തലമുറയോട് നമ്മള്‍ കാട്ടുന്ന നീതികേടാവും അത് . ഒരു അധികാരവര്‍ഗ്ഗവും നമുക്കൊപ്പം നില്‍ക്കില്ല . കുത്തക മുതലാളി വിദേശ വിഷക്കമ്പിനികളുടെ ഓക്കാനംവരെ തിന്നുന്ന കൊഞ്ഞാണന്‍മാരാണ്.
കുട്ടനാട്ടില്‍ ഇനിയും പ്രയോഗിക്കാനിരിക്കുന്നതും പ്രയോഗിച്ചവയുമായ കീടനാശിനികളും , ടണ്‍ കണക്കിന് രാസവളങ്ങളും കുട്ടനാടിനെ മറ്റൊരു എന്‌ടോസള്‍ഫാന്‍ ദുരന്ത ഭൂമി ആക്കുവാന്‍ ഇനിയും അധിക കാലം കാത്തിരിക്കേണ്ടി വരില്ല . കാന്‍സര്‍ കുട്ടനാടിനെ വിഴുങ്ങുന്നു എന്നുള്ള സത്യം ഓരോ കുട്ടനാട്ടുകാരനും മനസിലാക്കേണ്ടിയിരിക്കുന്നു . ചുറ്റും ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇന്ന് പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് . അത് ഉണ്ടാകിതിരിക്കാനുള്ള വഴികള്‍ ആലോചിച്ചില്ല എങ്കില്‍ കുട്ടനാടും അവിടുത്തെ ജനങ്ങളും അനുഭവിക്കാന്‍ പോകുന്ന ദുരന്തം എന്താണ് എന്ന് പറയാനാവില്ല . കണക്കുകള്‍ കാണുക .
കുട്ടനാട്ടിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളില്‍ മാത്രം 429 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട് . സര്‍ക്കാരിന്റെ കാന്‍സര്‍ പെന്‍ഷന്‍ കുട്ടനാട്ടിലെ 14 വില്ലേജിലായി 312 പേര്‍ പെന്‍ഷന്‍ തുകയായ ആയിരം രൂപ പ്രതിമാസം വാങ്ങുന്നുണ്ട് .
2011 ലെ സെന്‍സസ് പ്രകാരം 1.93 ലക്ഷമാണ് കുട്ടനാട്ടിലെ ജനസംഖ്യ. അതില്‍ 312 പേര്‍ക്കാണ് കാന്‍സര്‍ പെന്‍ഷന്‍ . തികച്ചും ദാരിദ്ര്യാവസ്ഥയില്‍ കുട്ടനാട്ടില്‍ത്തന്നെ കഴിയുന്നവരാണെന്നതാണ് സത്യം . വാങ്ങാത്തവരും മറ്റു സ്ഥലങ്ങളില ചികിത്സ തേടി പോകുന്ന പെന്‍ഷന്‍ വരും ഇതില്‍ എത്രയോ അധികം ഉണ്ടാകും എന്ന് മനസിലാക്കുമ്പോഴാണ് കുട്ടനാട്ടിലെ ഇതിന്റെ മാരകമായ അവസ്ഥ മനസിലാക്കാന്‍ പറ്റുന്നത് .
ആലപ്പുഴയ്ക്കും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കുമിടയിലാണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്. കുട്ടനാട്ടിലേക്കുള്ള പ്രധാന പാത തന്നെ മണ്ണിട്ടു നികത്തിയുണ്ടാക്കിയ ആലപ്പുഴ ചങ്ങനാശ്ശേരി പാതയാണ് . അതുകൊണ്ടുതന്നെ കുട്ടനാട്ടിലെ കാന്‍സര്‍ രോഗികള്‍ ചികിത്സാര്‍ഥം ആലപ്പുഴയിലേക്കും കോട്ടയത്തേക്കും പോകുന്നവരാണ് . രണ്ടിടത്തേയും റേഡിയോ തെറാപ്പി വിഭാഗത്തിലെത്തിയ രോഗികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ കുട്ടനാട്ടില്‍ നിന്നെത്തുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണ് .
കോട്ടയത്തോടടുത്തുള്ള കുട്ടനാട് താലൂക്കില്‍നിന്ന് 2010 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 106, 113, 85, 107 എന്ന ക്രമത്തിലും ആലപ്പുഴയിലേക്ക് രോഗികള്‍ വന്നു. അതേസമയം , കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് 2010 ല്‍ 465 കാന്‍സര്‍ രോഗികളും 2012 ല്‍ 398 പേരും 2012 ല്‍ 437 പേരും 2013 ല്‍ 500 പേരും ആലപ്പുഴയില്‍ നിന്നെത്തി. ഇവരില്‍ നല്ലൊരു വിഭാഗം കുട്ടനാട്ടില്‍ നിന്നുള്ളവരാണ് .
കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ ക്യാന്‍സര്‍ പെന്‍ഷന്‍ ലഭിക്കുന്ന രോഗികളുടെ കണക്കുകള്‍ കാണുക .
ചമ്പക്കുളം 80 , പുളിങ്കുന്ന് 40 , തലവടി 42 , കാവാലം 37 , തകഴി 18 ,
മുട്ടാര്‍ 29 , രാമങ്കരി 12 ,വെളിയനാട് 11 ,നീലമ്പേരൂര്‍ 17 , നെടുമുടി എട്ട് , എടത്വ 13 , കൈനകരി 11
സാന്ത്വന പരിചരണ വിഭാഗത്തെ ആശ്രയിക്കുന്ന കാന്‍സര്‍ രോഗികള്‍
വെളിയനാട് 22 , പുളിങ്കുന്ന് 46 , കാവാലം 39 , നീലമ്പേരൂര്‍ 41 ,
രാമങ്കരി 18 , മുട്ടാര്‍ 30 , നെടുമുടി 40 , തകഴി 52 , തലവടി 39 , എടത്വ 40 , കൈനകരി 18 , ചമ്പക്കുളം 44 .
ഓര്‍ക്കുക കുട്ടനാടിനെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്നില്ലെങ്കില്‍ ഈ സുന്ദരമായ നാട് ദുരിതം പിടിച്ചവരുടെ നാടായ് മാറാന്‍ അധികകാലം വേണ്ടി വരില്ല . അത് കുട്ടനാടിന് മാത്രമല്ല മറിച്ച് കേരളത്തിന് മൊത്തം തീരാ നഷ്ടമായി മാറും .
ഈ സത്യം ഓരോ കുട്ടനാടുകാരനും അതോടൊപ്പം ഓരോ മലയാളിയും മനസ്സിലാക്കി സ്വയം പ്രതിരോധിക്കുക , പ്രതിഷേധിക്കുക . എഴുതിപ്പെരുപ്പിച്ച് അളാവാനല്ല . മറിച്ച് കുട്ടനാട് പോലെ സുന്ദരമായ ഒരു നാട് വേറെയില്ലാത്തതിനാല്‍ ആ നല്ല നാടിനെ രക്ഷിക്കുവാനും , അതോടൊപ്പം നിങ്ങള്‍ ജനിച്ച ആ മണ്ണില്‍ പുതിയ തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാനും നടത്തുന്ന പരിശ്രമത്തില്‍ ദയവായി പങ്കാളിയാവുക . അതുകൊണ്ട് ഈ ന്യൂസ് പരമാവധി ഷെയര്‍ ചെയ്ത് അധികാരികളില്‍ എത്തിക്കുക .
ഉടന്‍ പ്രസിദ്ധീകരിക്കുന്നു
കുട്ടനാടിന് വേണ്ടത് രാഷ്ട്രീയക്കാരന്‍ നിര്‍ണ്ണയിക്കുന്ന വികസനമോ അതോ ഓരോ കുട്ടനാടുകാരന്‍റെയും ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന തരം വികസനമോ ?
അമൃത്സര്‍: പത്താന്‍കോട്ടില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടിലിനിടെ കൊല്ലപ്പെട്ട സൈനികരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. എന്‍എസ്ജിയിലെ ലെഫ്റ്റനന്റ് കേണല്‍ ആയ നിരഞ്ജന്‍ കുമാര്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പിലാശ്ശേരി കളരിയ്ക്കല്‍ ശിവരാജന്റെ മകനാണ് നിരഞ്ജന്‍. ഏറെ കാലമായി ഇവര്‍ ബെംഗളൂരുവിലാണ് താമസിയ്ക്കുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആണ് നിരഞ്ജന്റെ മരണ വിവരം അറിയിച്ചത്.
ഭീകരാക്രമണം ചെറുക്കുന്നതിനിടെയാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. നിരഞ്ജന്റെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് മാറ്റുമ്പോഴാണ് സ്‌ഫോടനത്തില്‍ നിരഞ്ജന്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഏഴ് സൈനികരാണ് ഭീകരാക്രമണത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടത്.
ലണ്ടന്‍: ഭീകരാക്രമണത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങള്‍ പൊതു ഇടങ്ങളില്‍ മൊബൈല്‍, ഹെഡ്‌ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്ന് ബ്രിട്ടണിലെ മുന്‍ ഭീകരവിരുദ്ധ മന്ത്രി നിര്‍ദേശിച്ചു. ചുറ്റുപാടുകളെ അവഗണിക്കുന്ന ധാരാളം പേര്‍ തന്റെ ഈ മുന്നറിയിപ്പിനെ ഗൗരവമായി കാണണമെന്ന് പൗളിന്‍ നെവില്ലെ ജോണ്‍സ് പറയുന്നു.
സുരക്ഷാ ഭീഷണികളും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. എന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്ക് കഴിയാവുന്നത്ര ജാഗ്രത പുലര്‍ത്തുന്നില്ല. നിങ്ങള്‍ വ്യക്തിപരമായ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അവര്‍ ബിബിസി റേഡിയോ4ന്റെ ടുഡേ പ്രോഗ്രാമില്‍ വ്യക്തമാക്കി.
പുതുവത്സര ദിനത്തില്‍ മ്യൂണിക്കിലെ രണ്ട് റെയില്‍വേസ്റ്റേഷനുകള്‍ അടച്ചിട്ടതു പോലുളള നടപടികള്‍ ഇനിയും ഉണ്ടാകാമെന്നും അവര്‍ പറയുന്നു. എല്ലാ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെയും അധികൃതര്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്. മുന്നറിയിപ്പുണ്ടായിട്ടും ആളുകള്‍ അപകടത്തിലേക്ക് പോകുന്നത് തടയാന്‍ അവരവര്‍ തന്നെ വിചാരിക്കേണ്ടതുണ്ട്.
അതേസമയം ബ്രസല്‍സിലെ പോലെ നഗരങ്ങള്‍ അടച്ചിടണ്ട സാഹചര്യം ബ്രിട്ടനിലില്ലെന്നും അവര്‍ പറയുന്നു. കാരണം ബ്രിട്ടീഷ് അധികൃതര്‍ക്ക് ഭീകരതയെ നേരിട്ട് പരിചയമുണ്ട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം ഈ കഴിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പൊലീസ് ഇന്റലിജന്‍സ് ഏജന്‍സികളും തമ്മില്‍ വളരെ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ അറിഞ്ഞിരിക്കണം.
ഡല്‍ഹി: വിമാന ഇന്ധനമായ എ.ടി.എഫിന്റെ വിലയിടിവ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ടിക്കറ്റ് നിരക്ക് മത്സരത്തിന് കാരണമാകുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം വരെയാണ് വിമാന ഇന്ധനത്തിന് വില കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ വ്യോമയാനരംഗം കൂടുതല്‍ മത്സരക്ഷമമാവുമെന്ന് ഉറപ്പായി. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വരെ കുറഞ്ഞ നിരക്കായിരിക്കും ഈവര്‍ഷം കമ്പനികള്‍ ഈടാക്കുക. മിക്ക വിമാനക്കമ്പനികളും നിരക്കുകള്‍ വന്‍ തോതില്‍ വെട്ടിക്കുറച്ചു കഴിഞ്ഞു.
ഡല്‍ഹി, മുംബൈ സെക്ടറില്‍ 3858 രൂപയാണ് മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന് വിമാനക്കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. മുന്‍ വര്‍ഷം ഇത് 6000 രൂപ വരെയായിരുന്നു. 7000 രൂപയുണ്ടായിരുന്ന ഡല്‍ഹി- കൊല്‍ക്കത്ത ടിക്കറ്റിന് ഇപ്പോള്‍ 5300 രൂപ മുതലാണ് നിരക്ക്.
ഇപ്പോള്‍ ഒരു ലിറ്റര്‍ എ.ടി.എഫിന് 44.3 രൂപയാണ് വില. മുന്‍ വര്‍ഷം ഇത് 59.9 രൂപയായിരുന്നു. കുറവ് 26 ശതമാനം. ഇതിനുപുറമെ വിസ്താര എയര്‍, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളുടെ കടന്നുവരവും പുതിയ നിരക്കുയുദ്ധത്തിന് കാരണമാവും.
അങ്കാറ: പ്രസിഡന്റ് ഭരണമാണ് ഏറ്റവും മികച്ചതെന്ന അവകാശവാദവുമായി തുര്‍ക്കിയിലെ പ്രസിഡന്റ് റിസെപ് തായിപ് എര്‍ഡോഗാന്‍. ഹിറ്റലറിന്റെ ജര്‍മനി ഇതിന് ചരിത്രപരമായ ഒരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രസ്താവനകള്‍ എന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. രണ്ട് പേര്‍ അധികാരത്തില്‍ വന്ന് അധികാരം പങ്കുവച്ച് പോകുമൊയെന്നൊരു ഭയം പ്രസിഡന്റിന് ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ഭരണാനുകൂല മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ കാരാകയുടെ മരണത്തെ തുടര്‍ന്ന് തന്റെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി തുര്‍ക്കിയിലേക്ക് മടങ്ങുന്നതിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ ഐക്യഘടന നിലനിര്‍ത്താന്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിന് കഴിയുമോയെന്ന ചോദ്യോത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ഭരണസംവിധാനത്തില്‍ പ്രസിഡന്റ് ഭരണം മാത്രമേ സാധ്യമാകൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതിന് ഇപ്പോഴും ലോകത്ത് പല ഉദാഹരണങ്ങളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പും ഉണ്ടായിരുന്നു. ഹിറ്റ്‌ലറുടെ ജര്‍മനിയിലേക്ക് നോക്കിയാലും ഇത് കാണാനാകും. ഇപ്പോള്‍ മറ്റ് പല രാജ്യങ്ങളിലും നാം ഇതാണ് കാണുന്നത്.
നവംബറില്‍ എര്‍ഡോഗന്റെ എകെപി പാര്‍ട്ടി തുര്‍ക്കിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നേടിയത്. ഇത് അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് പകരുന്നു. രാജ്യത്തെ പാര്‍ട്ടി രാഷ്ട്രീയത്തിനും മേലെയാണ് അദ്ദേഹത്തിന്റെ അധികാരമെങ്കിലും എകെപിയുടെ വിജയത്തില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിക്കുന്നു. അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് ഔദ്യോഗിക മാധ്യമങ്ങള്‍ തെല്ലും സമയം നല്‍കാറുമില്ല. രാജ്യത്തിന് പ്രസിഡന്റ് ഭരണമാണ് അഭികാമ്യമെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുളളതാണ്. തന്റെ ഭരണഘടനാ പരിഷ്‌ക്കാരങ്ങളിലൂടെ അന്തിമ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലണ്ടന്‍: മെയില്‍ വിവിധ പ്രദേശിക കൗണ്‍സിലുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് 35 ശതമാനം വോട്ട് നേടാനായില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പുതിയ നേതാവ് ജെറെമി കോര്‍ബിന്റെ പരാജയമാകുമെന്ന് സഖ്യകക്ഷികള്‍. ഇത് ചിലപ്പോള്‍ കോര്‍ബിന് പാര്‍ട്ടിക്ക് പുറത്തേക്കുളള വാതിലും തുറന്ന് കൊടുത്തേക്കാമെന്നും ചിലര്‍ വിലയിരുത്തുന്നു. കോര്‍ബിനും അത്തരമൊരു ഭയമുളളതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മെയ് മാസത്തില്‍ നടക്കുന്ന ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പ്, സ്‌കോട്ടിഷ് പാര്‍ലമെന്റ്, വെല്‍സെ അസംബ്ലി, ഇംഗ്ലീഷ് ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളാണ് കോര്‍ബിന് ഏറെ നിര്‍ണായകമാകുന്നത്. സെപ്റ്റംബറില്‍ കോര്‍ബിന്‍ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം പാര്‍ട്ടിയുടെ സ്വീകാര്യത ഏറെ കുറഞ്ഞതായാണ് വിലയിരുത്തല്‍. ഇക്കൊല്ലം പാര്‍ട്ടിക്ക് വെറും 33 ശതമാനം വോട്ട് മാത്രമേ നേടാനാകൂ എന്നാണ് വിലയിരുത്തല്‍. അത് കണ്‍സര്‍വേറ്റീവുകളെക്കാള്‍ അഞ്ച് ശതമാനം കുറവാണ്. അതായത് മെയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക വളരെ മോശം പ്രകടനമാകും കാഴ്ച വയ്ക്കാനാകുക.
സ്‌കോട്ട്‌ലന്റില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇംഗ്ലീഷ് തദ്ദേശ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ധാരാളം സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നു. ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ അടുത്ത മേയറാകാന്‍ വളരെക്കുറച്ച് സാധ്യത മാത്രമേ കല്‍പ്പിക്കുന്നൂളളൂ. ടോറി സ്ഥാനാര്‍ത്ഥി സാക് ഗോള്‍ഡ് സ്മിത്തുമായി ശക്തമായ പോരാട്ടം നടക്കുമെന്നും വിലയിരുത്തപ്പെടുന്നു.
മെയിലെ തെരഞ്ഞെടുപ്പില്‍ മുപ്പത്തഞ്ച് ശതമാനം വോട്ട് നേടാന്‍ പാര്‍ട്ടിക്ക് കഴിയണം. നമ്മള്‍ നേട്ടമുണ്ടാക്കുന്നുണ്ടെന്ന് കാട്ടാന്‍ ഇത് മതിയാകും. ഈ നിരക്കിലേക്ക് എത്താനായില്ലെങ്കില്‍ അന്ത്യം തുടങ്ങിയെന്ന് വേണം കരുതാനെന്നും കോര്‍ബിനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ മാസം ഓള്‍ഡ്ഹാം വെസ്റ്റിലും റോയ്ട്ടണിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നേടാനായ അനായാസ വിജയം പുതുവര്‍ഷത്തിലും തുടരാനാകുമെന്നും ചിലര്‍ കരുതുന്നു. കൂടുതല്‍ നയകാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പഞ്ചാബ്: പത്താന്‍കോട്ടില്‍ ഇന്നലെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തതായി കേന്ദ്രം. ഇതോടെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ സൈനികരുടെ എണ്ണം പത്തായി. വ്യോമസേന, കരസേന, ഗരുഡ് എന്നി വിഭാഗങ്ങളിലെ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം സുരക്ഷ ശക്തമാക്കിയതായും, തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണം അന്വേഷിക്കാനായി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പത്താന്‍കോട്ടില്‍ എത്തിയിട്ടുണ്ട്. ഐ.ജി അലോക് മിത്തലിനാണ് അന്വേഷണ ചുമതല. ഇന്നലെ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ച് സഫോടനം ഉണ്ടായി. ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാനുളള തിരച്ചിലിനിടെയാണ് ഗ്രനേഡ് പൊട്ടിയതും, സൈനികര്‍ക്ക് പരുക്കേറ്റതും. ഗ്രനേഡുകള്‍ നിര്‍വീര്യമാക്കാനുളള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നും, പരുക്കേറ്റ നാലു സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന തെളിവുകള്‍ പുറത്തുവരുന്നതിനിടെ ആക്രമണത്തെ അമേരിക്ക അപലപിക്കുകയും, ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: ആസ്‌ട്രേലിയന്‍ സ്‌കൂളിലെ ഒരു പാതിരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മറച്ച് വച്ചെന്ന് റിപ്പോര്‍ട്ട്. വെയില്‍സ് രാജകുമാരന്‍ പഠിച്ച സ്‌കൂളിലെ പാതിരിക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇയാള്‍ ബാല ലൈംഗികതയില്‍ തത്പരനാണെന്നായിരുന്നു ആരോപണം. ഇയാള്‍ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതിക്കൂട്ടിലായിരിക്കുന്നത്.
1960ല്‍ ഗീലോങ് ഗ്രാമര്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ റവ.നോര്‍മാന്‍ സ്മിത്ത് എന്ന പാതിരി ബലാല്‍സംഗം ചെയ്‌തെന്നാണ് സെപ്റ്റംബറില്‍ ആസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്‍ കണ്ടെത്തിരിക്കുന്നത്. എന്നാല്‍ ഇതേ കേസില്‍ ആദ്യം താന്‍ നല്‍കിയ പരാതി പളളി തളളിയെന്ന് ഇപ്പോള്‍ 68 വയസുളള ഈ സംഭവത്തിലെ ഇരയായ അലന്‍ ബേക്കര്‍ എന്ന മുന്‍ ചര്‍ച്ച് വാര്‍ഡന്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുമോയെന്ന് ചോദിച്ച് ബേക്കര്‍ ചാള്‍സ് രാജകുമാരന് കത്തെഴുതിയിരുന്നു. ഗീലോങും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തങ്ങള്‍ക്ക് അറിയണമെന്നും ബേക്കര്‍ പറയുന്നു.
ഇയാള്‍ തന്നെ ചൂഷണം ചെയ്ത ശേഷം ആസ്‌ട്രേലിയയിലേക്ക് പോയതാണോയെന്നും അവിടെയും ഒരു കുട്ടിയെ പീഡിപ്പിച്ച ശേഷം തിരിച്ച് വന്ന് ബ്രിട്ടനില്‍ വികാരിയാവുകയായിരുന്നോ എന്നും ബേക്കര്‍ ചോദിക്കുന്നു. ആസ്‌ട്രേലിയയില്‍ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് അറിയാമായിരുന്നിട്ടും തന്നെ മോശക്കാരനാക്കാനാണ് അവര്‍ ശ്രമിച്ചതെന്നും ബേക്കര്‍ ആരോപിക്കുന്നു. എന്ന് മാത്രമല്ല തന്റെ ആരോപണങ്ങളെ അവര്‍ നിര്‍ദാഷിണ്യം തളളുകയും ചെയ്തു.
ആരോപണ വിധേയനായ പുരോഹിതന്‍ സ്മിത് 2012ല്‍ മരിച്ചു. നോര്‍മാന്‍ സ്മിത്തിന് ചാള്‍സ് രാജകുമാരനെ അറിയാമായിരുന്നെന്ന് ഇദ്ദേഹത്തിന്റെ മരണക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചാള്‍സ് രാജകുമാരനെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുളളതായി ആരോപണമില്ല. 1967ലും സ്മിത്ത് ധാരാളം കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ട്.
1962ല്‍ ബേക്കറെ സ്മിത്ത് തന്റെ പാരിഷ് ഹാളിലേക്ക് വിളിച്ചു. തനിക്കായി അവിടെ ഒരു പെണ്‍കുട്ടി കാത്തിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ഇത് അയാളുടെ താത്പര്യം മറച്ച് വയ്ക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട് തന്നോട് പോയി കുളിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടതായും ബേക്കര്‍ പറയുന്നു. തന്റെ കൂടെ അയാളും കുളിമുറിയിലേക്ക് വരുമെന്ന് പറഞ്ഞു. ഇത് തനിക്ക് ഏറെ ഞെട്ടലുണ്ടാക്കി. പിന്നീട് ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചു.
2004ല്‍ അയാളുടെ പാരീഷില്‍ പരാതിപ്പെട്ടു. തന്നെ അയാള്‍ പീഡിപ്പിച്ചെന്ന് അയാളോട് പറഞ്ഞെങ്കിലും തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ബേക്കര്‍ ആവശ്യപ്പെട്ടു. അയാള്‍ അപ്രകാരം ചെയ്യുകയും ചെയ്തു. താന്‍ അങ്ങനെ ചെയ്തതായി ഓര്‍ക്കുന്നില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് ബൈബിളില്‍ തൊട്ട് സ്മിത്ത് പറഞ്ഞു.
ഭൂതകാലത്ത് തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകളില്‍ വേദനയുണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതികരിച്ചു. ഇപ്പോള്‍ പുരോഹിതര്‍ക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.
ന്യൂഡല്‍ഹി: സി.പി.ഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എബി ബര്‍ദന്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഏഴിനാണ് ഇദ്ദേഹത്തെ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരുവശം പൂര്‍ണമായും തളര്‍ന്നിരുന്നു. 92 വയസ്സാണ് അദ്ദേഹത്തിന്.
ബംഗ്ലദേശിലെ സിലിഹട്ടില്‍ ഹേമേന്ദ്രകുമാര്‍ ബര്‍ദന്റെ മകനായി ജനിച്ച അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ.ബി.ബര്‍ദന്‍ കുട്ടിക്കാലത്തു തന്നെ മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കു വന്നു. അച്ഛന്റെ തൊഴില്‍സ്ഥലം മാറ്റമായിരുന്നു കാരണം. എഐഎസ്എഫിലൂടെ 14ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കമ്യൂണിസത്തിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കി. നാഗ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ ബര്‍ദന്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായി.
1957ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1967, 80 വര്‍ഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റുവെങ്കിലും പിന്നീട് സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ 1964ലും എക്‌സിക്യൂട്ടീവില്‍ 1978ലും അംഗമായി. 1995ല്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി, 1996ല്‍ അന്നത്തെ ദേശീയ ജനറല്‍ സെക്രട്ടറിയായ ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോള്‍ പകരം ചുമതല കിട്ടിയത് ബര്‍ദനായിരുന്നു. തുടര്‍ന്നുവന്ന അഞ്ച് പാര്‍ട്ടി കോണ്‍ഗ്രസുകളിലും ബര്‍ദന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഡല്‍ഹിയിലെ സി.പി.ഐ ആസ്ഥാനത്തു തന്നെയായിരുന്നു താമസം. ഭാര്യ നേരത്തെ മരണപ്പെട്ടു. രണ്ടു മക്കളുണ്ട്.
സ്വന്തം ലേഖകന്‍
ഡെര്‍ബി : ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ യുകെയിലെ ഇന്ത്യന്‍ നേഴ്‌സുമാരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഡെര്‍ബിയില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു .
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്‌സായി ജോലി ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഐ ഈ എല്‍ റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്റെ പേരില്‍ യുകെയില്‍ നേഴ്‌സ് ആകാന്‍ കഴിയാതെ ഇന്നും കെയറര്‍ ആയി ജോലി ചെയ്യുന്ന അനേകം മലയാളികള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക.
യുകെയില്‍ ഉള്ള പല മലയാളികള്‍ക്കും ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നേരിട്ടുള്ള പ്രശ്‌നങ്ങളില്‍ വളരെയധികം സഹായം നല്‍കിയിട്ടുള്ള ഒരു സംഘടനയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍.
യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരോട് കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതികരിക്കുകയും , അതോടൊപ്പം തൊഴില്‍ അവകാശങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ട് യുകെയില്‍ ഉടനീളം ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുകയും ചെയ്യുകയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ ഇപ്പോള്‍ ചെയ്യുന്നത് . അതിന്റെ ഭാഗമായി യുകെയിലെ നേഴ്‌സുമാരുടെ യൂണിയന്‍ ആയ ആര്‍ സി എന്‍ , യൂണിസണ്‍ മുതലായ സംഘടനകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നു .
കേംബ്രിഡ്ജ് എതിനിക്ക് മൈനോറിറ്റി ഫോറം , യുകെയിലെ ചൈനീസ് കമ്മൂണിറ്റി , ഫിലിപ്പിനോ കമ്മൂണിറ്റി തുടങ്ങിയവര്‍ക്കുവേണ്ടി അനേകം സെമിനാറുകള്‍ ഇതിനകം അവര്‍ നടത്തികഴിഞ്ഞു .
ബന്ധുക്കളെ യുകെയിലെയ്ക്ക് കൊണ്ടുവരുന്നതിന് എതിരെ പാസ്സാക്കിയ വിസാ ബോണ്ട് എന്ന നിയമം നടപ്പിലാക്കുവാതിരിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും , ആ പ്രക്ഷോഭത്തെ തുടര്‍ന്ന്! തെറ്റായ ആ നിയമം പിന്‍വലിപ്പിക്കുവാന്‍ കഴിഞ്ഞതും ഈ സംഘടനയുടെ ജനകീയ ഇടപെടലുകളുടെ വ്യക്തമായ ഉദാഹരണമാണ് .
അതോടൊപ്പം ഇന്ന് യുകെയിലെ കെയറേഴ്‌സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഐ ഈ എല്‍ റ്റി എസ് എന്ന വിഷയം പല എം പിമാരുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും , ആ എം പിമാരിലൂടെ തന്നെ അത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കെയറേഴ്‌സിന് ഗുണകരമായ രീതിയിലേയ്ക്ക് മാറ്റുവാനും ഇന്നും പോരാട്ടം നടത്തി വരുകയുമാണ് .
എന്തുകൊണ്ടാണ് ഐ ഈ എല്‍ റ്റി എസ് എന്ന വിഷയത്തില്‍ നമ്മള്‍ പ്രതികരിക്കേണ്ടത് , വിവേചനപരമായ ഈ നിയമത്തിനെതിരെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് , എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തേണ്ടത് , ജോലി സ്ഥലങ്ങളിലും മറ്റും അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് , തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകള്‍ നടത്തികൊണ്ട് അഭിപ്രായം രൂപീകരിക്കുകയും അത് പരാതികളായി ഓരോ എം പിമാരിലൂടെയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ബോധവല്‍ക്കരണ സെമിനാറിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.
അതിനായി ജനുവരി 8 ന് വൈകിട്ട് 4;30 ന് ഡെര്‍ബിയില്‍ വച്ച് ഈ സെമിനാര്‍ നടത്തുന്നതായി അറിയിച്ചിട്ടുണ്ട് . ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയ സെക്രട്ടറി മിസ്സ് ജോഗീന്ദര്‍ ബെയില്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ നിര്‍വാഹക സമസമിതി അംഗം ബൈജു വര്‍ക്കി തിട്ടാല സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും.
സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് 15 പേര്‍ക്ക് ജനുവരി 20 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടക്കുവാനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇതിനോടകം അനേകം മെംബേര്‍സ് സെമിനാറില്‍ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്.
സെമിനാര്‍ നടക്കുന്ന ഹോളിന്റെ അഡ്രസ് താഴെ കൊടുക്കുന്നു
Shaheed Bhagat Singh Welfare Cetnre191,
Upper Dale Road
DE23 8BS
Derby, Derbyshire
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
Paul Mathew 07578104094
Abhilash Babu 07429832168
Raju George 07588 501409
Alijo Mathukutty 07455373636