ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ 27-ാം പിറന്നാളായ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന കൂട്ട നിരാഹാരത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ഇന്നലെ രാത്രി മുതല്‍ നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്കൊപ്പമാണ് രാഹുല്‍. ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത്തിന്റെ മരണത്തിന് ഇടയാക്കിയവര്‍ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാണ്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കൊടിയില്‍ തൂങ്ങി രോഹിത് കഴിഞ്ഞ 19ന് ജീവനൊടുക്കിയതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധ സമരത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. ഇന്ന് വിദ്യാര്‍ത്ഥികളുടെ മെഴുകുതിരിയേന്തിയ പ്രതിഷേധത്തിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന സമരപരിപാടിക്കും ഇന്ന് തുടക്കമാകും.
നീതിക്ക് വേണ്ടിയുള്ള രോഹിത്തിന്റെ കൂട്ടുകാരുടേയും കുടുംബാംഗങ്ങളുടോയും പോരാട്ടത്തില്‍ പങ്കുചേരാനാണ് താന്‍ ഇവിടെയെത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രചരണ പരിപാടിക്കെതിരെ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന എബിവിപി തെലങ്കാനയിലെ കോളേജുകളില്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇടക്കാല വൈസ് ചാന്‍സലര്‍ നാല് ദിവസത്തെ അവധിയെടുത്തു.
തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‌സില്‍ അധ്യക്ഷന്‍ ടി.പി. ശ്രീനിവാസനെ മര്‍ദിച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ്. ശരത്തിനെ എസ്എഫ്‌ഐ പുറത്താക്കി. മര്‍ദ്ദനം അതിരുവിട്ട നടപടിയായെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നേതാവിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലും ഇത്തരം സംഭവമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എസ്എഫ്‌ഐ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
കുറ്റക്കാരനെതിരേ കേസ് എടുക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. വ്യക്തികളെ കയ്യേറ്റം ചെയ്തുകൊണ്ടല്ല നയത്തെ എതിര്‍ക്കേണ്ടതെന്നും വിഎസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ഇയാളെ പുറത്താക്കിയത്. ശ്രീനിവാസനെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎമ്മിനെ രാഷ്ട്രീയമായി ദോഷം ചെയ്യുന്ന രീതിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു ദിവസം പിന്നിട്ട ശേഷം നേതാക്കളുടെ പരസ്യ പ്രതികരണവും എസ്എഫ്‌ഐയുടെ നടപടിയും. ഇന്നലെ സംഭവം നടന്നതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തില്‍ ക്ഷമചോദിച്ചിരുന്നു.
ടി.പി.ശ്രീനിവാസന്‍ വിദേശ ഏജന്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. അദ്ദേഹം നല്ലൊരു അംബാസിഡര്‍ മാത്രമാണ്, വിദ്യാഭ്യാസ വിചക്ഷണന്‍ ആണെന്ന അഭിപ്രായം ഇല്ലെന്നും പിണറായി പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷമാണ് പിണറായി മര്‍ദനത്തെ അപലപിച്ചത്. മര്‍ദനത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുന്നതിന് മുമ്പായിരുന്നു തന്റെ ഇന്നലെയുള്ള ആദ്യ പ്രതികരണമെന്നും പിണറായി വിശദീകരിച്ചു.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച് നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ പ്രവാസികളായ ബ്രിട്ടീഷ് പൗരന്‍മാരേയും പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലുള്ള എംബസികളില്‍ ഹിതപരിശോധനയ്ക്ക വോട്ടു ചെയ്യാന്‍ പരമാവധി പ്രവാസികളെ എത്തിക്കാനാണ് നീക്കം. അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ വസിക്കുന്ന ഫ്രാന്‍സില്‍ ഹിതപരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഒരു മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും അനുഭാവം പ്രകടിപ്പിച്ച് സ്വന്തം ചിത്രം നല്‍കുന്നവര്‍ക്കും പാരീസിലെ ബ്രിട്ടീഷ് എംബസി സ്ഥിതി ചെയ്യുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരത്തിലെ ഹോട്ടല്‍ ദെ ചാരോസ്റ്റില്‍ ചായ സല്‍ക്കാരമാണ് ഓഫര്‍.
ഒരു ചായ തയ്യാറാക്കാനുള്ള സമയം മാത്രമേ രജിസ്‌ട്രേഷന് ആവശ്യമായി വരൂ എന്നാണ് എംബസി വ്യക്തമാക്കുന്നത്. ‘#YourVoteMatters to @UKInFrance’ എന്ന ഹാഷ്ടാഗിനു കീഴില്‍ ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. ഏറ്റവും ക്രിയാത്മകമായി പ്രസിദ്ധീകരിക്കുന്ന ചിത്രത്തിനാണ് സമ്മാനം ലഭിക്കുക. ജൂണില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ പരമാവധി പ്രവാസികളെ പങ്കെടുപ്പിക്കാനായി അയര്‍ലന്‍ഡ്, ജര്‍മനി, പോളണ്ട്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ എംബസികളും ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഹിതപരിശോധനയെ പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കു അതില്‍ വോട്ടവകാശമുണ്ടെന്ന കാര്യത്തില്‍ അവര്‍ ബോധവാന്‍മാരല്ലെന്ന് എംബസി വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ചു വര്‍ഷത്തില്‍ താഴെ മാത്രം വിദേശത്തു താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവകാശമുള്ളത്.
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടതിനേത്തുടര്‍ന്ന് രാജി വെച്ച എക്‌സൈസ് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. രാജിക്കത്ത് സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല.
വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതോടെ ആ സാഹചര്യം ഒഴിവായി എന്നും യുഡിഎഫ് വിലയിരുത്തിരുന്നു. മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാത്തതുകൊണ്ടുതന്നെ ബാബുവിന്റെ രാജി പ്രാബല്യത്തിലായിരുന്നില്ല. രാജി സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നതോടെ ബാബുവിന് മന്ത്രിസ്ഥാനത്ത് തുടരാനാകും. കെഎം മാണി തിരിച്ചുവരണമെന്നും യുഡിഎഫ് യോഗം തിരൂമാനിച്ചു.
എങ്കിലും കെഎം മാണിയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കെഎം മാണി മന്ത്രി സ്ഥാനം രാജിവെച്ചത്. ബാര്‍ കോഴക്കേസില്‍ മാണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തുടരന്വേഷണം നടത്തുന്നതിലെ സാംഗത്യം ഹൈക്കോടതി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് മാണി രാജിവെച്ചത്. മാണി രാജിവെക്കണമെന്ന വാദം യുഡിഎഫ് ഘടകക്ഷികളില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തിലാണ് മാണിയുടെ രാജി മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ട് വാങ്ങിയത്. ഈ സാഹചര്യത്തില്‍ മാണിയെ തിരിച്ചുകൊണ്ടുവരാനുള്ള യുഡിഎഫ് തീരുമാനത്തിന് പ്രാധാന്യമേറെയുണ്ട്.
മാണി രാജിവെച്ച ശേഷം പുതിയ പകരം മന്ത്രിയെ നിശ്ചയിച്ചിരുന്നില്ല. ഈ മാസം 12ന് നിയമസഭയില്‍ പുതിയ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മാണി തിരിച്ച് മന്ത്രിസഭയിലെത്തണമെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചത്. കെഎം മാണിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല.
വിജിലന്‍സ് നടത്തിയ തുടരന്വേഷണത്തില്‍ മാണിക്കെതിരെ കൂടുതല്‍ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എസ്പി ആര്‍. സുകേശന്‍ തന്നെ നല്‍കിയ ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. അതിന് മുമ്പാണ് വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി മാണിയെ കുറ്റവിമുക്തനായെന്ന് പ്രഖ്യാപിച്ച് മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ യുഡിഎഫ് യോഗം ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.50നായിരുന്നു മരണം…….
ഏഷ്യനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു. ശവസംസ്‌കാരം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകനായിരുന്നു. ബിബിസി, ന്യൂസ് ടുഡേ, സ്റ്റേറ്റ്‌സ്മാന്‍ എന്നീ മാധ്യമങ്ങളിലും ടി.എന്‍.ജി എന്നറിയപ്പെടുന്ന അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഹെതര്‍ ഗോപകുമാര് മക്കള്‍: കാവേരി, ഗായത്രി……
ലണ്ടന്‍: മാവോയിസ്റ്റ് കള്‍ട്ട് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന് (75) 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ലൈംഗിക കുറ്റ കൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷയായാണ് ഇയാള്‍ക്ക് കോടതി 23 വര്ഷം തടവ് വിധിച്ചിരിക്കുന്നത്. കോമ്രേഡ് ബാല എന്ന്‍ സ്വയം വിശേഷിപ്പിച്ചിരുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍ എന്‍ഫീല്‍ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. തന്‍റെ കള്‍ട്ടില്‍ ആകൃഷ്ടരായവരെ ബ്രെയിന്‍ വാഷ് ചെയ്ത് തനിക്ക് ദൈവ തുല്യമായ കഴിവുകള്‍ ഉണ്ട് എന്ന്‍ വിശ്വസിപ്പിച്ചാണ് ഇയാള്‍ തന്‍റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിച്ചത്.
തന്‍റെ അനുയായികളായ രണ്ട് സ്ത്രീകളെ ഏകദേശം 30 വര്‍ഷക്കാലമാണ് ഇയാള്‍ ലൈംഗിക അടിമകള്‍ ആക്കി വച്ച് പീഡിപ്പിച്ചിരുന്നത്. മനുഷ്യത്വ രഹിതവും ക്രൂരവുമായ ചുറ്റുപാടുകളില്‍ ആണ് താന്‍ വളര്‍ന്നത് എന്ന്‍ ഇയാളുടെ മകള്‍ കാത്തി മോര്‍ഗന്‍ ഡേവിസ് മൊഴി കൊടുത്തു. ഇപ്പോള്‍ 33 വയസ്സുള്ള ഇയാളുടെ മകള്‍ സ്വന്തം ജീവിതത്തെ വിശേഷിപ്പിച്ചത് ചിറക് മുറിക്കപ്പെട്ട് കൂട്ടില്‍ അടച്ച ഒരു പക്ഷിയുടെ അവസ്ഥയെന്നാണ്.
കുട്ടികളോട് ക്രൂരത കാണിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ബാലകൃഷ്ണന് ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം ലെനിനിസം മാവോ സെ തുംഗ് തോട്ട് ( Workers Institute of Marxism – Leninism – Mao Zedong Thought) എന്ന പേരില്‍ 1970ല്‍ അരവിന്ദന്‍ ബാലകൃഷ്ണന്‍ ആരംഭിച്ച പ്രസ്ഥാനത്തില്‍ വിശ്വസിച്ചവരെയാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. തന്‍റെ അനുയായികളുടെ മനസ്സ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നായിരുന്നു ഇയാള്‍ അനുയായികളെ വിശ്വസിപ്പിച്ചത്.
തനിക്ക് അമാനുഷിക കഴിവുകള്‍ ഉണ്ടെന്ന്‍ വിശ്വസിപ്പിച്ച ഇയാള്‍ തന്നെ അനുസരിക്കാത്തവരെ ഈ കഴിവ് ഉപയോഗിച്ച് നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്റ്റാലിന്‍, മാവോ, പോള്‍ പോട്ട്, സദ്ദാം ഹുസൈന്‍ തുടങ്ങിയവരെ ആരാധിച്ചിരുന്ന ബാലകൃഷ്ണന്‍ ഇവരെ വിമര്‍ശിക്കുന്നത് സ്വന്തം വീട്ടില്‍ ആയിരുന്നെങ്കില്‍ പോലും ക്ഷമിക്കുമായിരുന്നില്ല. ഇവരെ ദൈവതുല്യരായി കണ്ടിരുന്ന ബാലകൃഷ്ണന്‍ ഒരു തനി സ്വേച്ഛാധിപതിയാണ് തന്‍റെ കൂടെയുള്ളവരോട് പെരുമാറിയിരുന്നത്.
തന്‍റെ മകളെ വീട്ടില്‍ പാട്ട് പാടുന്നതിനോ, സ്കൂളില്‍ പോകുന്നതിനോ, കൂട്ട് കൂടുന്നതിനോ ഒന്നും ഇയാള്‍ അനുവദിച്ചിരുന്നില്ല. സ്വന്തം അമ്മയാരെന്നു മകള്‍ തിരിച്ചറിയുന്നത് പോലും മകള്‍ ടീനേജില്‍ എത്തിക്കഴിഞ്ഞ് ആയിരുന്നു. ബാലകൃഷ്ണന്റെ അനുയായി ആയി കോമ്രേഡ് സിയാന്‍ എന്നറിയപ്പെട്ടിരുന്ന സിയാന്‍ ഡേവിസ് ആണ് തന്‍റെ അമ്മയെന്ന് അറിയുമ്പോള്‍ കാത്തി ടീനേജില്‍ എത്തിയിരുന്നു. വെയില്‍സിലെ കാര്‍ഡിഗനില്‍ നിന്നുള്ള ഒരു ഡോക്ടറുടെ മകള്‍ ആയിരുന്നു സിയാന്‍ ഡേവിസ്.
1996ലെ ഒരു ക്രിസ്തുമസ് രാത്രിയില്‍ സ്വന്തം വീടിന്‍റെ ജനലിലൂടെ താഴെ വീണ് പരിക്ക് പറ്റിയ സിയാന്‍ ഡേവിസ് പിന്നീട് ആശുപത്രിയില്‍ മരണമടയുകയായിരുന്നു. ജനല്‍ വഴി താഴെ വീണു രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയും സമീപം നില്‍ക്കുന്ന അച്ഛനെയും കണ്ട ഓര്‍മ്മ വളരെക്കാലം തന്നെ വേട്ടയാടിയതായി മകള്‍ പറഞ്ഞു.
2013ല്‍ ആണ് ബാലകൃഷ്ണന്റെ മകള്‍ കാത്തി മോര്‍ഗന്‍ ഡേവിസ് ഇയാളുടെ പിടിയില്‍ നിന്ന്‍ രക്ഷപ്പെടുന്നത്. അടിമത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് വഴിയാണ് കാത്തിയുടെ മോചനം സാധ്യമായത്. പിന്നീട് ലീഡ്സിലേക്ക് താമസം മാറ്റിയ കാത്തിക്ക് പഴയതൊന്നും ഓര്‍മ്മിക്കുവാന്‍ പോലും ഇഷ്ടമില്ല. തന്‍റെ മകളെ ഒരു മനുഷ്യ സ്ത്രീയാക്കി വളര്‍ത്തുന്നതിനു പകരം ഒരു പരീക്ഷണ വസ്തുവായാണ് ഇയാള്‍ കണ്ടിരുന്നതെന്ന് നിരീക്ഷിച്ച കോടതി കാത്തിയെ രക്ഷിച്ച ചാരിറ്റി സംഘടനയ്ക്ക് 500 പൗണ്ട് കൊടുക്കുവാനും വിധിച്ചിട്ടുണ്ട്.
ലണ്ടന്‍: യൂറോപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്‌സ് മാസികയുടെ നോമിനേഷന്‍ ലിസ്റ്റില്‍ ആദ്യമായി ഇന്ത്യന്‍ വനിത ഇടം പിടിച്ചിരിക്കുന്നു. കോഴിക്കോട് വടകര സ്വദേശി നികിത ഹരിയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്ന 30 പേരുടെ ലിസ്റ്റിലേക്കാണ് നികിത നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
30 വയസ്സിനുള്ളില്‍ ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കുന്ന, വരും തലമുറയ്ക്ക് പ്രചോദനമാക്കുന്നവര്‍ക്ക് 30 അണ്ടര്‍ 30 എന്ന പേരില്‍ ഫോര്‍ബ്‌സ് മാഗസിന്‍ നല്‍കുന്ന അംഗീകാരമാണിത്. സയന്‍സ് വിഭാഗത്തിലാണ് നികിത തിരഞ്ഞെടുക്കപ്പെട്ടത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ വൈദ്യുത ഗ്രഡുമായി ബന്ധിപ്പിക്കുമ്പോഴുള്ള പ്രസരണം കുറയ്ക്കുന്നതിന് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.
മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നു എന്ന് നികിത ഹരി പറഞ്ഞു. ഇന്ത്യയില്‍ നിന്നും ആദ്യ വനിതയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ അഭിമാനമുണ്ടെന്നും രേഖപ്പെടുത്തി. വടകരയില്‍ ഇന്‌ടെക് ഇന്‍ഡസ്ട്രിസ് സ്ഥാപനഉടമയുമായ ഹരി ദാസിന്റെയും ഗീതയുടെയും മകളാണ് നികിത.
വടകരയിലെ പഴങ്കാവില്‍ നിന്നും ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ റിസേര്‍ച്ച് ചെയ്യാന്‍ അവസരം ലഭിച്ച നികിത രണ്ടായിരത്തി പതിമൂന്നിലാണ് യുകെയില്‍ എത്തിയത്. ആ വര്‍ഷം കേംബ്രിഡ്ജില്‍ റിസര്‍ച്ച് ചെയ്യാന്‍ അവസരം ലഭിച്ച ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നികിത ആയിരുന്നു. ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍സ്ട്രുമെന്ടല്‍ എന്‍ജിനീയര്‍ ആയി കുസാറ്റില്‍ സേവനമനുഷ്ടിച്ചിട്ടുള്ള നികിത ചെന്നൈയിലെ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കേംബ്രിഡ്ജില്‍ പഠിക്കാന്‍ എത്തുന്നത്.
ആല്‍ബര്‍ട്ട് ഐന്‍സ്ട്ടീന്റെയും സ്റ്റീവ് ജോബ്സിന്റെയും കടുത്ത ആരാധികയായ നികിത കണ്‍വെന്ഷണല്‍ എനര്‍ജിയുടെ ട്രാന്‍സ്മിഷന്‍ ലോസ്സ് കുറയ്ക്കുന്ന ഉപകരണങ്ങളില്‍ ആണ് ഗവേഷണം നടത്തുന്നത്
സ്വന്തം ലേഖകന്‍
ന്യുഡല്‍ഹി : ബി.ജെ.പി എം. പിയും ബോളിവുഡ് നടിയുമായ ഹേമമാലിനിക്കു വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ വഴിവിട്ട് ഭൂമി ഇടപാട് നടത്തിയെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ അന്തേരിയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്താന്‍ സര്‍ക്കാര്‍ 2,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വെറും 70,000 രുപയ്ക്ക് നല്‍കിയെന്നാണ് വിവരാവകാശ രേഖപ്രകാരം പുറത്തുവന്നത്. കോടികളുടെ മൂല്യമുള്ള ഭൂമിയാണ് മഥുര എം.പിക്കു വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ വിട്ടുനല്‍കിയത്.
1976ലെ മാര്‍ക്കറ്റ് വില അനുസരിച്ചാണ് 70,000 ഭൂമിക്ക് ഈടാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് 50 കോടിക്കു മേല്‍ വില വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കല, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലയില്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്ന സ്ഥലമാണിത്. പൊതുപ്രവര്‍ത്തകാനായ അനില്‍ ഗല്‍ഗാലിയാണ് വിവരാവകാശ നിയമപ്രകാരം ഈ രേഖ സ്വന്തമാക്കിയത്.
1997ല്‍ അന്നത്തെ ബി.ജെ.പി – ശിവസേന സര്‍ക്കാരാണ് ഹേമമാലിനിക്ക് മറ്റൊരു പ്ലോട്ട് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ തീരദേശ നിയന്ത്രണ പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ അവര്‍ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയില്ല. പക്ഷേ പുതിയ പ്ലോട്ട് ലഭിച്ചപ്പോള്‍ പഴയ ഭൂമി തിരിച്ചുനല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും ഗല്‍ഗാലി വ്യക്തമാക്കി.
നല്‍കിയ ഭൂമിയില്‍ പരിസ്ഥിതി പ്രശ്‌നമുള്ളതിനാല്‍ പുതിയ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2010ലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അവര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്.
2013ല്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കമ്പനിക്ക് അന്തേരിയില്‍ ഭൂമി അനുവദിച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതു പിന്‍വലിക്കുകയായിരുന്നു.
കൊച്ചി : വൈദ്യ ശാസ്ത്രത്തെ അദ്ഭുതത്തിലാക്കി ഒരു രോഗി. കൊച്ചി സ്വദേശിയായ അറുപതു വയസ്സുകാരനാണ് ഈ വിരുതന്‍. നാല് മണിക്കൂറിനുള്ളില്‍ 23 തവണയാണ് ഇദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായത്, എന്നാല്‍ ഇദ്ദേഹത്തിന്റെ ശരീരം സ്വയം ഇതിനെയൊക്കെ പ്രതിരോധിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോസ്പിടലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ അപൂര്‍വ്വത കണ്ടെത്തിയത്.
വൈദ്യ ശാസ്ത്രത്തില്‍ അപൂര്‍വ്വമായി മാത്രമേ ഇത്തരം അതിശയങ്ങള്‍ നടക്കാറുള്ളൂ എന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ആരോഗ്യകരമായി മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇദ്ദേഹതിനില്ല. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ലഭിച്ചാല്‍ ഇദ്ദേഹത്തിനു വീട്ടിലേയ്ക്ക് മടങ്ങി സ്വന്തം ജോലികള പഴയത് പോലെ തന്നെ ചെയ്യാനാകും. എന്നാല്‍ പുകവലി കുറയ്ക്കണമെന്ന് മാത്രമേ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ഇദ്ദേഹത്തിനോട് ഡോക്ടര്‍മാര്‍ക്ക് പറയുവാനുള്ളൂ. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : എസ്. എഫ്. ഐ സമരത്തിനിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്. എഫ്. ഐയെ പിന്തുണച്ച് സിന്ധു ജോയി . ഇത് ശ്രീനിവാസന്‍ ചോദിച്ചു വാങ്ങിയ അടിയാണെന്ന് സിന്ധു ജോയി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സമരത്തിനിടയിലേക്ക് കൂസലില്ലാതെ ചെന്നു കയറിയ ശ്രീനിവാസന്റെ നടപടിയും അവിടെ നോക്കുകുത്തിയായി നിന്ന പോലീസുകാരും കുറ്റക്കാരാണ്. ഒരാള്‍ ചെയ്ത തെറ്റിന് എസ്.എഫ്.ഐയെ അടച്ചാക്ഷേപിക്കേണ്ട കാര്യമില്ല. എതിരഭിപ്രായമുള്ളവരെ കായികമായി നേരിടുന്നത് ശരിയല്ലെന്ന് എസ്.എഫ്.ഐയെ ഓര്‍മ്മിപ്പിക്കാനും സിന്ധു ജോയി മറന്നില്ല.
സിന്ധു ജോയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
”ടി പി ശ്രീനിവാസന്‍ ചോദിച്ചു വാങ്ങിയ അടിയാണിത്. പ്രക്ഷോഭകാരികളുടെ നടുവിലേക്ക് കൂസലില്ലാതെ നടന്നു ചെന്നചങ്കൂറ്റം, അവിടെ നോക്കുകുത്തിയായി നിന്നപോലീസുകാരും.. എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഒരു അസ്വാഭാവികത. ഏതെങ്കിലും ഒരുപ്രക്ഷോഭകാരി ചെയ്ത തെറ്റിന് എസ് എഫ് ഐ ക്കാരെ മുഴുവന്‍ അടച്ചു ആക്ഷേപിക്കേണ്ട കാര്യം ഉണ്ടോ? എങ്കിലും എതിര്‍ അഭിപ്രായം ഉള്ളവരെ കായികമായി നേരിടുന്ന പ്രവണത അത്ര നല്ലതല്ല. അത് വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ എപ്പോഴും ഓര്‍മിക്കണം.”