ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ പത്തോളം കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ നികുതി വർദ്ധനവ്, വികസന പ്രവർത്തനങ്ങൾ വെട്ടി കുറയ്ക്കുക തുടങ്ങിയവ നടപ്പിലാക്കാൻ അധികം താമസിയാതെ ഈ കൗൺസിലുകൾ നിർബന്ധിതമാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 4 ബില്ല്യൺ പൗണ്ട് അടിയന്തരമായി നൽകണം എന്നാണ് ഇതേക്കുറിച്ച് വിവിധ പാർട്ടികളിലെ എംപിമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൗൺസിലുകളുടെ പ്രതിസന്ധി മറികടക്കാൻ 600 മില്യൺ പൗണ്ട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൗൺസിലുകളുടെ പ്രവർത്തനത്തെ കുറിച്ചും സാമ്പത്തിക സുസ്ഥിരതയെ കുറിച്ചും നടത്തിയ ഒരു സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സർവ്വേയിൽ പങ്കെടുത്ത 9 ശതമാനം കൗൺസിലുകളും അടുത്ത 12 മാസത്തിനുള്ളിൽ സാമ്പത്തിക പാപ്പരത്തം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗവൺമെന്റിൽ നിന്ന് അധിക ധനസഹായമില്ലാതെ അടുത്ത 5 വർഷത്തിനുള്ളിൽ തങ്ങൾ തകർന്നടിയുമെന്നാണ് പകുതിയിലധികം കൗൺസിലുകളും അഭിപ്രായപ്പെട്ടത്.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൗൺസിൽ നികുതി ഉയർത്താനാണ് എല്ലാവരും പദ്ധതി തയ്യാറാക്കുന്നത്. പാർക്കിംഗ് തുടങ്ങിയ മറ്റ് സേവനങ്ങളിലൂടെ അധിക ധനസമാഹാരത്തിനൊരുങ്ങുകയാണ് മിക്ക കൗൺസിലുകളും . ജനങ്ങളെ പിഴിഞ്ഞുള്ള അധിക ധനസമാഹരണം മൂലം വൻ ജന രോഷമാണ് പ്രാദേശിക കൗൺസിൽ മേധാവികൾക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. കൗൺസിലുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള അധിക നികുതിയും വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്ക പാർട്ടിയുടെ ദേശീയ നേതൃത്വങ്ങൾക്ക് ഉണ്ട് .
വോക്കിംഗ്, നോട്ടിംഗ്ഹാം, ബർമിംഗ്ഹാം, തുറോക്ക് എന്നീ 4 കൗൺസിലുകൾ ഉൾപ്പെടെ എട്ട് ഇംഗ്ലീഷ് കൗൺസിലുകൾ നേരത്തെ തന്നെ കഴിഞ്ഞ 15 മാസത്തിനുള്ളിൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു . ഇതിൽ ബർമിംഗ്ഹാം സിറ്റി കൗൺസിൽ 21 ശതമാനമായി കൗൺസിൽ ടാക്സ് കുത്തനെ ഉയർത്തിയത് വൻ വാർത്താപ്രാധാന്യം ആണ് നേടിയത് . ഒട്ടേറെ യു കെ മലയാളികളാണ് ബർമിംഗ്ഹാമിൽ താമസിക്കുന്നത്. ക്രൗൺ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എൻഎച്ച്എസ് ഹോസ്പിറ്റലുകൾ ഉള്ളത് ബർമിംഗ്‌ഹാമിലാണ്. ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഒട്ടേറെ തൊഴിൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നു എന്നത് തന്നെയാണ് മലയാളികൾ ബെർമിംഗ്ഹാമിൽ എത്താനുള്ള പ്രധാന കാരണം. ലണ്ടൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ബെർമിംഗ്ഹാം തുറന്നു കൊടുക്കുന്ന അവസരങ്ങളാണ് മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രധാനമായും ഈ നഗരത്തിലേക്ക് ആകർഷിച്ചിരുന്നത്.

കൗൺസിൽ ടാക്സ് ഉയർത്തുക മാത്രമല്ല പല വികസന പ്രവർത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരിൽ ബർമിംഗ്ഹാമിൽ മുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിളക്കുകൾ കത്തിക്കാതിരിക്കുന്നതിലൂടെ പ്രതിവർഷം ഒരു മില്യൺ പൗണ്ട് വരെയും ഹൈവേകളുടെ അറ്റകുറ്റ പണികൾ വെട്ടികുറച്ചാൽ 12 മില്യൺ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടൽ. മുതിർന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യൺ പൗണ്ട് ആണ് ലാഭിക്കാൻ ലക്ഷ്യമിടുന്നത്.
നികുതി വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗൺസിലുകളുടെ നടപടിയിൽ വൻ ജനരോക്ഷമാണ് ഉയർന്നു വന്നിരിക്കുന്നത്. ഭരണകർത്താക്കളുടെ പിടിപ്പുകേടിന് ജനങ്ങൾ ബലിയാടാകേണ്ടതായി വരുന്ന അവസ്ഥയെന്നാണ് ഒട്ടുമിക്ക മലയാളികളും കൗൺസിൽ ടാക്സ് വർദ്ധിപ്പിച്ചതിനോട് പ്രതികരിച്ചത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സെൻട്രൽ സ്ട്രീറ്റിലെ ഒരു വീട്ടിൽ നടന്ന സ്ഫോടനം കടുത്ത ആശങ്ക ഉയർത്തി. സമീപത്തുള്ള ഒരു പ്രൈമറി സ്കൂളുകളിൽ നിന്നും വീടുകളിൽ നിന്നും ആളുകളെ അടിയന്തിരമായി പോലീസ് ഒഴിപ്പിച്ചു. സ്ഫോടനത്തിന്റെ ഫലമായി പരിക്കേറ്റ 70 വയസ്സുകാരിയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌ഫോടനത്തെ തുടർന്ന് വസ്തുവകകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും സമീപത്തെ തെരുവുകളിൽ പുക നിറഞ്ഞതായും ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. 480 ലധികം കുട്ടികൾ പഠിക്കുന്ന സെൻ്റ് ലൂക്ക്സ് പ്രൈമറി സ്കൂളുകളിൽ നിന്ന് കുട്ടികളെ നേരത്തെ വീട്ടിലേക്ക് കൊണ്ടുപോകാനായി മാതാപിതാക്കളെ അടിയന്തിരമായി വിളിച്ചു വരുത്തിയതായാണ് റിപ്പോർട്ടുകൾ.

സ്ഫോടനത്തിന്റെ കാരണമെന്തെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു ബോംബ് സ്ഫോടനം പോലെ തോന്നിയെന്നും തൻറെ വീടിൻറെ മതിലുകൾ തകർന്നതായും സമീപത്ത് താമസിക്കുന്ന മുഷ്താബ് അൻവർ എന്ന വ്യക്തി പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിലെ നിലവിലുള്ള വേനൽ കാല അവധി ദിനങ്ങൾ കുറയ്ക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വേനൽ കാല അവധികൾ നാലാഴ്ചയായി കുറയ്ക്കാനുള്ള നിർദ്ദേശമാണ് ഉയർന്നു വന്നിരിക്കുന്നത്. നിലവിലെ സമ്പ്രദായം വിക്ടോറിയ കാലഘട്ടം മുതൽ നിലനിന്നിരുന്നതാണെന്നും പുതിയ കാലത്തിന് അനുസരിച്ച് വേനൽ അവധിയുടെ ഘടന മാറണമെന്ന നിർദ്ദേശമാണ് ഉയർന്ന് വന്നിരിക്കുന്നത്.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതിനായി ചെറിയ വേനൽ കാല അവധിയും ഇടവേളകളിലുള്ള ചെറിയ മറ്റ് അവധികളും നൽകുന്നത് ആണ് ഉചിതമെന്നാണ് നീഫീൽഡ് ഫൗണ്ടേഷന്റെ ധനസഹായത്തോട് പ്രസിദ്ധീകരിക്കുന്ന പഠന റിപ്പോർട്ടിലുള്ളത്. മഹാമാരിക്ക് ശേഷം ഉരിത്തിരിഞ്ഞു വന്നിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കൂടി വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മഹാമാരിയുടെ സമയത്ത് വൈറസ് ബാധയെ ചെറുക്കാൻ ലോക്ക് ഡൗൺ സമയത്ത് ഉരുത്തിരിഞ്ഞു വന്ന ആശയമായിരുന്നു ഓൺലൈൻ ക്ലാസുകൾ. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഫലപ്രദമായി ഓഫ് ലൈൻ ഓൺലൈൻ ക്ലാസുകളെ സംയോജിച്ചു കൊണ്ടുള്ള സാധ്യതയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
പഴയകാലം മുതൽ നിലനിന്നിരുന്ന സ്കൂൾ കലണ്ടറുകൾ പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. വേനൽ അവധികൾ ആറാഴ്ചകളിൽ നിന്ന് നാലാഴ്ചയായി കുറയ്ക്കുന്നത് അധ്യാപകർക്കും കുട്ടികൾക്കും വിശ്രമം ലഭിക്കുന്നത് മതിയായ സമയം നൽകുമെന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എക്സെറ്റര്‍ സർവകലാശാലയിലെ സോഷ്യൽ മൊബിലിറ്റി പ്രൊഫസർ ലി എലിയറ്റ് മേജർ പറഞ്ഞു . ചില വിദ്യാർത്ഥികൾ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ളവർ നീണ്ട വേനൽ അവധിക്ക് ശേഷം പഠനത്തിലേയ്ക്ക് മടങ്ങിവരാൻ കഠിനമായി ബുദ്ധിമുട്ടുന്നതായി അദ്ദേഹം ചൂണ്ടി കാണിച്ചു.

2025 – 26 -ൽ ആരംഭിക്കുന്ന അധ്യയന വർഷത്തിലേയ്ക്ക് നടപ്പിലാക്കാനായിട്ടാണ് മാറ്റങ്ങൾ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. സർക്കാരും അധ്യാപക യൂണിയനുകളും മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തതയാണ് നിലനിൽക്കുന്നത്. 2013 – ൽ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിൾ ഗോവ് മാറ്റങ്ങൾ കൊണ്ടുവരുവാൻ പരിശ്രമിച്ചിരുന്നു. വേനൽ അവധിയുടെ ദിനങ്ങൾ കുറയുന്നത് കുടുംബവുമൊത്ത് അവധിക്കാലത്ത് കേരളത്തിൽ വരുന്ന യുകെ മലയാളികളെ പ്രതിസന്ധിയിൽ ആക്കും എന്നാണ് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2006 നും 2023 നും ഇടയിൽ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വരുത്തിയ ചികിത്സാ പിഴവുകളുടെ പേരിൽ എൻഎച്ച്എസ് വൻ തുക പിഴയായി അടയ്ക്കേണ്ടതായി വന്നു. നൂറുകണക്കിന് ശിശു മരണങ്ങളുടെയും ചികിത്സാ പിഴവുകളുടെയും പേരിലാണ് 101 മില്യൺ പൗണ്ടോളം എൻഎച്ച്എസ് പിഴയായി നൽകേണ്ടതായി വന്നത്.

സീനിയർ മിഡ് വൈഫ് ഡോണ ഒക്കെൻസണിൻ്റെ നേതൃത്വത്തിൽ നടന്ന അവലോകനത്തിലാണ് കേസുകൾക്ക് തീർപ്പായത്. നൂറോളം കുടുംബങ്ങളുടെ കേസുകളാണ് ഇതിൽ പരിഗണിക്കപ്പെട്ടത്. ക്വീൻസ് മെഡിക്കൽ സെൻറർ , സിറ്റി ഹോസ്പിറ്റൽ എന്നിടങ്ങളിലെ 134 കേസുകളുമായി ബന്ധപ്പെട്ട് എൻഎച്ച്എസ് പണം നൽകേണ്ടതായി വന്നത്. ഭൂരിപക്ഷ കേസുകളും കുഞ്ഞുങ്ങളുടെ മരണമോ അതുമല്ലെങ്കിൽ ചികിത്സാ പിഴവുകൾ കാരണം കുഞ്ഞുങ്ങൾക്ക് പരിക്ക് പറ്റിയതിനോട് ബന്ധപ്പെട്ടുള്ളവയാണ്. വൈദ്യശാസ്ത്രപരമായ അശ്രദ്ധയുടെ ഫലമായാണ് മരണമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായി എന്ന് തെളിയിക്കുന്ന കുടുംബങ്ങൾക്ക് ഏകദേശം 85 മില്യൺ പൗണ്ടാണ് എൻഎച്ച്എസ് നൽകേണ്ടതായി വന്നത്.

ചികിത്സാ പിഴവുകൾ കാരണം ഒട്ടേറെ കുഞ്ഞുങ്ങൾക്ക് സെറിബ്രൽ പാൾസി പോലുള്ള രോഗങ്ങൾ ബാധിച്ചതായും കണ്ടെത്തിയിരുന്നു. നൽകിയ നഷ്ടപരിഹാരം പകുതിയിലേറെയും സെറിബ്രൽ പാൾസി ക്ലെയ്മുകൾക്കാണ് . പല മരണങ്ങളിലും എൻഎച്ച്എസ് നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാകാത്ത മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പിഴവുകൾ ഒന്നൊന്നായി കണ്ടെത്തിയത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൻ്റെ കണ്ടെത്തലുകൾ അംഗീകരിക്കാൻ വിസമ്മതിച്ച ഒരു അച്ഛനും അമ്മയും അവരുടെ സ്വന്തം അന്വേഷണത്തിലാണ് 13 ചികിത്സാ പിഴവുകൾ തിരിച്ചറിയുകയും അവരുടെ മകൻറെ മരണം തീർച്ചയായും തടയാൻ കഴിയുന്നതായിരുന്നു എന്ന വിധി സമ്പാദിക്കുകയും ചെയ്തത് .കുഞ്ഞിനെ നഷ്ടപ്പെട്ട് 5 വർഷത്തിനുശേഷം അവർക്ക് 2.8 മില്യൺ പൗണ്ട് ആണ് നഷ്ടപരിഹാരമായി ലഭിച്ചത്. ചരിത്രത്തിൽ തന്നെ ഇത്തരം കേസുകൾക്ക് നൽകുന്ന ഏറ്റവും വലിയ പിഴ തുകയായാണ് ഇത് കണക്കാക്കപ്പെടുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലേഡി ഗബ്രിയേല കിംഗ്സ്റ്റണിൻ്റെ ഭർത്താവും കെന്റിലെ മൈക്കിൾ രാജകുമാരന്റെ മരുമകനുമായ തോമസ് കിങ്സ്റ്റൺ നാൽപത്തിയഞ്ചാം വയസ്സിൽ മരണപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം ഗ്ലൗസെസ്റ്റർഷെയറിൽ വീട്ടിൽ അദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കുടുംബത്തോടുള്ള തങ്ങളുടെ ദുഃഖം ചാൾസ് രാജാവും കാമില രാജ്ഞിയും അറിയിച്ചു. കൂടെയുണ്ടായിരുന്നവരുടെ എല്ലാം ജീവിതത്തിൽ പ്രകാശം പരത്തിയ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസെന്ന് രാജകുടുംബം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അനുശോചിക്കുന്നുണ്ട്. കെന്റ് രാജകുമാരനായ മൈക്കിളിന്റെയും ഭാര്യയുടെയും മരുമകനായിരുന്നു തോമസ് കിങ്സ്റ്റൺ. മരണപ്പെട്ട എലിസബത്ത് രാജ്ഞിയുടെ കസിൻ സഹോദരന്മാരിൽ ഒരാളായിരുന്ന ജോർജ് അഞ്ചാമന്റെ പേരക്കുട്ടിയാണ് മൈക്കിൾ രാജകുമാരൻ.

ഡെവൺപോർട്ട് ക്യാപിറ്റൽ എന്ന പ്രൈവറ്റ് ഇക്യുറ്റി ഫേമിന്റെ ഡയറക്ടർ ആയിരുന്ന തോമസ് കിങ്സ്റ്റൺ 2019 ലാണ് മൈക്കിൾ രാജകുമാരന്റെ മകളായ ലേഡി ഗബ്രിയേലയെ വിവാഹം ചെയ്യുന്നത്. ഇറാഖിൻ്റെ തലസ്ഥാനമായ ബാഗ്ദാദിൽ വിദേശകാര്യ ഓഫീസിലെ ഡിപ്ലോമാറ്റിക് മിഷൻ യൂണിറ്റിനൊപ്പം ബന്ദികളെ മോചിപ്പിക്കുന്ന മിഷനിലും കിങ്സ്റ്റൺ പങ്കാളിയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ലേഡി ഗബ്രിയേല എഴുത്തുകാരിയും, എഡിറ്ററും ഗാനരചയിതാവുമാണ്. നിലവിൽ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഒന്നും തന്നെ ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുസ്ലിം മതപഠന കേന്ദ്രം ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഫെബ്രുവരി 20 -നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകര പ്രവർത്തനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബ്രോഗൻ സ്റ്റുവാർട്ട്(28 ), മാർക്കോ പിറ്റ്സെറ്റു (24), ക്രിസ്റ്റഫർ റിംഗ്‌റോസ് (33) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .

മാർച്ച് 15 -ാം തീയതി ഇവരുടെ വിചാരണ ഓൾഡ് ബെയിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . ലീഡ്സ്, ഡര്‍ബി, സ്റ്റാഫോർഡ് ഷെയർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. അത്യാധുനിക സാങ്കേതികവിദ്യയായ ത്രീഡി പ്രിൻറിംഗ് വഴി നിർമ്മിച്ച തോക്കുകൾ ആണ് പ്രതികൾ ആക്രമണത്തിന് വേണ്ടി കരുതിയിരുന്നതെന്നാണ് പോലീസ് അറിയിച്ചത്. ഡിജിറ്റൽ മോഡലുകളിൽ നിന്ന് വസ്തുക്കൾ നിർമ്മിച്ചെടുക്കാൻ ഉപകരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ത്രീഡി ഡിജിറ്റൽ പ്രിന്റിംഗ്.

ആയുധങ്ങൾ നിർമ്മിച്ചത് കൂടാതെ എന്തൊക്കെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തേണ്ടത് എന്നതിനെക്കുറിച്ചും പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു. ആദ്യം ലീഡ്സിലെ ഇസ്ലാമിക് എഡ്യൂക്കേഷൻ സെൻറർ ആക്രമിക്കാനാണ് അവർ പദ്ധതി തയ്യാറാക്കിയത്. ടെലിഗ്രാം ചാറ്റ് ആപ്ലിക്കേഷനിലൂടെയാണ് പ്രതികൾ തീവ്രവാദ പ്രവർത്തനത്തിനുള്ള നീക്കങ്ങൾ ഏകോപിച്ചിരുന്നത്. ത്രീഡി പ്രിന്റർ, വിവിധതരം തോക്കുകൾ എന്നിവ പ്രതികളുടെ വീടുകളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സമാന കുറ്റത്തിന് പോലീസ് കേസെടുത്ത 6 – മത്തെ വ്യക്തിയാണ് ഇത്. ബൾഗേറിയൻ പൗരനായ തിഹോമിർ ഇവാനോവ് ഇവാൻചേവ് ശത്രു രാജ്യത്തിന് വണ്ടി നേരിട്ടോ അല്ലാതെയോ വിവരങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തിയതായാണ് മെറ്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത് .

പടിഞ്ഞാറൻ ലണ്ടനിലെ ആക്‌ടണിൽ താമസിക്കുന്ന ഇവാൻചേവിനെയാണ് പോലീസ് റിമാൻഡ് ചെയ്തത്. ഇയാളെ ബുധനാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും . മെറ്റ്‌സ് കൗണ്ടർ ടെററിസം കമാൻഡിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി ഫെബ്രുവരി 7 നാണ് 37 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്.

ഈ കേസിൻ്റെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു . നേരത്തെ അറസ്റ്റിലായവരിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 6-ാം മത്തെ പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതെന്ന് കൗണ്ടർ ടെററിസം ടീമിനെ നയിക്കുന്ന കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു. 3 പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന 5 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2020 ഓഗസ്റ്റിനും 2023 ഫെബ്രുവരിയ്ക്കും ഇടയിൽ ശത്രു രാജ്യത്തിന് ഉപയോഗപ്രദമായ വിവരങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവരുടെ മേൽ ചുമത്തിരിക്കുന്ന കുറ്റം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ചു വർഷത്തിനിടെ 3 മില്യൺ പൗണ്ട് വരുന്ന അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് സൂപ്പർവൈസർ ഇന്ത്യയിൽ ഒളിവിൽ. ടെർമിനൽ 5 ൽ ജോലി ചെയ്തിരുന്ന 24 കാരനായ പ്രതി, ആവശ്യമായ വിസ രേഖകളില്ലാതെ ബിഎ നെറ്റ്‌വർക്കിൽ പറക്കുന്നവരിൽ നിന്ന് ഓരോ തവണയും 25,000 പൗണ്ട് വീതം വാങ്ങിച്ചതായി കണ്ടെത്തി. അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം ബിഎ ഗ്രൗണ്ട് സർവീസിൽ തന്നോടൊപ്പം കുറ്റകൃത്യം നടത്തിയ ജീവനക്കാരനുമായാണ് പ്രതി ഒളിവിൽ പോയിരിക്കുന്നത്.

ഒളിവിൽ പോയിരിക്കുന്ന പ്രതിയെ കണ്ടെത്താൻ ഇന്ത്യൻ പോലീസുമായി സഹകരിച്ച് വരുകയാണ് സേന ഇപ്പോൾ. ഇയാളുടെ മിക്ക ക്ലയൻ്റുകളും യുകെയിലേയ്ക്ക് താത്കാലിക സന്ദർശക വിസയിൽ വന്ന ഇന്ത്യക്കാരാണ്. ഇത്തരത്തിൽ യുകെയിലേക്ക് കടന്ന അഭയാർത്ഥികൾ തങ്ങളുടെ സ്വരാജ്യത്തേക്ക് തിരികെ പോകേണ്ടി വരുമോ എന്ന ഭയത്തിലാണ് ഇപ്പോൾ.

ഒരു യാത്രക്കാരന് അവരുടെ സ്വന്തം രാജ്യത്തിൽ നിന്ന് മാത്രമേ ഇറ്റിഎ (ഇലക്ട്രോണിക് യാത്രാ അംഗീകാരം) യ്ക്ക് അപേക്ഷിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ബ്രിട്ടീഷ് എയർവെയ്സ് ഓഫീസറിൻെറ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് രാജ്യത്ത് കടക്കാൻ സാധിക്കൂ. ജനുവരി 6 ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിനിറങ്ങിയതിന് പിന്നാലെ ഹീത്രൂവിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളി മരണങ്ങളിൽ പ്രധാന വില്ലനായി അവതരിക്കുന്നത് ക്യാൻസർ രോഗവും ഹൃദയസംബന്ധമായ അസുഖങ്ങളുമാണ്. ഇതിൽ ഒന്നാം സ്ഥാനത്ത് ക്യാൻസർ തന്നെയാണ് . വാറിംഗ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളിയുടെയും ലൈജുവിന്റെയും രണ്ടാമത്തെ മകളായ മെറീന ബാബു 20-ാം മത്തെ വയസ്സിലാണ് ബ്ലഡ് ക്യാൻസർ മൂലം ഫെബ്രുവരി 20-ാം തീയതി മരണമടഞ്ഞത്. ഒരു മാസം മുമ്പ് മാത്രം വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയ ഡേവിഡ് സൈമൺ (25) ഫെബ്രുവരി 25 -ാം തീയതി മരണമടഞ്ഞത് ക്യാൻസർ രോഗം മൂലമാണ്. അടുത്തിടെ നടന്ന രണ്ട് മരണങ്ങൾ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. യുകെ മലയാളികളിൽ ഉണ്ടായ മരണത്തിന്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഭൂരിപക്ഷ മരണങ്ങളുടെയും കാരണം ക്യാൻസർ രോഗമാണെന്ന് കണ്ടെത്താൻ സാധിക്കും.

ക്യാൻസർ രോഗം ബാധിച്ചാൽ അതിനെ നേരിടുന്നതിന് രോഗികൾക്ക് എല്ലാവിധ മാനസിക പിന്തുണയും നൽകുക എന്നതാണ് ചികിത്സയ്ക്കൊപ്പം ഏറ്റവും പ്രധാനം. ഇതിനോടൊപ്പം പ്രധാനമാണ് സുഗമമായ ചികിത്സയ്ക്കും മറ്റുമായുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നത്. രോഗാവസ്ഥയെ മറികടക്കുന്നത് വരെ ജോലികൾക്കും മറ്റും പോകാൻ സാധിക്കാത്തതുകൊണ്ട് സാമ്പത്തികമായ നിഷ്ക്രിയമായ അവസ്ഥയെ എങ്ങനെ മറികടക്കാം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
യുകെയിലെ മിക്ക ക്യാൻസർ ചാരിറ്റികൾക്കും സാമ്പത്തിക വിദഗ്ധർ ഉണ്ട് . ക്യാൻസർ രോഗം ബാധിച്ചാൽ ആനുകൂല്യങ്ങൾക്കായി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങളെ സഹായിക്കാൻ അവർക്കാകും. രോഗിയായിരിക്കുമ്പോൾ ജീവിത ചിലവ് നേരിടുന്നതിനു വേണ്ടി ലഭിക്കുന്ന ആനുകൂല്യങ്ങൾ കണ്ടെത്തുന്നതിനായി ക്യാൻസർ ചാരിറ്റിയിലെ സാമ്പത്തിക വിദഗ്ധർക്ക് രോഗിയെയും ബന്ധുക്കളെയും സഹായിക്കാനാവും. ആഴ്ചയിൽ എല്ലാ ദിവസവും മാക് മിലൻ ക്യാൻസർ സപ്പോർട്ടിൽനിന്ന് സേവനം നൽകുന്നുണ്ട്. 0808 8080000 എന്ന നമ്പറിലൊ ചാരിറ്റിയുടെ വെബ്‌സൈറ്റായ macmillan.org.uk യിൽ നിന്നോ കൂടുതൽ വിവരങ്ങളും ആവിശ്യമായ സഹായങ്ങളും ലഭിക്കും .

ക്യാൻസർ രോഗികളെ സഹായിക്കുന്നതിനുള്ള ചാരിറ്റിയായ മാഗിക്ക് യുകെയിൽ ഉടനീളം 24 കേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ കേന്ദ്രങ്ങളിലും രോഗികൾക്കും ബന്ധുക്കൾക്കും വിദഗ്ധ നിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധർ സഹായിക്കാനുണ്ടാകും. നേരിട്ടോ ഓൺലൈനായോ എല്ലാ പിന്തുണയും നൽകാൻ ഇവർ സന്നദ്ധരാണ്.
യുകെയിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ രോഗിക്ക് സിക്ക് പേയ്ക്ക് അർഹതയുണ്ട്. നിലവിൽ സിക്ക് പേ 109.40 പൗണ്ട് ആണ്. സാധാരണയായി ആഴ്ചയിൽ 123 പൗണ്ട് എങ്കിലും വരുമാനമുള്ള ജീവനക്കാർക്ക് ഇതിനായി അർഹത ഉണ്ട്. ജിപിയിൽനിന്നോ ആശുപത്രിയിൽ നിന്നോ ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സിക്ക് പേ ക്ലെയിം ചെയ്യാൻ സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തനിക്ക് ലഭിച്ച പദവി ദുരുപയോഗം ചെയ്ത് ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് 7000 പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നുകളും, ഫോണും സിറിഞ്ചുകളും മറ്റും എത്തിച്ചുകൊടുക്കാൻ ശ്രമിച്ച പ്രൊബേഷൻ ജീവനക്കാരിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. മൂന്നുവർഷം തടവാണ് 33 കാരിയായ ആലീസ് ഗ്രഹാമിന് കോടതി വിധിച്ചിരിക്കുന്നത്. ഇവർക്ക് 28 വയസ്സ് ഉണ്ടായിരുന്നപ്പോൾ, ജയിലിലെ ജോലിക്കിടെ കുറ്റവാളിയുമായി അടുപ്പത്തിലാവുകയും, തുടർന്ന് ലൂക്കോസാഡ് കുപ്പിയിൽ കെറ്റാമൈനും കൊക്കെയ്‌നും ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എച്ച്എംപി വെൽസ്റ്റണിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് ആലീസിനെതിരെയുള്ള കുറ്റം. 2021ൽ സി കാറ്റഗറിയിലുള്ള പുരുഷന്മാരുടെ ജയിലിലേക്ക് നിരോധിത വസ്തുക്കൾ കടത്തിയ കുറ്റത്തിന് ജയിൽ ജീവനക്കാർ ആലീസിനെ പിടിക്കുമ്പോൾ അവർക്ക് എട്ടു മാസത്തെ ജോലി അനുഭവം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

2020-ൽ പ്രൊബേഷൻ വർക്കർ റോളിലേക്ക് ഇവർ യോഗ്യത നേടിയപ്പോൾ, കൈകാര്യം ചെയ്യാനായി തടവുകാരുടെ ഒരു കേസ് ലോഡ് ഇവർക്ക് നൽകിയിരുന്നതായി പ്രോസിക്യൂട്ടർ ജോനാഥാൻ ഷാർപ്പ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സംഘടിത ക്രൈം സംഘത്തിലെ അംഗമായ ഒരു കുറ്റവാളിയുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടാവുകയും, പിന്നീട് ഈ കുറ്റകൃത്യത്തിലേക്ക് നയിക്കപ്പെടുകയും ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചതിനുശേഷം ഒരുമിച്ചു താമസിക്കുവാനായി ആലീസ് ലിങ്കൺഷെയറിൽ ഹോട്ടലുകൾ പോലും നോക്കിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2021 മെയ് 26 ന് ആലീസ് ക്ലാസ്-എ മയക്കുമരുന്നുകൾ, സിറിഞ്ചുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയെല്ലാമാണ് കുറ്റവാളിയിലേക്ക് എത്തിക്കുവാൻ ശ്രമിച്ചത്. എന്നാൽ ജയിലിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, സാധാരണയുള്ള പരിശോധനയിൽ തന്നെ ആലീസ് പരിഭ്രാന്തയാവുകയും, തന്റെ കോട്ടിനടിയിൽ ഒളിപ്പിച്ച സാധനങ്ങൾ ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തു. യാതൊരുവിധ തരത്തിലുമുള്ള സമ്മർദ്ദവും ആലീസിനു മേലെ ഉണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. തന്റെ പദവി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനമാണ് ആലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മൂന്നുവർഷത്തെ ശിക്ഷയ്ക്ക് കോടതി വിധിച്ചത്.