Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൻെറ ഭാഗമായതിൻെറ സന്തോഷത്തിലാണ് യുകെ മലയാളിയായ ഷാജി പി പൂഴിപ്പറമ്പിൽ . ഗെയിംസിലെ പ്രധാന ഇനമായ ബാസ്ക്കറ്റ്ബോൾ ഫീൽഡിലേയ്ക്ക് വോളന്റീയറായി തെരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യൻ വ്യക്തിയാണ് ഷാജി . കേരള സംസ്ഥാന ബാസ്ക്കറ്റ്ബോൾ ടീം അംഗവും പോലീസ് ബാസ്ക്കറ്റ്ബോൾ ടീം പ്ലെയറുമായിരുന്നു ഈ യുകെ മലയാളി

ഗെയിംസ് ട്രയൽസിൽ പ്രത്യേകം പങ്കെടുക്കുകയും ലൈവ് സ്ട്രീം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യയുടെ പരീക്ഷണഘട്ടത്തിൽ പങ്കെടുക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ഈ അവസരത്തിൽ തൻറെ കളി മികവും കായിക അഭ്യാസവും കൊണ്ട് സഹകളിക്കാരുടെയും കാണികളുടെയും പ്രത്യേകം അഭിനന്ദനം നേടിയെടുക്കാനും ഷാജിക്ക് സാധിച്ചു.

ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്തിലെ ഈ അപൂർവ്വമായ മലയാളി സാന്നിധ്യം യുകെ മലയാളികൾക്ക് പ്രത്യേക അഭിമാന നിമിഷമായി. കോമൺവെൽത്ത് ഗെയിംസിലെ വോളന്റിയറിന് അപേക്ഷിച്ചപ്പോൾ എവിടെയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാസ്ക്കറ്റ്ബോളിൽ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാജി മലയാളം യുകെയോട് പറഞ്ഞു. അതിലുപരി ബാസ്കറ്റ് ബോളിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിൽ തന്നെ അവസരം ലഭിച്ചത് സ്വപ്നതുല്യമായിരുന്നെന്ന് ഷാജി പറഞ്ഞു. മെയിൻ കോർട്ടിലെ റിഹേഴ്സൽ മത്സരങ്ങളിൽ കളിക്കാൻ പറ്റിയതിൻെറയും അവിടുത്തെ വോളണ്ടിയർ ടീമിലെ ഏക ഇന്ത്യക്കാരൻ ആയതിന്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് ബാസ്ക്കറ്റ് ബോൾ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ കളിക്കാരൻ . കൂടുതൽ മലയാളികൾ ഇങ്ങനെയുള്ള അവസരങ്ങളിൽ മുന്നോട്ടുവരണമെന്നാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം വെളിപ്പെടുത്തി.

കേരളത്തിൽ വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത് കബനി എന്ന സ്ഥലത്താണ് ഷാജിയുടെ സ്വദേശം . 1986 മുതൽ 89 വരെ തൃശൂർ കേരളവർമ്മ കോളേജ് വിദ്യാഭ്യാസ കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ തന്നെ യൂത്ത് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കേരളം വിജയിച്ചപ്പോൾ ഷാജി അതിന്റെ ഭാഗമായിരുന്നു. 1989 ജൂനിയർ നാഷണൽ മത്സരത്തിലും ഷാജി കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കളി മികവിന്റെ ഭാഗമായി ഷാജിക്ക് 1990 -ൽ തന്നെ കേരള പോലീസിൽ ജോലി ലഭിച്ചു .

2000 – വരെ പോലീസിൽ കളിച്ച ഷാജി ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. 2006 മുതൽ ഷാജി യുകെയിലാണ്. കോഴിക്കോട് കുറ്റിയാടി ചെമ്പനോട സ്വദേശിയായ ഭാര്യ ജെസ്സി ബർമിങ് ഹാം ചെസ്റ്റ് ക്ലിനിക്കിൽ നേഴ്സായി ജോലി ചെയ്യുന്നു. മക്കളായ എയ്ഞ്ജലീനും ലെസ് ലീനും നേഴ്സിംഗിന് പഠിക്കുകയാണ് . .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഋഷി സുനകും ലിസ് ട്രസും തമ്മിലുള്ള മത്സരം ശക്തമാകുകയാണ്. ഇരുവരും തങ്ങളുടെ നയങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. ആശുപത്രി അപ്പോയിന്റ്മെന്റ് ആവർത്തിച്ച് നഷ്‌ടപ്പെടുത്തുന്ന രോഗികളിൽ നിന്ന് £10 പിഴ ഈടാക്കുമെന്ന് സുനക് അറിയിച്ചു. അതേസമയം, മികച്ച ഗ്രേഡുകൾ നേടുന്ന വിദ്യാർത്ഥികളെ ഓക്സ്ഫോർഡിലേക്കോ കേംബ്രിഡ്ജിലേക്കോ അപേക്ഷിക്കാൻ ക്ഷണിക്കുന്ന പദ്ധതി കൊണ്ടുവരുമെന്ന് ലിസ് ട്രസ് പറഞ്ഞു. ഇത് എങ്ങനെ പ്രായോഗികമാക്കുമെന്ന് പറഞ്ഞില്ലെങ്കിലും പ്രധാനമന്ത്രിയായാൽ വിശദാംശങ്ങൾ അവലോകനം ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. വിദ്യാഭ്യാസത്തിനാവും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് അവർ വ്യക്തമാക്കി.

വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സുനക് പറഞ്ഞു. നമ്മുടെ ആരോഗ്യസംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ അപ്പോയിന്റ്മെന്റ് തുടർച്ചയായി നഷ്‌ടപ്പെടുത്തുന്നവർക്ക് പിഴ ഈടാക്കും. എന്നാൽ ഇത് തത്കാലികമായിരിക്കുമെന്നും സുനക് പറഞ്ഞു. കോവിഡ് ബാക്ക്‌ലോഗുകൾ കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇംഗ്ലണ്ടിലെ എൻ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റിൽ അറുപതു ലക്ഷം പേരാണ് ഉള്ളത്. ഹൈ സ്ട്രീറ്റുകളിലെ ഒഴിഞ്ഞ കടകളുടെ എണ്ണം കുറയ്ക്കാനും ചുവരെഴുത്തും മാലിന്യം വലിച്ചെറിയുന്നതും തടയാൻ താൻ ആഗ്രഹിക്കുന്നുവെന്നും സുനക് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വെംബ്ലിയിൽ ആരവങ്ങൾ ഉയരുകയാണ്. ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം. അത്യന്തം നാടകീയമായ യൂറോ 2022 ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി. 87,192 കാണികളെ സാക്ഷിയാക്കി ഇംഗ്ലീഷ് പെൺപുലികൾ നേടിയ വിജയം ഇനി ചരിത്രതാളുകളിൽ കുറിക്കപ്പെടും. ഫുൾ ടൈമിൽ 1-1 സമനിലയിൽ ആയിരുന്ന മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോഴായിരുന്നു ആ ഗോൾ.

110ആം മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ ക്ലോ കെല്ലിയുടെ ഗോളിലൂടെ ഇംഗ്ലണ്ട് വിജയത്തിലേക്ക്. 62ആം മിനിറ്റിൽ വാൽഷിന്റെ അസിസ്റ്റിലൂടെ ടൂൺ ഗോൾ നേടിയെങ്കിലും 79ആം മിനിറ്റിൽ ജർമനി തിരിച്ചടിച്ചു. യൂറോപ്യൻ വനിതാ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇതാദ്യമായാണ് ജർമനി തോൽവിയറിയുന്നത്. അതിനു കാരണക്കാർ ഇംഗ്ലണ്ടും.

2009 യൂറോ ഫൈനലിൽ ജർമ്മനിയോട് ഇംഗ്ലണ്ട് തോറ്റിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം. ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി ടൂർണമെന്റിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ട് നേടിയ ഇംഗ്ലണ്ട് ഫോർവേഡ് ബെത്ത് മീഡ് രാജ്യത്തിന്റെ അഭിമാനതാരമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്ന് വെയിൽസ് രാജകുമാരൻ ഒരു മില്യൻ പൗണ്ട് തുക സ്വീകരിച്ചെന്ന റിപ്പോർട്ട് പുറത്ത്. അൽ-ഖ്വയ് ദ നേതാവ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷം 2013-ലാണ് 2 അർദ്ധ സഹോദരന്മാരിൽ നിന്ന് ചാൾസ് രാജകുമാരൻ പണം സ്വീകരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ (പിഡബ്ല്യുസിഎഫ്) ആണ് സംഭാവന സ്വീകരിച്ചത്. അതേസമയം സൂക്ഷ്മമായ ജാഗ്രതകൾ സ്വീകരിച്ചിരുന്നെന്നും പണം സ്വീകരിക്കാനുള്ള തീരുമാനം ട്രസ്റ്റിമാരുടേതായിരുന്നെന്നും ക്ലാരൻസ് ഹൗസ് വ്യക്തമാക്കി. ഇതിനെ മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും കൂട്ടിച്ചേർത്തു. 1994 ഒസാമ ബിൻ ലാദനെ അദ്ദേഹത്തിൻറെ കുടുംബം പുറത്താക്കിയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുമായി അർദ്ധ സഹോദരങ്ങൾക്ക് ബന്ധമുണ്ടായിരിക്കുകയില്ല എന്നാണ് സൂചന.

സൗദിയിലെ സമ്പന്ന കുടുംബത്തിന്റെ തലവനായ ബക്കർ ബിൻ ലാദനുമായി ക്ലാരൻസ് ഹൗസിൽ കൂടിക്കാഴ്ച്ചനടത്തിയതിന് പിന്നാലെയാണ് ബക്കർ ബിൻ ലാദനിൽ നിന്നും ബക്കറിന്റെ സഹോദരൻ ഷഫീഖിൽ നിന്നും ചാൾസ് രാജകുമാരൻ പണം സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലാരൻസ് ഹൗസിന്റെയും പിഡബ്ല്യുസിഎഫിന്റെയും ഉപദേഷ്ടാക്കളുടെയും എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് ചാൾസ് രാജകുമാരൻ പണം കൈപ്പറ്റിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാലും 2013ലെ ഈ സംഭാവന അക്കാലത്തെ അഞ്ച് ട്രസ്റ്റുകൾ ശ്രദ്ധാപൂർവ്വം പരിഗണിച്ചതിനുശേഷമാണ് സ്വീകരിച്ചതെന്ന് പിഡബ്ല്യുസിഎഫ് ചെയർമാൻ സർ ഇയാൻ ചെഷയർ പറഞ്ഞു.

യുഎസിൻറെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഒന്നാമനായിരുന്ന ഒസാമ ബിൻ ലാദൻ, 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലും വാഷിംഗ്ടണിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഭീകരാക്രമണത്തിൽ 67 ബ്രിട്ടീഷുകാർ ഉൾപ്പെടെ 3000 പേരാണ് കൊല്ലപ്പെട്ടത്. 2011 -ൽ അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചു. ചാൾസ് രാജകുമാരനും അദ്ദേഹത്തിൻറെ ജീവകാരുണ്യ സംഘടനയും ഇതാദ്യമായല്ല തങ്ങൾ സ്വീകരിച്ച സംഭാവനയെ തുടർന്ന് ആരോപണങ്ങൾ നേരിടുന്നത്. ഒരു മുൻ ഖത്തർ പ്രധാനമന്ത്രിയിൽ നിന്ന് ഒരു മില്യൺ യൂറോ പണമുള്ള സ്യൂട്ട്കേസ് ചാൾസ് രാജകുമാരൻ സ്വീകരിച്ചതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഷെയ്ഖിൽ നിന്നുള്ള സംഭാവനകൾ രാജകുമാരന്റെ ചാരിറ്റികളിലൊന്നിലേക്ക് ഉടൻ കൈമാറിയെന്നും ശരിയായ നടപടിക്രമങ്ങൾ പാലിച്ചതായും ക്ലാരൻസ് ഹൗസ് അക്കാലത്ത് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ ഒരു സൗദി പൗരന് ചാരിറ്റി ബഹുമതികൾ വാഗ്ദാനം ചെയ്തെന്ന അവകാശവാദത്തെ തുടർന്ന് മെട്രോപൊളിറ്റൻ പോലീസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം തൻെറ ചാരിറ്റികൾക്കുള്ള സംഭാവനയുടെ അടിസ്ഥാനത്തിൽ ബഹുമതികളോ ബ്രിട്ടീഷ് പൗരത്വമോ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് രാജകുമാരന് യാതൊരുവിധ അറിവും ഇല്ലായിരുന്നുവെന്ന് ക്ലാരൻസ് ഹൗസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുകെയിൽ ഉടനീളമുള്ള പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധന വില കുറയ്ക്കുവാൻ പ്രമുഖ കമ്പനിയായ അസ് ഡാ തീരുമാനിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 5 പെൻസും, ഡീസലിന് 3 പെൻസുമാണ് കുറയ്ക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ഒരു ലിറ്റർ അൺലെഡഡ് പെട്രോളിന് 1.74 പൗണ്ടും, ഡീസലിന് 1.85 പൗണ്ടും വീതമാകും ജനങ്ങൾ നൽകേണ്ടി വരിക. അസ് ഡയുടെ 323 ഓളം വരുന്ന പെട്രോൾ സ്റ്റേഷനുകളിൽ ആകും ഈ കുറവ് നിലവിൽ വരിക. ബ്രിട്ടനിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.


ക്രമാതീതമായി ഉയരുന്ന വിലകൾ കുറയ്ക്കാത്തതിൽ പ്രമുഖ നാല് കമ്പനികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്നിരുന്നു. അസ് ഡയുടെ പ്രസ്താവന വന്നതിന് പിന്നാലെ, സെയിൻസ്ബറിയും ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അസ് ഡായുടെ നീക്കത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. അസ് ഡായുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന നീക്കം മറ്റു കമ്പനികൾക്കും മാതൃകയാണെന്ന അഭിപ്രായങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോസ്റ്റൺ : ലിലിയ വാല്യൂട്ടൈറ്റ് കൊലപാതക കേസിൽ ഒരാൾ അറസ്റ്റിൽ. മുമ്പ് അറസ്റ്റിലായ രണ്ട് പേരെ കുറ്റം ചുമത്താതെ വിട്ടയച്ചതിന് ശേഷം 22 കാരനെ ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തതായി ലിങ്കൺഷയർ പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. ബോസ്റ്റൺ സെൻട്രൽ പാർക്ക് ഏരിയയിൽ വെച്ച് ഇന്നലെ ഉച്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെയും രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് വിശദമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും അവർ പറഞ്ഞു. നഗരത്തിൽ ഇപ്പോഴും പോലീസ് സാന്നിധ്യം ഉണ്ട്. ലിലിയയുടെ സ്മരണയ്ക്കായി ഫൗണ്ടൻ ലെയ്‌ന്റെയും ഫൗണ്ടൻ പ്ലേസിന്റെയും അടുത്ത് നിരവധി പേർ പൂക്കൾ അർപ്പിച്ച് ആദരാഞ്ജലികൾ നേർന്നു.

അഞ്ചുവയസ്സുള്ള അനുജത്തിയുമായി വീടിനു മുന്‍പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് കത്തിയാക്രമണത്തിന് ഇരയായത്. തൊട്ടടുത്തുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന അമ്മ ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. ലിലിയയുടെ വേർപാട് കുടുംബത്തിനും നാടിനും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഒപ്പം തീരാവേദനയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ സമരപരമ്പരകൾ പൊതുജനങ്ങൾക്ക് കനത്ത പ്രഹരമാകുന്നു. ശമ്പളത്തിന്റെ പേരിൽ ഏഴ് ട്രെയിൻ ഓപ്പറേറ്റർമാർ സമരത്തിലേക്ക് കടന്നത് യാത്രാ തടസ്സത്തിന് കാരണമായി. അസ്ലെഫ് യൂണിയൻ അംഗങ്ങളുടെ 24 മണിക്കൂർ പണിമുടക്ക് സൗത്ത് ഈസ്റ്റേൺ, വെസ്റ്റ് മിഡ്‌ലാൻഡ് ട്രെയിനുകളെ ബാധിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സീസണിലെ ആദ്യ മത്സരങ്ങൾക്കും ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനും യാത്ര ചെയ്യുന്നവരാണ് കടുത്ത പ്രതിസന്ധിയിലായത്.

 

ഏകദേശം 5,000 അസ്ലെഫ് അംഗങ്ങൾ ഉൾപ്പെടുന്ന സമരം അറൈവ റെയിൽ ലണ്ടനെയും ബാധിക്കുന്നു. തെക്ക് കിഴക്കൻ ഭാഗത്തു നിന്ന് ട്രെയിനുകൾ ഒന്നും ഓടുന്നില്ല. ജീവിതച്ചെലവിലെ വർധനയ്ക്ക് അനുസൃതമായ ശമ്പള വർധന മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അസ്‌ലെഫിന്റെ ജനറൽ സെക്രട്ടറി മിക്ക് വീലൻ പറഞ്ഞു. “കുതിച്ചുയരുന്ന പണപ്പെരുപ്പം ഈ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെ കുറ്റമല്ല. സർക്കാരിന്റെ കുറ്റമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് വർഷമായി തങ്ങളുടെ അംഗങ്ങൾക്ക് ശമ്പള വർധന ഇല്ലെന്ന് യൂണിയൻ പറയുന്നു. ശമ്പളം, ജോലി വ്യവസ്ഥകൾ എന്നീ വിഷയങ്ങൾ ഉയർത്തി അസ്ലെഫും ആർഎംടി യൂണിയനും ഓഗസ്റ്റിൽ കൂടുതൽ പണിമുടക്കുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, നഗരത്തിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ആയിരങ്ങൾ പങ്കെടുക്കുന്നതിനാൽ ബർമിംഗ്ഹാം ന്യൂ സ്ട്രീറ്റിനും ബർമിംഗ്ഹാം ഇന്റർനാഷണലിനും ഇടയിൽ ‘സ്പെഷ്യൽ ഷട്ടിൽ’ ഉണ്ടാകുമെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ട്രെയിൻസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ റോഡ് നിയമങ്ങൾ അറിഞ്ഞാൽ രണ്ടുണ്ട് ഗുണം. ഒന്ന്, സുരക്ഷിതമായി വാഹനമോടിക്കാം. രണ്ട്, പിഴയിൽ നിന്നും രക്ഷപ്പെടാം. റോഡിലെ മഞ്ഞ വരകൾ സാധാരണയായി കാണാറുണ്ടെങ്കിലും ചുവപ്പ് വരയും ഇരട്ട ചുവപ്പ് വരയും എന്താണ് അർത്ഥമാക്കുന്നതെന്ന് പലർക്കും അറിയില്ല. വളരെ തിരക്കുള്ള റോഡുകളിലും ബസ് ലെയ്നുകളിലും ആണ് ഇത് കൂടുതലായി കാണുക. യാതൊരു കാരണവശാലും ഇവിടെ വാഹനം നിർത്തരുതെന്നാണ് ഇതുകൊണ് അർത്ഥമാക്കുന്നത്.

ചിലപ്പോൾ മഞ്ഞ വരയ്ക്ക് പകരം ചുവപ്പ് വരകൾ കാണാം. ലണ്ടനിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചുവപ്പ് വരകളുള്ള റോഡുകൾ റെഡ് ലെയ്നുകൾ എന്നറിയപ്പെടുന്നു. ഒറ്റ ചുവപ്പ് വരയിൽ നിശ്ചിത സമയങ്ങളിലും ദിവസങ്ങളിലും മാത്രം വാഹനം നിർത്താൻ കഴിയും. എന്നാൽ ഇരട്ട വരകളിൽ ടാക്‌സികളും ബ്ലൂബാഡ്ജ് ഉള്ളവരുടെ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങൾക്ക് ഒന്നും തന്നെ നിർത്താൻ അനുവാദമില്ല.

ഇവിടെ നോ സ്റ്റോപ്പിംഗ് നിയമം വര്‍ഷം മുഴുവനും 24 മണിക്കൂറും ബാധകമാണ്. ഇരട്ട ചുവപ്പു വരകളില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ ഇറക്കുന്നതിനും നിരോധനം ഉണ്ട്. ചുവപ്പ് വരയില്‍ വാഹനം നിര്‍ത്തുന്നത് ലണ്ടനു പുറത്ത് 70 പൗണ്ട് വരെയും ലണ്ടനില്‍ 130 പൗണ്ട് വരെയും പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മഴയിൽ ഉണ്ടായിരിക്കുന്ന കുറവും താപനിലയിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർദ്ധനയും മൂലം വെള്ളത്തിന് ഉണ്ടായിരിക്കുന്ന ക്ഷാമം തടയുവാനായി ബ്രിട്ടനിലെ ചിലയിടങ്ങളിൽ ഹോസ് പൈപ്പിലൂടെ വെള്ളം ഒഴിക്കുന്നത് നിയന്ത്രിക്കുവാൻ തീരുമാനമായിരിക്കുകയാണ്. ഹാംഷെയറിലും ഐൽ ഓഫ് വൈറ്റിലും ഹൗസ് പൈപ്പിലൂടെ വെള്ളം ഒഴിക്കുന്നവർക്ക് ആയിരം പൗണ്ട് വരെ ഫൈൻ ഈടാക്കുവാൻ സതേൺ വാട്ടേഴ്സ് കമ്പനി തീരുമാനിച്ചിരിക്കുകയാണ്. പൂന്തോട്ടം നനയ്ക്കുന്നതിനും, കാറുകൾ കഴുകുന്നതിനും, കുളങ്ങളിൽ വെള്ളം നിറയ്ക്കുന്നതിനും മറ്റും ഇനിമുതൽ ഹോസ് പൈപ്പുകൾ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ് പുതിയ നിയമം. മറ്റു കമ്പനികളുടെ ഇത്തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് ആവശ്യമാണെന്ന് ഗവൺമെന്റ് വക്താവ് പ്രതികരിച്ചു. 1911 നു ശേഷം ഏറ്റവും കൂടുതൽ ചൂട് ഉണ്ടായ മാസമാണ് ജൂലൈയെന്ന് കാലാവസ്ഥ ഓഫീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വെറും മാസങ്ങളിലും ചൂട് കൂടാൻ സാധ്യതയുണ്ട് എന്ന നിഗമനത്തിലാണ് ഓഫീസ് എത്തിച്ചേർന്നിരിക്കുന്നത്. അതിനാൽ തന്നെ ഇത്തരം നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

അടുത്ത സമയത്ത് ഒന്നും തന്നെ യുകെയുടെ തെക്കൻ പ്രദേശങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയില്ലെന്ന് യുകെ സെന്റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജി വിഭാഗത്തിലെ പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീവ് ടർണർ വ്യക്തമാക്കി. അതിനാൽ തന്നെ നദികളിലെ ജലനിരപ്പും, ഭൂഗർഭ ജലനിരപ്പും കുറയാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. 2012 നു ശേഷം ഹോസ് പൈപ്പ് ഉപയോഗിക്കുന്നതിന് വരുന്ന ആദ്യത്തെ നിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ സഹകരിക്കണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോസ്റ്റൺ : സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ലിത്വാനിയൻ പെൺകുട്ടി കുത്തേറ്റു മരിച്ചു. വിദ്യാർത്ഥിനിയായ ലിലിയ വാല്യൂട്ടൈറ്റ് (9) ആണ് കത്തിയാക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച വൈകുന്നേരം 6.20 ന് ബോസ്റ്റണിലായിരുന്നു സംഭവം. ആക്രമണസമയത്ത് ലിലി അഞ്ചുവയസുകാരിയായ സഹോദരിക്കൊപ്പം കളിക്കുകയായിരുന്നു. അമ്മ ലിന സാവിക്കെ വീട്ടിനുള്ളിൽ ജോലിയിലും. കൊലപാതകിയെ പിടികൂടാനായി എംപി മാറ്റ് വാര്‍മാന്‍ ദേശീയ സഹായത്തിനായി അഭ്യർത്ഥിച്ചു.

“അവൾ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു, ഒമ്പത് വയസ്സുകാരിയോട് ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ കഴിയുമോ?” പ്രദേശവാസിയുടെ പ്രതികരണം ഇങ്ങനെ. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് രാവിലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇതൊരു ഒറ്റപെട്ട സംഭവമാണെന്ന് പോലീസ് പറഞ്ഞു. ഫൊറെന്‍സിക് വിദഗ്ദ്ധര്‍ സംഭവ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

ദുര്‍ന്ത വാര്‍ത്തയറിഞ്ഞ പ്രദേശവാസികള്‍ ഇപ്പോഴും ഞെട്ടലിലാണ്. 2015 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച്, കൊലപാതകമോ സമാനമായ കുറ്റകൃത്യങ്ങളോ 1 ലക്ഷം പേരില്‍ 15 എന്ന നിരക്കിലാണ് ബോസ്റ്റണിൽ നടക്കുന്നത്. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കത്തിയാക്രമണം പത്തു ശതമാനം ഉയർന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved