ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികൾ പലപ്പോഴും നാട്ടിൽ പോകാനും അവധി ആഘോഷിക്കാനുമായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പതിവാണ് പിന്തുടരുന്നത് . ലഭ്യതയും നിരക്ക് കുറയുന്നത് അനുസരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കുട്ടികളുടെ ക്ലാസുകൾ മുടങ്ങുന്നത് പതിവാണ്. കുട്ടികളുടെ ക്ലാസുകൾ മുടങ്ങിയാൽ വൻ പിഴയായി എട്ടിൻറെ പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ സ്കൂളിൽനിന്ന് ക്ലാസ് ദിവസങ്ങളിൽ അവധി ആഘോഷിക്കുവാൻ പോയ മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് 720 പൗണ്ട് പിഴയാണ് ലഭിച്ചത്.
സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ഗാവിൻ സാറ ദമ്പതികളുടെ മൂന്നു കുട്ടികളാണ് ഹാർട്ട് ഷിൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നത്. ഒക്ടോബറിലെ ഹാഫ് ടേമിൽ ഇവരുടെ മക്കളായ മില്ലി , ലെക്സി, ഓസ്കർ എന്നിവർക്ക് 7 അധ്യയന ദിവസങ്ങളാണ് നഷ്ടമായത്. ഗാവിനോടും സാറയോടും പിഴയായി 720 പൗണ്ട് അടയ്ക്കാനാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് . എന്നാൽ ഇവർ പിഴ ഒടുക്കാൻ വിസമ്മതിക്കുകയായിരുന്നു. സ്കൂൾ കലണ്ടർ വരുന്നതിനുമുമ്പ് തന്നെ അവധിക്കാലം പ്ലാൻ ചെയ്തതായി ഗാവിനും സാറയും ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ അവരുടെ വാദമുഖങ്ങളെ തള്ളി 720 പൗണ്ട് പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ കോടതി നടപടികളെ അഭിമുഖീരിക്കണമെന്നും കാണിച്ചുള്ള സമൻസ് അയച്ചിരിക്കുകയാണ് സ്റ്റാഫോർഡ് ഷെയർ ജസ്റ്റിസ് സെൻറർ കോടതി ഇപ്പോൾ .

സ്കൂൾ അധികൃതരുടെ നടപടി കോടതി ശരിവച്ചത് യുകെ മലയാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് . പ്രത്യേകിച്ച് ഈസ്റ്റർ കാല അവധികളോട് അനുബന്ധിച്ച് അവധിക്കാല യാത്രകൾക്ക് പദ്ധതിയിട്ടിരിക്കുന്ന യു കെ മലയാളികളിൽ കുട്ടികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അവധിക്കാലം പ്ലാൻ ചെയ്യുമ്പോൾ സ്കൂൾ കലണ്ടർ പരിഗണിച്ചില്ലെങ്കിൽ വൻ തുക പിഴയായി കൊടുക്കേണ്ടി വരും. അടുത്ത സെപ്റ്റംബർ മാസം മുതൽ നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി പിഴ ഉയർത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർ നിലകൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് . കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടിരുന്നു . പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ നേരെത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സോഷ്യൽ മീഡിയകളിൽ തങ്ങളുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് ഉണ്ടായിരിക്കുന്ന അഭ്യൂഹങ്ങൾ വില്യം -കെയ്റ്റ് ദമ്പതികളെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും, അടുത്ത മാസമുള്ള പൊതുപരിപാടികൾ കെയ്റ്റിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിടുമെന്നുമാണ് ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി 16 -ന് നടന്ന ഓപ്പറേഷനു ശേഷം പൊതുപരിപാടികളിൽ ഒന്നും തന്നെ കെയ്റ്റ് പങ്കെടുക്കാതിരുന്നത് അവരുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച നിരവധി വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. അതോടൊപ്പം തന്നെ മാതൃദിനത്തിൽ കെയ്റ്റ് പങ്കുവെച്ച കുടുംബ ഫോട്ടോ കൃത്രിമം ആണെന്നുള്ള വാർത്തകൾ പുറത്തുവന്നതും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കി. എന്നാൽ എഡിറ്റിംഗ് പരിശീലിക്കുന്ന താനാണ് അത് ചെയ്തതെന്നുള്ള ഉത്തരവാദിത്വം കെയ്റ്റ് ഏറ്റെടുത്തിരുന്നു. ആ ചിത്രത്തിൽ കെയ്റ്റ് വിവാഹമോതിരം അണിഞ്ഞിരുന്നില്ലെന്ന കണ്ടെത്തലും ഇരുവരുടെയും വിവാഹ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടെന്ന സോഷ്യൽ മീഡിയ പ്രചരണത്തിലേക്ക് നയിച്ചു.

എന്നാൽ ഏപ്രിൽ 23ന് ആഘോഷിക്കുന്ന തങ്ങളുടെ ഇളയ മകൻ ലൂയിസിന്റെ പിറന്നാളിൽ പരമ്പരാഗതമായി രാജകുടുംബം ചെയ്യുന്നതുപോലെ, വില്യമും കെയ്റ്റും തങ്ങളുടെ കുടുംബ ചിത്രം പങ്കുവയ്ക്കുമെന്ന വാർത്തയാണ് അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്നത്. അതോടൊപ്പം തന്നെ നിലവിൽ ഉണ്ടായിരിക്കുന്ന വിവാദങ്ങൾക്ക് എല്ലാം തന്നെ ദമ്പതികൾ ഈ അവസരത്തിൽ മറുപടി പറയുമെന്നുമാണ് പുറത്തു വന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

വില്യമും കെയ്റ്റും രഹസ്യങ്ങൾ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ലെന്നും, ഉടൻ തന്നെ ഇരുവരും മാധ്യമങ്ങൾക്ക് മുൻപിൽ എത്തുമെന്നുമാണ് അടുത്ത വൃത്തങ്ങൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്. അവരുടെ കുട്ടികളോടുള്ള പൊതുജനങ്ങളുടെ താത്പര്യത്തെയും സ്നേഹത്തെയും ബഹുമാനിക്കുന്നുണ്ടെന്നും, ജന്മദിനത്തിൽ കുട്ടികളെ കാണാനുള്ള പൊതുജനങ്ങളുടെ താല്പര്യം മാനിച്ച് അവർ മാധ്യമങ്ങൾക്ക് മുൻപിൽ എത്തുകയും ചെയ്യുമെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹാംഷെയറിലെ ഒരു കടയ്ക്ക് മുൻപിൽ ചത്ത മൃഗങ്ങളുടെ ശവം ചിതറി കിടക്കുന്നത് ബ്രിട്ടനിലെ മാധ്യമങ്ങൾ വാർത്താ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ബ്രൂട്ടർ കമ്മ്യൂണിറ്റി ഷോപ്പ് തുറക്കാൻ പോയ ജീവനക്കാരാണ് 50 ഓളം ചത്ത മുയലുകളുടെയും മറ്റ് ജീവികളുടെയും മൃതദേഹങ്ങൾ കണ്ടത്.

കിരാതമായ സംഭവം ഒരു നാട്ടിലെ ജനങ്ങളെ ആകെ ഞെട്ടിക്കുക മാത്രമല്ല കടുത്ത ദുരൂഹത ഉണർത്തുകയും ചെയ്തു. ഇത് ഈ നാട്ടിൽ നടക്കുന്ന ആദ്യത്തെ സംഭവമല്ല. ഫെബ്രുവരിയിൽ ആവ് ബ്രിഡ്ജ് പ്രൈമറി സ്കൂളിന് സമീപവും ഇത്രയും അല്ലെങ്കിൽ ഇതിന് സമാനമായ സംഭവം അരങ്ങേറിയിരുന്നു. ക്രിമിനൽ സംഘങ്ങളാണ് ഇത്തരം പ്രവർത്തികളുടെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് വന്യജീവി സംരക്ഷണ വാർഡനായിരുന്ന ടോണി ലോറി അഭിപ്രായപ്പെട്ടത്.

വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വാത് വയ്പ്പിന്റെ ഭാഗമായി ആണ് ഇത്തരം ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നതെന്നാണ് മറ്റൊരു നിഗമനം. വേട്ടയാടലാണെങ്കിലും മോഷണമാണെങ്കിലും ഇപ്രകാരമുള്ള സമൂഹ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് വൻ ഭീക്ഷണിയായി തീരുമെന്നാണ് പൊതുവെ ഉയർന്നു വന്നിരിക്കുന്ന വികാരം. ബ്രൂട്ടറിൽ നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് മുൻപ് ഇവിടെ കൂടി കടന്നുപോയ ഏതാനും വാഹനങ്ങളെ കേന്ദ്രീകരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വെയിൽസിലെ ഫസ്റ്റ് മിനിസ്റ്ററായി വോൺ ഗെതിങ് അടുത്തയാഴ്ച അധികാരമേൽക്കും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഷ് ലേബർ പാർട്ടി നേതൃ സ്ഥാനത്തേയ്ക്ക് വോൺ ഗെതിങ് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇത്തരത്തിൽ ഒരു സാധ്യത ഗെതിങിനു മുന്നിൽ തുറന്നിരിക്കുന്നത്. അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ, ഗെതിങ് തന്നെ വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്ററായി അധികാരമേൽക്കും. വെയിൽസിന്റെ ചരിത്രത്തിലെ മാത്രമല്ല, യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ നേതാവായി ഗെതിങ് മാറും. ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ എതിരാളിയായി മത്സരിച്ച ജെറെമി മൈൽസിനെ തോൽപ്പിച്ചാണ് ഗെതിങ് ഉയർന്നുവന്നിരിക്കുന്നത്. യുകെ ലേബർ പാർട്ടി നേതാവ് സ്റ്റാർമർ, പ്രധാനമന്ത്രി റിഷി സുനക് എന്നിവരെല്ലാം തന്നെ ഗെതിങിനെ അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളിലെ പ്രധാനമന്ത്രിയുടെ പദത്തിന് തുല്യമാണ് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ പദവി. നിലവിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് അടുത്തയാഴ്ച സ്ഥാനമൊഴിയും

നിലവിൽ ധനമന്ത്രി ആയിരിക്കുന്ന ഗെതിങ് 2011 ലാണ് ആദ്യമായി സെയിൽസ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് വെൽഷും അമ്മ സാംബിയൻ വംശജയുമാണ്. വിജയം അറിഞ്ഞശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം, തന്റെ മുൻഗാമിയായ ഡ്രേക്ക്ഫോർഡിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. പാൻഡെമിക്ക് സമയത്ത് ശരിയായ നേതാവായിരുന്നു അദ്ദേഹമെന്ന് ഗെതിങ് പറഞ്ഞു. വിജയിയായിരുന്നെങ്കിൽ വെയിൽസിൻ്റെ ആദ്യ സ്വവർഗ്ഗാനുരാഗി നേതാവാകുമായിരുന്ന തൻ്റെ എതിരാളിയായ മൈൽസിനെയും ഗെതിങ് പ്രശംസിച്ചു. എന്നാൽ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് രണ്ടുതവണ ശിക്ഷിക്കപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള ഡൗസൺ എൻവയോൺമെൻ്റൽ ഗ്രൂപ്പ് എന്ന കമ്പനിയിൽ നിന്ന് ഗെതിങ് തൻ്റെ പ്രചാരണത്തിനായി 200,000 പൗണ്ട് സ്വീകരിച്ചതിനെ സംബന്ധിച്ച വിവാദവും ഇതിനിടയിൽ നിലനിൽക്കുന്നുണ്ട്. നിയമങ്ങളെല്ലാം പാലിച്ചു തന്നെയാണ് താൻ സംഭാവനകൾ സ്വീകരിച്ചതെന്ന് ഗെതിങ് വ്യക്തമാക്കി.
പുതിയ വിസ നിയന്ത്രണങ്ങൾ യുകെയിലേയ്ക്ക് വരാൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികളെയാണ് നിരാശരാക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിലെത്തുന്ന മലയാളികളുടെ കുത്തൊഴുക്കായിരുന്നു. യുകെയിലേയ്ക്ക് വിസ സംഘടിപ്പിച്ചു കൊടുക്കാൻ മാത്രമായി കേരളത്തിന്റെ മുക്കിലും മൂലയിലും ഒട്ടേറെ ഏജൻസികളാണ് മുളച്ചു പൊങ്ങിയത്. വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാമെന്നതായിരുന്നു പലരെയും യുകെയിൽ എത്താൻ പ്രേരിപ്പിച്ചിരുന്നത്.
കുത്തഴിഞ്ഞ കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാൻ യുകെ സർക്കാർ തീരുമാനിച്ചത് പെട്ടെന്നാണ്. ഇതിന്റെ വെളിച്ചത്തിൽ മാർച്ച് 11 മുതൽ കെയർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല . സമാനമായ നിയമം വിദ്യാർത്ഥി വിസയിലും നടപ്പിലാക്കി കഴിഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഈ നിയമങ്ങളെല്ലാം ഏറ്റവും തിരിച്ചടിയായത് മലയാളികൾക്കാണ്. കാരണം വിദ്യാർത്ഥി കെയർ വിസകളിൽ യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ ആയിരുന്നു . ആശ്രിത വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരുധി യുകെ സർക്കാർ ഉയർത്തിയതും കുടിയേറ്റം കുറയ്ക്കും എന്ന ലക്ഷ്യം വെച്ച് തന്നെയാണ്.
എന്നാൽ പുതിയ വിസ നയം നേഴ്സുമാരുടെ യുകെയിലേയ്ക്കുള്ള കുടിയേറ്റത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോലിയിലുള്ള അർപ്പണ മനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള മലയാളി നേഴ്സുമാർക്ക് എൻഎച്ച്എസിൽ ഏറ്റവും കൂടിയ പരിഗണനയാണ് ലഭിക്കുന്നത് . ആശ്രിത വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ കുറഞ്ഞ ശമ്പള പരിധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയത് ഏറ്റവും കൂടുതൽ നേട്ടമാകുന്നത് മലയാളികൾക്ക് തന്നെയാണ്. തുടർന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഭർത്താവിനെയോ കുട്ടികളെയോ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ല. യുകെയിലേയ്ക്കുള്ള മലയാളി കുടിയേറ്റത്തിൻ്റെ ഗതി 2000- ത്തിന്റെ ആരംഭത്തിലേയ്ക്ക് തിരിച്ചു പോയതായാണ് പലരും അഭിപ്രായപ്പെടുന്നത്. അതായത് എൻഎച്ച്എസ്സിലേയ്ക്കുള്ള യുകെ മലയാളി നേഴ്സുമാരുടെ ഒഴുക്ക് തുടരുക തന്നെ ചെയ്യും.
യുകെയും ഇന്ത്യയും തമ്മിൽ നടത്തിവന്നിരുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ എങ്ങുമെത്തിയില്ല. ഈ വിഷയത്തിൽ ഇതുവരെ 14 റൗണ്ട് ചർച്ചകളാണ് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയത് . ഇന്ത്യൻ ഉദ്യോഗസ്ഥരുമായി രണ്ടാഴ്ചയായി നടത്തി വന്നിരുന്ന ചർച്ചകൾ എങ്ങുമെത്താതെ ഇന്നലെയാണ് ഏറ്റവും പുതിയ ചർച്ചകൾ അവസാനിച്ചത്. ഇന്ത്യയും യുകെയും അടുത്ത പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഇന്ന് ഇന്ത്യയിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകാനാണ് മാരത്തോൺ ചർച്ചകൾക്കായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിച്ചത്.
ഇന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ നിർത്തിവയ്ക്കേണ്ടതായി വരും. ഈ വിഷയത്തിലുള്ള പുതിയ ചർച്ചകൾ ഇനി വരുന്ന സർക്കാരുമായി മാത്രമേ സാധിക്കുകയുള്ളൂ. ഈ വിഷയത്തിൽ പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പലവട്ടം ഫോണിലൂടെ ബദ്ധപ്പെട്ടതായാണ് അറിയാൻ സാധിക്കുന്നത്. ഇരുപക്ഷവും കരാർ യാഥാർത്ഥ്യമാക്കുന്നതിന് തൊട്ടരികിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
യുകെ സമ്പദ് വ്യവസ്ഥയുടെ 80 ശതമാനം വരുന്ന സേവനമേഖലയ്ക്ക് ഇന്ത്യൻ വിപണിയിലേയ്ക്കുള്ള പ്രവേശനമാണ് യുകെ മുന്നോട്ട് വച്ച പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ 2050 ഓടെ ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പുതിയ കരാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും ആത്യന്തികമായി ബ്രിട്ടീഷ് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിച്ച് മാത്രമേ മുന്നോട്ടു പോവുകയുള്ളൂ എന്നും ബിസിനസ് ആൻ്റ് ട്രേഡ് ഡിപ്പാർട്ട്മെൻറ് വക്താവ് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും നല്ല ആരോഗ്യപരിപാലന സംവിധാനം നിലവിലുള്ള രാജ്യമാണ് യുകെ. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ൻ്റെ കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളിലൂടെയാണ് ആരോഗ്യപരിപാലനം രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. യുകെയിലുള്ള ഭൂരിഭാഗം മലയാളികളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എൻഎച്ച്എസിൻ്റെ ഭാഗമാണ്. എൻഎച്ച്എസ് പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. എൻഎച്ച്എസിലെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് ഗുരുതര രോഗികൾക്ക് പോലും ചികിത്സ കിട്ടാൻ വൈകുന്നതും മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിക്കാറുണ്ട്.
എൻ എച്ച് എസ് മാനസികാരോഗ്യ ആശുപത്രികളിൽ 20,000 ഓളം രോഗികൾക്ക് ലൈംഗികാതിക്രമം നേരിട്ടു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സ്കൈ ന്യൂസിന്‍റെ പിന്തുണയോടെ നടത്തിയ ഒരു അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് . 2019 മുതലുള്ള കാലയളവിൽ ഇംഗ്ലണ്ടിലെ 30 ലധികം വരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് 20,000 – ലധികം ലൈംഗിക ദുരുപയോഗം, ഉപദ്രവം, ബലാത്സംഗ പരാതികൾ എന്നിവ ഉണ്ടായത്.
അക്രമം നടത്തിയവരിൽ ജീവനക്കാരും സഹരോഗികളും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റേപ്പ് ക്രൈസസ് ഇംഗ്ലണ്ട് ആൻ്റ് വെയിൽസ് എന്ന സംഘടന നിലവിലെ സാഹചര്യം ഭയങ്കരവും തികച്ചും അപകടകരവും ആണെന്നാണ് വിശേഷിപ്പിച്ചത്. ഇത്രയും പരാതികൾ ഉണ്ടെങ്കിലും അതിനെക്കുറിച്ച് മികച്ച രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്നത് തികച്ചും അപലനീയമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒരു പൊതു അന്വേഷണം നടത്തുന്നതിനൊപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാതിരിക്കാനുള്ള മുൻകരുതലുകൾ വേണമെന്നാണ് സ്ത്രീ രോഗികളുടെ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രധാനമായും ആവശ്യപ്പെടുന്നത്. ആരോഗ്യ സംവിധാനത്തിനുള്ളിലെ വ്യാപകമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് തങ്ങൾ വർഷങ്ങളായി ആശങ്കകൾ ഉന്നയിക്കാറുണ്ടന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ആർസിഇയുടെ ചീഫ് എക്സിക്യൂട്ടീവ് സിയാര ബെർഗമൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് ദോശയും സാമ്പാറും ചമ്മന്തിയും. ആയിരക്കണക്കിന് വർഷങ്ങളായി ദക്ഷിണ ഇന്ത്യയിലെ ജനങ്ങൾ ദോശ ഇഷ്ടഭക്ഷണമായി ഉപയോഗിച്ചുവരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ പുരാതന തമിഴ് സാഹിത്യത്തിൽ വരെ ദോശയെ കുറിച്ച് പരാമർശം ഉണ്ട്. വ്യത്യസ്ത രുചിയിലും രീതിയിലുമുള്ള വിവിധതരം ദോശകൾ നൽകുന്ന ഭക്ഷണശാലകൾ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഒട്ടേറെയുണ്ട്.
മലയാളിയുടെയും തമിഴന്റെയും ദോശ പെരുമയും ഇഷ്ടവും കടൽ കടന്ന് ഇംഗ്ലണ്ടിലും എത്തിയിരിക്കുന്നതാണ് വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി യുകെയിൽ തന്നെ ഏറ്റവും കൂടുതൽ മലയാളി നേഴ്സുമാർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ്. ഗ്ലോസർ ഷെയറിലെ എൻഎച്ച്എസ് ആശുപത്രിയിലെ കാന്റീനിൽ കഴിഞ്ഞ ദിവസം ദോശയായിരുന്നു താരം. ഒപ്പം കേരള രുചിയിൽ ചമ്മന്തിയും സാമ്പാറും കൂടി ചേർന്നപ്പോൾ 400 ദോശയാണ് ഒറ്റയടിക്ക് വിറ്റ് പോയത്. ആവശ്യക്കാർ ഏറെയായി സാധനം തീർന്ന് പോയതുകൊണ്ട് പലർക്കും ഈ വിഭവം ആസ്വദിക്കാൻ പറ്റിയില്ലെന്ന പരാതിയും ഉണ്ടായി.
ദോശ പെരുമ എൻഎച്ച്എസ് കാന്റീനിൽ അവതരിപ്പിച്ചതിന് പിന്നിലും മലയാളികളായിരുന്നു. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി കാൻറീൻ പ്രൊഡക്ഷന്റെ ചുമതലയുള്ള ബെന്നി ഉലഹന്നാനും സഹജീവനക്കാരായ അരുൺ, നൂവിക് എന്നിവരുമാണ് ദോശ ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. ആവശ്യക്കാർ ഏറിയതോടെ ദോശയും സാമ്പാറും കാൻറീനിലെ പതിവ് വിഭവം ആക്കാനുള്ള ആലോചനയിലാണ് നടത്തിപ്പുകാർ. മൂന്ന് പൗണ്ട് വിലയിട്ടിരുന്ന ദോശയും സാമ്പാറും എൻ എച്ച് എസ് ജീവനക്കാർക്ക് 50% വിലക്കുറവിൽ 1.5 പൗണ്ടിനാണ് ലഭിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ അടുത്ത പൊതു തെരഞ്ഞെടുപ്പിന് സജ്ജമായി കൊണ്ടിരിക്കുകയാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനായി ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കുകയാണ്. 2010 -ൽ അധികാരം വിട്ടൊഴിഞ്ഞതിനു ശേഷം ലേബർ പാർട്ടിക്ക് ഇതുവരെ യുകെയിൽ ഭരണത്തിൽ എത്താൻ സാധിച്ചിട്ടില്ല. നിലവിൽ കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണപക്ഷത്തെ അപേക്ഷിച്ച് അഭിപ്രായ സർവേയിൽ മുൻതൂക്കം ലേബർ പാർട്ടിക്കാണ് .

യുകെയിൽ ലോക്കൽ കൗൺസിലിലേയ്ക്ക് മെയ് 2 – ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 2 – ന് പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത പ്രധാനമന്ത്രി ഋഷി സുനക് തള്ളി കളഞ്ഞു. പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യത ഉണ്ടെന്ന് ചില സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനുള്ള സാധ്യതയാണ് പ്രധാനമന്ത്രി തള്ളി കളഞ്ഞിരിക്കുന്നത്.

യുകെയിൽ ഓരോ 5 വർഷം കൂടുമ്പോഴാണ് പാർലമെന്റിലേയ്ക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സർക്കാരിന്റെ കാലാവധി അനുസരിച്ച് 2025 ജനുവരി 28-ാം തീയതിയാണ് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നേരത്തെ പാർലമെൻറ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. മെയ് 2 ന് പൊതു തിരഞ്ഞെടുപ്പ് ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് രൂക്ഷ വിമർശനമാണ് ലേബർ പാർട്ടി നടത്തിയത്. 14 വർഷം തുടർച്ചയായ ഭരണ പരാജയത്തിനുശേഷം എത്രയും പെട്ടെന്ന് ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കാൻ ബ്രിട്ടനിലെ പൊതുജനത്തിന് അവകാശമുണ്ട് എന്നാണ് ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കോ-ഓർഡിനേറ്റർ പാറ്റ് മക്ഫാഡൻ പറഞ്ഞത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെഡിറ്ററേനിയൻ കടലിൽ 60 അനധികൃത കുടിയേറ്റക്കാർ ദാരുണമായി മരണമടഞ്ഞ റിപ്പോർട്ടുകൾ പുറത്തുവന്നു. അതിജീവിച്ച 25 പേരെ രക്ഷപ്പെടുത്തി. ഓഷ്യൻ വൈക്കിംഗ് എന്ന കപ്പലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് .

അനധികൃത കുടിയേറ്റത്തിനായുള്ള ശ്രമത്തിനിടെ യാത്ര ആരംഭിച്ച് മൂന്ന് ദിവസത്തിനു ശേഷം ബോട്ടിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് അലക്ഷ്യമായി ഒഴുകി നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും ഒരു കുട്ടിയുമുണ്ടെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം. സാധാരണ അനധികൃത കുടിയേറ്റ അപകടമരണങ്ങൾ കടലിൽ മുങ്ങി മരിച്ചാണ് സംഭവിക്കുന്നത് . എന്നാൽ നിർജലീകരണവും വിശപ്പും മൂലമാണ് 60 പേരും മരിച്ചത് എന്നാണ് രക്ഷപ്പെട്ടവർ പറഞ്ഞത് .

അതിജീവിച്ചവരുടെയും ആരോഗ്യനില വളരെ മോശമാണെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ അറിയിച്ചത്. രക്ഷപ്പെട്ടവർ പലരും അബോധാവസ്ഥയിലായിരുന്നു. ഗുരുതരമായ അവസ്ഥയിലുള്ള രണ്ടുപേരെ കൂടുതൽ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ സിസിലിലേയ്ക്ക് കൊണ്ടുപോയി. ഈ വർഷം ഇതുവരെ 300 മരണങ്ങളാണ് അനധികൃത കുടിയേറ്റത്തെ തുടർന്ന് ഉണ്ടായത്