ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവായിരിക്കെ സൗത്ത് ബ്രിസ്റ്റോളിലെ ഒരു യൂത്ത് ക്ലബ്ബിന് അവാർഡ് കൈമാറാൻ വ്യക്തിപരമായി ആയിരക്കണക്കിന് പൗണ്ട് പ്രതിഫലം വാങ്ങിയതായി ക്യാപ്റ്റൻ ടോം മൂറിന്റെ മകൾ ഹാന ഇൻഗ്രാം മൂർ അംഗീകരിച്ചിരിക്കുകയാണ്. 2020 ൽ ആരംഭിച്ച ക്യാപ്റ്റൻ ടോം മൂർ ഫൗണ്ടേഷൻ നടത്തിപ്പിനെ സംബന്ധിച്ചും, ക്യാപ്റ്റൻ ടോമിന്റെ മകളായ ഹാന ഇൻഗ്രാം മൂറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ചാരിറ്റി കമ്മീഷൻ അന്വേഷണം നടത്തിവരികയാണ്.

ഫൗണ്ടേഷന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കെ, അവാർഡ് പ്രൈസ് പ്രോജക്റ്റിന്റെ വിധികർത്താവായതിനും, ആഷ്റ്റൺ വെയിലിൽ ഉൾപ്പെടെ ഒന്നിലധികം ചടങ്ങുകളിൽ പങ്കെടുത്തുന്നതിനും വിർജിൻ മീഡിയയിൽ നിന്നും താൻ 18000 പൗണ്ട് കൈപ്പറ്റിയതായി ഹാന സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ ചടങ്ങുകളിൽ നിന്നെല്ലാം ഫൗണ്ടേഷന് 2000 പൗണ്ട് മാത്രമാണ് ലഭിച്ചത്. വിർജിൻ മീഡിയയും O2 വുമായുള്ള ധാരണയുടെ ഭാഗമായി 2022 ജനുവരിയിൽ ആണ് ഹാന ചടങ്ങിൽ പങ്കെടുക്കുന്നത്. ഈ രണ്ട് ബിസിനസ് ഗ്രൂപ്പുകളും ചേർന്ന് 2021 മുതൽ ‘ദി വിർജിൻ മീഡിയ O2 ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ കണക്റ്റർ അവാർഡ്’ എന്ന പേരിൽ കമ്മ്യൂണിറ്റി സംഘടനകൾക്കും ഓർഗനൈസേഷനുകൾക്കും ഗ്രാൻഡുകൾ നൽകുന്ന ഒരു അവാർഡ് പ്രോഗ്രാം നടത്തിവരുന്നുണ്ട്. ആഷ്ടൺ വെയ്ൽ ക്ലബ് ആ അവാർഡിന്റെ മൂന്നാമത്തെ ജേതാവ് മാത്രമായിരുന്നു. ഈ അവാർഡിന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു ഹാന. അതോടൊപ്പം തന്നെ ആഷ്റ്റൺ വെയിൽ ക്ലബ്ബിന് അവാർഡ് നൽകിയതും ഹാനയായിരുന്നു.

എന്നാൽ എപ്പോൾ ഫൗണ്ടേഷനു എതിരെയുള്ള അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. ഇതോടൊപ്പം തന്നെ ക്യാപ്റ്റൻ ടോം എഴുതിയ മൂന്ന് ബുക്കുകളിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്ന് ഏകദേശം 800000 പൗണ്ടോളം തനിക്കായി മാറ്റി വെച്ചതായി ഹാന അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അത് തന്റെ പിതാവിന്റെ ഇഷ്ടപ്രകാരമാണ് എന്നാണ് ഹാന വ്യക്തമാക്കുന്നത് . രണ്ടാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ ടോം, കോവിഡ് ദേശീയ ലോക്ക്ഡൗണിന്റെ സമയത്ത് തന്റെ നൂറാം ജന്മദിനത്തിന് മുമ്പ് തന്റെ പൂന്തോട്ടത്തിൽ 100 ലാപ് നടന്ന് എൻ എച്ച് എസിനായി 38.9 മില്യൺ പൗണ്ട് സമാഹരിച്ചതിന് ശേഷം ദേശീയതലത്തിൽ ആഘോഷിക്കപ്പെടുന്ന വ്യക്തിയായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ മകളുടെ പ്രവർത്തനത്തിലൂടെ ക്യാപ്റ്റൻ ടോം ഫൗണ്ടേഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അടിയന്തിര സിസേറിയൻ ശാസ്ത്രക്രിയയെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ എൻഎച്ച് എസിലെ മറ്റേർണിറ്റി സർവീസിനെ കുറിച്ച് ദേശീയതലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കഴിഞ്ഞവർഷം ജനുവരിയിലാണ് ബ്രൈറ്റൺസ് റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റലിൽ (ആർഎസ് സിഎച്ച്) വച്ചാണ് അബിഗെയ്ൽ ഫൗളർ മില്ലർ മരിച്ചത്.

സംഭവത്തിനുശേഷം നടത്തിയ അന്വേഷണത്തിൽ അമ്മയെ വേഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എൻഎച്ച്എസ്സിന്റെ പരിചരണത്തിൽ കുട്ടികൾ മരിക്കുകയോ രോഗാവസ്ഥയിലാകുകയോ ചെയ്ത കുടുംബങ്ങൾ ഒന്നടങ്കം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് പ്രസവ സേവനങ്ങളെ കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. ഒരു ദേശീയ അന്വേഷണം പ്രഖ്യാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഏക പോംവഴി എന്ന് അബിഗെയ് ലിന്റെ പിതാവ് റോബർട്ട് മില്ലർ മാധ്യമങ്ങളോട് പറഞ്ഞു.

2022 ജനുവരി 21 -ന് മില്ലറും ഭാര്യ കാറ്റി ഹൗളറും നാല് തവണയാണ് ആശുപത്രിയുമായി ബന്ധപ്പെട്ടത്. അവരുടെ ആദ്യത്തെ ഫോൺകോളിൽ തന്നെ കാറ്റി ഫൗളർ കടുത്ത പ്രസവ വേദനയിൽ ആണെന്ന് അറിയിച്ചിരുന്നു. പിന്നീട് രക്തസ്രാവം വരുകയും തളർച്ചയും ശ്വാസ തടസ്സം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. തന്റെ വിഷമാവസ്ഥ അറിയിച്ച് 4 ഫോൺ കോളുകൾ അവർ ആശുപത്രിയിലേക്ക് നടത്തി. സിസേറിയൻ വഴിയാണ് അബിഗെയ്ൽ ജനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ഹെൽത്ത് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് അബിഗെയ് ലിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നു. മറ്റേർണിറ്റി അസ്സസ് മെൻറ് യൂണിറ്റിലേക്കുള്ള മൂന്നാമത്തെ ഫോൺകോളിനെ തുടർന്ന് കാറ്റി ഫൗളറെ ആശുപത്രിയിലേയ്ക്ക് വിളിക്കേണ്ടതായിരുന്നുവെന്ന ഗുരുതരമായ പിഴവും എച്ച് എസ് ഐ ബി യുടെ റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജന്മദിനത്തിന്റെ ആഹ്ളാദങ്ങൾ നിമിഷനേരം കൊണ്ട് കണ്ണീരിന് വഴി മാറിയതിന്റെ ദുഃഖം പങ്കുവയ്ക്കുകയാണ് ടെക്സാക്സിൽ നിന്നുള്ള ടിഫാനി മക്കിന്റൈർ . ഏഴു വയസ്സുള്ള അവരുടെ മകൾ സ്വന്തം ജന്മദിനത്തിൽ ആണ് ഹീലിയം ബലൂൺ പൊട്ടി അതിലെ വിഷവായു ശ്വസിച്ച് മരണമടഞ്ഞത്. ടിഫാനിയുടെ മകൾ സഹ് മിറയാണ് കുരുന്നു പ്രായത്തിലെ സ്വന്തം ജന്മദിനത്തിന്റെ അന്ന് ദാരുണമായി കൊല്ലപ്പെട്ടത്.

സഹ് മിറ കളിക്കുന്നതിനിടെ ബലൂൺ മുഖത്ത് അമർത്തുകയും തത്ഫലമായി പൊട്ടിയ ബലൂണിൽ നിന്ന് വാതകം ശ്വസിച്ച് മരണമടയുകയും ചെയ്തതായാണ് കരുതപ്പെടുന്നത്. കുട്ടികൾക്ക് വളരെയധികം ആകർഷണമുള്ള ഒരു വസ്തുവാണ് ബലൂൺ. പ്രത്യേകിച്ച് ജന്മദിനം , ക്രിസ്മസ് പോലുള്ള അവസരങ്ങളിൽ ബലൂൺ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ കളിക്കാനായി ഉപയോഗിക്കും. ഹീലിയം നിറച്ച ബലൂൺ വായുവിൽ ഉയർന്നു നിൽക്കുന്നതിനാൽ തന്നെ പല വിശേഷാവസരങ്ങളിലും ഉപയോഗിക്കാറുണ്ട്. സാധാരണ ബലൂണുകൾ നിരുപദ്രവകാരികളാണെങ്കിലും ഹീലിയം നിറച്ച ബലൂണുകൾ പൊട്ടുകയാണെങ്കിൽ മരണകാരണമാകുമെന്നതിന്റെ നേർസാക്ഷ്യമാണ് തൻറെ മകളുടെ ദുരന്തമെന്ന് ടിഫാനി പറഞ്ഞു.

2020 സെപ്റ്റംബറിൽ കോവിഡ് കാലത്ത് ആണ് സംഭവം നടന്നത്. സഹ് മിറ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നു. ക്ലാസുകളിൽ ശരിയായി അവൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ലെന്ന് ടിഫാനിയ്ക്ക് തോന്നിയപ്പോഴാണ് അവർ മകളെ വിശ്രമിക്കാനായി ബെഡ്റൂമിലേക്ക് പറഞ്ഞയച്ചത്. ആ സമയത്താണ് ദുരന്തം വന്നണഞ്ഞത്. കുട്ടി ബോധഹീനയായി കിടക്കുന്നത് കണ്ടത് ഏകദേശം 20 മിനിറ്റിന് ശേഷമാണ്. 911 വിളിച്ച് അടിയന്തിര ചികിത്സാസഹായം എത്തിച്ചെങ്കിലും മകളുടെ ജീവൻ രക്ഷിക്കാൻ ആയില്ല . മകൾ മുഖത്ത് അമർത്തി ഹീലിയം ശ്വസിച്ചപ്പോൾ നിമിഷങ്ങൾക്കകം മരണസംഭവിച്ചിരിക്കാം എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് സ്‌കൂളുകളിൽ കുട്ടികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് മറ്റ് കുട്ടികളുടെ സഭ്യമല്ലാത്ത ചിത്രങ്ങളുണ്ടാക്കുന്നതായി വിദഗ്ദ്ധർ. ഇത്തരത്തിലുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും സംഘം പറയുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ വിദ്യാർത്ഥികൾ എഐ ജനറേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നതായി നിരവധി സ്കൂളുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ പ്രൊഫഷണൽ ഫോട്ടോകളുടേതിനോട് കിടനിൽക്കുമെന്ന് യുകെ സേഫർ ഇന്റർനെറ്റ് സെന്റർ (യുകെഎസ്ഐസി) ഡയറക്ടർ എമ്മ ഹാർഡി പറഞ്ഞു. ഇത്തരം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അപരിചിതരുടെ കൈകളിൽ എത്തുമെന്നും കുട്ടികൾ പലപ്പോഴും ചിന്തിക്കുന്നില്ല. ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും എമ്മ ഹാർഡി പറയുന്നു.

ഇത്തരത്തിൽ കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികൾ സ്കൂൾ അധികൃതർ കൊണ്ടുവരണമെന്ന് കുട്ടികളുടെ സംരക്ഷണ സംഘടനയായ യുകെഎസ്ഐസി പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തലത്തിലുള്ള ചിത്രങ്ങൾ യുകെയിൽ നിയമവിരുദ്ധമാണ്. ഇത് സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയതാണെങ്കിലും ഫോട്ടോ എടുത്തതാണെങ്കിലും ഒരേപോലെ കുറ്റകരമാണ്. കാർട്ടൂണുകളോ മറ്റ് റിയലിസ്റ്റിക് ചിത്രീകരണങ്ങളോ പോലും നിലവിൽ നിർമ്മിക്കുന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അധികാരത്തിലെത്തിയാൽ രാജ്യത്തിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ കുറവ് വരുത്തുമെന്ന് ലേബർ പാർട്ടി. ഷാഡോ ചീഫ് സെക്രട്ടറിയായ സാരർ ജോൺസൺ ആണ് നെറ്റ് മൈഗ്രേഷൻ പ്രതിവർഷം രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ജോലിക്കായും പഠനത്തിനായും യുകെയെ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയം.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം യുകെയിൽ താമസിക്കാൻ വരുന്നവരുടെ എണ്ണവും രാജ്യം വിട്ട് പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ആയ നെറ്റ് മൈഗ്രേഷൻ 745,000 ആണ് . ഇത് ബ്രെക്സിറ്റിന് മുമ്പുള്ളതിനേക്കാൾ 3 ഇരട്ടി കൂടുതലാണ്. കുടിയേറ്റം കുതിച്ചുയർന്ന വിഷയത്തിൽ വൻ വിമർശനമാണ് ഋഷി സുനക് സർക്കാർ ഏറ്റുവാങ്ങിയത്. കൺസർവേറ്റീവ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കുടിയേറ്റ കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കുടിയേറ്റം കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായുള്ള വിമർശനം ശക്തമാണ്.

ആരോഗ്യ സാമൂഹിക പരിപാലന മേഖലയിൽ ജോലിക്കായി യുകെയിൽ എത്തുന്നവരുടെ എണ്ണത്തിലെ വർദ്ധനവാണ് കുടിയേറ്റം കുതിച്ചുയരാനുള്ള പ്രധാന കാരണം. മലയാളികളിൽ ഭൂരിപക്ഷവും യുകെയിലെത്തുന്നതും ആരോഗ്യമേഖലയിലെ ജോലിക്കായാണ് . നെറ്റ് മൈഗ്രേഷൻ കുറയ്ക്കണമെന്ന മുറവിളിയും ലേബർ പാർട്ടിയുടെ പ്രഖ്യാപനവും യുകെയെ സ്വപ്നം കാണുന്ന മലയാളി നേഴ്സുമാരെയും വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. ജോലിക്കായും പഠനത്തിനായും എത്തുന്നവരുടെ ആശ്രിത വിസയിൽ ഒട്ടേറെ മലയാളികളാണ് യുകെയിൽ എത്തിച്ചേരുന്നത്. ആശ്രിത വിസയിൽ വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന സർക്കാരിൻറെ പ്രഖ്യാപിത നയവും മലയാളികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
അടിയന്തിര വൈദ്യസഹായത്തിനായി ആംബുലൻസോ ശസ്ത്രക്രിയയ്ക്കായോ വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനെ തുടർന്ന് കഴിഞ്ഞവർഷം ഏകദേശം 8000 പേരുടെ നില ഗുരുതരമാകുകയും 112 പേർ മരിക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്തുവരുന്ന വിവരങ്ങൾ ചൂണ്ടുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ താള പിഴകളിലേയ്ക്കാണ്. ആംബുലൻസ് സേവനം ലഭിക്കാനായി 999 ലേയ്ക്ക് വിളിച്ചതിനു ശേഷം കാത്തിരുന്ന ഒരാൾ ജീവനക്കാർ എത്തിയപ്പോഴേക്കും മരണമടഞ്ഞിരുന്നു.

അടിയന്തിര ചികിത്സാ കാലതാമസം മൂലം ഉണ്ടാകുന്ന രോഗികളുടെ മരണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഉണ്ടായ മരണസംഖ്യയിൽ 5 ഇരട്ടി വർദ്ധനവ് ആണ് സംഭവിച്ചിരിക്കുന്നത്. 2019 – ലെ 21 മരണങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 112 ആയി മരണസംഖ്യ ഉയർന്നതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2019 -ൽ 3979 ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും അത് 7856 ആയി കുതിച്ചുയർന്നു. 97% ആണ് ഈ രംഗത്ത് ഉണ്ടായ വർദ്ധനവ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ഒരാൾ അടിയന്തിര സഹായത്തിന് വിളിച്ചാൽ 7 മിനിറ്റിനുള്ളിൽ സഹായം എത്തിക്കുക എന്നതാണ് എൻഎച്ച്എസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ സമയം കഴിഞ്ഞാൽ അത്തരം രോഗികളുടെ ജീവൻ തന്നെ അപകടത്തിലാണ്. എന്നാൽ അടിയന്തിര സഹായത്തിനായി വിളിക്കുന്ന പലർക്കും അടിയന്തിര സഹായങ്ങൾ വൈകുന്നത് ആണ് മരണസംഖ്യ ഉയരാൻ കാരണമാകുന്നത്. ഇതോടൊപ്പം കോവിഡ് പോലുള്ള ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാൻ എൻഎച്ച്എസ് ശക്തമാണോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പലതലത്തിലും ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മറ്റൊരു മഹാമാരിയെ ശക്തമായി നേരിടുന്നതിന് യുകെയിലെ ആരോഗ്യ സംവിധാനം പര്യാപ്തമല്ലെന്ന് 2020 -ലെ ആരോഗ്യവകുപ്പിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ആയിരുന്ന ലോർഡ് ബെഥേൽ മാധ്യമങ്ങളോട് പറഞ്ഞത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കോവിഡ് കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ പരാജയങ്ങൾ തുറന്ന് കാട്ടുന്ന ശാസ്ത്രജ്ഞരും മുൻ ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തെ അനുകൂലിക്കുകയാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ ടെറി വെനബിൾസ് (80) അന്തരിച്ചു. ദീർഘനാളായി രോഗത്തിൻെറ പിടിയിലായിരുന്ന അദ്ദേഹം ഇന്നലെ ലോകത്തോട് വിടവാങ്ങിയെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1996-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലേക്ക് വെനബിൾസ് പുരുഷ ദേശീയ ടീമിനെ ടെറി വെനബിൾസ് നയിച്ചിരുന്നു. വെനബിൾസ് 1984-85 ക്യാമ്പെയ്‌നിൽ ക്യാറ്റലാൻ ടീമിനൊപ്പം കിരീടം നേടി. തുടർന്ന് അടുത്ത സീസണിൽ ലീഗ് കപ്പ് സ്വന്തമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു.

1986-ലെ യൂറോപ്യൻ കപ്പ് ഫൈനലിലേക്ക് ബാഴ്‌സലോണയെ നയിച്ചു. തന്റെ മാനേജർ ജീവിതത്തിൽ, ടോട്ടൻഹാം, ക്രിസ്റ്റൽ പാലസ്, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, ബാഴ്‌സലോണ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകളുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1991-ൽ ടോട്ടൻഹാമിനൊപ്പം എഫ്എ കപ്പ് സ്വന്തമാക്കി.

1994 നും 1996 നും ഇടയിൽ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകളുടെ പരിശീലകനെന്ന നിലയിൽ അദ്ദേഹം തൻെറ മുഖമുദ്ര പതിപ്പിച്ചു. 2006 നും 2007 നും ഇടയിൽ പുരുഷ ദേശീയ ടീമിന്റെ അന്നത്തെ മാനേജർ സ്റ്റീവ് മക്ലാരന്റെ സഹായിയായിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
റോച്ച്ഡെയ്ലിൽ നിര്യാതയായ ജോയി അഗസ്റ്റിൻെറ മൃതസംസ്കാര ശുശ്രൂഷ നവംബർ 29 -ാം തീയതി ബുധനാഴ്ച സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമിത്വത്തിൽ നടക്കും . റോച്ച്ഡെയ്ലിലെ സെന്റ് പാട്രിക്സ് ചർച്ചിൽ വെച്ച് നടുക്കുന്ന മൃതസംസ്കാര ശുശ്രൂഷകളിൽ ഫാ. മാത്യു കുരിശുമൂട്ടിൽ, ഫാ. ജോൺ പുളിന്തനൂത്ത്, ഫാ. ബാബു പുത്തൻപുരക്കൽ എന്നീ വൈദികർ സഹ കാർമ്മികർ ആയിരിക്കും . രാവിലെ 10 മണിക്ക് ആണ് പൊതുദർശനവും കുർബാനയും ആരംഭിക്കുന്നത് . അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്ന ഡെൻഹർസ്റ്റ് സെമിത്തേരിയിലെ ചടങ്ങുകൾ 1 മണിക്ക് ആയിരിക്കും .
മാഞ്ചസ്റ്ററിനടുത്ത് റോച്ച് ഡയലില്‍ താമസിക്കുന്ന ജോയി അഗസ്റ്റിൻ( 67) നവംബർ 14 തീയതിയാണ് നിര്യാതനായത് . കുറവിലങ്ങാട് സ്വദേശിയായ ജോയ് അഗസ്റ്റിൻ കക്കാട്ടുപള്ളിയിൽ കുടുംബാംഗമാണ്. ഭാര്യ മേരി നേഴ്സായി ജോലി ചെയ്യുന്നു . മക്കൾ : നയന , ജിബിൻ , ജീന . മരുമക്കൾ : പ്രശാന്ത്, ചിപ്പി.
ജോയി അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ജോയി അഗസ്റ്റിൻ (67)ന്റെ സംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണാം
YOUTUBE:
FACEBOOK:
https://www.facebook.com/kpmedialive?mibextid=LQQJ4d

ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈനയിൽ അജ്ഞാത വൈറസ് കാരണം കുട്ടികളിൽ ന്യൂമോണിയ പടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലോകമെങ്ങും കടുത്ത ജാഗ്രത പാലിക്കുകയാണ്. അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തിൽ യാത്രാവിലക്കുകൾ ഒന്നും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടില്ല. രോഗബാധയെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രൊമെയ്ഡ് പ്ലാറ്റ്ഫോമാണ് വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. കോവിഡ് വൈറസിനെ കുറിച്ചുള്ള വിവരങ്ങളും ആദ്യമായി റിപ്പോർട്ട് ചെയ്തത് പ്രൊമെയ്ഡ് ആയിരുന്നു.

എന്നാൽ കോവിഡ് പോലുള്ള ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാൻ എൻഎച്ച്എസ് ശക്തമാണോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പലതലത്തിലും ചൂടുപിടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മറ്റൊരു മഹാമാരിയെ ശക്തമായി നേരിടുന്നതിന് യുകെയിലെ ആരോഗ്യ സംവിധാനം പര്യാപ്തമല്ലെന്ന് 2020 -ലെ ആരോഗ്യവകുപ്പിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ആയിരുന്ന ലോർഡ് ബെഥേൽ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ പരാജയങ്ങൾ തുറന്ന് കാട്ടുന്ന ശാസ്ത്രജ്ഞരും മുൻ ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തെ അനുകൂലിക്കുകയാണ്.

കോവിഡിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ സർക്കാർ പരാജയപ്പെട്ടതായാണ് ശാസ്ത്ര ലോകത്തിൻറെ പൊതുവേയുള്ള വിമർശനം. കോവിഡ് സമയത്ത് സ്ഥാപിച്ച പല സൗകര്യങ്ങളും നിർത്തലാക്കാനുള്ള സർക്കാരിന്റെ തീരുമാനങ്ങളാണ് ഇതിനെ ഉപോത്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . എൻ എച്ച് എസിലെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ . ഇതിൻറെ കൂടെ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ജനങ്ങളുടെ ജീവന് ഭീഷണിയായി തീരുമെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉയർന്ന വേലിയേറ്റത്തേയും കാറ്റിനെയും തുടർന്ന് സഫോക്കിലെ ലോസ്‌റ്റോഫിലെ പേക്ക്‌ഫീൽഡ് ഹോളിഡേ പാർക്കിൽ റോഡ് തകർന്നു. ക്ലിഫ് എഡ് ജിൽ പെട്ടെന്നുണ്ടായ തകരാർ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാരവനുകൾ ഒഴിപ്പിക്കാൻ കാരണമായി. സംഭവത്തിന് പിന്നാലെ പാറക്കെട്ടിന്റെ അടിയിൽ നിന്ന് ബോംബ് കണ്ടെത്തുകയായിരുന്നു. പാറക്കെട്ടിൻെറ അടിയിൽ നൂറു മീറ്ററോളം താഴ്ച്ചയിലാണ് ബോംബ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നിയന്ത്രിത സ്ഫോടനം ഉണ്ടായി.

34 കാരനായ ലിയോൺ ക്രോസ്മാനാണ് രണ്ടാമത്തെ ഹോളിഡേ പാർക്കായ പോണ്ടിൻസിന് സമീപമുള്ള ബീച്ചിൽ സംശയാസ്പദമായ ബോംബ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇയാൾ കോസ്റ്റ്ഗാർഡുകളെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ എച്ച്എം കോസ്റ്റ്ഗാർഡ് സ് ബന്ധപ്പെട്ടതിനെ തുടർന്ന് ഈസ്റ്റ് സഫോക്ക് കൗൺസിലും സഫോക്ക് പോലീസും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി.

നിയന്ത്രിത സ്ഫോടനത്തിന് മുമ്പ്, സൈറ്റിന് ചുറ്റും 100 മീറ്റർ എക്സ്ക്ലൂഷൻ സോൺ ആയി ഉദ്യോഗസ്ഥർ മാറ്റിയിരുന്നു. മണ്ണൊലിപ്പ് കാരണം റോഡിന്റെ ഒരു ഭാഗം തകർന്നു. ഇതിന് പിന്നാലെ അർബർ ലെയ്‌നിലെ ബീച്ചിന്റെ ഒരു ഭാഗത്ത് നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കാൻ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്.