Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റോബിക്കും ലോഗനും തങ്ങളുടെ അമ്മ ഷെല്ലിയെ നഷ്ടമായത് ഈ വർഷം മാർച്ച് 24 -നാണ്. എന്നാൽ ഇപ്പോൾ നാലു മാസങ്ങൾക്ക് ശേഷം ഇവരുടെ അച്ഛനായ മൈക്കിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് തുടർന്ന് ഈ കുരുന്നുകൾ അനാഥരായി തീർന്നിരിക്കുകയാണ്. ജൂലൈ 27 -ന് തങ്ങളുടെ സുഹൃത്തിന്റെ വീട്ടിൽ രാത്രി കിടന്നതിനു ശേഷം തിരിച്ചെത്തിയ സഹോദരങ്ങൾ പിതാവ് കട്ടിലിൽ നിന്ന് എഴുന്നേൽക്കാത്തതിനെ തുടർന്ന് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. റോബിയെയും ലോഗനെയും ഇപ്പോൾ പരിപാലിക്കുന്നത് അവരുടെ 19 വയസ്സുള്ള കസിൻ കെയ്റ്റ്ലിനാണ്.

മൈക്കിന്റെ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മൈക്കിന്റെയും ഷെല്ലിയുടെയും വിവാഹ വാർഷികത്തിന് തലേ ദിവസമാണ് മൈക്ക് മരണപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ സഹോദരി ലിസ് കാർനി വ്യക്തമാക്കി. കെയ്റ്റ്ലിൻ തന്നെ വിളിച്ച് അറിയിച്ചപ്പോഴാണ് മൈക്ക് മരണപ്പെട്ട വിവരം താൻ അറിയുന്നതെന്ന് ലിസ് പറഞ്ഞു. വിവാഹ വാർഷികത്തിന് ഇരുവർക്കും വേണ്ടി ആഘോഷങ്ങൾ നടത്തുവാനുള്ള വിശദാംശങ്ങൾ പറയുവാൻ ആയിരിക്കും കെയ്റ്റ്ലിൻ തന്നെ വിളിച്ചതെന്നാണ് താൻ കരുതിയതെന്നും അവർ പറഞ്ഞു.


മരണപ്പെട്ടതിന്റെ തലേ ദിവസവും സഹോദരനുമായി സംസാരിച്ചിരുന്നുവെന്നും, അന്നേരം അദ്ദേഹം ഫുട്ബോൾ കളിക്കുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു. ലിവർപൂൾ എഫ്‌സിയുടെ വലിയ ആരാധകനായിരുന്ന തന്റെ സഹോദരൻ തന്റെ കുടുംബത്തോട് വളരെയധികം സമയം ചെലവഴിച്ചിരുന്നുവെന്നും സഹോദരി ഓർക്കുന്നു. മൈക്ക് പൂർണ്ണ യോഗ്യതയുള്ള ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ കൂടിയായിരുന്നു. സെപ്തംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാർമൽ റോഡിലെ ഡാർലിംഗ്ടൺ ശ്മശാനത്തിൽ നടക്കുന്ന മൈക്കിന്റെ സംസ്കാരത്തിന്റെ വിശദാംശങ്ങൾ കുടുംബം പുറത്തു വിട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ഓക്‌സ്‌ഫോർഡിലെ സർജന്മാർ. സ്വീകർത്താവ് 34 വയസ്സുള്ള ഒരു സ്ത്രീയും ദാതാവ് അവളുടെ 40 വയസ്സുള്ള സഹോദരിയും ആയിരുന്നു. ഇരുവരുടെയും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ശസ്ത്രക്രിയയിൽ നിന്ന് ഇരുവരും സുഖം പ്രാപിച്ചതായും ഇളയ സഹോദരി അടുത്ത നടപടിക്രമങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരിയിൽ നടന്ന ശസ്ത്രക്രിയ ഏകദേശം 17 മണിക്കൂർ നീണ്ടുനിന്നിരുന്നു.

ഗർഭപാത്രം സ്വീകരിച്ചയാളുടെ സഹോദരിക്ക് രണ്ട് കുട്ടികളുണ്ട്. ഇരുവരും ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. 25 വർഷമായി ഗർഭപാത്ര മാറ്റിവയ്ക്കലിനെക്കുറിച്ച് ഗവേഷണം നടത്തിയ ഗൈനക്കോളജിക്കൽ സർജനായ പ്രൊഫ റിച്ചാർഡ് സ്മിത്താണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. മേയർ-റോകിറ്റാൻസ്‌കി-കസ്റ്റർ-ഹൗസർ (എംആർകെഎച്ച്) എന്ന അപൂർവ അവസ്ഥയുമായാണ് ഗർഭപാത്രം സ്വീകരിച്ചയാൾ ജനിച്ചത്. ഈ അവസ്ഥയിൽ ഉള്ളവരുടെ ഗർഭപാത്രങ്ങൾ വികസിച്ചിട്ടുണ്ടാവില്ല.

2014-ൽ സ്വീഡനിലെ ഒരു സ്ത്രീയാണ് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആദ്യമായി കുഞ്ഞിന് ജന്മം നൽകിയത്. 60 വയസ്സുള്ള ഒരു സുഹൃത്തിൽ നിന്നായിരുന്നു ഇവർക്ക് ഗർഭപാത്രം ലഭിച്ചത്. അതിനുശേഷം ലോകമെമ്പാടും 100 ഗർഭപാത്രം മാറ്റിവയ്ക്കൽ നടക്കുകയും ഇതിൽ 50 ഓളം ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുട്ടികൾ ജനിക്കുകയും ചെയ്‌തു. ശസ്ത്രക്രിയയിൽ ഭൂരിഭാഗവും യുഎസ്, സ്വീഡൻ, തുർക്കി, ഇന്ത്യ, ബ്രസീൽ, ചൈന, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് നടന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : “ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, ഒപ്പം നിങ്ങളും.. ” ഐഎസ്ആർഒ ഈ വാക്കുകൾ കുറിക്കുമ്പോൾ 140 കോടി ജനതയും ചന്ദ്രന്റെ മടിത്തട്ടിലേക്ക് വളരെ മൃദുവായി അലിഞ്ഞിറങ്ങി. ഭാരതം വർഷങ്ങളായി കിനാവ് കണ്ടത് യാഥാർഥ്യമായ അസുലഭ നിമിഷം. ചന്ദ്രനിൽ ഇന്ത്യയുടെ മന്ദഹാസം. ക‍ൃത്യം വൈകിട്ട് 6.04 ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. ദൗത്യത്തിന് നേതൃത്വം നൽകിയ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉൾപ്പെടെയുള്ള ഗവേഷകർ ആഹ്ളാദാരവങ്ങളോടെ കൈയ്യടിച്ചു.

ലാൻഡിങിന്റെ ഭാഗമായുള്ള എഞ്ചിന്റെ പ്രവർത്തനം മൂലം ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾ അടങ്ങിയതിന് ശേഷം ലാൻഡറിലെ റാമ്പ് തുറക്കുകയും അത് വഴി പ്രജ്ഞാൻ റോവർ പുറത്തുവരികയും ചെയ്യും. റോവറും ലാൻഡറും പരസ്പരം ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയക്കും. ചന്ദ്രനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങൾ. ഇതോടുകൂടി യഥാർത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങൾക്ക് തുടക്കമാവും.

2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ 35 ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെട്ടത്. ഓഗസ്റ്റ് 18 വൈകുന്നേരം നാലുമണിയോടെ ലാൻഡർ മൊഡ്യൂൾ താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ് നടത്താനുള്ള സ്കാനിങ്ങിനിടെ ഓഗസ്റ്റ് 19 -ന് ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ലാൻഡർ പകർത്തിയിരുന്നു. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്ത് പോലീസ്. പാക്കിസ്ഥാനിലുള്ള ഉർഫാൻ ഷെരീഫിൻെറ സഹോദരൻ ഇമ്രാൻ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്‌തത്‌. തടങ്കലിലാക്കിയതിന് പിന്നാലെ കേസിൽ പുതിയ വഴിത്തിരിവ്. സാറ കോണിപ്പടിയിൽ നിന്ന് വീണ് കഴുത്ത് ഒടിഞ്ഞു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ആഗസ്റ്റ് 10 വ്യാഴാഴ്ച സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്(41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു.

ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്റെ പങ്കാളിക്കും സഹോദരനും അഞ്ച് കുട്ടികൾക്കുമൊപ്പം ഇസ്ലാമാബാദിൽ ഇറങ്ങിയ ഉടൻ ഉർഫാൻ ഷെരീഫ് യുകെയിലെ എമർജൻസി സർവീസുകളെ വിളിക്കുകയായിരുന്നു. അഞ്ച് കുട്ടികളും ഒന്നിനും 13നും ഇടയിൽ പ്രായമുള്ളവരാണ്.

സാറായുടെ പിതൃ സഹോദരനായ ഇമ്രാൻ ഷെരീഫിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. സാറയുടെ പിതാവിനെ കണ്ടെത്താൻ ഇയാൾ പോലീസ് സേനയെ സഹായിക്കുകയാണ്. ബീനാഷ് കുട്ടികളുമായി വീട്ടിൽ ഉള്ളപ്പോൾ കോണിപ്പടിയിൽ നിന്ന് വീണ് സാറയുടെ കഴുത്ത് ഒടിഞ്ഞെന്നും ഇമ്രാൻ പറഞ്ഞു. എന്നാൽ കുട്ടിയുടെ ശരീരം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ശരീരത്തിലെ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് കണ്ടെത്തി. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്‌കോട്ട്‌ലൻഡിൽ മയക്കുമരുന്ന് ദുരുപയോഗം മൂലം മരിച്ചവരുടെ എണ്ണം 279 ആയി കുറഞ്ഞു. അഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. സ്കോട്ട്ലൻഡിലെ നാഷണൽ റെക്കോർഡ്സിൻെറ കണക്കുകൾ പ്രകാരം 2022-ൽ മയക്കുമരുന്ന് ദുരുപയോഗം മൂലം 1,051 പേരാണ് മരിച്ചത്. എന്നാൽ ഇപ്പോഴും യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന മയക്കുമരുന്ന് മരണനിരക്ക് സ്കോട്ട് ലൻഡിൽ തന്നെയാണ്. മയക്കുമരുന്ന് ദുരുപയോഗ മരണങ്ങൾ കുറഞ്ഞെങ്കിലും, രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിന്റെ മൂന്നിരട്ടിയിലധികം തന്നെയാണ് ഇപ്പോഴും മരണനിരക്ക് ഉള്ളത്.


2022-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 10 മരണങ്ങളിൽ എട്ടിലധികവും ഹെറോയിൻ, മോർഫിൻ, മെത്തഡോൺ എന്നിവയുൾപ്പെടെയുള്ള ഒപിയേറ്റുകളും ഒപിയോയിഡുകളും മൂലമാണ്. മയക്കുമരുന്ന് ദുരുപയോഗ മരണങ്ങളിൽ ഭൂരിഭാഗവും ആകസ്മികമായ വിഷബാധയായി തരംതിരിച്ചിട്ടുണ്ട്, ഇതിൽ 7% മാത്രമാണ് മനഃപൂർവ്വ സ്വയം വിഷബാധയായി തരംതിരിച്ചിരിക്കുന്നത്. സ്കോട്ട് ലൻഡിലെ മയക്കുമരുന്ന് വിഷബാധയേറ്റ് മരണനിരക്ക് 2021-ൽ യുകെ ശരാശരിയേക്കാൾ 2.7 മടങ്ങ് കൂടുതലായിരുന്നു.

മയക്കുമരുന്ന് മരണങ്ങൾ രണ്ട് പതിറ്റാണ്ടുകളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2013 ന് ശേഷം ഈ കണക്കുകളിൽ കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടായിരുന്നതെന്നും നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട് ലൻഡിലെ ജനസംഖ്യാ സ്ഥിതിവിവരക്കണക്ക് മേധാവി ജൂലി റാംസെ പറഞ്ഞു. 1996 ൽ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഇടിവാണിതെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുവതി. 2010 ൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയാകുമ്പോൾ തനിക്ക് 16 വയസായിരുന്നുവെന്ന് ലോറൻ ടെയ്‌ലർ പറഞ്ഞു. അയാൾ തനിക്ക് 22 വയസ്സുണ്ടെന്ന് പറയുകയും സിനിമയ്ക്ക് കൊണ്ടുപോകാൻ ക്ഷണിക്കുകയുമായിരുന്നു. എന്നാൽ ലണ്ടനിലെ റോംഫോർഡിലെ ഒരു പാർക്കിൽ നടക്കാൻ കൊണ്ടുപോകുകയും തുടർന്ന് ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി ലോറനെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സഫോക്കിലെ ന്യൂമാർക്കറ്റിൽ നിന്നുള്ള 44കാരനായ മുൻ മെറ്റ് ഓഫീസർ, ലോറനെതിരെയുള്ള രണ്ട് ബലാത്സംഗ കേസുകൾക്കും 2003 നും 2005 നും ഇടയിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്ത കേസിനും ഉൾപ്പെടെ 16 വർഷം തടവുശിക്ഷ അനുഭവിച്ചു.


ബലാത്സംഗത്തിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പ്രൊവൻ പെരുമാറിയതെന്നും ഒരു മിൽക്ക് ഷേക്ക് വാങ്ങി നൽകുകയും പിന്നീട് വീണ്ടും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ലോറൻ പറഞ്ഞു. കുറ്റകൃത്യം പോലീസിൽ അറിയിക്കാൻ ആറ് വർഷമെടുത്തു. 2019-ൽ അദ്ദേഹത്തെ മെട്രോപൊളിറ്റൻ പോലീസിൽ നിന്ന് പുറത്താക്കി. എന്നാൽ പിന്നീട് അപ്പീലിൽ അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കപ്പെട്ടു.

ഇപ്പോൾ 29 വയസുള്ള ലോറന്റെ വെളിപ്പെടുത്തൽ ഒരുപാട് പേർക്ക് ഊർജം പകരുന്നതാണ്. ദുരനുഭവങ്ങൾ നേരിട്ടവരെ മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ കഥ പങ്കിടാൻ ആഗ്രഹിക്കുന്നതായി അവൾ പറഞ്ഞു. ബലാത്സംഗവും തെളിവ് നൽകുന്നതിന്റെ ആഘാതവും കാരണം തന്റെ ബന്ധങ്ങൾ തകർന്നതായും ഇപ്പോഴും ഭൂതകാലം തന്നെ വേട്ടയാടുന്നതായും അവൾ പറഞ്ഞു. എന്നാൽ, സത്യത്തിലുള്ള വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ച ഒരേയൊരു കാര്യമെന്ന് ലോറൻ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓരോ മരണവും നൽകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ച് ചെറുപ്രായത്തിലെയുള്ള ആകസ്മിക മരണങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നൽകുന്ന ആഘാതം വളരെ വലുതാണ്. 38 – മത്തെ വയസ്സിൽ ലെസ്റ്ററിൽ താമസിക്കുന്ന അക്ഷധ ശിരോദ്കറിന്റെ മരണം അങ്ങനെയുള്ള ഒന്നാണ്.

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായ ദിൽജിത് തോമസിന്റെ ഭാര്യയാണ് അകാലത്തിൽ മരണമടഞ്ഞ അക്ഷധ ശിരോദ്കർ . വെറും നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു മകനും ദിൽജിത് അക്ഷധ ദമ്പതികൾക്ക് ഉണ്ട് .
പൊതുദർശനത്തിന്റെയും മൃതസംസ്കാര ശുശ്രൂഷകളുടെയും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അക്ഷധ ശിരോദ്കറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എംആർഐ സ്കാൻ ഉപയോഗിച്ച് ഇനി പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസർ പരിശോധിക്കാം. ഉയർന്ന അളവിലുള്ള പിഎസ്എ പ്രോട്ടീന്റെ അളവ് പരിശോധിക്കുന്ന രക്തപരിശോധനയേക്കാൾ ക്യാൻസർ നിർണയിക്കുന്നതിൽ എംആർഐ സ്കാനിങ്ങുകൾ വളരെ കൃത്യതയുള്ളതായി കണ്ടെത്തി. പിഎസ്എ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കാത്ത ചില ഗുരുതരമായ ക്യാൻസറുകൾ എംആർഐ കണ്ടെത്തിയിരുന്നു. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് പിഎസ്എ ടെസ്റ്റുകൾക്കായി അഭ്യർത്ഥിക്കാമെങ്കിലും ഇവയെ മാത്രം ആശ്രയിക്കാൻ സാധിക്കുകയില്ല.

പഠനത്തിൻെറ ഭാഗമായി ബിഎംജെ ഓങ്കോളജി ലണ്ടനിലെ 50 നും 75 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെ എംആർഐ, പിഎസ്എ പരിശോധനകൾക്കായി ക്ഷണിച്ചിരുന്നു. 303 പേരിൽ ആണ് ടെസ്റ്റ് നടത്തിയത്. ഇതിൽ 48 പേർക്ക് എംആർഐയിൽ ക്യാൻസർ ഉള്ളതായി കണ്ടെത്തി. അതിൽ 25 പേർക്ക് ബയോപ്സി ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്ക് ശേഷം കാര്യമായ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു. എന്നാൽ എംആർഐയിൽ ക്യാൻസർ കണ്ടെത്തിയ പകുതിയിലധികം പുരുഷന്മാരുടെയും പിഎസ്എ ടെസ്റ്റിന്റെ ഫലം സാധാരണ നിലയിൽ ആയിരുന്നു.

ഗൗരവമേറിയ ക്യാൻസറുകൾ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാം എംആർഐ എന്ന് യു.സി.എൽ.എച്ച് കൺസൾട്ടന്റ് യൂറോളജിസ്റ്റും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ കരോലിൻ മൂർ പറഞ്ഞു. പ്രോസ്റ്റേറ്റ് ക്യാൻസർ നേരത്തെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചാൽ ഇവ ഭേദമാകാനുള്ള സാധ്യത കൂടുതലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തുക്കളുടെ ശേഖരമുള്ള മ്യൂസിയമാണ് ബ്രിട്ടീഷ് മ്യൂസിയം. എന്നാൽ കോടികൾ വിലമതിക്കുന്ന നിരവധി സ്വർണം, രത്നങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്ലാസ് എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ഒരു ജീവനക്കാരനെ അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കി. കാണാതായതും കേടുപാടുകൾ സംഭവിച്ചതുമായ വസ്തുക്കളിൽ ബിസി 15-ാം നൂറ്റാണ്ട് മുതൽ എഡി 19-ാം നൂറ്റാണ്ട് വരെയുള്ള സ്വർണ്ണാഭരണങ്ങളും വിലയേറിയ കല്ലുകളുടെ രത്നങ്ങളും സ്ഫടികങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് മ്യൂസിയം അധികൃതർ വെളിപ്പെടുത്തി.

കാണാതായവയിൽ ഭൂരിഭാഗം സാധനങ്ങളും മ്യൂസിയത്തിന്റെ ശേഖരത്തിൽ പെട്ട ഒരു സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നവയായിരുന്നു. ഇവ ഒന്നും തന്നെ അടുത്തിടെ പൊതു പ്രദർശനത്തിൽ വച്ചിരുന്നില്ല. അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി മാത്രം ഇവ ഉപയോഗിച്ച് വരുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ജീവനക്കാരനെ പിരിച്ചുവിട്ടു. എന്നാൽ ഇയാളുടെ പേര് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ബ്രിട്ടീഷ് ജനത എന്നും അഭിമാനത്തോടെ കൊണ്ട് നടക്കുന്ന ഒന്നാണ് ബ്രിട്ടീഷ് മ്യൂസിയം. അതുകൊണ്ടുതന്നെ മോഷണ വാർത്ത പലർക്കും സങ്കടകരമായ വാർത്തയാണ്. എന്നാൽ തങ്ങളുടെ കുറവുകൾ മനസിലാക്കി സുരക്ഷ ശക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് മ്യൂസിയം ചെയർമാനായ ജോർജ്ജ് ഓസ്ബോൺ പറഞ്ഞു. പ്രതിവർഷം ആറ് ദശലക്ഷത്തിലധികം ആളുകളാണ് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം സന്ദർശിക്കുന്നത്. മനുഷ്യ ചരിത്രത്തിലെ 2 ദശലക്ഷം വർഷത്തോളം വ്യാപിച്ചുകിടക്കുന്ന എട്ട് ദശലക്ഷത്തിലധികം വസ്തുക്കൾ മ്യൂസിയത്തിൽ ഉണ്ട്. മ്യൂസിയത്തിലെ മോഷണം മുൻപും നടന്നിട്ടുണ്ട്. 2002-ൽ മ്യൂസിയത്തിലെ പൊതു ഗാലറിയിൽ നിന്ന് 2,000 വർഷം പഴക്കമുള്ള ഒരു ഗ്രീക്ക് പുരാവസ്തു മോഷ്ടിക്കപ്പെട്ടിരുന്നു. 2017-ൽ, മ്യൂസിയത്തിന്റെ ശേഖരത്തിൽ നിന്ന് ഒരു കാർട്ടിയർ ഡയമണ്ട് മോതിരം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏഴ് നവജാത ശിശുക്കളെ അതിക്രൂരമായി കൊന്ന നേഴ്സ് ലൂസി ലെറ്റ്ബിക്ക് ജീവിതാവസാനം വരെ ജയിൽശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. പരോൾ ലഭിക്കില്ല. യുകെ ചരിത്രത്തിൽ ഇത്തരമൊരു ശിക്ഷ ലഭിക്കുന്ന നാലാമത്തെ വനിതയാണ് ലൂസി. അതിക്രൂരവും കരുതിക്കൂട്ടിയുമുള്ള കൊലപാതകമായതിനാൽ ലൂസി ദയ അർഹക്കുന്നില്ലെന്ന് ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ ക്രൗൺ കോടതി ജഡ്ജി ജെയിംസ് ഗോസ് പറഞ്ഞു. ശിക്ഷാവിധി കേൾക്കാൻ ലൂസിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കോടതിയിൽ എത്താൻ അവർ വിസമ്മതിക്കുകയായിരുന്നു. കുറ്റവാളികളെ ശിക്ഷാവിധി കേൾക്കാൻ നിർബന്ധമായും ഹാജരാക്കാൻ, നിയമം ഭേദഗതി ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരുവിധത്തിലുമുള്ള മനസ്സാക്ഷികുത്തോ, പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു. വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ദ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സായിരുന്നു 33കാരിയായ ലൂസി. 2015 ജൂണിനും 2016 ജൂണിനും ഇടയ്ക്കാണ് ലൂസി പിഞ്ചുക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നത്. ആറ് കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമിച്ചെന്ന് കണ്ടെത്തി. രോഗം ബാധിച്ചതോ പൂർണവളർച്ചയെത്തും മുമ്പ് ജനിച്ചതോ ആയ കുഞ്ഞുങ്ങളെ അമിതമായി പാലു കുടിപ്പിച്ചും, സിരകളിലും വയറ്റിലും വായുവും ഇൻസുലിനും കുത്തിവച്ചുമാണ് ലൂസി കൊന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 മുതൽ രണ്ട് തവണ അറസ്റ്റിലായെങ്കിലും ലൂസി മോചിതയായി. ഒടുവിൽ 2020 -ലെ മൂന്നാം അറസ്റ്റിൽ ലൂസിക്കെതിരെ കുറ്റംചുമത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ ആദ്യം കുറ്റം സമ്മതിച്ചില്ല. ഓരോ കൊലയ്ക്ക് ശേഷവും അതിനെപ്പറ്റി വിവരിക്കുന്ന കുറിപ്പുകൾ പൊലീസ് അവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. അതിലെ കൈയക്ഷരം ലൂസിയുടേതെന്ന് തെളിഞ്ഞു.

2015 -ൽ ആശുപത്രിയിലെ ഡോക്ടറായ സ്റ്റീഫൻ ബ്രിയറിയും തൊട്ടടുത്ത വർഷം ഇന്ത്യൻ വംശജനായ ഡോ. രവി ജയറാമും കുട്ടികളുടെ മരണത്തിൽ ലൂസിക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ, അകാരണമായി ജീവനക്കാരെ സംശയിക്കരുതെന്നായിരുന്നു മാനേജ്മെന്റിന്റെ പക്ഷം. 2017 ഏപ്രിലിൽ പൊലീസിനെ കാണാൻ ഡോക്ടർമാർക്ക് മാനേജ്മെന്റ് അനുമതി നൽകിയതോടെയാണ് ലൂസിയുടെ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

കൂടുതൽ ഇരകൾ?

ലൂസി ലെറ്റ്ബി കൂടുതൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ചോയെന്ന് സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലേക്കും മറ്റും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, തങ്ങളുടെ കുഞ്ഞുങ്ങളെ ലൂസി ഉപദ്രവിച്ചെന്ന് സംശയിക്കുന്നതായി ഏതാനും മാതാപിതാക്കളും ആരോപിച്ചു. നിലവിൽ ദ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റൽ, ലൂസി മുമ്പ് ജോലി ചെയ്തിട്ടുള്ള ലിവർപൂൾ വിമൺസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജനിച്ചതും പ്രവേശിപ്പിക്കപ്പെട്ടതുമായ 4,000 കുഞ്ഞുങ്ങളുടെ മെഡിക്കൽ റെക്കോർഡുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. 30 -ലേറെ കുട്ടികളെയെങ്കിലും ലൂസി ഉപദ്രവിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു.

Copyright © . All rights reserved