ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ആരോഗ്യരംഗത്തെ നിശ്ചലമാക്കി കൊണ്ട്, ജൂനിയർ ഡോക്ടർമാർ ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ ഇത്തരത്തിൽ ജോലി ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം അടുത്തവർഷം ജനുവരി മാസത്തിന്റെ തുടക്കത്തിൽ ആറ് ദിവസം തുടർച്ചയായി പണിമുടക്കിനുള്ള ആഹ്വാനവും ഡോക്ടർമാർ നൽകി കഴിഞ്ഞിട്ടുണ്ട്. ഇത് എൻ എച്ച് എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം ആദ്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (ബിഎംഎ) സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയത്.

ക്രിസ്മസ് അവധി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ, സാഹചര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. നിലവിൽ ശൈത്യകാലത്തിന്റെ എല്ലാവിധ സമ്മർദ്ദങ്ങളും അനുഭവിച്ചു കൊണ്ടിരിക്കെയാണ്, ഇപ്പോൾ ഡോക്ടർമാരുടെ സമരവും കൂടി ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന മൂന്നാഴ്ചകളിൽ ആകെ നാല് പ്രവർത്തി ദിവസങ്ങൾ മാത്രമേ അവധികളോ പണിമുടക്കോ ഇല്ലാത്തതായുള്ളു എന്നും അദ്ദേഹം പറഞ്ഞു. പരിശീലനം സിദ്ധിച്ച ഡോക്ടർമാരെ നഷ്ടപ്പെടുന്നത് തടയാനും, എൻഎച്ച്എസിന്റെ ദീർഘകാല ഭാവി സംരക്ഷിക്കുന്നതിനുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) കൗൺസിൽ ചെയർ പ്രൊഫസർ ഫിൽ ബാൻഫീൽഡ് വ്യക്തമാക്കി.

ഡോക്ടർമാരുടെ പണിമുടക്കിന്റെ ഫലമായി ചെൽട്ടൻഹാം ആശുപത്രിയിലെ അത്യാഹിത വിഭാഗം താൽക്കാലികമായി അടച്ചതായി ഗ്ലൗസെസ്റ്റർഷെയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. 2022 ഡിസംബറിൽ ആരംഭിച്ച സ്ട്രൈക്കുകളുടെ തരംഗം എൻ എച്ച് എസിനുന്മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ആരംഭിച്ചതുമുതൽ ഏകദേശം 1.2 ദശലക്ഷം പ്രവർത്തനങ്ങളും അപ്പോയിൻമെന്റുകളുമാണ് റദ്ദാക്കപ്പെട്ടത്. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻതന്നെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും ഡോക്ടർമാരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ബോബിൻ ചെറിയാൻ നിര്യാതനായി. 43 വയസ്സ് മാത്രമാണ് പ്രായം. ഭാര്യ നിഷയ്ക്കും ഒമ്പതും അഞ്ചും വയസ്സായ മകൾക്കും മകനും ഒപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ട് ബോബിൻ ചെറിയാനും കുടുംബവും യുകെയിൽ എത്തിയത് വെറും എട്ട് മാസം മുമ്പ് മാത്രമാണ്.
കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.
ബോബിൻ ചെറിയാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ അഞ്ച് ദന്തഡോക്ടർമാരിൽ നാല് പേരും പുതിയ രോഗികളെ സ്വീകരിക്കുന്നില്ലെന്ന് പുതിയ റിപ്പോർട്ട്. ദന്ത ശസ്ത്രക്രിയകൾക്കായി അപേക്ഷിച്ചവരിൽ 82.8% മുതിർന്നവരെ കെയർ യൂണിറ്റുകൾ നിരസിച്ചതായി പറയുന്നു. 18 വയസ്സിന് താഴെയുള്ളവരിൽ ഈ കണക്ക് 71.1% ആണ്. എൻഎച്ച്എസ് ധനസഹായം ലഭിച്ചുകൊണ്ടുള്ള ചികിത്സ തേടുന്ന രോഗികൾക്കാണ് പട്ടികയിൽ കയറാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് (94.3%), നോർത്ത് ഈസ്റ്റ് (96.8%) എന്നിവിടങ്ങളിലാണ്.

എൻഎച്ച്എസിലെ ദന്തചികിത്സ കഴിഞ്ഞ 75 വർഷത്തിലെ ഏറ്റവും മോശം തലത്തിലാവും ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് നഫ് ഫീൽഡ് ട്രസ്റ്റ് ഹെൽത്ത് തിങ്ക്ടാങ്ക് മുന്നറിയിപ്പ് നൽകി. കോവിഡിന് മുൻപുള്ള ചികിത്സയുമായി താരതമ്യം ചെയ്യുമ്പോൾ എൻഎച്ച്എസ് ധനസഹായം നൽകുന്ന ചികിത്സകളുടെ എണ്ണത്തിൽ 6 മില്യൺ കുറവാണ് ഉണ്ടായിരിക്കുന്നത്.

പകർച്ചവ്യാധിമൂലമുള്ള ജീവിത ചിലവ് വർദ്ധനവ്, അപ്പോയ്ന്റ്മെന്റ് കിട്ടാനുള്ള പ്രശ്‍നങ്ങൾ തുടങ്ങിയവ എൻഎച്ച്എസ് ഡെന്റൽ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിന് ഒരു തടസ്സമായി നിലകൊള്ളുകയാണ്. എൻഎച്ച്എസ് ഡെന്റൽ സേവനങ്ങളിൽ 2014/15 നേക്കാൾ 2021/22 ൽ 500 മില്യണിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്. പല എൻഎച്ച്എസ് കെയർ യൂണിറ്റുകളിലും എൻഎച്ച്എസിന്റെ ധനസഹായത്തോടെയുള്ള പരിചരണം ലഭിക്കാൻ ബുദ്ധിമുട്ടാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പല ആരോഗ്യ സേവന കേന്ദ്രങ്ങളും ഇപ്പോഴും തങ്ങൾക്ക് അനുവദിച്ച പണം ചിലവഴിക്കുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കോവിഡ് ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകളിൽ വൻ വർദ്ധനവ്. ഡിസംബർ 9 ശനിയാഴ്ച വരെയുള്ള കണക്കുകളിൽ മാത്രം ഏകദേശം 6,000 പേർക്ക് കോവിഡ് പോസിറ്റീവായി. അതേസമയം, ഈ മാസം ആദ്യ ആഴ്ചയിൽ തന്നെ ഇൻഫ്ലുവൻസ (ഫ്ലൂ) പോസിറ്റീവ് ആയവരുടെ എണ്ണം 2.4 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ഉയർന്നിരിക്കുകയാണ്. യുകെയിലെ ജനങ്ങളിലുള്ള ആന്റിബോഡിയുടെ അളവ് വളരെ കുറവാണെന്ന് ഇമ്മ്യൂണോളജിസ്റ്റുകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചാൽ സ്വയം ഒറ്റപ്പെടാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാർ വളരെക്കാലം മുൻപ് തന്നെ നീക്കം ചെയ്‌തിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് എടുത്തുമാറ്റിയിരുന്നു. ഇത് ഈ ക്രിസ്മസ് കാലത്ത് ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ അണുബാധയുള്ളവരെ പ്രതിസന്ധിയിലാക്കുവെന്ന് ഒരു എൻഎച്ച്എസ് റെസ്പിറേറ്ററി ഡോക്ടർ പറയുന്നു.

ഇത്തരക്കാർ ക്രിസ്‌തുമസ് കാലത്ത് സ്വയം ഒറ്റപ്പെടാനുള്ള തീരുമാനം എടുക്കുക എന്നുള്ളത് ഏറെ പ്രയാസകരമാണെങ്കിലും വിവേകത്തോടെ പെരുമാറണമെന്ന് സൗത്ത്മീഡ് ഹോസ്പിറ്റൽ ബ്രിസ്റ്റോളിൽ ജോലി ചെയ്യുന്ന ഡോ. കാതറിൻ ഹയാംസ് മിററിനോട് പറഞ്ഞു. കോവിഡ് പടരുന്നത് തടയാൻ കൈ കഴുകാനും തിരക്കേറിയ ഇടങ്ങളിൽ മാസ്‌ക് ധരിക്കാനും മറക്കരുത്. മഞ്ഞുകാലത്ത് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കാറുണ്ട്. കോവിഡ്, ഇൻഫ്ലുവൻസ, ആർഎസ് വി തുടങ്ങിയ രോഗങ്ങൽ ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ക്ലിനിക്കൽ റിസർച്ച് ഫെല്ലോ കൂടിയായ ഡോ.ഹയാംസ് അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ട്രാൻസ്ജെൻഡർ വിദ്യാർഥികളെ സംബന്ധിച്ച് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കി. ട്രാൻസ് വിദ്യാർത്ഥികളെ ശരിയായ രീതിയിൽ സംബോധന ചെയ്യാൻ ആകാതെ വരുന്ന സഹവിദ്യാർഥികൾക്കും അധ്യാപകർക്കും ശിക്ഷകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് പുതിയ വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശം സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ജെൻഡർ മാറുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആദ്യം അവരുടെ മാതാപിതാക്കളെ അറിയിക്കണമെന്ന പുതിയ നിർദ്ദേശവും മാർഗ്ഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ചുള്ള തീരുമാനങ്ങളിൽ മാതാപിതാക്കളുടെ ഇടപെടൽ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന ബോധ്യമുണ്ടായതിനെ തുടർന്നാണ് സർക്കാർ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു.

ട്രാൻസ് വിദ്യാർഥികളെ സംബോധന ചെയ്യുവാനായി കൃത്യമായ സർവനാമങ്ങൾ ഉപയോഗിക്കുവാൻ കഴിയാതെ വരുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മേൽ സമ്മർദ്ദങ്ങൾ ഉണ്ടാവുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു കുട്ടി തിരഞ്ഞെടുത്ത സർവ്വനാമങ്ങൾ ഉപയോഗിക്കുവാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും നിർബന്ധിക്കരുത്, അവർ തെറ്റ് ചെയ്താൽ ശിക്ഷിക്കരുതെന്നും പുതിയ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ശുചിമുറികൾ, വസ്ത്രം മാറുന്ന മുറികൾ, ഡോർമിറ്ററികൾ എന്നിവയുൾപ്പെടെ ലിംഗ-നിഷ്‌പക്ഷമായ സൗകര്യങ്ങൾ നൽകാൻ സ്‌കൂളുകൾക്ക് ബാധ്യതയില്ലെന്ന പുതിയ നിർദ്ദേശവും പുറത്തുവന്നിട്ടുണ്ട്.

സമ്മിശ്ര വികാരങ്ങളാണ് സർക്കാരിന്റെ പുതിയ തീരുമാനത്തെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. സ്‌കൂളുകളിൽ നിന്ന് ട്രാൻസ് ഐഡിയോളജി വേരോട് നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് ലിംഗ-വിമർശക പ്രചാരകർ മാർഗ്ഗനിർദ്ദേശത്തെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗനും തുല്യതാ മന്ത്രി കെമി ബാഡെനോക്കും ചേർന്നാണ് ഈ മാർഗ്ഗ നിർദ്ദേശം തയ്യാറാക്കിയത്. ഇംഗ്ലണ്ടിലെ എല്ലാ ഗവൺമെന്റ് , സ്വതന്ത്ര സ്കൂളുകൾക്കും ഇത് ബാധകമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലീഡ്സിലെ റോയൽ ആർമഡ് മ്യൂസിയത്തിലെ പ്രദർശനത്തിന് കാഴ്ചക്കാരെ കാത്തിരിക്കുന്നത് ഒട്ടേറെl അത്ഭുതങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇറാഖ് ഭരണാധികാരിയായ സദാം ഹുസൈന്റെ ആയുധ ശേഖരണത്തിൽ നിന്നുള്ള സ്വർണ്ണം കൊണ്ടുള്ള എ കെ – 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ . ഇതു കൂടാതെ വജ്രം പതിപ്പിച്ച റിവോൾവറും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

2024 മെയ് 31 വരെ പ്രദർശനം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. അപൂർവ്വയിനം ആയുധങ്ങൾ കാണാൻ ഒട്ടേറെ പേരാണ് മ്യൂസിയത്തിൽ എത്തിച്ചേരുന്നത്. വെസ്റ്റ് യോർക്ക് ഷെയറിന്റെ ഭാഗമായ ലീഡ്സ് , വെയ്ക്ക് ഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒട്ടേറെ മലയാളികളും താമസിക്കുന്നുണ്ട്.

രാസായുധങ്ങൾ ഉൾപ്പെടെ ഉണ്ടെന്ന് ആരോപിച്ച് യുകെ ഉൾപ്പെടെയുള്ള നാറ്റോ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന യുദ്ധത്തിനിടെ 2003 ഡിസംബർ 13 – നാണ് യുഎസ് സൈന്യം സദാം ഹുസൈനെ കീഴ്പ്പെടുത്തിയത്. 2006 ഡിസംബർ 30 – ന് യുഎസ് സദാം ഹുസൈന് തൂക്കിലേറ്റി . സ്വേച്ഛാധിപത്യ ഭരണമാണ് സദാം ഹുസൈന്റെ നേതൃത്വത്തിൽ ഇറാഖിൽ നടമാടിയത് എന്നാണ് നാറ്റോ സഖ്യം ആരോപിച്ചത്. 2001 സെപ്റ്റംബർ 11 -ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് യുകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെ അമേരിക്കൻ പ്രസിഡൻറ് ജോർജ് ഡബ്ലിയു ബുഷിൻ്റെ ഭരണകൂടം ആണ് ഇറാഖിൽ സൈനിക നടപടികൾക്ക് തുടക്കമിട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആട്, മാഞ്ചിയം തുടങ്ങിയ തട്ടിപ്പുകൾ മലയാളികൾക്ക് പുത്തരിയല്ല . ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പുകാരെ വിളിച്ചു വരുത്തി പരവതാനി വിരിക്കുന്ന സ്വഭാവ രീതി മലയാളികളുടെ ജനിതക പാരമ്പര്യത്തിൽ തന്നെയുള്ളതാണ്. യുകെയിൽ നടക്കുന്ന വിസ തട്ടിപ്പുകൾ ഈ പറഞ്ഞ കാര്യങ്ങൾ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്.
എങ്ങനെയെങ്കിലും യുകെയിൽ എത്തണം. അതിനുവേണ്ടി ഒരു കെയർ വിസ സംഘടിപ്പിക്കുക. യുകെയിൽ എത്തിയാൽ കെയർ വിസയിൽ നിന്ന് മറ്റു മേഖലയിലേയ്ക്ക് മാറാൻ സാധിക്കും. ഇതൊക്കെയാണ് മലയാളി സ്വപ്നം കാണുന്നത്. സ്റ്റുഡൻറ് വിസയിൽ ഭാര്യയോ ഭർത്താവോ എത്തി കുടുംബത്തെ ഒന്നടങ്കം യുകെയിലെത്തിക്കുന്ന രീതിയിലായിരുന്നു പലരുടെയും പദ്ധതികൾ . യുകെയിലെത്താൻ സ്വപ്നം കാണുന്ന ഒരു ശരാശരി മലയാളി കണ്ണടച്ച് ഏജന്റുമാരെ വിശ്വസിച്ച് ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇവയൊക്കെ . പുതിയ കുടിയേറ്റ നയം എല്ലാം തകിടം മറിച്ചിരിക്കുന്നു. കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും എത്തിയവർക്ക് ആശ്രിത വിസയിൽ ആരെയും കൊണ്ടുപോകാൻ സാധിക്കുകയില്ലെന്നത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ്.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചില പിന്നാമ്പുറ വർത്തമാനങ്ങളാണ്. യഥാർത്ഥ ചിത്രമാണ് ഇപ്പോൾ ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ചൂഷണം ചെയ്യപ്പെടുകയും അതിലുപരി വിസയ്ക്കായി ഏജന്റുമാർ ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന കഥകളാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പലരും കേരളത്തിൽ നിന്നുള്ളവരാണ്. രഹസ്യമായി കെയർ ഹോമുകളിൽ താമസിച്ച് ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ബിബിസിയുടെ ലേഖകൻ റിപ്പോർട്ടുകൾ തയ്യാറാക്കിയത്.
വളരെ നല്ല രീതിയിൽ പരിചരണം വേണ്ട ദുർബലമായ വിഭാഗത്തിൽപ്പെട്ട കെയർ ഹോം അന്തേവാസികളെ പരിചരിക്കുന്നതിന് യാതൊരുവിധ പരിശീലനവും ലഭിക്കാത്ത ആരോഗ്യപരിപാലന മേഖലയെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഈ മേഖലയിലെ നിയമനങ്ങൾ കൂടുതൽ കർശനമാക്കുന്നതിലേയ്ക്ക് ഈ വിവരങ്ങൾ നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 2023 – ൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളവിൽ കെയർ മേഖലയിലെ ജീവനക്കാർക്കായി 140,000 വിസകൾ ആണ് യു കെ അനുവദിച്ചത് . ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. ഈ വർഷം അനുവദിച്ച കെയർ വിസകളിൽ 39,000 എണ്ണം ഇന്ത്യയിൽ നിന്നുള്ളവർക്കാണ്. കെയർ വിസയിൽ ഇന്ത്യയിൽ നിന്ന് എത്തിയവരിൽ ഭൂരിഭാഗവും മലയാളികളാണ്.

പല കെയർ ഹോമുകളും നിയമവിരുദ്ധമായി ചട്ടങ്ങൾ ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതായും ബിബിസിയുടെ റിപ്പോർട്ടിലുണ്ട്. 5 വർഷത്തിനുള്ളിൽ ജോലി വിടുകയാണെങ്കിൽ കേരളത്തിൽ നിന്നുള്ള ഒരു കെയർ ജീവനക്കാരനോട് 4000 പൗണ്ട് നൽകേണ്ടി വരുമെന്നാണ് പ്രെസ്റ്റ്വിക്ക് കെയർ പറഞ്ഞത്. എന്നാൽ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പെരുമാറ്റച്ചട്ടം അനുസരിച്ച് ജീവനക്കാരൻ ഈ ചെലവുകൾ നൽകേണ്ടതില്ല. പ്രെസ്റ്റ്വിക്ക് കെയർ ഹോമിനെതിരെ നടപടി സ്വീകരിക്കപ്പെടുകയാണെങ്കിൽ അത് ഒട്ടേറെ മലയാളികളെ ബാധിക്കും. നാട്ടിൽനിന്ന് പതിനെട്ടും ഇരുപതും ലക്ഷം വരെ കൊടുത്ത് കെയർ ജോലിക്കുവേണ്ടി വന്നവർ ആത്മഹത്യയുടെ നിഴലിൽ ആണെന്നാണ് റിപ്പോർട്ടുകൾ.

ബിജിഎം കൺസൾട്ടൻസി എന്ന റിക്രൂട്ട്മെൻറ് ഏജൻസി വഴി വിസയ്ക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലാണ് കെയർ വിസയ്ക്കായി പലരും പണം നൽകിയത്. എന്നാൽ യുകെ ഗവൺമെൻറിൻറെ വെബ്സൈറ്റ് വഴി അപേക്ഷിച്ചവർക്ക് മൂന്നുവർഷത്തെ വിസയ്ക്ക് ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ ക്രിസ്‌തുമസ് കാലത്ത് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത് 70 മൈൽ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റ്. വരാനിരിക്കുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇതിന് പിന്നാലെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി റോയൽ ഓട്ടോമൊബൈൽ ക്ലബ്(ആർ എ സി) രംഗത്തെത്തി. ശനിയാഴ്ചയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കാണുന്നുണ്ട്.

വടക്കൻ ഇംഗ്ലണ്ടിൽ 70 മൈൽ വേഗതയിലും മിഡ്‌ലാൻഡിൽ 50 മൈൽ വേഗതയിലും വെള്ളിയാഴ്ച വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. ശക്തമായ മഴയും കാറ്റും ഈ ക്രിസ്‌തുമസ് അവധിക്കാലത്തെ യാത്രകൾക്ക് തടസമാകും എന്ന് ചൂണ്ടിക്കാട്ടിയ ആർ എ സി വക്താവ് സൈമൺ വില്യംസ്, ഇവ മുൻകൂട്ടി കണ്ട് യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്നും ഓർമ്മിപ്പിച്ചു.

ഞായറാഴ്ച ക്രിസ്മസ് രാവിൽ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ക്രിസ്തുമസ് ദിനം രാജ്യത്തെ ചില ഭാഗങ്ങളിൽ താപനില 7C ഉം മറ്റ് ചിലഭാഗങ്ങളിൽ 3-6C ഉം വരെ താഴും. സ്‌കോട്ട്‌ലൻഡിൽ ക്രിസ്മസിന് ശേഷമുള്ള ദിവസങ്ങളിൽ -8 സെൽഷ്യസ് വരെ താപനില കുറയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികളിൽ എത്രമാത്രം സമൂഹമാധ്യമങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ലോകമെമ്പാടും വൻ ചർച്ചാവിഷയമാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള നടപടികൾ യുകെ ആരംഭിച്ചതായി ഉള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പലപ്പോഴും കൊച്ചുകുട്ടികൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പരാജയമാണെന്ന ആക്ഷേപം ശക്തമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യപ്പെടുന്ന പല കാര്യങ്ങളും കുട്ടികളിൽ പലരീതിയിലുള്ള സ്വഭാവ ദൂഷ്യങ്ങളിലേയ്ക്കും മാനസികാരോഗ്യ പ്രശ്നങ്ങളിലേയ്ക്കും വഴി വെക്കുന്നതായുള്ള കണ്ടെത്തലാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിരോധനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിന് ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞതാണ് യുകെയിൽ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത്. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ലണ്ടനിലെ വിവിധ സ്കൂളുകളിൽ സന്ദർശിച്ച ഋഷി സുനക് പ്രസ്തുത വിഷയത്തിൽ കുട്ടികളുമായി സംവാദങ്ങൾ നടത്തിയിരുന്നു , സമൂഹമാധ്യമങ്ങളിലെ അമിത ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയും സാമൂഹിക ജീവിതത്തെയും പഠനത്തെയും കാര്യമായി ബാധിക്കുന്നതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് .

സമൂഹമാധ്യമങ്ങളിൽ കൂടി കുട്ടികളിൽ അപകടകരമാകുന്ന ഉള്ളടക്കങ്ങൾ എത്തുന്ന സംഭവങ്ങളിൽ സമൂഹമാധ്യമ കമ്പനികളുടെ വരുമാനത്തിന്റെ 10 ശതമാനം പിഴ ഈടാക്കാനുള്ള ഓൺലൈൻ സേഫ്റ്റി ആക്ട് അടുത്തിടെയാണ് യുകെയിൽ നിലവിൽ വന്നത്. കുട്ടികളെ സമൂഹമാധ്യമങ്ങളിലെ ചതിക്കുഴിയിൽ നിന്ന് സുരക്ഷിതമാക്കുന്നതിനായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഋഷി സുനകിന്റെ വക്താവ് കാമില മാർഷൽ പറഞ്ഞു. നിരോധനത്തിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നിട്ടില്ലെന്നാണ് സൂചനകൾ . സോഷ്യൽ മീഡിയയുടെ ഉപയോഗം മൂലം കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ യുകെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെ ഓൺലൈൻ ഗെയിമുകളുടെ സ്വാധീനം പല അപകടങ്ങളിലും കുട്ടികളെ കൊണ്ട് ചെന്ന് എത്തിക്കുന്നതും സർക്കാരിൻറെ മുന്നിലുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചായിരിക്കും നിരോധനമാണോ , നിയന്ത്രണമാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ ജനനനിരക്ക് കുറഞ്ഞത് പല സ്കൂളുകളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പല സ്കൂളുകളും അടച്ചിടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യേണ്ട സ്ഥിതി ആണ് സംജാതമായിരിക്കുന്നത്. ഈ രീതിയിൽ സ്കൂളുകളുടെ എണ്ണം കുറയുന്നത് വിദ്യാർഥികളെയും മാതാപിതാക്കളെയും കടുത്ത ദുരിതത്തിലാക്കും. പ്രൈമറി സ്കൂളുകൾ പലതും അടച്ചുപൂട്ടുന്നതുമൂലം കുരുന്നു കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു ദൂരം യാത്ര ചെയ്യേണ്ടതായി വരുന്നത് കുട്ടികളിൽ ശാരീരിക മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കാനും പഠനവൈകല്യത്തിനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇംഗ്ലണ്ടിലെ 88 പ്രൈമറി സ്കൂളുകളിൽ കുട്ടികൾ കുറവായതിനാൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ഒരു പ്രമുഖ മാധ്യമം നടത്തിയ സർവ്വേയിൽ കണ്ടെത്തി. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് മൂലം പല സ്കൂളുകളും ആശങ്കയിലാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് ജനറൽ സെക്രട്ടറി പോൾ വൈറ്റ് മാൻ പറഞ്ഞു. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകൾ അടച്ചുപൂട്ടിയാൽ പിന്നീട് അവ തുറന്നു പ്രവർത്തിക്കാൻ സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. കുട്ടികളുടെ എണ്ണത്തിൽ കുറവുള്ള സ്കൂളുകൾക്ക് മതിയായ പിന്തുണ സർക്കാർ ഉറപ്പാക്കണമെന്ന് പോൾ വൈറ്റ് മാൻ ആവശ്യപ്പെട്ടു.

2022 -ലെ കണക്കുകൾ പ്രകാരം 4.52 മില്യൺ കുട്ടികളാണ് ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം 16769 പ്രൈമറി സ്കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. കുട്ടികളുടെ അഭാവം മൂലം പല പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടുന്നത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായം ശക്തമാണ്. ഇതിനോടൊപ്പം തന്നെ അടച്ചുപൂട്ടുന്ന സ്കൂളുകളുടെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലിയും വൻ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.