ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സറേയിൽ ആയിരക്കണക്കിന് ആളുകൾക്ക് ജലവിതരണം തടസ്സപ്പെട്ടതിനാൽ ദുരിതം. തെംസ് വാട്ടർ ട്രീറ്റ്‌മെന്റ് ജോലികളിലെ സാങ്കേതിക തകരാർ കാരണമാണ് ആയിരങ്ങൾ ദുരിതത്തിലായത്. സിയറാൻ കൊടുങ്കാറ്റ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് വിശദീകരണം. തിങ്കളാഴ്ചയോടുകൂടി മാത്രമേ ജലവിതരണം സാധ്യമാകൂ എന്ന് തേംസ് വാട്ടർ ക്ഷമാപണം നടത്തി.

ഓൾഡ് പോർട്ട്‌സ്‌മൗത്ത് റോഡ്, ഗിൽഡ്‌ഫോർഡ്, ഗോഡാൽമിംഗ് ക്രൗൺ കോർട്ട് കാർ പാർക്ക് എന്നിവിടങ്ങളിൽ ആർറ്റിംഗ്‌ടൺ പാർക്കിലും റൈഡിലും കുപ്പിവെള്ളങ്ങൾ സ്ഥാപിച്ചെങ്കിലും വേഗം തീർന്നു. ജലവിതരണം പഴയ നിലയിലേക്ക് എത്തുമെന്ന് തേംസ് വാട്ടർ സിഇഒ അലസ്റ്റർ കോക്രാൻ തന്നോട് പറഞ്ഞതായി സൗത്ത് വെസ്റ്റ് സറേ എംപിയായ ജെറമി ഹണ്ട് എക്‌സിൽ കുറിച്ചു.

പ്രാദേശിക ആശുപത്രികളിലേക്ക് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഹണ്ട് പറഞ്ഞു. പ്രശ്നം മൂലം 5,000 ത്തിനും 10,000 ത്തിനും ഇടയിൽ ആളുകൾക്ക് ദുരിതം നേരിട്ടതായി വേവർലി ബറോ കൗൺസിൽ നേതാവ് പോൾ ഫോളോസ് പറഞ്ഞു. 13,500 വീടുകളിൽ വിതരണം നിർത്തിയിട്ടുണ്ടെന്നും 6,500 വീടുകളിൽ ഉടൻ വിതരണം വിച്ഛേദിക്കപ്പെടുമെന്നും ഹണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, തേംസ് വാട്ടർ ഈ കണക്കുകൾ സ്ഥിരീകരിച്ചില്ല. സതാംപ്ടണിലും ന്യൂ ഫോറസ്റ്റിലുമുള്ള 18,000-ത്തിലധികം വീടുകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ വിതരണം നഷ്ടപ്പെട്ടു. ഗോഡാൽമിങ്ങിനൊപ്പം, സമീപ ഗ്രാമങ്ങളായ മിൽഫോർഡ്, വിറ്റ്ലി, ബ്രാംലി എന്നിവിടങ്ങളിലെ താമസക്കാരും പ്രശ്നം റിപ്പോർട്ട് ചെയ്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ സർക്കാരിൻെറ പുതിയ നീക്കത്തിന് എതിരെ ജനങ്ങൾ. പാസ്‌പോർട്ടില്ലാത്ത പൗരന്മാരെ സുരക്ഷിത പാസേജ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയിലെ ബ്രിട്ടീഷ് കുട്ടികളെ അവരുടെ അമ്മമാരിൽ നിന്ന് വേർപെടുത്തിയതായുള്ള ആരോപണം ഉയർന്ന് വന്നിരിക്കുന്നത്. റഫ ക്രോസിംഗ് വഴി ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാൻ സാധിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ പേരുകൾ ഒരു പട്ടികയിൽ ചേർത്തിട്ടുണ്ടെങ്കിലും ഇവരുടെ ആശ്രിതരെ വിദേശകാര്യ ഓഫീസ് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ പറഞ്ഞു.

വ്യത്യസ്ത വിസ സ്കീമുകളിലൂടെ യുകെയിലേക്ക് വരാൻ അവകാശമുള്ള ആളുകളെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളുമായും അഭിഭാഷകരുമായും ഇപ്പോൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ ഗാസയിൽ കഴിയുന്നവരുടെ ജീവന് വൻ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആക്രമണത്തിൽ ഏകദേശം 10,000 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്, അവരിൽ പകുതിയോളം കുട്ടികളാണ്.

ബ്രിട്ടീഷ് പൗരന്മാർക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി അവരോടൊപ്പം കൊണ്ടുവരാൻ സാധിക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴും ഈജിപ്ഷ്യൻ അധികൃതർ രജിസ്റ്റർ ചെയ്ത 7,000 വിദേശ പൗരന്മാരിൽ നൂറുകണക്കിന് ബ്രിട്ടീഷ് പൗരന്മാർ ഗാസയിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുംബങ്ങളെ ഉപേക്ഷിച്ച് പാലായനം ചെയ്യാൻ വിമുഖത കാണിക്കുന്ന ജനങ്ങളുടെ പട്ടികയിൽ പാലസ്തീൻ പൈതൃകമുള്ളവരെ “രണ്ടാം തരം പൗരന്മാർ” ആയാണ് കാണുന്നത്.
പാലസ്തീൻ വിഷയത്തെ ചൊല്ലി ലേബർ പാർട്ടി കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. പാർട്ടി നേതാവായ സർ കെയർ സ്റ്റാർമർ സ്വീകരിച്ചിരിക്കുന്ന ഇസ്രയേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ബേൺലി കൗൺസിൽ ലീഡറും മറ്റ് 10 കൗൺസിൽ മെമ്പർമാരും പാർട്ടിയിൽ നിന്ന് രാജിവച്ചു. ഗാസയിൽ വെടിനിർത്തലിന് ശ്രമിക്കേണ്ടതില്ലന്ന ലേബർ പാർട്ടി നിലപാടാണ് തീരുമാനത്തിന് പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ലേബർ പാർട്ടി വിടുന്നത് വളരെ വേദനാജനകരമായ തീരുമാനമായിരുന്നു എന്ന് 10 വർഷമായി പാർട്ടിയുടെ സജീവ അംഗമായ അഫ്രാസിയാൻ അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം കെയർ സ്റ്റാർമർ പാർട്ടി നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉൾപ്പെട്ടിരുന്നു. പാർട്ടി അണികളുടെ വികാരത്തെ ശരിയായ രീതിയിൽ മാനിക്കാൻ കെയർ സ്റ്റാർമർ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹത്തിൻറെ വിമർശകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ലേബർ പാർട്ടിയിലെ രൂക്ഷമായ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കുന്നതിന് കെയർ സ്റ്റാർമറിന്റെ മേൽ ശക്തമായ സമ്മർദ്ദമുണ്ട്. എന്നാൽ വ്യക്തിഗത പ്രശ്നങ്ങളിലല്ല ഗാസയിലെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിലാണ് തൻറെ ശ്രദ്ധയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ ഇസ്രയേലിന്റെ ഗാസ ഉപരോധത്തെ പിന്തുണയ്ക്കുന്ന ഋഷി സുനക് സർക്കാരിന്റെ നയം തന്നെയാണ് ലേബർ പാർട്ടിയും പിന്തുടരുന്നത്. ഇസ്രയേൽ അനുകൂല പാർട്ടി നിലപാടിന്റെ പേരിൽ ഇതുവരെ ലേബർ പാർട്ടിയിൽനിന്ന് 50 കൗൺസിൽമാരെങ്കിലും രാജി വച്ചതായാണ് റിപ്പോർട്ടുകൾ .
പടിഞ്ഞാറൻ ചൈനയിൽ താമസിക്കുന്ന വംശ വിഭാഗമാണ് ഉയ്ഗൂർ ജനത. ഇവർ പ്രധാനമായും തുർക്കി വംശജരാണ്. സമീപ വർഷങ്ങളിൽ ചൈനീസ് സർക്കാർ ഉയ്ഗുരുകളോട് അടിച്ചമർത്തൽ പിന്തുടരുന്നതായുള്ള ആക്ഷേപങ്ങൾ അന്താരാഷ്ട്രതലത്തിൽ ഒട്ടേറെ വിവാദങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വൻതോതിലുള്ള തടങ്കലിൽ പാർപ്പിക്കൽ , നിർബന്ധിത തൊഴിൽ, മതപരവും സാംസ്കാരികവുമായ അടിച്ചമർത്തൽ എന്നിവയാണ് ഈ ജനത ചൈനീസ് സർക്കാരിൽ നിന്ന് വ്യാപകമായി ഏറ്റുവാങ്ങുന്നതായി മനുഷ്യാവകാശ സംഘടനയും മറ്റു പല രാജ്യങ്ങളും ആരോപിക്കുന്നത്.

ചൈനയിലെ ഉയ്ഗൂർ ജനതയെ നിർബന്ധിത തൊഴിലാളികളാക്കി ഉത്പാദിപ്പിക്കുന്ന സമുദ്ര വിഭവങ്ങൾ ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. ഈ ജന വിഭാഗത്തെ തടവുകാരാക്കി ഉത്പാദിപ്പിക്കപ്പെടുന്ന സമുദ്ര വിഭവങ്ങൾ ചൈനയിൽ നിന്ന് ആദ്യം ഐസ് ലാൻഡിലെയും അവിടെനിന്ന് ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും എത്തിപ്പെടുന്നതായാണ് റിപ്പോർട്ടുകൾ, കടുത്ത മനുഷ്യാവകാശ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ചൈനീസ് വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഐസ് ലാൻഡ് മാധ്യമങ്ങളോട് വെളിപ്പെടുത്തി .

കിഴക്കൻ ചൈനയിൽ പ്രവർത്തിക്കുന്ന 9 സി ഫുഡ് കമ്പനികളിൽ കുറഞ്ഞത് 2000 ഉയ്ഗുരുകളും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളും അടിമകളെപ്പോലെ ജോലി ചെയ്യുന്നതായാണ് ദി ഔട്ട്ലോ ഓഷ്യൻ പ്രോജക്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പലപ്പോഴായി സി ഫുഡ് ഫാക്ടറികളിൽ അടിമപ്പണി ചെയ്യുന്ന, ക്ഷീണിച്ച് തളർന്ന തൊഴിലാളികളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഭവനരഹിതരായവർ ബ്രിട്ടനിൽ ടെന്റുകൾ കെട്ടി വഴിയരികിൽ താമസിക്കുന്നത് തടയിടുവാനുള്ള പുതിയ നീക്കവുമായി ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന്റെ സഹായ വാഗ്ദാനങ്ങൾ നിരസിച്ചതായി അധികാരികൾ വിശ്വസിക്കുന്ന ഭവനരഹിതരായ ആളുകൾക്ക് ഇംഗ്ലണ്ടിലും വെയിൽസിലും പുതിയ പിഴകൾ ഏർപ്പെടുത്തുന്നതാണ് സുല്ല ബ്രാവർമാന്റെ പദ്ധതി.പൊതു ഇടങ്ങളിൽ ടെന്റടിച്ച് ശല്യം ഉണ്ടാക്കുന്നവരെ തടയാനാണ് ഈ പദ്ധതിയെന്നും അവർ പറഞ്ഞു. പലരും തങ്ങളുടെ ആവശ്യങ്ങൾ മൂലമല്ല മറിച്ച് ഇതൊരു ജീവിതശൈലി തിരഞ്ഞെടുപ്പായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി.

സർക്കാരിന്റെ നിയമനിർമ്മാണ അജണ്ട വ്യക്തമാക്കുന്ന രാജാവിന്റെ ചൊവ്വാഴ്ചത്തെ പ്രസംഗത്തിൽ ഈ പദ്ധതി ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിൽ ആരും തന്നെ തെരുവുകളിൽ ടെന്റുകളിൽ താമസിക്കരുതെന്നും, അതിനായി സർക്കാർ നിരവധി സഹായങ്ങൾ ഇവർക്ക് ഉറപ്പുവരുത്തുന്നുണ്ടെന്നും ആഭ്യന്തര സെക്രട്ടറി ട്വിറ്ററിൽ കുറിച്ചു. യഥാർത്ഥ ഭവനരഹിതരായവരെ സർക്കാർ എപ്പോഴും പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങളുടെ തെരുവുകളിൽ ടെന്റുകൾ കെട്ടി ഒരു ജീവിതശൈലിയായി ഇത് കണ്ടുവരുന്ന വിദേശികളെ ഒരിക്കലും അനുവദിക്കാനാവില്ലെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

പൊതു ഇടങ്ങളിൽ ടെന്റുകളടിച്ച്, ആക്രമണാത്മകമായി ഭിക്ഷാടനം ചെയ്തും, മോഷ്ടിച്ചും, മയക്കുമരുന്ന് കഴിച്ചും, മാലിന്യം വലിച്ചെറിഞ്ഞും, മറ്റുള്ളവർക്ക് ശല്യവും ദുരിതവും ഉണ്ടാക്കുന്നവരെയാണ് തടയിടാൻ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ നടപടിയെടുക്കുന്നില്ലെങ്കിൽ, ബ്രിട്ടീഷ് നഗരങ്ങൾ യുഎസിലെ സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ് തുടങ്ങിയ സ്ഥലങ്ങളുടെ അവസ്ഥയിലേക്ക് എത്തിച്ചേരും. അവിടെ ദുർബലമായ നയങ്ങൾ കുറ്റകൃത്യങ്ങളും, മയക്കുമരുന്ന് ഉപയോഗവും മറ്റും വർദ്ധിച്ച് സാമൂഹ്യ വ്യവസ്ഥ തന്നെ മോശമാക്കപ്പെടുന്നതിന് ദുർബലമായ നിയമങ്ങളാണ് കാരണമെന്നും അഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഭവനരഹിതരായ ആളുകളെ കുറ്റപ്പെടുത്തുന്നതിനുപകരം ഭവന പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് ലേബർ ഡെപ്യൂട്ടി ലീഡർ ആഞ്ചല റെയ്‌നർ വ്യക്തമാക്കി. ആഭ്യന്ത സെക്രട്ടറിയുടെ നയങ്ങൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഉടനീളം ഇന്നലെ നടന്ന പാലസ്തീൻ അനുകൂല സമരങ്ങളിലും റാലികളിലും പതിനായിരങ്ങൾ പങ്കെടുത്തു. സെൻട്രൽ ലണ്ടനിൽ മാത്രം 30,000 പേർ സമരപരിപാടികളിൽ പങ്കെടുത്തതായാണ് പോലീസ് കണക്കാക്കുന്നത്. എഡിൻബർഗ്, ഗ്ലാസ്കോ, ലണ്ടൻ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നടന്ന കുത്തിയിരുപ്പ് സമരം ട്രെയിൻ യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. വംശീയവിദ്വേഷം വളർത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ലണ്ടനിൽ മാത്രം 29 പേരെയാണ് അറസ്റ്റ് ചെയ്തത്.

പ്രകോപനപരമായ ബാനർ പ്രദർശിപ്പിച്ചതിന് തീവ്രവാദ നിയമം ചുമത്തി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശനങ്ങൾ നടത്തിയതിനുൾപ്പെടെ ഒട്ടേറെ പേരാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം യുദ്ധം ആരംഭിച്ചതിന് ശേഷം എല്ലാ ശനിയാഴ്ചകളിലും ലണ്ടനിലും മറ്റു പ്രധാന നഗരങ്ങളിലും പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഈ വാരാന്ത്യത്തിൽ യുകെയിൽ ഉടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും പ്രാദേശിക പ്രതിഷേധങ്ങളുടെ ഒരു പരമ്പരതന്നെ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്ന് സ്റ്റോപ് ദ വാർ സഖ്യത്തിന്റെ സംഘാടകർ അറിയിച്ചു. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം നടത്തിയത് മൂലം ഗതാഗതം താത്കാലികമായി സ്തംഭിച്ചു.

ഇസ്രയേൽ ഹമാസ് സംഘർഷം യുകെയിൽ വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഔദ്യോഗികമായി യുകെ ഇസ്രായേലിനെ പിന്തുണയ്ക്കുമ്പോഴും ഭരണ പ്രതിപക്ഷ എംപിമാർക്കിടയിൽ യുദ്ധ മേഖലയിൽ വെടിനിർത്തലിന് യുകെ ആഹ്വാനം ചെയ്യണമെന്ന അഭിപ്രായങ്ങൾ ഉളളവർ ഒട്ടേറെയാണ്. പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറിന്റെ നിലപാടിനെ എതിർത്തുകൊണ്ട് സ്വന്തം പാർട്ടിയിലെ തന്നെ എംപിമാർ രംഗത്ത് വന്നത് ലേബർ പാർട്ടിയിൽ വൻ പ്രതിസന്ധിക്ക് വഴി വച്ചിരുന്നു. ഇതിനിടെ ഒക്ടോബർ 7 – ന് ഹമാസ് ആക്രമണത്തിൽ, ബന്ദികളാക്കിയവർക്കായി മാഞ്ചസ്റ്ററിൽ ഫ്രണ്ട് ഓഫ് ഇസ്രായേൽ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ബന്ദികളാക്കിയവരുടെ പേരുകൾക്ക് നേരെ പുഷ്പങ്ങളും ഹൃദയാകൃതിയിലുള്ള ബലൂണുകളും സമർപ്പിച്ചാണ് ജനങ്ങൾ ആദരവ് പ്രകടിപ്പിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും നേഴ്സുമാരുടെയും വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുമെന്ന പുതിയ നിർദ്ദേശവുമായി ലേബർ പാർട്ടി മുന്നോട്ടുവന്നു. എൻഎച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കൊടിയ ക്ഷാമത്തെ മറികടക്കാനുള്ള പരിഹാരമായാണ് ഷാഡോ ഹെൽത്ത് സെക്രട്ടറി ആയ വെസ് സ്ട്രീറ്റിംഗ് നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാൽ ഈ നിർദ്ദേശം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എൻഎച്ച്സിലെ ജോലി കൂടുതൽ ആകർഷകമാക്കാൻ ഈ നിർദ്ദേശം ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. എൻ എച്ച്സിലെ ജോലി ഉപേക്ഷിച്ച് പലരും കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. മെഡിക്കൽ നേഴ്സിംഗ് ബിരുദധാരികളെ ഒരു നിശ്ചിത കാലയളവിൽ എൻഎച്ച്എസിൽ ജോലി ചെയ്യാൻ നിർബന്ധിക്കണോ എന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷാഡോ ഹെൽത്ത് സെക്രട്ടറി . നിലവിൽ മറ്റ് പല സ്ഥാപനങ്ങളും അനുവർത്തിക്കുന്ന നിർബന്ധിത സേവനം എൻഎച്ച്എസ് നടപ്പിലാക്കുന്നില്ല. ഡോക്ടർമാരെയും നേഴ്സുമാരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകൾ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് ലേബർ പാർട്ടിയിൽ നിന്നുള്ള നിർദ്ദേശം ക്രിയാത്മകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ഡയറക്ടർ പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു.

ജീവനക്കാരുടെ ക്ഷാമം എൻഎച്ച് എസിന് എന്നും ഒരു കീറാമുട്ടിയാണ്. വിവിധ തസ്തികകളിലേയ്ക്ക് ഒഴിവു നികത്തുന്നതിന് അനുയോജ്യരായ ആരോഗ്യ പ്രവർത്തകരെ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നും എൻഎച്ച്എസ് വ്യാപകമായ രീതിയിൽ റിക്രൂട്ട്മെൻറ് നടത്തിവരികയാണ്. ഒട്ടേറെ മലയാളികളാണ് ഈ അവസരം മുതലാക്കി എൻഎച്ച്എസിൽ പുതിയതായി ജോലിക്കായി ചേർന്നിരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം എൻഎച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റ് കൂടുന്നതിൽ ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ മലയാളം യുകെ അവാർഡ് നൈറ്റിന്റെ ഫോട്ടോ ആൽബം പുറത്തിറക്കി. സ്കോട്ട് ലൻഡിൽ നടന്ന ചടങ്ങിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കി മികച്ച നിലവാരത്തിലുള്ള ഫോട്ടോ ആൽബം ആണ് വായനക്കാർക്കും , അവാർഡ് ജേതാക്കൾക്കും , പങ്കെടുത്തവർക്കുമായി മലയാളം യുകെ തയാറാക്കിയിരിക്കുന്നത്.
ഭാരതത്തിന്റെയും യുകെയുടെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമകൾ സമ്മേളിച്ച ചടങ്ങുകൾക്കാണ് മലയാളം യുകെ അവാർഡ് നൈറ്റിന്റെ വേദി സാക്ഷ്യം വഹിച്ചത്. ഭാരതീയ പാരമ്പര്യമനുസരിച്ച് വിശിഷ്ടാതിഥികളെ പൊന്നാടയണിച്ചാണ് വേദിയിൽ സ്വീകരിച്ചത്. ഇന്ത്യൻ കോൺസിലേറ്റ് ജനറൽ ബിജയ് സെൽവരാജ് ആയിരുന്നു മുഖ്യാതിഥി . റുഥർഗ്ലെൻ സൗത്ത് വാർഡിലെ കൗൺസിലറായ മാർഗരറ്റ് കോവി , സൗത്ത് ലനാർക്ക്ഷയർ കൗൺസിലിനെ പ്രതിനിധീകരിച്ച് ജോ ഫാഗൻ , നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെൽ , ലേബർ പാർട്ടിയുടെ പ്രതിനിധിയായ ജാക്ക് മക്ജിന്റി എന്നിവരും അവാർഡ് നൈറ്റിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാം.
https://photos.app.goo.gl/8YAm6iXWF7s5hQaf6
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉസ്മാ ദേശീയ കലാമേളയുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാം.
https://photos.app.goo.gl/t5hQLfmnpeXmacsP6
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികൾക്കും സംഘാടനകൾക്കും ഒപ്പം മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിച്ചിരുന്നു . മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് അവാർഡ് നൈററ്റിൽ നേരിട്ടും ഓൺലൈൻ ആയും പ്രേക്ഷകരുടെ മനം കവർന്നത്
അവാർഡ് നൈറ്റിന്റെ ദൃശ്യങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ലോകമെങ്ങുമുള്ള മലയാളി സമൂഹം അഭിമാനത്തോടെയാണ് മലയാളം യുകെയുടെ വായനക്കാർക്ക് ഒപ്പം അവാർഡ് നൈറ്റിന്റെ ദൃശ്യങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ കാണുകയും പങ്കിടുകയും ചെയ്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
താഴ്ന്ന വരുമാനക്കാർക്കും സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തി പാർട്ട് ടൈം ജോലി ചെയ്യുന്നവർക്കും സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 2024 -ലെ ദേശീയ വേതനം മണിക്കൂറിന് 11.46 പൗണ്ട് ആയി ഉയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് സർക്കാർ നേരത്തെ പ്രഖ്യാപിച്ചതിലും വളരെ കൂടുതലാണ്. നേരത്തെ പ്രതീക്ഷിച്ചിരുന്നത് 11 പൗണ്ട് ആയിരുന്നു.
നിലവിലെ ഏറ്റവും കുറഞ്ഞ ദേശീയ വേതനം 10.42 പൗണ്ട് ആണ് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട വരുമാന വർദ്ധനവാണ് ദേശീയ വേതനത്തിൽ ഉണ്ടാകുന്നത്. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം നട്ടംതിരിയുന്ന ജനവിഭാഗങ്ങൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും. ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാർക്ക് ശമ്പള വർദ്ധനവിന്റെ പ്രയോജനം ലഭിക്കുമെന്ന് റെസലൂഷൻ ഫൗണ്ടേഷനിലെ മുതിർന്ന സാമ്പത്തിക വിദഗ്ധനായ നെയ് കോമിനെറ്റ് പറഞ്ഞു . എന്നിരുന്നാലും ഉയർന്ന മിനിമം വേതനം കൊണ്ടു മാത്രം ഉയർന്ന ജീവിത നിലവാരം എല്ലാവർക്കും ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മറ്റ് പല ആനുകൂല്യങ്ങളും സർക്കാർ വെട്ടി കുറച്ചതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
താഴ്ന്ന വരുമാനക്കാരുടെ ജീവിത നിലവാരം ഉയരുന്നതിന് മിനിമം വേതനം വർദ്ധിക്കുന്നതിനൊപ്പം തന്നെ ജോലിസ്ഥലത്തെ മെച്ചപ്പെട്ട സാഹചര്യങ്ങളും അതുപോലെതന്നെ സാമൂഹിക സുരക്ഷാ പദ്ധതികളും പങ്കുവഹിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏകദേശം 1.7 ദശലക്ഷം തൊഴിലാളികൾക്ക് ദേശീയ വേതന വർദ്ധനവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈജിപ്തിലേക്ക് കടക്കാൻ യോഗ്യരായ നൂറോളം പേരുടെ പട്ടിക വെള്ളിയാഴ്ചയോടെ പുറത്ത് വിട്ട് പാലസ്തീൻ. ഇതോടെ കൂടുതൽ ബ്രിട്ടീഷ് പൗരന്മാർ ഗാസയിൽ നിന്ന് പോകാൻ ആരംഭിച്ചു. ലിസ്റ്റിലെ 90-ലധികം ആളുകൾ ബ്രിട്ടീഷ് പൗരന്മാരാണെന്ന് പാലസ്തീൻ അതിർത്തി അതോറിറ്റിയുടെ യുകെ വിഭാഗം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാർ ഗാസ വിടാൻ തുടങ്ങിയെന്നും ഈ വാർത്ത യുകെയ്ക്ക് ഏറെ ആശ്വാസകരമാണെന്നും വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. എന്നാൽ ഇനി എത്ര പേരാണ് ഗാസയിൽ കുടുങ്ങികിടക്കുന്നതെന്ന് അദ്ദേഹം ഇനിയും വെളിപ്പെടുത്തിട്ടില്ല.

കഴിയുന്നത്ര ബ്രിട്ടീഷ് പൗരന്മാർക്ക് ഗാസ വിടാൻ കഴിയുമെന്ന് ഉറപ്പാക്കാൻ യുകെ അധികൃതർ പരിശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയുടെ വടക്ക് ഭാഗത്തായി മൂന്ന് കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. ക്രോസിംഗ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള യാത്ര ഇവർക്ക് അപകടകരമാണ്. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന്റെ ഭാര്യാ പിതാവും മാതാവും ഗാസയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ പിന്നീട് രക്ഷിച്ചു.

യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിരോധിത ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും 1,400-ലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും 240-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിന് പിന്നാലെ ഒക്ടോബർ 7 മുതൽ ഗാസയ്‌ക്ക് അകത്തും പുറത്തുമുള്ള അതിർത്തി ക്രോസിംഗുകൾ അടയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 9,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു.