Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഈസ്റ്റ് ഹാമിന് അടുത്ത് ഡെബന്‍ഹാമില്‍ മലയാളി യുവാവിൻെറ വേർപാട്. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തികൊണ്ടുള്ള വിധിയുടെ വിളയാട്ടം. മുപ്പത്തിരണ്ടുകാരനായ കെവില്‍ ജേക്കബാണ് ഉറക്കത്തിൽ മരണത്തോട് കീഴടങ്ങിയത്. ഹോണ്‍ചര്‍ച്ചില്‍ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തി വരുകയായിരുന്നു കെവിൽ. പിതാവ് നാട്ടിൽ എത്തിയ സമയത്താണ് മകൻെറ വേർപാട്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ അമ്മ വീട്ടിൽ തിരികെ എത്തുമ്പോഴാണ് കെവിലിൻെറ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ബോക്‌സിങ്ങിലും ക്രിക്കറ്റിലും ജിമ്മിലും നിറ സാന്നിധ്യമായിരുന്ന കെവിലിൻെറ വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മ ഓമന വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിനിയായ ഓമനയുടെയും ഏകമകനാണ് കെവില്‍.

കെവില്‍ ജേക്കബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റിന്റെ സ്വാധീനത്തിൽ കുറഞ്ഞത് 50 പേർക്കെങ്കിലും യുകെയിൽ ജീവൻ നഷ്ടമായതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ഈ വെബ്സൈറ്റിനെ കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ എടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ വീഴ്ച വരിത്തിയതാണ് വൻ പ്രതിഷേധത്തിന് വഴിവെച്ചത് . ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായ സംഭവങ്ങളെക്കുറിച്ച് ബിബിസി ന്യൂസ് ആണ് വെളിപ്പെടുത്തൽ നടത്തിയത് . പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത വെബ്സൈറ്റ് കുട്ടികൾ ഉൾപ്പെടെ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു .

മാധ്യമ വാർത്തകളെ തുടർന്ന് സ്കൈയും ടോക്ടോക്കും വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു . ഇതുവരെ 5.7! ദശലക്ഷം ഉപഭോക്താക്കൾ ഈ വെബ്സൈറ്റിലേയ്ക്ക് ഉള്ള പ്രവേശനം തടഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മറ്റൊരു ഇന്റർനെറ്റ് പ്രൊവൈഡർ ആയ ടോക്ക് ടോക്ക് വിവാദ വെബ്സൈറ്റിനെ അനുചിത പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിച്ചു. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് കത്തുകൾ അയച്ചിരുന്നു.

23 കാരനായ ജോ നിഹിൽ 2020 -ൽ ആത്മഹത്യ ചെയ്തത് വിവാദ വെബ്സൈറ്റിനെ കുറിച്ച് കുറിപ്പ് എഴുതിവച്ചാണ് . സ്കൈ ബ്രോഡ്ബാൻഡ് നടപ്പിലാക്കിയ മാതൃക മറ്റ് ഇൻറർനെറ്റ് സേവന ദാതാക്കളും പിന്തുടരണമെന്ന് ജോണിന്റെ അമ്മ കാതറിൻ അഡെനെകനും സഹോദരഭാര്യ മെലാനി സാവില്ലും അഭ്യർത്ഥിച്ചു.


മരിച്ചവരുടെ ബന്ധുക്കൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നേരെത്തെ തന്നെ മുന്നോട്ട് വന്നിരുന്നു . വെബ്സൈറ്റിന്റെ പുറകിൽ പ്രവർത്തിക്കുന്നത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് കീഴ്പ്പെട്ട പലരും വിഷാദ രോഗബാധിതരായിരുന്നു. ആത്മഹത്യ ചെയ്ത പലരും ജീവനൊടുക്കുന്നതിനു മുൻപ് വിവാദ വെബ്സൈറ്റ് സന്ദർശിച്ചതാണ് സംഭവം പുറംലോകം അറിയാൻ കാരണമായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ പെൻഷൻ ക്രെഡിറ്റിന്റെ അർഹത ഇനിയും പരിശോധിക്കത്തവർ ഡിസംബർ 10 -ന് മുൻപ് പരിശോധിക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ മാർട്ടിൻ ലൂയിസ് അഭ്യർത്ഥിച്ചു. പെൻഷൻ പ്രായം എത്തിയവരിൽ കുറഞ്ഞ വരുമാനമുള്ളവർക്കാണ് ബ്രിട്ടനിൽ പെൻഷൻ ക്രെഡിറ്റ് ലഭ്യമാകുന്നത്. പെൻഷൻ ക്രെഡിറ്റിനു അർഹതയുള്ള അവിവാഹിതർക്ക് ആഴ്ചയിൽ 201.05 പൗണ്ട് തുകയും, ദമ്പതികൾക്ക് 306.85 പൗണ്ട് തുകയും തങ്ങളുടെ വരുമാനത്തിനു പുറമെ അധികമായി ലഭിക്കും. എന്നാൽ ഈ അവസരം പലരും നഷ്ടപ്പെടുത്തുകയാണെന്ന് മാർട്ടിൻ ലൂയിസ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഏകദേശം 9 ലക്ഷത്തോളം പേർക്ക് ഇതിന് അർഹതയുണ്ടെങ്കിലും തങ്ങളുടെ യോഗ്യത പോലും പരിശോധിക്കുവാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ ക്രെഡിറ്റുകളിലൂടെ വരുമാനം വർദ്ധിക്കുന്നതോടൊപ്പം, മറ്റു പല ആനുകൂല്യങ്ങളും ആളുകൾക്ക് ലഭിക്കുന്നുണ്ട്. സൗജന്യ ടിവി ലൈസൻസുകൾ, കൗൺസിൽ ടാക്സ് ഡിസ്കൗണ്ടുകൾ, എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ഏറ്റവും പുതിയ ആനുകൂല്യമായി, ജീവിത ചെലവുകൾക്കായി 300 പൗണ്ട് അധികവും പെൻഷൻ ക്രെഡിറ്റിലൂടെ ലഭിക്കും.

ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് ക്ലെയിം മൂന്നുമാസത്തേക്ക് ബാക്ക് ഡേറ്റ് ചെയ്യാനും സാധിക്കുമെന്ന് മാർട്ടിൻ ലൂയിസ് ഓർമ്മിപ്പിക്കുന്നു. ഇതിൻ പ്രകാരം, നിങ്ങൾ പെൻഷൻ ക്രെഡിറ്റിന് യോഗ്യനാണെങ്കിൽ, നിങ്ങൾ ഇപ്പോഴോ അല്ലെങ്കിൽ വരുന്ന ആഴ്ചകളിലോ ക്ലെയിം ചെയ്താലും അധികമായി ലഭിക്കുന്ന 300 പൗണ്ടിന് അർഹരാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി ഒരു യുകെ മലയാളി നേഴ്സ് വിട പറഞ്ഞു. എൻ എച്ച് സിൽ നേഴ്സ് ആയിരുന്ന ഷിംജ ജേക്കബ് (35) ആണ് മരണമടഞ്ഞത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഷിംജ എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ കൂനമ്മാവ് സ്വദേശിനിയാണ്.

നോർത്ത് പറവൂർ പരേതനായ കൊച്ചുതുണ്ടിയിൽ ജേക്കബ് , ഫെൻസിയ ജേക്കബിന്റെ മകളാണ് ഷിംജ. ഷൈൻ ജേക്കബ് ആണ് ഏക സഹോദരൻ . സംസ്കാരം കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ നടത്തി. ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എൻഎച്ച്സിലെ ചികിത്സ വൈകിയതു കൊണ്ടാണ് കേരളത്തിലെത്തിയത്. ആശുപത്രിയിൽ എത്തി ചികിത്സ തേടുന്നതിനിടെ സ്ട്രോക്കും ഹൃദയാഘാതവും മൂലം മരണമടയുകയായിരുന്നു. സ്റ്റുഡൻറ് വിസയിലും പിന്നീട് കെയറർ വിസയിലും യുകെയിലെത്തിയ ഷീംജ കഠിന പരിശ്രമത്തിലൂടെയാണ് തന്റെ സ്വപ്നമായിരുന്ന എൻഎച്ച് എസിലെ നേഴ്സ് ആയി ഒടുവിൽ ജോലിയിൽ പ്രവേശിച്ചത് .

എൻഎച്ച്എസിൽ നീണ്ട കാത്തിരിപ്പ് സമയമാണ് ഷിംജയുടെ ജീവൻ അകാലത്തിൽ പുലിയാൻ കാരണമായതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നത്. വയറുവേദനയ്ക്ക് ട്രീറ്റ്മെന്റിനായി പലവട്ടം അപ്പോയിന്മെന്റ് കിട്ടാതെ വന്നതോടെയാണ് ഷിംജ നാട്ടിലെത്തി ചികിത്സ നടത്താൻ തീരുമാനിച്ചത്. നിലവിൽ ദശലക്ഷക്കണക്കിന് രോഗികളാണ് എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. 40 ആഴ്ച വരെ കാത്തിരുന്നതിനു ശേഷം ചികിത്സ ലഭിക്കാത്തവർക്ക് യുകെയിലെവിടെയും മറ്റു സ്ഥലങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തല തീരുമാനമായിരുന്നു , ഏകദേശം നാല് ലക്ഷം പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഷിംജയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കുതിച്ചുയരുകയാണ്. എൻഎച്ച് എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് തന്ത്രപ്രധാനമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് സർക്കാർ . ഇതു പ്രകാരം വെയിറ്റിംഗ് ലിസ്റ്റിൽ വളരെ നാളായി തുടരുന്ന ഇതുവരെ ചികിത്സ ലഭിക്കാത്ത രോഗികൾക്ക് രാജ്യത്തെ മറ്റ് എവിടെയെങ്കിലും ചികിത്സ ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യും .ഇതിൻ പ്രകാരം രാജ്യത്തെ ആയിരക്കണക്കിന് രോഗികൾക്ക് മറ്റു ഹോസ്പിറ്റലുകളിൽ നിന്ന് ചികിത്സാസഹായം ലഭിക്കും.

40 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കുന്ന രോഗികൾക്കും അടുത്ത 8 ആഴ്ച വരെ അപ്പോയിൻമെന്റ് ലഭിക്കാത്തവർക്കും ആണ് ഈ സ്കീമിന്റെ പ്രയോജനം ലഭിക്കുന്നത്. അർഹരായവർക്ക് അവരുടെ ഹോസ്പിറ്റലുകളിൽ നിന്ന് ഇ-മെയിൽ മുഖേനയോ ടെക്സ്റ്റ് മെസ്സേജ് ആയോ കൂടുതൽ വിവരങ്ങൾ കൈമാറപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസും സർക്കാരും ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഈ പദ്ധതി ചികിത്സയ്ക്കായി കാത്തിരിക്കുന്ന 4 ലക്ഷം രോഗികൾക്ക് ഉടൻ പ്രയോജനം ചെയ്യും. ഇത് മൊത്തത്തിലുള്ള വെയ്റ്റിംഗ് ലിസ്റ്റിന്റെ 5 ശതമാനം ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


അർഹരായവർക്ക് മറ്റു സ്ഥലങ്ങളിൽ അപ്പോയിൻമെന്റ് എടുക്കാനുള്ള സംവിധാനം എൻഎച്ച്എസ്സിന്റെ സംവിധാനത്തിലൂടെയാണ് തിരിച്ചറിയുന്നത്. ഒരു രോഗിക്ക് ഉചിതമായ മറ്റൊരു സ്ഥലം ലഭിച്ചില്ലെങ്കിൽ നിലവിലെ സംവിധാനത്തിൽ തന്നെ തുടരുകയും വെയിറ്റിംഗ് ലിസ്റ്റിൽ അവർക്ക് കിട്ടണ്ടിയിരുന്ന മുൻഗണനാക്രമം നഷ്ടമാവുകയും ചെയ്യുകയില്ല. ഇങ്ങനെ മറ്റു ഹോസ്പിറ്റലുകളിൽ ചികിത്സാർത്ഥം പോകുന്നവർക്ക് ടാക്സി, മറ്റ് താമസം എന്നിവയുടെ ചിലവുകൾ എൻഎച്ച്എസ് ആണ് വഹിക്കുന്നത്. ഇനി പണിമുടക്കുകൾ ഒന്നും നടന്നില്ലെങ്കിൽ കൂടി എൻ എച്ച് എസ് വെയിറ്റിങ് ലിസ്റ്റ് അടുത്ത വേനൽ അവധിക്കാലത്ത് 8 ദശലക്ഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ‘ആളുകൾ എന്തായാലും മരിക്കുന്ന കോവിഡിൽ’ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച എങ്ങനെയെന്നു മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചോദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കോവിഡിനെ തന്റെ സർക്കാർ കൈകാര്യം ചെയ്തതിന് തെളിവ് നൽകാൻ മുൻ പ്രധാനമന്ത്രിയും മുൻ രാഷ്ട്രീയ സഹായികളും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരും ഒരുങ്ങുകയാണ്. ജോൺസന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഡയറിയിൽ നടത്തിയ വിനാശകരമായ പരാമർശങ്ങളും വെളിപ്പെടുത്തി. “എന്തായാലും ഉടൻ മരിക്കുന്ന ആളുകൾക്കായി ഞങ്ങൾ എന്തിനാണ് സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുന്നത്” എന്നാണ് ജോൺസൻ ചോദിച്ചത്.

2020 മാർച്ചിൽ, യുകെയിലെ ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് അന്നത്തെ ചാൻസലർ ഋഷി സുനക്കുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മുൻ പ്രധാനമന്ത്രി ഈ പരാമർശം നടത്തിയതായി താൻ വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥൻ ഇമ്രാൻ ഷാഫി അന്വേഷണത്തിൽ പറഞ്ഞു. അതേസമയം, കോവിഡിന്റെ പാരമ്യത്തിൽ ബോറിസ് ജോൺസണിന് രാജ്യത്തെ നയിക്കാൻ കഴിയില്ലെന്ന് യുകെയിലെ ഉന്നത ഉദ്യോഗസ്ഥൻ സഹപ്രവർത്തകരോട് സ്വകാര്യമായി പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്.

2020 സെപ്തംബർ മുതലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ, മുൻ പ്രധാനമന്ത്രി “എല്ലാ ദിവസവും ദിശ മാറ്റുകയാണ്” എന്ന് സൈമൺ കേസ് പറഞ്ഞു. കോവിഡിന്റെ ആദ്യ മാസങ്ങളിൽ ഡൗണിംഗ് സ്ട്രീറ്റിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ വ്യാപ്തിയെ നേരിടാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ അന്നത്തെ ക്യാബിനറ്റ് ഓഫീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജനലുകളും വാതിലുകളും മറ്റും നിർമ്മിക്കുന്ന ബ്രിട്ടനിലെ പ്രശസ്തമായ സേഫ്സ്റ്റൈൽ കമ്പനി കടബാധ്യതകൾ മൂലം അഡ്മിനിസ്ട്രേഷൻ ഭരണത്തിൻ കീഴിലേക്ക് പ്രവേശിക്കുകയാണ്. ഇതിനെ തുടർന്ന് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഏകദേശം 680 ഓളം പേർക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. കടബാധ്യത മൂലം തകർന്നിരിക്കുന്ന കമ്പനി വാങ്ങുവാൻ ആളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സേഫ്സ്റ്റൈൽ യുകെ ഓഹരി വ്യാപാരം താൽക്കാലികമായി നിർത്തിവച്ചതായി അഡ്മിനിസ്ട്രേറ്റർമാരുടെ ഇന്റർപാത്ത് അഡൈ്വസറിയിൽ നിന്നും പൊതു അറിയിപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. യോർക്ക്ഷെയറിലെ ബ്രാഡ്‌ഫോർഡ് ആസ്ഥാനമായുള്ള ഈ ബിസിനസിന് വോംബ്‌വെല്ലിൽ ഒരു നിർമ്മാണ സൈറ്റും, രാജ്യത്തുടനീളമുള്ള 42 ഓളം ശാഖകളും ഡിപ്പോകളും ഉണ്ട്.

പണപ്പെരുപ്പവും, ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുവാൻ കഴിയാത്തതുമെല്ലാം കമ്പനിയുടെ പരാജയത്തിന് കാരണമാണെന്ന് അഡ്മിനിസ്ട്രേറ്റർമാർ വ്യക്തമാക്കി. സെപ്റ്റംബറിലെ അസാധാരണമായ ചൂടുള്ള കാലാവസ്ഥയും കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഡിമാൻഡിനെ ഇല്ലാതാക്കിയതായും ഈ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു റെസ്ക്യൂ ഡീലിലൂടെ ഷെയർഹോൾഡർമാർക്ക് പണം തിരികെ നൽകാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ സേഫ്സ്റ്റൈൽ കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ട്രേഡിംഗിൽ നിന്ന് ഓഹരികൾ താൽക്കാലികമായി പിൻവലിച്ചിരുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എച്ച്പിഎഎസും, ഹോൾഡിംഗ് കമ്പനികളായ സ്റ്റൈൽ ഗ്രൂപ്പ് ഹോൾഡിംഗ്‌സ്, സ്റ്റൈൽ ഗ്രൂപ്പ് യുകെ എന്നിവയും തൽഫലമായി വ്യാപാരം തുടരാൻ കഴിയില്ലെന്ന നിഗമനത്തിലെത്തി.


സ്ഥാപനത്തിന്റെ 750 ജീവനക്കാരിൽ 70 പേരെ മാത്രം ബിസിനസ് അവസാനിപ്പിക്കാൻ സഹായിക്കുന്നതിനായി ഹ്രസ്വകാലത്തേക്ക് നിലനിർത്തുമെന്ന് ഇന്റർപാത്ത് അഡ്വൈസറി പറഞ്ഞു. ഇതുവരെയും ഡെലിവറി ചെയ്യാത്ത ഉപഭോക്തൃ ഓർഡറുകൾ ഇനിയും നൽകാൻ സാധിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർമാർ പറഞ്ഞു. നിരവധി ജീവനക്കാർക്ക് ജോലി നഷ്ടമായതിനെ തുടർന്ന് ജി എം പി യൂണിയൻ വോംബെല്ലിലെ കമ്പനിയുടെ നിർമ്മാണ യൂണിറ്റിന് പുറത്ത് പ്രതിഷേധം നടത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ – പാലസ്തീൻ സംഘർഷത്തിന്റെ പേരിൽ ലേബർ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പിനു വേണ്ടി പാർട്ടി സജ്ജമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലുള്ള സംഭവവികാസങ്ങൾ വൻ പ്രതിസന്ധിയിലേയ്ക്കാണ് ലേബർ പാർട്ടിയെ തള്ളി വിട്ടിരിക്കുന്നത്. പാലസ്തീൻ അനുകൂല റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ആന്റി മക് ഡൊണാൾഡിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതാണ് ഏറ്റവും പുതിയ സംഭവ വികാസം. മിഡിൽസ് റോയിലെ എംപിയാണ് ആൻറി മക് ഡൊണാൾഡ്.

പാലസ്തീൻ അനുകൂല പ്രതിഷേധ റാലിയിൽ എംപി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ പ്രകോപനപരമാണതാണ് വിമർശകർ ഉന്നയിക്കുന്ന ആക്ഷേപം. എന്നാൽ തന്റെ വാക്കുകൾ ഈ മേഖലയിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ആത്മാർത്ഥമായ അഭ്യർത്ഥന മാത്രമായിരുന്നു എന്ന് ഡൊണാൾഡ് പറഞ്ഞു. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതുകൊണ്ട് നിലവിൽ അദ്ദേഹം സ്വതന്ത്ര എംപിയായി ഇരിക്കേണ്ടി വരും. ജെറമി കോർബ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഷാഡോ മിനിസ്റ്റർ ആയിരുന്ന എംപിയാണ് മക് ഡൊണാൾഡ്. ഞങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ലെന്ന് പ്രസംഗത്തിൽ പറഞ്ഞ അദ്ദേഹം പാലസ്തീൻ അനുകൂല പ്രകടനത്തിൽ സ്ഥിരമായി കേൾക്കുന്ന ഒരു ഗാനത്തിന്റെ വരികൾ ഉദ്ധരിക്കുകയും ചെയ്തു. നദിയിൽ നിന്ന് കടലിലേയ്ക്ക് എന്ന ഗാനത്തിലെ വാചകം ഇസ്രയേൽ വിരുദ്ധർ സ്ഥിരമായി ഉപയോഗിക്കുന്നതാണ്.

പാലസ്തീൻ അനുകൂല പ്രകടനത്തിൽ ശക്തമായ സാഹചര്യത്തിൽ വിവാദമായ ഗാനം കടുത്ത പ്രകോപനപരമായതായി കാണണമെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിലെ മിക്ക ജൂത ഗ്രൂപ്പുകളും തങ്ങളെ ഈ ലോകത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള ആഹ്വാനമായാണ് പ്രസ്തുത ഗാനത്തെ കാണുന്നത്. എന്നാൽ ഇസ്രയേലിന്റെ നാശത്തെയല്ല ഉദ്ദേശിക്കുന്നതെന്നും അവരുടെ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഉപരോധവും അധിനിവേശവും അവസാനിപ്പിക്കുന്നതിനെയാണ് ഈ ഗാനം അർത്ഥമാക്കുന്നത് എന്നാണ് പാലസ്തീൻ അനുകൂലികൾ വാദിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികൾ ഉൾപ്പെടെ യുകെയിലേക്ക് കുടിയേറാൻ നോക്കുന്ന നിരവധി വിദേശ തൊഴിലാളികളെയും വിദ്യാർത്ഥികളെയും കബളിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കമ്പനികളുണ്ടെന്ന മുന്നറിയിപ്പുമായി ഹോം ഓഫീസ്. നിരവധി ആളുകൾക്ക് അനധികൃതമായി വിസ നൽകി നൂറുകണക്കിന് പൗണ്ട് ലാഭമാണ് ഇത്തരം കമ്പനികൾ നേടുന്നത്. ദക്ഷിണേഷ്യയിലെ ചില ഭാഗങ്ങളിൽ ബ്രോക്കർമാർ ബയോമെട്രിക് അപ്പോയിന്റ്മെന്റുകൾക്കായി 800 പൗണ്ട് വരെ ഈടാക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവയ്ക്കാകട്ടെ ഫേസ്ബുക്കിലും ടെലിഗ്രാം തുടങ്ങിയവയിൽ വൻ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പ്രചാരണത്തിൽ ഇറങ്ങിയ പോസ്റ്റിൽ ഔദ്യോഗിക സംവിധാനത്തിലെ താമസങ്ങളിൽ നിന്ന് രക്ഷപെടാൻ സഹായിക്കുമെന്ന വാഗ്‌ദാനം കമ്പനികൾ നൽകുന്നുണ്ട്. മുൻ‌കൂർ പണമടയ്ക്കാതെ തന്നെ ഉടൻ അപ്പോയ്ന്റ്മെന്റുകളും ഇവ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പലപ്പോഴും വിദ്യാർത്ഥികളുടെയും മറ്റും നിസ്സഹായ അവസ്ഥ മുതലാക്കിയാണ് ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ.

ആറ് മാസത്തിൽ കൂടുതൽ യുകെയിൽ തുടരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അവരുടെ വിരലടയാളവും ഫോട്ടോയും നൽകുന്നതിന് അവരുടെ മാതൃരാജ്യത്ത് ഒരു വ്യക്തിഗത അപ്പോയിന്റ്മെന്റിൽ പങ്കെടുക്കണം. ബയോമെട്രിക് അപ്പോയിന്റ്‌മെന്റുകളുടെ നേരിട്ടുള്ള ബുക്കിംഗ് സാധാരണയായി സൗജന്യമാണെങ്കിലും മുൻഗണനാ സേവനങ്ങൾക്കായി £30 നും £ 85 നും ഇടയിൽ ഒരു തുക നൽകേണ്ടതായി വരും. ദക്ഷിണേഷ്യയിലെ മിക്ക ആളുകൾക്കും ഈ സ്ലോട്ടുകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടും. അതിനാൽ ഈ മേഖലയിലെ യുകെ വിസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഹോം ഓഫീസ് പുറത്തുള്ള കമ്പനികൾക്ക് കരാർ നൽകിയിരിക്കുകയാണ്. ഇതിനായി ഏജന്റുമാർ പല രീതികളിലാണ് സമീപിക്കുന്നത്. പലരും ആവശ്യമില്ലാത്ത അപ്പോയിന്റ്‌മെന്റുകളും മറ്റും നടത്തുന്നതായി ഹോം ഓഫീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകൾക്ക് ഒറ്റരാത്രികൊണ്ട് ചാർജിങ്ങിനായി കട്ട്- പ്രൈസ് താരിഫുകൾ വാഗ്ദാനം ചെയ്യുന്ന എനർജി ഡീലുകളുടെ എണ്ണം ബ്രിട്ടനിൽ വർദ്ധിച്ചിരിക്കുകയാണ്. 2021 അവസാനത്തോടെ ഊർജ്ജ വില ക്രമാതീതമായി ഉയരാൻ തുടങ്ങിയതിന് ശേഷം, ഇലക്ട്രിക് വാഹനങ്ങളുടെ ഊർജ്ജ ഡീലുകൾ ഏതാണ്ട് ഇല്ലാതായി മാറിയിരിക്കുകയായിരുന്നു.ഒക്ടോപസ് എനർജി മാത്രമായിരുന്നു അവരുടെ സ്പെഷ്യലിസ്റ്റ് ഇലക്ട്രിക് വാഹന താരിഫ് നിലനിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിലവിൽ ഏഴ് എനർജി ഡീലുകളോളം ആണ് വിവിധ കമ്പനികൾ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിനായി നൽകുന്നത്. ഏറ്റവും പുതിയ എനർജി ഡീൽ ഇഡി എഫ് കമ്പനിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം, അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെ ഉപയോഗിക്കുന്ന ഊർജത്തിന് ഒരു കിലോവാട്ട് മണിക്കൂറിന് 7.4 പെൻസ് മാത്രമാകും ഈടാക്കുക. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഈ ഡീൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


പല സ്പെഷ്യലിസ്റ്റ് ഇലക്ട്രിക് വെഹിക്കിൾ എനർജി താരിഫുകളും പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് സ്റ്റാൻഡേർഡ് ഡീലുകളേക്കാൾ കൂടുതൽ ഈടാക്കുന്ന സാഹചര്യവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. നിലവിലുള്ള എല്ലാ ഇലക്ട്രിക് വെഹിക്കിൾ ഇലക്‌ട്രിസിറ്റി താരിഫുകളേക്കാളും, ഏറ്റവും വിലകുറഞ്ഞതാണ് തങ്ങളുടെ ഡീലെന്ന് ഇ ഡി എഫ് അവകാശപ്പെടുന്നുണ്ട്. എന്നാൽ 7.4 പെൻസ് എന്ന ഓവർനൈറ്റ് നിരക്ക് അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെ മാത്രമേ ലഭ്യമാകൂ എന്നതാണ് ഈ ഡീലിലെ മുഖ്യപ്രശ്നം. പകൽ സമയത്ത് മണിക്കൂറിൽ ഒരു കിലോവാട്ടിനു 30.9 പെൻസ് ആണ് ഇ ഡി എഫ് ചാർജ് ചെയ്യുന്നത്. ഇത് മറ്റു ചില കമ്പനികളെക്കാൾ കൂടുതലാണ്. അതിനാൽ തന്നെ ജനങ്ങൾ തങ്ങളുടെ ഡീലുകൾ തിരഞ്ഞെടുക്കുന്നത് ശ്രദ്ധാപൂർവ്വം ആയിരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

RECENT POSTS
Copyright © . All rights reserved