Main News

ലക്ഷങ്ങൾ ഏജൻസിക്ക് നൽകി സ്വപ്നഭൂമിയായ യുകെയിലെത്തി ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുക. അടുത്തിടെയായി ഒട്ടേറെ മലയാളി നേഴ്സുമാരും കെയർ വിസയിൽ എത്തിയവരുമാണ് ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. കേരളത്തിൽ ഇരുന്ന് തട്ടിപ്പിന് കുടപിടിക്കുന്ന ഏജൻസികൾ ഇത്തരം സാഹചര്യത്തിൽ യാതൊരു പരുക്കും പറ്റാതെ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പാവപ്പെട്ട നേഴ്സുമാരുടെ ചോരയൂറ്റുന്ന ഏജൻസികൾക്കെതിരെയുള്ള പോരാട്ടം ബ്രിട്ടീഷ് പാർലമെൻറ് വരെ
ചർച്ച ആയതിനെ തുടർന്ന് ശക്തമായ നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹോം ഓഫീസ്.

യുകെയിൽ ജോലിക്കായി ആർക്കെങ്കിലും പണം നൽകേണ്ടതായി വന്നിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കാനാണ് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ ചൂഷണത്തിന് ഇരയായവരോ അല്ലെങ്കിൽ അത്തരം സംഭവങ്ങളെ കുറിച്ച് അറിവുള്ളവർക്ക് വിവരങ്ങൾ കൈമാറാം. ഇങ്ങനെ ഹോം ഓഫീസിന് ഇൻഫർമേഷൻ കൈമാറുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വച്ചും വിവരങ്ങൾ കൈമാറാനുള്ള സൗകര്യം ഹോം ഓഫീസ് നൽകിയിട്ടുണ്ട് .

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ രണ്ടു മണിക്കൂര്‍ സമയത്തേക്ക് 02087672777 എന്ന സൗജന്യ നിയമ സഹായ നമ്പറില്‍ വിളിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏജന്റുമാരുടേയോ തൊഴിലുടമയുടേയോ ചൂഷണത്തിന് നിങ്ങള്‍ ഇരയാവുകയോ അല്ലെങ്കില്‍ അത്തരം സംഭവങ്ങളെ കുറിച്ച് അറിവ് ലഭിക്കുകയോ ചെയ്താല്‍ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
ഇ-മെയിൽ : [email protected], [email protected]
വെബ്സൈറ്റ് : https://www.gov.uk/report-immigration-crime
വിളിക്കുന്ന ആളുടെ ഒരു വിവരവും വെളിപ്പെടുത്താതെ തന്നെ റിപ്പോർട്ട് ചെയ്യാൻ റിപ്പോർട്ട് ചെയ്യാൻ താഴെ പറയുന്ന നമ്പറുകളിൽ ഏതെങ്കിലും വിളിക്കാം.
Immigration Enforcement hotline: 0300 123 7000
Crimestoppers: www.crimestoppers-uk.org, 0800 555111
The Anti-Terrorist hotline: www.met.police.uk, 0800 789 321

നേഴ്സിംഗ് തട്ടിപ്പിനോട് അനുബന്ധിച്ച് ഒട്ടേറെ പേരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് , ഇതിനെ തുടർന്ന് പല ഏജൻസികളുടെയും അംഗീകാരം റദ്ദാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിൻറെ നീക്കം ഏത് വിധേയനെയും സാമ്പത്തിക ലാഭം മാത്രം നോക്കി തട്ടിപ്പ് നടത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഏജൻസികൾക്ക് ഒരു മുന്നറിയിപ്പാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

എത്രപേർ എ ,ബി,സി,ഡി അക്ഷരമാല ക്രമം ഈണത്തിൽ ചൊല്ലി കേൾക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടാവും. അക്ഷരമാലയും ഭാഷയുടെ ബാലപാഠങ്ങളും പഠിക്കുന്നതിന് സംഗീതത്തിനും ഈണത്തിനും താളത്തിനും സുപ്രധാനമായ സ്ഥാനമുണ്ടെന്ന കണ്ടെത്തലുമായി ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി . ഇംഗ്ലീഷ് അക്ഷരമാല ഈണത്തിൽ ചൊല്ലുന്നതും നേഴ്സറി റൈമുകളിലും പാട്ടുകളിലും കാണുന്നതുപോലെയുള്ള സ്വരത്തിന്റെ ഉയർച്ച താഴ്ചകളും താളങ്ങളും ശിശുക്കളെ ഭാഷാ ബാലപാഠങ്ങൾ പഠിക്കുന്നതിന് സഹായിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തൽ .

ഏഴുമാസം പ്രായമാകുന്നതു വരെ കുട്ടികൾ സംഭാഷണങ്ങളിലെ സ്വരസൂചക വിവരങ്ങൾ തിരിച്ചറിയുന്നില്ലന്ന നിർണ്ണായക കണ്ടെത്തലുകളും ഗവേഷണത്തിലുണ്ട് . നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിലാണ് ഭാഷാ പഠനത്തിൽ നിർണ്ണായകമാണെന്ന് കരുതപ്പെടുന്ന കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ഭാഷാപഠന വൈകല്യങ്ങളെ ഫലപ്രദമായ രീതിയിൽ ഗവേഷണഫലം പ്രയോജനപ്പെടുത്താമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.


ഏകദേശം 7 മാസം വരെ സംസാരത്തിലെ വ്യക്തിഗത ശബ്ദങ്ങൾ തിരിച്ചറിയപ്പെടുന്നില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഗവേഷണത്തെ നയിച്ച കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ന്യൂറോ സയന്റിസ്‌റ്റായ പ്രൊഫ. ഉഷാ ഗോസാമി പറഞ്ഞു. എന്നാൽ ബോട്ടിൽ പോലെയുള്ള ചില വാക്കുകൾ മാത്രം കുട്ടികൾ തിരിച്ചറിയുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കൾ അവരുടെ മക്കളോട് കഴിയുന്നത്ര സംസാരിക്കുകയും പാടുകയും ചെയ്യണം. ജനിച്ച ആദ്യ മാസങ്ങളിൽ കുട്ടികൾ ഭാഷയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാൻ ഗവേഷകർ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം രേഖപ്പെടുത്തുകയാണ് ചെയ്തത്. ഗവേഷണത്തെ നയിച്ച ഇന്ത്യക്കാരിയായ പ്രൊഫ. ഉഷാ ഗോസാമി ഡൽഹി സർവകലാശാലയിൽ നിന്നാണ് സൈക്കോളജിയിൽ പഠനം പൂർത്തിയാക്കിയത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ :- ഒക്‌ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ഭീകരർ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ പുതിയ ദൃക്‌സാക്ഷി വിവരണങ്ങൾ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ക്രൂരമായ യുദ്ധത്തിന്റെ തുടക്കത്തിൽ ഹമാസ് ഭീകരർ ചെറുപ്പക്കാരായ, നിരപരാധികളായ സ്ത്രീകളോട് ചെയ്യുന്നത് താൻ കണ്ട ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ഒക്ടോബർ 7-ലെ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ഒരാളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. നഗ്നയാക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയുടെ ശിരഛേദം ചെയ്ത തല റോഡിന് കുറുകെ ഉരുളുന്നത് താൻ കണ്ടതിന്റെയും, സൂപ്പർനോവ ഫെസ്റ്റിവലിൽ 10 ഹമാസ് ഗുണ്ടകൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും വെടിവെച്ച് കൊല്ലുകയും ചെയ്തതിന്റെ ഭയാനകമായ കഥകൾ വെളിപ്പെടുത്തിയിരിക്കുന്നത് ലോകമെമ്പാടുമുള്ള മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ഹമാസ് ഗുണ്ടാസംഘം യുവാക്കളും യുവതികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ക്രൂരമായി കൊലപ്പെടുത്തുകയും മർദിക്കുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടയാളാണ് 39 കാരനായ യോനി സാഡോൺ . മാലാഖയുടെ മുഖമുള്ള സുന്ദരികളിൽ ഒരാൾ ഹമാസിന്റെ ക്രൂരതയുടെ മുൻപിൽ ജീവനുവേണ്ടി അപേക്ഷിക്കുന്നത് തന്റെ മുൻപിൽ ഇപ്പോഴും തനിക്ക് കാണാമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ഹമാസ് ഭീകരർ അതിക്രമിച്ചു കയറി ആക്രമണം ആരംഭിച്ചത്. എന്നാൽ ഫെസ്റ്റിവലിലെ ഒരു സംഗീത വേദിയുടെ അടിയിൽ ഒളിച്ചതിനാൽ ശാരീരികമായി പരിക്കേൽക്കാതെ താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് സാഡോൺ പറഞ്ഞു. തലയോട്ടിൽ വെടിയേറ്റ് ഒരു സ്ത്രീ തന്റെ മുന്നിലേക്ക് വീണാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് കണ്ട ഭീകരമായ ദൃശ്യങ്ങൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകൾക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് വലിയ അന്വേഷണമാണ് ഇസ്രായേലി പോലീസ് ആരംഭിച്ചിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും ആളുകളെ ഭയപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോൾ വ്യക്തമാണെന്നും അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഷെല്ലി ഹരുഷ് പറഞ്ഞു. ആയിരക്കണക്കിന് മൊഴികളും ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചങ്ങനാശ്ശേരി അതിരൂപതയിലെ പള്ളികളിൽ ഞായറാഴ്ച വായിച്ച ഇടയ ലേഖനത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം രാജ്യ പുരോഗതിയെ സാരമായി ബാധിക്കുമെന്ന  പരാമർശം വൻ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അതിരൂപതയിലെ മാതൃ- പിതൃ വേദി സംഘടനയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയായിരുന്നു മാർ ജോസഫ് പെരുന്തോട്ടം എഴുതിയ ഇടയ ലേഖനത്തിലെ മുഖ്യവിഷയം. അമിതമായ വിദേശ ഭ്രമം നാടിനാപത്താണെന്നും അത് രാജ്യ പുരോഗതിയെ പിന്നോട്ട് വലിക്കും എന്നാണ് മാർ ജോസഫ് പെരുന്തോട്ടം ഇടയ ലേഖനത്തിൽ അഭിപ്രായപ്പെട്ടത്.

 


പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളുമാണ് കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് . ഉന്നത വിദ്യാഭ്യാസത്തിൻറെ പേരിലും ജോലിക്കായും യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവർ അവിടെത്തന്നെ സ്ഥിരതാമസമായി ജീവിക്കാനാണ് താല്പര്യപ്പെടുന്നത്. 70 – പതുകളിലും മറ്റും കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം വ്യത്യസ്തമായിരുന്നു. എന്നെങ്കിലും കേരളത്തിൽ തിരിച്ചെത്താനായിരുന്നു മലയാളികൾ ഗൾഫിലേക്ക് ജോലിക്കായി പോയിരുന്നത്. എന്നാൽ രണ്ടായിരത്തിൽ ആരംഭിച്ച യുകെ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യത്യസ്തമായിരുന്നു. ഈ ഘട്ടത്തിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ ഭാഗമായി പോകുന്നവർ പിന്നീട് കേരളത്തിലേക്ക് ഒരു തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല. ഒരുപക്ഷേ മാതാപിതാക്കൾക്ക് താല്പര്യമുണ്ടെങ്കിലും മക്കൾ അതിന് താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് വസ്തുത.

ഇങ്ങനെ പഠനത്തിനായും ജോലിക്കായും കുടിയേറുന്നവരിൽ ഏറ്റവും കൂടുതൽ ഉള്ളത് ക്രിസ്തീയ മത വിഭാഗത്തിൽപ്പെട്ടവരാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മേഖലയിലെ പ്രശസ്തമായ നിലയിലായിരുന്ന ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള പല കോളേജുകളിലും ഭൂരിഭാഗം ബിരുദ ബിരുദാനന്തര കോഴ്സുകൾക്കും കുട്ടികളില്ലാത്ത അവസ്ഥയാണ്. എയ്ഡഡ് അൺഎയ്ഡഡ് മേഖലകളിലെ പല കോളേജുകളും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.  പഠനത്തിനായി പോകുകയും അവിടെ സ്ഥിരതാമസമക്കു കയും എന്നതാണ് ഭൂരിപക്ഷം വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെയും ജീവിത ലക്ഷ്യം .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യകാലം ആരംഭിക്കുന്നത് തൊട്ട് ഒട്ടേറെ രോഗങ്ങളാണ് രാജ്യത്ത് അരങ്ങു വാഴുന്നത്. അതുകൊണ്ടു തന്നെ ശൈത്യകാലത്ത് എൻഎച്ച്എസിനും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഏറ്റവും ദുഷ്കരമായ സമയമാണ്. എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടിയ നിലയിലാണ്. ശൈത്യകാല രോഗങ്ങളും കൂടി കടന്നു വരുമ്പോൾ ഈ പ്രതിസന്ധി ഏറ്റവും കൂടാനാണ് സാധ്യത.


യുകെയിലെ ശൈത്യകാല പ്രതിസന്ധി ഒഴിവാക്കാൻ സാധ്യമായത് എല്ലാം ചെയ്യുന്നുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് അറിയിച്ചു. ജനങ്ങളെ ശൈത്യകാല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും അതുമൂലമുള്ള എൻഎച്ച്എസ് പ്രതിസന്ധി ഒഴിവാക്കാനും ആണ് തൻറെ പ്രഥമ പരിഗണനയെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം ശൈത്യകാല രോഗങ്ങളെ നേരിടുന്നതിനുള്ള ആസൂത്രണം വളരെ നേരത്തെ ആരംഭിച്ചതായി അവർ പറഞ്ഞു. നിലവിലുള്ളതിനേക്കാൾ 5000 അധികം ബെഡുകളും എൻഎച്ച്എസ് രോഗികൾക്കായി തയ്യാറാക്കിയിട്ടുണ്ട്.


ഈ വർഷം സെപ്റ്റംബറിൽ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷമായി ഉയർന്നത് കടുത്ത ഭീഷണിയാണ് ആരോഗ്യ മേഖലയിൽ ഉയർത്തിയിരിക്കുന്നത്. എന്നാൽ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള റിഷി സുനക് സർക്കാരിൻറെ നീക്കങ്ങൾ പരാജയപ്പെട്ടതിന് പണിമുടക്കുകളെ പഴിചാരാനാണ് ഹെൽത്ത് സെക്രട്ടറി ശ്രമിച്ചത്. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പണിമുടക്കുകൾ മൂലം 1.1 ദശലക്ഷം അപ്പോയിന്റ്‌മെന്റുകൾ പുന:ക്രമീകരിക്കേണ്ടതായി വന്നതായി അവർ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രാൻഡ്മാസ്റ്ററിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയായ ഇന്റർനാഷണൽ മാസ്റ്ററാകുമ്പോൾ, രമേഷ്ബാബു പ്രഗ്നാനന്ദയ്ക്ക് വെറും 10 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ കിരീടം നേടുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാളായി അന്ന് പ്രഗ്നാനന്ദ മാറി. 2018 -ൽ പിന്നീട് ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ ആയിരുന്നു പ്രഗ്നാനന്ദ. പിന്നീട് അഞ്ചുതവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ തുടർച്ചയായ മൂന്ന് ഓൺലൈൻ ഗെയിമുകളിൽ പരാജയപ്പെടുത്തിയ ചരിത്രവും പ്രഗ്നാനന്ദയ്ക്ക് സ്വന്തമാണ്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകകപ്പ് ഫൈനലിലെത്തി കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് പ്രഗ്നാനന്ദ. തന്റെ സഹോദരൻ ഈ നേട്ടങ്ങളെല്ലാം നേടുമ്പോൾ, സഹോദരിയായ വൈശാലി തന്റെ നേട്ടങ്ങൾ കൊയ്യുന്നതിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കോണേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഗ്രാൻഡ് മാസ്റ്റർ പദവി തന്റെ കുടുംബത്തിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ് വൈശാലി.

ചരിത്രത്തിലെ തന്നെ ആദ്യത്തെ ഗ്രാൻഡ്‌മാസ്റ്റർ സഹോദര-സഹോദരി ജോഡിയായി ഈ ചെന്നൈ സഹോദരങ്ങൾ മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ, ഇരുപത്തിരണ്ടുകാരിയായ വൈശാലി മൂന്ന് മുൻ വനിതാ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ വിജയിക്കുകയും വനിതാ കാൻഡിഡേറ്റ് ടൂർണമെന്റിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു.

കുട്ടിക്കാലത്ത് ഗ്രാൻഡ്മാസ്റ്റർ ആർ ബി രമേശിന്റെ കീഴിൽ പരിശീലനം തുടങ്ങിയപ്പോൾ വൈശാലിയായിരുന്നു ഇരുവരിലും മികച്ചു നിന്നിരുന്നത്. തന്റെ സഹോദരന്റെ വിജയങ്ങൾ വൈശാലിക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രചോദനമായിരുന്നതായി പരിശീലകനായ രമേശ് പറഞ്ഞു. തുടക്കത്തിൽ തന്റെ സഹോദരനെ കൂടുതൽ ശ്രദ്ധ ലഭിച്ചിരുന്നതിൽ തനിക്ക് വിഷമം ഉണ്ടായിരുന്നതായും പിന്നീട് താൻ കൂടുതൽ പരിശ്രമിച്ച് വിജയങ്ങളിലേക്ക് എത്തുകയായിരുന്നു എന്നും വൈശാലി മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും വിജയത്തിന് പിന്നിലുള്ള മാതാപിതാക്കളുടെ കരങ്ങൾ ഒരിക്കലും മറക്കാനാവുന്നതല്ലെന്നും വൈശാലി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബന്ദികളാക്കിയിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിൻെറ ഭാഗമായി ഇസ്രായേലിനും ഗാസയ്ക്കും മുകളിലൂടെ നിരീക്ഷണ വിമാനങ്ങൾ പറത്താനൊരുങ്ങി യുകെ. ഈ വിമാനങ്ങളിൽ ആയുധങ്ങൾ ഉണ്ടായിരിക്കുകയില്ലെന്നും ബന്ദികളെ കണ്ടത്തുന്നതിന്, മാത്രമായിരിക്കും ഉപയോഗിക്കുക എന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ബന്ദികളായവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരിക്കും അധികാരികളുമായി പങ്കുവയ്ക്കുക എന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലും ഗാസയും പങ്കിടുന്ന വ്യോമാതിർത്തിയിലൂടെയായിരിക്കും വിമാനം പറക്കുക. ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാൻ യുകെ സർക്കാർ പരിശ്രമിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്ക് എന്നും തങ്ങൾ ഏറ്റവും വലിയ മുൻഗണയാണ് നൽകുന്നതും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 7-ൽ നടന്ന ആക്രമണത്തിന് പിന്നാലെ ഉടനെ തന്നെ യുകെ ഈസ്റ്റ് മെഡിറ്ററേനിയൻ പ്രദേശത്തേക്ക് RAF വിമാനങ്ങളും റോയൽ നേവി കപ്പലുകളും അയച്ചിരുന്നു. യുദ്ധത്തിൽ നിന്ന് സാധാരക്കാരെ സംരക്ഷിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പുതിയ പ്രഖ്യാപനം നടത്തിയത്. യുദ്ധത്തിൽ നിരവധി നിരപരാധികളുടെ ജീവൻ പൊലിയുന്നതും കമല ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞമാസം 17-ാം തീയതി മുതൽ കാണാനില്ലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാർ പട്ടേൽ എന്ന വിദ്യാർത്ഥിയെയാണ് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

പഠനവും ഒപ്പം ആമസോണിൽ പാർട്ടൈം ജോലിയും ജോലിചെയ്യുന്നതിനായി മിത്കുമാർ ഷെഫീൽഡിലേയ്ക്ക് താമസം മാറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവിനെ കാണാതായത്. സംഭവസ്ഥലത്തു നിന്നും ഇയാളുടെ മുറിയുടെ താക്കോൽ കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ സഹായിച്ചത്.

നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നയാളാണ് മിത്കുമാർ എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ വിവരം. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറയുമ്പോൾ മിത്കുമാറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. ഇയാളെ എന്തെങ്കിലും സാമ്പത്തിക മാനസിക ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. ഇതിനായുള്ള ശ്രമത്തിലാണ് യു.കെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെന്റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി ഫിലിപ്പ് സി രാജൻ (42) മരണമടഞ്ഞു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന സ്വദേശിയായ ഫിലിപ്പ് ഇന്ന് രാവിലെയാണ് വിടപറഞ്ഞത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ കാർഡിയാക് അറസ്റ്റ് വന്നതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു .

സംസ്കാരം സംബന്ധിച്ചുള്ള വിവിരങ്ങൾ ഇതുവരെ അറിയിച്ചിട്ടില്ല. പരേതൻ കാന്റർബറി മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ: മാത്യു, സാറ.

ഫിലിപ്പ് സി രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തനിക്ക് ലഭിച്ച പാർക്കിംഗ് ഫൈൻ ലോക്കൽ കൗൺസിലിനോട് നിയമപരമായ പോരാട്ടത്തിനൊടുവിൽ റദ്ദാക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നാൽപ്പത്തിരണ്ടുകാരനായ ക്രിസ് ബർട്ടൻ. ഇക്കഴിഞ്ഞ മെയ്‌ 25 നാണ് തന്റെ പിതാവിനെ ആശുപത്രി അപ്പോയിൻമെന്റിനായി ഡ്രോപ്പ് ചെയ്യുന്നതിനിടയിൽ ക്രിസിന് 60 പൗണ്ട് ഫൈൻ ലഭിച്ചത്. പാർക്കിംഗ് അടയാളങ്ങൾ താൻ ശ്രദ്ധിച്ചില്ലെന്നും, എന്നാൽ കാറിൽ തിരിച്ചെത്തിയപ്പോൾ തന്റെ വിൻഡ്‌ഷീൽഡിൽ പെനാൽറ്റി ചാർജ് നോട്ടീസ് (പിസിഎൻ) കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ പാർക്കിംഗ് സൈനിനു നിയമപരമായി ആവശ്യമുള്ള വലുപ്പം ഇല്ലെന്ന് തനിക്ക് തോന്നിയതായും, ഇതിനെ തുടർന്ന് താൻ ടേപ്പ് ഉപയോഗിച്ച് അളന്നപ്പോൾ 6 സെന്റീമീറ്റർ കുറവാണെന്ന് കണ്ടെത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

നിയമപരമായി സൈൻ ബോർഡുകൾക്ക് 20 സെന്റീമീറ്റർ വലുപ്പമാണ് ആവശ്യം. ക്രിസ് ആദ്യം ഓൺലൈനിൽ ടിക്കറ്റ് അപ്പീൽ ചെയ്യുകയും മിനിറ്റുകൾക്കുള്ളിൽ അത് നിരസിക്കുകയും ചെയ്തു. അതിനാൽ ജൂണിൽ വീണ്ടും അപ്പീൽ നൽകി. മാസങ്ങളോളം തനിക്ക് ഒരു വിവരവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ചെലവുകൾ ഈടാക്കുന്നതിനായി നോർത്താംപ്ടൺ കൗണ്ടി കോടതിയിൽ കേസ് നീക്കുകയാണെന്ന് വ്യക്തമാക്കി സെപ്റ്റംബറിൽ കൗൺസിലിൽ നിന്ന് തനിക്ക് ഒരു കത്ത് ലഭിച്ചതായും, തുടർന്നാണ് തന്റെ പക്കൽ ഉള്ള തെളിവുകൾ എല്ലാം കോടതിയിൽ ഹാജരാക്കിയതെന്നും ക്രിസ് വ്യക്തമാക്കി .


എന്നാൽ ഫെയർഫീൽഡ് ഹോസ്പിറ്റലിന് സമീപമുള്ള താമസക്കാർക്കുള്ള പാർക്കിംഗ് സോണിൽ പെർമിറ്റ് ഇല്ലാതെ പാർക്ക് ചെയ്തതിനാണ് ബർട്ടന് പിസിഎൻ നൽകിയതെന്ന് കൗൺസിൽ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി ബർട്ടന് അനുകൂലമാണെങ്കിലും, ഇപ്പോൾ കേസ് ട്രൈബ്യൂണലിന്‍റെ പരിധിയിൽ എത്തിയിരിക്കുകയാണ്. ട്രൈബ്യൂണൽ കൂടി ക്രിസിനു അനുകൂലമായാൽ ഫൈൻ തിരികെ ലഭിക്കും.

RECENT POSTS
Copyright © . All rights reserved