ന്യൂസ് ഡെസ്ക് മലയാളം യുകെ

എത്രപേർ എ ,ബി,സി,ഡി അക്ഷരമാല ക്രമം ഈണത്തിൽ ചൊല്ലി കേൾക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടാവും. അക്ഷരമാലയും ഭാഷയുടെ ബാലപാഠങ്ങളും പഠിക്കുന്നതിന് സംഗീതത്തിനും ഈണത്തിനും താളത്തിനും സുപ്രധാനമായ സ്ഥാനമുണ്ടെന്ന കണ്ടെത്തലുമായി ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി . ഇംഗ്ലീഷ് അക്ഷരമാല ഈണത്തിൽ ചൊല്ലുന്നതും നേഴ്സറി റൈമുകളിലും പാട്ടുകളിലും കാണുന്നതുപോലെയുള്ള സ്വരത്തിന്റെ ഉയർച്ച താഴ്ചകളും താളങ്ങളും ശിശുക്കളെ ഭാഷാ ബാലപാഠങ്ങൾ പഠിക്കുന്നതിന് സഹായിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തൽ .

ഏഴുമാസം പ്രായമാകുന്നതു വരെ കുട്ടികൾ സംഭാഷണങ്ങളിലെ സ്വരസൂചക വിവരങ്ങൾ തിരിച്ചറിയുന്നില്ലന്ന നിർണ്ണായക കണ്ടെത്തലുകളും ഗവേഷണത്തിലുണ്ട് . നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിലാണ് ഭാഷാ പഠനത്തിൽ നിർണ്ണായകമാണെന്ന് കരുതപ്പെടുന്ന കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ഭാഷാപഠന വൈകല്യങ്ങളെ ഫലപ്രദമായ രീതിയിൽ ഗവേഷണഫലം പ്രയോജനപ്പെടുത്താമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.


ഏകദേശം 7 മാസം വരെ സംസാരത്തിലെ വ്യക്തിഗത ശബ്ദങ്ങൾ തിരിച്ചറിയപ്പെടുന്നില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഗവേഷണത്തെ നയിച്ച കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ന്യൂറോ സയന്റിസ്‌റ്റായ പ്രൊഫ. ഉഷാ ഗോസാമി പറഞ്ഞു. എന്നാൽ ബോട്ടിൽ പോലെയുള്ള ചില വാക്കുകൾ മാത്രം കുട്ടികൾ തിരിച്ചറിയുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കൾ അവരുടെ മക്കളോട് കഴിയുന്നത്ര സംസാരിക്കുകയും പാടുകയും ചെയ്യണം. ജനിച്ച ആദ്യ മാസങ്ങളിൽ കുട്ടികൾ ഭാഷയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാൻ ഗവേഷകർ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം രേഖപ്പെടുത്തുകയാണ് ചെയ്തത്. ഗവേഷണത്തെ നയിച്ച ഇന്ത്യക്കാരിയായ പ്രൊഫ. ഉഷാ ഗോസാമി ഡൽഹി സർവകലാശാലയിൽ നിന്നാണ് സൈക്കോളജിയിൽ പഠനം പൂർത്തിയാക്കിയത്