Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫ്രാങ്ക്ലിൻ കൊടുങ്കാറ്റ് യുകെയിൽ ഇന്ന് ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 80 മൈൽ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മിക്ക പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ജീവന് ഭീഷണിയാകുന്ന രീതിയിൽ വെള്ളം ഉയർന്നതോടെ വീടുകൾ വിടാൻ ആളുകൾ തയ്യാറായി. സൗത്ത് മാഞ്ചസ്റ്ററിലെ 400 ലധികം വീടുകൾ ഇതിനകം ഒഴിപ്പിച്ചു. യോർക്ക്ഷയറിലും നോർത്തേൺ അയർലൻഡിലും വെള്ളപൊക്കം ഉണ്ടായി.

നോർത്തേൺ അയർലൻഡിൽ നദികൾ കരകവിഞ്ഞൊഴുകി. ലണ്ടൻഡെറി, ടൈറോൺ കൗണ്ടികളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഡ്രംരാഗ്, ഫിൻ നദികൾ കരകവിഞ്ഞൊഴുകുന്നത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫ്രാങ്ക്ലിൻ കൊടുങ്കാറ്റിന് മുന്നോടിയായി പെയ്യുന്ന മഴയിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മെർസി നദി കരകവിഞ്ഞൊഴുകുമെന്ന് പ്രതീക്ഷിക്കുന്നു. നദിക്ക് സമീപമുള്ള വീടുകൾ ഇന്നലെ തന്നെ ഒഴിപ്പിച്ചു.

അതേസമയം, ഗതാഗതം സ്തംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് ട്രെയിൻ ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് നിർദേശം നൽകി. ഇംഗ്ലണ്ട്, വെയിൽസ്, തെക്ക്-പടിഞ്ഞാറൻ സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ കാറ്റിന്റെ യെല്ലോ അലേർട്ട് നിലനിൽക്കുന്നു. ഡഡ്‌ലിക്കും യൂനിസിനും ശേഷം യുകെയിൽ തുടർച്ചയായി ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് ഫ്രാങ്ക്ലിൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗുരുതരമായ മസ്തിഷ്‌കാഘാതം നേരിട്ട മുത്തച്ഛൻെറ ജീവൻ രക്ഷിച്ച് ഈ ഏഴുവയസ്സുകാരിയായ കൊച്ചു മിടുക്കി. തന്റെ പ്രിയപ്പെട്ട മുത്തച്ഛൻ തന്റെ മുന്നിൽ തളർന്നു വീണപ്പോൾ എവി ടിയേർണി പതറിയില്ല. മുത്തച്ഛനായ ജോർജിന്റെ വീട്ടിൽ രാത്രി ചിലവഴിക്കാനായി പോയപ്പോഴാണ് മുത്തച്ഛൻ സുഖമില്ലാതായത്. എന്നാൽ എവി പരിഭ്രാന്തയാകാതെ ആദ്യം തൻെറ മാതാവിനെ വിളിക്കുകയും പിന്നീട് 999- നെ വിളിച്ച് കോൾ ഹാൻഡ്‌ലറുടെ നിർദ്ദേശങ്ങളനുസരിച്ച് മുത്തശ്ശനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു . മെർസിസൈഡിലെ നെതർടണിലുള്ള തന്റെ വീട്ടിൽ പാരാമെഡിക്കൽ എത്തുന്നതുവരെ മുത്തച്ഛൻ അദ്ദേഹത്തിന് നാവ് വിഴുങ്ങിയിട്ടില്ല എന്ന് അവൾ ഉറപ്പുവരുത്തി.

കുട്ടിയുടെ സമയത്തുണ്ടായ ശരിയായ പ്രവർത്തനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ തൻെറ പിതാവിനെ തനിക്ക് ജീവനോടെ ലഭിക്കുമായിരുന്നില്ല എന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ എവി എങ്ങനെ പ്രതികരിച്ചു എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവൾ അവിടെ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന് തനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല എന്നും മൂന്നു കുട്ടികളുടെ അമ്മയായ അവർ കൂട്ടിച്ചേർത്തു.

സംഭവത്തെപ്പറ്റി ചാൻടെല്ലെ ഇങ്ങനെ പറയുന്നു:” തന്റെ പിതാവിനോടൊപ്പം എവി താമസിക്കാൻ പോയ ദിവസം രാത്രി എട്ടുമണിയോടെ അവൾ തന്നെ വിളിച്ച് മുത്തച്ഛന് എന്തോ സംഭവിച്ചു എന്നും അദ്ദേഹം അനങ്ങുന്നില്ല എന്നും പറഞ്ഞു. പശ്ചാത്തലത്തിൽ തനിക്ക് ഭയങ്കര ബഹളം കേൾക്കാൻ സാധിച്ചിരുന്നു. എന്നാൽ താൻ ആംബുലൻസിനെ വിളിക്കുവാൻ പോകുന്നു എന്ന് പറഞ്ഞ് മകൾ ഫോൺ കോൾ നിർത്തി”.
ഇത് ഒരു ഏഴു വയസ്സുകാരിക്ക് ചെയ്യാൻ കഴിയുന്നതിലും അപ്പുറമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തു കളയുന്നതിനെതിരെ വൻ അഭിപ്രായവ്യത്യാസമാണ് ആരോഗ്യവിദഗ്ധർ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതീക്ഷിച്ചതിലും ഒരു മാസം മുമ്പ് ഇന്ന് കോമൺസിനെ അഭിസംബോധനചെയ്ത് ലിവിംഗ് വിത്ത് കോവിഡിൻെറ വിശദാംശങ്ങൾ അറിയിക്കും. കോവിഡ് പോസിറ്റീവ് ആയാൽ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം അവസാനിക്കുന്നതും സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് നടത്തുക.

ഇതിനിടെ പാർട്ടിയിലെ വിമതരിൽ നിന്ന് വൻപ്രതിഷേധം നേരിടുന്ന പ്രധാനമന്ത്രി വിമത എംപിമാരുടെ നാവടക്കാനാണ് തിരക്ക് പിടിച്ച പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്നത് എന്നുള്ള ആരോപണവും ശക്തമാണ് . ഞായറാഴ്ചയിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 25696 കോവിഡ് കേസുകളും 74 മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് രോഗവ്യാപന തോതിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർ പങ്കുവച്ചിരിക്കുന്നത്. ഭൂരിപക്ഷം ആളുകൾക്കും 3 ഡോസ് വാക്സിൻ ലഭിച്ചതാണ് നിയന്ത്രണങ്ങൾ ഒന്നൊഴിയാതെ പിൻവലിക്കാനുള്ള തീരുമാനത്തിന് ഗവൺമെൻറിന് ശക്തിപകർന്നത്.

എന്നാൽ യുദ്ധം പൂർണമാകുന്നതിന് മുമ്പ് വിജയം പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത് എന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് കടുത്ത എതിർപ്പാണ് എൻഎച്ച്എസ് കോൺഫെഡറേഷൻ രേഖപ്പെടുത്തിയത്. താൻ വളരെ ആശങ്കാകുലനാണെന്നും കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുക എന്നതിനർത്ഥം എല്ലാ മുൻകരുതലും ഉപേക്ഷിക്കുക എന്നല്ലന്നും എൻഎച്ച്എസ് കോൺഫെഡറേഷൻ ചെയർമാൻ ലോർഡ് അഡെബോവാലെ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

95 വയസ്സുകാരിയായ എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചതായി കൊട്ടാരം അറിയിച്ചു. പൂർണ്ണ തോതിൽ വാക്‌സിൻ സ്വീകരിച്ച രാജ്ഞിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്ത് ദിവസം മുൻപ് ചാൾസ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചതിന് രണ്ട് ദിവസം മുൻപ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നുള്ള വാർത്ത അന്ന് ആശങ്ക ഉളവാക്കിയിരുന്നു .

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ഉടൻതന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കുന്നതിനുള്ള നടപടികളുമായി ബ്രിട്ടൻ മുന്നോട്ട് പോകുകയാണ്. കോവിഡ് ബാധിതർ സ്വയം ഒറ്റപ്പെടണം എന്ന നിർദ്ദേശം അടുത്ത ആഴ്ച മുതൽ ഒഴിവാക്കപ്പെടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. രാജ്യത്ത് ശേഷിക്കുന്ന എല്ലാ വൈറസ് നിയമങ്ങളും അടുത്ത ആഴ്ച അവസാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭീകരമായ കൊടുങ്കാറ്റുകൾ യുകെയെ വിട്ടൊഴിയുന്നില്ല. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റായ യൂനിസിന് പുറകെ ഫ്രാങ്ക്ലിൻ കൊടുങ്കാറ്റെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. നാളെ രാവിലെ നോർത്തേൺ അയർലണ്ടിൽ ആംബർ വാണിംഗ് നൽകിയിട്ടുണ്ട്. ഇന്നും നാളെയും യുകെയുടെ ചില ഭാഗങ്ങളിൽ യെല്ലോ വാണിംഗ് നൽകി. ഒരാഴ്ചയ്ക്കിടെ യുകെയിൽ ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് ഫ്രാങ്ക്ലിൻ. ശക്തമായ കാറ്റ് കൂടുതൽ വീടുകളെ ഇരുട്ടിലാക്കുമെന്നും യാത്രാ തടസ്സത്തിനും നാശനഷ്ടത്തിനും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

യൂനിസ് കൊടുങ്കാറ്റിന്റെ ഫലമായി 80,000-ത്തിലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ 29,000 വീടുകളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ 23,000, സൗത്ത് ഇംഗ്ലണ്ടിൽ 20,000, കിഴക്കൻ ഇംഗ്ലണ്ടിൽ 7,000, സൗത്ത് വെയിൽസിൽ 3,000 എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്കുകൾ. യുകെയിലുടനീളം വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പരിസ്ഥിതി ഏജൻസികൾ നൽകിയിട്ടുണ്ട്. പോവിസിലെ സെവേൺ നദിക്കരയിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നാച്ചുറൽ റിസോഴ്‌സ് വെയിൽസ് (എൻആർഡബ്ല്യു) അറിയിച്ചു.

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മഴയുടെ യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. വെസ്റ്റ് മിഡ്‌ലാൻഡിലെ ഡെർബിഷെയർ, ഡർഹാം, നോർത്തംബർലാൻഡ്, സ്റ്റാഫോർഡ്ഷയർ എന്നിവിടങ്ങളിലും യെല്ലോ വാണിംഗ് നിലനിൽക്കുന്നു. ശക്തമായ കാറ്റുകൾ ഇപ്പോൾ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. റോഡ്, റെയിൽ ഗതാഗതം വരും ദിവസങ്ങളിലും തടസ്സപ്പെടാം എന്നതിന്റെ സൂചനയാണ് തുടരെത്തുടരെ ഉണ്ടാകുന്ന ശക്തമായ കാറ്റുകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

1945-ന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധം റഷ്യ ആസൂത്രണം ചെയ്യുന്നു എന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലഭിച്ച സൂചനകൾ അനുസരിച്ച് യുദ്ധത്തിനായുള്ള പദ്ധതി ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ തലസ്ഥാനമായ കൈവിനെ വളഞ്ഞ് ആക്രമണം നടത്താനാണ് റഷ്യ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം 169,000 ത്തിനും 190,000 ത്തിനും ഇടയിലുള്ള റഷ്യൻ സൈനികരാണ് ഉക്രെയ്ൻ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുള്ളത്.

ഉക്രെയ് നിനുമേൽ റഷ്യയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അത്തരം ഒരു നീക്കം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ, നിർണായകമായ തീരുമാനങ്ങൾ യു എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ അതിർത്തിയിലുള്ള കുറച്ചധികം സൈനികരെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഈ നീക്കം സ്ഥിരീകരിക്കാനാവില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. അത്തരത്തിൽ പിൻമാറ്റം ഉണ്ടെങ്കിൽ അത് സന്തോഷകരമായ വാർത്തയാണെന്നും, എന്നാൽ സൈനികർ പിന്മാറിയതായി സ്ഥിരീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ ഏത് സമയത്തും ആക്രമിക്കാനുള്ള ഒരുക്കത്തിലാണെന്ന് പാശ്ചാത്യരാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചകളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സൈന്യം ഈ മേഖലയിൽ സൈനികാഭ്യാസം നടത്തുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ഈ അവകാശവാദങ്ങളെ റഷ്യ നിഷേധിച്ചു.അതേസമയം റഷ്യ, ഉക്രെയ്നെ ഏത് നിമിഷവും ആക്രമിക്കാമെന്ന് മുന്നറിയിപ്പ് വന്നതോടെ ഉക്രെയ് നിലുള്ള ബ്രിട്ടീഷുകാരോട് രാജ്യം വിടാൻ ബ്രിട്ടീഷ് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ഉടൻതന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കുന്നതിനുള്ള നടപടികളുമായി ബ്രിട്ടൻ മുന്നോട്ട് പോകുകയാണ്. കോവിഡ് ബാധിതർ സ്വയം ഒറ്റപ്പെടണം എന്ന നിർദ്ദേശം അടുത്ത ആഴ്ച മുതൽ ഒഴിവാക്കപ്പെടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. രാജ്യത്ത് ശേഷിക്കുന്ന എല്ലാ വൈറസ് നിയമങ്ങളും അടുത്ത ആഴ്ച അവസാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചിരുന്നു.

യുകെയിൽ നിലവിൽ പോസിറ്റീവ് ആയവരും രോഗലക്ഷണമുള്ളവരും 10 ദിവസം വരെ ഒറ്റപ്പെടലിന് വിധേയരാകണം എന്നാണ് നിയമം. ഫെബ്രുവരി 12 -ന് അവസാനിക്കുന്ന ആഴ്ചയിൽ ഇംഗ്ലണ്ടിൽ 20 പേരിൽ ഒരാൾക്ക് അണുബാധയുണ്ടെന്ന കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടിരുന്നു. യുകെയിലെ 12 വയസിനും അതിൽ കൂടുതലും ഉള്ളവരിൽ 91 % പേർക്കും വാക്സിൻെറ ആദ്യ ഡോസും 85 % പേർക്ക് രണ്ടാം ഡോസും 66 % പേർക്ക് ബൂസ്റ്റർ ഡോസോ മൂന്നാം ഡോസോ ലഭിച്ചിട്ടുണ്ട്. ഇത്രയും പേർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ ലഭിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനുള്ള നീക്കവുമായി ഗവൺമെൻറ് മുന്നോട്ട് പോകുന്നത്.

എന്നാൽ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുന്നത് യുദ്ധം മുഴുവൻ തീരുന്നതിനു മുമ്പ് വിജയം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് ലേബർ പാർട്ടി മുന്നറിയിപ്പുനൽകി. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം എൻഎച്ച്എസ് മേധാവികൾ രംഗത്ത് വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ: വിദ്യാർഥിയുമായി രണ്ടു വർഷത്തിലേറെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക കോടതിയിൽ കുറ്റം സമ്മതിച്ചു. ഗ്ലാസ്‌ഗോയിലെ സ്വകാര്യ സ്‌കൂൾ അധ്യാപികയായ നിക്കോള പാർക്ക്‌ ആണ് കോടതിയിൽ കുറ്റസമ്മതം നടത്തിയത്. 2016 ഡിസംബർ 9 നും 2019 ഏപ്രിൽ 14 നും ഇടയിൽ തന്റെ വീട്ടിൽ താമസിപ്പിച്ചാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ പാർക്ക് ലൈംഗികമായി ഉപയോഗിച്ചത്. 2020ൽ ബന്ധം അവസാനിപ്പിച്ച പെൺകുട്ടി, പിന്നീട് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നു. സംഭവിച്ച കാര്യങ്ങളെല്ലാം ഡോക്ടറോട് തുറന്നു പറഞ്ഞു. അതിനുശേഷമാണ് എൻഎസ് പിസിസി (National Society for the Prevention of Cruelty to Children) യിൽ പരാതിപ്പെട്ടത്.

2020 ഒക്ടോബറിൽ പാർക്കിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ, ലൈംഗിക ബന്ധം ശരിവച്ചുകൊണ്ടുള്ള നിരവധി തെളിവുകൾ പോലീസിന് ലഭിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന കുറ്റത്തിന് കടുത്ത ശിക്ഷ നേരിടേണ്ടി വന്നേക്കാം. ഏപ്രിലിൽ ശിക്ഷ വിധിക്കുന്നത് വരെ നിക്കോളയെ ജാമ്യത്തിൽ വിട്ടയച്ചു. ഈസ്റ്റ് ഡൺബാർട്ടൺഷെയർ സ്വദേശിയായ നിക്കോള, സ്കൂളിലെ അസിസ്റ്റന്റ് ഹൗസ് മിസ്ട്രസും ഗണിതാധ്യാപികയും ആയിരുന്നു.

ഭർത്താവുമായി വേർപിരിഞ്ഞ ശേഷമാണ് നിക്കോള പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്. ക്രിസ്മസ് ദിനത്തിലും പുതുവത്സര ദിനത്തിലും ഉൾപ്പെടെ ഇമെയിൽ കൈമാറി ബന്ധം വളർന്നു. ക്ലാസ്സിന് ശേഷം പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നതായും നിക്കോള സമ്മതിച്ചു. കുറ്റം ഏറ്റുപറഞ്ഞതോടെ നിക്കോളയെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ബേസിൽ ജോസഫ്

“ആയിരം കോഴിക്ക് അര കാട ” എന്നാണ് ചൊല്ല് . ഇതിനു കാരണം കാട ഇറച്ചിയിലുള്ള ഉയർന്ന പോഷക ഗുണം ആണ് പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട. കാടകൾ സാധാരണയായി ആറാഴ്ചപ്രായത്തിൽ പൂർണ്ണവളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം തൂക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ട് തുടങ്ങുന്നു. വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വജീവിതചക്രവും കാടകളുടെ സവിശേഷതകളാണ് കാടകളുടെ മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. ശരീരവലിപ്പം കുറവായതിനാൽ ഇവയെ വളർത്തുന്നതിന് കുറച്ചുസ്ഥലം മതിയാകും. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളർത്തുവാൻ സാധിക്കും മാംസത്തിനുവേണ്ടി വളർത്തുന്ന കാടകളെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം. കാടകൾ വർഷത്തിൽ 300-ഓളം മുട്ടകൾ നൽകുന്നു. കാടമുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിൻറെ 8 ശതമാനം തൂക്കമുണ്ടായിരിക്കും . യുകെയിലെ മിക്ക ഏഷ്യൻ / ഹലാൽ ഷോപ്പുകളിൽ കാട ഇറച്ചി ലഭ്യമാണ്. കാട പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും കാട ഫ്രൈയും റോസ്റ്റും ആണ് ഇതിൽ മുഖ്യം. കാട ഫ്രൈ ചെയ്തിട്ട് മൂപ്പിച്ച മസാല ചേർത്തു നല്ല സ്‌പൈസി ആയിട്ടുള്ള ഒരു അടിപൊളി കാട റോസ്‌റ്റ് ആണ് ഇന്നത്തെ വീക്ക് ഏൻഡ് കുക്കിങ്ങിൽ അവതരിപ്പിക്കുന്നത്.

ചേരുവകൾ

കാട പക്ഷി – 4 എണ്ണം

കാട പക്ഷിയിൽ തേച്ചു പിടിപ്പിക്കാനുള്ള മസാല കൂട്ടിനു ആവശ്യമുള്ള ചേരുവകൾ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ

കാശ്മീരി ചില്ലി പൊടി – 3 ടീസ്പൂൺ

കുരുമുളക് പൊടി – 1 1 / 2 ടീസ്പൂൺ

മഞ്ഞൾപൊടി -1 ടീസ്പൂൺ

ജീരകപ്പൊടി -1 ടീസ്പൂൺ

നാരങ്ങാ നീര് – 1 നാരങ്ങയുടെ

ഉപ്പ് – ആവശ്യത്തിന്

ഓയിൽ -വറക്കുവാൻ ആവശ്യത്തിന്

കാട മസാല ഉണ്ടാക്കാൻ ആവശ്യം ഉള്ള ചേരുവകൾ

സബോള -500 ഗ്രാം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 പീസ് ഇഞ്ചി,1 കുടം വെളുത്തുള്ളിയും

കറിവേപ്പില -1 തണ്ട്

പച്ചമുളക് – 4 എണ്ണം കീറിയത്

തേങ്ങക്കൊത്തിയെടുത്ത് – കാൽ തേങ്ങയുടെ

തക്കാളി -1 എണ്ണം

മുളകുപൊടി- 2 ടീസ്പൂൺ

മഞ്ഞൾപൊടി- 1 / 2 ടീസ്പൂൺ

മല്ലിപ്പൊടി -2 ടീസ്പൂൺ

ഗരം മസാല -1 / 2 ടീസ്പൂൺ

ജീരകപ്പൊടി -1 / 2 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

കാട പക്ഷികളെ നന്നായി കഴുകി വൃത്തിയാക്കി എടുത്ത് വരഞ്ഞു എടുക്കുക .ഒരു മിക്സിങ് ബൗളിൽ കാശ്മീരി ചില്ലി പൊടി, കുരുമുളക് പൊടി ,മഞ്ഞൾപൊടി ,ജീരകപ്പൊടി ,ഉപ്പ് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്‌ എന്നിവ ചേർത്ത് നല്ല പേസ്റ്റ് ആക്കി എടുക്കുക .ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കുക .ഈ പേസ്റ്റ് വരഞ്ഞു വച്ചിരിക്കുന്ന കാടയിൽ നന്നായി തേച്ചു പിടിപ്പിച്ചു കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വയ്ക്കുക. കൂടുതൽ സമയം വച്ചാൽ നല്ലത് .ഒരു ഫ്രയിങ് പാനിൽ ഓയിൽ ചൂടാക്കി കുറഞ്ഞ തീയിൽ കാട പക്ഷികളെ ഗോൾഡൻ നിറമാകുന്നത് വരെ വറത്തെടുക്കുക .മറ്റൊരു പാനിൽ ഓയിൽ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ,കറിവേപ്പില ,തേങ്ങാ കൊത്തിയത് ,പച്ചമുളക് എന്നിവ വഴറ്റുക .ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന സബോള കൂടി ചേർത്ത് ഓയിൽ വലിയുന്നതുവരെ നന്നായി ഇളക്കി വഴറ്റി എടുക്കുക. സബോള വഴറ്റുന്ന സമയത്തു മസാലയ്ക്കായി മാറ്റിവച്ചിരിക്കുന്ന മുളകുപൊടി,കുരുമുളകുപൊടി ,മഞ്ഞൾപൊടി ജീരകപ്പൊടി , മല്ലിപൊടി എന്നിവ ചെറു തീയിൽ മൂപ്പിച്ചെടുക്കുക. സബോള നന്നായി വഴന്നു കഴിയുമ്പോൾ തക്കാളി കൂടി ചേർത്ത് വഴറ്റുക .ഇതിലേയ്ക്ക് മൂപ്പിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് നന്നായി ഇളക്കിയെടുക്കുക മസാല നാന്നായി ചേർന്ന് ഓയിൽ തെളിയുമ്പോൾ വറത്തു വച്ചിരിക്കുന്ന കാട ചേർത്ത് മസാല കൊണ്ട് പൊതിഞ്ഞു മുകളിൽ ഗരം മസാല കൂടി തൂവി ചെറു തീയിൽ ഒരു 3 മിനിട്ട് കുക്ക് ചെയ്യുക . ഈ സമയത്ത് ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കാം . മസാല കാടയിൽ നന്നായി പിടിച്ചുകഴിയുമ്പോൾ തീ ഓഫ് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക.

ബേസിൽ ജോസഫ്

 

 

രാധാകൃഷ്ണൻ മാഞ്ഞൂർ

ഒരു ദേശവും , അതിലെ മനുഷ്യരും ഒരു ഗുരുവിനെ , ഒരു പ്രഭാഷകനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് റെജി തോമസ് കുന്നൂപ്പറമ്പിൽ (M.A., M.Phil & B.Ed ) തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.

കോട്ടയം ജില്ലയിൽ മാഞ്ഞൂർ സൗത്ത് കുന്നൂപ്പറമ്പിൽ പരേതനായ തോമസിന്റെയും, കുട്ടിയമ്മയുടെയും മകൻ. റെജി തോമസ് ഉഴവൂർ ഒ.എൽ.എൽ സ്കൂളിലായിരുന്നു തൻറെ അധ്യാപന ജീവിതം തുടങ്ങിയത്. ഇപ്പോൾ കരിങ്കുന്നം (ഇടുക്കി ജില്ല ) സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ.

കഥകൾ ,കവിതകൾ, ലേഖനങ്ങൾ, പുസ്തകനിരൂപണം, ഫോട്ടോഗ്രാഫി മത്സരങ്ങളിലായി ഇതുവരെ 82 അവാർഡുകൾ നേടി. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി 750 പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

സംഭാഷണത്തിന്റെ കേവലാർത്ഥത്തിൽ നിന്ന് ജീവിതത്തിൻറെ വിശാലമായ ക്യാൻവാസിലേക്ക് ആ സായാഹ്ന നിമിഷങ്ങൾ നീണ്ടു .

ഗ്രാമീണ ജീവിതങ്ങളുടെ സൂക്ഷ്മമായ ഇലയനക്കങ്ങളും, ചാറ്റൽമഴകളും മനുഷ്യസ്നേഹിയായ ഒരു ഗുരുവിന്റെ സന്ദേഹങ്ങളും നിറഞ്ഞുനിന്ന സംഭാഷണം .

ബഹുമുഖപ്രതിഭയായ എൻറെ ബാല്യകാല സുഹൃത്ത് റെജി തോമസിനെ ഏറെ അഭിമാനത്തോടെ മലയാളംയുകെ വായനക്കാർക്കു മുന്നിൽ പരിചയപ്പെടുത്തുന്നു.

ചോദ്യം :- ബാല്യകാല ജീവിതം , സുഹൃത് ബന്ധങ്ങൾ ?

ചെറുപ്പകാലം മുതൽ നല്ലൊരു സുഹൃത് വലയമുണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ വീട്ടിൽ ഒത്തുചേരും. ക്രിക്കറ്റ് ,സിനിമാചർച്ചകൾ അങ്ങനെ എത്രയോ സായാഹ്നങ്ങൾ . വൈകുന്നേരം 5 മണി കഴിയുമ്പോൾ സെൻട്രൽ ലൈബ്രറിയിലേക്ക് പുസ്തകമെടുക്കാൻ ഒരു യാത്രയാണ്. അവിടെ സഹൃദയരായ നിരവധി സുഹൃത്തുക്കളുണ്ടാവും. അവിടുത്തെ രാഷ്ട്രീയ സംവാദങ്ങളാവാം ഒരു പക്ഷെ എന്നിലെ പ്രഭാഷകനെ രൂപപ്പെടുത്തിയത്.

ചോദ്യം :- ധാരാളം ചങ്ങാതികൾ വൈകുന്നേരം ഒത്തുകൂടുന്ന കുന്നൂപ്പറമ്പിൽ വീടിനെപ്പറ്റി ?

എനിക്കും, അനുജൻ റോയിക്കും റോബിനും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു . അലഹബാദിലെ ‘ആനന്ദഭവൻ’ (നെഹ്റുവിൻറെ തറവാട് ) പോലെയാണ് ഞങ്ങളുടെ തറവാടെന്ന് പലരും തമാശ പറയുമായിരുന്നു.

സിനിമയും ,സാഹിത്യവും , ക്രിക്കറ്റുമൊക്കെ സജീവമാക്കിയ ആ കാലങ്ങൾ ഒരിക്കലും മറക്കില്ല. ആ വൈകുന്നേരങ്ങൾക്ക് മിഴിവേകിയവരിൽ പ്രധാനിയാണ് മുൻ ആലത്തൂർ എം.പി. ഡോ.പി.കെ. ബിജു പിന്നെ മറ്റൊരാൾ ഫാദർ. തോമസ് ചാമക്കാല ( ടോമി ആലപ്പുറത്ത് )എല്ലാവരും സമീപവാസികളാണ്.

ചോദ്യം :- റെജിയുടെ മുത്തച്ഛൻ ലൂക്കാ വൈദ്യൻ (മുണ്ടച്ചായൻ) അറിയപ്പെടുന്ന ബാല വൈദ്യനായിരുന്നല്ലോ. ആ കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ ?

ലൂക്കാ വൈദ്യൻ (എൻറെ അമ്മയുടെ അച്ഛൻ ) വലിയ പേരും , പെരുമയുമുള്ള വൈദ്യനായിരുന്നു. അപ്പച്ചി എന്നുള്ള വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. മുത്തച്ഛൻ നെയ് കാച്ചുന്ന സമയത്ത് ധാരാളം പക്ഷികൾ ഞങ്ങളുടെ വീടിന് മുകളിൽ വട്ടമിട്ടു പറന്നിരുന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നുണ്ട്. മരുന്നരച്ച് ഗുളിക രൂപത്തിലാക്കുന്നതൊക്കെ വളരെ ശ്രദ്ധയോടെ ചെയ്യുന്ന ജോലിയാണ്. വൈദ്യം ഞങ്ങളുടെ പൂർവ പിതാക്കന്മാർ വളരെ ഉപാസനയോടെ അനുഷ്ഠിച്ചു.

അലോപ്പതി ഡോക്ടർമാരുടെ കുതിച്ചു കയറ്റം മുത്തച്ഛനെപ്പോലെയുള്ള നാട്ടു വൈദ്യന്മാരുടെ പ്രസക്തി നഷ്ടപ്പെടുത്തി. അധ്യാപകനായിരുന്നില്ലെങ്കിൽ ഞാനൊരു വൈദ്യനാകുമായിരുന്നു. അതും എനിക്കിഷ്ടപ്പെട്ട ജോലിയായിരുന്നു .

ചോദ്യം :- പരന്ന വായനാശീലത്തെപ്പറ്റി ? ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ?

മാഞ്ഞൂർ സെൻട്രൽ ലൈബ്രറിയുടെ ലൈബ്രേറിയൻ എൻറെ അമ്മാവനായിരുന്നു.(കെ.എൽ. പാച്ചി )

അക്കാലത്ത് നിരവധി പുസ്തകങ്ങൾ എൻറെ വായനയുടെ ലോകം വിസ്തൃതമാക്കി.

എം.ടിയും, മുകുന്ദനും, ഒ.വി. വിജയനുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാരായി. വായനശാലയിലെ പൊടിപിടിച്ച ഷെൽഫിൽ നിന്നും കണ്ടെടുത്ത സാധു ഇട്ടിയവിരയുടെ പുസ്തകം പോലും ഇന്നും ഓർമ്മയിലുണ്ട്.

പുസ്തകങ്ങളുടെ ഊർജ്ജം അതൊരു കരുത്താണ്, ജീവിതത്തിൻറെ അഴകിലേക്കും, അർത്ഥത്തിലേക്കും എന്നെ എത്തിച്ച ശക്തി . വിദൂര ദേശങ്ങളിലേക്കും വൻ നഗരങ്ങളിലേക്കും ഞാൻ യാത്ര ചെയ്യുന്നത് കുന്നൂപ്പറമ്പിലെ റെജി തോമസായിട്ടു തന്നെയാണ് . . .
തനി ഗ്രാമീണനായിട്ട്. എൻറെ അമ്മ (കുട്ടിയമ്മ ) പഠിപ്പിച്ചതാണതൊക്കെ . ലളിതമായി ജീവിക്കുക, എല്ലാവരോടും മധുരമായി പെരുമാറുക എന്നിങ്ങനെയുള്ള ശീലങ്ങൾ …പപ്പാ (തോമസ് ) കോട്ടയം മള്ളൂശ്ശേരി സ്വദേശിയാണ്. പപ്പായെ ഈ നാട്ടുകാർ ‘അളിയൻ ‘ എന്നാണ് വിളിച്ചത്. ( പപ്പാ ഇവിടെ ദത്തു നിൽക്കുകയായിരുന്നു. )
സഹായം ചോദിച്ചു വരുന്ന ആരെയും പപ്പാ പിണക്കി വിടില്ല . ആവുന്നത്ര സഹായം ആർക്കും ചെയ്തു കൊടുക്കണമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടാവാം ഞങ്ങൾ മക്കൾക്കും ജീവകാരുണ്യപ്രവർത്തനങ്ങളിൽ താല്പര്യമുണ്ടായത്. അകാലത്തിലണഞ്ഞു പോയ പപ്പായായിരുന്നു ജീവിതത്തിലെ മാർഗ്ഗദീപം.

ചോദ്യം :- ഡൽഹി ജെഎൻയുവിലെ പഠനകാലം ?

ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പഠനകാലം ഒരുപാട് നല്ല സൗഹൃദങ്ങളെ സമ്മാനിച്ചു. ഇതിൽ വിദേശികൾ പോലുമുണ്ട്. എൻറെ രാഷ്ട്രീയ ബോധ്യങ്ങളെ പാകപ്പെടുത്തിയ ക്യാമ്പസ്. ഇടതുപക്ഷ സഹയാത്രികരുടെ ഭൂമിയാണിത്. അന്നുമിന്നും ഗാന്ധിയൻ ആശയങ്ങളിലൂന്നിയുള്ള നിലപാടുകളോടാണ് എനിക്ക് താല്പര്യം. പ്രശസ്ത എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടിനെപ്പോലുള്ള ചങ്ങാതികളെ ലഭിച്ചതും ജെഎൻയുവിൽ നിന്നാണ്.

ചോദ്യം :- സ്കൂൾ, കലാലയ ക്യാമ്പസുകൾ സംവാദാത്മകമാവണം. രാഷ്ട്രീയ ശരികളിലൂന്നിയ വിദ്യാഭ്യാസകാലത്ത് ക്യാമ്പസ് കലാപകലുക്ഷിതമാക്കുന്നുണ്ട്. അധ്യാപകൻ എന്ന നിലയിൽ പുതിയ ക്യാമ്പസുകളെ എങ്ങനെ കാണുന്നു ?

ക്യാമ്പസുകൾ ഒരേസമയം സംവാദാത്മകമായ എഴുത്തിൻ്റെയും, ചിന്തയുടെയും ഒരിടമായിരുന്നു. ഇന്ന് വിദ്യാർത്ഥികൾ കരീയർ മാത്രം സ്വപ്നം കാണുന്നവർ ആയി മാറുന്നു . പുതിയകാലത്തെ കുഞ്ഞുങ്ങൾ പ്രായോഗിക ചിന്തകളിലൂടെ ജീവിക്കുന്നു. ഭൂരിഭാഗം കുട്ടികളും അരാഷ്ട്രീയ വാദത്തിൻ്റെ വക്താക്കളാണ് …
ഇതൊരു മാറ്റമാണ്.

ചോദ്യം :- എഴുപതുകളുടെയും, എൺപതുകളുടെയും ഊർജ്ജപ്രവാഹമുള്ള ക്യാമ്പസുകൾ ഇന്നില്ല. ഫ്രീസ് ചെയ്യപ്പെട്ട ബ്രയിനുകളാണ് ഇന്ന് ക്യാമ്പസ് സ്റ്റുഡൻസിന് … വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്ക് വരുന്ന കുട്ടികളും, വെറും ‘പൊളിറ്റിക്കൽ കരിയറിസ്റ്റു’കളായി മാറുന്നു… എന്തുകൊണ്ടാവാം ഇങ്ങനെയൊരു പരിണാമം സംഭവിക്കുന്നത്?

ഞാൻ പറഞ്ഞല്ലോ ഇതൊരു മാറ്റമാണ് . ഒരുപാട് സ്വപ്നങ്ങളോടെ, വൻതുക വിദ്യാഭ്യാസ ലോണെടുത്ത് വരുന്ന എത്ര കുട്ടികൾക്കുണ്ടാവും നേതാവാകാനുള്ള മോഹം? സമരമുറകൾ മാത്രമല്ല വിദ്യാർത്ഥി രാഷ്ട്രീയം . ക്രിയേറ്റീവായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ക്ലാസ്സ് റൂമിലെ പഠനത്തിനപ്പുറം അവൻറെ ചിന്താധാരകളെ ബന്ധിപ്പിക്കാൻ പുറത്തൊരു ലോകമുണ്ടെന്നുള്ള സത്യം മനസ്സിലാക്കണം. ഈയൊരു സത്യം മനസ്സിലാക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കാറില്ല, മാതാപിതാക്കളും ശ്രദ്ധിക്കാറില്ല . കലാലയ രാഷ്ട്രീയത്തിന് ചേർത്തുപിടിക്കാവുന്ന ചില ജനാധിപത്യമൂല്യങ്ങളുണ്ട്… അതു തിരിച്ചു പിടിക്കാത്ത കാലത്തോളം ക്യാമ്പസുകൾ അരാജകവാദികളുടേതാവും .

ചോദ്യം:- എഴുന്നൂറ്റി അൻപതോളം മോട്ടിവേഷണൽ ക്ലാസുകൾ എടുത്തിട്ടുണ്ടല്ലോ . നമ്മുടെ വിദ്യാർത്ഥിസമൂഹം അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

സ്വദേശത്തും വിദേശത്തുമായി നിരവധി ക്ലാസുകൾ നടത്തി. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ എനിക്ക് ശുഭപ്രതീക്ഷകളുണ്ട്. വർത്തമാനകാലത്തെയും, ഭാവികാലത്തെയും അവർ പ്രതീക്ഷകളോടെ സമീപിക്കുന്നു, പ്രതികരിക്കുന്നു. കുഞ്ഞുങ്ങളെ നേരിൻ്റെ പാതയിൽ കൈപിടിച്ചുയർത്തുവാൻ ഒരു ഗുരുവിനു സാധിക്കും. അവരുടെ ഇഛാശക്തികളെ പോസിറ്റീവായി സമീപിക്കാൻ ഒരു മനസ്സുണ്ടായാൽ മതി. മോട്ടിവേഷണൽ ക്ലാസുകൾ എടുക്കാൻ പോയപ്പോൾ എനിക്ക് നേരിൽ ബോധ്യമായ കാര്യമാണിത്. മാറുന്ന കാലത്തെ പുത്തൻ പ്രതീക്ഷകളായി വിദ്യാർത്ഥിസമൂഹം മാറിക്കഴിഞ്ഞു . ഇവരാണ് പുതിയകാലത്തിൻ്റെ വക്താക്കൾ… ചാലക ശക്തികൾ…

REJI THOMAട
MA, MPhil, B. Ed
Motivational Speaker ,Mentor and Creative writer

പഠനം :-
മാഞ്ഞൂർ എസ്എൻ വി സ്കൂൾ, കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് ഹൈസ്കൂൾ , മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് ഹൈസ്കൂൾ, എംജി യൂണിവേഴ്സിറ്റി , മാന്നാനം കെ ഇ കോളേജ് , ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി

ഭാര്യ :- ബിൻസി റെജി (കുവൈറ്റിൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ) ചിറയിൽ ഫാമിലി, കുറുപ്പന്തറ

മക്കൾ:- തോംസൺ റെജി
ആൻ മരിയ റെജി
ജോസ് വിൻ റെജി
Mobile :- 91 9447258924
[email protected]
വിലാസം :- കുന്നൂപ്പറമ്പിൽ വീട്
മാഞ്ഞൂർ സൗത്ത് പി. ഒ
കോട്ടയം ജില്ല ,കേരളം പിൻ 686603

RECENT POSTS
Copyright © . All rights reserved