Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) ഭാഗമായ മുതിർന്ന ഡോക്ടർമാർ സെപ്റ്റംബർ 19, 20 തീയതികളിൽ പണിമുടക്കും. സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്ത 6% വേതന വർദ്ധന അംഗീകരിച്ചതിന് ശേഷം ഇനി ശമ്പള ചർച്ചകൾ ഉണ്ടാവില്ലെന്ന് സർക്കാർ അറിയിച്ചു. മുതിർന്ന ഡോക്ടർമാരുടെ പണിമുടക്ക് പതിവ് ആശുപത്രി സേവനങ്ങളെ ബാധിക്കും. ശമ്പള വർധനവിനെ ചൊല്ലി ഈ മാസം അവസാനവും ഡോക്ടർമാർ പണിമുടക്കും.

പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 2008 മുതൽ ശമ്പളം 27% കുറഞ്ഞതായി ബി എം എ പറഞ്ഞു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്ന ശമ്പള വർദ്ധനവെങ്കിലും സർക്കാർ നൽകണമെന്നാണ് അവരുടെ ആവശ്യം. എന്താണ് വേണ്ടതെന്ന് കൃത്യമായ കണക്ക് നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസം, വെൽഷ് സർക്കാരിന്റെ 5% ശമ്പള ഓഫർ ഡോക്ടർമാർ നിരസിച്ചിരുന്നു. യുകെയിലെ ഏറ്റവും മോശം ഓഫർ എന്നാണ് ബി എം എ പ്രതികരിച്ചത്. ഇവിടെ സമരമാർഗം വേണോ എന്ന് തീരുമാനിക്കാൻ ബിഎംഎ കമ്മിറ്റികൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യോഗം ചേരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് നിയമവ്യവസ്ഥിതിയെ ദുരുപയോഗം ചെയ്യുന്ന അഭിഭാഷകർക്ക് ജയിൽ ശിക്ഷ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രാവർമാൻ. ഞായറാഴ്ച ദി മെയിൽ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര സെക്രട്ടറി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വ്യവസ്ഥിതിയെ കബളിപ്പിക്കുവാൻ ശ്രമിക്കുന്ന കുറ്റവാളികൾക്കും, കുറ്റവാളികളെ സഹായിക്കുന്നവർക്കും ശക്തമായ ശിക്ഷ ഉണ്ടാകണമെന്ന് അവർ ഓർമ്മിപ്പിച്ചു.

നിയമവിരുദ്ധമായ കുടിയേറ്റത്തെ സഹായിക്കുന്നവർക്ക് നിലവിലുള്ള നിയമപ്രകാരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. കുടിയേറ്റക്കാരിൽ നിന്നും ആയിരക്കണക്കിന് പൗണ്ടുകൾ ഈടാക്കി, അവർക്ക് അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള വ്യാജ രേഖകൾ ലഭിക്കുന്നതിനും മറ്റും സഹായിക്കുന്ന നിരവധി അഭിഭാഷകർ ഉണ്ടെന്നുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിലവിലുള്ള നിയമങ്ങൾ തന്നെ ഇത്തരത്തിലുള്ളവർക്ക് ശിക്ഷ നൽകുവാൻ പര്യാപ്തമാണെന്നും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നാണ് ആഭ്യന്തര സെക്രട്ടറി തന്റെ അഭിമുഖത്തിൽ ഊന്നൽ നൽകിയത്.

ഇത്തരത്തിലുള്ള അഭിഭാഷകരെ കണ്ടെത്തുന്നതിനായി പുതിയ ടാസ്ക് ഫോഴ്സിന് ഗവൺമെന്റ് രൂപം നൽകിയിട്ടുമുണ്ട്. നിയമവ്യവസ്ഥിതിയെ ചൂഷണം ചെയ്യുന്നതിൽ നിന്നും, സത്യസന്ധമല്ലാത്ത രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്നും സോളിസിറ്റേഴ്സ് റെഗുലേഷൻ അതോറിറ്റി അഭിഭാഷകരെ വിലക്കുന്നുണ്ട്. കുടിയേറ്റക്കാരെ തടയുന്നതിനായി ശക്തമായ നടപടികൾ ഗവൺമെന്റ് എടുക്കാതെ അഭിഭാഷകരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരത്തിലുള്ള നീക്കം വളരെയധികം തെറ്റാണെന്ന അഭിപ്രായമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്നവർക്ക് ശക്തമായ ശിക്ഷ നടപടികൾ ഉണ്ടാവുകയും ചെയ്യും എന്ന സൂചനയാണ് സർക്കാർ അധികൃതർ നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

12 വയസ്സുകാരനായ കാലം റൈക്രോഫ്റ്റ് അപകടത്തിൽ മരിച്ച സംഭവത്തിൽ ഒരാളെ പ്രതിചേർത്തു. ലീഡ്സ് സ്വദേശിയായ കാലം റൈക്രോഫ്റ്റ് വെസ്റ്റ് യോർക്ക് ഷെയറിലെ M 62 മോട്ടോർ വേ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച ഉണ്ടായ അപകടത്തിൽ ക്ലെക്ക് ഹീറ്റണിന് സമീപമാണ് കുട്ടിയെ വാഹനം ഇടിച്ചത്.

അപകടകരമായ രീതിയിൽ കുട്ടിയുമായി മോട്ടോർ വേ മുറിച്ചു കടന്നതിന് അറസ്റ്റിലായ 36 വയസ്സുകാരനായ മാത്യു റൈക്രോഫ്റ്റ് ഇന്ന് കോടതിയിൽ ഹാജരാകണം. കുട്ടിയും മാത്യുവും അപകടത്തിന് മുൻപ് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് അറസ്റ്റിലായ ബോൾട്ടൺ സ്വദേശിയായ 47 വയസ്സുകാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി വെസ്റ്റ് യോർക്ക് ഷെയർ പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ അഭിമാന നിമിഷങ്ങളാണിത്. ഉപജീവനമാർഗം തേടി യുകെയിലെത്തിയ മലയാളികൾ പുതിയ വിജയങ്ങൾ വെട്ടിപ്പിടിക്കുമ്പോൾ ഓരോ മലയാളികൾക്കും അഭിമാനിക്കാം . ബാഡ്മിന്റണിൽ ലിയോൺ കിരണിൻ്റെ നേട്ടങ്ങൾ മലയാളം യുകെ ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

ഏറ്റവും മുൻനിര കളിക്കാരുടെ മത്സരമായ അണ്ടർ 13 ഗോൾഡ് കാറ്റഗറിയിൽ ഡബിൾസിലും മിക്സഡ് ഡബിൾസിലും ഒന്നാമനായും സിംഗിൾസിൽ ബ്രോൺസും ലിയോൺ കിരൺ സ്വന്തമാക്കി. ഗോൾഡ്, സിൽവർ , ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇതിൽ ഏറ്റവും മുൻനിര കളിക്കാർ കളിക്കുന്ന ഗോൾഡ് വിഭാഗത്തിൽ തന്നെ ഒന്നാമതെത്തിയതിൽ അഭിമാനമുണ്ടെന്ന് ലിയോൺ കിരൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നേരത്തെ മാർച്ച് 18 -ന് ബക്കിംഗ് ഹാം ഷെയർ മിൽട്ടൺ കെയിൻസിൽ വച്ച് നടന്ന മത്സരത്തിൽ ലിയോൺ ഓൾ ഇംഗ്ലണ്ട് അണ്ടർ 13 ബ്രോൺസ് വിഭാഗത്തിൽ സിംഗിൾസിന് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ നേടി ഏവരെയും അത്ഭുതപ്പെടുത്തിയത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ ഗോൾഡ് വിഭാഗത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതിൽ നിന്ന് വ്യക്തമാകുന്നത് ലിയോൺ ബാഡ്മിൻറൺ കളിയിൽ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നതാണ്.

ലെസ്റ്റർ സെന്റ് പോൾസ് കാത്തലിക്ക് ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ ലിയോണിന് സ്പോർട്സിനോട് പ്രത്യേകിച്ച് ബാഡ്മിന്റനോടുള്ള സ്നേഹം പാരമ്പര്യമായി ലഭിച്ചതാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ ലിയോണിന്റെ പിതാവ് കിരൺ വോളിബോളിൽ ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ടീമായിരുന്ന പാലാ സെൻറ് തോമസ് കോളേജിലെ വോളിബോൾ ടീമിൻറെ നെടുംതൂണ് ആയിരുന്നു. ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ കിരൺ യുകെയിലും, യൂറോപ്പിലുമുള്ള ഒട്ടുമിക്ക വോളിബോൾ ബാഡ്മിൻറൺ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ബാഡ്മിൻറണില് ചൈനയിലെ മുൻ നാഷണൽ ചാമ്പ്യനായിരുന്ന ബില്ലിയുടെയും തമിഴ്നാട് സ്വദേശി ഇമ്മാനുവേലിന്റെയും കീഴിലാണ് ലിയോൺ കിരണിന്റെ പരിശീലനം. ലെസ്റ്റർ ബാഡ്മിൻറൺ ക്ലബ്ബിൻറെ മെമ്പറായ ലിയോണിന്റെ നേട്ടങ്ങൾക്ക് ക്ലബ്ബിൻറെ സജീവ പിന്തുണയുണ്ട്. ലിയോണിന്റെ പിതാവ് കിരൺ ഇടുക്കി, ഉപ്പുതറ ചിറ്റപ്പനാട്ട് കുടുംബാംഗമാണ്. പൂഞ്ഞാർ , പെരിങ്ങുളം നെടുങ്ങനാൽ കുടുംബാംഗമാണ് മാതാവ് ദീപാ മരിയ. സഹോദരൻ റയൺ ജിസിഎസ്സി വിദ്യാർത്ഥിയാണ്

ലണ്ടൻ : അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ മൂന്നിരട്ടിയായി വർധിപ്പിച്ചു സർക്കാർ. അനധികൃത കുടിയേറ്റക്കാരെ ജോലിക്കെടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും £60,000 വരെ പിഴ ചുമത്താം. സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ പ്രകാരം ആണിത്. 2024 തുടക്കം മുതൽ നിയമം പ്രാബല്യത്തിൽ വരും. ചെറിയ ബോട്ടുകൾ വഴിയുള്ള അപകടകരമായ ചാനൽ ക്രോസിംഗുകൾ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു. അനധികൃതമായ ജോലിയും താമസവും നിയമവിരുദ്ധ കുടിയേറ്റത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ് വാദിക്കുന്നു.

അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്നതിനുള്ള പിഴ ആദ്യ കുറ്റത്തിന് 15,000 പൗണ്ടിൽ നിന്ന് 45,000 പൗണ്ടായി ഉയരും. കുറ്റം ആവർത്തിക്കുന്നവർക്ക് £20,000 മുതൽ £60,000 വരെ പിഴ മൂന്നിരട്ടിയായി വർദ്ധിക്കും. അതേസമയം, കുടിയേറ്റക്കാർക്ക് താമസം നൽകുന്നവർക്ക് £1,000 £ 5,000 എന്നിങ്ങനെ £10,000 വരെ പിഴ ചുമത്തും. എത്ര പേർ യുകെയിൽ അനധികൃതമായി താമസിക്കുന്നുവെന്നതിന് ഇതുവരെയും കണക്കില്ല. ഗ്രേറ്റർ ലണ്ടൻ അതോറിറ്റി 2020-ൽ നടത്തിയ ഒരു പഠനം അനുസരിച്ച്, 594,000 – 745,000 രേഖകളില്ലാത്ത ആളുകൾ രാജ്യത്ത് താമസിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം.

2018 മുതൽ, രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിച്ചതിന് തൊഴിലുടമകൾക്ക് ഏകദേശം 4,000 സിവിൽ പെനാൽറ്റികൾ നൽകിയിട്ടുണ്ട്. ഇതിലൂടെ ലഭിച്ച പിഴതുക 74 മില്യൺ പൗണ്ട് വരും. ചാനൽ ക്രോസിങ്ങിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുക എന്നത് നിലവിലെ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ചാനൽ ക്രോസിംഗുകൾ വഴി 45,000-ത്തിലധികം ആളുകൾ യുകെയിൽ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയ പിഴകൾ യഥാർത്ഥത്തിൽ 2016 മുതൽ മൂന്നിൽ രണ്ട് കുറഞ്ഞുവെന്ന് ലേബറിന്റെ ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.

യു കെ :- ചെയ്യാത്ത റേപ്പ് കുറ്റത്തിന് 17 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ആൻട്രു മാൽകിൻസണ്ണിന് സർക്കാർ ഒരു മില്യൻ പൗണ്ട് തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാൽ തനിക്ക് നഷ്ടമായ ജീവിതത്തിന് പകരം വയ്ക്കുവാൻ ഈ തുകയ്ക്ക് സാധിക്കില്ലെന്ന് ആൻട്രു പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. 20 വർഷം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ആൻട്രുവിനു നീതി ലഭിച്ചത്. 2004 ൽ സാൽഫോർഡിൽ നിന്നുള്ള ഒരു യുവതിയെ റേപ്പ് ചെയ്ത കുറ്റത്തിനാണ് ആൻട്രുവിന് ജയിൽ ശിക്ഷ ലഭിച്ചത്. നിരന്തരമായ പോരാട്ടത്തിന് ഒടുവിൽ പുതിയ തെളിവുകൾ മറ്റൊരു പ്രതിയിലേക്ക് വിരൽ ചൂണ്ടിയതിനെ തുടർന്നാണ് ആൻട്രുവിന്റെ കേസ് അപ്പീൽ കോടതിയിലേക്ക് ഈ വർഷം ജനുവരിയിൽ റഫർ ചെയ്യപ്പെട്ടത്. സാൽഫോർഡിലെ ആക്രമണത്തിനും കൊലപാതകശ്രമത്തിനും രണ്ടാഴ്ചയ്ക്ക് ശേഷം ജന്മനാടായ ഗ്രിംസ്ബിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് മാൽകിൻസൺ കുറ്റകൃത്യത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്.


താത്കാലികമായി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ അക്കാലത്ത് കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്നു. 2003-ൽ നടന്ന ഒരു വിചാരണയെത്തുടർന്ന് മാൽകിൻസൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും, കുറഞ്ഞത് ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, താരിഫ് കാലഹരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹം 10 വർഷം കൂടി ജയിൽവാസം അനുഭവിച്ചു. ഈ സമയങ്ങളിലൊക്കെയും തന്നെ താൻ കുറ്റം ചെയ്തതായി അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

താൻ ജയിലിൽ വച്ച് അനുഭവിച്ചതിനും തനിക്ക് നഷ്ടപ്പെട്ട വർഷങ്ങൾക്കും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തുക ഒരിക്കലും പര്യാപ്തമല്ലെന്ന മറുപടിയാണ് ആൻട്രു മുന്നോട്ടുവയ്ക്കുന്നത്. അവർക്ക് എനിക്കുവേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇതൊന്നും ആൻട്രു പ്രതികരിച്ചു. ഇതോടൊപ്പം തന്നെ ജയിലിൽ അധികൃതർക്ക് നൽകേണ്ട തുക ഇനിമുതൽ കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ടവർ നൽകേണ്ടതില്ലെന്ന തീരുമാനവും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

വെസ്റ്റ് യോർക്ക് ഷെയറിലെ M 62 മോട്ടോർ വേയിൽ 12 വയസ്സുള്ള ആൺകുട്ടി വാഹനം ഇടിച്ച് മരണമടഞ്ഞു. ശനിയാഴ്ച ഉണ്ടായ അപകടത്തിൽ ക്ലെക്ക് ഹീറ്റണിന് സമീപമാണ് കുട്ടിയെ വാഹനം ഇടിച്ചത്.

സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവറിനെ കുറിച്ചുള്ള അന്വേഷണം പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് നടത്തിയ തുടരന്വേഷണത്തിൽ രണ്ടുപേർ മോട്ടോർ വേയിലൂടെ നടന്നു പോയതായുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് സംശയത്തിന്റെ പേരിൽ 36കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .നിലവിൽ അയാൾ കസ്റ്റഡിയിലാണ്. അപകടത്തിന് കാരണമായ വാഹനം ഓടിച്ച ഡ്രൈവർ സംഭവസ്ഥലത്ത് നിർത്തുകയോ അപകടത്തെക്കുറിച്ച് പോലീസിൽ അറിയിക്കുകയോ ചെയ്തിട്ടില്ല .

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെന്റിലെ മെയ്ഡ്സ്റ്റോണിൽ താമസിക്കുന്ന ബിബിൻ അനു ദമ്പതികളുടെ മകൾ സെറ മരിയ ബിബിൻ (9) നിര്യാതയായി. പിതാവ് ബിബിനുമായി നാട്ടിൽ എത്തിയ സെറ തലചുറ്റി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് സെറയെ പിന്നീട് പാലായിലെ മാർ സ്ലീവ ആസ്റ്റർ മെഡിസിറ്റിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടന്ന വിദഗ്ദ്ധ പരിശോധനയിൽ ആണ് കുട്ടിയുടെ തലയിലെ ഞരമ്പ് പൊട്ടിയതായി അറിഞ്ഞത്.

ബിബിൻ അനു ദമ്പതികളുടെ ഏക മകളാണ് സെറ. സെറയും കുടുംബവും യുകെയിൽ എത്തിയിട്ട് മൂന്ന് വർഷം മാത്രം ആയിട്ടുള്ളു. മാതാവായ അനുവിന് ലീവ് ലഭിക്കാതിരുന്നതിനാൽ ബിബിനും സെറയും മാത്രമാണ് നാട്ടിലേക്ക് വന്നിരുന്നത്. ബിബിൻ രാമമംഗലം കട്ടയ്ക്കകത്ത് കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ നാളെ ഓഗസ്റ്റ് 7 തിങ്കളാഴ്ച നാലുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂത്ത്യക്ക സെന്റ് ജെയിംസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കും.

സെറ മരിയ ബിബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ കവൻട്രിയിൽ താമസിക്കുന്ന യുകെ മലയാളികളുടെ പതിനഞ്ചുകാരിയായ മകളും. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.

ജിസ്മോൾ യുകെ റഗ്ബി ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. അമ്മയുടെ സഹോദരനായ സജി മാത്യു (51 ) വിൻെറ മൃതസംസ്‌കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയതാണ് ജിസ്മോളും കുടുംബവും. നാളെ യുകെയ്ക്ക് പോകാൻ ഇരിക്കെയാണ് അപകടം. ജിസ്മോൾ കാൽ വഴുതി വീണു വെള്ളത്തിൽ താഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഒഴുക്കിൽ പ്പെടുകയായിരുന്നു. രാവിലെ 11 ഓടെയാണ് അപകടം നടന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.

ജോബി മാത്യു സൗമ്യ ജോബി ദമ്പതികളുടെ മൂത്ത മകളാണ് ജിസ്മോൾ ജോബി. ജുവൽ ജോബി ജോയൽ ജോബി എന്നിവരാണ് സഹോദരങ്ങൾ. ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേന എത്തി രണ്ടു മണിക്കൂറോളം നീണ്ട് തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ജിസ്മോൾ ജോബിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അന്റോണി കൊടുങ്കാറ്റിൽ വലഞ്ഞ് ബ്രിട്ടീഷുകാർ. രാജ്യത്ത് ഇതുവരെ ലഭിച്ചത് 64 മില്ലിമീറ്റർ മഴ. 78 മൈൽ വേഗതയുള്ള കാറ്റാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.. ബ്യൂഫോർട്ട് വിൻഡ് സ്കെയിൽ അനുസരിച്ച്, 73 മൈൽ വേഗതയിൽ കൂടുതൽ വീശുന്ന ഏത് കാറ്റിനെയും ചുഴലിക്കാറ്റായാണ് പരിഗണിക്കുക. ന്യൂനമർദത്തിന്റെ പിന്നാലെ ഉണ്ടായ ചുഴലിക്കാറ്റിൻെറ തീവ്രത മനസിലാക്കിയ മെറ്റ് ഓഫീസ് യെല്ലോ അലെർട്ടിൽ നിന്നും ആംബർ അലെർട്ടിലേക്ക് മുന്നറിയിപ്പുകൾ അപ്‌ഗ്രേഡുചെയ്‌തിരുന്നു. കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നോർത്ത് യോർക്ക്ഷെയറിലെ വിറ്റ്ബിയിൽ കാറുകൾ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. ഇന്ന് മുതൽ കാലാവസ്ഥ സാധാരണ അകാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ താപനില ഉയർന്ന് തന്നെ ഇരിക്കുകയാണ്. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്തെ ചില പ്രദേശങ്ങളിൽ മഴ കാണുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിലവിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ഇന്നലെ രാത്രി 10 മണിക്ക് മെറ്റ് ഓഫീസ് പിൻവലിച്ചു. ഇന്ന് രാജ്യത്തെ ചില ഭാഗങ്ങളിൽ താപനില 22C വരെ ഉയരാൻ സാധ്യത ഉണ്ട്.

നോർത്ത് യോർക്ക്ഷെയറിലെ സ്കാർബറോയിൽ 43 മില്ലിമീറ്റർ മഴ പെയ്തതായി മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകൻ സൈമൺ പാട്രിഡ്ജ് പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് നോർത്ത് യോർക്ക്ഷെയറിൽ നിരവധി ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. അയർലണ്ടിൽ ഉടനീളം നിരവധി പവർ കട്ടുകളും റിപ്പോർട്ട് ചെയ്‌തു. കൗണ്ടി കോർക്കിലെ കാരിഗലൈനിലും ക്രോസ്‌ഷേവനിലും നൂറുകണക്കിന് ആളുകൾക്ക് ശനിയാഴ്ച രാവിലെ വൈദ്യുതി മുടങ്ങിയിരുന്നു

RECENT POSTS
Copyright © . All rights reserved