ന്യൂസ് ഡെസ്ക് മലയാളം യുകെ
ആകസ്മിക മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ . എക്സിറ്ററിന് സമീപമുള്ള സിറ്റണിൽ യു കെ മലയാളി യുവാവായ ടോണി സക്കറിയ ( 39 ) മരിച്ച നിലയിൽ കണ്ടെത്തിയത് കടുത്ത വേദനയാണ് യുകെയിലെ മലയാളി സമൂഹത്തിന് നൽകിയത്. ടോണി വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ യുകെയിൽ എത്തിയിട്ട്. ആറുമാസം മാത്രം മുമ്പ് യുകെയിലെത്തിയ ഭാര്യ ജിയ എത്തിയതിനെ തുടർന്നാണ് ടോണിക്ക് യുകെയിൽ എത്തിച്ചേരാൻ ആയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടോണി നാട്ടിലെത്തി തന്റെ കുട്ടികളെ യുകെയിലേയ്ക്ക് കൂട്ടി കൊണ്ടുവന്നത്.
തൻറെ കുടുംബവുമോത്ത് ജീവിതം കരുപിടിപ്പിച്ച് തുടങ്ങി വരവെയാണ് ആകസ്മികമായി ടോണിയെ മരണം കൂട്ടി കൊണ്ടുപോയത്. കെയർ ഹോമിൽ ഭാര്യ ജിയ ജോലിക്ക് പോയ സമയത്തായിരുന്നു മരണം എത്തിയത്. പുറംലോകം അറിഞ്ഞത് മക്കൾ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തതിനെ തുടർന്നാണ്. സംഭവം അറിഞ്ഞ് പാരാമെഡിക്കൽ ടീം സ്ഥലത്തെത്തിയിരുന്നു. ടോണിയുടെ സഹോദരിയും സഹോദരനും യുകെയിൽ തന്നെയുണ്ട്. ഇവരെ കാണിച്ച് തിരിച്ചറിയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എക്സിറ്റർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ക്നാനായ സമുദായത്തിൽ പെട്ടയാളാണ് ടോണി. ചുരുങ്ങിയ സമയം കൊണ്ട് എക്സിറ്ററിലെ മലയാളി സമൂഹവുമായി നല്ല ഒരു ബന്ധം ടോണി സ്ഥാപിച്ചിരുന്നു. അതുകൊണ്ടുതന്നെ അകാലത്തിലുള്ള പെട്ടെന്നുള്ള ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് പ്രാദേശിക മലയാളി സമൂഹം .
ടോണി സക്കറിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ട്രാഫിക് നിയമങ്ങൾ ഏറ്റവും ശക്തമായി നടപ്പാക്കുന്ന രാജ്യമാണ് യുകെ. അതുകൊണ്ടുതന്നെ ഡ്രൈവർമാർ യുകെയിലെ റോഡ് നിയമങ്ങളെ കുറിച്ച് നല്ല അറിവ് ഉള്ളവരായിരിക്കണം. അപകടങ്ങൾ കഴിവതും ഒഴിവാക്കാൻ സങ്കീർണമായ ഒട്ടേറെ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അധികം ആരും ശ്രദ്ധിക്കുകയും അറിയാതെയുമുള്ള പല നിയമങ്ങളുടെയും ലംഘനം കടുത്ത പിഴ ശിക്ഷ വിളിച്ചുവരുത്തും.

പലപ്പോഴും യുകെയിലെ ശൈത്യകാലത്തെ അതിജീവിക്കാൻ വിൻ്റർ ബൂട്ടുകൾ ധരിക്കുന്നത് സാധാരണമാണ് .എന്നാൽ വിൻന്റർ ബൂട്ടുകൾ ധരിച്ച് വാഹനം ഓടിച്ചാൽ 5000 പൗണ്ട് വരെ പിഴ ചുമത്തപ്പെടാമെന്നതിനെ കുറിച്ച് അധികം ആരും ബോധവാന്മാരായിരിക്കില്ല. വിന്റർ ബൂട്ട് ധരിച്ച് വണ്ടിയോടിക്കുന്നത് ശരിയായ രീതിയിൽ വാഹനത്തെ നിയന്ത്രിക്കുന്നതിൽ ഡ്രൈവർക്ക് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ടെന്ന് ഹൈവേ കോഡിന്റെ നിയമം 97 നിർദേശിക്കുന്നു. വിന്റർ ബൂട്ട് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിഴ ശിക്ഷ കൂടാതെ ഡ്രൈവിംഗ് നിരോധനവും 9 പെനാൽറ്റി പോയിൻറ് നൽകുന്നതും ഉൾപ്പെടുന്നു.

പത്തു മില്ലിമീറ്ററിൽ കൂടുതൽ കട്ടിയുള്ള ഷൂസ് ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് റോയൽ ഓട്ടോമാറ്റിക് ക്ലബ്ബ് ( ആർ എ സി ) നൽകിയിരിക്കുന്ന മാർഗനിർദേശം. വളരെ ഭാരമുള്ള ഷൂസുകൾ കണങ്കാലിൽ ചലനം പരിമിതപ്പെടുത്തുന്നതു മൂലം അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ഇതിനുള്ള വിശദീകരണമായി നൽകപ്പെട്ടിരിക്കുന്നത്. ബൂട്ട് മാത്രമല്ല ശീതകാല കോട്ട് ധരിക്കുന്നവർക്കും 100 പൗണ്ട് വരെ പിഴ കിട്ടാനുള്ള സാധ്യതയുണ്ട്. കാറിലിരിക്കുമ്പോൾ കോട്ട് ധരിക്കുന്നത് നിയമ വിരുദ്ധമല്ലെങ്കിലും ഡ്രൈവ് ചെയ്യുമ്പോൾ അവ നീക്കം ചെയ്യുന്നത് ക്യാമറ കണ്ണുകളിൽ കിട്ടിയാൽ പോക്കറ്റ് കാലിയാകും
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉന്നത നിലവാരത്തിൽ നവീകരിച്ച ഗോൾഡൻ പാർക്ക് കെയർ ഹോം പ്രവർത്തനം പുനരാരംഭിച്ചു. കൂടുതൽ സേവനങ്ങൾ ഇവിടെ ലഭ്യമാകുന്നതിലൂടെ എൻഎച്ച്എസിലെ സേവനങ്ങൾക്കായുള്ള സമ്മർദ്ദം ലഘൂകരിക്കാൻ സാധിക്കുമെന്ന് സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ അറിയിച്ചു.
നിലവിൽ 60 ഓളം താമസക്കാരെ ഉൾക്കൊള്ളാൻ തക്കവിധമുള്ള ക്രമീകരണങ്ങളാണ് ഗോൾഡൻ പാർക്ക് കെയർ ഹോമിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നേഴ്സിംഗ് പരിചരണത്തിന് ഒപ്പം ഡിമെൻഷ്യ പോലുള്ള രോഗങ്ങൾക്ക് പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും. കെയർ ഹോം പൂർണമായും പ്രവർത്തനം ആരംഭിക്കുമ്പോൾ 500 – ലധികം ജീവനക്കാരെ നിയമിക്കുകയും അതോടൊപ്പം അന്തേവാസികളുടെ എണ്ണം നിലവിലുള്ളതിലും ഇരട്ടിയാക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. ഗോൾഡൻ ഹിൽ നേഴ്സിംഗ് ഹോം , ഗോൾഡൻ വ്യൂ കെയർ ഹോം എന്നിവ നടത്തുന്ന പ്രൈമറി മെഡിക്കൽ സൊലൂഷനൽ ലിമിറ്റഡാണ് ഗോൾഡൻ പാർക്ക് കെയർ ഹോം നടത്തുന്നത്.

യുകെയിൽ 18000 -ത്തിലധികം കെയർ ഹോമുകൾ ആണ് വയോജന പരിചരണത്തിനായി നിലവിലുള്ളത്. നിലവിലെ കണക്കുകൾ അനുസരിച്ച് 4 ലക്ഷത്തിലധികം ആളുകൾക്ക് താമസവും പരിചരണവും ആണ് കെയർ ഹോമുകളിൽ നിന്ന് നൽകപ്പെടുന്നത് . 46 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ള ഈ മേഖലയിൽ 800,000 -ത്തിലധികം ആളുകളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഒട്ടേറെ മലയാളികളും കെയർ ഹോമുകളിൽ ജോലി ചെയ്യുന്നുണ്ട് . 2021ൽ യുകെയിൽ 65 വയസ്സിന് മുകളിലുള്ള ആളുകളുടെ എണ്ണം 11 ദശലക്ഷം ആയിരുന്നെങ്കിൽ 2030 ആകുമ്പോൾ അത് 15 ദശലക്ഷമാകും. ഭാവിയിൽ കൂടുതൽ കെയർ ഹോമുകളുടെ ആവശ്യകത വർദ്ധിക്കുമെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. യുകെ സർക്കാരിൻറെ ഏറ്റവും പുതുക്കിയ ശമ്പള വർദ്ധനവ് കെയർ ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് അനുഗ്രഹമാകും. പുതിയ ശമ്പള വർദ്ധനവ് അനുസരിച്ച് മണിക്കൂറിന് ലഭിക്കുന്ന പ്രതിഫലം 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ടായാണ് വർദ്ധിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട 41 തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തിങ്കളാഴ്ച തുരങ്കത്തിന് ഉള്ളിലൂടെ കടത്തിവിട്ട പുതിയ പൈപ്പിനുള്ളിൽ ഘടിപ്പിച്ച എൻഡോസ്കോപ്പിക് ക്യാമറയിലൂടെയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറംലോകത്തിന് ലഭിച്ചത്. ദിവസങ്ങൾക്ക് ശേഷം തൊഴിലാളികൾക്ക് ആദ്യത്തെ ചൂടുള്ള ഭക്ഷണം നൽകാനും രക്ഷാപ്രവർത്തകർ ഈ പൈപ്പ് ഉപയോഗിച്ചു. നേരത്തെ ഇട്ട ഇടുങ്ങിയ പൈപ്പിലൂടെ ലഭിക്കുന്ന ലഘു ഭക്ഷണങ്ങൾ മാത്രം ആയിരുന്നു ഇതുവരെ അവർക്ക് ലഭിച്ചിരുന്നത്. ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കത്തിന്റെ ഭാഗം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. കുടുങ്ങിയവരുമായി ഉടൻ സമ്പർക്കം സ്ഥാപിക്കുകയും അവർക്ക് ഓക്സിജനും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറിഞ്ച് വ്യാസമുള്ള ഒരു പൈപ്പ് ഇറക്കുവാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചത് ഒരു മുന്നേറ്റമായിരുന്നു. ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മ്മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. തൊഴിലാളികളെ പുറത്തെത്തിക്കുവാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്ത് വെയിൽസിൽ നിന്ന് കാണാതായ 4 കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. സ്നോഡോണിയയിലെയ്ക്ക് ക്യാമ്പിംഗിനായി യാത്ര പുറപ്പെട്ട ജെവോൺ ഹിർസ്റ്റ്, ഹാർവി ഓവൻ, വിൽഫ് ഹെൻഡേഴ്സൺ, ഹ്യൂഗോ മോറിസ് എന്നീ നാലുപേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

16നും 18നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാല് പേരും. ഇവർ ഷ്രൂസ്ബറി കോളേജിലെ എ – ലെവൽ വിദ്യാർത്ഥികൾ ആയിരുന്നു. ഒരു സിൽവർ ഫോർഡ് ഫിയസ്റ്റയിലാണ് കുട്ടികൾ യാത്ര ചെയ്‌തിരുന്നത്. കുട്ടികൾ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതിന് പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പൊതുജനങ്ങളോട് നേരത്തെ സഹായം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു.

നിരവധി വ്യത്യസ്ത ഏജൻസികളും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന വിപുലമായ തിരച്ചിലാണ് കുട്ടികൾക്കായി നടത്തിയത്. ഇപ്പോൾ തിരച്ചിൽ പൂർത്തിയായെന്നും വാഹനത്തിലുള്ളവരെ ഔപചാരികമായി തിരിച്ചറിയാനും മരണത്തിലേയ്ക്ക് നയിച്ചത് എന്താണെന്ന് മനസ്സിലാക്കാനും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർദ്ധനവുമായി യുകെ സർക്കാർ. 2024 യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2024 ഏപ്രിലിൽ മുതൽ 27 മില്യൺ വർക്കേഴ്‌സിന് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 21 വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും. അതായത് 23 വയസ്സിന് മുകളിലുള്ളവർക്ക് 1800 പൗഡിന്റെ വർദ്ധനവും 21 വയസ്സുള്ള ഒരു ഫുൾ ടൈം തൊഴിലാളിക്ക് 2300 പൗഡിന്റെ വർദ്ധനവുമാണ് ഒരു വർഷം ഉണ്ടാകുന്നത്.
18 മുതൽ 20 വയസ്സ് വരെയുള്ളവരുടെ വർദ്ധന മണിക്കൂറിന് £8.60 ലേക്ക് എത്തുന്നു എന്നതാണ്.
കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. യുകെയിൽ കെയറർ വിസയിൽ എത്തിയിരിക്കുന്ന മലയാളികൾക്ക് ഇത് സന്തോഷത്തിന്റെ വാർത്ത തന്നെയാണ്.

സ്വതന്ത്ര ലോ പേ കമ്മീഷന്റെ നിർദ്ദേശങ്ങൾ മാറ്റങ്ങൾ ഒന്നും കൂടാതെ സർക്കാർ അനുവദിക്കുകയായിരുന്നു. വിലക്കയറ്റം മൂലം വിഷമിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള നല്ലൊരു ശതമാനം ആളുകൾക്കും ഇത് ആശ്വാസമാകും എന്ന കാര്യത്തിൽ തർക്കമില്ല.
അതെ സമയം നാളത്തെ ധനമന്ത്രിയുടെ പ്രസ്‌താവനയിൽ നാഷണൽ ഇൻഷുറൻസിൽ കുറവ് ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എങ്കിൽ തൊഴിലാളികൾക്ക് അത് ഇരട്ടിമധുരമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്ത് വെയിൽസിൽ കാണാതായ കുട്ടികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്. അന്വേഷണത്തിൽ കാണാതായ നാല് പേരും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. ഗ്വിനെഡിലെ ഹാർലെക്കിനും പോർത്ത്‌മഡോഗിനും ഇടയിൽ ഉള്ള സ്ഥലത്ത് നിന്നാണ് നാലുപേരെയും കാണാതായതെന്ന് നോർത്ത് വെയിൽസ് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കുട്ടികളെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. സ്നോഡോണിയയിലെ ക്യാമ്പിംഗിനായി യാത്ര പുറപ്പെട്ട ജെവോൺ ഹിർസ്റ്റ്, ഹാർവി ഓവൻ, വിൽഫ് ഹെൻഡേഴ്സൺ, ഹ്യൂഗോ മോറിസ് എന്നീ നാലുപേരെയാണ് കാണാതായിരിക്കുന്നത്.

ഒരു സിൽവർ ഫോർഡ് ഫിയസ്റ്റയിലാണ് കുട്ടികൾ യാത്ര ചെയ്‌തിരുന്നത്. കുട്ടികൾ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഈ വാഹനം കണ്ടെത്തിയത്. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പൊതുജനങ്ങളോട് സഹായം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു. സ്‌നോഡോണിയയിലേക്ക് ക്യാമ്പിംഗിനായുള്ള യാത്രയിലാണ് കുട്ടികളെ കാണാതായത്.

കാർ കണ്ടെത്തിയ സ്ഥലത്ത് നോർത്ത് വെയിൽസ് പോലീസും പ്രാദേശിക മൗണ്ടൻ റെസ്ക്യൂ ടീമുകളും മറ്റ് എമർജൻസി സർവീസ് അംഗങ്ങളും ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിവരികയാണ്. പ്രാദേശിക കാർ പാർക്കുകളിൽ തിരച്ചിൽ നടത്തുന്നുണ്ടെന്നും ഓഗ്വെൻ വാലി മൗണ്ടൻ റെസ്ക്യൂ നേരത്തെ അറിയിച്ചിരുന്നു. കുട്ടികൾക്കായി പ്രദേശത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ നടന്ന് വരികയാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ വിദേശികളുടെ മൈഗ്രേഷൻ സംബന്ധിക്കുന്ന കണക്കുകൾ ഈയാഴ്ച പുറത്ത് വരാനിരിക്കെ, എണ്ണം റെക്കോർഡ് കടന്നേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. 700000 ത്തിനു മേലെ കണക്കുകൾ ഉയരുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തിലുള്ള കണക്കുകൾ പ്രധാനമന്ത്രി റിഷി സുനകിനു മേലെയുള്ള ആരോപണങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടും. 2022 ൽ 606000 എന്ന സംഖ്യയിൽ നിന്ന് ഈ വർഷം ആകുമ്പോഴേക്കും 700000 ആകുമെന്ന സൂചനകളാണ് ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുന്നത്. കുടിയേറ്റം തടയിടുവാൻ നിയമപരമായി കൂടുതൽ നടപടികൾ താൻ നിർദ്ദേശിച്ചെങ്കിലും, ഡൗണിങ് സ്ട്രീറ്റിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ലെന്നുള്ള സുയല്ല ബ്രാവർമാന്റെ പ്രസ്താവനകളും ഇതോടൊപ്പം ചർച്ചയാകും. ഇത് പ്രധാനമന്ത്രിക്ക് മേൽ കൂടുതൽ സമ്മർദ്ദങ്ങളും ഉണ്ടാക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ തന്റെ പിന്തുണയ്‌ക്ക് പകരമായി, റിഷി സുനകുമായി ഉണ്ടാക്കിയ രഹസ്യ ഇടപാടിൽ നിന്ന് അദ്ദേഹം പിന്മാറിയതായുള്ള ആരോപണവും ബ്രാവർമാൻ ഉന്നയിച്ചിട്ടുണ്ട്. ആഭ്യന്തര ഓഫീസിന്റെ കണക്കുകൾ പ്രകാരമാണ് 700000 എന്നുള്ള സൂചനകൾ ലഭിക്കുന്നത്. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പുറത്തു വിടുമ്പോൾ ഇതിൽ വ്യത്യാസം ഉണ്ടാകാം എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

യുകെ വിസ നീട്ടുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനയാണ് എമിഗ്രേഷൻ കണക്കുകളുടെ വർദ്ധനവിന് പിന്നിലെ ഒരു ഘടകമെന്ന് മെയിൽ പത്രം ഇന്നലെ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ തുടരാനുള്ള അനുമതി നീട്ടാൻ അപേക്ഷിച്ച വിദേശ പൗരന്മാരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവാണ് ഹോം ഓഫീസ് ഡേറ്റ കാണിക്കുന്നത്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ തന്നെ ജോലി, പഠനം, മറ്റ് കുടുംബ കാരണങ്ങൾ എന്നിവ സൂചിപ്പിച്ച് കഴിഞ്ഞ വർഷത്തേക്കാൾ 105,000 ത്തിലധികം വിസ എക്സ്റ്റൻഷനുകൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അനേകം താൽക്കാലിക കുടിയേറ്റക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ബ്രിട്ടനിൽ താമസിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഈയാഴ്ച കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ കൂടുതൽ വിവാദങ്ങൾ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലമുള്ള അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ക്രിസ്തുമസ് ന്യൂ ഇയർ പോലുള്ള അവസരങ്ങളിൽ കൂടുതൽ ഒത്തുചേരലുകളും പാർട്ടികളും നടക്കുന്ന സമയത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. മദ്യം കുടിക്കുമ്പോൾ അതിലുള്ള ആൾക്കഹോളിന്റെ അളവിനെ കുറിച്ച് ഡ്രൈവർമാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ പറയുന്നു.

മദ്യം കഴിച്ചതിനുശേഷം ഒരു കാരണവശാലും വാഹനം ഓടിക്കരുത് എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. പലപ്പോഴും പബ്ബുകളിലും മറ്റും വിൽക്കുന്ന മദ്യത്തിൽ ഉയർന്ന തോതിൽ ആൾക്കഹോൾ കണ്ടന്റ് ഉണ്ടെന്നുള്ളതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നവർ എത്ര യൂണിറ്റ് മദ്യം കഴിക്കാമെന്നതിനെ കുറിച്ച് പറയാൻ സാധിക്കുന്നില്ല എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതു മാത്രമല്ല മദ്യം കഴിക്കുന്നയാൾ നിയമപരമായി ഡ്രിങ്ക് ഡ്രൈവ് പരുധിക്ക് താഴെയാണെന്ന് മനസ്സിലാക്കാനുള്ള സുരക്ഷിതമായ മാർഗ്ഗങ്ങളുടെ അഭാവവും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.

പല പാനീയങ്ങളും കൂടുതൽ ശക്തമാണ് എന്ന് ആളുകൾ മനസ്സിലാക്കുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് സർ ഇയാൻ ഗിൽമോർ പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 260 പേരാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലം മരണമടയുന്നത്. റോഡ് അപകട മരണങ്ങളിൽ അഞ്ചിൽ ഒന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലമാണ് സംഭവിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമമനുസരിച്ച് നൂറു മില്ലി രക്തത്തിൽ 80 മില്ലിഗ്രാം ആൾക്കഹോൾ വരെ അനുവദനീയമാണ്. പുരുഷന്മാർ 4 യൂണിറ്റും സ്ത്രീകൾ 3 യൂണിറ്റും മദ്യം കഴിക്കുന്നത് അനുവദനീയമായ ഈ പരിധികളിൽ നിൽക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഈ യൂണിറ്റുകളും മാറും. അതായത് ഒന്നോ രണ്ടോ യൂണിറ്റുകൾ കഴിയുമ്പോൾ തന്നെ അനുവദനീയമായ പരുധിക്ക് അപ്പുറം പോയേക്കാം. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ വാർഷിക സമ്മേളനം രക്തത്തിൽ അനുവദനീയമായ ആൽക്കഹോളിന്റെ പരിധി 50 മില്ലിഗ്രാം ആയി കുറയ്ക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഇതാണ് വാഹനം ഓടിക്കുന്നതിന് അനുവദനീയമായ മദ്യത്തിൻറെ പരുധി
ന്യൂസ് ഡെസ്ക് മലയാളം യുകെ
പണപെരുപ്പം കുറഞ്ഞിട്ടും യുകെയിലെ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് . വാർഷിക പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞിട്ടും പലിശ നിരക്ക് ഉയർന്ന നിലയിൽ തുടരേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 2% എത്തിക്കാൻ കൂടുതൽ ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ടെന്ന അഭിപ്രായമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ് ലി ലണ്ടനിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ചത്.

വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബർ മാസത്തിലെ 6.7 ശതമാനത്തിൽ നിന്ന് 4.6 ശതമാനമായി ഒക്ടോബർ മാസത്തിൽ കുറഞ്ഞതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ മങ്ങലേറ്റിയിരിക്കുന്നത്. പണപ്പെരുപ്പം അതിൻറെ ഔദ്യോഗിക ലക്ഷ്യമായ 2 ശതമാനത്തിലും വളരെ കൂടുതലാണെന്നും അതുകൊണ്ട് തന്നെ വളരെ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്നും ബെയ്ലി പറഞ്ഞു.

റഷ്യ -ഉക്രൈൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷവും ഇന്ധനവിലയും ഭക്ഷ്യവിലയും കൂടുന്നതിന് കാരണമായിട്ടുണ്ടെന്ന് ബെയ്ലി പറഞ്ഞു. 2021 ഡിസംബറിനും 2023 ഓഗസ്റ്റ് മാസത്തിനും ഇടയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായ 14 തവണയാണ് പലിശ നിരക്ക് ഉയർത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലെ പണപ്പെരുപ്പം 11.1 ശതമാനമായിരുന്നു. ആ നിലയിൽ നിന്നാണ് നിലവിലെ 4.6 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം എത്തിയിരിക്കുന്നത്