ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രൈൻ :- ഉക്രൈനിലെ തുറമുഖ നഗരമായ ഒഡെസയ്ക്കു നേരെയുള്ള റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായുള്ള ഔദ്യോഗിക വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കത്തീഡ്രൽ പള്ളിക്കും ആക്രമണത്തിൽ സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തങ്ങൾ ആക്രമിച്ച ഒഡെസയുടെ പ്രദേശങ്ങൾ തങ്ങൾക്കെതിരെയുള്ള ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ഇടങ്ങളാണെന്ന് റഷ്യ പ്രതികരിച്ചു. ഈ ആക്രമണത്തിന് തങ്ങൾ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഉക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നൽകിയിരിക്കുന്നത്.

ഉക്രൈനിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതികൾ മുടങ്ങാതിരിക്കാനായി തുർക്കിയും യു എന്നും മധ്യസ്ഥം വഹിച്ച റഷ്യയും ഉക്രൈനും തമ്മിൽ ഉണ്ടായിരുന്ന ബ്ലാക്ക് സീ ഗ്രേയിൻ ഇനിഷ്യേറ്റീവ് എന്ന ഉടമ്പടിയിൽ നിന്നും റഷ്യ പിന്മാറുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഒഡെസ നഗരത്തിന്മേൽ നിരന്തരമായ ആക്രമണമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌ഫോടനത്തെ തുടർന്ന് നാല് കുട്ടികളടക്കം 14 പേരെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റീജിയണൽ ഗവർണർ ഒലെഹ് കിപ്പർ പറഞ്ഞു. ആക്രമണത്തിൽ നഗരത്തിലെ ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ ഓർത്തഡോക്സ് സഭയെ വ്യവസ്ഥാപിതമായി ദ്രോഹിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് റഷ്യ കത്തീഡ്രൽ നശിപ്പിച്ചതെന്ന് കൈവ് വൃത്തങ്ങൾ ആരോപിച്ചു. ഒരിക്കലും മറക്കാനാവാത്തതും പൊറുക്കപ്പെടാനാവാത്തതുമായ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു അപ്‌ഡേറ്റിൽ, റഷ്യ ഒഡെസ മേഖലയെ അഞ്ച് വ്യത്യസ്ത തരം മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഉക്രെയ്‌നിന്റെ തെക്കൻ കമാൻഡ് പറഞ്ഞു. ഈയാഴ്ച ആദ്യം നടന്ന ആക്രമണത്തിൽ ഒഡെസ നഗരത്തിൽ സൂക്ഷിച്ചിരുന്ന ധാരാളം ധാന്യശേഖരങ്ങൾ റഷ്യ നശിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒഡെസയിലെ ഏറ്റവും പുതിയ ആക്രമണത്തിന് ശേഷം ഉക്രെയ്നിന്റെ പ്രസിഡൻഷ്യൽ ഓഫീസ് മേധാവി ആൻഡ്രി യെർമാക് കൂടുതൽ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും മറ്റു രാജ്യങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെത്തി ഒരു വർഷം മാത്രം തികയുന്ന സമയത്ത് ബ്ലാക്ക്പൂളിലെ മലയാളി നേഴ്സ് എറണാട്ടുകളത്തിൽ മെറീന ലൂക്കോസ് വിട വാങ്ങി. 46 വയസ്സ് മാത്രം പ്രായമുള്ള മെറീനയുടെ സ്വദേശം ചേർത്തല കണ്ണക്കരയാണ്. യുകെയിലെത്തി ഒരു വർഷം മാത്രം തികയുന്ന സമയത്താണ് ആകസ്മികമായ വേർപാട്.
കഠിനമായ പല്ലുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മെറീനയെ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തുടരെ തുടരെ സ്ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാവുകയും ആയിരുന്നു. ഇന്നലെ ജൂലൈ 23-ാം തീയതി വൈകിട്ട് 8 മണിയോടെയാണ് മരണം സംഭവിച്ചത്. 18 ഉം 16 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മറീനയ്ക്ക് ഉള്ളത്. ലിവർപൂളിലെ സെന്റ് പയസ് X ക്നാനായ കാത്തലിക് മിഷൻ അംഗമായ മറീന കേരളത്തിൽ കണ്ണക്കരപ്പള്ളി ഇടവകാംഗമായിരുന്നു.
പൊതുദർശനത്തെ കുറിച്ചും സംസ്കാര ചടങ്ങുകളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മെറീന ലൂക്കോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആരോഗ്യകരമായ ഒരു ജീവിതശൈലി പിൻ തുടരുന്നതിന് ഭക്ഷണക്രമത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. ആവശ്യമായ വിറ്റാമിനുകൾ , ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയ പഴങ്ങൾ ഹൃദയാരോഗ്യത്തിനും മറ്റ് ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനും സഹായകരമാണ് . എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നവരുടെ പട്ടിക ഔവർ വേൾഡ് ഇൻ ഡേറ്റാ പുറത്തുവിട്ടപ്പോൾ ആ പട്ടികയിൽ യുകെയും യുഎസും ഇല്ല . കരീബിയൻ ദീപായ ഡൊമിനിക്കയിൽ ഉള്ളവരാണ് ലോകത്ത് ഏറ്റവും കൂടുതൽ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് .ഡൊമിനിക്കയിലെ ജനങ്ങൾ ഒരു വർഷം 387.18 കിലോഗ്രാം പഴങ്ങളാണ് തങ്ങളുടെ ഭക്ഷണത്തിൻറെ ഭാഗമാക്കുന്നത്. ഇത്രയും പഴങ്ങൾ ഒരാൾ കഴിക്കണമെങ്കിൽ ഏകദേശം 1500 ആപ്പിളുകളോ അതുമല്ലെങ്കിൽ 2500 വാഴപ്പഴങ്ങളോ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കേണ്ടതായി വരും.
എന്നാൽ 2020 -ലെ കണക്കുകൾ പ്രകാരം യുകെയിലെ ജനങ്ങൾ 86.4 കിലോഗ്രാം പഴങ്ങൾ മാത്രമേ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുന്നുള്ളൂ . നിലവിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നവരുടെ പട്ടികയിൽ യുകെ 65-ാം സ്ഥാനത്താണ് ഒരു ശരാശരി അമേരിക്കക്കാരൻ പ്രതി വർഷം 93.8 കിലോഗ്രാം പഴങ്ങൾ കഴിക്കുന്നുണ്ട്. പട്ടികയിൽ യുഎസ് 51-ാം സ്ഥാനത്താണ് . 195 രാജ്യങ്ങളുടെ പട്ടികയാണ് ഔവർ വേൾഡ് ഇൻ ഡേറ്റാ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഔവർ വേൾഡ് ഇൻ ഡേറ്റാ പ്രവർത്തിക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയാണ്.
പട്ടിക അനുസരിച്ച് ഇന്ത്യയിലെ ജനങ്ങൾ ശരാശരി 62.7 3 കിലോഗ്രാം പഴങ്ങൾ മാത്രമേ ഒരു വർഷം കഴിക്കുന്നുള്ളൂ. പട്ടികയിൽ 113-ാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. പട്ടിക പ്രകാരം ഗ്രീസ് (142 കിലോഗ്രാം), പോർച്ചുഗൽ (130.5 കിലോഗ്രാം), ഇറ്റലി (129.9 കിലോഗ്രാം) എന്നീ രാജ്യങ്ങളാണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ പഴങ്ങൾ കഴിക്കുന്നത് . ആഗോളതലത്തിൽ ഏറ്റവും കുറവ് പഴങ്ങൾ കഴിക്കുന്നവരുടെ പട്ടികയിൽ ഉള്ളത് സാംബിയ (4.6 കിലോഗ്രാം), ചാഡ് (7.1 കിലോഗ്രാം), ടോഗോ (7.4 കിലോഗ്രാം) എന്നീ രാജ്യങ്ങളാണ് .
യുകെയിലെ ശരാശരി ഒരു വ്യക്തി പ്രതിവർഷം 20.3 കിലോഗ്രാം ഓറഞ്ചും 17.1 കിലോഗ്രാം ആപ്പിളും 13.8 കിലോ ഏത്തപ്പഴവും കഴിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് .

ലോകത്തിലെ ഏറ്റവും കൂടുതൽ പഴം കഴിക്കുന്ന രാജ്യങ്ങളുടെ പട്ടിക
ഡൊമിനിക്ക 387.18 കിലോ
ഡൊമിനിക്കൻ റിപ്പബ്ലിക് 353.04 കി
ഗയാന 294.05 കി
പാപുവ ന്യൂ ഗിനിയ 214.97 കിലോ
സാവോ ടോമും പ്രിൻസിപ്പും 200.98 കി
ഉഗാണ്ട 200.89 കിലോ
അൽബേനിയ 190.80 കി.ഗ്രാം
ഘാന 179.59 കിലോ
മലാവി 174.02 കിലോ
സമോവ 157.71 കിലോ
ഏറ്റവും കുറവ് പഴങ്ങൾ കഴിക്കുന്ന രാജ്യങ്ങളുടെ പട്ടിക
ഗാംബിയ 4.61 കിലോ
സാംബിയ 7.01 കിലോ
ചാഡ് 7.05 കിലോ
ടോഗോ 7.35 കിലോ
എത്യോപ്യ 12.21 കിലോ
മൗറിറ്റാനിയ 12.37 കിലോ
മംഗോളിയ 13.10 കിലോ
കംബോഡിയ 13.76 കിലോ
ഈസ്റ്റ് തിമോർ 13.82 കി
ലെസോത്തോ 14.81 കിലോ
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ അവസാന ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ നടത്തിപ്പുകാർ ലൈസൻസ് ലംഘിച്ചതായി ആരോപണം. ഖനിക്ക് അനുവദനീയമായ സ്ഥലത്തിന് പുറത്ത് ഖനനം നടത്തുന്നതായി ഇൻസ്‌പെക്ടർമാർ കണ്ടെത്തിയതിന് പിന്നാലെയാണിത്. മെർതിർ ടിഡ്ഫിലിൻെറ എഫ്ഫോസ്-വൈ-ഫ്രാൻ ഖനി യുകെയുടെ കൽക്കരിയുടെ മൂന്നിൽ രണ്ട് ഭാഗവും ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ സെപ്തംബറിൽ പ്ലാനിംഗ് പെർമിഷൻ കാലാവധി തീരുന്നതിനാൽ ഖനി അടയ്ക്കേണ്ടതായിരുന്നു. കാലാവധിക്ക് ശേഷം 200,000 ടണ്ണിലധികം കൽക്കരി ഖനിയിൽ വേർതിരിച്ചെടുത്തിട്ടുണ്ട്.

ഈ വർഷം ആദ്യം ഖനനം നിർത്താൻ ഉടമയ്ക്ക് ലോക്കൽ അതോറിറ്റി എൻഫോഴ്‌സ്‌മെന്റ് ഉത്തരവ് നൽകിയിരുന്നു. ഇതിൻ പ്രകാരം ജൂലൈ അവസാനത്തോടെ ഉത്പാദനം അവസാനിപ്പിക്കണം. എന്നാൽ ഈ തീരുമാനത്തിനെതിരെ കമ്പനി അപ്പീൽ നൽകി.യുകെയിൽ ലൈസൻസ് നൽകുന്ന കൽക്കരി അതോറിറ്റി ഇപ്പോൾ കമ്പനിക്ക് അന്തിമ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ലൈസൻസ് ഏരിയയ്ക്ക് പുറത്തുള്ള കൽക്കരി ഖനനം ഉടനടി നിർത്തുകയും ഇത് നടന്നതായി അധികാരിയെ അറിയിക്കുകയും വേണമെന്ന് കത്തിൽ പറയുന്നു.

സ്റ്റീൽ വ്യവസായത്തിന് ഖനിയിൽ നിന്നുള്ള കൽക്കരി ആവശ്യമാണെന്ന് വാദിച്ച് 2024 വരെ ലൈസൻസ് നീട്ടാൻ കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള വെൽഷ് ഗവൺമെന്റ് നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ പ്ലാനിംഗ് ഉദ്യോഗസ്ഥർ ഏപ്രിലിൽ അപേക്ഷ നിരസിച്ചു. അതിനാൽ 16 വർഷത്തെ ഉത്ഖനനത്തിന് ശേഷം എഫ്ഫോസ്-വൈ-ഫ്രാൻ ഖനിയിലെ ഉൽപ്പാദനം അവസാനിക്കും. 2005-ൽ അനുമതി ലഭിച്ച ഖനി ഏകദേശം 11 ദശലക്ഷം ടൺ കൽക്കരി ഖനനം ചെയ്‌തിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രീക്ക് ദ്വീപായ റോഡ്‌സിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ബ്രിട്ടീഷുകാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒഴിപ്പിച്ചു. രാജ്യത്തെ അഗ്നിശമന സേന ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ഭയാനകമായ തീപിടുത്തമാണിത്. തീപിടിത്തത്തിന് പിന്നാലെ 3500-ലധികം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്. ആർക്കും പരുക്കുകൾ ഇല്ലെന്ന് ഗ്രീസിലെ സിവിൽ പ്രൊട്ടക്ഷൻ മന്ത്രാലയം അറിയിച്ചു. റോഡ്‌സിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ദ്വീപിലെ ടൂറിസ്റ്റ് താമസ സൗകര്യത്തിന്റെ 10% കാട്ടുതീയിൽ അകപ്പെട്ടിട്ടുണ്ട്.

അഞ്ച് ഹെലികോപ്റ്ററുകളും 173 അഗ്നിശമന സേനാംഗങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. കിയോതാരി പ്രദേശത്തെ മൂന്ന് ഹോട്ടലുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട് ചെയ്തു. ലാർമ, ലാർഡോസ്, അസ്ക്ലിപിയോ എന്നീ പ്രദേശങ്ങളെയും കാട്ടുതീ ബാധിച്ചു. സഹോദരിക്കും മകൾക്കുമൊപ്പം താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടിരുന്നെന്നും എന്നാൽ പിന്നീട് കടുത്ത ചൂടിൽ നൂറുകണക്കിന് ആളുകളുമായി കടൽത്തീരത്ത് കുടുങ്ങിയെന്നും ഒരു ബ്രിട്ടീഷ് വനിത പറഞ്ഞു.

ഈ വാരാന്ത്യത്തിൽ ഗ്രീസ് കടുത്ത ചൂടിനെയാണ് അഭിമുഖീകരിക്കുന്നത്. താപനില 45C (113F) വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. 50 വർഷത്തിനിടെ ഗ്രീസിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും ചൂടേറിയ ജൂലൈ വാരാന്ത്യമായി ഇത് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഉയർന്ന താപ നിലയ്ക്ക് പിന്നാലെ രാജ്യത്തൊട്ടാകെ നിരവധി കാട്ടുതീകൾ ഇതിനോടകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചൂട് വർദ്ധിക്കുന്നതിനാൽ പുതിയ തീപിടുത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലേഷ്യ :- പ്രമുഖ പോപ്പ് റോക്ക് ബാൻഡായ 1975 ന് മലേഷ്യൻ സർക്കാർ രാജ്യത്ത് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂരിൽ വെള്ളിയാഴ്ച നടന്ന ഒരു ഷോയ്ക്കിടെ, മലേഷ്യയിൽ നിലനിൽക്കുന്ന എൽ ജി ബി റ്റി ക്യു + വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ബാൻഡിന്റെ മുന്നണി താരം മാറ്റി ഹെയ്‌ലി സഹതാരമായ റോസ് മക്ഡോണാൾഡുമായി ചുംബനത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ബാൻഡിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

മലേഷ്യയിൽ നടക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഗുഡ് വൈബ്സ് ഫെസ്റ്റിവൽ ഈ വിവാദങ്ങളെ തുടർന്ന് നിർത്തിവച്ചു. സ്റ്റേജിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മാറ്റി ഹെയ്‌ലി മലേഷ്യൻ സർക്കാരിന്റെ എൽ ജി ബി റ്റി ക്യു + കമ്മ്യൂണിറ്റി ക്കെതിരെയുള്ള നിയമങ്ങളെയും നിലപാടുകളെയും വിമർശിക്കുകയും, അതോടൊപ്പം തന്നെ മലേഷ്യയിൽ ഷോ നടത്തുവാൻ തീരുമാനിച്ച ബാൻഡിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബാങ്കിനെ സർക്കാർ രാജ്യത്ത് നിന്ന് വിലക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

മലേഷ്യയിൽ സ്വവർഗ ബന്ധങ്ങൾ നിയമവിരുദ്ധവും 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. ഇത്തരം നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് മാറ്റി ഹെയ്‌ലി തന്റെ സഹ പുരുഷതാരത്തെ സ്റ്റേജിൽ വച്ച് ചുംബിച്ചത്. ബാൻഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പെരുമാറ്റം തികച്ചും അനാദരവ് നിറഞ്ഞതാണെന്ന് മലേഷ്യയുടെ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫഡ്‌സിൽ കുറ്റപ്പെടുത്തി. ഇതിനുമുൻപും ഇത്തരത്തിൽ എൽ ജി ബി റ്റി ക്യു + കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്ന നിലപാടുകൾ മാറ്റി ഹെയ്‌ലി കൈകൊണ്ടിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ ഹെയ്തിക്കെതിരെ ഇംഗ്ലണ്ടിന് മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെങ്കിലും വിജയത്തിൽ ടീം പിടിച്ചുനിന്നു. ജോർജിയ സ്റ്റാൻവേയുടെ രണ്ടാം പെനാൽറ്റി കിക്കാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. ഹെയ്തി ഗോൾകീപ്പർ കെർലി തെയസ് പെനാൽറ്റിയുടെ ആദ്യ ശ്രമത്തിൽ നേരത്തെ തന്നെ തന്റെ ലൈനിൽ നിന്ന് മാറിപ്പോയതായി വീഡിയോ അസിസ്റ്റന്റ് റഫറിവിലയിരുത്തിയതിന് പിന്നാലെ രണ്ടാം അവസരം ലഭിക്കുകയായിരുന്നു. 2022 യൂറോയിൽ ഓസ്ട്രിയയ്‌ക്കെതിരായ ഓപ്പണിംഗ് മത്സരത്തിലെ പ്രകടനത്തോടെ സമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നത്തെ കളി.

ലോക റാങ്കിങ്ങിൽ 53-ാം സ്ഥാനക്കാരാണ് ഹെയ്തി. കളിയിൽ ഹെയ്തി നല്ല ഡിഫൻസ് ആണ് കാഴ്ച്ചവച്ചത്. കളിക്കാരിൽ മെൽച്ചി ഡുമോർനെ എന്ന പത്തൊൻപതുകാരിയുടെ പ്രകടനം കാണികളുടെ ശ്രദ്ധ നേടിയിരുന്നു. മെൽച്ചി ഡുമോർനെയുടെ നീക്കങ്ങൾ ഇംഗ്ലണ്ടിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു. അതേസമയം കാൽമുട്ടിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മില്ലി ബ്രൈറ്റ് ബുദ്ധിമുട്ടി.

രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ഇംഗ്ലണ്ടിന് അവസരങ്ങൾ ലഭിച്ചിരുന്നു. ഇംഗ്ലണ്ട് ഗോൾകീപ്പർ മേരി ഇയർപ്‌സ് മികച്ച സേവിങ്ങിലൂടെ റോസ്‌ലിൻ എലോയ്‌സെയ്‌ന്റിന്റെ സ്‌ട്രൈക്ക് ക്ലോസ് റേഞ്ചിൽ നിന്ന് പുറത്താക്കി. ഏറ്റവും ഒടുവിൽ നടന്ന മത്സരങ്ങളിൽ പോർച്ചുഗലിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരെ മോശം പ്രകടനം കാഴ്ച്ചവച്ചതിന് പിന്നാലെയാണ് ടീം ഓസ്‌ട്രേലിയയിലെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വേനൽക്കാല അവധിയ്ക്കായി സ്കൂളുകൾ അടച്ചതിന് തൊട്ടുപിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ തടിച്ചുകൂടിയത് പരിഭ്രാന്തി പരത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സന്നാഹം നിലകൊണ്ടു. അതേസമയം, വിദ്യാർത്ഥികൾ പോലീസിന് നേരെ മുട്ട എറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. മാർക്കറ്റ് സ്ട്രീറ്റിലും പിക്കാഡിലി ഗാർഡനിലും പോലീസുകാർ നിൽക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും കാണാം.

മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ വെച്ച് ഒരാൾ സംഗീതം പ്ലേ ചെയ്യാൻ തുടങ്ങിയെന്നും കുട്ടികൾ തടിച്ചുകൂടിയപ്പോൾ പോലീസ് അദ്ദേഹത്തോട് സംഗീതം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ രോക്ഷം കൊണ്ട വിദ്യാർത്ഥികൾ പോലീസിന് നേരെ തിരിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വിദ്യാർത്ഥികളുടെ ‘പ്രകടനങ്ങൾ’ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വിദ്യാർത്ഥികൾ കൂട്ടംകൂടിയതിനെ തുടർന്ന് മക്ഡൊണാൾഡ് അതിന്റെ ഗേറ്റുകൾ താൽക്കാലികമായി അടയ്ക്കാൻ നിർബന്ധിതരായി. കടയുടമകൾ വാതിലുകൾ പൂട്ടുകയും സെക്യൂരിറ്റി ഗാർഡുകളെ പുറത്തു നിർത്തുകയും ചെയ്തു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് മാഞ്ചസ്റ്റർ കൗൺസിലർ പാറ്റ് കർണി പ്രതികരിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തനിക്ക് 18 വയസ്സായി എട്ടു ദിവസത്തിനു ശേഷമാണ് താൻ ജോലി ചെയ്തിരുന്ന മക്ഡോണാൾഡ്സിലെ ഒരു സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് എലിസബത്ത് എന്ന യുവതി. ഇത്തരത്തിലുള്ള നിരവധി പരാതികളും ആരോപണങ്ങളും മക്ഡോണാൾഡ്സിനെതിരെ ഉയർന്നുവരുന്നതുവരെ താൻ നിശബ്ദയായിരുന്നുവെന്നും, എന്നാൽ ഇത്തരത്തിൽ നിരവധിപേർ മുന്നോട്ടു വന്നപ്പോഴാണ് തനിക്ക് ധൈര്യം ലഭിച്ച് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ തീരുമാനിച്ചതൊന്നും എലിസബത്ത് വ്യക്തമാക്കുന്നു.

പാർട്ട് ടൈം ജോലിയുടെ ഭാഗമായി ആദ്യമായി മക്ഡോണാൾഡ്സിൽ പ്രവർത്തിച്ചപ്പോഴായിരുന്നു തന്നെക്കാൾ ഏറെ പ്രവർത്തി പരിചയം ഉള്ള സഹപ്രവർത്തകൻ തന്നെ ഉപദ്രവിക്കുവാൻ ശ്രമിച്ചതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ നിലനിന്നിരുന്ന സമ്പ്രദായം ഇത്തരത്തിലുള്ള പരാതികൾ അന്വേഷിക്കാനോ, ജീവനക്കാരെ സഹായിക്കാനോ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും എലിസബത്ത് തുറന്നു വ്യക്തമാക്കുന്നു. എലിസബത്തിനെ പോലെ നിരവധി പേരാണ് ഈ സ്ഥാപനത്തിന് നേരെ തങ്ങളുടെ പരാതികളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൻെറ ഭാഗമായാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആ സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും മുൻപ് ജോലി ചെയ്തിരുന്നവരുമായ നിരവധി സ്റ്റാഫുകൾ ആണ് തങ്ങൾക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുവാൻ തയ്യാറായത്. 16,17 വയസ്സുകളിൽ പെട്ട നിരവധി പെൺകുട്ടികൾക്ക് പുരുഷന്മാരിൽ നിന്ന് ലൈംഗികപരമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നതായി അവർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വംശീയപരമായ അധിക്ഷേപങ്ങളും ജീവനക്കാർക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. മക്ഡോണാൾഡ്സിലെ എല്ലാ ഔട്ട്ലെറ്റുകളിലെയും മാനേജർമാരും സീനിയർ മാനേജർമാരും ആണ് ഇത്തരത്തിൽ ഒരു സ്ഥിതി തുടരുന്നതിന് കാരണമായതെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കുന്നത്. ഒരു തരത്തിലുള്ള നടപടികളും ഇവരുടെ ഭാഗത്ത് നിന്നും പരാതി ലഭിച്ചാൽ പോലും ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്നും തെറ്റ് സംഭവിച്ചതായി മക്ഡോണാൾഡ് അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസിൻെറ ഭാഗത്തുനിന്നും കൂടുതൽ നടപടികൾ ഉണ്ടാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ബ്രിട്ടനിലെ ജാഗ്വാർ ലാൻഡ് റോവർ ഫാക്ടറികൾക്ക് ആവശ്യമായ ബാറ്ററി ഉൽപ്പാദനത്തിനാണ് പുതിയ തീരുമാനം. പുതിയ ഫാക്ടറിയുടെ നിർമ്മാണം ഹരിത വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ നീക്കത്തെ ആയിരിക്കും അടയാളപ്പെടുത്തുക. 4 ബില്യൺ പൗണ്ട് മുതൽമുടക്കിൽ ഇന്ത്യയ്ക്ക് പുറത്ത് തങ്ങളുടെ ആദ്യത്തെ ജിഗാഫാക്‌ടറി ബ്രിട്ടനിൽ നിർമ്മിക്കുമെന്ന് ടാറ്റ ബുധനാഴ്ച അറിയിച്ചു. പുതിയ ഫാക്ടറി 4,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കും. മണിക്കൂറിൽ 40 ജിഗാവാട്ട് പ്രാരംഭ ഉൽപ്പാദനം ആയിരിക്കും ഇതിന് ഉണ്ടാവുക.

രാജ്യത്തിന് ആവശ്യമായ ഇലക്ട്രിക്ക് വാഹന ഉത്പാദന ശേഷിയ്ക്കുള്ള വഴിയാണിതെന്ന് പ്രധനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററി ജിഗാഫാക്‌ടറികൾ നിർമ്മിക്കുന്നതിൽ ബ്രിട്ടൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിൽ യൂറോപ്യൻ യൂണിയനിൽ ഉടനീളം ഏകദേശം 30-തിലധികം ആസൂത്രണം ചെയ്തതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ ജിഗാഫാക്‌ടറികൾ ഉണ്ട്.

പുതിയ പ്ലാന്റ് തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അതേസമയം ജാഗ്വാർ ലാൻഡ് റോവറിന്റെ യുകെ ഫാക്ടറികൾ മധ്യ ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാമിന് സമീപമാണ്. റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി, ജാഗ്വാർ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള ജെഎൽആറിന്റെ ഭാവി ബാറ്ററി ഇലക്ട്രിക് മോഡലുകൾ വിതരണം ചെയ്യുന്നതിനായി 2026-ൽ തന്നെ ഉത്പാദനം ആരംഭിക്കും. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകളുടെ നിർണായക ഘട്ടത്തിലാണ് ബ്രിട്ടന്റെ പുതിയ പ്രഖ്യാപനം. പദ്ധതി യുകെയോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിയെന്നും സർക്കാരിനോട് നന്ദിപറയുന്നെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു