Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്റെ ഒരു ചെറു സൈനിക സംഘം പോർട്ട് സുഡാനിൽ ഇറങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 500 മൈൽ ദൂരെയാണ് പോർട്ട് സുഡാൻ . രണ്ടു റോയൽ നേവി കപ്പലുകൾ ഇതിനകം തന്നെ ഈ മേഖലയിൽ ഉണ്ട് . ആവശ്യഘട്ടങ്ങളിൽ സൈന്യത്തിന് സഹായം നൽകാൻ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏകദേശം നാലായിരത്തോളം ബ്രിട്ടീഷ് പൗരന്മാർ സുഡാനിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ 2000 പേർ രാജ്യം വിടുന്നതിനുള്ള സഹായ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും രീതിയിലുള്ള ഒഴിപ്പിക്കൽ നടപടികൾ പ്രാവർത്തികമാക്കുമ്പോൾ ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടായേക്കാമെന്നതാണ് സർക്കാരിനെ തുടർ നടപടികളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവർ തൽക്കാലം വീടിനുള്ളിൽ കഴിയുന്നതാണ് സുരക്ഷിതമെന്ന് വിദേശകാര്യ മന്ത്രി ആൻഡ്രൂ മിച്ചൽ പറഞ്ഞു.

ഞായറാഴ്ച യുകെ പ്രത്യേക സൈനിക നടപടികളിലൂടെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്ഥിതി വളരെ ഗുരുതരമാകുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഭക്ഷണത്തിനും വെള്ളത്തിനും വൈദ്യുതിയ്ക്കും ക്ഷാമം നേരിട്ടു തുടങ്ങി. 1,100 ഓളം യൂറോപ്യൻ യൂണിയൻ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കലാപ ഭൂമിയിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ യുകെ പിന്നോക്കം പോയതായുള്ള ആക്ഷേപങ്ങൾ ശക്തമാണ്. എന്നാൽ സുഡാനിന്റെ തലസ്ഥാനത്തെ ചുറ്റിപ്പറ്റി പോരാട്ടം കനക്കുന്നതു മൂലവും സൈന്യത്തിന്റെ അഭാവവും കാരണം 2021 – ലെ അഫ്ഗാനിസ്ഥാൻ എയർ ലിഫ്റ്റ് നേക്കാൾ സുഡാൻ ഒഴിപ്പിക്കൽ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രതിരോധവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യയിലുടനീളം നാശം വിതച്ച പുതിയ കോവിഡ് സ്ട്രെയിൻ ആർക്‌ടറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം അഞ്ചായി ഉയർന്നു. ഉയർന്ന പകർച്ചവ്യാധി ശേഷിയുള്ള ഈ വേരിയന്റ് ഇന്ത്യയിൽ രണ്ട് മാസം മുൻപ് കണ്ടെത്തിയതിന് പിന്നാലെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 90 ശതമാനമായി വർദ്ധിച്ചു. ഇത് ഏറ്റവും കൂടുതൽ ബാധിച്ച സംസ്‌ഥാനങ്ങളിൽ നിർബന്ധിത മാസ്‌കുകളുടെ നിയമം സർക്കാർ തിരികെ കൊണ്ടുവന്നിരുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (യുകെഎച്ച്എസ്എ) മേധാവികൾ ഒമൈക്രോൺ ഫെബ്രുവരി പകുതിയോടെ ബ്രിട്ടണിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം 135 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റിപ്പോർട്ട് ചെയ്യപ്പെട്ട 135 കേസുകളിൽ അഞ്ച് മരണങ്ങളും ഉൾപ്പെടുന്നു. നിരീക്ഷണ ഡാറ്റ പ്രകാരം നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏകദേശം 2.3 ശതമാനവും XBB.1.16 വിളിക്കപ്പെടുന്ന സ്ട്രെയിൻ ആണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഓരോ ദിവസവും 65,000 ബ്രിട്ടീഷുകാർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് കണ്ടെത്തിയ കോവിഡ് വേരിയന്റിൽ ഏറ്റവും കൂടുതൽ പകർച്ചാ നിരക്ക് കൂടിയ സ്‌ട്രെയിൻ ആണ് ആർക്‌ടറസ് എന്ന് യുകെഎച്ച്എസ്എ അധികൃതർ പറഞ്ഞു.

വരും ആഴ്ചകളിൽ ഈ സ്‌ട്രെയിനുകളിൽ ഒന്ന് രാജ്യത്ത് പ്രബലമാകുമെന്നാണ് ആരോഗ്യ ഏജൻസിയിലെ ഉദ്യോഗസ്ഥർ പ്രവചിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട XBB.1.16 വേരിയന്റുകൾ മൂലമുള്ള കേസുകളുടെ എണ്ണം വളരെ കുറവാണ്. നിലവിലെ കോവിഡിൻെറ ലക്ഷണങ്ങൾ സാധാരണയുള്ള ഇൻഫ്ലുവൻസ പനിയുമായി ഏറെ സാമ്യമുള്ളതാണ്. ഇന്ത്യയിൽ നിലവിൽ പ്രതിദിനം ഏകദേശം 10,000 കോവിഡ് കേസുകളാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രതിരോധശേഷിയുള്ള യുകെയിൽ ഈ വേരിയന്റ് ഒരു പുതിയ തരംഗത്തിന് കാരണമാകുമോ എന്ന് ഇനിയും വ്യക്തമല്ല എന്ന് യു.കെ.എച്ച്.എസ്.എ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഉടമ അറിയാതെ വീട് വിൽക്കുന്ന സംഘങ്ങൾ യുകെയിൽ വർദ്ധിക്കുന്നു. വീട്ടുടമയുടെ അനുവാദം ഇല്ലാതെ വീട് പണയപ്പെടുത്തി ലക്ഷങ്ങളാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത്. വസ്തു ഉടമ അറിയാതെ തന്റെ വീട് വിൽക്കുകയും വീട്ടുപകരണങ്ങൾ അപഹരിക്കുകയും ചെയ്തതായി കഴിഞ്ഞ വർഷം ഒരു വാർത്ത ഉണ്ടായിരുന്നു. വീട്ടുടമസ്ഥൻ ജോലിക്ക് പോയിരുന്ന സമയത്ത് തന്റെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുകയും വീട് വിറ്റ് പണം പോക്കറ്റിലാക്കാനും തട്ടിപ്പുകാർ ശ്രമിക്കുകയായിരുന്നു.

2022 ജനുവരിയിൽ ഒരു ലെറ്റിംഗ് ഏജൻസി മുഖേന ഇൽഫോർഡിലെ മൂന്ന് ബെഡ് വീട് വാടകയ്ക്കുകൊടുത്ത ഒരു മലയാളി ദമ്പതികളുടെ അവസ്ഥ സമാനമാണ്. നിർഭാഗ്യവശാൽ, പുതിയ വാടകക്കാർ വെറും രണ്ട് മാസത്തിന് ശേഷം വാടക നൽകുന്നത് നിർത്തി. സെക്ഷൻ 8 പ്രകാരം വാടക നൽകാത്തതിനാൽ, സ്വത്ത് തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികളിലേക്ക് ദമ്പതികളെ നയിച്ചു. നിലവിൽ കേസ് പുരോഗമിക്കുകയാണ്. 2023 ഫെബ്രുവരിയിൽ, അനധികൃത താമസക്കാർ വസ്തുവിൽ താമസിക്കുകയും പൂട്ടുകൾ മാറ്റുകയും ചെയ്തതായി ദമ്പതികൾക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇടനിലക്കാരായ ലെറ്റിംഗ് ഏജന്റുമാരെ ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിയുകയായിരുന്നു.

എന്നാൽ കഴിഞ്ഞയാഴ്ച മലയാളി ദമ്പതികൾക്ക് അവരുടെ അയൽവാസിയിൽ നിന്ന് വന്ന ഫോൺ കോൾ അനുസരിച്ചു അടുത്തയാഴ്ച അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെന്നും വസ്തുവിന്റെ പേര് മാറ്റിയെന്നും അറിയാൻ കഴിഞ്ഞു. വ്യാജരേഖ ചമച്ചാണ് ഇവർ വസ്തു തട്ടിയെടുത്തതെന്നാണ് മലയാളി ദമ്പതികളുടെ വാദം. 2022 ൽ വാടകയ്ക്ക് എത്തിയവർ 2023 ഓടെ വ്യാജ രേഖകൾ ചമച്ച് വീട് പേരിലാക്കി എടുക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയ സംഘത്തിന് പിന്നിൽ വലിയ ഒരു മാഫിയ ഉൾപ്പെടുന്നുണ്ടെന്നും, വിശ്വസിച്ച് ആരെയും വീട് ഏൽപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതന്നും ദമ്പതികൾ പറഞ്ഞു. നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വൻ നാശനഷ്ടം വിതച്ചു കൊണ്ട് സുഡാനിൽ ആഭ്യന്തര കലാപം വ്യാപിക്കുന്നതിന്റെ റിപ്പോർട്ടുകൾ ലോകത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. സൈന്യത്തിന്റെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിന്റെ വ്യാപകമായ ദൃശ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നതിനിടെ അവിടെയുള്ള ബ്രിട്ടീഷ് വംശജരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കകൾ ഉയർന്നിരുന്നു.


ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് നയതന്ത്രരെ ഒഴിപ്പിച്ചു. സങ്കീർണവും വേഗത്തിലുള്ളതുമായ പ്രവർത്തനത്തിലൂടെ ബ്രിട്ടീഷ് നയതന്ത്രരെയും അവരുടെ കുടുംബത്തെയും ഒഴിപ്പിച്ചതായി പ്രധാനമന്ത്രി റിഷി സുനകാണ് സ്ഥിരീകരിച്ചത്. സുഡാനിൽ തുടരുന്ന മറ്റ് ബ്രിട്ടീഷ് വംശജരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗവൺമെൻറ് പ്രതിജ്ഞാബദ്ധരാണ് അദ്ദേഹം അറിയിച്ചു. സുഡാനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അമേരിക്ക നേരത്തെ ഒഴിപ്പിച്ചിരുന്നു.

സുഡാനിൽ പലസ്ഥലങ്ങളിലും യുദ്ധത്തെ തുടർന്ന് സ്ഥിതി വളരെ രൂക്ഷമായതിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയും നിലച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് വെടിനിർത്തൽ ഉറപ്പാക്കാനുള്ള നയതന്ത്ര ശ്രമങ്ങളിൽ ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെയുള്ള നേതൃത്വങ്ങളിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. യുകെയും ഈജിപ്തും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി റിഷി സുനകും ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ – സി സി യും ഇന്നലെ അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ പകുതിയിലധികം പേരും ബ്രോഡ്‌ബാൻഡ് ഡീലുകളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരാണെന്ന് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ ഓഫ്‌കോമിന്റെ റിപ്പോർട്ട്. ഒരു പ്രത്യേക ജനവിഭാഗത്തിനിടയിൽ വിവരങ്ങൾ ഒന്നും തന്നെ കൃത്യമായി എത്തുന്നില്ല എന്നുള്ളത് ആശങ്കാജനകമാണ്. അതേസമയം, സോഷ്യൽ താരിഫുകൾ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളും മാസത്തിൽ £10 നും £20 നും ഇടയിൽ ചിലവ് വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് ഡീലുകളാണ്. ഇതിലേക്ക് മാറുന്നതിലൂടെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രതിവർഷം 200 പൗണ്ട് ലാഭിക്കാമെന്ന് ഓഫ്കോം പറയുന്നു.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ ഡീലുകൾ ഏറ്റെടുക്കുന്നത് നാലിരട്ടിയായെങ്കിലും, ഭൂരിഭാഗം ആളുകൾക്കും ഇപ്പോൾ പണം നഷ്ടപെടുന്ന അവസ്ഥയാണ്. കുടുംബങ്ങൾക്ക് ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും വിദഗ്ദർ പറയുന്നു. യൂണിവേഴ്‌സൽ ക്രെഡിറ്റ്, പെൻഷൻ ക്രെഡിറ്റ്, ജോബ്‌സീക്കേഴ്‌സ് അലവൻസ്, ഇൻകം സപ്പോർട്ട് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന യുകെയിലെ കുടുംബങ്ങൾക്ക് ഇന്റർനെറ്റ്, ടെലികോം ആക്‌സസ് എന്നിവയ്‌ക്കായി കുറഞ്ഞ തുക നൽകാൻ സോഷ്യൽ താരിഫ് ഉദ്ദേശിക്കുന്നു. ബി റ്റി, ഇ ഇ, സ്മാർട്ടി, കമ്മ്യൂണിറ്റി ഫൈബർ, നൗ, സ്കൈ, വിർജിൻ മീഡിയ, കെ സി ഒ എം, ഹൈപ്പർഒപ്റ്റിക്, ജി നെറ്റ്‌വർക്ക്, വോക്സി എന്നിവയാണ് നിലവിലെ ദാതാക്കൾ. ഏകദേശം 4.3 ദശലക്ഷം യുകെ കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് ലഭിക്കുന്നു, എന്നാൽ ഏകദേശം 220,000 ആളുകൾ – അല്ലെങ്കിൽ 5% കുടുംബങ്ങൾ മാത്രമാണ് നിലവിൽ ഓഫറിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളത് എന്നതാണ് യാഥാർഥ്യം.

അർഹരായ പകുതിയിലധികം കുടുംബങ്ങളും സോഷ്യൽ താരിഫുകളെ കുറിച്ച് അജ്ഞരാണെന്നും പിന്തുണ ലഭിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഓഫ്‌കോം പറയുന്നു. കഴിഞ്ഞ വർഷവും സമാനമായ ഒരു അപേക്ഷ നൽകിയിരുന്നു. ഈ പാക്കേജുകൾ എങ്ങനെ കണ്ടെത്താമെന്നും അതിൽ സൈൻ അപ്പ് ചെയ്യാമെന്നും ബ്രോഡ്‌ബാൻഡ് ദാതാക്കൾ ഇപ്പോഴും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബോധവാൻമാരാക്കാൻ വേണ്ട നടപടികൾ കൈകൊള്ളുന്നില്ല എന്നാണ് അധികൃതരുടെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യവ്യാപകമായി നടന്ന എമർജൻസി അലേർട്ടുകളുടെ പരിശോധനയിൽ അലാറം കേൾക്കാത്ത സ്മാർട്ട്‌ഫോണുകൾ അവലോകനത്തിന്റെ ഭാഗമായിരിക്കും. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി അടിയന്തിര മുന്നറിയിപ്പ് നൽകുന്ന എമർജൻസി അലെർട്ടുകളുടെ പരീക്ഷണം ഇന്നലെയാണ് നടന്നത്. യുകെയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് തങ്ങളുടെ ഫോണിൽ വൈകിട്ട് 3:00 മണിക്ക് അലാറം ലഭിച്ചപ്പോൾ കുറച്ച് പേർക്ക് ഇത് ലഭിച്ചിരുന്നില്ല. എമർജൻസി അലെർട്ടുകൾ വെള്ളപ്പൊക്കം, കാട്ടുതീ, ഭീകരാക്രമണം തുടങ്ങിയ സന്ദർഭങ്ങളിലായിരിക്കും ഉപയോഗിക്കുക.

4G, 5G ഉപകരണങ്ങളിൽ അലാറം ഏകദേശം 10 സെക്കൻഡ് വരെ നീണ്ടുനിന്നു. അലാറം മുഴങ്ങിയ സമയത്ത് ഫോണിൽ സിവിയർ അലേർട്ട് എന്ന സന്ദേശം മിന്നിമറയുകയും ചെയ്‌തു. എന്നാൽ അലാറം ആസൂത്രണം ചെയ്തതിനേക്കാൾ ഒരു മിനിറ്റ് മുമ്പോ വൈകിയോ നിന്നതായി സോഷ്യൽ മീഡിയയിൽ പലരും റിപ്പോർട്ട് ചെയ്തു. അതേസമയം മറ്റ് ചിലർ തങ്ങൾക്ക് അലേർട്ട് ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. താൻ അലെർട്ടുകൾ ഓഫ് ആക്കിയിരുന്നില്ലെന്നും എന്നാൽ തനിക്ക് ടെക്‌സ്‌റ്റോ നോയ്‌സ് അലേർട്ടോ ലഭിച്ചിട്ടില്ല എന്നും ഒരാൾ ട്വീറ്റ് ചെയ്‌തു.

ചില മൊബൈൽ ഫോണുകളിൽ അലേർട്ടുകൾ എത്തിയിട്ടില്ലെന്ന് ക്യാബിനറ്റ് ഓഫീസ് വക്താവ് അറിയിച്ചു. ഇതിന് പിന്നിലുള്ള കാരണങ്ങളെ പറ്റി കൂടുതൽ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ഫോണുകളിലെ ഫംഗ്‌ഷനുകൾ പിന്നീട് പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്ന പ്രവണത എഞ്ചിനീയർമാർ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. നിലവിൽ ട്രയൽ റണ്ണിന്റെ ഫലങ്ങൾ വിശകലനം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വംശീയ വിദ്വേഷം നിറഞ്ഞ കത്തിന്റെ അന്വേഷണത്തിന് പിന്നാലെ ലേബർ പാർട്ടി എംപി ഡയാൻ ആബട്ടിനെ സസ്പെൻഡ് ചെയ്തതായി പാർട്ടി അറിയിച്ചു. വിവാദ പരാമർശം അടങ്ങിയ കത്ത് ഞായറാഴ്ച ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്. തൻറെ പരാമർശങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ട് ഡയാൻ പിന്നീട് ട്വീറ്റ് ചെയ്തു. തൻെറ പ്രസ്‌താവനയിൽ മറ്റുള്ളവർക്ക് ഉണ്ടായ വേദനയ്ക്ക് താൻ ക്ഷമ ചോദിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം ഡയാൻ ആബട്ടിൻെറ പ്രസ്‌താവന കുറ്റകരമാണെന്ന് ലേബർ പാർട്ടി പറഞ്ഞു.

ഡയാൻ ആബട്ടിൻെറ വിവാദ പരാമർശം ഇങ്ങനെ: “പ്രീ-സിവിൽ അമേരിക്കയിൽ ഐറിഷ്, ജൂത വംശജർക്ക് ബസിന്റെ പിൻഭാഗത്ത് ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വർണ്ണവിവേചനം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വിഭാഗങ്ങൾക്ക് വോട്ടുചെയ്യാൻ സാധിച്ചിരുന്നു. അടിമത്തത്തിന്റെ കാലഘട്ടത്തിൽ അടിമക്കപ്പലുകളിൽ വെള്ളക്കാർ ആരും ഉണ്ടായിരുന്നില്ല. വംശീയത നിറമുള്ള ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന വീക്ഷണത്തെ ചോദ്യം ചെയ്യുന്ന ഗാർഡിയനിലെ ഒരു ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.” മിസ് ആബട്ടിന്റെ കത്തിനെ തീർത്തും വർണ വിവേചനം നിറഞ്ഞ കത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ജൂവ്സ് ബോർഡ് ഓഫ് ഡെപ്യൂട്ടീസ് രംഗത്തു വന്നു.

പ്രസ്താവനയ്ക്ക് പിന്നാലെ തൻെറ പരാമർശം മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായി അവർ പറഞ്ഞു. വംശീയത പല വിഭാഗങ്ങളും പല തലത്തലാണ് അനുഭവിച്ചിരുന്നതെന്നും ഐറിഷ്, ജൂത വംശജർക്ക് അവരുടേതായ രീതിയിൽ ഭീകരമായ അനീതികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡയാൻ ആബട്ടിൻെറ അഭിപ്രായങ്ങളെ ലേബർ പാർട്ടി പൂർണ്ണമായും അപലപിക്കുന്നതായി ലേബർ പാർട്ടി വക്താവ് പറഞ്ഞു.

യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി വിടവാങ്ങിയ മഞ്ജുഷ് മാണിയുടെ പൊതുദർശനം സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് പള്ളിയിൽ നടന്നു. ശുശ്രൂഷകൾക്ക് ഫാ. ജോസ് അന്ത്യാംകുളം നേതൃത്വം നൽകി. ലീഡ്സ് സെന്റ് മേരീസ് ആൻറ് സെന്റ് വിൽഫ്രഡ് ഇടവകയുടെ മുൻ വികാരിയും സെൻറ് തോമസ് മോർ മിഷന്റെയും കാതറീൻ മിഷന്റെയും ഡയറക്ടറായ ഫാ. മാത്യു മുളയോലിയും ഷെഫീൽഡിലെ സെൻ്റ്. മറിയം ത്രേസ്യ മിഷൻ ഡയറക്ടറായ ജോം മാത്യു കിഴക്കാരക്കാട്ടും ശുശ്രൂഷകളിൽ പങ്കെടുക്കാനും മഞ്ജുഷിന് ആദരാഞ്ജലികൾ അർപ്പിക്കാനും എത്തിയിരുന്നു.

വെയ്ക്ക് ഫീൽഡിലെ സൗമ്യതയുടെയും പുഞ്ചിരിയുടെയും മുഖമായ മഞ്ജുഷിന്റെ വിയോഗം താങ്ങാനാവാത്തതിലുള്ള ദുഃഖത്തിലാണ് വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളികൾ .

മഞ്ജുഷിന്റെ വിയോഗത്തിൽ വിഷമിക്കുന്ന ഭാര്യ ബിന്ദുവിനെയും കുട്ടികളായ ആൻമേരിയേയും അന്നയെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ബന്ധുക്കളും മിത്രങ്ങളും വിഷമിക്കുന്ന കാഴ്ച ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. മഞ്ജുഷ് വിടവാങ്ങിയത് ഓരോരുത്തർക്കും ഓർമ്മിക്കാൻ ഒട്ടേറെ ഓർമ്മകൾ ബാക്കി വച്ചായിരുന്നു. അതുകൊണ്ടുതന്നെ മഞ്ജുഷിന്റെ അന്ത്യ യാത്രാമൊഴി ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു.

22-ാം തീയതി ശനിയാഴ്ച മൂന്നുമണിയോടുകൂടി മഞ്ജുഷിന്റെ ഭൗതികശരീരം വെയ്ക് ഫീൽഡിലെ സ്വഭവനത്തിൽ എത്തിച്ചിരുന്നു. അവിടെനിന്നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായി മൃതദേഹം സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ എത്തിച്ചത്. വിലാപയാത്രയിൽ പങ്കെടുക്കാനായി നിരവധി മലയാളികളാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മഞ്ജുഷിന്റെ താമസസ്ഥലത്ത് എത്തിച്ചേർന്നത്.

മഞ്ജുഷിനു വേണ്ടി ചെയ്ത സേവനങ്ങൾക്ക് അദ്ദേഹത്തിൻറെ ഭാര്യ ബിന്ദുവിന്റെ സഹോദരൻ ബിനു ആൻറണി ലീഡ്സ് ഇടവക സമൂഹത്തിനും അസോസിയേഷനും മഞ്ജുഷിനെ വിഷമസന്ധിയിൽ സഹായിച്ച എല്ലാവർക്കുമുള്ള നന്ദി അറിയിച്ചു.

വെയിക് ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് . ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു എൻഎച്ച്എസിൽ നേഴ്സായി ആണ് ജോലി ചെയ്യുന്നത്. മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.

രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. പിറവം മൈലാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്.

വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡൻറ് ജോസ് പരപ്പനാട്ട്, സെക്രട്ടറി ടോണി പാറടിയിൽ, യുക്മയ്ക്ക് വേണ്ടി വെസ്റ്റ് യോർക്ക് ഷെയർ റീജിനൽ വൈസ് പ്രസിഡൻറ് സിബി മാത്യു , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി  ,മലയാളം യുകെ ന്യൂസിനു വേണ്ടി ജോജി തോമസ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ലീഡ്സ് ഇടവക ദേവാലയത്തെ പ്രതിനിധീകരിച്ച് സിബി തോമസ് സംസാരിച്ചു. പിറവം സംഗമം യുകെയുടെ പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ. മുൻ ഐഎസ്ഐഎസ് പോരാളി ഭീകരൻ ചാനൽ കടന്നെത്തിയാതായി റിപ്പോർട്ട്‌. 42 വയസുള്ള ഇയാൾ 17 കാരനെ പോലെയാണ് എത്തിയതെന്നും അധികൃതർ പറഞ്ഞു. ബ്രിട്ടനിലേക്ക് എത്തുന്നതിനു മുൻപ് വ്യാജരേഖകൾ ചമച്ച് 18 വയസിൽ താഴെയുള്ളവരുടെ ക്യാമ്പിൽ താമസിച്ചിരുയുന്നതായും സുരക്ഷാഉദ്യോഗസ്ഥർ പറഞ്ഞു. ‘എജെ’ എന്ന് മാത്രം പേരിട്ടിരിക്കുന്ന ഇയാൾ ഇറാഖ് സ്വദേശിയാണ്. സ്വന്തം രാജ്യത്തെ തീവ്രവാദ ഗ്രൂപുകളിൽ സജീവ പ്രവർത്തകനായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ചെറിയ ബോട്ടിലാണ് ഭീകരൻ എത്തിയതെന്നും, ഇതിനായി വ്യാജ ഐഡി ഉപയോഗിച്ചെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ശരീരം മുഴുവൻ ടാറ്റൂ ചെയ്ത്, താടിയും മുടിയും വളർത്തിയ അവസ്ഥയിൽ പ്രായം കുറഞ്ഞ ആളായി കാണിച്ചാണ് അനധികൃതമായി കടന്നത്. 2021ലാണ് ഇയാൾ യുകെയിൽ എത്തിയത്. തുടർന്ന് ലണ്ടനിലെ പ്രാദേശിക അധികാരികളുടെ പരിചരണത്തിൽ പാർപ്പിക്കുകയും ചെയ്തു.

എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യൂറോപ്പിൽ വ്യാപിച്ചുകിടക്കുന്ന അഭയാർഥികളുടെ ഡാറ്റാബേസുമായി ബന്ധപ്പെട്ട് ഇയാളുടെ വിരലടയാളം പരിശോധിച്ചതിനെത്തുടർന്ന് യഥാർത്ഥ ഐഡന്റിറ്റി പുറത്ത് വന്നത്. 2006ൽ ഇറാഖിൽ വെച്ച് യുഎസിന്റെയും യുകെയുടെയും സുരക്ഷാ സേനയുമായാണ് പ്രതി ആദ്യമായി ഏറ്റുമുട്ടിയതെന്നും തീവ്രവാദിയായി രേഖപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി. എൻഎച്ച്എസിന് മാത്രം ചികിത്സിക്കാൻ കഴിയുന്ന വിഷാദരോഗം തനിക്ക് ഉണ്ടെന്നും ഇറാഖിലേക്ക് നാടുകടത്തുന്നത് തൻെറ മനുഷ്യാവകാശ ലംഘനമാണെന്നും അവകാശപ്പെട്ട് ലീഗൽ എയ്ഡ് ഫണ്ടഡ് കേസിൽ നാടുകടത്തലിനെതിരെ നിയമപോരട്ടം നടത്തുകയാണ് ഇയാൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി അടിയന്തിര മുന്നറിയിപ്പ് നൽകുന്ന എമർജൻസി അലെർട്ടുകളുടെ പരീക്ഷണം ഇന്ന് നടക്കും. എമർജൻസി അലെർട്ടുകൾ ഭാവിയിൽ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം എന്ന് യുകെ ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഫോണുകളിൽ ഇന്ന് വൈകുന്നേരം 3:00 മണിക്ക് ഏകദേശം 10 സെക്കൻഡ് നേരം നീണ്ടുനിൽക്കുന്ന അലാറം കേൾക്കും. പരീക്ഷണത്തിന്റെ ഭാഗമായി ചില കായിക മത്സരങ്ങളും തിയേറ്റർ ഷോകളും താൽക്കാലികമായി നിർത്തിവയ്ക്കുമെങ്കിലും പൊതുജനങ്ങളിൽ നിന്ന് നടപടികൾ ഒന്നും ആവിശ്യമില്ലെന്ന് ഒലിവർ ഡൗഡൻ പറഞ്ഞു. എമർജൻസി അലെർട്ടുകൾ വെള്ളപ്പൊക്കം, കാട്ടുതീ, ഭീകരാക്രമണം തുടങ്ങിയ സന്ദർഭങ്ങളിലായിരിക്കും ഉപയോഗിക്കുക.

പരീക്ഷണത്തിൻെറ പേരിൽ ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും തങ്ങളുടെ 4G, 5G ഉപകരണങ്ങളിൽ ടെസ്റ്റ് അലേർട്ട് ലഭിച്ചതിന് ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും ഒലിവർ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള വഴിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒരു പരീക്ഷണം മാത്രമാണെന്നും നിങ്ങൾക്ക് ലഭിക്കുന്ന മറ്റേതു സന്ദേശവും പോലെ തന്നെ ഇതിനെ കരുതിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അലെർട്ടുകൾ ലഭിക്കേണ്ടാത്തവർക്ക് ഫോണിലെ സെറ്റിങ്സിൽ അത് തിരഞ്ഞെടുക്കാം. അതേസമയം ഓഫായ അല്ലെങ്കിൽ എയർപ്ലെയിൻ മോഡിലുള്ള ഫോണുകൾക്കും അലേർട്ടുകൾ ലഭിക്കില്ല. “ഇത് ഒരു പുതിയ യുകെ സർക്കാർ സേവനമായ എമർജൻസി അലേർട്ടുകളുടെ ഒരു പരീക്ഷണമാണ്, അലേർട്ടുകൾ സമീപ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകും” എന്നാണ് പരീക്ഷണ സന്ദേശത്തിൻെറ ഉള്ളടക്കം. യഥാർത്ഥ അടിയന്തരാവസ്ഥ സമയങ്ങളിൽ സുരക്ഷിതരാവാൻ അലേർട്ടിലെ നിർദ്ദേശങ്ങൾ പാലിക്കുക. കൂടുതൽ വിവരങ്ങൾക്കായി സർക്കാരിൻെറ gov.uk/alerts സന്ദർശിക്കുക.

RECENT POSTS
Copyright © . All rights reserved