Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ ഭരണകൂടത്തിന് കീഴിൽ ഇന്ത്യയിൽ നിലനിൽക്കുന്ന വലിയ ജനാധിപത്യ പിന്നോക്കാവസ്ഥയെ ഉദ്ധരിച്ച് ഒന്നിലധികം അന്താരാഷ്ട്ര റിപ്പോർട്ടുകൾ പുറത്തുവരികയും അതോടൊപ്പം തന്നെ ഇന്ത്യയുടെ ജനാധിപത്യ റേറ്റിംഗ് പിന്നിലാക്കപ്പെടുകയും ചെയ്തതോടെ , ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം’ എന്ന പദവി സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ രഹസ്യമായി പ്രവർത്തിക്കുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തങ്ങൾ കണ്ടെത്തിയ ആഭ്യന്തര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് ഗാർഡിയൻ വ്യക്തമാക്കുന്നുണ്ട്. രാജ്യം അപകടകരമായ നിലയിൽ പിന്നോട്ടുള്ള പാതയിലാണെന്ന് സൂചിപ്പിക്കുന്ന നിരവധി ആഗോള റാങ്കിംഗുകൾ പരസ്യമായി സർക്കാർ നിരസിച്ചിട്ടും, ഇന്ത്യയുടെ നിലവിലെ അവസ്ഥ നിരീക്ഷിക്കുവാൻ സർക്കാർ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ രഹസ്യമായി നിയോഗിച്ചിട്ടുണ്ടെന്നാണ് മീറ്റിംഗുകളിൽ നിന്നുള്ള മിനിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കുന്ന ആഗോള ജനാധിപത്യ സൂചിക കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് നൽകുന്ന കുറഞ്ഞ റേറ്റിംഗിന്റെ കാരണം ചർച്ച ചെയ്യാൻ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ 2021 മുതൽ കുറഞ്ഞത് നാല് മീറ്റിംഗുകളെങ്കിലും നടത്തിയിട്ടുണ്ടെന്നാണ് ഗാർഡിയൻ പത്രം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് റാങ്കിങ്ങുകളും ഇന്ത്യയ്ക്ക് ആശങ്കയുളവാക്കുന്ന തരത്തിലാണ് പുറത്തുവന്നിരിക്കുന്നത്. 2021-ൽ, യുഎസ് ആസ്ഥാനമായുള്ള നോൺ- പ്രോഫിറ്റ് സംഘടനയായ ഫ്രീഡം ഹൗസ് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ പൂർണ്ണമായും സ്വതന്ത്ര ജനാധിപത്യത്തിൽ നിന്ന് “ഭാഗികമായി സ്വതന്ത്ര ജനാധിപത്യത്തിലേക്ക്” തരംതാഴ്ത്തിയിരുന്നു. ഇതോടൊപ്പം തന്നെ സ്വീഡൻ ആസ്ഥാനമായുള്ള വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയെ ഒരു ഇലക്ട്രൽ ഓട്ടോക്രസി അഥവാ ഇലക്ഷൻ നടക്കുന്ന സ്വേച്ഛാധിപത്യം രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്നു.

എന്നാൽ ഇന്ത്യൻ ഗവൺമെന്റ് പരസ്യമായി ഇത്തരം റാങ്കിങ്ങുകളെയും റിപ്പോർട്ടുകളെയും എല്ലാം തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇത്തരം റാങ്കിങ്ങുകൾ എല്ലാം തന്നെ കപടമാണെന്നും, ഇന്ത്യയെന്ന രാജ്യം ഇപ്പോൾ യാതൊരുവിധ അനുമതികൾക്കും മറ്റൊരു രാജ്യങ്ങളെയും ആശ്രയിക്കാത്തതിനുള്ള ബുദ്ധിമുട്ടാണ് ഇത്തരം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ പുറമേ കാണിക്കുന്ന പ്രതികരണമല്ല സർക്കാരിന്റെ ഉന്നതതല ചർച്ചകളിൽ നടക്കുന്നതെന്നാണ് ഗാർഡിയൻ പത്രം സൂചിപ്പിക്കുന്നത്. പുറത്തു വന്നിരിക്കുന്ന ജനാധിപത്യ സൂചികകൾക്ക് പ്രധാനമന്ത്രി കൂടുതൽ പ്രാധാന്യം നൽകുകയും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാൽ മെച്ചപ്പെട്ട റാങ്കിംഗ് ലഭിക്കണമെന്ന് അദ്ദേഹം കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഗാർഡിയൻ പത്രത്തിന്റെ വെളിപ്പെടുത്തലുകളിൽ അടങ്ങിയിരിക്കുന്നു. ഇത്തരം റാങ്കിങ്ങുകൾ രാജ്യത്തിന്റെ നിക്ഷേപ സാധ്യതയെ കുറയ്ക്കുമെന്ന ആശങ്കയും ഉന്നത തലത്തിൽ നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന നടപടി തുടങ്ങിയവയെല്ലാം തന്നെ രാജ്യത്തിന് തിരിച്ചടിയായി മാറി എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ രാജ്യത്തിന്റെ മുഖച്ഛായ സംരക്ഷിക്കുവാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതൽ രഹസ്യനടപടികൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിർമിങ്ഹാം: സിറ്റി കനാലിൽ വീണ് ഒരാൾ മരിച്ചു. പോലീസെത്തി ഇയാളെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂൺ 21 ബുധനാഴ്ച പുലർച്ചെ 4.46 ന് സെല്ലി പാർക്കിലെ റാഡിൽബാർൺ റോഡിന് സമീപമുള്ള വോർസെസ്റ്റർ, ബർമിംഗ്ഹാം കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത് .

സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. അന്വേഷണത്തെ തുടർന്ന് തമിഴ്നാട് സ്വദേശിയായ വിദ്യാർഥിയാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ പാസ്സ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ആത്മഹത്യ ആണെന്നാണ് സുഹൃത്തുക്കൾ സംശയിക്കുന്നത്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആംബുലൻസ്  പാരമെഡിക്ക് ഉൾപ്പടെയുള്ള വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിരുന്നു.

‘സ്ഥലത്ത് എത്തിയപ്പോൾ പോലീസ് ഒരാളെ കനാലിൽ നിന്ന് പുറത്ത് എടുത്തിരുന്നു. തുടർന്ന് പാരാമെഡിക്ക് ഉൾപ്പടെയുള്ള സംഘം പരിശോധന നടത്തി. ലൈഫ് സപ്പോർട്ടിങ് സിസ്റ്റം ഉൾപ്പെടെ നൽകിയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചില്ല’- ആംബുലൻസ് പ്രതിനിധികൾ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രതിവർഷം 300,000 പുതിയ വീടുകൾ എന്ന സർക്കാരിന്റെ ലക്ഷ്യത്തിന് മലിനീകരണ നിയമങ്ങൾ വലിയ തടസ്സമാണെന്ന് മന്ത്രി. പുതിയ വീടുകളിൽ നിന്നും നിർമ്മാണ സ്ഥലങ്ങളിൽ നിന്നുമുള്ള മലിനജലം ജലത്തിന്റെ ഗുണനിലവാരത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുന്ന നൈട്രേറ്റുകളും ഫോസ്ഫേറ്റുകളും പോലുള്ളവയുടെ അളവ് ഉയർത്തുന്നു എന്ന പഠനത്തെ തുടർന്നാണ് നടപടി. ഇംഗ്ലണ്ടിന്റെ 14% വരുന്ന പ്രദേശങ്ങളിൽ ഭവന വികസനം സ്തംഭിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അതേസമയം, ഹോം ബിൽഡേഴ്‌സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറയുന്നത് നിയമങ്ങൾ വലിയ കുരുക്ക് സൃഷ്ടിക്കുന്നു എന്നും, പ്രതിവർഷം എണ്ണത്തിൽ 41,000 വീടുകൾ വരെ കുറയുമെന്നുമാണ്.
സർക്കാർ പരിസ്ഥിതി ഏജൻസിയായ നാച്ചുറൽ ഇംഗ്ലണ്ടിന്റെ പ്രവർത്തന അനുമാനത്തിലും ഇത് പ്രശ്‌നമുണ്ടാക്കുന്നു, ഓരോ പുതിയ വീടും ശരാശരി 2.4 ആളുകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുമെന്നും ഭൂരിഭാഗം പുതിയ ഭവനങ്ങളും പ്രദേശത്തെ നിലവിലുള്ള ജനസംഖ്യയെ പരിപാലിക്കുമെന്നും വാദിക്കുന്നു.

ഇതിനർത്ഥം, ആവാസ വ്യവസ്ഥകൾക്കും അഴിമുഖങ്ങൾക്കും വന്യജീവികൾക്കും കേടുവരുത്തുന്ന പോഷകങ്ങളുടെ ​​വർദ്ധനവ് സാമൂഹിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തും എന്നാണ്. ‘ഇതിനാൽ അധിക മലിനജലം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ കുറയ്ക്കുക എന്നുള്ളതാണ് പ്രധാനം. അധിക മലിനീകരണം ഇല്ലാത്ത സാഹചര്യത്തെയാണ് വികസനം എന്ന് ‘- നാച്ചുറൽ ഇംഗ്ലണ്ട് പറയുന്നു. മലിനീകരണം കുറയ്ക്കണമെന്ന് ഇതിനോടകം 74 പ്ലാനിംഗ് അതോറിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പലിശ നിരക്ക് ക്രമാതീതമായി കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മോർട്ട്ഗേജ്‌ ഉടമകൾ തിരിച്ചടയ്ക്കാത്ത ഉടമകളിൽ നിന്ന് വസ്തു തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ആളുകൾക്ക് 12 മാസത്തെ ഇടവേള നൽകുവാനുള്ള പുതിയ ധാരണ പ്രമുഖ മോർട്ട്ഗേജ് ലെൻഡർമാരും ചാൻസലർ ജെറമി ഹണ്ടും തമ്മിൽ ഉണ്ടായിരിക്കുകയാണ്. ബേസ് റേറ്റ് 5% ആയി നിലനിൽക്കെയാണ്, ചാൻസിലർ പ്രമുഖ ലൻഡർമാരായ ലോയിഡ്സ്, ബാർക്ലെയസ്, നാറ്റ്വെസ്റ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും തുടർന്ന് ഈ ധാരണയിലേക്ക് എത്തിയതുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുടങ്ങിയ പെയ്മെന്റിനു ശേഷമുള്ള 12 മാസങ്ങളാണ് മോർട്ട്ഗേജ് ഉടമകൾക്ക് ഗ്രേസ് പീരീഡ് ആയി നൽകുന്നത്. ഈ സമയത്ത് വീടുകൾ തിരിച്ചെടുക്കുന്നതിൽ നിന്നും ലെൻഡർമാരെ പിന്തിരിപ്പിക്കുന്നതാണ് പുതിയതായി ഉണ്ടായിരിക്കുന്ന ധാരണ. തിരിച്ചടവുകളുമായി ബുദ്ധിമുട്ടുന്നവർ തങ്ങളുടെ ബാങ്കുകളുമായോ ലെൻഡർമാരുമായോ സംസാരിച്ചു ആവശ്യമായ ഓപ്ഷനുകൾ ലഭ്യമാക്കണമെന്ന് ചാൻസിലർ ജെറമി ഹണ്ട് വ്യക്തമാക്കി. ഇത്തരം കൂടിക്കാഴ്ചകൾ ഒന്നും തന്നെ ഉടമകളുടെ ക്രെഡിറ്റ് റേറ്റിങ്ങിൽ വ്യത്യാസം വരുത്തില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

തിരിച്ചടവ് കാലാവധിയുടെ ദൈർഘ്യം മാറ്റുകയോ പലിശ മാത്രമുള്ള പ്ലാനുകളിലേയ്ക്ക് പോകുകയോ ചെയ്യുന്ന ആളുകൾക്ക് അവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാതെ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ തീരുമാനം മാറ്റാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതുതായി ഉണ്ടായിരിക്കുന്ന ധാരണ എല്ലാ ബാങ്കുകൾക്കും ഒരുപോലെ നിർബന്ധമാക്കണമെന്നും അല്ലെങ്കിൽ ഏകദേശം രണ്ട് മില്യനോളം ആളുകൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകാതെ പോകുമെന്നും ലേബർ പാർട്ടി അംഗങ്ങൾ വ്യക്തമാക്കി. കോവിഡ് കാലത്തും ഗവൺമെന്റ് ഇത്തരത്തിൽ ഗ്രേസ് പീരിയഡുകൾ മോർട്ട്ഗേജ് ഉടമകൾക്ക് ലഭ്യമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്ക് തികച്ചും ആശ്വാസം നൽകുന്നതാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന പുതിയ തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: 20 വർഷമായി യുകെയിൽ ഡെപ്യൂട്ടി ചാർജ് നേഴ്‌സായിരുന്ന ഡീക്കൻ ഷിലോ വർഗീസ് കുന്നുംപുറത്ത് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൈദികനായി അഭിഷിക്തനാകും. 2023 ജൂൺ 25 ഞായറാഴ്ച പീറ്റർബറോ കത്തീഡ്രലിൽ വെച്ചാണ് പൗരോഹിത്യ ചടങ്ങുകൾ നടക്കുന്നത്. പീറ്റർബറോ മേയർ ഉൾപ്പെടെ ഫാ.ഷിലോയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി നിരവധി സഭാ വിഭാഗങ്ങളും വിശ്വാസ സമൂഹവും ചടങ്ങിൽ പങ്കെടുക്കും.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ വാളക്കുഴിയിലെ ഒരു പരമ്പരാഗത നസ്രാണി കുടുംബത്തിൽ നിന്നുള്ളയാളാണ് ഫാ.ഷിലോ. വർഗീസ് ഫിലിപ്പ് കുന്നുംപുറത്തിന്റെയും ലിസി വർഗീസിന്റെയും മൂത്തമകനാണ് ഇദ്ദേഹം. ഭാര്യ ബിൻസി, എയ്ഞ്ചൽ, ജൂവൽ എന്നീ രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ഫാ. ഷിലോയുടെ കുടുബം. ഷിലോയുടെ ഇളയ സഹോദരി ഷിബിയും കുടുംബവും ബോൺമൗത്തിൽ താമസിക്കുന്നുണ്ട്. ഓർഡിനൻസ് ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾ പീറ്റർബറോയിൽ എത്തിയിട്ടുണ്ട്.

റായ്ച്ചൂരിലെ നവോദയ മെഡിക്കൽ കോളേജിൽ നിന്ന് നേഴ്സിംഗ് ബിരുദം നേടിയ ഷിലോ, ലണ്ടനിലെ സിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്രിട്ടിക്കൽ കെയറിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡീക്കൻ സ്ഥാനാരോഹണത്തിന് മുമ്പ് അദ്ദേഹം ഡർഹാം സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്ര ബിരുദവും കരസ്ഥമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോർത്താംപ്ടണിൽ താമസിക്കുന്ന ഏലിയാമ്മ ഇട്ടി (69) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ അന്തരിച്ചു. കോട്ടയം അമയന്നൂർ തേമ്പിള്ളിൽ കുടമം പാറയിൽ വർഗീസ് ഇട്ടിയുടെ ഭാര്യയാണ് പരേത . ആദ്യകാല യുകെ മലയാളിയായ ഏലിയാമ്മഇട്ടി 2003 ലാണ് യുകെയിലെത്തിയത്. വ്യാഴാഴ്ച മിൽട്ടൺ ടണിൽ താമസിക്കുന്ന മകന്റെ വീട്ടിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. സംസ്കാരം ശുശ്രൂഷകൾക്കായി ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നോർത്താംപ്ടണിലെ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച്ഇടവകാംഗമാണ് പരേത

ഏലിയാമ്മ ഇട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാനഡ : ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചവർക്ക് സങ്കടകടൽ ബാക്കി. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ കോസ്റ്റ് ​ഗാർഡും അറിയിച്ചു. യാത്രക്കാരെ നഷ്ടമായെന്ന് ദുഃഖത്തോടെ അറിയിക്കുന്നതായി ഓഷ്യൻ​ഗേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ (അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ക്ടൺ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ടൈറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാൻഡ് ഷിപ്പിൽ നിന്ന് യുഎസ് കോസ്റ്റ് ​ഗാർഡിന് ലഭിക്കുന്നത്. തുടർന്ന് യുഎസ് നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോ​ഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്. ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞ വർഷം ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സിഇഒ സ്റ്റോക്ക്ടൺ റഷ് നൽകിയ അഭിമുഖവും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറിൽ ‘സിബിഎസ് സൺഡേ മോണിംഗ്’ എന്ന പരിപാടിയിൽ വച്ചാണ് റഷ് അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ സംശയം പ്രകടിപ്പിച്ചത്. അന്തർവാഹിനി യാത്ര അത്ര അപകടം പിടിച്ചതല്ല. പക്ഷേ, പല കാരണങ്ങൾ കൊണ്ട് വാഹനം ജലോപരിതലത്തിൽ മടങ്ങിയെത്തുമോ എന്ന് ഭയമുണ്ടെന്നായിരുന്നു റഷിന്റെ പ്രതികരണം.

ടൈറ്റാനിക്കിനും ടൈറ്റനും സംഭവിച്ച ദുരന്തത്തിലെ സാമ്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്തമാസം വീണ്ടും രാജ്യത്തെ ട്രെയിൻ ഗതാഗതം തടസ്സപ്പെടും. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി മൂന്ന് ദിവസത്തെ പണിമുടക്കാണ് ആർഎംറ്റി യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. 14 ട്രെയിൻ കമ്പനികളിൽ ജൂലൈ 20, 22, 29 തീയതികളിലാണ് പണിമുടക്ക് നടത്തപ്പെടുന്നത്. ശമ്പള വർദ്ധനവിനായി നടന്നു വന്നിരുന്ന ചർച്ചകൾ അവസാനിച്ച സാഹചര്യത്തിലാണ് പണിമുടക്കിനായുള്ള കടുത്ത തീരുമാനവുമായി മുന്നോട്ടു പോകേണ്ടതായി വന്നതെന്ന് യൂണിയൻ അറിയിച്ചു.

യൂണിയൻ നടപടി തികച്ചും അനാവശ്യമാണെന്നാണ് ട്രെയിൻ ഓപ്പറേറ്റർമാർ വാദിക്കുന്നത്. മുമ്പ് നടന്ന സമരങ്ങൾ വ്യാപകമായ രീതിയിൽ ജനങ്ങൾക്ക് യാത്രാ തടസ്സം സൃഷ്ടിച്ചിരുന്നു. ആഷസ് ടെസ്റ്റുകളും ഓപ്പൺ ഗോൾഫ് ചാമ്പ്യൻഷിപ്പും ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലെ ട്രെയിൻ സമരം മത്സരങ്ങളെ സാരമായി ബാധിക്കും എന്ന ആശങ്ക പരക്കെയുണ്ട്.

പണപ്പെരുപ്പവും വിപണിയിലെ വില വർദ്ധനവും 8.7 % ആയി ഉയരുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവ് അതിന് ആനുപാതികമായിരിക്കണമെന്നാണ് യൂണിയനുകൾ പ്രധാനമായും ആവശ്യപ്പെടുന്നത്. നിലവിൽ റെയിൽവേ ജീവനക്കാർക്ക് ട്രെയിൻ ഓപ്പറേറ്റർമാർ മുന്നോട്ടു വച്ചിരിക്കുന്ന ശമ്പള വർദ്ധനവ് 5 ശതമാനമാണ്. കൂടുതൽ ശമ്പള വർദ്ധനവ് നൽകുന്നതിനെതിരായി കഴിഞ്ഞദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി രംഗത്ത് വന്നിരുന്നു. പണിമുടക്ക് രണ്ടു പ്രധാനപ്പെട്ട കായിക മത്സരങ്ങളെയും സ്കൂൾ വേനൽ അവധിയുടെ തുടക്കത്തിൽ ജനങ്ങളുടെ യാത്രയെയും തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് ഗതാഗത വകുപ്പ് കുറ്റപ്പെടുത്തി

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തെക്കൻ ഇംഗ്ലണ്ടിലെ ഫ്രൂട്ട് ഫാമുകളിൽ പഴങ്ങൾ പറിക്കുന്ന ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ തങ്ങൾ അടിമകളെ പോലെയാണ് ഇവിടെ ആയിരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തങ്ങൾ മനുഷ്യരെന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ ഒരാളായ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വനിത സിബിൽ മസെസാൻ ഹൗസ് ഓഫ് ലോർഡ്‌സ് കമ്മിറ്റിയോട് പറഞ്ഞു. ജയിലുകളിലെ പോലെ പേര് ഉപയോഗിച്ചല്ല, മറിച്ച് നമ്പറുകൾ ഉപയോഗിച്ചാണ് തങ്ങളെ അഭിസംബോധന ചെയ്യുന്നതെന്നും, അതോടൊപ്പം തന്നെ ഒരു ദിവസം 18 മണിക്കൂറോളം ജോലി ചെയ്യുവാൻ തങ്ങൾ നിർബന്ധിതരാകുന്നുണ്ടെന്നും, അതിനുശേഷം തങ്ങൾ പാർക്കുന്നത് വളരെയധികം ഇടുങ്ങിയ സ്ഥലങ്ങളിൽ ആണെന്നും അവർ വ്യക്തമാക്കി. മേലധികാരികളോട് പരാതിപ്പെട്ടാൽ തങ്ങളെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ലോഡ്സ് ഹോർട്ടികൾച്ചറൽ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഫാമുകളിൽ കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനത്തെ പറ്റിയുള്ള വ്യക്തമായ അന്വേഷണത്തിലാണ് കമ്മിറ്റി. വളരെ വേഗത്തിലും, കൃത്യമായ ഗുണനിലവാരത്തിലും തങ്ങൾ ജോലി പൂർത്തീകരിച്ചില്ലെങ്കിൽ തങ്ങളുടെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയയ്ക്കും എന്ന ഭീഷണിയാണ് തങ്ങൾക്ക് നേരെ ഉന്നയിക്കുന്നതെന്ന് ഖസാക്കിസ്ഥാനിൽ നിന്നുള്ള മറ്റൊരു തൊഴിലാളിയായ ആന്ദ്രേ ഒഖ്രിമെൻകോ വ്യക്തമാക്കി. തികച്ചും മോശമായ സാഹചര്യങ്ങളിലാണ് തങ്ങൾ ജീവിക്കുന്നതെന്നും, അതോടൊപ്പം തന്നെ തങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു പരസ്യത്തിലൂടെ അദ്ദേഹത്തിന്റെ രാജ്യത്ത് തന്നെയുള്ള ഒരു ഏജന്റ് വഴിയാണ് ഇവിടെ എത്തിപ്പെട്ടതെന്നും, ഫ്ലൈറ്റ് ടിക്കറ്റ് വിസ ചെലവുകളുമെല്ലാം താൻ തന്നെയാണ് വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾ ആരും തന്നെ പഞ്ച നക്ഷത്ര ഹോട്ടലുകളിലെ സൗകര്യങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും, മറിച്ച് തികച്ചും മാന്യമായ ജീവിത സാഹചര്യങ്ങൾ മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയിരിക്കുന്നത്. യുകെയിൽ വരുന്നതിനുള്ള ചെലവുകൾ വഹിക്കാനായി പലരും വായ്പയെടുത്തിട്ടുണ്ടെന്നും, അതോടൊപ്പം തന്നെ താമസത്തിനായി ആഴ്ചയിൽ 80 പൗണ്ട് വരെ വാടക നൽകേണ്ടിവരുമെന്നും, ഇതു മൂലം ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ അവർ സംസാരിക്കാൻ മടിക്കുന്നതായും കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥകളെക്കുറിച്ച് ലേഖനം എഴുതിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ പത്രപ്രവർത്തകനായ എമിലിയാനോ മെല്ലിനോ വ്യക്തമാക്കി. നിലവിൽ കുടിയേറ്റ തൊഴിലാളികൾ ചെയ്യുന്ന ബ്രിട്ടീഷ് ഫാമുകളിലെ 50,000 ത്തോളം സീസണൽ ജോലികൾ നികത്താൻ ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ഔദ്യോഗിക നയം. സ്‌കീം ഓപ്പറേറ്റർമാർ” എന്നറിയപ്പെടുന്ന വളരെ കുറച്ച് റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് മാത്രമാണ് സീസണൽ വർക്കർ വിസകൾ ക്രമീകരിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ വ്യക്തമായ ഇടപെടലുകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി തുടർച്ചയായി 13-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതിയ നിരക്ക് വർദ്ധന ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . മോർട്ട്ഗേജ് വിപണിയിലെ മാന്ദ്യവും തകർച്ചയും വകവയ്ക്കാതെ അടിസ്ഥാന നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ നടപടി സാമ്പത്തിക വിദഗ്ധരിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. നിലവിൽ ഉള്ളത് 15 വർഷത്തെ ഉയർന്ന നിരക്കാണ്. ഇന്നലെ നടന്ന മീറ്റിംഗിൽ പണപ്പെരുപ്പം കുറയാനുള്ള സാധ്യതകളെക്കുറിച്ച് അധികൃതർ വിലയിരുത്തിയിരുന്നു. അതേസമയം സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്തുന്നതിനും നിത്യോപയോഗസാധനങ്ങളുടെ വിപണി വില പിടിച്ചുനിർത്തുന്നതിനുമാണ് പലിശ നിരക്ക് വർദ്ധനയുമായി മുന്നോട്ടു പോകുന്നതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വാദം.

 

ഈ രീതിയിൽ പോയാൽ ക്രിസ്‌തുമസോടെ നിരക്ക് 6 ശതമാനത്തിലെത്തുമെന്നാണ് വിപണികൾ പ്രവചിക്കുന്നത്. ശരാശരി രണ്ട് വർഷത്തെ മോർട്ട്ഗേജ് ഫിക്സ് ഇപ്പോൾ 6.19 ശതമാനത്തിലെത്തി. 2021 ൻെറ തുടക്കത്തിലേ അപേക്ഷിച്ച് ഇത് മൂന്നിരട്ടിയാണ്. ബാങ്കിന് ശക്തമായ പിന്തുണ നൽകികൊണ്ട് ചാൻസിലർ ജെറമി ഹണ്ട് മുന്നോട്ട് വന്നു. മോർട്ട്ഗേജുകളുള്ള കുടുംബങ്ങളുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കാനുള്ള ഒരേയൊരു ദീർഘകാല മാർഗ്ഗം വില നിയന്ത്രിക്കലാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിൽ പരാജയപെട്ടതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി കടുത്ത വിമർശനം നേരിട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി റിഷി സുനകിന്റെ പൂർണ്ണ പിന്തുണ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രസിഡന്റ് ആൻഡ്രൂ ബെയ്‌ലിയ്ക്ക് ഉണ്ടെന്നും അദ്ദേഹം തൻറെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു .

RECENT POSTS
Copyright © . All rights reserved