യുകെയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് ആദ്യമായിട്ടല്ല. യുകെയുടെ പരമോന്നത പദവി അലങ്കരിക്കുന്ന പ്രധാനമന്ത്രി റിഷി സുനക് ഒരു ഇന്ത്യൻ വംശജനാണെന്നത് അഭിമാനത്തോടെയാണ് യുകെയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജർ കാണുന്നത്. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസമേഖലകളിലും ആരോഗ്യ മേഖല പോലുള്ള തൊഴിൽ ഇടങ്ങളിലും വെന്നിക്കൊടി പാറിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ വിജയഗാഥകൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമാനമായ ഒരു അപൂർവ്വ വിജയത്തിൻറെ വാർത്തയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ മധുസ്മിത ജെന ദാസ് മാരത്തോൺ ഓടിയത് 42.5 കിലോമീറ്ററാണ്. മധുസ്മിതയുടെ നേട്ടത്തെ വ്യത്യസ്തമാക്കിയത് അവരുടെ വേഷമായിരുന്നു . ചുവന്ന സാരിയുടുത്താണ് 4 മണിക്കൂറും 50 മിനിറ്റും കൊണ്ട് മധുസ്മിത മാരത്തോൺ പൂർത്തിയാക്കിയത്.
ഇന്ത്യയിലെ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഏറ്റവും പൈതൃകം അവകാശപ്പെടാവുന്ന വേഷമാണ് സാരി . തന്റെ ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതി സാരിയുടുത്ത് മാരത്തോണിൽ പങ്കെടുത്ത മധുസ്മിതയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്നാണ് വൈറലായത് . ഒട്ടേറെ പേരാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ മധുസ്മിതയ്ക്ക് പിന്തുണയുമായി എത്തിയത്. തന്റെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്ന വസ്ത്രധാരണരീതി പിന്തുടർന്ന് യുകെയിലെ തന്നെ രണ്ടാമത്തെ വലിയ മാരത്തണായ മാഞ്ചസ്റ്റർ മാരത്തണിൽ ഓടിയത് മഹത്തായ ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്നതായി എന്നാണ് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടത്
യു കെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം വിടപറഞ്ഞ മഞ്ജുഷിൻെറ കുടുംബത്തെ സഹായിക്കാനായിട്ട് മഞ്ജുഷ് കൂടി അംഗമായ വെസ്റ്റ് യോർക്ക്ഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുന്നു. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു അടുത്തകാലത്ത് മാത്രമാണ് എൻഎച്ച്എസിൽ ജോലിയിൽ പ്രവേശിച്ചത്. മഞ്ജുഷിന്റെ കുടുംബത്തെ ഈ പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാനായിട്ടാണ് വെയ്ക്ക് ഫീൽഡിലെ മലയാളികളുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരിക്കുന്നത്.
വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് . മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.
രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ മഞ്ജുഷിൻെറ കുടുംബത്തെ സഹായിക്കാൻ യുകെ മലയാളികൾ ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്.
പിറവം മഞ്ചാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്. ഈ അവസരത്തിൽ മഞ്ജുഷിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ നമുക്കും അണിചേരാം.
നിങ്ങളുടെ സംഭാവനകൾ നൽകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.justgiving.com/crowdfunding/thomas-paradiyiljose-2?utm_term=6395km9Db
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ ഗവൺമെന്റിന്റെ പുതിയ എമർജൻസി അലേർട്ട് സിസ്റ്റത്തിന്റെ റോൾ ഔട്ട് ട്രയൽ ഈ ആഴ്ച അവസാനത്തിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അടിയന്തിര മുന്നറിയിപ്പുകളും, തീവ്രമായ കാലാവസ്ഥയോ വെള്ളപ്പൊക്കമോ റിപ്പോർട്ട് ചെയ്യുന്ന സമയത്തേക്കുള്ള മുൻ കരുതലായിട്ടാണ് ഈ സിസ്റ്റം നടപ്പിലാക്കുന്നത്. നാടിനെ ഒന്നാകെ ബാധിക്കുന്ന വിവിധ വിഷയങ്ങളുടെ തുടർ നടപടികൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന തരത്തിൽ പിന്നീട് ഇത് വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഞായറാഴ്ചത്തെ രാജ്യവ്യാപക ട്രയലിൽ രാവിലെ തന്നെ 4G, 5G ഫോണുകളിൽ മെസ്സേജ് ലഭിക്കും. ഇത് പോപ്പ് അപ്പ് ചെയ്യുന്ന നിലയിലാണ് ക്രമീകരണം. ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ ഫോൺ സൈലന്റിൽ ആണെങ്കിൽ 10 സെക്കൻഡ് വരെ ശബ്ദവും വൈബ്രേഷനും അനുഭവപ്പെടുമെന്നും അധികൃതർ വ്യക്തമാക്കുന്നു. അത്യാഹിതം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ മനുഷ്യ ജീവനുകൾ സുരക്ഷിതമക്കാനാണ് സിസ്റ്റം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ ട്രയൽ റൺ നടത്തുമ്പോൾ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മെസ്സേജ് സ്വൈപ്പ് ചെയ്താൽ മതിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഏതെങ്കിലും കോളോ സന്ദേശമോ സ്വീകരിക്കുന്നതുപോലെ, ഡ്രൈവർമാർക്ക് അവരുടെ ഫോൺ സുരക്ഷിതമാകുന്നതുവരെ ഉപയോഗിക്കരുതെന്നും നിർദ്ദേശിക്കുന്നു. ഏകദേശം 20 രാജ്യങ്ങളിൽ ഇതിനകം തന്നെ ഇത്തരത്തിൽ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളുണ്ട്. യുകെയുടെ സിസ്റ്റം നിയന്ത്രിക്കുന്നത് ഗവൺമെന്റിന്റെ എമർജൻസി കോബ്ര യൂണിറ്റാണ്. അതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.
കൂടുതൽ വിവരങ്ങൾക്ക്: gov.uk/alerts
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിലെ രണ്ട് ദശലക്ഷത്തിലധികം കുട്ടികൾ, കുറഞ്ഞതോ സ്ഥലമോ ഇല്ലാതെ തിങ്ങിനിറഞ്ഞ താമസസ്ഥലങ്ങളിൽ കഴിയുന്നതായി റിപ്പോർട്ട്. അതേസമയം ഏകദേശം 300,0000 പേർ കുടുംബാംഗങ്ങളുമായി കിടക്കകൾ പങ്കിടുന്നു എന്നും പഠനം പറയുന്നു. ഡെനി റീഡ് എന്ന പത്ത് വയസുകാരി പെൺകുട്ടി കീബോർഡ് പരിശീലിക്കുന്നതിനായി വീടിന്റെ ഒരു മൂലയിലേക്ക് മാറുന്നു. ഒരടി മാറി ഇരുന്ന് കൊണ്ട് അവളുടെ അമ്മ ജോവാന സാബ്ലെവ്സ്ക ഇതെല്ലാം നോക്കി കാണുകയാണ്. പുറത്ത് വന്ന റിപ്പോർട്ടുകളെയാണ് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നത്.
‘ഒരു കിടപ്പുമുറി ഫ്ലാറ്റായി അവരുടെ പ്രാദേശിക കൗൺസിൽ കണക്കാക്കുന്നതിന് കുടുംബം പ്രതിമാസം £ 860 നൽകുന്നു. വാസ്തവത്തിൽ ഷവർ റൂം, ഒരു ചെറിയ അടുക്കള/സിറ്റിംഗ് ഏരിയ, രണ്ട് ചെറിയ മുറികൾ എന്നിവയാണ് ഇതിൽ ആകെ ഉള്ളത്. ഇതാണെൽ ജയിലുകൾക്ക് സമാനമാണ്’- ജോവന പറയുന്നു. എട്ട് ആഴ്ച മാത്രമേ ഇവിടെ ഉണ്ടാകൂ എന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങൾ ഇവിടെ 13 മാസമായി. വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് പറഞ്ഞ ജോവന, മകൾക്ക് പഠിക്കുവാൻ ഒരു മേശവും കസേരയും വേണമെന്ന് ആഗ്രഹമുണ്ട് എന്ന് കൂട്ടിച്ചേർത്തു.
ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ നാഷണൽ ഹൗസിംഗ് ഫെഡറേഷൻ (എൻഎച്ച്എഫ്) വിശകലനം നിർദ്ദേശിക്കുന്നു.
* ഇംഗ്ലണ്ടിലെ 300,000-ത്തിലധികം കുട്ടികൾ മറ്റ് കുടുംബാംഗങ്ങളുമായി കിടക്ക പങ്കിടേണ്ടതുണ്ട്.
*രണ്ട് ദശലക്ഷം കുട്ടികൾ ഇടുങ്ങിയ അവസ്ഥയിലാണ് ജീവിക്കുന്നത്.
*ചെറിയതോ വ്യക്തിഗത സ്ഥലമോ ഇല്ലാതെ വംശീയ ന്യൂനപക്ഷ കുടുംബങ്ങൾ വെള്ളക്കാരായ വീടുകളേക്കാൾ മൂന്നിരട്ടി കൂടുതലാണ്.
* തിരക്കേറിയ വീടുകളിൽ താമസിക്കുന്ന മാതാപിതാക്കളിൽ നാലിലൊന്ന് പേരും സ്ഥിരമായി സ്വീകരണമുറിയിലോ കുളിമുറിയിലോ ഇടനാഴിയിലോ അടുക്കളയിലോ ഉറങ്ങേണ്ടിവരുന്നവരാണ്.
സ്വകാര്യവും വാടകയ്‌ക്കെടുത്തതുമായ താമസസൗകര്യം വളരെ ചെലവേറിയതായപ്പോൾ ജോവാനയും മകളും കൗൺസിലിന്റെ സഹായം തേടാൻ നിർബന്ധിതരായി. ജോവാനയ്ക്ക് ഒരിക്കലും രണ്ട് കിടക്കകളുള്ള ഒരു വസ്തു വാങ്ങാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ, വാടക കുതിച്ചുയരുന്നതിനാൽ അതിനു കഴിയുന്നില്ല.
പ്ലൈമൗത്: യുകെ മലയാളികളെ ഞെട്ടിച്ചു നടന്ന രണ്ട് മരണങ്ങൾ ആണ് ഇന്നലെ നടന്നതെങ്കിൽ ഇന്ന് ആരുടേയും ഹൃദയം പിളർക്കുന്ന ഒരു മരണവാർത്തയാണ് മലയാളം യുകെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്ലൈമൗത്തിൽ കുടുംബസമേതം താമസിച്ചിരുന്ന ഷൈജു സ്കറിയാ ജെയിംസ് (37) ആണ് ഇന്ന് ഉച്ചതിരിഞ്ഞു മരണമടഞ്ഞിരിക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് അറിവാകുന്ന പ്രാഥമിക വിവരം.
ഭാര്യയായ നിത്യ മൂന്ന് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തത്. ആശുപത്രിൽ തന്നെ കഴിയുന്ന നിത്യയെയും കുഞ്ഞിനേയും കണ്ടതിന് ശേഷമാണ് ഷൈജു ഭക്ഷണം കഴിക്കുവാനായി ആശുപത്രി ക്യാന്റീനിലേക്ക് പോയത്. എന്നാൽ തിരിച്ചെത്താൻ എടുക്കുന്ന സമയം കൂടുകയും ചെയ്തപ്പോൾ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചു എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്‌തില്ല. റിസപ്ഷനിൽ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളിൽ നിന്നും എടുക്കേണ്ട സമയവും അടുക്കുന്നു.
പന്തികേട് തോന്നിയ നിത്യ പെട്ടെന്ന് തന്നെ ആശുപത്രി സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റിയുടെ തിരച്ചിൽ എത്തിനിന്നത് ക്യാന്റീനിൽ ഉള്ള ടോയ്‌ലെറ്റിൽ ആയിരുന്നു. ടോയ്‌ലെറ്റിൽ വീണു കിടക്കുന്ന ഷൈജുവിനെ ഉടനടി ആംബുലൻസ് ക്രൂ എത്തി ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം.
രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. നാട്ടിൽ കറുകച്ചാൽ ആണ് പരേതന്റെ സ്വദേശം. ഭാര്യ നിത്യ ഷൈജു, രണ്ട് മക്കൾ- ആരവ് ഷൈജു (4), അന്നാ മേരി ഷൈജു (മൂന്ന് ദിവസം).
മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് ഇപ്പോൾ ഉള്ളത്. കൂടുതൽ വിവരങ്ങൾ പിന്നീട്.
ഷൈജു സ്കറിയാ ജെയിംസിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബർമിങ്ഹാമിൽ റമദാനോട് അനുബന്ധിച്ച് നടത്തിയിരുന്ന അനധികൃത കച്ചവടസ്ഥാപനങ്ങൾ പൊളിച്ചു നീക്കി. എന്നാൽ സംഭവസ്ഥലത്ത് പോലീസ് കടുത്ത ആക്രമണത്തെ നേരിട്ടതായാണ് റിപ്പോർട്ടുകൾ . ഒഴിപ്പിക്കാൻ എത്തിയ പോലീസിന് നേരെ ആക്രമികൾ കുപ്പികൾ ഉൾപ്പെടെ വലിച്ചെറിഞ്ഞു. ഞായറാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. ആക്രമണം നടന്ന ബെർമിംഗ്ഹാമിലെ സ്മോൾ ഹീത്തിൽ വലിയ ജനക്കൂട്ടം സംഭവം നടക്കുമ്പോൾ തടിച്ചു കൂടിയിരുന്നു.
അനധികൃത കച്ചവടം കാരണം മാലിന്യവും ബഹളവും വർധിക്കുന്നതായി പരിസരവാസികളുടെ പരാതിയെ തുടർന്നാണ് പോലീസ് കടുത്ത നടപടിക്ക് മുതിർന്നത്. പലപ്പോഴും റോഡുകൾ തടസ്സപ്പെടുന്നതായും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും സ്ഥലത്തെ താമസക്കാർ പരാതി ഉന്നയിച്ചിരുന്നു. ട്രേഡിങ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് ഒപ്പമാണ് പോലീസ് കുടിയൊഴിപ്പിക്കൽ നടത്തിയത് . സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചു.
സ്മോൾ ഹീത്തിലെ കവൻട്രി റോഡിലും ലേഡിപൂൾ റോഡിലും വസ്ത്രങ്ങൾ, പെർഫ്യൂം, ഭക്ഷണം എന്നിവ വിൽക്കുന്ന താൽക്കാലിക മാർക്കറ്റുകൾ റമദാന് നോമ്പ് തുറക്കാൻ എത്തുന്നവരുടെ ഇടയിൽ കച്ചവടത്തിനായി തുറന്നിരുന്നു. രാത്രി വൈകിയും ഇവിടെ കച്ചവടം നടക്കുന്നതും പരിസരം മലിനമാക്കുന്നതും സമീപവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ ഭാഗത്തെ തിരക്കും അരാജകത്വവും നേരത്തെ തന്നെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു . അനധികൃത കച്ചവടം മൂലം ചപ്പുചവറുകൾ നിറയുന്നതിനു പുറമെ രാത്രിയുടനീളം പുലർച്ച വരെയുള്ള ശബ്ദം മലിനീകരണവും കടുത്ത പോലീസ് നടപടികളിലേയ്ക്ക് വഴി വച്ചതെന്നാണ് ബർമിങ്ഹാം സിറ്റി കൗൺസിലർ വക്താവ് അറിയിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സുമാരുടെയും ഡോക്ടർമാരുടെയും സമരം എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. സർക്കാരും നേഴ്സിംഗ് യൂണിയനും തമ്മിൽ ശമ്പളത്തിൽ ധാരണയായിരുന്നെങ്കിലും യുകെയിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ അതിനെതിരെ വോട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ വീണ്ടും . സമരങ്ങൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ കൂടുതൽ താളം തെറ്റിക്കുമെന്നുള്ള ആശങ്കകളാണ് ഉയർന്നു വരുന്നത്.
ഇതിനിടെ കഴിഞ്ഞ ആഴ്ച 4 ദിവസം ജൂനിയർ ഡോക്ടർമാർ നടത്തിയ പണിമുടക്ക് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കിയതിന്റെ കണക്കുകൾ പുറത്തു വന്നു ഏപ്രിൽ 12 മുതൽ 15 വരെയായിരുന്നു യുകെയിൽ ഉടനീളം ജൂനിയർ ഡോക്ടർമാർ പണിമുടക്കിയത് . 196000 അപ്പോയിൻമെന്റുകളാണ് ഡോക്ടർമാരുടെ സമരം മൂലം റദ്ദാക്കേണ്ടതായി വന്നത്. ഓപ്പറേഷൻ ഉൾപ്പെടെ ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ ചികിത്സകളും ഈ ഗണത്തിൽ ഉൾപ്പെടുന്നു എന്നത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാറ്റിവയ്ക്കപ്പെട്ട അടിയന്തര ചികിത്സകളിൽ രണ്ടായിരത്തോളം ശാസ്ത്രക്രിയകളും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ 5 മാസ കാലയളവിൽ എൻഎച്ച്എസ് ആശുപത്രികളിൽ നടന്ന പണിമുടക്കിനെ തുടർന്ന് 5 ലക്ഷത്തിലധികം അപ്പോയിൻമെന്റുകളെ ബാധിച്ചതായാണ് കണക്കുകൾ . എൻഎച്ച്എസ്സിന്റെ പ്രവർത്തനം താളം തെറ്റുന്നതിനെ സൂചിപ്പിക്കുന്ന ഈ കണക്കുകളെ വളരെ നിരാശജനകമെന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ വിശേഷിപ്പിച്ചത്. എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ ജീവനക്കാരുടെ തുടരെയുള്ള പണിമുടക്കുകൾ ബാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എൺപത്തിയഞ്ച് വയസ്സിന് മുകളിലുള്ള ഉപഭോക്താക്കളുടെ വീടുകളിൽ മുൻകൂർ പേയ്‌മെന്റ് എനർജി മീറ്ററുകൾ നിർബന്ധിതമായി ഇൻസ്റ്റാൾ ചെയ്യുന്നത് നിർത്തലാക്കും. റെഗുലേറ്റർ ഓഫ്‌ജെമിന്റെ പുതിയ നിയമങ്ങൾ പ്രകാരമാണ് നടപടി. ഇതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് അവരുടെ കടങ്ങൾ തീർക്കാൻ വിതരണക്കാർ കൂടുതൽ അവസരങ്ങൾ നൽകേണ്ടിവരും. ബ്രിട്ടീഷ് ഗ്യാസിന്റെ ഡെറ്റ് ഏജന്റുമാർ മീറ്ററുകൾ ഫിറ്റ് ചെയ്യുന്നതിനായി ചിലരുടെ വീടുകളിൽ അതിക്രമിച്ചുകയറിയത് പ്രതിഷേധത്തിന് കാരണമായിരുന്നു. അതേ തുടർന്നാണ് നടപടി.
എന്നാൽ പുതിയ നിയമങ്ങൾ വേണ്ടത്ര മുന്നോട്ട് പോയിട്ടില്ലെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് നിർബന്ധിത ഇൻസ്റ്റാളേഷനുകൾ നേരിടേണ്ടിവരുമെന്നുമാണ് അധികൃതർ പറയുന്നത്. ഊർജ വില വർധിച്ചതിന് ശേഷം ആളുകളെ അവരുടെ സമ്മതമില്ലാതെ പ്രീപേയ്‌മെന്റ് മീറ്ററിലേക്ക് മാറ്റുന്നത് ഇന്ന് നിത്യസംഭവമാണ്. പ്രീപേയ്‌മെന്റ് മീറ്ററിലേക്ക് മാറ്റുന്നത് വാറന്റ് വഴിയോ സ്മാർട്ട് മീറ്ററുകൾ വഴിയോ ചെയ്യാവുന്നതാണ്. കടബാധ്യതയുള്ള ഉപഭോക്താക്കളെ അവരുടെ ചെലവ് നിയന്ത്രിക്കാൻ ഇത് സഹായിച്ചേക്കാമെന്ന് വിതരണക്കാർ പറയുന്നത്. എന്നാൽ പ്രചാരകർ പറയുന്നത് പ്രീപേയ്‌മെന്റ് മീറ്ററുകളിലേയ്ക്ക് മാറുന്നത് നല്ലതാണെന്നാണ്.
.
ടൈംസ് പത്രം ബ്രിട്ടീഷ് ഗ്യാസിലെ തെറ്റായ രീതികൾ തുറന്നുകാട്ടിയതിനെത്തുടർന്ന് എല്ലാ നിർബന്ധിത ഇൻസ്റ്റാളേഷനുകൾക്കും ഓഫ്‌ജെം താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ എല്ലാ ഊർജ്ജ വിതരണക്കാരും മീറ്ററുകൾ ഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ പുറത്ത് ഇറക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ടെസ്കോ സ്റ്റോറുകളിൽ ക്ലബ് കാർഡ് നയത്തിൽ വീണ്ടും മാറ്റം നടപ്പിലാക്കാൻ ഒരുങ്ങി മാനേജ്മെന്റ്. പലചരക്ക് സാധനങ്ങൾക്കായി കൂടുതൽ തുക ചിലവാക്കാൻ കഴിയുന്ന പുതിയ സ്കീമാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നാളെ മുതൽ, ഷോപ്പർമാർക്ക് അവരുടെ ക്ലബ് കാർഡ് ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം പോയിന്റുകൾ ശേഖരിക്കുന്നത് തുടരാൻ ഒരു പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടിവരും. ടെസ്കോ ഗ്രോസറി & ക്ലബ്കാർഡ് എന്ന പുതിയ ആപ്പ് അതേ രീതിയിൽ തന്നെ പ്രവർത്തിക്കും. ഇതിൽ ജോയിൻ ചെയ്യാൻ ഉപഭോക്താക്കൾ ലോഗിൻ ചെയ്യണം.
അതേസമയം,പോയിന്റുകൾ നേടുന്നത് തുടരാൻ ഷോപ്പർമാർക്ക് അവരുടെ ഫിസിക്കൽ ക്ലബ്കാർഡ് ഉപയോഗിക്കാനും കഴിയും. ജൂൺ 14 മുതൽ, സൂപ്പർമാർക്കറ്റ്,സിസി, പിസ്സ എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള റിവാർഡിനായി ചെലവഴിക്കാൻ കഴിയുന്ന ക്ലബ് കാർഡ് വൗച്ചറുകളുടെ മൂല്യം കുറയ്ക്കും. എന്നാൽ ജൂൺ പകുതി മുതൽ, ടെസ്‌കോയുടെ 100 റിവാർഡ് പാർട്‌ണർമാരിൽ ആരെങ്കിലും എക്‌സ്‌ചേഞ്ച് ചെയ്‌താൽ മാത്രമേ ഉപഭോക്താക്കൾക്ക് മൂല്യം ഇരട്ടിയാക്കാൻ കഴിയൂ എന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്.
ഇന്ധനത്തിനായി ചെലവഴിക്കുന്ന ഓരോ £2 നും നേരത്തെ ഓരോ പോയിന്റ് വീതം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത് നിർത്തലാക്കുകയാണ് ടെസ്കോ. പുതിയ നയം അനുസരിച്ച് ഓരോ രണ്ട് ലിറ്ററിനും ഒരു പോയിന്റ് എന്നാണ് തീരുമാനം. നിലവിൽ ഇന്ധന വിലയെ ആശ്രയിച്ചു മാത്രമാണ് ഈ തീരുമാനം. നടപടി ഇന്ധന ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലീഡ്‌സ്/ വെയിക്ഫീൽഡ്: ഇരട്ടി നൊമ്പരമായി യുകെ പ്രവാസി മലയാളികൾ. ഇന്ന് ഉച്ചക്ക് മരിച്ച ചിചെസ്റ്റർ മലയാളി നഴ്‌സായ റെജി ജോണി മരിച്ച വാർത്ത യുകെ മലയാളികൾ അറിഞ്ഞു വരുന്നതിനകം തന്നെ വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുടെ (48) മരണവാർത്ത അക്ഷരാർത്ഥത്തിൽ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഠിന ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 7.45pm ന് ചികിത്സയിൽ ഇരിക്കെ മഞ്ജുഷ് മാണി വിടപറഞ്ഞത്. ഇവിടെയും വില്ലൻ ക്യാൻസർ തന്നെ.
ഭാര്യ – ബിന്ദു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ആൻ മേരി, അന്ന എന്നിവർ യഥാക്രമം എ ലെവലിനും പത്താം ക്‌ളാസ്സിലും പഠിക്കുന്നു.
യുകെയിലെ തന്നെ മുൻനിര സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ മോറിസണിലെ കെയിറ്ററിങ് ഡിപ്പാർട്മെന്റ് മാനേജർ ആയിട്ടാണ് പരേതൻ ജോലി ചെയ്‌തിരുന്നത്. രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എങ്കിലും കുടുംബത്തോടോ, കൂട്ടുകാരോട് പോലും ഈ കാര്യം പങ്ക്‌വെച്ചിരുന്നില്ല. എന്നാൽ തന്റെ ഭാര്യയുടെയും മക്കളുടെയും ജീവിതം കൃത്യമായി മുന്നോട്ട് പോകാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും നടത്തുകയായിരുന്നു മഞ്ജുഷ്. ഇതിനിടയിൽ ചികിത്സകളും മറ്റും കൃത്യമായി ചെയ്‌തു പോന്നു. ഈ കാര്യങ്ങൾ എല്ലാം തിരിച്ചറിയുന്നത് പിന്നീട് ആയിരുന്നു എന്ന് മാത്രം.
എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ലീഡ്‌സ് ഇടവക വികാരിയായ ഫാദർ ജോസ് അന്ത്യാകുളം എല്ലാ അന്ത്യകൂദാശകളും കൊടുത്തു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒപ്പം അരികെ നിൽക്കുമ്പോൾ ആണ് മഞ്ജുഷ് മരണമടഞ്ഞത്.
പിറവം മഞ്ചാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്. പരേതന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.