Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളികൾ ഉൾപ്പെടെയുള്ള 50 ഓളം ഇന്ത്യൻ വിദ്യാർഥികളെ മതിയായ വേതനവും അടിസ്ഥാന സൗകര്യങ്ങളും നൽകാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തു. യുകെ മലയാളികൾക്ക് ആകെ നാണക്കേടും അപമാനകരവുമായ സംഭവം അരങ്ങേറിയത് നോർത്ത് വെയിൽസിലാണ്. മലയാളികളായ മാത്യു ഐസക് (32 ), ജിനു ചെറിയാൻ (25), എൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത് .

മാത്യു ഐസക്കും ജിനു ചെറിയാനും നേതൃത്വം കൊടുക്കുന്ന അലക്സ കെയർ എന്ന് റിക്രൂട്ടിംഗ് ഏജൻസി വഴി മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർത്ഥികളെ യുകെയിൽ എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചൂഷണത്തിന് ഇരയായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സഹായവും കൗൺസിലിങ്ങുമായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് സംഭവത്തിൽ ഇടപെട്ടുകൊണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

പല ഏജൻസികളും നടത്തുന്ന കൊടും ക്രൂരതകളിലേയ്ക്കും മനുഷ്യത്വമില്ലാത്ത പ്രവർത്തനരീതികളിലേയ്ക്കും വെളിച്ചം വീശുന്നതാണ് വിദ്യാർഥികളെ ചൂഷണം ചെയ്ത് അടിമപ്പണിയുടെ പേരിൽ നടന്ന അറസ്റ്റ് . ഒരു രൂപ പോലും മുടക്കില്ലാതെ വിസയ്ക്ക് പത്തും പന്ത്രണ്ടും ലക്ഷം രൂപ വാങ്ങിയാണ് മലയാളികളെ ഈ അടിമപ്പണിക്കായി യുകെയിൽ എത്തിക്കുന്നത്. കേരളത്തിലെ ജീവിതാവസ്ഥകളിൽ നിന്നും ഒരു മോചനത്തിനായി പലരും ഭൂമി വിറ്റും സ്വർണ്ണം പണയപ്പെടുത്തിയുമാണ് യുകെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇത്തരത്തിലുള്ള ആൾക്കാരെ അതിക്രൂരമായി ചൂഷണം ചെയ്യുന്ന രീതിയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഏജന്റുമാർ പിൻതുടരുന്നത്. യുകെയിൽ എത്തിക്കഴിയുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകളിലും പലപ്പോഴും കിടക്കാൻ ഒരു സ്ഥലവും പോലുമില്ലാത്ത അവസ്ഥയിലാണ് ഇത്തരത്തിലുള്ളവർ ജീവിക്കേണ്ടതായി വരുന്നത്.

പല ഏജൻസികളും സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികളെ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിലാണ് ചൂഷണം ചെയ്യുന്നത്. പലരും സ്റ്റുഡൻറ് വിസയിൽ വരുന്ന വിദ്യാർത്ഥികളെ ജോലി ചെയ്യാമെന്ന വാഗ്ദാനം നൽകി ഒരാഴ്ചയോളം വേതനമില്ലാതെ ട്രെയിനിങ് എന്ന പേരിൽ ചൂഷണത്തിന് വിധേയമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള പല വിദ്യാർത്ഥികളെയും പിന്നീട് ഷിഫ്റ്റ് കൊടുക്കാതിരിക്കുന്ന നീചമായ കൗശലവും പല മലയാളി ഏജൻസികളും പിന്തുടരുന്ന പ്രവണതയുമുണ്ട്.

അടുത്തകാലത്ത് ഒരു മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ ഇടയായത് ഇത്തരത്തിലുള്ള ഏജൻസികളുടെ ചൂഷണത്തിന്റെയും ക്രൂരതകളുടെയും ഉത്തമോദാഹരണമാണ്. സ്റ്റുഡൻറ് വിസയിൽ എത്തി കെയർ ഹോമിൽ ജോലി ലഭിച്ച മലയാളി വിദ്യാർത്ഥിയെ വീണ്ടും ചൂഷണം ചെയ്യാനുള്ള ഏജന്റിന്റെ ശ്രമങ്ങളാണ് ആ ചെറുപ്പക്കാരന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് അറിയാൻ സാധിച്ചത്. പല ഏജൻസികളും ചോര കുടിച്ച് തടിച്ചു കൊഴുക്കുന്നത് വിദ്യാർത്ഥികളെ ട്രെയിനിങ്ങിന് എന്ന പേരിൽ ചൂഷണം ചെയ്ത് അവർക്ക് വേതന നൽകാതെയാണ്. ഇത്തരത്തിൽ ലക്ഷക്കണക്കിന് പൗണ്ട് ആണ് പല നേഴ്സിംഗ് ഏജൻസികളും അന്യായമായി സമ്പാദിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നേഴ്സിംഗ് ഏജൻസികൾ മലയാളി സംഘടനകൾക്കും സാമൂഹിക നേതാക്കൾക്കും മതസംഘടനകൾക്കും സംഭാവനകൾ വാരി കോരി കൊടുക്കുന്നതുകൊണ്ട് ആരും ഇവർക്കെതിരെ ശബ്ദിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എപ്സം കോളേജ് മേധാവിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എമ്മ പാറ്റിസണിന്റെ വേർപാടിൽ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഞെട്ടലിലാണ്. യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ വിദ്യാർത്ഥികൾ പ്രധാന അധ്യാപകന്റെ വീടിന് ചുറ്റും പോലീസ് കാറുകളും വലയങ്ങളും കണ്ടത് വാർത്തകൾ കൂടുതൽ പരക്കുന്നതിനു കാരണമായി. ആരോ ഒരാൾക്ക് പരിക്ക് ഉണ്ടെന്ന് ആൾകൂട്ടത്തിൽ നിന്ന് പറയുന്നത് കേട്ടിരുന്നു എന്നും, എന്നാൽ ഇത്രയും ഭയാനകമായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു.

അന്ന് വൈകുന്നേരമാണ് സ്കൂളിൽ നിന്ന് പാറ്റിസണിന്റെയും ഭർത്താവിന്റെയും മകളുടെയും മരണവാർത്ത സ്ഥിരീകരിച്ചു സന്ദേശങ്ങൾ വന്നത്. ഏഴുവയസ്സുള്ള മകൾ ലെറ്റിയെ സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയെന്നാണ് സന്ദേശത്തിൽ പറയുന്നത്. സങ്കടം ഉൾകൊള്ളാൻ ആകുന്നില്ല, ആക്‌സാമികമായ വേർപാട്, വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. മരണവാർത്ത അറിഞ്ഞു സ്കൂളിലേക്ക് ഓടിയെത്തിയ പലരും മരണത്തെ അംഗീകരിക്കാൻ തയാറായില്ല.

ഞായറാഴ്ച വൈകുന്നേരമാണ് കൂടുതൽ പേരും ദാരുണമായ സംഭവത്തെ കുറിച്ച് അറിയുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകിയിട്ടുണ്ട്. ബുധനാഴ്ച മുതൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. ചാർട്ടേഡ് അക്കൗണ്ട് ആയ ഭർത്താവും അധ്യാപികയും തമ്മിലുള്ള പ്രഫഷണൽ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിൽ സറേ പോലീസ് അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വാഹനാപകടത്തിൽ രണ്ട് എൻ എച്ച് എസ് നേഴ്സുമാർക്ക് ദാരുണാന്ത്യം. യുഎസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയിലാണ് ദാരുണമായ സംഭവം. പോർച്ചുഗീസ് പൗരന്മാരായ ടാറ്റിയാന ബ്രാൻഡോ (30), റാക്വൽ മൊറേറ (28) എന്നിവരാണ് മരിച്ചത്. ഇരുവരും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സതാംപ്ടണിൽ ജോലി ചെയ്യുന്നവരായിരുന്നു.

ഫെബ്രുവരി 3 -ന് അരിസോണയിലെ ഗ്രാൻഡ് കാന്യോണിന് സമീപം ജീപ്പും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരുടെയും മരണവാർത്ത പുറത്ത് വന്നതിനു പിന്നാലെ അനുശോചനം അറിയിച്ചു കൊണ്ട് നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്. സ്നേഹനിധികളായ സഹപ്രവർത്തകർ ആയിരുന്നു ഇരുവരുമെന്നും, മരണവാർത്ത ഞെട്ടിക്കുന്നവന്നും അവർ പറഞ്ഞു.

ഏഴും അഞ്ചും വർഷം മുൻപാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. നല്ല ഭാവി ഉള്ളവർ ആയിരുന്നു രണ്ടുപേരുമെന്ന് ട്രസ്റ്റിന്റെ ചീഫ് നേഴ്സിംഗ് ഓഫീസർ ഗെയ്ൽ ബൈർൺ പറഞ്ഞു. രോഗികളെ പരിചരിക്കുന്നതും അവരോടുള്ള സമീപനവും മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലീഷ് ഭാഷ പ്രവീണ്യത്തിനുള്ള പരീക്ഷയിൽ ആവശ്യമായ സ്കോർ നിരക്ക് കുറച്ച് എൻ എം സി. പുതുക്കിയ ഗൈഡ് ലൈൻ അനുസരിച്ചു ഐ ഇ എൽ ടി എസിൽ സ്പീകിംഗ്, ലിസണിങ്, റീഡിങ് എന്നിവക്ക് 6.5 ഉം, എഴുത്തു പരീക്ഷയിൽ 6 ഉം സ്കോർ നേടണം. അതേസമയം, ഒ ഇ ടി പരീക്ഷയിൽ സ്പീകിംഗ്, ലിസണിങ്, റീഡിങ് എന്നിവക്ക് C+ ഗ്രേഡും, എഴുത്തിൽ സി ഗ്രേഡും ലഭിക്കണം. രണ്ടിനും കൂടി ലഭിക്കുന്ന മാർക്ക് വിലയിരുത്തിയാണ് ടെസ്റ്റ്‌ അന്തിമ റിസൾട്ട്‌ തീരുമാനിക്കുന്നത്.

ഓരോ പരീക്ഷകൾ തന്നെയായിട്ടാണ് അറ്റൻഡ് ചെയുന്നത് എങ്കിൽ മിനിമം സ്കോറിൽ മാറ്റമുണ്ട്. അത് പഴയപോലെ തന്നെ ആയിരിക്കും. ഐ ഇ എൽ ടി എസ് ലിസണിങ്, റീഡിങ്, സ്പീകിംഗ് എന്നിവയ്ക്ക് 7 ഉം, എഴുത്തിനു 6.5 സ്കോറും നിർബന്ധമാണ്. ഒ ഇ ടി യിൽ ലിസണിങ്, റീഡിങ്, സ്പീകിംഗ് എന്നിവയ്ക്ക് ബി ഗ്രേഡും, എഴുത്തിന് C+ ഉം വേണം. ഇവയുടെ സ്കോർ രണ്ടും തമ്മിൽ പ്രകടമായ മാറ്റമുണ്ട്.

പലപ്പോഴും ടെസ്റ്റിൽ പരാജപ്പെടുന്നത് മലയാളികളായ ഉദ്യോഗാർത്ഥികളാണ്. അതും നേരിയ വ്യത്യാസത്തിലാണ് ഏറെയും. സ്കോർ കുറയ്ക്കുന്നതോടെ മലയാളികളായ കൂടുതൽ ആളുകൾക്ക് അവസരം ലഭിക്കാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗുരുതരമായ ക്യാൻസർ രോഗം ബാധിച്ച രോഗികൾ ഡോക്ടറെ കാണാൻ എൻ എച്ച് എസിൽ വളരെ നാളുകൾ കാത്തിരിക്കേണ്ടതായി വരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തുടനീളം ക്യാൻസർ ബാധിതരായ 50,000 -ത്തിലധികം ആളുകൾ ഒരു വിദഗ്ധ ഡോക്ടറെ കാണാൻ രണ്ടാഴ്ചയിലധികം കാത്തിരിക്കേണ്ടതായി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്യാൻസർ രോഗബാധിതരെ സംബന്ധിച്ചിടത്തോളം എൻഎച്ച് എസ് -ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ കണക്കുകളാണിത്.

പല രോഗികളുടെയും യഥാർത്ഥ കാത്തിരിപ്പ് സമയം ഇതിലും കൂടുതലാണ്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ 25,000 രോഗികൾ ഒരു മാസത്തിലധികമാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടതായി വന്നത്. ക്യാൻസർ പരിചരണത്തിൽ സംഭവിക്കുന്ന കൃത്യതവിലോപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന വിമർശനം ശക്തമാണ്.

ഓരോ മാസവും വളരെയേറെ പേരാണ് ക്യാൻസർ രോഗബാധയുണ്ടോ എന്ന സംശയത്തിന്റെ പേരിൽ ചികിത്സ തേടിയെത്തുന്നത് . 2012 -ൽ ഇത് പ്രതിമാസം 100, 392 ആയിരുന്നെങ്കിൽ നിലവിൽ അത് 234,756 ആണ് . രോഗികളുടെ എണ്ണം വളരെ കൂടിയത് ക്യാൻസർ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കുവാൻ വൈകുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പോലെ അർബുദത്തെ പരിഗണിച്ചില്ലെങ്കിൽ 2025 – ഓടെ രോഗം ബാധിച്ചുള്ള മരണം വളരെ കൂടുമെന്ന് ക്യാൻസർ രോഗ വിദഗ്ധനും ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ പ്രോഗ്രാമിന്റെ ഡയറക്ടറുമായ പ്രൊഫ. കരോള്‍ സിക്കോറ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രോഗിയുടെ സാഹചര്യത്തെ കുറിച്ച് ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജനായ ഡോക്ടറെ അന്യായമായി പിരിച്ചുവിട്ട സംഭവത്തിൽ 1.22 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചു. 2010 -ലാണ് സംഭവം. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് കോവെൻട്രിയും വാർവിക്ഷയർ നാഷണൽ ഹെൽത്ത് സർവീസ് (NHS) ട്രസ്റ്റും ചേർന്നാണ് ഡോ. രാജ് മാട്ടുവിനെ പിരിച്ചുവിട്ടത്.

2001 ൽ ആശുപത്രിയിൽ അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരാമർശം നടത്തിയതിനെ തുടർന്നാണ് നടപടി നേരിട്ടത്. അതേസമയം, തന്റെ പിരിച്ചുവിടലിലേക്ക് നയിച്ച (എൻഎച്ച്എസ്) തീരുമാനം തെറ്റാണെന്നും, 2014 ഏപ്രിലിൽ ബർമിംഗ്ഹാം എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ തനിക്ക് അനുകൂലമായി വിധിയെഴുതിയെന്നും ഡോക്ടർ അവകാശപ്പെടുന്നുണ്ട്. ഈ ആഴ്‌ച ട്രൈബ്യൂണൽ ജഡ്ജി പോളിൻ ഹ്യൂസ്, മാട്ടുവിന് എൻഎച്ച്എസ് നഷ്ടപരിഹാരമായി 1,220,000 പൗണ്ട് നൽകണമെന്ന് തീരുമാനിച്ചു.

മൂന്ന് വർഷത്തിലേറെയായി നിരവധി ഹിയറിംഗുകൾക്ക് ശേഷം മാട്ടുവും ട്രസ്റ്റും തമ്മിലുള്ള ഒരു കരാറിലൂടെ കേസ് ഒടുവിൽ തീർപ്പാക്കിയതായാണ് പുറത്ത് വരുന്ന വിവരം. മാട്ടു ഇപ്പോൾ ഒരു സെക്കൻഡറി സ്‌കൂളിൽ സയൻസ് അധ്യാപകനാണ്. അദ്ദേഹം സഹിച്ച യാതനകൾക്കെല്ലാമുള്ള പ്രതിഫലമാണ് നഷ്ടപരിഹാരമായി ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സുമാരുടെ കോവിഡിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് പഠനത്തിനൊരുങ്ങി അധികൃതർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പിംഗ് ഇക്കണോമീസ് (ഐഡിഇ-ജെട്രോ), ജപ്പാൻ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഐഐഎംഎഡി) തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങൾ ചേർന്നാണ് ഗവേഷണം നടത്തുന്നത്. ഇതിനായി ഇതിൽ പങ്കുചേരാൻ യുകെയിലെ നേഴ്സിംഗ് കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിക്കുന്നുണ്ട്.

ഈ പഠനത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളെയും വിദഗ്ദരെയും ഉൾപ്പെടുത്തികൊണ്ട് നടപടികൾ കൈകൊള്ളുവനാണ് തീരുമാനം. ഇന്ത്യയിലെയും യുകെയിലെയും ഉൾപ്പെടെ നഴ്‌സുമാരുടെയും കെയർ വർക്കേഴ്‌സിന്റെയും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനായി ശേഖരിക്കുന്ന വിവരങ്ങൾ ആർക്കും കൈമാറ്റം ചെയ്യുകയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിർദേശങ്ങൾ

* ആറ് മാസമെങ്കിലും കുറഞ്ഞത് ഇന്ത്യയിൽ ജോലി ചെയ്തതും, ഇപ്പോൾ യു കെയിൽ ജോലി ചെയ്തവർക്കും ഇതിൽ പങ്കെടുക്കാം.

* പൂർണ്ണമായി സർവേ പൂർത്തിയാക്കുന്നവർക്ക് £15 വിലയുള്ള ആമസോൺ വൗച്ചർ ലഭിക്കും.

യുകോ സുജിത, ഹിസയ ഒഡ, ഇരുദയ രാജൻ, രോഹിത് ഇരുദയരാജൻ എന്നിവരാണ് ബോർഡ്‌ അംഗങ്ങൾ. യുകെയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ കരിയർ, വികസനം എന്നിവ മുൻ നിർത്തിയാണ് പഠനം നടത്തുന്നത്.

പഠനത്തിന്റെ ഫലങ്ങൾ ഗവേഷണ പ്രബന്ധങ്ങളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിക്കുകയോ പ്രൊഫഷണൽ മീറ്റിംഗുകളിൽ അവതരിപ്പിക്കുകയോ ചെയ്യാനാണ് ശ്രമം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോകത്തിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഇന്തോ-അമേരിക്കന്‍ വംശജ നടാഷ പെരിയനായകം. ജോണ്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്‍ഡഡ് യൂത്ത് എന്ന ടാലന്റ് ടെസ്റ്റില്‍ വിജയിച്ചാണ് ലോകത്തിലെ ബ്രൈറ്റസ്റ്റ് സ്റ്റുഡന്റ് എന്ന നേട്ടം നടാഷ സ്വന്തമാക്കിയത്. 76 രാജ്യങ്ങളില്‍ നിന്നായി 15300 സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തത്.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം അളക്കുന്നതിനായി, ഉയര്‍ന്ന ക്ലാസുകളിലെ വിഷയങ്ങള്‍ ആസ്പദമാക്കി നടത്തുന്ന ടാലന്റ് ടെസ്റ്റാണ് സി.ടി.വൈ. അമേരിക്കന്‍ കോളേജുകളിലെ പ്രവേശനപരീക്ഷകളായ സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ് (SAT), അമേരിക്കന്‍ കോളേജ് ടെസ്റ്റിങ് (ACT) എന്നിവയ്ക്ക് തുല്യമായ പരീക്ഷയിലാണ് നടാഷ മിന്നും വിജയം കരസ്ഥമാക്കിയത്.

ന്യൂജഴ്‌സിയിലെ ഫ്‌ലോറന്‍സ് എം ഗൗഡ് നീര്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഈ പതിമൂന്നുകാരി. ചെന്നൈ സ്വദേശികളാണ് മാതാപിതാക്കള്‍.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലാണ്. പേരും പെരുമയുള്ള പല കോളേജുകളിലും വിദ്യാർഥികൾ ഇല്ല . എല്ലാവരും പഴിക്കുന്നത് കുറേ നാളുകളായി കേരളത്തിലെ വിദ്യാർത്ഥികൾ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തേയാണ്. കേരളത്തിൽനിന്ന് ശരാശരി 35000 ത്തോളം കുട്ടികൾ വിദേശത്തേയ്ക്ക് പഠിക്കാനായി പോകുന്നുണ്ട്. ഓരോ കുട്ടിയും പഠനത്തിനും താമസത്തിനും മറ്റു ചിലവുകൾക്കുമായി 40 ലക്ഷം രൂപയോളം ചിലവഴിക്കേണ്ടതായി വരുന്നുണ്ടെന്നാണ് ഏകദേശം കണക്ക്.

വിദ്യാർത്ഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം തടയാൻ കേരളം നിയമനിർമാണത്തിന് ഒരുങ്ങുകയാണ്. ഇതോടൊപ്പം വിദേശ റിക്രൂട്ടിംഗ് നടത്തുന്ന ഏജൻസികൾക്കും കടിഞ്ഞാണിടാനാണ് നീക്കം നടത്തുന്നത്. നിയമത്തിന്റെ കരടു രൂപം തയ്യാറാക്കാനായി ഡിജിറ്റൽ സർവകലാശാല വിസി പ്രൊഫ. സജി ഗോപിനാഥ് അധ്യക്ഷനായി സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. കണ്ണൂർ സർവ്വകലാശാല വി. സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും സുപ്രീംകോടതി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടുമാണ് സമിതികളിലെ മറ്റ് അംഗങ്ങൾ . കേരളത്തിലെ വിദ്യാർത്ഥികൾ പഠിക്കുന്ന പല വിദേശ സർവകലാശാലകൾക്കും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ അംഗീകാരമില്ലാത്തവയാണ്. ഈ കോഴ്സുകൾ പഠിച്ചാൽ ഇന്ത്യയിൽ ജോലി സാധ്യത വളരെ കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുട്ടികൾ പഠിക്കുന്നത് മികച്ച സർവകലാശാല ആണെന്നും സാമ്പത്തിക ചൂഷണത്തിന് അവർ വിധേയരാവുന്നില്ലെന്നും ഉറപ്പുവരുത്താൻ പുതിയ നിയമനിർമാണം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരും വർഷങ്ങളിൽ കേരളത്തിന് വരാനിരിക്കുന്ന സാമ്പത്തികവും വൈജ്ഞാനികവുമായ തിരിച്ചടിയാകുന്ന മസ്തിഷ്ക ചോർച്ച തടയുകയാണ് നിയമനിർമാണത്തിന്റെ ആത്യന്തിക ലക്ഷ്യം. 30 ലക്ഷം രൂപ വരെ മുടക്കി യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ ആത്യന്തിക ലക്ഷ്യം പഠനശേഷം അവിടെ തന്നെയുള്ള ജോലിയും സ്ഥിരതാമസവും ആണ് . ഏതെങ്കിലും ഒരു കോഴ്സ് പഠിക്കുന്നത് കുടിയേറ്റത്തിനുള്ള ചവിട്ടുപടിയായാണ് വിദ്യാർത്ഥികൾ കാണുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കേരളത്തിലേക്ക് തിരിച്ചു വരേണ്ടതായി വരുന്ന വിദ്യാർത്ഥികൾ നേരിടാൻ പോകുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്. വിദേശരാജ്യങ്ങളിലേയ്ക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകിയ ബാങ്കുകൾ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ എടുക്കുന്ന ജപ്തി നടപടികളും മറ്റും വരും വർഷങ്ങളിൽ കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലകളിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവി പ്രൊഫ. റ്റിജി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ജോലി ലഭ്യതയെ കുറിച്ചുള്ള ആശങ്കകളും സ്വജനപക്ഷപാതം, രാഷ്ട്രീയ അതിപ്രസരണം തുടങ്ങി കേരളത്തിലെ സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയോടുള്ള യുവതലമുറയുടെ നിശബ്ദ പ്രതിഷേധമാണ് മലയാളി വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിന്റെ പിന്നിലെ മന:ശാസ്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എപ്‌സം കോളേജ് മേധാവി എമ്മ പാറ്റിസൺന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെടുന്ന ദിവസം, ഭർത്താവിനും മകൾക്കുമൊപ്പം അടുത്ത സുഹൃത്തുകൾക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് മൂവരും കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. അത്താഴം കഴിഞ്ഞ ഉടനെ തോക്കുമായി എത്തിയ ഭർത്താവ് ജോർജ് ഇരുവർക്കും നേരെ വെടിയുതിർത്തതിന് ശേഷം സ്വയം വെടിവെച്ചു ചാകുകയായിരുന്നു.

അഞ്ച് മാസം മുൻപാണ് പാറ്റിസൺ(45) സ്കൂളിന്റെ ചുമതലയിൽ എത്തിയത്. സ്കൂളിന്റെ ആദ്യ വനിതാ മേധാവി എന്ന നിലയിലും ശ്രദ്ധ നേടിയ പാറ്റിസൺ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. കുഞ്ഞിനൊപ്പം സ്കൂൾ കെട്ടിടത്തിൽ തന്നെയായിരുന്നു പാറ്റിസണിന്റെ താമസം. ഭർത്താവ് കാറ്റർഹാമിൽ കുടുംബവീട്ടിലും. ഞായറാഴ്ച പുലർച്ചെ 1.10ഓടെ സ്‌കൂൾ ഗ്രൗണ്ടിലെ വീട്ടുവളപ്പിൽ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ദമ്പതികൾ സുഹൃത്തുക്കൾക്കായി ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചു എന്നുള്ളതാണ് കേസിലെ നിർണായക വഴിതിരിവ്.

ആ സമയത്ത് അസ്വസ്ഥതയുടെയോ ആശങ്കയുടെയോ ഒരു ലക്ഷണവും പാറ്റിസണിന്റെ മുഖത്ത് ഇല്ലായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. ശനിയാഴ്ച നടത്തിയ വിരുന്ന് അവരുടെ അവസാന വിരുന്നായി മാറിയെന്നാണ് കുടുംബ സുഹൃത്ത് പറയുന്നത്. അന്ന് തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും തന്നെ ഉണ്ടായില്ലെന്ന് അയാൾ കൂട്ടിചേർത്തു. അവരുടെ ശരീരഭാഷ പഴയത് പോലെ തന്നെ ആയിരുന്നെന്നും സംശയാസ്പദമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നുമാണ് വിരുന്നിൽ പങ്കെടുത്തവരുടെ ഭാഷ്യം. ജോർജ് തന്റെ ഭാര്യയെയും മകളെയും വെടിവെച്ച് കൊന്നുവെന്നാണ് തെളിവുകൾ പറയുന്നതൊന്നും കൊലപാതകത്തിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്നും സറേ പോലീസ് സ്ഥിരീകരിച്ചു.

Copyright © . All rights reserved