ന്യൂസ് ഡെസ്ക് മലയാളം യുകെ
എ ലെവൽ പരീക്ഷയിൽ മികച്ച വിജയം വരിച്ച് ചെസ്റ്റർഫീൽഡിൽ നിന്നുള്ള ഡാനിയേൽ ബാബു ജോർജ്. എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ ലഭിച്ച ഡാനിയേലിന് ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ മെഡിസിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ചെസ്റ്റർഫീൽഡ് സെന്റ് മേരീസ് ഹൈ സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്ന ഡാനിയേൽ മാത്തമാറ്റിക്സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളാണ് എടുത്തിരുന്നത്.
അങ്കമാലി തെറ്റയിൽ കുടുംബാംഗമായ ബാബു ജോർജിൻറെയും റാണി പോളിന്റെയും മകനാണ് ഡാനിയേൽ. സഹോദരി ഡോണ ബാബു ജോർജ്. കഴിഞ്ഞ 22 വർഷമായി ബാബു ജോർജ്ജും റാണി പോളും യുകെയിലാണ് .
ജിമ്മി ജോസഫ്
മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, സ്കോട് ലാൻഡ് മലയാളീ സമുഹത്തിനു വേണ്ടി യുണൈറ്റഡ് സ്കോട് ലാൻ്റ് മലയാളി അസ്സോസിയേഷൻ (USMA) നടത്തുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ സജ്ജമായി കൊണ്ടിരിക്കുന്നു.
പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസിന്റെ പ്രൗഢഗംഭീര വേദിയിൽ, സ്കോട് ലാൻഡ് മലയാളി കലാ മത്സര വേദികളിൽ ഇന്നേവരെ ദൃശിച്ചിട്ടില്ലാത്ത LED വീഡിയോ വാളിന്റെയും , പ്രൊഫഷണൽ ശബ്ദ – വർണ്ണ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും ഇത്തവണത്തെ യുസ്മ നാഷണൽ കലാമേള ഒക്ടോബർ 28 ന് സ്കോട് ലാൻഡിൽ നടത്തപ്പെടുക. ആഗോള മലയാളികൾക്ക് കലാമേള കാണുവാൻ തൽസമയ സംപ്രേക്ഷണവും ഒരുക്കിയിട്ടുണ്ട്.
സ്കോട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നൽകി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരംഭത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ കലാമേള ഔദ്യോഗികമായി അറിയിക്കുന്നതിന് മുൻപേ സ്കോട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇതുവരെ വിവിധ മത്സരങ്ങളിലായി 56 മത്സരാർത്ഥികൾ പേരു രജിസ്റ്റർ ചെയ്തു എന്നത് മുൻ കാല കലാമേളയിലെ ചിട്ടയായ നടത്തിപ്പിന് ലഭിച്ച അംഗീകാരം കൂടിയാണ്.
ഒക്ടോബർ 28 ശനിയാഴ്ച രാവിലെ 12 മുതൽ വൈകുന്നേരം 4 മണി വരെ ലിവിംഗ്സ്റ്റണിലുള്ള ഇൻവെറാൾ മോണ്ട് കമ്യൂണിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. തുടർന്ന് മലയാളം യുകെ യുടെ അവാർഡ് നൈറ്റും ഇതേ വേദിയിൽ നടത്തപ്പെടും.
കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. താളമേളപ്പെരുമകളുടെയും വഞ്ചിപ്പാട്ടിന്റെയും, നാദ, സ്വര, താള വാദ്യ, നാട്യങ്ങളുടെയും വർണ്ണ വിസ്മയ കാഴ്ചകളുടെയും ആർപ്പാരവങ്ങളിൽ പങ്കെടുക്കുവാനും , സ്കോട് ലാൻഡിലുള്ള മലയാളികളായ എല്ലാ കലാകാരന്മാരും – കലാകാരികളും, കലാസ്വാദകരും കലയുടെ നൂപുര ധ്വനിയുണർത്തുന്ന ഈ കലാ മാമാങ്കം പരമാവധി പ്രയോജനപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു. ദ്വിഗ് വിജയം നേടിയ സർഗ്ഗ ശക്തികളുടെ അശ്വമേധത്തിലേയ്ക്ക് ഏവർക്കും സുസ്വാഗതം.
കലാമേളയിലെ മത്സര ഇനങ്ങൾ :
1. മാർഗ്ഗം കളി
2. തിരുവാതിര
3 ബോളീവുഡ് ഡാൻസ് ;
(സബ് ജൂനിയർ ;10 വയസ്സിൽ താഴെ)
(ജൂനിയർ : 10 -14 വയസ്സ്)
(സീനിയർ :15 വയസിനു മുകളിൽ )
4. ഗ്രൂപ്പ് സോംങ്
(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 – 20 )
( സൂപ്പർ സീനിയർ : 21 വയസ്സിന് മുകളിൽ )
5. സോളോ സോംങ്
(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 – 20 )
( സൂപ്പർ സീനിയർ : 21 വയസ്സിന് മുകളിൽ )
6. സോളോ ഡാൻസ് :
(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 വയസിന് മുകളിൽ)
7. ഉപകരണസംഗീതം:
– ഗിത്താർ
– വയലിൻ
– പിയാനോ
(ജൂനിയർ :10 -14 വയസ്സ്)
(സീനിയർ :15 വയസിന് മുകളിൽ)
മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരും മത്സര മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർ യുസ്മ കലാമേള 2023 ന്റെ കോർഡിനേറ്റർമാരായ
റീന :07809486817
ഷിബു :07533554537 എന്നിവരെ ബന്ധപ്പെടാവുന്നതാണ് . കൂടാതെ യുണൈറ്റെഡ് സ്കോട് ലാൻഡ് മലയാളി ഫെയ്സ്ബുക്ക്/ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയായും ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 7 നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിൽ നേഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 33 വയസ്സുകാരിയായ ഇവർ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇൻസുലിൻ കുത്തിവെച്ചും, കുട്ടികൾക്ക് ബലമായി അമിതമായ രീതിയിൽ പാൽ നൽകിയും, എയർ കുത്തിവെച്ചുമെല്ലാം കുട്ടികളെ കൊലപ്പെടുത്തിയത്. ഏഴ് പേര് കൊലപ്പെടുത്തിയത് കൂടാതെ മറ്റ് ആറ് കുട്ടികളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2022 ഒക്ടോബറിൽ ആരംഭിച്ച വിചാരണയിൽ, തന്റെ കൊലപാതകങ്ങൾ മറച്ചുവയ്ക്കാനായി വളരെയധികം കണക്കുകൂട്ടലുകൾ നടത്തിയ ഒരു കുറ്റവാളിയായാണ് പ്രോസിക്യൂഷൻ ലെറ്റ്‌ബിയെ വിലയിരുത്തിയത്.

രോഗം ഒന്നുമില്ലാതെ തുടർച്ചയായി നവജാതശിശുക്കളുടെ മരണം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുണ്ടായ ചെഷെയർ പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായാണ് ലെറ്റ്ബി കുറ്റവാളി ആണെന്ന് കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെ പിഴവ് മൂലമാണ് ഇത്തരത്തിൽ കുട്ടികൾ മരണപ്പെട്ടതെന്ന് ലെറ്റ്ബിയുടെ അഭിഭാഷകൻ വാദിച്ചു. ഏകദേശം 10 മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ് ലെറ്റ്ബി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്. ലെറ്റ്ബിയുടെ ശിക്ഷ തിങ്കളാഴ്ച മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിക്കും. ജയിലിൽ നിന്ന് ഒരു വീഡിയോ ലിങ്ക് വഴി തന്റെ ശിക്ഷാവിധി കേൾക്കുന്നതിനോ നടപടിക്രമങ്ങൾ പിന്തുടരുന്നതിനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ അഭിഭാഷകൻ വഴി അവർ കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ‘ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ പ്രാപ്തയല്ല. അതിനാൽ അവരെ കൊലപ്പെടുത്തി. ഞാൻ ക്രൂരയാണ്” എന്ന് ലെറ്റ്ബി തന്നെ എഴുതിയ കത്തുകൾ ലഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ താൻ ആക്രമിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റും ഇവർ തുടർച്ചയായി നിരീക്ഷിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തികച്ചും മനഃസാക്ഷിക്കു നിരക്കാത്തതും ക്രൂരവുമായ കൃത്യമാണ് ഇവർ ചെയ്തതെന്ന് കോടതി വിലയിരുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്ലൈമൗത്തിൽ താമസിക്കുന്ന ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. 57 വയസ്സായിരുന്നു പ്രായം. ജൂലിയാണ് റെജിമോന്റെ ഭാര്യ. മക്കൾ : മെർലിൻ, മറിയം , മെൽവിൻ .
റെജിമോൻ ബ്രിസ്റ്റോൾ സെന്റ് തോമസ് മാർത്തോമാ ചർച്ചിലെ ഇടവകാംഗമാണ്. ഇടവകയുടെ പേരിൽ ഫാ. സനോജ് ബാബു മാത്യുവും സെക്രട്ടറി ജാഫി ചാക്കോയും അനുശോചനം അറിയിച്ചു.
റെജിമോൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വോക്കിംഗിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 10 വയസുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ പിതാവിനേയും രണ്ടാനമ്മയേയും അമ്മാവനേയും തിരഞ്ഞ് പോലീസ്. ഉർഫാൻ ഷെരീഫ്, ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർക്കായാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 വ്യാഴാഴ്ച സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ചയാണ് ഇവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയത്.

41 കാരനായ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

പോലീസ് 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തന്റെ പങ്കാളിക്കും സഹോദരനും അഞ്ച് കുട്ടികൾക്കുമൊപ്പം ഇസ്ലാമാബാദിൽ ഇറങ്ങിയ ഉടൻ ഉർഫാൻ ഷെരീഫ് യുകെയിലെ എമർജൻസി സർവീസുകളെ വിളിക്കുകയായിരുന്നു. അഞ്ച് കുട്ടികളും ഒന്നിനും 13നും ഇടയിൽ പ്രായമുള്ളവരാണെന്ന് സറേ പോലീസിലെയും സസെക്‌സ് പോലീസ് മേജർ ക്രൈം ടീമിലെയും ഡെറ്റ് സൂപ്റ്റ് മാർക്ക് ചാപ്‌മാൻ പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ വർഷം മുതൽ ഇംഗ്ലണ്ടിൽ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആരംഭിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാർത്ഥി വായ്പകളിൽ വൻ മാറ്റം. ഇംഗ്ലണ്ടിൽ ഒരു ബിരുദ വിദ്യാർത്ഥിയുടെ ട്യൂഷൻ ഫീസും താമസ ചിലവുകളും കൂടി £49,887 വരും, വെയിൽസിൽ ഇത് £45,494, നോർത്തേൺ അയർലൻണ്ടിൽ ഇത് £32,091 ഉം, സ്കോട്ട്ലൻണ്ടിൽ £27,775 ആണ്. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് (NUS), യൂണിപോൾ ഹൗസിംഗ് ചാരിറ്റി എന്നിവയിൽ നിന്നുള്ള ഡേറ്റകൾ പ്രകാരം വിദ്യാർത്ഥികൾ തങ്ങളുടെ പഠനത്തിനും താമസ സൗകര്യങ്ങൾക്കുമായി വളരെ വലിയൊരു തുക ഓരോ വർഷവും ചിലവഴിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇതുകൂടാതെ ഭക്ഷണം, ഗതാഗതം, കോഴ്‌സ് മെറ്റീരിയലുകൾ, യാത്ര എന്നിവയ്ക്കും വിദ്യാർത്ഥികൾ തുക കണ്ടെത്തണം.

യുകെയിൽ ഉടനീളമുള്ള ട്യൂഷൻ ഫീസ് വ്യത്യസ്‌തമാണ്. ഇംഗ്ലണ്ടിൽ ട്യൂഷൻ ഫീസ് 9,250 പൗണ്ടാണ്, വെയിൽസിൽ ഇത് 9,000 പൗണ്ടാണ്. അതേസമയം സ്കോട്ട് ലൻണ്ടിൽ ഭൂരിപക്ഷം സ്കോട്ടിഷ് വിദ്യാർത്ഥികൾക്കും സൗജന്യമായി പഠിക്കാം. യുകെയിലെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫീസ് £9,250 ആണ്. സാധാരണ പഠനാവശ്യത്തിനായി വീട്ടിൽ നിന്ന് അകന്ന് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങൾ പൊതുവെ വിലകുറഞ്ഞ് ലഭിക്കും.

2021-22ലെ കണക്കുകൾ പ്രകാരം സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള മുറികളുടെ ശരാശരി വാടക പ്രതിവർഷം £6,227 ആയിരുന്നു അതേസമയം സ്വകാര്യ മുറികൾക്ക് ഇത് £7,732 ആയിരുന്നു. രാജ്യത്തെ ഓരോ സ്ഥലങ്ങൾ അനുസരിച്ച് ഈ തുകയിൽ മാറ്റം ഉണ്ടാവുകയും ചെയ്യും. യുകെയിലെ മിക്ക വിദ്യാർത്ഥികളും വിദ്യാർത്ഥി വായ്പ എടുക്കുന്നവരാണ്. വായ്‌പകൾ ട്യൂഷൻ ഫീസ്, മെയിന്റനൻസ് ലോൺ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. മിക്ക ആളുകൾക്കും ട്യൂഷൻ ഫീസ് അടയ്ക്കാനായി ലോൺ ലഭിക്കാറുണ്ട്. ഇത് വഴി കോഴ്‌സിന്റെ വാർഷിക ചെലവിന് തുല്യമായി പ്രതിവർഷം £9,250 വരെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കും. ജീവിത ചിലവുകൾ ലക്ഷ്യമിട്ട് നൽകുന്ന മെയിൻറനൻസ് ലോൺ താമസം, ഭക്ഷണം, പുസ്തകങ്ങൾ തുടങ്ങിയ ആവശ്യങ്ങളെ ലക്ഷ്യമിട്ട് നൽകുന്ന ഒന്നാണ്. അതിനാൽ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്ന തുക അവരുടെ കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കും
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എ ലെവൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതിൽ നിരവധി വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്. അതുപോലെ പ്രതീക്ഷിച്ച റിസൾട്ട് ലഭിക്കാതെ പോയവരുമുണ്ട്. കോവിഡിന് ശേഷമുള്ള പരീക്ഷ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. നേടിയ ഫലത്തിൽ തൃപ്തരല്ലെങ്കിൽ നിങ്ങൾക്ക് പല മാർഗങ്ങളിലൂടെ അത് മെച്ചപ്പെടുത്താൻ കഴിയും. നിങ്ങൾ പരീക്ഷകളിൽ പരാജയപ്പെട്ടാലോ ഗ്രേഡുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുകയോ ചെയ്താൽ, നിങ്ങളുടെ എ-ലെവൽ പരീക്ഷകൾ റീടേക്ക് ചെയ്യാൻ സാധിക്കും. വീണ്ടും പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ സ്കൂളിലോ കോളേജിലോ ആറാം ഫോമിലോ ഓൺലൈനിലോ വീണ്ടും പഠിക്കാൻ കഴിഞ്ഞേക്കും. കൂടുതൽ ചെലവേറിയ ഓപ്ഷനാണെങ്കിലും മികച്ച ഫലങ്ങൾ നേടാൻ നിങ്ങളെ സഹായിക്കുന്ന നിരവധി സ്പെഷ്യലിസ്റ്റ് ഇൻഡിപെൻഡന്റ് കോളേജുകളുണ്ട്.

മിക്ക എ-ലെവൽ പരീക്ഷകളും നാല് തവണ കൂടി എഴുതാം. പരീക്ഷകൾ വീണ്ടും എഴുതുകയാണെങ്കിൽ, കോഴ്‌സ് ഫീസും പരീക്ഷാ ഫീസും അടയ്‌ക്കേണ്ടി വരും, അത് നിങ്ങൾ പഠിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് വ്യത്യാസപ്പെടും.

നിങ്ങൾക്ക് ലഭിച്ച ഗ്രേഡുകളിൽ തൃപ്തരല്ലെങ്കിൽ എന്തെങ്കിലും പിശക് സംഭവിച്ചേക്കാമെന്ന് കരുതുന്നുവെങ്കിൽ, പരീക്ഷ ബോർഡിൽ നിന്ന് മാർക്കുകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെടാം. സ്കൂൾ വഴിയോ കോളേജ് വഴിയോ അപ്പീൽ നൽകാം. അവലോകനത്തിന് ശേഷം നിങ്ങളുടെ ഗ്രേഡ് മാറിയില്ലെങ്കിൽ ഫീസ് അടയ്‌ക്കേണ്ടി വരും. ചില കാരണങ്ങളാൽ ഈ അപ്പീൽ ബോർഡ് ശരിയായി കൈകാര്യം ചെയ്തിട്ടില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്‌കൂളിലൂടെയോ കോളേജിലൂടെയോ പരീക്ഷാ വാച്ച്‌ഡോഗിൽ നിന്ന് ഒരു റിവ്യൂ അഭ്യർത്ഥിക്കാം. പരീക്ഷാ ബോർഡിന്റെ അപ്പീൽ തീരുമാനം ലഭിച്ച് 21 ദിവസത്തിനുള്ളിൽ ഈ അഭ്യർത്ഥന ഓഫീസ് ഓഫ് ക്വാളിഫിക്കേഷൻസ് ആൻഡ് എക്സാമിനേഷൻസ് റെഗുലേഷന് (ഓഫ്ക്വൽ) ലഭിച്ചിരിക്കണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഒരു ഗ്രൂമിങ് സംഘത്തിന്റെ ഭാഗമായി 2002 നും 2006 നും ഇടയിൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റത്തിൽ അഞ്ച് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുഹമ്മദ് ഗനി (38), ഇൻസാർ ഹുസൈൻ (38), ജാൻ ഷാഹിദ് ഗനി (50), മാർട്ടിൻ റോഡ്‌സ് (39), അലി റസ്സ ഹുസൈൻ കാസ്മി (35) എന്നിവരാണ് കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയത്. പ്രതികളായ അഞ്ചുപേരിൽ രണ്ടുപേർ സഹോദരങ്ങളാണ്. പെൺകുട്ടികൾ “പ്രതികൾക്ക് ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും അപമാനിക്കാനും പിന്നീട് ഉപേക്ഷിക്കാനുമുള്ള വെറും വസ്തുക്കളായിരുന്നു”വെന്ന് മാഞ്ചസ്റ്റർ മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതി വിലയിരുത്തി.

ഇരകളായ പെൺകുട്ടികളെ പ്രതികൾ പലപ്പോഴും അവരുടെ സ്കൂളുകളുടെ പുറത്തുനിന്ന് യൂണിഫോമിൽ തന്നെ കൊണ്ടുപോയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. പ്രതികൾക്കുള്ള ശിക്ഷവിധി ഉടൻ ഉണ്ടാകും. പീഡനം ആരംഭിച്ചപ്പോൾ ആദ്യ ഇരയായ പെൺകുട്ടിക്ക് വെറും 12 വയസ്സായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഇവർ ചിത്രീകരിക്കുകയും പിന്നീട് ഈ വീഡിയോകൾ ഗ്രേറ്റർ മാഞ്ചസ്റ്റർ ടൗണിൽ ഉടനീളം പ്രചരിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. 2015 ൽ പെൺകുട്ടി തനിക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞപ്പോൾ മാത്രമാണ് ഇത് പുറത്തറിയുകയും പോലീസ് കേസെടുക്കുകയും ചെയ്തത്.
റോച്ച്ഡെയിലിൽ ഇതിനു മുൻപും ഇത്തരത്തിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്ത സംഘത്തെ 2012 ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഉണ്ടായിരുന്ന മൂന്ന് പെൺകുട്ടികൾ അനുഭവിച്ചതിലും മോശമായി അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് ഇരയായ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിൽ നിന്നുള്ള അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ സാറാ ജാക്‌സൺ ഇരകളെ അഭിനന്ദിച്ചു. നീതിയിലേക്കുള്ള അവരുടെ യാത്രയിൽ ഈ കുറ്റവാളികൾക്കെതിരെ നിലകൊള്ളുന്നതിൽ അവർ അസാമാന്യ ധൈര്യം പ്രകടമാക്കിയതായി അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പത്ത് വയസ്സുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ ദുരൂഹത അഴിയുന്നില്ല. ആഗസ്റ്റ് 10 വ്യാഴാഴ്ചയാണ് സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

സാറയുമായി അടുത്ത പരിചയമുള്ള മൂന്നുപേർ മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം പാക്കിസ്ഥാനിലേയ്ക്ക് കടന്നതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഈ മൂന്നുപേർ ഏതെങ്കിലും രീതിയിൽ മരണവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിന് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

നിലവിൽ സാറയുടെ കൊലപാതകത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ വിദേശത്ത് ആയതിനാൽ നാഷണൽ ക്രൈം ഏജൻസിയും (എൻസിഎ) സറേ പോലീസുമായി അന്വേഷണത്തിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. യുകെയും പാക്കിസ്ഥാനുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നത് കേസിനെ ബാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എ ലെവൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മിന്നും നേട്ടവുമായി മലയാളി വിദ്യാർത്ഥികൾ. കോവിഡിന് ശേഷമുള്ള പരീക്ഷകൾ പതിവിലും ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും മികച്ച മാർക്ക് നേടി ഭാവി സുരക്ഷിതമാക്കിയിരിക്കുകയാണ് അനേകം മലയാളി വിദ്യാർത്ഥികൾ. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിസൽറ്റ് പരിശോധിച്ചപ്പോൾ തദ്ദേശീയരായ വിദ്യാർഥികളെക്കാൾ മികച്ച വിജയം കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ മലയാളി കുട്ടികൾ.
താരമായി തോംസൺ
പുറത്തുവന്നിരിക്കുന്ന റിസൾട്ടുകൾ പ്രകാരം കവന്‍ട്രിയിലെ തോംസണ്‍ ജോയി എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടി. റഗ്ബി ലോറന്‍സ് ഷെരിഫ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തോംസണ്‍ സാമ്പത്തിക പഠനത്തിനായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിൽ ചേരും. പഠനകാലത്ത് എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥിക്കായുള്ള റോഡ്സ് മെഡൽ തോംസണായിരുന്നു. എല്ലാ വർഷം ഒരു വിദ്യാർത്ഥിക്ക് മാത്രം ലഭിക്കുന്ന ഈ മെഡൽ 2022ൽ തോംസണെ തേടിയെത്തി എന്നുള്ളത് മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കാനുള്ള വക നൽകുന്നു.
എക്കണോമിക്‌സ്, ഫര്‍ദര്‍ മാത്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് തോംസണ്‍ ജോയ് എ സ്റ്റാര്‍ കണ്ടെത്തിയത്. സാധാരണ ഫര്‍ദര്‍ മാത്‌സ് അധികം വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന വിഷയമല്ല, പഠനം കൂടുതല്‍ കടുപ്പമേറിയതു കൊണ്ടാണ് ഈ വിഷയം ഒഴിവാക്കുന്നത്. എന്നാല്‍ തോംസണ്‍ താരതമ്യേനേ ലളിതമായ മറ്റൊരു വിഷയം ഒഴിവാക്കിയാണ് കടുപ്പമുള്ള ഫര്‍ദര്‍ മാത്‌സ് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. യുകെ മലയാളികള്‍ക്കിടയിലെ ശ്രദ്ധേയ സംരംഭകനായ അലൈഡ് ജോയിയുടെ മൂത്ത മകനാണ് തോംസണ്‍. വീട്ടമ്മയായ ജൂലി ജോയ് ആണ് മാതാവ്. റഗ്ബി ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആന്‍ഡ്രിയ, റീത്ത എന്നിവരാണ് സഹോദരങ്ങള്‍. പാലാ സ്വദേശികളാണ് ജോയിയും ജൂലിയും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇവര്‍ കവന്‍ട്രിയിലാണ് താമസം.

പുതുവഴി തേടി മിടുക്കർ
മികച്ച നേട്ടം കൈവരിച്ചവരിൽ മിക്കവരും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വേറിട്ട പാതയിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ ഫീൽഡിലേക്ക് കടക്കാൻ മിക്ക വിദ്യാർത്ഥികളും താല്പര്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയം. ഈസ്റ്റ്ഹാമിലെ എഡിനും മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ കരസ്ഥമാക്കി. ജി സി എസ് ഇ പരീക്ഷയില്‍ നേടിയ ഫുള്‍ സ്‌കോര്‍ വിജയം ഇവിടെയും ആവർത്തിച്ചു. കംപ്യുട്ടര്‍ സയന്‍സ് പഠിക്കാനാണ് എഡിന് ഇഷ്ടം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിക്കണമെന്നാണ് എഡിന്‍ പറയുന്നത്. ഫുൾ എ സ്റ്റാറിൽ മിക്ക ബ്രിട്ടീഷ് കുട്ടികൾക്കും കാലിടറിയപ്പോഴാണ് മലയാളി വിദ്യാർത്ഥികളുടെ ഈ കുതിപ്പ്.
കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, എന്‍ജിനിയറിംഗ് , നിയമം തുടങ്ങിയ മേഖലകളിലേക്ക് തിരിയുന്ന മലയാളി ചെറുപ്പക്കാരുടെ എണ്ണം ഉയരുകയാണ്. യുകെ മലയാളികള്‍ക്കിടയിൽ കുറഞ്ഞ കൂലിയും കൂടുതൽ അധ്വാന ഭാരവുമുള്ള മെഡിക്കല്‍ ഫീല്‍ഡിൽ നിന്ന് ഇന്നത്തെ യുവത അകന്നുതുടങ്ങിക്കഴിഞ്ഞു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മണിക്കൂറില്‍ 14 പൗണ്ട് മാത്രം ലഭിക്കുമ്പോള്‍ മറ്റു മേഖലകളില്‍ ഉള്ള മിടുക്കർക്ക് ആദ്യ വര്‍ഷം തന്നെ ഇരട്ടി ശമ്പളം ലഭിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വിദ്യാർത്ഥികൾ വ്യത്യസ്ത പാതകൾ തിരഞ്ഞെടുക്കുന്നത്.
കമ്പ്യൂട്ടർ സയൻസ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്ത് എഡ് സജി
ഈസ്റ്റ് ഹാമിലെ എഡ് സജി തന്റെ ഭാവി ജീവിതം ലക്ഷ്യമിടുന്നത് കംപ്യുട്ടര്‍ സയന്‍സ് കോഴ്‌സിലാണ്. ലോകത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആയിരിക്കും എന്നുറപ്പിക്കുന്ന അനേകം ചെറുപ്പക്കാരാണ് കംപ്യുട്ടര്‍ സയന്‍സിലേക്ക് ആവേശത്തോടെ എത്തിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തെ യുകെയിലെ ഏറ്റവും മികച്ച സര്‍വകലാശാല ആയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലേക്കാണ് എഡ് എത്തുന്നത്.
ലണ്ടനിലെ ബ്രാംപ്ടണ്‍ മനോര്‍ അക്കാദമിയില്‍ പഠിച്ച എഡ് മാത്‌സ്, ഫര്‍ദര്‍ മാത്‌സ്, ഇക്കണോമിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് എ സ്റ്റാറുകള്‍ നേടിയത്. സജി പീലി – ബിന്ദു സജി ദമ്പതികളുടെ നാലു മക്കളില്‍ ഒരാളാണ് എഡ്. ഫെന്‍ സജി, റെ സജി എന്നിവര്‍ സഹോദരന്മാരും നിസ് സജി ഏക സഹോദരിയുമാണ്.
എ ലെവലിലെ ആദ്യ പെണ്‍തിളക്കമായി ബ്രിസ്റ്റോളിലെ സാമന്ത; ഇനി കാര്‍ഡിഫില്‍ ഡോക്ടര്‍ പഠനത്തിന്
എ ലെവല്‍ പരീക്ഷയില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ ആദ്യ പെണ്‍കുട്ടിയായി ഇക്കുറി വന്നിരിക്കുന്നത് ബ്രിസ്റ്റോളിൽ നിന്നുള്ള സമാന്ത ബിജു നെല്ലിയ്ക്ക്യമ്യാലിനെയാണ്. മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തിളക്കമാര്‍ന്ന വിജയമാണ് സാമന്ത കരസ്ഥമാക്കിയത്. എ ലെവലില്‍ മൂന്നു വിഷയങ്ങള്‍ എടുത്തു പഠിച്ച സാമന്ത രണ്ട് എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. മാത്തമാറ്റിക്‌സിനും ബയോളജിക്കും എ സ്റ്റാറും കെമിസ്ട്രിക്ക് എയുമാണ് നേടിയത്.
ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ താമസിക്കുന്ന കുറുപ്പുന്തറ സ്വദേശികളായ ബിജു സോളി ദമ്പതികളുടെ ഇളയ മകളാണ് സാമന്ത. മാത്രമല്ല, ഉന്നത വിജയം നേടിയ ഈ പെണ്‍കുട്ടി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രവേശനത്തിന് യോഗ്യതയും നേടികഴിഞ്ഞു.
രണ്ട് എ സ്റ്റാറുകളുടെ തിളക്കത്തില്‍ അലീന ബെന്‍സണ്‍
രണ്ട് എ സ്റ്റാറുകളും രണ്ട് എ യും നേടി വെസ്റ്റ് കിര്‍ബി ഗ്രാമര്‍ സ്‌കൂളിലെ അലീന ബെന്‍സണ്‍. കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് എ സ്റ്റാറും മാത്തമാറ്റിക്‌സ്, എക്‌സ്റ്റന്റഡ് പ്രൊജക്ട് എന്നിവയ്ക്ക് എയും നേടിയാണ് അലീന മെഡിസിന്‍ പഠനത്തിന് തയ്യാറെടുക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലാണ് അലീന മെഡിസിന് അഡ്മിഷന്‍ നേടിയിരിക്കുന്നത്.
സൗണ്ട് എഞ്ചിനീയറും ഗായകനുമായ ബെന്‍സണ്‍ ദേവസ്യയുടെയും ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ബീനാ ബെന്‍സണിന്റെയും ഇളയ മകളാണ് അലീന. മൂത്ത സഹോദരി ലണ്ടന്‍ ഇംപീരിയല്‍ കോളേജിന് മെഡിസിനു പഠിക്കുകയാണ്.
മലയാളി കുടുംബങ്ങളിലെ കുട്ടികള്‍ എ ലെവല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയാണെങ്കില്‍ ആ വിവരം മലയാളം യുകെയെ അറിയിക്കാവുന്നതാണ്. മികച്ച വിജയം നേടിയ കുട്ടികളാണെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും ഞങ്ങള്‍ക്ക് അയച്ച് തരുക. അയക്കേണ്ട വിലാസം: [email protected]