ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജീവിതത്തിൽ നിരവധി സ്വപ്‍നങ്ങളുമായാണ് മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ യുകെയുടെ മണ്ണിൽ എത്തുന്നത്. പോസ്റ്റ് സ്റ്റഡി വിസയിലാണ് ഇവരിൽ ഏറെയും ആളുകളും വരുന്നത്. എന്നാൽ ഇപ്പോൾ പോസ്റ്റ് സ്റ്റഡി വിസ നിർത്തലാക്കാനുള്ള നിർണായക തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയുമാണ് അധികൃതർ. ഇതോടെ നിരവധി മലയാളികൾ ഉൾപ്പെടെ പലർക്കും വലിയ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്. പഠന കാലത്തിനു ശേഷം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന രണ്ട് വർഷമാണ് ഇതോടെ നഷ്ടമാകുന്നത്.
സ്റ്റഡി വിസ മുഖേന നിരവധി ആളുകൾ യുകെയിലേക്ക് അനിയന്ത്രിതമായി എത്തുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് നിർണായക നടപടിയെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. വിദ്യാർത്ഥികൾ ജോലി നേടുകയോ അല്ലാത്തപക്ഷം യുകെ വിടുകയോ ചെയ്യുന്നതാണ് അവിടുത്തെ രീതി. എന്നാൽ ഈ വിസ മുഖേന പല ആളുകളും യുകെയിൽ തന്നെ തുടരുകയാണ്. പുതിയതായി എത്തുന്ന നിരവധി വിദ്യാർത്ഥികളിൽ ഇതുമൂലം താല്പര്യം കുറയുന്നത് ഒഴിവാക്കാനാണ് നീക്കമെന്ന് യുകെ ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ വ്യക്തമാക്കി. പോസ്റ്റ് സ്റ്റഡി വിസ ചെറിയ കോഴ്സുകളുടെയും, യൂണിവേഴ്സിറ്റികളുടെയും പേരിലാണ് കൂടുതലും ആളുകൾ എടുക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പിൻവാതിൽ കുടിയേറ്റമാണെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എത്തിയതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നാണ്. 2021 ജൂലൈയിലെ പുതിയ ഗ്രാജ്വേറ്റ് വിസയിലും ഇന്ത്യക്കാരാണ് മുന്നിൽ. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി റിഷി സുനക്ക് ഹോം ഓഫീസിനോടും ഡിഎഫ്ഇയോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുകെയിൽ 680,000 വിദേശ വിദ്യാർത്ഥികളുണ്ടെന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ കാണിക്കുന്നു. ഗവൺമെന്റിന്റെ 2019 ലെ തീരുമാനത്തിൽ 2030 ഓടെ 600,000 വിദ്യാർത്ഥികളെ ലക്ഷ്യം വച്ചിരുന്നു. ഇത് കഴിഞ്ഞ വർഷം തന്നെ പൂർത്തീകരിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചികിത്സയ്ക്കിടയിൽ ഡോക്ടർമാരെ പരിഭ്രാന്തരാക്കുന്ന കാര്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. ചികിത്സയ്ക്കിടയിൽ സംഭവിക്കുന്ന പല കാര്യങ്ങളും പ്രധാനപെട്ടതാണ്. ആദ്യമായി വായ മരവിച്ചിരിക്കുമ്പോൾ തുപ്പാൻ നിയന്ത്രണം നഷ്ടമാകുകയും, ഇവിടങ്ങളിൽ രോഗിയുടെ വായിൽ നിന്ന് തുപ്പൽ വീഴുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അസ്സിസ്റ്റന്റ് ജീവനക്കാർ ക്ലീൻ ചെയ്യാൻ വളരെയധികം കഷ്ടപെടാറുണ്ടെന്നാണ് ബക്കിംഗ്ഹാംഷെയറിലെ മാർലോവിലെ ബെസ്‌പോക്ക് സ്‌മൈലിലെ കോസ്‌മെറ്റിക് ദന്തഡോക്ടർ സാം ജേത്വ പറയുന്നത്.ചികിത്സക്കിടയിൽ ഡോക്ടറുടെ കയ്യുറയിൽ നാക്കുകൾ കൊണ്ട് സ്പർശിക്കുന്നതാണ് രണ്ടാമത്തെ കാര്യം. നോൺ-ലാറ്റക്സ് കയ്യുറകളാണ് ഉപയോഗിക്കുന്നതെങ്കിലും പലപ്പോഴും രോഗികൾ ഇത് ചെയ്യാറുണ്ടെന്നും ബ്രിട്ടീഷ് അക്കാദമി ഓഫ് കോസ്‌മെറ്റിക് ഡെന്റിസ്ട്രിയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഡോക്ടർ പറഞ്ഞു.

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോൾ മോണയിൽ കൊണ്ട് രക്തം പുറത്ത് വരാൻ സാധ്യതയുണ്ട്. അതിനാൽ ബ്രഷ് മാറി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായാൽ രക്തം തമ്മിൽ കൂടികലരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വളരെ പ്രധാനപ്പെട്ട ഒരു ചികിത്സാ മേഖലയാണ് ദന്തവിഭാഗം. മോണ എപ്പോൾ വേണമെങ്കിലും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ വൃത്തി എപ്പോഴും അനിവാര്യമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കുട്ടികളുടെ പ്രധാന ഇഷ്ട പാനീയമായ പ്രൈം എനർജി ഡ്രിങ്കിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ് എന്ന് റിപ്പോർട്ട്. യൂട്യൂബ് സൂപ്പർതാരങ്ങളായ ലോഗൻ പോളും കെഎസ്‌ഐയും ചേർന്ന് പുറത്തിറക്കിയ പാനീയം ആദ്യം മുതൽ തന്നെ വലിയ ചർച്ചാവിഷയം ആയിരുന്നു. ഓൺലൈനിൽ വില കുതിച്ചുയരുകയും, ഏതാനും മിനിറ്റുകൾക്കുള്ളിൽ കടകളിൽ കുപ്പികൾ വിറ്റഴിയുകയും ചെയ്തിരുന്ന പ്രൈം ലക്ഷ്യം വെക്കുന്നത് കുട്ടികളെയാണ്. 12 വയസിനു താഴെയുള്ള കുട്ടികളെ ഇതിലൂടെ തങ്ങളുടെ വലയിൽ ആക്കാനാണ് ശ്രമം നടക്കുന്നത്.

പ്രൈം ഡ്രിങ്കുകൾ വിൽക്കുന്ന പെട്രോ സ്റ്റേഷനുകളുടെ മുൻപിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും നീണ്ട ക്യൂവും തിരക്കുമാണ് അനുഭവപ്പെടുന്നത്. കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയ ഇതിൽ 500 മില്ലി കുപ്പിയിൽ ഭൂരിഭാഗവും 10 ശതമാനം തേങ്ങാവെള്ളത്തിൽ കലക്കിയിരിക്കുന്ന ഫിൽട്ടർ ചെയ്ത വെള്ളമാണ്. യൂട്യൂബർമാരുടേത് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഡ്രിങ്ക് വൈറൽ ആയി മാറിയിരുന്നു. നിലവിൽ യുകെയിലെ , അസ്ഡ, ആൽഡി, എമിറേറ്റ്സ് സ്റ്റേഡിയം എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് പാനീയം വിൽക്കുന്നത്. ഈ പാനീയം കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുമെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനമാണ് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രൈം ഡ്രിങ്ക് വാങ്ങിക്കുവാൻ അനുദിനം സ്റ്റോറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ചും പത്തും എണ്ണം മേടിക്കാനാണ് കൂടുതൽ ആളുകളും എത്തുന്നത്. എന്നാൽ, നിലവിൽ രണ്ട് എണ്ണം വീതമേ നൽകാറുള്ളു. കൂടുതൽ വാങ്ങിക്കൂട്ടി ഓൺലൈൻ മുഖേന കച്ചവടം നടത്തുന്നവരാണ് ഇതിൽ ഏറെയും. യുട്യൂബേഴ്സ് ആയ രണ്ട് പേരാണ് ഇതിന് പിന്നിൽ എന്നുള്ളത് കൊണ്ട് തന്നെ, കൂടുതൽ ആളുകളിലേക്ക് സമൂഹ മാധ്യമങ്ങൾ വഴി ഇതിന്റെ വിവരങ്ങൾ എത്തുന്നുണ്ട്. കുട്ടികളുടെ ഇടയിൽ സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് പ്രൈം ഡ്രിങ്കിന് വേണ്ടി സൂപ്പർ മാർക്കറ്റുകൾക്ക് മുമ്പിലും പെട്രോൾ സ്റ്റേഷനുകൾക്ക് മുമ്പിലും ഉണ്ടാകുന്ന നീണ്ട ക്യൂ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഡേറ്റിങ്ങിന് യുവാവുമൊത്ത് പുറത്തുപോയ യുവതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. യുവാവുമൊത്ത് എത്തിയപ്പോൾ സ്ഥലത്തെ ഒരു അക്രമി ഇരുവരെയും മർദിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഗുണ്ടയുമായി ലൈംഗിക ബന്ധത്തിൽവരെ ഏർപ്പെടേണ്ടി വന്നു. സണ്ടർലാൻഡ് സിറ്റി സെന്ററിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. അക്രമിയായ പതിനേഴുകാരൻ റോബിൻസൺ എന്ന യുവാവാണ് ഇരുവരെയും ആക്രമിച്ചത്.

ന്യൂകാസിൽ ക്രൗൺ കോടതിയിലാണ് വാദം നടന്നത്. റോബിൻസൺ യുവാവിന്റെ മുഖത്ത് ചവിട്ടി പരിക്കേൽപ്പിക്കുകയും,കഠിനമായ’ മർദനത്തിന് വിധേയനാക്കി അബോധാവസ്ഥയിലാക്കുകയും ചെയ്തു. മർദിക്കുന്നതിനിടയിൽ കയറിയ 20 വയസുകാരിയായ യുവതിയോട് എന്നോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ യുവാവിനെ കൊല്ലുകയില്ലെന്നും പറഞ്ഞു. യുവതി ആക്രമിയുടെ ഭീഷണിക്ക് വഴങ്ങിയതും യുവാവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണെന്ന് പ്രോസിക്യൂട്ടർ ജെയ്ൻ വോ കോടതിയെ അറിയിച്ചു.

ഭീകരമായ അക്രമസംഭവമാണ് അവിടെ നടന്നത്. യുവാവിന്റെ ജീവൻ ആക്രമിയുടെ കൈയിൽ നിന്ന് രക്ഷിക്കുക എന്നുള്ള ഒറ്റ ലക്ഷ്യത്തിലാണ് യുവതി പ്രവർത്തിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രതിയുടെ ക്രൂരമായ ആക്രമണത്തിനാണ് യുവതി ഇരയായത്. കുറ്റിക്കാടുകൾക്ക് സമീപം കണ്ടെത്തിയ ഒരു പഴയ കോട്ടിൽ കിടക്കാൻ പ്രതി നിർബന്ധിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യാത്രക്കാരുടെ മോശമായ പെരുമാറ്റത്തെ തുടർന്ന് മദ്യനയത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ രംഗത്ത്. കൂടുതൽ മദ്യം നൽകുന്ന പതിവ് ഇതോടെ നിർത്തലാവുകയാണ്. ഇതിനെ കുറിച്ച് ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് അന്താരാഷ്‌ട്ര വിമാനങ്ങളിലെ യാത്രക്കാർ കഴിഞ്ഞ ദിവസം പരാതി നൽകി രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈന് കഴിഞ്ഞ ദിവസം ഡിജിസിഎ പിഴ ചുമത്തിയിരുന്നു.

പുതിയ മാറ്റത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. മദ്യം ഉപയോഗിക്കുന്ന യാത്രക്കാരെ തിരിച്ചറിയാനും, മദ്യപിച്ചു അവശരാകുമെന്ന് ഉറപ്പുള്ളവരെ കൂടുതൽ മദ്യപിക്കാൻ അനുവദിക്കരുതെന്നും ക്യാബിൻ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വിമാനക്കമ്പനികളുടെ നയങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പുതിയ തീരുമാനം. യാത്രക്കാരുടെ സുരക്ഷിതത്വമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നും, പരാതികൾ ഇനിയും ഉണ്ടാവാതെ നോക്കാൻ പരമാവധി ശ്രമിക്കുമെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.

പുതുക്കിയ നിയമങ്ങൾ അനുസരിച്ചു, യാത്രക്കാർ മദ്യപിക്കുന്ന സാഹചര്യത്തിൽ ക്യാബിൻ ക്രൂ അംഗങ്ങൾ നിർബന്ധമായും ജാഗ്രത പുലർത്തണമെന്നാണ് പ്രധാനമായും പറയുന്നത്. യാത്രക്കാരുടെ പെരുമാറ്റത്തെ ട്രാഫിക് ചിഹ്നങ്ങൾ പോലെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ തരം തിരിക്കാം. യാത്രക്കാരുടെ പെരുമാറ്റത്തിൽ നിന്ന് ഉച്ചത്തിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുന്ന ആളുകളെ തിരിച്ചറിയാനും മറ്റ് സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ അവരെ തരംതിരിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലേക്ക് ജോലിയ്ക്കായി എത്തിച്ചേർന്ന എല്ലാ മലയാളികളും തന്നെ ഇന്ത്യയിൽ തങ്ങളുടെ ആസ്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വസ്തുവകകൾ മേടിക്കുകയും ബാങ്കുകളിൽ എൻആർ ഇ സ്ഥിരനിക്ഷേപം ചെയ്യുന്നവരാണ്. പൗണ്ടിൻെറ റേറ്റ് കൂടുന്നതിന് അനുസരിച്ച് നാട്ടിലേയ്ക്ക് പണം അയയ്ക്കുമ്പോൾ മാനസികമായ സന്തോഷം അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക യു കെ മലയാളികളും . എന്നാൽ ഇന്ത്യയിലെ ബാങ്കുകളിൽ സ്ഥിരനിക്ഷേപവും അതിൽ നിന്നുള്ള വരുമാനവും ഉണ്ടെങ്കിൽ ബ്രിട്ടനിൽ ആദായനികുതി ഫയൽ ചെയ്യുമ്പോൾ അതുകൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ ഭീമമായ തുക പിഴയായി ഒടുക്കേണ്ടതായി വരും.
യുകെ ഗവൺമെൻറും ഇന്ത്യാ ഗവൺമെന്റും തമ്മിലുള്ള പുതിയ ധാരണാപത്രം അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. എച്ച് എം റവന്യൂവിന്റെ പരിധിയിലാണ് ഇന്ത്യയിൽ നിന്നുള്ള സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത് . നിലവിൽ ഒട്ടേറെ മലയാളികൾക്ക് ആണ് എച്ച് എം റവന്യൂവിൽ നിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. എട്ടുവർഷം വരെ പഴക്കമുള്ള സ്ഥിരനിക്ഷേപങ്ങളുടെ പേരിൽ വരെ നോട്ടീസ് ലഭിച്ചതായാണ് അറിയാൻ സാധിച്ചിരിക്കുന്നത്. സ്ഥലം വിറ്റവർക്കും ക്യാപിറ്റൽ ഗെയിൻ ടാക്സ് കൊടുക്കാനുള്ള നോട്ടീസുകൾ ലഭിക്കുന്നുണ്ട്.
പല യുകെ മലയാളികൾക്കും പിഴയും പലിശയും ഉൾപ്പെടെ അടയ്ക്കാനുള്ള നോട്ടീസ് ആണ് ലഭിച്ചിരിക്കുന്നത്. എച്ച് എം റവന്യൂവിന്റെ ടാക്സ് റിട്ടേൺ ജനുവരി 31 -ന് മുമ്പാണ് അടയ്ക്കേണ്ടത്. ടാക്സ് റിട്ടേൺ നൽകുന്നതിന് രണ്ടുമാസം താമസിച്ചിട്ടുണ്ടെങ്കിൽ 100 പൗണ്ട് ആണ് പിഴയായി അടയ്ക്കേണ്ടതായി വരിക. അതിനുശേഷം ഓരോ ദിവസവും 10 പൗണ്ട് വീതം പിഴയാണ് ഒടുക്കേണ്ടതായി വരിക. യുകെയിലെ ഇന്ത്യക്കാർ നാട്ടിൽ സ്ഥല വിൽപ്പന, സ്ഥിരനിക്ഷേപം എന്നിവ പോലുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തുമ്പോൾ യുകെ ഗവൺമെൻറിന് വിവരങ്ങൾ ലഭ്യമാക്കുന്ന തലത്തിലേയ്ക്കാണ് ഇന്ത്യയും യുകെയും തമ്മിലുള്ള ധാരണ പത്രത്തിൻറെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മാറിയിരിക്കുന്നത് എന്ന വസ്തുത പലരും തിരിച്ചറിഞ്ഞിട്ടില്ല.
യുകെ മലയാളികൾക്ക് എൻആർഐയും എൻആർഒയും അക്കൗണ്ട് ഉണ്ടെങ്കിലും സാധാരണഗതിയിൽ സ്ഥിരനിക്ഷേപങ്ങൾ എൻ ആർ ഇ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഇതിന്റെ പ്രധാനകാരണം എൻ ആർ ഒ അക്കൗണ്ടിലെ സ്ഥിര നിക്ഷേപങ്ങൾക്ക് വരുമാനം നികുതി ഇന്ത്യയിലും അടക്കേണ്ടതായി വരുമെന്നുള്ളതാണ്. ഈ രീതിയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് വരുമാന നികുതി പിടിച്ചതിനു ശേഷമുള്ള തുക മാത്രമെ നിക്ഷേപകന് ലഭിക്കുകയുള്ളൂ. എന്നാൽ എൻ ആർ ഇ അക്കൗണ്ടിൽ ഉള്ള തുകയ്ക്ക് ഇന്ത്യയിൽ ടാക്സ് കൊടുക്കേണ്ടതില്ല. പക്ഷേ അതിന് യുകെയിൽ ടാക്സ് കൊടുക്കേണ്ട സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങൾ എത്തുന്നത്. അതുകൊണ്ടുതന്നെ നാട്ടിൽ സ്ഥിരനിക്ഷേപത്തിൽ നിന്ന് വരുമാനം ഉള്ള യുകെ മലയാളികൾ തങ്ങളുടെ വരുമാനത്തിന് നിശ്ചിത സമയത്തിനുള്ളിൽ ടാക്സ് കൊടുക്കാൻ ശ്രദ്ധിയ്യിച്ചില്ലെങ്കിൽ പലിശയും പിഴപലിശയും കൊടുക്കേണ്ടതായി വരുമെന്ന് മറക്കരുത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഊർജ ഉപയോഗം വെട്ടിചുരുക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് അധികൃതർ. ഭാവിയിൽ പണം കൊടുത്ത് വൈദ്യുതിയും എനർജിയും വാങ്ങേണ്ട അവസ്ഥ വരുമെന്നും ഇത് സൂചിപ്പിക്കുന്നു.തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറച്ചാൽ തന്നെ പകുതി തുക ബില്ലിൽ കുറയും. ഇത് മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്.

നാഷണൽ ഗ്രിഡിന്റെ നേതൃത്വത്തിലുള്ള ഡിമാൻഡ് ഫ്ലെക്‌സിബിലിറ്റി സർവീസിന്റെ ഭാഗമായാണ് തീരുമാനം. വൈകുന്നേരം 4.30 മുതൽ 6 വരെ ആവശ്യമല്ലാത്ത എല്ലാ ഉപയോഗങ്ങളും കുറയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഊർജ്ജ ലഭ്യത വർധിപ്പിക്കാൻ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങളിലേക്ക് തിരിയുന്നത് പോലുള്ള സാഹചര്യങ്ങളിലേക്ക് കടക്കാതിരിക്കാനാണ് നടപടി. ഡിമാൻഡ് ഫ്ലെക്‌സിബിലിറ്റി സർവീസിന്റെ ഭാഗമായി ഊർജം ഉപയോഗം കുറച്ച കുടുംബങ്ങൾക്ക് £2 മില്യണിലധികം വരുന്ന ക്രെഡിറ്റുകൾ സമ്മാനമായി നൽകിയിട്ടുണ്ട്. ആദ്യഘട്ടം വിജയം കണ്ടതിനെ തുടർന്നാണ് നടപടി.

ഡി എഫ് എസിലൂടെ ഊർജബില്ലുകൾ കുറയ്ക്കാൻ കഴിഞ്ഞതിനെ തുടർന്ന് നിരവധി ആളുകൾ സേവനം പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ്. നിരവധി ആളുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മണി മെയിലുമായി ബന്ധപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഗ്യാസ്, ഇ.ഒ.എൻ എനർജി, ഇ.ഡി.എഫ്, ഒക്ടോപസ് എനർജി, ഓവോ എനർജി എന്നിവ ഈ പദ്ധതിയിൽ പങ്കെടുക്കുന്ന കമ്പനികളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എൻ എച്ച് എസ് ജീവനക്കാരുടെ മരണത്തിൽ ക്ലെയിം തുക ഉറപ്പാക്കി എന്നുള്ള വാർത്ത വ്യാജം. മലയാളം യുകെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാർത്ത പുറത്ത് കൊണ്ടുവന്നത്. ജീവനക്കാർ മരണപ്പെടുമ്പോൾ ക്ലയിം ഉണ്ടെന്നുള്ള വാർത്തയാണ് ഇപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. കോവിഡ് സമയത്ത് മരണപ്പെട്ടവർക്ക് നൽകിയ തുക ആ കാലയളവിൽ മാത്രം ഉണ്ടായിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ആരോഗ്യ മേഖലയിൽ കഷ്ടപ്പെട്ട ആളുകളുടെ കുടുംബത്തിന് അവരുടെ കാലശേഷം ജീവിക്കാനുള്ള തുകയാണ് ഇതിലൂടെ ലഭിക്കുന്നത്. യുകെയിലെ മലയാളികളിൽ കൂടുതൽ ആളുകളും ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകൾ നിരവധിയാളുകളെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്.
പലപ്പോഴും മരണപ്പെടുന്നത് യുവതികളായതിനാൽ തന്നെ കുട്ടികളുടെ പഠനമുൾപ്പടെയുള്ള കാര്യങ്ങൾ ആശങ്കയിലാണ്. അതേസമയം പെൻഷൻ സ്കീമിൽ ഉള്ളവർക്കും ജീവനക്കാർക്ക് തത്തുല്യമായ തുക ലഭിക്കുമെന്നുള്ള വാദം തെറ്റാണ്. സ്കീമിൽ ജോയിൻ ചെയ്തിട്ടുള്ള ആളുകളുടെ വാർഷിക വരുമാനത്തിന്റെ ഇരട്ടിയാണ് ലഭിക്കുന്നത്. ഈ തുക ലഭിക്കുന്നത് ജീവിത പങ്കാളിക്കാണ്. നോമിനിയുടെ സ്ഥാനത്ത് മറ്റൊരാളുടെ പേരാണ് നൽകിയതെങ്കിലും അവർക്ക് ലഭിക്കും. മലയാളി നേഴ്സ് അഞ്ചുവിന്റെ കുടുംബത്തെ സഹായിക്കാൻ പ്രാദേശിക മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ 28 ലക്ഷം രൂപ പിരിച്ചു നൽകാൻ ശ്രമം നടക്കുകയാണ്.
യുകെയിൽ ഏറ്റവും കൂടുതൽ മലയാളി നേഴ്സുമാർ ജോലി ചെയ്യുന്നത് എൻ എച്ച് എസിലാണ്. അതുകൊണ്ട് തന്നെ നല്ലൊരു ജീവിതം സ്വപ്നം കണ്ടു യുകെയുടെ മണ്ണിലേക്ക് ചേക്കേറുന്ന മലയാളികൾക്ക് അവരുടെ ആയുഷ് കാലത്തും അതിന് പിന്നാലെ മരണത്തിലും എൻ എച്ച് എസ് താങ്ങായി മാറുകയാണ് എന്ന പേരിൽ പ്രമുഖ മാധ്യമങ്ങൾ നൽകിയ വ്യാജവാർത്തയാണ് ഇതിലൂടെ പൊളിച്ചു പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
കെറ്ററിംഗില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിൽ എത്തിക്കാൻ യുകെ മലയാളി സമൂഹം വളരെയധികം കഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീടാണ് കുടുംബത്തിന് സഹായമായി ലഭിക്കുന്ന തുകയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. പെൻഷൻ സ്കീമിൽ അഞ്ജു അംഗമാണെങ്കിൽ മാത്രമേ തുക ലഭിക്കാൻ അർഹതയുള്ളൂ. ദൈനംദിന ചിലവുകൾ ഉൾപ്പെടെ വർദ്ധിക്കുന്ന സാഹചര്യത്തിൽ പല ആളുകളും പെൻഷൻ സ്കീമിൽ തുക അടയ്ക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. നിയമപരമായി അഞ്ജുവിന്റെ തുക ലഭിക്കുന്നത് ഭർത്താവിനാണ്. എന്നാൽ ഇവിടെ ഭർത്താവ് പ്രതി സ്ഥാനത്ത് ആയതിനാൽ മാതാപിതാക്കൾക്ക് തുക ലഭിക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി ചെയർമാൻ നാദിം സഹാവിയുടെ സാമ്പത്തിക കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി റിഷി സുനക്. നികുതി തർക്കത്തിൽ കഴിഞ്ഞ ദിവസം 1 മില്യൺ പൗണ്ടിലധികം പിഴ ചുമത്തിയിരുന്നു. പാർട്ടി ചെയർമാൻ ആയാലും ഉത്തരം വേണ്ട ചില ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. പുതിയ ഉപദേഷ്ടാവ് ലോറി മാഗ്നസിന്റെ അന്വേഷണം സഹാവിയുടെ മന്ത്രിതലങ്ങളിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ നികുതി ഒടുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതും പരിശോധനയ്ക്ക് വിധേയമാണ്. റിഷി സുനകുമായുള്ള തർക്കത്തെ തുടർന്ന് നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. തർക്കം വളരെ ഗൗരവമുള്ളതാണെന്നും മുൻപോട്ട് നീങ്ങുംതോറും കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാണെന്നും അവർ പറയുന്നു. എന്നാൽ ഒക്ടോബറിലാണ് കൺസർവേറ്റീവ് പാർട്ടി ചെയർമാനായി സഹാവിയെ നിയമിച്ചത്. ആ സമയങ്ങളിൽ ഒന്നും തന്നെ യാതൊരു പ്രശ്നവും ഇല്ലായിരുന്നെന്നുമാണ് പുറത്ത് വരുന്ന വിവരം.

എംപിമാരോട് വിഷയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച സഹാവി അറിയിച്ചു. എന്നാൽ ആദ്യം പ്രധാനമന്ത്രി എം പി യെ ന്യായീകരിച്ചു രംഗത്ത് വന്നതായും വിമർശകർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ സമഗ്രതയും പ്രൊഫഷണലിസവും ഉത്തരവാദിത്തവും കൊണ്ടുവരുമെന്ന സർക്കാരിന്റെ തീരുമാനത്തെ സഹാവി അട്ടിമറിച്ചെന്നും അതുകൊണ്ട് നടപടി ഉണ്ടാകുമെന്നും അധികാരികൾ പറഞ്ഞു. ഉത്തരം നൽകേണ്ട ചില ചോദ്യങ്ങളിൽ നിന്നും ആർക്കും ഒഴിഞ്ഞു മാറാൻ ആകില്ലെന്നും, അതിന് നിർബന്ധമായും ഉത്തരം നൽകേണ്ടി വരുമെന്നുമാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാദം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയെ നടുക്കിയ സ്കൂൾ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതിയ്ക്ക് പരോൾ നിരസിച്ചു. സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കാണ് പരോൾ നിഷേധിച്ചത്. 2001 ജൂൺ 18 നായിരുന്നു സംഭവം. എസെക്സിലെ ഈസ്റ്റ് ടിൽബറിയിലുള്ള വീടിനു സമീപത്തു വെച്ച് 15 കാരിയായ വിദ്യാർത്ഥിനിയെ സ്റ്റുവർട്ട് കാംബെൽ(64) അതിക്രൂരമായി കൊലപെടുത്തുകയായിരുന്നു. കേസിൽ മൃതദേഹം കിട്ടിയിരുന്നില്ല. ഇത് അന്വേഷണത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാംപ്ബെല്ലിന്റെ വീട്ടിൽ നിന്ന് ഡാനിയേലിന്റെ ഡിഎൻഎ ഉള്ള ഒരു ജോടി വെളുത്ത സ്റ്റോക്കിംഗുകളും അവൾ ഉപയോഗിച്ചിരുന്ന ലിപ് ഗ്ലോസും പോലീസ് കണ്ടെടുത്തത്.

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ആയിരുന്നു പ്രതി പദ്ധതി ഇട്ടിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിനായി കാംബെൽ തന്റെ നീല ട്രാൻസിറ്റ് വാനിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചെന്നുമാണ് നിഗമനം. സംഭവത്തെ തുടർന്ന് 2002 ഡിസംബറിൽ കാംപ്ബെൽ കൊലക്കുറ്റത്തിന് ജീവപര്യന്തവും തട്ടിക്കൊണ്ടുപോയതിന് പത്തുവർഷവും തടവിനും ശിക്ഷിക്കപ്പെട്ടു. 20 വർഷത്തിന് ശേഷം മാത്രം പരോൾ പരിഗണിച്ചാൽ മതിയെന്നാണ് ഹൈക്കോടതി പറയുന്നത്. അതുകൊണ്ട് പരോൾ ഇത്തവണയും ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രതിയായ ഇയാളെ ഒരു കാരണവശാലും വിട്ടയയ്ക്കാൻ പറ്റില്ലെന്നും പരോൾ ഹിയറിംഗിനുള്ള പരിധിയിൽ അദ്ദേഹം എത്തിയിട്ടില്ലെന്നും, സുരക്ഷയെ മുൻ നിർത്തിയാണ് തീരുമാനമെന്നും ഹിയറിങ്ങ് പാനൽ അറിയിച്ചു.

ഇതിനെതിരെ അപ്പീൽ നൽകാൻ ക്യാമ്പെലിന് ഇപ്പോൾ 28 ദിവസത്തെ സമയമുണ്ട്. ഇല്ലാത്തപക്ഷം 2024 ലെ ഇനി ഹിയറിങ്ങിനു ഹാജരാകാൻ കഴിയൂ. സുരക്ഷ പോലുള്ള ചില ഘടകങ്ങളെ മുൻ നിർത്തി സ്റ്റുവർട്ട് കാംബെല്ലിന്റെ പരോൾ നിരസിച്ചെന്നും, തുറന്ന ജയിലിലേക്ക് മാറ്റണമെന്നുള്ള ആവശ്യവും നിരാകരിച്ചതായി പരോൾ ബോർഡ് പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്കൂൾ വിദ്യാർത്ഥിനിയായ ഡാനിയേൽ കൊല്ലപ്പെട്ടിട്ട് 20 വർഷങ്ങൾ പിന്നിട്ടിട്ടും മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. അത് എവിടെയാണ് ഒളിപ്പിച്ചതെന്ന് പ്രതി വെളിപ്പെടുത്താൻ തയാറാകണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം