Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മദ്യപിച്ച് വാഹനം ഓടിച്ചതിന് ‘ബോറിസ് ജോൺസനെ ‘ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയിലാണ്. നെതർലാൻഡിലെ വടക്കൻ നഗരമായ ഗ്രോസിംഗനിലെ എമ്മ പാലത്തിന് സമീപം ഒരു കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നുള്ള പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറിനെ കസ്റ്റഡിയിൽ എടുത്തത്.

അപകടത്തിൽപ്പെട്ട കാർ ഉപേക്ഷിച്ച് പാലത്തിൽ നിന്ന ഡ്രൈവർ മദ്യപിച്ച് ബോധം ഇല്ലാത്ത അവസ്ഥയിലായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. 35 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് കാർ പരിശോധിച്ചപ്പോഴാണ് ബോറിസ് ജോൺസന്റെ പേരിലുള്ള വ്യാജ ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തിയത്. ഗ്രോനിംഗന്റെ പടിഞ്ഞാറ് സുയ്‌ഹോർൺ എന്ന ചെറുപട്ടണമാണ് യുവാവിന്റെ സ്വദേശം . വ്യാജ ഡ്രൈവിംഗ് ലൈസൻസ് എവിടെയാണ് നിർമ്മിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.

എന്നാൽ ഉക്രൈൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ടൂറിസ്റ്റ് ഷോപ്പുകളിൽ വ്യാജ ലൈസൻസുകൾ എളുപ്പത്തിൽ വാങ്ങാൻ സാധിക്കുമെന്ന് നെതർലാൻഡിലെ പത്രപ്രവർത്തകനും മുൻ റഷ്യ കറസ്പോണ്ടന്റുമായ കിസിയ ഹെക്സ്റ്റർ പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസിൽ ഫോട്ടോയും ജനന തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ യഥാർത്ഥ വിവരങ്ങളാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിസ്റ്റോളിൽ താമസിച്ചിരുന്ന മലയാളി യുവതി അഞ്ജു മരണമടഞ്ഞു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. സീനിയര്‍ കെയററായി ജോലി ചെയ്തു വരുന്നതിനിടെയാണ് രോഗം തിരിച്ചറിഞ്ഞത്. അഞ്ജു യുകെയിൽ എത്തിയിട്ട് ആറു മാസം മാത്രം ആയിരിക്കെയാണ് മരണം സംഭവിച്ചത്. അഞ്ജുവിന് പിന്നാലെ മൂന്നു മാസം മുമ്പ് ഭര്‍ത്താവും യുകെയിലേക്ക് എത്തിയിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്. മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

യുകെ മലയാളികൾക്കിടയിൽ ക്യാൻസർ ബാധിച്ച് തുടർച്ചയായി ഒട്ടേറെ മരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ പതിനേഴാം തീയതി വെയ്ക്ക് ഫീൽഡിൽ മരണമടഞ്ഞ മഞ്ജുഷ് മാണി കാൻസർ ബാധിച്ചാണ് മരിച്ചത്. ഇന്നലെ ഈസ്റ്റ്ഹാമിൽ തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെർലിൻ ജെറാൾഡ് മരിച്ചത് ക്യാൻസർ മൂലമാണ്.

അഞ്ജുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ വെയ്ക് ഫീൽഡിൽ ഏപ്രിൽ 17-ാം തീയതി മരണമടഞ്ഞ മഞ്ജുഷ് മാണിക്ക് താൻ പിറന്ന വീണ പിറവത്തിന്റെ മണ്ണിൽ അന്ത്യവിശ്രമം. പ്രകൃതി പോലും വിറങ്ങലിച്ചു നിന്ന വികാരനിർഭരമായ അന്തരീക്ഷത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ പുഞ്ചിരി തൂകുന്ന ഓർമ്മകൾ ബാക്കിയാക്കി മഞ്ജുഷ് യാത്രയായി . ഇന്നലെ 12 മണിയോടെയാണ് പിറവത്തുള്ള മഞ്ജുഷിന്റെ വീട്ടിൽ പൊതുദർശനം ആരംഭിച്ചത്. ദീർഘകാലം കെഎസ്ആർടിസിയിൽ സുത്യർഹ സേവനം അനുഷ്ഠിച്ച തങ്ങളുടെ പ്രിയപ്പെട്ട മാണിച്ചേട്ടൻെറ പുത്രനോടുള്ള വാത്സല്യത്തിനുമപ്പുറം മഞ്ജുഷിന് തന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൾ കൊണ്ട് നല്ലൊരു സൗഹൃദ വലയം ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ ഇടമുറിയാതെ മഞ്ജുഷിന്റെ വീട്ടിലേയ്ക്ക് ജനങ്ങൾ എത്തിച്ചേർന്നുകൊണ്ടേയിരുന്നു. പൊതുദർശനം ആരംഭിച്ചതു മുതൽ മൃതദേഹത്തിനരികിൽ കണ്ണിമ പൂട്ടാതെ തൻറെ പ്രിയതമനെ മിഴി നട്ടിരിക്കുന്ന ബിന്ദുവിന്റെയും അച്ഛനെ പിരിയുന്ന മക്കളായ ആൻമേരിയയുടെയും അന്നയുടെയും വേദന ഏതൊരാളിന്റെയും കരളലിയിക്കുന്നതായിരുന്നു. നന്നേ ചെറുപ്രായത്തിലെ തങ്ങളുടെ മനസ്സിന് തീരാ വേദനയായി വിട പറഞ്ഞ തങ്ങളുടെ പ്രിയ മകൻെറ നിശ്ചലമായ ശരീരത്തിന് മുന്നിൽ പിതാവ് മാണിയും മാതാവ് മേരിയും നിറകണ്ണുകളോടെ ഉണ്ടായിരുന്നു. മഞ്ജുഷിന്റെ അമേരിക്കയിൽ ജോലിചെയ്യുന്ന ഏക സഹോദരി മജി ബാബുവും പ്രിയ സഹോദരനെ യാത്ര അയക്കാനായി എത്തിച്ചേർന്നിരുന്നു.

മഞ്ജുഷ് ഇടവകാംഗമായിരുന്ന ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ്‌ വെൽഫ്രഡ് ഇടവകയുടെ  വികാരിയും മിഷൻ ഡയറക്ടറുമായിരുന്ന,  നിലവിൽ ഊന്നുകൽ സെൻറ് ജോർജ് ചർച്ചിന്റെ വികാരിയുമായ ഫാ. ജോസഫ് പൊന്നത്താണ് അനുസ്മരണ പ്രസംഗം നടത്തിയത്. യുകെയിൽ തന്റെ ശുശ്രൂഷാ കാലഘട്ടത്തിലുടനീളം മഞ്ജുഷുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തിൻറെയും വിശ്വാസത്തിലും ദൈവപരിപാലനയിലും മഞ്ജുഷ് തന്റെ ഭാര്യയെയും മക്കളെയും ചേർത്തുനിർത്തി ഒരു ഉത്തമ കുടുംബജീവിതം നയിച്ചതിന്റെയും നേർ സാക്ഷ്യമായിരുന്നു അച്ഛൻറെ പ്രസംഗം. ഇടവക വികാരിയായ ഫാ.സെബാസ്റ്റ്യൻ കണിയാംപറമ്പിലിൻെറ നേതൃത്വത്തിൽ 4 മണിയോടെയാണ് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചത്. ഫാ. ജോസഫ് പൊന്നത്തും, ഫാ. സിജോ കൊച്ചുമണ്ണിലും നിരവധി സിസ്റ്റേഴ്സും പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു.

5 മണിയോടെയാണ് പിറവം ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. ശവസംസ്കാര ശുശ്രൂഷയിലെ അവസാന നിമിഷങ്ങൾ അത്യധികം ദുഃഖകരമായിരുന്നു . വീട്ടിൽ നിന്ന് മൃതദേഹം പള്ളിയിലേക്ക് എടുത്ത നിമിഷത്തിൽ മയങ്ങി വീണ ബിന്ദുവിന്റെ പള്ളിയിൽ വെച്ചുള്ള പൊട്ടിക്കരച്ചിൽ ഏതൊരാളുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു . വിധിയുടെ വിളയാട്ടത്തിൽ അകാലത്തിൽ പൊലിഞ്ഞ മഞ്ജുഷിനെകുറിച്ച് ബിന്ദുവിന്റെ വിലാപം എല്ലാവർക്കും തീരാ വേദനയായി. തന്റെ പ്രിയതമന്റെ ശവമഞ്ചൽ നോക്കി ഞാൻ പൊന്നുപോലെ നോക്കുകയില്ലായിരുന്നോ … എൻറെ അടുത്ത് ഒരാളായി നിന്നാൽ മതിയായിരുന്നല്ലോ എന്ന ബിന്ദുവിന്റെ പൊട്ടിക്കരച്ചിൽ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ മനസ്സിൽ ഏറെ നാൾ ഒരു വിങ്ങലായി നിലനിൽക്കും.


മഞ്ജുഷിന്റെ ലീഡ്സിലെ പൊതുദർശനം മുതൽ മൃത സംസ്കാരത്തിന്റെ എല്ലാ വിവരങ്ങളും മലയാളം യുകെ ന്യൂസ് യഥാസമയം വായനക്കാരിലേയ്ക്ക് എത്തിച്ചിരുന്നു. മലയാളം യുകെയുടെ ഒരു നല്ല സുഹൃത്തായിരുന്നു മഞ്ജുഷ് .

മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവി റ്റിജി തോമസ്‌ മലയാളം യുകെ ന്യൂസിനെ പ്രതിനിധീകരിച്ച് മഞ്ജുഷിന്റെ വീട്ടിലും പള്ളിയിലും എത്തി ആദരാഞ്ജലികൾ അർപ്പിച്ചു . വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുവേണ്ടി ബിബിൻ രവീന്ദ്രനും രേഷ്മാ ബിബിനും പിറവത്തെ മഞ്ജുഷിന്റെ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു .കോട്ടയം പാർലമെൻറ് മണ്ഡലം എംപി ശ്രീ. തോമസ് ചാഴിക്കാടൻ , സ്ഥലം എംഎൽഎ ശ്രീ. അനൂപ് ജേക്കബ് എന്നിവരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.

    

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാൾസ് രാജാവിൻെറ കിരീട ധാരണ ചടങ്ങിൻെറ അവസാനഘട്ട തയാറെടുപ്പിന് ഒരുങ്ങി ബ്രിട്ടൺ. മെയ് 6-നാണ് ചാൾസ് രാജാവിൻെറ കിരീട ധാരണ ചടങ്ങുകൾ നടക്കുക. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും. ഒരുക്കത്തിൻെറ അവസാനഘട്ടമായി പരമ്പരാഗത വസ്ത്രങ്ങളും രാജകീയ ആഭരണങ്ങളും വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ എത്തിച്ചുതുടങ്ങി.

ചാൾസിൻെറ കിരീട ധാരണത്തോടെ കൺസോർട്ട് പദവിയിൽ നിന്ന് രാജ്ഞി പദവിയിലേക്ക് കാമില മാറും. ചടങ്ങിലെ ഏറ്റവും പ്രധാനഭാഗം രാജാവിന്റെ കിരീടധാരണവും ഓക്ക് തടിയിൽ തീർത്ത സിംഹാസനത്തിലെ ആരോഹണവുമാണ്. ഇതിനായി 700 വർഷം പഴക്കം ഉള്ള സിംഹാസനത്തിന്റെ നവീകരണം ബക്കിങ്ഹാം കൊട്ടാരത്തിൽ പുരോഗമിക്കുകയാണ്. സ്ഥാനാരോഹണ സമയത്ത് സിംഹാസനത്തിൽ സ്ഥാപിക്കുന്ന ‘സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി’ എന്നറിയപ്പെടുന്ന 125 കിലോഗ്രാം ഭാരമുള്ള കല്ല് സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ നിന്നുള്ളതാണ്.

പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണ്ണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.

കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക. ചരിത്രത്തിൽ ആദ്യമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിത ബിഷപ്പ് റൈറ്റ് റവ. ഗുലി ഫ്രാൻസിസ് ദെഹ്കാനി സഹകാര്‍മ്മികയാകും. ഇതുവരെ കിരീടധാരണ ചടങ്ങുകളില്‍ 2000 അതിഥികള്‍ക്ക് ബക്കിങ്ഹാം കൊട്ടാരം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റഗ്ബി കളിക്കാരനായ യുവാവ് കുത്തേറ്റു മരിച്ചു. കോൺവാൾ നൈറ്റ്‌ ക്ലബ്ബിന്റെ പുറത്ത് വെച്ചാണ് സംഭവം. മൈക്കൽ അലൻ (36) ആണ് ദാരുണമായ കൊല്ലപ്പെട്ടത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ജീവന് ഭീഷണി ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

ആക്രമണത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച രണ്ട് പേർ ആശുപത്രിയിൽ വിശ്രമിക്കുകയാണ്. ബാക്കി ഉള്ളവർ വീടുകളിലേക്ക് മടങ്ങി. സംഭവത്തിൽ ബോഡ്മിൻ സ്വദേശിയായ 24കാരനെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തു. കൊലപാതകം, കൊലപാതകശ്രമം, മനഃപൂർവം ഗുരുതരമായി പരിക്കേൽപ്പിക്കാൻ ശ്രമം എന്നിങ്ങനെ നിരവധി വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

മൈക്ക് എന്നറിയപ്പെടുന്ന മൈക്കൽ എല്ലാവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു. അപ്രതീക്ഷിത വേർപാടിൽ ആയിരിക്കുന്ന കുടുംബങ്ങളെ പോലീസ് അനുശോചനം അറിയിച്ചു. പ്രതികൾ എത്രപേർ ആണെങ്കിലും ഉടൻ തന്നെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ പോലീസുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്നും അവർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: https://mipp.police.uk/operation/50DC23S08-PO1

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈസ്റ്റ്ഹാം: ലണ്ടൻ ഈസ്റ്റ്‌ഹാമിൽ താമസിക്കുന്ന തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെർലിൻ ജെറാൾഡ് (49) നിര്യാതയായി. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. ക്യാൻസർ രോഗംമൂലം ഏറെ നാളുകളായി പോരാടിയ ഷെർലിനെ അപ്രതീക്ഷിതമായിട്ടാണ് മരണം കവർന്നത്. ഏറെക്കുറെ രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം വിശ്രമത്തിലിരിക്കെയാണ് ദാരുണമായ സംഭവം. എന്നാൽ ഇതിനിടയിൽ രോഗം വീണ്ടും വർദ്ധിക്കുകയും, തുടർന്ന് വയ്യാതെ ആകുകയും ആയിരുന്നു.

തിരുവനന്തപുരം വലിയവേളി സ്വദേശിയായ ജെറാൾഡ് ജെറോമാണ് ഭർത്താവ്. മൂന്ന് മക്കൾ ഉണ്ട്. ഇവർ മൂന്നും നാട്ടിലാണ് താമസിക്കുന്നത്. ഇവർ മൂവരും എത്തിയ ശേഷം യുകെയിൽ തന്നെ സംസ്കാരം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ഷെർലിൻ ജെറാൾഡിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോക തൊഴിലാളി ദിനത്തിൽ ഇംഗ്ലണ്ടിൽ റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ കീഴിലുള്ള നേഴ്സുമാർ ഒരു ദിവസം നീണ്ടുനിൽക്കുന്ന സമരം ആരംഭിച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സമരമെന്നാണ് ഇന്നത്തെ സമരത്തെക്കുറിച്ച് എൻഎച്ച് എസ് പറഞ്ഞത്. റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം ഇംഗ്ലണ്ടിലെ പകുതിയോളം എൻഎച്ച്എസ് ട്രസ്റ്റുകളെ ബാധിക്കും. ഇന്ന് അർദ്ധരാത്രിക്കാണ് സമരം അവസാനിക്കുന്നത്. എ ആൻറ് ഇ, തീവ്രപരിചരണം, ക്യാൻസർ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് ആരോഗ്യമേഖലയിൽ ഈ രീതിയിലുള്ള ഒരു സാഹചര്യം അസാധാരണമെന്നാണ് വിലയിരുത്തുന്നത്.

ആർസിഎന്നും യുണൈറ്റും ഒഴികെയുള്ള യൂണിയൻ പ്രതിനിധികളുമായി നിർദിഷ്ട ശമ്പള പരിഷ്കരണത്തെക്കുറിച്ച് നാളെ മന്ത്രിതല ചർച്ചകൾ നടക്കാനിരിക്കെയാണ് ഇന്ന് സമരം നടക്കുന്നത്. ഇന്ന് സമരവുമായി മുന്നോട്ടു പോകാനുള്ള ആർസിഎന്നിന്റെ നീക്കത്തെ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. പണിമുടക്ക് ദിവസമായ ഇന്ന് സേവനങ്ങൾക്ക് തടസ്സവും കാലതാമസവും നേരിട്ടേക്കാമെന്ന് എൻഎച്ച്എസ് രോഗികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


നേരത്തെ ആർസിഎൻ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് സമരം ഒരു ദിവസമായി വെട്ടി ചുരുക്കിയത്. സ്വതന്ത്രമായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവസരം പോലും നീതിപീഠം റദ്ദ് ചെയ്യുകയാണെന്നാണ് ഹൈക്കോടതി ഇടപെടലിനെ കുറിച്ച് ആർസിഎൻ മേധാവി പാറ്റ് കുള്ളൻ പ്രതികരിച്ചത്. ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിനിധീകരിക്കുന്ന ജി എം ബി യൂണിയൻ തങ്ങളുടെ ഭൂരിപക്ഷ അംഗങ്ങളും കരാറിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. നാളെ 14 എൻഎച്ച്എസ് യൂണിയനുകളിലെ ഭൂരിഭാഗം യൂണിയൻ നേതാക്കളും മന്ത്രിമാരെ കണ്ട് കരാറിന് പിന്തുണ നൽകാനാണ് സാധ്യത. ഇതോടെ 2022 – 23 വർഷത്തേയുക്ക് 5 ശതമാനം ശമ്പള വർദ്ധനവും ഒറ്റത്തവണയായി 1655 പൗണ്ടും അനുവദിക്കുന്ന പുതിയ ശമ്പള കരാർ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും. പുതുക്കിയ ശമ്പള കരാറിൽ ജൂനിയർ ഡോക്ടർമാർ ഉൾപ്പെടുന്നില്ല. 35 ശതമാനം ശമ്പള വർദ്ധനവിനായി ജൂനിയർ ഡോക്ടർമാർ നടത്തിയ 4 ദിവസത്തെ പണിമുടക്ക് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മെയ് 6-നു നടക്കുന്ന ചാൾസ് രാജാവിൻെറ കിരീട ധാരണത്തിന് ഒരുങ്ങി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവൻ എന്ന നിലയിൽ രാജാവിന്റെ പങ്ക് ഔപചാരികമാക്കുകയും അദ്ദേഹത്തിൻെറ പദവിയുടെയും അധികാരങ്ങളുടെയും കൈമാറ്റം അടയാളപ്പെടുത്തുകയും ചെയ്യുക എന്നതാണ് കിരീടധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക.

പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.

മുൻപുള്ള കിരീടധാരണ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു ചടങ്ങു വീക്ഷിക്കുന്നവർക്ക് രാജാവിനോടുള്ള കൂറുപ്രഖ്യാപനം നടത്താനുള്ള അവസരം ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഒരു ദാമ്പത്യ ബന്ധം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ പലവിധ ഘടകങ്ങൾ അതിന് കാരണമാണ്. പലവിധമായ ആശങ്കകളും പങ്കാളികളിൽ ഉണ്ടാകുന്നതും ദാമ്പത്യത്തെ ഇന്ന് സാരമായി ബാധിക്കുന്നവയാണ്. അതിൽ ഏറെയും ജോലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഓഫീസിൽ നിന്നും വരാൻ താമസിക്കുന്നത്, കൂടുതൽ ജോലി കാര്യങ്ങൾക്ക് ശ്രദ്ധ നൽകുന്നത്, അടുപ്പം കുറഞ്ഞവരായിരിക്കുക തുടങ്ങിയവ അവയിൽ പ്രധാനമാണെന്ന് സൈക്കോതെറാപ്പിസ്റ്റും മേക്കിംഗ് സെൻസ് ഓഫ് ഇറ്റിന്റെ രചയിതാവുമായ ടോബി ഇങ്ഹാം പറയുന്നു.

പ്രധാന നിരീക്ഷണങ്ങൾ

* ജോലിയോടൊപ്പം സാമൂഹികമായ പ്രവർത്തനം

ജോലി സമയത്തിന് പുറത്ത് സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നത് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഓഫീസിൽ നിന്ന് അകന്നുപോകുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ്. കുടുംബജീവിതത്തിനും ജോലിക്ക് തുല്യ പ്രാധാന്യം നൽകി മുൻപോട്ടു പോകാൻ കഴിയണം.

* ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകുന്നത്

നിങ്ങളുടെ പങ്കാളി ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയാൽ, അവർ പതിവിലും തിരക്കുള്ളതിനാലാണ് എന്ന് മനസിലാക്കാൻ കഴിയണം. എന്ത് പറ്റിയെന്നും മറ്റുമുള്ള കാര്യങ്ങൾ അവരുമായി സംസാരിച്ചുകൊണ്ട് മുന്നോട്ട് പോകണം.

* കാഴ്ച്ചയിലെ മാറ്റം

എപ്പോഴും കാഴ്ച്ചയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കണം. വസ്ത്രത്തിന്റെ കാര്യത്തിലും ആ കാര്യങ്ങൾ ശ്രദ്ധിക്കണം. പങ്കാളിയെ എപ്പോഴും വ്യത്യസ്തമായി കാണുവാനാണ് പൊതുവെ ഒപ്പമുള്ളവർ ആഗ്രഹിക്കുന്നത്.

* സ്വകാര്യതകൾ അതിരുവിടരുത്

പലപ്പോഴും പങ്കാളിയുടെ ഫോണിന്റെ ലാപ്ടോപ്പിന്റെ ഒക്കെ പാസ്സ്‌വേർഡ്‌ അറിയാത്തവർ ആയിരിക്കും പലരും. പക്ഷെ അത് പലവിധമായ ആശങ്കകൾ ഉയർത്തും എന്നതിൽ തർക്കമില്ല. അത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.

* ജോലിയോടുള്ള അമിത താല്പര്യം

ജീവിതത്തെക്കാൾ ഉപരി ജോലിക്ക് പ്രാധാന്യം നൽകുന്നത് കുടുംബജീവിതത്തെ സാരമായി തന്നെ ബാധിക്കും. പരമാവധി ജോലികൾ ഓഫീസിൽ വെച്ച് തന്നെ ചെയ്ത് തീർക്കാൻ ശ്രദ്ധിക്കണം. അത് വീട്ടിലേക്ക് വലിച്ചിട്ടാൽ പരസ്പരമുള്ള വിശ്വാസ്യത നഷ്ടപ്പെടും എന്നുള്ളത് വ്യക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് വംശജരെ ഒഴിപ്പിക്കുന്ന രക്ഷാകരദൗത്യം അവസാനഘട്ടത്തിലെത്തി. സുഡാനിലെ വാദി സെയ്‌ഡ്‌ന എയർഫീൽഡിൽ നിന്ന് പറന്നുയർന്ന അവസാന രക്ഷാ വിമാനവും എത്തിചേർന്നതായി യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ 1888 ബ്രിട്ടീഷ് പൗരന്മാരെയാണ് കലാപ ഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.


72 മണിക്കൂർ വെടിനിർത്തൽ ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിൽ വിവിധ സായുധ വിഭാഗങ്ങൾ തമ്മിലുള്ള പോര് സുഡാനിന്റെ തലസ്ഥാനത്ത് ശക്തമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച മുമ്പ് സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. കലാപത്തെ തുടർന്നുള്ള മരണസംഖ്യ 459 ആണ് എന്നാണ് ഔദ്യോഗികമായി പുറത്തു പറയുന്ന കണക്കുകൾ . എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. സംഘർഷം തുടർന്നാൽ ലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ.

ശനിയാഴ്ച തന്നെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് പൂർണമായതായി അമേരിക്കയും അറിയിച്ചിരുന്നു. നാലായിരത്തോളം ബ്രിട്ടീഷ് വംശജർ സുഡാനിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതുവരെ പകുതിയോളം പേരെ മാത്രമേ ഒഴിപ്പിച്ചിട്ടുള്ളൂ. വെടി നിർത്തൽ അവസാനിപ്പിച്ച സാഹചര്യത്തിൽ ഇനി ഒഴിപ്പിക്കൽ നടപടികൾ തുടരാനാവില്ലെന്നാണ് യുകെ സർക്കാർ അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും ഇന്ധനത്തിനും ഷാമം നേരിടുന്ന സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

RECENT POSTS
Copyright © . All rights reserved