ലണ്ടൻ: ബർമിംഗ്ഹാമിലെ മുസ്ലീം പ്രവർത്തകർ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടഞ്ഞു. മതസൗഹാർദം തകർക്കുന്നു എന്നതിനെ തുടർന്ന് ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച സിനിമയാണിത് എന്നതിനെ തുടർന്നായിരുന്നു നടപടി. കശ്മീരി ആക്ടിവിസ്റ്റായ ഷക്കീൽ അഫ്‌സറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രതിഷേധക്കാർ വെള്ളിയാഴ്ച ബർമിംഗ്ഹാമിലെ സിനിവേൾഡ് തിയേറ്ററിൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടസ്സപ്പെടുത്തിയതായിട്ടാണ് വാർത്തകൾ പുറത്ത് വരുന്നത്.

അഫ്‌സറും സംഘവും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. മതത്തെ വികൃതമാക്കി കാണിക്കുന്ന അജണ്ടയാണ് സിനിമയെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സിനിവേൾഡിലെ ജീവനക്കാർ സ്‌ക്രീനിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായി. എന്നാൽ സിനിമയെ അനുകൂലിക്കുന്ന ആളുകൾ പ്രദർശനം തുടരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം സംരംഭകനും പ്രോപ്പർട്ടി ഡെവലപ്പറുമായ അഫ്‌സർ ലേഡി ഓഫ് ഹെവൻ സിനിമ പിൻവലിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകി. എൽജിബിടി മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെതിരെ പ്രകടനം നടത്തിയതിന് ശേഷം 2019 ൽ ബർമിംഗ്ഹാമിലെ ഒരു പ്രൈമറി സ്കൂളിന് പുറത്ത് പ്രതിഷേധിക്കുന്നതിൽ നിന്നും അദ്ദേഹത്തെ സമാന രീതിയിൽ വിലക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൊറൈസൺ ഐടി അഴിമതിയുടെ ഭാഗമായി തെറ്റായി ആരോപിക്കപ്പെട്ട പോസ്റ്റ്മാസ്റ്റർമാരെ വംശീയ പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിൽ ക്ഷമാപണം നടത്തി പോസ്റ്റ് ഓഫീസ്. അന്വേഷണത്തിൽ പോസ്റ്റ്മാസ്റ്റർമാരുടെ വംശീയ സവിശേഷതകളെ അടിസ്ഥാനമാക്കി കുറ്റവാളികളായി ഇത്തരക്കാരെ തരംതിരിക്കാൻ അന്വേഷകർക്ക് നിർദ്ദേശം ലഭിച്ചതായി കണ്ടെത്തി. 700-ലധികം സബ്-പോസ്‌റ്റ് മാസ്റ്റർമാരെയാണ് തെറ്റായ സംവിധാനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ട് ചെയ്‌തത്. യുകെയിലെ ചരിത്രത്തിൽ തന്നെ ഏറ്റവും വ്യാപകമായ നീതിനിഷേധമായാണ് ഈ അഴിമതിയെ വിശേഷിപ്പിക്കുന്നത്.

2008 നും 2011 നും ഇടയിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സംശയാസ്പദമായ സബ് പോസ്റ്റ്മാസ്റ്റർമാർക്ക് അവരുടെ വംശീയ പശ്ചാത്തലമനുസരിച്ച് നമ്പർ നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപെട്ടിരുന്നു. രേഖയിൽ ചൈനീസ്/ജാപ്പനീസ്, കറുത്ത വംശജരായ യൂറോപ്യൻ വംശജർ, നീഗ്രോയിഡ് എന്നിങ്ങനെ ജീവനക്കാരെ തരംതിരിച്ചിരിക്കുന്നത് കാണാം. ഇതിൽ നീഗ്രോയിഡ് എന്ന പദം 1800-കളിലെ കൊളോണിയൽ കാലഘട്ടത്തിൽ ആഫ്രിക്കൻ വംശജരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പുരാതനവും നിന്ദ്യവുമായ പദമാണ്. ഒരു തരത്തിലുള്ള വംശീയതയും സംഘടന സഹിക്കുകയില്ലെന്നും പ്രസ്‌തുത സംഭവത്തിൽ അപലപിക്കുന്നുവെന്നും പോസ്റ്റ് ഓഫീസ് വക്താവ് പറഞ്ഞു.

1999 നും 2015 നും ഇടയിൽ മോഷണം, വഞ്ചന, തെറ്റായ അക്കൗണ്ടിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 700-ലധികം ബ്രാഞ്ച് മാനേജർമാരെ പിന്തുണച്ച് കൊണ്ട് നടന്ന അന്വേഷണത്തിലാണ് ഈ രേഖ കണ്ടെത്തിയത്. അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടർ സിസ്റ്റമായ ഹൊറൈസണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ പിന്നീട് ഇതിൽ പിഴവുണ്ടെന്ന് കണ്ടെത്തി. ജാപ്പനീസ് കമ്പനിയായ ഫുജിറ്റ്സു വികസിപ്പിച്ച ഈ സംവിധാനം ഇടപാടുകൾ, അക്കൗണ്ടിംഗ്, സ്റ്റോക്ക് ടേക്കിംഗ് തുടങ്ങിയവ ട്രാക്ക് ചെയ്യും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉയർന്ന പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം ദുരിതത്തിലാണ് യുകെ മലയാളികളുടെ ജീവിതം . കഴിഞ്ഞദിവസം മോർട്ട്ഗേജ് നിരക്കുകളിൽ വർദ്ധനവ് നടപ്പിൽ വന്നിരുന്നു. 0.45 ശതമാനം മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതോടെ ലോണെടുത്ത് വീടും വാഹനവും മേടിച്ചവർ സാമ്പത്തികമായി കൂടുതൽ ഞെരുക്കത്തിലാവും. ഇതിൻറെ പിന്നാലെയാണ് അടുത്ത വർഷത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് 5.5 ശതമാനം ഉയർന്ന നിരക്കിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ 12-ാം തവണയാണ് പലിശനിരക്ക് വർദ്ധനവ് ഉണ്ടായത് ഈ മാസത്തിലാണ്. 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായാണ് പലിശ നിരക്കുകൾ ഉയർന്നത്. 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്ക് വർദ്ധനവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപ്പിലാക്കിയത്. പലിശ നിരക്കുകൾ 4.5 ശതമാനത്തിലേയ്ക്ക് വർദ്ധിപ്പിച്ചെങ്കിലും ബാങ്ക് പ്രതീക്ഷിച്ചതു പോലെ വിലക്കയറ്റം കുറഞ്ഞില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ പണപെരുപ്പനിരക്ക് 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കും. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പണപ്പെരുപ്പത്തിനും പലിശ നിരക്ക് വർദ്ധനവിനും പിന്നാലെ ഇരുട്ടടിയായി മോർട്ട്ഗേജ് നിരക്കുകളിലും വർദ്ധന. വെള്ളിയാഴ്ച 0.45 ശതമാനം വരെ വർദ്ധനയോടെ രാജ്യവ്യാപകമായി ഏറ്റവും കൂടുതൽ ചർച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ് നിലവിൽ ഇത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നേരത്തെ വിചാരിച്ചതിലും കൂടുതൽ പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന വാർത്തകൾക്കിടയിലാണ് മോർട്ട്ഗേജ് നിരക്കിലെ അപ്രതീക്ഷിത വർദ്ധനവ്.

എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ മിനി-ബജറ്റിന് ശേഷമുള്ളതിനേക്കാൾ വർദ്ധനവ് വളരെ കുറവാണ്. നിലവിൽ 31 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് യുകെയിലെ പണപ്പെരുപ്പം. ഇത് വിപണികളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിന് കാരണമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ അനുസരിച്ച് അബ്രഡനിലെ വരുമാനത്തിന്റെ ലഭ്യത വളരെ മോശം ആണെന്നാണ് ഡയറക്ടർ ലൂക്ക് ഹിക്ക്മോർ പറയുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നിലവിലെ 4.5% പലിശ നിരക്ക് 5.5% വരെ ഒരുപക്ഷെ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഉയർത്തേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഈ മാറ്റം ബോണ്ട് മാർക്കറ്റുകളിലെ വിലകളിലും പലിശ നിരക്കുകളിലും വലിയ ചലനങ്ങൾക്ക് കാരണമായി. ഇത് മോർട്ട്ഗേജുകളുടെ വർധനവിലേക്ക് നയിച്ചു. ജീവിത ചിലവുകളും, പലിശ നിരക്കും യുകെയിലെ ആളുകളുടെ ജീവിതത്തെ സാരമായിട്ട് ബാധിച്ചിട്ടുണ്ട്. അതിനിടയിൽ ആണ് മോർട്ട്ഗേജിലെ വർദ്ധനവ്. പലർക്കും 500 പൗണ്ട് വരെ വർധനവ് ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. മുൻപോട്ടുള്ള ജീവിതവും വർദ്ധിച്ചു വരുന്ന ചിലവുകളും തമ്മിലുള്ള ആശങ്കകളാണ് പലരും പങ്കുവെക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സങ്കീർണ്ണമായ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള യുവാക്കളെ ഇംഗ്ലണ്ടിലെ കുട്ടികളുടെ വാർഡുകളിൽ പാർപ്പിക്കുന്നതിലൂടെ കാര്യമായ അപകടസാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസി. ഹെൽത്ത് കെയർ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിൽ (എച്ച്എസ്ഐബി) നിന്നാണ് മുന്നറിയിപ്പ്. കുട്ടികളുടെ വാർഡിൽ മാസങ്ങളോളം ചെലവഴിച്ച 16 വയസ്സുള്ള ഓട്ടിസം ബാധിച്ച പെൺകുട്ടിയുടെ ദുരവസ്ഥ നേരത്തെ പുറത്ത് വന്നിരുന്നു. തുടർന്ന് സമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരവധി ആളുകൾ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളുടെ വാർഡുകളിൽ മാനസികാരോഗ്യ രോഗികളെ കിടത്തുന്നത് സുരക്ഷാവശം അനുസരിച്ച് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം.

പീഡിയാട്രിക് വാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ശാരീരിക ആരോഗ്യ ആവശ്യങ്ങൾ മാത്രമുള്ള രോഗികളെ പരിചരിക്കുന്നതിനാണ്, അല്ലാതെ മാനസികാരോഗ്യ ആവശ്യങ്ങളുള്ളവരെ പരിപാലിക്കാൻ വേണ്ടിയല്ലെന്ന് ഗവൺമെന്റ് സ്ഥാപനമായ എച്ച്എസ്ഐബി മേധാവികൾ പറയുന്നു. അവർ സന്ദർശിച്ച 18 ആശുപത്രികളിലെയും സാഹചര്യം സമാനമാണെന്നും കുട്ടികൾക്ക് കനത്ത വെല്ലുവിളിയാണിത് സൃഷ്ടിക്കുന്നതെന്നും അവർ പറഞ്ഞു. വിവിധങ്ങളായ വൈകല്യങ്ങളെയും ഓട്ടിസം പോലുള്ള ആരോഗ്യ പ്രശ്നങ്ങളും കുട്ടികളിൽ നിലവിൽ വർദ്ധിച്ചു വരികയാണ്. ഇതിനെ ഒക്കെ മുൻ നിർത്തിയാണ് നിലവിൽ നടപടി.

അതേസമയം, മാനസികമായി ചെറുതും വലുതുമായ പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ സഹായിക്കാനും ചികിത്സിക്കാനും ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രൊജക്ടുകൾ വരുന്നുണ്ട് എന്നാണ് എൻ എച്ച് എസ് വാദം. പീഡിയാട്രിക് വാർഡിലെ ഒരു ചെറുപ്പക്കാരനായ രോഗി തങ്ങളെയും ജീവനക്കാരെയും ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് എച്ച്എസ്ഐബി അന്വേഷണം ആരംഭിച്ചത്. കുട്ടി മാനസികാരോഗ്യ പരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്നു. അവൻ വാർഡിൽ നിന്ന് ഒളിച്ചോടുകയും രണ്ട് തവണ മയക്കുമരുന്ന് അമിതമായി കഴിക്കുകയും ചെയ്തു. നിലവിൽ സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സോഫ്റ്റ്‌വെയർ തകരാർ മൂലം വ്യാഴാഴ്ച ബ്രിട്ടീഷ് എയർവേയ്സ് തങ്ങളുടെ 43 വിമാനങ്ങൾ റദ്ദാക്കി. ഓൺലൈൻ ചെക്കിങ്ങിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലെ തകരാറുകൾ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത്. യാത്രകാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ബ്രിട്ടീഷ് എയർവേയ്സ് ക്ഷമാപണം നടത്തി.
യുകെയിൽ നിന്ന് 800 ഓളം വിമാന സർവീസുകളാണ് ബ്രിട്ടീഷ് എയർവെയ്സിന്റേതായുള്ളത്. 5 % സർവീസുകളാണ് റദ്ദാക്കേണ്ടതായി വന്നത്. ക്രിസ്തുമസിന് മുമ്പുള്ള ആഴ്ചയിൽ ഒട്ടേറെ ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടതായി വന്നതുൾപ്പെടെ കഴിഞ്ഞ 2 വർഷത്തിനിടയിൽ സോഫ്റ്റ്‌വെയർ തകരാർ മൂലം സർവീസുകൾ മുടങ്ങിയതിന് കടുത്ത വിമർശനമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത് .

തങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളും സർവീസുകൾ നടത്തുന്നുണ്ടെന്നും റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ ബന്ധപ്പെട്ട് പുനർസംവിധാനം നടപ്പിലാക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കിയതിനെ തുടർന്ന് ഒട്ടേറെ പേരാണ് ബ്രിട്ടീഷ് എയർവെയ്സിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം അഴിച്ചുവിട്ടത്. ഫ്ലൈറ്റ് റദ്ദാക്കിയ നടപടി ബാധിച്ച യാത്രക്കാർക്ക് നഷ്ടപരിഹാരത്തിനോ അല്ലെങ്കിൽ സാധ്യമായ അവസരത്തിൽ റീ ബുക്കിങ്ങിനോ അർഹതയുണ്ടെന്ന് കൺസ്യൂമർ ഗ്രൂപ്പിലെ ട്രാവൽ എഡിറ്റർ റോറി ബോലാൻഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻറെ കണക്കുകൾ പ്രകാരം 2022 -ൽ ബ്രിട്ടനിലേയ്ക്കുള്ള ഏറ്റവും സർവകാല റെക്കോർഡിൽ എത്തി. 606,000 പേരാണ് രാജ്യത്തേയ്ക്ക് കുടിയേറ്റക്കാരായി എത്തിയത്. ഈ കാലയളവിൽ വിദ്യാർത്ഥികളും തൊഴിൽ വിസയിൽ എത്തിയവരും കൂടാതെ ഉക്രൈൻ, ഹോങ്കോങ്ങ് പ്രതിസന്ധി മേഖലകളിൽ നിന്ന് എത്തിയവരും ഈ കണക്കിൽ ഉൾപ്പെടുന്നുണ്ട്.

വളരെ നാളുകളായി കുടിയേറ്റം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പറയുമ്പോഴും കുതിച്ചുയരുന്ന കണക്കുകൾ റിഷി സുനക് സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2019 -ലെ കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രികയിൽ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2022 – ൽ ഏകദേശം 1.2 ദശലക്ഷം ആളുകൾ യുകെയിൽ എത്തിയതായാണ് കണക്കുകൾ . ഈ കാലയളവിൽ 557,000 പേരാണ് രാജ്യം വിട്ടുപോയത്.

കുടിയേറ്റം കുറയ്ക്കാനുള്ള നയത്തിന്റെ ഭാഗമായി വിദേശ വിദ്യാർഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ ഗവേഷണ വിദ്യാർത്ഥികളായിട്ടുള്ളവർക്ക് മാത്രമേ തങ്ങളുടെ കുടുംബാംഗങ്ങളെ ആശ്രിത വിസയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒട്ടേറെ മലയാളി വിദ്യാർഥികൾക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ മെയ് 20 ശനിയാഴ്ച്ച നടന്നു. ശനിയാഴ്ച്ച സമീക്ഷ നാഷണൽ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി തുടങ്ങിയ സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പളളിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ഭാസ്കർ പുരയിൽ അനുശോചന പ്രമേയം അവതരിച്ചു. സെക്രട്ടറിക്കുവേണ്ടി ജോ.സെക്രട്ടറി ചിഞ്ചു സണ്ണി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ക്രിയാത്മക വിമർശനങ്ങളും, ഭാവിയിലേക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഓരോ പ്രതിനിധികളിൽ നിന്നും ഉയർന്നുവന്നു. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീമതി രാജി രാജൻ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ആവശ്യമായ ഭേദഗതികൾക്കും ശേഷം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. അതോടൊപ്പം മുന്നോട്ടുള്ള ഭാവി പ്രവർത്തന രേഖ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. ഉണ്ണികൃഷ്ണൻ ബാലൻ അവതരിപ്പിച്ചു.

പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പു മേധവികളുടെ ശ്രദ്ധയിയിൽ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി. ചില പ്രമേയങ്ങൾ പുന:പരിശോധനക്കായി മാറ്റി വെക്കുകയും മറ്റുള്ളവ ആവശ്യമായ ഭേദഗതികളോടെ സമ്മേളനം അംഗീകരിക്കുകയും ചെയ്തു.പ്രസീഡിയം, മിനിട്സ് കമ്മറ്റി, പ്രമേയ കമ്മറ്റി എന്നിവയുടെ സംയോജിത പ്രവർത്തനം സമ്മേളന നടപടികൾ സുഗമമായി നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ സഹായിച്ചു.

നാഷണൽ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിക്കുന്ന ശ്രീ. മോൻസി തൈക്കൂടനെ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് ഷാൾ അണിയിച്ചു ആദരിച്ചു. സമീക്ഷയുടെ ദീർഘകാല പ്രവർത്തകനും, പ്രതിസന്ധി ഘട്ടങ്ങളിൽ സമീക്ഷയെ മുന്നോട്ട് നയിക്കാൻ ശക്തമായി നിലകൊള്ളുകയും ചെയ്ത ശ്രീ. മോൻസി സംഘടനയുടെ ഭാവിപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉറപ്പു നൽകി. നാഷണൽ സെക്രട്ടറിയേറ്റംഗം ശ്രീ. ജോഷി ഇറക്കത്തലിന്റെ നന്ദി പ്രകാശനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്റെ ഊർജ്ജ നിയന്ത്രണ സ്ഥാപനമായ ഒഫ്‌ജെം, ജൂലൈ മുതൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില പരിധി 2,074 പൗണ്ടായി കുറച്ചതിനെത്തുടർന്ന് ഏകദേശം 27 ദശലക്ഷം കുടുംബങ്ങൾ ഈ വേനൽക്കാലത്ത് കുറഞ്ഞ ബില്ലുകൾ അടച്ചാൽ മതിയാകും. ആദ്യം നാലായിരവും കഴിഞ്ഞ 3 മാസങ്ങളിലായി 3,280 പൗണ്ടുമായിരുന്നു വില. അതിൽ നിന്നാണ് കുത്തനെ ഇടിഞ്ഞു 2074 ആയി ചുരുങ്ങിയത്. ഇതിനോടകം ബില്ലുകൾ താങ്ങാനാകുന്ന തരത്തിൽ സർക്കാർ നിരവധി പദ്ധതികൾക്ക് രൂപം നൽകിയതോടെ ഇത് പകരുന്നത് വലിയ ആശ്വാസമാണ്.

എന്നാൽ ധാരാളം കുടുംബങ്ങൾ ഇപ്പോഴും ഇന്ധന ദാരിദ്ര്യത്തിൽ തുടരുന്നതിനാൽ വരും കാലങ്ങളിൽ ഊർജ്ജ ചെലവ് അഭൂതപൂർവമായ നിലയിൽ വർദ്ധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ആദ്യ മാസങ്ങളിൽ 4,279 പൗണ്ടിൽ വില എത്തിയിരുന്നു. ഏപ്രിലിൽ ഇത് 3,280 പൗണ്ടായി കുറഞ്ഞു. എന്നാൽ, ഊർജവിലയുടെ ഗ്യാരന്റി ഉപയോഗിച്ച് ബില്ലുകൾ കുറയ്ക്കാൻ സർക്കാർ സഹായ പദ്ധതികൾ ആവിഷ്കരിച്ചതിനാൽ ഊർജവില കുറയുന്നതിന്റെ പൂർണ്ണമായ ഫലം കുടുംബങ്ങൾക്ക് അനുഭവപ്പെടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. അതായത് ഇടക്കാലത്ത് വിലയിൽ കുറവ് വന്നാലും, വാർഷിക നിരക്ക് പഴയത് പോലെ ആയിരിക്കുമെന്നാണ് അധികൃതർ പങ്കുവയ്ക്കുന്നത്.

ത്രൈമാസികമായി ക്രമീകരിക്കുന്ന ഓഫ്ജെമിൻെറ ഊർജ്ജ വില, ഈ വർഷം മുഴുവനും സമാനമായ നിലവാരത്തിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് ഊർജ്ജ വിദഗ്ധർ പ്രവചിക്കുന്നു. ഒരുപക്ഷെ പഴയതിൽ നിന്ന് നിരക്കുകൾ കൂടാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പായി അധികൃതർ കൂട്ടിച്ചേർക്കുന്നു. എന്നാൽ അതേസമയം, അടുത്ത വർഷം ജനുവരി മുതൽ 2,045 പൗണ്ടായി വീണ്ടും വില ഉയരുന്നതിന് മുമ്പ് ഒക്ടോബറിലെ അടുത്ത ക്രമീകരണത്തിൽ വില പരിധി ഏകദേശം 1,975 പൗണ്ടായി കുറയുമെന്ന് എനർജി കൺസൾട്ടൻസിയായ കോൺവാൾ ഇൻസൈറ്റിലെ വിദഗ്ധർ പറയുന്നു. ആഗോള വിപണിയിലെ പ്രശ്നങ്ങൾ വിലയിൽ പ്രതിഫലിക്കുമെന്നും, വില സംബന്ധിച്ചുള്ള കണക്കുകൂട്ടലുകൾക്ക് പ്രസക്തി ഇല്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സൈക്കിൾ യാത്രികരെ പോലീസ് വാൻ പിന്തുടർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കൾ പോലീസ് സേനയ്ക്ക് എതിരെ രംഗത്ത്. പോലീസ് നേതൃത്വമാണ് തന്റെ മകനെ കൊന്നത് എന്നാണ് അമ്മ പറയുന്നത്. തിങ്കളാഴ്ച രാത്രി കാർഡിഫിലെ എലിയിലെ കൗൺസിൽ എസ്റ്റേറ്റിൽ സൈക്കിൾ അപകടത്തിപ്പെട്ടു തകർന്നതിനെ തുടർന്ന് കൈറീസ് സള്ളിവൻ(16) ഹാർവി ഇവാൻസ് (15) എന്നിവർക്ക് മാരകമായി പരിക്കേറ്റു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാൻ അവരെ വലിച്ചിഴക്കുന്ന ദൃശ്യം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സൈക്കിളിൽ യാത്ര ചെയ്യുക ആയിരുന്ന ഇരുവരെയും പിന്തുടരുന്നതിനിടയിലാണ് അപകടം എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. ഇരുവരും സൈക്കിളിൽ വരുന്നതിന് ദൃക്‌സാക്ഷികൾ ഉണ്ട്. പോലീസ് വാൻ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇരുവരും പരിഭ്രാന്തരായതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. ഇരുവരുടെയും അപ്രതീക്ഷിത വേർപാടിൽ കുടുംബവും, കൂട്ടുകാരും സങ്കടകടലിലാണ്. ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്.

അപകട വാർത്ത പുറത്ത് വന്നതിന് ശേഷം ഇരുവരുടെയും മരണത്തിന് പോലീസാണ് ഉത്തരവാദി എന്ന പറഞ്ഞുകൊണ്ട് പരിസരവാസികളും ബന്ധുക്കളും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ പോലീസിന് നേരെ കല്ലുകളും പടക്കങ്ങളും എറിഞ്ഞതിന് ശേഷം ജാഗ്രത സദസ്സും നടത്തി. ഇതിൽ 15 ഉദ്യോഗസ്ഥർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീ ഇടുകയും തല്ലി തകർക്കുകയും ചെയ്തു.