Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുദ്ധമുഖത്ത് റഷ്യൻസേനയെ പ്രതിരോധിക്കാൻ യുക്രൈന് ബ്രിട്ടൻ ദീർഘദൂര ക്രൂസ് മിസൈലുകൾ നൽകും. 250 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള സ്റ്റോം ഷാഡോ മിസൈലാണ് കൈമാറുന്നത്. യുദ്ധവിമാനങ്ങളിൽനിന്ന്‌ പ്രയോഗിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഇവ. യുക്രൈന് യു.എസ്. നൽകിയ ഹിമാർസ് മിസൈലിന് 80 കിലോമീറ്റർ സഞ്ചാരശേഷിയേ ഉള്ളൂ. മിസൈൽ നൽകുന്ന കാര്യം ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി ബെൻ വാലസ് വ്യാഴാഴ്ച ജനപ്രതിനിധിസഭയിൽ അറിയിച്ചു. എത്ര മിസൈലുകളാണ് നൽകുക എന്നതുസംബന്ധിച്ച വിശദീകരണം അദ്ദേഹം നൽകിയില്ല.

ദീർഘദൂരമിസൈലുകളുൾപ്പെടെയുള്ള ആയുധസഹായം യുക്രൈന് നൽകുന്ന ആദ്യരാജ്യം ബ്രിട്ടനായിരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഈ മിസൈലുകളുപയോഗിച്ച് റഷ്യയെ അങ്ങോട്ടുകയറി ആക്രമിക്കില്ലെന്നും പക്ഷേ, സ്വയംപ്രതിരോധത്തിന്‌ ഉപയോഗിക്കുമെന്നും യുക്രൈൻ അറിയിച്ചതായി വാലസ് വ്യക്തമാക്കി. അധിനിവേശ റഷ്യൻ ശക്തിയെ സമയോചിതമായി പ്രതിരോധിക്കാൻ യുക്രൈനു കഴിയുക എന്നുള്ളതാണ് ഇതിലൂടെ ബ്രിട്ടൻ ലക്ഷ്യമിടുന്നത്.

ഫെബ്രുവരിയിൽ, യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉക്രെയ്നിലേക്ക് ദീർഘദൂര മിസൈലുകൾ അയയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ആയുധം സമാഹരിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി. റഷ്യൻ ബോംബുകളിൽ നിന്നും ഇറാനിയൻ ഡ്രോണുകളിൽ നിന്നും യുക്രൈനു രക്ഷ സാധ്യമാകണമെന്നും, അതിനായിട്ടാണ് ദീർഘദൂര ആയുധങ്ങൾ നൽകുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തി. ജീവിത ചിലവുകളും പണപ്പെരുപ്പവും വർദ്ധിക്കുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. പണപ്പെരുപ്പം നേരത്തെ പ്രതീക്ഷിച്ചതിലും ഉയർന്ന നിലയിൽ ആയതിനാലാണ് അപ്രതീക്ഷിത നടപടി. ഇതോടെ കാൽ പോയിന്റ് വർധനവോടെ 4.5 ശതമാനമായി ഉയർത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ദ്രുതഗതിയിലുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. മോണിട്ടറി പോളിസി കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെയും അനുവാദത്തോടെയാണ് മാറ്റം. തുടർച്ചയായി 12 മത്തെ വർദ്ധനവാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ആഗോള സമ്പദ്‌വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്ന 2008 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ ഉള്ളത്. നാണയപ്പെരുപ്പം നേരത്തെ പ്രവചിച്ചതിലും കൂടുതൽ കാലം തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. സമീപമാസങ്ങളിലായി നിലവിൽ ഏറ്റവും വലിയ നിരക്കിലാണ് പണപ്പെരുപ്പം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ചിൽ 10.1% ആയിരുന്നു. ജി 7 ഗ്രൂപ്പിലെ നിരക്കുകളിലെ ഏറ്റവും വലിയ വർദ്ധനവാണിത്.

തൊഴിൽ ക്ഷാമവും, ഭക്ഷ്യവസ്തുക്കളുടെ അമിത വില വർദ്ധനവും കാരണം ജനജീവിതം അനുദിനം ദുഃസഹമായിരിക്കുകയാണ്. അതിന് പുറമെയാണ് ജനജീവിതത്തിനുമേൽ കനത്ത പ്രഹരമായാണ് പലിശ നിരക്ക് വർദ്ധനവ്. അതേസമയം, ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിഷി സുനക് സർക്കാരിന് കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെ സോമർസെറ്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ചില വീടുകൾ ഒഴിപ്പിക്കേണ്ടിവന്നു. കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കാൻ ശ്രമിക്കരുതെന്ന് ജനങ്ങളോട് അധികൃതർ അറിയിച്ചു. ഏതാനും മണിക്കൂറുകൾകൊണ്ട് പല സ്ഥലങ്ങളിലും രണ്ടാഴ്ച ലഭിക്കേണ്ട മഴ ലഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച മാത്രം സോമർസെറ്റിലെ യോവിൽട്ടണിൽ 35.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. മെയ് മാസം ലഭിക്കുന്ന ശരാശരി മഴയുടെ തോത് 62.5 മില്ലീമീറ്റർ ആയിരിക്കെയാണ് ഇത്. വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി സോമർസെറ്റ് കൗൺസിൽ മാർസ്റ്റൺ മാഗ്നയിൽ ഒരു വിശ്രമ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളിലും മഴമൂലം സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഡെവോണിൽ ഉണ്ടായ കൊടുങ്കാറ്റിലും മഴയിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹെർട്ട്ഫോർഡ്ഷയർ, നോർത്താംപ്ടൺഷയർ, എസെക്‌സ് എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടായിരിക്കും തീവ്രമായ മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂൺമാസം മുതൽ വോഡാഫോൺ അതിൻറെ 3 G നെറ്റ്‌വർക്കിലൂടെയുള്ള സേവനം യുകെയിൽ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഘട്ടം ഘട്ടമായി നിർത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് 3 G നെറ്റ്‌വർക്കിലെ സേവനങ്ങൾ അവസാനിപ്പിക്കുന്ന ആദ്യത്തെ കമ്പനിയായിരിക്കും വോഡാഫോൺ. കൂടുതൽ വേഗതയേറിയ 4G, 5 G നെറ്റ് നെറ്റ്‌വർക്കുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.


എന്നാൽ ഈ നടപടി ഒട്ടേറെ ഉപഭോക്താക്കളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കൂടുതലായും അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാതാകും . പഴയ ഫോണുകളിൽ 4G, 5 G നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രായമായ പലരും നിലവിലും 3G നെറ്റ്‌വർക്ക് മാത്രം ഉപയോഗിക്കാവുന്ന ഫോണുകൾ ആണ് ഉപയോഗിക്കുന്നത്.


എന്നാൽ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വോഡാഫോൺ പരാജയപ്പെട്ടെന്ന വിമർശനം ശക്തമാണ്. കമ്പനിയുടെ നടപടി ഉപഭോക്ത താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഡിജിറ്റൽ പോവർട്ടി അലയൻസ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും 3 G നെറ്റ്‌വർക്ക് മാത്രം ലഭ്യമായ തങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കുമെന്ന് വോഡഫോൺ പറഞ്ഞു. 3 G നെറ്റ്‌വർക്കിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞതാണ് കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് വോഡാഫോൺ ചീഫ് നെറ്റ്‌വർക്ക് ഓഫീസർ ആൻഡ്രിയ ഡോണ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികളെ സങ്കട കണ്ണീരിലാക്കി അകാലത്തിൽ വിടപറഞ്ഞ ഷൈജു സ്കറിയ ജെയിംസിന്റെ (37) പൊതുദർശനം സെന്റ്‌ പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിൽ നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് വെറും മുപ്പത്തിയേഴാമത്തെ വയസ്സിൽ വിടപറഞ്ഞ ഷൈജുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിച്ചേർന്നത്. കണ്ണീരോടെ മൃതദേഹത്തിനരികിൽ നിൽക്കുന്ന ഭാര്യ നിത്യയുടെയും മക്കളുടെയും ദൃശ്യങ്ങൾ ഏതൊരാളുടെയും കരളലിയിക്കുന്നതായിരുന്നു . പ്ലൈമൗത്ത് സെന്റ് പീറ്റേഴ്സ് ഇടവക വികാരിയും സീറോ മലബാർ സഭ വൈദികനുമായ ഫാ. ടെറിൻ മുളക്കരയാണ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചത്.

മെയ് 13-ാം തീയതി ശനിയാഴ്ച ഷൈജുവിന്റെ മൃതദേഹം രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിക്കുന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. വൈകിട്ട് 3. 30 -ന് വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മുണ്ടത്താനം സെൻറ് ആൻറണീസ് പള്ളിയിൽ സംസ്കാരം നടക്കും.

രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. ഏപ്രിൽ 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പുന്നവേലി സ്വദേശിയായ ഷൈജു പ്ലേ മൗത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഷൈജുവിന്റെ ഭാര്യ നിത്യ ഷൈജുവിന്റെ മരണത്തിന് നാലു ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു മരണ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. തുടർന്നു ഉച്ചയോടെ ആശുപത്രിയുടെ ടോയ്‌ലെറ്റിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: നിത്യ ജോസഫ് (വരകു കാലായിൽ) മക്കൾ: ആരവ്, അന്ന. പുന്നവേരി മുളയമ്പവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫ് (തങ്കച്ചൻ) ജോളിമ്മ (നടുവിലേപറമ്പിൽ ) എന്നിവരാണ് അന്തരിച്ച ഷൈജുവിൻെറ മാതാപിതാക്കൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സാധനങ്ങളുടെ വില തുടർച്ചയായി വർധിക്കുന്നുവെന്ന പരാതികൾക്ക് ഇടയിൽ വെണ്ണയുടെയും ബ്രെഡിന്റെയും വില കുറച്ച് പ്രമുഖ സൂപ്പർമാർക്കറ്റ് ഗ്രൂപ്പായ സെയിൻസ്ബറി രംഗത്ത്. ചൊവ്വാഴ്ച മുതൽ 250 ഗ്രാം പായ്ക്കറ്റുകളുടെ വെണ്ണയ്ക്ക് 1.99 പൗണ്ടിൽ നിന്ന് 1.89 പൗണ്ടായി വില കുറച്ചിട്ടുണ്ട്. ടെസ്‌കോയും ആൽഡിയും ലിഡലും ബുധനാഴ്ചയോടെ സെയിൻസ്ബറിയുടെ നടപടി പിന്തുടർന്നു. ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്തവില കുറയുകയാണെങ്കിലും, യുകെയിലെ ഭക്ഷ്യവിലപ്പെരുപ്പം 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ. ഇത് പൊതുവിലക്കയറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു. മൊത്തവ്യാപാര വിലയിൽ സൂപ്പർമാർക്കറ്റുകൾക്ക് സാധനം വില്പന ചെയ്യാത്തതിനെ തുടർന്ന് കനത്ത വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ മാസത്തോടെ പണപ്പെരുപ്പം 10 ശതമാനത്തിൽ താഴെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുതിച്ചുയരുന്ന ഭക്ഷ്യ വിലകൾ പണപ്പെരുപ്പം വർദ്ധിപ്പിച്ചു എന്നുള്ളതാണ് യാഥാർഥ്യം. ആഗോള തലത്തിൽ ഭക്ഷ്യവില കുതിച്ചുയരുകയാണ്. സാധാരണ മനുഷ്യർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് പല സാധനങ്ങളുടെയും വില. ഭക്ഷ്യ വില വർദ്ധനവ് പണപ്പെരുപ്പത്തിൽ പ്രതിഫലിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമിത ലാഭത്തിനായി കുത്തനെ വില വർധിപ്പിക്കുന്ന വ്യാപാരികളും ഇക്കൂട്ടത്തിൽ ഉണ്ട്.

ഇതേ തുടർന്ന് നടത്തിയ വിശദമായ ചർച്ചയിലാണ് വെണ്ണയ്ക്കും ബ്രെഡിനും വില കുറയ്ക്കാൻ സെയിൻസ്ബറി തീരുമാനം എടുത്തത്. സ്വന്തം ബ്രാൻഡ് ബ്രെഡിന്റെ വില 85 പൈസയിൽ നിന്ന് 75 പൈസയായി കുറയ്ക്കുകയാണെന്ന് സെയിൻസ്ബറി പറഞ്ഞു. മൊത്തവില കുറയാൻ തുടങ്ങിയതിനാൽ ബ്രെഡ്, വെണ്ണ എന്നിവയുടെ വിലയിൽ കുറവ് വരുത്താൻ കഴിഞ്ഞതായി സൂപ്പർമാർക്കറ്റ് പറഞ്ഞു. ‘വിതരണക്കാരിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക് അനുസൃതമായിട്ടേ ഉപഭോക്താക്കൾക്കും സാധനം വിൽക്കാൻ കഴിയൂ. ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റ് അതുകൊണ്ടാണ് വില കുറച്ച് വില്പന നടത്താൻ തീരുമാനിച്ചത് ‘- സൂപ്പർ മാർക്കറ്റ് പ്രതിനിധികൾ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നയപരമായ ഒരു തീരുമാനത്തിലൂടെ ഇനിമുതൽ സാധാരണ രോഗത്തിനായി മരുന്നുകൾ ലഭിക്കാൻ ജിപിയെ കാണേണ്ടതില്ല. ഇതിന്റെ ഭാഗമായി ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചില സാധാരണ മരുന്നുകൾക്കായുള്ള പരിശോധനകൾക്കായി രോഗികൾക്ക് ഇനിമുതൽ ഹൈ സ്ട്രീറ്റ് ഫാർമസികളുടെ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ഇംഗ്ലണ്ടിലെ ഈ പുതിയ പദ്ധതി പ്രകാരം ജിപിയെ കാണാതെ തന്നെ ആളുകൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.


ഈ പുതിയ പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 മില്യൺ ജി പി അപ്പോയിന്മെന്റ് കുറയ്ക്കാൻ സാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ ഫാർമസികൾ ഈ അധികമായി വരുന്ന സമ്മർദ്ദത്തെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ ഈ മേഖലയിലുള്ളവർ കടുത്ത ആശങ്കയിലാണ്. സർക്കാർ സാമ്പത്തിക സഹായം , ജീവനക്കാരുടെ കുറവ്, പ്രവർത്തന ചിലവ് കൂടിയത് മുതലായവ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2015 – ന് അപേക്ഷിച്ച് ഈ മേഖലയിലുള്ള ഫാർമിസ്റ്റുകളുടെ എണ്ണം അപര്യാപ്തമാണെന്ന അഭിപ്രായവും ശക്തമാണ്. സർക്കാരിൻറെ ഭാഗത്തുനിന്നും മതിയായ സഹായമില്ലെങ്കിൽ കൂടുതൽ പ്രാദേശിക ഫാർമസികൾ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്നാണ് ഈ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്താനും ഫാർമസികൾക്ക് 645 മില്യൻ പൗണ്ട് ലഭ്യമാക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ 10 പേരിൽ 9 പേർക്കും അവരുടെ ജി പി യെ വിളിക്കേണ്ടതായി വരികയില്ല എന്നാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള എൻഎച്ച് എസിന്റെ വിശകലനം. ചെവിവേദന, തൊണ്ടവേദന , സൈനസൈറ്റിസ്, തൊലി പുറമേയുള്ള അണുബാധ (ഇംപെറ്റിഗോ), വൈറൽ ഫീവർ , ചെറു പ്രാണികളുടെ കടി കൊണ്ടുള്ള പ്രശ്നങ്ങൾ, യൂറിനറി ഇൻഫക്ഷൻ എന്നീ 7 രോഗങ്ങൾക്കാണ് മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമ ഫാർമസികൾക്ക് അനുവാദം കൊടുത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചെറുപ്രായത്തിലെ കുട്ടികൾ ഫോണുകളും കമ്പ്യൂട്ടറുകളും അതുവഴി ഇന്റർനെറ്റും ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. കളിപ്പാട്ടം പോലെ ഫോൺ കുട്ടികൾക്ക് കൊടുക്കുന്ന മാതാപിതാക്കളും ഉണ്ട് . എന്നാൽ ഇന്റർനെറ്റും ഫോണുകളും ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വലിയ ഒരു പ്രശ്നത്തിലേയ്ക്ക് വിരൽ ചൂണ്ടുകയാണ് ചിൽഡ്രൻ കമ്മീഷൻ ഓഫ് ഇംഗ്ലണ്ട് . ഏതെങ്കിലും രീതിയിൽ അശ്ലീല ചിത്രങ്ങൾ കാണാനായാൽ അത് അവരുടെ പെരുമാറ്റത്തെ സാരമായി ബാധിക്കുമെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ ഡെയിം റേച്ചൽ ഡി സൂസ മുന്നറിയിപ്പ് നൽകി.

മിക്ക കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന സമൂഹമാധ്യമങ്ങളുടെ ഉപയോഗം മൂലം ചെറുപ്പത്തിലെ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നുണ്ട്.

ഓൺലൈൻ സുരക്ഷാ ബില്ലിലൂടെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പല കുട്ടികളും മുതിർന്നവരുടെ ഫോൺ ഉപയോഗിക്കുമ്പഴോ മറ്റുള്ളവരുടെ സമൂഹമാധ്യമങ്ങളിലൂടെയോ ആണ് യാദൃശ്ചികമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നത്. അശ്ലീല ദൃശ്യങ്ങൾ കാണുന്നത് മൂലം കുട്ടികൾ മോശം ഭാഷ ഉപയോഗിക്കുന്നതിനും അവരുടെ സ്വഭാവ വൈകല്യത്തിനും കാരണമാകുന്നതായി ഡെയിം റേച്ചൽ ബിബിസിയോട് പറഞ്ഞു. കുട്ടികൾക്കിടയിലെ പോണോഗ്രാഫിയുടെ ഹാനികരമായ സ്വാധീനത്തെ കുറിച്ച് അവർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ആദ്യമായി മൂന്ന് പേരുടെ ഡിഎൻഎ ഉപയോഗിച്ച് ഒരു കുഞ്ഞ് ജനിച്ചതായി സ്ഥിരീകരിച്ച് ഫെർട്ടിലിറ്റി റെഗുലേറ്റർ. കുട്ടിയുടെ ഡിഎൻഎയുടെ ഭൂരിഭാഗവും മാതാപിതാക്കളിൽ നിന്നും ഏകദേശം 0.1% ദാതാവായ സ്ത്രീയിൽ നിന്നും ആണ്. പുതിയ രീതി മൈറ്റോകോണ്ട്രിയൽ രോഗങ്ങളുമായി കുട്ടികൾ ജനിക്കുന്നത് തടയാനുള്ള ശ്രമമാണ്. ഈ രീതിയിൽ അഞ്ചു കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.

മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തതാണ്. ഈ രോഗങ്ങൾ ഉള്ള കുട്ടികൾ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ മൂലം ചില കുടുംബങ്ങൾക്ക് ഒന്നിലധികം കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ ആരോഗ്യമുള്ള കുട്ടി എന്ന ആഗ്രഹം സഫലമാകാനുള്ള വഴിയാണ് പുതിയതായി കണ്ടെത്തിയ രീതി.

ഭക്ഷണത്തെ ഉപയോഗയോഗ്യമായ ഊർജ്ജമാക്കി മാറ്റുന്ന ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലുമുള്ള ചെറിയ അറകളാണ് മൈറ്റോകോൺ‌ഡ്രിയ. വികലമായ മൈറ്റോകോണ്ട്രിയ ശരീരത്തിന് ഊർജ്ജം നൽകുന്നതിൽ പരാജയപ്പെടുകയും മസ്തിഷ്ക ക്ഷതം, പേശി ക്ഷയം, ഹൃദയസ്തംഭനം, അന്ധത എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇവ അമ്മയിലൂടെ മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ IVF-ന്റെ പരിഷ്‌ക്കരിച്ച രൂപമാണ് മൈറ്റോകോൺ‌ഡ്രിയൽ ദാന ചികിത്സ. ദാതാവിന്റെ ഡിഎൻഎ ഫലപ്രദമായ മൈറ്റോകോൺ‌ഡ്രിയ നിർമ്മിക്കുന്നതിന് മാത്രമേ പ്രസക്തമാകൂ. കുട്ടിയുടെ രൂപം പോലുള്ള സ്വഭാവങ്ങളെ ഇത് സ്വാധീനിക്കില്ല. 2016ൽ യുഎസിൽ ചികിത്സയിലായിരുന്ന ജോർദാനിയൻ കുടുംബത്തിലാണ് ഈ രീതിയിലൂടെ ആദ്യമായി കുഞ്ഞ് ജനിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്ഥാപനങ്ങൾ ജോലിസ്ഥലത്തും സാമൂഹിക പരിപാടികളിലും നൽകുന്ന മദ്യത്തിന്റെ അളവ് പരിമിതപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അനുചിതമായി പെരുമാറ്റം തടയുന്നതിനായാണ് പുതിയ നീക്കം. ചാർട്ടേഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഐ) നടത്തിയ വോട്ടെടുപ്പിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കണമെന്ന ആവശ്യം ഉയർന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത മൂന്നിലൊന്ന് മാനേജർമാരും മദ്യം മൂലം പാർട്ടികളിൽ ഉപദ്രവമോ അനുചിതമായ പെരുമാറ്റമോ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. അമിതമായ മദ്യപാനം മൂലം തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് പങ്കുവച്ചത്.

പാർട്ടികളിൽ മദ്യത്തിന് പ്രാധാന്യം നൽകേണ്ടതില്ലെന്ന് സിഎംഐയുടെ മേധാവി പറഞ്ഞു. തങ്ങളുടെ വ്യവസായത്തിൽ അമിതമായ പാർട്ടികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇതിനു ഒരു മാറ്റം ഉടനെ തന്നെ ഉണ്ടാകണം എന്നും ഫിനാൻസിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള സാറ പറഞ്ഞു.

പാർട്ടികൾക്ക് ശേഷം സ്വന്തമായി മദ്യം വാങ്ങി കുടിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടെയും സ്വകാര്യമായ താല്പര്യമാണ്. എന്നാൽ കമ്പനിയുടെ പാർട്ടികളിൽ മദ്യപിക്കുന്നതിനോട് തനിക്ക് തീരെ താല്പര്യം ഇല്ല എന്ന അഭിപ്രായമാണ് മിക്ക ജീവനക്കാരും നൽകിയത്. സഹപ്രവർത്തകർക്ക് പരസ്പരം ഇടപഴകുക എന്നത് വളരെ പ്രാധാനമാണ്. എന്നാൽ ഇവയിൽ മദ്യപാനത്തിനാണ് പലപ്പോഴും പ്രാധാന്യം ലഭിക്കാറുള്ളത്.

Copyright © . All rights reserved