Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പുനരുല്പാദിപ്പിക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗത്തിലേക്ക് ലോകം അതിവേഗം നീങ്ങണമെന്ന ആവശ്യം ഈജിപ്തിൽ ഇന്നാരംഭിച്ച കോപ്പ് 27 സമ്മിറ്റിൽ ലോക നേതാക്കൾക്ക് മുമ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മുന്നോട്ടുവയ്ക്കും. യു എൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തെ തിരുത്തി, ഇന്ന് തന്നെ സുനക് ഈജിപ്തിലേക്ക് യാത്ര തിരിക്കും. തിങ്കളാഴ്ചത്തെ തന്റെ പ്രസംഗത്തിൽ, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം പുനരുത്പാദിപ്പിക്കാനാവാത്ത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ബലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കും.

ഒരു വർഷം നീണ്ട കാലാവസ്ഥ ദുരന്തങ്ങൾക്കും, റെക്കോർഡ് താപനിലയ്ക്കും ശേഷമാണ് കാലാവസ്ഥ ഉച്ചകോടി ഈജിപ്തിൽ നടക്കുന്നത്. 1.5 ഡിഗ്രി സെൽഷ്യസിൽ നിന്ന് ആഗോള താപനില വർദ്ധനവ് ഉയരുന്നത് തടയാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന കോപ്പ് 26 ഉച്ചകോടിയിൽ നടത്തിയ പ്രതിജ്ഞാബദ്ധതകളിൽ നിന്ന് പിന്നോട്ട് പോകരുതെന്നും പ്രധാനമന്ത്രി ഷാം എൽ-ഷെയ്‌ഖിൽ ഒത്തുകൂടിയ ലോക നേതാക്കളോട് ആവശ്യപ്പെടും. ഈയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ സുനക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുമെന്നും ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്ന കുടിയേറ്റക്കാരുടെ വിഷയം ഉന്നയിക്കുമെന്നും ബിബിസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ ലോകം ഒത്തുചേർന്നപ്പോൾ, വിനാശകരമായ ആഗോളതാപനം തടയുന്നതിനുള്ള ചരിത്രപരമായ ഒരു റോഡ്‌മാപ്പ് രാഷ്ട്രങ്ങൾ അംഗീകരിച്ചു. ആ പ്രതിജ്ഞകൾ നമ്മൾ പാലിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് പുറപ്പെടുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ സുനക് വ്യക്തമാക്കി.


കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നത് ഒരു ധാർമ്മിക നന്മ മാത്രമല്ല, അത് നമ്മുടെ ഭാവി സമൃദ്ധിക്കും സുരക്ഷയ്ക്കും അടിസ്ഥാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഷ്യയുടെ ഉക്രെയ്നിലെ അധിനിവേശവും ഊർജ വിലയിലുണ്ടായ കൃത്രിമമായ ഉയർച്ചയും ഫോസിൽ ഇന്ധനങ്ങളിലുള്ള നമ്മുടെ ആശ്രിതത്വം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് സുനക് വ്യക്തമാക്കി. പുനരുത്പ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിലേക്ക് കൂടുതൽ വേഗത്തിൽ ലോകം നീങ്ങേണ്ടതുണ്ടെന്നും, ഈ ആഗോള യജ്ഞത്തിൽ യുകെ മുൻപന്തിയിലാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബർ 17 ന് ചാൻസലർ ജെറമി ഹണ്ട് നടത്തുന്ന സാമ്പത്തിക പ്രസ്താവനയ്ക്ക് മുന്നോടിയായി പൊതു ധനകാര്യത്തിലുണ്ടായിരിക്കുന്ന 50 ബില്യൺ പൗണ്ടിന്റെ കുറവ് പരിഹരിക്കുക എന്നതാണ് തന്റെ മുൻഗണനയെന്ന് വാദിച്ചുകൊണ്ട് താൻ ഈജിപ്തിലേക്ക് പോകില്ലെന്ന് സുനക് ആദ്യം വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന സുനക്കിന്റെ ആദ്യ തീരുമാനത്തെ കാലാവസ്ഥാ പ്രചാരകരും, പ്രതിപക്ഷ പാർട്ടികളും കോപ്പ് 26 പ്രസിഡന്റും സഹപ്രവർത്തകനുമായ അലോക് ശർമ്മയും വ്യാപകമായി വിമർശിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൂടുതൽ ശമ്പളം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തുടനീളം നേഴ്സുമാർ സമരമുഖത്തേക്ക് . ഇത് രാജ്യം കണ്ട ഏറ്റവും വലിയ നേഴ്സുമാരുടെ പണിമുടക്ക് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ മൂന്ന് ലക്ഷം അംഗങ്ങൾ പണിമുടക്കിനോട് സഹകരിക്കും . പണിമുടക്ക് നടന്നാൽ അത് യുകെയിൽ ഉടനീളം ആരോഗ്യം മേഖലയെ കാര്യമായി ബാധിക്കും.

പണിമുടക്കുമായി മുന്നോട്ടു പോയാൽ അത് രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സർക്കാർ നേഴ്സുമാരോട് അഭ്യർത്ഥിച്ചു. എന്നാൽ സർക്കാരിൻറെ അഭ്യർത്ഥനയെ തള്ളിക്കളയുന്ന നയമാണ് നേഴ്സുമാരുടെ യൂണിയൻ്റേത്. പരിചയസമ്പന്നരും അല്ലാത്തവരുമായ നല്ല വിഭാഗം നേഴ്സുമാർ ഈ ജോലികളിൽ ഒരു ഭാവി കാണാൻ സാധിക്കാത്തവരാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാറ്റ് കുള്ളൻ പറഞ്ഞു.

പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനാണ് നേഴ്സിംഗ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. 166 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിങ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ് , ജി എം ബി , യുണൈറ്റ്, യൂണിസൺ എന്നീ സംഘടനകളും സമര പാതയിൽ ആണെന്നാണ് സൂചനകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാൾസ് രാജാവിൻറെ കിരീണ ധാരണത്തോട് അനുബന്ധിച്ച് ബ്രിട്ടീഷുകാർക്ക് അടുത്തവർഷം ഒരധിക ബാങ്ക് അവധി ലഭിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനക്ക് അറിയിച്ചു. ചടങ്ങുകളോട് അനുബന്ധിച്ച് മെയ് എട്ടാം തീയതി തിങ്കളാഴ്ച യുകെയിൽ ബാങ്ക് അവധി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. ചാൾസ് രാജാവിൻറെ കിരീട ധാരണം ഇതിന് രണ്ടുദിവസം മുമ്പ് മെയ് 6ന് ശനിയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചാണ് നടക്കുക.

മെയ് ഒന്നാം തീയതിയുള്ള ബാങ്ക് അവധി നീട്ടി വയ്ക്കണമോ അതോ അധിക അവധി പ്രഖ്യാപിക്കണമോ എന്ന ചർച്ചക്കൊടുവിലാണ് ഈ തീരുമാനം. ഒരു അധികാവധി സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ബില്യൺ പൗണ്ടിൽ അധികം നഷ്ടമുണ്ടാകുമെന്നുള്ള വസ്തുത സർക്കാരിനെ ആശങ്കയിലാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

1953-ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടത്തിയ ദിവസം അധിക ബാങ്ക് അവധി നൽകിയിരുന്നു. രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള ഒരു അവസരം ആയിരിക്കും ഇതെന്ന് സുനക് പറഞ്ഞു. പുതിയ ഒരു രാജാവിൻറെ കിരീടധാരണം രാജ്യത്തെ സംബന്ധിച്ചിടത്തോളം അതുല്യമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലണ്ടൻ നഗരത്തിൽ പീപ്പിൾസ് അസംബ്ലി സംഘടിപ്പിച്ച പ്രകടനത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകൾ. തൊഴിലാളി സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും ആളുകളാണ് പ്രതിഷേധവുമായി അണിനിരന്നത്. ‘യൂണിയൻ വിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക’ എന്ന മുദ്രാവാക്യവുമായി പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാണ് അവർ രംഗത്തെത്തിയത്. പ്രതിഷേധക്കാർ എംബാങ്ക്‌മെന്റിൽ നിന്ന് ട്രാഫൽഗർ സ്‌ക്വയറിലേക്ക് മാർച്ച് നടത്തി.

മെച്ചപ്പെട്ട വേതനത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും പ്രതിഷേധക്കാർ പറയുന്നത് കേൾക്കാൻ സർക്കാർ നിർബന്ധിതരാകുമെന്നും റാലിയിൽ സംസാരിച്ച മുൻ ലേബർ നേതാവ് ജെറമി കോർബിൻ പറഞ്ഞു.

സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്നും മാസങ്ങൾക്കുള്ളിൽ മൂന്നാമത്തെ പ്രധാനമന്ത്രിയെ തീരുമാനിച്ചത് ഒരു ചെറിയ കൂട്ടമാണെന്നും അതിനാൽ പൊതുതെരഞ്ഞെടുപ്പ് ആവശ്യമാണെന്നും പീപ്പിൾസ് അസംബ്ലിയുടെ ദേശീയ ഓർഗനൈസർ റമോണ മക്കാർട്ട്‌നി പറഞ്ഞു. പണിമുടക്കുന്ന ഓരോ തൊഴിലാളികളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോകാരാഷ്ട്രങ്ങൾക്ക് മുന്നിൽ ബ്രിട്ടനെ നാണംകെടുത്തിയ അഭയാർത്ഥി ക്യാമ്പിലെ ബോംബാക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതി തീവ്ര വലതുപക്ഷ ഭീകരവാദ ആശയങ്ങളുള്ള വ്യക്തിയായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത് . ബക്കിംഗ്ഹാംഷെയറിലെ വൈകോംബ് സ്വദേശിയായ ആൻഡ്രൂ ലീക്കാണ് സംഭവത്തിന് പുറകിൽ . ഇയാൾ കടുത്ത തീവ്രവാദ പ്രത്യയ ശാസ്ത്രങ്ങളുള്ളയാളാണന്ന് പോലീസ് പറഞ്ഞു. ഇയാളെ പിന്നീട് അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡോവറിലെ അഭയാർത്ഥി കേന്ദ്രത്തിലേയ്ക്ക് ആൻഡ്രൂ ലീക്ക് പെട്രോൾ ബോംബ് എറിഞ്ഞത് . സംഭവത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റിയിരുന്നു. ലീക്കിന്റെ പേരിലുള്ള ഡിലീറ്റ് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുസ്ലിം വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലീക്കിന്റെ പ്രവർത്തികൾക്ക് പിന്നിൽ മറ്റാരാളടെയെങ്കിലും സഹായം ഉണ്ടെന്ന് സംശയിക്കുന്നില്ലെന്നാണ് പോലീസ് നിലപാട്.

ആക്രമണത്തെ തുടർന്ന് 700 ഓളം കുടിയേറ്റക്കാരെ ഡോവറിൽ നിന്ന് മാൻസ്റ്റണിലെ പ്രോസസിംഗ് സെൻററിലേക്ക് മാറ്റിയിരുന്നു. സംഭവത്തെ തുടർന്ന് ബ്രിട്ടന്റെ അഭയാർത്ഥി നയത്തിനോട് കടുത്ത വിമർശനങ്ങളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഉയർന്നു വന്നിരിക്കുന്നത് . അഭയാർത്ഥികളെ റുവാണ്ടയിലെ ക്യാമ്പുകളിലേയ്ക്ക് അയക്കുന്നതിനു പകരം ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടതെന്നാണ് പൊതുവേ ഉയർന്നുവന്നിരിക്കുന്ന വികാരം . റഷ്യയുടെ ഉക്രൈൻ ആക്രമണം ബ്രിട്ടൻ നേരിടുന്ന അഭയാർത്ഥി പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ തനിക്ക് കഴിയില്ല എന്ന് ഋഷി സുനക് പറഞ്ഞതിനെ ചുറ്റിപറ്റിയാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്. ടോറി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ ബോറിസ് ജോൺസണായി മാറി നിൽക്കാൻ താൻ വിസമ്മതിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.

ലിസ് ട്രസ് തുടങ്ങിയിട്ട് ഉപേക്ഷിച്ചുപോയ പല കാര്യങ്ങളും രാജ്യത്തെ പിന്നോട്ട് നയിക്കുന്നതാണ്. ഇതെല്ലാം പരിഹരിക്കാൻ ഉത്തരവാദിത്തമേറ്റ് അധികാര സ്ഥാനത്ത് വന്നതാണ് താണെന്നും എന്നാൽ പണപ്പെരുപ്പം പ്രധാന വില്ലനായെന്നും അദ്ദേഹം പറഞ്ഞു.മോർട്ട്ഗേജ് തിരിച്ചടവിലെ വർദ്ധനv പരിമിതപ്പെടുത്താനും പ്രശ്‌നം പരിഹരിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 3 ശതമാനമായി ഉയർത്തി. വിലക്കയറ്റം തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഏർപ്പെടുത്താൻ നിർബന്ധിതരായതാണ് ഇതിനു പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. ടോറി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ താണ് മാറി നിൽക്കില്ലെന്നും ഋഷി സുനക് വ്യക്തമാക്കി.

ദി ടൈംസിന് നൽകിയ അഭിമുഖത്തിൽ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവ് പ്രതിസന്ധിക്കും ഇടയിൽ യുകെയിലുടനീളമുള്ള കുടുംബങ്ങളുടെ ആകുലത മനസ്സിലായെന്ന് സുനക് പറഞ്ഞു. അതിനിടയിലാണ് അദ്ദേഹം ബോറിസ് ജോൺസന് മറുപടി നൽകിയത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ എച്ച് എസ് ബി സി ബാങ്ക് ഉപഭോക്താക്കൾക്ക് ഇന്നലെ ശരിക്കും കാളരാത്രി ആയിരുന്നു. വെള്ളിയാഴ്ച രാത്രി ബാങ്കിൻറെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടത് ശരിക്കും കസ്റ്റമേഴ്സിനെ കഷ്ടപ്പാടിലാക്കി. പലരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ദുരവസ്ഥ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കാർഡു വഴി പണം നൽകാൻ കഴിയാതിരുന്നത് മൂലം പലർക്കും ഷോപ്പിംഗ് മാളുകളിൽ നിന്ന് വെറുംകൈയോടെ പോകേണ്ടതായി വന്നു.

വെള്ളിയാഴ്ച രാത്രി മൊബൈൽ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതിന് എച്ച് എസ് ബി സി ബാങ്ക് യുകെ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി. 45 മിനിറ്റ് നേരമാണ് യുകെയിൽ ഉടനീളം ഉള്ള ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഭക്ഷണം കഴിച്ചതിനുശേഷം പണം നൽകാനാവാത്തതിന് വാച്ച് റസ്റ്റോറന്റിൽ പണയം വയ്ക്കേണ്ടതായി വന്നതായി ഒരു ഉപഭോക്താവ് ട്വീറ്റ് ചെയ്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- നവംബർ 5, 7, 9 തീയതികളിൽ റെയിൽവേ തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചതായി ആർഎംടി യൂണിയൻ അറിയിച്ചു. എന്നാൽ ഇത്രയും വൈകി തീരുമാനം ഉണ്ടായതിനാൽ ശനിയാഴ്ചത്തെ സർവീസുകൾ ഏകദേശം പൂർണമായ തോതിലും, തിങ്കളാഴ്ചത്തെ സർവീസുകൾ ഭാഗികമായും തകരാറിലാകുവാൻ സാധ്യതയുണ്ടെന്ന് റെയിൽ നെറ്റ്‌വർക്ക് അറിയിച്ചു. റെയിൽവേ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ആർഎംടി യൂണിയൻ നെറ്റ്‌വർക്ക് റെയിലുമായും, ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളുമായും ചർച്ച നടത്തുവാൻ തീരുമാനിച്ചതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവച്ചത്.

ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ചുള്ള തർക്കങ്ങളാണ് റെയിൽവേ തൊഴിലാളികളെ പണിമുടക്കിലേക്ക് നയിച്ചത്. നെറ്റ്‌വർക്ക് റെയിൽ സ്റ്റാഫുകൾ, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സിഗ്നൽ ജീവനക്കാർ, 14 ട്രെയിൻ കമ്പനികളുടെ ജീവനക്കാർ എന്നിവരെല്ലാം തന്നെ പണിമുടക്കിൽ പങ്കെടുക്കുവാൻ തീരുമാനിച്ചിരുന്നു. തൊഴിലാളികൾ എല്ലാവരും തന്നെ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തെ സാരമായി തന്നെ ഇത് ബാധിച്ചിരുന്നു. ആദ്യമായാണ് ആർഎംടി യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചതിനുശേഷം പിന്നീട് ചർച്ചകൾക്കായി പിൻവലിക്കുന്നത്.

എന്നാൽ ഇത്രയും വൈകിയെത്തിയ തീരുമാനം, വെയിൽസും ന്യൂസിലൻഡും തമ്മിൽ കാർഡിഫിൽ വച്ച് നടക്കുന്ന റഗ്ബി മത്സരം കാണാൻ കാത്തിരുന്ന ആരാധകർക്ക് തിരിച്ചടിയായിരുന്നു. ആവശ്യമായ വേതന വർദ്ധനവും നല്ല തൊഴിൽ സാഹചര്യങ്ങളുമാണ് തങ്ങളുടെ ആവശ്യങ്ങളെന്നും തങ്ങൾ എല്ലായ് പ്പോഴും ഒരു ചർച്ചാപരമായ ഒത്തുതീർപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നതായും ആർഎംടി യൂണിയൻ ജനറൽ സെക്രട്ടറി മൈക്ക് ലിഞ്ച് വ്യക്തമാക്കി. കൂടുതൽ വ്യക്തമായ ചർച്ചകൾ നെറ്റ്‌വർക്ക് റെയിലുമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഫുട്ബോൾ വേൾഡ് കപ്പ് നടക്കുന്ന ദിവസങ്ങളിൽ എയർപോർട്ടിൽ നൂറുകണക്കിന് ജീവനക്കാർ സമരത്തിന് മുതിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിന് പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് ഫുട്ബോൾ പ്രേമികൾക്ക് ഇത് കനത്ത തിരിച്ചടി ആയിരിക്കും. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് , കാർഗോ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന 700 ഓളം തൊഴിലാളികൾ നവംബർ 18 മുതൽ 3 ദിവസത്തേക്ക് പണിമുടക്കും എന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

പണിമുടക്ക് ഹീത്രു എയർപോർട്ടിലെ 2 , ,3 , 4 എന്നീ ടെർമിനുകളിൽ യാത്രാ തടസ്സത്തിനും കാലതാമസത്തിനും കാരണമാകും എന്നാണ് റിപ്പോർട്ടുകൾ. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാർ സമരത്തിന് മുതിരുന്നത്. ലോകകപ്പിനുള്ള യാത്രക്കാരെ സമരം ബാധിക്കുമെന്ന് യൂണിറ്റ് റീജിയണൽ ഓഫീസർ കെവിൻ ഹാൾ മുന്നറിയിപ്പ് നൽകി.

ലോകകപ്പ് മത്സരങ്ങൾ നവംബർ 20 നാണ് ഖത്തറിൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി ഖത്തർ എയർവെയ്സ് അധിക വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പണിമുടക്ക് ഇതിനെയെല്ലാം ബാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും കൂട്ടി. മൂന്ന് ദശാബ്ദങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് ആണ് ഇത്. 2.25 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി നിരക്ക് ഉയർന്നു. 1930 കൾക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയാണ് രാജ്യം നിലവിൽ അഭിമുഖീകരിക്കുന്നത്. ഇത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സമാണെന്നും നിലവിലെ പ്രശ്നങ്ങളെ അതിജീവിക്കാൻ അടിയന്തിര നടപടി കൈകൊള്ളണമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി.

രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുക എന്നാൽ സാമ്പത്തിക രംഗം തകരുന്നതിന്റെ ആരംഭമാണെന്നും, മൂന്നു നാല് മാസം ഇത് നിലനിൽക്കുകയാണെങ്കിൽ അപകടമാണെന്നും പറയുന്നു.
പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഇതിന്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നത്

1. റഷ്യ യുക്രൈൻ യുദ്ധം

റഷ്യ യുക്രൈൻ യുദ്ധം സാധനങ്ങളുടെ ഇറക്കുമതിയെയും വിലയെയും കാര്യമായി ബാധിച്ചു. കൂടുതൽ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നതിലേക്ക് ആളുകളെ നയിച്ചു

2. തൊഴിലില്ലായ്മ നിരക്ക് വർധിച്ചു

അഭ്യസ്ഥവിദ്യരായ നിരവധി ചെറുപ്പക്കാർ പഠന ശേഷം തൊഴിലില്ലാതെ പ്രയാസപ്പെടുകയാണ്. യുകെയിലെ തൊഴിലില്ലായ്മാ നിരക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6.4 ശതമാനമായി ഉയരുമെന്ന് ബാങ്ക് പ്രവചിക്കുന്നു. അതിനോടൊപ്പം ശമ്പളം നൽകാനില്ലാതെ കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.

3. മോർട്ഗേജ് നിരക്കുകളുടെ വർധനവ്

ചില മോർടേജ് നിരക്കുകൾ രണ്ടു വർഷത്തിനിടയിൽ വർധിക്കുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത് നിരവധി ആളുകളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

4. പണപെരുപ്പം

രാജ്യത്തെ സാമ്പത്തിക രംഗത്തെ പലപ്പോഴും പ്രതിസന്ധിയിൽ ആക്കുന്നതിൽ ഒരു പ്രധാന കാരണം പണപ്പെരുപ്പമാണ്. എന്നാൽ പണപ്പെരുപ്പം നിലവിൽ പടിപടിയായി കുറഞ്ഞു വരുന്നെന്നു അധികൃതർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം 2 ശതമാനത്തിൽ നിർത്തുകയാണ് ബാങ്കിന്റെ ലക്ഷ്യം.

5. പലിശ നിരക്ക്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ പലപ്പോഴും പലിശ വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇത് ആളുകൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി രണ്ടുവർഷം തുടരുമെന്നും, അതിന്റെ പലവിധമായ ഭവിഷ്യത്തുകൾ നിലവിൽ ജനങ്ങൾ നേരിടുന്നുണ്ട്. ഇത് 2024 ഓടെ അതിജീവിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

RECENT POSTS
Copyright © . All rights reserved