ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്വവർഗ ദമ്പതികളെ വിവാഹം കഴിപ്പിക്കാനും അനുഗ്രഹിക്കാനുമുള്ള അവസരം ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികർക്ക് ഉണ്ടാകണമെന്നുള്ള ആവശ്യം മുന്നോട്ടുവച്ചിരിക്കുകയാണ് ഓക്സ്ഫോർഡ് ബിഷപ്പ്. സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾക്ക് വളരെ സാവധാനമാണ് മാറ്റമുണ്ടായതെന്ന് റൈറ്റ് റെവെറൻഡ് ഡോക്ടർ സ്റ്റീവൻ ക്രോഫ്റ്റ് വ്യക്തമാക്കി. അതോടൊപ്പം വൈദികർക്കും അവർ ആഗ്രഹിക്കുന്നുവെങ്കിൽ സ്വവർഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുവാൻ അനുവദിക്കണമെന്നും അദ്ദേഹം എഴുതിയ ലേഖനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സഭയുടെ നിയമപ്രകാരം, ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികർക്ക് സ്വവർഗ വിവാഹം അനുഗ്രഹിക്കാനോ, സ്വയമായി അതിൽ ഉൾപ്പെടുവാനോ സാധ്യമല്ല. ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച് സംസാരിക്കുന്ന ഏറ്റവും മുതിർന്ന പുരോഹിതനാണ് റെവെറൻഡ് ക്രോഫ്റ്റ്. “ടുഗെതർ ഇൻ ലവ് & ഫെയ്ത് ” എന്ന തലക്കെട്ടിൽ ക്രോഫ്റ്റ് എഴുതിയ ലേഖനത്തിൽ, കഴിഞ്ഞ 10 വർഷത്തിനിടയിൽ എങ്ങനെയാണ് സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾക്ക് മാറ്റം സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളും വേദനയും തനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ പറഞ്ഞു. ഒരു സഭ എന്ന നിലയിൽ ഇത്തരം വിഷയങ്ങളിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ തങ്ങൾ പുറകോട്ട് ആണെന്നുള്ളത് തനിക്ക് വളരെയധികം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുതിർന്ന പുരോഹിതന്റെ ഇത്തരം ഒരു വെളിപ്പെടുത്തൽ സഭയിൽ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറിൽ മരണപ്പെട്ട ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ സ്വവർഗ്ഗ വിവാഹത്തിന്റെ പേരിൽ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിൽ നിന്ന് സഭ വിലക്കിയിരുന്നു. സ്വവർഗ്ഗ വിവാഹങ്ങളെ അനുകൂലിച്ച് ക്രോഫ്റ്റിനെ പോലെ ഇപ്പോൾ നിരവധി ബിഷപ്പുമാർ രംഗത്ത് എത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തങ്ങൾക്ക് മാന്യമായ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായി സമര രംഗത്തിലേയ്ക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ് രാജ്യമൊട്ടാകെയുള്ള നേഴ്സുമാർ. ഇതിനിടെ തങ്ങളെ മികച്ച രീതിയിൽ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന് പൊതുജനത്തിനും അഭിപ്രായമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത് വന്നു . പ്രധാനമന്ത്രി റിഷി സുനകിന്റെ ഹോസ്പിറ്റൽ സന്ദേശത്തിനിടെ ഉണ്ടായ സംഭവത്തിന് വൻ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്.
ക്രോയ്ഡോൺ ഹോസ്പിറ്റലിൽ പ്രധാനമന്ത്രി സന്ദർശിക്കുന്നതിനിടെ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് മികച്ച ശമ്പളം നൽകണമെന്ന് 77 വയസ്സുകാരിയായ കാതറിൻ പൂളിനാണ് റിഷി സുനകിനോട് ആവശ്യപ്പെട്ടത്. സർജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു അവർ . സുഖവിവരം അന്വേഷിക്കാൻ തന്റെ അടുക്കൽ എത്തിയ പ്രധാനമന്ത്രിയോട് നേഴ്സുമാർ എന്നെ നന്നായി നോക്കുന്നുണ്ടെന്നും എന്നാൽ അവരുടെ സേവനത്തിന് അനുസരിച്ചുള്ള ശമ്പളം അവർക്ക് ലഭിക്കുന്നില്ലെന്നും കാതറിൻ വെട്ടി തുറന്നു പറഞ്ഞു.
താൻ അതിനായി ശ്രമിക്കാമെന്നായിരുന്നു കാതറിൻറെ ആവശ്യത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. വളരെ വർഷത്തെ പ്രവർത്തിപരിചയമുള്ള നേഴ്സുമാർക്ക് പോലും യുകെയിൽ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. റിഷി സുനക് ചാൻസിലർ ആയിരുന്നപ്പോൾ നടത്തിയ ശമ്പള വർദ്ധനവിൽ കാര്യമായ പരിഗണന ലഭിക്കാതിരുന്നതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടൻ എക്കാലത്തെയും നീണ്ട സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. യുകെ വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വർഷങ്ങളെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. പലിശ നിരക്കുകൾ 2.25 ശതമാനത്തിൽ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയർത്തി. 1989 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് വർദ്ധനവാണ് ഇത്. ജീവിത ചെലവുകളുടെ വർദ്ധന ക്രമാതീതമായി വർദ്ധിക്കുന്നത് തടയുവാനാണ് ബാങ്ക് ഇൻട്രസ്റ്റ് റേറ്റുകൾ ഉയർത്തിയിരിക്കുന്നത്.
ഉക്രൈൻ യുദ്ധം മൂലം അവശ്യസാധനങ്ങളുടെ വില വർധനവ് ബ്രിട്ടനിലെ ഭവനങ്ങളെയാകെ വലച്ചിട്ടുണ്ട്. അടുപ്പിച്ച് രണ്ട് മൂന്നു- മാസ കാലാവധിയുള്ള ക്വാർട്ടറുകളിൽ സമ്പത്ത് വ്യവസ്ഥയിൽ വളർച്ച രേഖപ്പെടുത്താതെ വരുമ്പോഴാണ് സാമ്പത്തിക മാന്ദ്യമായി കണക്കാക്കുന്നത്. കമ്പനികൾ കുറച്ചു പണം സമ്പാദിക്കുന്നതും, ശമ്പളം കുറയുന്നതും തൊഴിലില്ലായ്മ വർദ്ധിക്കുന്നതും എല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തരഫലങ്ങളാണ്. ഇതുമൂലം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവനങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ പണം നികുതിയിനത്തിൽ സർക്കാരിന് ലഭ്യമാകാതെ വരുകയും ചെയ്യും.
ഈ വർഷം അവസാനത്തോടെ ബ്രിട്ടൻ പൂർണ്ണമായും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നാണ് ബാങ്ക് മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ നിലവിൽ തന്നെ ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതായും, ഇത് അടുത്തവർഷം മുഴുവനും 2024 ന്റെ ആദ്യ ഭാഗങ്ങളിലും തുടരുമെന്നും ബാങ്ക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ സ്ഥിരപ്പെടുത്തുവാൻ ആവശ്യമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യാനാവുന്നതെന്ന് ചാൻസലർ ജെറെമി ഹണ്ട് വ്യക്തമാക്കി. നവംബർ 17ന് പ്രഖ്യാപിക്കാൻ ഇരിക്കുന്ന മിനി ബഡ്ജറ്റും ഈ സാഹചര്യത്തിൽ കൂടുതൽ നിർണായകമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കാമുകിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ലാബ് ജീവനക്കാരാനായ കാമുകൻ. ദാരുണമായ ഈ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കൊലപാതകത്തിന് ശേഷം വിവസ്ത്രയാക്കി, നടപാതയിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ കോടതിയുടെ വാദം തുടരുകയാണ്.
30 വയസുകാരനായ റോസ് മക്കല്ലം 23 കാരിയായ മേഗൻ ന്യൂബറോയുടെ കൊലപാതകം സമ്മതിച്ചെങ്കിലും ലെസ്റ്റർഷെയറിലെ മാതാപിതാക്കളുടെ വീട്ടിൽ വച്ച് കുറ്റം നിഷേധിച്ചു രംഗത്ത് വന്നു.
കോള്‌വില്ലെയിലെ വിൻഡ്‌സർ ക്ലോസിലുള്ള മക്കല്ലം, തന്റെ വീട്ടിലെത്തി 40 മിനിറ്റിനുള്ളിൽ ഹ്യൂമൻ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായ മേഗനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസിലെ പ്രോസിക്യൂഷൻ വാദം. കൃത്യനിർവഹണത്തിനു ശേഷം മരണം ഉറപ്പാക്കാൻ കഴുത്ത് മാരകായുധം കൊണ്ട് മുറിക്കുകയും ചെയ്തു.
വാർവിക്‌ഷെയറിലെ ന്യൂനേട്ടണിൽ നിന്നുള്ള മക്കല്ലവും മേഗനും ഇഷ്ടിക നിർമ്മാണ സ്ഥാപനമായ ഇബ്‌സ്റ്റോക്കിൽ വെച്ചാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 6 വൈകുന്നേരം 7.32 ന്, മാതാപിതാക്കളോടൊപ്പം അത്താഴം കഴിച്ച് മേഗൻ വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതിനെ തുടർന്ന് അടുത്ത രണ്ടു വർഷങ്ങളിൽ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരുടെ കമ്മിറ്റിയുടെ മുൻപിൽ എത്തിയിരിക്കുകയാണ്. നിരക്കുകൾ ഉയർന്നതിനെ തുടർന്ന് “ബൈ -ടു -ലെറ്റ് ” പ്രോപ്പർട്ടികൾ വാങ്ങുവാൻ ഭൂവുടമകൾ വിമുഖത കാണിക്കുമെന്നും ഇത് വാടകയ്ക്ക് ലഭ്യമാകുന്ന ഭവനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാക്കുമെന്നും ജോൺ ചാർകോളിലെ മോർട്ട്ഗേജ് ബ്രോക്കറായ റേ ബൗൾജർ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കി. ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ആണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ചാൻസിലർ ക്വാസി ക്വാർട്ടെങിന്റെ മിനി ബഡ്ജറ്റ് വരാനിരിക്കെ, നിലവിലെ വിപണിയുടെ സ്ഥിതി അവലോകനം ചെയ്യുവാനാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചത്. ഈ വർഷത്തിൽ ഉടനീളം ഫിക്സഡ് – റേറ്റ് മോർട്ട്ഗേജുകളുടെ റേറ്റുകൾ ക്രമാതീതമായി ഉയർന്നിരുന്നു. ബാക്കിയുള്ള വിപണികളേക്കാൾ ബൈ – ടു – ലെറ്റ് സെക്ടറിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് എംപിമാരുടെ കമ്മിറ്റിക്ക് മുൻപിൽ എത്തിയത്.
പലയിടങ്ങളിലും വസ്തുവിന്റെ 50 മുതൽ 60 ശതമാനം വരെ മോർട്ട്ഗേജ് സുരക്ഷിതമാക്കാൻ ഭൂവുടമകൾക്ക് ചില പ്രദേശങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ബൌൾജർ വ്യക്തമാക്കി. ഇത് ചില ഭൂഉടമകളെ വസ്തു വിൽക്കുന്ന തീരുമാനത്തിലെത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം, നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി യുകെയിലെ വീടുകളുടെ വില ഒക്ടോബറിൽ 0.9% കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു. 15 മാസത്തെ ആദ്യത്തെ പ്രതിമാസ ഇടിവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപിക്കാൻ ഇരിക്കുന്ന മിനി ബഡ്ജറ്റ് ജനങ്ങൾ പ്രതീക്ഷയോടെയാണ് നോക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പോലീസ് സേനയിൽ ഒട്ടേറെ ക്രിമിനലുകളും ലൈംഗിക കുറ്റവാളികളുമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വീട്ടിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മെട്രോ പോളിറ്റൻ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയായത് പോലീസ് സേനയ്ക്കെതിരെ കടുത്ത ജനരോക്ഷം ഉയരാൻ കാരണമായിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് സേനയിലെ ക്രിമിനൽ വത്കരണത്തിനെ കുറിച്ച് പഠിക്കാനായി മുൻ ആഭ്യന്തര സെക്രട്ടറി പ്രീതിപട്ടേൽ കമ്മിറ്റിയെ നിയോഗിച്ചത്.
പരിശോധിച്ച 725 ഓഫീസർമാരുടെ കാര്യത്തിൽ 131 പേർ പോലീസ് സേനയിൽ തുടരുന്നതിൽ കടുത്ത ആശങ്കയാണ് കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് സേനയിലെ സ്ത്രീവിരുദ്ധതയും ലൈംഗിക അതിക്രമണവും തുറന്നു കാട്ടുന്നതാണ് റിപ്പോർട്ട് . സാറാ എവറാർഡിന്റെ കൊലപാതകം പോലുള്ള അപലിനീയമായ കുറ്റകൃത്യത്തിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയായ സാഹചര്യത്തിൽ സേനയിലേക്ക് ആളെ എടുക്കുന്നതിന് നിലവിലുള്ള സംവിധാനത്തിനെ കുറിച്ച് കടുത്ത സംശയങ്ങളാണ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത് .
റിപ്പോർട്ട് തയ്യാറാക്കാൻ 11,000 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആണ് കമ്മിറ്റി ചോദ്യം ചെയ്തത്. പോലീസ് സേന പൊതുജന വിശ്വാസം ആർജിക്കണമെന്നും സ്ത്രീകളായ തങ്ങളുടെ സഹപ്രവർത്തകരോട് മാന്യമായ പെരുമാറണമെന്നും റിപ്പോർട്ട് എഴുതിയ പാർ പറഞ്ഞു . പോലീസ് സേനയിലെ അംഗങ്ങൾക്ക് ഓരോ പത്തു വർഷത്തിലൊരിക്കലോ അല്ലെങ്കിൽ തന്തപ്രധാനമായ സ്ഥാനങ്ങളിലേക്ക് മാറുമ്പോഴോ അവരുടെ പ്രവർത്തനങ്ങളെ സമൂലമായി വിലയിരുത്തുക എന്നതുൾപ്പെടെയുള്ള ക്രിയാത്മകനിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളി സമൂഹത്തിന് തീരാനഷ്ടമായി രണ്ടുപേർ കൂടി വിടവാങ്ങി. ഈസ്റ്റ് ഹാമിലെ അഡ്വ. ജോസ് പീടിയേക്കലും ക്രോയ്ഡോൺ സ്വദേശിയായ സതീഷും ഇനി ഓർമ്മകളിൽ മാത്രം. അഡ്വ. ജോസ് പീടിയേക്കൽ ( 67 ) ഏതാനും വർഷങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ന്യൂ ഹാം ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ജോസ് പീടിയേക്കലിന്റെ അന്ത്യാഭിലാഷം പോലെ തന്നെ സംസ്കാര ശുശ്രൂഷകൾ യുകെയിൽ തന്നെ ആയിരിക്കുമെന്നാണ് അറിയാൻ സാധിച്ചത്. യുകെയിലേയ്ക്കുള്ള ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ് അദ്ദേഹം.
നാലുവർഷത്തോളമായി പക്ഷാഘാതത്തിന് ചികിത്സയിൽ ആയിരുന്നു സതീശൻ ശ്രീധരൻ (64 ). മിച്ചമിലെ കാർക്ലോ ടെക്നിക്കൽ പ്ലാസ്റ്റിക് മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സതീശൻ 2003 ലാണ് യു കെ യിൽ എത്തിയത്. കേരളത്തിൽ കിളിമാനൂർ ആണ് സ്വദേശം . ഷെല്ലിയാണ് ഭാര്യ. നിതീഷ്, നിഷിത, നിധുന എന്നിവർ മക്കളാണ്. മരുമകൾ : അപർണ . നവംബർ 5-ാം തീയതി ആണ് സതീഷിന്റെ സംസ്കാര ശുശ്രൂഷകൾ നടക്കുക. 10 . 30 മുതൽ 11.30 വരെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ക്രോയ്‌ഡോൺ ക്രിമറ്റോറിയത്തിൽ 11. 45 ന് സംസ്കാരം നടക്കും.
ജോസ് പീടിയേക്കലിൻെറയും സതീശൻ ശ്രീധരൻെറയും നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തർ: ലോകകപ്പിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങളിലും ഫാൻസ് പാർക്കുകളിലും മാത്രമേ ആരാധകർക്ക് മദ്യം കഴിക്കാൻ കഴിയൂ. ലോകകപ്പിനായി ഖത്തറിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥർ ആരാധകരും പ്രാദേശിക നിയമപാലകരും തമ്മിലുള്ള ബഫറുകളായി പ്രവർത്തിക്കുമെന്ന് ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പറഞ്ഞു.
എങ്ങനെ പെരുമാറണമെന്ന് ആരാധകരോട് പറയാൻ ബ്രിട്ടീഷ് പോലീസ് ഇല്ലെന്ന് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന പോലീസിന്റെ തലവൻ റോബർട്ട്സ് പറഞ്ഞു. ആരാധകരുടെ പ്രശ്നം നിയന്ത്രിക്കുന്നതാണ് പോലീസിന്റെ മുഖ്യ പരിഗണന വിഷയമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നവംബർ 20നാണ് ലോകകപ്പ് ആരംഭിക്കുന്നത്. വികാര പ്രകടനങ്ങൾ ഏറ്റവും കൂടുതൽ നടക്കാൻ സാധ്യതയുള്ളതും ഇവിടെയാണ്. ഷർട്ട് ഊരി വീശാനും പതാക പറത്താനും ആരാധകർ മുൻപന്തിയിൽ കാണും. യുകെ പോലീസ് പ്രതിനിധി സംഘത്തിൽ 15 എൻഗേജ്‌മെന്റ് ഓഫീസർമാരുണ്ട്, അവർ പിന്തുണക്കാർക്കും ഖത്തറി നിയമപാലകർക്കുമിടയിൽ ഒരു ബഫർ ആയി പ്രവർത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളിലേയ്ക്കുള്ള നിയമനങ്ങളിലെ യോഗ്യതയിൽ മാറ്റം വരുത്തി. പുതിയ മാറ്റങ്ങൾ കൂടുതൽ സമർത്ഥരായ ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളാനാണെന്നാണ് റിപ്പോർട്ടുകൾ . നേരത്തെ ഉദ്യോഗാർത്ഥിയുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ബ്രിട്ടീഷ് വംശജരായിരിക്കണമെന്നുള്ള നിബന്ധന ഉണ്ടായിരുന്നു. ഈ നിബന്ധനയിലാണ് കാതലായ മാറ്റം വന്നിരിക്കുന്നത് . ഇത് പ്രകാരം ബ്രിട്ടീഷ് പൗരത്വമുള്ള ഏതൊരാൾക്കും അവരുടെ മാതാപിതാക്കൾ ഏത് രാജ്യത്തുനിന്നുള്ളവരാണെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും.
അപേക്ഷകരുടെ മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കുന്നതു മൂലം സമർത്ഥരായ പല ഉദ്യോഗാർത്ഥികൾക്കും അവസരം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് പുതിയ നയം രൂപീകരിച്ചതെന്ന് രഹസ്യന്വേഷണ ഏജൻസികളെ പ്രതിനിധീകരിച്ച് ഒരു വക്താവ് പറഞ്ഞു. ഇനി മുതൽ രഹസ്യന്വേഷണ ഏജൻസികളിലേയ്ക്ക് ജോലിക്ക് അപേക്ഷിക്കാൻ ഏതൊരാളും അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത് , അവരുടെ മാതാപിതാക്കൾ എവിടെ നിന്നാണെങ്കിലും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യന്വേഷണ ഏജൻസികളിലേയ്ക്കുള്ള 11 ആഴ്ചത്തെ ഡൈവേഴ്സിറ്റി ഇന്റലിജൻസ് ഇന്റേൺഷിപ്പിങ്ങിൽ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി അടുത്തിടെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപന പ്രകാരം ബ്രിട്ടീഷ് പൗരത്വമുള്ള യു കെ മലയാളികളുടെ മക്കൾക്കും ജോലിക്കായി അപേക്ഷിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യഹൂദ മതവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന് ബ്രിട്ടനിലെ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടന ഷൈമ ദല്ലാലിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കി. ഷൈമയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്ര അന്വേഷണം അവർക്കെതിരെ നടന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ഇനിയും സംഘടന പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തു നിന്നും ഷൈമയെ നീക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും , എന്നാൽ അവർ ഇത്തരം ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തന്നെ സംഘടനയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ സൂചനയാണെന്ന് യൂണിയൻ ഓഫ് ജ്യൂവിഷ് സ്റ്റുഡൻസ് (യു ജെ എസ് ) വ്യക്തമാക്കി. തന്നെ പുറത്താക്കിയ വിവരം താൻ ട്വിറ്ററിലൂടെ അറിഞ്ഞതായും അത് സ്വീകാര്യമായിരുന്നില്ലെന്നും ഷൈമ പ്രതികരിച്ചു. രാജ്യത്തുടനീളം നിലനിൽക്കുന്ന വിദ്യാർത്ഥി യൂണിയനുകളിലൂടെ യുകെയിലെ ഏകദേശം 7 മില്യനോളം വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ്. ഷൈമയ്ക്കെതിരെ അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഒന്നും തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
മാർച്ചിൽ നടന്ന നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടനയുടെ നാഷണൽ കോൺഫറൻസിലാണ് ഷൈമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഷൈമയുടെ ചില നിലപാടുകളെ സംബന്ധിച്ച് ജൂത വിദ്യാർത്ഥികൾ അന്ന് തന്നെ പരാതി ഉയർത്തിയിരുന്നു. നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്കാൻ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടന മാപ്പ് ചോദിച്ചു. നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാൻ എല്ലാവരുമായി ഒരുമിച്ച് സഹകരിക്കുമെന്ന് ആക്ടിംഗ് ഹെഡ് ക്ളോ ഫീൽഡ് വ്യക്തമാക്കി. എന്നാൽ ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ് ഇസ്ലാമിക് സൊസൈറ്റിസ് ഷൈമയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. യഹൂദ വിരുദ്ധതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം മെയ് മാസത്തിൽ ഇംഗ്ലണ്ടിലെ സർക്കാർ എൻയുഎസുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.