ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബോള്‍ട്ടണിലെ ഔര്‍ ലേഡി ലൂര്‍ദ്സ് പള്ളിയ്ക്ക് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം പള്ളിയിൽ മലയാളം കുര്‍ബാന നടന്നു കൊണ്ടിരിക്കെയാണ് സംഭവം. ആരാണ് ആക്രമണത്തിന് പിന്നിൽ എന്നുള്ളത് വ്യക്തമല്ല. ആ സമയം പള്ളിയിൽ കുർബാനയിൽ ആളുകൾ പങ്കെടുക്കുകയായിരുന്നു. വലിയ ശബ്ദമോ ഒന്നും തന്നെ കേട്ടില്ല, പക്ഷെ ചില്ലുകൾ തകർന്ന് വീണെന്നും, ഇതിന് പിന്നിൽ ഒരു പ്രത്യേക വിഭാഗമാണെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. കല്ല് എറിഞ്ഞ ശേഷം അക്രമികൾ ഓടി ഒളിക്കുകയായിരുന്നു എന്നും, ആരാണ് പിന്നിൽ എന്ന് വ്യക്തമല്ലെന്നും അധികൃതർ പറയുന്നു.
ആക്രമണം ഉണ്ടായ സംഭവം ഇടവക വൈദികന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്ന കാര്യം പള്ളിയുടെ ചുമതലക്കാരനായ സാല്‍ഫോര്‍ഡ് രൂപതയിലെ വൈദികനെ അറിയിച്ചതായും മലയാളി വൈദികന്‍ വ്യക്തമാക്കി. എന്നാൽ ഏതെങ്കിലും നിയമ നടപടികളിലേക്ക് പള്ളി കടന്നിട്ടുണ്ടോ എന്നുള്ളതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. യുകെ യുടെ വിവിധ പ്രദേശങ്ങളിലെ ദേവാലയങ്ങൾക്ക് നേരെ മുൻപും സമാനമായ ആക്രമണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളി സമൂഹത്തെ അല്ല അക്രമികൾ ലക്ഷ്യമിടുന്നത് എന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാണ്.
ബോള്‍ട്ടണിലെ ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സാല്‍ഫോര്‍ഡ് രൂപതയ്ക്ക് കീഴിലുള്ള ഈ പ്രദേശത്തെ പള്ളികളുടെ എണ്ണം പാതിയായി കുറയ്ക്കാന്‍ രൂപതാ അധ്യക്ഷന്‍ ഏതാനും വര്‍ഷം മുന്‍പ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. പള്ളികളിൽ ആളുകളുടെ എണ്ണം കുറയുന്നതാണ് നടപടിക്ക് കാരണം. പക്ഷെ ഇന്ത്യയിലും മറ്റിടങ്ങളിലും പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോൾ പ്രതിഷേധം ഉയരാറുണ്ട്. എന്നാൽ യുകെയിലെ സാഹചര്യം നേരെ വിഭിന്നമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സാമ്പത്തിക രംഗത്ത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചു യുകെ. പണപ്പെരുപ്പത്തിന്റെ നിരക്ക് അൽപ്പം കുറഞ്ഞെങ്കിലും ഇപ്പോഴും 10 ശതമാനത്തിന് മുകളിൽ തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഭക്ഷണത്തിന്റെ വില 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. എന്നാൽ, കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് (സിപിഐ) അളവ് മുൻ മാസത്തെ 10.4 ശതമാനത്തിൽ നിന്ന് മാർച്ചിൽ 10.1 ശതമാനമായി കുറഞ്ഞുവെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎൻഎസ്) പറഞ്ഞു.

എന്നാൽ സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത് 9.8 ശതമാനമാണ്. യുക്രൈൻ റഷ്യ യുദ്ധം എണ്ണ വില വർദ്ധനയ്ക്ക് കാരണമായി. അപ്പം, പാൽ, മുട്ട തുടങ്ങിയ അവശ്യവസ്തുക്കൾ ഉൾപ്പെടെ ഗാർഹിക ഗ്യാസ്, വൈദ്യുതി, ഭക്ഷണം എന്നിവയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവില തുടർച്ചയായി വർദ്ധിച്ചതോടെ ദൈനംദിന ചിലവുകൾ പോലും പ്രതിസന്ധിയിലാണ് എന്നതാണ് വസ്തുത. ഭക്ഷ്യ-ആൽക്കഹോൾ ഉൾപ്പെടെയുള്ള ഇതര പാനീയങ്ങളുടെ വിലക്കയറ്റം 19.1% ആയി ഒ എൻ എസ് കണക്കാക്കുന്നു.

ഇത് 1977 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. ഉയർന്ന ചരക്കുകളുടെയും ഉത്പാദനചെലവുകളുടെയും കാരണങ്ങളാണ് ഇവയിൽ കൂടുതലും. ചെറിയ തുകകൾ സ്വരൂകൂട്ടി വെക്കുന്ന സമീപനമാണ് ഇതിൽ പ്രധാനം. യുകെയുടെ വളർച്ചാ സീസൺ കുതിച്ചുയരുന്നതിനനുസരിച്ച് തക്കാളി, വെള്ളരി തുടങ്ങിയ സാധനങ്ങളുടെ വില കുത്തനെ ഇടിയുമെന്നതാണ് ആശ്വാസത്തിന്റെ ഒരു ചെറിയ ഭാഗം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ ചൈൽഡ് കെയർ സ്ഥാപനത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ കൂടുതൽ ശക്തമാകുന്നു. കോരു കിഡ്‌സിലെ അക്ഷതാ മൂർത്തിയുടെ ഓഹരികളെക്കുറിച്ച് പ്രധാനമന്ത്രി സ്വന്തം പാർട്ടി നേതൃത്വത്തിൽ നിന്നുൾപ്പടെ ചോദ്യങ്ങൾ നേരിടുകയാണ് നിലവിൽ. പാർലമെന്ററി അന്വേഷണം ഒരു വശത്തുകൂടി പുരോഗമിക്കുമ്പോൾ തന്നെ വിഷയം കൂടുതൽ ചർച്ചകളിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ ഓഹരി പ്രഖ്യാപിച്ച് റിഷി സുനക് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ, സർക്കാർ മുൻപോട്ട് വച്ച ചൈൽഡ് കെയർ സ്കീമുകളിൽ പലതും അക്ഷത മൂർത്തി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വിമർശകർ പറയുന്നു.

പ്രധാനമന്ത്രിയുടെ നൈതിക ഉപദേഷ്ടാവ് നിയന്ത്രിക്കുന്ന പട്ടിക സമാഹരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് നിലവിൽ അധികൃതർ പറയുന്നത്. വസ്തുത മറച്ചുവെച്ച പ്രധാനമന്ത്രിയുടെ സമീപനം വില കുറഞ്ഞതാണെന്നും, പദവിക്ക് നിരക്കാത്ത രീതി വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും വിമർശകർ പറഞ്ഞു. ഇതിനെതുടർന്ന് ലേബർ പാർട്ടി നേതൃത്വവും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ ജനങ്ങളുടെ പ്രതിനിധിയാണെന്നും അവർക്ക് മുൻപിൽ സത്യങ്ങൾ മറച്ചു വെക്കുന്നത് അപഹാസ്യമാണെന്നും ലേബർ പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

വർഷത്തിൽ രണ്ടുതവണ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നതും എന്നാൽ 11 മാസം മുമ്പ് അവസാനമായി പുതുക്കിയതുമായ പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതിൽ സർക്കാർ വിമർശനം നേരിടുകയാണ്. മന്ത്രിമാരുടെയും മറ്റ് ചുമതലയുള്ള ആളുകളെയും കുറിച്ച് വർഷത്തിൽ രണ്ടുതവണ രേഖകൾ പുറത്ത് വിടണം എന്ന് നിയമം ഇരിക്കെയാണ് വീഴ്ച വരുത്തിയത്. ഓഹരികൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് റിഷി സുനക് മറുപടി പറയാൻ തയാറാകാഞ്ഞതും വിഷയം കൂടുതൽ ഗൗരവമുള്ളതാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഓക്സ്‌ഫോർഡ് ആസ്ട്രാസെനെക്ക കോവിഡ് പ്രതിരോധ വാക്‌സിന്റെ അപ്രതീക്ഷിത പാർശ്വഫലങ്ങൾ മൂലം എൻ എച്ച് എസ് ഡോക്ടർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തെക്ക്-കിഴക്കൻ ലണ്ടനിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഡോ. സ്റ്റീഫൻ റൈറ്റാണ് (32) മരണപ്പെട്ടത്. 2021 ജനുവരിയിൽ വാക്സിൻെറ ആദ്യ ഡോസ് സ്വീകരിച്ച് 10 ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്.

ബുധനാഴ്ച ലണ്ടൻ ഇന്നർ സൗത്ത് കൊറോണേഴ്‌സ് കോടതിയിൽ നടന്ന കേസ് വിസ്താരത്തിൽ സീനിയർ കൊറോണർ ആൻഡ്രൂ ഹാരിസ് ഈ കേസിനെ ദാരുണവും വളരെ അസാധാരണവും എന്ന നിലയിൽ വിശേഷിപ്പിച്ചു. പാൻഡെമിക് സമയത്ത് വാക്സിൻ നൽകിയ ആദ്യകാല ആളുകളിൽ മുൻനിര ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തെ ഗൗരവത്തോടെ കാണാണമെന്നാണ് ആൻഡ്രൂ ഹാരിസ് പറയുന്നത്. സംഭവത്തിൽ ഡോ റൈറ്റ് ഉൾപ്പടെയുള്ള ഒരു ചെറിയ കൂട്ടം ആളുകൾ നേരത്തെ പ്രതികരണം നടത്തിയിരുന്നു. നിലവിൽ ആരോഗ്യവിഭാഗം മേധാവികൾ അന്വേഷണം നടത്തുന്നുണ്ട്.

ബ്രെയിൻസ്റ്റം ഇൻഫ്രാക്ഷൻ, തലച്ചോറിലെ രക്തസ്രാവം, വാക്സിൻ-ഇൻഡ്യൂസ്ഡ് ത്രോംബോസിസ് എന്നിവയുടെ പ്രഹരമാണ് ഡോക്ടറിന്റെ ജീവനെടുത്തത്. അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് ഓർപിംഗ്ടണിലെ പ്രിൻസസ് റോയൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടർന്ന് അവസ്ഥ അതിവേഗം വഷളായതിനാൽ അദ്ദേഹത്തെ കിംഗ്സ് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മതിയായ എല്ലാ ചികിത്സകളും ലഭ്യമാക്കാൻ ശ്രമം നടത്തിയെന്നും, എന്നാൽ വാക്‌സിന്റെ പാർശ്വഫലങ്ങൾ ആണെന്നും, വാക്‌സിൻ എടുത്ത് അന്ന് തന്നെ ഡോക്ടറിനു തലവേദനയും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു എന്നും ഹോസ്പിറ്റൽ മേധാവി കൂട്ടിചേർത്തു.
യുകെയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് ആദ്യമായിട്ടല്ല. യുകെയുടെ പരമോന്നത പദവി അലങ്കരിക്കുന്ന പ്രധാനമന്ത്രി റിഷി സുനക് ഒരു ഇന്ത്യൻ വംശജനാണെന്നത് അഭിമാനത്തോടെയാണ് യുകെയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജർ കാണുന്നത്. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസമേഖലകളിലും ആരോഗ്യ മേഖല പോലുള്ള തൊഴിൽ ഇടങ്ങളിലും വെന്നിക്കൊടി പാറിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ വിജയഗാഥകൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമാനമായ ഒരു അപൂർവ്വ വിജയത്തിൻറെ വാർത്തയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ മധുസ്മിത ജെന ദാസ് മാരത്തോൺ ഓടിയത് 42.5 കിലോമീറ്ററാണ്. മധുസ്മിതയുടെ നേട്ടത്തെ വ്യത്യസ്തമാക്കിയത് അവരുടെ വേഷമായിരുന്നു . ചുവന്ന സാരിയുടുത്താണ് 4 മണിക്കൂറും 50 മിനിറ്റും കൊണ്ട് മധുസ്മിത മാരത്തോൺ പൂർത്തിയാക്കിയത്.
ഇന്ത്യയിലെ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഏറ്റവും പൈതൃകം അവകാശപ്പെടാവുന്ന വേഷമാണ് സാരി . തന്റെ ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതി സാരിയുടുത്ത് മാരത്തോണിൽ പങ്കെടുത്ത മധുസ്മിതയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്നാണ് വൈറലായത് . ഒട്ടേറെ പേരാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ മധുസ്മിതയ്ക്ക് പിന്തുണയുമായി എത്തിയത്. തന്റെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്ന വസ്ത്രധാരണരീതി പിന്തുടർന്ന് യുകെയിലെ തന്നെ രണ്ടാമത്തെ വലിയ മാരത്തണായ മാഞ്ചസ്റ്റർ മാരത്തണിൽ ഓടിയത് മഹത്തായ ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്നതായി എന്നാണ് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടത്
യു കെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം വിടപറഞ്ഞ മഞ്ജുഷിൻെറ കുടുംബത്തെ സഹായിക്കാനായിട്ട് മഞ്ജുഷ് കൂടി അംഗമായ വെസ്റ്റ് യോർക്ക്ഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുന്നു. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു അടുത്തകാലത്ത് മാത്രമാണ് എൻഎച്ച്എസിൽ ജോലിയിൽ പ്രവേശിച്ചത്. മഞ്ജുഷിന്റെ കുടുംബത്തെ ഈ പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാനായിട്ടാണ് വെയ്ക്ക് ഫീൽഡിലെ മലയാളികളുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരിക്കുന്നത്.
വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് . മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.
രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ മഞ്ജുഷിൻെറ കുടുംബത്തെ സഹായിക്കാൻ യുകെ മലയാളികൾ ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്.
പിറവം മഞ്ചാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്. ഈ അവസരത്തിൽ മഞ്ജുഷിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ നമുക്കും അണിചേരാം.
നിങ്ങളുടെ സംഭാവനകൾ നൽകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.justgiving.com/crowdfunding/thomas-paradiyiljose-2?utm_term=6395km9Db
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ ഗവൺമെന്റിന്റെ പുതിയ എമർജൻസി അലേർട്ട് സിസ്റ്റത്തിന്റെ റോൾ ഔട്ട് ട്രയൽ ഈ ആഴ്ച അവസാനത്തിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അടിയന്തിര മുന്നറിയിപ്പുകളും, തീവ്രമായ കാലാവസ്ഥയോ വെള്ളപ്പൊക്കമോ റിപ്പോർട്ട് ചെയ്യുന്ന സമയത്തേക്കുള്ള മുൻ കരുതലായിട്ടാണ് ഈ സിസ്റ്റം നടപ്പിലാക്കുന്നത്. നാടിനെ ഒന്നാകെ ബാധിക്കുന്ന വിവിധ വിഷയങ്ങളുടെ തുടർ നടപടികൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന തരത്തിൽ പിന്നീട് ഇത് വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഞായറാഴ്ചത്തെ രാജ്യവ്യാപക ട്രയലിൽ രാവിലെ തന്നെ 4G, 5G ഫോണുകളിൽ മെസ്സേജ് ലഭിക്കും. ഇത് പോപ്പ് അപ്പ് ചെയ്യുന്ന നിലയിലാണ് ക്രമീകരണം. ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ ഫോൺ സൈലന്റിൽ ആണെങ്കിൽ 10 സെക്കൻഡ് വരെ ശബ്ദവും വൈബ്രേഷനും അനുഭവപ്പെടുമെന്നും അധികൃതർ വ്യക്തമാക്കുന്നു. അത്യാഹിതം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ മനുഷ്യ ജീവനുകൾ സുരക്ഷിതമക്കാനാണ് സിസ്റ്റം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ ട്രയൽ റൺ നടത്തുമ്പോൾ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മെസ്സേജ് സ്വൈപ്പ് ചെയ്താൽ മതിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഏതെങ്കിലും കോളോ സന്ദേശമോ സ്വീകരിക്കുന്നതുപോലെ, ഡ്രൈവർമാർക്ക് അവരുടെ ഫോൺ സുരക്ഷിതമാകുന്നതുവരെ ഉപയോഗിക്കരുതെന്നും നിർദ്ദേശിക്കുന്നു. ഏകദേശം 20 രാജ്യങ്ങളിൽ ഇതിനകം തന്നെ ഇത്തരത്തിൽ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളുണ്ട്. യുകെയുടെ സിസ്റ്റം നിയന്ത്രിക്കുന്നത് ഗവൺമെന്റിന്റെ എമർജൻസി കോബ്ര യൂണിറ്റാണ്. അതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.
കൂടുതൽ വിവരങ്ങൾക്ക്: gov.uk/alerts
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിലെ രണ്ട് ദശലക്ഷത്തിലധികം കുട്ടികൾ, കുറഞ്ഞതോ സ്ഥലമോ ഇല്ലാതെ തിങ്ങിനിറഞ്ഞ താമസസ്ഥലങ്ങളിൽ കഴിയുന്നതായി റിപ്പോർട്ട്. അതേസമയം ഏകദേശം 300,0000 പേർ കുടുംബാംഗങ്ങളുമായി കിടക്കകൾ പങ്കിടുന്നു എന്നും പഠനം പറയുന്നു. ഡെനി റീഡ് എന്ന പത്ത് വയസുകാരി പെൺകുട്ടി കീബോർഡ് പരിശീലിക്കുന്നതിനായി വീടിന്റെ ഒരു മൂലയിലേക്ക് മാറുന്നു. ഒരടി മാറി ഇരുന്ന് കൊണ്ട് അവളുടെ അമ്മ ജോവാന സാബ്ലെവ്സ്ക ഇതെല്ലാം നോക്കി കാണുകയാണ്. പുറത്ത് വന്ന റിപ്പോർട്ടുകളെയാണ് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നത്.
‘ഒരു കിടപ്പുമുറി ഫ്ലാറ്റായി അവരുടെ പ്രാദേശിക കൗൺസിൽ കണക്കാക്കുന്നതിന് കുടുംബം പ്രതിമാസം £ 860 നൽകുന്നു. വാസ്തവത്തിൽ ഷവർ റൂം, ഒരു ചെറിയ അടുക്കള/സിറ്റിംഗ് ഏരിയ, രണ്ട് ചെറിയ മുറികൾ എന്നിവയാണ് ഇതിൽ ആകെ ഉള്ളത്. ഇതാണെൽ ജയിലുകൾക്ക് സമാനമാണ്’- ജോവന പറയുന്നു. എട്ട് ആഴ്ച മാത്രമേ ഇവിടെ ഉണ്ടാകൂ എന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങൾ ഇവിടെ 13 മാസമായി. വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് പറഞ്ഞ ജോവന, മകൾക്ക് പഠിക്കുവാൻ ഒരു മേശവും കസേരയും വേണമെന്ന് ആഗ്രഹമുണ്ട് എന്ന് കൂട്ടിച്ചേർത്തു.

ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ നാഷണൽ ഹൗസിംഗ് ഫെഡറേഷൻ (എൻഎച്ച്എഫ്) വിശകലനം നിർദ്ദേശിക്കുന്നു.
* ഇംഗ്ലണ്ടിലെ 300,000-ത്തിലധികം കുട്ടികൾ മറ്റ് കുടുംബാംഗങ്ങളുമായി കിടക്ക പങ്കിടേണ്ടതുണ്ട്.
*രണ്ട് ദശലക്ഷം കുട്ടികൾ ഇടുങ്ങിയ അവസ്ഥയിലാണ് ജീവിക്കുന്നത്.
*ചെറിയതോ വ്യക്തിഗത സ്ഥലമോ ഇല്ലാതെ വംശീയ ന്യൂനപക്ഷ കുടുംബങ്ങൾ വെള്ളക്കാരായ വീടുകളേക്കാൾ മൂന്നിരട്ടി കൂടുതലാണ്.
* തിരക്കേറിയ വീടുകളിൽ താമസിക്കുന്ന മാതാപിതാക്കളിൽ നാലിലൊന്ന് പേരും സ്ഥിരമായി സ്വീകരണമുറിയിലോ കുളിമുറിയിലോ ഇടനാഴിയിലോ അടുക്കളയിലോ ഉറങ്ങേണ്ടിവരുന്നവരാണ്.
സ്വകാര്യവും വാടകയ്‌ക്കെടുത്തതുമായ താമസസൗകര്യം വളരെ ചെലവേറിയതായപ്പോൾ ജോവാനയും മകളും കൗൺസിലിന്റെ സഹായം തേടാൻ നിർബന്ധിതരായി. ജോവാനയ്ക്ക് ഒരിക്കലും രണ്ട് കിടക്കകളുള്ള ഒരു വസ്തു വാങ്ങാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ, വാടക കുതിച്ചുയരുന്നതിനാൽ അതിനു കഴിയുന്നില്ല.
പ്ലൈമൗത്: യുകെ മലയാളികളെ ഞെട്ടിച്ചു നടന്ന രണ്ട് മരണങ്ങൾ ആണ് ഇന്നലെ നടന്നതെങ്കിൽ ഇന്ന് ആരുടേയും ഹൃദയം പിളർക്കുന്ന ഒരു മരണവാർത്തയാണ് മലയാളം യുകെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്ലൈമൗത്തിൽ കുടുംബസമേതം താമസിച്ചിരുന്ന ഷൈജു സ്കറിയാ ജെയിംസ് (37) ആണ് ഇന്ന് ഉച്ചതിരിഞ്ഞു മരണമടഞ്ഞിരിക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് അറിവാകുന്ന പ്രാഥമിക വിവരം.
ഭാര്യയായ നിത്യ മൂന്ന് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തത്. ആശുപത്രിൽ തന്നെ കഴിയുന്ന നിത്യയെയും കുഞ്ഞിനേയും കണ്ടതിന് ശേഷമാണ് ഷൈജു ഭക്ഷണം കഴിക്കുവാനായി ആശുപത്രി ക്യാന്റീനിലേക്ക് പോയത്. എന്നാൽ തിരിച്ചെത്താൻ എടുക്കുന്ന സമയം കൂടുകയും ചെയ്തപ്പോൾ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചു എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്‌തില്ല. റിസപ്ഷനിൽ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളിൽ നിന്നും എടുക്കേണ്ട സമയവും അടുക്കുന്നു.
പന്തികേട് തോന്നിയ നിത്യ പെട്ടെന്ന് തന്നെ ആശുപത്രി സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റിയുടെ തിരച്ചിൽ എത്തിനിന്നത് ക്യാന്റീനിൽ ഉള്ള ടോയ്‌ലെറ്റിൽ ആയിരുന്നു. ടോയ്‌ലെറ്റിൽ വീണു കിടക്കുന്ന ഷൈജുവിനെ ഉടനടി ആംബുലൻസ് ക്രൂ എത്തി ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം.
രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. നാട്ടിൽ കറുകച്ചാൽ ആണ് പരേതന്റെ സ്വദേശം. ഭാര്യ നിത്യ ഷൈജു, രണ്ട് മക്കൾ- ആരവ് ഷൈജു (4), അന്നാ മേരി ഷൈജു (മൂന്ന് ദിവസം).
മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് ഇപ്പോൾ ഉള്ളത്. കൂടുതൽ വിവരങ്ങൾ പിന്നീട്.
ഷൈജു സ്കറിയാ ജെയിംസിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബർമിങ്ഹാമിൽ റമദാനോട് അനുബന്ധിച്ച് നടത്തിയിരുന്ന അനധികൃത കച്ചവടസ്ഥാപനങ്ങൾ പൊളിച്ചു നീക്കി. എന്നാൽ സംഭവസ്ഥലത്ത് പോലീസ് കടുത്ത ആക്രമണത്തെ നേരിട്ടതായാണ് റിപ്പോർട്ടുകൾ . ഒഴിപ്പിക്കാൻ എത്തിയ പോലീസിന് നേരെ ആക്രമികൾ കുപ്പികൾ ഉൾപ്പെടെ വലിച്ചെറിഞ്ഞു. ഞായറാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. ആക്രമണം നടന്ന ബെർമിംഗ്ഹാമിലെ സ്മോൾ ഹീത്തിൽ വലിയ ജനക്കൂട്ടം സംഭവം നടക്കുമ്പോൾ തടിച്ചു കൂടിയിരുന്നു.

അനധികൃത കച്ചവടം കാരണം മാലിന്യവും ബഹളവും വർധിക്കുന്നതായി പരിസരവാസികളുടെ പരാതിയെ തുടർന്നാണ് പോലീസ് കടുത്ത നടപടിക്ക് മുതിർന്നത്. പലപ്പോഴും റോഡുകൾ തടസ്സപ്പെടുന്നതായും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും സ്ഥലത്തെ താമസക്കാർ പരാതി ഉന്നയിച്ചിരുന്നു. ട്രേഡിങ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് ഒപ്പമാണ് പോലീസ് കുടിയൊഴിപ്പിക്കൽ നടത്തിയത് . സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചു.

സ്മോൾ ഹീത്തിലെ കവൻട്രി റോഡിലും ലേഡിപൂൾ റോഡിലും വസ്ത്രങ്ങൾ, പെർഫ്യൂം, ഭക്ഷണം എന്നിവ വിൽക്കുന്ന താൽക്കാലിക മാർക്കറ്റുകൾ റമദാന് നോമ്പ് തുറക്കാൻ എത്തുന്നവരുടെ ഇടയിൽ കച്ചവടത്തിനായി തുറന്നിരുന്നു. രാത്രി വൈകിയും ഇവിടെ കച്ചവടം നടക്കുന്നതും പരിസരം മലിനമാക്കുന്നതും സമീപവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ ഭാഗത്തെ തിരക്കും അരാജകത്വവും നേരത്തെ തന്നെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു . അനധികൃത കച്ചവടം മൂലം ചപ്പുചവറുകൾ നിറയുന്നതിനു പുറമെ രാത്രിയുടനീളം പുലർച്ച വരെയുള്ള ശബ്ദം മലിനീകരണവും കടുത്ത പോലീസ് നടപടികളിലേയ്ക്ക് വഴി വച്ചതെന്നാണ് ബർമിങ്ഹാം സിറ്റി കൗൺസിലർ വക്താവ് അറിയിച്ചത്.