Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യയുടെ കിഴക്കൻ ഉപദ്വീപായ കാംചട് കയിൽ നിന്ന് 28 പേരുമായി വിമാനം കടലിൽ തകർന്നുവീണതായി ആർ ഐ എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . 22 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് . വില്ലേജ് മേയറായ ഓൾഗ മൊഖിരേവയും യാത്രക്കാരിലുൾപ്പെടുന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനം തകർന്നു വീണ പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 1981- ലാണ് തകർന്നുവീണ വിമാനം നിർമ്മിച്ചിരിക്കുന്നത്. അപകടത്തിൽ പെട്ടപ്പോൾ പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്‌ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് വടക്കൻ കാംചട് കയിലെ പലാനയിലേക്കുള്ള യാത്രയിലായിരുന്നു വിമാനമെന്ന് റഷ്യയുടെ അത്യാഹിത മന്ത്രാലയം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡെൽറ്റ വേരിയന്റ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുമെന്ന് സേജ് മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടുവന്നെങ്കിലും ‘ഇളവുകളിൽ സന്തുഷ്ടരാവരുതെന്ന്’ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ജൂലൈ 19 ന് വിശാലമായ ഇളവുകളിലൂടെ ലോക്ക്ഡൗൺ അവസാനിപ്പിക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, അപകടസാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചു. ഇത് സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയല്ലെന്നും കോവിഡ് അവസാനിക്കുന്നില്ലെന്നും ദൈനംദിന കേസുകൾ 50,000ത്തിന് മുകളിൽ എത്താൻ സാധ്യത ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രി പ്രവേശനവും മരണവും കുറവാണെങ്കിലും കേസുകൾ കുതിച്ചുയരുന്നതിൽ വലിയ അപകടങ്ങളുണ്ടെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി ( സേജ് ) വിലയിരുത്തി.

വൈറസ് നിയന്ത്രിക്കാനായി പുറത്തിറക്കിയ രേഖകളിലെ ചില ‘അടിസ്ഥാന നടപടികൾ’ തുടരേണ്ടിവരുമെന്ന് സേജ് മുന്നറിയിപ്പ് നൽകി. ജൂലൈ 19 ന് ഇളവുകൾ കൊണ്ടുവരണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ആഴ്ച ആരംഭത്തിൽ തന്നെ എടുക്കുമെങ്കിലും അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാണ്. വാക്സിൻ പ്രോഗ്രാം വിജയകരമായി തുടരുകയാണെന്നും നിയന്ത്രണങ്ങൾ നിലനിർത്തുന്നത് ‘ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും അവരുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്നും’ ജോൺസൺ പറഞ്ഞു. വലിയ വിവാഹങ്ങളും ആൾക്കൂട്ടങ്ങളും മാസ്ക് ഉപേക്ഷിച്ചുള്ള സഞ്ചാരവുമൊക്കെ ഇളവുകളിൽ ഉൾപ്പെടുന്നുണ്ട്. കെയർ ഹോമിൽ സന്ദർശകരെ അനുവദിക്കുകയും ചെയ്യും.

ഗവൺമെന്റ് ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസറും (സി‌എം‌ഒ) ക്രിസ് വിറ്റിയും ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ ജോൺസനൊപ്പം പങ്കെടുത്തിരുന്നു. രോഗം വരുമ്പോൾ ഐസൊലേഷനിൽ കഴിയുന്നത് തുടരണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വളരെ ഫലപ്രദമാണെന്നും വിദഗ്ദ്ധർ പറഞ്ഞു. സമീപഭാവിയിൽ ബ്രിട്ടീഷുകാർ ചില നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന സൂചന നൽകിയ സേജ്, ‘ ശീതകാലത്തും ശക്തമായ നടപടികൾ ആവശ്യമാണെന്ന്’ മുന്നറിയിപ്പ് നൽകി. അതേസമയം 40 വയസ്സിന് താഴെയുള്ളവർക്ക് വാക്സീൻ ഒന്നാം ഡോസ് സ്വീകരിച്ചതിനു എട്ട് ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് അറിയിച്ചു. നേരത്തെ ഇത് പന്ത്രണ്ട് ആഴ്ച ആയിരുന്നു. ബ്രിട്ടനിൽ ഇന്നലെ 27,334 കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഒമ്പത് മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് യാത്രക്കാർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തി ജർമനി. ബോറിസ് ജോൺസണും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും ചെക്കറിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങൾക്ക് ശേഷമാണ് ജർമനിയുടെ നടപടി. ഇതിനെ തുടർന്ന് ബ്രിട്ടൻെറ സ്ഥാനം ഉയർന്ന രോഗവ്യാപനമുള്ള രാജ്യം എന്ന നിലയിൽ നിന്ന് ജർമ്മനി നീക്കം ചെയ്തു. ജർമനിയുടെ നടപടിയെ തുടർന്ന് രണ്ട് ഡോസ് വാക്സിൻ ലഭിച്ചതോ, ആൻറിബോഡി ഉള്ളതോ ആയ ബ്രിട്ടീഷുകാർക്ക് ക്വാറന്റീൻ ഒഴിവാക്കപ്പെടും. ഇതുകൂടാതെ നെഗറ്റീവ് ടെസ്റ്റ് ഉള്ളവർക്ക് ക്വാറന്റീൻ ദിവസങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച യുകെയിൽ നടത്തിയ സന്ദർശന വേളയിൽ തന്നെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ഏഞ്ചല മെർക്ക് സൂചന നൽകിയിരുന്നു. മെയ് 23 മുതൽ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും ജർമനി ഇപ്പോഴും യുകെയുടെ ആംബർ രാജ്യങ്ങളുടെ പട്ടികയിലാണ്. അതുകൊണ്ടുതന്നെ ജർമനിയിൽനിന്ന് മടങ്ങിയെത്തുന്നവർ പത്ത് ദിവസത്തെ ഒറ്റപ്പെടലിന് വിധേയമാകുകയും രണ്ട് വൈറസ് ടെസ്റ്റുകൾ ചെയ്യുകയും വേണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക് ക്ഷെയർ: രക്തസ്രാവവും ഛർദ്ദിയും വകവയ്ക്കാതെ ഡോക്ടർമാർ തിരികെ വീട്ടിലേക്ക് അയച്ച ഗർഭിണിയായ യുവതിയ്ക്ക് കുഞ്ഞിനെ നഷ്ടമായി. 2020 ഓഗസ്റ്റ് 16 ന് പിൻഡർഫീൽഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ റിബേക്ക മൾ‌ഡൗണിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 40 ആഴ്ച ഗർഭിണിയായ റിബേക്കയുടെ ആരോഗ്യനില പരിശോധിച്ച ശേഷം വേദനസംഹാരികളുമായി അവളെ വീട്ടിലേക്ക് അയച്ചു. എന്നാൽ വലിയ വേദന അനുഭവപ്പെടാൻ തുടങ്ങിയ അതേ ദിവസം തന്നെ തിരിച്ചെത്തേണ്ടിവന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒന്നരമണിക്കൂറിനുശേഷം കുഞ്ഞിന്റെ ചലനങ്ങളെക്കുറിച്ച് ആശങ്കാകുലയാണെന്ന് അവൾ അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം, ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനായി ഒരു അൾട്രാസൗണ്ട് നടത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടുവെന്ന് അറിയുന്നത്.

ബ്രാഡ്‌ഫോർഡിലെ ഓകെൻ‌ഷോയിൽ നിന്നുള്ള റിബേക്കയും തോമസ് മൾ‌ഡൗണിയും കുഞ്ഞിനെ നഷ്ടപെട്ട ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഡോക്ടർമാരുടെ അനാസ്ഥ മൂലം ഭൂമിയിലേക്ക് പിറന്ന് വീഴേണ്ട കുഞ്ഞ് മരണത്തിലേക്ക് യാത്രയായതിന്റെ നിരാശയിലാണ് അവർ. “എന്നെ രണ്ടാം തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അപകടസാധ്യത കുറവാണെന്നു ഡോക്ടർമാർ വിലയിരുത്തി. തിയോയുടെ ചലനങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചപ്പോൾ ശ്രദ്ധിച്ചില്ല. എന്റെ കുഞ്ഞ് ദുരിതത്തിലായിരിക്കുമ്പോൾ ഞാൻ ഒരു വെയിറ്റിംഗ് ലിസ്റ്റിൽ കുടുങ്ങിപ്പോയി.” റിബേക്ക വെളിപ്പെടുത്തി. നഷ്ടപെട്ട പെൺകുഞ്ഞിന് തിയോഡോറ എന്ന് പേര് നൽകിയിരിക്കുകയാണ് മാതാപിതാക്കൾ.

വെസ്റ്റ് യോർക്ക് ക്ഷെയറിലെ വേക്ക്ഫീൽഡിലെ പിൻഡർഫീൽഡ്സ് ആശുപത്രിയിലാണ് റിബേക്കയെ പ്രവേശിപ്പിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധനാ റിപ്പോർട്ടിൽ മരണകാരണം അക്യൂട്ട് കോറിയോ അമ്നിയോട്ടിസിസ് ആണ്. ഇത് കുഞ്ഞിന് ചുറ്റുമുള്ള ചർമ്മത്തെ ബാധിക്കുന്ന ബാക്ടീരിയ അണുബാധയാണ്. കുഞ്ഞിന്റെ മരണത്തെത്തുടർന്ന്, റിബേക്കയും തോമസും ഇർവിൻ മിച്ചലിലെ മെഡിക്കൽ നെഗ്ലജൻസ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. എൻ‌എച്ച്‌എസ് പ്രമേയത്തിലൂടെ, ട്രസ്റ്റ് ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. പിൻഡർഫീൽഡിന്റെ പ്രസവ വിഭാഗത്തിൽ റിബേക്കയ്ക്ക് നൽകിയ പരിചരണവുമായി ബന്ധപ്പെട്ട് പരാജയങ്ങളുണ്ടെന്ന് തെളിഞ്ഞു. ട്രസ്റ്റ് റിബേക്കയ്ക്ക് ക്ഷമാപണം അയച്ചു. കുടുംബത്തിനായി ഒരു ഒത്തുതീർപ്പിലെത്താൻ കക്ഷികൾ ശ്രമിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയയുടെ മരണം ലോകമെങ്ങുമുള്ള മലയാളി പൊതു സമൂഹത്തിൽ സ്ത്രീധനത്തിനെതിരെ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തെ വാർത്ത ആക്കിയിരിക്കുകയാണ് ബിബിസി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ സ്ത്രീധനസമ്പ്രദായം എല്ലാ സ്ഥലങ്ങളിലും സമുദായങ്ങളിലും നിലനിൽക്കുന്ന ഏർപ്പാട് ആണെന്നാണ് ലോക ബാങ്കിൻറെ പ്രധാന കണ്ടെത്തൽ. 1960 നും 2008 നും ഇടയിൽ ഇന്ത്യയിൽ നടന്ന 40000 ത്തോളം വിവാഹങ്ങൾ പരിശോധിച്ചാണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1961 മുതൽ സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധമാണ്. എന്നാലും 90% വിവാഹങ്ങളിലും സ്ത്രീധനം നൽകിയതായാണ് കണ്ടെത്തൽ.

സാമൂഹിക തിന്മ എന്ന് വിശേഷിപ്പിക്കുമ്പോഴും സ്ത്രീധന സമ്പ്രദായം കൂടുതൽ ശക്തി പ്രാപിക്കുകയാണ് . വിവാഹശേഷം ഗാർഹിക പീഡനത്തിനും മരണത്തിനും വരെ ഇടയാക്കുന്നതിൻെറ മുഖ്യകാരണം സ്ത്രീധനമാണെന്നാണ് ഗവേഷണം ചൂണ്ടി കാണിക്കുന്നത് . ഇന്ത്യയിൽ സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണ് . ഇന്ത്യയിലെ ജനസംഖ്യയുടെ 96 ശതമാനം വരുന്ന 17 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീധന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സാമ്പത്തിക വിദഗ്ധരായ എസ് അനുക്രിതി, നിഷിത് പ്രകാശ്, സുൻ‌ഹോ ക്വോൺ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത് . ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലും സ്ത്രീധനം വ്യാപകമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും ക്രിസ്ത്യാനികളിലും സിക്കുകാരിലുമാണ് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് സ്ത്രീധനത്തിൽ വർദ്ധനവ് കാണിക്കുന്നത്.1970 മുതൽ കേരളത്തിൽ സ്ത്രീധന തുക ഗണ്യമായി ഉയർന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ഏഴു പതിറ്റാണ്ടിന്റെ പൊതുസേവനത്തിനും കോവിഡിനെ സധൈര്യം നേരിടുന്നതിനുമുള്ള ആദരമെന്നോണം എൻ‌എച്ച്‌എസിന് ജോർജ്ജ് ക്രോസ് സമ്മാനിച്ച് രാജ്ഞി. എല്ലാ എൻ എച്ച് എസ് സ്റ്റാഫുകൾക്കും കോവിഡ് മുൻനിര പോരാളികൾക്കും മെഡൽ സമ്മാനിക്കും. ഉദ്യോഗസ്ഥർ കാണിച്ച ധൈര്യം, അനുകമ്പ, അർപ്പണബോധം എന്നിവയെ പ്രശംസിക്കുകയും സംഘടനയോട് നന്ദി അറിയിക്കുകയും ചെയ്തു. പകർച്ചവ്യാധിയുടെ സമയത്ത് മുൻ‌നിര തൊഴിലാളികൾ പ്രകടിപ്പിച്ച ധീരതയെക്കുറിച്ച് വിൻഡ്‌സർ കാസിൽ ഹെഡ് പേപ്പറിൽ രാജ്ഞി വിശദമായി എഴുതിയിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ഗാലൻട്രി മെഡൽ എല്ലാ എൻ എച്ച് എസ് സ്റ്റാഫുകൾക്കും നൽകുമെന്ന് രാജ്ഞി അറിയിച്ചു. “നന്ദിയുള്ള ഒരു രാജ്യത്തിന് വേണ്ടി ഞാൻ വളരെ സന്തോഷത്തോടെയാണ് യുണൈറ്റഡ് കിംഗ് ഡത്തിലെ ദേശീയ ആരോഗ്യ സേവനങ്ങൾക്ക് ജോർജ്ജ് ക്രോസ് സമ്മാനിക്കുന്നത്. ഈ അവാർഡ് നാല് രാജ്യങ്ങളിലെയും എല്ലാ വിഭാഗത്തിലുമുള്ള എൻ‌എച്ച്‌എസ് ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്.” രാജ്ഞി എഴുതി.

“ഏഴ് പതിറ്റാണ്ടിലേറെയായി, പ്രത്യേകിച്ചും ഈ കാലത്ത്, നിങ്ങൾ നമ്മുടെ രാജ്യത്തെ ജനങ്ങളെ ധൈര്യത്തോടും അനുകമ്പയോടും അർപ്പണബോധത്തോടും കൂടി പിന്തുണച്ചിട്ടുണ്ട്. പൊതുസേവനത്തിന്റെ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് ഞങ്ങളുടെ നന്ദിയും ഹൃദയംഗമമായ അഭിനന്ദനവും ഉണ്ട്.” രാജ്ഞിയുടെ ഈ സന്ദേശം വിലമതിക്കാനാവാത്ത എൻ എച്ച് എസ് സേവങ്ങൾക്കുള്ള അംഗീകാരമാണ്. ജോർജ്ജ് ക്രോസ് കമ്മിറ്റിയുടെയും പ്രധാനമന്ത്രിയുടെയും ഉപദേശപ്രകാരമാണ് രാജ്ഞി ജോർജ്ജ് ക്രോസ് നൽകുന്നത്. അവാർഡ് നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. 1940 സെപ്റ്റംബർ 24 ന് ജോർജ്ജ് ആറാമൻ രാജാവാണ് ജോർജ്ജ് ക്രോസ് സ്ഥാപിച്ചത്. ധീരതയ്ക്കുള്ള അവാർഡ് ആണിത്.

സ്വന്തം ജീവിൻ പണയപ്പെടുത്തിയാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എൻ‌എച്ച്‌എസ് സ്റ്റാഫുകൾ മുന്നിട്ടിറങ്ങിയത്. നൂറുകണക്കിന് പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. പലരും ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ഈ ബുദ്ധിമുട്ട് പലരെയും മാനസികമായും ശാരീരികമായും ബാധിച്ചു. 79 ദശലക്ഷം കുത്തിവയ്പ്പുകൾ നൽകാനും 405,000 കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ ചികിത്സ നൽകാനും മുൻനിരയിൽ പ്രയത്നിച്ച എൻ എച്ച് എസ് പോരാളികൾക്കല്ലാതെ മാറ്റാർക്കാണ് ഈ രോഗപ്രതിസന്ധിയുടെ കാലത്ത് ധീരതയ്ക്കുള്ള അംഗീകാരം നൽകുക.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ഈസ്റ്റ്‌ യോർക്ക് ഷെയറിലെ ഡ്രിഫീൽഡിൽ രണ്ടു പോൾട്രി ഫാമുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഏകദേശം അമ്പതിനായിരത്തോളം കോഴികൾ ചത്തൊടുങ്ങി. വെള്ളിയാഴ്ച ഉണ്ടായ തീ നിരവധി അഗ്നിശമനസേനാംഗങ്ങളുടെ പരിശ്രമത്തിലാണ് അണയ്ക്കുവാൻ സാധിച്ചത്. തീ അണച്ചതിനു ശേഷവും ഹംബർസൈഡ് ഫയർ ആൻഡ് റെസ്ക്യു ടീമംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തം ആണെന്നും, ഏകദേശം അമ്പതിനായിരത്തോളം കോഴികൾ ചത്തൊടുങ്ങിയതായും അഗ്നിശമനസേനാ അംഗങ്ങൾ അറിയിച്ചു. തനിയെ ഉണ്ടായ തീപിടുത്തം ആണെന്നും, ബാഹ്യ കാരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


ശനിയാഴ്ച ഉച്ചയോടെ തീ അണച്ചു എങ്കിലും, വീണ്ടും സംഭവസ്ഥലത്ത് തങ്ങൾ നിരീക്ഷണം നടത്തിയതായി ഹംബർസൈഡ് ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ അറിയിച്ചു. വലിയ തോതിലുള്ള തീപിടുത്തം ആണ് ഉണ്ടായതെന്ന് പ്രദേശവാസികളും അറിയിച്ചു. ഫെയ് സ്ബുക്കിൽ പങ്കുവെച്ച ഡ്രോൺ ഫൂട്ടേജിലൂടെയാണ് അപകടത്തിന്റെ തോത് ജനങ്ങൾ അറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉടൻതന്നെ അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. ആദ്യം അഗ്നിശമനസേനയുടെ രണ്ടു വണ്ടികൾ മാത്രമാണ് സംഭവസ്ഥലത്ത് എത്തിയത്. എന്നാൽ പിന്നീട് അപകടത്തിന്റെ തോത് കണക്കിലെടുത്ത് ആറു വണ്ടികളാണ് രക്ഷാപ്രവർത്തനത്തിന് എത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജൂലൈ 19 ന് ശേഷം ഫെയ്സ് മാസ്കുകൾ ധരിക്കുന്നതും , സാമൂഹിക അകലം പാലിക്കുന്നതും ഒഴിവാക്കാനുള്ള പ്രഖ്യാപനം ഇന്ന് പ്രധാനമന്ത്രി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ നിലവിലുള്ള നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ ഒഴിവാക്കും. എന്നാൽ ഈ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. പൂർണമായി ഇളവുകൾ നൽകുന്നത് രോഗം വർധിക്കാനുള്ള സാധ്യത ഉണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തും.

ഇതോടൊപ്പം തന്നെ പുതിയതായി ചാർജ് എടുത്ത ആരോഗ്യ സെക്രട്ടറി, സാജിദ് ജാവേദിന്റെ അഭിപ്രായങ്ങളും പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. ഈ രോഗത്തെ പൂർണമായും ഒഴിവാക്കാനാവില്ലെന്നും,അതിനാൽ തന്നെ ഈ രോഗത്തോട് പൊരുത്തപ്പെട്ട് ജീവിക്കാനാണ് ജനങ്ങൾ ശ്രമിക്കേണ്ടതെന്നും കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നൈറ്റ് ക്ലബ്ബുകളും മറ്റും തുറക്കാനുള്ള അനുമതി ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തീരുമാനങ്ങൾ ശാസ്ത്രജ്ഞരെയും ആരോഗ്യ വിദഗ്ധരേയും ആശങ്കയിലാഴ്ത്തി യിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായത്തിൽ ഉള്ള അതൃപ്തി നിരവധി പേർ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ വാക്‌സിനേഷൻ മരണനിരക്ക് ക്രമാതീതമായി കുറയ്ക്കുവാൻ സഹായിച്ചിട്ടുണ്ട് എന്നാണ് മന്ത്രിമാരുടെ നിഗമനം. ഏകദേശം 78 മില്യൺ ഡോസ് വാക്സിനുകൾ ഇതിനോടകംതന്നെ യുകെയിൽ വിതരണം ചെയ്തു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യു കെയിലെ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇളവുകൾ നൽകിയതിനു ശേഷമുള്ള കുറച്ചു ദിവസങ്ങളിലും ഇതു തന്നെ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- യു കെയിലെ പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺ ഗ്രൂപ്പ്‌, യുഎസ് കമ്പനിയായ ഫോർട്ടസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന് വിൽക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. 6.3 ബില്യൺ പൗണ്ടിന് മജെസ്റ്റിക് വൈൻ ഉടമസ്ഥർ തന്നെയാണ് മോറിസൺ ഗ്രൂപ്പും വാങ്ങുന്നത്. കഴിഞ്ഞവർഷം മറ്റൊരു കമ്പനി ഓഫർ ചെയ്ത 5.5 ബില്യൺ പൗണ്ടിന്റെ ഡീൽ മോറിസൺ ഗ്രൂപ്പ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന തുക ന്യായമാണെന്നും, പുതിയ ഉടമസ്ഥർക്ക് കീഴിൽ മോറിസൺ ഗ്രൂപ്പ് കൂടുതൽ ശോഭിക്കുമെന്നും ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ വ്യക്തമാക്കി. ഏകദേശം അഞ്ഞൂറോളം ഷോപ്പുകൾ ആണ് മോറിസൺ ഗ്രൂപ്പിന് കീഴിൽ ഉള്ളത്. ഇതിലായി ഏകദേശം 110,000 ത്തോളം സ്റ്റാഫുകൾ ആണ് ജോലി ചെയ്യുന്നത്.


കോവിഡ് കാലഘട്ടത്തിലും മോറിസൺ ഗ്രൂപ്പിന് നല്ല രീതിയിൽ തന്നെ വളർച്ച ഉണ്ടായിരുന്നതായി ഹിഗ്ഗിൻസൺ വ്യക്തമാക്കി. അതിനാൽ തന്നെയാണ് ഇപ്പോൾ ഇത്തരം ഒരു ഡീലിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സൂപ്പർമാർക്കറ്റ് ശൃംഖല വളരെ നല്ല രീതിയിൽ തന്നെ കൊണ്ടുപോകാൻ സാധിക്കും എന്ന് ഫോർട്ട്സ് ഗ്രൂപ്പ്‌ മാനേജിങ് പാർട്ണർ ജോഷുവ പാക്ക് അറിയിച്ചു. ഫോർട്ട്സ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകുന്നത് കാനഡ പെൻഷൻ പ്ലാനും, കൊച്ച് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻസും ചേർന്നാണ്. യുകെയിലേക്ക് പുതിയ ബിസിനസ് ഇൻവെസ്റ്റ്‌മെന്റുകളെ സ്വാഗതം ചെയ്യുന്നതായും, അതോടൊപ്പം തന്നെ ജീവനക്കാരുടെ സുരക്ഷയും സർക്കാർ ഉറപ്പാക്കുമെന്ന് ഗവൺമെന്റ് വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹരിത വിപ്ലവത്തിന്റെ ഭാഗമായി കാർ, ഗ്യാസ് ബില്ലുകൾ പ്രതിവർഷം നൂറു പൗണ്ടോളം വർദ്ധി പ്പിക്കുമെന്ന് സർക്കാർ. 2050ഓടെ കാർബൺ ഉദ്വമനം ഇല്ലാതാക്കാനായി ക്യാബിനറ്റ് മന്ത്രിമാർ ചേർന്ന് മുന്നോട്ടു കൊണ്ടുവന്ന പദ്ധതിയാണ് അടുത്ത വർഷം മുതൽ നടപ്പിലാകാൻ പോകുന്നത്. സർക്കാരിന്റെ കാർബൺ റിഡക്ഷൻ സ്കീം പ്രകാരം പെട്രോൾ കാർ ഓടിക്കുന്നതിനുള്ള ശരാശരി ചെലവ് പ്രതിവർഷം 100 പൗണ്ടിൽ കൂടുതൽ വർദ്ധിക്കും. അതേസമയം ശരാശരി ഗ്യാസ് ബിൽ 170 പൗണ്ട് വരെ ഉയരും. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടുത്ത ആഴ്ച ചാൻസലർ റിഷി സുനക്, ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൃഷിസ്ഥലങ്ങളിലേക്കും ഈയൊരു പദ്ധതി വ്യാപിപ്പിക്കാൻ മന്ത്രിമാർ ആലോചിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് അതിനെ എതിർത്തു.

നവംബറിൽ ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന സിഒപി 26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുമ്പായി കാർബൺ എമിഷൻ ട്രേഡിംഗ് പദ്ധതിയുടെ കൂടിയാലോചന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങൾ ചൂടാകുന്നത് മൂലമുണ്ടാകുന്ന ഉദ്വമനവും പെട്രോൾ, ഡീസൽ വാഹനങ്ങൾ വഴി ഉണ്ടാകുന്ന ഉദ്വമനവും പരിഹരിക്കുന്നതിനായി പദ്ധതി വിപുലീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഊർജ്ജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ചാൻസലർ ഋഷി സുനക് 15 ബില്യൺ പൗണ്ടിന്റെ ഗ്രീൻ സേവിംഗ്സ് ബോണ്ടുകൾ വിതരണം ചെയ്യും. ലണ്ടനിലെ മാൻഷൻ ഹൗസിൽ നടത്തുന്ന പ്രസംഗത്തിൽ ചാൻസലർ പുതിയ ബോണ്ടുകൾ പ്രഖ്യാപിക്കും. പുതിയ സൗരോർജ്ജ സംരംഭങ്ങളിലും കാറ്റാടിപ്പാടങ്ങളിലും നിക്ഷേപം നടത്താൻ ആളുകളെ അനുവദിക്കുന്നതാണ് ഈ പദ്ധതി. 7 ബില്യൺ പൗണ്ട് വിലമതിക്കുന്ന ആദ്യ ബോണ്ട് ഈ വർഷം സെപ്റ്റംബറിൽ ഇഷ്യു ചെയ്യുമെന്നാണ് റിപ്പോർട്ട്. 2050 ഓടെ നെറ്റ്-സീറോ എമിഷൻ ലക്ഷ്യമിട്ടാണ് ബോറിസ് ജോൺസൻ സർക്കാർ ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

Copyright © . All rights reserved