ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യയും ഉക്രെയിനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ യുകെയിലെ ഒരു ഹൈക്കോടതി ജഡ്ജിയുടെ വിധി എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. നിലവിൽ ഇംഗ്ലണ്ടിൽ അച്ഛനൊപ്പം താമസിക്കുന്ന ഏഴുവയസ്സുകാരനെ റഷ്യയിൽ താമസിക്കുന്ന അവൻറെ അമ്മയുടെ അടുത്ത് എത്തിക്കണമെന്നാണ് വിധി . റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൻെറ ഹൈക്കോടതിയിലാണ് കേസ് പരിഗണിച്ചത്.
2015 -ൽ കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ റഷ്യയിലായിരുന്നു . ഒരു വർഷത്തിനു ശേഷം ദമ്പതികൾ വേർ പിരിഞ്ഞപ്പോൾ പിതാവ് ഇംഗ്ലണ്ടിലേയ്ക്ക് വന്നു . കഴിഞ്ഞ വേനലവധിക്കാലത്ത് ഉഭയ സമ്മതപ്രകാരം കുട്ടിയെ പിതാവ് ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ചെയ്തു. മൂന്നുവർഷത്തേയ്ക്ക് കുട്ടിയെ തൻറെ ഒപ്പം നിർത്താൻ അവൻറെ അമ്മ സമ്മതിച്ചതായാണ് പിതാവ് കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ രണ്ടുമാസത്തേയ്ക്ക് മാത്രമാണ് താൻ സമ്മതിച്ചതെന്ന് കുട്ടിയുടെ മാതാവ് കോടതിയെ അറിയിച്ചു . മാതാപിതാക്കൾ തമ്മിലുള്ള ഈ തർക്കത്തിൽ കുട്ടിയുടെ മാതാവിന് അനുകൂലമായാണ് ജസ്റ്റിസ് പീൽ വിധി പ്രഖ്യാപിച്ചത്. കുട്ടിയെ അവൻറെ റഷ്യയിലുള്ള അമ്മയുടെ അടുത്തെത്തിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സുജിത് തോമസ്
കപ്പ ബിരിയാണി
ചേരുവകൾ
കപ്പ – 2 കിലോഗ്രാം
ബീഫ് നെഞ്ചെല്ലോടു കൂടിയത് – ഒന്നര കിലോ (ചെറിയ കഷണങ്ങളാക്കിയത് )
സവാള – 2 (നീളത്തിൽ അറിഞ്ഞത് )
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 5 എണ്ണം
ഇഞ്ചി – ഒരു ഇടത്തരം കഷണം
മസാലയ്ക്ക് വേണ്ടത്
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഇറച്ചിമസാല – 1 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി – 1 1/2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
നല്ല പഴുത്ത തക്കാളി ചെറിയ കക്ഷണം ആക്കിയത് -1
കറിവേപ്പില – ആവശ്യത്തിന്
കപ്പയുടെ അരപ്പിനു വേണ്ടത്
തേങ്ങ ചിരകിയത് – 1കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല -1 ടീ സ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
പച്ച മുളക് – ആവശ്യം അനുസരിച്ച്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
• ബീഫിലേക്ക് മസാലയും ബാക്കി ചേരുവകളും ഉപ്പും കുറച്ചു വെള്ളവും കൂടി ചേർത്ത് നന്നായി വേവിക്കുക.
• കപ്പ ചെറിയ കഷണങ്ങളാക്കി മുക്കാൽ ഭാഗം വേവിച്ച് ഊറ്റി എടുക്കുക.
• തേങ്ങാ ചിരകിയത് ബാക്കി ചേരുവകൾ ചേർത്ത് അരച്ചെടുക്കുക.
• വെന്ത ബീഫിലേക്ക് കപ്പയും അരപ്പും ചേർക്കുക.
• ചെറിയ തീയിൽ അടച്ച് 5/6 മിനിറ്റ് വയ്ക്കുക.
• ബീഫിലെ ചാറ് വറ്റുമ്പോൾ നല്ലപോലെ ഇളക്കി യോജിപ്പിക്കാം.ചാറ് തീർത്തും വറ്റാതെ ശ്രദ്ധിക്കണം. അല്പം കുറുകിയ രീതിയിൽ ആണ് കപ്പ ബിരിയാണിയുടെ പാകം.
• രുചിയേറിയ കപ്പ ബിരിയാണി ചൂടോടെ വാഴയിലയിൽ വിളമ്പുന്നതാണ് ഉചിതം. കുടിക്കുവാൻ കട്ടൻ കാപ്പിയും കൂടെ ഉണ്ടെങ്കിൽ നല്ല ചേർച്ചയായിരിക്കും.
സുജിത് തോമസ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്ത് യോർക്ക്ക്ഷെയർ : യുകെയിലെ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥികൾ തമ്മിൽ സംഘർഷം. നോർത്ത് യോർക്ക്ക്ഷെയറിലെ ടീസൈഡ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം തുടരുകയാണെന്ന വാർത്ത പുറത്തുവന്നു.
ഭീഷണിപ്പെടുത്തൽ, ശാരീരിക ഉപദ്രവം തുടങ്ങിയ ഗുരുതര കുറ്റങ്ങളെ പറ്റിയും ഇനി നേരിടേണ്ടി വന്നേക്കാവുന്ന നിയമ നടപടിയെ പറ്റിയും ഇരു കൂട്ടർക്കും അറിവില്ലെന്ന് വിദ്യാർഥികളിൽ നിന്നു തന്നെ ലഭിച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. മുതിർന്നവരുടെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയും അധിക്ഷേപവും നടത്തുന്നത് മലയാളി വിദ്യാർഥികൾക്കിടയിൽ ഇപ്പോൾ പതിവായിരിക്കുകയാണ്.
പ്രായത്തിന്റെ ആവേശത്തിൽ ചെയ്തുകൂട്ടുന്ന ഇത്തരം പ്രവർത്തികൾ തങ്ങളുടെ ഭാവി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് പല മലയാളി വിദ്യാർത്ഥികൾക്കും അറിയില്ല. വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് മുതിർന്നവർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : യുക്രൈനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാരെ റൊമാനിയ, ഹംഗറി അതിർത്തികൾ വഴി രക്ഷപെടുത്തുന്നതിനുള്ള നീക്കമാണ് ഇന്ത്യൻ എംബസി ആരംഭിച്ചത്. അതിർത്തി പ്രദേശങ്ങളിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ എംബസി അഭ്യർത്ഥിച്ചു. റൊമാനിയൻ അതിർത്തിയായ ചെർനിവ്‌സിക്ക് സമീപമുള്ള ഇന്ത്യൻ പൗരന്മാർ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആദ്യം പുറപ്പെടണമെന്ന് എംബസി പറഞ്ഞു. അതേസമയം യുക്രെയ് നിൽനിന്ന് 40 ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ടിലെത്തിയിട്ടുണ്ട്.
അതിർത്തിയിലൂടെയുള്ള യാത്രയിൽ സഹായമായി ചെക്ക്‌പോസ്റ്റുകളിൽ നമ്പരുകൾ സജ്ജീകരിച്ചിട്ടുണ്ട്. യുക്രൈനിലെ ഓരോ ഇന്ത്യക്കാരനും അവരുടെ പാസ്‌പോർട്ട്, അടിയന്തര ചെലവുകൾക്കുള്ള പണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കരുതാൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിലുള്ള വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യൻ പൗരന്മാർക്കും വേണ്ടി ഇന്ത്യൻ സർക്കാർ ഹെൽപ്പ് ലൈനുകൾ ആരംഭിച്ചു. ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി +38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾക്കു വിദേശകാര്യ മന്ത്രാലയം തുടക്കമിട്ടെങ്കിലും, റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. “യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കു നീങ്ങാൻ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഷെല്ലാക്രമണം എപ്പോള്‍ വേണമെങ്കിലും നടക്കാമെന്നതിനാല്‍ റോഡ് മാര്‍ഗം എങ്ങനെ യാത്ര ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്താന്‍ കുറഞ്ഞത് 12 മണിക്കൂറെങ്കിലും എടുക്കും. എല്ലാവരും രേഖകളും അത്യാവശ്യ വസ്തുക്കളും ബാഗുകളില്‍ തയാറാക്കി വച്ചിട്ടുണ്ട്.” തിരുവനന്തപപുരം സ്വദേശിയായ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫഹദ് റഹ്‌മാന്‍ പറഞ്ഞു. യുക്രൈനിൽ ഏകദേശം 16,000 ഇന്ത്യക്കാരുണ്ട്. ഇതിൽ കൂടുതലും മെഡിക്കൽ വിദ്യാർത്ഥികളാണ്. റഷ്യൻ സേനയുടെ ആക്രമണങ്ങളിൽനിന്ന് രക്ഷനേടാൻ ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, ബേസ്‌മെന്റുകൾ തുടങ്ങിയ അഭയകേന്ദ്രങ്ങളിൽ കഴിയുകയാണ് പലരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഓക്സ്ഫോർഡ് ഷെയർ സ്കൂളിൽ കുട്ടികൾ തമ്മിൽ പരസ്പരം റെസ്‌ലിംങ്ങിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും, കുട്ടികളോടൊപ്പം ചേർന്ന് ഈ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഗാരി സാവജ് എന്ന ഈ അധ്യാപകൻ തന്റെ ജോലിയുടെ അതിരുകൾ ലംഘിച്ചതായി പാനൽ വിലയിരുത്തി. ഓക്സ്ഫോർഡ്ഷെയർ സ്കൂളിൽ മാത്രമല്ല, കെന്റിലും അദ്ദേഹം ഇതേ പ്രവർത്തനം കാഴ്ച വച്ചതായി പാനൽ കണ്ടെത്തി. താൻ ചെയ്തതിന് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടെങ്കിലും, ദീർഘവീക്ഷണമില്ലാതെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും പാനൽ വിലയിരുത്തി. ഇത്തരത്തിലുള്ള അപമര്യാദയായ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹത്തിനെതിരെ പതിനേഴോളം പരാതികളാണ് ലഭിച്ചിട്ടുള്ളത് എന്ന് ടീച്ചിംഗ് റെഗുലേഷൻ ഏജൻസി കണ്ടെത്തി.
അറുപത്തിരണ്ടുകാരനായ ഇയാൾ ഓക്സ്ഫോർഡ് ഷെയർ സ്കൂളിൽ മാത്രം നാല് തവണയോളം കുട്ടികളെ ഇത്തരത്തിൽ ഗുസ്തി മത്സരങ്ങൾക്ക് പ്രേരിപ്പിച്ചതായി, ചില മത്സരങ്ങളിൽ ഇയാൾ സ്വയം പങ്കെടുത്തതായും തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മാത്രമാണ് താൻ ശ്രമിച്ചത് എന്നായിരുന്നു അധ്യാപകന്റെ വാദം. ഇതോടൊപ്പം തന്നെ നടന്ന സംഭവങ്ങൾ മറ്റാരുമായും പങ്കു വയ്ക്കരുതെന്നും കുട്ടികളോട് ഇയാൾ നിർദ്ദേശം നൽകിയിട്ടുള്ളതായും പാനൽ കണ്ടെത്തി. ഇത്തരത്തിലുള്ള മത്സരങ്ങൾ താൻ അവസാനിപ്പിച്ചതായി സീനിയർ സ്റ്റാഫുകളോട് ഗാരി നുണയും പറഞ്ഞതായി നിരവധിപേർ വ്യക്തമാക്കി.
ഇയാൾ കുട്ടികൾക്ക് രഹസ്യമായ സന്ദേശങ്ങൾ അയയ്ക്കുകയും, കുട്ടികളെ രഹസ്യമായി തന്റെ ഫ്ലാറ്റിൽ കൊണ്ടുപോവുകയും ചെയ്തിരുന്നതായും പാനൽ വിലയിരുത്തി. തന്റെ കാറിലും മറ്റും കുട്ടികളെ ഇയാൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ചെയ്തിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ഒരു അധ്യാപകൻ എന്ന നിലയിലുള്ള തന്റെ മര്യാദകൾ ഇയാൾ പൂർണമായും ലംഘിച്ചതായി ജൂറി വിലയിരുത്തി. അതിനാൽ തന്നെയാണ് ഗാരിയെ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതെന്നും പാനൽ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ: പ്രൈമറി സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതിയായ കോസി സെലമാജ്. 2021 സെപ്തംബർ 17 നാണ് തെക്ക്-കിഴക്കൻ ലണ്ടനിലെ കിഡ്ബ്രൂക്കിൽ വെച്ച് സബീന നെസ്സ (28) കൊല്ലപ്പട്ടത്. സുഹൃത്തിനെ കാണാനായി വീട്ടിൽ നിന്നും പുറപ്പെട്ട നെസ്സയെ, കാറ്റർ പാർക്കിൽ വെച്ച് സെലമാജ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓൾഡ് ബെയ് ലി കോടതിയിൽ വെച്ചാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കേസിൽ ഏപ്രിൽ ഏഴിന് ശിക്ഷ വിധിക്കും.
അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകമാണ് നടന്നതെന്ന് പ്രോസിക്യൂട്ടർ അലിസൺ മോർഗൻ ക്യുസി കോടതിയിൽ പറഞ്ഞു. മെറ്റൽ ട്രാഫിക്ക് ട്രയാങ്കിൾ ഉപയോഗിച്ച് 34 തവണ അടിച്ച ശേഷം നെസ്സയെ പാർക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ പ്രതി പീഡിപ്പിച്ചതായി പ്രോസിക്യൂട്ടർ പറഞ്ഞു. കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് ഈസ്റ്റ്ബോണിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു മുറിയെടുത്താണ് പ്രതി പദ്ധതി ആസൂത്രണം ചെയ്തത്.
സെലമാജിനെ സെപ്റ്റംബർ 26ന് ഈസ്റ്റ്ബോണിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കൊലപാതകത്തെ തുടർന്ന് തലസ്ഥാനത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. റഷ്യയുടെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനും വ്യോമാതിര്‍ത്തി കടക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. റഷ്യയുടെ സിവിൽ ഏവിയേഷൻ വകുപ്പാണ് വിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ ഉപരോധ നടപടികൾക്ക് പ്രതികാരമായി റഷ്യ കൈകൊണ്ട തീരുമാനം ആണിത്. യുകെ വ്യോമയാന മന്ത്രാലയത്തിന്റെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള മറുപടിയാണ് ഈ നീക്കമെന്ന് റഷ്യ പ്രതികരിച്ചു. റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്റോഫ്‌ളോട്ട് ബ്രിട്ടനിൽ ഇറങ്ങുന്നത് യുകെ വിലക്കിയിരുന്നു. ഇതിനെ തുടർന്ന് യുകെ വിമാനക്കമ്പനികളുടെ റഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ട്രാൻസിറ്റ് ഫ്ലൈറ്റുകളും വെള്ളിയാഴ്ച മുതൽ നിരോധിച്ചതായി റഷ്യ അറിയിച്ചു.
ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളെയും തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. ലണ്ടനും മോസ്‌ക്കോയ്‌ക്കുമിടയിൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളാണ് ബ്രിട്ടീഷ് എയർവേയ്സ് നടത്തിയിരുന്നത്. സേവനങ്ങൾ റദ്ദാക്കിയ വിവരം ഉപഭോക്താക്കളെ അറിയിക്കുകയാണെന്നും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിച്ച അവർ, ഇത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് റഷ്യൻ വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയത്. ”പുടിന്റെ നീചമായ പ്രവർത്തികളെ അവഗണിക്കുമെന്ന് കരുതേണ്ട. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നവരോട് ഞങ്ങൾ ക്ഷമിക്കില്ല” – വിമാനവിലക്ക് ഏർപ്പെടുത്തിയ വിവരമറിയിച്ച് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ട്വീറ്റ് ചെയ്തു. എന്നാൽ, റഷ്യ തിരിച്ചടി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് എയർവേസ് ഉടമകളായ ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പ് റഷ്യൻ വ്യോമാതിർത്തിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു.
റഷ്യക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യയുടെ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. ചെർണോബിൽ ആണവ നിലയത്തിന്റെ ഭാഗങ്ങൾ റഷ്യൻ സൈന്യം നിയന്ത്രണത്തിലാക്കിയതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് സ്ഥിരീകരിച്ചു. ചെർണോബിൽ പിടിച്ചെടുത്തത് മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിന് വഴിയൊരുക്കുമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏറ്റുമുട്ടലിന് പിന്നാലെ ചെർണോബിൽ ആണവ പവർ പ്ലാനിന്റെ സൈറ്റിൽ നിന്ന് റേഡിയേഷൻ അളവ് വർദ്ധിച്ചതായി യുക്രൈൻ ആണവ ഏജൻസി ഇന്ന് പറഞ്ഞു. മേഖലയിൽ ആണവവികിരണത്തിൻ്റെ തോത് വർദ്ധിച്ചതായി ആണവ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുക്രെയ്‌നിനെതിരെ ആക്രമണം അഴിച്ചുവിട്ട റഷ്യൻ പ്രസിഡന്റ് പുടിനെതിരെ നിർണ്ണായകമായി പ്രതികരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കഴിഞ്ഞ ദിവസം റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. റോസ്സിയ, ഐ എസ് ബാങ്ക്, ജനറല്‍ ബാങ്ക്, പ്രോംസ്വായാസ് ബാങ്ക്, ബ്ലാക്ക് സീ ബാങ്ക് എന്നീ ബാങ്കുകൾക്കും മൂന്ന് റഷ്യന്‍ അതിസമ്പന്നര്‍ക്കും ബ്രിട്ടൻ ഉപരോധം ഏര്‍പ്പെടുത്തി. യുകെയിലേക്കുള്ള റഷ്യൻ പണത്തിന്റെ ഒഴുക്ക് തടയാൻ സർക്കാർ കൂടുതൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. റഷ്യയിൽ നിന്നുള്ള നിരവധി സമ്പന്നരായ വ്യക്തികളും കമ്പനികളും യുകെ ഫിനാൻഷ്യൽ, പ്രോപ്പർട്ടി മാർക്കറ്റുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അഴിമതി വിരുദ്ധ സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ കണ്ടെത്തൽ പ്രകാരം യുകെയിലെ 1.50 ബില്യൺ പൗണ്ടിന്റെ ആസ്തികൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന റഷ്യക്കാരുടെ ഉടമസ്ഥതയിലാണ്.
യുകെയിലെ പ്രോപ്പർട്ടികൾ കൈവശം വെച്ചിരിക്കുന്ന 700 ഓഫ്‌ഷോർ കമ്പനികളിൽ 5% റഷ്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതാണ്. സമ്പന്നരായ റഷ്യക്കാർക്ക് സ്ഥിരതാമസമാക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും അനുയോജ്യമായ സ്ഥലമാണ് ലണ്ടൻ. യുകെയിൽ 2 മില്യൺ പൗണ്ടോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നവർക്ക് ഗോൾഡൻ വിസ ലഭിക്കും. ഇത് നിരവധി സമ്പന്നരെ ബ്രിട്ടനിലേക്ക് ആകർഷിച്ചു. ഗോൾഡൻ വിസയുള്ളവർക്ക് അവരുടെ കുടുംബത്തോടൊപ്പം യുകെയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ കഴിയും. 2008-ൽ ഈ പദ്ധതി അവതരിപ്പിച്ചതു മുതൽ റഷ്യൻ പൗരന്മാർക്ക് 2,581 ഗോൾഡൻ വിസകൾ നൽകിയിട്ടുണ്ട്. എന്നാൽ 2022 ഫെബ്രുവരി 17 ന് ബ്രിട്ടീഷ് സർക്കാർ ഇത് റദ്ദാക്കി.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി വില്പനയിലൂടെ വലിയ തുക സമാഹരിക്കാൻ റഷ്യൻ കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ ഉപരോധം വ്യാപകമാക്കാനാണ് സാധ്യത. യുഎസുമായും മറ്റ് സഖ്യകക്ഷികളുമായും ചേർന്ന് റഷ്യക്കാരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും യാത്രാ നിരോധനം ഏർപ്പെടുത്താനും ബ്രിട്ടൻ തയ്യാറായേക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ തൊഴിലിടങ്ങളിലെ ജീവനക്കാരുടെ എണ്ണം മഹാമാരിക്ക് മുൻപ് ഉള്ളതിനേക്കാൾ വർദ്ധിച്ചു എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ പ്രസ്താവന തെറ്റാണെന്ന വാദവുമായി യുകെ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ മേധാവി രംഗത്ത് വന്നു. മഹാമാരി ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ 6,60,000 എണ്ണത്തിൻെറ കുറവുണ്ടെന്ന് കണക്കുകൾ നിരത്തി യുകെഎസ്എ മേധാവി മേധാവി സർ ഡേവിഡ് നോർഗ്രോവ് പ്രധാനമന്ത്രിക്ക് കത്തെഴുതി. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം സ്വയം തൊഴിൽ ചെയ്യുന്നവരുടെ സംഖ്യയിലുള്ള ഭീമമായ കുറവ് ഗവൺമെൻറിൻറെ അവകാശവാദത്തിൽ പ്രതിഫലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച ചോദ്യോത്തരവേളയിലാണ് പ്രധാനമന്ത്രി കണക്കുകൾ നിരത്തി അവകാശവാദം ഉന്നയിച്ചത്. ജീവിതചിലവിനെ കുറിച്ച് ലേബർ എംപി കെറി മക്കാർത്തിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ഉണ്ടെന്ന് ഉറപ്പു വരുത്താൻ സർക്കാരിനായതായി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു . മഹാമാരി ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ 430,000 കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്കോട്ട്ലൻഡ്: 35 വർഷത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ എൺപതിലധികം ലൈംഗികാതിക്രമങ്ങൾ നടത്തിയ ഇന്ത്യക്കാരനായ എൻഎച്ച്എസ് ഡോക്ടർ കൃഷ്ണ സിംഗ് (72) കോടതിയിൽ വിചാരണ നേരിടുന്നു. 1983 നും 2018 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. സ്കോട്ട്ലൻഡ് നോർത്ത് ലനാർക്ക്ഷെയറിലെ മെഡിക്കൽ പ്രാക്ടീസിനിടെയാണ് പീഡനങ്ങൾ എല്ലാം നടന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചും കൃഷ്ണ സിംഗ് പീഡിപ്പിച്ചതായി ഒരു സ്ത്രീ ആരോപണം ഉന്നയിച്ചു. ലൈംഗികാതിക്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ കൃഷ്ണ സിംഗിന് മേൽ ചുമത്തിയിട്ടുണ്ട്.
2019 ജൂണിൽ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം സിംഗ് നിഷേധിച്ചിരുന്നു. സിംഗിനെതിരെ നിലനിൽക്കുന്ന 84 കേസുകളിലും അയാൾ കുറ്റക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജാനിസ് ഗ്രീൻ കോടതിയെ അറിയിച്ചു. എട്ട് ആഴ്ച നീണ്ടുനിൽക്കാൻ സാധ്യതയുള്ള വിചാരണയായിരിക്കും ഇത്. 1976 നവംബറിൽ ലണ്ടനിൽ ഡോക്ടറായി രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് 1974-ൽ ഇന്ത്യയിലെ പട്‌നയിൽ നിന്നാണ് സിംഗ് മെഡിക്കൽ ബിരുദം നേടിയത്. 1983-ൽ നോർത്ത് ലാനാർക്‌ഷെയറിലെ കോട്ട്ബ്രിഡ്ജിൽ ഒരു ജോലിയിൽ പ്രവേശിച്ചു. 2018 വരെ അവിടെ തുടർന്നു. ഈ കാലയളവിലാണ് തന്റെ അടുത്തെത്തിയ സ്ത്രീകളെയും കുട്ടികളെയും സിംഗ് പീഡനത്തിനിരയാക്കിയത്.
2018 ഫെബ്രുവരിയിൽ, പീഡനത്തിനിരയായ ഒരാളിൽ നിന്ന് എൻഎച്ച്എസ് ലനാർക്ക്ഷെയറിന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 1990നും 2004നും ഇടയിൽ പീഡനത്തിനിരയായ അഞ്ചു പേർ കുട്ടികൾക്ക് ജന്മം നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. സിംഗിനെതിരെയുള്ള വിചാരണ ഇന്നും തുടരും.