ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസിനെ എലിസബത്ത് രാജ്ഞി നിയമിച്ചു. സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലെത്തി രാജ്ഞിയുമായി ട്രസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഔദ്യോഗിക നിയമനം. ബോറിസ് ജോൺസൻ നേരത്തേ രാജ്ഞിയെ സന്ദർശിച്ച് രാജിക്കത്ത് കൈമാറിയിരുന്നു. ലണ്ടനിൽ തിരിച്ചെത്തിയ ട്രസ്, നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽനിന്ന് ഉദ്ഘാടന പ്രസംഗവും നടത്തി.

ഇന്ത്യൻ വംശജയായ സ്യുവെല്ല ബ്രേവർമാനാണ് ആഭ്യന്തരമന്ത്രി. പ്രാഥമികഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്ന ആളാണ് സ്യുവെല്ല. ഡപ്യൂട്ടി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട തെരേസ കോഫിക്ക് ആരോഗ്യ വകുപ്പ് കൂടിയുണ്ട്. ജയിംസ് ക്ലവർലി– വിദേശകാര്യം, ക്വാസി ക്വാർടെങ്– ധനകാര്യം, ബെൻ വാലസ്–പ്രതിരോധം, ബ്രൻഡൻ ലെവിസ് – നിയമകാര്യം, ജേക്കബ് റീസ്-മോഗ് – ബിസിനസ്, കെമി ബഡെനോക്ക് – ഇന്റർനാഷണൽ ട്രേഡ് എന്നിങ്ങനെ പട്ടിക നീളുന്നു. വെൻഡി മോർട്ടനാണ് ചീഫ് വിപ്പ്. ഇതാദ്യമായാണ് പ്രധാനമന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, ചാൻസലർ എന്നീ സ്ഥാനങ്ങളിൽ ഒരു വെള്ളക്കാരൻ ഇല്ലാതിരിക്കുന്നത്.


ബ്രിട്ടന്റെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയായി നിയമിതയായ ട്രസ്, എലിസബത്ത് രാജ്ഞിയുടെ കീഴിൽ അധികാരമേൽക്കുന്ന 15–ാമതു പ്രധാനമന്ത്രിയാണ്. ബക്കിംഗ്ഹാം കൊട്ടാരത്തി‌ലേക്കു പാർട്ടിനേതാവിനെ ക്ഷണിച്ച് അധികാരമേൽപിക്കുന്നതാണു ബ്രിട്ടനിലെ ഭരണഘടനാ നടപടിക്രമം. എന്നാൽ, രാജ്ഞി സ്കോട്ട്ലൻഡിൽ ആയതിനാൽ ബോറിസ് ജോൺസനെയും ലിസ് ട്രസിനെയും അവിടേക്കു ക്ഷണിക്കുകയായിരുന്നു. ഇതും അപൂർവ്വ കാഴ്ചയായി