ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യ കാലത്തിനു മുമ്പ് ടോപ് അപ്പ് ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കോവിഡ് ബൂസ്റ്റർ വാക്സിനുകൾ ഇന്നുമുതൽ വോക്കിൻ ക്ലിനിക്കുകളിലും ലഭ്യമാകും. ബൂസ്റ്റർ വാക്സിന് യോഗ്യരായ രോഗികൾക്ക് തങ്ങളുടെ അപ്പൊയിൻമെന്റിനായി ഇനി കാത്തിരിക്കാതെതന്നെ പ്രതിരോധകുത്തിവെപ്പുകൾ സ്വീകരിക്കാൻ കഴിയും എന്ന് എൻഎച്ച്എസ് മേധാവികൾ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ള രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനുശേഷം 6 മാസങ്ങൾ കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാം. എന്നാൽ നേരത്തെ ജിപിയുടെ അപ്പോയ്ൻമെന്റിനായി കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഇതിനൊരു പരിഹാരമായാണ് രാജ്യത്തുടനീളം ഇന്നുമുതൽ നൂറുകണക്കിന് വോക്കിൻ സൈറ്റുകൾ കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി സ്ലോട്ടുകൾ ഒന്നും തന്നെ റിസർവ് ചെയ്യാതെ ബൂസ്റ്റർ ജനങ്ങൾക്ക് വാക്സിനുകൾ സ്വീകരിക്കാനാവും. ജനങ്ങൾ തങ്ങളുടെ എൻഎച്ച്എസ് ഓൺലൈൻ വോക്കിൻ-ഇൻ ഫൈൻഡർ ഉപയോഗിച്ച് തങ്ങളുടെ ഏറ്റവും അടുത്തുള്ള വാക്സിൻ വിതരണ കേന്ദ്രം എവിടെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ കണക്കുപ്രകാരം ഒരു വാക്സിൻ സൈറ്റിൽ നിന്ന് പത്തു മൈലുകൾകുള്ളിൽ തന്നെ മിക്കവാറും ജനങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം ബൂസ്റ്റർ വാക്സിനുകളുടെ വിതരണത്തെ വേഗത്തിലാക്കുമെന്നും ഇതുവഴി കൂടുതൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ തടയാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഏകദേശം ആറ് ദശലക്ഷം യോഗ്യരായ മുതിർന്നവർക്കാണ് മൂന്നാം ഡോസ് വാക്സിൻ ലഭിക്കാനുള്ളത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ തങ്ങളുടെ പ്രതിരോധശേഷിയെ കുറിച്ച് അമിത ആത്മവിശ്വാസം പുലർത്തരുതെന്ന് ഈ ആഴ്ച അവസാനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു വാക്സിനുകൾ സ്വീകരിച്ചതുവഴി ലഭിക്കുന്ന പ്രതിരോധശേഷി കുറയുന്നത് ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഎച്ച്എസ് ജീവനക്കാർ ജനങ്ങൾക്ക് അവരുടെ ടോപ് അപ്പ് വാക്സിനേഷൻ ലഭിക്കുന്നത് കഴിയുന്നത്ര എളുപ്പമാക്കുന്നുണ്ടെന്ന് എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ലീഡർ ഡോ. നിക്കി കനാനി പറഞ്ഞു.

ഇന്നുമുതൽ ജനങ്ങൾക്ക് ഓൺലൈൻ വഴി അവരുടെ അടുത്തുള്ള സൈറ്റ് കണ്ടെത്തി ബൂസ്റ്റർ വാക്സിനേഷൻ സ്വീകരിക്കാൻ കഴിയും. ഇംഗ്ലണ്ടിൽ ഇതുവരെ 6.7 ദശലക്ഷം ജനങ്ങൾക്കാണ് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുള്ളത്. ഇനിയും ഏകദേശം12.6 ദശലക്ഷത്തിലധികം യോഗ്യരായ ജനങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകൾ ലഭിക്കേണ്ടതായുണ്ട്. ഗവൺമെൻറിൻറെ കോവിഡ് പ്ലാൻ-ബി അതായത് നിർബന്ധിത മാസ്ക് ധരിക്കുക, വാക്സിൻ പാസ്പോർട്ടുകൾ, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുക എന്നിവ നിലവിലെ സാഹചര്യത്തിൽ കൊണ്ടുവരേണ്ടതിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുകയാണ്. ഇന്നലെ 38,009 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ 74 മരണങ്ങളാണ് ഉണ്ടായത്.
സ്കൂളുകളിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ ഈ ശൈത്യകാലത്ത് കോവിഡിൻെറ മറ്റൊരു തരംഗം ഉണ്ടായേക്കാമെന്നും ഇത് തടയുന്നതിന് ബൂസ്റ്റർ വാക്സിനുകൾ പങ്ക് വളരെ വലുതാണെന്നും അവർ മുന്നറിയിപ്പ് നൽകി. കെയർ ഹോം അന്തേവാസികൾക്ക് ടോപ്പ്-അപ്പ് വാക്സിൻ ഡോസുകൾ നേരത്തെ സ്വീകരിക്കാൻ ഈ പുതിയ നീക്കം കൊണ്ട് കൊണ്ട് സാധിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലൂട്ടൺ : ജോലിക്കാര്യത്തിനു വേണ്ടിയാണ് മൈക്ക് ഹാൾ ലൂട്ടണിൽ നിന്ന് നോർത്ത് വെയിൽസിലേക്ക് പോയത്. ഓഗസ്റ്റ് 20 ന് തന്റെ അയൽക്കാരിൽ നിന്നും ഫോൺകോൾ എത്തിയതിനെ തുടർന്ന് ലൂട്ടണിലെ വീട്ടിലെത്തിയ ഹാൾ ഞെട്ടിപ്പോയി. മറ്റൊരാൾ തന്റെ വീട്ടിൽ താമസമാക്കിയിരിക്കുന്നു. ആ വീടിന്റെ അവകാശം മൈക്ക് ഹാളിന് നഷ്ടമായി കഴിഞ്ഞിരുന്നു. തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് വീടിന്റെ വില്പന നടന്നിരിക്കുന്നതെന്ന് ഹാൾ വ്യക്തമാക്കി. പുതിയ ഉടമ വീട് സ്വന്തമാക്കിയതോടെ വീട്ടുപകരണങ്ങളും കർട്ടനുകളുമെല്ലാം മാറ്റിയിരുന്നു. തട്ടിപ്പല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പോലീസ് ഇപ്പോൾ അന്വേഷണം നടത്തുകയാണ്. ഹാളിന്റെ അറിവില്ലാതെയാണ് വീട് വിറ്റുപോയതെന്ന് വ്യക്തമായിട്ടുണ്ട്.

“അയൽവാസികളിൽ നിന്ന് വിവരമറിഞ്ഞാണ് ഞാൻ വീട്ടിലെത്തിയത്. താക്കോൽ ഉപയോഗിച്ച് മുൻവാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരാൾ വന്നു വാതിൽ ഉള്ളിൽ നിന്ന് തുറന്നു തന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.” ഹാൾ വെളിപ്പെടുത്തി. വീടിന്റെ അറ്റകുറ്റപണികൾ നടത്തിയ വ്യക്തിയാണ് പുതിയ ഉടമയുടെ പിതാവിനെ കൂട്ടി എത്തിയത്. അപ്പോഴാണ് ജൂലൈയിൽ തന്നെ വീട് വിറ്റുപോയതായി ഹാൾ അറിഞ്ഞത്. ഓൺലൈനിൽ ലാൻഡ് രജിസ്ട്രി ഡോക്യുമെന്റേഷനിൽ, വീട് ഓഗസ്റ്റ് 4 മുതൽ പുതിയ ഉടമയുടെ പേരിലാണുള്ളത്.

പോലീസ് എത്തിയെങ്കിലും ഇതൊരു സിവിൽ കേസ് ആയതിനാൽ അഭിഭാഷകനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. പിന്നീട് ഓൺലൈനിൽ പോലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് ഹാൾ പറഞ്ഞു. അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. 131,000 പൗണ്ടിനാണ് ഹാളിന്റെ വീട് വിറ്റുപോയിരിക്കുന്നത്. ഇത്തരം തട്ടിപ്പിനും വഞ്ചനയ്ക്കുമുള്ള നഷ്ടപരിഹാരമായി കഴിഞ്ഞ വർഷം 3.5 മില്യൺ പൗണ്ടാണ് ലാൻഡ് രജിസ്‌ട്രി ചിലവഴിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അന്നബെൽ മാഗിന്നിസിന്റെ ജീവിതവിജയം ആരെയുമൊന്ന് അത്ഭുതപ്പെടുത്തും. പത്തു വർഷങ്ങൾക്ക് മുമ്പ് നെയിൽ ആർട്ട് ചെയ്യാൻ തുടങ്ങിയ അന്നബെൽ ഇന്ന് വലിയൊരു സ്ഥാപനത്തിന്റെ ഉടമയാണ്. ചെയ്തുതുടങ്ങിയ നെയിൽ ആർട്ട് വളരെ വേഗം തരംഗമായി. വാണിജ്യ നഗരമായ ന്യൂകാസിൽ-അണ്ടർ-ലൈമിൽ ഒരു സലൂൺ ആരംഭിച്ചതോടെ അന്നയുടെ ജീവിതം കൂടുതൽ നിറമുള്ളതായി. ഇപ്പോൾ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ടൺസ്റ്റാളിൽ കാണുന്ന പിങ്ക് നിറത്തിലുള്ള വലിയ വെയർഹൗസ് അന്നയുടേതാണ്. നെയിൽ ടെക്നിഷ്യനായി ജനപ്രീതിയാർജിച്ച അന്നയ്ക്ക് സമൂഹ മാധ്യമങ്ങളിൽ 750,000 ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ 484,000 പേരാണ് അന്നയെ പിന്തുടരുന്നത്.

ഗ്ലിറ്റർബെൽസ് ബിസിനസ് അവിശ്വസനീയമായി വളർന്നതോടെ മുപ്പതുകാരിയായ അന്നയുടെ ആസ്തിയും കോടികളായി. 55,000 ചതുരശ്ര അടിയിൽ നിലകൊള്ളുന്ന പിങ്ക് വെയർഹൗസ് കൂടുതൽ ആളുകളെ ആകർഷിക്കുകയുണ്ടായി. വർഷങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് ഉപഭോക്താക്കളെ ക്ഷണിച്ച് നെയിൽ ആർട്ട് ചെയ്തുകൊടുക്കുകയായിരുന്നു അന്ന. വീട്ടിൽ വരുന്നവർക്ക് അമ്മ ഷാംപെയ്ൻ നൽകും. ഭർത്താവ് എലിയട്ടാണ് സ്വന്തം സലൂൺ തുറക്കാൻ അന്നയ്ക്ക് പ്രോത്സാഹനം നൽകിയത്. അവർക്കിപ്പോൾ പത്തു മാസം പ്രായമുള്ള പെൺകുഞ്ഞും കൂട്ടിനുണ്ട്.

ഉപഭോക്താക്കൾ തന്റെ സലൂണിൽ വരുമ്പോൾ അവർക്ക് സന്തോഷമുണ്ടാവണമെന്ന് അന്നയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് അതിമനോഹരമായ സലൂൺ നിർമിച്ചത്. ആസൂത്രണം ചെയ്യാനും രൂപകൽപന ചെയ്യാനും നടപ്പിലാക്കാനുമായി ആറ് മാസം വേണ്ടിവന്നെന്ന് അന്ന വെളിപ്പെടുത്തി. നെയിൽ ടെക്നീഷ്യൻമാർക്കായി ഗ്ലിറ്റർബെൽസ് ഉയർന്ന നിലവാരമുള്ള അക്രിലിക് പൗഡറുകൾ, ജെൽ പോളിഷുകൾ, ക്രിസ്റ്റലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ബിസിനസ് തുടങ്ങുകയെന്നതാണ് ഇനിയുള്ള ലക്ഷ്യം. തന്റെ എല്ലാ പുതിയ സലൂണുകൾക്കും പിങ്ക് നിറമായിരിക്കുമെന്നും അന്ന പറയുന്നു. യുകെയിൽ 200-ത്തിലധികം സ്റ്റാഫുകളും അന്താരാഷ്ട്രതലത്തിൽ അംബാസഡർമാരും ഉണ്ട്. നെയിൽ ആർട്ടിനും ഡിസൈനുകൾക്കും വേണ്ടിയാണ് ഭൂരിഭാഗം പേരും അന്നയുടെ സലൂണിൽ എത്തുന്നത്. ആളുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അന്നബെൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : കറുപ്പ് നിറത്തിലുള്ള, പഴമയുടെ ഭംഗി പേറുന്ന ലണ്ടൻ ടാക്സി അടുത്തിടെ കേരളത്തിലും എത്തി. ഉടൻ തന്നെ സമൂഹ മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു. ആരാണ് ഈ ലണ്ടൻ ടാക്സിയുടെ ഉടമ എന്നതാണ് ബാക്കി നിൽക്കുന്ന ചോദ്യം. പല ഇൻസ്റ്റാഗ്രാം പേജുകളും വൈറലായ ലണ്ടൻ ടാക്സിയുടെ ഉടമ മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണെന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. modz_own_country_kerala ഇൻസ്റ്റാഗ്രാം പേജിൽ മോഹൻലാലിന്റെ ലണ്ടൻ ടാക്‌സി എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ മോഹൻലാലിന്റേതാണോ എന്ന് വ്യക്തമല്ല. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ക്യാബ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഓൺലൈനായി പരിശോധിച്ചപ്പോൾ താരത്തിന്റെ പേരിൽ കാർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.

ലണ്ടൻ ടാക്സി കറുത്ത നിറത്തിലാണ് എത്തുന്നത്. എന്നാൽ ഈ ക്യാബ് ഇറക്കുമതി ചെയ്ത ശേഷം വീണ്ടും പെയിന്റ് ചെയ്തതാണ്. കാറിനകത്ത് പൂർണ്ണമായും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രൈവറും പാസഞ്ചർ ക്യാബിനും തമ്മിൽ ഒരു വിഭജനം കാണാം. പിൻഭാഗം പൂർണ്ണമായും ഒരു ലോഞ്ചാക്കി മാറ്റി. എൽഇഡി സ്‌ക്രീൻ, ട്രേ ടേബിൾ, ഒരു ചെറിയ റഫ്രിജറേറ്റർ എന്നിവയും ക്യാബിനിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പിന്നിൽ 2 യാത്രക്കാർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. അതേസമയം കേരളത്തിലെത്തുന്ന ആദ്യത്തെ ലണ്ടൻ ടാക്‌സിയല്ല ഇത്. 2013ൽ മന്തിയായിരിക്കെ ഷിബു ബേബി ജോൺ സെക്രട്ടറിയേറ്റിലേക്ക് ഒരു ദിവസം എത്തിയത് കൊടിവച്ച വെള്ള നിറത്തിലുള്ള ലണ്ടൻ ടാക്സിയിലായിരുന്നു. ലണ്ടനിലുള്ള മകൻ സമ്മാനിച്ചതാണ് ഈ ലണ്ടൻ ടാക്സി. മഹാരാഷ്ട്രയിലെ ഒരു ഹോട്ടൽ ഗ്രൂപ്പിനും ലണ്ടൻ ടാക്സി ഉണ്ട്. അതിഥികളുടെ യാത്രയ്ക്ക് വേണ്ടി അവർ അത് ഉപയോഗിക്കുന്നു.
ലണ്ടൻ ടാക്‌സികൾ ഔദ്യോഗിമായി തന്നെ ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. 2013ൽ ചൈനീസ് വാഹന നിർമ്മാതാക്കളായ ഗീലിയുടെ വരവോടെ ലണ്ടൻ ഇവി കമ്പനി ലിമിറ്റഡ് എന്ന് പെരുമാറിയ ലണ്ടൻ ടാക്സി കമ്പനി, TX എന്ന പേരിൽ ഇലക്ട്രിക്ക് എഞ്ചിനുമായി ലണ്ടൻ ടാക്സികൾ വില്പനക്കെത്തിച്ചു. ഈ ഇലക്ട്രിക്ക് ടാക്‌സികൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. എക്സ്ക്ലൂസീവ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇന്ത്യയിൽ TX അവതരിപ്പിക്കുക. വൈദ്യുത ചാർജിൽ 100 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയും. കാറിന്റെ ചാർജ് തീരുമ്പോൾ, പെട്രോൾ എഞ്ചിൻ ബാറ്ററിക്ക് ചാർജ് നൽകുന്നുവെന്നത് ഒരു സവിശേഷതയാണ്. യഥാർത്ഥ ലണ്ടൻ ടാക്‌സിയുടെ പഴമയും അല്പം മോഡേൺ ടച്ചും സമന്വയിപ്പിച്ചാണ് TX കാർ തയ്യാറാക്കിയിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ചേർന്ന ഹെഡ്‍ലാംപ് കാറിന് മോഡേൺ ലുക്ക് സമ്മാനിക്കുന്നു. യഥാർത്ഥ ലണ്ടൻ ക്യാബിനെക്കാൾ ഉയരവും, നീളവും കൂടുതലാണ് ഈ മോഡലിന്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ എത്തിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ. ഈവ് എലയ്ൻ ജോസഫ് (13) എന്ന കൊച്ചുമിടുക്കി ഇന്ന് പ്രവാസി മലയാളികൾക്ക് അഭിമാനമാണ്. ബാറ്റും കയ്യിലേന്തി പടപൊരുതാൻ തുനിഞ്ഞിറിയ ഈവ് ഇപ്പോൾ ഒട്ടേറെ നേട്ടങ്ങൾ കൊയ്യുകയാണ്. സൺറൈസേഴ്സ് റീജിയണൽ എമേർജിങ് പ്രോഗ്രാമിന്റെ 2021-22 സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരു മലയാളി പെൺകുട്ടിയേ ഉള്ളൂ – ഈവ് എലയ്ൻ ജോസഫ്. ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി പെൺകുട്ടിയാണ് ഈവ്. മാത്രമല്ല, കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളും ഈ കൊച്ചുമിടുക്കി തന്നെ.
18 മാസങ്ങൾ നീണ്ട ട്രയലിന് ശേഷമാണ് ഈവിനെ തേടി ഈ ഭാഗ്യം എത്തിയത്. ഒമ്പത് കൗണ്ടികളിൽ നിന്നായി നൂറോളം പേർ പങ്കെടുത്ത ട്രയലിൽ നിന്ന് ഈവ് തിരഞ്ഞെടുക്കപ്പെട്ടതോടെ അത് കേരളത്തിനും അഭിമാനത്തിന് കാരണമായി. സൺറൈസേഴ്സിൽ, ബെഡ്ഫോർഡ്ഷെയറും ഹണ്ടിങ്ങ് ഡോൺഷെയറും ചേർന്ന ക്രിക്കറ്റ് ഈസ്റ്റിനെയാണ് ഈവ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ സീസണിൽ നോർത്താംപ്ടൺ കൗണ്ടിയുടെ മികച്ച ബാറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഈവ് തന്നെയാണ് ടീമിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ 5 അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

2021 ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ എത്തിയ ഈവ് മെയ് മാസം ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബിൽ ചേരുകയും അവിടുത്തെ വനിതാ ടീമിനുവേണ്ടി കളിക്കുകയും ചെയ്തിരുന്നു. ക്ലബ്ബിന്റെ വനിതാ ടീമിനു വേണ്ടിയും അണ്ടർ 15 ബോയ്സ് ടീമിനുവേണ്ടിയും തുടർച്ചയായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ നോർതാംപ്ടൺ കൗണ്ടി അണ്ടർ 13 ഗേൾസ് ക്രിക്കറ്റ് ടീമിനു വേണ്ടി പാഡണിയാൻ അവസരമൊരുങ്ങി. ക്ലബ്ബിന് പെൺകുട്ടികൾക്കായി പ്രത്യേക ടീം ഇല്ലാത്തതിനാലാണ് ബോയ്സ് ടീമിനൊപ്പം ചേരേണ്ടിവന്നത്.
ജൂൺ അവസാനം കൗണ്ടി ടീമിൽ ഇടം നേടിയ ഈവ്, ആദ്യ കളിയിൽ തന്നെ അർധ സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കി. പിന്നീട് ചുരുങ്ങിയ കളികളിൽ നിന്നായി 4 അർധ സെഞ്ച്വറിയോടെ 385 റൺസ് ആണ് ഈ മിടുക്കി തന്റെ ടീമിനുവേണ്ടി നേടിയത്. സഫൊക് കൗണ്ടിക്കെതിരെ നേടിയ 50 റൺസ് (നോട്ട് ഔട്ട്), 56 റൺസ് എന്നിവയും വാർവിക് ഷയർ കൗണ്ടിക്കെതിരെ നേടിയ 59 റൺസ്, നോർഫോക്കിനെതിരെ നേടിയ 94 റൺസ് (നോട്ട് ഔട്ട് ) എന്നിവയുമാണ് ടോപ് റൺ സ്കോറർ അവാർഡിലേക്ക് ഈവിനെ എത്തിച്ചത്. സീസൺ അവസാനിച്ചപ്പോൾ ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബിലെ മോസ്റ്റ് പ്രോമിസിങ് പ്ലേയർ അവാർഡും (അണ്ടർ 13) വനിതകളുടെ ടി20 ടീമിലെ ബെസ്റ്റ് ബോളർ അവാർഡും വനിതകളുടെ സൂപ്പർ 8 ടീമിലെ ബെസ്റ്റ് ബാറ്റർ അവാർഡും ഈവിന് തന്നെയായിരുന്നു.

നാട്ടിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തുന്നതിന് മുൻപ് എറണാകുളം ഡിസ്ട്രിക്ട് ടീമിൽ അംഗമായിരുന്നു ഈവ്. അമ്മ സീനിയർ മാനേജർ ആയിരുന്ന ഏരിയസ് ഗ്രൂപ്പ് ഓഫ് കമ്പനിയിലെ മത്സരങ്ങൾ കണ്ടാണ് ഈവ് ക്രിക്കറ്റിലേക്ക് എത്തുന്നത്. കമ്പനിയുടെ സിഇഓ ആയ ഡോ. സോഹൻ റോയ് ഈവിന്റെ ക്രിക്കറ്റ് കഴിവുകൾ കണ്ടെത്തി അവളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ഈവ് പിച്ചിലേക്ക് എത്തുന്നത്. ജോസഫ് വർഗീസ് – നിഷ ജോസഫ് ദമ്പതികളുടെ മകളായ ഈവ് കൊച്ചിയിലെ നേവി ചിൽഡ്രൻ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നു. പിന്നീട് കുടുംബസമേതം യുകെയിൽ എത്തി. എതേൽ എസ്ലൻ ജോസഫ് സഹോദരിയാണ്. ഇംഗ്ലണ്ട് ദേശീയ ടീമിൽ ഒരിടം നേടണമെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം. കഠിനമായ പരിശ്രമത്തിലൂടെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഈവ്. ആശംസകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സാലിസ്ബെറിയിൽ രണ്ട് ട്രെയിനുകൾ കൂട്ടി മുട്ടി അപകടമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ലണ്ടൻ റോഡിനു സമീപം ഉണ്ടായ അപകടത്തിൽ, സൗത്ത് വെസ്റ്റേൺ റെയിൽവേയുടെയും ഗ്രേറ്റ് വെസ്റ്റേൺ സർവീസിന്റെയും ട്രെയിനുകൾ തമ്മിലാണ് കൂട്ടിമുട്ടിയത്. പതിനേഴോളം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ആണ്. ടണ്ണലിലെ എന്തോ വസ്തുവുമായി കൂട്ടിയിടിച്ച ആദ്യ ട്രെയിനിലേയ്ക്ക് രണ്ടാമത്തെ ട്രെയിൻ ഇടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിഗ്നലിംഗ് പ്രശ്നങ്ങൾ മൂലമാകാം രണ്ടാമത്തെ ട്രെയിൻ കയറി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പെട്ടെന്നുതന്നെ ചുറ്റും ഇരട്ട് അനുഭവപ്പെട്ടതായും, ശക്തമായ ചലനങ്ങളും മറ്റും ഉണ്ടായി ആളുകൾ മുന്നിലേക്കും പിന്നിലേക്കുമെല്ലാം നീങ്ങിയപ്പോഴാണ് അപകടമുണ്ടായതാണെന്ന് മനസിലായതെന്ന് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരി ഏഞ്ചല മാറ്റിങ്ലി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആർക്കും തന്നെ സാരമായ അപകടങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്നും അവർ പറഞ്ഞു. ഉടൻതന്നെ സംഭവസ്ഥലത്തേയ്ക്ക് പോലീസ്, ആംബുലൻസ് സർവീസുകൾ, പോസ്റ്റ് കാർഡ് ഹെലികോപ്റ്ററുകൾ എന്നിവ എത്തിച്ചേർന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവസ്ഥലത്ത് കൂടെയുള്ള മറ്റ് ട്രെയിൻ സർവീസുകൾ എല്ലാം തന്നെ റദ്ദാക്കിയിട്ടുണ്ട്. ആരും തന്നെ അപകടത്തിൽ മരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് സ്ഥിരീകരിച്ചു. റെയിൽവേ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
48 മണിക്കൂർ നീളുന്ന രൂക്ഷമായ കാലാവസ്ഥ രാജ്യം നേരിടുന്നതിനാൽ കാലാവസ്ഥ വകുപ്പ് ജനങ്ങൾക്ക് യെല്ലോ വെതർ വാണിംഗ് നൽകിയിട്ടുണ്ട്. സൗത്ത് ഓഫ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്,നോർത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് ബാധകം. മണിക്കൂറിൽ 80 മൈലിലധികം വേഗതയുള്ള കാറ്റാണ് ഇപ്പോൾ രാജ്യത്ത് വീശുന്നത് ഇത് യാത്രകൾ തടസ്സപ്പെടുത്തും എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ചുഴലിക്കാറ്റുകൾ ഒന്നും തന്നെ സ്ഥിതീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അവയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥ നിരീക്ഷകൻ ടോം മോർഗൻ പറഞ്ഞു. അറ്റ്ലാൻറിക് പ്രദേശങ്ങളിലുള്ള കനത്ത ന്യൂനമർദ്ദം മൂലമാണ് രാജ്യത്തുടനീളം പ്രത്യേകിച്ച് ഇംഗ്ലണ്ടിൻെറ തെക്ക് ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുന്നതെന്നും തെക്കൻ തീരത്ത് ശക്തമായ കാറ്റ് മൂലം വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങൾക്ക് ചുഴലിക്കാറ്റിന് സമാനമായ റിപ്പോർട്ടുകളും ഫോട്ടോകളും ലഭിക്കുകയുണ്ടായി. ഡോർസെറ്റിലെ ഐൽ ഓഫ് പോർട്ട്‌ലാൻഡിൽ കാറ്റിൻറെ വേഗത മണിക്കൂറിൽ ഏകദേശം 87 മൈലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹാംഷയർ, ഡോർസെറ്റ്, വിൽറ്റ്ഷയർ, സസെക്‌സ് എന്നിവിടങ്ങളിൽ 60 മൈൽ വേഗതയിലുള്ള കാറ്റാണ് വീശുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട സംശയങ്ങളുമായി നിരവധി ഫോൺ കോളുകളുകളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് നോർഥാംപ്ടൺഷയർ പോലീസ് പറഞ്ഞു. ശക്തമായ കാറ്റിൽ കൗണ്ടിയിലെ റോഡുകളിൽ നിരവധി മരങ്ങളാണ് കടപുഴകി വീണിരിക്കുന്നത് . റെയിൽവേ പാളങ്ങളിൽ മരം വീണതിനെതുടർന്ന് ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചിലതിന് കാലതാമസമോ മാറ്റങ്ങളോ ഉണ്ടായേക്കാമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ മുന്നറിയിപ്പുനൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിങ്ഹാമിൽ വച്ച് നടത്തപ്പെട്ട മൂന്നാമത് ബൈബിൾ കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷ്യം നിർത്തി ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ അപ്പസ്തോലേറ്റ് കമ്മീഷനാണ് ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്ന ചുമതല. ബൈബിൾ അപ്പസ്തോലേറ്റ് കമ്മീഷൻ ചെയർമാൻ ഫാ. ജോർജ് എട്ടുപറയിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

കുട്ടികളുമായി സംവേദിക്കേണ്ടതിന്റെ ആവശ്യകത തൻറെ ഉദ്ഘാടനപ്രസംഗത്തിൽ മാർ . ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി. കുട്ടികളാണ് സഭയുടെയും , സമൂഹത്തിന്റെയും നാളെയുടെ വാഗ്ദാനങ്ങൾ . കുട്ടികൾക്ക് കൂടുതലായി മനസ്സിലാക്കുന്നതിനായി തന്റെ പ്രസംഗത്തിലുടനീളം ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിച്ചത് . ബൈബിൾ വായന ജീവിതചര്യയാക്കണമെന്ന് മാർ.ജോസഫ് സ്രാമ്പിക്കൽ കുട്ടികളെ ഉപദേശിച്ചു. ഈശോയോട് സംസാരിക്കാനും , സംവേദിക്കാനും ബൈബിൾ വായനയിലൂടെ സാധിക്കും.

മൂന്നുവർഷംകൊണ്ട് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന ബൈബിൾ കലോത്സവത്തിന്റെ അവാർഡ് ദാനത്തിന് യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ എത്തിച്ചേർന്നിരുന്നു. ബൈബിൾ കലോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയത് പ്രസ്റ്റൺ റീജനാണ്. പ്രസ്റ്റൺ റീജണിൽ ഉൾപ്പെട്ട ലീഡ്സ് സെൻറ് മേരീസ് സീറോ മലബാർ കാത്തലിക് മിഷനാണ് ഏറ്റവും കൂടുതൽ പോയന്റുകൾ സമ്പാദിച്ച മിഷൻ .

ബൈബിൾ കലോത്സവ വിജയികൾക്കു പുറമേ സുവാറ ക്വിസ് , നസ്രാണി ക്വിസ് വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു . അവാർഡ് ദാന ചടങ്ങിൽ ജോൺ കുര്യൻ സ്വാഗതം ആശംസിക്കുകയും, ഫാ. ജോർജ് എട്ടുപറയിൽ, ആൻറണി മാത്യു തുടങ്ങിയവർ ആശംസകൾ നേരുകയും ചെയ്തു . റോമിൻസ് മാത്യു പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.















ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വൻകിട ബിസിനസുകൾക്ക് മേൽ 15 ശതമാനം ടാക്സ് ഏർപ്പെടുത്താനുള്ള തീരുമാനം പാസാക്കിയിരിക്കുകയാണ് ജി 20 ലോകനേതാക്കൾ. മൾട്ടിനാഷണൽ കമ്പനികൾ തങ്ങളുടെ ലാഭവിഹിതങ്ങൾ ടാക്സുകൾ കുറവുള്ള രാജ്യങ്ങളിലേയ്ക്ക് കൈമാറ്റം ചെയ്യുകയാണെന്ന ആശങ്കയെ തുടർന്നാണ് ഇത്തരത്തിലൊരു നിയമം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. റോമിൽ വച്ച് നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ ലോക നേതാക്കളും ഈ ബില്ലിനെ അംഗീകരിച്ചു. കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടത്തപ്പെട്ട ഉച്ചകോടിയിൽ, കാലാവസ്ഥാവ്യതിയാനവും, കോവിഡ് പ്രതിരോധവുമെല്ലാം ചർച്ചാവിഷയമായി. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്. അമേരിക്ക മുന്നോട്ടുവെച്ച ടാക്സ് ഡീൽ ഞായറാഴ്ചയോടെ ഔദ്യോഗികമായി അംഗീകരിക്കുമെന്നും, 2023 ഓടെ നിലവിൽ വരുമെന്നുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബിൽ പാസാക്കിയത് ഒരു ചരിത്ര നിമിഷം ആയിരുന്നുവെന്ന് യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ വ്യക്തമാക്കി. ചില വൻകിട കമ്പനികൾക്ക് ടാക്സുകൾ വർദ്ധിക്കുമെങ്കിലും, മറ്റെല്ലാ ബിസിനസുകൾക്ക് ഇതുമൂലം ഗുണം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തിങ്കളാഴ്ച മുതൽ ഗ്ലാസ്ഗോയിൽ ആരംഭിക്കാനിരിക്കുന്ന കോപ് 26 കാലാവസ്ഥ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ജി20 ഉച്ചകോടി റോമിൽ നടത്തപ്പെട്ടത്. രാജ്യങ്ങളെല്ലാം തന്നെ ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്ന ഇറ്റാലിയൻ പ്രസിഡന്റിന്റെ ആശയവുമായാണ് ഉച്ചകോടി ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം മനുഷ്യകുലത്തെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്താണെന്നും, അതിനെ മറികടക്കാൻ ആവശ്യമായ എല്ലാ നടപടികളും രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ഇറാനിലെ വർദ്ധിച്ചു വരുന്ന ആണവ പരീക്ഷണങ്ങൾക്ക് എതിരെയും ഉച്ചകോടിയിൽ ചർച്ചയുണ്ടായി. എല്ലാ ലോകരാജ്യങ്ങളും ഗ്ലാസ്ഗോയിൽ വെച്ച് നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലേയ്ക്ക് ഉറ്റുനോക്കുകയാണ്. ശക്തമായ തീരുമാനങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ശൈത്യകാലം എത്തുന്നതോടെ ‘വിന്റർ ഡിപ്രഷൻ’ കേസുകൾ ഉയരുമെന്ന് മുന്നറിയിപ്പ്. സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി) എന്നും അറിയപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് വിദഗ്ധർ അറിയിച്ചു. യൂറോപ്പില്‍ ശൈത്യസമയം ഇന്ന് പുലർച്ചെ ആരംഭിച്ചു. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്‍റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. സാധാരണയായി ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം. ഈ കാലാവസ്ഥ മാറ്റം മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്.

ശൈത്യകാലത്ത് വന്നു പോകുന്ന ഒരവസ്ഥയാണ് വിന്റർ ഡിപ്രഷൻ. ദൈനംദിന പ്രവർത്തനങ്ങളിൽ താല്പര്യം നഷ്ടപ്പെടുക, ക്ഷോഭം, അലസത അനുഭവപ്പെടുക, സാധാരണയേക്കാൾ കൂടുതൽ നേരം ഉറങ്ങുക തുടങ്ങിയവയാണ് പ്രാധാന ലക്ഷണങ്ങൾ. കഴിഞ്ഞ എട്ടു വർഷത്തെ കണക്കുകൾ പ്രകാരം, ഒക്ടോബർ മാസത്തിൽ ഈ അവസ്ഥയിലൂടെ കടന്നുപോയവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ശൈത്യകാല വിഷാദത്തിനുള്ള പരിഹാരം എൻഎച്ച്എസ് തന്നെ നിർദേശിക്കുന്നു. നീളമേറിയ രാത്രികൾ ആയതിനാൽ മാനസികാവസ്ഥയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും വിഷാദം തോന്നി തുടങ്ങിയാൽ ഉടൻ തന്നെ ജിപിയുടെ സഹായം തേടണമെന്നും അവർ പറഞ്ഞു.

എൻ എച്ച് എസിന്റെ പിന്തുണയുള്ള ടോക്കിംഗ് തെറാപ്പിസ് പ്രൊവൈഡർ, ശീതകാലം മുഴുവൻ സോഷ്യൽ മീഡിയ ചാനലുകളിലും വെബ്‌സൈറ്റിലും ലോ മൂഡ് എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങൾ നൽകും. പതിവായി വ്യായാമം ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം സമൂഹവുമായി ബന്ധപ്പെടാനും അവസരം ഒരുക്കുന്നു. ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തുക എന്നതാണ് മറ്റൊരു പ്രധാന മാർഗം. യുകെയിൽ ഏകദേശം 13 ലക്ഷം ആളുകൾക്ക് വിന്റർ ഡിപ്രഷൻ ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.